തൊഴില്‍, തൊഴിലാളി, തൊഴിലുടമ: ഇസ്‌ലാമിക വ്യവസ്ഥയുടെ മൗലികത

തൊഴിലിനെക്കുറിച്ച്‌ ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു. തൊഴിലിന്റെ പേരില്‍, തൊഴിലാളികളെ മേലാളനും കീഴാളനുമാക്കുന്ന ഫ്യൂഡല്‍ സംസ്‌കാരത്തിന്‌ അറുതിവരുത്തുകയും ഇത്തരം ദിനാഘോഷങ്ങളുടെ ലക്ഷ്യമാണ്‌. ആഗോളതലത്തില്‍, ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ തൊഴില്‍ നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ടതോടെയാണ്‌ അടിമ-ഉടമ സമ്പ്രദായത്തിനു തന്നെ അറുതിയായത്‌. എന്നാല്‍, മൂന്നാം ലോകരാജ്യങ്ങളില്‍ തൊഴിലുടമ-തൊഴിലാളി ബന്ധം ഇന്ന്‌ ആരോഗ്യകരമാണെന്ന്‌ പറയാന്‍ കഴിയില്ലെന്നത്‌ മറ്റൊരു സത്യം.

കാര്‍ഷികമേഖലയിലും നിര്‍മാണരംഗത്തും സേവന തുറകളിലുമെല്ലാമുള്ള തൊഴിലാളികള്‍ ലോകത്തിന്റെ വികാസത്തിന്‌ ആവശ്യമാണ്‌. അതിനാല്‍ ഒരു തൊഴിലിനോടും വിവേചനം പാടില്ല. എല്ലാ തൊഴിലിനും മാന്യതയുണ്ട്‌. തൊഴിലിനെയും താഴിലാളിയെയും ആദരിക്കണം -ഇതാണ്‌ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന തൊഴില്‍ വ്യവസ്ഥയുടെ ആധാര പ്രമാണം. ലോകത്ത്‌ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മതം ഇസ്‌ലാമാണ്‌. തൊഴിലാളികളെ ചൂഷണം ചെയ്യരുതെന്ന്‌ പഠിപ്പിക്കുന്ന ഇസ്‌ലാം, തൊഴിലാളി തൊഴിലുടമയെയും വഞ്ചിക്കരുതെന്ന്‌ നിഷ്‌കര്‍ഷിക്കുന്നു.

തൊഴില്‍ ചെയ്യല്‍ അഭിമാനകരമാണ്‌. എത്ര ഉന്നതനായാലും കായികാധ്വാനം നടത്തുക തന്നെ വേണമെന്നു അത്‌ നിഷ്‌കര്‍ഷിക്കുന്നു. തന്റെ ഉപജീവനമാര്‍ഗം അധ്വാനം തന്നെയായിരിക്കണം. ഇമാം ബുഖാരി നിവേദനം ചെയ്‌ത ഒരു പ്രവാചകവചനം ഇതിലേക്കു വെളിച്ചം വീശുന്നു: ``സ്വന്തം കൈകൊണ്ടു വേല ചെയ്‌ത്‌ നേടിയതിനെക്കാള്‍ ഉത്തമമായ ആഹാരം ആരും കഴിക്കുന്നില്ല. പ്രവാചകനായ ദാവൂദ്‌(അ) സ്വന്തം അധ്വാനഫലം കൊണ്ടാണ്‌ ഭക്ഷണം കഴിച്ചിരുന്നത്‌.'' ദാവൂദ്‌(അ) പ്രവാചകന്‍ മാത്രമായിരുന്നില്ല. രാജാവുകൂടിയായിരുന്നുവെന്നു ഓര്‍ക്കേണ്ടതാണ്‌. പടയങ്കി നിര്‍മാണത്തിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്‌ധ്യം.

മുഹമ്മദ്‌ നബി(സ) ബാല്യകാലം ചെലവഴിച്ചത്‌ ആട്ടിടയനായിട്ടാണ്‌. എല്ലാ പ്രവാചകന്മാരും ആടുമേച്ചിട്ടുണ്ടെന്ന്‌ ചില ഹദീസുകളില്‍ കാണുന്നുണ്ട്‌. മൂസാ(അ) എട്ടുവര്‍ഷം മദാഇനില്‍ കൂലിവേല ചെയ്‌തിട്ടുണ്ട്‌. ഈസാ നബി(അ) ആശാരിപ്പണിയെടുത്തിരുന്നതായി വേദപുസ്‌തകങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നു. അബൂബക്കര്‍(റ) ഖലീഫയായിരിക്കുമ്പോള്‍ തന്നെ മാര്‍ക്കറ്റില്‍ പോയി ജോലി ചെയ്‌തിട്ടുണ്ട്‌. ഒരു തൊഴിലും നിന്ദ്യമായി ഇസ്‌ലാം കരുതുന്നില്ല. പരസ്‌പരം ക്ഷൗരംനടത്തല്‍ നബിശിഷ്യന്മാരുടെ പതിവായിരുന്നു. നബിതിരുമേനി പോലും ശിഷ്യന്മാരുടെ മുടിവെട്ടിയിട്ടുണ്ട്‌.

പല മുസ്‌ലിം പണ്ഡിതന്മാരുടെയും പേരിന്‌ ശേഷം ഹദ്ദാദ്‌ (കൊല്ലന്‍), നജ്ജാര്‍ (ആശാരി), ദബ്ബാഗ്‌ (തോല്‍ ഊറക്കിടുന്നവന്‍), നഹ്‌ഹാസ്‌ (ചെമ്പ്‌കൊട്ടി), ഖയ്യാം (ടെന്റ്‌ പണിക്കാരന്‍) എന്നിങ്ങനെ തൊഴിലിനെക്കുറിക്കുന്ന പദങ്ങള്‍ കാണാം. ഇവയൊന്നും ജാതിപ്പേരല്ല. അവര്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലിനെ കുറിക്കുന്ന വാക്കുകളാണ്‌.

തൊഴിലാളി-തൊഴിലുടമ

മനുഷ്യ സാഹോദര്യത്തില്‍ അധിഷ്‌ഠിതമായ മതമാണ്‌ ഇസ്‌ലാം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന നിയമങ്ങളാണ്‌ അതിന്റേത്‌. സമൂഹത്തിലെ ഓരോ വിഭാഗത്തിനും അവകാശങ്ങളും ബാധ്യതകളുമുണ്ട്‌. അവ പരസ്‌പരം സമന്വയിപ്പിച്ചു പരസ്‌പര സഹകരണവും സൗഭ്രാത്രവും സംജാതമാക്കുന്ന ഒരു വ്യവസ്ഥിതിയാണ്‌ അതിന്റേത്‌. മുതലാളിയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ പരസ്‌പര വിരുദ്ധമായിട്ടല്ല; പരസ്‌പര പൂരകമായിട്ടാണ്‌ അതു കാണുന്നത്‌. ``നന്മയിലും ധര്‍മത്തിലും നിങ്ങള്‍ പരസ്‌പരം സഹകരിക്കുക. തിന്മയിലും അക്രമത്തിലും സഹകരിക്കരുത്‌.'' (വി.ഖു 5:2)

കമ്യൂണിസവും ഇസ്‌ലാമും തമ്മില്‍ വേര്‍പിരിയുന്നത്‌ ഇവിടെയാണ്‌. മുതലാളിയും തൊഴിലാളിയും പരസ്‌പര വൈരികളാണെന്നും വിരുദ്ധ താല്‌പര്യങ്ങളാണ്‌ അവര്‍ക്കുള്ളതെന്നും കമ്യൂണിസം സിദ്ധാന്തിക്കുന്നു. വര്‍ഗസമരത്തില്‍ അധിഷ്‌ഠിതമായ പ്രസ്ഥാനം വര്‍ഗവിദ്വേഷത്തില്‍ വിശ്വസിക്കുന്നു. കാറല്‍ മാര്‍ക്‌സും ഏംഗല്‍സും സംയുക്തമായി രചിച്ച കമ്യൂണിസ്റ്റു മാനിഫെസ്റ്റോയിലെ ആദ്യവചനം ഇങ്ങനെയാണ്‌: ``ഇതുവരെയുള്ള എല്ലാ സമുദായങ്ങളുടെയും ചരിത്രം വര്‍ഗസമരത്തിന്റേതാണ്‌.''

വര്‍ഗസമരത്തിലൂടെ മാത്രമേ നാഗരികത പുരോഗമിക്കുകയുള്ളൂവെന്ന്‌ മാര്‍ക്‌സിസം സിദ്ധാന്തിക്കുന്നു. അതേസമയം മനുഷ്യനില്‍ നിന്ന്‌ അസൂയ, വിദ്വേഷം, വൈരം തുടങ്ങിയ ഹീനവികാരങ്ങള്‍ വിപാടനം ചെയ്‌ത്‌ അവരെ പരസ്‌പരം സ്‌നേഹിക്കാനും സഹിഷ്‌ണുതയോടെ വര്‍ത്തിക്കാനും പ്രേരിപ്പിച്ച്‌ ഉന്നതലക്ഷ്യങ്ങളിലേക്ക്‌ മുന്നേറാന്‍ നേതൃത്വം കൊടുക്കുകയാണ്‌ ഇസ്‌ലാം ചെയ്യുന്നത്‌. സംഹാരത്തിലല്ല, സഹകരണത്തിലാണ്‌ മനുഷ്യപുരോഗതിയെന്നാണ്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇസ്‌ലാമിന്റെ സിദ്ധാന്തം.

തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ സൗഹാര്‍ദാന്തരീക്ഷത്തില്‍ ചര്‍ച്ചചെയ്‌ത്‌ പരിഹരിക്കപ്പെടുകയാണ്‌ ഇസ്‌ലാമിക രീതി. അനുരഞ്‌ജനത്തിന്റെയും മധ്യസ്ഥതയുടെയും മാര്‍ഗമാണ്‌ സ്വീകരിക്കേണ്ടത്‌. ഘൊരാവോ, പിക്കറ്റിംഗ്‌, മെല്ലെപ്പോക്ക്‌, പണിമുടക്ക്‌ തുടങ്ങിയ രീതികള്‍ ഉല്‍പാദന വളര്‍ച്ചയെ മുരടിപ്പിക്കുന്നു. നീതിയുക്തയും അര്‍ഹവുമായ അവകാശങ്ങളും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കുന്നതിന്‌ വിമുഖത കാണിക്കാന്‍ തൊഴിലാളികളോ, അമിതമായത്‌ ആവശ്യപ്പെടാന്‍ മറുവിഭാഗമോ മുതിര്‍ന്നുകൂടാ. പണിമുടക്ക്‌ സമൂഹത്തിന്‌ വമ്പിച്ച നാശനഷ്‌ടം വരുത്തുകയും സാമ്പത്തിക വളര്‍ച്ചയെ തടയുകയും ചെയ്യുന്നതിനാല്‍ ഇസ്‌ലാം അത്‌ അംഗീകരിക്കുന്നില്ല. നിഷേധാത്മക സമരമുറകള്‍ സ്വീകരിക്കുന്ന ഒരു രാജ്യത്തും ജനങ്ങളുടെ ദുരിതം അവസാനിക്കുകയോ നാട്‌ സാമ്പത്തികാഭിവൃദ്ധി നേടുന്നതായി കാണുന്നില്ല എന്നത്‌ സത്യമത്രെ.

തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ഒരേയവസരം സംരക്ഷിക്കുകയും ഈ മൂന്ന്‌ ഘടകങ്ങളും തമ്മിലുള്ള സഹകരണവും സൗഹാര്‍ദവും നിലനിര്‍ത്തുകയും അതുവഴി സാമ്പത്തികാഭിവൃദ്ധി നേടിയെടുക്കുയും ചെയ്യുംവിധമുള്ള ഒരു തൊഴില്‍ നയവും നിയമവുമാണ്‌ ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഭൗതികജീവിതത്തിലെ എല്ലാ പ്രവര്‍ത്തികളും മരണശേഷം ദൈവത്തിന്റെ വിചാരണയ്‌ക്കും രക്ഷാ-ശിക്ഷകള്‍ അടങ്ങിയ പ്രതിഫലത്തിനും വിധേയമാകുമെന്ന വിശ്വാസം തൊഴിലാളികളെയും തൊഴിലുടമകളെയും കടമകളുടെയും അവകാശങ്ങളുടെയും വിഷയത്തില്‍ നീതിയുടെയും നന്മയുടെയും മാര്‍ഗത്തില്‍ ചലിക്കാന്‍ പ്രേരിപ്പിക്കുന്നു.

ചൂഷണം നിഷിദ്ധം

സഹകരണത്തെ സംബന്ധിച്ച്‌ അമൂര്‍ത്തമായ കുറെ ആശയങ്ങള്‍ വിളംബരം ചെയ്യുക മാത്രമല്ല ഇസ്‌ലാം ചെയ്‌തിട്ടുള്ളത്‌. പ്രത്യുത, സുനിശ്ചിതമായ നിയമങ്ങള്‍ അത്‌ ആവിഷ്‌കരിക്കുകയും പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്‌തിരിക്കുന്നു. ചൂഷണത്തിന്റെ സകല കവാടങ്ങളും അതു കൊട്ടിയടച്ചിരിക്കുന്നു. തൊഴിലാളി ദുര്‍ബലനാണ്‌. മുതലാളി പ്രബലനും. മുതലാളി തന്റെ പ്രാബല്യം കൊണ്ട്‌ തൊഴിലാളിയുടെ മാത്രമല്ല സാമാന്യജനങ്ങളുടെയും അവകാശങ്ങള്‍ ധ്വംസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഇസ്‌ലാം ഇല്ലാതാക്കുന്നു.

``തൊഴിലാളിക്ക്‌ വിയര്‍പ്പ്‌ വറ്റുന്നതിനു മുമ്പ്‌ അവന്റെ വേതനം നല്‌കണം'' എന്ന പ്രവാചകശാസന ഇതില്‍ പെടുന്നു. അവന്റെ വേതനമെന്ന പ്രയോഗത്തില്‍ നിന്ന്‌ ജോലിക്കനുസരിച്ചതെന്ന്‌ സിദ്ധം. ഞാന്‍ പരലോകത്ത്‌ തൊഴിലാളിയുടെ കൂലി പൂര്‍ണമായി നല്‌കാത്തവന്റെ എതിരാളിയായിരിക്കുമെന്ന മറ്റൊരു പ്രവാചകവചനവും ഇവിടെ പ്രസക്തമാണ്‌. വേതനത്തിന്റെ വിശാലമായ അര്‍ഥത്തില്‍മിനിമംവേജ്‌, ബോണസ്‌, ഗ്രാറ്റിവിറ്റി, പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ബോണസും ഗ്രാറ്റിവിറ്റിയും പെന്‍ഷനുമെല്ലാം മാറ്റിവെച്ച വേതനമാണെന്നാണല്ലോ ആധുനിക നിയമശാസ്‌ത്രമതം. തിരുമേനി പ്രസ്‌താവിച്ച തൊഴിലാളിയുടെ വേതനത്തില്‍ അവ ഉള്‍പ്പെടുന്നു.

സമ്പത്തെന്ന മര്‍ദനോപാധി

സമ്പത്ത്‌ ചില കൈകളില്‍ മാത്രം കേന്ദ്രീകൃതമാവുമ്പോള്‍ അത്‌ ന്യൂനപക്ഷത്തിന്‌ ഭൂരിപക്ഷത്തെ മര്‍ദിക്കാനുള്ള ഉപാധിയായിത്തീരുന്നു. പണം സമൂഹത്തിലെ എല്ലാവര്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതാണ്‌. `അതു പണക്കാര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്‌ മാത്രമാകരുത്‌' എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (59:6) നല്‍കിയ താക്കീത്‌ കുത്തക മുതലാളിത്തത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്നതാണ്‌. സര്‍ക്കാറിന്റെയും വ്യക്തികളുടെയും ധനത്തില്‍ ദരിദ്രര്‍ക്കും അവശര്‍ക്കും അനാഥര്‍ക്കും അവകാശങ്ങളുണ്ടെന്ന്‌ ഖുര്‍ആന്‍ അടിക്കടി പ്രസ്‌താവിക്കുമ്പോള്‍ സാമൂഹ്യസുരക്ഷാ നിയമങ്ങളുടെയും ക്ഷേമനിധികളുടെയും അനിവാര്യതയും അതിന്റെ നിയാമകത്വവും പ്രസ്‌പഷ്‌ടമാണ്‌. ആധുനിക തൊഴില്‍ നിയമങ്ങള്‍ ഇവയുള്‍ക്കൊള്ളുന്നതാണല്ലോ.

പലിശ, പൂഴ്‌ത്തിവെപ്പ്‌, കൊള്ളലാഭമെടുക്കല്‍, ഊഹക്കച്ചവടം മുതലായ മുതലാളിത്തത്തിന്റെ വിഷപ്പല്ലുകള്‍ ഇസ്‌ലാം പിഴുതെറിഞ്ഞിരിക്കുന്നു. അവയുടെ മാരകത്വം ഇപ്പോള്‍ മാത്രമാണ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാരും സര്‍ക്കാറുകളും മനസ്സിലാക്കിയത്‌. പലിശ നിരോധിക്കുക മാത്രമല്ല, അതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ ഖുര്‍ആന്‍ ചെയ്‌തത്‌ (2:279). പലിശയില്‍ കൂടി മൂലധനം സംഭരിച്ച്‌ അതിനെ തൊഴിലാളികളുടെ നേരെ മാത്രമല്ല മുഴുവന്‍ മനുഷ്യര്‍ക്കെതിരായും മര്‍ദനോപകരണമാക്കുന്നതു കൊണ്ടാണ്‌ ഖുര്‍ആന്‍ അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്‌.

ആധുനിക തൊഴില്‍ നിയമങ്ങള്‍

ആധുനിക തൊഴില്‍ നിയമങ്ങള്‍ അവയുടെ എണ്ണത്തെ സംബന്ധിച്ചിടത്തോളം ഒരു പാരാവാരം തന്നെയാണ്‌. ഓരോ വ്യവസായത്തിനും പ്രത്യേകം പ്രത്യേകം തൊഴില്‍ നിയമങ്ങളുണ്ട്‌. ജീവിതത്തിന്റെ നൂറുകണക്കിന്‌ മേഖലകളില്‍ തൊഴിലെടുക്കുന്ന വിവിധ വിഭാഗം തൊഴിലാളികളുടെ താല്‌പര്യസംരക്ഷണം ലക്ഷ്യമാക്കുന്ന ഇത്തരം നിയമങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്കും ആ രാജ്യങ്ങളിലെ പ്രവിശ്യകള്‍ക്കും പ്രത്യേകമായുണ്ട്‌.

ഈ നിയമങ്ങള്‍ക്കെല്ലാം ആധാരമായ ചില മൗലിക തത്വങ്ങളുണ്ട്‌. സത്യം, സമത്വം, സ്‌നേഹം, നീതി, നന്മ, ക്ഷേമം എന്നിവയാണത്‌. അവയെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല, അത്യന്തം കണിശമായി നടപ്പിലാക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിലെ സകല നിയമങ്ങളിലും ഈ തത്വങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്‌. ``നിങ്ങള്‍ മര്‍ദിക്കുകയോ മര്‍ദനത്തിനു വിധേയരാവുകയോ അരുത്‌'' എന്ന ഖുര്‍ആന്‍ വാക്യവും ``ദ്രോഹിക്കുകയോ ദ്രോഹം സഹിക്കുകയോ ചെയ്യരുത്‌'' എന്ന നബിവാക്യവും ഇസ്‌ലാമിക വ്യവസ്ഥയിലെ നിയമ നിര്‍മാണ മാനദണ്ഡങ്ങളാണ്‌. എല്ലാ ഇസ്‌ലാമിക നിയമങ്ങളും മതം, സ്വത്ത്‌, ജീവന്‍, അഭിമാനം, കുടുംബം എന്നീ പഞ്ചപദാര്‍ഥങ്ങളുടെ സംരക്ഷണത്തിനാണെന്ന്‌ നിയമ വിശാരദന്മാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ഇസ്‌ലാം ചലനാത്മകമാണ്‌; കാലദേശ ഭേദങ്ങള്‍ക്കതീതവും. വ്യവസായ വിപ്ലവത്തിന്റെയും യന്ത്രവത്‌കരണത്തിന്റെയും മാസ്‌ പ്രൊഡക്ഷന്റെയും (കൂട്ടായ ഉല്‌പാദനം) സന്തതിയാണ്‌ ആധുനിക തൊഴിലാളി വര്‍ഗം. ഇസ്‌ലാമിക നീതിശാസ്‌ത്രം ക്രോഡീകരിച്ചിരുന്ന കാലത്ത്‌ ഈ പ്രതിഭാസങ്ങളില്ല. അതുകൊണ്ട്‌ അത്തരം വിശദമായ നിയമങ്ങള്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലില്ല. എങ്കിലും മുകളില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇവയുള്‍ക്കൊള്ളാനുള്ള ചലനാത്മകത്വവും വഴക്കവും വൈപുല്യവും ഇസ്‌ലാമിനുണ്ട്‌. ഏതു ആധുനിക പ്രതിഭാസത്തെയും അതിന്നഭിമുഖീകരിക്കാന്‍ കഴിയും. ഈ രംഗത്ത്‌ കുറെ അനക്കമില്ലാത്ത നിയമങ്ങള്‍ സൃഷ്‌ടിച്ച്‌ മനുഷ്യജീവിതത്തെ അത്‌ നിര്‍ജീവമാക്കുന്നില്ല.

മുതലാളി-തൊഴിലാളി ബന്ധം നിയമങ്ങള്‍ കൊണ്ട്‌ നിര്‍ണിതമാക്കുമ്പോള്‍ തന്നെ ആശയതലത്തിലും അവ ഇസ്‌ലാം കൈകാര്യം ചെയ്‌തിരിക്കുന്നു. അവകാശങ്ങളും ബാധ്യതകളും നിറവേറ്റുന്നതിനുള്ള ഏറ്റവും വലിയ ഉറപ്പ്‌ ദൈവവിശ്വാസം തന്നെയാണ്‌. എല്ലാം അല്ലാഹു നിരീക്ഷിക്കുന്നു എന്ന അവബോധം തൊഴിലാളിയോട്‌ നീതി കാണിക്കാന്‍ മുതലാളിയെയും ആത്മാര്‍ഥമായി ചുമതല നിര്‍വഹിക്കാന്‍ തൊഴിലാളിയെയും പ്രേരിപ്പിക്കുന്നു. ഈ അവബോധം സൃഷ്‌ടിക്കാന്‍ ഭൗതിക സംവിധാനങ്ങള്‍ക്കു സാധ്യമല്ല. ഇസ്‌ലാമിലെ ധാര്‍മിക ബോധനത്തില്‍ നിന്ന്‌ അതിന്റെ സാമൂഹ്യനിയമങ്ങളെ വിച്ഛേദിക്കാവതല്ല. അപ്പോള്‍ അത്‌ ആത്മാവില്ലാത്ത ജഡമായിത്തീരുന്നു.

ഇസ്‌ലാമിന്റെ തൊഴില്‍സംസ്‌കാരം കമ്യൂണിസമല്ല; മുതലാളിത്തവുമല്ല. സ്‌നേഹവും സൗഹാര്‍ദവും സഹകരണവും സര്‍വരുടെയും ക്ഷേമവും ലക്ഷ്യംവെക്കുന്ന ഈ സംസ്‌കാരം ജനങ്ങളെ മുതലാളി, തൊഴിലാളി എന്നിങ്ങനെ രണ്ടു വര്‍ഗമായി വിഭജിക്കുന്നുമില്ല.

by അന്‍വര്‍ അഹ്‌മദ്‌ @ ശബാബ് വാരിക

പരിസ്ഥിതിക്ക്‌ പരുക്കേല്‍ക്കുമ്പോള്‍

അമ്പരപ്പിക്കുന്ന വാര്‍ത്തകളുമായാണ്‌ ഓരോ വര്‍ഷവും പരിസ്ഥിതിദിനം കടന്നുപോകുന്നത്‌. ഓസോണ്‍ പാളികള്‍ക്കുണ്ടാകുന്ന വിള്ളലുകള്‍, ആഗോളതാപനം, അന്തരീക്ഷ മലിനീകരണം, ജലദൗര്‍ലഭ്യം തുടങ്ങിയവ ഇവയില്‍ ചിലത്‌ മാത്രം. ദൈവം നിശ്ചയിച്ച പ്രപഞ്ച സംവിധാനങ്ങളില്‍ മനുഷ്യര്‍ കൈകടത്തുകയും പ്രകൃതിയുടെ താളപ്പൊരുത്തം നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്‌ക്കും ഗുരുതരമായ പരിക്കേറ്റുകൊണ്ടിരിക്കുകയാണ്‌. ഉണങ്ങാത്ത മുറിവുകളായി അവേശേഷിക്കുന്ന ഈ പരിക്കുകള്‍ സൂചിപ്പിക്കുന്നത്‌ ജൈവലോകത്തിന്റെയും തുടര്‍ന്ന്‌ മനുഷ്യവംശത്തിന്റെയും അന്ത്യമടുത്തിരിക്കുന്നുവെന്നാണ്‌.

പരിസ്ഥിതി സംരക്ഷണത്തിന്‌ ഇസ്‌ലാം നല്‍കുന്ന നിര്‍ദേശങ്ങള്‍ കണിശമായി തന്നെ പാലിക്കപ്പെടേണ്ടതുണ്ട്‌. ഭൂമിയില്‍ ജീവിക്കുന്ന അവസാന മനുഷ്യന്‍ വരെ പരിസ്ഥിതിയില്‍ ജീവന്റെ തുടിപ്പ്‌ നിലനില്‍ക്കാന്‍ ഇതാവശ്യമാണ്‌. മനുഷ്യന്റെ ഹൃദയമിടിപ്പിനെക്കാള്‍ പ്രധാനമാണ്‌ ഈ ജീവന്‍ തുടിപ്പുകള്‍.

പരിസ്ഥിതിയുടെ കേന്ദ്രബിന്ദു

പരിസ്ഥിതിപഠനങ്ങളുടെ കേന്ദ്രബിന്ദുവായി ഖുര്‍ആന്‍ കാണുന്നത്‌ അത്യുല്‍കൃഷ്‌ട ജീവിയായ മനുഷ്യനെയാണ്‌. അവന്റെ ഭൗതിക ജീവിതസൗഖ്യവും ഉപജീവനവും നിലനില്‍പും അടിസ്ഥാനമാക്കിയാണ്‌ പരിസ്ഥിതിയുടെ ഘടനയും പ്രവര്‍ത്തനവും നിശ്ചയിച്ചിരിക്കുന്നത്‌. ``അവനാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിച്ചിരിക്കുന്നത്‌'' (വി.ഖു 2:29) എന്ന വചനം ഈ യാഥാര്‍ഥ്യം സാക്ഷ്യപ്പെടുത്തുന്നു. ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിക്കപ്പെട്ടത്‌ മനുഷ്യന്‌ വേണ്ടിയാകുമ്പോള്‍ ഭൗമേതര സംവിധാനങ്ങളെയും അതിനോട്‌ പൊരുത്തപ്പെടും വിധമാണ്‌ അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്‌. പരിസ്ഥിതിയുടെ പാരസ്‌പര്യത്തിന്‌ അനുഗുണമായിട്ടാണ്‌ പ്രകൃതിയിലെ ദ്രവ, വാതക, ഖര വിഭവങ്ങളുടെ വിന്യാസവും നടന്നിട്ടുള്ളത്‌. ഈ സന്തുലിതാവസ്ഥയ്‌ക്ക്‌ നേരെ കടന്നാക്രമണം പാടില്ല എന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്‌ (വി.ഖു 55:8). പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും പ്രഥമവും പ്രധാനവുമായി ബാധിക്കുന്നത്‌ മനുഷ്യനെയായിരിക്കും എന്നതും വിസ്‌മരിക്കാന്‍ പാടില്ല.

മനുഷ്യന്റെയും ജൈവലോകത്തിന്റെയും ഇടയിലുള്ള ശക്തമായ ഈ ബന്ധം പ്രകൃതി പരിസ്ഥിതി പഠനങ്ങളുടെ രീതിശാസ്‌ത്രം കൂടിയാണ്‌. പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളുടെ ഭദ്രതയ്‌ക്കും കണിശതയ്‌ക്കുമുള്ള അക്ഷരസാക്ഷ്യമായി ഖുര്‍ആന്‍ നിലനില്‍ക്കുന്നത്‌ തന്നെ പരിസ്ഥിതിയോട്‌ വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട ഹൃദയബന്ധം വ്യക്തമാക്കുന്നു. അന്യൂനമായ ജ്ഞാനശേഖരവും അതിന്റെ ആവിഷ്‌കാരത്തിന്നാവശ്യമായ വാക്‌വിന്യാസവുമാണ്‌ ഖുര്‍ആനെ അമാനുഷികമാക്കുന്നതെങ്കില്‍ പ്രപഞ്ചത്തെ ഖുര്‍ആന്‍ കാണുന്നത്‌ അതി അമാനുഷികമായിട്ടാണ്‌. സൃഷ്‌ടിപ്പ്‌, പ്രവര്‍ത്തനക്ഷമത, ഫലപ്രാപ്‌തി എന്നിവയില്‍ എല്ലാം ഈ അമാനുഷികത ദര്‍ശിക്കാന്‍ കഴിയും.

അന്യൂനമായ സംവിധാനങ്ങള്‍

മനുഷ്യന്റെ ക്ഷേമം ലക്ഷ്യംവെച്ച്‌ അന്യൂനമായ വിഭവവിതരണ ശൃംഖലയാണ്‌ പരിസ്ഥിതിയില്‍ അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സൃഷ്‌ടിപ്പിന്റെ ഘട്ടം മുതല്‍ തന്നെ ഇത്‌ പ്രകടമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ``പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല, ദൃഷ്‌ടി ഒന്ന്‌ കൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?'' (വി.ഖു. 67:3). മാനത്തെ ഭദ്രമായ മേല്‍പ്പുരയാക്കിയതും ഭൂമിയെ മെത്തയാക്കിയതും പുഴകളും അരുവികളും ഒഴുക്കിയതും പര്‍വതങ്ങളെ ഉയര്‍ത്തിനിര്‍ത്തിയതും സസ്യങ്ങളും വൃക്ഷങ്ങളുമായി ഭൂമിയുടെ ഹരിതാഭ നിലനിര്‍ത്തിയതും പരിസ്ഥിതിയിലെ ആവാസവ്യവസ്ഥയുടെ പരിരക്ഷയ്‌ക്ക്‌ വേണ്ടിയാണ്‌.

സൃഷ്‌ടിജാലങ്ങളുടെ അനുപാതവും ഇതിന്റെ ഭാഗം തന്നെ. ``ഓരോ വസ്‌തുവിനെയും അവന്‍ സൃഷ്‌ടിക്കുകയും അതിനെ ശരിയായ വിധത്തില്‍ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു'' (വി.ഖു 25:2). ``ഏതൊരു വസ്‌തുവിനെയും നാം സൃഷ്‌ടിച്ചിരിക്കുന്നത്‌ ഒരു വ്യവസ്ഥപ്രകാരമാണ്‌.'' (വി.ഖു. 54:49)

പരിസ്ഥിതിയില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്ന ജൈവ വൈവിധ്യമാണ്‌ ഈ സംവിധാനങ്ങളുടെ മറ്റൊരു പ്രത്യേകത. പ്രകൃതത്തിലും സ്വഭാവത്തിലും നിര്‍വഹണത്തിലുമുള്ള വൈവിധ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്തേകുന്നു. ``അവനാണ്‌ മാനത്ത്‌ നിന്ന്‌ വെള്ളം ചൊരിയുന്നത്‌. അതിലൂടെ എല്ലാ വസ്‌തുക്കളുടെയും മുളകള്‍ നാം പുറത്തുകൊണ്ടുവന്നു. അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ നാം വളര്‍ത്തിയെടുക്കുകയും ചെയ്‌തു. ആ ചെടികളില്‍ നിന്ന്‌ തിങ്ങിനിറഞ്ഞ ധാന്യം പുറത്തുവരുന്നു.'' (വി.ഖു 6:99)

ജന്തുലോകത്തും വൈവിധ്യമുണ്ടെന്ന്‌ അല്ലാഹു പറയുന്നു: ``എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചിരിക്കുന്നു. അവയുടെ കൂട്ടത്തില്‍ ഉദരത്തിന്മേല്‍ ഇഴഞ്ഞു നടക്കുന്നവയുണ്ട്‌. രണ്ടു കാലില്‍ നടക്കുന്നവയും നാലുകാലില്‍ നടക്കുന്നവയുമുണ്ട്‌. താനുദ്ദേശിക്കുന്നത്‌ അവന്‍ -അല്ലാഹു- സൃഷ്‌ടിക്കുന്നു.'' (വി.ഖു 24:45) ``കുതിരകളെയും കോവര്‍കഴുതകളെയും കഴുതകളെയും അവന്‍ സൃഷ്‌ടിച്ചിരിക്കുന്നു. അവയെ വാഹനമായും ഉപയോഗിക്കാം. നിങ്ങള്‍ക്കറിവില്ലാത്തതും അവന്‍ സൃഷ്‌ടിക്കുന്നു.'' (വി.ഖു 16:8)

സൃഷ്‌ടിലോകത്തുള്ള വിസ്‌മയ യാഥാര്‍ഥ്യങ്ങളിലേക്കാണ്‌ ഈ വചനത്തിന്റെ അവസാനഭാഗം സൂചന നല്‍കുന്നത്‌. പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും പരിരക്ഷയ്‌ക്കും നിലനില്‍പിനും ആവശ്യമായ സൂക്ഷ്‌മജീവികള്‍ കോടിക്കണക്കിനുണ്ടെങ്കിലും അവയെല്ലാം കണ്ടെത്താന്‍ മനുഷ്യന്‌ കഴിയില്ല. പരസ്‌പര ആശ്രിതത്വമാണ്‌ ജൈവവൈവിധ്യത്തിലെ മുഖ്യ സവിശേഷത. ധാതുലോകം സസ്യലോകത്തെയും അത്‌ ജന്തുലോകത്തെയും താങ്ങിനിര്‍ത്തുന്നു. ഭൂമിയുടെ മൂന്നിലൊന്ന്‌ ഭാഗത്ത്‌ നിലകൊള്ളുന്ന ആവാസ വ്യവസ്ഥയുടെ ഭദ്രതയ്‌ക്കും പ്രവര്‍ത്തനക്ഷമതയ്‌ക്കും അതിന്റെ ഇരട്ടി ഭാഗം ജലശേഖരമായി നിലനിര്‍ത്തിയതും ഈ ആശ്രിതത്വ സംവിധാനത്തിന്റെ ഭാഗമാണ്‌.

പരിസ്ഥിതിസംരക്ഷണവും വിശ്വാസികളും

വിശ്വാസത്തിന്റെ അനുബന്ധമായി നിര്‍വഹിക്കേണ്ട സല്‍പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ വരുന്നതാണ്‌ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. ജൈവസമ്പത്തിന്‌ പോറലേല്‍ക്കുന്ന എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളും ഖുര്‍ആന്‍ നിരോധിച്ചിട്ടുണ്ട്‌. വളരെ വിരളമായി കാണപ്പെടുന്ന സസ്യങ്ങളും വൃക്ഷങ്ങളും മുറിക്കുന്നത്‌ പ്രവാചകനും വിലക്കിയിട്ടുണ്ട്‌. താളിമരം മുറിക്കരുതെന്ന അദ്ദേഹത്തിന്റെ കല്‍പന (അബൂദാവൂദ്‌) ഇതിന്റെ ഭാഗമാണ്‌. ലോകം അവസാനിക്കുന്ന വേളയില്‍ പോലും തന്റെ കൈയിലുള്ള വൃക്ഷത്തൈ അവന്‍ മണ്ണില്‍ കുഴിച്ചുമൂടണം (ബുഖാരി) എന്ന പ്രവാചക ഉപദേശവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. തന്നെ താലോലിച്ച പരിസ്ഥിതിയോട്‌ ചെയ്യാവുന്ന ഏറ്റവും ചെറിയ കടപ്പാടാണ്‌ ഈ കൃത്യത്തിലൂടെ വിശ്വാസി പ്രകടിപ്പിക്കുന്നത്‌.

ഭൂമിയാണല്ലോ ആവാസവ്യവസ്ഥയുടെ കേന്ദ്രം. അതിന്റെ ജൈവഗുണങ്ങള്‍ നിലനില്‍ക്കേണ്ടതും വര്‍ധിപ്പിക്കേണ്ടതും അനിവാര്യമാണ്‌. ഭൂമി കൃഷിയോഗ്യമാക്കണമെന്ന കല്‍പന ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ``ആര്‍ക്കെങ്കിലും ഭൂമി കൈവശമുണ്ടെങ്കില്‍ അതില്‍ അവന്‍ കൃഷിയിറക്കട്ടെ. അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ തന്റെ സഹോദരനത്‌ വിട്ടുകൊടുക്കട്ടെ.'' (ബുഖാരി) എന്ന നബിവചനം ശ്രദ്ധേയമാണ്‌.

യുദ്ധവേളകളില്‍ പോലും ജൈവസമ്പത്തിന്‌ പരിക്കേല്‍പിക്കരുതെന്നാണ്‌ ഇസ്‌ലാമിന്റെ നിര്‍ദേശം. ഒന്നാം ഖലീഫ അബൂബക്കറിന്റെ(റ) സൈനിക ഉപദേശം ഇത്‌ വ്യക്തമാക്കുന്നു: ``നിങ്ങള്‍ ഈത്തപ്പന മുറിക്കരുത്‌. കായ്‌കനികളുളള മരങ്ങളെ നശിപ്പിക്കരുത്‌. ആട്‌, പശു, ഒട്ടകം എന്നിവയെ കൊല്ലരുത്‌. കൃഷി നശിപ്പിക്കുകയോ തീയിടുകയോ ചെയ്യരുത്‌.''

സൈനിക താല്‍പര്യങ്ങളെക്കാള്‍ പരിസ്ഥിതി സംരക്ഷണത്തിന്‌ മുസ്‌ലിം ഭരണാധികാരികള്‍ നല്‍കിയ പ്രാധാന്യത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌ ഈ വാക്കുകള്‍. പ്രവാചകന്റെ കാലത്ത്‌ വിവിധ ഭാഗങ്ങളിലായി വളരെയധികം `സംരക്ഷിത മേഖലകള്‍' (ഹിമ) ഉണ്ടായിരുന്നു. കന്നുകാലികളെ മേയാന്‍ അനുവദിക്കാത്ത പ്രദേശങ്ങള്‍, മരംമുറിക്കാന്‍ പാടില്ലാത്ത പ്രദേശങ്ങള്‍, തേനീച്ചകള്‍ക്ക്‌ കൂടുകൂട്ടാന്‍ പറ്റുന്ന പ്രദേശങ്ങള്‍ എന്നിവയായിരുന്നു ഹിമ കൊണ്ട്‌ അര്‍ഥമാക്കിയിരുന്നത്‌. അറേബ്യന്‍ പശ്ചാത്തലത്തില്‍ ഇത്തരം സംരക്ഷിത മേഖലകള്‍ക്ക്‌ പരിസ്ഥിതിപരമായ വലിയ ദൗത്യങ്ങളായിരുന്നു നിര്‍വഹിക്കാനുണ്ടായിരുന്നത്‌.

പരിസ്ഥിതി ദുരന്തങ്ങള്‍

മേല്‍പറഞ്ഞ ദൈവിക സംവിധാനങ്ങളോട്‌ സൗഹൃദ ബന്ധമായിരിക്കണം വിശ്വാസികള്‍ക്കുണ്ടാവേണ്ടത്‌. ജൈവവിഭവങ്ങള്‍ അനാവശ്യമായോ അമിതമായോ വിനിയോഗം ചെയ്യുന്നതും അത്‌ മലിനപ്പെടുത്തുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമാകും. കടല്‍ നികത്തുന്നതും കുന്നും മലകളും ഇടിച്ചുനിരത്തുന്നതും വനനശീകരണവുമെല്ലാം ഇന്ന്‌ പരിസ്ഥിതിക്ക്‌ നേരെയുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളാണ്‌. ഇതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങള്‍ ദുര മൂത്ത മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്‌.

``മനുഷ്യന്റെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും നാശം പ്രകടമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക്‌ അനുഭവിപ്പിക്കാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ഒരുപക്ഷേ, സത്യത്തിലേക്ക്‌ മടങ്ങിയേക്കാം.'' (വി.ഖു 30:41)

അണുബോംബിനെക്കാളും മാരകമായിരിക്കും പരിസ്ഥിതി ദുരന്തങ്ങള്‍. ആവാസ വ്യവസ്ഥയിലെ താളപ്പൊരുത്തം തെറ്റുമ്പോള്‍ പരസ്‌പരാശ്രിത ഘടകങ്ങളിലുണ്ടാകുന്ന അസന്തുലിതത്വം അവസാനമായി എത്തിപ്പെടുന്നത്‌ മനുഷ്യന്റെ നാശത്തിലായിരിക്കും. ശാരീരികവും മാനസികവുമായ സങ്കീര്‍ണതകള്‍, രോഗങ്ങള്‍, സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങിയ തലങ്ങളിലെല്ലാം പരിസ്ഥിതി ദുരന്തങ്ങള്‍ പ്രതിഫലിക്കുമെന്ന്‌ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ഈ ദുരന്തങ്ങളുടെ പാരമ്യത ഖുര്‍ആന്‍ പ്രവചിക്കുന്നത്‌ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്‌.

``അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത്‌ ഒരു ജീവിയെപ്പോലും ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത സമയം വരെ അവരെ അവന്‍ നീട്ടിയിടുന്നു'' (വി.ഖു 35:45). ജൈവലോകത്ത്‌ സംഭവിച്ചേക്കാവുന്ന ശൂന്യത എങ്ങനെയാണ്‌ മനുഷ്യന്റെ ഉന്മൂല നാശത്തിന്‌ വഴിവെക്കുക എന്നത്‌ പഠനം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ്‌. മനുഷ്യന്റെ ദുരാഗ്രഹങ്ങളും ഭൗതിക താല്‍പര്യങ്ങളും മത്സരചിന്തയും അവസാനിപ്പിച്ചുകൊണ്ടല്ലാതെ പരിസ്ഥിതി സംരക്ഷണം സാധ്യമാകുകയില്ല.

by ഡോ. ജമാലുദ്ദീന്‍ ഫാറൂഖി @ SHABAB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts