ഇസ്സത്ത്‌ അഥവാ പ്രതാപം

മുസ്‌ലിം വിശ്വാസിയുടെ സവിശേഷതയാണ് ഇസ്സത്ത്. സ്രഷ്ടാവിന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും അവന്‍ തലകുനിക്കുകയില്ല. ഈമാന്‍ അവനില്‍ ഒരു പ്രതാപ ബോധം വളര്‍ത്തുന്നു. താന്‍ ആരുടേയും താഴെയല്ല, മറിച്ചു മേലെയാണെന്ന ബോധം. ‘നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് മേലെ നില്‍ക്കുന്നവര്‍’- ഖുര്‍ആന്‍. ഒരു മുതലാളിയുടെ മുമ്പില്‍ എന്തെങ്കിലും ഭൗതികമായ അംശം ലഭിക്കാന്‍ ചൂളി നിന്നാല്‍ അവന്റെ മതവിശ്വാസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും നഷ്ടപ്പെട്ടു’- പ്രവാചകന്‍ താക്കീത് ചെയ്യുന്നു. എന്താണ് ഒരു വിശ്വാസിയുടെ പ്രൗഢി. സ്വത്തോ അധികാര പദവിയോ ആകര്‍ഷിക്കുന്ന വേഷ വിധാനമോ കൊട്ടാര സദൃശമായ വീടോ മറ്റു ഭൗതിക സൗകര്യങ്ങളോ ഒന്നുമല്ല. ഇവയെല്ലാം അഭികാമ്യം തന്നെ. മറിച്ച് അടിയുറച്ച ആദര്‍ശ ബോധവും അതില്‍ നിന്നു ഉല്‍ഭൂതമായ കര്‍മ്മവുമാണ്.

അറിവും സംസ്‌കാരവും വിശ്വാസിയുടെ മുഖമുദ്രയാണ്. മുസ്‌ലിംകള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതാപശാലികളായി വിലസിയിരുന്ന ഒരു കാലമുണ്ടായിരുന്നുവല്ലോ. അന്ന് ഭൗതിക പ്രൗഢിയില്‍ അവര്‍ ഏറ്റവും പിന്നണിയില്‍ നിലകൊള്ളുന്ന സമൂഹമായിരുന്നു. പക്ഷേ അവരുടെ ഈമാനിന്റെ ശക്തി ഇന്നത്തെ സമൂഹത്തിന്റേതിനേക്കാള്‍ എത്രയോ ഇരട്ടിയായിരുന്നു. ഈ ഈമാന്‍ കൊണ്ടാണ് അവര്‍ ലോകത്തെ വിറപ്പിച്ചതും വന്‍ സാമ്രാജ്യങ്ങളെ കീഴ്‌പെടുത്തിയതും.
ബൈത്തുല്‍മുഖദ്ദസ് അധീനപ്പെടുത്തുമ്പോള്‍ റോമക്കാര്‍ ഖലീഫ നേരിട്ടു വന്ന് അതിന്റെ താക്കോല്‍ ഏറ്റുവാങ്ങണമെന്ന് ശഠിച്ചു. ഉമര്‍ (റ) മദീനയില്‍ നിന്ന് പരിചാരകന്‍ മൈസറിനോടൊപ്പം ഒരു ഒട്ടകപ്പുറത്ത് യാത്രയായി. അവര്‍ രണ്ടു പേരും ഊഴം വെച്ചാണ് ഒട്ടകത്തെ ഉപയോഗിച്ചത്. അതായത് കുറേനേരം ഉമര്‍ ഒട്ടകപ്പുറത്ത്. പിന്നെ താഴെ ഇറങ്ങി മൈസറയെ കയറ്റി ഖലീഫ പിറകില്‍ നടക്കും. രാജ്യങ്ങളെ പ്രകമ്പനം കൊള്ളിച്ച മുസ്‌ലിം മഹാരാജാവിന്റെ ആഗമനം കാണാന്‍ ജനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

‘അമീറുല്‍ മുഅ്മിനീന്‍, ഇതാ നാം സ്ഥലത്ത് എത്തിക്കഴിഞ്ഞു. ഞാന്‍ ഇറങ്ങട്ടെ- മൈസറ’ ഇത് നിന്റെ ഊഴമോ അതോ എന്റേതോ’ – ഖലീഫ. ‘എന്റേത്’- മൈസറ. ‘എങ്കില്‍ ഇറങ്ങേണ്ടതില്ല’- ഖലീഫ. ഈ മഹാരാജ്യത്തില്‍ മുസ്‌ലിംകളുടെ ഖലീഫ ഒരു സാധാരണ അറബിയുടെ വേഷത്തില്‍, സന്ദര്‍ഭം ആവശ്യപ്പെടുന്ന യാതൊരു ബാഹ്യ പ്രൗഢിയുമില്ലാതെ പ്രത്യക്ഷപ്പെടുന്നതില്‍ സേനാ നായകനായ അബൂ ഉബൈദക്ക് മനഃപ്രയാസം. ഇത് മനസ്സിലാക്കിയ ഉമര്‍ പറയുകയാണ്. ‘ഇസ്‌ലാം കൊണ്ട് അല്ലാഹു ഇസ്സത്ത് നല്‍കിയ ഒരു സമൂഹമാണ് നാം. മറ്റെന്തിലെങ്കിലും നാം ഇസ്സത്ത് തേടിയാല്‍ അവന്‍ നമ്മെ നിന്ദ്യതയിലേക്ക് തള്ളിയിടും’ അതെ, മരുഭൂമിയില്‍ ആട് മേച്ചും കലഹിച്ചും മദ്യപിച്ചും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ ഇത്രയും വലിയ പ്രതാപത്തിലേക്കുയര്‍ത്തിയ ശക്തി ഈമാന്‍ തന്നെ.

ഒരു മൃഗത്തെ പോലെ തിന്നും കുടിച്ചും ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു നിസ്സാര മനുഷ്യനായി കഴിഞ്ഞിരുന്ന ബിലാല്‍ ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പിന്നെ എന്തായി അവസ്ഥ. ഖലീഫ ഉമര്‍ അദ്ദേഹത്തിന്റെ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ കരയുമായിരുന്നു. അബൂബക്കര്‍ അദ്ദേഹത്തെ ‘സയ്യിദുനാ’ എന്നാണ് വിളിച്ചിരുന്നത്. ഒരു അടിമക്ക് ഈ ഇസ്സത്ത് എവിടുന്ന് ലഭിച്ചു.
ഏത് ശക്തനും പ്രതാപവാനുമായ രാജാവിന്റെ മുമ്പിലും തല ഉയര്‍ത്തി നില്‍ക്കാനുള്ള ധീരതയും ആഭിജാത്യവും ഈമാന്‍ വിശ്വാസിക്ക് പ്രദാനം ചെയ്യുന്നു. മുസ്‌ലിം സൈന്യം പേര്‍ഷ്യയിലേക്ക് കടന്നപ്പോള്‍ അവിടത്തെ ഭരണാധികാരി റുസ്തം സേനാ നായകനായ സഅദിനോട് സംഭാഷണത്തിനായി ഒരു പ്രതിനിധിയെ അയക്കാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹം ഭക്തനും ആദര്‍ശ ധീരനും യുക്തിമാനുമായ രിബ്ഇയ്യിനെയാണ് തെരഞ്ഞെടുത്തത്.

സാധാരണ വേഷത്തില്‍ കൈയ്യില്‍ ശീല ചുറ്റിയ ഒരു കുന്തവും കുത്തിപ്പിടിച്ച് കുതിരപ്പുറത്ത് റുസ്തം. വിരിച്ച പരവതാനിയിലൂടെ അദ്ദേഹം പ്രവേശിക്കുന്നു. റുസ്തം സ്വര്‍ണ കിരീടമണിഞ്ഞ് പരിവാര സമേതം ഇരിക്കുകയാണ്. കുതിരയെ പുറത്ത് കെട്ടണം- റുസ്തമിന്റെ സൈന്യം താക്കീത് ചെയ്യുന്നു. ഒട്ടും കൂസാതെയുള്ള രിബ്ഇയ്യിന്റെ മറുപടി: ‘നിങ്ങള്‍ വിളിച്ചിട്ടാണ് ഞാന്‍ വന്നത്. കടക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ തിരിച്ചുപോകാം’. കണ്ടമാത്രയില്‍ തന്നെ റുസ്തം പരിഹാസ പൂര്‍വം പൊട്ടിച്ചിരിച്ചു. ‘ഈ പൊട്ടിയ കുന്തവുമേന്തിക്കൊണ്ടാണോ നിങ്ങള്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്? ഇതിന് രിബ്ഇയ്യിന്റെ മറുപടി: ‘സൃഷ്ടി പൂജയില്‍ നിന്ന് ദൈവ പൂജയിലേക്ക്, മതങ്ങളുടെ അതിക്രമത്തില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്ക് ജനങ്ങളെ ആനയിക്കാനാണ് ദൈവം ഞങ്ങളെ നിയോഗിച്ചത്’. ഈ മറുപടി കേട്ട് റുസ്തം ഞെട്ടി. രിബ്ഇയ്യിനെ അപമാനിക്കാന്‍ കുറച്ച് മണ്ണ് ഒരു ചട്ടിയില്‍ നിറച്ച് അദ്ദേഹത്തിന്റെ തലയില്‍ വെച്ചുകൊടുക്കാന്‍ സൈന്യത്തോടാവശ്യപ്പെട്ടു. റുസ്തം ഭരിക്കുന്ന രാജ്യം കീഴടക്കാന്‍ പോകുന്നതിന്റെ ശുഭ സൂചനയായി രിബ്ഇയ്യ് അതിനെ ദര്‍ശിച്ചു. ആയുധ ശക്തികൊണ്ടല്ല മുസ്‌ലിംകള്‍ വന്‍ ശക്തികളെ ഭയപ്പെടുത്തിയത്. മറിച്ച് അവരുടെ ഈമാനിന്റെ ശക്തികൊണ്ട്.

ലാളിത്യം അവര്‍ മുഖമുദ്രയായി സ്വീകരിച്ചു. ഭരണാധികാരികള്‍ അതിന് മാതൃകകളായി. കിസ്‌റാ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ മന്ത്രി ഹുര്‍മുസാനെ മുസ്‌ലിംകളുടെ ഖലീഫയായ ഉമറുമായി സംസാരിക്കാന്‍ മദീനയിലേക്കയക്കുന്നു. എവിടെ രാജകൊട്ടാരം? മന്ത്രി അന്വേഷിച്ചു. ഉമര്‍ കൊട്ടാരമില്ലാത്ത രാജാവ്. ചെറിയൊരു വീട്ടിലാണ് താമസം. അവിടെ അന്വേഷിച്ചപ്പോള്‍ പുറത്താണ്. പള്ളിയിലുമില്ല. ജനം തെരുവിലിറങ്ങി ആടയാഭരണങ്ങളണിഞ്ഞു പ്രൗഢിയില്‍ നടന്നുനീങ്ങുന്ന ഹുര്‍മുസാനെയും പരിവാരത്തേയും കൗതുകത്തോടെ നോക്കുന്നു. ഉമര്‍ പട്ടണത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടന്നുറങ്ങുന്നു. അതെ, ഉമര്‍ നീതിപൂര്‍വ്വം ഭരണം നടത്തി. അപ്പോള്‍ നിര്‍ഭയനായി ഉറങ്ങാന്‍ കഴിഞ്ഞു. ഹുര്‍മുസാന്‍ വന്ന വിവരം അറിയിച്ചു ഉമറിനെ അനുയായികള്‍ വിളിച്ചുണര്‍ത്തി.

മുസ്‌ലിം വിശ്വാസികളില്‍ ചിലര്‍ ഇന്ന് മറ്റുള്ളവരുടെ മതിപ്പും അംഗീകാരവും ആര്‍ജിക്കാന്‍ സ്വന്തം സംസ്‌കാരത്തിന് വിരുദ്ധമായ എന്തെല്ലാം വേഷങ്ങള്‍ കെട്ടുന്നു. ഇസ്‌ലാം കൊണ്ട് അഭിമാനിക്കാത്ത അവര്‍ താന്‍ ഒരു മുസ്‌ലിമാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നതില്‍ ലജ്ജിക്കുന്നവരാണ്. എന്നാല്‍ ഇവിടെ പൂര്‍വകാല മുസ്‌ലിംകളുടെ മാതൃക പിന്‍പറ്റി സ്വന്തം സംസ്‌കാരത്തെ മുറുകെ പിടിച്ച ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കഥ പ്രസിദ്ധ എഴുത്തുകാരനായ മുഹമ്മദ് നാബല്‍സി ‘നിഭാഉല്ലാഹി ലില്‍ മുഅ്മിനീന്‍’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നതിങ്ങനെ: ഒരു വനിതാ ബ്രിട്ടീഷ് മന്ത്രി അറബ് നാട് സന്ദര്‍ശിക്കാനെത്തി. ഇവിടുത്തെ മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഹസ്തദാനം ചെയ്തു അവരെ സ്വീകരിച്ചു. ഒരാള്‍ മാത്രം കൈകൊടുക്കാതെ മാറിനിന്നു. ഈ നടപടി ഇവിടുത്തെ മന്ത്രിയെ പ്രകോപിപ്പിച്ചു. അതിഥിക്ക് ഏര്‍പ്പെടുത്തിയ വിരുന്നില്‍നിന്ന് അയാളെ ഒഴിവാക്കി. വിരുന്നിനിടക്ക് ബ്രിട്ടീഷ് മന്ത്രി ചോദിച്ചു’ ‘ഇന്നലെ എനിക്ക് ഹസ്തദാനം ചെയ്യാത്ത ആ ഉദ്യോഗസ്ഥന്‍ എവിടെ?’ അവര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി. ‘താങ്കള്‍ എന്തുകൊണ്ട് എനിക്ക് കൈ തരാതെ മാറിനിന്നു?’ – ഈ ചോദ്യത്തിന് ആ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെ: ‘ഞാന്‍ മുസ്‌ലിം വിശ്വാസിയാണ്. എന്റെ മതം ഒരു അന്യസ്ത്രീയുടെ കൈ പിടിക്കുന്നത് അനുവദിക്കുന്നില്ല’. ഈ മറുപടി ബ്രിട്ടീഷ് വനിതാ മന്ത്രിയെ അത്ഭുതപ്പെടുത്തി. അവര്‍ ഇങ്ങനെ പ്രതികരിച്ചു. ‘നിങ്ങള്‍ എല്ലാവരും ഇദ്ദേഹത്തെ പോലെയാണെങ്കില്‍ ഞങ്ങളെല്ലാം നിങ്ങളുടെ ഭരണത്തില്‍ കീഴിലാകും’.

ഇസ്‌ലാം പേടി എന്നൊരു പ്രതിഭാസം ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു. ഐ.എസും അവരുടെ ചിന്താരീതി സ്വീകരിച്ചവരും ഇസ്‌ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുകയാണ്. മുസ്‌ലിംകളുടെ ഒളിപ്പോരാക്രമണങ്ങളെയും സ്‌ഫോടനങ്ങളെയും ജീവനും സ്വത്തും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെയുമായിരുന്നില്ല ലോകം ഭയപ്പെട്ടിരുന്നത്. മറിച്ച് അവരുടെ ഈമാനിന്റെ ശക്തിയെയായിരുന്നു. അവരുടെ ആദര്‍ശവും മതവും സംസ്‌കാരവും ജനങ്ങളെ കീഴ്‌പ്പെടുത്തുന്നതിനെയായിരുന്നു. ഇന്നത്തെ ഈ നടപടികള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ കടുത്ത വെറുപ്പ് മാത്രമേ സൃഷ്ടിക്കുകയുള്ളൂ.

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരും ഈ നാട് പടുത്തുയര്‍ത്തുന്നതില്‍ മറ്റുള്ളവരെപ്പോലെ നിര്‍ണായക പങ്കു വഹിച്ചവരുമാണ്. അവരുടെ കൂടി സമരം കൊണ്ട് നേടിയതാണ് ഈ നാടിന്റെ സ്വാതന്ത്ര്യം. ഇന്ത്യന്‍ ഭരണഘടന അവരുടെ മതപരമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുന്നു. എന്നാല്‍ അവരുടെ മനസ്സില്‍ ഒരുതരം ഭീതി സൃഷ്ടിക്കാനുള്ള പ്രവണതകള്‍ അടുത്ത കാലത്തായി നാമ്പെടുത്തിട്ടുണ്ട്. മുസ്‌ലിംകളുടെ വ്യക്തി നിയമങ്ങളില്‍ കൈവെക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരില്‍ ഏറ്റുമുട്ടലുകളുടേയും സംഘര്‍ഷത്തിന്റെയും മാര്‍ഗത്തിലൂടെയല്ല, ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗമുപയോഗിച്ചും ഇതര ജനവിഭാഗങ്ങളെ കൂട്ടുപിടിച്ചും ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇസ്സത്തുള്ള ഒരു സമുദായം എന്ന നിലക്ക് ഭീരുത്വവും കീഴടങ്ങലും പ്രീണന നയം സ്വീകരിക്കലും മുസ്‌ലിംകള്‍ക്കനുയോജ്യമല്ല.

✍P മുഹമ്മദ്‌ കുട്ടശ്ശേരി

സൂറത്തുൽ കാഫിറൂൻ

ഇബ്നു ജരീര്‍, ഇബ്നു അബീഹാതിം (റ) എന്നിവര്‍ ഉദ്ധരിക്കുന്ന ഒരു രിവായത്തിന്റെ സാരം ഇപ്രകാരമാണ്: ചില ഖുറൈശീ നേതാക്കള്‍ നബി(സ)യോടു ഇങ്ങനെ പറഞ്ഞു: *‘മുഹമ്മദേ, ഞങ്ങളുടെ മതം നീ പിന്‍പറ്റുക. നിന്റെ മതം ഞങ്ങളും പിന്‍പറ്റാം. ഞങ്ങളുടെ ദൈവങ്ങളെ നീയും ആരാധിക്കുക. നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം. എന്നാല്‍ നിന്റെതാണ് ഉത്തമമെങ്കില്‍ അതില്‍ ഞങ്ങളും, ഞങ്ങളുടേതാണ് ഉത്തമമെങ്കില്‍ അതില്‍ നീയും ഭാഗഭാക്കാകുമല്ലോ.‘ അപ്പോള്‍ നബി(സ) പറഞ്ഞു : معاذ الله ان اشرك به غيره “അല്ലാഹുവിനോടു മറ്റൊന്നിനെ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു ഞാന്‍ അവനോടു ശരണം തേടുന്നു!”* ഇതിനെ തുടര്‍ന്നു ഈ സൂറത്തു അവതരിച്ചു. അനന്തരം മസ്ജിദുല്‍ഹറാമില്‍ വെച്ച് ഖുറൈശീ പ്രമാണികളുടെ സാന്നിദ്ധ്യത്തില്‍ തിരുമേനി (സ) ഈ അദ്ധ്യായം ഓതി വിളംബരം ചെയുകയും ചെയ്തു.

بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമ  കാരുണികാനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ
(നബിയേ) പറയുക : 'ഹേ , അവിശ്വാസികളേ!

لَآ أَعْبُدُ مَا تَعْبُدُونَ
*'നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല;*

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ
*'ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.*

وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ
*'നിങ്ങള്‍ ആരാധിച്ചുവന്നതിനെ ( അഥവാ നിങ്ങളുടെ ആരാധന ) ഞാനും ആരാധിക്കുന്നവനല്ല;*

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ
*ഞാന്‍ ആരാധിച്ചുവരുന്നതിനെ (അഥവാ എന്റെ ആരാധന ) നിങ്ങളും ആരാധിക്കുന്നവരല്ല.*

لَكُمْ دِينُكُمْ وَلِىَ دِينِ
*നിങ്ങള്‍ക്കു നിങ്ങളുടെ മതം; എനിക്ക് എന്റെ മതവും!*

----

ഇസ്‌ലാമിന്റെ പരിപാവന സന്ദേശങ്ങള്‍ പ്രബോധനം ചെയ്‌വാനും, അത് പ്രായോഗികമായി നടപ്പില്‍ വരുത്തുവാനുമാണല്ലോ നബി(സ) നിയുക്തനായിട്ടുള്ളത് . ഇസ്‌ലാമിന്റെ പ്രഥമവും പരമ പ്രധാനവുമായ ലക്ഷ്യമാകട്ടെ, ശിര്‍ക്കിനെ നിര്‍മാര്‍ജ്ജനം ചെയ്ത് തൗഹീദിനെ സ്ഥാപിക്കുകയുമാണ്. മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യഫലങ്ങളുമാകുന്നു. അപ്പോള്‍, *ബഹുദൈവാരാധനയാകുന്ന ശിര്‍ക്കും, ഏകദൈവാരാധനയാകുന്ന തൗഹീദും തമ്മില്‍ ഭാഗികമോ നാമമാത്രമോ ആയ സന്ധി പോലും ഉണ്ടാകുക സാധ്യമല്ല. രണ്ടും തമ്മില്‍ പൂര്‍വാപരവിരുദ്ധങ്ങളായിരിക്കയേ ഉള്ളു. ഈ യാഥാര്‍ത്ഥ്യം സുസ്പഷ്ടവും ഖണ്ഡിതവുമായ ഭാഷയില്‍ ശക്തിയുക്തം തുറന്നു പ്രഖ്യാപിക്കുന്ന ഒരു ചെറു അദ്ധ്യായം ആണ് ഇത്.* തൗഹീദിന്റെ മൗലികവശങ്ങളെ സുവ്യക്തമായ ഭാഷയില്‍ സംക്ഷിപ്തമായി വിവരിക്കുന്ന ഒരു ചെറു അദ്ധ്യായമാണ് സൂറത്തുല്‍ ഇഖ്‌ലാസ്. അപ്പോള്‍, ഈ രണ്ടു സൂറത്തുകളും തമ്മിലുള്ള പൊരുത്തവും ബന്ധവും, അവയിലെ ആശയങ്ങളുടെ പ്രാധാന്യവും വ്യക്തമാണല്ലോ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍لا اله الاالله ( അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല ) എന്ന കലിമത്തു തൗഹീദിന്റെ ആദ്യഭാഗമായ لا اله ( ഒരാരാധ്യനുമില്ല ) എന്നതിന്റെ വിശദീകരണമാണ് ഈ സൂറത്ത് എന്നും, അവസാനഭാഗമായ الا الله ( അല്ലാഹു ഒഴികെ ) എന്നതിന്റെ വിശദീകരണമാണ് സൂ: ഇഖ്‌ലാസ് എന്നും പറയാം. ഈ രണ്ടു സൂറത്തുകള്‍ക്കും നബി(സ) വളരെ പ്രാധാന്യം കല്പിച്ചിരുന്നതിന്റെ രഹസ്യം ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ.

ഈ സൂറത്തിലെ ആശയം ഇങ്ങനെ സംഗ്രഹിക്കാം: *അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിച്ചുവരുന്ന യാതൊരു ദൈവത്തെയും – അവ വിഗ്രഹങ്ങളാവട്ടെ, മറ്റേതെങ്കിലുമാകട്ടെ – ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ അതിനു തയ്യാറുമില്ല. ഞാന്‍ ആരാധിച്ചുവരുന്നത്‌ അല്ലാഹുവിനെ മാത്രമാണ്. അവനെ നിങ്ങളും ആരാധിക്കുന്നില്ല . അതിനു നിങ്ങള്‍ തയ്യാറുമില്ല. നിങ്ങള്‍ നടത്തി വരുന്ന ശിര്‍ക്കുപരമായ ആരാധനാമുറകള്‍ ഒന്നും എനിക്ക് സ്വീകാര്യമല്ല. എന്റെ ആരാധനാമുറകള്‍ നിങ്ങളും സ്വീകരിക്കുന്നില്ല എന്റെ ആരാധ്യനായ അല്ലാഹു നിര്‍ദ്ദേശിച്ചു തന്ന ആരാധനാ രൂപം മാത്രമാണ് ഞാന്‍ സ്വീകരിച്ചുവരുന്നത്. നിങ്ങള്‍ നടത്തിവരുന്ന ആരാധനകളാകട്ടെ, അവ നിങ്ങള്‍ തന്നെ സ്വയം കെട്ടിയുണ്ടാക്കിയ ചില ചടങ്ങുകള്‍ മാത്രമാണ്. അതുകൊണ്ടു നാം തമ്മില്‍ ഒരു കാലത്തും യോജിക്കുക എന്ന പ്രശ്നമേ ഇല്ല. നിങ്ങള്‍ നിങ്ങളുടെ മതവും നടപടിക്രമവും പിന്‍പറ്റിക്കൊള്ളുക. ഞാന്‍ എന്റെ മതവും നടപടിയും പിന്‍പറ്റിക്കൊള്ളാം. അതതിന്റെ ഫലം നമുക്ക് ഇരുകൂട്ടര്‍ക്കും വഴിയെ കണ്ടറിയുകയും ചെയ്യാം.*

ഇബ്റാഹീം (അ) നബിയും, അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം സ്വീകരിച്ചവരും അവരുടെ ജനതയായ മുശ്രിക്കുകളോടു, നാം തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരേക്കും നാം തമ്മില്‍ പ്രത്യക്ഷ ശത്രുതയാണുള്ളതെന്നും മറ്റും തുറന്നു പ്രഖ്യാപിച്ച വിവരം സൂറത്തുല്‍ മുംതഹിനഃ (الممتحنة) യില്‍ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് നല്ലതായ ഒരു മാതൃകയുണ്ട് എന്നും അതോടൊപ്പം നമ്മെ അല്ലാഹു ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. (സൂ : മുംതഹിനഃ 4 – ആം വചനം നോക്കുക ) അത് പോലെയുള്ള ഒരു പ്രഖ്യാപനം ഈ സമുദായത്തിലെ മുശ്രിക്കുകളോടും ചെയ്യുവാന്‍ ആണ് ഈ സൂറത്തില്‍ അല്ലാഹു നബി(സ)യോടു കല്‍പിക്കുന്നത്. നബി(സ)യോടുള്ള കല്‍പന അവിടുത്തെ അനുയായികള്‍ക്കും ബാധകമാണെന്ന്‍ പറയേണ്ടതില്ലല്ലോ. والله اعلم

From വിശുദ്ധ ഖുർആൻ വിവരണം
by മുഹമ്മദ് അമാനി മൗലവി

അന്ധവിശ്വാസത്തിന്റെ വേരും വ്യാപ്തിയും

വിശ്വാസം മനുഷ്യനില്‍ വിശുദ്ധിയുണ്ടാക്കുമെങ്കില്‍ അന്ധവിശ്വാസം മനുഷ്യനെ ഏത് വൃത്തികേടും കൊടിയ പാപങ്ങള്‍ പോലും ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്. അന്ധവിശ്വാസത്തിന്റെ ഇരകളായി ജീവന്‍ ത്യജിക്കേണ്ടിവന്ന സ്ത്രീകളും കുട്ടികളും പ്രബുദ്ധ കേരളത്തില്‍ വാര്‍ത്തയായത് കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോഴിതാ നിഷ്‌കളങ്കതയുടെ പ്രതിരൂപമായ ഒരു നവജാതശിശു അന്ധവിശ്വാസത്തിന്റെ ഇരയായ അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം ഇ എം എസ് സഹകരണ ആശുപത്രിയിലാണ് സംഭവം. ഓമശ്ശേരിക്കാരന്‍ അബൂബക്കര്‍ എന്ന യുവാവിന് ഒരു കുഞ്ഞ് പിറക്കുന്നു . അല്പനേരം കഴിഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. പക്ഷെ കുഞ്ഞിന്റെ പിതാവ് ആ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍പാടില്ലെന്ന് ശഠിക്കുന്നു. മുക്കത്തിനടുത്തുള്ള കള്ളന്‍തോട്ടിലെ ഒരു സിദ്ധന്‍ പറഞ്ഞുവത്രേ 'അഞ്ചു ബാങ്കുവിളി കേട്ടശേഷമേ കുഞ്ഞിന് പാല്‍ കൊടുക്കാവൂ' എന്ന്. വിചിത്രമായ ഈ വിധി അക്ഷരംപ്രതി അനുസരിച്ചതാണ് ആ യുവാവിന്റെ ക്രൂരതയ്ക്ക് കാരണം. ഡോക്ടര്‍മാരും തുടര്‍ന്ന് പോലീസും പിന്നെ നാട്ടുകാരും പറഞ്ഞുനോക്കിയിട്ടും കൂസാത്ത ഇയാളുടെ അന്ധവിശ്വാസത്തിന്റെ വേരും വ്യാപ്തിയും എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മുസ്‌ലിം നാമധാരികളുടെ ദുഷ്‌ചെയ്തികള്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും നാണക്കേടു വരുത്തിവച്ചുകൊണ്ടിരിക്കുന്നു. പുറത്തുവന്ന ഈ സംഭവം ഇസ്‌ലാമിനെപ്പറ്റി മുസ്‌ലിംകളില്‍ ചിലര്‍ക്കെങ്കിലുമുള്ള അറിവില്ലായ്മയുടെ ആഴം വിളിച്ചോതുന്നു. ഒരമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും മഹത്തായ കടമയുമാണ് കുഞ്ഞിന് മുലയൂട്ടല്‍. വിശുദ്ധ വേദഗ്രന്ഥത്തിന്റെ പ്രധാനപ്പെട്ട ഒരു കല്പനയാണ് കുഞ്ഞിന് മുലയൂട്ടണമെന്നത്. 'മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടണം. പൂര്‍ണമായ മുലകുടി രണ്ട് വര്‍ഷമാണ്. അതിന്നാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും കുഞ്ഞിന്റെ പിതാക്കള്‍ കണ്ടെത്തണം. വിവാഹമോചനം ചെയ്യപ്പെട്ട അവസരമാണെങ്കില്‍പോലും കുഞ്ഞിന്റെ മുലപ്പാല്‍ കൊടുക്കല്‍ രണ്ടുപേരും കൂടിയാലോചിച്ച് ചെയ്യണം. പിതാവിന്റെ അഭാവത്തില്‍ അയാളുടെ അവകാശികള്‍ക്കും കുട്ടിയുടെ കാര്യത്തില്‍ ബാധ്യതയുണ്ട്' (2:233). ഇത്ര കൃത്യമായി മുലയൂട്ടല്‍ നിഷ്‌കര്‍ഷിച്ച ഏതെങ്കിലും പ്രത്യയശാസ്ത്രമുണ്ടോ?

ഈ പ്രത്യയശാസ്ത്രത്തിന്റെ അനുയായികളാണ് മതത്തിന്റെ പേരു പറഞ്ഞ് കുഞ്ഞിനെ പീഡിപ്പിച്ചത്. ഏതായാലും ഈ സിദ്ധനും അനുയായിയും ഇപ്പോള്‍പോലീസ് പിടിയിലായിരിക്കുന്നു. അഞ്ചുനേരത്തെ ബാങ്കുകേട്ടശേഷമേ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാവൂ എന്ന് ഒരു സിദ്ധന്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ വിവരമില്ലാത്ത സമൂഹവും മുസ്‌ലിമേതര സമൂഹവും അതില്‍ ഇസ്‌ലാമികത കണ്ടേക്കാം. എന്നാല്‍ ഇസ്‌ലാമുമായി ഇത്തരം അത്യാചാരങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

മുലയൂട്ടലുമായി അതിനുബന്ധമില്ല. വിശ്വാസി ഒരു കാര്യം ചെയ്യുമ്പോള്‍ അതിനു മതവിധിയുണ്ടാവണം. മതവിധിയില്ലെങ്കില്‍ ശാസ്ത്ര വസ്തുതയുടെ പിന്‍ബലം വേണം. മതവും ശാസ്ത്രവും ഇല്ലെങ്കില്‍ യുക്തിസഹമായിരിക്കണം ആ കാര്യം. ഇത് ഒന്നുമില്ലെങ്കില്‍ കേവലം ഒരു നാട്ടുനടപ്പെങ്കിലും ഉണ്ടാവണം. എന്നാല്‍ വിവരദോഷികളായ സിദ്ധന്മാരുടെ മുഷ്‌കിന് വേദവാക്യത്തിന്റെ പ്രാധാന്യം നല്കുന്ന സമൂഹത്തില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ല.

ഈ സംഭവത്തിലെ പ്രതികള്‍ ഇപ്പോള്‍ അറസ്റ്റിലായെങ്കിലും ഒന്നോ രണ്ടോ നാള്‍ കഴിഞ്ഞു അവര്‍പുറത്തിറങ്ങും. പൂര്‍വോപരി ആവേശത്തോടെ പഴയ പണി തുടരും. ശൈശവാവകാശ നിയമത്തിലെ വളരെ ദുര്‍ബലമായ വകുപ്പനുസരിച്ചാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കാരണം അന്ധവിശ്വാസത്തെ നേരിടാന്‍ നമുക്ക് ഇപ്പോഴും നിയമമില്ല. ഈ പശ്ചാത്തലത്തിലാണ് അന്ധവിശ്വാസ ജീര്‍ണതകള്‍ക്കെതിരില്‍ നിയമം കൊണ്ടുവരണമെന്ന ഐ എസ് എം ഉള്‍പ്പെടയെുള്ള സംഘടനകളുടെ ആവശ്യത്തിന്റെ പ്രസക്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ ആവശ്യമുന്നയിച്ചു ഐ എസ് എം നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ഈ വിഷയത്തില്‍ഒരു മാതൃക ബില്‍അവതരിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനൊക്കെ അല്പായുസ് മാത്രമായിരുന്നു. ഏത് കക്ഷി ഭരണത്തിലെത്തിയാലും ഇത്തരം മാഫിയകളെ പിടിച്ചുകെട്ടാന്‍ കഴിയില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ഡിവൈഎഫ്‌ഐ വ്യാജ സിദ്ധന്മാര്‍ക്കെതിരെ പ്രത്യക്ഷ സമരം തുടങ്ങിവെച്ചത് പാതിവഴിയില്‍ ഇട്ടേച്ചുപോയതിന് കാരണവും മറ്റൊന്നല്ല. അത്രയും വലിയ സ്വാധീനമാണ് വിശ്വാസക്കച്ചവട മാഫിയക്കുള്ളത്.അന്ധവിശ്വാസ നിര്‍മാര്‍ജനത്തിനു കരുത്തുള്ള നിയമ നിര്‍മാണം ആവശ്യപ്പെട്ടു ബഹുജന സമരം ആവശ്യമാണെന്ന് പുതിയ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നു.
അന്ധവിശ്വാസികളെ തിരുത്തേണ്ടതും നേര്‍വഴിക്ക് നടത്തേണ്ടതും മുസ്‌ലിം പണ്ഡിതന്മാരും നേതൃത്വവുമാണ്. മുസ്‌ലിംകളിലെ ഭൂരിപക്ഷമെന്നവകാശപ്പെടുന്നവരുടെ വാല്‍ പക്ഷേ, സിദ്ധന്മാരുടെ അമ്മിക്കു കീഴിലാണ്. ഇതാണ് സമുദായം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. ഇസ്‌ലാമിനെ യഥാതഥം പഠിപ്പിക്കുന്നവരെ തീവ്രവാദ മുദ്രകുത്തി നിശബ്ദമാക്കാനും അവര്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു.

From ശബാബ് വാരിക
11-11-2016

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts