ബിദ്‌അത്ത്‌ ഉത്‌ഭവവും വ്യാപനവും

ശൈശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്‌അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്‌ സമുദായത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. അതിനെപ്പറ്റി റസൂല്‍(സ) നേരത്തെ പ്രവചിച്ചിട്ടുണ്ട്‌: ``എനിക്കു ശേഷം ജീവിക്കുന്നവര്‍ക്ക്‌ ധാരാളം അഭിപ്രായ വ്യത്യാസം കാണാം. അപ്പോള്‍ നിങ്ങള്‍ എന്റെയും ഖുലഫാഉര്‍റാശിദിന്റെയും സുന്നത്ത്‌ സ്വീകരിക്കുക.''

ആദ്യമായി പ്രത്യക്ഷപ്പെട്ട ബിദ്‌അത്ത്‌ ഖദ്‌രിയ്യ, മുര്‍ജിഅ, ശീഅ, ഖവാരിജ്‌ എന്നീ വിഭാഗങ്ങളുടെ ബിദ്‌അത്താണ്‌. ഈ ബിദ്‌അത്തുകള്‍ രണ്ടാം നൂറ്റാണ്ടിലാണ്‌ രംഗത്തുവന്നത്‌, സ്വഹാബിമാര്‍ ജീവിച്ചിരിക്കുമ്പോള്‍. അവര്‍ അതിനെ എതിര്‍ക്കുകയും ചെയ്‌തു. പിന്നെയാണ്‌ മുഅ്‌തസിലുകളുടെ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങള്‍ ഉണ്ടായി. അഭിപ്രായവ്യത്യാസങ്ങളും ബിദ്‌അത്തുകളും തന്നിഷ്‌ടങ്ങളോടുള്ള താല്‌പര്യങ്ങളും ഉടലെടുത്തു. സ്വൂഫിസവും ഖബ്‌റുകള്‍ കെട്ടിപൊക്കലും വിശിഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷം നിലവില്‍വന്നു.

പല മുസ്‌ലിംനാടുകളിലും ബിദ്‌അത്ത്‌ ഉണ്ടായിട്ടുണ്ട്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: നബി(സ)യുടെ സ്വഹാബിമാര്‍ താമസിച്ചിരുന്നതും ഇല്‍മും ഈമാനും പുറത്തേക്ക്‌ പ്രവഹിച്ചിരുന്നതുമായ പട്ടണങ്ങള്‍ അഞ്ചെണ്ണമായിരുന്നു. മക്ക, മദീന, ബസ്വറ, കൂഫ, ശാം. അവയില്‍ നിന്നാണ്‌ ഖുര്‍ആനും ഹദീസും ഫിഖ്‌ഹും ഇബാദത്തും അവയോടനുബന്ധിച്ച ഇസ്‌ലാമിന്റെ കാര്യങ്ങളും പുറത്തുവന്നത്‌. മദീന ഒഴികെയുള്ള ഈ പട്ടണങ്ങളില്‍ നിന്നാണ്‌ മൗലിക ബിദ്‌അത്തുകള്‍ പ്രവഹിച്ചത്‌. കൂഫയിലാണ്‌ ശീഅയും മുര്‍ജിഅയും ഉടലെടുത്ത്‌ മറ്റു നാടുകളില്‍ പ്രചരിച്ചത്‌. ഖദരിയ്യയും മുഅ്‌തസിലയും ദുഷിച്ച ആചാരസമ്പ്രദായങ്ങളും ബസ്വറയില്‍ മുളച്ച്‌ മറ്റു നാടുകളിലേക്ക്‌ പ്രചരിച്ചവയാണ്‌. ഖദരിയ്യയുടെ കേന്ദ്രം ശാം ആണ്‌. ഏറ്റവും ദുഷിച്ച ബിദ്‌അത്തായ ജഹ്‌മിയ്യ ഖുറാസാനിലാണ്‌ ജന്മമെടുത്തത്‌.

ഉസ്‌മാന്‍(റ) വധിക്കപ്പെട്ടപ്പോള്‍ ഹറൂറിയ്യ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മദീന ഇതില്‍ നിന്നെല്ലാം സുരക്ഷിതമായിരുന്നു- ബിദ്‌അത്ത്‌ ഉള്ളില്‍ ഒളിച്ചുവെക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും. അതായത്‌ അവിടെ ഖദ്‌രിയ്യ വിഭാഗക്കാരായ ചിലര്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ തലപൊക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കൂഫയിലെയും ബസ്വറയിലെയും ശാമിലെയും സ്ഥിതി അതായിരുന്നില്ല. ദജ്ജാല്‍ മദീനയില്‍ പ്രവേശിക്കുകയില്ല എന്ന്‌ നബി(സ) വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. നാലാം നൂറ്റാണ്ടുകാരനായ മാലികിന്റെ അനുയായികളുടെ കാലം വരെയും അവിടെ ഇല്‍മും ഈമാനും രംഗത്തുണ്ടായിരുന്നു.

അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുകയാണ്‌ ബിദ്‌അത്തിലും പിഴവിലും അകപ്പെടുന്നതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗം. അല്ലാഹു പറയുന്നു: ``ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിമ്പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ചുകളയും'' (വി.ഖു 6:153)

നബി(സ) അത്‌ ഇങ്ങനെ വ്യക്തമാക്കി: ``ഇബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: നബി ഞങ്ങള്‍ക്ക്‌ ഒരു വര വരച്ചുതന്നു. തുടര്‍ന്നു പറഞ്ഞു: ഇതാണ്‌ അല്ലാഹുവിന്റെ മാര്‍ഗം. പിന്നെ അതിന്റെ ഇടത്തും വലത്തും കുറെ വരകള്‍ വരച്ചു. എന്നിട്ടു പറഞ്ഞു: ഇവയെല്ലാം വ്യത്യസ്‌ത വഴികളാണ്‌. ഓരോ വഴിയിലും അതിലേക്ക്‌ ക്ഷണിക്കുന്ന ഓരോ പിശാച്‌ ഉണ്ട്‌. തുടര്‍ന്ന്‌ അദ്ദേഹം മുകളില്‍ കൊടുത്ത ഖുര്‍ആന്‍ വാക്യമോതി. അപ്പോള്‍ കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും ആരെങ്കിലും മുഖം തിരിച്ചാല്‍ പിഴപ്പിക്കുന്ന വഴികളും പുത്തന്‍ ബിദ്‌അത്തുകളും അവനോട്‌ പിടിവലി നടത്തും.'' താഴെ പറയുന്ന കാര്യങ്ങളാലാണ്‌ ബിദ്‌അത്തുകള്‍ ജന്മമെടുക്കുക.

മതനിയമങ്ങളെപ്പറ്റിയുള്ള അജ്ഞത

കാലം മുന്നോട്ടുപോവുകയും റസൂലിന്റെ കാലടിപ്പാടുകളില്‍ നിന്ന്‌ ജനങ്ങള്‍ അകലുകയും ചെയ്‌ത ക്രമത്തില്‍ വിജ്ഞാനം കുറയുകയും അജ്ഞത വ്യാപിക്കുകയും ചെയ്‌തു. റസൂല്‍(സ) ഇത്‌ വ്യക്തമാക്കിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു: ``എനിക്കു ശേഷം നിങ്ങളിലാരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കില്‍ ധാരാളം അഭിപ്രായവ്യത്യാസം അവന്‍ കാണും.''

റസൂല്‍ ഇപ്രകാരവും പറഞ്ഞു: ``അല്ലാഹു ഇല്‍മിനെ പിടിച്ചുകൊണ്ടുപോവുക ജനങ്ങളില്‍ നിന്ന്‌ അതിനെ തട്ടിയെടുത്തല്ല. മറിച്ച്‌ പണ്ഡിതന്മാരെ പിടിച്ചുകൊണ്ടുപോവുക മുഖേനയാണ്‌. അങ്ങനെ അവന്‍ ഒരു പണ്ഡിതനെയും ബാക്കിവെക്കാതിരിക്കുമ്പോള്‍ ജനങ്ങള്‍ അജ്ഞരായ ആളുകളെ നേതാക്കളാക്കും. അവരോട്‌ ആളുകള്‍ ചോദിക്കും. അവര്‍ വിവരമില്ലാതെ ഫത്‌വാ നല്‌കും. അങ്ങനെ അവര്‍ പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. അപ്പോള്‍ ഇല്‍മും ഉലമാക്കളും ഇല്ലാതാകുമ്പോള്‍ ബിദ്‌അത്തുകള്‍ക്ക്‌ രംഗത്തുവരാനും അതിന്റെ ആളുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനും സൗകര്യമാകും.''

തന്നിഷ്‌ടം പിമ്പറ്റുക

കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും മുഖം തിരിക്കുന്നവന്‍ പിന്നെ അവന്റെ തന്നിഷ്‌ടത്തെയാണ്‌ പിമ്പറ്റുക. അല്ലാഹു പറയുന്നു: ``എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്‌ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിന്മേല്‍ ഒരു മൂടി ഇടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കാനുള്ളത്‌?'' (വി.ഖു 45:23). ബിദ്‌അത്തുകള്‍ തന്നിഷ്‌ടത്തിന്റെ സൃഷ്‌ടിയാണ്‌.

ചില അഭിപ്രായങ്ങളോടും ആളുകളോടുമുള്ള പക്ഷപാതിത്വം

ഇത്‌ തെളിവുകള്‍ പരിശോധിച്ചു സത്യം കണ്ടെത്തുന്നതിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. അല്ലാഹു പറയുന്നു: ``നിങ്ങള്‍ അല്ലാഹു അവതരിപ്പിച്ചതിനെ പിമ്പറ്റുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വികരെ എന്തൊന്നിലാണോ കണ്ടിട്ടുള്ളതെങ്കില്‍ അതിനെയാണ്‌ പിമ്പറ്റുക'' (വി.ഖു 2:170). ചില മദ്‌ഹബുകളും സ്വൂഫിസവും പിമ്പറ്റുന്നവരും ഖബ്‌ര്‍ ആരാധകരുമായ പക്ഷപാത ചിന്താഗതിക്കാരുടെ നിലപാട്‌ ഇതാണ്‌. സുന്നത്ത്‌ പിമ്പറ്റേണമെന്നും ഇതിനു വിരുദ്ധമായി ഇവര്‍ സ്വീകരിച്ചുവരുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇവരോട്‌ പറഞ്ഞാല്‍ മദ്‌ഹബിന്റെയും മശാഇഖിന്റെയും പൂര്‍വികരുടെയും പേര്‌ പറഞ്ഞ്‌ വാദിക്കുകയാണ്‌ അവര്‍ ചെയ്യുക.

അവിശ്വാസികളെ അനുകരിക്കല്‍

ഇതാണ്‌ മനുഷ്യരെ ബിദ്‌അത്തുകളില്‍ വീഴ്‌ത്തുന്ന ഏറ്റവും ചീത്തയായ കാര്യം. ഇതിനുദാഹരണം അബൂവാഖിദില്ലൈസി റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ വിവരിച്ച സംഭവം. അദ്ദേഹം പറയുന്നു: ഞങ്ങള്‍ റസൂലിന്റെ(സ) കൂടെ ഹുനൈനിലേക്ക്‌ പുറപ്പെട്ടു. ഞങ്ങള്‍ അടുത്തകാലം വരെയും കുഫ്‌റിലായിരുന്നു. മുശ്‌രിക്കുകള്‍ക്ക്‌ ഒരു നബ്‌ഖ്‌ മരമുണ്ട്‌. അവര്‍ അതിനടുത്ത്‌ ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള്‍ അതില്‍ കെട്ടിത്തൂക്കുകയും ചെയ്‌തു. `ദാത്തുഅന്‍വാത്ത്‌' എന്നാണ്‌ ഈ മരത്തെ വിളിക്കുക. അങ്ങനെ ഒരു നബ്‌ഖ്‌ മരത്തിനരികിലൂടെ നടന്നുപോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു:

അവര്‍ക്ക്‌ ദാത്തുഅന്‍വാത്ത്‌ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്തുഅന്‍വാത്ത്‌ ഏര്‍പ്പെടുത്തണം തിരുമേനീ. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ഇത്‌ പൂര്‍വികരുടെ സമ്പ്രദായമാണ്‌. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിങ്ങള്‍ ബനൂഇസ്‌റാഈല്‍ മൂസായോട്‌ പറഞ്ഞതുപോലെ പറയുകയാണ്‌: അവര്‍ക്ക്‌ ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ വെച്ചുതരൂ! അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിവരമില്ലാത്ത ജനതയാണ്‌. നിങ്ങളുടെ മുമ്പുള്ളവരുടെ നടപടിക്രമങ്ങള്‍ നിങ്ങള്‍ പിമ്പറ്റുകതന്നെ ചെയ്യും. (തിര്‍മിദി)

കാഫിറുകളെ അനുകരിച്ചതുകൊണ്ടാണ്‌ ബനൂഇസ്‌റാഈലും നബിയുടെ അനുയായികളില്‍ ചിലരും അവരുടെ നബിയോട്‌ ഈ ചീത്ത ആവശ്യം- അല്ലാഹുവിനെ കൂടാതെ അവര്‍ക്ക്‌ ആരാധിക്കാനും ബര്‍കത്ത്‌ തേടാനും ഇലാഹുകളെ വെച്ചുതരിക- ഉന്നയിച്ചത്‌. ഇത്‌ തന്നെയാണ്‌ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്‌ലിംകളില്‍ അധികപേരും ശിര്‍ക്കും ബിദ്‌അത്തും പ്രവര്‍ത്തിക്കുന്നതില്‍ കാഫിറുകളെ അനുകരിക്കുകയാണ്‌.

ജന്മദിനാഘോഷം, ചില പ്രത്യേക കര്‍മങ്ങള്‍ക്ക്‌ ദിവസങ്ങളും ആഴ്‌ചകളും നിശ്ചയിക്കുക, മതചടങ്ങുകളും അനുസ്‌മരണങ്ങളും ആഘോഷിക്കുക, പ്രതിമകളും സ്‌മാരകങ്ങളും സ്ഥാപിക്കുക, ചരമദിനങ്ങള്‍ ആഘോഷിക്കുക, മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ബിദ്‌അത്തുകള്‍, ഖബ്‌റുകള്‍ക്കു മുകളിലെ കെട്ടിടനിര്‍മാണം തുടങ്ങിയവയെല്ലാം ഇതില്‍ പെട്ടതാണ്‌.

എന്നാല്‍ ബിദ്‌അത്തുകള്‍ തലപൊക്കുമ്പോഴൊക്കെയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്‌ അതിനെ എതിര്‍ക്കുകയും അതിന്റെ ആളുകളെ തടയുകയും ചെയ്‌തിരുന്നു. ഒരു ഉദാഹരണം: എന്റെ പിതാവ്‌ അദ്ദേഹത്തിന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നതായി കേട്ടു: ഞങ്ങള്‍ സ്വുബ്‌ഹ്‌ നമസ്‌കാരത്തിന്റെ മുമ്പ്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദിന്റെ വാതില്‍ക്കല്‍ ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം പുറത്തുവന്നാല്‍ അദ്ദേഹത്തിന്റെ കൂടെ പള്ളിയിലേക്ക്‌ നടന്നുപോകും. അങ്ങനെ അബൂമൂസല്‍ അശ്‌അരി വന്ന്‌ ഇപ്രകാരം ചോദിച്ചു: അബൂഅബ്‌ദിര്‍റഹ്‌മാന്‍ ഇതുവരെയും വന്നില്ലേ? ഞങ്ങള്‍ പറഞ്ഞു: ഇല്ല. അങ്ങനെ അദ്ദേഹവും ഞങ്ങളുടെ കൂടെയിരുന്നു.

പിന്നെ അബൂഅബ്‌ദിര്‍റഹ്‌മാന്‍ പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്ക്‌ എഴുന്നേറ്റു ചെന്നു. അബൂമൂസാ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞാന്‍ പള്ളിയില്‍ അല്‌പം മുമ്പ്‌ മോശപ്പെട്ട ഒരു കാര്യം കണ്ടു. ആയുസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത്‌ കാണാം. പള്ളിയില്‍ ആളുകള്‍ നമസ്‌കാരവും കാത്ത്‌ വട്ടത്തില്‍ ഇരിക്കുകയാണ്‌. ഓരോ വട്ടത്തിലും ഒരു നേതാവുണ്ട്‌. അവരുടെയെല്ലാം കൈകളില്‍ കൊച്ചുകല്ലുകളുണ്ട്‌. നേതാവ്‌ പറയുന്നു: നിങ്ങള്‍ ആറ്‌ തക്‌ബീര്‍ ചൊല്ലുക. അപ്പോള്‍ ആളുകള്‍ അപ്രകാരം ചെയ്യുന്നു. പിന്നെ അയാള്‍ നൂറുവട്ടം `ലാ ഇലാഹ ഇല്ലല്ലാഹ്‌' ചൊല്ലാന്‍ പറയുന്നു. അവര്‍ അപ്രകാരം ചെയ്യുന്നു. തസ്‌ബീഹും അതുപോലെ തന്നെ.

അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നിട്ട്‌ നിങ്ങള്‍ അവരോട്‌ എന്താണ്‌ പറഞ്ഞത്‌? അബൂമൂസാ: ഒന്നും പറഞ്ഞില്ല. നിങ്ങള്‍ എന്തു പറയുന്നു എന്നു കാത്തിരിക്കുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍: അവരുടെ തിന്മകളെണ്ണാന്‍ കല്‌പിച്ചുകൂടായിരുന്നുവോ? നന്മകളൊന്നും നഷ്‌ടപ്പെടുകയില്ലെന്ന്‌ അവര്‍ക്ക്‌ ഉറപ്പുകൊടുത്തുകൂടായിരുന്നുവോ?

പിന്നെ അദ്ദേഹത്തോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്‌ പോയി. ഒരു വട്ടത്തില്‍ ചെന്ന്‌ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എന്താണ്‌ ഈ ചെയ്യുന്നത്‌? അവര്‍: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഇത്‌ കല്ലുകളാണ്‌; ഇതുകൊണ്ട്‌ ഞങ്ങള്‍ തക്‌ബീറും തഹ്‌ലീലും തസ്‌ബീഹുമൊക്കെ എണ്ണുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നാല്‍ നിങ്ങളുടെ തിന്മകളാണ്‌ നിങ്ങള്‍ എണ്ണുന്നത്‌. നിങ്ങളുടെ നന്മകള്‍ ഒന്നും നഷ്‌ടപ്പെടുകയില്ലെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു. കഷ്‌ടം, മുഹമ്മദ്‌ നബിയുടെ സമുദായമേ, എത്രവേഗത്തിലാണ്‌ നിങ്ങള്‍ നശിച്ചത്‌? ഇതാ, നബിയുടെ സ്വഹാബികള്‍ ഇവിടെയുണ്ട്‌, അദ്ദേഹത്തിന്റെ വസ്‌ത്രങ്ങള്‍ നുരുമ്പിയിട്ടില്ല. അദ്ദേഹം ഉപയോഗിച്ച പാത്രങ്ങള്‍ പൊട്ടിയിട്ടില്ല. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നബിയുടെ മാര്‍ഗത്തേക്കാള്‍ ശരിയായ ഒരു മാര്‍ഗത്തിലാണോ നിങ്ങള്‍? അതോ നിങ്ങള്‍ ഒരു ദുര്‍മാര്‍ഗത്തിലേക്ക്‌ തിരക്കി കയറുകയാണോ? അവര്‍ പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞങ്ങള്‍ നന്മമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. അബൂഅബ്‌ദിര്‍റഹ്‌മാന്‍: നന്മ ഉദ്ദേശിച്ചിട്ട്‌ അത്‌ കിട്ടാതെ പോകുന്ന എത്രയോ മനുഷ്യരുണ്ട്‌. റസൂല്‍(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ചില ആളുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. എന്നാല്‍ അവരുടെ നെഞ്ചെല്ലിന്‌ അപ്പുറത്തേക്ക്‌ അത്‌ കടക്കുകയില്ല. അല്ലാഹു തന്നെ സത്യം, നിങ്ങള്‍ അധികപേരും അക്കൂട്ടത്തില്‍ പെട്ടവരാണോ എന്നെനിക്കറിഞ്ഞുകൂടാ. ഇതും പറഞ്ഞ്‌ അദ്ദേഹം അവിടെനിന്ന്‌ പിന്‍വാങ്ങി. അംറുബ്‌നുസല്‍മ പറയുന്നു: ആ വട്ടക്കാരില്‍ അധികപേരും നഹ്‌റുവാന്‍ യുദ്ധവേളയില്‍ ഖവാരിജുകളോടൊപ്പം ചേര്‍ന്നു ഞങ്ങളെ കുത്തുന്നതായികണ്ടു.

by ശൈഖ്‌ സ്വാലിഹ്‌ ഫൗസാന്‍ @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts