ബിദ്‌അത്ത്‌ ഉത്‌ഭവവും വ്യാപനവും

ശൈശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്‌അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്‌ സമുദായത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. അതിനെപ്പറ്റി റസൂല്‍(സ) നേരത്തെ പ്രവചിച്ചിട്ടുണ്ട്‌: ``എനിക്കു ശേഷം ജീവിക്കുന്നവര്‍ക്ക്‌ ധാരാളം അഭിപ്രായ വ്യത്യാസം കാണാം. അപ്പോള്‍ നിങ്ങള്‍ എന്റെയും ഖുലഫാഉര്‍റാശിദിന്റെയും സുന്നത്ത്‌ സ്വീകരിക്കുക.''

ആദ്യമായി പ്രത്യക്ഷപ്പെട്ട ബിദ്‌അത്ത്‌ ഖദ്‌രിയ്യ, മുര്‍ജിഅ, ശീഅ, ഖവാരിജ്‌ എന്നീ വിഭാഗങ്ങളുടെ ബിദ്‌അത്താണ്‌. ഈ ബിദ്‌അത്തുകള്‍ രണ്ടാം നൂറ്റാണ്ടിലാണ്‌ രംഗത്തുവന്നത്‌, സ്വഹാബിമാര്‍ ജീവിച്ചിരിക്കുമ്പോള്‍. അവര്‍ അതിനെ എതിര്‍ക്കുകയും ചെയ്‌തു. പിന്നെയാണ്‌ മുഅ്‌തസിലുകളുടെ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങള്‍ ഉണ്ടായി. അഭിപ്രായവ്യത്യാസങ്ങളും ബിദ്‌അത്തുകളും തന്നിഷ്‌ടങ്ങളോടുള്ള താല്‌പര്യങ്ങളും ഉടലെടുത്തു. സ്വൂഫിസവും ഖബ്‌റുകള്‍ കെട്ടിപൊക്കലും വിശിഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷം നിലവില്‍വന്നു.

പല മുസ്‌ലിംനാടുകളിലും ബിദ്‌അത്ത്‌ ഉണ്ടായിട്ടുണ്ട്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: നബി(സ)യുടെ സ്വഹാബിമാര്‍ താമസിച്ചിരുന്നതും ഇല്‍മും ഈമാനും പുറത്തേക്ക്‌ പ്രവഹിച്ചിരുന്നതുമായ പട്ടണങ്ങള്‍ അഞ്ചെണ്ണമായിരുന്നു. മക്ക, മദീന, ബസ്വറ, കൂഫ, ശാം. അവയില്‍ നിന്നാണ്‌ ഖുര്‍ആനും ഹദീസും ഫിഖ്‌ഹും ഇബാദത്തും അവയോടനുബന്ധിച്ച ഇസ്‌ലാമിന്റെ കാര്യങ്ങളും പുറത്തുവന്നത്‌. മദീന ഒഴികെയുള്ള ഈ പട്ടണങ്ങളില്‍ നിന്നാണ്‌ മൗലിക ബിദ്‌അത്തുകള്‍ പ്രവഹിച്ചത്‌. കൂഫയിലാണ്‌ ശീഅയും മുര്‍ജിഅയും ഉടലെടുത്ത്‌ മറ്റു നാടുകളില്‍ പ്രചരിച്ചത്‌. ഖദരിയ്യയും മുഅ്‌തസിലയും ദുഷിച്ച ആചാരസമ്പ്രദായങ്ങളും ബസ്വറയില്‍ മുളച്ച്‌ മറ്റു നാടുകളിലേക്ക്‌ പ്രചരിച്ചവയാണ്‌. ഖദരിയ്യയുടെ കേന്ദ്രം ശാം ആണ്‌. ഏറ്റവും ദുഷിച്ച ബിദ്‌അത്തായ ജഹ്‌മിയ്യ ഖുറാസാനിലാണ്‌ ജന്മമെടുത്തത്‌.

ഉസ്‌മാന്‍(റ) വധിക്കപ്പെട്ടപ്പോള്‍ ഹറൂറിയ്യ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മദീന ഇതില്‍ നിന്നെല്ലാം സുരക്ഷിതമായിരുന്നു- ബിദ്‌അത്ത്‌ ഉള്ളില്‍ ഒളിച്ചുവെക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും. അതായത്‌ അവിടെ ഖദ്‌രിയ്യ വിഭാഗക്കാരായ ചിലര്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ തലപൊക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കൂഫയിലെയും ബസ്വറയിലെയും ശാമിലെയും സ്ഥിതി അതായിരുന്നില്ല. ദജ്ജാല്‍ മദീനയില്‍ പ്രവേശിക്കുകയില്ല എന്ന്‌ നബി(സ) വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. നാലാം നൂറ്റാണ്ടുകാരനായ മാലികിന്റെ അനുയായികളുടെ കാലം വരെയും അവിടെ ഇല്‍മും ഈമാനും രംഗത്തുണ്ടായിരുന്നു.

അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുകയാണ്‌ ബിദ്‌അത്തിലും പിഴവിലും അകപ്പെടുന്നതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗം. അല്ലാഹു പറയുന്നു: ``ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിമ്പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ചുകളയും'' (വി.ഖു 6:153)

നബി(സ) അത്‌ ഇങ്ങനെ വ്യക്തമാക്കി: ``ഇബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: നബി ഞങ്ങള്‍ക്ക്‌ ഒരു വര വരച്ചുതന്നു. തുടര്‍ന്നു പറഞ്ഞു: ഇതാണ്‌ അല്ലാഹുവിന്റെ മാര്‍ഗം. പിന്നെ അതിന്റെ ഇടത്തും വലത്തും കുറെ വരകള്‍ വരച്ചു. എന്നിട്ടു പറഞ്ഞു: ഇവയെല്ലാം വ്യത്യസ്‌ത വഴികളാണ്‌. ഓരോ വഴിയിലും അതിലേക്ക്‌ ക്ഷണിക്കുന്ന ഓരോ പിശാച്‌ ഉണ്ട്‌. തുടര്‍ന്ന്‌ അദ്ദേഹം മുകളില്‍ കൊടുത്ത ഖുര്‍ആന്‍ വാക്യമോതി. അപ്പോള്‍ കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും ആരെങ്കിലും മുഖം തിരിച്ചാല്‍ പിഴപ്പിക്കുന്ന വഴികളും പുത്തന്‍ ബിദ്‌അത്തുകളും അവനോട്‌ പിടിവലി നടത്തും.'' താഴെ പറയുന്ന കാര്യങ്ങളാലാണ്‌ ബിദ്‌അത്തുകള്‍ ജന്മമെടുക്കുക.

മതനിയമങ്ങളെപ്പറ്റിയുള്ള അജ്ഞത

കാലം മുന്നോട്ടുപോവുകയും റസൂലിന്റെ കാലടിപ്പാടുകളില്‍ നിന്ന്‌ ജനങ്ങള്‍ അകലുകയും ചെയ്‌ത ക്രമത്തില്‍ വിജ്ഞാനം കുറയുകയും അജ്ഞത വ്യാപിക്കുകയും ചെയ്‌തു. റസൂല്‍(സ) ഇത്‌ വ്യക്തമാക്കിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു: ``എനിക്കു ശേഷം നിങ്ങളിലാരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കില്‍ ധാരാളം അഭിപ്രായവ്യത്യാസം അവന്‍ കാണും.''

റസൂല്‍ ഇപ്രകാരവും പറഞ്ഞു: ``അല്ലാഹു ഇല്‍മിനെ പിടിച്ചുകൊണ്ടുപോവുക ജനങ്ങളില്‍ നിന്ന്‌ അതിനെ തട്ടിയെടുത്തല്ല. മറിച്ച്‌ പണ്ഡിതന്മാരെ പിടിച്ചുകൊണ്ടുപോവുക മുഖേനയാണ്‌. അങ്ങനെ അവന്‍ ഒരു പണ്ഡിതനെയും ബാക്കിവെക്കാതിരിക്കുമ്പോള്‍ ജനങ്ങള്‍ അജ്ഞരായ ആളുകളെ നേതാക്കളാക്കും. അവരോട്‌ ആളുകള്‍ ചോദിക്കും. അവര്‍ വിവരമില്ലാതെ ഫത്‌വാ നല്‌കും. അങ്ങനെ അവര്‍ പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. അപ്പോള്‍ ഇല്‍മും ഉലമാക്കളും ഇല്ലാതാകുമ്പോള്‍ ബിദ്‌അത്തുകള്‍ക്ക്‌ രംഗത്തുവരാനും അതിന്റെ ആളുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനും സൗകര്യമാകും.''

തന്നിഷ്‌ടം പിമ്പറ്റുക

കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും മുഖം തിരിക്കുന്നവന്‍ പിന്നെ അവന്റെ തന്നിഷ്‌ടത്തെയാണ്‌ പിമ്പറ്റുക. അല്ലാഹു പറയുന്നു: ``എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്‌ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിന്മേല്‍ ഒരു മൂടി ഇടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കാനുള്ളത്‌?'' (വി.ഖു 45:23). ബിദ്‌അത്തുകള്‍ തന്നിഷ്‌ടത്തിന്റെ സൃഷ്‌ടിയാണ്‌.

ചില അഭിപ്രായങ്ങളോടും ആളുകളോടുമുള്ള പക്ഷപാതിത്വം

ഇത്‌ തെളിവുകള്‍ പരിശോധിച്ചു സത്യം കണ്ടെത്തുന്നതിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. അല്ലാഹു പറയുന്നു: ``നിങ്ങള്‍ അല്ലാഹു അവതരിപ്പിച്ചതിനെ പിമ്പറ്റുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വികരെ എന്തൊന്നിലാണോ കണ്ടിട്ടുള്ളതെങ്കില്‍ അതിനെയാണ്‌ പിമ്പറ്റുക'' (വി.ഖു 2:170). ചില മദ്‌ഹബുകളും സ്വൂഫിസവും പിമ്പറ്റുന്നവരും ഖബ്‌ര്‍ ആരാധകരുമായ പക്ഷപാത ചിന്താഗതിക്കാരുടെ നിലപാട്‌ ഇതാണ്‌. സുന്നത്ത്‌ പിമ്പറ്റേണമെന്നും ഇതിനു വിരുദ്ധമായി ഇവര്‍ സ്വീകരിച്ചുവരുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇവരോട്‌ പറഞ്ഞാല്‍ മദ്‌ഹബിന്റെയും മശാഇഖിന്റെയും പൂര്‍വികരുടെയും പേര്‌ പറഞ്ഞ്‌ വാദിക്കുകയാണ്‌ അവര്‍ ചെയ്യുക.

അവിശ്വാസികളെ അനുകരിക്കല്‍

ഇതാണ്‌ മനുഷ്യരെ ബിദ്‌അത്തുകളില്‍ വീഴ്‌ത്തുന്ന ഏറ്റവും ചീത്തയായ കാര്യം. ഇതിനുദാഹരണം അബൂവാഖിദില്ലൈസി റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ വിവരിച്ച സംഭവം. അദ്ദേഹം പറയുന്നു: ഞങ്ങള്‍ റസൂലിന്റെ(സ) കൂടെ ഹുനൈനിലേക്ക്‌ പുറപ്പെട്ടു. ഞങ്ങള്‍ അടുത്തകാലം വരെയും കുഫ്‌റിലായിരുന്നു. മുശ്‌രിക്കുകള്‍ക്ക്‌ ഒരു നബ്‌ഖ്‌ മരമുണ്ട്‌. അവര്‍ അതിനടുത്ത്‌ ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള്‍ അതില്‍ കെട്ടിത്തൂക്കുകയും ചെയ്‌തു. `ദാത്തുഅന്‍വാത്ത്‌' എന്നാണ്‌ ഈ മരത്തെ വിളിക്കുക. അങ്ങനെ ഒരു നബ്‌ഖ്‌ മരത്തിനരികിലൂടെ നടന്നുപോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു:

അവര്‍ക്ക്‌ ദാത്തുഅന്‍വാത്ത്‌ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്തുഅന്‍വാത്ത്‌ ഏര്‍പ്പെടുത്തണം തിരുമേനീ. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ഇത്‌ പൂര്‍വികരുടെ സമ്പ്രദായമാണ്‌. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിങ്ങള്‍ ബനൂഇസ്‌റാഈല്‍ മൂസായോട്‌ പറഞ്ഞതുപോലെ പറയുകയാണ്‌: അവര്‍ക്ക്‌ ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ വെച്ചുതരൂ! അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിവരമില്ലാത്ത ജനതയാണ്‌. നിങ്ങളുടെ മുമ്പുള്ളവരുടെ നടപടിക്രമങ്ങള്‍ നിങ്ങള്‍ പിമ്പറ്റുകതന്നെ ചെയ്യും. (തിര്‍മിദി)

കാഫിറുകളെ അനുകരിച്ചതുകൊണ്ടാണ്‌ ബനൂഇസ്‌റാഈലും നബിയുടെ അനുയായികളില്‍ ചിലരും അവരുടെ നബിയോട്‌ ഈ ചീത്ത ആവശ്യം- അല്ലാഹുവിനെ കൂടാതെ അവര്‍ക്ക്‌ ആരാധിക്കാനും ബര്‍കത്ത്‌ തേടാനും ഇലാഹുകളെ വെച്ചുതരിക- ഉന്നയിച്ചത്‌. ഇത്‌ തന്നെയാണ്‌ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്‌ലിംകളില്‍ അധികപേരും ശിര്‍ക്കും ബിദ്‌അത്തും പ്രവര്‍ത്തിക്കുന്നതില്‍ കാഫിറുകളെ അനുകരിക്കുകയാണ്‌.

ജന്മദിനാഘോഷം, ചില പ്രത്യേക കര്‍മങ്ങള്‍ക്ക്‌ ദിവസങ്ങളും ആഴ്‌ചകളും നിശ്ചയിക്കുക, മതചടങ്ങുകളും അനുസ്‌മരണങ്ങളും ആഘോഷിക്കുക, പ്രതിമകളും സ്‌മാരകങ്ങളും സ്ഥാപിക്കുക, ചരമദിനങ്ങള്‍ ആഘോഷിക്കുക, മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ബിദ്‌അത്തുകള്‍, ഖബ്‌റുകള്‍ക്കു മുകളിലെ കെട്ടിടനിര്‍മാണം തുടങ്ങിയവയെല്ലാം ഇതില്‍ പെട്ടതാണ്‌.

എന്നാല്‍ ബിദ്‌അത്തുകള്‍ തലപൊക്കുമ്പോഴൊക്കെയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്‌ അതിനെ എതിര്‍ക്കുകയും അതിന്റെ ആളുകളെ തടയുകയും ചെയ്‌തിരുന്നു. ഒരു ഉദാഹരണം: എന്റെ പിതാവ്‌ അദ്ദേഹത്തിന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നതായി കേട്ടു: ഞങ്ങള്‍ സ്വുബ്‌ഹ്‌ നമസ്‌കാരത്തിന്റെ മുമ്പ്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദിന്റെ വാതില്‍ക്കല്‍ ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം പുറത്തുവന്നാല്‍ അദ്ദേഹത്തിന്റെ കൂടെ പള്ളിയിലേക്ക്‌ നടന്നുപോകും. അങ്ങനെ അബൂമൂസല്‍ അശ്‌അരി വന്ന്‌ ഇപ്രകാരം ചോദിച്ചു: അബൂഅബ്‌ദിര്‍റഹ്‌മാന്‍ ഇതുവരെയും വന്നില്ലേ? ഞങ്ങള്‍ പറഞ്ഞു: ഇല്ല. അങ്ങനെ അദ്ദേഹവും ഞങ്ങളുടെ കൂടെയിരുന്നു.

പിന്നെ അബൂഅബ്‌ദിര്‍റഹ്‌മാന്‍ പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്ക്‌ എഴുന്നേറ്റു ചെന്നു. അബൂമൂസാ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞാന്‍ പള്ളിയില്‍ അല്‌പം മുമ്പ്‌ മോശപ്പെട്ട ഒരു കാര്യം കണ്ടു. ആയുസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത്‌ കാണാം. പള്ളിയില്‍ ആളുകള്‍ നമസ്‌കാരവും കാത്ത്‌ വട്ടത്തില്‍ ഇരിക്കുകയാണ്‌. ഓരോ വട്ടത്തിലും ഒരു നേതാവുണ്ട്‌. അവരുടെയെല്ലാം കൈകളില്‍ കൊച്ചുകല്ലുകളുണ്ട്‌. നേതാവ്‌ പറയുന്നു: നിങ്ങള്‍ ആറ്‌ തക്‌ബീര്‍ ചൊല്ലുക. അപ്പോള്‍ ആളുകള്‍ അപ്രകാരം ചെയ്യുന്നു. പിന്നെ അയാള്‍ നൂറുവട്ടം `ലാ ഇലാഹ ഇല്ലല്ലാഹ്‌' ചൊല്ലാന്‍ പറയുന്നു. അവര്‍ അപ്രകാരം ചെയ്യുന്നു. തസ്‌ബീഹും അതുപോലെ തന്നെ.

അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നിട്ട്‌ നിങ്ങള്‍ അവരോട്‌ എന്താണ്‌ പറഞ്ഞത്‌? അബൂമൂസാ: ഒന്നും പറഞ്ഞില്ല. നിങ്ങള്‍ എന്തു പറയുന്നു എന്നു കാത്തിരിക്കുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍: അവരുടെ തിന്മകളെണ്ണാന്‍ കല്‌പിച്ചുകൂടായിരുന്നുവോ? നന്മകളൊന്നും നഷ്‌ടപ്പെടുകയില്ലെന്ന്‌ അവര്‍ക്ക്‌ ഉറപ്പുകൊടുത്തുകൂടായിരുന്നുവോ?

പിന്നെ അദ്ദേഹത്തോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്‌ പോയി. ഒരു വട്ടത്തില്‍ ചെന്ന്‌ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എന്താണ്‌ ഈ ചെയ്യുന്നത്‌? അവര്‍: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഇത്‌ കല്ലുകളാണ്‌; ഇതുകൊണ്ട്‌ ഞങ്ങള്‍ തക്‌ബീറും തഹ്‌ലീലും തസ്‌ബീഹുമൊക്കെ എണ്ണുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നാല്‍ നിങ്ങളുടെ തിന്മകളാണ്‌ നിങ്ങള്‍ എണ്ണുന്നത്‌. നിങ്ങളുടെ നന്മകള്‍ ഒന്നും നഷ്‌ടപ്പെടുകയില്ലെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു. കഷ്‌ടം, മുഹമ്മദ്‌ നബിയുടെ സമുദായമേ, എത്രവേഗത്തിലാണ്‌ നിങ്ങള്‍ നശിച്ചത്‌? ഇതാ, നബിയുടെ സ്വഹാബികള്‍ ഇവിടെയുണ്ട്‌, അദ്ദേഹത്തിന്റെ വസ്‌ത്രങ്ങള്‍ നുരുമ്പിയിട്ടില്ല. അദ്ദേഹം ഉപയോഗിച്ച പാത്രങ്ങള്‍ പൊട്ടിയിട്ടില്ല. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നബിയുടെ മാര്‍ഗത്തേക്കാള്‍ ശരിയായ ഒരു മാര്‍ഗത്തിലാണോ നിങ്ങള്‍? അതോ നിങ്ങള്‍ ഒരു ദുര്‍മാര്‍ഗത്തിലേക്ക്‌ തിരക്കി കയറുകയാണോ? അവര്‍ പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞങ്ങള്‍ നന്മമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. അബൂഅബ്‌ദിര്‍റഹ്‌മാന്‍: നന്മ ഉദ്ദേശിച്ചിട്ട്‌ അത്‌ കിട്ടാതെ പോകുന്ന എത്രയോ മനുഷ്യരുണ്ട്‌. റസൂല്‍(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ചില ആളുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. എന്നാല്‍ അവരുടെ നെഞ്ചെല്ലിന്‌ അപ്പുറത്തേക്ക്‌ അത്‌ കടക്കുകയില്ല. അല്ലാഹു തന്നെ സത്യം, നിങ്ങള്‍ അധികപേരും അക്കൂട്ടത്തില്‍ പെട്ടവരാണോ എന്നെനിക്കറിഞ്ഞുകൂടാ. ഇതും പറഞ്ഞ്‌ അദ്ദേഹം അവിടെനിന്ന്‌ പിന്‍വാങ്ങി. അംറുബ്‌നുസല്‍മ പറയുന്നു: ആ വട്ടക്കാരില്‍ അധികപേരും നഹ്‌റുവാന്‍ യുദ്ധവേളയില്‍ ഖവാരിജുകളോടൊപ്പം ചേര്‍ന്നു ഞങ്ങളെ കുത്തുന്നതായികണ്ടു.

by ശൈഖ്‌ സ്വാലിഹ്‌ ഫൗസാന്‍ @ ശബാബ്

ഹജ്ജ്‌ തീര്‍ഥാടനത്തിന്റെ ഉത്തമ മാതൃക

ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌ അഞ്ചു കാര്യങ്ങളടങ്ങിയ അടിത്തറയിലാണ്‌. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹമായി യാതൊന്നുമില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും (ജീവിതംകൊണ്ട്‌) സാക്ഷിയാവുക. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, സകാത്തുകൊടുക്കുക, കഅ്‌ബയില്‍ ഹജ്ജ്‌ നിര്‍വഹിക്കുക, റമദാനില്‍ വ്രതമനുഷ്‌ഠിക്കുക.'' (ബുഖാരി, മുസ്‌ലിം)

എല്ലാ മതങ്ങളിലും അടിസ്ഥാനകര്‍മങ്ങള്‍ ഏകദേശം ഒന്നുതന്നെയാണെന്നു കാണാം. നിര്‍ണിതവും നിശ്ചിതവുമായ പ്രാര്‍ഥനകള്‍ (നമസ്‌കാരം), ദാനധര്‍മങ്ങള്‍ (സകാത്തും സ്വദഖയും), വ്രതാനുഷ്‌ഠാനം, തീര്‍ഥാടനം, ബലിദാനം തുടങ്ങിയ പല കാര്യങ്ങളും രൂപഭാവഭേദങ്ങളോടെ എല്ലാ മതങ്ങളിലും കാണാം. മതങ്ങളുടെ സ്രോതസ്സ്‌ ഒന്നുതന്നെയാണെന്നും പില്‍ക്കാലത്ത്‌ വികലമാക്കപ്പെട്ടതാണെന്നും നമുക്ക്‌ മനസ്സിലാക്കാം. ``ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്‌. അവര്‍ അതാണ്‌ അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത്‌.''(വി.ഖു. 22:67)

തീര്‍ഥാടനം പുണ്യകരമായി കാണാത്ത ഒരു മതവുമില്ല. മുസ്‌ലിംലോകം ഹജ്ജ്‌ യാത്രയ്‌ക്കുള്ള ഒരുക്കം തുടങ്ങുന്ന ഈ സമയത്ത്‌ തീര്‍ഥാടനചിന്തയ്‌ക്ക്‌ പ്രസക്തിയുണ്ടെന്ന്‌ പറയേണ്ടതില്ല. പ്രത്യേക വിശുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിച്ച്‌ അങ്ങോട്ട്‌ തീര്‍ഥാടനം നടത്തുകയും നിശ്ചിതകാലത്തും സ്ഥലത്തും സമ്മേളിക്കുകയും ചെയ്യാത്ത മതസമൂഹങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. തീര്‍ഥാടനത്തിനുള്ള താല്‍പര്യം ഒരര്‍ഥത്തില്‍ മനുഷ്യപ്രകൃതിയുടെ താല്‍പര്യം കൂടിയാണ്‌.

തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ അല്‌പം ആശ്വാസം ലഭിക്കാനും ഇതര സമൂഹങ്ങളുമായി ഇഴുകിച്ചേര്‍ന്ന്‌ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താനും അതുവഴി മനസ്സമാധാനം കൈവരിക്കാനും ആഗ്രഹിക്കുന്നവരാണ്‌ മനുഷ്യര്‍. ഭൂമുഖത്ത്‌ മണ്‍മറഞ്ഞുപോയ നാഗരികതകളില്‍ വിശുദ്ധ തീര്‍ഥാടനകേന്ദ്രങ്ങളുണ്ടായിരുന്നുവെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ അനുമാനിക്കുന്നു. നിലവിലുള്ള മതസമൂഹങ്ങളില്‍ ജൂത- ക്രൈസ്‌തവര്‍ക്കും ഹൈന്ദവര്‍ക്കുമൊക്കെ തീര്‍ഥാടന കേന്ദ്രങ്ങളുണ്ട്‌.

വര്‍ഷത്തില്‍ മൂന്നുതവണ ജൂതര്‍ ബൈതുല്‍ മുഖദ്ദസിലേക്ക്‌ (ഹജ്ജ്‌) തീര്‍ഥാനം നടത്തിയിരുന്നുവെന്നും Harvest festival, E-aster, Feast of Tabernacles എന്നീ പേരുകളില്‍ അവ അറിയപ്പെട്ടിരുന്നുവെന്നും പതിനായിരക്കണക്കിനാളുകള്‍ അതില്‍ പങ്കെടുത്തിരുന്നുവെന്നും ജൂയിഷ്‌ എന്‍സൈക്ലോപീഡിയ പറയുന്നു. എ ഡി പതിമൂന്നാം നൂറ്റാണ്ടായപ്പോഴേക്ക്‌ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ളതിനേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ റോമിലേക്കായിരുന്നുവത്രെ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരമായ റോം കത്തോലിക്കരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായിത്തീര്‍ന്നു. (എന്‍സൈക്ലോപീഡിയ ഓഫ്‌ റിലീജ്യന്‍ ആന്റ്‌ എത്തിക്‌സ്‌)

ബുദ്ധ- ജൈനരുള്‍പെടെ ഭാരതത്തിലെ ഹൈന്ദവര്‍ക്കും അവരുടേതായ പുണ്യസ്ഥലങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളുമുണ്ട്‌. ഗംഗാനദിയുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്‌ ഇവയിലധികവും. ഗംഗാസ്‌നാനവും കാശിയാത്രയും പുണ്യമായി കരുതുന്നു അവര്‍. എല്ലാ സമൂഹവും തങ്ങളുടെ തീര്‍ഥാടനകേന്ദ്രമായി കാണുന്നത്‌ ആചാര്യന്മാരുടെയോ പുണ്യപുരുഷന്മാരുടെയോ ശ്‌മശാനങ്ങളാണ്‌. അവരുടെ ജനനമോ മരണമോ ആയി ബന്ധപ്പെട്ട ദിനങ്ങളാണ്‌ തീര്‍ഥാടനത്തിന്‌ തെരഞ്ഞെടുക്കാറുള്ളത്‌.

ഇസ്‌ലാം തീര്‍ഥാടനത്തിന്റെ കാര്യത്തിലും ഉത്തമമായ മാതൃക കാണിക്കുന്നു. ഏകദൈവവിശ്വാസമാണ്‌ ഹജ്ജിന്റെ മര്‍മം. ലോകത്തിലാദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി `പ്രവാചകപിതാവ്‌' എന്ന്‌ വിശേഷിപ്പിക്കാവുന്ന ഇബ്‌റാഹീം(അ) പടുത്തുയര്‍ത്തിയ കഅ്‌ബയാണ്‌ ഹജ്ജിന്റെ ആസ്ഥാനം. ഇബ്‌റാഹീമിന്റെ(അ)യും ഇസ്‌മാഈലിന്റെ(റ)യും തൗഹീദ്‌ പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രം നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ്‌ ഹജ്ജിന്റെ പശ്ചാത്തലം. എല്ലാ മനുഷ്യരും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന്‌ വിളിച്ചോതുന്ന സാഹോദര്യവും സമത്വവുമാണ്‌ ഹജ്ജിന്റെ സന്ദേശം.

ഒരേ വേഷവും ഒരേ മന്ത്രവും ഒരേ ലക്ഷ്യവുമായി ലക്ഷക്കണക്കിനാളുകള്‍ ഒരേ സമയത്ത്‌ ഒന്നിച്ചുചെയ്യുന്ന ഒരു കര്‍മവുമില്ല; ഹജ്ജല്ലാതെ. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും എത്തിച്ചേരുന്ന മനുഷ്യര്‍ ഓരോ കാലഘട്ടത്തിലെയും മനുഷ്യവര്‍ഗത്തിന്റെ പരിച്ഛേദമാണ്‌. ബാഹ്യകര്‍മങ്ങള്‍ക്കപ്പുറം ആത്മീയോത്‌കര്‍ഷം പ്രദാനംചെയ്യുന്ന ഹജ്ജ്‌ കര്‍മത്തിന്റെ ഫലം സ്വര്‍ഗമാണ്‌. ഭാര്യാസമേതം ഹജ്ജിന്‌ പോകുന്നു; സല്ലാപങ്ങളിലേര്‍പ്പെടാതെ. എതിരാളിയോടൊത്ത്‌ ഹജ്ജ്‌ ചെയ്യുന്നു; ശണ്‌ഠയില്ലാതെ. കൂട്ടുകാരനോടൊത്ത്‌ ഹജ്ജിന്‌ പോകുന്നു; തമാശകളിലേര്‍പ്പെടാതെ. അതായത്‌, മനുഷ്യനെ ഉത്തമവ്യക്തിത്വത്തിന്റെ ഉന്നതങ്ങളിലേക്കെത്തിക്കുന്ന കര്‍മവും കൂടിയാണ്‌ ഹജ്ജ്‌. അതേസമയം ഭൗതികജീവിത പരിത്യാഗമല്ല ഹജ്ജ്‌. ``അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും....''(22:28) എന്ന്‌ ഹജ്ജിനെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത്‌ ആത്മീയതക്കൊപ്പം ഭൗതികനേട്ടങ്ങളും ആഗ്രഹിക്കുന്നതിനു വിരോധമില്ല എന്ന്‌ അറിയിക്കാനാണ്‌.

ഇസ്‌ലാമിന്റെ അടിസ്ഥാനകര്‍മങ്ങള്‍ വ്യത്യസ്‌ത രീതിയിലാണ്‌. നമസ്‌കാരം ഒരു പരിതസ്ഥിതിയിലും മാറ്റിവെക്കാനോ ഉപേക്ഷിക്കാനോ പാടില്ല. സമ്പത്ത്‌ ഉള്ളവര്‍ക്കു മാത്രമേ സകാത്ത്‌ നിര്‍വഹിക്കേണ്ടതുള്ളൂ. നോമ്പിന്‌ വിഘാതം സൃഷ്‌ടിക്കുന്ന രോഗമോ യാത്രയോ ഉണ്ടെങ്കില്‍ താത്‌കാലികമായി മാറ്റിവെക്കാം. പിന്നീട്‌ നിര്‍വഹിച്ചാല്‍ മതി. ഹജ്ജിനെപ്പറ്റി അല്ലാഹു പറഞ്ഞതിങ്ങനെയാണ്‌: ``ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക്‌ തീര്‍ഥാടനം നടത്തല്‍ അയാള്‍ക്ക്‌ അല്ലാഹുവിനോടുള്ള ബാധ്യതയാകുന്നു.''(വി.ഖു. 3:97)

`എത്തിച്ചേരാനുള്ള കഴിവ്‌' എന്നത്‌ ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യങ്ങളാണ്‌. അവ ഒത്തിണങ്ങിയാല്‍ അയാള്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമായി. ചില ആളുകള്‍ തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്‌. ഇപ്പറഞ്ഞ സൗകര്യങ്ങള്‍ ഒത്തിണങ്ങിയിട്ടും `നാല്‌പത്‌ വയസ്സ്‌ കഴിയട്ടെ' എന്നു കരുതി കാത്തിരിക്കുന്നവര്‍ മുസ്‌ലിംസമൂഹത്തിലുണ്ട്‌. ഇത്‌ തെറ്റായ ഒരു ധാരണയാണ്‌. ബ്രഹ്‌മചര്യവും ഗാര്‍ഹസ്ഥ്യവും കഴിഞ്ഞ്‌ വാനപ്രസ്ഥത്തിലേക്ക്‌ നീക്കുക എന്ന ഹൈന്ദവ സങ്കല്‌പമായിരിക്കണം ഇതിന്റെ അടിത്തറ. ദാമ്പത്യ- കുടുംബജീവിതമൊക്കെ കഴിഞ്ഞ്‌ കുഴിയിലേക്ക്‌ കാലുനീട്ടിയ കാലത്ത്‌ ഗംഗാസ്‌നാനവും കഴിഞ്ഞ്‌ കാശിക്കുപോയി അവിടെക്കിടന്ന്‌ മരിക്കുക എന്ന സങ്കല്‌പവും നാം പറഞ്ഞുകേള്‍ക്കുന്നവയാണ്‌.

ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ അതല്ല. ആരോഗ്യവും കരുത്തും ഐശ്വര്യവും ഉള്ളപ്പോള്‍ ഹജ്ജ്‌ ചെയ്യുക. അതുപോലെത്തന്നെ എല്ലാ ബാധ്യതയും തീര്‍ത്തിട്ടേ ഹജ്ജിന്‌ പോകാവൂ എന്ന കാഴ്‌ചപ്പാട്‌ തെറ്റായ രീതിയിലേക്ക്‌ നയിക്കപ്പെടുന്നതു കാണാം. ഒരാള്‍ സംസാരത്തിന്നിടയില്‍ പറഞ്ഞത്‌ ഇവിടെ അനുമസ്‌മരിക്കട്ടെ: ``ഒരു വിവാഹവും കൂടി നടത്താനുണ്ട്‌. എന്നിട്ടുവേണം ഹജ്ജിനു പോകാന്‍.'' അദ്ദേഹത്തിന്റെ മകള്‍ എട്ടാംതരത്തില്‍ പഠിക്കുന്നു. ആ കുട്ടി വലുതായി വിവാഹം നടത്തിയിട്ടേ ഹജ്ജിന്‌ പോകാവൂ എന്ന ധാരണ തെറ്റാണ്‌. `കഅ്‌ബയില്‍ എത്തിച്ചേരാനുള്ള കഴിവ്‌' എന്ന്‌ അല്ലാഹു പറഞ്ഞ സൗകര്യം ലഭിച്ചിട്ടും അതു നിര്‍വഹിച്ചില്ലെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്‌. ബാധ്യതകള്‍ ഓരോന്നു വരുമ്പോള്‍ അപ്പപ്പോള്‍ കഴിവനുസരിച്ച്‌ നിര്‍വഹിക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ തന്റെ യാതൊരു ബാധ്യതകളും തീരെ പരിഗണിക്കാതെ എങ്ങനെയെങ്കിലും പണമുണ്ടാക്കി ഹജ്ജ്‌ നിര്‍വഹിക്കുക എന്നത്‌ ജീവിതാഭിലാഷമായി കാണുന്നതും ശരിയല്ല.

സകാത്ത്‌ നല്‌കാന്‍ വേണ്ടി ആരും പണമുണ്ടാക്കാറില്ല. സമ്പത്ത്‌ അതിന്റെ നിശ്ചിത പരിധിയെത്തിയാല്‍ സകാത്ത്‌ നിര്‍ബന്ധമാകുന്നതു പോലെ തന്നെയാണ്‌ ഹജ്ജിന്റെയും സ്ഥിതി. ഹജ്ജ്‌ പോലെത്തന്നെ ജീവിതത്തിലൊരിക്കല്‍ ഉംറയും നിര്‍ബന്ധമാണ്‌. എന്നാല്‍ `ഉംറവിസ' എന്ന ഒരു മാധ്യമത്തിന്റെ ഭാഗമായി മാത്രം ഉംറ എന്ന പദം കേള്‍ക്കുന്നവരും സമൂഹത്തിലുണ്ട്‌. വിവരമില്ലായ്‌മയാണ്‌ ഇതിനെല്ലാം കാരണം.

സമൂഹത്തിലെ ഒരു സ്റ്റാറ്റസ്‌ സിംബലായി ഹജ്ജിനെ കണ്ടിരുന്ന കാലവുമുണ്ടായിരുന്നു. `ഹാജിയാര്‍' സമൂഹത്തിലെ പരമോന്നതനായിരുന്നു. ഹജ്ജ്‌ നിര്‍വഹിച്ചവരെ ഹാജി എന്നു വളിച്ചില്ലെങ്കില്‍ കുറച്ചിലായി കാണുന്നവരുമുണ്ട്‌. വാസ്‌തവത്തില്‍ നമസ്‌കാരം, സകാത്ത്‌, നോമ്പ്‌ എന്നിവ പോലെത്തന്നെ ഒരു സത്യവിശ്വാസിക്ക്‌ നിര്‍ബന്ധമായ കര്‍മമാണത്‌. `എത്തിച്ചേരാനുള്ള കഴിവ്‌' ഉണ്ടാവുകയും ഹജ്ജ്‌ നിര്‍വഹിക്കുകയും ചെയ്‌തയാളും `കഴിവി'ല്ലാത്ത കാരണത്താല്‍ ഹജ്ജ്‌ നിര്‍വഹിക്കാത്തവനും അല്ലാഹുവിന്റെ മുമ്പില്‍ തുല്യരാണ്‌.

സകാത്ത്‌ നല്‌കുന്ന മുതലാളി ധര്‍മിഷ്‌ഠനും നല്‌കാത്ത മുതലാളി പിശുക്കനുമല്ല. സമ്പത്തുണ്ടായിട്ട്‌ സകാത്ത്‌ നല്‌കിയവന്‍ ബാധ്യത നിര്‍വഹിച്ചവനും അതു ചെയ്യാത്തവന്‍ സത്യനിഷേധിയുമാണ്‌. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ സകാത്ത്‌ നല്‌കാത്തവന്‍ സത്യവിശ്വാസിയാണല്ലോ. ഹജ്ജിന്റെ കാര്യവും ഇങ്ങനെത്തന്നെയാണ്‌. പ്രവാചകന്മാരുടെ ധീരോദാത്തമായ ഏകദൈവവിശ്വാസ പ്രബോധനത്തിന്റെയും ഒരു മാതാവിന്റെ ത്യാഗോജ്വലമായ സഹനത്തിന്റെയും ചരിത്രമാണ്‌ ഹജ്ജിനുള്ളത്‌. ഇബ്‌റാഹീം(അ), ഭാര്യ ഹാജര്‍, മകന്‍ ഇസ്‌മാഈല്‍(അ) എന്നിവരുടെ ജീവിതപശ്ചാത്തലം ഹജ്ജില്‍ അനുസ്‌മരിക്കപ്പെടുന്നു.

മക്കാ പ്രദേശത്ത്‌ മനുഷ്യവാസമുണ്ടാവുകയും അന്ത്യപ്രവാചകന്‍ മുഹമ്മദിന്റെ(സ) നിയോഗവും ഇസ്‌ലാമിന്റെ പൂര്‍ത്തീകരണവും നടന്നത്‌ അല്ലാഹുവിന്റെ പ്രത്യേകമായ ഉദ്ദേശ്യത്തോടു കൂടി തന്നെയാണ്‌. ഇബ്‌റാഹീമി(അ)ന്റെ പ്രപൗത്രനായ മുഹമ്മദ്‌നബി(സ) ജീവിതത്തിന്റെ അവസാനവര്‍ഷം ഹജ്ജ്‌ നിര്‍വഹിച്ചതും `ഇന്ന്‌ നിങ്ങള്‍ക്ക്‌ ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചിരിക്കുന്നു' (വി.ഖു. 5:3) എന്ന്‌ ദിവ്യസന്ദേശം ലഭിച്ചതും മക്കയില്‍ വെച്ചുതന്നെയായിരുന്നു.

കേവലം ഒരു തീര്‍ഥാടനം എന്നതിലുപരി മനുഷ്യവര്‍ഗത്തിന്റെ സോേദ്ദശ്യ സൃഷ്‌ടിപ്പും മാര്‍ഗദര്‍ശനവും അതിന്റെ പരിപൂര്‍ണതയും എല്ലാം വിളിച്ചോതുന്ന ഒരു മഹത്തായ മനുഷ്യസംഗമം തന്നെയാണ്‌ ഹജ്ജ്‌. അതിനെ ആ അര്‍ഥത്തിലെടുക്കാനും അതു നിര്‍വഹിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ് വാരിക

പൗരോഹിത്യത്തിന്റെ ഭാവപ്പകര്‍ച്ചകള്‍

മതപരമായ ചടങ്ങുകളില്‍ ആചാര്യസ്ഥാനം വഹിക്കുന്ന ആള്‍ എന്ന അര്‍ഥമാണ്‌ മലയാളത്തിലെ പ്രധാന നിഘണ്ടുകളില്‍ പുരോഹിതന്‌ നല്‌കപ്പെട്ടിട്ടുള്ള ഭാഷ്യം. പുരോഹിതന്റെ കര്‍മങ്ങളെ പൗരോഹിത്യം എന്നും വിവക്ഷിക്കുന്നു. മതവിശ്വാസികളുടെ ജീവിതത്തില്‍ വലിഞ്ഞുകയറിവരികയും തങ്ങളുടെ കാര്‍മികത്വത്തിലും ആശീര്‍വാദത്തിലും സാന്നിധ്യത്തിലും മാത്രമേ മതവിശ്വാസികള്‍ക്ക്‌ മതകര്‍മങ്ങള്‍ നിര്‍വഹിക്കാനും മതപരമായ ജീവിതം നയിക്കാനും കഴിയുകയുള്ളൂ എന്ന തെറ്റായ സങ്കല്‌പമാണ്‌ `പൗരോഹിത്യത്തിന്റെ' അടിത്തറ.

മതത്തിന്റെ താല്‌പര്യങ്ങള്‍ക്കും അനുശാസനങ്ങള്‍ക്കും അനുകൂലമായതും പ്രതികൂലമായതുമായ കാര്യങ്ങളെ കൂട്ടിക്കലര്‍ത്തി മതവിശ്വാസികളാല്‍ ഇവര്‍ ചെയ്യുന്ന കര്‍മങ്ങളാണ്‌ പൗരോഹിത്യം എന്നും മനസ്സിലാക്കപ്പെടുന്നു.

ഇത്തരമൊരു പൗരോഹിത്യ സങ്കല്‌പം ഇസ്‌ലാമിന്നന്യവും അപരിചിതവുമാണ്‌. മതപരമായ കാര്യങ്ങള്‍ ആധികാരികമായി ജനങ്ങള്‍ക്ക്‌ താത്വികമായും പ്രായോഗികമായും വിവരിച്ചുകൊടുത്ത പ്രഥമ പരിഗണനീയരായ ദൈവദൂതന്മാരെ പ്രവാചകന്മാര്‍ എന്നാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. പ്രവാചകന്മാര്‍ ഒരിക്കലും പുരോഹിതന്മാരായിരുന്നില്ല. എന്നു മാത്രമല്ല, ഖുര്‍ആന്‍ (9:31,34) പുരോഹിതന്മാരെയും പൗരോഹിത്യപ്രവണതകളെയും പരാമര്‍ശിച്ചുകൊണ്ട്‌ അവ തിന്മയുടെ പ്രതിരൂപങ്ങളും സത്യവിശ്വാസികള്‍ അവരുമായി അടുക്കുകയല്ല, അകലം കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌ എന്നുമുള്ള സേന്ദശമാണ്‌ നല്‌കുന്നത്‌. മതത്തെപ്പറ്റി ശരിയായ അവബോധമില്ലാത്ത മതവിശ്വാസികള്‍ മതനേതാക്കളെയും ചിലപ്പോള്‍ പ്രവാചകന്മാരെപ്പോലും ദൈവതുല്യരോ ദൈവത്തിലേക്കുള്ള ഇടയാളന്മാരോ എന്ന നിലയില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പൗരോഹിത്യ പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി നിരാകരിക്കുകയും പൗരോഹിത്യവലയത്തില്‍ കുടുങ്ങിയ മതവിശ്വാസികളെ ഗുണദോഷിക്കുകയും ചെയ്യുന്നുണ്ട്‌. പൗരോഹിത്യത്തിന്റെ ദുഷ്‌ടലാക്കുകളെയും നീചസംസ്‌കാരത്തെയും കുറിച്ച്‌ ഖുര്‍ആന്‍ ശക്തമായി താക്കീതുനല്‌കിയിട്ടുണ്ട്‌.

പ്രവാചകന്മാരെ ഖുര്‍ആന്‍ അംഗീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. മതപണ്ഡിതന്മാര്‍ക്കും ഇസ്‌ലാമിക ദൃഷ്‌ട്യാ പ്രസക്തിയും പ്രാധാന്യവുമുണ്ട്‌. എന്നാല്‍ മതത്തെ ചൂഷണോപാധിയാക്കുന്ന പുരോഹിതന്മാരെ ഇസ്‌ലാം നിരാകരിക്കുന്നു. പ്രവാചകന്മാരെയും പണ്ഡിതന്മാരെയും വേര്‍തിരിച്ചുകാണണം എന്നതാണ്‌ ഖുര്‍ആനിന്റെ നിര്‍ദേശം. സുപ്രധാനമായ ഈ ദൈവികസന്ദേശത്തെ അവഗണിക്കുകയും നിരാകരിക്കുകയും ചെയ്‌തവരാണ്‌ ജൂത-ക്രിസ്‌തീയ മതവിഭാഗങ്ങള്‍ എന്ന്‌ സോദാഹരണം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഉയര്‍ത്തപ്പെട്ട ഈസാനബിയെയും ജീവിച്ചിരിക്കുന്ന പണ്ഡിതരെയും പുരോഹിതന്മാരെയും ക്രിസ്‌ത്യാനികള്‍ ദൈവത്തിലേക്കുള്ള ഇടത്തട്ടു കേന്ദ്രങ്ങളോ ദൈവതുല്യരായിത്തന്നെയോ സങ്കല്‌പിച്ചു. സദ്‌വൃത്തനായ ഉസൈറി(റ)നെ ദൈവപുത്രനായി ജൂതന്മാരും സങ്കല്‌പിച്ചു. ദൈവം, പ്രവാചകന്‍, പണ്ഡിതന്‍, പുരോഹിതന്‍ എന്നീ പരികല്‌പനയിലെ വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാനുള്ള മതപരമായ ഉല്‍ബുദ്ധതയിലേക്ക്‌ ഈ മതവിഭാഗങ്ങള്‍ ഉയര്‍ന്നില്ല. അങ്ങനെയൊരു തിരിച്ചറിവിന്റെ മതപരമായ സാധ്യതയെ സംബന്ധിച്ച്‌ ആ മതവിഭാഗങ്ങള്‍ ഗൗനിച്ചതേയില്ല. അതിനാല്‍ തന്നെ അല്ലാഹുവിന്റെ ശക്തമായ വെറുപ്പിനും ശാപകോപങ്ങള്‍ക്കും അവര്‍ വിധേയമാവുകയും ചെയ്‌തു. മൂസാ(അ), ഈസാ(അ) എന്നീ പ്രവാചകന്മാര്‍ പകര്‍ന്നുകൊടുത്ത സത്യശുദ്ധമായ മതമാര്‍ഗരേഖ ജൂത-ക്രിസ്‌ത്യാനികള്‍ പാടെ കൈയൊഴിച്ചു. അങ്ങനെയവര്‍ പൗരോഹിത്യത്തിന്റെ ചൂഷണവലയില്‍ പെട്ട്‌ മതകീയമായ ചൈതന്യം കളഞ്ഞുകുളിച്ചു.

ജൂത-ക്രിസ്‌തീയ ജനവിഭാഗങ്ങള്‍ക്ക്‌ സംഭവിച്ച വിനാശകരമായ ഈ അപചയത്തെക്കുറിച്ച്‌ ഖുര്‍ആന്‍ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: ``ഉസൈര്‍ ദൈവപുത്രനാണെന്ന്‌ യഹൂദന്മാര്‍ പറഞ്ഞു. മസീഹ്‌ ദൈവപുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും പറഞ്ഞു. അതവരുടെ വായ്‌ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?

അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവരോട്‌ കല്‌പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ ഒരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്ര പരിശുദ്ധന്‍.'' (വി.ഖു. 9:30,31)

പുരോഹിതന്മാരുടെയും ആ മാര്‍ഗത്തില്‍ ചരിക്കുന്ന പണ്ഡിതന്മാരുടെയും ദുഷ്‌ടലാക്കുകളെപ്പറ്റി ഖുര്‍ആന്‍ പറയുന്നതിപ്രകാരമാണ്‌: ``സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി `സന്തോഷവാര്‍ത്ത' അറിയിക്കുക.'' (വി.ഖു. 9:34)

പൗരോഹിത്യത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഈ ദിവ്യസൂക്തത്തില്‍ നിന്ന്‌ വായിച്ചെടുക്കാനാകും. മതവിശ്വാസികളുടെ കൈയിലുള്ള പണം കൈവശപ്പെടുത്തുക എന്ന സാമ്പത്തിക ദുര്‍മോഹമാണ്‌ പുരോഹിതന്മാരുടെയും പുരോഹിതസ്വഭാവമുള്ള ചില പണ്ഡിതന്മാരുടെയും ആത്യന്തികലക്ഷ്യം. ഇതിനവര്‍ കാണുന്ന മാര്‍ഗം മതവിശ്വാസികളെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിപ്പിക്കുക എന്നതാണ്‌. മതത്തിന്റെ അടിത്തറ അല്ലാഹുവുമായി മനുഷ്യന്‍ ദൃഢബന്ധം സ്ഥാപിക്കുകയെന്നതും അല്ലാഹുവിന്നവകാശപ്പെട്ട അധികാരാവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ വകവെച്ചുകൊടുക്കാതിരിക്കുക എന്നുമുള്ള തൗഹീദാണ്‌. അപ്പോള്‍ പൗരോഹിത്യം പ്രഥമമായും പ്രധാനമായും ചെയ്യുന്നത്‌ മതവിശ്വാസികളെ തൗഹീദില്‍ നിന്നകറ്റുകയും സ്രഷ്‌ടാവിന്റെയും സൃഷ്‌ടികളുടെയുമിടയില്‍ ഇടത്തട്ട്‌ കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ്‌. അങ്ങനെ പുരോഹിതന്മാര്‍ മതവിശ്വാസികളുടെ മേല്‍ പിടിമുറുക്കുകയും തങ്ങളുടെ സാമ്പത്തിക പരിപോഷണത്തിന്റെ മാധ്യമങ്ങളായി മതവിശ്വാസികളെ ദുരുപയോഗം ചെയ്യുകയും ചൂഷണംചെയ്യുകയും ചെയ്യുന്നു.

മതവിശ്വാസികളെ ചൂഷണംചെയ്യുന്ന പൗരോഹിത്യ വിപത്ത്‌ മൂസാനബി(അ)യുടെയും ഈസാനബി(അ)യുടെയും അനുയായികളിലാണ്‌ രൗദ്രഭാവം പൂണ്ട്‌ വികാസംപ്രാപിച്ചത്‌ എന്ന്‌ ഖുര്‍ആനില്‍ നിന്ന്‌ മനസ്സിലാകുന്നു. സ്വയം ദൈവം ചമഞ്ഞ ഫിര്‍ഔനിന്റെ സമഗ്രാധിപത്യത്തില്‍ നിന്ന്‌ ഇസ്‌റാഈല്‍ ജനതയെ മൂസാ(അ) മോചിപ്പിക്കുകയും സംശുദ്ധമായ തൗഹീദിന്റെ ദിവ്യസന്ദേശങ്ങള്‍ പകര്‍ന്ന്‌ നല്‌കി അവരെ നന്നാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ്‌ ദൈവകല്‌പന പ്രകാരം മൂസാ(അ) തൗറാത്ത്‌ വാങ്ങാന്‍വേണ്ടി അല്‌പം വിട്ടുനില്‍ക്കേണ്ടി വന്നത്‌.

മൂസാ(അ) അനുയായികളോടൊപ്പം ഇല്ലാതിരുന്ന ഈ ഇടവേള ചൂഷണംചെയ്‌തുകൊണ്ട്‌ സാമിരി എന്ന പുരോഹിതന്‍ ഇസ്‌റാഈല്യര്‍ക്കിടയില്‍ `ആളാ'വുകയും പശുക്കുട്ടിയെ ആരാധിക്കുക എന്ന വ്യക്തമായ ശിര്‍ക്കിലേക്ക്‌ അവരെ വ്യതിചലിപ്പിക്കുകയും ചെയ്‌തു. ജനങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണമെല്ലാം ശേഖരിച്ച്‌ ഒരു സ്വര്‍ണക്കാളക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊണ്ടാണ്‌ സാമിരീ പുരോഹിതന്‍ തന്റെ ലക്ഷ്യം സാധിച്ചെടുത്തത്‌. മൂസാ(അ) പറഞ്ഞ ദൈവം തന്നെയാണ്‌ ഈ കാളക്കുട്ടി എന്ന്‌ അയാള്‍ സമര്‍ഥമായി ബനൂഇസ്‌റാഈല്യരെ ധരിപ്പിച്ചു. മതത്തിന്റെ മേലങ്കിയണിഞ്ഞു കാര്യങ്ങള്‍ വിശദീകരിക്കുന്ന സാമിരിയെ അവര്‍ കണ്ണടച്ചു വിശ്വസിച്ചു. അവര്‍ കാളക്കുട്ടിയെ ദൈവമെന്ന ധാരണയില്‍ ഭക്ത്യാദരപൂര്‍വം ആരാധിക്കാനും തുടങ്ങി. മൂസാ(അ) തൗറാത്തുമായി തിരിച്ചുവരുമ്പോള്‍ കാണുന്ന കാഴ്‌ച ഹൃദയഭേദകം! തൗഹീദിന്റെ സത്യസരണിയിലൂടെ നടന്നു തുടങ്ങിയ ബനൂഇസ്‌റാഈല്യര്‍ ചെറിയൊരു ഇടവേളയില്‍ ശിര്‍ക്കിന്റെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നു!

മതത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ടാണ്‌ സാമിരി കാര്യങ്ങളെല്ലാം ചെയ്‌തതെങ്കിലും ഖുര്‍ആന്‍ പറഞ്ഞത്‌ സാമിരി അവരെ വഴിതെറ്റിച്ചുകളഞ്ഞിരിക്കുന്നു എന്നാണ്‌. ഖുര്‍ആന്‍ (20:83-99) വിശകലനംചെയ്‌തിട്ടുള്ള സാമിരി സംഭവത്തില്‍ നിന്ന്‌ പുരോഹിതര്‍ മതസമൂഹത്തെ എത്ര സമര്‍ഥമായാണ്‌ വഴികേടിലാക്കുന്നത്‌ എന്നതിന്റെ രേഖാചിത്രം ലഭിക്കും.

ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദും(സ) വരുന്നതിനു മുമ്പ്‌ മദീനയിലെ ജൂത-ക്രിസ്‌ത്യാനികള്‍ പ്രവചിത പ്രവാചകനായ മുഹമ്മദിന്റെ ആഗമനത്തെ അക്ഷമയോടെ കാത്തിരുന്നു. മുഹമ്മദില്‍ ഞങ്ങള്‍ ആദ്യം വിശ്വസിക്കും എന്ന്‌ ജൂതന്മാരും ക്രിസ്‌ത്യാനികളും പരസ്‌പരം വീറും വാശിയും പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ തൗറാത്തിലും ഇഞ്ചീലിലും പ്രവചിത പ്രവാചകനെന്നെ നിലയില്‍ മുഹമ്മദ്‌ നബി ജൂത- ക്രിസ്‌ത്യാനികള്‍ക്ക്‌ സുപരിചിതനായിരുന്നിട്ടും പ്രവാചകാഗമനത്തിന്‌ ശേഷം അവരുടെ മട്ടും ഭാവവും മാറി. അവര്‍ നബി(സ)യുടെ ശക്തമായ എതിരാളികളായി നിലയുറപ്പിച്ചു. മുഹമ്മദിന്റെ നേതൃത്വമംഗീകരിച്ചാല്‍ തങ്ങളുടെ പൗരോഹിത്യ താല്‌പര്യങ്ങളൊന്നും നടക്കാതെയാവും എന്ന കാരണത്താലാണ്‌ അവര്‍ എതിര്‍ചേരിയില്‍ നിലയുറപ്പിച്ചത്‌.

മതത്തെ ഈ വിധം തങ്ങളുടെ താല്‌പര്യ പൂര്‍ത്തീകരണത്തിന്റെ ഉപാധിയായി മാത്രം നോക്കിക്കണ്ട മതവിഭാഗം എന്ന നിലയിലാണ്‌ ജൂതപൗരോഹിത്യത്തെ ഖുര്‍ആന്‍ വിശകലനംചെയ്‌തിട്ടുള്ളത്‌. ജൂത-ക്രിസ്‌തീയ ജനവിഭാഗത്തെ ബാധിച്ച പൗരോഹിത്യജീര്‍ണതകള്‍ അല്‌പം പോലും ഇല്ലാതെയാണ്‌ മുഹമ്മദ്‌ നബി(സ) ഇസ്‌ലാമിക സമൂഹത്തെ വാര്‍ത്തെടുത്തത്‌. എന്നിട്ടവിടുന്നിപ്രകാരം പറഞ്ഞു: ``സ്വര്‍ഗത്തിലേക്ക്‌ നിങ്ങളെ അടുപ്പിക്കുകയും നരകത്തില്‍ നിന്ന്‌ നിങ്ങളെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക്‌ ഞാന്‍ വ്യക്തമാക്കിത്തന്നിട്ടുണ്ട്‌.'' ഇസ്‌ലാമികജീവിതം നയിക്കാന്‍ ഒരു മുസ്‌ലിമിന്‌ ഒരു മതപുരോഹിതന്റെ കൈത്താങ്ങ്‌ ആവശ്യമില്ലെന്നര്‍ഥം. പ്രവാചകന്‍(സ) തന്റെ അവസാനനാളുകളില്‍ ഇപ്രകാരം വ്യക്തമാക്കുകയും ചെയ്‌തു. ``രണ്ട്‌ കാര്യം നിങ്ങളെ ഏല്‌പിച്ചു ഞാന്‍ പോകുന്നു. അവ മുറുകെ പിടിച്ചു ജീവിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല. ഖുര്‍ആനും നബിചര്യയുമാണവ.'' നിങ്ങള്‍ എന്ന പ്രയോഗത്തില്‍ ലോകാവസാനം വരെയുള്ള ഓരോ മുസ്‌ലിമും പെട്ടു. ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിക്കാന്‍ തിരുമാനിച്ച മുസ്‌ലിംകളെ പൗരോഹിത്യം ഇടപെട്ട്‌ അലങ്കോലമാക്കരുത്‌ എന്നുതന്നെയല്ലേ ഈ വചനത്തിലടങ്ങിയ താക്കീത്‌?

ജനനം, മരണം, വിവാഹം, ഗൃഹപ്രവേശം, യാത്ര പുറപ്പെടല്‍ തുടങ്ങിയ ജീവിതസന്ദര്‍ഭങ്ങളിലെല്ലാം മറ്റു പല മതവിഭാഗങ്ങളിലും ഒരു പുരോഹിതന്റെ കാര്‍മികത്വം അനിവാര്യമായി വരുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തില്‍ അങ്ങനെയൊരു പുരോഹിത ചടങ്ങ്‌ മേല്‍ സന്ദര്‍ഭങ്ങളിലൊന്നുമില്ല എന്നത്‌ വളരെ ശ്രദ്ധേയമാണ്‌. എന്നാല്‍ മതത്തെപ്പറ്റി ശരിയായ അവബോധമില്ലാത്ത മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നോ അതിലധികമോ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെടുന്ന അവസ്ഥ കാണുന്നു. ആദ്യകാല മുസ്‌ലിംകള്‍ക്കിടയിലില്ലാത്തതും പില്‍ക്കാലത്ത്‌ കടന്നുവന്നതുമായ പൗരോഹിത്യ പ്രവണതയാണിത്‌. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പുരോഹിതന്മാര്‍ തങ്ങളുടെ ചടങ്ങ്‌ കഴിഞ്ഞ്‌ `ഫീസ്‌' വാങ്ങിയാണ്‌ പോകുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. വി.ഖു. 9:34ല്‍ പൗരോഹിത്യത്തെ സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെടുത്തിയത്‌ ഓര്‍ക്കുക.

by ശംസുദ്ദീന്‍ പാലക്കോട്‌ @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts