വര്‍ഷാരംഭം ആഘോഷമാണോ?

ക്രിസ്‌താബ്‌ദ കണക്കനുസരിച്ച്‌ ഒരു വര്‍ഷം കൂടി പിന്നിടുകയാണ്‌; ഡിസംബര്‍ മുപ്പത്തി ഒന്നിന്‌. വര്‍ഷാരംഭദിനം എന്ന നിലയില്‍ ജനുവരി ഒന്നാംതിയ്യതി ആഘോഷിക്കപ്പെടുന്നതു കാണാം. കുറേ വര്‍ഷമായി നമ്മുടെ നാട്ടിലും ഈ ആഘോഷം നടത്തപ്പെടുന്നുണ്ട്‌. `ന്യൂ ഇയര്‍ ഡെ' എന്ന പേരില്‍ ഒരാഘോഷം സംഘടിപ്പിക്കുന്നതിന്റെ പ്രസക്തിയോ ചരിത്രഗതിയില്‍ ഒരു ദിവസമാറ്റത്തിന്റെ പ്രാധാന്യമോ നടത്തപ്പെടുന്ന പുതുവത്സരാഘോഷത്തിന്റെ രീതികളോ നാം ആലോചനാവിധേയമാക്കിയിട്ടുണ്ടോ?

പിന്നിട്ട വര്‍ഷത്തെ പറ്റിയുള്ള വിശകലനങ്ങളും തിരിഞ്ഞുനോട്ടവും ഗുണദോഷങ്ങള്‍ വിലയിരുത്തലും ജീവസ്സുറ്റ ഒരു സമൂഹത്തിന്‌ ആവശ്യമാണ്‌. വീഴ്‌ചകള്‍ പാഠമാകാന്‍, തെറ്റുകള്‍ തിരുത്താന്‍, മികവുകള്‍ വളര്‍ത്താന്‍ തുടര്‍ ജീവിതത്തിലേക്ക്‌ ആസൂത്രണം ചെയ്യാന്‍.... വിലയിരുത്തല്‍ (ഇവാല്വേഷന്‍) ഇല്ലാത്ത ഒരു പ്രവര്‍ത്തനവും വിജയത്തിലെത്തിച്ചേരില്ല. ഇങ്ങനെ വിലയിരുത്തലിന്നായി കാലഗതിയിലെ ഏതു നിമിഷവും നമുക്ക്‌ തെരഞ്ഞെടുക്കാം. ആ അര്‍ഥത്തില്‍ കലണ്ടര്‍ വര്‍ഷത്തിലെ അവസാനദിനം വീണ്ടുവിചാരത്തിനു വേണ്ടി വിനിയോഗിക്കുന്നുവെങ്കില്‍ അത്‌ ശ്ലാഘനീയമാണെന്നു പറയാം.

ആപാതമധുരവും ആലോചനാമൃതവുമാകേണ്ട പുതുവര്‍ഷപ്പുലരി, നിര്‍ഭാഗ്യവശാല്‍, ആഘോഷത്തിമര്‍പ്പിന്റെ ആലസ്യത്തിലും കൂത്താട്ടത്തിന്റെ ഹാംഗ്‌ഓവറിലും വൈകിയുണരുന്ന പ്രഭാതമായിട്ടാണ്‌ ഇന്ന്‌ സമൂഹം കാണുന്നത്‌. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുടിച്ചു കൂത്താടാനുള്ള ഒരു ദിനമായി ഡിസംബര്‍ മുപ്പത്തിയൊന്നിനെ യുവതലമുറ കാണാന്‍ തുടങ്ങിയിട്ട്‌ കുറച്ചുകാലമയി. ബന്ധങ്ങളും ബന്ധനങ്ങളും വിസ്‌മരിച്ചുകൊണ്ട്‌, പാരമ്പര്യവും പൈതൃകവും മറന്നുകൊണ്ട്‌, സ്വദേശാഭിമാനം പോലും കളഞ്ഞുകുളിച്ച്‌ പടിഞ്ഞാറിനെ പുല്‌കുന്ന പ്രവണതകളില്‍ ഒന്നായി നവവത്സരപ്പിറവിയും ആയിത്തീരുകയാണ്‌. അജണ്ടയിലെ സ്ഥിരമായ ഒരിനമെന്നോണം കലണ്ടര്‍ വര്‍ഷത്തിലെ ഒന്നാം തിയ്യതിക്കുശേഷമൊരു ദിനം അബ്‌കാരി കണക്കും മീഡിയ പ്രസിദ്ധപ്പെടുത്തുന്നു. അഥവാ പുതുവത്സരത്തിന്‌ പുതുതലമുറ കുടിച്ചുതീര്‍ത്ത കള്ളിന്റെ കണക്ക്‌. ഇത്രമാത്രം അധപ്പതിച്ചുപോയോ സമൂഹം!

ആഘോഷങ്ങള്‍ കാല-ദേശ ഭേദങ്ങള്‍ക്കതീതമായ ഒരു സംഗതിയാണ്‌. ഒത്തുകൂടാനും ആനന്ദിക്കാനുമുള്ള പ്രവണത മനുഷ്യസഹജവുമാണ്‌. ദേശീയവും അന്തര്‍ദേശീയവും മതകീയവും സാമൂഹികവുമായ നിരവധി ആഘോഷങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്‌. ഓരോ ആഘോഷത്തിനും ഓരോ പശ്ചാത്താലവും പ്രത്യേകമായ രീതികളും കാണും. ജനങ്ങള്‍ ഒത്തുചേര്‍ന്ന്‌ ആഹ്ലാദം പങ്കിടുക എന്നതാണ്‌ ആഘോഷത്തിന്റെ മര്‍മമെങ്കിലും പ്രാചീന കാലം മുതല്‍ തന്നെ കണ്ടുവരുന്ന ചില പൊതു സ്വഭാവമുണ്ട്‌. ഏതാഘോഷത്തിലും വിഗ്രരഹാരാധനയുമായി ബന്ധപ്പെട്ട ചില ചടങ്ങുകളും മദ്യം കുടിച്ച്‌ മദിച്ചു വിലസുന്ന പൊതു സ്ഥിതിയും കാണാം. മതാഘോഷങ്ങള്‍ മിക്കതും ആരുടെയെങ്കിലും ജയന്തിയോ സമാധിയോ ആയിരിക്കും. അതിന്‌ മതപ്രമാണ പിന്‍ബലം പോലും വേണമെന്നില്ല. ഇസ്‌ലാം നിശ്ചയിച്ച രണ്ട്‌ ആഘോഷ സുദിനങ്ങള്‍- ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്‌ഹായും- ഇതിന്നപവാദമാണ്‌. അതില്‍ വിശ്വാസത്തിനും മാനവികതയ്‌ക്കുമാണ്‌ ഊന്നല്‍ നല്‌കിയിരിക്കുന്നത്‌. അവയുടെ പശ്ചാത്തലമാകട്ടെ ജനിമൃതികളല്ല. ത്യാഗവും ആരാധനയും ചരിത്ര സ്‌മരണകളുമാണ്‌. മിത്തുകളിലും ഐതിഹ്യങ്ങളിലും സ്ഥാപിക്കപ്പെട്ടവയല്ല.

പുതുവത്സരമെന്നു പറയുന്നത്‌ യഥാര്‍ഥത്തില്‍ ഒരാഘോഷമാണോ? അതിന്റെ പശ്ചാത്തലമെന്താണെന്ന്‌ നാമാലോചിച്ചു നോക്കുക. നിലവിലുണ്ടായിരുന്ന ജൂലിയന്‍ കലണ്ടറനുസരിച്ച്‌ സമരാത്ര ദിനങ്ങളില്‍ വര്‍ഷാരംഭം കണക്കാക്കുന്നതിനു പകരം മാര്‍ ഗ്രിഗോറിയോസ്‌ എന്ന പാതിരി രൂപകല്‌പന ചെയ്‌ത ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷാരംഭം ജനുവരി ഒന്നുമുതല്‍ ആയി നിശ്ചയിച്ചു. ക്രൈസ്‌തവ മേല്‍ക്കോയ്‌മയില്‍ ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ ഭാഗമായി ലോകത്ത്‌ പ്രചരിച്ച യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഒരംശമാണ്‌ ഈ തിയ്യതി മാറ്റം ആഘോഷമാക്കിയതും അതിന്‌ രാജ്യാന്തര അംഗീകാരം കിട്ടിയതും. സാമ്രാജ്യത്വത്തിന്റെ ഫലമായി സ്വന്തം ദേശീയത മറന്നുപോയ നിരവധി ചെറുരാഷ്‌ട്രങ്ങള്‍ ലോകത്തുണ്ട്‌.

ഭാരതത്തിന്റെ ഔദ്യോഗിക വര്‍ഷം ശകവര്‍ഷമായിരുന്നു എന്നുപോലും ഇന്ത്യക്കാര്‍ക്കറിയാതായി. മലയാളികള്‍ക്ക്‌ സ്വന്തമായി ഒരു പുതുവത്സരദിനമുണ്ടെങ്കില്‍ അത്‌ ചിങ്ങപ്പുലരിയാണ്‌. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം തങ്ങളുടെ മതാനുഷ്‌ഠാനങ്ങള്‍ക്കാധാരമാക്കിയത്‌ ചാന്ദ്രമാസങ്ങളെയാണ്‌. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതുവര്‍ഷാരംഭം ജൂണ്‍ ഒന്നാം തിയ്യതിയാണ്‌. ഒന്നാം ക്ലാസിലെ പിഞ്ചുമക്കളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ഇത്‌ ഒരു തരത്തില്‍ പ്രവേശനോത്സവമായി കൊണ്ടാടുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന വര്‍ഷാരംഭം ഏപ്രില്‍ ഒന്നാണ്‌. ഇത്രയും സൂചിപ്പിച്ചത്‌ ജീവിതത്തിന്റെ ഓരോ രംഗത്തുള്ളവര്‍ തങ്ങളുടെ ആണ്ടുകള്‍ ആരംഭിക്കുന്നത്‌ ഓരോ വ്യത്യസ്‌ത പശ്ചാത്തലത്തിലാണ്‌. പുതിയ കലണ്ടര്‍ വാങ്ങി ചുമരില്‍ തൂക്കുന്നു എന്നതിലുപരി സാധാരണക്കാരന്‌ ജനുവരി ഒന്നാം തിയ്യതിക്ക്‌ ഒരു പ്രാധാന്യവുമില്ല. പിന്നെ ആര്‍ക്കാണ്‌ പുതുവത്സരാഘോഷം! ഒരു നിമിഷം ആലോചിക്കുക.

എന്താണെന്നറിയാത്ത ഒരു പുതിയ വര്‍ഷത്തിന്റെ പിറവി എന്നതിനേക്കാള്‍, കഴിഞ്ഞുപോയ സജീവമായ ഒരു വര്‍ഷത്തിന്റെ അവസാനമല്ലേ ഡിസംബര്‍ മുപ്പത്തൊന്നിന്‌ നാം സാക്ഷിയായത്‌! നമ്മുടെ ആയുസ്സില്‍ നിന്ന്‌ ഒരു വര്‍ഷം കൂടി കുറഞ്ഞു. മരണത്തോട്‌ ഒരു വര്‍ഷം നാം അടുത്തു. വിചാരപരമായി ഇക്കാര്യത്തെ സമീപിക്കുന്ന ഒരാള്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനല്ല, പിന്നിട്ട വര്‍ഷത്തെ ആലോചനാവിധേയമാക്കുന്നതിനാണ്‌ ശുഷ്‌കാന്തി കാണിക്കേണ്ടത്‌. നിര്‍ഭാഗ്യവശാല്‍, എന്താണെന്നോ എന്തിനാണെന്നോ എവിടെനിന്നു കിട്ടിയെന്നോ ആലോചിക്കാന്‍ തയ്യാറാകാതെ, കുടിച്ചുകൂത്താടാന്‍ വേണ്ടി മാത്രമായി ഒരു ദിനം-ഡിസംബര്‍ മുപ്പത്തിയൊന്ന്‌- കണ്ടെത്തുന്നത്‌ അക്ഷന്തവ്യമായ അപരാധമാണ്‌. ഇതിനെതിരെ ബോധവത്‌കരണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മുസ്‌ലിം സമൂഹത്തോടൊരു വാക്ക്‌: മതപരമായ അനുഷ്‌ഠാനങ്ങള്‍ക്ക്‌ അല്ലാഹു നിശ്ചയിച്ചത്‌ ചാന്ദ്രമാസങ്ങളെയാണ്‌. ചാന്ദ്രമാസങ്ങള്‍ പ്രകാരം കണക്കാക്കിവരുന്ന വര്‍ഷത്തിന്‌ ഹിജ്‌റ വര്‍ഷം എന്നുപറയുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)യുടെ പ്രബോധന ജീവിതത്തിലെ അതിനിര്‍ണായകവും വന്‍വിജയത്തിലേക്ക്‌ നയിച്ച വഴിത്തിരിവുമായിരുന്നു ഹിജ്‌റ അഥവാ സ്വദേശം വിട്ട്‌ അദ്ദേഹവും വിശ്വാസികളും മദീനയിലേക്ക്‌ പലായനം ചെയ്‌ത സംഭവം. രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്ത്‌ സ്വഹാബികളുടെ ഏകണ്‌ഠമായ അഭിപ്രായത്തോടെ ഹിജ്‌റ വര്‍ഷം കണക്കാക്കിപ്പോന്നു. ഈ ചരിത്ര വസ്‌തുതയും നബിചര്യയിലെ ഒരു ഘടകവും അല്ലാഹു നിശ്ചയിച്ച കാലഗണനയുള്ള ഒരു പുതുവര്‍ഷപ്പുലരി ഏതാനും ദിവസം മുമ്പ്‌ നമ്മിലൂടെ കടന്നുപോയി. അത്‌ അറിയാന്‍ പോലും ശ്രമിക്കാത്ത മുസ്‌ലിം സമൂഹം, അടിസ്ഥാനരഹിതവും സംസ്‌കാരശൂന്യവുമായ പുതുവത്സരാഘോഷത്തില്‍ സജീവമായി പങ്കെടുക്കുന്നത്‌ വിവരക്കേടാണ്‌. പുതുവര്‍ഷപ്പുലരി ജനുവരി ഒന്നില്‍ നിന്നു മുഹര്‍റം ഒന്നിലേക്ക്‌ മാറ്റണം എന്നല്ല ഇപ്പറഞ്ഞത്‌. പുതുവര്‍ഷം ആഘോഷിക്കേണ്ടതില്ല എന്നാണ്‌. ചാന്ദ്രവര്‍ഷത്തിലെ ആദ്യദിനമായ മുഹര്‍റം ഒന്ന്‌ ആഘോഷമല്ല എന്ന്‌ പ്രത്യേകം ഉണര്‍ത്തട്ടെ.

from SHABAB EDITORIAL

ക്രിസ്‌തുമസ്‌ കടംകൊണ്ട ആഘോഷം

ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്‌തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്‌തുമസ്‌ ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്‌. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന്‌ പകര്‍ന്നു നല്‌കാനുള്ള ഒരു വാര്‍ഷിക വേദിയായിട്ടാണ്‌ പ്രസ്‌തുത ആഘോഷദിനങ്ങളെ പരിഗണിക്കുന്നത്‌. മതവിഭാഗക്കാര്‍ ആഘോഷിക്കുന്ന ജന്മ ദിനാഘോഷങ്ങള്‍ `ജന്മദിനത്തി'ന്റെ ആഘോഷം എന്നതിലപ്പുറം `ജന്മമാസത്തിന്റെ' ആഘോഷമായി പരിണമിക്കുന്നുവെന്നതാണ്‌ വസ്‌തുത.

2011 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യെരൂശലേമിലെ ബത്‌ലഹേമില്‍ കന്യാമര്‍യമിലൂടെ ഭൂജാതനായ യേശുക്രിസ്‌തുവിന്റെ ജന്മദിനാഘോഷത്തിന്‌ കേവലം ജന്മദിനാഘോഷത്തിനപ്പുറം ആത്മീയവും ആധ്യാത്മികവുമായ ഒരുപാട്‌ പ്രത്യേകതള്‍ നിറഞ്ഞുനില്‍ക്കുന്നതാണ്‌. മനുഷ്യപുത്രനായും എന്നാല്‍ ദൈവപുത്രനായും ഒരു വേള `ദൈവമായു'മൊക്കെ അവതരിപ്പിക്കപ്പെടുന്ന ക്രിസ്‌തുവിന്റെ ജന്മദിനാഘോഷം ക്രിസ്‌തുദേവനോടുള്ള ആദരവുകള്‍ക്കപ്പുറം ആരാധനയായിട്ട്‌ കൂടിയാണ്‌ ക്രൈസ്‌തവര്‍ പരിഗണിക്കുന്നത്‌.

എ ഡി 4-ാം നൂറ്റാണ്ട്‌ മുതല്‍ 21-ാം നൂറ്റാണ്ടുവരെ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ക്രിസ്‌തുമസ്‌ ആഘോഷത്തിന്‌ വിശ്വാസികളുടെ മനം കുളിര്‍പ്പിക്കുന്ന ആത്മീയമായ നിറക്കൂട്ടുകളാലും ഭൗതികമായ സൗകര്യസംവിധാനങ്ങളാലും ആകര്‍ഷണീയങ്ങളായ വൈവിധ്യങ്ങള്‍ നല്‍കപ്പെടുമ്പോഴും ക്രിസ്‌താബ്‌ദം 4-ാം നൂറ്റാണ്ടില്‍ ക്രിസ്‌തുമസിന്റെ ആരംഭം മുതല്‍ ക്രൈസ്‌തവരിലും ക്രൈസ്‌തവേതരര്‍ക്കിടയിലും പ്രസ്‌തുത ആഘോഷത്തിന്റെ ആധികാരികതയും പ്രാമാണികതയുമെല്ലാം ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. മതസന്ദേശങ്ങളുടെ ആധികാരിക സ്രോതസ്സ്‌ അതത്‌ മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അപൗരുഷേയങ്ങളെന്നവകാശപ്പെടുന്ന വേദഗ്രന്ഥങ്ങളാണ്‌. ഒരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അത്‌ സംബന്ധിച്ച്‌ വേദങ്ങളോ പ്രവാചകരോ പ്രതിപാദിച്ചിരിക്കണം. അല്ലാത്ത പക്ഷം അത്‌ പില്‍ക്കാലത്ത്‌ കടന്നുവന്ന അനാചാരങ്ങളാണെന്ന്‌ മനസ്സിലാക്കാം. പ്രവാചകന്മാരുടെ ജന്മദിനാഘോഷങ്ങള്‍ അവരുടെ ജീവിതകാലത്തോ സച്ചരിതരായ അനുയായികളുടെ കാലത്തോ ആഘോഷിക്കപ്പെട്ടതായി ചരിത്രങ്ങളിലെവിടെയും കാണുന്നില്ലെന്നതാണ്‌ സത്യം. പൗരോഹിത്യത്തിന്റെ അതിരുകടന്ന ഇടപെടല്‍ നിമിത്തമാണ്‌ കൃഷ്‌ണജയന്തിയും ക്രിസ്‌തുമസും നബിദിനവും അങ്ങനെ പലരുടെയും ജയന്തിയും സമാധിയും ആഘോഷ ആനന്ദ സന്താപ ദിനങ്ങളായി കടന്നുവന്നത്‌.

എന്താണ്‌ ക്രിസ്‌തുമസ്‌?

ക്രിസ്‌തുവിന്റെ ജനനത്തെ ഓര്‍ക്കുക എന്നര്‍ഥം വരുന്ന പൗരാണിക ഇംഗ്ലീഷ്‌ പദങ്ങളായ Christes-Maesse (ക്രിസ്റ്റ്‌സ്‌-മെസ്സെ) എന്നിവയില്‍ നിന്നാണ്‌ ക്രിസ്‌തുമസ്‌ (Christmas) എന്ന പദം ഉണ്ടായത്‌. (ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ, വാള്യം 3, പേ. 23). ഇന്ന്‌ ലോക ക്രൈസ്‌തവരില്‍ വലിയൊരു വിഭാഗം (കത്തോലിക്കാ വിഭാഗം) വളരെ പ്രാധാന്യത്തോടു കൂടി വര്‍ഷംതോറും കൊണ്ടാടുന്ന ആഘോഷമാണ്‌ കിസ്‌തുമസ്‌. അലങ്കാര വിളക്കുകള്‍, തോരണങ്ങള്‍, രസക്കൂട്ടുകള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവ കൊണ്ട്‌ വീടുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ അലങ്കരിക്കുകയും വീട്ടുമുറ്റത്ത്‌ ക്രിസ്‌തുമസ്‌ ട്രീ നടുകയും ചെയ്യുന്നു. ആകര്‍ഷകമായ പുല്‍ക്കൂടുണ്ടാക്കി ഉണ്ണിയേശുവിന്റെ രൂപം അതില്‍ കിടത്തുകയും മര്‍യം, യോസേഫ്‌, മാലാഖമാര്‍, ഇടയന്മാര്‍, കന്നുകാലികള്‍ എന്നിവയുടെ രൂപങ്ങള്‍ ഉണ്ണിയേശുവിന്‌ ചുറ്റുമുണ്ടാക്കി വെക്കുകയും ചെയ്യുന്നു. ഇതിനെ ക്രിബ്‌ എന്ന്‌ വിളിക്കുന്നു.

കിസ്‌തുമസ്‌ ആഘോഷമായതെങ്ങനെ?

ചരിത്രത്തിലവതരിപ്പിക്കപ്പെട്ട മഹാ പ്രവാചകന്മാരുടെയും പുണ്യപുരുഷന്മാരുടെയും ജയന്തി-സമാധികള്‍ അവരുടെ ജീവിതകാലഘട്ടത്തിന്‌ ശേഷം കാലങ്ങള്‍ കഴിഞ്ഞാണ്‌ ആഘോഷങ്ങളായി രംഗപ്രവേശം ചെയ്‌തിട്ടുള്ളത്‌. കൃഷ്‌ണ-ക്രിസ്‌തു-നബി ജന്മദിനാഘോഷങ്ങളെല്ലാം അവരുടെ കാലം കഴിഞ്ഞ്‌ മുന്നൂറും നാനൂറും കൊല്ലങ്ങള്‍ കഴിഞ്ഞാണ്‌ കടന്നുവന്നിട്ടുള്ളത്‌. എത്ര വ്യാഖ്യാനങ്ങള്‍ നല്‍കിയാലും ഈ പരമസത്യം നിഷേധിക്കുക സാധ്യമല്ല.

യേശുവിന്റെ കാലശേഷം മുന്നൂറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ജയന്തി ആഘോഷം തുടങ്ങിയത്‌. എ ഡി 313ലെ മിലാന്‍ വിളംബരത്തോടെ (Edict of Milan) ക്രിസ്‌തുമതം റോമിന്റെ ഔദ്യോഗിക മതമായി അന്നത്തെ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. എ ഡി 325ലെ നിഖിയാ കൗണ്‍സിലില്‍ ചക്രവര്‍ത്തി ദൈവത്തിന്റെ ദിത്വം അംഗീകരിച്ചപ്പോള്‍ ഏകദൈവവാദികളായ അരിയൂസിനെയും കൂട്ടരെയും എതിര്‍ക്കുന്ന ത്രിത്വവാദികളായ അതനാസിയസും കൂട്ടരും ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ അന്നത്തെ പല നിയമങ്ങളും അംഗീകരിച്ചിരുന്നു. അതിലൊന്നാണ്‌ ഡിസംബര്‍ 25 ക്രിസ്‌തു ജന്മദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്‌.

ഡിസംബര്‍ 25ന്റെ പിന്നിലെ റോം സങ്കല്‌പം ഇങ്ങനെയാണ്‌: എ ഡി 5-ാം നൂറ്റാണ്ടു വരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന മതമാണ്‌ മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടാണ്‌ മിത്ര ദേവന്‍ അറിയപ്പെട്ടിരുന്നത്‌. ഡിസംബര്‍ 25-ാം തിയ്യതി റോമിലെ മിത്രമതക്കാര്‍ മിത്രദേവന്റെ ജന്മദിനമായിട്ടാണ്‌ ആഘോഷിച്ചുവന്നിരുന്നത്‌. മിത്ര മതവിശ്വാസികളുമായി സഹവസിച്ചിരുന്ന ക്രൈസ്‌തവര്‍ തങ്ങളുടെ രക്ഷകന്റെ ജന്മദിന വിഷയത്തിലും അവരോടൊത്ത്‌ സഹകരിച്ചു. അങ്ങനെ എ ഡി 336ല്‍ ക്രൈസ്‌തവര്‍ ഒരു മഹാപ്രവാചകന്റെ ജന്മദിനാഘോഷത്തിന്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ എ ഡി 1100 ആയപ്പോഴേക്കും ക്രിസ്‌തുമസ്‌ യൂറോപ്പിലെ ഏറ്റവും വലിയ മതാഘോഷമായി മാറി. എന്നാല്‍ ക്രൈസ്‌തവരിലെ പരിഷ്‌കരണ പ്രസ്ഥാനമായി കടന്നുവന്ന പ്രൊട്ടസ്റ്റന്റ്‌ വിഭാഗം ഇത്തരം പുത്തന്‍ പ്രവണതകളെ ശക്തമായി ചോദ്യംചെയ്‌തു. തല്‍ഫലമായി 1600ല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും ബ്രിട്ടീഷ്‌ കോളനി ഭാഗങ്ങളിലും പ്രസ്‌തുത ആഘോഷത്തിന്ന്‌ ക്രൈസ്‌തവര്‍ തന്നെ വിലക്ക്‌ നല്‌കി.

ക്രിസ്‌തുമസ്‌ വസ്‌തുതയെന്ത്‌?

മോക്ഷത്തിന്‌ നിദാനമാകുന്ന ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം സ്ഥാപിതമാകേണ്ടതിന്‌ പ്രാമാണിക പിന്‍ബലം വളരെ പ്രധാനം തന്നെ. മിത്തുകളിലും സങ്കല്‌പങ്ങളിലും അധിഷ്‌ഠിതമാകേണ്ടതല്ല ഇത്തരം മേഖലകള്‍. എന്നാല്‍ വിപര്യയമെന്ന്‌ പറയട്ടെ, മുഴുവന്‍ ജന്മദിനാഘോഷങ്ങളുടെയും തെളിവുകള്‍ തേടിയുള്ള യാത്രകള്‍ ചെന്നെത്തുന്നത്‌ ഇത്തരം മിത്തുകളിലോ ദുര്‍ബലവാദങ്ങളിലോ ആകുന്നു. ക്രിസ്‌തുമസ്‌ ക്രൈസ്‌തവതക്ക്‌ അന്യമാണെന്ന പ്രൊട്ടസ്റ്റന്റ്‌ വാദം യഥാര്‍ഥത്തില്‍ വാസ്‌തവം തന്നെയാണ്‌. റോമില്‍ നിന്ന്‌ ക്രൈസ്‌തവര്‍ കടമെടുത്ത അന്യ ആചാരമാണ്‌ ഡിസംബര്‍ 25ലെ ക്രിസ്‌തുജന്മദിനാഘോഷം.

ഭൂരിപക്ഷം വരുന്ന കത്തോലിക്കാ വിഭാഗവും കൂടി അംഗീകരിക്കുന്ന ബൈബിള്‍ നിഘണ്ടു സത്യം എഴുതുന്നു: ``സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ജനന ദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ സൂര്യദേവന്റെ, മിത്രദേവന്റെ ജനന തിരുനാള്‍ ആഘോഷിച്ചിരുന്നത്‌ ഈ ദിവസമായിരുന്നു. ഈ ആഘോഷമായി ബന്ധപ്പെട്ടതായിരിക്കാം നീതിസൂര്യനായ ഈശോയുടെ ജനനതിരുനാള്‍ ആദിമ ക്രൈസ്‌തവര്‍ ഡിസംബര്‍ 25ന്‌ ആഘോഷിക്കുന്നത്‌.'' (ദൈവശാസ്‌ത്ര നിഘണ്ടു, ചീ.എഡിറ്റര്‍, ജോസഫ്‌ കല്ലറങ്ങാട്ട്‌, പേജ്‌ 14)

വേള്‍ഡ്‌ ബുക്ക്‌ വിവരണം ഇങ്ങനെ: ``എ ഡി 336ലാണ്‌ ആദ്യമായി ക്രിസ്‌തുജയന്തി ആഘോഷിച്ചതായി കാണപ്പെടുന്നത്‌. (അക്രൈസ്‌തവരായ) റോമക്കാരായ പാഗന്‍ മതവിശ്വാസികളുടെ ആഘോഷത്തിന്റെ സ്വാധീനം തന്നെയാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു. റോമക്കാര്‍ അവരുടെ സൂര്യദേവനായ മിത്രദേവന്റെ അനുസ്‌മരണയായി ശൈത്യകാലത്ത്‌ ആഘോഷിച്ച്‌ വന്നിരുന്നു.'' (The World Book Vol-3, P-487 Published by Encyclopedia International -USA 1994)

മിത്രദേവന്റെ ജന്മദിനത്തെ തങ്ങളുടെ രക്ഷകന്റെ ജന്മദിനമായി ആഘോഷിക്കാന്‍ റോമിലെ മാര്‍പ്പാപ്പയും അനുയായികളും ക്രിസ്‌ത്യാനികള്‍ക്കനുവാദം നല്‌കി. അന്ന്‌ റോമില്‍ വളരെ ന്യൂനപക്ഷമായിരുന്ന ക്രൈസ്‌തവര്‍ അക്രൈസ്‌തവരായ റോമക്കാരുമൊത്ത്‌ ക്രൈസ്‌തവോചിതമായി ആനന്ദിക്കാന്‍ വേണ്ടി അവരുടെ കൂടി ആഘോഷദിനമായ ഡിസംബര്‍ 25 (സൂര്യോല്‍സവ ദിനം) ആചരിക്കാന്‍ പാശ്ചാത്യ ക്രൈസ്‌തവസഭ നിശ്ചയിക്കുകയും പൗരസ്‌ത്യ ക്രൈസ്‌തവ സഭകളും ഇതിനെ സ്വാഗതംചെയ്യുകയും ചെയ്‌തു.

ബ്രിട്ടാണിക്കയില്‍ എഴുതുന്നു: ``ക്രൈസ്‌തവര്‍ എന്തുകൊണ്ടാണ്‌ ഡിസംബര്‍ 25 ആഘോഷിക്കുന്നതെന്നുള്ളത്‌ അനിശ്ചിതത്വത്തില്‍ നിലനില്‌ക്കുന്ന കാര്യമാണ്‌. എന്നാല്‍ മുന്‍കാല ക്രിസ്‌ത്യാനികള്‍ റോമിലെ മിശ്ര മതക്കാരോടൊത്ത്‌ യോജിച്ചതിന്റെ ഫലമാണിത്‌. സൂര്യദേവന്റെ ഉത്സവം ഈ ദിവസങ്ങളിലായിരുന്നു കൊണ്ടാടിയിരുന്നത്‌.'' (Encyclopedia Brittanica Vol-3, page 283, Edition 15, 1992)

ക്രിസ്‌തുവിന്റെ ജനന വര്‍ഷവും ജയന്തിയും

ജനനം കൊണ്ടും ജീവിതം കൊണ്ടും ജീവിതാവസാനം കൊണ്ടും അത്ഭുതങ്ങള്‍ നിറഞ്ഞ മഹാനായ യേശുക്രിസ്‌തുവിന്റെ ജന്മദിനം ഡിസംബര്‍ 25 ആണ്‌ എന്ന്‌ പറയാനുള്ള ഒരു പ്രാമാണിക തെളിവും ചരിത്രത്തില്‍ നിന്നും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന്‌ മാത്രമല്ല, തെളിയിക്കാന്‍ സാധ്യവുമല്ലെന്നതാണ്‌ അതിന്റെ പ്രത്യേകത. ബൈബിള്‍ നിഘണ്ടു പറയട്ടെ: ``ഈശോയുടെ ജന്മദിനം ഏതെന്ന്‌ വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി സൂചന ഇല്ലാത്തതു കൊണ്ട്‌ ആദ്യനൂറ്റാണ്ടുകളില്‍ മിശിഹയുടെ ജനനം പൗരസ്‌ത്യസഭകളില്‍ ജനുവരി 6ന്‌ ആഘോഷിക്കുന്നതായും കാണുന്നു. അലക്‌സാണ്ട്രിയയിലെ വി ക്ലമന്റ്‌, വി അപ്രേം തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി 6നാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു.'' (ദൈവശാസ്‌ത്ര നിഘണ്ടു, ചീ.എഡിറ്റര്‍ ജോസഫ്‌ കല്ലറങ്ങോട്ട്‌)

``നാലാം നൂറ്റാണ്ടുവരെ യേശുവിന്റെ ജന്മദിവസമായി അംഗീകരിക്കപ്പെട്ടിരുന്നത്‌ മാര്‍ച്ച്‌ 28, ഏപ്രില്‍ 19, മെയ്‌ 29 തിയ്യതികളായിരുന്നു.'' (Will Durant, Seaser & Christ Simon & Schusfer, p. 558)

ബൈബിള്‍ പുതിയ നിയമത്തില്‍ ക്രിസ്‌തുവിന്റെ ജനനം മത്തായിയും ലൂക്കോസും രേഖപ്പെടുത്തുന്നുണ്ട്‌. ലൂക്കോസിന്റെ സുവിശേഷത്തില്‍ ജനനം വിവരിക്കുമ്പോള്‍ അന്ന്‌ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാത്ത്‌ കാവല്‍ നില്‌ക്കുന്ന ആട്ടിടയന്മാരെ പറ്റി പരാമര്‍ശിക്കുന്നുണ്ട്‌ (ലൂക്കോ 2:8-16 നോക്കുക). ആട്ടിടയന്മാര്‍ ഡിസംബറിലെ കൊടുംതണുപ്പില്‍ കാവല്‍ കിടക്കാറില്ല. സുവിശേഷത്തില്‍ സൂചിപ്പിച്ചത്‌ രാത്രിയിലെ ആട്ടിടയന്‍മാരെ പറ്റിയാണ്‌ (ലൂകോ 2:8). രാത്രി പ്രത്യേകിച്ചും തണുപ്പ്‌ കഠിനമാവുന്നതിനാല്‍ കാവല്‍ നില്‌ക്കുന്ന അവസ്ഥയുണ്ടാകാറില്ല.

ഉപര്യുക്ത ചര്‍ച്ചകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ജനനം നടന്നത്‌ ഡിസംബര്‍ അല്ലാത്ത മറ്റ്‌ ഉഷ്‌ണകാലത്താണെന്നാണ്‌. യഹോവ സാക്ഷികളുടെ വീക്ഷണത്തില്‍ ഒക്‌ടോബര്‍ മാസത്തിലാണത്‌. ആഗസ്‌ത്‌, സപ്‌തംബര്‍ തുടങ്ങിയ മാസങ്ങളിലും ആകാമെന്ന വാദങ്ങളും നിലനില്‍ക്കുന്നുണ്ട്‌. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും വ്യക്തമാകുന്ന സത്യം യേശു ജനിച്ചത്‌ ശൈത്യകാലത്തല്ല എന്ന്‌ തന്നെയാണ്‌. (വി.ഖു 19:25)

യേശുവിന്റെ ജനനകാലത്ത്‌ പഴുത്ത ഈത്തപ്പഴം നിലനില്‌ക്കുന്ന കാലമായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ഈത്തപ്പഴം പാകമാകുന്നതും പഴുക്കുന്നതും അത്യുഷ്‌ണ കാലത്താണ്‌. ഡിസംബറിന്റെ തണുപ്പില്‍ എവിടെയും ഈത്തപ്പഴം പഴുക്കാറില്ല. ഇസ്‌റായേലില്‍ ഈത്തപ്പഴം പഴുക്കുന്ന യഹൂദരുടെ ഏലൂല്‍ (അറബിയില്‍ അയ്‌ലൂല്‍ അഥവാ സപ്‌തംബര്‍ മാസം) മാസത്തിലാണ്‌. ഈ അര്‍ഥത്തിലും ഒരിക്കലും ക്രിസ്‌തുവിന്റെ ജനനം ഡിസംബര്‍ 25ന്‌ ആകാന്‍ വിദൂരസാധ്യതകള്‍ പോലും ഇല്ലെന്നുള്ളതാണ്‌ സത്യം.

ക്രിസ്‌തു വര്‍ഷവും പിഴച്ചുപോകുന്ന കണക്കും

ഈ ലേഖനമെഴുതാനിരിക്കുമ്പോള്‍ ഡിസംബര്‍ 10 ശനിയാഴ്‌ച 2011 എന്നതാണ്‌ നിലവിലുള്ള തിയ്യതി. പ്രസ്‌തുത തിയ്യതി നിശ്ചയം അഥവാ കാലഗണന നിലവില്‍ വന്നതും പ്രയോഗിക്കപ്പെട്ടതും യേശുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടതാണ്‌. മനുഷ്യന്റെ മുമ്പിലുള്ള കാലഗണനയെ എ ഡി എന്നും ബി സി എന്നും സൂചിപ്പിച്ചുവരുന്നു. എ ഡി എന്നാല്‍ (Anno Domini) ദൈവത്തിന്റെ വര്‍ഷത്തില്‍ എന്നാണ്‌ അര്‍ഥം. ബി സി എന്നാല്‍ (Before Christ) ക്രിസ്‌തുവിന്‌ മുമ്പ്‌ എന്നും പറയപ്പെടുന്നു.

ദൈവത്തിന്റെ വര്‍ഷം എന്നാല്‍ യേശുവായ കര്‍ത്താവിന്റെ വര്‍ഷം എന്നാണ്‌. അതായത്‌ യേശു ജനിച്ച വര്‍ഷമാണ്‌ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്‌. (യേശു ദൈവവും കര്‍ത്താവും പുത്രനുമൊക്കെയാണല്ലോ. എന്നാല്‍ ഇവിടെ ദൈവം മാത്രമാണ്‌!) ഇതിനെ ക്രിസ്‌തുവര്‍ഷം അഥവാ ക്രിസ്‌താബ്‌ദം എന്ന്‌ പറയുന്നു. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡയനീഷ്യസ്‌ മൈനര്‍ എന്ന പാതിരിയാണ്‌ ക്രിസ്‌താബ്‌ദത്തിന്റെ സൂത്രധാരനെന്ന്‌ പറയപ്പെടുന്നു. ഡയനീഷ്യസിന്റെ കാലഗണന പ്രകാരം ജനുവരി ഒന്നിനാണ്‌ യേശു ജനിച്ചത്‌. മാത്രമല്ല, നിലവിലുള്ള ക്രിസ്‌താബ്‌ദ വര്‍ഷം ക്രിസ്‌തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തുന്നതിലുള്ള കൃത്യത തെളിയിക്കാന്‍ ക്രൈസ്‌തവ പുരോഹിതരുടെ പക്കല്‍ കാര്യമായ തെളിവുകളൊന്നുമില്ല.

യേശുവിന്റെ ജനനം വിശദീകരിക്കുന്ന സുവിശേഷങ്ങളില്‍ (മത്തായി-ലൂക്കോസ്‌) അക്കാലത്തുണ്ടായിരുന്ന ഹെരോദാവ്‌ രാജാവിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്‌: ``അങ്ങനെ ഹെരോദാ (ഹെറോ ദോസ്‌ എന്നും ചില ബൈബിളുകളില്‍ കാണുന്നു) രാജാവിന്റെ കാലത്തെ യൂദായിലെ ബെത്‌ലഹേമില്‍ യേശു ജനിച്ചപ്പോള്‍ കിഴക്കു നിന്ന്‌ ജ്ഞാനികള്‍ എത്തി, `യഹൂദരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കണ്ട്‌ അവനെ നമസ്‌കരിപ്പാന്‍ വന്നിരിക്കുന്നു' എന്ന്‌ പറഞ്ഞു. ഹെരോദാ രാജാവ്‌ അത്‌ കേട്ടിട്ട്‌ അവനും യരൂശലേം ഒക്കെയും പരിഭ്രമിച്ചു.'' (മത്തായി 2:1-4)

ഇവിടെ സൂചിപ്പിച്ച ഹെരോദാ രാജാവ്‌ മരിച്ചത്‌ എ ഡിയുടെ നാല്‌ വര്‍ഷം മുമ്പാണ്‌. അപ്പോള്‍ ക്രിസ്‌തുവിന്റെ ജനനസമയത്ത്‌ രാജാവ്‌ ജീവിച്ചിരിക്കുന്നുവെങ്കില്‍ യേശുവിന്റെ ജനനം നിലവിലുള്ള എ ഡിയുടെ നാല്‌ വര്‍ഷങ്ങള്‍ക്കപ്പുറമായിരിക്കണം.

നിലവിലുള്ള കലണ്ടര്‍ വര്‍ഷം (ഗ്രിഗേറിയന്‍ കലണ്ടര്‍) കണക്കുകൂട്ടുന്നത്‌ യേശുക്രിസ്‌തുവിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെടുത്തിയാണ്‌. അതാകുന്നു എ ഡി, യേശുവിന്റെ ജന്മദിനവുമായി ബന്ധപ്പെടുത്തിയുള്ള പ്രസ്‌തുത കാലഗണനയില്‍ അബദ്ധം ഉണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതായത്‌, 2011 ഡിസംബര്‍ എന്നത്‌ 2017 ഡിസംബര്‍ എന്നാണ്‌ ഉണ്ടായിരിക്കേണ്ടത്‌. `6' വര്‍ഷത്തിന്റെ കുറവ്‌ കാണപ്പെടുന്നു. `യേശു ജനിച്ചത്‌ 2017 വര്‍ഷങ്ങള്‍ക്ക്‌ മുമ്പായിരിക്കണം എന്നാണ്‌. 2011 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അല്ല എന്നു കൂടി മനസ്സിലാക്കാവുന്നതാണ്‌. A D standing for Anno Domini, in the year of Lord However the original calculation was later found to be wrong by a few years, So infact the birth of Jesus took place about six years before Christ. (Good News Bible, Today English version p-358- (Bible society of India)

അവസാനമായി

തന്റെ അനുയായികള്‍ക്കിടയില്‍ യേശുവിന്റെ മുപ്പത്തി മൂന്നു വര്‍ഷത്തെ ജീവിതകാലത്തെപ്പോഴെങ്കിലും (ബൈബിള്‍ പ്രകാരം യേശു മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചു) തന്റെ ജന്മനദിനമാഘോഷിക്കാന്‍ കല്‌പിക്കുകയോ വിശ്വസ്‌തരായ തന്റെ അപ്പോസ്‌തലന്മാര്‍ മുഖേന യിസ്‌റായേല്യരെ പഠിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? ദൈവകൃപ ലഭ്യമാകേണ്ട കാര്യമെങ്കില്‍ സ്വര്‍ഗരാജ്യം ലഭിപ്പാന്‍ ഇത്തരം ആഘോഷം കാരണമാവുമെങ്കില്‍ യേശു ജീവിതത്തിലെപ്പോഴെങ്കിലും കല്‌പിക്കുമായിരുന്നില്ലേ? ബൈബിള്‍ പഴയ പുതിയ നിയമങ്ങളില്‍ എവിടെയെങ്കിലും ക്രിസ്‌തുമസ്‌ ആഘോഷത്തെ നിയമമാക്കിയുള്ള വ്യക്തമായ തെളിവുകളുണ്ടോ? ഇല്ല എന്നുള്ളതുകൊണ്ട്‌ തന്നെ ഇന്ന്‌ ലോകത്ത്‌ വിവിധ മതവിഭാഗങ്ങളിലായി ആഘോഷിക്കപ്പെടുന്ന സര്‍വ ജയന്തി-സമാധി ആഘോഷങ്ങളുടെയും നിരര്‍ഥകത പോലെ തന്നെ ക്രിസ്‌തുമസും ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ മിത്തുകളില്‍ അധിഷ്‌ഠിതമായ മാത്രം സ്ഥാപിതമായി ഒരനാചാരം മാത്രം.

അനാചാരങ്ങളെ ആചാരങ്ങളാക്കി മാറ്റി സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുന്ന വിപര്യയങ്ങളുടെ ചരിത്രം മതവിശ്വാസികളുടെ ലോകത്ത്‌ വിപുലമാണ്‌. അനുസ്യൂതമായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതക്കെതിരെ അന്തിമവേദം ഖുര്‍ആന്‍ നല്‌കുന്ന താക്കീത്‌ ഇവിടെ ശ്രദ്ധേയമാണ്‌: ``പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌, മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്‌ത ഒരു ജനതയുടെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്‌.'' (വി.ഖു 5:77)

പ്രമാണങ്ങളെ വിസ്‌മരിച്ച്‌ ഏത്‌ നീചമായ ആചാരങ്ങളെയും അനുകരിക്കുന്നതാണ്‌ ഇത്തരം വ്യതിയാനങ്ങളുടെ കാരണമെന്ന്‌ ഖുര്‍ആന്‍ വിലയിരുത്തുന്നു: ``അത്‌ അവരുടെ വായ കൊണ്ടുള്ള വര്‍ത്തമാനം മാത്രം. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു.'' (വി.ഖു 9:30)

by അബൂറാസി @ ശബാബ്

ഖുര്‍ആന്റെ മുന്നറിയിപ്പും മുല്ലപ്പെരിയാറും

'ലോകാവസാനത്തിനു മുമ്പായി നശിപ്പിക്കപ്പെടുകയോ കഠിനമായി ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരു നാടും ഉണ്ടാകുന്നതല്ല' എന്ന ഖുര്‍ആന്റെ പ്രഖ്യാപനം മുല്ലപ്പെരിയാറിന്നു ബാധകമാകുമോ?
ദൈവനിഷേധികളായി കഴിയുകയും അനീതിയിലും അക്രമത്തിലും മറ്റും മുഴുകി ജീവിക്കുകയും പ്രവാചകന്മാരുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളാതിരിക്കുകയും ചെയ്ത പ്രാചീന ജനതകളെ അല്ലാഹു നശിപ്പിച്ചതിന്റെ കഥകള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇത് ബാധകമാണ്. സമീപകാലത്തും വെള്ളപ്പൊക്കം, ഭൂകമ്പം മുതലായ പ്രകൃതി വിപത്തുകള്‍ മൂലം എത്രയോ പട്ടണങ്ങള്‍ തുടച്ചുനീക്കപ്പെട്ടതായി നമുക്കറിയാം.

ഈസാനബിക്കു ശേഷം തകര്‍ന്നടിഞ്ഞ അനേകം അണക്കെട്ടുകളുടെ കഥ ചരിത്രത്തിലുണ്ട്. അവയിലൊന്നാണ് യമനിലെ മആരിബ് ഡാം. ആധുനിക യമന്റെ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് 50 നാഴിക അകലെയുള്ള സബഅ് പട്ടണത്തിലായിരുന്നു ഈ ഡാം. ഇതിന്റെ തകര്‍ച്ചയെപ്പറ്റിയും അതിനുമുമ്പ് വളരെ സമ്പല്‍സമൃദ്ധമായിരുന്ന ആ നാട്ടിനെ ദൈവശിക്ഷ ബാധിച്ചതിനെപ്പറ്റിയും 1500 കൊല്ലംമുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലുണ്ട്. സബഅ് എന്ന അധ്യായത്തില്‍ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു 'തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തങ്ങളുണ്ടായിരുന്നു. അതായത് വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ട് തോട്ടങ്ങള്‍. അവരോട് പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക.' നല്ലൊരു രാജാവും ഏറെ പൊറുക്കുന്ന രക്ഷിതാവുമാണവന്‍. എന്നാല്‍ ആ ജനത പിന്തിരിഞ്ഞു കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം(അല്ലാഹു) അയച്ചു. അവരുടെ രണ്ട് തോട്ടങ്ങള്‍ക്ക് പകരം (പിന്നീട്) കയ്പ്പുള്ള കായ്കനികളും കാറ്റാടി മരവും അല്പം ചില വാകമരങ്ങളും മുള്‍ച്ചെടികളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന്ന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത കൃതഘ്‌നത കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? അവര്‍ക്കും നാം അനുഗ്രഹം നല്‍കിയ(സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞു കാണാവുന്ന പല ഗ്രാമങ്ങളും നാം ഉറപ്പാക്കി. അവിടെ നാം യാത്രക്ക് താവളങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. രാപ്പകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ചുകൊള്ളുക എന്ന് (നാം നിര്‍ദേശിക്കുകയും ചെയ്തു).' 34: 15-18

ഈ വാക്യങ്ങളുടെ വ്യാഖ്യാനം ഇങ്ങനെ സംഗ്രഹിക്കാം: ഡാമിന്റെ ജലപ്രവാഹം വഴി കനാലുകള്‍ നിര്‍മിക്കപ്പെടുകയും ജലസേചനം വഴി സിറിയവരെ രാജ്യം ഫലഭൂയിഷ്ഠമാക്കുകയും തുറമുഖങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സ്ഥാപിതമാകുകയും ചെയ്തു. കാര്‍ഷിക, ജലസേചന രംഗങ്ങളിലും എഞ്ചിനീയറിങ് വൈദഗ്ധ്യത്തിലും യമന്‍ ജനത അഹങ്കരിക്കുകയും പൊങ്ങച്ചം കാണിക്കുകയും ചെയ്തു. ദൈവാനുഗ്രഹങ്ങളെ മറന്ന് ജീവിച്ച സബഅ് നഗരം മആരിബ് ഡാമിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് കാട്ടുചെടികളും കള്ളിമുള്‍ച്ചെടികളും പാഴ്മരങ്ങളും വളര്‍ന്ന് ഉപയോഗശൂന്യമായ നാടായി മാറി. കായ്കനികള്‍ കയ്പ്പുള്ളവയായിത്തീര്‍ന്നു.

ഡാം തകരുനനതനുമുമ്പുള്ള സ്ഥിതി 1813 ല്‍ ആ ദുരന്തഭൂമി സന്ദര്‍ശിച്ച് ഫ്രഞ്ച് സഞ്ചാരി ടി ജെ ആര്‍നോള്‍ഡ് രേഖപ്പെടുത്തിയതായി അബ്ദുല്ല യൂസുഫ് അലി തന്റെ വിഖ്യാതമായ ഇംഗ്ലിഷ് ഖുര്‍ആന്‍ പരിഭാഷയില്‍ പറയുന്നു. (1934 ല്‍ ലാഹോറിലെ പ്രസിദ്ധ ഇസ്‌ലാമിക പ്രസിദ്ധീകരണമായ മുഹമ്മദ് അഷ്‌റഫ് ആണ് ഈ പരിഭാഷ പ്രസിദ്ധീകരിച്ചത്.) ദുരന്തത്തെപ്പറ്റി ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ ആര്‍നോഡ് ശരിവെച്ചത് ഖുര്‍ആന്റെ അമാനുഷികതക്കുള്ള മറ്റൊരു തെളിവാണ്. സുലൈമാന്‍ നബി(സോളമന്‍)യുടെയും അദ്ദേഹത്തിന്റെ കൈക്ക് ഇസ്‌ലാംമതം ആശ്ലേഷിച്ച യമനിലെ രാജ്ഞി ബല്‍കീസിന്റെയും കാലത്തിനുശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ട് പണിത മആരിബ് ഡാമിന്റെ നീളം രണ്ട് മൈലും ഉയരം 120 അടിയുമായിരുന്നുവെന്ന് ഫ്രഞ്ച് സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്. എ ഡി 120 ലോ അതിനുശേഷമോ ആയിരുന്നു നാശം. സബഅ് ലെ ഡാം തകര്‍ന്നതിനാല്‍ എത്ര ലക്ഷം പേര്‍ മരിച്ചുവെന്നറിയില്ല. ഇതുമൂലം സമ്പല്‍സമൃദ്ധമായിരുന്ന യമനിലുണ്ടായ ദുരന്തങ്ങളെപ്പറ്റി ഊഹിക്കാവുന്നതാണ്.

നമ്മുടെ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 40 ലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിക്കുമെന്നാണ് കേരളസര്‍ക്കാരിന്റെ കണക്ക്. പ്രധാനമന്ത്രിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും നിസ്സംഗതമൂലം വന്‍ദുരന്തമുണ്ടായാല്‍, 'കരയിലും കടലിലും മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിനാല്‍ (ഭൂമിയില്‍) കുഴപ്പമുണ്ടായി'’എന്ന ഖുര്‍ആന്‍ വാക്യം അന്വര്‍ഥമാകും.

മുല്ലപ്പെരിയാര്‍ തകരുകയും തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും തമിഴരും മലയാളികളും തമ്മില്‍ ആക്രമണങ്ങള്‍ നടമാടുകയും ചെയ്താല്‍ അത് ദൈവശിക്ഷയായിക്കരുതാം. കേരളത്തേക്കാളും പാപപങ്കിലമായ നാടുകള്‍ വേറെ ഉള്ള സ്ഥിതിക്ക് നമ്മെ ദൈവം ശിക്ഷിക്കുകയില്ലെന്ന് കരുതരുത്. ദൈവം ചിലരെ ഇഹലോകത്ത് വെച്ച് ശിക്ഷിക്കും. ചിലര്‍ക്ക് ചെറിയശിക്ഷ, പരലോകത്ത് വലിയ ശിക്ഷ. മറ്റുചിലര്‍ക്ക് ഇഹലോകത്തും പരലോകത്തും ശിക്ഷ. ചിലര്‍ക്ക് മാപ്പ് നല്‍കും, വേറെ ചിലരുടെ ശിക്ഷ അവന്‍ നീട്ടിവെക്കും. ആരെ, എപ്പോള്‍ എങ്ങനെ ശിക്ഷിക്കണമെന്നത് അല്ലാഹുവിന്റെ അഭീഷ്ടമാണ്.

എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. 'നിങ്ങളില്‍പ്പെട്ട അക്രമകാരികളെ മാത്രമല്ല ശിക്ഷ പിടികൂടുക, സൂക്ഷിക്കുക.'(ഖുര്‍ആന്‍)

by മൂസക്കോയ പാലാട്ട് @ വര്‍ത്തമാനം

വീട്‌ നിര്‍മാണത്തിലെ ഇസ്‌ലാമിക മൂല്യങ്ങള്‍

ഏതാനും ദിവസം മുന്‍പ്‌ നടന്ന ഒരു അനുഭവം പങ്കുവയ്‌ക്കട്ടെ. വീട്ടാവശ്യത്തിന്‌ ഇറക്കിയ മണലില്‍ നിന്ന്‌ അയല്‍വാസിക്ക്‌ അല്‌പം വായ്‌പയായി വേണം. അതിന്നായി ഗുഡ്‌സ്‌ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത്‌ നിര്‍ത്തി ഡ്രൈവര്‍ എന്റെ വീടൊന്ന്‌ വീക്ഷിച്ചു. അടുത്ത്‌ പരിചയമില്ലെങ്കിലും ഇന്നാട്ടുകാരന്‍ തന്നെ. മുസ്‌ലിമാണ്‌ കക്ഷി. എന്നോടൊരു ചോദ്യം: ഇവിടെ ആര്‍ക്കെങ്കിലും അസുഖമുണ്ടാവാറുണ്ടോ? ഞാന്‍ ആശ്ചര്യപ്പെട്ടു. ഇയാള്‍ ഓട്ടോ ഡ്രൈവറോ ഹെല്‍ത്ത്‌വര്‍ക്കറോ?! ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രത്യേകിച്ച്‌ അസുഖമൊന്നും ആര്‍ക്കുമില്ല. അദ്ദേഹം വിടാന്‍ ഭാവമില്ല. ``ലക്ഷണം കണ്ടാല്‍ അസുഖം ഉണ്ടാവാതിരിക്കാന്‍ വഴിയില്ല. കാരണം കന്നിമൂലയ്‌ക്കാണ്‌ കക്കൂസ്‌.''

ഓ, ആതാണ്‌ കാര്യം. ഞാന്‍ പറഞ്ഞു: ``സഹോദരാ, ആ അസുഖം ഈ വീട്ടിലുണ്ടാവില്ല. കക്കൂസ്‌ നില്‍ക്കുന്ന സ്ഥാനമനുസരിച്ച്‌ ഈ വീട്ടില്‍ രോഗം വരില്ല. കാരണം ഞങ്ങള്‍ക്ക്‌ അല്ലാഹുവില്‍ വിശ്വാസമുണ്ട്‌. കക്കൂസും പരിസരവും വൃത്തികേടായിക്കിടക്കുകയാണെങ്കില്‍ അസുഖം വരാം.''

ഗുഡ്‌സ്‌കാരന്‍ വിടുന്നില്ല. കന്നി മൂലയ്‌ക്ക്‌ കക്കൂസ്‌ നിര്‍മിക്കുകയും അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്‌തിട്ട്‌ അത്‌ പൊളിച്ചുമാറ്റിയപ്പോള്‍ അസുഖം മാറിയ ഏതാനും പേരുടെ പട്ടിക അയാള്‍ നിരത്തി. എന്റെ അടുത്ത ചോദ്യം: ഇതാരാ പറഞ്ഞത്‌? ഡോക്‌ടറോ, എന്‍ജിനീയറോ, മുഹമ്മദ്‌ നബിയോ അതോ ആശാരിയോ? മറുപടി: അതെനിക്കറിയില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മലബാറിലെ ജനങ്ങളുടെ പൊതുവിശ്വാസത്തിന്റെ ഭാഗമാണിത്‌. (തെക്കന്‍ കേരളത്തിലോ മറ്റെവിടെയെങ്കിലുമോ ഇത്തരം വിശ്വസമുണ്ടോ എന്നറിയില്ല). വീട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ നിലനില്‌ക്കുന്ന നിരവധി അന്ധവിശ്വാസങ്ങളില്‍ ഒന്നാണിത്‌. ഇതര സമുദായങ്ങളിലെ അന്ധവിശ്വാസങ്ങള്‍ മുസ്‌ലിംകളിലേക്ക്‌ നടത്തിയ അധിനിവേശത്തിന്റെ മികച്ച ഉദാഹരണമാണിത്‌. നമസ്‌കാരം, നോമ്പ്‌ തുടങ്ങിയ കര്‍മങ്ങള്‍ക്കപ്പുറം ഇസ്‌ലാമിന്‌ വ്യക്തമായ ജീവിതവീക്ഷണവും സംസ്‌കാരവുമുണ്ട്‌ എന്ന കാര്യത്തിലുള്ള അജ്ഞതയുടെ ആഴം കാണിക്കുന്ന നിരവധി കാര്യങ്ങളിലൊന്നാണിത്‌. ഒരു സത്യവിശ്വാസി എന്ന നിലയില്‍ `വാസ്‌തുവിദ്യ'യുമായി ബന്ധപ്പെട്ട്‌ എന്തെല്ലാം ശ്രദ്ധിക്കണമെന്നും നാം തിരിച്ചറിയേണ്ടതില്ലേ?

ആഹാരം പോലെ തന്നെ, മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ ആവാസത്തിന്നൊരു കേന്ദ്രമെന്നത്‌. ഇതര ജന്തുക്കളില്‍ നിന്ന്‌ മനുഷ്യന്‍ വ്യതിരിക്തനാകുന്ന ഒരു ഘടകമാണ്‌ വീട്‌ എന്ന സങ്കല്‌പം. പക്ഷി മൃഗാദികളും ഉരഗങ്ങളും പ്രത്യുല്‍പാദനത്തിനു വേണ്ടി മാത്രം ഇണയെ തേടുന്നു. ആവശ്യം കഴിഞ്ഞാല്‍ ഇണകള്‍ വേര്‍പിരിയുന്നു. മുട്ടയിടാന്‍ വേണ്ടി കൂടുണ്ടാക്കുന്നു. കുഞ്ഞുങ്ങള്‍ക്ക്‌ പറക്കമുറ്റിയാല്‍ ആ കൂടുപേക്ഷിക്കുന്നു. കൂടുനിര്‍മാണം സഹജമായ ജന്മബോധമാണ്‌. അമ്മക്കിളി കുഞ്ഞിനെ കൂടുനിര്‍മാണം പഠിപ്പിക്കുന്നില്ല. ആയിരം കൊല്ലം മുന്‍പുള്ള കാക്കക്കൂടും ഈ `ഐ ടി യുഗ'ത്തിലെ കാക്കക്കൂടും ഒരുപോലെ! മനുഷ്യനോ... ആലോചിക്കേണ്ടതില്ലേ? കൂട്ടുജീവിതത്തിന്‌ ഒരു ആജീവനാന്ത ഇണയെ തേടുന്നു (വിവാഹം). മാതാപിതാക്കളും മക്കളും പേരമക്കളുമായി ബന്ധങ്ങള്‍ മുറിയാതെ, കുടുംബമായി കഴിയുന്നു. കുടുംബജീവിതത്തിന്റെ സ്വകാര്യതയ്‌ക്കു വേണ്ടി വീടു നിര്‍മിക്കുന്നു. അതില്‍ സ്ഥിരതാമസമാക്കുന്നു. അന്തിയുറങ്ങാനോ പ്രജനന പ്രക്രിയയ്‌ക്കോ വേണ്ടി മാത്രമല്ല; വീട്‌ കുടുംബത്തിന്റെ ആവാസകേന്ദ്രമാണ്‌.

മനുഷ്യബുദ്ധിയുടെ പ്രവര്‍ത്തനത്താല്‍ വികസിപ്പിച്ചെടുത്ത അനേകം ശാസ്‌ത്രശാഖകളിലൊന്നാണ്‌ വാസ്‌തുവിദ്യ അഥവാ ആര്‍ക്കിടെക്‌ചര്‍ (Art of building Construction). സിവില്‍ എന്‍ജിനീയറിംഗ്‌ ബി ആര്‍ക്ക്‌, എന്‍ജിനീയറിംഗ്‌ ഡിപ്ലോമ തുടങ്ങി നിരവധി വിദ്യാഭ്യാസ തലങ്ങള്‍ കെട്ടിട നിര്‍മാണരംഗത്ത്‌ നിലവിലുണ്ട്‌. ഒരു കെട്ടിടം-വീടായാലും അല്ലെങ്കിലും-നിര്‍മിക്കാനുദ്ദേശിക്കുന്നവര്‍ ഇത്തരം സാങ്കേതിക വിദഗ്‌ധരുടെ സഹായം തേടുന്നു. മനുഷ്യചരിത്രത്തില്‍ പാര്‍പ്പിട നിര്‍മാണത്തില്‍ വന്ന പരിവര്‍ത്തനങ്ങള്‍ വിസ്‌മയാവഹമാണ്‌. അളയില്‍ (ഗുഹ) താമസിച്ചിരുന്ന ആദിവാസി മുതല്‍ ആധുനിക പഞ്ചനക്ഷത്ര ഭവനങ്ങളില്‍ താമസിക്കുന്നവര്‍ വരെയുള്ള പരിവര്‍ത്തനം ഭൗതിക പുരോഗതിയുടെ നിദര്‍ശനങ്ങളിലൊന്നാണ്‌.

എന്നാല്‍ ഈ രംഗത്ത്‌ വിശ്വാസപരമായ ഒരു സമാന്തര ചാനല്‍ ഉണ്ട്‌. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരുടെ ശില്‌പിയായ വിശ്വകര്‍മാവിന്റെ പിന്‍മുറക്കാരാണ്‌ വിശ്വകര്‍മര്‍ അഥവാ ആശാരിമാര്‍. വിശ്വം (ലോകം) നിര്‍മിക്കുന്ന ദേവന്റെ ഭൂമിയിലെ പ്രതിരൂപമോ പ്രതിപുരുഷനോ ആണ്‌ വിശ്വകര്‍മര്‍ എന്നാണ്‌ സങ്കല്‌പം. (ആശാരിപ്പണി ഈയടുത്തകാലം വരെ ഒരു ജാതി വിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നുവല്ലോ. കാലം മാറി. ആശാരിയുടെ മക്കള്‍ സര്‍ക്കാര്‍ ജോലിയും മറ്റും തേടിപ്പോയി. ഇതരവിഭാഗങ്ങളില്‍ പെട്ടവര്‍ ജാതിമത ഭേദമില്ലാതെ വരുമാന മേന്മ കണ്ട്‌ ആശാരിപ്പണിയിലേക്ക്‌ നീങ്ങി; എങ്കിലും സാമ്പ്രദായിക ആശാരിമാര്‍ കുറ്റിയറ്റു പോയിട്ടില്ല). മരപ്പണിയും കൂട്ടുകയറ്റലും കോണ്‍ക്രീറ്റിനും ഇന്‍ഡസ്‌ട്രിയല്‍ വര്‍ക്കിനും വഴിമാറിയെങ്കിലും ഭവനനിര്‍മാണരംഗത്ത്‌ നിലനില്‌ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക്‌ കുറവുവന്നു കാണുന്നില്ല.

സ്ഥാനം നോക്കല്‍, കുറ്റിയടിക്കല്‍, കട്ടിലവയ്‌ക്കല്‍ തുടങ്ങിയവ ആത്മീയ പ്രധാനമായ കര്‍മങ്ങളായി കാണുകയും അവയ്‌ക്കൊക്കെ കാര്‍മികന്മാരെ കണ്ടെത്തുകയും ചെയ്യുന്നത്‌ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. അതിന്‌ പ്രമാണങ്ങളുടെയോ ശാസ്‌ത്രീയ തത്വങ്ങളുടെയോ പിന്‍ബലമില്ല. വീട്‌ നിര്‍മാണത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ജലലഭ്യത, യാത്രാസൗകര്യം, പള്ളി സൗകര്യം, മക്കളുടെ വിദ്യാഭ്യാസത്തിന്‌ പ്രാഥമിക വിദ്യാലയങ്ങളുടെ സാമീപ്യം, ഒരുവിധം നല്ല അയല്‍പക്കം. ഏതാണ്ടിത്രയൊക്കെ ഉണ്ടെങ്കില്‍ അനുയോജ്യമായ സ്ഥലം ആണെന്ന്‌ പറയാം.

ഈ സ്ഥലത്ത്‌ എവിടെയാണ്‌ വീടിന്റെ `സ്ഥാനം'? കൂടുതല്‍ അധ്വാനം കൂടാതെ തറകെട്ടാന്‍ പറ്റുന്നത്‌ എവിടെയാണോ അവിടെ വീടുവയ്‌ക്കാം. ഈ `സ്ഥാനം' നോക്കലില്‍ ഒരു ആത്മീയ ഘടകവും ഇല്ല. ആശാരിയോ പൂജാരിയോ തങ്ങള്‍പാപ്പയോ വേണ്ട. സ്ഥാനത്തിന്റെ നിര്‍ണായക ഘടകം വീട്ടുടമയും അദ്ദേഹത്തിന്റെ കുടുംബവുമാണ്‌. ഇനി വീട്‌ എങ്ങനെയായിരിക്കണം? തന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചേ നിര്‍മാണപദ്ധതി പാടുള്ളൂ. മുറികള്‍ക്കകത്ത്‌ കാറ്റും വെളിച്ചവും കിട്ടണം. ആറുമാസം മഴ പെയ്യുന്ന കേരളത്തിന്റെ നിര്‍മിതിയല്ല മണല്‍കാറ്റടിക്കുന്ന മരുഭൂമിയിലും ഹിമപാതമുള്ള ഗിരിശൃംഗങ്ങളിലും ഭൂകമ്പസാധ്യതകളുള്ള ജപ്പാന്‍ പോലുള്ള പ്രദേശങ്ങളിലും വീടിനു വേണ്ടത്‌. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വാസിയെന്നോ അവിശ്വാസിയെന്നോ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ സ്വീകരിക്കേണ്ട കാര്യങ്ങളാണ്‌.

എന്നാല്‍ മുസ്‌ലിം എന്ന നിലയില്‍ നാം വീടുനിര്‍മിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. വീടുനിര്‍മാണത്തിലും ധൂര്‍ത്ത്‌ പാടില്ല. ആവശ്യത്തിലേറെയുള്ള വീടിന്റെ മുറികള്‍ പിശാചിന്റെ കേന്ദ്രമാണ്‌. വീടിനുള്ളില്‍ നമസ്‌കാരത്തിന്‌ പ്രത്യേകം ഇടം കരുതിവയ്‌ക്കുന്നത്‌ അഭികാമ്യമാണ്‌. വീടിനകത്ത്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാതെ വീട്‌ ശ്‌മശാനമാക്കരുത്‌. ദൈവത്തില്‍ ഭരമേല്‍പിക്കുന്ന പ്രാര്‍ഥനയോടെ നിത്യവും വീടുവിട്ടിറങ്ങണം. ദൈവാനുഗ്രഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടും വീടെന്ന അഭയകേന്ദ്രത്തിന്‌ അനുഗ്രഹം ചൊരിയണമെന്ന്‌ പ്രാര്‍ഥിച്ചുകൊണ്ടും വീട്ടില്‍ പ്രവേശിക്കണം. (ഗൃഹപ്രവേശമല്ല; നിത്യപ്രവേശം). ഇതെല്ലാം പ്രവാചകന്‍(സ) പഠിപ്പിച്ച മര്യാദകളാണ്‌. ഇതിലപ്പുറം വച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ഇസ്‌ലാമിനന്ന്യമാണ്‌.

കന്നി മൂലയ്‌ക്ക്‌ (തെക്കുപടിഞ്ഞാറ്‌) കുറ്റിയടിച്ച്‌ തേങ്ങയുടച്ച്‌ വെറ്റിലവച്ച്‌ പുണ്യകര്‍മം ചെയ്‌തിട്ടേ പഴയ ആശാരിമാര്‍ വീടിന്‌ സ്ഥാനമുറപ്പിക്കൂ. മുസ്‌ലിംകളുടെ വീടിനും. നിര്‍മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന്‌ പാഠഭേദം) നടത്തിയേ ഗൃഹപ്രവേശം നടത്തൂ. കെട്ടിടനിര്‍മാണം പൂര്‍ത്തിയായാല്‍ വാസ്‌തുദേവനെ ഉദ്ദേശിച്ച്‌ തച്ചന്മാര്‍ നടത്തുന്ന പൂജ എന്നാണ്‌ `കുറ്റിപൂജ' യുടെ അര്‍ഥമെന്ന്‌ ശ്രീകണ്‌ഠേശ്വരം (ശബ്‌ദതാരാവലി) സാക്ഷ്യപ്പെടുത്തുന്നു. എത്രയോ സുഹൃത്തുക്കള്‍ തങ്ങളുടെ ഗൃഹപ്രവേശം നിശ്ചയിച്ചപ്പോള്‍ സ്വകാര്യമായി, നല്ല ഉദ്ദേശ്യത്തോടെ, ചോദിക്കുന്നു; എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? സുബ്‌ഹിക്ക്‌ പോകണമെന്നുണ്ടോ? ആദ്യം പാല്‍ കാച്ചണമെന്നുണ്ടോ?

അന്ധമായ വിശ്വാസങ്ങളും അബദ്ധ ധാരണകളുമാണിതെല്ലാം. സമൂഹസ്വാധീനത്തിന്റെ സമ്മര്‍ദമാണ്‌ ഈ സംശയങ്ങള്‍. ഇസ്‌ലാമിക ദൃഷ്‌ട്യാ നല്ല സമയമെന്നോ ചീത്ത സമയമെന്നോ ഉള്ള സങ്കല്‌പമില്ല. ശകുനവും ദുശ്ശകുനവും ഇല്ല. നമുക്ക്‌ സൗകര്യപ്പെടുന്ന ദിവസം, സൗകര്യപ്പെടുന്ന സമയത്ത്‌, ബിസ്‌മി ചൊല്ലി പുതിയ വീട്ടില്‍ താമസം തുടങ്ങുക. വീട്ടിലേക്ക്‌ കടന്നുചെല്ലുമ്പോള്‍, എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ച ദുആ ചൊല്ലുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ സദ്യയുണ്ടാക്കി സന്തോഷത്തില്‍ പങ്കാളികളാക്കാം. കെട്ടിക്കുടുക്കുകളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഇസ്‌ലാമിന്റെ സുതാര്യ സമീപനത്തെ ഇറക്കുമതി ചെയ്‌ത അന്ധവിശ്വാസങ്ങളില്‍ കെട്ടി ദുര്‍ഗ്രഹവും ദുസ്സഹവും ആക്കാതിരിക്കുക.

ഗുഡ്‌സ്‌ ഡ്രൈവര്‍ പറഞ്ഞ തരത്തില്‍ യാതൊരാശങ്കയും മുസ്‌ലിമിന്‌ ആവശ്യമില്ല. നന്മതിന്മകള്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന വിധിവിശ്വാസമുള്ള മുസ്‌ലിമിന്‌ ആശാരിക്കണക്കിലെ ചെകുത്താന്‍ ദോഷത്തെ ഭയക്കേണ്ടതില്ല എന്ന്‌ തിരിച്ചറിയുക. ഇസ്‌ലാമിക വിശ്വാസമേത്‌, കടന്നുകൂടിയതേത്‌ എന്ന്‌ വിവേചിച്ചറിയുക. ഇല്ലെങ്കില്‍ പനി വരുമ്പോഴേക്ക്‌ ആശങ്കയാല്‍ മനസ്സ്‌ തളരും. കക്കൂസിന്റെ സ്ഥാനത്തില്‍ ശ്രദ്ധിക്കേണ്ടത്‌ സാനിറ്റേഷന്‍ ശരിയായ വിധത്തിലാണോ, വെയ്‌സ്റ്റ്‌ ടാങ്ക്‌ കിണറില്‍ നിന്ന്‌ ആവശ്യമായ അകലത്തിലായിട്ടില്ലേ എന്നൊക്കെയാണ്‌. കന്നിമൂലയിലോ അഗ്നിമൂലയിലോ എവിടെയാണ്‌ സൗകര്യമെങ്കില്‍ അവിടെ കക്കൂസ്‌ നിര്‍മിക്കാം.

കിണറിന്റെ കാര്യവും തഥൈവ. ശാസ്‌ത്രീയമായി ജലലഭ്യത കണ്ടെത്താന്‍ ഇന്ന്‌ സംവിധാനമുണ്ട്‌. ചില പ്രത്യേക രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ ജലലഭ്യത അറിയാന്‍ കഴിയുമത്രേ. ചിരപരിചിതമായി വിദഗ്‌ധര്‍ക്ക്‌ ഭൂമിയുടെ കിടപ്പുകണ്ടാല്‍ കുറേയൊക്കെ ജലലഭ്യത ഊഹിക്കാന്‍ കഴിയൂ. എന്നാല്‍ തങ്ങള്‍ക്കും പൂജാരിക്കും അതില്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല. ചില നാട്ടിലൊക്കെ `കുറ്റിയടി തങ്ങന്മാര്‍' ഉണ്ട്‌. ഓരോ കുറ്റിയടിക്കും അഞ്ഞൂറും ആയിരവും വീമ്പുവാക്കും; വെള്ളം കണ്ടാലും കണ്ടില്ലെങ്കിലും.

`സ്ഥാനം' ശരിയല്ല എന്ന തെറ്റായ ധാരണ പരത്തി എത്രയോ വീടുകളുടെ കക്കൂസും പൂമുഖവും അടുക്കളയുമെല്ലാം പൊളിച്ച്‌ മാറ്റിപ്പണിതത്‌ ഈ ലേഖകനറിയാം. നിര്‍ഭാഗ്യവശാല്‍ മുജാഹിദുകള്‍ പോലും! എല്ലാം കഷ്‌ടപ്പെട്ട്‌ വീടുപണി പൂര്‍ത്തിയാക്കുന്ന ഇടത്തരക്കാരും! അന്ധവിശ്വാസം കൈവെടിയുക. ഇസ്‌ലാമിന്റെ ലളിതവും സുതാര്യവുമായ സംസ്‌കാരവും അന്യൂനമായ ഏകദൈവവിശ്വാസവും കൈമുതലാക്കി ജീവിക്കുക. അതിലാണ്‌ വിജയം.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ്

ഹിജ്‌റ : പരിശുദ്ധിയുടെ പുതുവര്‍ഷം

പുതിയൊരു വര്‍ഷം പിറന്നിരിക്കുന്നു. ഒരു ആരവവുമില്ലാതെ, ഹിജ്‌റ 1433. രണ്ടായിരത്തി പന്ത്രണ്ടാമാണ്ടിന്റെ പിറവി അടുത്തുകൊണ്ടേയിരിക്കുന്നു. അതിനിടയ്‌ക്ക്‌ കടന്നുവന്ന ഈ അതിഥിയെ ശ്രദ്ധിക്കാതിരിക്കുന്നത്‌ സ്വാഭാവികം. അല്ലെങ്കിലും മുസ്‌ലിംകള്‍പോലും ഹിജ്‌റ കലണ്ടറിനെ അവഗണിക്കുകയല്ലേ പതിവ്‌.

മുഹര്‍റം, റമദാന്‍, ദുല്‍ഹിജ്ജ എന്നീ മാസങ്ങള്‍ പിറക്കുമ്പോള്‍ അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടതായതു കൊണ്ട്‌ അവയെ ഓര്‍ക്കുന്നു. ഹിജ്‌റ കൊല്ലവും തിയ്യതിയും നിത്യജീവിതത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു സംസ്‌കാരം ദൗര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ത്തപ്പെട്ടില്ല.

യഥാര്‍ഥത്തില്‍ ക്രിസ്‌തുവര്‍ഷവും ഹിജ്‌റവര്‍ഷവും തമ്മില്‍ അവയുടെ ചരിത്രപശ്ചാത്തലത്തിലെന്ന പോലെ അവ ഉളവാക്കുന്ന അനുഭൂതിവിശേഷത്തിലും വലിയ വ്യത്യാസമുണ്ട്‌. ഹിജ്‌റ, ആ പേര്‌ ധ്വനിപ്പിക്കുംപോലെ വിശ്വാസദാര്‍ഢ്യത്തെയും അതിനു വേണ്ടി പ്രിയപ്പെട്ടതെന്തും ഉപേക്ഷിച്ചു നടത്തുന്ന ത്യാഗത്തെയും അനുസ്‌മരിപ്പിക്കുന്നു. ക്രിസ്‌തുവര്‍ഷത്തിന്റെ ഒന്നാം മാസമായ ജനുവരിയില്‍ നിന്ന്‌ വ്യത്യസ്‌തമായി മുഹര്‍റത്തില്‍ സുപ്രധാനമായ ഒരു കര്‍മം- ഉപവാസം അനുഷ്‌ഠിക്കപ്പെടുന്നു. ഹിജ്‌റ വര്‍ഷ നിര്‍ണയത്തിന്റെ അടിസ്ഥാനം തന്നെ ചന്ദ്രക്കലയാണ്‌. ഈ ചന്ദ്രക്കലയെ ആധാരമാക്കിയാണ്‌ നോമ്പും ഹജ്ജും പെരുന്നാളും ആചരിക്കപ്പെടുന്നത്‌. ചന്ദ്രക്കല കാണുമ്പോള്‍ തന്നെ വിശ്വാസിയുടെ ഉള്ളില്‍ അവാച്യമായ ഒരാത്മീയ സൗന്ദര്യം അനുഭവപ്പെടുന്നു. ചന്ദ്രക്കലയുളവാക്കുന്ന ബാഹ്യസൗന്ദര്യം ആസ്വദിക്കാത്ത ഒരു സഹൃദയനുമുണ്ടാവുകയില്ല. പക്ഷേ, അതില്‍ അന്തര്‍ലീനമായ ആന്തരികരഹസ്യങ്ങളെയും അത്‌ ദ്യോതിപ്പിക്കുന്ന ദൈവിക മഹത്വത്തെയും വായിക്കാന്‍ വിശ്വാസിയുടെ കണ്ണിനു മാത്രമേ കഴിയുകയുള്ളൂ. ഓരോ ചന്ദ്രക്കലയും ആയുസ്സില്‍നിന്ന്‌ കടന്നുപോയ ഒരു മാസത്തെയും അഭിമുഖീകരിക്കാന്‍ പോകുന്ന പുതിയ മാസത്തെയും പറ്റി മനുഷ്യനെ ഉണര്‍ത്തുന്നു. അറബി അക്ഷരമാലയിലെ `നൂന്‌' പോലെ പ്രത്യക്ഷപ്പെട്ട്‌ പൗര്‍ണമിയായി വളര്‍ന്നു വീണ്ടും പൂര്‍വസ്ഥിതിയിലേക്ക്‌ ക്ഷയിക്കുന്ന ചന്ദ്രക്കലയും അതിന്റെ പോക്കുവരവുമെല്ലാം കാലം എന്ന ഒരു സത്യത്തിന്റെ നേരെയാണ്‌ വിരല്‍ചൂണ്ടുന്നത്‌.

ഓരോ പുതിയ വര്‍ഷം പിറക്കുമ്പോഴും കാലം എന്ന മഹാത്ഭുതത്തെപ്പറ്റിയുള്ള ചിന്ത ഉയര്‍ന്നുവരുന്നു. കാലം എപ്പോള്‍ തുടങ്ങി? എപ്പോള്‍ അവസാനിക്കും? ഇത്‌ അനാദിയാണോ? അനന്തമാണോ? നാം കാലത്തെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നു. പക്ഷേ, ഇത്‌ ആപേക്ഷികം മാത്രം. നാളെ പിറന്നാല്‍ ഇന്ന്‌ ഭൂതകാലമായി. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഇതൊരു ദുരൂഹമായ പ്രതിഭാസം തന്നെ. കാലത്തിന്റെ ഏറ്റവും ചെറിയ അളവിനെ നാം ഇന്നു സെക്കന്റ്‌ എന്നു വിശേഷിപ്പിക്കുന്നു. അതിനെയും എത്രയോ അംശമായി വിഭജിക്കാം. ഇന്നത്തെ നമ്മുടെ സങ്കല്‌പപ്രകാരം ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഒരു വട്ടം തിരിയുമ്പോള്‍ പകലും രാത്രിയും അടങ്ങുന്ന ഒരു ദിവസമുണ്ടാകുന്നു. ഭൂമി സൂര്യനെ ഒരു വട്ടം ചുറ്റുമ്പോള്‍ ഒരു വര്‍ഷവും. ഒരു ഹിലാല്‍ പിറന്ന്‌ അടുത്ത ഹിലാല്‍ പ്രത്യക്ഷപ്പെടും വരെയുള്ള കാലയളവാണ്‌ ഹിജ്‌റ കലണ്ടര്‍ പ്രകാരം മാസം. ഇങ്ങനെ വര്‍ഷത്തെ പന്ത്രണ്ടു മാസങ്ങളായി വ്യവസ്ഥപ്പെടുത്തിയ അല്ലാഹുവിന്റെ നടപടിയിലേക്കു ഖുര്‍ആന്‍ 9:73ല്‍ മനുഷ്യന്റെ ശ്രദ്ധ തിരിക്കുന്നു. ഇങ്ങനെ രാവും പകലും മാസവും വര്‍ഷവുമായി അതിവേഗം കൃത്യമായ വ്യവസ്ഥയോടെ ഓടിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ കറക്കത്തില്‍ ഒരു ബിന്ദുവായി മനുഷ്യനും കറങ്ങുന്നു. പക്ഷേ, കാലത്തിന്റെ പ്രവാഹത്തില്‍ അവന്‍ വെറും ഒരു പൊങ്ങുതടിയായാലോ? എങ്കില്‍ അവന്റെ ജീവിതം എത്ര വലിയ നഷ്‌ടമാകും! ``കാലം തന്നെ സത്യം! നിശ്ചയം, മനുഷ്യന്‍ നഷ്‌ടത്തിലാണ്‌.'' (വി.ഖു.103:1,2)

ഒരു മനുഷ്യനു ജീവിക്കാന്‍ നിശ്ചയിക്കപ്പെട്ട കാലയളവ്‌ അവനറിയുകയില്ല. അറിയുന്നവന്‍ അല്ലാഹു മാത്രം! ഏതു നിമിഷവും കാലം അവനെ വഴിക്കു വലിച്ചെറിഞ്ഞു യാത്ര തുടര്‍ന്നെന്നുവരാം. തന്റെ ഈ യാത്ര എവിടെവെച്ചും ഏതു നിമിഷവും അവസാനിക്കാം എന്ന ഈ വിചാരമാണ്‌ യഥാര്‍ഥത്തില്‍ മനുഷ്യന്റെ ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നത്‌. അഹ്‌മദ്‌ ശൗഖി പാടിയത്‌ എത്ര സത്യം:

ഹൃദയമിടിപ്പുകള്‍
പറയുന്നു, മനുഷ്യനോടെപ്പോഴും
ഈ ജീവിതം
മിനുറ്റുകളും സെക്കന്റുകളും മാത്രം.


അപ്പോള്‍ ജീവിതത്തിലെ ഓരോ സെക്കന്റും എത്ര വിലയുള്ളതാണ്‌! ഒരു സെക്കന്റിന്റെ എത്രയോ ചെറിയ ഒരംശത്തിന്റെ വ്യത്യാസത്തിന്‌ ഓട്ടമത്സരത്തില്‍ ഒരു താരത്തിനു സ്ഥാനം നഷ്‌ടപ്പെടുമ്പോള്‍ സെക്കന്റിന്റെ വില മനുഷ്യന്‍ അറിയുന്നു. സമയം ഫലപ്രദമായി നന്മയ്‌ക്കു ഉപയോഗപ്പെടുത്തുന്നതിലാണ്‌ മനുഷ്യന്റെ സാമര്‍ഥ്യം. അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുക, നല്ലതുപ്രവര്‍ത്തിക്കുക, സത്യവും ക്ഷമയും ഉപദേശിക്കുക എന്നീ ബാധ്യതകള്‍ നിര്‍വഹിക്കുന്നവനേ ജീവിതം ഒരു നഷ്‌ടമായിത്തീരുക എന്ന മഹാവിപത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുകയുള്ളൂവെന്നു ഖുര്‍ആന്‍ 103ാം അധ്യായത്തില്‍ ഉണര്‍ത്തുന്നു.

പുതിയൊരു വര്‍ഷം പിറക്കുമ്പോള്‍ സംഘടനകളും സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളുമെല്ലാം മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും അവലോകനം ചെയ്യാറുണ്ട്‌. ഈ കണക്കു പരിശോധന ഓരോ വ്യക്തിയുടെ ജീവിതത്തിലും ആവശ്യമല്ലേ? ജീവിച്ച കാലയളവ്‌ വയസ്സുകൊണ്ടാണല്ലോ സാധാരണ കണക്കാക്കാറുള്ളത്‌. പുതിയൊരു വര്‍ഷം പിറന്നപ്പോള്‍ നമ്മുടെ ആയുസ്സില്‍ നിന്നും ഒരു കൊല്ലം കടന്നുപോയി; അഥവാ നമുക്കു ഒരു വയസ്സുകൂടി. ഇനി എത്രകാലം? ഈ ചോദ്യത്തിന്റെ ഉത്തരത്തിലെ അനിശ്ചിതത്വം ഒരു പേടിസ്വപ്‌നമായി എപ്പോഴും മനുഷ്യന്റെ മുമ്പില്‍ ഫണമുയര്‍ത്തിനില്‌ക്കുന്നു.

പെടുന്നനവെ, ഓര്‍ക്കാപ്പുറത്ത്‌ നമുക്ക്‌ അനുവദിക്കപ്പെട്ട കാലാവധി തീര്‍ന്നെന്നു വരാം. ഏതു നാട്ടില്‍ വെച്ചു മരണം സംഭവിക്കുമെന്നു ഒരു മനുഷ്യനുമറിഞ്ഞുകൂടാ (വി.ഖു. 31:34). നാളെ എന്തുചെയ്യുമെന്നും ഒരു മനുഷ്യനുമറിഞ്ഞുകൂടാ (വി.ഖു. 31:34). പോയവര്‍ഷത്തിന്റെ കണക്കു പരിശോധന നടത്തുമ്പോള്‍ നമ്മുടെ മനസ്സിനു സന്തോഷവും സമാധാനവും അനുഭവപ്പെടുന്നുണ്ടോ? പുണ്യങ്ങള്‍ എത്ര കൂടുതല്‍ ചെയ്‌തു? നാവുകൊണ്ടു ചെയ്‌തുകൂട്ടിയ പാപങ്ങള്‍ എത്ര? താന്‍ കാരണമായി വേദനയനുഭവിക്കേണ്ടിവന്ന മനുഷ്യരുണ്ടായിട്ടില്ലേ? സാമ്പത്തികരംഗത്തു പൂര്‍ണമായും സംശുദ്ധത പാലിക്കാന്‍ കഴിഞ്ഞുവോ? അല്ലാഹുവിനോടും മനുഷ്യരോടുമുള്ള കടമകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്‌ചകള്‍ പറ്റിയിട്ടില്ലേ? ഇത്തരം ഒരു വിചാരണ, ആത്മപരിശോധന ഓരോ വ്യക്തിക്കും ഈ സന്ദര്‍ഭത്തില്‍ ആവശ്യമാണ്‌. നബി(സ) പറഞ്ഞു: ``നിങ്ങള്‍ വിചാരണ ചെയ്യപ്പെടും മുമ്പ്‌ നിങ്ങളെത്തന്നെ സ്വയം വിചാരണ നടത്തുക.''

ജീവിതത്തിന്റെ ഒരു വാര്‍ഷികാവലോകനം നടത്തുമ്പോള്‍ മരണമെന്ന പൊള്ളുന്ന സത്യത്തെപ്പറ്റി എങ്ങനെ പറയാതിരിക്കും? കഴിഞ്ഞ വര്‍ഷം നാം അതിന്റെ പിടുത്തത്തില്‍ നിന്നു രക്ഷപ്പെട്ടു. ഒരുപക്ഷേ, മരണത്തിന്റെ വക്കോളമെത്തിയ സന്ദര്‍ഭങ്ങളുമുണ്ടാകാം. എങ്കിലും നമ്മുടെ ബന്ധുക്കളും പരിചയക്കാരും നമ്മുടെ ആദരവിനും സ്‌നേഹത്തിനും പാത്രമായവരുമടക്കം പലരുടെയും ജനാസ സംസ്‌കരണ രംഗത്തിനു നാം സാക്ഷികളാകേണ്ടിവന്നു. അവരുടെ ചലനമറ്റ ശരീരം അവസാനമായി കണ്ടും അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചും അവരെ മറവുചെയ്‌ത ഖബ്‌റിലേക്കു മൂന്നു പിടി മണ്ണുവാരിയെറിഞ്ഞും നാം തിരിച്ചുപോന്നു. അവരെല്ലാം ഇപ്പോള്‍ വല്ലപ്പോഴും മനസ്സിലേക്കു കടന്നു വരുന്ന ഓര്‍മകള്‍ മാത്രമായി മാറി. നാളെ, വരും വര്‍ഷത്തില്‍ തനിക്കും ഈ ഗതി വന്നുചേരുകയില്ലെന്നു ആരുകണ്ടു? ഈറനണിഞ്ഞ കണ്ണുകളോടെ ബന്ധുമിത്രാദികള്‍ തന്നെ യാത്രയയക്കുന്ന ആ നിമിഷം....

ഈ മരണചിന്തയാണ്‌ മനുഷ്യനെ കര്‍മോന്മുഖനാക്കുന്നത്‌; നേടിയതൊക്കെ ഇവിടെ ഉപേക്ഷിച്ചുപോകുമ്പോള്‍ കൂടെകൊണ്ടുപോകാന്‍ ഉതകുന്ന ഒരു ധനം സമ്പാദിക്കുന്നതിനെപ്പറ്റി ബോധമുളവാക്കുന്നത്‌. ``നാളെക്കു വേണ്ടി മുന്‍കൂട്ടി എന്തുചെയ്‌തു എന്നു ഓരോ മനുഷ്യനും ചിന്തിക്കട്ടെ'' (വി.ഖു. 59:18). കുറച്ചുകാലം കൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ കുറേ നന്മകള്‍ ചെയ്യാമായിരുന്നു എന്നു മനുഷ്യന്‍ കൊതിക്കുക; ഒരു നിമിഷവും ഇനി അവധി നീട്ടിത്തരികയില്ലെന്നു വെട്ടിമുറിച്ച്‌ മറുപടി അവനു ലഭിക്കുക -ഈ രംഗം ഭയാനകം തന്നെ. ഇതാണ്‌ മനുഷ്യന്റെ അവസ്ഥയെങ്കില്‍ അനന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ ഓരോ നിമിഷവും മനുഷ്യന്‍ എത്ര ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം? ആയുഷ്‌കാലം എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിനു മറുപടി പറയാതെ ഒരടിയും മുന്നോട്ടുപോകാന്‍ ആരെയും അല്ലാഹു അനുവദിക്കുകയില്ലെന്നു റസൂല്‍(സ) ഉണര്‍ത്തുന്നു.

ഈ മനോഭാവം പുലര്‍ത്തി ജീവിക്കുകയും മരണത്തിനുശേഷമുള്ള ജീവിതത്തില്‍ ശാശ്വത സൗഭാഗ്യം ലഭിക്കാനായി ഇഹലോകത്ത്‌ കഷ്‌ടനഷ്‌ടങ്ങള്‍ സഹിച്ചു ത്യാഗംവരിക്കാന്‍ സന്നദ്ധരാവുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ സ്‌മരണ തുടിക്കുന്നതാണ്‌ ഹിജ്‌റ വര്‍ഷാരംഭം. നാടും വീടും കുടുംബവും സ്വത്തുക്കളുമെല്ലാം അവര്‍ ഉപേക്ഷിച്ചു. എന്തിനു വേണ്ടി? തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശമനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി. മറ്റെന്തിനേക്കാളും കൂടുതല്‍ അവര്‍ തങ്ങളുടെ മതത്തിനു, ആദര്‍ശത്തിനു പ്രാമുഖ്യം നല്‌കി. അല്ലാഹുവിങ്കല്‍ അവര്‍ ഏറ്റവും പ്രിയങ്കരരായി. ചരിത്രത്തില്‍ അവര്‍ എന്നും അനുസ്‌മരിക്കപ്പെട്ടു. ലോകത്തുള്ളവര്‍ക്കു മുഴുവന്‍ അനുഗ്രഹമായ നബിയുടെ ജനനമല്ല, ആട്ടിയോടിക്കപ്പെട്ട ശേഷം അഭിമാനപൂര്‍വം പിറന്ന നാട്ടിലേക്കു തിരിച്ചുവന്ന മക്കാവിജയമല്ല ചരിത്രത്തിന്റെ തുടക്കമായി തെരഞ്ഞെടുക്കപ്പെട്ടത്‌. മറിച്ച്‌ ചരിത്രത്തിന്റെ ഒരു വഴിത്തിരിവായ `ഹിജ്‌റ'യാണ്‌. തീവ്രയത്‌നത്തിന്റെയും ഒരു നല്ല ലക്ഷ്യത്തിനു വേണ്ടി എന്തും ത്യജിക്കാനുള്ള സന്നദ്ധതയുടെയും പ്രതീകമായ ഹിജ്‌റ. ഓരോ വ്യക്തിക്കും എന്നും എപ്പോഴും സ്വന്തം ജീവിതത്തില്‍ ഹിജ്‌റ മനോഭാവം വേണം. ജീവിതത്തില്‍ ലക്ഷ്യപ്രാപ്‌തിക്കു അത്‌ അനിവാര്യമാണ്‌.

മുഹര്‍റത്തിന്റെ ചന്ദ്രക്കലയുടെ വെണ്മയും വിശുദ്ധിയുമുള്ള ഒരു പുതുജീവിതത്തിനു വര്‍ഷാരംഭം പ്രചോദനമേകേണ്ടതുണ്ട്‌. മനുഷ്യന്റെ കളങ്കത്തെപ്പറ്റിയുള്ള വാര്‍ത്തകളേ ഇന്നു കേള്‍ക്കുന്നുള്ളൂ.

ഉള്ളും പുറവും ഒരുപോലെ ശുദ്ധമായ മനസ്സിന്റെ ഉടമകളായാലേ ജീവിതം കളങ്കരഹിതമാവുകയുള്ളൂ. കടലിനെ പിളര്‍ത്ത്‌ അക്കരെ കടക്കാന്‍ മൂസാ (അ)ക്കു കഴിഞ്ഞു. അതേ കടല്‍ തന്നെ ഫിര്‍ഔനിനെ വിഴുങ്ങുകയും ചെയ്‌തു. ഓരോ വ്യക്തിയിലുമുണ്ട്‌ മൂസായും ഫിര്‍ഔനും, ഇവര്‍ തമ്മിലുള്ള പോരാട്ടവും. നാം ഓരോരുത്തരും മൂസാ ആകുമ്പോഴേ അല്ലാഹു നമ്മിലെ ഫിര്‍ഔനിനെ നശിപ്പിച്ചു നമ്മെ രക്ഷപ്പെടുത്തുകയുള്ളൂവെന്ന സന്ദേശം മുഹര്‍റം നല്‌കുന്നുണ്ട്‌.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തെറ്റുകള്‍ ചെയ്യാത്ത, കൂടുതല്‍ നന്മകള്‍ നിറഞ്ഞ, വെണ്മയാര്‍ന്ന ഒരു പുതിയ ജീവിതം നയിക്കാന്‍ പടച്ചവനേ, എന്നെ അനുഗ്രഹിക്കേണമേ! എന്നായിരിക്കട്ടെ ഈ വര്‍ഷാരംഭത്തില്‍ നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ഥന.

by പി മുഹമ്മദ്‌ കുട്ടശ്ശേരി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts