മറ്റുള്ളവരെ ഉള്‍ക്കൊള്ളുക


``വ്യക്തമായ രീതി, അവധാനത, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാലില്‍ ഒരംശമാകുന്നു.'' (തിര്‍മിദി)

ദൈവികസന്ദേശം മാനവതക്ക്‌ കൈമാറാനാണ്‌ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്‌. ഭക്തിക്കും തദടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട സ്വഭാവമൂല്യങ്ങള്‍ക്കും ഉത്തമമാതൃകകളായിരുന്നു പ്രവാചകന്മാര്‍. പ്രബോധനപ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യ ഇടപെടലുകളിലും അവര്‍ പുലര്‍ത്തിയ മഹിതസ്വഭാവങ്ങളുടെ കാതലായ വശമാണ്‌ നബി(സ) ഇവിടെ പരാമര്‍ശിക്കുന്നത്‌. വ്യക്തിത്വവികസനത്തിനാവശ്യമായ സ്വഭാവമൂല്യങ്ങളില്‍ പരസ്‌പരപൂരകങ്ങളായ ഗുണങ്ങളാണ്‌ ഇതില്‍ അടങ്ങിയിരിക്കുന്നത്‌. വ്യക്തികള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ തലപൊക്കുന്നത്‌ ഇവയുടെ അഭാവത്തിലാണ്‌.

ഈ ലോകത്തുള്ള മനുഷ്യരെല്ലാം വീക്ഷണങ്ങളിലും വിശ്വാസാചാരങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നവരാണ്‌. എല്ലാ കാര്യങ്ങളിലും ഒരുപോലെയിരിക്കുന്ന രണ്ട്‌ വ്യക്തികളെ നമുക്ക്‌ കാണാന്‍കഴിയില്ല. ദൈവികസൃഷ്‌ടിയുടെ അത്ഭുതമായിട്ടാണ്‌ ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌. മനുഷ്യനില്‍ ഉണ്ടാവേണ്ട ഒരു ഉത്‌കൃഷ്‌ട സ്വഭാവം വളര്‍ത്തിയെടുക്കുകയെന്നതാണ്‌ ഈ സൃഷ്‌ടി വൈവിധ്യത്തിന്റെ ലക്ഷ്യം. വീക്ഷണവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണത്‌. ഭദ്രമായ സാമൂഹ്യബോധത്തിന്റെ ആദ്യപാഠവുമാണത്‌. ഇതു കൈവരിക്കാന്‍ ഓരോരുത്തരുടേയും സമീപനങ്ങളിലുണ്ടാകേണ്ട അവക്രമായ ശൈലിയാണ്‌ ഹദീസിന്റെ ആദ്യഭാഗത്ത്‌ പരാമര്‍ശിക്കുന്നത്‌. ബുദ്ധിസാമര്‍ഥ്യവും ചിന്താശേഷിയുമുള്ള പലരും മനുഷ്യരുമായുള്ള ഇടപെടലുകളില്‍ പരാജയപ്പെടുന്നത്‌ അവരുടെ സമീപനങ്ങളില്‍ വരുന്ന വീഴ്‌ചകൊണ്ടാണ്‌. യഥാര്‍ഥവിശ്വാസത്തിലൂടെ ഒരു മുസ്‌ലിമിന്‌ കിട്ടുന്ന പ്രധാനനേട്ടം മനസ്സിന്റെ വിശാലതയാണ്‌.

ഈ വിശാലതയില്‍നിന്നാണ്‌ വ്യക്തമായ സമീപനരീതികള്‍ രൂപപ്പെടുന്നത്‌. കുടുസ്സായ മനസ്സുകൊണ്ട്‌ വിദൂരതയിലേക്ക്‌ നോക്കുക സാധ്യമല്ല. വിശ്വാസിക്ക്‌ മറ്റു മനുഷ്യരുമായുള്ള സമ്പര്‍ക്കങ്ങളില്‍ തുറന്ന മനസ്സോടെയുള്ള സമീപനങ്ങള്‍ക്ക്‌ തടസ്സംനില്‌ക്കുന്ന യാതൊരുവിധ ബാഹ്യ ഇടപെടലുകളുമുണ്ടാകുന്നത്‌ നബി(സ) ഇഷ്‌ടപ്പെട്ടിരുന്നില്ല. ``നിങ്ങളില്‍ ആരും ഒരാളെ പറ്റിയും മുന്‍ധാരണയുണ്ടാക്കും വിധം എന്നോട്‌ സംസാരിക്കരുത്‌. തുറന്ന മനസ്സോടെ എല്ലാവരെയും സമീപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' എന്നദ്ദേഹം പറയാറുണ്ടായിരുന്നു. വിശ്വാസവും പ്രവര്‍ത്തനവും സുതാര്യമാക്കുവാനും ഈ സമീപനശൈലി സഹായിക്കുന്നു. ജനങ്ങള്‍ നമ്മെ ഏതുവിധത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടോ ആ രൂപത്തില്‍ അവരെ ഉള്‍ക്കൊള്ളുമ്പോഴാണ്‌ വ്യക്തിബന്ധങ്ങള്‍ ശക്തമാകുന്നത്‌.

സമീപനരീതി കുറ്റമറ്റതാക്കുവാന്‍ ഉപകരിക്കുന്നതാണ്‌ ഹദീസില്‍ പരാമര്‍ശിക്കുന്ന അവധാനത. ധൃതിപിടിച്ചു നടത്തുന്ന ഏതു കാര്യവും അബദ്ധത്തില്‍ കലാശിക്കും. സാവകാശവും അവധാനതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌ ദൈവാനുഗ്രഹമാണെന്നും ധൃതിപിടിച്ചുള്ളവ പൈശാചികമാണെന്നും ഇമാം അഹ്‌മദ്‌ റിപ്പോര്‍ട്ട്‌ചെയ്യുന്ന മറ്റൊരു ഹദീസില്‍ കാണാം. അവധാനതയും സഹിഷ്‌ണുതയും മുഖമുദ്രയാക്കി ജീവിച്ച ഒരു സ്വഹാബിയെ നബി(സ) പ്രശംസിക്കാറുണ്ടായിരുന്നു. ചിന്ത ക്രമീകരിക്കാനും കാര്യങ്ങളുടെ വരുംവരായ്‌കകള്‍ മുന്‍കൂട്ടി കാണാനും ഈ ഗുണമുള്ളവര്‍ക്ക്‌ കഴിയും. കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും ഉണ്ടാകുന്ന മിക്ക ദുരന്തങ്ങളും അവധാനതയോടെ യാഥാര്‍ഥ്യം മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടങ്ങളുടെ ഫലമായിരിക്കും.
മേല്‍പറഞ്ഞ രണ്ടുഗുണങ്ങളും സാമ്പത്തികരംഗത്ത്‌ പ്രതിഫലിക്കുമ്പോഴാണ്‌ മിതവ്യയശീലം വ്യക്തിയില്‍ വളര്‍ന്നുവരുന്നത്‌. തത്വദീക്ഷയില്ലാതെ പണം ചെലവിടുമ്പോള്‍ ധൂര്‍ത്തും അനാവശ്യങ്ങളുമുണ്ടാകുന്നു.

അവധാനതയും നല്ല സമീപനങ്ങളും സ്വഭാവങ്ങളെ സംസ്‌കരിക്കുന്നതുപോലെ മിതവ്യയം സാമ്പത്തികരംഗത്തെയും സംസ്‌കരിക്കുന്നു. വളരെ കുറഞ്ഞ സാമ്പത്തികശേഷിയില്‍ ജീവിക്കുന്നവര്‍ക്കും അവരുടെ പണത്തിന്‌ മൂല്യവും ഉപയുക്തതയും വര്‍ധിക്കുന്നത്‌ മിതവ്യയം ശീലിക്കുമ്പോഴാണ്‌. അമിതവ്യയം പൊങ്ങച്ചപ്രകടനങ്ങള്‍ക്കും ദുരഭിമാനത്തിനുമായിരിക്കും; അവയാകട്ടെ സല്‍സ്വഭാവങ്ങളുടെ അന്തകനുമാണ്‌. അവധാനത നഷ്‌ടപ്പെടുമ്പോള്‍ സ്വഭാവത്തിന്‌ സംഭവിക്കുന്നതിനേക്കാള്‍ അപകടകരമായിരിക്കും മിതവ്യയത്തിന്റെ അഭാവത്തില്‍ സാമ്പത്തികരംഗത്ത്‌ സംഭവിക്കുന്നത്‌. അതുകൊണ്ടാണ്‌ ധൂര്‍ത്തിനെ പൈശാചികതയുടെ ഭാഗമായി ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. (17:27) മനസ്സിനെ ബാധിക്കുന്ന പിശുക്കില്‍നിന്നു മുക്തിനേടലാണ്‌ വിജയത്തിനാവശ്യം. അത്‌ നേടിയാല്‍ സ്വഭാവങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ഉദാരത നിലനിര്‍ത്താന്‍ സാധിക്കും.

by ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

ആദരവ്‌, അനുധാവനം, ആരാധന

ലോകത്തിന്റെ നിലനില്‌പു തന്നെ പരസ്‌പര സ്‌നേഹബന്ധത്തിലൂടെയാണ്‌ സാര്‍ഥകമാകുന്നത്‌. വെറുപ്പ്‌, വിദ്വേഷം, അസൂയ എന്നിത്യാദി വികാരങ്ങളൊക്കെ അതിന്റെ നേര്‍ വിപരീതമാണ്‌. ലോകത്തിന്റെ നിലനില്‌പിനു തന്നെ ഭീഷണിയായിത്തീരുന്ന സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇവ കാരണമായിത്തീരുകയും ചെയ്യുന്നു.
ഒരു പിഞ്ചുകുഞ്ഞിനെ ഉമ്മ, വര്‍ഷങ്ങള്‍ നീണ്ടുനില്‌ക്കുന്ന പ്രക്രിയകളിലൂടെ വളര്‍ത്തിയെടുക്കുന്നതും കുട്ടികള്‍ വീടിന്റെ വിളക്കായി മാറുന്നതും ദൈവദത്തമായ വാത്സല്യമെന്ന വികാരത്തിലൂടെയാണ്‌. പദാര്‍ഥ ലോകത്തെ ഭൗതികമായി വ്യാഖ്യാനിച്ചെടുത്താല്‍ `എന്തിനു നാം കുട്ടികളെ പോറ്റണം' എന്ന പ്രസക്തമായ ചോദ്യത്തിനുത്തരമില്ല. എന്നാല്‍ ഈ വാത്സല്യമാണ്‌ ജന്തുലോകത്തിന്റെ നിലനില്‌പിന്നാധാരം.

പ്രായപൂര്‍ത്തിയായ ആണ്‍ പെണ്‍ വിഭാഗങ്ങള്‍ക്ക്‌ പരസ്‌പരം തോന്നുന്ന താല്‌പര്യം പ്രകൃതിദത്തമാണ്‌. വംശവര്‍ധനവിന്റെ അടിസ്ഥാനശില ഈ വികാരമാണ്‌. ജന്തുക്കളില്‍ നിന്നു വ്യത്യസ്‌തമായി മനുഷ്യന്‍ ഈ രംഗത്ത്‌ മൂല്യങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്‌. വിവാഹമെന്ന ശക്തമായ പാശത്തില്‍ ബന്ധിച്ച്‌ ഈ വികാരങ്ങള്‍ ശരിയായ ദിശയിലേക്ക്‌ തിരിക്കുന്നു, ദൈവികമതം. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും പ്രദാനം ചെയ്‌തത്‌ അല്ലാഹുവിന്റെ ഭൗതിക ദൃഷ്‌ടാന്തങ്ങളില്‍ ഒന്നാണ്‌ എന്ന്‌ ഖുര്‍ആന്‍ (30:21) വ്യക്തമാക്കുന്നു. ഇഷ്‌ടവും സ്‌നേഹവും കാരുണ്യത്തിലേക്കും വഴിമാറുന്നു. മനുഷ്യകുലത്തിന്റെ ഭദ്രമായ നിലനില്‌പ്‌ ഇതിലൂടെ സാധ്യമാകുന്നു.

സ്‌നേഹം നിലനില്‌ക്കുന്നതെങ്ങനെയാണ്‌? പരസ്‌പരം കൈമാറുന്നതിലൂടെ. ഏകപക്ഷീയമായി സ്‌നേഹമുണ്ടാകില്ല. സ്‌നേഹിതനു വേണ്ടി എന്തും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാവുന്നു. `നിന്റെ സുഹൃത്ത്‌ അക്രമിയാണെങ്കില്‍ പോലും അവനെ സഹായിക്കണം' എന്നത്‌ ജാഹിലിയ്യാകാലത്തെന്ന പോലെ ഇന്നും നിലനില്‌ക്കുന്ന വഴിവിട്ട സ്‌നേഹപ്രകടനമാണ്‌. പ്രവാചകന്‍ അതിനും ദിശകാണിച്ചു. അക്രമിക്കപ്പെടുന്നവനെ രക്ഷപ്പെടുത്തിയും അക്രമിയെ അതില്‍ നിന്ന്‌ പിന്തിരിപ്പിച്ചും സഹായിക്കുക എന്നതാണ്‌ പ്രവാചകന്‍(സ) ആ ആപ്‌തവാക്യത്തിനു നല്‌കിയ പാഠഭേദം.

സമൂഹത്തില്‍ സ്‌നേഹമെന്ന വികാരം നിലനില്‌ക്കാന്‍ പ്രകൃതിദത്തവും മൂല്യവത്‌കൃതവുമായ ചില രൂപങ്ങള്‍ക്കുദാഹരണം മാത്രമാണ്‌ ചൂണ്ടിക്കാണിച്ചത്‌. വിശ്വാസി എന്ന നിലയില്‍ സ്‌നേഹാദരവുകളെ നാം സമീപിക്കേണ്ടത്‌ പ്രവാചകന്റെ(സ) നിര്‍ദേശമനുസരിച്ചാണ്‌. ``തന്നെക്കാള്‍ ചെറിയവരോട്‌ കാരുണ്യം കാണിക്കുകയും മുതിര്‍ന്നവരെ ആദരിക്കുകയും ചെയ്യാത്തയാള്‍ നമ്മില്‍ പെട്ടവനല്ല'' എന്ന പ്രവാചകവചനം സമൂഹ നിലനില്‌പിന്റെ ആധാരശിലയായി വര്‍ത്തിക്കുന്നു. മാതാപിതാക്കളെയും ഗുരുനാഥന്മാരെയും ഭയപ്പെടുകയല്ല വേണ്ടത്‌. അവരോട്‌ ആത്മാര്‍ഥമായ സ്‌നേഹത്തില്‍ നിന്നുദിക്കുന്ന ആദരവാണ്‌ കാണിക്കേണ്ടത്‌.

ഒരു വിശ്വാസി സ്രഷ്‌ടാവായ അല്ലാഹുവിനെയാണ്‌ ഏറ്റവും ആദ്യമായി സ്‌നേഹിക്കേണ്ടത്‌. കാരണം അല്ലാഹു മനുഷ്യരോട്‌ അങ്ങേയറ്റം കാരുണ്യവും വാത്സല്യവും ഉള്ളവനാണ്‌. ഈ തിരിച്ചറിവ്‌ നല്‌കുകയാണ്‌ ദൈവദൂതന്മാര്‍. ലോകത്തുള്ള പരകോടി മാതാക്കള്‍-ജന്തുക്കളും മനുഷ്യരും- തങ്ങളുടെ കുഞ്ഞുങ്ങളോട്‌ കാണിക്കുന്ന വാത്സല്യം, അല്ലാഹു മനുഷ്യരോട്‌ കാണിക്കുന്ന വാത്സല്യത്തിന്റെ ഒരു ശതമാനമേ വരൂ എന്ന്‌ നബി(സ) നമ്മെ പഠിപ്പിച്ചത്‌ ഈ തിരിച്ചറിവ്‌ നല്‌കാനാണ്‌.

അങ്ങനെയാണ്‌ അല്ലാഹുവിനെ സ്‌നേഹിക്കുക! ഇതു പഠിപ്പിക്കുകയാണ്‌ പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. സ്രഷ്‌ടാവിന്റെ മഹത്വം മനസ്സിലാക്കുകയും തനിക്ക്‌ അല്ലാഹു നല്‌കിയ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തുകൊണ്ടാണ്‌ അല്ലാഹുവിനെ സ്‌നേഹിക്കേണ്ടത്‌. അല്ലാഹുവിനോടുള്ള സ്‌നേഹപ്രകടനത്തിന്റെ പാരമ്യമാണ്‌ അവന്റെ ഏകത്വം അംഗീകരിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുക എന്നത്‌. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന്‌ പഠിപ്പിക്കാനും ആ പാതയില്‍ മനുഷ്യരെ നയിക്കാനുമാണ്‌ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്‌. താന്‍ നിയോഗിച്ച ദൂതന്മാരെ അനുസരിക്കുന്നത്‌ അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്‌ തുല്യമാണ്‌.

അല്ലാഹു പ്രവാചകന്മാര്‍ മുഖേന എത്തിച്ച സന്ദേശത്തെ പിന്‍പറ്റുകയും അവനെ ആരാധിക്കുകയും ചെയ്യുകയാണ്‌ സ്രഷ്‌ടാവിനെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്‌. ദൂതനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത്‌ അദ്ദേഹത്തെ നിയോഗിച്ച ആളെ ആദരിക്കുന്നതിനു തുല്യമാണല്ലോ. പ്രവാചകസ്‌നേഹം എന്നത്‌ വിശ്വാസികളുടെ നിര്‍ബന്ധ കടമയത്രെ.

അല്ലാഹുവിന്റെ ദൂതനെ സ്‌നേഹിക്കാത്തവന്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നില്ല. ആയതിനാല്‍ എങ്ങനെയാണ്‌ പ്രവാചകനെ സ്‌നേഹിക്കേണ്ടത്‌ എന്ന്‌ മുകളില്‍ സൂചിപ്പിച്ചു. ഈ സ്‌നേഹാദരങ്ങളുടെ പര്യായമായിരുന്നു മുഹമ്മദ്‌ നബി(സ)യും അനുചരന്മാരും. റോമാ സാമ്രാജ്യത്തിലെ സീസര്‍ ചക്രവര്‍ത്തിമാരെയും പേര്‍ഷ്യയിലെ കിസ്‌റാ ചക്രവര്‍ത്തിമാരെയും അന്നാട്ടിലെ ജനങ്ങള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്നു. അത്‌ എക്കാലത്തെയും പ്രജകള്‍ ഭരണാധികാരികളെ ഭയക്കുന്നതുപോലെയായിരുന്നു. കൃത്രിമമായ ആദരവുകള്‍ ശിക്ഷ ഭയന്നതു മൂലമായിരുന്നു. എന്നാല്‍ നബി(സ)യെ അനുചരന്മാര്‍ ആദരിച്ചിരുന്നത്‌ സ്‌നേഹത്തില്‍ നിുദിക്കുന്ന ആദരവായിരുന്നു. നബി(സ)ക്കു വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ സന്നദ്ധമായ അതുല്യമായ സ്‌നേഹം.

സ്വഹാബിമാരുടെ പ്രവാചക സ്‌നേഹം അദ്ദേഹത്തിന്റെ കല്‌പനകള്‍ പിന്‍പറ്റി ജീവിക്കുന്നതിലൂടെയായിരുന്നു അവര്‍ പ്രകടിപ്പിച്ചിരുന്നത്‌. ഇവിടെയാണ്‌ ഇതര സ്‌നേഹപ്രകടനങ്ങളില്‍ നിന്ന്‌ പ്രവാചക സ്‌നേഹം വ്യതിരിക്തമാകുന്നത്‌. സ്‌നേഹവും ആദരവും അനുധാവനത്തിലൂടെ നിലനില്‌ക്കുന്നു. അല്ലാഹു പറയുന്നു: ``ഒരു പ്രവാചകനെയും നാം നിയോഗിച്ചിട്ടില്ല; അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ.'' (വി.ഖു. 4:64)

``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു'' (33:6). ഈ വചനങ്ങളില്‍ വിശദീകരിക്കപ്പെട്ട ബന്ധ വിശുദ്ധിയുടെ പാരസ്‌പര്യം ആദര്‍ശപരമാണ്‌. അഥവാ ദൈവദൂതനും വിശ്വാസികളും തമ്മിലുള്ള സ്‌നേഹാദരങ്ങള്‍. നബി(സ) ഇക്കാര്യം ഊന്നിപ്പറയുന്നു: ``അല്ലാഹുവാണ്‌ സത്യം. നിങ്ങളിലൊരാളും വിശ്വാസിയായിത്തീരുകയില്ല; തന്റെ മക്കള്‍, മാതാപിതാക്കള്‍, മറ്റു മനുഷ്യര്‍ തുടങ്ങി എല്ലാവരെക്കാളും നിങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടവന്‍ ഞാന്‍ ആകുന്നതുവരെ.'' (ബുഖാരി)

ഈ സ്‌നേഹാദരങ്ങള്‍ മൂലമാണ്‌ പ്രവാചകന്റെ ഓരോ നിര്‍ദേശവും അക്ഷരംപ്രതി അനുസരിക്കാനും അതുവഴി ജീവിതവിജയം നേടാനും സ്വഹാബിമാര്‍ക്കായത്‌. ഹുദയ്‌ബിയ സംഭവത്തിന്റെ ഭാഗമായി നബി(സ)യെയും അനുചരന്മാരെയും പറ്റി ഖുറൈശി ദൂതന്‍ അവര്‍ക്കു നല്‌കിയ റിപ്പോര്‍ട്ട്‌ ഇങ്ങനെയായിരുന്നു: ``സീസര്‍, കിസ്‌റാ തുടങ്ങിയ മഹാരാജാക്കന്മാരെ ജനങ്ങള്‍ ആദരിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. എന്നാല്‍ മുഹമ്മദ്‌ തന്റെ അനുയായികളാല്‍ ആദരിക്കപ്പടുന്നത്‌ പോലെ മറ്റൊരു നേതാവും ആദരിക്കപ്പെടുന്നത്‌ ഞാന്‍ കണ്ടിട്ടില്ല.''

ഇത്‌ കേവലം കാട്ടിക്കൂട്ടലായിരുന്നില്ല. ഈ സ്‌നേഹത്തിലൂടെ അവരാഗ്രഹിച്ചത്‌ ഭൗതികനേട്ടങ്ങളോ സാമ്പത്തിക ലാഭങ്ങളോ ഭരണത്തില്‍ പങ്കാളിത്തമോ അല്ല. ഇഹപരലോകങ്ങളില്‍ നബി(സ)യോടൊത്തുള്ള ജീവിതവും മോക്ഷവുമായിരുന്നു. റബീഅ(റ)യോട്‌ നബി(സ) തനിക്ക്‌ വേണ്ടത്‌ ചോദിക്കാന്‍ പറഞ്ഞു.
അദ്ദേഹം ചോദിച്ചത്‌ സ്വര്‍ഗത്തില്‍ നബിയോടൊത്തുള്ള സഹവാസമായിരുന്നു. അതിനു നബി(സ) പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയമാണ്‌. ഐച്ഛിക നമസ്‌കാരം വര്‍ധിപ്പിക്കാനായിരുന്നു അവിടുന്ന്‌ നിര്‍ദേശിച്ചത്‌. താനിഷ്‌ടപ്പെടുകയും തന്നെ ഇഷ്‌ടപ്പെടുകയും ചെയ്യുന്നവര്‍ക്ക്‌ പരലോക മോക്ഷം പതിച്ചുകൊടുക്കുന്ന ആശ്രിത വാത്സല്യം നബി(സ) കാണിച്ചില്ല. മറിച്ച്‌ തന്റെ ദൗത്യം പിന്‍പറ്റുന്നവര്‍ക്ക്‌ ശാശ്വതരക്ഷ വാഗ്‌ദാനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സ്‌നേഹത്താലായിരുന്നു യുദ്ധക്കളത്തില്‍ നബി(സ)ക്കു നേരെ വന്ന അസ്‌ത്രങ്ങള്‍ സ്വന്തം ശരീരം കൊണ്ട്‌ തടുക്കാന്‍ സ്വഹാബികള്‍ക്ക്‌ പ്രേരണയായത്‌. ഈ ആദരവായിരുന്നു `നബിയേ, താങ്കള്‍ക്ക്‌ സുഖമെന്നറിഞ്ഞാല്‍ മറ്റേതു മുസ്വീബത്തും നിസ്സാരമാണെ'ന്ന്‌ സ്വഹാബാ വനിതയെക്കൊണ്ട്‌ പറയിച്ചത്‌. നബിയെ പിരിഞ്ഞിരിക്കുക എന്നത്‌ അവര്‍ക്ക്‌ അചിന്ത്യമായിരുന്നു. പ്രവാചകന്‍ മരിച്ചു എന്ന സത്യം നേരില്‍ കണ്ടിട്ടും അവര്‍ക്ക്‌ അംഗീകരിക്കാനാവാതിരുന്നത്‌ ഈ ആത്മബന്ധത്തിന്റെ ആഴമായിരുന്നു.

ആദരവും ആരാധനയും

സ്‌നേഹാതിരേകത്താല്‍ മതിമറന്ന്‌ ആദരവ്‌ ആരാധനയായി മാറാന്‍ പാടില്ല. അഭൗതികമായ മാര്‍ഗത്തില്‍ നേട്ടം പ്രതീക്ഷിച്ചുകൊണ്ടോ ദോഷം ഭയന്നുകൊണ്ടോ ഉള്ള ഏതു കര്‍മവും ആരാധനയാണ്‌. ഇത്തരം ആരാധന പ്രവാചകന്‌ അര്‍പ്പിച്ചുകൂടാ. അത്‌ അല്ലാഹുവിനു മാത്രം അര്‍ഹതപ്പെട്ടതാണ്‌. മുന്‍കഴിഞ്ഞ സമുദായങ്ങളില്‍ പലതും നാശത്തിലേക്ക്‌ വഴുതിപ്പോകാനുള്ള മുഖ്യകാരണം ഇതുതന്നെയായിരുന്നു.
സ്‌നേഹാദരങ്ങള്‍ അതിരുകവിഞ്ഞ്‌ ആരാധനയിലെത്തിയ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാം. നൂഹ്‌ നബി(അ)യുടെ ജനത തങ്ങള്‍ക്കിടയിലെ നല്ല മനുഷ്യരെ ആദരിച്ചാദരിച്ച്‌ പൂജിക്കാന്‍ തുടങ്ങി. ഉസൈറിനെ ജൂതന്മാരും ഈസാ(അ)യെ ക്രിസ്‌ത്യാനികളും ആദരിച്ച്‌ ദൈവപുത്രനാണെന്ന്‌ പറഞ്ഞ്‌ ആരാധിച്ചു. ഇവിടെ സംഭവിച്ചതെന്താണ്‌? ആദരവുകള്‍ അതിരുകവിഞ്ഞ്‌ ആരാധനയായി മാറി.

വദ്ദ്‌, സുവാഅ്‌ തുടങ്ങിയ സദ്‌വൃത്തരോ ഉസൈര്‍, ഈസാ(അ) തുടങ്ങിയ പ്രവാചകന്‍മാരോ ആരാധനക്കര്‍ഹരല്ല എന്നു പറഞ്ഞാല്‍ അവരെ ഇകഴ്‌ത്തുകയല്ല. അതാണ്‌ ശരിയായ ആദരവ്‌. ഖുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നു. അന്ത്യപ്രവാചകന്‍ ഒരിക്കലും ഇത്തരത്തില്‍ തെറ്റായി വ്യവഹരിക്കപ്പെട്ടുകൂടാ. വിശുദ്ധ ഖുര്‍ആനും നബിചര്യയും പേര്‍ത്തും പേര്‍ത്തും ഇക്കാര്യം ഓര്‍മപ്പെടുത്തിയിട്ടുണ്ട്‌. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

1). ഈസ(അ)യെ ആദരിച്ച്‌ ദൈവപുത്രനാണെന്ന്‌ വാദിച്ചവര്‍ക്ക്‌ താക്കീതു നല്‌കുന്നു: ``വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരു കവിയരുത്‌. അല്ലാഹുവിന്റെ പേരില്‍ വാസ്‌തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്തതായ വചനവും അവങ്കല്‍ നിന്നുള്ള ആത്മാവുമാകുന്നു.'' (വി.ഖു. 4:171)

2. ദൈവൂദതന്മാര്‍ (നബിമാര്‍) അമാനുഷരോ അതിമാനുഷരോ ആണെന്ന സങ്കല്‌പത്തില്‍ അവരെ ആരാധിക്കുന്ന അവസ്ഥയിലേക്കെത്താതിരിക്കാന്‍ നബിയെ പരിചയപ്പെടുത്തിയതിങ്ങനെ: ``നബിയേ, പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.''(വി.ഖു. 18:10)

3. നബി(സ) പ്രാര്‍ഥിക്കുന്നു: ``അല്ലാഹുവേ, എന്റെ ഖബ്‌ര്‍ നീ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ.'' ഈ പ്രാര്‍ഥന സമൂഹത്തിന്‌ പാഠമാണ്‌.

4. പ്രവാചകന്‍മാരുടെയും മഹത്തുക്കളുടെയും ഖബ്‌റുകള്‍ ആരാധനാലയങ്ങളാക്കിയ ജൂത-ക്രൈസ്‌തവര്‍ക്കെതിരെ പ്രവാചകന്‍ പ്രാര്‍ഥിക്കുന്നു.

5. തന്നെപ്പറ്റി, `നാളെ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ അറിയുന്ന നബി(സ) ഞങ്ങളിലുണ്ട്‌' എന്ന്‌ പുകഴ്‌ത്തിപ്പാടിയ കുട്ടികളെ നബി(സ) വിലക്കി. വാഴ്‌ത്തിപ്പറയല്‍ അതിരുകവിയരുത്‌.

6. ``ക്രിസ്‌ത്യാനികള്‍ ഈസാ(അ)യെ വാഴ്‌ത്തിയ പോലെ ഒരിക്കലും എന്നെ നിങ്ങള്‍ വാഴ്‌ത്തരുത്‌'' -നബി(സ) താക്കീതു നല്‌കി. ദൈവപുത്രനെന്നു പറഞ്ഞത്‌ ഇകഴ്‌ത്തിയതല്ലല്ലോ.

ആദരവ്‌ ആരാധനയിലേക്ക്‌ നയിക്കപ്പെടരുത്‌.

ആരാധന സ്രഷ്‌ടാവിനു മാത്രം അര്‍ഹതപ്പെട്ടതാണ്‌. മനുഷ്യന്‍ വഴിതെറ്റിക്കപ്പെടുന്ന ഒരു മേഖലയാണിത്‌. ആധുനിക കാലത്തുപോലും താരാരാധനയും വീരാരാധനയും പതിവാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും ആദരവുമാണ്‌ സമൂഹത്തിന്റെ സുഭദ്രമായ നിലനില്‌പിന്നാധാരം. വിശ്വാസിയെ സംബന്ധിച്ചേടത്തോളം അല്ലാഹുവിനെ സ്‌നേഹിക്കുക, റസൂലിനെ സ്‌നേഹിക്കുക, മാതാപിതാക്കളെ സ്‌നേഹിക്കുക, മുതിര്‍ന്ന എല്ലാവരെയും ആദരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അനിവാര്യമാണ്‌. എന്നാല്‍ ഓരോ ആദരവും വ്യത്യസ്‌ത തലങ്ങളില്‍ നിലകൊള്ളുന്നു. സൃഷ്‌ടികളോടുള്ള ആദരവ്‌ സ്‌നേഹത്തില്‍ നിന്നേ ഉണ്ടാവൂ. എന്നാല്‍ ആദരവ്‌ ആരാധനയുടെ തലത്തിലേക്കെത്തിക്കൂടാ. ആരാധന സ്രഷ്‌ടാവിന്നു മാത്രമേ അര്‍പ്പിക്കാവൂ. പ്രവാചകനെ ആരാധിച്ചുകൂടാ. പ്രവാചകനെ ആദരിക്കാത്തവന്‍ മുസ്‌ലിമല്ല താനും. ഈ ആദരവ്‌ അദ്ദേഹത്തിന്റെ ചര്യ അനുധാവനം ചെയ്യുന്നതിലൂടെയാണ്‌ പ്രകടിപ്പിക്കേണ്ടത്‌. ഖുര്‍ആന്‍ വചനം ശ്രദ്ധേയമാണ്‌: ``പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. അപ്പോള്‍ അല്ലാഹു നിങ്ങളെ ഇഷ്‌ടപ്പെടും.'' (വി.ഖു. 3:31)

from editorial @ shabab

വേഗം തുന്നിക്കെട്ടുക!


`മോനേ, അവനാകെ മാറിപ്പോയി. കല്യാണം കഴിഞ്ഞതോടെ അവന്റെ സ്വഭാവം പുതിയ രീതിയിലായി. എന്നോട്‌ അവനൊരു നല്ല വാക്കേ പറയില്ല. എല്ലാ കാര്യത്തിലും അവന്‍ അവളുടെ പക്ഷത്ത്‌ നില്‍ക്കും. അവള്‍ ചെയ്യുന്നതെല്ലാം അവന്‌ ശരിയാണ്‌. ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റവുമാണ്‌. അവളുടെ മുന്നില്‍ വെച്ച്‌ അവനെന്നെ ചീത്തവിളിച്ചു മോനേ. അതുകേട്ട്‌ ഞാന്‍ കരഞ്ഞുപോയി. എന്നെ അവന്‌ എന്തൊരിഷ്‌ടമായിരുന്നു! എനിക്ക്‌ ചുംബനം തരാതെ അവന്‍ പുറത്തേക്ക്‌ പോവാറില്ല. അങ്ങനെയുള്ള അവന്‍ കഴിഞ്ഞ ആഴ്‌ച ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോയത്‌ എന്നെ അറിയിച്ചില്ല. അവളുടെ വീട്ടില്‍ നിന്നാണ്‌ അവന്‍ പോയത്‌. ഞാനവനോട്‌ യാതൊരു തെറ്റും ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മാപ്പ്‌ ചോദിക്കാന്‍ ഞാനൊരുക്കമാണ്‌. മോന്‍ അവനെയൊന്ന്‌ വിളിച്ചുപറയുമോ? ഞാന്‍ ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. ഞാനാകെ തളര്‍ന്നുപോയി, മോനേ. മരിച്ചാല്‍ മതി എന്നായിട്ടുണ്ട്‌. എന്റെ സ്ഥിതി.....!'

കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ കോളാണിത്‌. അടുത്ത സുഹൃത്തായ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ഉമ്മയുടെ ഈ വാക്കുകള്‍ കേട്ട്‌ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചില്ല അവന്‍ ഇങ്ങനെയൊക്കെ ആകുമെന്ന്‌. ഹൃദ്യമായ കുടുംബമാണ്‌ അവന്റേത്‌. പലപ്പോഴും അവിടെ പോയിട്ടുണ്ട്‌. ഉമ്മയും അവനും തമ്മിലുള്ള സ്‌നേഹം നേരിട്ടറിഞ്ഞിട്ടുമുണ്ട്‌. `മാതൃകാകുടുംബം' എന്ന്‌ അയല്‍ക്കാരും ബന്ധുക്കളുമൊക്കെ അവരെപ്പറ്റി പറയാറുണ്ട്‌. പിന്നെയെന്ത്‌ സംഭവിച്ചു? അവനെ വിളിച്ചു ചോദിച്ചു.

``ശരിയാണ്‌. എനിക്ക്‌ ഉമ്മയോട്‌ ദേഷ്യപ്പെടേണ്ടിവന്നു. ഒരിക്കലും ഉമ്മയില്‍ നിന്ന്‌ പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചത്‌. ഉമ്മക്ക്‌ എന്റെ ഭാര്യയെ ഇഷ്‌ടമല്ല. അവള്‍ അധികം സംസാരിക്കാത്തവളാണ്‌. വീട്ടില്‍ ആരു വന്നാലും അവള്‍ അവരോടൊന്നും അധികം മിണ്ടില്ല. ഉമ്മയുടെ വിചാരം വീട്ടില്‍ ആരും വരുന്നത്‌ അവള്‍ക്ക്‌ ഇഷ്‌ടമല്ല എന്നാണ്‌. അവള്‍ ചെയ്യുന്നതിനെയെല്ലാം ഉമ്മ കുറ്റപ്പെടുത്തി സംസാരിക്കും. നോക്കൂ, നിനക്കറിയുമോ ഇത്രകാലം ഗള്‍ഫില്‍ കഴിഞ്ഞിട്ടും എനിക്ക്‌ സ്വകാര്യമായി ഒരു സമ്പാദ്യവുമില്ല. എല്ലാം വീട്ടുകാര്‍ക്കു വേണ്ടിയാണ്‌ ചെലവഴിച്ചത്‌. എന്റെ പെങ്ങന്‍മാരെ സംരക്ഷിക്കുന്നതും കെട്ടിച്ചയച്ചതും ഞാനാണ്‌. എന്നിട്ടും അവരൊക്കെ എനിക്ക്‌ എതിരാണ്‌. കുടുംബത്തിലെ മറ്റാളുകളെ വെച്ച്‌ എന്നെ അളക്കുന്നു. എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നു. അവളെ ഞാന്‍ ന്യായീകരിക്കുന്നില്ല. അവളുടെ അടുത്തും കുഴപ്പങ്ങളുണ്ടാകാം. പക്ഷെ എന്റെ വീട്ടുകാര്‍ എന്നെ ഒറ്റപ്പെടുത്തുകയാണ്‌. ഞാന്‍ ശരിക്കൊന്ന്‌ ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ ദിവസങ്ങളായി. ആകെ തളര്‍ന്നുപോയിരിക്കുകയാണ്‌. മറ്റുള്ള ചില വീടുകളിലൊക്കെ പറഞ്ഞുകേട്ടത്‌ ഇപ്പോള്‍ എന്റെ വീട്ടിലും വന്നിരിക്കുന്നു, സഹിക്കാനാവുന്നില്ല.....!''
എന്തുചെയ്യും? രണ്ട്‌ കൂട്ടരിലും ശരിയും തെറ്റുമുണ്ട്‌. അവര്‍ക്ക്‌ അവരുടേതായ ന്യായീകരണങ്ങളുണ്ട്‌. ആരുടെയും പക്ഷത്തു നില്‍ക്കാതെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കണം. ദിവസങ്ങള്‍ നീണ്ടാല്‍ അകല്‍ച്ചയും വര്‍ധിക്കും. അവര്‍ മറ്റാരോടും പറഞ്ഞിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കള്‍പോലും ഈ പൊട്ടിത്തെറി അറിയില്ല. അഴിഞ്ഞ നൂലുകള്‍ കൂട്ടിക്കെട്ടുവാന്‍ എളുപ്പമല്ല. മറ്റൊരു ചെവി അറിയാതെ ഏറ്റവും വേഗത്തില്‍ പരിഹരിക്കണം. ആദ്യം അവനെ വിളിച്ചു:

``നീ പറഞ്ഞതെല്ലാം ശരിയാണ്‌. എങ്കിലും കുറച്ചുകൂടി നിനക്ക്‌ ശ്രദ്ധിക്കാമായിരുന്നു. ആരെയും തെറ്റിക്കാതെ ജീവിക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്‌. മറ്റുള്ളവരുടെ വെറുപ്പ്‌ നേടാന്‍ വേഗം കഴിയും. സ്‌നേഹം സമ്പാദിക്കാനാണ്‌ പ്രയാസം. ഉമ്മയും പെങ്ങന്മാരും എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നീയതൊക്കെ മറക്ക്‌. ആഗ്രഹിക്കാതെ കാണേണ്ടിവന്ന ദുസ്സ്വപ്‌നമാണെന്ന്‌ വിചാരിക്ക്‌. അകല്‍ച്ച ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ നമ്മള്‍ വിചാരിക്കുന്നതിലേറെ അപകടത്തിലേക്കെത്തും. അല്ലാഹുവിന്റെ മുന്നില്‍ ജയിക്കണമെങ്കില്‍ പലരുടെയും മുന്നില്‍ തോല്‍ക്കേണ്ടിവരും. അതുകൊണ്ട്‌ നീ ക്ഷമിക്ക്‌. ചിലതൊന്നും കണ്ടില്ല, കേട്ടില്ല എന്ന്‌ വിചാരിച്ചാലേ മുന്നോട്ട്‌ പോകാനൊക്കൂ. നീ ഇപ്പോള്‍ തന്നെ ഉമ്മയെ വിളിക്കണം. ചെയ്‌തതിനും പറഞ്ഞതിനുമൊക്കെ മാപ്പുചോദിക്കണം. സഹോദരിമാരെയും വിളിക്കണം. എല്ലാ വെറുപ്പും മറന്ന്‌ അവര്‍ക്കൊക്കെ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കണം, ഞാനും പ്രാര്‍ഥിക്കാം. എല്ലാം ശരിയാകും.''

ഉമ്മയെ വിളിച്ചിങ്ങനെ പറഞ്ഞു: ``ഉമ്മാ, കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്താന്‍ പാടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്‌. എങ്കിലും അവനെ നിങ്ങള്‍ ഇനി കുറ്റപ്പെടുത്തരുത്‌. മറ്റുള്ളവരെ വെച്ച്‌ അവനെ അളക്കരുത്‌. നിങ്ങളെപ്പോലെ അവനും ദുഃഖത്തില്‍ തന്നെയാണ്‌. എന്തിനാണ്‌ രണ്ടാളും ഇങ്ങനെ ദുഃഖിച്ച്‌ കഴിയുന്നത്‌? ഇങ്ങനെ ജീവിക്കേണ്ട എന്ന്‌ രണ്ടാളും വിചാരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നമുക്കിത്‌ വേഗം പരിഹരിക്കണം. ഉണ്ടായതെല്ലാം ഉമ്മ മറക്കണം. അവനെക്കുറിച്ച്‌ നല്ലതുമാത്രം ചിന്തിക്കണം. മറക്കാനും പൊറുക്കാനുമൊക്കെ മനുഷ്യര്‍ക്കേ കഴിയൂ. ഉമ്മയെ അവനിപ്പോഴും നന്നായി സ്‌നേഹിക്കുന്നുണ്ട്‌. അവന്റെ ഭാര്യയെ നിങ്ങള്‍ തിരികെ കൊണ്ടുവരണം. അവന്‍ നിങ്ങളെ വിളിക്കും. ഉമ്മ സന്തോഷത്തോടെ സംസാരിക്കണം. അവനും അവന്റെ ഭാര്യക്കും വേണ്ടി ഉമ്മ ഉള്ളറിഞ്ഞ്‌ പ്രാര്‍ഥിക്കണം. ഞാന്‍ നിങ്ങള്‍ക്കെല്ലാം വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്‌. അല്ലാഹു എല്ലാം ശരിയാക്കും.''

അവന്‍ ഉമ്മയെ വിളിച്ചു.
രണ്ടുപേരും കരഞ്ഞു. ഒന്നും പറയാനാകാതെ വിതുമ്പി. ആ കണ്ണീരില്‍ എല്ലാം തീര്‍ന്നു. പിണക്കത്തിന്റെ പര്‍വതം ഇണക്കത്തിന്റെ ഇഴുകിച്ചേരലായി. ഇരുപത്‌ ദിവസത്തെ ഇടവേളയ്‌ക്കു ശേഷം പരസ്‌പരം ശബ്‌ദം കേട്ടപ്പോള്‍ ആ ഉമ്മയും മകനും എല്ലാം മറന്നു. ആര്‍ദ്രതയുള്ള മാതാവും അനുസരണയുള്ള പുത്രനുമായി!
നോക്കൂ, ഇനിയും പരിഹരിക്കപ്പെടാത്ത എത്രയെത്ര അകല്‍ച്ചകളാണ്‌ നമുക്കിടയില്‍! ശ്രദ്ധയോടെയുള്ള ഒരാളുടെ ഇടപെടല്‍ അവയ്‌ക്ക്‌ പരിഹാരമേകും. സ്‌നേഹത്തോടെയുള്ള സംസാരം ഇരു കൂട്ടരെയും ഇണക്കും. വസ്‌ത്രത്തിലൊരു തുള വീണാല്‍ നാമെന്തുചെയ്യും? വിരലിട്ട്‌ ആ തുള വലുതാക്കുമോ? ഇല്ല. വേഗം തുന്നിക്കെട്ടി പരിഹരിക്കും, അല്ലേ? പ്രശ്‌നങ്ങളിലെല്ലാം നമ്മുടെ നിലപാട്‌ ഇതാകട്ടെ; നമ്മുടെ പ്രശ്‌നങ്ങളിലും, നമ്മളറിയുന്ന പ്രശ്‌നങ്ങളിലും.

from thrarbiya @ shabab weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts