വ്രതനിര്‍വൃതിയില്‍ ഒരാഘോഷം

മാനവകുലത്തിന്‌ സന്മാര്‍ഗദര്‍ശകമായി സ്രഷ്‌ടാവായ അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥം അവതരിപ്പിച്ച ഓര്‍മ പുതുക്കിക്കൊണ്ട്‌ വിശുദ്ധ റമദാന്‍ മാസം നമ്മില്‍ നിന്ന്‌ വിടപറയുകയാണ്‌. വ്രത വിശുദ്ധിയുടെ മുപ്പത്‌ നാളുകള്‍, ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ ഒരു രാവ്‌, ഒരു പുരുഷായുസ്സില്‍ നേടാവുന്ന നന്മകള്‍ ആര്‍ജിക്കാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം നമ്മിലൂടെ കടന്നുപോവുകയാണ്‌.

നാം തിരിഞ്ഞുനോക്കുക; എന്തുനേടി? ഓരോരുത്തരും സ്വയം വിലയിരുത്തുക; എന്ത്‌ മാറ്റമാണ്‌ തന്നില്‍ ഉണ്ടായിട്ടുള്ളത്‌? നന്മകളും തിന്മകളും സമ്മിശ്രമായി സമ്മേളിക്കുന്ന ജീവിതത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതത്തില്‍ ഇല്ലാതിരുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ കര്‍മപഥത്തിലെത്തിക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതശൈലിയായി മാറിയിരുന്ന ഏതെങ്കിലും ദുസ്സ്വഭാവങ്ങളോ ദുശ്ശീലങ്ങളോ മാറ്റിവയ്‌ക്കാന്‍ സാധിച്ചുവോ?

ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍. സ്വയം വിലയിരുത്തലിനുള്ള ഈ ചോദ്യങ്ങള്‍ക്ക്‌ പോസിറ്റീവ്‌ ആയ ഉത്തരം നല്‍കാന്‍ കഴിയുന്നവര്‍ക്ക്‌ വ്രതം സാര്‍ഥകമായി എന്ന്‌ സമാധാനിക്കാം. ഓരോ ദിവസവും നോമ്പ്‌ തുറക്കുമ്പോള്‍ നാം പറയേണ്ട ഒരു പ്രാര്‍ഥനയുണ്ട്‌. `ദാഹമെല്ലാം നീങ്ങി, ഞരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി' (അബൂദാവൂദ്‌). ആത്യന്തികഫലം പരലോകത്താണ്‌.

എങ്കിലും ഇഹലോകത്തെ ജീവിതത്തില്‍ വ്രതം പരിവര്‍ത്തനം ഉണ്ടാക്കണം. തിരിഞ്ഞുനോക്കുമ്പോള്‍ ഫലം ആശാവഹമായി എന്നു തോന്നുന്നുവെങ്കില്‍ ഈ പ്രഭ ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയിലേക്ക്‌ നമുക്ക്‌ വെളിച്ചംപകരാന്‍ ശ്രമിക്കുക. എന്നാല്‍ ആശയ്‌ക്കു വകയില്ലാത്ത അവസ്ഥയാണ്‌ ആര്‍ക്കെങ്കിലും ഉള്ളതെങ്കില്‍ അവര്‍ ഭഗ്‌നാശരായിത്തീരേണ്ടതില്ല. അവശേഷിക്കുന്ന ദിനങ്ങളില്‍ നഷ്‌ടപ്പെട്ടെന്ന്‌ തോന്നിയത്‌ വീണ്ടെടുക്കാന്‍ ശ്രമിക്കുക. ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങാന്‍ (തൗബ) അവസരം കണ്ടെത്തുക. ``അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്‌.'' (39:53)

ഇസ്‌ലാം നിശ്ചയിച്ച ആരാധനാകര്‍മങ്ങള്‍ വ്യക്തിപരമായ വിശുദ്ധിക്കും മോക്ഷത്തിനും വേണ്ടിയാണ്‌. അതോടൊപ്പം സമൂഹനന്മയും അതില്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്‌. റമദാന്‍ മാസത്തിലെ വ്രതാനുഷ്‌ഠാനം അവസാനിപ്പിക്കുന്നത്‌ മറ്റൊരു അനുഷ്‌ഠാനത്തിലൂടെയാണ്‌. അഥവാ സകാതുല്‍ ഫിത്വ്‌ര്‍. ഫിത്വ്‌ര്‍ എന്നാല്‍ വ്രതസമാപനമെന്നാണര്‍ഥം. സകാത്ത്‌ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ട ഒരു കര്‍മമാണ്‌. എന്നാല്‍ ഫിത്വ്‌ര്‍ സകാത്ത്‌ വ്യക്തിക്കുള്ള സകാത്താണ്‌. നബി(സ) അതിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്‌: ``അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന്‌ വന്നുപോയ പിഴവുകളില്‍ നിന്ന്‌ അവനെ ശുദ്ധീകരിക്കാനും പാവങ്ങള്‍ക്ക്‌ ആഹാരത്തിനുമായി റസൂല്‍(സ) ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു.'' (അബൂദാവൂദ്‌). റമദാനിന്റെ അവസാനത്തെ പകല്‍ അസ്‌തമിക്കുന്നതോടെയാണ്‌ സകാത്തുല്‍ഫിത്വ്‌ര്‍ നിര്‍ബന്ധമായിത്തീരുന്നത്‌. സൗകര്യത്തിനായി ഒന്നോ രണ്ടോ ദിവസം മുന്‍പായി അത്‌ നല്‍കുകയും ചെയ്യാം.

ഓരോ വിശ്വാസിയും ഒരു മാസം നോമ്പെടുത്ത നിര്‍വൃതിയില്‍, സകാതുല്‍ ഫിത്വ്‌റും നല്‍കി, നേരം പുലരുന്നത്‌ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുപ്രഭാതത്തിലേക്കാണ്‌. അതായത്‌ ഈദുല്‍ഫിത്വ്‌റിന്റെ ആഘോഷത്തിലേക്ക്‌. ഈദ്‌ എന്നാല്‍ ആഘോഷമെന്നാണര്‍ഥം. വ്രത സമാപനത്തിലുള്ള ആഘോഷമാണ്‌ ഈദുല്‍ഫിത്വ്‌ര്‍. ഒത്തുചേര്‍ന്ന്‌ ആഹ്ലാദം പങ്കിടുക, ആനന്ദത്തോടെ ആഘോഷിക്കുക; ഇത്‌ മനുഷ്യപ്രകൃതിയാണ്‌. മനുഷ്യ പ്രകൃതിയുടെ താല്‍പര്യങ്ങള്‍ ഇസ്‌ലാം നിരാകരിക്കുന്നല്ല; നിയന്ത്രിച്ചിട്ടേയുള്ളൂ. ആഘോഷവും അങ്ങനെത്തന്നെ.

ആഘോഷങ്ങള്‍ക്ക്‌ മനുഷ്യനോളം പഴക്കമുണ്ട്‌. മതകീയവും രാഷ്‌ട്രീയവും പ്രാദേശികവുമായ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ ഇന്നും നിലവിലുണ്ട്‌. ആഘോഷവേളകള്‍ അതിരുവിടാറുള്ള വേദിയായി പലപ്പോഴും കാണാറുണ്ട്‌. ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കുക എന്നത്‌ മനുഷ്യസഹജമാണ്‌. മാനുഷിക ബന്ധങ്ങള്‍ക്ക്‌ വില കല്‍പിക്കാത്ത, ലഹരിക്കടിമപ്പെടുന്ന കൂത്താട്ടങ്ങള്‍ നിറഞ്ഞ നിരവധി ആഘോഷങ്ങള്‍ സമൂഹത്തിലുണ്ട്‌. മതകീയ ആഘോഷങ്ങളെങ്കില്‍ വിഗ്രഹാരാധനയ്‌ക്കും അന്ധവിശ്വാസനിബദ്ധമായ നിരവധി കാര്യങ്ങള്‍ക്കും അത്‌ വേദിയൊരുക്കുന്നു. പല ആഘോഷങ്ങളും ഉത്സവമായി മാറുന്നു. കൊട്ടും കുരവയും ഘോഷങ്ങളും ആനയും അമ്പാരിയും കരിമരുന്നും പിന്നെ വൈവിധ്യമാര്‍ന്ന കച്ചവടങ്ങളും ആള്‍ക്കൂട്ടവും. ഇതാണ്‌ എക്കാലത്തും ഉത്സവങ്ങളുടെ മുഖമുദ്ര. അതിനിടയിലേക്ക്‌ രാവുപകല്‍ ഭേദമില്ലാതെ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ജനം ഒഴുകുന്നു. ബഹളമയമായ ഉത്സവപ്പറമ്പുകളുടെ അധോഭാഗത്ത്‌ നടക്കുന്നതാകട്ടെ മാനവികതയ്‌ക്ക്‌ പോലും നിരയ്‌ക്കാത്ത അധാര്‍മികതകള്‍!

മുഹമ്മദ്‌ നബി(സ) അനുചരന്മാരുമൊത്ത്‌ മദീനയിലെത്തിയ ചരിത്രപ്രസിദ്ധമായ ഹിജ്‌റ. മദീനയില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍, പലായനം ചെയ്‌ത്‌ എത്തിച്ചേര്‍ന്ന മുഹാജിറുകളും അവര്‍ക്ക്‌ തങ്ങളുടെ പാതിപകുത്തു കൊടുത്ത്‌ സഹായമൊരുക്കിയ അന്‍സ്വാറുകളും ചേര്‍ന്ന്‌ ഒരു മുസ്‌ലിം ഉമ്മത്ത്‌ രൂപപ്പെട്ടു. അവിടെ നിലനിന്നിരുന്ന സമൂഹങ്ങളില്‍ സാമ്പ്രദായികമായി നടന്നുപോന്നിരുന്ന ആഘോഷങ്ങളും ഉത്സവങ്ങളും ഉണ്ടായിരുന്നു. സഹജമായ താല്‍പര്യത്താല്‍, അതില്‍ പങ്കുകൊള്ളട്ടെയോ എന്ന്‌ സ്വഹാബിമാര്‍ നബി(സ)യോട്‌ അനുവാദം ചോദിച്ചു. നബി(സ) അതിനെപ്പറ്റി അന്വേഷിച്ചറിഞ്ഞു. അക്കാലത്തെ-എക്കാലത്തെയും-ആഘോഷങ്ങളിലെ പ്രധാന ആചാരങ്ങള്‍ ബഹുദൈവാരാധനാപരമായ ചടങ്ങുകളായിരുന്നു. മദ്യപാനമായിരുന്നു അതിന്റെ മറ്റൊരു പ്രധാനഘടകം. നബി(സ) തന്റെ അനുചരന്മാര്‍ക്ക്‌ അത്തരം ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിനു പകരം രണ്ട്‌ ആഘോഷസുദിനങ്ങള്‍ നിശ്ചയിച്ചു നല്‍കുകയുണ്ടായി. അവയാണ്‌ ഈദുല്‍ഫിത്വ്‌റും ഈദുല്‍ അദ്‌ഹായും.

ആഘോഷങ്ങള്‍ക്ക്‌ മാന്യതയുടെയും മാനവികതയുടെയും മാനങ്ങള്‍ നല്‍കിയത്‌ ഇസ്‌ലാമാണ്‌.എല്ലാത്തരം ബന്ധങ്ങളും മറന്നാടുന്ന ആഘോഷ-ഉത്സവരീതികള്‍ക്ക്‌ പകരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു അവസരമായി ആഘോഷങ്ങളെ ഇസ്‌ലാം പരിവര്‍ത്തിപ്പിച്ചു. സ്രഷ്‌ടാവിനെ മറന്നുകൊണ്ടുള്ള ഒരാഘോഷവും അംഗീകരിക്കാവതല്ല. പെരുന്നാള്‍ സുദിനത്തിന്റെ സുവിശേഷം ശ്രവിക്കുന്ന മാത്രയില്‍ വിശ്വാസി പറയുന്നു; അല്ലാഹു അക്‌ബര്‍. സ്രഷ്‌ടാവായ അല്ലാഹുവാണ്‌ അത്യുന്നതന്‍. അവന്റെ താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി താന്‍ യാതൊന്നിനും പ്രാമുഖ്യം കാണിക്കില്ല എന്ന വിളംബരം.

ഈദ്‌ പ്രോഗ്രാമുകളുടെ പ്രഥമസംരംഭം ആരാധനതന്നെ. ആബാലവൃദ്ധം ഒത്തുചേരുന്നു. നമസ്‌കരിക്കുന്നു. ഉപദേശം ശ്രദ്ധിക്കുന്നു. ആശംസകള്‍ കൈമാറുന്നു. ബന്ധങ്ങള്‍ പുതുക്കുന്നു. സ്രഷ്‌ടാവുമായുള്ള ബന്ധവും ഒപ്പം സാഹോദര്യവും കുടുംബബന്ധവും എല്ലാം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചേര്‍ക്കുന്നു. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ തിരക്കുപിടിച്ച മനുഷ്യര്‍ എല്ലാം താല്‍ക്കാലികമായി മാറ്റിവയ്‌ക്കുന്നു. വീട്ടിലേക്ക്‌ എത്തിച്ചേരുന്നു. തന്റെ പിഞ്ചോമന മക്കള്‍, ഭാര്യമാര്‍, നിര്‍ബന്ധിതമായിട്ടാണെങ്കിലും അകന്നുകഴിയേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന വിഷമതകള്‍ക്ക്‌ താല്‍ക്കാലിക വിരാമമിട്ടുകൊണ്ട്‌ കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍.... ഈ ബന്ധമാണ്‌ പെരുന്നാളാഘോഷത്തിന്റെ രണ്ടാമത്തെ ഘടകം. പുത്തനുടുപ്പുകളും മികച്ച ആഹാരങ്ങളും അനാവശ്യമല്ലാത്ത വിനോദങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. അശരണരായി, ശയ്യാവലംബികളായി കഴിയുന്നവരെ ചെന്നുകണ്ട്‌ ആഘോഷഹര്‍ഷം അവര്‍ക്കെത്തിക്കുന്നു. ഇങ്ങനെയാണ്‌ സമൂഹത്തിന്റെ രചനാത്മകമായ ആഘോഷം ഇസ്‌ലാം കാണിച്ചുതന്നത്‌.

ആഘോഷം നിശ്ചയിച്ച പശ്ചാത്തലം പോലും ചിന്തോദ്ദീപകമാണ്‌. മഹാന്മാരുടെ ജനനദിനങ്ങളോ ചരമദിനങ്ങളോ ആണ്‌ പലസമൂഹങ്ങളിലും ആഘോഷത്തിന്റെ സമയം. ശവകുടീരങ്ങളാണ്‌ പലതിന്റെയും വേദി. എന്നാല്‍ ത്യാഗനിര്‍ഭരമായ രണ്ട്‌ ആരാധനാകര്‍മങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇസ്‌ലാം ഈദുകള്‍ നിശ്ചയിച്ചത്‌. ഒന്ന്‌ റമദാനിലെ വ്രതം. മറ്റേത്‌ ദുല്‍ഹിജ്ജയിലെ ഹജ്ജ്‌ കര്‍മം. വ്രതസമാപനമായി കടന്നുവന്ന ഈദുല്‍ഫിത്വ്‌റാണ്‌ നമ്മുടെ മുന്നിലുള്ളത്‌. സമൂഹത്തിലെ പാവപ്പെട്ടവരുടെ അവസ്ഥ ആഘോഷവേളയില്‍ അവഗണിക്കരുത്‌. അതിനു വേണ്ടിയാണ്‌ `നോമ്പുപെരുന്നാളി'നോടനുബന്ധിച്ച്‌ സകാതുല്‍ഫിത്വ്‌റും `ഹജ്ജുപെരുന്നാളി'നോടനുബന്ധിച്ച്‌ ബലികര്‍മവും വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാക്കിയത്‌.

പെരുന്നാളിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ അധികപേരും തയ്യാറാകുന്നില്ല. കേവല ചടങ്ങുകളായി എല്ലാം നടത്തിത്തീര്‍ക്കുന്നു. സാമ്പത്തിക സുസ്ഥിതിയും സുഭിക്ഷിതയും മൂലം `നമുക്ക്‌ പെരുന്നാളാണ്‌' എന്ന പ്രയോഗം പോലും അസ്ഥാനത്തായിരിക്കുന്നു. ഇതരസമൂഹങ്ങളെ അനുകരിച്ച്‌ പടക്കവും പൂത്തിരിയും മറ്റുമായി പെരുന്നാളിനെ വഴിതിരിച്ചുവിടുന്നു ചിലര്‍. എല്ലാവരും കുടുംബത്തില്‍ ഒത്തുചേരുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പെരുന്നാളിന്‌ `ടൂര്‍' സംഘടിപ്പിക്കുക എന്നത്‌ ഇന്ന്‌ വ്യാപകമായിരിക്കുകയാണ്‌!

ഇതര സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനുള്ള അവസരമായി ഈദ്‌ സുദിനങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്‌. മതനിരപേക്ഷ ഭാരതത്തില്‍ പരസ്‌പരം മനസ്സിലാക്കുക, ഉള്‍ക്കൊള്ളുക എന്നത്‌ അനിവാര്യമാണ്‌. മതവിശ്വാസികള്‍ തമ്മിലെ സൗഹാര്‍ദത്തിന്‌ പേരുകേട്ട കേരളത്തില്‍പോലും ഈദുല്‍ഫിത്വ്‌ര്‍ എന്നതിന്‌ `റംസാന്‍' എന്നാണ്‌ ഇന്നും ഉപയോഗിക്കുന്നത്‌. ചാന്ദ്രമാസങ്ങളിലെ ഒരു മാസമാണ്‌ `റംസാന്‍' എന്നും റമദാനിനു ശേഷമുള്ള ആഘോഷം ഈദുല്‍ഫിത്വ്‌ര്‍ ആണെന്നുമുളള സാമാന്യജ്ഞാനമെങ്കിലും ശരാശരി കേരളീയനു പകര്‍ന്നുനല്‍കാന്‍ ഈയവസരം ഉപയോഗപ്പെടട്ടെ. വ്രതനിര്‍വൃതിയോടെ ഈദുല്‍ ഫിത്വ്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുക. എല്ലാവര്‍ക്കം ഈദുല്‍ഫുത്വ്‌ര്‍ ആശംസകള്‍. അല്ലാഹു അക്‌ബര്‍... വലില്ലാഹില്‍ഹംദ്‌.


from ശബാബ് എഡിറ്റോറിയല്‍

മിതവ്യയത്തിലൂടെ സന്തുലിത ജീവിതം

ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മനുഷ്യ പുരോഗതിക്കും ജീവിത വളര്‍ച്ചക്കും സഹായകമാവുന്ന വിധത്തിലാണുള്ളത്‌. തീവ്രമായ ശൈലിയുടെയും, നിസ്സംഗമായ നിശ്ചലാവസ്ഥയുടെയും മധ്യേയാണ്‌ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന മുഴുവന്‍ ജീവിത രീതികളും. ധനത്തിന്റെ കാര്യത്തിലും ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന ഈ മധ്യമ നിലപാട്‌ നമുക്ക്‌

മനസ്സിലാക്കാന്‍ കഴിയും. ഇസ്‌ലാം മതത്തിന്റെ അനിവാര്യമായ താല്‌പര്യമാണ്‌ മനുഷ്യനെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നത്‌. മനുഷ്യന്‌ കഴിയാത്തത്‌ അവനോടൊരിക്കലും കല്‌പിക്കാത്തവനാകുന്നു ജഗനിയന്താവായ അല്ലാഹു. ജീവിതത്തിലുടനീളം ഏത്‌ കാര്യത്തിലും മധ്യമ നിലപാട്‌ കാത്തുസൂക്ഷിക്കാനാണ്‌ അല്ലാഹു പഠിപ്പിക്കുന്നത്‌. ഇത്തരമൊരു മതമാണ്‌ (ജീവിത രീതിയാണ്‌) അല്ലാഹു നമുക്കുവേണ്ടി തൃപ്‌തിപ്പെട്ട്‌ തന്നിരിക്കുന്നത്‌. അല്ലാഹു പറയുന്നു. ``ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്‌തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെട്ട്‌ തന്നിരിക്കുന്നു'' (വി.ഖു 5:3). ഒരു മധ്യമ സമൂഹമായിട്ടാണ്‌ മുസ്‌ലിം സമുദായത്തെ അല്ലാഹു വിലയിരുത്തുന്നത്‌. ഖുര്‍ആന്‍ പറയുന്നത്‌ കാണുക. ``അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി'' (വി.ഖു 2:143). ഒരു മധ്യമ സമൂഹത്തിന്റെ മുഴുവന്‍ അടയാളങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കണം മുസ്‌ലിമിന്റെ ജീവിതം. അമിത വ്യയത്തിന്റെയോ ധൂര്‍ത്തിന്റെയോ പൊങ്ങച്ചത്തിന്റെയോ രൂപങ്ങള്‍ ഒരു മധ്യമ സമൂഹത്തില്‍ ഒരിക്കലും കാണാന്‍ പാടില്ല. ഈ മധ്യമ സമൂഹത്തില്‍ അംഗമായിട്ടുള്ള ഓരോരുത്തരുടെയും ജീവിതത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്ന സന്തുലിതാവസ്ഥയുണ്ടായിരിക്കണമെന്ന്‌ സാരം.

ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സത്യവിശ്വാസി മുറുകെ പിടിക്കേണ്ട ഗുണമായിട്ടാണ്‌ മധ്യമനിലപാടിനെ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുള്ളത്‌. ധനം ചെലവഴിക്കുന്ന കാര്യത്തിലും ഈ മധ്യമ നിലപാട്‌ ലംഘിക്കാതിരിക്കാന്‍ സത്യവിശ്വാസി സദാ ശ്രദ്ധിക്കേണ്ടതുണ്ട്‌. ജീവിതം പരമാവധി ആസ്വദിക്കുവാന്‍ വേണ്ടി സമ്പത്ത്‌ അമിതവ്യയം ചെയ്യുന്നത്‌ തീര്‍ച്ചയായും തെറ്റാകുന്നു. ഈ ജീവിതം ആസ്വദിച്ച്‌ തീര്‍ക്കാനുള്ളതാണ്‌ എന്ന ചിന്ത വിശ്വാസികള്‍ക്ക്‌ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്‌. ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മധ്യമനിലപാടിനെ മാനിക്കുന്നതും അതിനെ പരിരക്ഷിക്കുന്ന വിധത്തിലുള്ളതുമാകുന്നു. ആരാധനയിലാവട്ടെ, ആഘോഷങ്ങളുടെ കാര്യത്തിലാവട്ടെ, എല്ലാറ്റിലും മിതവും ഹിതവും സന്തുലിതവുമായ രീതിയും ശൈലിയുമായിരിക്കണം വിശ്വാസിയില്‍ നിന്നും ഉണ്ടാവേണ്ടത്‌.

ധനം (സമ്പത്ത്‌) ചെലവഴിക്കുന്നതിനെപ്പറ്റിയും അത്‌ സമ്പാദിക്കുന്നതിനെപ്പറ്റിയുമെല്ലാം ഇസ്‌ലാമില്‍ കൃത്യമായ നിയമ നിര്‍ദേശങ്ങളുണ്ട്‌. ധനം കണക്കില്ലാതെ ധൂര്‍ത്തടിച്ചുകളയുന്നതിനെ വിരോധിക്കുന്ന മതം സമ്പത്ത്‌ അടച്ചുപൂട്ടി കെട്ടിവെക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇഫ്‌റാത്തും (ധനം അമിതമായി ചെലവഴിക്കല്‍) തഫ്‌രീത്തും (ധനം ഒട്ടും ചെലവഴിക്കാതിരിക്കല്‍) ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയതായി കാണാം.

മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ഒന്നായി സമ്പത്ത്‌ ഇന്ന്‌ മാറിക്കഴിഞ്ഞിട്ടുണ്ട്‌. പൂര്‍വകാലത്തും ധനത്തിന്റെ അതുല്യ ശേഖരങ്ങളുമായി കഴിഞ്ഞുപോന്നവരുണ്ടായിരുന്നു. പണത്തോടുള്ള പ്രണയം പുതിയതല്ല. ഒരുപാട്‌ പഴക്കമുണ്ടതിന്‌. വലിയ സമ്പത്ത്‌ മനുഷ്യരില്‍ ചിലരെയെങ്കിലും അഹങ്കാരികളോ, പൊങ്ങച്ചക്കാരോ ആക്കി മാറ്റുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. അമിതവ്യയം, ഭൂമിയില്‍ കുഴപ്പം സൃഷ്‌ടിക്കല്‍, അഹന്ത, ജനങ്ങളെ നിസ്സാരരായി കാണല്‍, ദുരഭിമാനം, സത്യനിഷേധം, ദൈവാനുഗ്രഹങ്ങളെ മറന്നുപോവല്‍, നന്ദികേടിലേര്‍പ്പെടല്‍, അത്യാഗ്രഹം, വെറുപ്പ്‌, അസൂയ മുതലായ ചീത്ത ഗുണങ്ങള്‍ക്കും സമ്പത്ത്‌ പല പ്പോഴും കാരണമായിത്തീരാറുണ്ട്‌. ഐഹിക ജീവിതത്തെ അനശ്വര ജീവിതാവസരമായി കാണാനും പരമാവധി ആസ്വദിക്കുവാനും ഇക്കൂട്ടര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. സമ്പത്ത്‌ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിരന്തര മത്സരങ്ങളിലേര്‍പ്പെടുകയും ഈ മാര്‍ഗത്തില്‍ ചതിയും വഞ്ചനയും നടത്താന്‍ ഒരുമ്പെടുകയും ചെയ്യും. അവസാനം അനുഗ്രഹ ദാതാവായ അല്ലാഹുവിനെ മറന്നുകൊണ്ട്‌ ജീവിക്കുകയും ഈ ഐഹിക ജീവിതത്തില്‍ മാത്രം തന്റെ ലക്ഷ്യങ്ങളെയും സ്വപ്‌നങ്ങളെയും കേന്ദ്രീകരിക്കുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌ - ``അവര്‍ പറഞ്ഞിരുന്നു ഞങ്ങളുടെ ഐഹിക ജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്നവരുമല്ല എന്ന്‌.'' (വി.ഖു 6:29)

ഐഹിക ജീവിതാലങ്കാരങ്ങളില്‍ മതിമറന്നുപോയവര്‍ പറയുന്നത്‌ ഖുര്‍ആന്‍ വരച്ചുകാട്ടുന്നതിങ്ങനെയാണ്‌. അവര്‍ പറഞ്ഞു: ``ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത്‌ കാലം മാത്രമാകുന്നു. (വാസ്‌തവത്തില്‍) അവര്‍ക്ക്‌ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.'' (വി.ഖു 45:24)

യഥാര്‍ഥത്തില്‍ സമ്പത്ത്‌ എന്നത്‌ ഒരു പരീക്ഷണം മാത്രമാണ്‌. അല്ലാഹു ചിലര്‍ക്കത്‌ കൂടുതല്‍ നല്‌കി പരീക്ഷിക്കുന്നു. ചിലര്‍ക്കത്‌ കുറച്ചു മാത്രം നല്‌കി പരീക്ഷിക്കുന്നു. സമ്പത്തുകൊണ്ടും സന്താനങ്ങള്‍ കൊണ്ടും അധികാരം കൊണ്ടും മതിമറന്നുപോയ അഹങ്കാരികളെപ്പറ്റി ഖുര്‍ആനില്‍ പ്രതിപാദനങ്ങളുണ്ട്‌. ഫിര്‍ഔനും ഖാറൂനും അബൂജഹലും അബുലഹബും ഉബയ്യ്‌ബ്‌നു ഖലഫുമെല്ലാം സമ്പത്തിന്റെയും അധികാരത്തിന്റെയും അടിമകളായി അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അതുപോലെത്തന്നെ ഇബ്‌റാഹീം, ഹൂദ്‌, സ്വാലിഹ്‌, ലൂത്വ്‌, ശുഐബ്‌ തുടങ്ങിയ പ്രവാചകന്മാരുടെ സമൂഹങ്ങളുടെ ചരിത്രവും മറ്റൊന്നല്ല നമ്മെ പഠിപ്പിക്കുന്നത്‌. ഇഹലോക നേട്ടങ്ങള്‍ക്കു വേണ്ടി സത്യം മറച്ചുപിടിക്കുകയും അമിതവ്യയം നടത്തുകയും ചെയ്യുന്നവരോടുള്ള ഖുര്‍ആന്റെ മറുപടി ഇങ്ങനെയാണ്‌. ``ഈ ഐഹിക ജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ്‌ യഥാര്‍ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.'' (വി.ഖു 29:64)

ധാരാളം സമ്പത്ത്‌ നല്‌കിക്കൊണ്ടും ഒരുപാട്‌ അനുഗ്രഹങ്ങള്‍ നല്‌കിക്കൊണ്ടും പൂര്‍വ സമൂഹങ്ങ ളെ അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്‌. അതുപോലെത്തന്നെ അനുഗ്രഹങ്ങള്‍ തടഞ്ഞുവെച്ചും ദാരിദ്ര്യം നല്‌കിയും പരീക്ഷിച്ചിട്ടുണ്ട്‌. മൂന്ന്‌ തരത്തിലാണത്‌ ഖുര്‍ആന്‍ നമുക്ക്‌ വിശദീകരിച്ചുതരുന്നത്‌. ഒന്നാമത്തെ വിഭാഗത്തിന്‌ ധാരാളം നന്മകളും വിശാലമായ സമ്പത്തും നല്‌കി. അവര്‍ സമ്പത്തും അനുഗ്രഹങ്ങളും നേരായ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുകയും, പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്‌തു. സമ്പത്തോ അധികാരമോ പദവികളോ സ്ഥാനമാനങ്ങളോ അതിക്രമം പ്രവര്‍ത്തിക്കാനോ അഹങ്കാരം പ്രദര്‍ശിപ്പിക്കാനോ അവര്‍ ഉപയോഗിച്ചില്ലെന്ന്‌ മാത്രമല്ല, അല്ലാഹുവിന്‌ കീഴ്‌പ്പെട്ട്‌ ജീവിക്കുകയും ചെയ്‌തു. യൂസുഫ്‌ നബി(അ), ആസ്യാബീവി, സുലൈമാന്‍ നബി(അ), ദുല്‍ഖര്‍നൈന്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്‌. ആസ്യാബീവി(റ)ക്ക്‌, രാജാവായ ഫിര്‍ഔന്റെ ഭാര്യയായി സസുഖം വാഴുവാനുള്ള അവസരം അവിടെ ഉണ്ടായിരുന്നു. പക്ഷെ, അവര്‍ ആ അവസരം വേണ്ടെന്ന്‌ വെക്കുകയും സത്യത്തിന്റെ പാത തെരഞ്ഞെടുക്കുകയും ചെയ്‌തു. അതുപോലെത്തന്നെ വിപുലമായ ഭരണഅധികാര-ശക്തികളെല്ലാം കൂടെയുണ്ടായിട്ടും അതിക്രമം കാട്ടാതെ മുന്നോട്ട്‌ പോയവരായിരുന്നു അവരൊക്കെയും. രണ്ടാമത്തെ വിഭാഗത്തെ അല്ലാഹു പരീക്ഷിച്ചത്‌ തിന്മ കൊണ്ടും ദാരിദ്ര്യം കൊണ്ടുമായിരുന്നു. എന്നാലവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കുകയാണുണ്ടായത്‌. ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെട്ട്‌ മൂസാ(അ)യില്‍ വിശ്വസിച്ചവര്‍ക്ക്‌ വലിയ പരീക്ഷണങ്ങള്‍ നേരിട്ടുവെങ്കിലും ഒടുവിലവര്‍ വിജയിക്കുകയാണുണ്ടായത്‌. മൂന്നാമത്തെ വിഭാഗം അല്ലാഹുവില്‍ നിന്ന്‌ വലിയ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്‌. അവരതിന്‌ നന്ദി കാണിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമ്പോഴും അവര്‍ ക്ഷമിക്കുകയും അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ചെയ്യുന്നു. സ്വത്തും സമ്പാദ്യവുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണെന്ന്‌ തിരിച്ചറിവുള്ളവരാകുന്നു അവര്‍.'' നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക (ഖു. 8:28)

ഐഹിക ജീവിതത്തില്‍ സുഖവും ക്ഷേമവും ഐശ്വര്യവും ഉണ്ടാകുന്നതിന്‌ മതം എതിരല്ല. എന്നാല്‍ എല്ലാറ്റിലും ഒരു നിയന്ത്രണവും അടുക്കും ചിട്ടയും ഉണ്ടാവേണ്ടതുണ്ട്‌. മനുഷ്യനെ വഴിപിഴപ്പിക്കുന്ന ഐഹിക വിഭവങ്ങളില്‍ ഒന്ന്‌ സമ്പത്താണെന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ദാരിദ്രാവസ്ഥയിലുള്ളതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാമ്പത്തിക വളര്‍ച്ച പലരെയും പ്രേരിപ്പിക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ സമ്പത്തിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ ഫിത്‌ന എന്ന്‌ പ്രയോഗിച്ചിട്ടുള്ളത്‌. പ്രവാചകന്‍ പറഞ്ഞതിപ്രകാരമാണ്‌. ``എല്ലാ സമുദായത്തിലും ഫിത്‌നയുണ്ട്‌. എന്റെ സമുദായത്തിലെ ഫിത്‌ന സമ്പത്താകുന്നു.'' (തിര്‍മിദി)

അമിതമായി ധനം ചെലവഴിക്കുന്നതുപോലെത്തന്നെ വിരോധിക്കപ്പെട്ടതാണ്‌ തഫ്‌രീത്തും. (ചെലവഴിക്കാതിരിക്കല്‍) ധനം ഒട്ടും ചെലവഴിക്കാതെ കെട്ടിപ്പൂട്ടലും പിശുക്കിവെക്കലും തഫ്‌രീത്തിന്റെ പരിധിയില്‍ പെടുന്നതാണ്‌. എല്ലാവിധ കുഴപ്പത്തിന്റെയും അടിസ്ഥാനം `ധന'മാണ്‌ എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ പൂര്‍വിക മുസ്‌ലിംകളില്‍ ചിലര്‍ സമ്പത്തിനെ പേടിക്കുകയും സാമ്പത്തികമായ കാര്യത്തിലൊന്നും ശ്രദ്ധ കൊടുക്കാതെ പ്രാര്‍ഥനയിലും ആരാധനയിലും മാത്രമായി ചടഞ്ഞുകൂടുയും ചെയ്‌ തിരുന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഉള്ള ധനം മുഴുവന്‍ നന്മയുടെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ വേണ്ടി പ്രവാചകനോട്‌ സമ്മതം ചോദിച്ചവര്‍ പോലും മുന്‍കാലത്ത്‌ കഴിഞ്ഞുപോയിട്ടുണ്ട്‌. അതേപോലെത്തന്നെ ഭൗതിക ജീവിതാലങ്കാരങ്ങളില്‍ നിന്നെല്ലാം വിട്ട്‌ നില്‌ക്കാന്‍ തീരുമാനിച്ചുറപ്പിച്ച നബിയുടെ സ്വഹാബികളുടെ ചരിത്രവും ഹദീസില്‍ വന്നിട്ടുണ്ട്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഐഹിക ജീവിതാലങ്കാരങ്ങള്‍ ജീവിതത്തെ നശിപ്പിക്കുമെന്നും പാരത്രിക വിജയം നേടുന്നതില്‍ നിന്ന്‌ അത്‌ തടയുമെന്നുമുള്ള വിശ്വാസക്കാരും ഇവിടെ ജീവിച്ചിരുന്നുവെന്നതാണ്‌.

ഭൗതിക ജീവിതത്തില്‍ നിന്നും പുറംതിരിഞ്ഞുനില്‌ക്കുന്ന ഈ രീതിയെ ഇസ്‌ലാം കടുത്ത ഭാഷയില്‍ എതിര്‍ക്കുകയാണുണ്ടായത്‌. എല്ലാ കാര്യത്തിലും ഒരു മധ്യമ നിലപാട്‌ സ്വീകരിക്കാനാണ്‌ മതം മനുഷ്യനോട്‌ ഉണര്‍ത്തുന്നത്‌. പ്രത്യേകിച്ചും ധനം ചെലവുചെയ്യുന്ന കാര്യത്തില്‍. അല്ലാഹു നല്‌കിയ അനുഗ്രഹമാകുന്ന എല്ലാം നിയന്ത്രണത്തോടും ഫലവത്തായും ഉപയോഗപ്പെടുത്തേണ്ടവനാണ്‌ സത്യവിശ്വാസി. അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളെ നിഷിദ്ധമാക്കുന്നവരെപ്പറ്റി ഖുര്‍ആന്‍ പരാമര്‍ശിച്ചതിങ്ങനെയാണ്‌: ``(നബിയേ) പറയുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കുവേണ്ടി ഉല്‌പാദിപ്പിച്ചിട്ടുള്ള അലങ്കാരവസ്‌തുക്കളും വിശിഷ്‌ടമായ ആഹാര പദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവര്‍ക്ക്‌ മാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 7:32)

ആധുനിക ലോകം അമിതവ്യയത്തിന്റേതായിത്തീര്‍ന്നിരിക്കുന്നു. പണമുള്ളവരും പരമദരിദ്രരുമെല്ലാം ജീവിതത്തില്‍ ആര്‍ഭാടം വേണമെന്ന്‌ ശഠിക്കുന്നു. ഇതിനുവേണ്ടി അമിതമായി പണം ചെലവഴിക്കുന്നു. കടം വാങ്ങിയിട്ടായാലും പുതിയ വാഹനവും വീടും സ്വന്തമായി കെട്ടിപ്പൊക്കണമെന്നാണ്‌ അധികപേരുടെയും ഉള്ളിലിരിപ്പ്‌. അനാവശ്യമായത്‌ പോലും അതാവശ്യമായി കൊണ്ടുനടക്കുന്ന ലോകം. എത്രയേറെ സമ്പത്തുണ്ടായിട്ടും അമിതമായി ഒരു പൈസപോലും നഷ്‌ടപ്പെടുത്താത്തവനും പരമ ദരിദ്രാവസ്ഥയിലും അന്യന്റേത്‌ ആഗ്രഹിക്കാതെ ഉള്ളതില്‍ തൃപ്‌തിപ്പെട്ട്‌ ജീവിക്കുന്നവരും ഈ ലോകത്ത്‌ വളരെ കുറഞ്ഞുവരുന്നുവെന്നതാണ്‌ സത്യം. എന്നാല്‍ പൂര്‍വ കാലത്ത്‌, വലിയ ധനശേഖരത്തിന്റെ ഉടമസ്ഥരായിരുന്നവര്‍ പോലും മിതവ്യയത്തിന്റെയും വിരക്തിയുടെയും മാതൃകാ നക്ഷത്രങ്ങളായി തിളങ്ങിയവരായിരുന്നുവെന്ന്‌ ചരിത്രം പഠിപ്പിക്കുന്നു. ഹസന്‍ ബിന്‍ ആലി(റ), അബ്‌ദുല്ലാഹിബ്‌നു മുബാറക്‌, ലൈസുബ്‌നു സഅദ്‌, സുഫ്‌യാന്‍ മുതലായവര്‍ ധനികരായ ഐഹിക വിരക്തരായിരുന്നു. ``ദുന്‍യാവിന്‌ വേണ്ടി നീ അധ്വാനിക്കുക, എന്നെന്നും നീയിവിടെ ജീവിക്കുമെന്ന നിലയില്‍. പരലോകത്തിന്‌ വേണ്ടി നീ പണിയെടുക്കുക. നീ നാളെത്തന്നെ മരണപ്പെട്ടുപോകുമെന്ന നിലയി ല്‍''. ഈ തത്വം ഉള്‍ക്കൊള്ളുന്ന വിധത്തിലായിരുന്നു മുന്‍ഗാമികളുടെ ജീവിതമെന്ന്‌ ചുരുക്കം. അല്ലാഹുവാണ്‌ സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥനെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടും ധനത്തിന്റെ കൈവശാവകാശം മാത്രമാണ്‌ നമുക്കുള്ളതെന്ന്‌ ഓര്‍മിച്ചുകൊണ്ടും സമ്പത്തിനെ സമീപിക്കാനാണ്‌ ഇസ്‌ലാം ഉണര്‍ത്തുന്നത്‌.

അമിതവ്യയം നടത്തി ഭൂമിയില്‍ നെഗളിച്ച്‌ ജീവിക്കുന്നവരെപ്പറ്റി നാമൊരിക്കലും അസ്വസ്ഥരാകേണ്ടതില്ല എന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അവരുടെ ആര്‍ഭാട ജീവിതത്തിന്റെ ആയുസ്സ്‌ വളരെ കുറവ്‌ മാത്രമാകുന്നു. നാളെ പരലോകത്ത്‌ ധനം എവിടെനിന്ന്‌ സമ്പാദിച്ചുവെന്നതിനെപ്പറ്റിയും അതേത്‌ രൂപത്തില്‍ ചെലവഴിച്ചുവെന്നതിന്റെയും ഉത്തരം ബോധിപ്പിച്ചാലല്ലാതെ നമ്മുടെയൊന്നും കാലെടുത്ത്‌ മുന്നോട്ട്‌ വെക്കാനാവില്ലെന്ന്‌ മുഹമ്മദ്‌ നബി(സ) താക്കീത്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹു പറയുന്നത്‌ ഇപ്രകാരമാകുന്നു: ``നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക്‌ തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍ (വി.ഖു 64:15,16)

ധനം ചെലവഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസിക്ക്‌ ഒട്ടും അലംഭാവത്തിന്‌ അവസരമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള അമാനത്തായി ധനം വിനിയോഗിക്കാന്‍ കഴിയണം. പരമകരുണികന്റെ നല്ലവരായ അടിമകളുടെ സ്വഭാവമായി അല്ലാഹു അടയാളപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌. ``ചെലവ്‌ ചെയ്യുകയാണെങ്കില്‍ അമിത്യവയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍.'' (വി.ഖു 25:67)

അമിതമായി ധനം ചെലവഴിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ മിതവ്യയത്തിന്റെ സുന്ദര ശീലങ്ങള്‍ മുറുകെപിടിച്ച്‌ സന്തുലിത ജീവിതത്തിന്റെ മാതൃകകളായി തലയുയര്‍ത്തി നില്‌ക്കാന്‍ നമ്മിലെത്ര പേര്‍ക്ക്‌ കഴിയും?

by ജംഷിദ്‌ നരിക്കുനി @ ശബാബ്

ഇനിയും ഞെട്ടാത്ത മനസ്സാക്ഷി

മനുഷ്യനെ മനുഷ്യനാക്കുന്നതില്‍ വലിയൊരു ഘടകം മനസ്സാക്ഷിയാണ്‌. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍ക്കു പോലും കാലം കുറെ കഴിഞ്ഞിട്ടെങ്കിലും കുറ്റബോധം ഉണ്ടാവാറുണ്ട്‌. തന്നെ ആക്ഷേപിക്കുന്ന തന്റെ മനസ്സിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ (75:2) സൂചിപ്പിക്കുന്നുണ്ട്‌. ആധുനിക മനശ്ശാസ്‌ത്രവും മനസ്സിന്റെ വിവിധ ധര്‍മങ്ങളിലൊന്നായി ഇതിനെ കണക്കാക്കിയിട്ടുണ്ട്‌.

എന്നാല്‍ ഏതെങ്കിലും കാരണങ്ങളാല്‍ മനസ്സാക്ഷി മരവിച്ചു കഴിഞ്ഞാല്‍ ഈ കുറ്റബോധമോ പ്രതികരണ മനോഭാവമോ ഇല്ലാതാകും. എത്ര ഭീകരമായ കാര്യങ്ങളിലും നിസ്സംഗത പുലര്‍ത്തുന്നവര്‍ മനസ്സാക്ഷി മരവിച്ചവരായിരിക്കും. പ്രബുദ്ധ കേരളം -ഉയര്‍ന്ന സാക്ഷര നിമിത്തമാണോ എന്നറിയില്ല- മനസ്സാക്ഷി മരവിപ്പിലേക്ക്‌ നീങ്ങുകയാണ്‌. നിത്യവും കാണുന്ന, കേള്‍ക്കുന്ന, വായിക്കുന്ന വാര്‍ത്തകള്‍ ഈ ദിശയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.

ഈയടുത്ത ഏതാനും ആഴ്‌ചകളിലായി നാം കേട്ടുകൊണ്ടിരിക്കുന്ന ബലാല്‍സംഗ-കൊലപാതക വാര്‍ത്തകളാണ്‌ ഇങ്ങനെ ആലോചിക്കാന്‍ കാരണം. പെണ്‍വാണിഭവും സ്‌ത്രീപീഡനവും ഇന്ന്‌ വാര്‍ത്തയല്ല. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും ചില പ്രത്യേക സാഹചര്യങ്ങളുമെല്ലാം മനുഷ്യനെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിച്ചു എന്നുവരാം. ലോകത്തുള്ള എല്ലാ മതങ്ങളും ലൈംഗിക സദാചാരത്തെ ഉന്നത മൂല്യമായി കാണുന്നു. അതിന്റെ ഏറ്റവും വലിയ പരിഹാരമാണ്‌ വിവാഹവും ദാമ്പത്യ കുടുംബജീവിതവും. അപഥസഞ്ചാരം പാപമായി കാണാത്ത ഒരു സാമൂഹവും നിലവിലില്ല. മതകീയവും മതേതരവും ഒരു വേള മതവിരുദ്ധവും ആയ എല്ലാ ഇസങ്ങളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്‌. എന്നിട്ടുമെന്തേ ഇങ്ങനെ?

മനുഷ്യേതര ജന്തുക്കള്‍ക്ക്‌ ലൈംഗികതയ്‌ക്ക്‌ ഒരു നിയന്ത്രണവുമില്ല. എന്നാല്‍ അവ പ്രത്യുല്‌പാദനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ഇണയെ പ്രാപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മൃഗങ്ങള്‍ ഇണചേരില്ല. ഗര്‍ഭിണിയായ മൃഗത്തെയും അടയിരിക്കുന്ന പക്ഷിയെയും ഇണകള്‍ പ്രാപിക്കില്ല. ജന്തുലോകത്ത്‌ ബലാല്‍സംഗങ്ങളില്ല, അതിന്റെ പേരില്‍ കൊലപാതകം നടക്കുന്നില്ല. എന്നാല്‍ ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള മനുഷ്യര്‍ ഇപ്പറഞ്ഞതെല്ലാം ചെയ്യുന്നു. അപ്പോള്‍ ഇന്നു കേള്‍ക്കുന്ന ഈദൃശ സംഭവങ്ങള്‍ മൃഗീയമെന്ന്‌ വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പോലും ലജ്ജിക്കും. പൈശാചികമെന്നു വേണമെങ്കില്‍ പറയാം.

ഐസ്‌ക്രീമും കിളിരൂരും ഭരണപ്രതിപക്ഷ കക്ഷികളുടെ ബ്രാന്റ്‌ പീഡനക്കേസുകളായി അധപ്പതിക്കുകയും സദാചാരബോധത്തെ തട്ടിക്കളിക്കുകയും ചെയ്യുന്ന ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ മേല്‍പറഞ്ഞ പൈശാചികതക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, മീഡിയ അതിന്റെ ചാലകശക്തിയായി വര്‍ത്തിക്കുക കൂടി ചെയ്യുന്നു. താരതമ്യേന അപ്രസക്തമായ കാര്യങ്ങളില്‍ വലിയ വിവാദം സൃഷ്‌ടിക്കുന്ന `സാംസ്‌കാരിക നായകന്മാര്‍' ഇത്തരം കേസുകള്‍ അറിഞ്ഞിട്ടേയില്ല. പീഡകരില്‍ നിന്ന്‌ പാവങ്ങളെ രക്ഷിക്കേണ്ട പോലീസ്‌ പലപ്പോഴും പീഡകരായിത്തന്നെ രംഗത്തുവരുന്നു. ലൈംഗികാരാജകത്വത്തിന്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്ന കോടതികളും കുറ്റകൃത്യം പെരുകുന്നതില്‍ രാസത്വരകമായി വര്‍ത്തിക്കുന്നു. സര്‍ക്കാര്‍ എല്ലാം നിസ്സംഗമായി നോക്കിക്കാണുന്നു. നിയമസഭയില്‍ `ഉടുത്തതഴിച്ച്‌' ആടുന്ന സാമാജികരിലാരെങ്കിലും രാഷ്‌ട്രീയത്തിന്നതീതമായി ഹൃദയഭേദക പീഡനങ്ങള്‍ക്കെതിരെ `നടുത്തള'ത്തിലിറങ്ങിയതായി കേട്ടിട്ടില്ല.

പറവൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി നരാധമന്മാരുടെ കാമപൂര്‍ത്തിക്കായി എത്തിച്ചുകൊടുത്തു കൊണ്ടിരുന്നത്‌ സ്വന്തം പിതാവു തന്നെ ആയിരുന്നു എന്നത്‌ എന്തുമാത്രം ഭയാനകമാണ്‌! പത്താം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പിച്ചിച്ചീന്തിയ കോതമംഗലം പീഡനക്കേസിലെ ഒന്നാം പ്രതി `ബിലോ ഫിഫ്‌റ്റീന്‍' ആണ്‌. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയാണല്ലോ ഹൈസ്‌കൂള്‍ പ്രായം. പത്തൊന്‍പതു പേര്‍ പിടിയിലായി.

മിക്കതും മുസ്‌ലിം നാമധാരികള്‍! അതിലും ഭയങ്കരമാണ്‌ അടുത്തത്‌. പതിമൂന്നു വയസ്സുകാരനാണ്‌ ഒരു കൊച്ചുകുഞ്ഞിനെ ബലാല്‍സംഗത്തിന്‌ ശ്രമിച്ച്‌, കഴുത്തുഞെരിച്ചു കൊന്ന്‌, മരപ്പൊത്തിലിട്ട്‌ മറച്ചുവെച്ചത്‌!! അല്‌പമെങ്കിലും മനസ്സാക്ഷി അവശേഷിക്കുന്ന ഒരാള്‍ക്കും കണ്ണുതള്ളിപ്പോകാതെ വായിച്ചുതള്ളാന്‍ കഴിയാത്ത വാര്‍ത്ത! പത്തുവയസ്സുകാരന്‍ നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ കുളത്തില്‍ വീണ്‌ കുഞ്ഞ്‌ മരിച്ചു! ലൈംഗികത എന്താണെന്നു പോലും അറിയാത്ത കുട്ടിയെ അതിനു പ്രേരിപ്പിച്ചത്‌ തന്റെ വീട്ടുകാര്‍ പതിവായി കാണുന്ന സിഡി ദൃശ്യങ്ങളായിരുന്നു എന്നാണ്‌ വാര്‍ത്തയുടെ ബാക്കി. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന പെണ്‍രൂപത്തെ മയക്കുമരുന്ന്‌ കുത്തിവെച്ച്‌ പീഡിപ്പിച്ച സ്റ്റാഫ്‌ നഴ്‌സിനെയും കണ്ട കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പീഡനക്കഥകള്‍ നിരത്താനല്ല ഇക്കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്‌. ഓരോ സംഭവം കഴിയുമ്പോഴും അത്‌ അന്വേഷിച്ച്‌ കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നത്‌ നേര്‌. എന്നാല്‍ സമൂഹത്തെ ഈ അധപ്പതനത്തിലേക്ക്‌ നയിക്കുന്ന കാരണമെന്തെന്ന്‌ തേടുകയും ആ കാരണങ്ങളെ `ചികിത്സി'ക്കുകയുമാണ്‌ വേണ്ടത്‌. വ്യഭിചാരം ഏത്‌ കാലത്തും നടന്നിട്ടുണ്ട്‌. അരമനകളിലും അള്‍ത്താരകളിലും പണിശാലകളിലും വയലേലകളിലും അതുണ്ടായിട്ടുണ്ട്‌. എന്നാല്‍ പൈശാചികതയുടെ രൗദ്രഭാവം പൂണ്ട ക്രിമിനലുകള്‍ വ്യാപിച്ച ഈ ആധുനിക സമൂഹത്തിന്റെ ദുഷ്‌ചെയ്‌തികള്‍ക്ക്‌ ചരിത്രത്തില്‍ തുല്യത കാണുന്നില്ല.

അനിയന്ത്രിതമായ നഗ്നത പ്രദര്‍ശനമാണ്‌ ഇതിലേക്ക്‌ നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. വളര്‍ന്നുവരുന്ന ബാലമനസ്സില്‍ നിന്ന്‌ ലജ്ജ എന്ന ഗുണം നഷ്‌ടപ്പെടുത്തുന്ന വിധത്തിലാണ്‌ പത്രങ്ങളും മാസികകളും പരസ്യങ്ങളും ടിവി സീരിയലുകളും സിനിമയും സിനിമാ പോസ്റ്ററുകളും. ലൈംഗിക അരാജകത്വത്തിലേക്ക്‌ നയിക്കുന്ന ഈ കാരണത്തിന്നെതിരെ ഒരിക്കലും ഇവിടുത്തെ മീഡിയ പ്രതികരിക്കില്ല. നഗ്നത പ്രദര്‍ശനത്തിലാണ്‌ മീഡിയയുടെ ജീവിതം. കാറിന്റെ ബാറ്ററിപ്പരസ്യത്തിനു പോലും ഉടുക്കാത്ത പെണ്ണിന്റെ കവാത്ത്‌ കാണിക്കണം! കടകളില്‍ പരസ്യമായി തൂക്കിയിട്ടിരിക്കുന്ന ആനുകാലികങ്ങള്‍ പോലും മക്കള്‍ക്കൊപ്പം മാതാപിതാക്കള്‍ക്ക്‌ കാണാന്‍ കഴിയാത്തത്ര മോശമാണ്‌. പിന്നെ അതിന്റെ സമാന്തരമായി അധോലോകത്ത്‌ വിഹരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളുടെ `ധര്‍മ'മെന്താണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. കൂണുപോലെ മുളച്ചുപൊന്തിയ `സീഡിക്കട'കളിലെ നീലച്ചിത്രങ്ങളെയും അവയുടെ `കാര്യര്‍'മാരായി വര്‍ത്തിക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയും പറ്റി നിരവധി ഫീച്ചറുകള്‍ പുറത്തുവന്നു കഴിഞ്ഞു. ഇത്തരം സീഡിയാണല്ലോ പത്തു വയസ്സുകാരനെ വഴിതെറ്റിച്ചത്‌.

പ്രേമനാടകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും ക്ലോസപ്പുകള്‍ കാണിക്കുന്ന ചലച്ചിത്രലോകം മനുഷ്യനെ ദുര്‍നടപ്പിലേക്ക്‌ നയിക്കുന്ന കാരണങ്ങളിലൊന്നാണ്‌. കഥകളും നോവലുകളുമെല്ലാം ഇതിവൃത്തമാക്കുന്നതും ലൈംഗികതയും ക്രൈംത്രില്ലറുകളുമാണ്‌. മനുഷ്യമനസ്സിന്‌ നന്മയുടെ പാതയിലേക്ക്‌ നീങ്ങാന്‍ സാഹചര്യങ്ങള്‍ നന്നേ കുറവാണ്‌. വിവരസാങ്കേതികതയുടെ ഉത്‌പന്നമായ മൊബൈല്‍ ഫോണിന്റെ അനിയന്ത്രിതമായ ഉപയോഗമാണ്‌ പാതാളപാതയിലേക്കുള്ള ഒരു കവാടം. മറ്റുള്ളവരുടെ നഗ്നതയിലേക്ക്‌ `ഒളിക്യാമറ'വയ്‌ക്കാന്‍ മാത്രം ദുഷ്‌ടമായിപ്പോയി യുവതലമുറയുടെ മനസ്സ്‌! മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗവും ലഭ്യതയുമാണ്‌ മറ്റൊരു പ്രധാന കാരണം. എന്തും ചെയ്യാന്‍ മനുഷ്യനെ ധൃഷ്‌ടനാക്കുന്നതാണല്ലോ മദ്യവീര്യം. തിന്മകളുടെ താക്കോലാണ്‌ മദ്യമെന്ന്‌ പറഞ്ഞ പ്രവാചകനെ ആര്‌ ശ്രദ്ധിക്കാന്‍! ഇപ്പറഞ്ഞ ശോചനീയാവസ്ഥകള്‍ക്ക്‌ ദിനംപ്രതി ആക്കംകൂടുന്നതായിട്ടാണ്‌ കാണുന്നത്‌.

ധാര്‍മികതയില്‍ താല്‍പര്യമുള്ള ഒരു ന്യൂനപക്ഷം എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലുമുണ്ട്‌ എന്ന സത്യം ഓര്‍ക്കുക. ഇത്തരം സമാനചിന്താഗതിക്കാരുടെ കൂട്ടായ്‌മ ഈ രംഗത്ത്‌ ആവശ്യമാണ്‌. ഒരു മതമെന്ന നിലയില്‍ ഇസ്‌ലാം മുന്നോട്ടുവയ്‌ക്കുന്ന സമൂഹജീവിതം യഥാര്‍ഥ മനുഷ്യത്വത്തെ ഉള്‍ക്കൊള്ളുന്നതാണ്‌. ആണും പെണ്ണും സമൂഹത്തിന്റെ അനുപൂരകപാതികളാണ്‌. കുടുംബത്തിലെ സഹകാരികളാണ്‌. കുട്ടികളുടെ മാതാപിതാക്കളാണ്‌. അന്യ സ്‌ത്രീപുരുഷന്മാര്‍ അത്യാവശ്യങ്ങള്‍ക്കായി മാന്യമായി ഇടപഴകുന്നതില്‍ തെറ്റില്ല. എന്നാല്‍ ആവശ്യമായ അകലം പാലിച്ചുകൊണ്ടാരിക്കണം. മഹ്‌റം ഇല്ലാതെ സ്‌ത്രീ ദീര്‍ഘ യാത്ര ചെയ്യരുത്‌ എന്ന്‌ പറഞ്ഞത്‌ പിന്തിരിപ്പനായി കാണേണ്ടതില്ല. അന്യ സ്‌ത്രീയും പുരുഷനും ഒറ്റയ്‌ക്ക്‌ ഒരിടക്ക്‌ ആയിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണം. ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ സ്‌ത്രീപുരുഷന്മാര്‍ മാന്യമായി വസ്‌ത്രം ധരിക്കണം. നഗ്നത പരസ്‌പരം കാണരുത്‌; കാണിക്കരുത്‌. സ്‌ത്രീ സൗന്ദര്യം ഒട്ടും പ്രദര്‍ശിപ്പിച്ചു കൂടാ. കൗമാരത്തോടടുക്കുമ്പോള്‍ തന്നെ ആണ്‍മക്കളെയും പെണ്‍മക്കളെയും ഉറക്കറകളില്‍ വേറിട്ടു കിടത്തണമെന്ന്‌ നിര്‍ദേശിച്ച പ്രവാചകന്റെ ദീര്‍ഘദര്‍ശിത്വവും മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധതയും എത്ര പേര്‍ക്കറിയാം! സ്‌ത്രീ പുരുഷന്മാര്‍ അനാവശ്യമായി പരസ്‌പരം നോക്കുകപോലുമരുത്‌. പ്രായപൂര്‍ത്തി ആയാല്‍ വിവാഹജീവിതം നയിക്കാന്‍ പ്രേരിപ്പിക്കണം. ഇങ്ങനെയുള്ള നിഷ്‌കര്‍ഷയുടെ പാരമ്യമാണ്‌ വ്യഭിചാരത്തിനുള്ള അതികഠിനമായ ശിക്ഷ (24:2). സ്‌ത്രീകളെ അപമാനിക്കുന്നവര്‍ക്കു പോലും കടുത്ത ശിക്ഷ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്‌ (24:4). പഴുതടയ്‌ക്കുക, അതിരുകവിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കുക.

സാമ്പത്തികരംഗത്ത്‌ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ ലോകത്ത്‌ ചര്‍ച്ചയായതുപോലെ സദാചാരരംഗത്ത്‌ ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ വ്യാപകമായി ചര്‍ച്ചയ്‌ക്കു വയ്‌ക്കേണ്ട സന്ദര്‍ഭമാണിത്‌.

from SHABAB editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts