തട്ടിപ്പുകള്‍ക്കെതിരില്‍ നിസ്സംഗത പുലര്‍ത്തുകയോ?

മാധ്യമങ്ങളില്‍ നിറയെ പരസ്യങ്ങളാണ്‌. വാര്‍ത്തകളേക്കാള്‍ വളരെ കൂടുതല്‍ പരസ്യങ്ങള്‍. വാര്‍ത്തകളെ സംബന്ധിച്ച്‌ മാധ്യമങ്ങള്‍ അവകാശവാദമുന്നയിക്കാറുണ്ട്‌; വസ്‌തുനിഷ്‌ഠമായും സത്യസന്ധമായും മാത്രമേ റിപ്പോര്‍ട്ട്‌ ചെയ്യൂ എന്ന്‌. വാര്‍ത്തകളെ രാഷ്‌ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും മറ്റും നിശിതമായ നിരൂപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കാറുണ്ട്‌. എന്നാല്‍ വാര്‍ത്തകളിലെ ശരിയും തെറ്റും വേര്‍തിരിക്കുന്നതു പോലുള്ള വല്ല ഏര്‍പ്പാടുകളും പരസ്യങ്ങളുടെ കാര്യത്തില്‍ നടക്കാറുണ്ടോ? പരസ്യത്തിലൂടെ പരിചയപ്പെടുത്തുന്ന സാധനത്തിന്റെയോ സേവനത്തിന്റെയോ മൂല്യം സംബന്ധിച്ച യാതൊരു വിലയിരുത്തലും ആവശ്യമില്ലെന്നാണ്‌ പല മാധ്യമങ്ങളുടെയും നിലപാട്‌. എക്കാലത്തും മാധ്യമങ്ങള്‍ക്ക്‌ പരസ്യം വകയില്‍ ഭീമമായ വരുമാനമുണ്ടാക്കിക്കൊടുത്തിട്ടുള്ളവരാണ്‌ സിനിമാ നിര്‍മാതാക്കള്‍. നല്ല സിനിമയുടെ പരസ്യം മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന്‌ ഒരു മാധ്യമവും ഒരിക്കലും നിഷ്‌കര്‍ഷിച്ചിട്ടില്ല. കൗമാരക്കാരെയും യുവജനങ്ങളെയും പലതരത്തില്‍ വഴിതെറ്റിക്കുന്ന ചേരുവകള്‍ പല സിനിമകളിലും ധാരാളമുണ്ടായിട്ടും അവയുടെ പരസ്യം പ്രസിദ്ധീകരിക്കുന്നത്‌ അധാര്‍മികമാണെന്ന്‌ മാധ്യമ നടത്തിപ്പുകാരില്‍ ഭൂരിഭാഗത്തിനും തോന്നിയിട്ടില്ല.

ജനങ്ങള്‍ക്ക്‌ അഭൂതപൂര്‍വമായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുന്ന നിക്ഷേപ പദ്ധതികളെ സംബന്ധിച്ച പരസ്യ വകയില്‍ കോടികളാണ്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. മിക്കപ്പോഴും അത്തരം നിക്ഷേപ പദ്ധതികളുടെ നടത്തിപ്പുകാരും അവരുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും ഒഴികെ ആ പദ്ധതികളുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും കനത്ത നഷ്‌ടമാണ്‌ സംഭവിക്കുന്നത്‌. നിക്ഷേപകരുടെ പണം ചുരുങ്ങിയ കാലം കൊണ്ട്‌ അനേകം മടങ്ങാക്കി തിരിച്ചുകൊടുക്കുമെന്നാണ്‌ മാധ്യമങ്ങളിലെ വമ്പന്‍ പരസ്യങ്ങളിലൂടെ `സുവര്‍ണ സംരംഭകര്‍' ജനങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തത്‌. ആട്‌ വളര്‍ത്തലിലൂടെയും തേക്ക്‌-മാഞ്ചിയം പ്ലാന്റേഷനുകളിലൂടെയും മറ്റും ഇങ്ങനെയുള്ള ഇരട്ടിപ്പിക്കല്‍ സാധിക്കുകയില്ലെന്ന്‌ രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിജീവികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റും അറിയാമായിരുന്നു. എന്നിട്ടും സകല മാധ്യമങ്ങളും കറക്കു കമ്പനികളുടെ പരസ്യങ്ങള്‍ മുഖേന ലാഭമുണ്ടാക്കുകയും ചൂഷകന്മാരുടെ കൂട്ടിക്കൊടുപ്പുകാരാവുകയുമാണ്‌ ചെയ്‌തത്‌.

ജനങ്ങളുടെ ലാഭമോഹത്തെ തന്ത്രപരമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ ഏറെ കബളിപ്പിക്കപ്പെടുന്നത്‌ മെലിഞ്ഞുപോയതില്‍ ആധിപൂണ്ടവരെ തടിമാടന്മാരാക്കാമെന്നും, പൊണ്ണത്തടി കൊണ്ട്‌ പൊറുതിമുട്ടിയവരെ അതിവേഗം കൃശഗാത്രരാക്കി ആശ്വസിപ്പിക്കാമെന്നും ലൈംഗികശേഷി വിസ്‌മയകരമാം വിധം വര്‍ധിപ്പിച്ച്‌ ആനന്ദിപ്പിക്കാമെന്നും ഓഫര്‍ ചെയ്യുന്ന ഔഷധപ്പരസ്യങ്ങളിലൂടെയാണ്‌. ഇത്തരം `മാസ്‌മരിക മരുന്നുകള്‍' ഒന്നുകില്‍ ഫലശൂന്യമോ അല്ലെങ്കില്‍ ഗുരുതരമായ വിപരീത ഫലങ്ങള്‍ ഉളവാക്കുന്നവയോ ആണെന്ന യാഥാര്‍ഥ്യം ആരോഗ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും അറിയാം. ഫാര്‍മസിസ്റ്റുകള്‍ പലരും ഈ യാഥാര്‍ഥ്യം നന്നായി അറിയുന്നവരാണ്‌. മാധ്യമരംഗത്തും ഇതൊക്കെ അറിയുന്നവര്‍ കുറവല്ല. ആരോഗ്യ പ്രസിദ്ധീകരണങ്ങളുടെ കാര്യം വളരെ വിചിത്രമാണ്‌. ഇത്തരം ഔഷധങ്ങളുടെ നിഷ്‌ഫലതയെയോ ദോഷഫലങ്ങളെയോ സംബന്ധിച്ചുള്ള ലേഖനങ്ങളും അവയുടെ ആകര്‍ഷകമായ പരസ്യങ്ങളും ഒന്നിച്ച്‌ പ്രസിദ്ധീകരിച്ചുകൊണ്ട്‌ അവ ആശയവൈരുധ്യത്തിന്റെ നിദര്‍ശനങ്ങളായി വര്‍ത്തിക്കുന്നു. ബോധവത്‌കരിക്കുന്ന ലേഖനങ്ങളും കബളിപ്പിക്കുന്ന പരസ്യങ്ങളും എങ്ങനെ സമന്വയിപ്പിക്കാമെന്ന പ്രശ്‌നം ഇത്തരം പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പുകാരെ അലോസരപ്പെടുത്തുന്നേയില്ല.

സ്റ്റിറോയ്‌ഡുകള്‍ (ഉത്തേജക ഔഷധങ്ങള്‍) ഉള്‍പ്പെടെയുള്ള ചില രാസച്ചേരുവകള്‍ക്കും ചില ഹോര്‍മോണുകള്‍ക്കും ശരീരഘടനയില്‍ വിസ്‌മയകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പല വിധത്തില്‍ അവയെ ശരീരഭാരം അല്‌പസ്വല്‌പം കൂട്ടാനോ കുറയ്‌ക്കാനോ വേണ്ടി ഉപയോഗിക്കാം. ഉത്തേജകങ്ങള്‍ സ്വഭാവികമായിത്തന്നെ ലൈംഗികശേഷിയെയും ഒരളവോളം ഉത്തേജിപ്പിക്കും. പക്ഷെ, ഇവയെല്ലാം ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നവയാണ്‌. ഉത്തേജകങ്ങള്‍ പതിവായി ഉപയോഗിച്ചാല്‍ കുറച്ചുകാലം കൊണ്ട്‌ അസ്ഥികള്‍ തീരെ ദുര്‍ബലമായിപ്പോകുന്ന ഓസ്റ്റിയോ പോറൊസിസ്‌ എന്ന രോഗമായിരിക്കും ഫലം എന്ന യാഥാര്‍ഥ്യം വൈദ്യശാസ്‌ത്രലോകത്ത്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. ഹോര്‍മോണുകളുടെ അമിതോപയോഗം പുരുഷന്മാര്‍ക്ക്‌ പ്രോസ്റ്റേറ്റ്‌, വൃഷണങ്ങള്‍ എന്നീ അവയവങ്ങളിലും സ്‌ത്രീകള്‍ക്ക്‌ അണ്ഡാശയം, ഗര്‍ഭാശയം എന്നീ അവയവങ്ങളിലും കാന്‍സറിന്‌ നിമിത്തമാകുന്നതായി വ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വളരെ ചുരുങ്ങിയ അളവില്‍ മാത്രമേ ഉത്തരവാദിത്തബോധമുള്ള ഭിഷഗ്വരന്മാര്‍ ഉത്തേജകങ്ങളും ഹോര്‍മോണുകളും ഉപയോഗിച്ചു ചികിത്സിക്കാറുള്ളൂ.

മാസ്‌മരിക മരുന്നുകളില്‍ പലതിന്റെയും നിര്‍മാതാക്കള്‍ ചെയ്യുന്നത്‌ ഉത്തേജകങ്ങളോ ഹോര്‍മോണുകളോ അപകടകരമായ അളവില്‍ ഔഷധച്ചേരുവയില്‍ ഉള്‍ക്കൊള്ളിക്കുകയും അത്‌ ജനങ്ങളില്‍ നിന്നും അധികൃതരില്‍ നിന്നും മറച്ചുവെച്ച്‌, ഔഷധച്ചെടികളില്‍ നിന്ന്‌ ആയൂര്‍വേദ വിധിപ്രകാരം നിര്‍മിക്കുന്ന, ദോഷഫലങ്ങള്‍ ഒട്ടുമില്ലാത്ത മരുന്നാണെന്ന്‌ പരസ്യപ്പെടുത്തുകയുമാണ്‌. യഥാര്‍ഥ ആയൂര്‍വേദത്തില്‍ ഇത്തരം കൃത്രിമങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ അതിന്റെ വക്താക്കള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്‌. തട്ടിപ്പുകാര്‍ ആയുര്‍വേദത്തിന്‌ അപഖ്യാതിയുണ്ടാക്കുന്നു എന്നതിനേക്കാള്‍ വളരെ ഗൗരവമുള്ള വിഷയമാണ്‌ മാസ്‌മരിക മരുന്നുകള്‍ കഴിച്ച്‌ പതിനായിരിക്കണക്കിലാളുകള്‍ ഗുരുതരമായ ആരോഗ്യപ്രതിസന്ധിയില്‍ അകപ്പെടുന്നത്‌.

യഥാര്‍ഥ വിശ്വാസികള്‍ ഏത്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും സത്യത്തിനു വേണ്ടി നിലകൊള്ളാനും തട്ടിപ്പുകളെയും കൃത്രിമങ്ങളെയും എതിര്‍ക്കാനും ബാധ്യസ്ഥരാണ്‌. എന്നാല്‍ മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിശ്വാസികളെല്ലാം തട്ടിപ്പുകാരെ തുറന്നു കാണിക്കാനോ നന്നെ ചുരുങ്ങിയത്‌ അവരുടെ പരസ്യങ്ങളെ നിരാകരിക്കാനെങ്കിലുമോ തയ്യാറുണ്ടോ? മെഡിക്കല്‍ സ്റ്റോറുകാരില്‍ അധികപേരും മാസ്‌മരിക മരുന്നുകള്‍ ജനങ്ങളുടെ ആരോഗ്യം അപകടപ്പെടുത്തുന്നവയാണെന്ന യാഥാര്‍ഥ്യം അറിയുന്നവരാണ്‌. പക്ഷെ, ലാഭം സുപ്രധാന ലക്ഷ്യമായി കരുതുന്നതിനാല്‍ മാസ്‌മരിക മരുന്നുകളുടെ പ്രലോഭനത്തില്‍ നിന്ന്‌ മുക്തരാകാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. എന്നാല്‍ വിശ്വാസികളായ വ്യാപാരികള്‍-അവര്‍ വില്‍ക്കുന്നത്‌ ആയുര്‍വേദ മരുന്നുകളാണെങ്കിലും അലോപ്പതി-ഹോമിയോപ്പതി-യൂനാനി ഔഷധങ്ങളാണെങ്കിലും ജനങ്ങളുടെ പണം വെറുതെ നഷ്‌ടപ്പെടുത്തിക്കളയുകയും അവരുടെ ആരോഗ്യം അപകടപ്പെടുത്തുകയും ചെയ്യുന്ന ഏര്‍പ്പാടില്‍ പങ്കാളികളാവുകയില്ല എന്ന നിഷ്‌കര്‍ഷ പുലര്‍ത്തുക തന്നെ വേണം. ഈ രംഗത്ത്‌ മതപ്രബോധകരുണ്ടെങ്കില്‍ അവരുടെ ബാധ്യത ഭാരിച്ചതാണ്‌. സകല ഇടപാടുകളിലും സത്യസന്ധത പുലര്‍ത്താനും സത്യവാന്മാരുടെ കൂട്ടത്തിലായിരിക്കാനുമാണല്ലോ ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്‌.


from Shabab Editorial

വ്യക്തിത്വ വികസനവും ആസക്തിയില്‍ നിന്നുള്ള വീണ്ടെടുപ്പും

നോരോഗചികിത്സാ കേന്ദ്രങ്ങളിലും മദ്യ-മയക്കു മരുന്ന്‌ ആസക്തിയില്‍ നിന്ന്‌ മോചനമരുളുന്ന ചികിത്സാ കേന്ദ്രങ്ങളിലും ചെറുപ്പക്കാരായ മുസ്‌ലിംകള്‍ വന്‍തോതില്‍ എത്തിച്ചേരുന്ന പ്രതിഭാസം മുസ്‌ലിം സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സത്വര ശ്രദ്ധപതിയേണ്ട ഒരു വിഷയമാകുന്നു. പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചില സെക്യുലര്‍ സന്നദ്ധ സംഘടനകള്‍ ഈ വിഷയകമായി ചില സേവനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും പ്രശ്‌നത്തിന്റെ വ്യാപ്‌തിയും സങ്കീര്‍ണതയും പരിഗണിക്കുമ്പോള്‍ അതൊക്കെ തികച്ചും ശുഷ്‌കമാകുന്നു. അതിനാല്‍ സമൂഹത്തിന്റെ അഭ്യുദയത്തില്‍ താല്‌പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ വിഷയകമായി ഭാരിച്ച ഉത്തരവാദിത്വമുണ്ട്‌.

എന്തുകൊണ്ട്‌ ഇത്രയധികം ചെറുപ്പക്കാര്‍ മദ്യ-മയക്കുമരുന്നു ആസക്തിയിലേക്ക്‌ വഴുതിവീഴുന്നു എന്നതാണ്‌ ആദ്യമായി വിലയിരുത്തപ്പെടേണ്ടത്‌. ശുഭാപ്‌തി വിശ്വാസത്തോടെ ജീവിത പ്രശ്‌നങ്ങളെ നേരിടുന്നതില്‍ എന്തൊക്കെയോ വിഷമതകള്‍ അനുഭവപ്പെടുന്ന യുവാക്കളാണ്‌ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അമരുന്നവരില്‍ അധികവും. മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളല്ല ഈ വിഷമതകള്‍ക്ക്‌ കാരണം. ചിലര്‍ മയക്കുമരുന്നിന്‌ അടിമപ്പെട്ടതിനാല്‍ മനോരോഗികളായിത്തീരുന്നുണ്ടെങ്കിലും മനോരോഗം നിമിത്തം ലഹരിയിലേക്ക്‌ ആകൃഷ്‌ടരാകുന്നവര്‍ വളരെ കുറവാണ്‌. ശാരീരിക വൈകല്യങ്ങളുള്ള എത്രയോ പേര്‍ ശുഭാപ്‌തി വിശ്വാസത്തോടെ ജീവിത പ്രശ്‌നങ്ങളെ നേരിടുന്നതായി കാണാം. സൂക്ഷ്‌മ നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്‌, വ്യക്തിത്വവികസനത്തിന്റെ കാര്യത്തിലുള്ള ചില അപര്യാപ്‌തതകളാണ്‌ കൗമാരപ്രായക്കാര്‍ക്ക്‌ വിനയാകുന്നത്‌ എന്നത്രെ. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും യഥോചിതം സ്‌നേഹവും പിന്തുണയും ലഭിച്ചാലേ ഇളംതലമുറയ്‌ക്ക്‌ ജീവിതത്തെ യാഥാര്‍ഥ്യബോധത്തോടും ആത്മവിശ്വാസത്തോടും കൂടി നേരിടാന്‍ കഴിയൂ. എന്നാല്‍ മുസ്‌ലിം സമൂഹത്തിലെ പുതുതലമുറയില്‍ ഒരു വലിയ വിഭാഗത്തിന്‌ മാതാപിതാക്കളുടെ സ്‌നേഹം വേണ്ടത്ര ലഭിക്കുന്നില്ല എന്നതാണ്‌ സത്യം.

കുട്ടികളുമായി സ്‌നേഹത്തിന്റെ പാരസ്‌പര്യം സ്ഥാപിച്ചു നിലനിര്‍ത്തേണ്ടതിനു പകരം അവരെക്കൊണ്ടുള്ള `ശല്യം' എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള വഴികള്‍ തേടുകയാണ്‌ പല രക്ഷിതാക്കളും ചെയ്യുന്നത്‌. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക്‌ തൃപ്‌തികരമായ ഉത്തരം നല്‌കുക, അവരുടെ ജിജ്ഞാസ വളര്‍ത്തുക, അവരുടെ പ്രശ്‌നങ്ങള്‍ സൂക്ഷ്‌മമായി വിലയിരുത്തുക, അവരുടെ ഉല്‍കണ്‌ഠകള്‍ക്ക്‌ പരിഹാരമുണ്ടാക്കുക, അവരുടെ നല്ല പെരുമാറ്റങ്ങെളയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുക, അവരുടെ ദുശ്ശീലങ്ങളെ സദുപദേശങ്ങളിലൂടെ മാറ്റിയെടുക്കുക എന്നിങ്ങനെ കുട്ടികളുടെ വ്യക്തിത്വം യഥോചിതം വളര്‍ത്തിയെടുക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ ഒട്ടൊക്കെ വിസ്‌മരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നവരാണ്‌ മിക്ക മുസ്‌ലിം രക്ഷിതാക്കളും. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആവശ്യത്തിലേറെ ഉത്‌കണ്‌ഠ പുലര്‍ത്തുന്ന രക്ഷിതാക്കള്‍ പോലും അവരുടെ വ്യക്തിത്വത്തെ സമ്പുഷ്‌ടമാക്കുന്ന വിഷയത്തില്‍ തികഞ്ഞ ഉദാസീനത കാണിക്കുന്നു.

പിതാക്കള്‍ ഗള്‍ഫിലും മാതാക്കള്‍ നാട്ടിലുമാകുന്ന സാഹചര്യമാണല്ലോ പല മുസ്‌ലിം കുടുംബങ്ങളിലുമുള്ളത്‌. ഒരു കുട്ടിയുടെ വ്യക്തിത്വം ലക്ഷണയുക്തമാക്കുന്നതില്‍ പിതാവ്‌ വഹിക്കേണ്ട ബാധ്യത ഈ സാഹചര്യത്തില്‍ വിസ്‌മരിക്കപ്പെടുന്നു. വല്ലപ്പോഴും ലീവില്‍ വരുന്ന സമയത്ത്‌ പോലും പല പിതാക്കളും ജോലിത്തിരക്കിലായിരിക്കും. അതിനാല്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും കുട്ടികള്‍ക്ക്‌ പക്വമായ നേതൃത്വമോ മാര്‍ഗദര്‍ശനമോ ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ചുരുങ്ങിയ ഇടവേളകള്‍ ഒഴിച്ചുള്ളപ്പോഴെല്ലാം ഏകാന്തജീവിതം നയിക്കേണ്ടിവരുന്ന മാതാക്കളാകട്ടെ മക്കള്‍ക്ക്‌ സ്‌നേഹത്തിന്റെ നൈരന്തര്യം ഉറപ്പ്‌ വരുത്താന്‍ അശക്തരായിരിക്കുകയും ചെയ്യും. കുടുംബഘടനയില്‍ വേണ്ട അളവില്‍ സ്‌നേഹവും കാരുണ്യവും ലഭിക്കുന്നവര്‍ക്ക്‌ മാത്രമേ കുടുംബാംഗങ്ങള്‍ക്ക്‌ അത്‌ തിരിച്ചുനല്‌കാന്‍ കഴിയുകയുള്ളൂ. പിതാക്കള്‍ വഹിക്കേണ്ട ശിക്ഷണത്തിന്റെയും ശാസനയുടെയും ബാധ്യതകള്‍ നിറവേറ്റാന്‍ മിക്ക മാതാക്കള്‍ക്കും കഴിയില്ല എന്ന കാര്യം സുവിദിതമാകുന്നു.

പിതാക്കള്‍ നാട്ടിലും വീട്ടിലും ഉണ്ടായിട്ടും മക്കളുടെ വ്യക്തിത്വവികസനത്തില്‍ നിര്‍ണായകമായ പങ്കൊന്നും വഹിക്കാത്ത അവസ്ഥയും വ്യാപകമായി കാണപ്പെടുന്നു. കാലത്ത്‌ കുട്ടികള്‍ ഉണരുന്നതിന്‌ മുമ്പ്‌ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങുകയും കുട്ടികള്‍ ഉറങ്ങിയതിനു ശേഷം മാത്രം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്ന ധാരാളം രക്ഷിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. മക്കളുടെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ കുളിര്‍മ അനുഭവിക്കാനോ അവരുടെ മനസ്സുകള്‍ക്ക്‌ മൂല്യങ്ങളുടെ കരുത്ത്‌ പകര്‍ന്ന്‌ കൊടുക്കാനോ അവസരം ലഭിക്കാത്ത ഈ രക്ഷിതാക്കള്‍ മക്കള്‍ക്ക്‌ അരിയും തുണിയും എത്തിച്ചുകൊടുക്കുന്നതോടെ തങ്ങളുടെ ബാധ്യത തീര്‍ന്നുവെന്ന്‌ വിശ്വസിക്കുന്നു. മതാവിനും പിതാവിനും ഔദ്യോഗിക കൃത്യാന്തര ബാഹുല്യമുള്ളതിനാലും പണത്തിന്‌ ക്ഷാമമില്ലാത്തതിനാലും മക്കളെ പബ്ലിക്‌ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ ചേര്‍ക്കുന്നവരും രക്ഷാകര്‍തൃത്വത്തിന്റെ പ്രധാന ബാധ്യതകള്‍ വിസ്‌മരിക്കുക തന്നെയാണ്‌ ചെയ്യുന്നത്‌.

കലവറയില്ലാത്ത സ്‌നേഹദാനവും ഉത്തമശിക്ഷണവുമാണ്‌ രക്ഷാകര്‍തൃത്വത്തിന്റെ ശോഭനവശങ്ങള്‍. സ്‌നേഹദാനം സ്വന്തം ബാധ്യതയായി കരുതുന്ന രക്ഷിതാവിന്റെ ഉദ്ദേശശുദ്ധിയോടെയുള്ള ശാസനകള്‍ കുട്ടികള്‍ ശിരസ്സാവഹിക്കും. തനിക്ക്‌ മതിയായ സ്‌നേഹം നല്‌കാത്ത, തനിക്ക്‌ ഒട്ടൊക്കെ അപരിചിതനായ, തന്റെ ഭാവനകള്‍ക്ക്‌ അതീതനായ പിതാവ്‌ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഉഗ്രശാസകനായി രംഗത്ത്‌ വന്നാല്‍ കുട്ടി ഒരുവേള ഭയപ്പെട്ടേക്കാമെങ്കിലും ഗുണകാംക്ഷാനിര്‍ഭരമായ ഒരു സേവനമായി ആ ശാസനയെ പരിഗണിക്കുകയില്ല. ഈ കാര്യം ഇനിയും കൂടുതല്‍ വിശദീകരിക്കുന്നില്ല. സ്‌നേഹദാരിദ്ര്യവും ഉചിതമായ ശിക്ഷണത്തിന്റെ അഭാവവും നമ്മുടെ കുടുംബങ്ങളില്‍ എത്രമാത്രം പ്രകടമാണെന്നും അത്‌ കുട്ടികളുടെ വ്യക്തിത്വവികാസത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സൂചിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

രക്ഷാകര്‍തൃത്വത്തിന്റെ മഹനീയ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ എല്ലാ രക്ഷിതാക്കളും വിജയിക്കുമെന്ന്‌ പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. എന്നാല്‍ രക്ഷിതാക്കളുടെ വീഴ്‌ചകള്‍ ഒരളവോളം പരിഹരിക്കാന്‍ മഹല്ലുതലത്തില്‍ രൂപപ്പെടുത്തുന്ന സംവിധാനങ്ങള്‍ പ്രയോജനപ്പെട്ടേക്കും. ഒരു കുടുംബത്തിലെ പുതിയ തലമുറയുടെ കാര്യത്തില്‍ കുടുംബനാഥന്‌ പുലര്‍ത്താന്‍ കഴിയുന്ന ശ്രദ്ധ മഹല്ല്‌ നേതൃത്വത്തിന്റെ കഴിവിന്‌ അതീതമാണെങ്കിലും ഒരു മഹല്ലിലെ പുതിയ തലമുറയ്‌ക്ക്‌ ദിശാബോധം നല്‌കാന്‍ ഒട്ടൊക്കെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബത്തില്‍ നിന്നോ മഹല്ല്‌ നേതൃത്വത്തില്‍ നിന്നോ വിദ്യാലയത്തില്‍ നിന്നോ ഉചിതമായ സ്‌നേഹവും പിന്തുണയും ശിക്ഷണവും ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ കപട സ്‌നേഹം നല്‌കുന്ന ചില കേന്ദ്രങ്ങളിലേക്ക്‌ ആകൃഷ്‌ടരാകും. സിഗരറ്റ്‌ വലിച്ചു രസിക്കാനോ പാന്‍പരാഗ്‌ ചവച്ചു ഹരം കൊള്ളാനോ അല്‌പം കഞ്ചാവടിച്ച്‌ മയങ്ങാനോ വിശേഷാവസരങ്ങളില്‍ അല്‌പം മദ്യം കഴിച്ച്‌ മിനുങ്ങാനോ കമ്പനി തേടുന്നവര്‍ കാണിക്കുന്ന സ്‌നേഹത്തില്‍ പതിയിരിക്കുന്ന അപകടം സ്‌നേഹദാരിദ്ര്യം അനുഭവിച്ചു വളര്‍ന്ന, ശരിയായ ശിക്ഷണം ലഭിച്ചിട്ടില്ലാത്ത കൗമാരപ്രായക്കാര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയില്ല. മാത്രമല്ല സ്‌നേഹശൂന്യതയാല്‍ മരുഭൂമിയായ കുടുംബത്തിന്‌ പകരം പുകയുടെയും ലഹരിയുടെയും കമ്പനിയില്‍ അവര്‍ മരുപ്പച്ച കണ്ടെത്തിയെന്നും വരും.

പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും വിശിഷ്യാ ഉന്നത വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും പരിസരങ്ങളില്‍ മയക്കുമരുന്നു റാക്കറ്റുകള്‍ സജീവവും ശക്തവുമാണ്‌. എത്രയോ ചെറുപ്പക്കാരെ ഈ കശ്‌മലന്മാര്‍ അഡിക്‌റ്റുകളോ മനോരോഗികളോ ആക്കി മാറ്റുന്നു. ചില രക്ഷിതാക്കള്‍ ഭീമമായ തുക ചെലവാക്കി ചികിത്സിച്ച്‌ അവരുടെ മക്കളെ വീണ്ടെടുക്കുന്നു. നിത്യദാരിദ്ര്യത്തില്‍ കഴിയുന്ന രക്ഷിതാക്കള്‍ അത്‌ ആലോചിക്കാന്‍ പോലും കഴിയാതെ ആകുലപ്പെടുന്നു. ഈ റാക്കറ്റുകള്‍ക്കെതിരില്‍ ചിലപ്പോള്‍ മതരാഷ്‌ട്രീയ സംഘടനകള്‍ ശബ്‌ദമുയര്‍ത്താറുണ്ടെങ്കിലും ആക്രമണവും വധഭീഷണിയും ഭയന്ന്‌ അവര്‍ ക്രമേണ പിന്‍വലിയുന്ന അവസ്ഥയാണ്‌ പലപ്പോഴും കാണപ്പെടുന്നത്‌. ഈ അവസ്ഥ സമൂഹത്തിന്‌ വന്‍ ദുരന്തം മാത്രമല്ല നാണക്കേടും കൂടിയാണ്‌. റാക്കറ്റുകള്‍ എത്ര ഹുങ്ക്‌ കാണിച്ചാലും ഒരു ഉത്തമ സമൂഹത്തിന്റെ ഇച്ഛാശക്തിയെ കീഴ്‌പ്പെടുത്താന്‍ മാത്രമുള്ള കരുത്തൊന്നും അവയ്‌ക്കില്ല. മുസ്‌ലിം സംഘടനകളും മഹല്ല്‌ ഭാരവാഹികളും എല്ലാ നല്ല മനുഷ്യരുടെയും സഹകരണം തേടിക്കൊണ്ട്‌ സമൂഹത്തിന്റെ പൊതുശത്രുക്കളായ മയക്ക്‌-ലഹരി വ്യാപാരികളെ നേരിടാന്‍ തയ്യാറായാല്‍ അത്‌ ഇഹത്തിലും പരത്തിലും മഹത്തായ സല്‍ഫലങ്ങള്‍ നേടിത്തരുമെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. തലമുറകള്‍ക്ക്‌ സല്‍ബുദ്ധിയുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധരായ പ്രബോധകര്‍, തലമുറകളുടെ വിശേഷബുദ്ധി ചോര്‍ത്തുന്ന കശ്‌മലന്മാര്‍ക്കെതിരായ പോരാട്ടത്തിന്‌ വലിയ പ്രാധാന്യം തന്നെ കല്‌പിക്കേണ്ടതുണ്ട്‌.

from editorial @ shabab weekly

ആശ്വാസം വിലയ്‌ക്കു വാങ്ങുന്നവര്‍

ക്‌ടോബര്‍ ഒന്ന്‌ ലോകാടിസ്ഥാനത്തില്‍ വൃദ്ധദിനമായി ആചരിക്കുക്കുകയുണ്ടായി. സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധതിരിയണമെന്ന്‌ ദേശീയ സര്‍ക്കാറുകളോ അന്താരാഷ്‌ട്രവേദികളോ ഉദ്ദേശിക്കുന്ന സംഗതികള്‍ക്ക്‌ വേണ്ടിയാണ്‌ ദിനാചരണങ്ങള്‍ സംഘടിപ്പിക്കുന്നത്‌. പത്രത്തിലെ ഒരു കോളം വാര്‍ത്തയിലോ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഏതെങ്കിലും പരിപാടികളിലോ ഇത്തരം `ആചരണദിനങ്ങള്‍' ഒതുങ്ങുന്നു.

വാര്‍ധക്യം ഒരു രോഗമല്ല. ചെറുപ്രായത്തില്‍ മരിച്ചുപോകാത്ത ഏതൊരു മനുഷ്യനും കടന്നു പോകേണ്ട, ജീവിതത്തിന്റെ ഒരു ഘട്ടമാണത്‌. വാര്‍ധക്യകാലത്ത്‌ ജീവിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക്‌ വാര്‍ധക്യ പെന്‍ഷന്‍ നല്‌കി സര്‍ക്കാറുകള്‍ സഹായിക്കാറുണ്ട്‌.
തീവണ്ടി യാത്രാനിരക്കില്‍ വൃദ്ധജനങ്ങള്‍ക്ക്‌ ഇളവുണ്ട്‌. വാഹനങ്ങളില്‍ `സീനിയര്‍ സിറ്റിസണ്‍സ്‌' റിസര്‍വേഷന്‍ സീറ്റുകള്‍ ഉണ്ട്‌. ഔപചാരികമായി ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളാണിതൊക്കെ.

ഒരു മനുഷ്യായുസ്സ്‌ ജീവിച്ച്‌ ഊര്‍ജം നഷ്‌ടപ്പെട്ട്‌ ഒരിടത്ത്‌ ഒതുങ്ങിക്കൂടുകയാണ്‌ വാര്‍ധക്യത്തിന്റെ സ്ഥിതി. ജരാനരകള്‍ ബാധിച്ച്‌, കാഴ്‌ച കുറഞ്ഞ്‌, തൊലി ചുക്കിച്ചുളിഞ്ഞ്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്ത `വൃദ്ധരെ' എങ്ങനെ `കൈകാര്യം' ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ നിലപാടും കാഴ്‌ചപ്പാടും ആവശ്യമാണ്‌. ഭൗതിക കാഴ്‌ചപ്പാടനുസരിച്ച്‌ ഉല്‌പാദനക്ഷമമല്ലാത്തവ നശിപ്പിച്ചുകളയുകയാണ്‌ വേണ്ടത്‌. വാഹനങ്ങള്‍ കാലമേറെയായാല്‍ കിട്ടാവുന്ന പാര്‍ട്‌സ്‌ എടുത്ത്‌ ബാക്കി ഇരുമ്പുവിലക്ക്‌ തൂക്കിവില്‌ക്കുന്നു. വളര്‍ത്തുമൃഗങ്ങളെ അറുത്ത്‌ ഭക്ഷിക്കുന്നു. കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നു.... എന്നാല്‍ `കാലഹരണ'പ്പെട്ട മനുഷ്യരെയോ? ഭൗതികതയ്‌ക്ക്‌ ഉത്തരം നല്‌കാന്‍ കഴിയില്ല. രാഷ്‌ട്രീയത്തിന്റെ കാഴ്‌ചപ്പാടിലും പ്രത്യേകിച്ച്‌ ഉത്തരമൊന്നുമില്ല.

മനുഷ്യത്വത്തിന്റെ വിലയറിയുന്നത്‌ ഇവിടെയാണ്‌. മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിക്കുന്ന മതങ്ങള്‍ പ്രസക്തമാവുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌. മനുഷ്യന്‌ സ്രഷ്‌ടാവ്‌ നല്‌കിയ മതം ഈ രംഗത്തും വ്യക്തമായ ദിശാബോധം നല്‌കുന്നു. മനുഷ്യന്‍ ഇതരജന്തുക്കളില്‍ നിന്നും വ്യത്യസ്‌തമായി ജീവിതചക്രം എങ്ങനെയെന്ന്‌ ആലോചിക്കാന്‍ ബാധ്യസ്ഥനാണ്‌. മനുഷ്യബന്ധങ്ങള്‍ക്ക്‌ വിലകല്‌പിക്കുന്ന മതമൂല്യങ്ങളില്‍ നിന്ന്‌ ചിന്തിക്കുമ്പോള്‍ ഈ പ്രശ്‌നം വളരെ പ്രയാസരഹിതമായി കാണാം. വിശുദ്ധഖുര്‍ആന്‍ പറയുന്നത്‌ എത്ര ശ്രദ്ധേയമാണ്‌: ``അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്‌ടിച്ചത്‌. അവന്‍ നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു. പലതും അറിഞ്ഞതിനു ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം.''(16:70). പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച ഈ വ്യവസ്ഥ നാം കണ്ടുകൊണ്ടിരിക്കുന്നു.

ഏതാണീ അവശനായ മനുഷ്യന്‍? അശക്തനായി ഒന്നുമറിയാതെ ഭൂമിയില്‍ പിറന്നുവീണവന്‍ തന്നെ. ഖുര്‍ആന്‍ പറയുന്നു: ``നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌, നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക്‌ അവന്‍ കേള്‍വിയും കാഴ്‌ചയും ഹൃദയങ്ങളും നല്‌കുകയും ചെയ്‌തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി''(16:78).

മനുഷ്യജീവിതത്തിന്റെ അനിതരമായ പരിണാമഘട്ടങ്ങള്‍ ജന്തുവര്‍ഗത്തില്‍ നിന്ന്‌ മനുഷ്യനെ വ്യതിരിക്തനാക്കുന്നു. സ്വന്തമായി ആഹാരം തേടാനും കൂടുണ്ടാക്കാനും ശത്രുക്കളില്‍ നിന്ന്‌ രക്ഷനേടാനുമുള്ള അറിവോടെയാണ്‌ ജന്തുക്കള്‍ പിറക്കുന്നത്‌. മനുഷ്യരോ? യാതൊന്നും അറിയാത്ത നിലയിലും! മനുഷ്യന്റെ സവിശേഷമായ ഒരു പ്രത്യേകത ഇനി പറയുന്നു: ``അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും വിശിഷ്‌ട വസ്‌തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‌കുകയും ചെയ്‌തിരിക്കുന്നു.''(16:72) മഹത്തരമായ മനുഷ്യബന്ധങ്ങള്‍! ഇതാണ്‌ മനുഷ്യനെ മനുഷ്യനാക്കിയത്‌.

ഒന്നുമില്ലാത്ത, ഒന്നിനും കഴിയാത്ത മനുഷ്യക്കുഞ്ഞിനെ, ശക്തനും സമൂഹത്തിന്‌ കൊള്ളാവുന്നവനും ആക്കിത്തീര്‍ക്കുന്നത്‌ അവന്റെ മാതാപിതാക്കളാണ്‌. ഒരു ജൈവപ്രക്രിയ എന്ന മൃഗഗുണത്തിനപ്പുറം മാനുഷികമായ സോദ്ദേശപരിചരണം. ഇങ്ങനെയുള്ള മാതാപിതാക്കളോട്‌ വലിയ കടപ്പാട്‌ മനുഷ്യനുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യന്‌ തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‌കിയിരിക്കുന്നു. ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്നുനടന്നത്‌. അവന്റെ മുലകുടി നിറുത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ.''(31:14)

ഈ മനുഷ്യന്‍ വളര്‍ന്ന്‌ ശക്തനും ബോധവാനും ആയിത്തീരുമ്പോഴേക്ക്‌ മാതാപിതാക്കള്‍, വാര്‍ധക്യം ബാധിച്ച്‌ മൂലയ്‌ക്കിരിപ്പായിക്കാണും. ആ ബന്ധങ്ങള്‍ സുദൃഢമാകുന്നതിവിടെയാണ്‌. തന്റെ കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായ മനുഷ്യന്‍, തന്നെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ പരിചരണത്തിലും ശുശ്രൂഷയിലും ജാഗരൂകനായിരിക്കണമെന്ന്‌ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. ഒരു ഭാഗത്ത്‌ ഒന്നുമറിയാത്ത, ലോകം കണ്ടിട്ടില്ലാത്ത കുഞ്ഞ്‌; മറുഭാഗത്ത്‌ അറിവിന്റെ നിറവും ലോകവിജ്ഞാനവും ആര്‍ജിച്ചശേഷം ദുര്‍ബലമായി, ഓര്‍മ നശിച്ച്‌, ഒന്നുമറിയാത്ത അവസ്ഥയിലേക്ക്‌ മടങ്ങിയ മാതാപിതാക്കള്‍. സ്രഷ്‌ടാവായ ദൈവത്തോട്‌ നന്ദികാണിക്കുന്നതോടൊപ്പം മാതാപിതാക്കളെ ശുശ്രൂഷിക്കലും മനുഷ്യന്റെ ബാധ്യതയാണ്‌ എന്ന്‌ വിശദീകരിച്ച ഖുര്‍ആന്‍, ബന്ധവിശുദ്ധിയുടെ ബലിഷ്‌ഠകവചമാണ്‌ സമൂഹസൃഷ്‌ടിയുടെ അടിത്തറ എന്ന്‌ വ്യക്തമാക്കുകയാണ്‌. ഓരോ മനുഷ്യന്റെയും ആത്മസായൂജ്യവും ആധ്യാത്മിക ലോകവും കുടികൊള്ളുന്നത്‌ പോലും ഈ വിശുദ്ധബന്ധത്തിലാണ്‌ എന്ന്‌ പ്രവാചകന്‍(സ) പഠിപ്പിച്ചു.

ഹൃദയമുള്ള ഏതൊരു മനുഷ്യനെയും ആര്‍ദ്രമാക്കുന്ന തരത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം അല്ലാഹു വിശദമാക്കുന്നു: ``തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. മാതാപിതാക്കളില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ' എന്ന്‌ പറയുകയോ അവരോട്‌ കയര്‍ക്കുകയോ അരുത്‌. അവരോട്‌ നീ നല്ല വാക്കുപറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക്‌ നീ അവരിരുവര്‍ക്കും താഴ്‌ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവരിരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട്‌ നീ കരുണകാണിക്കേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.''(17: 23,24)

വിശുദ്ധമായ മനുഷ്യബന്ധത്തിന്റെ ഊടും പാവും വെച്ച്‌ ഇഴചേര്‍ത്തിണക്കിയതാണ്‌ നാമിവിടെ കണ്ടത്‌. `മാതാപിതാക്കളുടെ തൃപ്‌തിയിലാണ്‌ ദൈവത്തിന്റെ തൃപ്‌തി, അവരുടെ കോപത്തില്‍ ദൈവകോപവും' എന്ന്‌ നബി(സ) പറഞ്ഞതും ഇതു തന്നെ. വിശുദ്ധഖുര്‍ആന്‍ പരിപൂര്‍ണമാക്കിയ ഇക്കാര്യത്തില്‍ മറ്റു മതങ്ങളുടെയും നിലപാട്‌ വ്യത്യസ്‌തമല്ല. വൃദ്ധദിനത്തോടനുബന്ധിച്ച്‌ `വൃദ്ധപരിചരണ കേന്ദ്രങ്ങളില്‍' നിന്നുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ലജ്ജാഭാരത്താല്‍ നമ്മുടെ ശിരസ്സു കുനിയേണ്ടതാണ്‌. വൃദ്ധസദനങ്ങളിലും ഹെല്‍പ്‌ ഏജന്റ്‌ സെന്ററുകളിലും പെയിംഗ്‌ ഗസ്റ്റായി ജീവിക്കുന്ന `സീനിയര്‍ സിറ്റിസണ്‍സി'നെപ്പറ്റിയുള്ള വാര്‍ത്തകള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്‌.

ഇവരൊക്കെ ആരുടെയെങ്കിലും അച്ഛനോ അമ്മയോ ആണല്ലോ. കുറേപേരുടെ മുത്തച്ഛനും മുത്തശ്ശിയുമാണല്ലോ. എന്നിട്ടെന്തുകൊണ്ട്‌ ഇവര്‍ ജീവിക്കാന്‍ ഇത്തരം കേന്ദ്രങ്ങളിലെത്തി? ആരോരുമില്ലാത്ത, അശക്തരായ വൃദ്ധജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സദനങ്ങള്‍ നിര്‍മിച്ച്‌ ആശ്വാസമേകുന്നത്‌ തികച്ചും ശ്ലാഘനീയം. എന്നാല്‍ സമൃദ്ധിയുടെ നിറവിലും കുടുംബത്തിന്റെ തികവിലും ഇവര്‍ എങ്ങനെ നിരാശ്രയരായി. ആള്‍ക്കൂട്ടത്തിലും ഇവര്‍ തനിച്ചായതെങ്ങനെ? ഉപഭോഗസംസ്‌കാരത്തിന്റെയും ആധുനിക മനുഷ്യന്റെ സമ്പാദനത്വരയുടെയും ഫലമായി നെട്ടോട്ടം നടത്തുമ്പോള്‍ മാതാപിതാക്കള്‍ ഭാരമാവുകയോ? മനുഷ്യബന്ധങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്ത നരാധമര്‍ തനിക്കും വരാനുള്ള ഗതിയാണിതെന്ന്‌ ഓര്‍ക്കാതിരിക്കുകയോ? അതോ മാതാവിന്റെ വക്ഷസ്‌തടത്തില്‍ ഹൃദയശബ്‌ദം കേട്ടുറങ്ങേണ്ട കുഞ്ഞിനെ `ക്രഷില്‍' ചേര്‍ത്ത്‌ ഫീസുംകൊടുത്ത്‌ പണമുണ്ടാക്കാന്‍ പോയ സംസ്‌കൃതിക്ക്‌ കിട്ടിയ തിരിച്ചടിയോ?

നമ്മുടെ മാതാവും പിതാവും ഒരിക്കലും ഒരു വൃദ്ധസദനത്തില്‍ വാര്‍ധക്യം കഴിച്ചുകൂട്ടിക്കൂടാ. അത്തുംപത്തും ആയ വൃദ്ധ മാതാപിതാക്കള്‍ പലതും പറഞ്ഞേക്കാം. നമ്മള്‍ ഒന്നുമറിയാത്ത കാലത്ത്‌ അവരുടെ മുഖത്ത്‌ തുപ്പിക്കാണും! മടിയില്‍ കാഷ്‌ടിച്ചുകാണും! ഇല്ലേ? വയസ്സായ ഉമ്മാക്ക്‌, ഉപ്പാക്ക്‌ മക്കളോ പേരമക്കളോ നല്‌കുന്ന ഒരു തുടം കഞ്ഞിവെള്ളം, ഹോംനഴ്‌സ്‌ വര്‍ഷങ്ങളോളം കൊടുക്കുന്ന അമൃതിനെക്കാള്‍ (അങ്ങനെ ഒന്നുണ്ടെങ്കില്‍) ആയിരം മടങ്ങ്‌ വിലപ്പെട്ടതാണ്‌. മക്കളുടെ ഒരു സ്‌പര്‍ശം ആയിരം സൂപ്പര്‍സ്‌പെഷ്യാലിറ്റിയെക്കാള്‍ അമൂല്യമാണ്‌. ഇതിലൂടെ ലഭിക്കുന്ന ആത്മനിര്‍വൃതി ഭൂമിയില്‍ വിലകൊടുത്തുവാങ്ങാന്‍ കഴിയില്ല. ഉമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞ്‌ ആര്‍ജിച്ചത്‌ കരുത്തും ആരോഗ്യവും മാത്രമല്ല, വ്യക്തിത്വവും ആത്മഹര്‍ഷവും നിര്‍ഭയത്വവും ജീവിതവും കൂടിയായിരുന്നു. ഇതാണ്‌ നാം തിരിച്ചുകൊടുക്കേണ്ടത്‌.


by Abdul Jabbar @ shabab

സത്യപ്രബോധകര്‍ വിക്ഷുബ്‌ധരും അക്ഷമരുമാകാതിരിക്കാന്‍

ഭൗതികമായ യാതൊരു നേട്ടവും ആഗ്രഹിക്കാതെ ജനങ്ങളെ സത്യവിശ്വാസത്തിലേക്കും സദാചാരനിഷ്‌ഠയിലേക്കും ക്ഷണിക്കുന്ന പ്രബോധകര്‍ തീര്‍ച്ചയായും പ്രവാചകന്മാരുടെ പാതയിലാണ്‌. ഇസ്‌ലാമും മുസ്‌ലിംകളും അതിരൂക്ഷമായി വിമര്‍ശിക്കപ്പെടുകയും മുസ്‌ലിംകളില്‍ പലരും തങ്ങളുടെ ചെയ്‌തികളിലൂടെ ഇസ്‌ലാമിന്റെ പ്രതിച്ഛായ വികലമാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മനസ്സ്‌ മടുക്കാതെ നിരാശപ്പെടാതെ സത്യാദര്‍ശത്തിന്റെ പ്രസാരണരംഗത്ത്‌ ഉറച്ചുനില്‍ക്കുന്ന നിശ്ചയദാര്‍ഢ്യമുള്ള പ്രബോധകര്‍ പ്രവാചകന്മാരിലെ `ഉലുല്‍അസ്‌മി'ന്റെ പാരമ്പര്യമാണ്‌ പിന്തുടരുന്നതെന്ന്‌ പറയാം. സത്യപ്രബോധന രംഗത്ത്‌ പതറാത്ത ദൃഢനിശ്ചയത്തോടെ ഉറച്ചുനിന്നതു കൊണ്ടാണ്‌ പ്രവാചകശ്രേഷ്‌ഠന്മാര്‍ `ഉലുല്‍അസ്‌മ്‌' എന്ന സ്ഥാനപ്പേരിന്‌ അര്‍ഹരായിത്തീര്‍ന്നത്‌. നിശ്ചയദാര്‍ഢ്യമുള്ള പ്രവാചകശ്രേഷ്‌ഠന്മാരുടെ മഹദ്‌ഗുണങ്ങളെ അനുധാവനം ചെയ്യുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. അവരുടെ ഒരു മഹദ്‌ഗുണത്തിന്‌ വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്‌. ``ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന്‌ നീ ധൃതി കാണിക്കരുത്‌.'' (വി.ഖു 46:35)

ജനങ്ങളെ സത്യത്തിലേക്ക്‌ വീണ്ടും വീണ്ടും ക്ഷണിച്ചിട്ടും അവര്‍ വിമുഖത കാണിച്ച്‌ പിന്മാറുകയാണെങ്കില്‍ പല പ്രബോധകരും അക്ഷമരാകും. അത്‌ ഒട്ടൊക്കെ സ്വാഭാവികമാണ്‌. തികഞ്ഞ ആത്മാര്‍ഥതയോടും ഗുണകാംക്ഷയോടും കൂടി ഉല്‍ബോധനം നടത്തിയിട്ടും ജനങ്ങള്‍ വിശ്വസിക്കാതിരുന്നപ്പോള്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ പോലും മനഃപ്രയാസമുണ്ടായിട്ടുണ്ട്‌. അതിനെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അദ്ദേഹത്തോട്‌ ഇപ്രകാരം ഉണര്‍ത്തുന്നു: ``അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞുപോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദു:ഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം'' (വി.ഖു. 18:6). എല്ലാവരെയും ബലാല്‍ക്കാരമായി വിശ്വാസികളാക്കുക എന്നത്‌ അല്ലാഹുവിന്റെ പദ്ധതിയല്ല. ``നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ നിര്‍ബന്ധം ചെലുത്തുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്‌ടത വരുത്തിവെക്കുന്നതാണ്‌.'' (വി.ഖു 10:99,100)

സത്യവും ധര്‍മവും സ്വീകരിക്കണമെന്നും അസത്യവും അധര്‍മവും തിരസ്‌കരിക്കണമെന്നുള്ള ബോധം അല്ലാഹു മനുഷ്യപ്രകൃതിയില്‍ തന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആനിലെ 91:8 സൂക്തത്തില്‍ ഇത്‌ സംബന്ധിച്ച പരാമര്‍ശം കാണാം. പക്ഷെ, ഭൗതിക പ്രമത്തമായ ജീവിതം നയിക്കുന്നവരുടെ മനസ്സില്‍ നിന്ന്‌ ഈ ബോധം പലപ്പോഴും മറഞ്ഞുപോകും. ഇങ്ങനെ വിസ്‌മൃതിയിലും അശ്രദ്ധയിലും കഴിയുന്നവരെ ബോധവത്‌കരിക്കുന്നതിനു വേണ്ടിയാണ്‌ അല്ലാഹു പല കാലങ്ങളില്‍ പല സമൂഹങ്ങളിലേക്ക്‌ പ്രവാചകന്മാരെ നിയോഗിച്ചത്‌. പ്രവാചകന്മാരുടെ പാരമ്പര്യമാണ്‌ പ്രബോധകര്‍ പിന്തുടരുന്നത്‌. സത്യം സ്വീകരിക്കാന്‍ അല്ലാഹു ആരെയും നിര്‍ബന്ധിതരാക്കിയിട്ടില്ലാത്തതു പോലെ ആരുടെ മേലും നിര്‍ബന്ധം ചെലുത്താന്‍ പ്രവാചകന്മാരെയോ പ്രബോധകരെയോ അനുവദിച്ചിട്ടുമില്ല. എന്നാല്‍ സ്വന്തം പ്രകൃതിയെക്കുറിച്ചോ പ്രവാചകന്മാരുടെ സന്ദേശങ്ങളെക്കുറിച്ചോ ഒട്ടും ചിന്തിക്കാന്‍ തയ്യാറാകാത്തവര്‍ പരലോകത്ത്‌ നിന്ദ്യതയും ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന്‌ 10:100 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു.

ദൈവിക ശിക്ഷയില്‍ നിന്ന്‌ മനുഷ്യരെ രക്ഷിക്കാന്‍ പ്രവാചകന്മാരോ പ്രബോധകന്മാരോ വിചാരിച്ചാല്‍ മാത്രം സാധിക്കുകയില്ല, സത്യാന്വേഷണവാഞ്‌ഛ ഒരോ മനുഷ്യന്റെയും മനസ്സില്‍ നിന്ന്‌ ആവിര്‍ഭവിക്കേണ്ടതാണ്‌. സത്യത്തോട്‌ സ്വന്തം നിലയില്‍ ആഭിമുഖ്യം കാണിക്കുന്നവരെയാണ്‌ അല്ലാഹു നേര്‍വഴിയിലേക്ക്‌ നയിക്കുന്നത്‌. സത്യം എത്തിച്ചുകൊടുക്കാന്‍ മാത്രമേ സന്ദേശവാഹകര്‍ക്ക്‌ സാധിക്കുകയുള്ളൂ. സത്യത്തിലേക്ക്‌ മനസ്സ്‌ തുറപ്പിക്കുക എന്നത്‌ അവരുടെ കഴിവില്‍ പെട്ടതല്ല. സത്യസന്ദേശമെത്തിക്കുക എന്ന ബാധ്യത മാത്രമേ അല്ലാഹുവിന്റെ ദൂതന്‌/ദൂതന്മാര്‍ക്ക്‌ ഉള്ളൂ എന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)യോട്‌ അല്ലാഹു പറഞ്ഞത്‌ ഇപ്രകാരമാകുന്നു: ``തീര്‍ച്ചയായും നിനക്ക്‌ ഇഷ്‌ടപ്പെട്ടവരെ നിനക്ക്‌ നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്മാര്‍ഗം പ്രാപിക്കുന്നവരെ സംബന്ധിച്ച്‌ അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.'' (വി.ഖു 28:56)

സന്മാര്‍ഗം അറിയിച്ചുകൊടുക്കുക മാത്രമാണ്‌ നമ്മുടെ ബാധ്യതയെന്നും ജനങ്ങളെ സന്മാര്‍ഗത്തിലാക്കുക എന്നത്‌ നമ്മുടെ കഴിവില്‍ പെട്ടതല്ലെന്നും വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള പ്രബോധകന്‌ അക്ഷമയോ നിരാശയോ ഉണ്ടാകാവുന്നതല്ല. മുഹമ്മദ്‌ നബി(സ)യുടെ വിശ്വസ്‌തത അറബികള്‍ക്ക്‌ പരക്കെ അറിയാവുന്നതായിട്ടും അദ്ദേഹത്തിന്റെ സ്വഭാവമഹിമ അനിതരമായിട്ടും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ ധാരാളം പേര്‍ അദ്ദേഹത്തെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്‌തിരുന്നുവെന്നാണല്ലോ ഖുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും വ്യക്തമാകുന്നത്‌. അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ട പ്രവാചകനു പോലും പ്രബോധിത ജനതയില്‍ നിന്ന്‌ വേദനിപ്പിക്കുന്ന പെരുമാറ്റമാണ്‌ അഭിമുഖീകരിക്കേണ്ടിവന്നതെങ്കില്‍ സാധാരണക്കാരായ പ്രബോധകര്‍ നിരന്തരമായി അധിക്ഷേപത്തിനും പരിഹാസത്തിനും ഇരയാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. സദ്‌ഗുണങ്ങളുടെ ജീവിക്കുന്ന മാതൃകകളായിട്ടും പ്രവാചകശിഷ്യന്മാര്‍ക്ക്‌ കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നുവെങ്കില്‍ പല ദൗര്‍ബല്യങ്ങളും പോരായ്‌മകളുമുള്ള ഇന്നത്തെ പ്രബോധകര്‍ വിമര്‍ശന വിധേയരാകുന്നത്‌ നമ്മെ അമ്പരപ്പിക്കേണ്ടതില്ല. പക്ഷേ, ഇക്കാലത്തെ പ്രബോധകരില്‍ കുറച്ചുപേര്‍ മാത്രമേ ഈ യാഥാര്‍ഥ്യത്തെക്കുറിച്ച്‌ തികച്ചും ബോധവാന്മാരാകുന്നുള്ളൂ. പല പ്രബോധകരും ജനങ്ങളുടെ നിഷേധാത്മക നിലപാടു കണ്ട്‌ നിരാശപ്പെട്ട്‌ അക്ഷമരോ വിക്ഷുബ്‌ധരോ ആയിത്തീരുന്നു. തികഞ്ഞ ക്ഷമയും സമചിത്തതയും കൊണ്ട്‌ അവര്‍ക്കും അവരുടെ പ്രബോധിതര്‍ക്കും ലഭിക്കാനിടയുള്ള അര്‍ഘമായ നേട്ടങ്ങള്‍, നഷ്‌ടപ്പെടുകയായിരിക്കും ഇതിന്റെ അനന്തരഫലം.

`അവരുടെ കാര്യത്തിന്‌ നീ ധൃതികാണിക്കരുത്‌' എന്ന്‌ 46:35 സൂക്തത്തില്‍ അനുശാസിച്ചതിന്‌ രണ്ട്‌ അര്‍ഥതലങ്ങളുണ്ടാകാം. ഒന്ന്‌, ഇപ്പോള്‍ സത്യനിഷേധികളായി തുടരുന്നവര്‍ തന്നെ ആസന്ന ഭാവിയിലോ, വിദൂരഭാവിയിലോ ദൈവികമതത്തിന്റെ മൗലികത ഗ്രഹിച്ച്‌ യഥാര്‍ഥ വിശ്വാസികളായിത്തീരാന്‍ സാധ്യതയുണ്ട്‌. ഏതെങ്കിലും നിമിത്തത്താല്‍ ഒരു നിഷേധി ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മാറി ചിന്തിക്കാനും തല്‍ഫലമായി അല്ലാഹു അവന്റെ മനസ്സിനെ ഇസ്‌ലാമിലേക്ക്‌ തുറന്നുകൊടുക്കാനും സാധ്യതയുണ്ട്‌. ``അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും, അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്‌തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പോലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്‌മരണയില്‍ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ'' (വി.ഖു 39:22). നിഷേധിയുടെ മനസ്സിലേക്ക്‌ സത്യപ്രകാശത്തിന്റെ കിരണങ്ങള്‍ കടന്നുചെല്ലുന്നത്‌ പ്രബോധകന്‍ ആഗ്രഹിക്കുന്ന സമയത്താകണമെന്നില്ല. അതിനാല്‍ അയാള്‍ അക്ഷമനും അസ്വസ്ഥനുമാകുന്നതിന്‌ അര്‍ഥമില്ല.

രണ്ട്‌, ആര്‍ജവത്തോടും പക്വതയോടും കൂടെ പ്രബോധനം നടത്തിയിട്ടും ജനങ്ങള്‍ പരിഹാസവും അധിക്ഷേപവും ദ്രോഹങ്ങളും തുടരുമ്പോള്‍ മനസ്സ്‌ മടുത്തിട്ട്‌, അക്രമികളായ നിഷേധികള്‍ക്ക്‌ പെട്ടെന്ന്‌ ദൈവികശിക്ഷ വന്നുഭവിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ ചില പ്രബോധകര്‍ ആഗ്രഹിച്ചുപോകാനിടയുണ്ട്‌. ഈ ആഗ്രഹം തെറ്റാണ്‌. ഇഹലോകത്തായാലും പരലോകത്തായാലും ആരെ ശിക്ഷിക്കണമെന്നും ആര്‍ക്ക്‌ മാപ്പ്‌ നല്‍കണമെന്നും തീരുമാനിക്കുന്നത്‌ അല്ലാഹുവാണ്‌. ആളുകളുടെ കാര്യത്തില്‍ നമ്മുടെ ഹിതം നടപ്പാകണമെന്ന്‌ ശഠിക്കുന്നതിനു പകരം അല്ലാഹുവിന്റെ ഹിതം മാനിക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികളും സ്‌ത്യപ്രബോധകരും ചെയ്യേണ്ടത്‌. ഈ വിഷയകമായി ഈസാനബി(അ) പറയുന്ന വാക്ക്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം എടുത്തുകാണിക്കുന്നു: ``നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാരാണല്ലോ. നീ അവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും'' (വി.ഖു 5:118)


from shabab editorial

പെരുകുന്ന മാനവിക പ്രശ്‌നങ്ങള്‍

കേരളീയര്‍ ഒരു ആധുനിക സമൂഹമായിക്കഴിഞ്ഞു എന്നതിന്റെ അനിഷേധ്യമായ തെളിവുകളിതാ: ഒന്ന്‌, ആധുനിക ആഡംബരോപാധികള്‍ വാങ്ങിക്കൂട്ടുന്നതില്‍ കേരള ജനത ഇന്ത്യയിലെ മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെ മുമ്പിലാകുന്നു. പതിനായിരക്കണക്കില്‍ രൂപ വിലയുള്ള ടീവിയും ഫ്രിഡ്‌ജും വാഷിങ്‌മെഷീനും മറ്റു ഒട്ടേറെ ആധുനിക ഉപകരണങ്ങളും മിക്ക മലയാളികളുടെ വീടുകളിലും ഇന്നു കാണാം. സാമ്പത്തിക സുസ്ഥിതിയില്ലാത്തവരും തവണ വ്യവസ്ഥയിലും മറ്റുമായി ഇതൊക്കെ സ്വന്തമാക്കുന്നു. ഇതൊന്നും ഇല്ലാത്തവര്‍ യാതൊന്നിനും കൊള്ളാത്തവരാണെന്ന്‌ പുതിയ തലമുറയ്‌ക്ക്‌ തോന്നുന്നു. ഇത്തരമൊരു ധാരണ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്‌ ഉപകരണനിര്‍മാതാക്കള്‍ സൃഷ്‌ടിക്കുന്ന പരസ്യപ്രളയം. ജീവിതത്തിെന്റ ആത്യന്തികലക്ഷ്യം തന്നെ ഇതൊക്കെ സ്വായത്തമാക്കലാണെന്ന്‌ പലരും കരുതുന്നു. ഭൗതിക പ്രമത്തരായ സുഖലോലുപര്‍ മാത്രമല്ല, മതവിശ്വാസവും

ഭക്തിയുമുള്ള കുറെ പേരും ഈ കൂട്ടത്തിലുണ്ട്‌.

ടൂവീലറുകളില്‍ ചെത്തി നടക്കുന്നവരും അത്യാവശ്യമില്ലെങ്കില്‍ പോലും കാറുകള്‍ വാങ്ങുന്നവരും കാറുകളുടെ ബ്രാന്‍ഡുകളും മോഡലുകളും മാറ്റിമാറ്റി പരീക്ഷിക്കുന്നവരും മലയാളികള്‍ക്കിടയില്‍ മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച്‌ വളരെ കൂടുതലാകുന്നു. ചികിത്സയും പ്രസവവുമെല്ലാം ഏറ്റവും മികച്ച സ്വകാര്യ ആശുപത്രികളില്‍ തന്നെയാകണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നവരും അതിനു വേണ്ടി കിട്ടാവുന്നിടത്ത്‌ നിന്നെല്ലാം കടംവാങ്ങുന്നവരും ഇവിടെ ധാരാളമുണ്ട്‌. മക്കളെ ഏറ്റവും കൂടിയ ഡൊണേഷനും ഫീസും വാങ്ങുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാകുന്നു.

സുഖാഡംബരങ്ങളും സാങ്കേതിക പുരോഗതിയും ആഗോളവത്‌കരണത്തിന്റെയും സാംസ്‌കാരിക അധിനിവേശത്തിന്റെയും ഫലമായി വളര്‍ന്നുവന്ന ഉദാരലൈംഗിക വീക്ഷണവും കൂടി മനുഷ്യബന്ധങ്ങളെയും ഏറെ സങ്കീര്‍ണമാക്കിയിരിക്കുന്നു. സ്വന്തം ജീവിതം പരമാവധി സുഖവും ആസ്വാദ്യവുമാകുമ്പോള്‍ ഒട്ടൊക്കെ തൃപ്‌തിപ്പെടുകയും ചില്ലറ പ്രയാസങ്ങള്‍ നേരിടുമ്പോഴേക്ക്‌ മനസ്സ്‌ സംഘര്‍ഷനിര്‍ഭരമാവുകയും ചെയ്യുന്ന അവസ്ഥയിലാണ്‌ എല്ലാവരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പെരുമാറ്റം ഈ മാനസികാവസ്ഥക്ക്‌ അനുപൂരകമാണെങ്കില്‍ അവരെ സ്‌നേഹിക്കുകയും അല്ലെങ്കില്‍ അവരെ വെറുക്കുകയും ചെയ്യുക എന്നതാണ്‌ ഇന്ന്‌ പ്രകടമാകുന്ന പ്രവണത. ഇതരരുടെ മനപ്രയാസവും വിഷമവും വിലയിരുത്താന്‍ ആരും സന്നദ്ധരാകാത്ത സാഹചര്യത്തില്‍ സ്‌നേഹത്തിന്റെ പാരസ്‌പര്യം കുടുംബത്തിലോ സമൂഹത്തിലോ സ്ഥാപിതമാകുന്നില്ല.

ആഡംബര പ്രമത്തതയും ലൈംഗിക സ്വാതന്ത്ര്യവാദവും കൂടി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അപരിഹാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്‌ എല്ലാ ആധുനിക സമൂഹങ്ങളിലുമെന്ന പോലെ മലയാളി സമൂഹത്തിലും നാം കാണുന്നത്‌. കടക്കെണിയും കുടുംബത്തകര്‍ച്ചയും സൃഷ്‌ടിക്കുന്ന മനോരോഗങ്ങളും ഭോഗാസക്തമായ ജീവിതത്തിലേക്കുള്ള എളുപ്പവഴിയായി കാണുന്ന മോഷണവും ഭവനഭേദനവും കവര്‍ച്ചയും കൊലപാതകങ്ങളും വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും അവിഹിത വേഴ്‌ചകളും സൃഷ്‌ടിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളും കൂടി സമൂഹത്തെ അപരിഹാര്യമായ പ്രതിസന്ധികളിലേക്ക്‌ തള്ളിവിടുന്നു.

നാം ഒരു ആധുനിക സമൂഹമായി മാറിക്കഴിഞ്ഞുവെന്ന്‌ അഭിമാനിക്കുന്നതോടൊപ്പം ആധുനിക ജീവിതത്തിന്റെ ഉപോല്‌പന്നങ്ങളായ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനും നമുക്ക്‌ കഴിയണം. ജീവിതം ആധുനികമാകുന്നതിന്റെ തിളക്കത്തെ നിഷ്‌പ്രഭമാക്കുന്നതാണ്‌ കുറ്റകൃത്യങ്ങളുടെ വര്‍ധനയും തലമുറകളുടെ മാനസിക വൈകല്യങ്ങളും എയ്‌ഡ്‌സ്‌ ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങളും ചികിത്സാജന്യവും അല്ലാത്തതുമായ ശമനാതീത രോഗങ്ങളും കുടുംബശൈഥില്യവും എല്ലാ പ്രായക്കാര്‍ക്കുമിടയില്‍ പെരുകുന്ന ആത്മഹത്യയുമെല്ലാം.

ഇവിടത്തെ രാഷ്‌ട്രീയ സംവിധാനവും വിദ്യാഭ്യാസക്രമവും സാമൂഹ്യക്ഷേമ പദ്ധതികളും സമൂഹത്തെ ആധുനീകരിക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിക്കുന്നുണ്ട്‌. മാധ്യമങ്ങളാവട്ടെ സകല ആധുനിക പ്രവണതകളും സമൂഹത്തിലേക്ക്‌ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നുമുണ്ട്‌. എന്നാല്‍ ആധുനികതയുടെ ഉപോല്‌പന്നങ്ങളായ സങ്കീര്‍ണ മാനവിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ഒരു മേഖലയിലും ആത്മാര്‍ഥവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടക്കുന്നില്ല. തലമുറകളെ ഉപഭോഗഭ്രമത്തില്‍ നിന്ന്‌ മോചിപ്പിക്കാന്‍ ശ്രമിച്ചാല്‍ കുത്തക വ്യവസായികളും വ്യാപാരികളും പിണങ്ങിയേക്കുമെങ്കിലും മാനവിക മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്‌ട്രമീമാംസകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും ഉപഭോഗഭ്രമത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ തലമുറകളെ ബോധവത്‌കരിക്കേണ്ട ബാധ്യതയുണ്ട്‌. ഒട്ടേറെ ക്രിമിനല്‍കുറ്റങ്ങളും ആത്മഹത്യകളും മറ്റു മാനവിക ദുരന്തങ്ങളും തടയാന്‍ ഈ ബോധവത്‌കരണം ഉപകരിക്കും. ഭരണരംഗത്തെ ചില നഷ്‌ടങ്ങള്‍ ഒഴിവാക്കാനും ഇത്‌ സഹായകമാകും.

കാലത്തിനും ലോകത്തിനുമൊപ്പം പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതിനു വേണ്ടി അത്യാധുനിക വിജ്ഞാനീയങ്ങളും ശാസ്‌ത്രസാങ്കേതിക വിദ്യകളും അവര്‍ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും അവരെ ദൗര്‍ബല്യങ്ങളില്‍ നിന്നും ചാപല്യങ്ങളില്‍ നിന്നും അവിശുദ്ധ ലൈംഗിക ബന്ധങ്ങളില്‍ നിന്നും മുക്തരാക്കി ഉത്തമ പൗരന്മാരാക്കി വളര്‍ത്തിക്കൊണ്ടുവരുന്ന വിഷയത്തിന്‌ ഉന്നത വിദ്യാലയങ്ങളോ കലാലയങ്ങളോ വലിയ ഊന്നലൊന്നും നല്‌കുന്നില്ല.

കുടുംബത്തില്‍ നിന്ന്‌ വേണ്ടത്ര സ്‌നേഹവും കാരുണ്യവും ലഭിക്കാത്തതിനാലും ദൃശ്യമാധ്യമങ്ങള്‍ ചെലുത്തുന്ന ദുസ്സ്വാധീനത്താലും കുട്ടികളുടെ, വിശിഷ്യാ കൗമാരപ്രായക്കാരുടെ മനസ്സ്‌ കൂടുതല്‍ ബലഹീനവും സംഘര്‍ഷ നിര്‍ഭരവും ആയിക്കൊണ്ടിരിക്കുകയാണ്‌. രക്ഷിതാക്കളില്‍ പലരും ഇതിനെ സംബന്ധിച്ച്‌ വേണ്ടത്ര ബോധവാന്മാരല്ല. ആണെങ്കിലും അവര്‍ക്ക്‌ തനിയെ ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചിരുന്നു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിദ്യാഭ്യാസ-മനശ്ശാസ്‌ത്ര വിദഗ്‌ധര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കുകയും ചെയ്‌താല്‍ ഒട്ടേറെ കുട്ടികളെ മനോ-ശാരീരികവും സാമൂഹികവുമായ ദുരന്തങ്ങളില്‍ നിന്നും ആത്മഹത്യയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കാം.

ഭൗതിക ഭരണകൂടങ്ങള്‍ക്കും സെക്യുലര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വഹിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലിയ പങ്കാണ്‌ പള്ളിമഹല്ലുകള്‍ക്കും മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തിത്വങ്ങളുടെ വീണ്ടെടുപ്പ്‌ എന്ന വിഷയത്തില്‍ നിര്‍വഹിക്കാവുന്നത്‌. മഹല്ല്‌ സംവിധാനം കുറ്റമറ്റതാണെങ്കില്‍ കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകളും കൗമാരപ്രായക്കാരുടെ ചാപല്യങ്ങളും കുറെക്കൂടി സൂക്ഷ്‌മമായി വിലയിരുത്താനും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്‌ത്‌ പരിഹാരം കണ്ടെത്താനും കഴിയും. വിശ്വാസി സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ പള്ളി മഹല്ല്‌ എന്നതിനാല്‍ പ്രശ്‌നങ്ങള്‍ തൃണമൂല

തലത്തില്‍ കൈകാര്യം ചെയ്യുക എളുപ്പമായിരിക്കും. അറബി-ഇസ്‌ലാമിക കലാലയങ്ങളിലെ അധ്യാപകര്‍ മനസ്സുവെച്ചാല്‍ വ്യക്തിപരമായ സ്വാധീനം കൊണ്ടും മതമൂല്യങ്ങളെ സംബന്ധിച്ച ബോധവത്‌കരണം കൊണ്ടും കൗമാരത്തെ സംഘര്‍ഷമുക്തമാക്കാന്‍ സാധിക്കുമെന്ന്‌ പ്രത്യാശിക്കാം. ഏതായാലും വളരുന്ന തലമുറയുടെ അടിസ്ഥാന മാനവിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ മുന്‍ഗണന നല്‌കാതെ പരീക്ഷാവിജയം മാത്രം ലക്ഷ്യമാക്കി നടത്തുന്ന വിദ്യാഭ്യാസം നാട്ടിനും സമൂഹത്തിനും പ്രത്യാശക്ക്‌ വക നല്‌കുന്നതല്ല; വിശിഷ്യാ അത്യന്തം സങ്കീര്‍ണമായ ആധുനിക സാഹചര്യത്തില്‍.


editorial from shabab weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts