ഖാദിയാനിസത്തെ മനസ്സിലാക്കാന്‍ ഒരെളുപ്പവഴി

മുഹമ്മദ്‌നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള 'ഇജ ്മാഉം' നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ) പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണെന്നത് മുസ്‌ലിംകളുടെ വിശ്വാസപൂര്‍ണതയുടെ ഭാഗവും സമുദായഭദ്രതയുടെ ആണിക്കല്ലുമാണ്. ഇതിനെ തകര്‍ക്കുന്ന ഒന്നിനോടും രാജിയാകുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ല. ഇനി വാദത്തിനുവേണ്ടി പ്രവാചകപരമ്പര സമാപിച്ചിട്ടില്ലെന്ന് സങ്കല്‍പിച്ച് സംസാരിച്ചാല്‍പോലും ഗുലാം അഹമ്മദ് ഖാദിയാനിയെപ്പോലുള്ള ഒരു വ്യക്തിക്ക് 'നബി'യെന്ന പദവി നല്‍കാന്‍ പറ്റുമോയെന്ന് നമുക്ക് ചിന്തിക്കാം.

ഇതിലേക്കായി ഞാന്‍ നിങ്ങളുടെ മുമ്പില്‍ നാല് അടിസ്ഥാനതത്വങ്ങള്‍ വിവരിക്കാം. ആ നാലു കാര്യങ്ങളില്‍ മനസ്സിരുത്തി ചിന്തിച്ചാല്‍ ഗുലാം അഹ്മദ് ഖാദിയാനി ആരാണെന്ന് നമുക്ക് മനസ്സിലാകും. അതിലൂടെ അദ്ദേഹം സ്ഥാപിച്ച 'അഹ്മദീ മുസ്‌ലിം ജമാഅത്ത്' എന്തെന്നും ഗ്രഹിക്കാന്‍ കഴിയും.

ഒന്ന്: പ്രവാചകന്മാരെല്ലാവരും ഒരേ ആദര്‍ശകുടുംബത്തിലെ അംഗങ്ങളാണെന്നിരിക്കേ, ഏതൊരു സത്യപ്രവാചകനും തനിക്കു മുമ്പുവന്ന മുഴുവന്‍ പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാതിരിക്കില്ല. തങ്ങളുടെ പ്രബോധനത്തിലും പ്രവര്‍ത്തനങ്ങളിലും ആളുകള്‍ക്ക് ആ മുന്‍ഗാമികളായ പ്രവാചകന്മാരോടു മതിപ്പും ആദരവും ബഹുമാനവും ജനിപ്പിക്കും. കാരണം സമസ്ത പ്രവാചകന്മാരും അല്ലാഹുവിന്റെ സന്ദേശവാഹകരായ അവന്റെ ഇഷ്ടദൂതന്മാരാണ്. പ്രവാചകന്മാരില്‍ ഒരാളെപ്പോലും അവഗണിക്കാനോ അവഹേളിക്കാനോ അല്പമെങ്കിലും ഈമാനുള്ള ഒരു സാധാരണക്കാരനു പോലും സാധ്യമല്ല. എങ്കില്‍ പിന്നെ ഒരു പ്രവാചകനെന്ന് പറയുന്ന വ്യക്തിക്ക് അതിന് കഴിയുമോ? ഇല്ലെന്ന് ഇസ്‌ലാമിക വിശ്വാസസംഹിതയും ഓരോ മനുഷ്യന്റെ ശുദ്ധപ്രകൃതിയും നമ്മളെ പഠിപ്പിക്കുന്നു. എന്നാല്‍ നോക്കൂ: 'ഉലുല്‍അസ്മ'(നിശ്ചയദാര്‍ഢ്യമുള്ളവര്‍) എന്ന് വി ഖുര്‍ആന്‍ വിശേഷിപ്പിച്ച പ്രവാചകരില്‍പ്പെട്ട ആദരണീയനായ ഈസബ്‌നുമര്‍യം(അ)മിനെക്കുറിച്ചും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ നിരവധി സൂക്തങ്ങളിലൂടെ അപദാനം നടത്തിയ ആ പ്രവാചകന്റെ മാതാവിനെക്കുറിച്ചും വളരെ നിന്ദ്യവും നീചവും നികൃഷ്ടവുമായ രീതിയിലാണ് ഗുലാം അഹമ്മദ് ഖാദിയാനി തന്റെ 'ദാഫിഉല്‍ബലാഇ' ന്റെ അവസാനപേജില്‍ എഴുതിയിരിക്കുന്നത്. 'സമീമയേ അന്‍ജാമെആഥം' എന്ന കൃതിയുടെ ഏഴാം പേജിലും അതുണ്ട്. 'ഫത്ഹുല്‍ മുബീന്‍'(പേ:48) 'ചശ്മയേ മസീഹി'(പേ:9) 'മക്തൂബാതെ അഹ്മദയ്യ'(ഭാഗം:3 പേജ്:49) തുടങ്ങിയ സ്ഥലങ്ങളിലും മറ്റു ധാരാളം പേജുകളിലും ഇതാവര്‍ത്തിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജൂതന്മാര്‍പോലും ഇത്ര വൃത്തികെട്ട രീതിയില്‍ ഈസാനബിയെ(അ)യും മാതാവിനെയും കുറിച്ചു പറയാന്‍ മടിച്ച കാര്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഗുലാം അഹ്മദ് ഖാദിയാനി എഴുതിവിട്ടത്. അതിനെക്കുറിച്ച് അനുയായികളുടെ വിശദീകരണം ഇസ്‌ലാമിന്റെ ശത്രുക്കളായ പാതിരിമാരെ ഉത്തരംമുട്ടിക്കാന്‍ പറഞ്ഞതാണെന്നാണ്. 1400 വര്‍ഷമായി വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയോട് ഈസാനബിയുടെ 'നുബുവ്വ'ത്തും അദ്ദേഹത്തിന്റെ മാതാവിന്റെ പാതിവ്രത്യവും തുറന്നു പ്രഖ്യാപിക്കുന്നു. അതു മനസ്സിലാക്കി ഇസ്‌ലാമിലേക്കു കടന്നുവന്ന ക്രിസ്ത്യാനികളായിരുന്നു സഹാബികള്‍ തൊട്ട് ഇന്നുവരെയുള്ള കോടിക്കണക്കിന് മുസ്‌ലിംകള്‍. മനുഷ്യരാശിയില്‍ ഈ നീണ്ട കാലത്തിനിടയ്ക്ക് ജൂതന്മാരും ഗുലാം അഹ്മദ് ഖാദിയാനിയുമല്ലാതെ ആരും മഹാനായ ഈസാനബിയെ(അ)ക്കുറിച്ച് ഇപ്രകാരം അസഭ്യവും ദുരാരോപണവും നടത്തിയിട്ടില്ല. ഈസാനബി(അ)യെ ഇകഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സഭ്യേതരമായ വരികള്‍ തുടങ്ങുന്നതിങ്ങനെയാണ്: 'മസീഹിന്റെ സത്യസന്ധത അദ്ദേഹത്തിന്റെ കാലത്തെ മറ്റു സത്യസന്ധരേക്കാള്‍ കൂടുതലായിട്ടൊന്നും അറിയപ്പെട്ടിരുന്നില്ല. മറിച്ച് യഹ്‌യാ നബിക്ക് മസീഹിനേക്കാള്‍ ചില ശ്രേഷ്ഠതകളൊക്കെയുണ്ടായിരുന്നു. കാരണം അദ്ദേഹം മദ്യപിച്ചിരുന്നില്ല............................................അദ്ദേഹത്തെ ഏതെങ്കിലും ഒരു ചെറുപ്പക്കാരി പരിചരിച്ചതും അറിയില്ല. ഇക്കാരണത്താലാണ് അല്ലാഹു യഹ്‌യാനബിക്ക് ഖുര്‍ആനില്‍ 'ഹസ്വൂര്‍'(ആത്മനിയന്ത്രണമുള്ളവന്‍-വി ഖു: 3/39) എന്ന പ്രശംസാനാമം നല്‍കിയത്. മസീഹിനു (ഈസാനബി) അത് നല്‍കാതിരുന്നതും.'

(ദാഫിഉല്‍ ബലാഅ്-പുറം:36, സമീമെ അന്‍ജാമെ ആഥം-പു: 6-7)

ഹൈഫനിട്ട ഭാഗം ബോധപൂര്‍വം വിട്ടുകളഞ്ഞതാണ്. കാരണം സംസ്‌കാരശൂന്യമായ വാക്കുകള്‍. എന്താണതെന്ന് അറിയണമെന്നുള്ളവര്‍ ഗുലാം അഹ്മദ് ഖാദിയാനിയുടെ ഉപരിസൂചിത ഗ്രന്ഥങ്ങള്‍ നോക്കുക.

വിശുദ്ധ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളില്‍, ശതക്കണക്കിനു പേജുകളില്‍ നന്മയുടെയും ത്യാഗത്തിന്റെയും മൂര്‍ത്തിമത് ഭാവമായി അല്ലാഹു വാനോളം വാഴ്ത്തിയ ഒരു പ്രവാചകപ്രവരനെയാണ് ഈ മനുഷ്യന്‍ ഇങ്ങനെ പരദൂഷണം പറഞ്ഞത്. അയാളാണ് 'നബി'യാണെന്ന് വാദിക്കുന്നതും. അക്കാലത്തെ ക്രിസ്ത്യന്‍ പാതിരിമാരുടെ ഇസ്‌ലാമിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാനാണ് ഇങ്ങനെ എഴുതിയതെന്നാണ് ഖാദിയാനികള്‍ ഇതിന് 'ശറഹെ'ഴുതുന്നത്. പക്ഷേ, അങ്ങനെയായിരുന്നെങ്കില്‍ അല്ലാഹുവിനെയും വിശുദ്ധ ഖുര്‍ആനിനെയും ഇതിലേക്കു വലിച്ചിഴക്കുമായിരുന്നോ? യഹ്‌യാനബിയെ അല്ലാഹു 'ഹസ്വൂറെ' ന്ന് വാഴ്ത്തിയതും ഈസാനബി(അ)നെ അങ്ങനെ വാഴ്ത്താതിരുന്നതും ദുര്‍നടപ്പ് കൊണ്ടായിരുന്നു എന്നു പറയുന്നതെന്തിന്? അതിന്റെ 'ശറഹ്' കൂടി പറയേണ്ടതല്ലേ? ഇനി വിവരംകെട്ട ചില ക്രിസ്ത്യാനി പാതിരിമാര്‍ മുഹമ്മദ് നബി(സ)യെയും ഇസ്‌ലാമിനെയും സഭ്യേതരമായി ആക്രമിച്ചാല്‍ ഒരു മുസ്‌ലിമിന് ഈസാനബി(അ)യെ അസഭ്യം പറയാമെന്നോ? ഇതാരു പറഞ്ഞു? അത്തരത്തിലുള്ളയാളെ ഒരു മുസ്‌ലിമായിട്ടുതന്നെ പരിഗണിക്കില്ല. എന്നിട്ടല്ലേ ഒരു വിവേകശാലിയായ പണ്ഡിതന്‍!! പിന്നെയല്ലേ അയാള്‍ ഒരു നബി!!!

രണ്ട്: അടുത്ത അടിസ്ഥാന തത്വമായി ഞാന്‍ കാണുന്നത് ഒരു പ്രവാചകനും തന്റെ മഹത്വത്തിന്റെയും വാദത്തിന്റെയും സത്യസന്ധത തെളിയിക്കാന്‍ ഒരിക്കലും കളവു പറയില്ല. എന്നാല്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി യാതൊരു ലജ്ജയും മടിയുമില്ലാതെ നൂറുകണക്കിന് കളവുകള്‍ പറഞ്ഞിട്ടുണ്ട്. അതദ്ദേഹത്തിന്റെ വരമൊഴിയായി ഇന്നും കിടപ്പുണ്ട്. ഇനിയും അതിവിടെയുണ്ടാകും.(ഇങ്ങനെയുണ്ടോയെന്ന് നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ കൃതികള്‍ ചോദിക്കുന്നവരോട് അതിപ്പോള്‍ കിട്ടാനില്ല, പാകിസ്താനിലെ 'റബ്‌വ'യില്‍ മാത്രമേ ലഭിക്കുകയുള്ളൂ, സ്മഗളിംഗ് ആയി കൊണ്ടുവരാന്‍ പറ്റില്ലല്ലോ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്ലാത്ത ഏതെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പകരം കൊടുക്കലുകൊണ്ടുമായില്ല.)

അദ്ദേഹം പറഞ്ഞ കളവുകള്‍ മുഴുവനും ഞാനിവിടെ രേഖപ്പെടുത്തുന്നില്ല. അങ്ങനെ മറ്റുള്ളവരുടെ കുറവുകളും തെറ്റുകളും തെരഞ്ഞുനടക്കുന്ന പ്രകൃതവും എനിക്കില്ല. മറിച്ച് ഇതെല്ലാം ഇവിടെ പറയേണ്ടിവരുന്നത് ഇത്തരത്തിലുള്ള ഒരു വ്യക്തിയെ പ്രവാചകനാണെന്ന് ഞാനും നിങ്ങളും വിശ്വസിക്കണമെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും പറയുമ്പോള്‍ മാത്രമാണ്.

അദ്ദേഹം എഴുതിയിരിക്കുന്ന ഒന്നുരണ്ടു കളവുകള്‍ ഉദാഹരണത്തിനുമാത്രം ഇവിടെ രേഖപ്പെടുത്താം: 'മൗലവി ദസ്തഗീ ഖുസൂരിയും മൗലവി ഇസ്മാഈല്‍ അലിഗഡിയും എന്നെ സംബന്ധിച്ച് ഇങ്ങനെ എഴുതി: 'ഞാന്‍ കള്ളവാദിയാണെങ്കില്‍ അവര്‍ക്കുമുമ്പ് മരിച്ചുപോകും. തീര്‍ച്ചയായും മരിക്കുകതന്നെ ചെയ്യും. കാരണം അവന്‍ കള്ളനാണ്.' പക്ഷേ, ഈ കൃതി പുറത്തിറങ്ങി ഭൂമുഖത്ത് പരന്നതോടെ എത്രയും പെട്ടെന്നു അവര്‍ രണ്ടുപേരും മരിച്ചുപോയി.' 'അല്‍അര്‍ബഈന്‍ നമ്പര്‍3 പു:11'

ഈ രണ്ടു മഹാന്മാരും തങ്ങളുടെ കൃതികളിലെവിടെയും ഇങ്ങനെ എഴുതിയിട്ടില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ഗുലാംഅഹ്മദ് സാഹിബ് ജീവിച്ചിരുന്ന കാലത്ത് ഇതു കാണിച്ചുതരാന്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അനുയായികളോടും. പക്ഷേ, ഇന്നുവരെ അതിനു മറുപടിയുണ്ടായിട്ടില്ല. അടുത്ത ഉദാഹരണം വ്യക്തികളെക്കുറിച്ചുള്ള വിഷയമല്ല. അതിനേക്കാള്‍ എളുപ്പത്തില്‍ ആര്‍ക്കും എക്കാലത്തും മനസ്സിലാകുന്ന ഒന്നാണത്. അദ്ദേഹം എഴുതുന്നു: 'തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫിലും ഹദീസിലും പറയപ്പെട്ട പ്രവചനങ്ങള്‍ പൂര്‍ണമായും പുലരുക തന്നെ ചെയ്യും. അതായത് 'മസീഹ് മൗഊദ്' വെളിപ്പെടുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാരുടെ കരങ്ങളാല്‍ അദ്ദേഹം നിരവധി പീഡനങ്ങള്‍ക്ക് വിധേയനാകും. അദ്ദേഹം അവരില്‍നിന്ന് അനേകം ദു:ഖങ്ങളും കഷ്ടപ്പാടുകളും ഏറ്റുവാങ്ങും. അവര്‍ അദ്ദേഹത്തെ 'കാഫിറെ'ന്ന് മുദ്രകുത്തും. വധിക്കാന്‍ 'ഫത്‌വ' നല്‍കും. അതിശക്തമായ ഭാഷയില്‍ നിന്ദിക്കും. അവര്‍ അദ്ദേഹത്തെ ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്താക്കും. അദ്ദേഹത്തെക്കുറിച്ച് 'ദീന്‍' നശിപ്പിക്കാന്‍ വന്നതാണെന്ന് വിചാരിക്കും.'(അല്‍അര്‍ബഈന്‍-നമ്പര്‍ 3 പുറം:21) വിശുദ്ധ ഖുര്‍ആന്‍ എല്ലാ ഭവനങ്ങളിലുമുണ്ട്. ഹദീസും നമ്മുടെ കൈവശമുണ്ട്. അതു രണ്ടിലും ഒരിടത്തും ഇത്തരം ഒരു കാര്യം പറഞ്ഞിട്ടില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.

മൂന്ന്: മറ്റൊരു അടിസ്ഥാനതത്വം അദ്ദേഹം നടത്തിയ ശതക്കണക്കിന് പ്രവചനങ്ങളാണ്. ആളുകള്‍ക്ക് താന്‍ സത്യവാനാണോ അസത്യവാദിയാണോ എന്ന് തിരിച്ചറിയാന്‍ വേണ്ടി അദ്ദേഹം തന്നെ നടത്തിയ പ്രവചനങ്ങളാണവ.

അല്ലാഹു അല്ലാതെ ഒരു തിരു'ഇലാഹ്'(ആരാധ്യന്‍) ഇല്ലെന്നും മുഹമ്മദ്‌നബി(സ) പ്രവാചകപരമ്പരയിലെ അവസാന കണ്ണി(ഖാതമുന്നബിയ്യീന്‍)യാണെന്നും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മനസ്സിലാക്കി വിശ്വസിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് 'ദജ്ജാല്‍' എന്ത് അത്ഭുതങ്ങള്‍ കാണിച്ചാലും, വ്യാജപ്രവാചകന്മാര്‍ ഏതു പ്രവചനം നടത്തി പുലര്‍ത്തിയാലും അവരുടെ വിശ്വാസത്തിനു ഒരു ഇളക്കവും ഉണ്ടാകില്ല. എന്റെ ശേഷം നിരവധി വ്യാജപ്രവാചകന്മാര്‍ വരും; 'നബി'യും 'റസൂലു'മാണെന്ന് അവരെല്ലാവരും വാദിക്കും എന്ന് മുഹമ്മദ് നബി(സ) പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം ഇവിടെ പുലര്‍ന്നിട്ടുമുണ്ട്. പ്രവാചക കാലം തൊട്ട് മുസൈലിമ, അസ്‌വദുല്‍അന്‍സി, തുലൈഹ:മുതല്‍ ഈ അടുത്ത് മൗറീഷ്യസില്‍ രംഗത്തുവന്ന ഹസ്രത്ത് മുഹ്‌യുദ്ദീന്‍ മുനീര്‍ അഹ്മദ് എന്ന പുതിയ ഖാദിയാനി വരെ 'നബി'ത്വം വാദിച്ചത് മുഹമ്മദ് നബി(സ)യുടെ പ്രവചനം സാക്ഷാത്കരിച്ചു എന്നതിനു തെളിവാണ്. പ്രവാചക കുലത്തില്‍ എന്റെ ശേഷം ഒരു നബിയും ജനിക്കാനില്ല; ഞാനാണ് ആ കുലത്തില്‍ അവസാനം ജനിച്ചവന്‍ - എന്നു സുവ്യക്തമായി മുസ്‌ലിംകള്‍ പഠിപ്പിക്കപ്പെട്ടതുകൊണ്ട് ഒരാള്‍ പ്രവാചകത്വം വാദിച്ചുവന്നാല്‍ അതിനു പ്രവചനമായി തെളിവെന്തെന്ന് തെരയേണ്ട ആവശ്യമില്ല. പക്ഷേ, നാമിവിടെ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രവചനങ്ങള്‍ പരിശോധിക്കുന്നത് സത്യദൂതന്മാര്‍ നടത്തിയ പ്രവചനങ്ങള്‍ എല്ലാം പുലര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ വ്യാജദൂതന്മാരുടേതു മാത്രമേ പുലരാതിരുന്നിട്ടുള്ളൂ എന്നും കാണിക്കാനാണ്.

ചിലപ്പോള്‍ ജ്യോത്സ്യന്മാരും ഗണിതക്കാരും മഷിനോട്ടക്കാരുമെല്ലാം പറയുന്ന പ്രവചനങ്ങള്‍പോലും യാദൃശ്ചികമായി ഒത്തുവരാറുണ്ടെന്ന് പലരും പറയാറുണ്ട്. അദ്ദേഹം നടത്തിയ നിരവധി പ്രവചന കുതൂഹലങ്ങളില്‍ ഒന്നുമാത്രം ഇവിടെ വളരെ ചുരുക്കി വിവരിക്കാം. അത് പരിശോധനക്ക് വിധേയമാക്കാം:

ഗുലാം അഹ്മദ് ഖാദിയാനി സാഹിബിന്റെ ഒരു അകന്ന ബന്ധുവായിരുന്നു അഹ്മദ്‌ബേഗ്. അദ്ദേഹത്തിന്ഒരു പെണ്‍കുട്ടി വിവാഹപ്രായമെത്തി; മുഹമ്മദീബീഗം. ഗുലാം അഹ്മദ് സാഹിബിന് ഈ കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം ജനിച്ചു. പക്ഷേ, കുട്ടിയുടെ രക്ഷിതാക്കളും കുടുംബവും അതിനെതിരാണെന്ന് അദ്ദേഹം മനസ്സിലാക്കി. സാധാരണ ഒരു മാന്യനായ മനുഷ്യനാണെങ്കില്‍ പ്രശ്‌നത്തിന് അവിടെ പൂര്‍ണവിരാമമിടേണ്ടതായിരുന്നു. എന്നാല്‍ സങ്കീര്‍ണമായ സംഭവപരമ്പരയ്ക്ക് തുടക്കമിടുന്നത് ഇനിയാണ്. ഈ പ്രശ്‌നത്തിന്റെപേരില്‍ ഇവിടന്നങ്ങോട്ടു നടക്കുന്ന കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ തനിനിറം ലോകത്തിനു കാണാന്‍ സഹായകമായ നിരവധി പ്രശ്‌നങ്ങളില്‍ ഒന്നും. വിവാഹത്തിന് എല്ലാവരും എതിരാണെന്നു വന്നപ്പോള്‍ അദ്ദേഹം ഇത് ദൈവത്തിന്റെ കല്പനയാണെന്ന് കുടുംബത്തെ അറിയിച്ചു. എന്നിട്ടും നടക്കില്ലെന്നു കണ്ടപ്പോള്‍ 1891 ല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദീ ബീഗത്തെ തനിക്ക് ആകാശത്ത് വെച്ച് അല്ലാഹു'നിക്കാഹ്' ചെയ്തു തന്നിരിക്കുന്നു. ഇനി ഈ പെണ്‍കുട്ടിയെ എനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തുകൊടുത്താല്‍ വരന്‍ രണ്ടരവര്‍ഷത്തിനുള്ളില്‍ മരിക്കും. ആറുമാസത്തിനുശേഷം കുട്ടിയുടെ പിതാവ് അഹ്മദുബേഗും മരിക്കും. അനന്തരം അവള്‍ എന്റെ വധുവായിത്തീരും. പിതാവിന്റെ മരണം വരന്റെ ശേഷമാക്കി ആറുമാസം നീട്ടിക്കൊടുത്തതെന്തിന്? മകളെ തനിക്കു വിവാഹം ചെയ്തുതരാത്തതില്‍ കുറ്റബോധമുണ്ടെങ്കില്‍ പശ്ചാത്തപിച്ച് അവളുടെ ദീക്ഷ കാലം കഴിയുമ്പോള്‍ മിര്‍സാ ഗുലാമിന് വിവാഹം ചെയ്തുകൊടുക്കാനും അങ്ങനെ അദ്ദേഹത്തെ മരണത്തില്‍നിന്ന് മോചിപ്പിക്കാനുമായിരുന്നു.

പിന്നീടെന്തുണ്ടായി? 1892 ഏപ്രില്‍ 7 ന് ലാഹോറിലെ പട്ടി ജില്ലയിലെ സുല്‍ത്താന്‍ മുഹമ്മദ് എന്ന ഒരു പട്ടാളക്കാരന്‍ ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. എന്നാല്‍ തന്റെ പ്രവചനത്തെ അട്ടിമറിച്ചുകൊണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ വധുവിന്റെ പിതാവ് പ്രവചനത്തില്‍ പറയപ്പെട്ട രണ്ടരവര്‍ഷം മുമ്പ് - മരിച്ചു. വരന്‍ സുല്‍ത്താന്‍ മുഹമ്മദാകട്ടെ പട്ടാളത്തിലെ വെടിയുണ്ടകള്‍ക്കിടയിലൂടെ മുഹമ്മദീബീഗത്തോടൊത്ത് ശാന്തമായ കുടുംബജീവിതം നയിച്ചു. ഇതിനിടയില്‍ ഗുലാം അഹ്മദ് ഖാദിയാനി സാഹിബ് തൊട്ടതിനും പിടിച്ചതിനുമെല്ലാം എതിരാളിയുടെ മരണംകൊണ്ട് പ്രവചനക്കളി നടത്തുന്നതിനാല്‍ പല പ്രശ്‌നങ്ങളുമുണ്ടായി. അങ്ങനെ 1901 ല്‍ കോടതിയില്‍വെച്ച് ജഡ്ജിയോടും ഇക്കാര്യം വ്യക്തമാക്കി. 'അഹ്മദ് ബേഗിന്റെ മകളുമായി നടക്കേണ്ട വിവാഹപ്രവചനം പരസ്യമാണ്... ആ സ്ത്രീയുടെ വിവാഹം ഞാനുമായി നടന്നിട്ടില്ല.(ആകാശത്തുവെച്ച് അല്ലാഹു നികാഹ് ചെയ്തുകൊടുത്തു എന്ന കാര്യം കോടതിയില്‍ പറഞ്ഞില്ല). പക്ഷേ, ഞാനുമായി അവളുടെ 'നികാഹ്' ഒരുനാള്‍ നടക്കും. പ്രതീക്ഷയല്ല, പൂര്‍ണ ഉറപ്പാണ്. ഇത് ദൈവത്തിന്റെ തീരുമാനമായതിനാല്‍ മാറ്റമില്ല. സംഭവിക്കുകതന്നെ ചെയ്യും.' അവസാനം 1908 മെയ് 26 ന് ഗുലാം അഹ്മദ് സാഹിബ് ഈ ലോകത്തോടു വിടപറഞ്ഞു. അപ്പോഴും സുല്‍ത്താന്‍ മുഹമ്മദും നമ്മുടെ കഥയിലെ വീരവനിത മുഹമ്മദീബീഗവും സുഖമായി ജീവിക്കുകയായിരുന്നു. ആരെയും കൊല്ലാനും ജീവിപ്പിക്കാനും ശക്തിയുള്ള ബ്രിട്ടീഷുസാമ്രാജ്യത്തിന്റെ ഓമനപുത്രന്റെ പ്രവചനത്തിന് അവരെ കൊല്ലാന്‍ കഴിഞ്ഞില്ല. ഗുലാംസാഹിബിന്റെ മരണശേഷം 30 വര്‍ഷത്തിലധികം സുല്‍ത്താന്‍ മുഹമ്മദും 58 വര്‍ഷം മുഹമ്മദീബീഗവും കഴിഞ്ഞുകൂടി. 1966 നവംബര്‍ 19 നായിരുന്നു ബീഗത്തിന്റെ മരണം. ഈ നീണ്ടകാലമത്രയും ഗുലാം അഹ്മദ് എന്ന വ്യാജപ്രവാചകന്റെ വ്യാജപ്രവചനത്തിന്റെ ജീവിക്കുന്ന സാക്ഷിയായി അവര്‍ കഴിഞ്ഞുകൂടി. ഗുലാം അഹ്മദ് ഖാദിയാനി തന്റെ പ്രവചനത്തിലൂടെ ഭീഷണിപ്പെടുത്തി വശത്താക്കാന്‍ നോക്കിയ ആ പെണ്‍കുട്ടി 90 വയസ്സിലേറെ ജീവിച്ചു. കരുണാമയനായ അല്ലാഹു അവര്‍ക്ക് മരിക്കുന്നത് വരെ നല്ല ആരോഗ്യവും സമ്പത്തും സന്താനങ്ങളും നല്‍കി. മരണസമയത്ത് വസ്വിയ്യത്തില്‍ തന്റെ 'മയ്യിത്' കാണാന്‍ ഒരു ഖാദിയാനിയേയും അനുവദിക്കരുതെന്ന് അവര്‍ എഴുതിവെച്ചു.

(മുഹമ്മദീ ബീഗവുമായി നടന്ന ആകാശ വിവാഹക്കഥ-'തതിമ്മയേ ഹഖീഖത്തുല്‍ വഹ്‌യ്, പുറം: 132, ആയിനയേകമാലാതെ ഇസ്‌ലാം പു: 573, ശഹാദതുല്‍ ഖുര്‍ആന്‍ പു:80, സമീമെ അന്‍ജാമെആദം(ഹാശിയ) പു:31 തബ്‌ലീഗേരിസാലത്-വാ:1 പു: 115 തുടങ്ങിയ ഗുലാം അഹ്മദിന്റെ കൃതികളിലുണ്ട്. അല്‍ഹകം-ഖാദിയാന്‍ 1905 ജൂണ്‍ 30 അല്‍ ഇഅ് തിസ്വാം 1967 ഏപ്രില്‍ 7-ലാഹോര്‍')

നാല്: പരിശോധനക്കു പറ്റിയ മറ്റൊരു അടിസ്ഥാനപരമായ അളവുകോല്‍ ഗുലാം അഹ്മദ് ഖാദിയാനിയും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധമാണ്. 'കുഫ്‌റു', ധര്‍മനിഷേധം, അക്രമം, അധര്‍മവാഴ്ച തുടങ്ങിയ ഗുണങ്ങളുള്ള ഭരണകൂടങ്ങളുടെ സ്തുതിപാഠകരായ ഈ ലോകത്തു ഒരു പ്രവാചകനും വന്നിട്ടില്ല. പ്രവാചകന്‍ പോയിട്ട് ശുദ്ധപ്രകൃതിയുള്ള ഒരു സാധാരണക്കാരന്‍ പോലും അധര്‍മകാരികളും അക്രമികളുമായ ഭരണാധികാരികളെ വാഴ്താനോ പുകഴ്ത്താനോ അതിലൂടെ അവരില്‍ നിന്ന് ആനുകൂല്യം പറ്റാനോ തയ്യാറാവുകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടവും ഇംഗ്ലിഷുകാരും പറങ്കികളും ലോകത്തിന്റെ പല ഭാഗത്തും കാട്ടിക്കൂട്ടിയ അക്രമങ്ങളും അഴിച്ചുവിട്ട ധര്‍മച്യുതിയും ആര്‍ക്കും പറഞ്ഞറിയിക്കേണ്ടതില്ല. ബ്രിട്ടീഷുസാമ്രാജ്യത്തിന്റെ ക്രൂരഹസ്തങ്ങളില്‍ നിന്ന് മോചനം നേടി സ്വതന്ത്രരായി ജീവിക്കാന്‍ വേണ്ടിയാണ് ഇവിടെ നടന്ന സ്വാതന്ത്ര്യസമരങ്ങള്‍ നടന്നത്. കച്ചവടാവശ്യാര്‍ഥം ഇന്ത്യയില്‍ വന്ന് ക്രമേണ ഈ നാട്ടിലെ മനുഷ്യരെ മുഴുവനും തമ്മില്‍തല്ലിച്ച് പരസ്പരം ഭിന്നിപ്പിച്ച് ഭരണചെങ്കോല്‍ ഏറ്റെടുത്തവരാണ് ഇംഗ്ലിഷുകാര്‍. ഭരിക്കുന്നതാരാകട്ടെ, ഈ രാജ്യം കൊള്ളയടിക്കാതെ, ഇവിടത്തെ വിഭവങ്ങള്‍ ഇവിടെയുള്ളവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ചെലവാക്കുകയും ബഹുസ്വരസമൂഹത്തില്‍ സത്യവും നീതിയും നടപ്പാക്കുകയും ചെയ്തിരുന്നെങ്കില്‍ ബ്രിട്ടീഷുകാരെ ഇവിടെനിന്നു പുറത്താക്കാന്‍ സകല ജാതിമതസ്ഥരും ഒരുമിച്ചു പടക്കളത്തിലിറങ്ങുമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെനിന്നും പോകരുത്. അവരുടെ ഭരണത്തിന് സമാനമായ ഭരണം ഭൂമുഖത്തെവിടെയുമില്ല എന്നുവേണമെങ്കില്‍ ഒരാള്‍ക്ക് അന്ന് സ്വന്തം അഭിപ്രായം പറയാം. അങ്ങനെ പറഞ്ഞ നിരവധി ആളുകള്‍ എല്ലാ വിഭാഗത്തിലുമുണ്ടായിരുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ അതയാളുടെ രാഷ്ട്രീയ വീക്ഷണമായിട്ടേ ഗണിക്കുകയുള്ളൂ. അതു പിന്നീട് മാറാം മാറാതിരിക്കാം. പക്ഷേ, ഇക്കാര്യം എനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് 'വഹ്‌യ്'(ദിവ്യബോധനം) ലഭിക്കുന്നു എന്നു പറഞ്ഞത് മിര്‍സാം ഗുലാം അഹ്മദ് ഖാദിയാനി മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന ഈ 'വഹ്‌യി'നെ അവഗണിച്ചുകൊണ്ട് അവര്‍ക്കെതിരില്‍ 'ജിഹാദ്' പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രബോധനം. ഗുലാം അഹ്മദ് സാഹിബ് ആദ്യം പാതിരിമാരോട് വാദപ്രതിവാദനാടകം നടത്തിയതും പിന്നീടങ്ങോട്ട് 'മുജദ്ദിദ്', 'മുഹദ്ദഥ്', വസീഹ്, അവസാനബിയുമെല്ലാം ആയി. ഇടക്ക് അദ്ദേഹം ഇങ്ങനെയും എഴുതി:
'ഇന്ത്യാരാജ്യത്ത് കൃഷ്ണന്‍ എന്ന നാമത്തില്‍ ഒരു പ്രവാചകന്‍ കഴിഞ്ഞുപോയിട്ടുണ്ട്. രുദ്രഗോപാലന്‍ എന്നും അദ്ദേഹത്തിനു പേരുണ്ടായിരുന്നു. ആ നാമവും എനിക്കു നല്‍കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ആര്യവിഭാഗക്കാര്‍ ഇന്ന് കാത്തുകൊണ്ടിരിക്കുന്ന കൃഷ്ണനും ഞാന്‍ തന്നെയാണ്....' അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന ആര്യവംശ രാജാവ് നീ തന്നെയാണെന്നും പല പ്രാവശ്യം അല്ലാഹു എനിക്കു ബോധനം നല്‍കി.' (തതിമ്മയേഹഖീഖത്തുല്‍ വഹ്‌യ്. പേജ്:85) ഈ പദവിയെല്ലാമുള്ള ഒരാളുടെ പ്രധാന ദൗത്യം എന്ത്? മുസ്‌ലിംകളോട് 'നബി'യുടെ പദവി ഉപയോഗിച്ച് ഹിന്ദുക്കളോട് കൃഷ്ണന്റെ പദവി ഉപയോഗിച്ചും ഗുലാംസാഹിബിന് പറയാനുള്ള കാര്യമെന്ത്? അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളിലും ആ കാര്യം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു സ്ഥലത്തല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് വ്യംഗ്യമായോ വ്യക്തമായോ അദ്ദേഹം വ്യക്തമാക്കി. തന്റെ 'ശഹാദത്തുല്‍ ഖുര്‍ആന്‍' എന്ന കൃതിയുടെ കൂടെ പ്രസിദ്ധീകരിച്ച 'ഗവര്‍മെന്റിന്റെ ശ്രദ്ധയ്ക്ക്' എന്ന ലേഖനത്തിന്റെ ഒരു ഭാഗം ഇവിടെ കൊടുക്കാം:
'എന്റെ പിതാവിന് ഈ ഗവണ്‍മെന്റിനോട് എത്രകണ്ട് കൂറും ഗുണകാംക്ഷയും ആത്മാര്‍ഥതയുമുണ്ടായിരുന്നത് പോലെ എനിക്കുമുണ്ടായിരിക്കുമെന്ന് ഞാനിതാ ഉറപ്പുതരുന്നു. എല്ലാ വിധ നാശത്തില്‍നിന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും ഈ ഗവണ്‍മെന്റിനെ രക്ഷിക്കേണമേയെന്ന് പ്രാര്‍ഥിക്കുകയല്ലാതെ എന്തുചെയ്യും? ദൈവത്തോട് എങ്ങനെ നന്ദി കാട്ടണമെന്നോ അവന്‍ കല്പിച്ചത് അതേ അളവില്‍ നന്മചെയ്യുന്ന ഗവണ്‍മെന്റിനോടും നന്ദി കാട്ടണമെന്നാണ് അവന്റെ കല്പന. ഈ ജനോപകാരം ചെയ്യുന്ന ഭരണകൂടത്തോട് ഒരാള്‍ കൂറുകാട്ടുന്നില്ലെങ്കില്‍, അല്ലെങ്കില്‍ അതിന്നെതിരില്‍ എന്തെങ്കിലും തിന്മ മനസ്സില്‍ വിചാരിക്കണമെങ്കില്‍ അവന്‍ ദൈവത്തോടും നന്ദിയില്ലാത്തവനാണ്. കാരണം ദൈവത്തിന്റെ അനുഗ്രഹം ഏതു ഭരണകൂടത്തിലൂടെയാണോ ലഭിക്കുന്നത് ആ ഭരണകൂടത്തിനുള്ള നന്ദിയും ദൈവത്തിനുള്ള നന്ദിയും ഒന്നുതന്നെയാണ്. അത് പരസ്പരപൂരകമാണ്. ഒന്നില്ലെങ്കില്‍ മറ്റേതുമില്ല. ഈ ഗവണ്‍മെന്റിനെതിരില്‍ 'ജിഹാദു' പറ്റുമോയെന്ന് വിഡ്ഢികളും വിവരദോഷികളുമായ ചിലര്‍ ചോദിക്കുന്നു. മനസ്സിലാക്കുക: ഈ ചോദ്യം അവന്റെ അഗാധമായ അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്. കാരണം നന്മക്കു പകരം നന്ദി ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്. അപ്പോള്‍ നന്മക്കും പുണ്യത്തിനുമെതിരില്‍ എന്തു ജിഹാദ്? ഞാന്‍ പറയട്ടെ: നന്മ ചെയ്യുന്നവനോടും നന്ദികേടു കാണിക്കല്‍ തനി തെമ്മാടിയുടെയും 'ഹറാമി'യുടെ ജോലിയാണ്. എന്റെ മതമായ ഇസ്‌ലാമിന് രണ്ടു ഭാഗമുണ്ട്. ഒന്ന്: അല്ലാഹുവിനുള്ള അനുസരണം, രണ്ട്: അക്രമികളെ അടിച്ചമര്‍ത്തി സമാധാനവും ശാന്തിയും നല്‍കുന്ന ബ്രിട്ടീഷുഗവണ്‍മെന്റിനുള്ള അനുസരണം'.(പേജ്-3)
മുന്നൂറു വര്‍ഷത്തോളം രാജ്യത്തിന്റെ സമ്പത്ത് മുഴുവനും കൊള്ളയടിക്കുകയും തദ്ദേശീയരായ ജനങ്ങളെ പട്ടിണിക്കിടുകയും അവരുടെ ജന്മനാട്ടില്‍ അവരെ അടിമകളാക്കി വെക്കുകയും ചെയ്യുന്ന ഭരണകൂടം ഒരു വശത്ത് അതിനെതിരില്‍ മോചനം നേടി സ്വതന്ത്രരായി ജീവിക്കാനും അഭിമാനത്തോടെ കഴിഞ്ഞുകൂടാനും പടപൊരുതുന്ന ഒരു ജനത മറുവശത്ത്. അപ്പോഴാണ് ദൈവത്തിന്റെ ദൂതനാണ് താനെന്നു പറഞ്ഞുകൊണ്ട് ഒരു വ്യക്തി പ്രത്യക്ഷപ്പെടുന്നത്. ആ വ്യക്തി ധര്‍മസമരം ചെയ്യുന്ന യോദ്ധാക്കളെ നന്ദികെട്ടവരും 'ഹറാമി'കളുമാക്കുന്നു. അക്രമത്തിന്റെയും അധര്‍മത്തിന്റെയും പ്രതീകമായ ഗവര്‍മെന്റിനെ നന്മയുടെ നടുക്കഷ്ണവുമാകുന്നു. ഈ വ്യക്തിയെക്കുറിച്ച് ബുദ്ധിയുള്ളവരെന്തുപറയും.

അപ്പോള്‍ നാം പറഞ്ഞുവെന്നതിന്റെ ചുരുക്കമിതാണ്: മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌നബി(സ) പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണെന്നതിനും അദ്ദേഹത്തിന്റെ ശേഷം പ്രവാചകകുലത്തില്‍ ഇനി ആരും ജനിക്കാനില്ലെന്നതിനും തെളിവായി വിശുദ്ധ ഖുര്‍ആനും നബിതിരുമേനി(സ്വ)യുടെ തിരുവചനങ്ങളും മതി. എന്നാല്‍ അതിലൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് വേണ്ടി പറയുന്നു: ഒരു പ്രവാചകനുണ്ടാകണമെന്ന് നാം കാണുന്ന ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. ആ മൂല്യങ്ങള്‍കൊണ്ട് അത്തരക്കാരെ അളന്നുനോക്കണം. അതില്‍ പ്രധാനപ്പെട്ട നാലു കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കപ്പെട്ടത്.

ഒന്ന് : ഏതൊരു പ്രവാചകനും മറ്റൊരു പ്രവാചകനെ അവമതിക്കുകയോ സഭ്യേതരമായി സംസാരിക്കുകയോ ഇല്ല.

രണ്ട് : പ്രവാചകന്‍ തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും തന്റെ വ്യക്തിപ്രഭാവ പ്രകടനത്തിനും കളവു പറയുകയില്ല.

മൂന്ന് : പ്രവാചകന്‍ നടത്തുന്ന പ്രവചനങ്ങള്‍ പുലരുകതന്നെ ചെയ്യും.

നാല്: അക്രമവും അധര്‍മവും നടമാടുന്ന ഒരു ഭരണകൂടത്തിന്റെ പ്രചാരകനും പാദസേവകനുമായി ഒരു കാലത്തും പ്രവാചകന്‍ വരില്ല.

ഈ നാല് അടിസ്ഥാനമൂല്യങ്ങളുടെ അളവുകോല്‍ കൊണ്ടു അല്ലെന്നാലും മിര്‍സാ ഗുലാം അഹ്മദ് തന്റെ വാദത്തില്‍ വ്യാജനാണെന്ന് സൂര്യപ്രകാശംപോലെ സുവ്യക്തമാകും.

[വിഖ്യാതപണ്ഡിതനും റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയയുലെ അംഗവും നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന അല്ലാമ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി എഴുതിയ 'ഖാദിയാനിയത് പര്‍ ഗൗര്‍കര്‍നേകാ സീദാ രാസ്ത' (ഖാദിയാനിസത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരെളുപ്പമാര്‍ഗം) എന്ന കൃതിയോടു കടപ്പാട്]

by എം എം നദ്‌വി @ വര്‍ത്തമാനം

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts