ആഘോഷാവസരങ്ങളും മതമൈത്രിയും

അന്‍വര്‍ അഹ്‌മദ്‌ 

 മതമൈത്രിക്ക്‌ പേര്‌ കേട്ട ദേശമാണ്‌ കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ്മള്‍ മതസാഹോദര്യത്തിന്റെ മഹിത മാതൃകകള്‍ തീര്‍ത്തു. അമ്പലവും പള്ളിയും ചര്‍ച്ചും ചേര്‍ന്ന്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ കേരളത്തിന്റെ സവിശേഷതയായി ആഘോഷിക്കപ്പെട്ടു. ഓരോ മതവിശ്വാസിയും അവനവന്റെ വിശ്വാസം സൂക്ഷിച്ചുകൊണ്ട്‌ തന്നെ മറ്റുള്ളവന്റെ മതത്തെയും വിശ്വാസ ആചാരങ്ങളെയും ആദരവോടെ കണ്ടു. ഈ മഹത്തായ പൈതൃകം നഷ്‌ടപ്പെടുകയാണോ? സമീപകാലത്തെ കേരള അനുഭവങ്ങള്‍ അങ്ങനെ ഭയപ്പെടുത്തുന്നില്ലേ? മുസ്‌ലിംകള്‍ പൊതുജീവിതവുമായി സംലയിക്കാത്ത പ്രത്യേക ജനുസ്സാണെന്ന ഒരു ധാരണ പ്രബലമാകുന്നുണ്ടോ? മുസ്‌ലിംകള്‍ രാഷ്‌ട്രീയമായും സാമൂഹ്യമായും ഉയര്‍ന്ന പദവികളില്‍ എത്തിച്ചേരുമ്പോള്‍ അത്‌ അപകടകരമായ ഒരു പ്രവണതയായി വിലയിരുത്തപ്പെടുന്നതിന്റെ കാരണമെന്താണ്‌? മുസ്‌ലിംകള്‍ മാറ്റങ്ങളോടു പിന്തിരിഞ്ഞു നില്‍ക്കുന്ന പിന്തിരിപ്പന്മാരും അപരിഷ്‌കൃതരുമാണെന്ന പൊതുബോധം ശക്തിപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? ഒരു കുറ്റവാളി ഗോത്രം കണക്കെ മുസ്‌ലിംസമൂഹം അപരവല്‍കരിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്‌? 

 ഈ ചോദ്യങ്ങള്‍ ഇതിനകം പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌.ആഗോള വ്യാപകമായി വളര്‍ന്നു വന്നിട്ടുള്ള ഇസ്‌ലാമോഫോബിയയും അതിന്റെ പ്രായോജകരായ അമേരിക്കന്‍ സാമ്രാജ്യത്വവുമാണ്‌ ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങളുടെ പിന്നിലെ ശക്തികള്‍ എന്ന്‌ സാമാന്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ഇത്‌ ശരിയാണുതാനും. എന്നാല്‍ ഇതോടൊപ്പം മുസ്‌ലിംകള്‍, തങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള പ്രവര്‍ത്തനങ്ങളോ പ്രതികരണങ്ങളോ ഈ അപരവല്‍കരണത്തിന്‌ കാരണമായി വരുന്നുണ്ടോ എന്ന്‌ ചിന്തികേണ്ടതല്ലേ? ഒരു ബഹുസ്വര സമൂഹത്തില്‍ സൂക്ഷിക്കേണ്ട സാംസ്‌കാരിക മര്യാദകള്‍ പാലിക്കാന്‍ ഇസ്‌ലാം മുസ്‌ലിംകളെ പഠിപ്പിക്കുന്നുണ്ട്‌. മറ്റുള്ള മതസ്ഥരെയും തങ്ങളുടെ ജനതയായി പരിഗണിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. ജൂതരും ക്രിസ്‌ത്യാനികളും അടങ്ങുന്ന മദീനാനിവാസികളെ സ്വന്തം ജനത എന്ന്‌ വിശേഷിപ്പിച്ചു കൊണ്ട്‌ പ്രവാചകന്‍ തയ്യാറാക്കിയ മദീനകരാര്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക്‌ മികച്ച രേഖയാണല്ലോ. ഇതര മതക്കാരെ അവര്‍ അവരായിരിക്കെ തന്നെ ഉള്‍ക്കൊള്ളാന്‍ മുസ്‌ലിംകള്‍ തയാറാണെന്ന പ്രഖ്യാപനം ആണല്ലോ മദീന കരാര്‍. ഒരു ജനത എന്ന നിലയില്‍ തദ്ദേശവാസികളുമായി നാട്ടിന്റെ സുരക്ഷയുടെയും സുഭിക്ഷതയുടെയും പുരോഗതിയുടെയും കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ മദീന മുസ്‌ലിംകള്‍ സന്നദ്ധമായി. മനുഷ്യരുടെ ഭൗതിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടിയുള്ള ശ്രമങ്ങളിലും സമരങ്ങളിലും മതം പരിഗണിക്കേണ്ടതില്ലെന്ന പാഠമാണ്‌ അവര്‍ ഉള്‍ക്കൊണ്ടത്‌. അതിനാല്‍ ജൂതരും ക്രിസ്‌ത്യാനികളും മുസ്‌ലിംകളും അടങ്ങുന്ന മദീനാസമൂഹം പൗരകടമകള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ തോളുരുമ്മി നിന്നു. ആഭ്യന്തര സുരക്ഷ, ജനങ്ങളുടെ ആരോഗ്യം, ആഹാരം, കൃഷി, കച്ചവടം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അവര്‍ ഒന്നിച്ചുപൊരുതി. മാത്രമല്ല, അറേബ്യന്‍ ജനത എന്ന നിലയിലും അറബിഭാഷ സംസാരിക്കുന്ന സമൂഹം എന്ന നിലയിലുമുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ അവരില്‍ ശക്തമായ ഒരു പൊതുമണ്ഡലം രൂപപ്പെടുത്തി. 

 ഭൗതിക ജീവിതപ്രശ്‌നങ്ങള്‍, പൗരരാഷ്‌ട്രീയം, മലയാള ഭാഷ, കേരളദേശം തുടങ്ങിയ ഏകകങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായ ഒരു പൊതുമണ്ഡലം നമുക്കുണ്ട്‌. പക്ഷേ, അതിനെ യുക്തിപൂര്‍വം പ്രയോജനപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്ക്‌ സാധിക്കുന്നുണ്ടോ? ഇല്ലെന്നുള്ളതാണ്‌ വാസ്‌തവം. പൗരപ്രശ്‌നങ്ങളില്‍ ഇടപെട്ടു തങ്ങളുടേതായ പങ്കുനിര്‍വഹിക്കാന്‍ െ്രെകസ്‌തവസഭയും അതിന്റെ നേതൃത്വവും ശ്രമിക്കുന്നുണ്ട്‌. ഏറ്റവും ചുരുങ്ങിയത്‌ ക്രിസ്‌ത്യന്‍ കുടിയേറ്റ മേഖലകളിലും തീരദേശങ്ങളിലുമെങ്കിലും പൊതു ജീവിതപ്രശ്‌നങ്ങളില്‍ അവര്‍ നിരതമാകുന്നു. എന്നാല്‍ മുസ്‌ലിംകളുടെ സംഘടിത മതനേതൃത്വവും സംഘടനകളും കേവലം സമുദായ പ്രശ്‌നങ്ങള്‍ എന്നതിലുപരി പൊതുപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മടിക്കുന്നു. പൊതു വിദ്യാലയങ്ങളില്‍ ശിരോവസ്‌ത്രം അണിയാനുള്ള സ്വാതന്ത്ര്യം, വെള്ളിയാഴ്‌ചകളില്‍ പരീക്ഷ നടത്തരുതെന്ന ആവശ്യം, പെരുന്നാള്‍ ദിനങ്ങളിലെ അവധി തുടങ്ങിയ കൊച്ചു കൊച്ചു കാര്യങ്ങളില്‍ മാത്രം മുസ്‌ലിംനേതൃത്വത്തിന്റെ ശ്രദ്ധ ചുരുങ്ങി പോകുന്നു. അങ്ങനെ വിശാലമായ പൊതു മണ്ഡലത്തില്‍ മുസ്‌ലിംസാന്നിധ്യം അദൃശ്യമായി തീര്‍ന്നിരിക്കുന്നു. ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്ന പൊതു തിന്മകള്‍ക്കെതിരെ ജനകീയ അഭിപ്രായരൂപീകരണം നടത്തുന്നതില്‍ പോലും നാം പരാജയപ്പെടുകയല്ലേ? 

 തങ്ങള്‍ അപരവല്‍കരിക്കപ്പെടുന്നു എന്ന്‌ സങ്കടപ്പെടുന്നതിനു മുമ്പ്‌, പൊതു സമൂഹത്തില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ നാം ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടോ എന്ന്‌ ശാന്തമായി ആലോചിക്കേണ്ടിയിരിക്കുന്നു. പൊതുമണ്ഡലങ്ങളില്‍ നിന്നു പരമാവധി അകന്നുകഴിയുകയും സ്വയം ഉള്‍വലിയുകയും ചെയ്‌തു കൊണ്ടിരിക്കെ, മറ്റുള്ളവര്‍ അവഗണിക്കുന്നു എന്ന്‌ പരിതപിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. മുസ്‌ലിം സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ സജീവമാണ്‌. എന്നാല്‍, ആ സജീവത പലപ്പോഴും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള സല്‍പ്പേര്‌ കളങ്കപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌ എന്നതാണ്‌ സത്യം. മറ്റുള്ളവരില്‍ ആകട്ടെ, സംശയവും തെറ്റിധാരണയും ഭയവും വളര്‍ത്തുകയും ചെയ്യുന്നു. പള്ളികളും മതസ്ഥാപനങ്ങളും നിര്‍മ്മിക്കുമ്പോള്‍ ആവശ്യത്തെക്കാള്‍ സങ്കുചിത മാത്സര്യങ്ങളാണോ മേല്‍ക്കൈ നേടുന്നത്‌ എന്ന്‌ ആത്മപരിശോധന അനിവാര്യാണ്‌. ഓരോ ഗ്രാമപ്രദേശങ്ങളിലും വിവിധ മതവിശ്വാസികള്‍ ചേര്‍ന്നുള്ള പലവിധ കൂട്ടായ്‌മകള്‍ കേരളത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ അത്തരം മതേതര കൂട്ടായ്‌മകള്‍ അടുത്ത കാലത്തായി ഇല്ലാതായി കൊണ്ടിരിക്കുകയാണ്‌. മതാടിസ്ഥാനത്തിലുള്ള വിദ്യാലയങ്ങള്‍ വളരുന്നത്‌ സമുദായത്തിന്‌ കൂടുതല്‍ അവസരങ്ങള്‍ നല്‌കിയിട്ടുണ്ടാകാമെങ്കിലും മതാന്തര ബന്ധങ്ങളെ അത്‌ സാരമായി ബാധിക്കുന്നു എന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല. മുസ്‌ലിംകള്‍ക്കിടയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ വളര്‍ന്നു വന്നിട്ടുള്ള തീവ്ര നിലപാടുകളും നമ്മുടെ പൊതു മണ്ഡലവുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ന്യൂനപക്ഷ തീവ്രവാദം പോലെ മതവിഷയങ്ങളിലെ അനാവശ്യ കാര്‍ക്കശ്യങ്ങളും ഇക്കാര്യത്തില്‍ തുല്യ പങ്കുവഹിച്ചിട്ടുണ്ട്‌. 

അന്യ ദൈവങ്ങളെ അവഹേളിക്കുന്നതും അന്യമത വിശ്വാസികളുടെ അഭിമാനത്തിന്‌ ക്ഷതമേല്‌പ്പിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നാല്‍, മതത്തിന്റെ ആന്തരിക നന്മകള്‍ ഗ്രഹിക്കാതെ, അക്ഷരങ്ങളില്‍ ചുരുങ്ങിക്കൂടിയുള്ള വ്യാഖ്യാനങ്ങള്‍ ഇസ്‌ലാമിനെ കുറിച്ച്‌ സമൂഹത്തില്‍ അവമതിപ്പ്‌ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. തങ്ങളുടെ ആഭ്യന്തര മതവേദികളില്‍ പിന്തുടരുന്ന ചിട്ടവട്ടങ്ങള്‍ പൊതുസമൂഹവുമായി പങ്കിടുന്ന വേദികളിലും അനുവര്‍ത്തിക്കെണ്ടതുണ്ടോ, അങ്ങനെ അനുവര്‍ത്തിക്കാന്‍ സാധിക്കാത്ത വേദികളില്‍ നിന്നു മാറിനില്‍ക്കുകയാണോ വേണ്ടത്‌ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇനിയും വ്യക്തത ആവശ്യമാണ്‌. മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങള്‍ ആയിരിക്കുന്ന സന്ദര്‍ഭത്തില്‍ അയവുള്ള ഒരു കര്‍മശാസ്‌ത്രം ആവശ്യമാണെന്ന ചിന്ത ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കേരള പണ്ഡിതന്മാര്‍ ഇനിയും അത്‌ ഗൗരവമായി എടുത്തിട്ടില്ല. ആഘോഷാവസരങ്ങളെ മതാന്തര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌. മതാഘോഷങ്ങള്‍ക്ക്‌ വിശ്വാസപരമായ മാനം ഉള്ളത്‌ പോലെ സാമൂഹ്യമായ പ്രയോജനങ്ങള്‍ കൂടി ഉണ്ട്‌. 

ഹൈന്ദവ െ്രെകസ്‌തവ വിശ്വാസികളെ, അവര്‍ ആ മതക്കാര്‍ ആയിരിക്കെ തന്നെ ഈദ്‌ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കഴിയും. ഈദുഗാഹുകളിലും വീടുകളിലും അവര്‍ക്ക്‌ കൂടി അവസരങ്ങള്‍ ഒരുക്കുകയും ഈദിന്റെ ആഹ്ലാദ സന്ദര്‍ഭങ്ങളില്‍ അവരെ കൂടി ഭാഗവാക്കാക്കുകയും ആകാം. അവരുടെ ആഘോഷ വേളകളിലും, അതിന്റെ സാമൂഹ്യമായ പ്രയോജനങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കണം. മുസ്‌ലിംകള്‍ക്ക്‌ തങ്ങളുടെ വിശ്വാസത്തിനും സംസ്‌കാരത്തിനും പോറല്‍ ഏല്‍ക്കാത്ത വിധം തന്നെ ഇതര ആഘോഷങ്ങളെ പ്രയോജനപ്പെടുത്തേണ്ടതെങ്ങനെ എന്ന്‌ മതപണ്ഡിതന്മാര്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ടതുണ്ട്‌. അറേബ്യന്‍ നാടുകളില്‍ നിന്നു വ്യത്യസ്‌തമായി, ബഹുമത സംസ്‌കാര സാന്നിധ്യമുള്ള കേരളത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സല്‍പ്പേര്‌ ഉണ്ടാക്കുകയും ഇസ്‌ലാമിന്റെ മഹത്വം പ്രകാശനം ചെയ്യുകയും ചെയ്യാന്‍ സാധിക്കണമെങ്കില്‍ തത്വദീക്ഷയും ദീര്‍ഘവീക്ഷണവും ക്ഷമയുമുള്ള നിലപാടുകള്‍ കൈകൊള്ളാന്‍ മുസ്‌ലിംകള്‍ പാകപ്പെടണം. നാം പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും പൗരസാമൂഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ നമ്മള്‍ മുന്നില്‍ വേണമെന്നും തിരിച്ചറിയണം. അല്ലാത്തിടത്തോളം ഒരു വിലാപ സമുദായമായിരിക്കാനേ നമുക്ക്‌ യോഗമുണ്ടാകൂ!

from shabab weekly

ഖുര്‍ആനിന്റെ വിശേഷണങ്ങള്‍

ശംസുദ്ദീന്‍ പാലക്കോട്‌ 

 വിശുദ്ധ ഖുര്‍ആനിന്‌ ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. അന്തിമ വേദഗ്രന്ഥത്തെപ്പറ്റി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദം ഖുര്‍ആന്‍ എന്നാണ്‌. വായന, വായിക്കപ്പെടുന്നത്‌, വായിക്കപ്പെടേണ്ടത്‌ എന്നെല്ലാമാണ്‌ ഇതിന്നര്‍ഥം. മുസ്‌ലിംകള്‍ സാധാരണ ഉപയോഗിക്കുന്ന `മുസ്‌ഹഫ്‌' എന്ന പദം `ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം' എന്ന അര്‍ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടു ചട്ടക്കുള്ളില്‍ സൂക്ഷിക്കപ്പെട്ട പുസ്‌തകം അഥവാ വിജ്ഞാനം എന്ന അര്‍ഥമാണ്‌ മുസ്‌ഹഫിനുള്ളത്‌. `ഖുര്‍ആന്‍' ദൈവികവചനങ്ങളും `മുസ്‌ഹഫ്‌' ഖുര്‍ആന്‍ അക്ഷരങ്ങളില്‍ വായിക്കാവുന്ന വിധം സൂക്ഷിച്ചുവെക്കാന്‍ വേണ്ടി മനുഷ്യരുണ്ടാക്കിയ ഒരു ഭൗതിക ക്രമീകരണവുമാണ്‌. അതിനാല്‍ മുസ്‌ഹഫ്‌ എന്നത്‌ ഖുര്‍ആനിന്റെ വിശേഷണമോ അതിന്റെ പര്യായപദമോ അല്ല, ഖുര്‍ആനിന്‌ ഖുര്‍ആനില്‍ തന്നെ സൂചിക്കപ്പെട്ട ചില സുപ്രധാന വിശേഷണങ്ങളാണ്‌ ചുവടെ:

ശുറൈഹുല്‍ ഖാസി : നീതിമാനായ ന്യായാധിപന്‍


അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌

അമീറുല്‍ മുഅ്‌മിനീന്‍ ഉമറുബ്‌നുല്‍ ഖത്വാബ്‌ ഒരു ഗ്രാമീണനില്‍ നിന്ന്‌ ഒരു കുതിരയെ വാങ്ങി. അതിന്റെ വിലയും നല്‌കി. അതിന്റെ പുറത്ത്‌ കയറി ഖലീഫ യാത്രയായി. പക്ഷെ വളരെ ദൂരെയെത്തുംമുമ്പെ കുതിര ക്ഷീണിച്ചവശനായിക്കഴിഞ്ഞിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. കുതിരയെയും കൊണ്ട്‌ തിരിച്ചുവന്ന ഉമര്‍ ഗ്രാമീണനോട്‌ പറഞ്ഞു: ``നിന്റെ കുതിരയെ നീ തന്നെ തിരിച്ചെടുത്തുകൊള്ളൂ. അത്‌ വൈകല്യമുള്ള കുതിരയാണ്‌.''അമീറുല്‍ മുഅ്‌മിനീന്‍! ഞാനതു തിരിച്ചുവാങ്ങില്ല. ഒരു കുഴപ്പവുമില്ലാത്ത, ആരോഗ്യമുള്ള കുതിരയെയാണ്‌ ഞാന്‍ അങ്ങേക്കു വിറ്റത്‌. ഇപ്പോള്‍ അതിനു വൈകല്യമുണ്ടെന്ന്‌ പറയുന്നത്‌ ശരിയല്ല'' -ഗ്രാമീണന്‍ തീര്‍ത്തുപറഞ്ഞു.

എങ്കില്‍ നമുക്കു കോടതിയെ സമീപിക്കാം എന്നായി ഉമര്‍

``എന്നാല്‍ ശുറൈഹ്‌ ബിന്‍ ഹാരിസുല്‍ കിന്‍ദിയുടെ കോടതി നമുക്കിടയില്‍ തീര്‍പ്പുകല്‌പിക്കട്ടെ'' -ഗ്രാമീണന്‍ പറഞ്ഞു.

രണ്ടുപേരും ശുറൈഹിന്റെ കോടതിയിലെത്തി. കുതിരയെ വിറ്റ ഗ്രാമീണന്റെ വാദംകേട്ട ശുറൈഹ്‌ ഉമറിന്റെ നേരെ തിരിഞ്ഞു ചോദിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, നിങ്ങള്‍ കുതിരയെ വാങ്ങുമ്പോള്‍ അതിനു വല്ല ന്യൂനതയും വൈകല്യവും ഉണ്ടായിരുന്നോ?''

ഉമര്‍: ``കുഴപ്പമൊന്നും കണ്ടിരുന്നില്ല.''

``അപ്പോള്‍ യാതൊരു വൈകല്യവുമില്ലാത്ത കുതിരയെയാണ്‌ അങ്ങ്‌ വാങ്ങിയത്‌. അല്ലേ? അതുകൊണ്ട്‌ അങ്ങ്‌ വാങ്ങിയ കുതിരയെ കൈവശം വെച്ച്‌ നന്നായി നോക്കുക. അല്ലെങ്കില്‍ വാങ്ങിയതുപോലെ കുതിരയെ തിരിച്ചുകൊടുക്കുക'' -ശുറൈഹ്‌ പറഞ്ഞു.

വിധികേട്ട്‌ അമ്പരന്ന ഖലീഫ ചോദിച്ചു: ``ഇത്‌ തന്നെയാണോ അങ്ങയുടെ വിധി തീര്‍പ്പ്‌?''

ഹസന്‍ ബസ്വരി (റ) ഭയഭക്തിയുള്ള പണ്ഡിതന്‍

അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ പ്രവാചകപത്‌നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‌കിയ വാര്‍ത്തയുമായി ഒരു ദൂതന്‍ വന്നിരിക്കുന്നു. അവരുടെ മനസ്സ്‌ സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പി. അതിന്റെ പ്രതിഫലനങ്ങള്‍ അവരുടെ മുഖത്തും പ്രകടമായിരുന്നു. തള്ളയെയും കുഞ്ഞിനെയും എത്രയും പെട്ടെന്നു തന്റെ വീട്ടിലെത്തിക്കുന്നതിനു വേണ്ടി ഉമ്മുല്‍ മുഅ്‌മിനീന്‍ ആളെ അയച്ചു. പ്രസവകാലം ഇരുവരും തന്റെ പരിചരണത്തില്‍ കഴിയട്ടെ എന്ന്‌ അവര്‍ തീരുമാനിച്ചിരുന്നു. ഉമ്മുസലമ(റ)യുടെ മനസ്സില്‍ അവര്‍ക്ക്‌ ഒരു ഇടമുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ അവരുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഖൈറയും കുഞ്ഞും ഉമ്മു സലമയുടെ വീട്ടിലെത്തി. കുഞ്ഞിനെ കണ്ട ഉമ്മുസലമ സന്തോഷത്താല്‍ മതിമറന്നു. ആരെയും അതിശയിപ്പിക്കുന്ന, കാണുന്നവരുടെ മനസ്സില്‍ സന്തോഷം പകരുന്ന, നല്ല മുഖപ്രസാദമുള്ള സുന്ദരനായ ഒരാണ്‍കുട്ടി. കുറച്ചുസമയം കുഞ്ഞിനെ തന്നെ നോക്കിനിന്ന ഉമ്മുസലമ ഖൈറയുടെ നേരെ തിരിഞ്ഞു ചോദിച്ചു: 

``ഖൈറാ! കുഞ്ഞിനു പേരു വിളിച്ചോ?''

 ``ഇല്ല ഉമ്മാ, അത്‌ ഉമ്മയുടെ ഇഷ്‌ടത്തിനു മാറ്റിവെച്ചിരിക്കുകയാണ്‌.'' 

``എന്നാല്‍ നമുക്ക്‌ ഹസന്‍ എന്ന്‌ പേരിടാം'' -ഉമ്മുസലമ ഇരുകരങ്ങളുമുയര്‍ത്തി കുട്ടിയുടെ നന്മക്കു വേണ്ടി റബ്ബിനോട്‌ പ്രാര്‍ഥിച്ചു.

പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രം


പ്രപഞ്ചത്തിലെ പല കോടി സൃഷ്‌ടിജാലങ്ങളില്‍ പലതുകൊണ്ടും ദുര്‍ബലനാണ്‌ മനുഷ്യന്‍. മറ്റ്‌ പല ജന്തുക്കളും മനുഷ്യനെക്കാള്‍ ഇന്ദ്രിയ ശക്തിയുള്ളവയാണ്‌. കായിക ശേഷിയിലും അതുതന്നെയാണ്‌ അവസ്ഥ. കാണാനും കേള്‍ക്കാനും മണക്കാനുമുള്ള അവയുടെ ശേഷി പലപ്പോഴും അമ്പരപ്പിക്കുന്നതാണ്‌. നീലത്തിമിംഗലവും ആനയുമെല്ലാം കരുത്തിലും ജഡത്തിലും മനുഷ്യനെക്കാള്‍ എത്രയോ മുന്നിലാണ്‌. എന്നാല്‍ ഈ ജീവിവര്‍ഗങ്ങള്‍ക്കൊന്നും എത്തിപ്പിടിക്കാനോ തോല്‍പിക്കാനോ കഴിയാത്ത ഒരു ശക്തിയുണ്ട്‌ മനുഷ്യന്‌; വിശേഷ ബുദ്ധി. ഈ സവിശേഷ സിദ്ധി അവനെ ജന്തുലോകത്ത്‌ വ്യതിരിക്തനാക്കുന്നു. എപ്പോഴും ദൈവ കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളുമായി ജീവിക്കുന്ന മലക്കുകളടക്കമുള്ള സകല സൃഷ്‌ടിജാലങ്ങള്‍ക്കും മേല്‍ ഭൂമിയിലെ ഖിലാഫത്ത്‌ (അധികാര പ്രാതിനിധ്യം) മനുഷ്യന്‌ കൈവന്നത്‌ ഈ അനന്യശേഷികൊണ്ടാണ്‌.

സത്യാസത്യവിവേചന ശേഷിയോടു കൂടി മനുഷ്യന്‍ ഭൂമിയില്‍ അയക്കപ്പെട്ടതിന്റെ ലക്ഷ്യം സ്രഷ്‌ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്‌. തന്റെ സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തെ ആരാധിക്കുക എന്നത്‌ മനുഷ്യന്റെ പ്രകൃതിയാണ്‌. മനുഷ്യരല്ലാത്ത ജന്തുക്കളെല്ലാം ഈ പ്രകൃതി നിയമത്തിന്‌ വിധേയമായി സ്രഷ്‌ടാവിനെ വണങ്ങുന്നുണ്ട്‌. ``അല്ലാഹുവിനാണ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവയെല്ലാം പ്രണാമം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും പ്രഭാതങ്ങളിലും സായാഹ്‌നങ്ങളിലും അവരുടെ നിഴലുകളും (അവന്‌ പ്രണാമം ചെയ്യുന്നു)'' (വി.ഖു 13:15)

അവധിക്കാല പ്രവര്‍ത്തനങ്ങള്‍


മനുഷ്യസമൂഹത്തിലെ ഏറ്റവും ജീവസ്സുറ്റ വിഭാഗമാണ്‌ ബാല്യകൗമാര പ്രായത്തിലുള്ളവര്‍ അഥവാ നമ്മുടെ കുട്ടികള്‍. കേരളത്തിലെങ്കിലും കുട്ടികളെല്ലാം വിദ്യാര്‍ഥികളാണ്‌. സാങ്കേതികമായി മാത്രമല്ല, ഔപചാരികമായിത്തന്നെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിക്കുന്ന പഠിതാക്കള്‍. നമ്മുടെ നാട്ടിലെ രീതിയനുസരിച്ച്‌ പ്രൈമറി തലത്തിലെ മുസ്‌ലിം സ്‌കൂളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാവര്‍ക്കും ഏപ്രില്‍, മെയ്‌ മാസങ്ങള്‍ അവധിക്കാലമാണ്‌. അഥവാ കുട്ടികള്‍ ഒരു മാസത്തെ അവധി ആസ്വദിച്ചുകഴിഞ്ഞു എന്നര്‍ഥം. മുസ്‌ലിം സ്‌കൂളുകള്‍ അത്‌ നേരത്തെ അനുഭവിച്ചുകഴിഞ്ഞതാണ്‌.


 എന്താണീ അവധി? എന്തിനാണീ അവധിക്കാലം?
നിരന്തരം പ്രവര്‍ത്തിക്കുന്ന ഏതിനും -യന്ത്രങ്ങള്‍ക്കുപോലും- വിശ്രമവും കൃത്യമായ ഇടവേളകളും ആവശ്യമാണ്‌. പ്രകൃതിയെ അല്ലാഹു സംവിധാനിച്ചതു തന്നെ അങ്ങനെയാണ്‌. പകലും രാത്രിയും, കര്‍മവും നിദ്രയും സ്രഷ്‌ടാവ്‌ നിശ്ചയിച്ച സന്തുലിതത്വവ്യവസ്ഥയാണ്‌. ഖുര്‍ആന്‍ അക്കാര്യം ചിന്തോദ്ദീപകമായി ചൂണ്ടിക്കാണിക്കുന്നതിങ്ങനെ: ``നിങ്ങളുടെ ഉറക്ക്‌ നാം നിങ്ങള്‍ക്ക്‌ ഒരു വിശ്രമമാക്കുകയും ചെയ്‌തിരിക്കുന്നു. രാത്രിയെ നിങ്ങള്‍ക്ക്‌ നാം ഒരു വസ്‌ത്രവും ആക്കിമാറ്റുന്നു. പകലിനെ നാം ജീവിതസന്ധാരണ വേളയും ആക്കിയിരിക്കുന്നു'' (78:9-11). ക്ഷീണത്തിനു കാരണമാകുന്ന കഠിനാധ്വാനം ചെയ്‌ത്‌ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ മാറിനിന്ന്‌, പൂര്‍ണ വിശ്രമത്തിനായി നിദ്രയിലാണ്ട മനുഷ്യന്‍ പുത്തന്‍ ഉന്മേഷത്തോടെ അടുത്ത പ്രഭാതത്തില്‍ എങ്ങും ജീവിതത്തിലേക്കു പ്രവേശിക്കുന്നു.

തീന്‍മേശയിലെ സമൃദ്ധിയും ആശുപത്രി അഭിവൃദ്ധിയും


മനുഷ്യനുള്‍ക്കൊള്ളുന്ന ജന്തുജാലങ്ങളുടെ ജീവന്റെ നിലനില്‌പിന്‌ അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത്‌ ആഹാരമാണ്‌. സൂക്ഷ്‌മവും ഭീമാകാരവുമായ ദശലക്ഷക്കണക്കിന്‌ ജീവികള്‍ ആഹാരം തേടുന്നത്‌ അവയ്‌ക്ക്‌ സ്രഷ്‌ടാവു നല്‌കിയ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്‌.
മാംസഭുക്കോ സസ്യഭുക്കോ മിശ്രഭുക്കോ ഏതായാലും അവയ്‌ക്ക്‌ ഇരപിടിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ജന്മസിദ്ധമാണ്‌. കൈകാലുകള്‍, ചിറകുകള്‍, തല, കഴുത്ത്‌, കൊക്ക്‌, വായ പല്ല്‌, കാഴ്‌ച, കേഴ്‌വി, ഘ്രാണശക്തി എന്നിയൊക്കെ അവ ജീവിക്കുന്ന സാഹചര്യത്തിനും ലഭ്യമാവുന്ന വിഭവങ്ങള്‍ക്കും പഥ്യമായ ആഹാരത്തിനും അനുയോജ്യമാണ്‌. ഒരൊറ്റ ജന്തുവും ഭക്ഷണം, കിട്ടിയ പാടിലല്ലാതെ, സംസ്‌കരിച്ച്‌ കഴിക്കാറില്ല. തനിക്ക്‌ അഹിതമായി തോന്നുന്നത്‌ അവ കഴിക്കില്ല. ഒരിക്കലും അമിതാഹാരം കഴിക്കില്ല. അവയ്‌ക്ക്‌ എന്നും ഒരേ ആഹാരം തന്നെ.

എല്ലാ രംഗത്തുമെന്ന പോലെ ആഹാരരീതിയിലും മനുഷ്യന്‍ തിര്യക്കുകളില്‍ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌. മനുഷ്യന്‍ ആഹാരം ചേരുവകള്‍ ചേര്‍ത്ത്‌ വേവിച്ച്‌ സംസ്‌കരിച്ചു കഴിക്കുന്നു. കാലത്തിനനുസരിച്ച്‌ ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പാചകരംഗത്തും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. ഭക്ഷ്യവസ്‌തുക്കള്‍ കൃഷിചെയ്‌ത്‌ ഉണ്ടാക്കുന്നു. പില്‍ക്കാലത്തേക്ക്‌ സൂക്ഷിക്കുന്നു. തന്റെ പശിയടക്കാന്‍ എന്തെങ്കിലം ലഭിക്കുക എന്ന മിനിമം ആവശ്യമല്ല മനുഷ്യന്റേത്‌. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്‌ മനുഷ്യന്റെ ആഹാരരീതിയും. വിശപ്പ്‌ എന്നത്‌ പ്രകൃത്യായുള്ള ശാരീരികാവശ്യമാണ്‌. വിശപ്പടക്കുക എന്നത്‌ നൈസര്‍ഗിക താല്‌പര്യം തന്നെ. വിശപ്പ്‌ മാറ്റുക, ശരീരപോഷണം എന്നിവയാണ്‌ ആഹാരത്തിന്റെ ലക്ഷ്യം.

പറന്നുനടക്കുന്ന പൈശാചികത

2012 ഫെബ്രുവരി 8ന്‌ കര്‍ണാടക സംസ്ഥാനത്തെ മൂന്ന്‌ മന്ത്രിമാര്‍ രാജിവെച്ചു. രാഷ്‌ട്രീയമോ സാങ്കേതികമോ ആയ കാര്യങ്ങളാലല്ല മന്ത്രിമാരുടെ രാജി. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു പറയാവുന്ന സംസ്ഥാന നിയമസഭയിലിരുന്നുകൊണ്ട്‌ മൊബൈല്‍ സ്‌ക്രീനില്‍ പച്ചയായ ലൈംഗികവൈകൃതങ്ങളുടെ അശ്ലീല കാഴ്‌ചകള്‍ നോക്കിക്കൊണ്ടിരുന്നു എന്നതാണ്‌ മൂന്ന്‌ മന്ത്രിമാരുടെ രാജിയില്‍ കലാശിച്ചത്‌. ഏതാനും ആഴ്‌ചകള്‍ പിന്നിട്ടപ്പോഴേക്കും ഗുജറാത്ത്‌ നിയമസഭയിലും ഇതാവര്‍ത്തിച്ചതായി വാര്‍ത്ത വന്നു. ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ്‌ ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവം സാമാന്യവത്‌കരിക്കുകയോ പര്‍വതീകരിച്ചു കാണിക്കുകയോ അല്ല. നമ്മുടെ തലയ്‌ക്കുമീതെ പറന്നുനടന്ന്‌ പൈശാചിക നൃത്തം ചവിട്ടുന്ന കുത്തഴിഞ്ഞ ലൈംഗികതയും അശ്ലീലതയും പിടിച്ചുകെട്ടാന്‍ കഴിയാത്തവിധം പടരുകയാണ്‌.

 പണ്ട്‌ കാബറെ എന്ന ഒരു നിശാനൃത്ത പരിപാടിയുണ്ടായിരുന്നു. അത്‌ അക്ഷരാര്‍ഥത്തില്‍ ആണും പെണ്ണും അഴിച്ചിട്ടാടുകയായിരുന്നു. കൂട്ടിനു മദ്യവും. എന്നാല്‍ അത്‌ രഹസ്യകേന്ദ്രങ്ങളില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആയിരുന്നു നടന്നിരുന്നത്‌. മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ആളുകളില്‍ - അവര്‍ ചെറിയ ന്യൂനപക്ഷമാണുതാനും- മാത്രമേ എത്തിച്ചേര്‍ന്നിരുന്നുള്ളൂ. നിയമത്തിന്റെ വിലക്ക്‌ പേടിക്കേണ്ടതുമുണ്ടായിരുന്നു. അശ്ലീലം മാത്രം എഴുതിവിടുന്ന ചില മഞ്ഞപ്പത്രങ്ങള്‍ ഉണ്ടായിരുന്നു. അവയ്‌ക്കും രഹസ്യമായി ഉപഭോക്താക്കളുണ്ടായിരുന്നു. അശ്ലീല സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കു മാത്രം എന്ന്‌ സൂചകമായി അവയില്‍ `എ' മാര്‍ക്ക്‌ നല്‍കി ആളുകളുടെ കണ്ണില്‍ പൊടിയിടുകയെങ്കിലും ചെയ്‌തിരുന്നു. എന്നാല്‍ ആധുനിക ടെക്‌നോളജിയുടെ പിന്നാമ്പുറത്ത്‌ നടക്കുന്ന തോന്ന്യാസങ്ങള്‍ക്കും അശ്ലീലങ്ങള്‍ക്കും ഒരു മറയുമില്ലാത്ത അവസ്ഥയാണിന്ന്‌ കാണുന്നത്‌. സാധാരണ വീടുകളിലെ ദശലക്ഷക്കണക്കിന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനായാസം സ്വതന്ത്രമായി സ്വസ്ഥമായി രതിവൈകൃതങ്ങളുടെ അശ്ലീലങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍.

ഉര്‍വതുബ്‌നു സുബൈര്‍ : പരീക്ഷണപഥങ്ങളില്‍ പുഞ്ചിരിയോടെ

സായാഹ്‌ന സൂര്യന്റെ പൊന്‍കിരണങ്ങളേറ്റ്‌ വിശുദ്ധ കഅ്‌ബാലയം വെട്ടിത്തിളങ്ങുന്നു. കഅ്‌ബയുടെ പരിശുദ്ധമായ പരിസരം മന്ദമാരുതന്റെ തലോടലേറ്റ്‌ ആനന്ദം കൊള്ളുകയാണ്‌. റസൂലിന്റെ(സ) സഹാബികളില്‍ ജീവിച്ചിരിപ്പുള്ളവരും പ്രമുഖ താബിഉകളും കഅ്‌ബ ത്വവാഫ്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. തക്‌ബീര്‍, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു.

കഅ്‌ബയുടെ തിരുമുറ്റത്ത്‌ കൂട്ടം കൂട്ടമായി ജനങ്ങള്‍ വട്ടമിട്ടിരിക്കുന്നു. അതിന്റെ ഉന്നതമായ ഗാംഭീര്യത്തില്‍ ലയിച്ച്‌ അവരുടെ ദൃഷ്‌ടികള്‍ പുളകം കൊള്ളുന്നു. അനാവശ്യമോ പാപമോ അല്ലാത്ത ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണവര്‍.

റുക്‌നുല്‍ യമാനിയുടെ ഭാഗത്ത്‌ നാല്‌ ചെറുപ്പക്കാര്‍ വട്ടമിട്ടിരിക്കുന്നു. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മുസ്‌അബ്‌ ബിന്‍ സുബൈര്‍, സഹോദരന്‍ ഉര്‍വതുബ്‌നു സുബൈര്‍, അബ്‌ദുല്‍ മലിക്‌ബ്‌നു മര്‍വാന്‍ എന്നിവരാണവര്‍.

വളരെ ശാന്തരും സൗമ്യരുമായി അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്‌ ഒരാള്‍ പറഞ്ഞു: ``നമ്മള്‍ ഭാവിയില്‍ ആരാകണമെന്ന സങ്കല്‌പം നമുക്ക്‌ ഇവിടെ വെച്ച്‌ പരസ്‌പരം പങ്കുവെക്കാം!''

അതോടെ അദൃശ്യലോകത്ത്‌ അവരുടെ മോഹങ്ങള്‍ വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി. അവരുടെ സ്വപ്‌നങ്ങള്‍ പച്ചപിടിച്ച മോഹങ്ങളില്‍ ചുറ്റിക്കറങ്ങി.

അനന്തരം അബ്‌ദുല്ലാഹിബ്‌നുസ്സുബൈര്‍ പറഞ്ഞു: ``ഹിജാസ്‌ അധീനപ്പെടുത്തി ഖിലാഫത്ത്‌ സ്ഥാപിക്കണമെന്നാണ്‌ എന്റെ ആഗ്രഹം''

``കൂഫയും ബസ്വറയും കീഴ്‌പ്പെടുത്തണം. എന്നോട്‌ എതിര്‍ക്കുന്ന ഒരു ശക്തിയും അവിടെ ഉണ്ടാവരുതെന്നാണ്‌ എന്റെ മോഹം'' -മുസ്‌അബ്‌ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

``നിങ്ങള്‍ രണ്ടുപേരും അതില്‍ സംതൃപ്‌തരാണല്ലോ? എന്നാല്‍ എനിക്ക്‌ സംതൃപ്‌തി കൈവരണമെങ്കില്‍ ലോകം മുഴുവന്‍ എന്റെ കീഴില്‍ വരണം. മുആവിയയുടെ ശേഷം ഖിലാഫത്ത്‌ പദവി എനിക്കു ലഭിക്കുകയും വേണം'' -മര്‍വാന്‍ തന്റെ ആഗ്രഹം വെട്ടിത്തുറന്നു പറഞ്ഞു

ഉര്‍വ നിശബ്‌ദനായി ഇരുന്നു. ഒന്നും സംസാരിച്ചില്ല. ഉര്‍വയുടെ നേരെ തിരിഞ്ഞ്‌ അവര്‍ ചോദിച്ചു: ``ഉര്‍വ, നീ അഭിപ്രായം പറഞ്ഞില്ലല്ലോ? നിന്റെ ആഗ്രഹം ആരാകണമെന്നാണെന്ന്‌ വ്യക്തമായി പറയൂ.''

``ഭൗതിക ജീവിതത്തില്‍ നിങ്ങള്‍ പ്രകടിപ്പിച്ച ആഗ്രഹങ്ങളില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ കാരുണ്യം ചൊരിയട്ടെ. എന്നാല്‍ എന്റെ ആഗ്രഹം ഞാന്‍ പറയാം: റബ്ബിന്റെ കിതാബും തിരുനബിയുടെ സുന്നത്തും മതവിധികളും ജനങ്ങള്‍ എന്നില്‍ നിന്നു മനസ്സിലാക്കുന്ന കര്‍മനിരതനായ ഒരു പണ്ഡിതനായിത്തീരണമെന്നാണ്‌ എന്റെ താല്‌പര്യം.''

കാലം കറങ്ങിക്കൊണ്ടിരുന്നു. യസീദ്‌ ബിന്‍ മുആവിയയുടെ മരണശേഷം അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ഖലീഫയായി ബൈഅത്ത്‌ ചെയ്യപ്പെട്ടു. ഹിജാസ്‌, ഈജിപ്‌ത്‌, യമന്‍, ഇറാഖ്‌ എന്നീ പ്രദേശങ്ങളില്‍ ഭരണം നടത്തി. പണ്ട്‌ മോഹങ്ങള്‍ അയവിറക്കിയ കഅ്‌ബയുടെ പരിസരത്ത്‌ നിന്ന്‌ ഏതാനും വാര അകലെ വെച്ച്‌ അദ്ദേഹം വധിക്കപ്പെടുകയും ചെയ്‌തു.

മുസ്‌അബ്‌ ബിന്‍ സുബൈര്‍ സഹോദരന്‍ അബ്‌ദുല്ലയുടെ പ്രതിനിധിയായി ഇറാഖില്‍ ഭരണം നടത്തി. അതിന്റെ പ്രതിരോധ മാര്‍ഗത്തില്‍ അദ്ദേഹവും വധിക്കപ്പെട്ടു.

പിതാവിന്റെ മരണശേഷം ഭരണം അബ്‌ദുല്‍ മാലിക്‌ ബിന്‍ മര്‍വാനില്‍ ചെന്നുചേര്‍ന്നു. അബ്‌ദുല്ലാഹിബ്‌നു സുബൈറിനെയും സഹോദരന്‍ മുസ്‌അബ്‌ ബിന്‍ സുബൈറിനെയും വധിച്ച ശേഷം മുസ്‌ലിംകളില്‍ ഐക്യം നിലവില്‍ വന്നു. തന്റെ കാലത്തെ ഏറ്റവും വിസ്‌തൃതമായ ഒരു പ്രദേശത്തിന്റെ ശക്തനായ ഭരണകര്‍ത്താവായിത്തീര്‍ന്നു അദ്ദേഹം.

അപ്പോള്‍, ഉര്‍വയുടെ കാര്യം എന്തായി? നമുക്ക്‌ ഉര്‍വയുടെ പൂര്‍വകാലത്തു നിന്നുതന്നെ തുടങ്ങാം.

മാതൃകയ്‌ക്കായി ഉറ്റുനോക്കുന്നവരും അവരെ വഴിതെറ്റിക്കുന്നവരും

യൗവ്വനത്തിന്റെ കരുത്തില്‍ സര്‍വരെയും ധിക്കരിക്കുകയും സകല ദുര്‍വൃത്തികളിലും മുഴുകുകയും അവിഹിതമാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുകയും ചെയ്‌ത ആളുകള്‍ പോലും മധ്യവയസ്സിലെത്തുമ്പോള്‍ ആത്മാര്‍ഥമായി തന്നെ ആഗ്രഹിക്കാറുണ്ട്‌; തങ്ങളുടെ മക്കള്‍ അനുസരണശീലമുള്ളവരും സദ്‌വൃത്തരും ആയിക്കാണണമെന്ന്‌, അവര്‍ കള്ളന്മാരോ പിടിച്ചുപറിക്കാരോ ആയിക്കാണരുതെന്നും. പക്ഷേ, അവരില്‍ പലരുടെയും ആഗ്രഹം സഫലമാകാറില്ല. ആധുനിക യുഗത്തില്‍ വിശേഷിച്ചും. പുതിയ തലമുറയില്‍ ഗണ്യമായ ഒരു ഭാഗം കൂടുതല്‍ കടുത്ത ധിക്കാരത്തിലേക്കും നിഷേധത്തിലേക്കും വഴുതിപ്പോയിക്കൊണ്ടിരിക്കുകയാണ്‌.

സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്‌കാരം വിലക്കപ്പെട്ട കനികള്‍ മുഴുക്കെ വാരിവിഴുങ്ങലാണെന്നത്രെ അവരുടെ ജീവിതവീക്ഷണം. അവരില്‍ പലരും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി മാറുന്നു. ചിലരെങ്കിലും എച്ച്‌ ഐ വിയുടെ വാഹകരുമാകുന്നു. ലഹരിദ്രവ്യത്തിന്‌ പണമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ പോക്കറ്റടിയും ഭവനഭേദനവും പിടിച്ചുപറിയുമൊക്കെ പരീക്ഷിക്കുന്നു. അഡിക്‌ഷന്‍ അവരെ അതിന്‌ നിര്‍ബന്ധിതരാക്കുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. കുറ്റകൃത്യങ്ങളിലേക്ക്‌ കുതിച്ചുചാടാന്‍ മനസ്സ്‌ സമ്മതിക്കാത്തവര്‍ കുടുംബത്തില്‍ നിന്ന്‌ കിട്ടുന്നതൊക്കെ വിറ്റു തുലയ്‌ക്കുകയോ ചൂതാട്ടത്തിന്റെ വഴി തെരഞ്ഞെടുക്കുകയോ ചെയ്യുന്നു.

അടിപൊളി ജീവിതത്തിന്റെ ആകര്‍ഷണവലയത്തിലാണ്‌ ഒട്ടേറെ ചെറുപ്പക്കാര്‍ ചെന്നുപെടുന്നത്‌. ഏറ്റവും വിലകൂടിയതും ഏറ്റവും മോടിയുള്ളതുമൊക്കെ അനുഭവിക്കുന്നതും ശേഖരിക്കുന്നതും ഒരു ലഹരിയായി മാറിയാല്‍ അവരും അവിഹിതമാര്‍ഗങ്ങള്‍ പലതും പരീക്ഷിക്കാന്‍ നിര്‍ബന്ധിതരായിത്തീരും. അഴിമതിയും കോഴയും കൃത്രിമങ്ങളും ഉള്‍പ്പെടെ പണമുണ്ടാക്കാന്‍ പലപല വഴികള്‍ അവര്‍ തേടും. ലക്ഷങ്ങളുടെയും കോടികളുടെയും വെട്ടിപ്പുകളും തട്ടിപ്പുകളും നടത്തി ഭോഗാസക്തിയുടെ തീരങ്ങള്‍ തേടി അവര്‍ നടക്കുന്നു. പെണ്‍വാണിഭങ്ങളും പ്രകൃതിവിരുദ്ധ റാഞ്ചലുകളുമൊക്കെ സംഘടിപ്പിക്കുന്നതില്‍ ഇവര്‍ മുഖ്യ പങ്കുവഹിക്കുന്നു. ഇവരില്‍ ചിലര്‍ പോലീസിലും രാഷ്‌ട്രീയത്തിലുമൊക്കെ സ്വാധീനം നേടി തിളങ്ങാന്‍ തുടങ്ങുമ്പോള്‍ ചില ചെറുപ്പക്കാര്‍ അവരെ വീരനായകന്മാരായി മനസ്സാ വരിക്കുന്ന അവസ്ഥ വരുന്നു. ഒരു നിലയില്‍ മദ്യ-മയക്ക്‌ ആസക്തിയെക്കാള്‍ അപകടകരവും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതുമത്രെ ഇത്‌.

അത്വാഅ്‌ബ്‌നു അബീറബാഹ്‌ (റ) : അടിമത്വത്തില്‍ നിന്ന്‌ പാണ്ഡിത്യത്തിലേക്ക്‌

ഹിജ്‌റ 97-ാമാണ്ട്‌ ദുല്‍ഹിജ്ജ അവസാനത്തെ പത്ത്‌. അതിപുരാതന ദൈവിക ഗേഹമായ കഅ്‌ബയിലേക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വാഹനങ്ങളിലും കാല്‍നടയായും തീര്‍ഥാടകര്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ വൃദ്ധരും യുവാക്കളും കറുത്തവരും വെളുത്തവരും അറബികളും അനറബികളും നേതാക്കളും അനുയായികളും ഉണ്ട്‌. രാജാധിരാജന്റെ മുമ്പില്‍ ഭക്ത്യാദരവോടെ പ്രാര്‍ഥനാനിരതരായി ദൈവികപ്രീതി കാംക്ഷിച്ചുകൊണ്ടാണ്‌ എല്ലാവരുടെയും വരവ്‌.

മുസ്‌ലിം ഖലീഫ സുലൈമാനുബ്‌നു അബ്‌ദില്‍മലിക്‌ ഇഹ്‌റാം വേഷമായ ഒരു മുണ്ടും മേല്‍തട്ടവും മാത്രം ധരിച്ച്‌ തല തുറന്നിട്ട്‌ നഗ്നപാദനായി കഅ്‌ബ പ്രദക്ഷിണം ചെയ്‌തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ട്‌ ആണ്‍കുട്ടികളും കൂടെയുണ്ട്‌.

സ്‌നേഹപ്രകടനം വഴിതിരിയുമ്പോള്‍

"സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു" എന്ന വാക്യം ഒരു യാഥാര്‍ഥ്യമാണ്‌. പരസ്‌പര സ്‌നേഹമാണ്‌ ലോകത്തിന്റെ പ്രത്യേകിച്ചും ജന്തുലോകത്തിന്റെ, നിലനില്‌പ്‌. കുഞ്ഞിനെ സ്‌നേഹിക്കാത്ത ഒരമ്മയും ജന്തുലോകത്തില്ല. മനുഷ്യന്റെ കാര്യത്തിലാവുമ്പോള്‍ ഈ സ്‌നേഹം കേവലം മൃഗതൃഷ്‌ണ എന്നതിലുപരി വിശാലവും വിചാരപരവും ആയിത്തീരുന്നു. പറക്കമുറ്റിയാല്‍ കുഞ്ഞിനെ തിരിഞ്ഞുനോക്കാത്ത `അമ്മ ജന്തു'വില്‍ നിന്ന്‌ ആജീവനാന്തവും മരണാനന്തരവും സ്‌നേഹിക്കുന്ന തലത്തിലേക്ക്‌ മനുഷ്യന്‍ ഉയരുന്നു. ഉത്‌കൃഷ്‌ട സൃഷ്‌ടിയും നിയമങ്ങള്‍ക്ക്‌ വിധേയനുമായ മനുഷ്യന്‌ ആദര്‍ശമെന്ന നിലയില്‍ തന്നെ സ്‌നേഹമെന്ന വികാരം പരിഗണിക്കേണ്ടതുണ്ട്‌. ദൈവികമതം -ഇസ്‌ലാം സ്‌നേഹമെന്ന വികാരം വിശ്വാസത്തിന്റെ ഭാഗമായി കാണുന്നു. മാതാപിതാക്കളെ, ഇണകളെ, മക്കളെ, കുടുംബങ്ങളെ, അയല്‍ക്കാരെ, സുഹൃത്തുക്കളെ, ആദര്‍ശബന്ധുക്കളെ, ഇതര മനുഷ്യരെ മുഴുവനും സ്‌നേഹിക്കേണ്ടവനാണ്‌ വിശ്വാസി. ജന്തുക്കളെയും ഈ പ്രകൃതിയെപ്പോലും സ്‌നേഹിക്കേണ്ടതുണ്ട്‌. സ്‌നേഹം മനസ്സിലുള്ള വികാരമാണ്‌. അത്‌ പ്രവര്‍ത്തനങ്ങളിലേക്ക്‌ വഴിഞ്ഞൊഴുകും. ഈ സ്‌നേഹപ്രകടനം ഓരോരുത്തരോടും ഓരോ തരത്തിലാണ്‌ കാണിക്കേണ്ടത്‌. സ്‌നേഹം തീരെ പ്രകടിപ്പിക്കാതെ മനസ്സില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ പോരാ.

ആള്‍ദൈവങ്ങള്‍ അരങ്ങുതകര്‍ക്കുന്നു

മതവിശ്വാസത്തിന്റെയും ദൈവിക ദര്‍ശനത്തിന്റെയും മറവില്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ `ആള്‍ദൈവങ്ങള്‍' വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത്‌ തിരിച്ചറിയേണ്ടതാണ്‌. അദൃശ്യശക്തിയായ പ്രപഞ്ച നാഥനോടുള്ള സഹായാര്‍ഥനകളും സമര്‍പ്പണവും പ്രാര്‍ഥനയിലൂടെയാണ്‌ സൃഷ്‌ടികളായ മനുഷ്യവര്‍ഗം നിര്‍വഹിച്ചുപോന്നിട്ടുള്ളത്‌. ഈ പ്രാര്‍ഥനയ്‌ക്ക്‌ പ്രപഞ്ചോല്‍പത്തിയോളം പഴക്കമുണ്ട്‌. മനുഷ്യമനസ്സിനു പതര്‍ച്ചയുണ്ടാവുമ്പോള്‍, അവന്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍, രോഗം കൊണ്ടും ഭയംകൊണ്ടും പൊറുതി മുട്ടുമ്പോള്‍ പ്രാര്‍ഥനയില്‍ കൂടുതലായി മുഴുകുന്നത്‌ സ്വാഭാവികമാണ്‌.

അതിനു പുണ്യാത്മാക്കളുടെ സാമീപ്യമാണ്‌ അധികം ഭക്തരും സ്വീകരിച്ചുവരുന്നത്‌. അതിനു ജാതി മത വര്‍ഗ ഭേദങ്ങളില്ല. ദൈവത്തോട്‌ സാമീപ്യം കൂടുതല്‍ ഉണ്ടെന്ന്‌ അവകാശപ്പെടുന്നവരായ മഹത്തുക്കളുടെ നാമത്തില്‍ ബലിയര്‍പ്പിച്ചും മറ്റും അവര്‍ കാര്യസാധ്യത്തിനായി പണിയെടുക്കുന്നു. മ്യൂസിക്‌തെറാപ്പി പോലെ പ്രാര്‍ഥനാ തെറാപ്പിയും ശാസ്‌ത്രലോകം പരീക്ഷിച്ചുവരുന്നു. എന്നാല്‍ ഈ പ്രാര്‍ഥനയില്‍ ഉരുവിടുന്ന മന്ത്രങ്ങളത്രയും മനുഷ്യദൈവങ്ങളോടാണ്‌ നടത്തുന്നതെന്ന തിരിച്ചറിവ്‌ ഒരു പുനര്‍വിചിന്തനത്തിന്‌ പ്രേരകമാവേണ്ടതാണ്‌. ഹൈന്ദവ ദര്‍ശനത്തിന്റെ മൗലികതയില്‍ ഊന്നിക്കൊണ്ടുള്ള ഒരു പ്രാര്‍ഥനാരീതി അവലംബിക്കുന്ന മാതാ അമൃതാനന്ദമയി ജനലക്ഷങ്ങളെ തന്റെ മാസ്‌മരിക ലഹരിയില്‍ അണിചേര്‍ത്തിരിക്കുന്നത്‌ ഒരു ഉദാഹരണം മാത്രമാണ്‌.

നബിയെ സ്‌നേഹിക്കുക; നബിചര്യ പിന്തുടരുക

ദശലക്ഷക്കണക്കിന്‌ ജീവജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്‌ടനായ മനുഷ്യന്‍ ഊഴിയും ആഴിയും ആകാശവും കീഴടക്കി ജീവിക്കുന്നു. ദൈവം നല്‍കിയ അനുഗ്രഹമത്രെ ഇത്‌. (ഖു 17:70) ഈ ഭൂമിയില്‍ സോദ്ദേശ്യം സൃഷ്‌ടിക്കപ്പെട്ട മനുഷ്യന്ന്‌ ജീവിതസന്ധാരണത്തിനുള്ള ശേഷിയും സൗകര്യങ്ങളും അല്ലാഹു നല്‌കി(2:36) ?പരിശ്രമം ചെയ്യുകിലെന്തിനേയും വശത്താക്കാന്‍ കഴിവുള്ളവണ്ണമാണ്‌ മനുഷ്യപ്രകൃതിയെങ്കിലും സന്‍മാര്‍ഗദര്‍ശനം

ദൈവികമായി ലഭിക്കേണ്ടതുണ്ട്‌. ഇത്‌ മനുഷ്യര്‍ക്ക്‌ സ്വന്തമായി ആര്‍ജിക്കാന്‍ കഴിയില്ല. (2:38) അതിനാല്‍ മനുഷ്യന്റെ വികാസ പരിണാമഘട്ടങ്ങളില്‍ എല്ലാ സന്ദര്‍ഭത്തിലും ദൈവദൂതന്മാരെ അയച്ചുകൊണ്ട്‌ അല്ലാഹു ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ മാര്‍ഗം വ്യതിരിക്തമായി കാണിച്ചുകൊടുത്തു. ഇങ്ങനെ ദൈവദൂതന്‍മാരായ പ്രവാചകന്‍മാര്‍ വരാത്ത ഒരു സമൂഹവും കഴിഞ്ഞുപോയിട്ടില്ല (35:24)

പ്രവാചകന്മാരായി ഓരോ സമൂഹത്തിലും അല്ലാഹു നിയോഗിച്ചത്‌ ആ സമൂഹത്തിലെ മാതൃകായോഗ്യരായ വ്യക്തികളെതന്നെയാണ്‌. അതാതു സമൂഹങ്ങളുടെ നാഡിമിടിപ്പറിയുന്ന, വേദനയും വ്യഥകളുമറിയുന്ന ഒരാളെ (മനുഷ്യനെ) തെരഞ്ഞെടുക്കുകയും ദിവ്യബോധനം(വഹ്‌യ്‌) നല്‍കി സന്മാര്‍ഗ ദര്‍ശന ദൗത്യം ഏല്‌പിക്കുകയും ചെയ്യുകയാണ്‌ പതിവ്‌. ആദ്‌ സമൂഹത്തിലേക്ക്‌ തങ്ങളുടെ സഹോദരന്‍ ഹൂദിനെയും സമൂദിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹിനെയും മദ്‌യനിലേക്ക്‌ അവരുടെ സഹോദരന്‍ ശുഅയ്‌ബിനെയും ബനൂ ഇസ്‌റാഈലിലേക്ക്‌ അവരില്‍ നിന്നു തന്നെയുള്ള പ്രവാചകരെയും അല്ലാഹു നിയോഗിച്ചു. (7:65,73, 85;11 :50,61,84)

ഓരോ സമൂഹത്തിലേക്കും പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളേയും അയക്കുക എന്ന സമ്പ്രദായത്തിന്‌ മുഹമ്മദ്‌ നബിയിലൂടെ അല്ലാഹു പരിസമാപ്‌തി കുറിച്ചു. മുഹമ്മദ്‌ നബി(സ)യെ അന്തിമ പ്രവാചകനാക്കി. (33:40) അദ്ദേഹത്തിന്റെ ദൗത്യം ലോകത്തുള്ള സകല മനുഷ്യര്‍ക്കും ബാധകമാകുന്നു(21:107) മുഹമ്മദ്‌ നബി(സ)യിലൂടെ ലോകത്തിന്റെ മുന്നില്‍ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം (ഖുര്‍ആന്‍) അന്തിമ ഗ്രന്ഥമാകുന്നു. അത്‌ ലോകാവസാനം വരെ യാതൊരു വ്യത്യാസവും കൂടാതെ ദൈവത്താല്‍ സംരക്ഷിക്കപ്പെട്ടുപോരുകയും ചെയ്യുന്നു.(15:9) ഈ പ്രവാചകന്മാര്‍ മുഴുവനും ലോകത്ത്‌ പ്രചരിപ്പിച്ചത്‌ ?ഇസ്‌ലാം? ആയിരുന്നു. ഇസ്‌ലാമെന്നാല്‍ സര്‍വലോക രക്ഷിതാവിന്റെ മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ സന്നദ്ധമാവുക എന്നതാണ്‌. മനുഷ്യന്‍ ഭൗതിക ലോകത്ത്‌ ദൈവികാനുഗ്രഹങ്ങള്‍ ആസ്വദിച്ച്‌ ജീവിക്കുമ്പോള്‍ സ്രഷ്‌ടാവിന്റെ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ ചരിക്കേണ്ടതുണ്ട്‌. അത്തരക്കാര്‍ക്ക്‌ മാത്രമേ മരണാനന്തരമുള്ള അനശ്വര ലോകത്ത്‌ സൗഖ്യം(സ്വര്‍ഗപ്രവേശം) ലഭിക്കൂ. അതാണ്‌ മനുഷ്യന്റെ ആത്യന്തിക വിജയവും.

മതമായി മനുഷ്യര്‍ക്ക്‌ അല്ലാഹു തൃപ്‌തിപ്പെട്ട്‌ നല്‌കിയ ഇസ്‌ലാം മുഹമ്മദ്‌ നബിയിലൂടെ പരിപൂര്‍ണമായി.(5 :3) അതില്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതല്ല. ഖുര്‍ആന്‍ പറയുന്നു: `മുന്‍ വേദങ്ങളിലും ഈ വേദത്തിലും അല്ലാഹു നിങ്ങള്‍ക്ക്‌ ?മുസ്‌ലിംകള്‍? എന്ന പേര്‍ നല്‌കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും വേണ്ടി.' (22:78)

മുഹമ്മദ്‌ നബി മതസ്ഥാപകനല്ല. പുരോഹിതനല്ല. അല്ലാഹുവിന്റെ നിയമങ്ങളുടെ പ്രയോക്താവായിരുന്നു. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. ഓരോ രംഗത്തും മാതൃകാ പുരുഷനായി. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്‌.'' (33:21) ഈ മാതൃക- പ്രവാചക ചര്യ- പിന്‍പറ്റി ജീവിക്കുകയാണ്‌ അല്ലാഹുവിന്റെ ഇഷ്‌ടം നേടാനുള്ള ഏകമാര്‍ഗം. ദൈവപ്രീതിയും പരലോക മോക്ഷവുമാണല്ലോ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. ?നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും.?? (3:31)

പ്രവാചകന്റെ വിധികളും തീരുമാനങ്ങളും തൃപ്‌തിപ്പെടാത്തവന്‍ വിശ്വാസിയാവുകയില്ല. (4:56) എന്ന്‌ ഖുര്‍ആന്‍ പറയുന്നു.സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റു മനുഷ്യരെക്കാളും ഒരാള്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ ഞാനാകുന്നതുവരെ അയാള്‍ വിശ്വാസിയാകുകയില്ല എന്ന്‌ നബി(സ) പറഞ്ഞതും ഇക്കാര്യം തന്നെയാണ്‌. ഒരാളെ ഇഷ്‌ടപ്പെടുക എന്നുവെച്ചാല്‍ അദ്ദേഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മാനിക്കുക, അദ്ദേഹത്തെ പിന്‍പറ്റുക എന്നൊക്കെയാണല്ലോ. പ്രവാചകനെ സ്‌നേഹിക്കാത്തവന്‍ മുസ്‌ലിമല്ല എന്നര്‍ഥം.

പ്രവാചകന്റെ അനുചരന്മാര്‍ (സ്വഹാബിമാര്‍) ഓരോരുത്തരും തന്നെക്കാള്‍ പ്രവാചകനെ സ്‌നേഹിച്ചിരുന്നു. `ബി അബീ അന്‍ത വ ഉമ്മീ'?(എന്റെ മാതാവും പിതാവും അങ്ങേക്ക്‌ പ്രായശ്ചിത്തമാണ്‌) എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സ്വഹാബികള്‍ നബിയെ സംബോധന ചെയ്‌തിരുന്നത്‌. രണാങ്കണത്തില്‍ സ്വന്തം ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും യുദ്ധക്കളത്തിലേക്കോടി, പ്രവാചകന്‍ സുരക്ഷിതനാണ്‌ എന്നറിഞ്ഞപ്പോള്‍ മനസ്സമാധാനത്തോടെ തിരിച്ചുപോന്ന സ്വഹാബി വനിതയുടെ വാക്കുകള്‍, ?അങ്ങേയ്‌ക്ക്‌ ശേഷം മറ്റേത്‌ പ്രയാസങ്ങളും നിസ്സാരമാണ്‌? എന്നായിരുന്നു.

ഈയൊരു സ്‌നേഹം കേവലപ്രകടനങ്ങളായിരുന്നില്ല; ആത്മാര്‍ഥമായിരുന്നു. മരണാനന്തരം നബിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയാല്‍ കരയുന്ന സ്വഹാബികളെ ചരിത്രം വരച്ചുകാണിക്കുന്നു. നബി(സ)യെ കടിക്കാന്‍ സര്‍പ്പം വരാന്‍ സാധ്യതയുള്ള മാളം സ്വന്തം കാല്‍വിരല്‍കൊണ്ട്‌ അടച്ചുവെക്കുകയും സര്‍പ്പദംശനമേല്‍ക്കുകയും ചെയ്‌ത അബൂബക്കര്‍(റ), യുദ്ധക്കളത്തില്‍ നബിക്കു നേരെ വന്ന നിരവധി അമ്പുകള്‍ സ്വന്തം ദേഹംകൊണ്ട്‌ തടുത്ത്‌ മുറിവുകള്‍ക്കുമേല്‍ മുറിവുകള്‍ പറ്റിയ ത്വല്‍ഹ(റ). സ്‌നേഹാതിരേകത്തിന്റെ ഈ മകുടോദാഹരണങ്ങള്‍ ലോക ചരിത്രത്തില്‍ ഒരു നേതാവിനും ലഭിച്ചിട്ടില്ല.

എന്നാല്‍ ഭൗതിക ഭരണാധികാരികളെപ്പോലെയോ മതപുരോഹിതന്മാരെപ്പോലെയോ, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ അനര്‍ഹമായത്‌ നല്‌കുന്ന സമ്പ്രദായം നബിക്കുണ്ടായിരുന്നില്ല. തനിക്ക്‌ നബി(സ)യോടൊത്ത്‌ സ്വര്‍ഗജീവിതം വേണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച റബീഅ(റ)യോട്‌ നബി പറഞ്ഞത്‌, ധാരാളം നമസ്‌കാരം നിര്‍വഹിച്ചുകൊണ്ട്‌ എന്നെ നീ സഹായിക്കുക എന്നാണ്‌. അഥവാ കര്‍മഫലം മാത്രമാണ്‌ മോക്ഷത്തിന്നാധാരം എന്നര്‍ഥം. സ്‌തുതിപാഠകരെ നബിക്കിഷ്‌ടമായിരുന്നില്ല. നബി(സ) സ്വന്തം കരള്‍ കഷ്‌ണം എന്നു വിശേഷിപ്പിച്ച മകള്‍ ഫാത്വിമ(റ)യോട്‌ പറഞ്ഞ ഹൃദയസ്‌പൃക്കായ വാക്കുകള്‍ ലോകത്തിനെന്നും മാതൃകയാണ്‌. ``മകളേ, നരകത്തില്‍ നിന്ന്‌ നിന്നെ നീ തന്നെ കാത്തുകൊള്ളുക. ഉപ്പാക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.'' ``എന്റെ ചര്യയെ ആരെങ്കിലും ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്നെ ഇഷ്‌ടപ്പെട്ടു. എന്നെ ആരെങ്കിലും ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്‌' എന്ന പ്രവാചക വചനം പ്രവാചക സ്‌നേഹം എങ്ങനെ എന്ന്‌ പഠിപ്പിക്കുന്നു. ഒരായുഷ്‌കാലം മുഴുവന്‍ ഒരു സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞുകൂടിയ മുഹമ്മദ്‌ നബി(സ) 23 വര്‍ഷം ദൈവദൂതനായിട്ടാണ്‌ ജീവിച്ചത്‌. അന്ത്യപ്രവാചകന്റെ ദൗത്യം അഥവാ ലോകാന്ത്യം വരെയുള്ള മനുഷ്യര്‍ക്ക്‌ മാതൃകയായുള്ള ജീവിതം പൂര്‍ത്തിയാക്കി വിടപറയും മുമ്പ്‌ അദ്ദേഹം ലോകത്തോട്‌ പ്രഖ്യാപിച്ചു. ``ഞാന്‍ നിങ്ങളില്‍ വിട്ടേച്ചുപോകുന്ന രണ്ടുകാര്യങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും(ഖുര്‍ആന്‍), അവന്റെ ദൂതന്റെ ചര്യ (സുന്നത്ത്‌)യുമത്രെ അത്‌.''

പ്രവാചകന്റെ അന്ത്യത്തോടെ സന്മാര്‍ഗം അസ്‌തമിക്കുന്നില്ല. ലോകം നിലനില്‍ക്കുന്നേടത്തോളം ദിവ്യഗ്രന്ഥവും നബിചര്യയും നിലനില്‍ക്കും. പില്‍ക്കാലക്കാരായ ആളുകള്‍ ആ ചര്യ പിന്‍പറ്റി ജീവിക്കുക എന്നതാണ്‌ ഏറ്റവും വലിയ പ്രവാചക സ്‌നേഹം. പ്രവാചകന്റെ തേജസ്സിന്‌ നേരെ വരുന്ന കൂരമ്പുകള്‍ പ്രതിരോധിച്ചുകൊണ്ട്‌ നാവും പേനയും ഉപയോഗിച്ച്‌ ജിഹാദ്‌ ചെയ്യുക. സ്വഹാബികളുടെ ജീവിതത്തെ മാതൃകയാക്കുക. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കാന്‍ ആവുന്നത്‌ ചെയ്യുക. ഇതാണ്‌ ഈ രംഗത്ത്‌ നമുക്ക്‌ ചെയ്യുവാനുള്ളത്‌.

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത്‌ പ്രവാചകസ്‌നേഹം എന്നപേരില്‍ നിരവധി അനാചാരങ്ങള്‍ കടന്നുകൂടി. ഇതര മതവിശ്വാസികള്‍ തങ്ങളുടെ ആചാര്യന്മാരോട്‌ കാണിക്കുന്ന തരത്തിലുള്ള നിലപാടുകള്‍, പുരോഹിതപ്രധാനമായ ആചാരങ്ങള്‍, സ്‌തുതികീര്‍ത്തനങ്ങള്‍, പ്രവാചകന്റെ ജന്മദിനാചരണം തുടങ്ങി പല നൂതന സമ്പ്രദായങ്ങളും കടന്നുകൂടി. യഥാര്‍ഥത്തില്‍ പ്രവാചകന്‍ കാണിച്ചുതന്നതല്ലാത്ത ആചാരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ അനുഷ്‌ഠിച്ചുകൂടാ. ``ദീന്‍ കാര്യത്തില്‍ നമ്മുടെ നിര്‍ദേശമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ഉണ്ടാക്കിയാല്‍ അത്‌ തള്ളപ്പെടണം'' എന്ന്‌ പ്രവാചകന്‍(സ) കണിശമായി നിര്‍ദേശിച്ചിട്ടുണ്ട്‌.

സ്വന്തം ആത്മാവിനെക്കാള്‍ നബി(സ)യെ സ്‌നേഹിച്ച സ്വഹാബികള്‍ ചെയ്യാത്ത ഒരു കാര്യം `നബിസ്‌നേഹ'മെന്ന പേരില്‍ നമുക്ക്‌ ചെയ്‌തുകൂടാ. ശ്രീകൃഷ്‌ണ ജയന്തിയും ഗാന്ധിജയന്തിയും ക്രിസ്‌തു ജയന്തിയും കണ്ടു ശീലിച്ച ആളുകള്‍ `നബിജയന്തി' വലിയ ആഘോഷമായി ഇന്ന്‌ കൊണ്ടാടുന്നു. മുഹമ്മദ്‌നബി(സ) പഠിപ്പിച്ച മതത്തില്‍ ഇല്ലാത്ത ഒരു കാര്യം എത്ര ആകര്‍ഷകമായി തോന്നിയാലും എത്ര വലിയ ആളുകള്‍ ചെയ്‌താലും അതിന്‌ ഭൂരിപക്ഷപിന്തുണയുണ്ടെങ്കിലും അനുകരണീയമല്ല. ആദ്യകാലത്ത്‌ പ്രവാചക തൃപ്‌തി നേടുവാന്‍ സ്വഹാബികള്‍ എന്തു ചെയ്‌തുവോ അതു തന്നെയാണ്‌ പില്‍ക്കാലത്തും ചെയ്യാനുള്ളത്‌.

പ്രവാചകചര്യയോ ചരിത്രമോ മനസ്സിലാക്കുകപോലും ചെയ്യാത്ത ആളുകള്‍ അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുന്നതില്‍ മാത്രം സായൂജ്യം കണ്ടെത്തുന്നത്‌ ഇതര മതസ്ഥരെ അനുകരിക്കലല്ലാതെ മറ്റൊന്നുമല്ല. തന്റെയോ മുന്‍ പ്രവാചകരുടെയോ അനുചരന്മാരുടെയോ സ്വന്തം മക്കളുടെയോ ജന്മദിനം പ്രത്യേകം പരിഗണിക്കുകപോലും ചെയ്യാത്ത പ്രവാചകന്റെ ജന്മദിനം സാഘോഷം കൊണ്ടാടുന്നത്‌ പ്രവാചക നിന്ദയാണ്‌. മാത്രമല്ല, ജീവിതത്തിലുടനീളമുണ്ടാവേണ്ട പ്രവാചക സ്‌നേഹം ആണ്ടില്‍ ഒരു ദിനമായി ചുരുക്കുകയുമാവുമതിന്റെ ഫലം.

നബിദിനം ന്യായീകരിക്കപ്പെടുന്നു

നബിദിനത്തിന്‌ പിന്തുണ നല്‌കാന്‍ അധികാരമോഹികളായ മുസ്‌ലിം ഭരണാധികാരികളും സ്വാര്‍ഥംഭരികളായ പുരോഹിതന്മാരും ധര്‍മബോധം അവ്യക്തമായ മുസ്‌ലിം ബഹുജനവും മാത്രമായിരുന്നില്ല രംഗത്തുണ്ടായിരുന്നത്‌. പ്രത്യുത, കാലത്തിനനുസരിച്ച്‌ ഇസ്‌ലാമിനെയും പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന്‌ വാദിച്ച `മുസ്‌ലിം' ബുദ്ധിജീവികളും സൈദ്ധാന്തികന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മഹാനായ പ്രവാചകന്റെ ജന്മദിനം ആഘോഷമാക്കാതിരിക്കുക വഴി അദ്ദേഹത്തോട്‌ വിവേചനവും അനീതിയുമാണ്‌ കാണിക്കുന്നതെന്നു വിശ്വസിച്ച കുറേ പാവം മതേതരവാദികളും ലോകത്തുണ്ടായിരുന്നു- ഇന്ത്യയില്‍ നബിദിനം പൊതു അവധി ദിനമാക്കിയ വി പി സിംഗിനെ ഇതിലുള്‍പ്പെടുത്താം.

ഈ രണ്ടാം വിഭാഗത്തിനെ നാം കുറ്റപ്പെടുത്തുന്നില്ല. അവര്‍ പ്രശ്‌നങ്ങളെ ഭൗതികലോകത്തിന്റെ നാഡിമിടിപ്പുകള്‍ക്കനുസൃതമായി സമീപിക്കുന്നവരാണ്‌. ഇസ്‌ലാമിന്റെ ദാര്‍ശനിക വ്യതിരിക്തതകളോ ഒരു മതമെന്ന നിലയില്‍ ലോകത്തുള്ള മറ്റെല്ലാ മതങ്ങളില്‍ നിന്നും അതിനെ പ്രത്യേകമാക്കുന്ന വിശ്വാസാനുഷ്‌ഠാനങ്ങളുടെ കൃത്യതയാര്‍ന്ന ക്രമീകരണങ്ങളോ ഒന്നും അറിയാത്തവരാണിവര്‍.

എന്നാല്‍ ഇവര്‍ക്കു മുന്നെ പരാമര്‍ശിച്ച മുസ്‌ലിം ബുദ്ധിജീവികളുടെയും നവസൈദ്ധാന്തികരുടെയും അവസ്ഥ ഖേദകരമായിപ്പോയി. ഇസ്‌ലാമിനെ കൃത്യമായറിയാത്ത ഇവര്‍ ഇസ്‌ലാമിനെ ആധുനികവത്‌കരിക്കാനുള്ള തത്രപ്പാടില്‍, ഇസ്‌ലാമിന്റെ അഭ്യുന്നതിക്കായുള്ള അഭിവാഞ്‌ഛക്കിടയില്‍ അതിന്റെ സുന്ദരരൂപത്തെ അറിഞ്ഞ്‌ വികൃതമാക്കുകയായിരുന്നു. ഇന്നും പടച്ചവന്റെ പ്രത്യേക കൂലിയും മോഹിച്ച്‌ പ്രവാചകസ്‌നേഹം പ്രകടിപ്പിക്കാനിറങ്ങുന്ന ഭൂരിപക്ഷ യാഥാസ്ഥിതികര്‍ക്കൊപ്പം തങ്ങളുടേതായ ക്യാമ്പയ്‌നുകളും സെമിനാറുകളുമൊക്കെയായി മത്സരിച്ച്‌ കുതിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ കുറ്റിയറ്റ്‌ പോയിട്ടൊന്നുമില്ല.

നബിദിനം ആഘോഷമാക്കപ്പെടുമ്പോള്‍ ചില സാമാന്യ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. മുഹമ്മദ്‌ ജനിച്ച ദിനമാണോ ആഘോഷിക്കേണ്ടത്‌, അതല്ല മുഹമ്മദ്‌ നബിയായി ജനിച്ച, അഥവാ ഹിറാഗുഹയില്‍ നിന്ന്‌ തന്റെ നാല്‌പതാം വയസ്സില്‍ ജിബ്‌രീല്‍ മാലാഖയിലൂടെ ആദ്യമായി ദിവ്യബോധനം ലഭിച്ച ആ ദിവസമോ? നബിയുടെ ജന്മദിനം എന്നു പറഞ്ഞാല്‍ സത്യത്തില്‍ ഈ ദിനമാണല്ലോ ആഘോഷിക്കേണ്ടത്‌. അത്‌ തിയ്യതി ഏതെന്നതില്‍ തര്‍ക്കിച്ചാലും റമദാന്‍ മാസത്തിലായിരുന്നു എന്നത്‌ അവിതര്‍ക്കിതമാണ്‌.

ഇവിടെ രണ്ടു പ്രശ്‌നങ്ങളുണ്ട്‌. കഥയില്‍ ചോദ്യമില്ലെന്നതാണൊന്ന്‌. അത്‌ ശരിയുമാണ്‌. പ്രമാണങ്ങളില്ലാത്ത കാല-ദേശങ്ങള്‍ക്കനുസരിച്ച്‌ വികസിക്കുകയും രൂപാന്തരം സംഭവിക്കുകയുമൊക്കെ ചെയ്യുന്ന ഒരു അമീബ അനുഷ്‌ഠാനത്തെ ഇങ്ങനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല.

രണ്ടാമത്തേത്‌, ലോകത്ത്‌ നടപ്പുള്ളത്‌- ഈ `നടപ്പി'ന്റെ അടിസ്ഥാനത്തിലാണല്ലോ ഈ ആചാരം ഉണ്ടാവുന്നതും- എല്ലാ മഹത്തുക്കളും ഭൂമിയിലേക്ക്‌ പിറന്നുവീണ ദിവസത്തെയാണ്‌ ജന്മദിനമായി ആഘോഷിക്കാറുള്ളത്‌ എന്നതാണ്‌. അതിനാല്‍ തന്നെ ഈ ചോദ്യകര്‍ത്താക്കള്‍ വിഢ്‌ഢികളായി മനസ്സിലാക്കപ്പെടാതിരിക്കണമെങ്കില്‍ വായടച്ചേ പറ്റൂ!

എന്നാല്‍, മഹാന്മാര്‍ മഹത്തുക്കളാക്കപ്പെട്ട ഒരു കൃത്യതിയ്യതി പറയുക അസാധ്യമാണെന്നും എന്നാല്‍ മുഹമ്മദ്‌ നബിയുടെ `പ്രവാചകത്വം' അത്തരം അനിര്‍ണിതമായ മഹത്വവിശേഷണപ്പട്ടികയില്‍ പെടില്ലെന്നുമുള്ള ഒരു യാഥാര്‍ഥ്യമുണ്ടല്ലോ. അതിനാല്‍ നബിദിനാഘോഷം കൂടുതല്‍ മിഴിവും തികവുമുള്ളതാക്കാന്‍ ബദ്ധശ്രദ്ധരായ സംഘടനകളും പുരോഹിതന്മാരും ആലോചിച്ച്‌ ഉത്തരം നല്‌കേണ്ടതുതന്നെയാണീ ചോദ്യം.

നബിദിനം ആഘോഷിച്ചുകൂടാ എന്നു വാദിക്കുന്നവര്‍ക്ക്‌ ഇനിയും ഒട്ടൊരുപാട്‌ സംഗതികള്‍ സമര്‍പ്പിക്കാനുണ്ട്‌. നബിദിനാഘോഷം സ്വര്‍ഗം പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യമാണെന്നാണല്ലോ വിശ്വാസം. എങ്കില്‍, സ്വര്‍ഗത്തോടടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ എല്ലാം ഞാന്‍ പഠിപ്പിച്ചുതന്നിരിക്കുന്നു എന്ന പ്രവാചകവചനത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ കൊണ്ടോ ഹദീസുകൊണ്ടോ ഇതിന്റെ പ്രമാണികത തെളിയിക്കാമോ?

മതത്തില്‍ ഒരു വിശ്വാസമോ അനുഷ്‌ഠാനമോ രൂപപ്പെടണമെങ്കില്‍ അതിന്റെ അടിസ്ഥാനം ഖുര്‍ആനും നബിചര്യയുമാണ്‌. ഒന്നുകൂടി വിശദീകരിച്ചാല്‍ ഇവ അടിസ്ഥാനമാക്കിയ പണ്ഡിതേകോപനവും (ഇജ്‌മാഅ്‌) അനുരൂപതാ നിയമവു (ഖിയാസ്‌)മാണ്‌. ഇവയെ അവലംബിച്ച്‌ ഈ ആചാരത്തെ വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ `എന്റെ കല്‌പനയില്ലാത്ത കാര്യങ്ങള്‍ തള്ളപ്പെടേണ്ടതാണ്‌' എന്ന നബിവചനത്തിന്റെ വെളിച്ചത്തില്‍ ഇതിന്‌ മതത്തില്‍ നിലനില്‌പില്ലല്ലോ?

ഭൂരിപക്ഷം ചെയ്യുന്നു എന്നത്‌ തെളിവാണെങ്കില്‍, ലോക മുസ്‌ലിംകളില്‍ ഭൂരിപക്ഷമുള്ള ഹനഫി മദ്‌ഹബിന്റെ വിശ്വാസാചാരങ്ങള്‍ ശാഫിഈകളെന്നു പറയുന്ന കേരള ഭൂരിപക്ഷം അഗീകരിക്കാത്തതെന്താണ്‌? അതുമല്ല, മതത്തില്‍ ഇങ്ങനെ ഒരു പ്രമാണമുണ്ടോ?

ഇതൊരു മതാനുഷ്‌ഠാനമാണെങ്കില്‍ ഫിഖ്‌ഹിന്റെ ഏതു ഗ്രന്ഥത്തിലാണ്‌ ഇതിന്റെ ശര്‍ത്വ്‌-ഫര്‍ദുകളും മറ്റും വിശദീകരിക്കുന്നത്‌? ഇതിന്റെ രൂപമെന്താ ഓരോ നാട്ടിലും ഓരോന്നായത്‌? ഇസ്‌ലാമിന്റെ മറ്റു കര്‍മാനുഷ്‌ഠാനങ്ങളുടെ നിര്‍വഹണത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിവിധ രൂപങ്ങള്‍ പ്രചാരത്തിലുള്ളത്‌ ഇതിനെ ന്യായീകരിക്കില്ലല്ലോ. കാരണം മറ്റു മതാനുഷ്‌ഠാനങ്ങളുടെ രൂപഭേദങ്ങള്‍ വ്യക്തമായ ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ഉണ്ടായതാണ്‌, അല്ലാത്തവ തെറ്റിദ്ധാരണകളിലൂടെയും. ഇതിന്‌ അങ്ങനെ പറയാന്‍ പറ്റുമോ?

ലക്ഷ്യം പാവനമാണ്‌- അഥവാ മുസ്‌ലിംകളെ മതോന്മേഷമുള്ളവരും പ്രവാചകാനുയായികളുമാക്കുക- എന്ന ന്യായത്താല്‍ ഈ കാര്യത്തെ നല്ല ബിദ്‌അത്തെന്ന്‌ ലളിതവത്‌കരിക്കാമോ? ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നത്‌ ഇസ്‌ലാമിക ചിന്തയല്ലല്ലോ.

ഇസ്‌ലാമിക പ്രബോധനത്തിന്‌ പ്രവാചകന്റെ കാലത്തില്ലാത്ത നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്‌ തെറ്റാവുകയില്ലെങ്കില്‍ നബിദിനാഘോഷവും ബിദ്‌അത്തിന്റെ പട്ടികയിലുള്‍പ്പെടുത്തി കുറ്റകരമാക്കുന്നത്‌ ശരിയല്ലെന്നു പറഞ്ഞ്‌ ലഘൂകരിക്കാവുന്നതാണോ ഇത്‌? രണ്ടു കാരണങ്ങളാല്‍ ഈ ന്യായം നിലനില്‌ക്കത്തക്കതല്ല.

ഒന്ന്‌, പ്രബോധനത്തിന്‌ ആധുനിക സൗകര്യങ്ങളും സങ്കേതങ്ങളും ഉപയോഗിക്കുന്നത്‌ പ്രത്യേക പുണ്യമെന്ന നിലയിലല്ല. അതൊരു ആരാധനാ ചടങ്ങായി കാണുന്നില്ലെന്നര്‍ഥം. പ്രത്യുത ഇസ്‌ലാമിക പ്രബോധനം കൂടുതല്‍ ഫലപ്രദവും സുഗമവുമാക്കാന്‍ മാത്രമാണ്‌ ഈ ശൈലിയും സങ്കേതങ്ങളും ഉപയോഗിക്കുന്നത്‌.

രണ്ട്‌, ആചാരത്തിന്റെ നിര്‍വഹണത്തിന്‌ ചെലവഴിക്കുന്ന അധ്വാനവും പണവും മനുഷ്യശേഷിയുമെല്ലാം ഇതു നല്‌കുന്ന ഫലം വെച്ചു നോക്കുമ്പോള്‍ ദുര്‍വ്യയമാണ്‌. ഈ ശേഷികള്‍ മറ്റു അനുവദനീയ രൂപങ്ങളിലൂടെ പ്രവാചകസ്‌നേഹപ്രകടനത്തിന്‌ ഉപയോഗിച്ചാല്‍ അത്‌ കൂടുതല്‍ ഉപകാരപ്പെടും. അവസാനമായി, നബിദിനാഘോഷം ഏതുതരം വളച്ചുകെട്ടുകള്‍ക്കും മിനുക്കുപണികള്‍ക്കും വിധേയമാക്കിയാലും ശരി നിഷിദ്ധമായ നൂതനാചാരം (ബിദ്‌അത്ത്‌) എന്ന പട്ടികയില്‍ നിന്ന്‌ അതിനെ വെട്ടിമാറ്റുക സാധ്യമല്ല തന്നെ.

by അന്‍വര്‍ അഹ്‌മദ്‌ @ ശബാബ്

ശരീഅത്തും മതപരിവര്‍ത്തനവും

2008ല്‍ ഒറീസയിലെ സംഘപരിവാര്‍ ശക്തികള്‍ ഗ്രഹാം സ്റ്റെയിന്‍ എന്ന വിദേശ മിഷനറി പ്രവര്‍ത്തകനെ വധിക്കുകയുണ്ടായി. തുടര്‍ന്ന്‌ ബി ജെ പി ഭരിക്കുന്ന ഗുജറാത്തില്‍ ഹൈന്ദവ ഫാസിസ്റ്റുകള്‍ ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ ആക്രമിച്ചു തകര്‍ത്തു. അതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഗുജറാത്ത്‌ സന്ദര്‍ശിച്ച്‌ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി മതപരിവര്‍ത്തനത്തെക്കുറിച്ച്‌ ദേശീയ സംവാദം നടത്തണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. ഫാസിസ്റ്റ്‌ വിളയാട്ടങ്ങളെ ഒട്ടും അപലപിക്കാതെയാണ്‌ വാജ്‌പേയി ദേശീയ സംവാദത്തെക്കുറിച്ച്‌ വാചാലനായത്‌.

മതപരിവര്‍ത്തനം ഇന്ത്യന്‍ ഫാസിസത്തിന്റെ എക്കാലത്തെയും ഒരു ആയുധമാകുന്നു. അവര്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയും ഈ ആരോപണം ഉന്നയിക്കാറുണ്ട്‌. ഇസ്‌ലാം അമുസ്‌ലിംകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കുന്നു എന്നാണവരുന്നയിക്കുന്ന ആരോപണം. ഇന്ത്യന്‍ മണ്ണില്‍ മുസ്‌ലിം ഭരണകാലത്ത്‌ അമുസ്‌ലിംകളെ വാള്‍മുന കാണിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്നാണ്‌ ഫാസിസ്റ്റു പ്രചാരണം.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts