ശാന്തിയുടെ തീരം അകലെയല്ല

സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും മുറയ്‌ക്ക്‌ നടക്കുന്ന ആധുനിക ലോകത്ത്‌ മനശ്ശാന്തിയും മനസ്സുഖവും വിനഷ്‌ടമായിക്കൊണ്ടിരിക്കുന്നു. സമ്മര്‍ദങ്ങളും അതുളവാക്കുന്ന സംഘര്‍ഷങ്ങളും ആധുനിക മനുഷ്യരെ അശാന്തിയുടെ ആഴങ്ങളിലേക്ക്‌ തള്ളിവിടുകയാണ്‌. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും വികലമായ സാമൂഹ്യ കാഴ്‌ചപ്പാടുകളും കളങ്കം വരുത്തുന്നത്‌ സമാധാന ജീവിതത്തിനാണ്‌. പണാധിപത്യത്തിന്റെ പുതിയ ലോകം
സമ്മാനിക്കുന്നത്‌ കു ടുംബത്തകര്‍ച്ചയും സദാചാരമൂല്യ വിചാരങ്ങളുടെ തളര്‍ച്ചയും മാത്രമാണ്‌. കുടുംബങ്ങളിലും സമൂഹത്തിലും സമാധാനത്തിന്റെ പച്ചക്കതിരുകള്‍ വാടിയുണങ്ങുന്നതായ വാര്‍ത്തകള്‍ നിത്യവും നാം കേട്ടുകൊണ്ടിരിക്കുന്നു.

അഴിമതിയും അനീതിയും സ്വജനപക്ഷപാതവും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളും അശ്ലീല പ്രവര്‍ത്തനങ്ങളും നിയമനത്തട്ടിപ്പുകളും ഒളിക്യാമറകളുമെല്ലാമടങ്ങുന്ന ആധുനിക പരിസരം സംഘര്‍ഷ പൂരിതമാവുന്നതില്‍ അത്ഭുതപ്പെടാനില്ല. ആധുനികതയുടെ മാസ്‌മരികലോകത്ത്‌ നില്‌ക്കുന്ന ആധുനിക മനുഷ്യന്‍ അശാന്തിയെയാണ്‌ ദിനേന വരവേറ്റുകൊണ്ടിരിക്കുന്നത്‌. ഒരു സത്യവിശ്വാസിക്ക്‌ പതറാത്ത പാദങ്ങളുമായി ആധുനിക ലോകത്തെ അഭിമുഖീകരിക്കാന്‍ കഴിയും. യഥാര്‍ഥ സമാധാനത്തിന്റെയും വറ്റാത്ത മനസ്സുഖത്തിന്റെയും അടിസ്ഥാനം സത്യവിശ്വാസമാകുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നത്‌ അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ ഈ പ്രപഞ്ചത്തിന്റെ പുരോഗതിയും വളര്‍ച്ചയും ഊര്‍ജം സംഭരിക്കുന്നത്‌ ഈ വിശ്വാസത്തില്‍ നിന്നാണ്‌. സ്വന്തത്തിലുള്ള വിശ്വാസം വളരെ പ്രധാനമാണ്‌. സ്വന്തത്തെ വിശ്വാസമില്ലാത്തവന്‌ മറ്റുള്ളവരെ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. സ്വന്തത്തെക്കുറിച്ച്‌ കൃത്യമായ ധാരണ രൂപപ്പെടുത്താന്‍ കഴിയാത്തവന്‌ മറ്റുള്ളവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. ഒരു സത്യവിശ്വാസി തന്നെ കരുതുന്ന പോലെത്തന്നെ മറ്റുള്ളവരെയും ഉള്‍ക്കൊള്ളാന്‍ മനസ്സുള്ളവനായിരിക്കും. വിശ്വാസത്തെ അറിഞ്ഞനുഭവിക്കാന്‍ സാധിക്കുന്നതു കൊണ്ട്‌ മാത്രമാണ്‌ സത്യവശ്വാസിക്ക്‌ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്‌.

വിശ്വാസത്തില്‍ ഏറ്റവും വലുത്‌ അല്ലാഹുവിലുള്ള വിശ്വാസമാണ്‌. ഒരു മനുഷ്യന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതോടു കൂടി അയാളുടെ ചിന്തകളും സങ്കല്‌പങ്ങളും മാറുന്നു. അവന്റെ ജീവിതത്തില്‍ നിഴലിച്ചുകാണുക ആദര്‍ശദാര്‍ഢ്യവും നേരായ വിചാരങ്ങളുമായിരിക്കും. പ്രതിസന്ധികള്‍ക്കും പരീക്ഷണങ്ങള്‍ക്കും മുമ്പില്‍ മനോവീര്യത്തോടെയും പ്രതീക്ഷയോടെയും നിവര്‍ന്നു നില്‌ക്കാനുള്ള കരുത്തായി വിശ്വാസം അവന്‌ അനുഭവവേദ്യമാകുന്നു. ഇതാണ്‌ യഥാര്‍ഥ ദൈവവിശ്വാസം. സമാധാനത്തിന്റെ ഒന്നാമത്തെ ഉപാധി സത്യവിശ്വാസമാണ്‌. അല്ലാഹുവേ, നീയാണ്‌ സമാധാനം, നിന്നില്‍ നിന്നാണ്‌ സമാധാനം, ആദരവും മഹത്വവും ഉള്ളവനായ നീ അനുഗ്രഹപൂര്‍ണനാകുന്നു എന്നാണ്‌ വിശ്വാസി മന്ത്രിക്കുന്നത്‌. സമാധാനത്തിന്റെ വറ്റാത്ത ഉറവ അല്ലാഹുവിലുള്ള കരുത്തുറ്റ വിശ്വാസമത്രെ.

അനശ്വരനും അജയ്യനും അന്യൂനുമായ അല്ലാഹുവിന്‌ മാത്രമേ അനശ്വരശാന്തി നല്‌കാനാവുകയുള്ളൂ. ഈ തത്വമാണ്‌ മുഴുവന്‍ പ്രവാചകന്മാരും ജനങ്ങളെ പ്രബോധനം ചെയ്‌തത്‌. സാമ്പത്തിക നേട്ടങ്ങളും സന്താനസൗഭാഗ്യങ്ങളും നേടിത്തരാന്‍ പ്രാപ്‌തരായ സൃഷ്‌ടികള്‍ ഈ ലോകത്തുണ്ടെന്ന്‌ കരുതുന്നവരുണ്ട്‌. ചെപ്പടിവിദ്യകള്‍ കൊണ്ട്‌ സമാധാനവും സൗഭാഗ്യവും നേടാമെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. താല്‍ക്കാലികമായ മറിമായങ്ങള്‍ ഒപ്പിക്കാമെന്നതിലപ്പുറം ശാശ്വതമായ സമാധാനം നല്‌കാനോ ജീവിതസുരക്ഷ പ്രദാനം ചെയ്യാനോ ഇവര്‍ക്കൊന്നുമാവില്ല. എന്നാല്‍ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിന്റെ സഹായവും രക്ഷയും എപ്പോഴും കൂടെയുണ്ടായിരിക്കും. അല്ലാഹു സത്യവിശ്വാസികയുടെ രക്ഷാധികാരിയാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌ (47:11). അല്ലാഹു വിശ്വാസികള്‍ക്ക്‌ ഇഹപര ജീവിതസുരക്ഷ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌: ``വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുന്നു'' (വി.ഖു. 2:257). യഥാര്‍ഥ വെളിച്ചം സത്യവിശ്വാസമാകുന്നു. മനശ്ശാന്തിയുടെ സ്രോതസ്സും അതുതന്നെ.

ജീവിതത്തിലുണ്ടാകുന്ന അസമാധാനങ്ങള്‍ക്ക്‌ നിരവധി കാരണങ്ങളുണ്ടാകാം. അമിതമായ മോഹങ്ങള്‍, അനാവശ്യ വിചാരങ്ങള്‍, സ്വന്തത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍, ഊഹം, അസൂയ, അത്യാഗ്രഹങ്ങള്‍ തുടങ്ങി ഒട്ടനവധി കാരണങ്ങള്‍. അന്യന്റെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നുന്നവനും തകര്‍ച്ചയില്‍ അത്യാഹ്ലാദം പ്രകടിപ്പിക്കുന്നവനും സമാധാനം ലഭ്യമാവില്ല. നിങ്ങള്‍ നിങ്ങളെക്കാള്‍ മുകളിലുള്ളവരിലേക്കല്ല, താഴെയുള്ളവരിലേക്കാണ്‌ നോക്കേണ്ടതെന്നും അല്ലാത്തപക്ഷം അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക്‌ മനസ്സിലാവില്ലെന്നും മുഹമ്മദ്‌ നബി(സ) അരുളിയത്‌ എത്ര ശ്രദ്ധേയം. പാവപ്പെട്ടവന്‌ പണക്കാരനോട്‌ അസൂയ തോന്നേണ്ടതില്ല. ധനികന്‍ ദരി ദ്രനോട്‌ അഹങ്കാരം പ്രകടിപ്പിക്കേണ്ടതുമില്ല. ഓരോരുത്തവര്‍ക്കും അല്ലാഹു നല്‌കിയ ജീവിതവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി നാളെയുടെ ഭവനത്തെ തേടിക്കൊള്ളാനാണ്‌ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട്‌ ആഹ്വാനം ചെയ്യുന്നത്‌.

എന്നാല്‍ ഇന്ന്‌ ലോകത്തിന്റെ സഞ്ചാരം ഈ വഴിക്കല്ല. മറിച്ച്‌ തങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നവരിലേക്ക്‌ നോക്കിനെടുവീര്‍പ്പിടുന്നവരാണ്‌ അധികവും. ഇങ്ങനെ അസ്വസ്ഥരായി ജീവിതം തുഴയുന്നവര്‍ക്ക്‌ സമാധാനം വിദൂരമായിരിക്കും. തനിക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ള ആരോഗ്യം, അറിവ്‌, ശേഷി, സമ്പത്ത്‌, സന്താനങ്ങള്‍, അധികാരം, മറ്റു പദവികള്‍ തുടങ്ങി എല്ലാറ്റിനും ദൈവത്തോട്‌ കടപ്പെട്ടവനാണ്‌ താനെന്ന ബോധമാണ്‌ വിശ്വാസിക്കുണ്ടാവേണ്ടത്‌. തനിക്ക്‌ ലഭിച്ച പലതും പലര്‍ക്കും ലഭിച്ചിട്ടില്ലല്ലോ എന്ന വിചാരത്തോടെ, തനിക്ക്‌ ലഭിച്ചതില്‍ ദൈവത്തോട്‌ അങ്ങേയറ്റം നന്ദിയുള്ളവനായാല്‍ അല്ലാഹു വീണ്ടും വീണ്ടും അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരുമെന്ന്‌ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌: ``നിങ്ങള്‍ ശുക്‌റ്‌ കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്‌.'' (വി.ഖു. 14:7)

പക്ഷേ, അധിക പേരും നന്ദി കാണിക്കാറില്ല. ഖുര്‍ആന്‍ പറയുന്നത്‌ നോക്കൂ: ``അവന്‍ (ഇബ്‌ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുമ്പിലൂടെയും അവരുടെ പിന്നിലൂടെയും വലതു ഭാഗങ്ങളിലൂടെയും ഇടതു ഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധിക പേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.'' (വി.ഖു 7:16,17)

ജീവിതസുഖത്തിന്റെ പ്രഥമവഴി മനശ്ശാന്തിയാണ്‌. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാകുന്നു അത്‌. ഭൗതിക വിഭവങ്ങളില്‍ നിന്ന്‌ മനശ്ശാന്തി നേടിയെടുക്കാനാവില്ല. ആത്മീയമായ ഉണര്‍വില്‍ നിന്നേ മനശ്ശാന്തി രൂപപ്പെടൂ. അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള ഇളക്കം തട്ടാത്ത വിശ്വാസത്തില്‍ നിന്ന്‌ മാത്രമേ അനശ്വരശാന്തിയുടെ ഉറവപൊട്ടൂ. വിശ്വാസത്തിന്റെ അഭാവത്തില്‍ മനസ്സുകള്‍ അശാന്തമായിത്തീരും. അസ്വസ്ഥതകളും പിരിമുറുക്കവും വിഭ്രാന്തിയും വിഷാദവുമായിരിക്കും ഫലം. അത്താണിയില്ലാത്ത അവസ്ഥയായിരിക്കും പരിണതി.

എന്നാല്‍ അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യനെ കരുത്തനാക്കുന്നു. മദീനയിലേക്കുള്ള പലായനവേളയില്‍ നബി(സ)യുടെ ഹൃദയത്തില്‍ തുളുമ്പി നിന്നത്‌ ഈ വിശ്വാസമായിരുന്നു. ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട അവസ്ഥയില്‍ ആകുലചിത്തനായ അബൂബക്കറി(റ)നോടുള്ള നബി(സ)യുടെ ആശ്വാസവാക്കുകള്‍ ഇങ്ങനെയായിരുന്നു:

``അബൂബക്‌ര്‍! മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടുപേരെ പറ്റി താങ്കള്‍ എന്താണ്‌ വിചാരിക്കുന്നത്‌?'' ഖുര്‍ആന്‍ അക്കാര്യം വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌: ``സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിത്തീരുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌ ദു:ഖിക്കണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായിട്ടുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെ ക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിന്‍ബലം നല്‌കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്‌ത്തിക്കളയുകയും ചെയ്‌തു.'' (വി.ഖു. 9:40)

വിശ്വാസിയുടെ മനസ്സ്‌ എന്തിനെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ്‌. ആ വിശാലതയില്‍ അവന്‍ അനുഭവിക്കുന്നത്‌ ആത്മീയ സുഖമാണ്‌, മനശ്ശാന്തിയാണ്‌. ``അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‌കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്‌തുവോ'' (സുമര്‍ 22) എന്ന വചനത്തെക്കുറിച്ച്‌ പ്രവാചകന്‍ വിശദീകരിച്ചത്‌ ഇപ്രകാരമായിരുന്നു: ``വെളിച്ചം ഹൃദയത്തില്‍ പ്രവേശിച്ചാല്‍ അത്‌ വിശാലതയും വിസ്‌തൃതിയുമായിത്തീരും.'' വിശ്വാസത്തിന്റെ വെളിച്ചം ഹൃദയത്തിലെത്തുന്നതോടെ അശാന്തിയുടെ ഇരുട്ടറകള്‍ അപ്രത്യക്ഷമാകുന്നു. ആകുലപ്പെടുത്തുന്ന ചിന്തകളുടെയും വിഭ്രാന്തിയുടെയും ലോകത്തു നിന്നും ശാന്തിയുടെ നിറവിലേക്കെത്തിച്ചേരാന്‍ സാധിക്കുന്നു. വിശ്വാസത്തിന്റെ ഊര്‍ജം ഉള്ളിലേറ്റിയവന്‌ മാത്രമേ ശാന്തിയുടെ തീരത്തേക്ക്‌ നീന്തിക്കയറാനാവുകയുള്ളൂ.

by ജംഷിദ് നരിക്കുനി @ ശബാബ്

ജീര്‍ണതയുടെ ബ്രാന്റ്‌ അംബാസഡര്‍മാര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരിചയപ്പെടുത്തേണ്ടതില്ല. മേല്‍വിലാസം, പോസ്റ്റ്‌ ഓഫീസ്‌, ഫോണ്‍ നമ്പര്‍ തുടങ്ങിയവയൊന്നും ആവശ്യമില്ല. നാമശ്രവണ മാത്രയില്‍ എല്ലാവര്‍ക്കും സുപരിചിതന്‍. ആരാണ്‌ ഇദ്ദേഹം? ഇന്ത്യയുടെ പ്രിയപ്പെട്ട ക്രിക്കറ്റര്‍. ക്രീസിലും ഫീല്‍ഡിലും നിറഞ്ഞുനില്‌ക്കുന്ന സച്ചിന്റെ പ്രകടനങ്ങള്‍ക്ക്‌ സാക്ഷിയാകാന്‍ സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന ജനകോടികള്‍. ഇപ്പോള്‍ ഇതെല്ലാം എന്തിനാണ്‌ ഓര്‍ത്തതെന്നല്ലേ? രണ്ടു നാലു ദിവസം മുന്‍പ്‌ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത. `സച്ചിന്‍ ഇനി കോളയില്‍'. അതാണ്‌ ഇങ്ങനെ ചിന്തിക്കാന്‍ കാരണം.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക്‌ കൊക്കക്കോള ഉത്‌പന്നങ്ങളുടെ ബ്രാന്റ്‌ അംബാസഡറായി നിശ്ചയിക്കപ്പെട്ടുവത്രെ. പ്രതിഫലം ഇരുപതുകോടി രൂപ മാത്രം. ബിസിനസ്‌ രംഗത്ത്‌ കോളയുടെ മുഖ്യ എതിരാളിയായ പെപ്‌സിയുടെ ബ്രാന്റ്‌ അംബാസഡറെന്ന നിലയില്‍ ചെയ്‌ത കരാറിന്റെ കാലാവധി കഴിഞ്ഞ പിറ്റേന്ന്‌ ആ `വിഗ്രഹ'ത്തെ കോള വിലക്കെടുത്തു. ഈ സ്വതന്ത്ര ഇന്ത്യയില്‍ ആര്‍ക്കും ഏതു കമ്പനിയുടെയും മാര്‍ക്കറ്റിംഗില്‍ പങ്കാളിയായി പ്രതിഫലം പറ്റാം. എന്നാല്‍ ചില ചിന്താശകലങ്ങള്‍ പങ്കുവെയ്‌ക്കുകയാണിവിടെ ഉദ്ദേശിക്കുന്നത്‌.
ക്രിക്കറ്റ്‌ കളിക്കാനുള്ള വസ്‌തു തന്റെ കഴിവുകള്‍ വികസിപ്പിച്ച്‌, നിരവധി അവസരങ്ങള്‍ ലഭിച്ച്‌, നൂറുകോടി മനുഷ്യരുടെ പ്രാതിനിധ്യത്തോടെ ലോകവേദികളില്‍ കളിച്ചു വിജയിച്ചപ്പോള്‍ ശരാശരി ഇന്ത്യക്കാരന്റെ മനസ്സില്‍ ആ കളിക്കാരന്‍ ഹീറോയായി മാറി. അത്‌ സ്വാഭാവികമാണ്‌. കലാകായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ആദരിക്കപ്പെടുന്നതിനു പകരം ആരാധനയുടെ വിതാനത്തിലെത്തി `വിഗ്രഹ'ങ്ങളായിത്തീരുകയാണ്‌. തന്റെ കഴിവിന്‌ അംഗീകാരം നല്‌കിക്കൊണ്ട്‌, ദാരിദ്ര്യരേഖയ്‌ക്കു താഴെ കിടക്കുന്ന പരകോടികള്‍ പിന്നില്‍ കാത്തിരിക്കുന്നതു കൊണ്ടാണ്‌ സച്ചിന്‌ ഇരുപതു കോടി വില ലഭിച്ചത്‌. ടെസ്റ്റില്‍ അന്‍പത്‌ സെഞ്ച്വറി നേടിയതോടെ ബ്രാന്റ്‌ മൂല്യം ഇരട്ടിയാവുകയായിരുന്നുവത്രെ. ഇത്‌ സച്ചിനെന്ന കളിക്കാരനെപ്പറ്റി മാത്രമല്ല പറയുന്നത്‌. ഏതെങ്കിലും തരത്തില്‍ അംഗീകാരം നേടിയവര്‍ തങ്ങളുടെ പോപ്പുലാരിറ്റി വിറ്റ്‌ കാശിക്കുകയാണ്‌.
ഏതൊരു ഉത്‌പന്നവും വിറ്റഴിക്കപ്പെടുന്നത്‌ അതിന്റെ മേന്മയും പ്രയോജനവും അനുസരിച്ചല്ല; അതിന്റെ പരസ്യത്തില്‍ ആരുടെ തലയാണ്‌ കാണുന്നത്‌ എന്നതിന്നനുസരിച്ചാണത്രെ. ഈ മാനസികാവസ്ഥയിലേക്ക്‌ സമൂഹം മാറിയതെങ്ങനെയാണ്‌? അതൊരു വശം. ഏതു തരം ഉത്‌പന്നത്തിനും സമൂഹത്തിലെ `വിഗ്രഹ'ങ്ങള്‍ ബ്രാന്റ്‌ അംബാസഡറാകാന്‍ തയ്യാറാണ്‌. ഏക മാനദണ്ഡം പണം. ഇങ്ങനെ ഇവര്‍ വാരിക്കൂട്ടുന്ന കോടികള്‍ എന്തു ചെയ്യുന്നു എന്നാരും ചോദിക്കുന്നില്ല. ഭൂട്ടാന്‍-സിക്കിം ലോട്ടറി വിവാദമായിരുന്നുവല്ലോ ഏതാനും മാസമായി മീഡിയയില്‍. വിവാദച്ചുഴിയില്‍ പെട്ട്‌ ഉലഞ്ഞാടിയ ഈ ചൂതാട്ടത്തിന്റെ ബ്രാന്റ്‌ അംബാസഡര്‍ സ്ഥാനത്തു നിന്ന്‌ ജഗതി ശ്രീകുമാര്‍ എന്ന സിനിമാ നടന്‍ പിന്മാറിയതും വാര്‍ത്തയായി. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ്‌ താന്‍ മാറിയതെന്ന്‌ ജഗതി. വാഗ്‌ദത്ത തുക മുഴുവന്‍ എക്കൗണ്ടിലെത്തിയ ശേഷമാണ്‌ പിന്‍മാറിയതെന്ന്‌ മറ്റു ചിലര്‍. അതെന്തായാലും ഈ പിന്‍മാറ്റം ശ്ലാഘനീയമാണ്‌.
എന്നാല്‍ സമൂഹമനസ്സില്‍ ബിംബപ്രതിഷ്‌ഠ നേടിയ മറ്റൊരു കലാകാരന്‍ കള്ളുകമ്പനിയുടെ ബ്രാന്റ്‌ അംബാസഡറായി സമൂഹത്തിന്റെ മുഖത്തു നോക്കി ചോദിക്കുന്നു; വൈകീട്ടെന്താ പരിപാടി?! കേരളത്തിന്റെ സാംസ്‌കാരിക നായകരിലൊരാള്‍ എന്നറിയപ്പെടുന്ന ഡോ. സുകുമാര്‍ അഴീക്കോട്‌ ആ വിഗ്രഹത്തെ വിലിച്ചു താഴെയിട്ട്‌ ആക്രമിച്ചത്‌ മീഡിയ വിശദീകരിച്ചു. ഒരു അഴീക്കോടെങ്കിലും ഈ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാന്‍ വേണ്ടേ എന്ന്‌ തോന്നിപ്പോയിട്ടുണ്ട്‌. മൊട്ടുസൂചി വില്‍ക്കാനും സിനിമാനടിയുടെ അര്‍ധനഗ്ന പൂര്‍ണകായ ചിത്രം വേണമെന്ന നിലയിലേക്കാണ്‌ സമഹത്തിന്റെയും ഉത്‌പാദകരുടെയും പോക്ക്‌.
കലാ കായിക രംഗത്തെ ഈ മോഡല്‍സ്‌ ആരെങ്കിലും ജീവിതത്തിന്റെ `റോള്‍ മോഡല്‍' ആണോ? കുടിച്ചു കൂത്താടി ലക്കു കെടുന്നവര്‍, കുടുംബ ബന്ധം ശിഥിലമായി കോടതി വരാന്തയില്‍ നിത്യ സന്ദര്‍ശകരായി മാറിയവര്‍, കണക്കില്ലാത്ത പണത്തിന്റെ കൂമ്പാരത്തില്‍ കണ്ണു മഞ്ഞളിച്ച്‌ മേല്‍ത്തരം വിദേശ നിര്‍മിത കാറുകളുടെ ശേഖരം തന്നെ വീട്ടില്‍ സൂക്ഷിക്കുന്നവര്‍, സമൂഹത്തിന്റെ മുന്നില്‍ പ്രകടന പരമായി പലതും ചെയ്‌ത്‌ ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടിയവര്‍, അക്ഷന്തവ്യമായ കോഴവിവാദത്തില്‍ കുടുങ്ങി അരങ്ങൊഴിഞ്ഞവര്‍... ഇങ്ങനെ എത്രയെത്ര തരം ബിംബങ്ങള്‍!
ഇന്ത്യക്കാരുടെ പേരില്‍ വളര്‍ന്നു വലുതായ ഈ താരങ്ങള്‍ വാരിക്കൂട്ടുന്ന കോടികള്‍ക്ക്‌ ആദായനികുതി അടയ്‌ക്കുന്നില്ല എന്നും അത്‌ പിടിച്ചുവാങ്ങാന്‍ കഴിയുന്നില്ല എന്നും വാര്‍ത്തകള്‍ വരുമ്പോള്‍ പൗരന്മാര്‍ ഞെട്ടുന്നു. സംസ്ഥാന ബജറ്റിനെ പോലും വെല്ലുന്ന തരത്തില്‍ സ്വന്തമായി ആസ്‌തിയുള്ളവരാണ്‌ മേല്‍പറയപ്പെട്ടവര്‍. മുകളില്‍ പറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കോളയില്‍ നിന്ന്‌ ഇരുപതു കോടി വാങ്ങുമ്പോള്‍ തന്നെ തോഷിബ, ഐ ടി സി ബൂസ്റ്റ്‌, ആര്‍ ബി എസ്‌, റെയ്‌നോള്‍ഡ്‌സ്‌, ജെ പീ സിമെന്റ്‌, അവീവ എന്നിവയുടെ കൂടി ബ്രാന്റ്‌ അംബാസഡര്‍ ആണ്‌ എന്നോര്‍ക്കണം.
സമൂഹത്തെ നന്മയിലേക്കു നയിക്കുന്ന, സമൂഹത്തിന്‌ ദിശാബോധം നല്‌കുന്ന തരത്തില്‍ പൊതുകാര്യ പ്രസക്തമായ വിഷയങ്ങളില്‍ ബ്രാന്റ്‌ അംബാസഡര്‍മാരായി രാഷ്‌ട്ര സേവനം ചെയ്യുകയല്ലേ ഈ പൊതുവ്യക്തിത്വങ്ങള്‍ ചെയ്യേണ്ട്‌? സമൂഹ മനസ്സില്‍ ഏതെങ്കിലും തരത്തില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ വ്യക്തിത്വങ്ങള്‍ ഒരിക്കലും ജീര്‍ണതയുടെ ബ്രാന്റ്‌ അംബാസഡര്‍മാരായിക്കൂടാ.

From Shabab Editorial

നഗ്‌നത അഴിഞ്ഞാടുമ്പോള്‍

മനുഷ്യനും ഇതര ജന്തുക്കളും തമ്മില്‍ നിരവധി സാജാത്യ വൈജാത്യങ്ങളുണ്ട്‌. വിശപ്പ്‌, ദാഹം, ഉറക്കം, ക്ഷീണം, ജനനം, മരണം, പ്രജനനം, സ്‌നേഹം, ഭയം.... തുടങ്ങി ജന്തുവര്‍ഗമെന്ന നിലയില്‍ നിരവധി കാര്യങ്ങളില്‍ ഇവര്‍ തമ്മില്‍ സാമ്യമുണ്ട്‌. എന്നാല്‍ ചിന്താശേഷിയും ചലനശേഷിയും വിശേഷബുദ്ധിയുമുള്ള മനുഷ്യന്‌ തിര്യക്കുകളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ നിരവധി മേഖലകളുണ്ട്‌. അസ്‌തിത്വത്തിന്റെ സ്വാതന്ത്ര്യമനുഭവിക്കുന്ന മനുഷ്യന്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കുകയും മറ്റുള്ളവര്‍ക്ക്‌ വിവരിച്ചു നല്‌കുകയും തലമുറകളിലേക്ക്‌ പകരുകയും ചെയ്യുന്നു. ആയുഷ്‌കാലമത്രയും കേവല ജീവിതം നയിച്ച്‌ മരണമെന്ന തിരശ്ശീലയ്‌ക്കു പിന്നിലേക്ക്‌ തിരോഭവിക്കുകയല്ല മനുഷ്യന്‍. അവന്റെ ജീവിതത്തിന്‌ അര്‍ഥവും ലക്ഷ്യവും ഉണ്ട്‌. അവന്‌ നിയമങ്ങളും അതിരുകളും അരുതുകളും ബാധകമാണ്‌. അതുകൊണ്ടു തന്നെ ശിക്ഷയ്‌ക്കും രക്ഷയ്‌ക്കും വിധേയനാകുന്നു. ദശലക്ഷക്കണക്കിന്‌ ജന്തുജാലങ്ങളുള്‍പ്പെടെ ഈ സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്‌മതലങ്ങളില്‍ പോലും അവന്റെ പഠനവും മനനവും ഗവേഷണങ്ങളും ആവിഷ്‌കാരങ്ങളും നിറഞ്ഞുനില്‌ക്കുന്നു. ഇതാണ്‌ മനുഷ്യവര്‍ഗത്തിന്റെ പുരോഗതിക്കു കാരണം. ഈ പുരോഗതി ഇതര ജന്തുക്കളില്‍ കാണുന്നില്ല. ഇത്‌ യാദൃച്ഛിക സംഭവമല്ല. പ്രപഞ്ചസ്രഷ്‌ടാവ്‌ സോദ്ദേശ്യം പടച്ചതാണ്‌ മനുഷ്യവര്‍ഗത്തെ എന്നാണിതിന്നര്‍ഥം. അഥവാ ലോകത്തെ തന്നെ നിയന്ത്രിക്കത്തക്ക ശേഷിയോടെ അല്ലാഹു സംവിധാനിച്ചതാണ്‌ മനുഷ്യജീവിതം. ഇതാണ്‌ വസ്‌തുത. ഇതു തന്നെയാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടും.

മനുഷ്യനെ ജന്തുക്കളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്നാണ്‌ വസ്‌ത്രധാരണം. എന്തിനാണ്‌ വസ്‌ത്രം? നഗ്നത മറയ്‌ക്കാന്‍. എന്താണ്‌ നഗ്നത? മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയുടെ ഘടകമായ ചില ഭാഗങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ മറച്ചുവയ്‌ക്കുക! ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ല. സ്വാഭാവിക ജൈവപ്രക്രിയയുടെ ഭാഗമായ ചില പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായി മാത്രം നിര്‍വഹിക്കുക. ഇത്‌ `ലോജിക്കല്‍' ആയി വിശദീകരിക്കാന്‍ പ്രയാസം. എന്നാല്‍ ഇതല്ലേ യാഥാര്‍ഥ്യം! ചുരുക്കത്തില്‍ ഗുഹ്യം, ഗോപ്യം തുടങ്ങിയ പദങ്ങളില്‍ വ്യവഹരിക്കപ്പെടുന്ന ചില മേഖലകള്‍ മനുഷ്യശരീരത്തിലുണ്ട്‌. ഈ തിരിച്ചറിവിന്നാണ്‌ നഗ്നതാ ബോധം എന്നു പറയുന്നത്‌. നാഗരിക മനുഷ്യനും ഗിരിശൃംഗങ്ങളില്‍, നാഗരികതയെന്തെന്നറിയാതെ, `അള'കളില്‍ താമസിക്കുന്ന ആദിവാസികളും നാണം മറയ്‌ക്കുന്നു. രീതിയില്‍ മാത്രമേ വ്യത്യാസമുള്ളൂ. ലോകാരംഭം മുതല്‍ ഇന്നേവരെ ഇതു തുടരുന്നു.

മനുഷ്യത്വത്തിന്റെ പച്ചയായ ഈ യാഥാര്‍ഥ്യം (നഗ്നത മറയ്‌ക്കല്‍) പ്രകൃതി മതമായ ഇസ്‌ലാം അതിന്റെ സാംസ്‌കാരിക മര്യാദയായി സ്വീകരിക്കുന്നു. ആദി പിതാവായ ആദമിന്റെ സൃഷ്‌ടിപ്പുമായി ബന്ധപ്പെടുത്തി ഇക്കാര്യം ഖുര്‍ആന്‍ വിവരിക്കുന്നു. വിലപ്പെട്ട കനി രുചിച്ചതോടെ ആദമിനും ഹവ്വാഇന്നും (അ) നഗ്നതാബോധമുണ്ടായി. ഉടനെ അവര്‍ ഇലകള്‍ പറിച്ച്‌ നാണം മറയ്‌ക്കാന്‍ തുടങ്ങി (വി.ഖു 7:22). മുഴുവന്‍ മനുഷ്യരുടെയും സ്ഥിതി ഇങ്ങനെ തന്നെ. എല്ലാ മതദര്‍ശനങ്ങളും നഗ്നത മറയ്‌ക്കല്‍ നിര്‍ബന്ധമായി കാണുന്നതും ഇതുകൊണ്ടു തന്നെ.

ജനമധ്യത്തില്‍ വെച്ച്‌ പാഞ്ചാലിയുടെ വസ്‌ത്രാക്ഷേപം നടത്തിയ ദുശ്ശാസനന്‍ മഹാഭാരതത്തിലെ വെറുക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്‌. ഇസ്‌ലാമിക ദൃഷ്‌ടിയില്‍ ഔറത്ത്‌ (ഗോപ്യസ്ഥാനങ്ങള്‍) മറ്റുള്ളവര്‍ക്ക്‌ കാണിക്കുന്നതും മറ്റുള്ളവരുടെ നഗ്നതയിലേക്ക്‌ നോക്കുന്നതും പാപമാണ്‌. വിവാഹമെന്ന പുണ്യകര്‍മത്തിലൂടെ ദമ്പതികളായവര്‍ തമ്മിലല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുകൂടാ. വിവാഹേതര ലൈംഗികവൃത്തിയും ലൈംഗിക അരാജകത്വത്തിലേക്കു നയിക്കുന്ന നോട്ടവും ചേഷ്‌ടകളും വാഗ്‌വിചാര കര്‍മങ്ങളും കുറ്റകരമാണ്‌. വ്യഭിചാരം കടുത്ത ശിക്ഷയ്‌ക്ക്‌ വിധേയമാകുന്ന ക്രിമിനല്‍ കുറ്റവുമാണ്‌.

മനുഷ്യത്വത്തിന്റെ ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ എക്കാലത്തും സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്‌. ഉടുതുണി ഉരിയല്‍ പുണ്യമായി കണ്ട മാനസിക രോഗികളുണ്ട്‌. ചില മതവിശ്വാസികള്‍ തങ്ങളുടെ ദേവതകളെ നഗ്നമായി ചിത്രീകരിച്ച്‌ നിര്‍വൃതി കൊള്ളുന്നുണ്ട്‌. അതുപോലെ സാംസ്‌കാരിക രംഗത്ത്‌ വിരാജിക്കുന്നവരെന്ന്‌ കരുതപ്പെടുന്ന കലാകാരന്മാരും സാഹിത്യകാരന്മാരും നഗ്നത ആസ്വദിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നവരാണ്‌. പ്രാചീന അറബികളുടെ മുഖ്യമായ വര്‍ണന കള്ളും പെണ്ണുമായിരുന്നു. പെണ്ണിന്റെ നഗ്‌നത വിറ്റ്‌ കാശാക്കുകയാണ്‌ ആധുനിക കമ്പോളം. ലജ്ജയെന്ന മാനവികത ഇല്ലാതാക്കുകയാണ്‌ ദൃശ്യമീഡിയ. പെണ്ണിനെ വസ്‌ത്രാക്ഷേപം നടത്തി മലമ്പുഴ ഉദ്യാനത്തില്‍ കൊണ്ടുവെച്ച കാനായി കുഞ്ഞിരാമനും അതിനു കൂട്ടുനിന്ന സാംസ്‌കാരിക വകുപ്പും മനുഷ്യത്വത്തെ അപമാനിക്കുന്നു. പതിനെട്ടു മുതല്‍ ഇരുപത്തഞ്ച്‌ വയസ്സുവരെ പ്രായപരിധിയില്‍ നില്‌ക്കുന്ന യുവതീയുവാക്കള്‍ പഠിക്കുന്ന കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലാ കാമ്പസില്‍ നൂല്‍ബന്ധമില്ലാതെ മലര്‍ന്നുകിടക്കുന്ന പെണ്ണിന്റെ പ്രതിമ സ്ഥാപിച്ചവര്‍ സമൂഹത്തിനു കൈമാറുന്ന മെസ്സേജ്‌ എന്താണ്‌? ആ പ്രതിമക്കു പോറലേറ്റപ്പോള്‍ നഗ്നതയുടെ ഉപാസകരായ `സാംസ്‌കാരികന്‍'മാര്‍ ഉണര്‍ന്നെങ്കിലും അന്വേഷണം നടത്തിയ പ്രോ വൈസ്‌ ചാന്‍സലര്‍ ആ പ്രതിമ എടുത്തുമാറ്റി സ്‌ത്രീത്വത്തെയും മനുഷ്യത്വത്തെയും രക്ഷിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തിരിക്കുന്നു. സാംസ്‌കാരിക കേരളത്തിന്‌ കളങ്കംചാര്‍ത്തുന്ന പ്രതിമാ സംസ്‌കാരം അരുതെന്ന്‌ പറയാനെങ്കിലും നമുക്ക്‌ നാവു പൊങ്ങണം.


from Shabab Editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts