അവധിക്കാലം: ചില കുടുംബകാര്യങ്ങള്‍

കേരളത്തില്‍ മധ്യവേനല്‍ അവധിക്കാലമാണിപ്പോള്‍. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍, അവധിക്കാലത്തിന്റെ വിനിയോഗത്തിലുള്ള കാഴ്‌ചപ്പാടിലും സമീപനത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു.

അവധിക്കാലം ഉത്സവകാലമാക്കി അവതരിപ്പിച്ചു, അതിനെ ചൂഷണം ചെയ്യാന്‍ ടൂറിസ്റ്റ്‌പാക്കേജുകാര്‍ ഒരു ഭാഗത്ത്‌ ശ്രമിക്കുന്നു. ബുദ്ധിവളര്‍ച്ച, നേതൃപരിശീലനം, വ്യക്തിത്വപോഷണം തുടങ്ങിയ പാക്കേജുമായി മറ്റു പലരും മാര്‍ക്കറ്റില്‍ മത്സരിക്കുന്നു.

നിരന്തരം ജോലിയില്‍ ഏര്‍പ്പെട്ട ഒരാള്‍ക്ക്‌ വിശ്രമം കൂടിയേതീരൂ. ശാരീരികമായ ക്ഷീണം തീര്‍ക്കാനും മാനസിക ഉത്തേജനത്തിനും വിശ്രമം ആവശ്യമാണ്‌. വിശ്രമമില്ലാത്ത ജോലികള്‍ മനുഷ്യനെ തളര്‍ത്തും. ഒന്നോ രണ്ടോ മാസം അവധികിട്ടുന്നത്‌ കേവലം ചെറിയ ശതമാനം ആളുകള്‍ക്ക്‌ മാത്രം. ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പഠിതാക്കള്‍ക്ക്‌. സമൂഹത്തിന്റെ ഏറെ ജീവസുറ്റ ഭാഗം എന്ന നിലയില്‍ അവരുടെ ഒഴിവ്‌ പൊതുവെ ഒഴിവായി ഗണിക്കപ്പെടുന്നു. പരിഗണന നല്ലതു തന്നെ.

ജോലിയും ഒഴിവും സമ്മിശ്രമായിട്ടാണ്‌ വരേണ്ടത്‌. മതിയായ വിശ്രമം കിട്ടാത്തവരും ജീവിതത്തില്‍ വിശ്രമമെന്തെന്നറിയാത്തവരും സമൂഹത്തിലുണ്ട്‌. ഒഴിവും വിശ്രമവും മാത്രം കൈമുതലാക്കിയ നിഷ്‌ക്രിയത്വത്തിന്റെ പ്രതീകങ്ങളും നമുക്കിടയിലുണ്ട്‌. ജോലിയില്‍ നിയമനം കിട്ടിയിട്ടുവേണം ഒരു ലീവെടുക്കാന്‍ എന്നു ചിന്തിക്കുന്ന ഒരു തലമുറ ഇവിടെ ഇല്ലെന്നു പറഞ്ഞുകൂടാ!

പടച്ചവന്‍ പ്രപഞ്ചം സംവിധാനിച്ചതുതന്നെ ഈ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ്‌. സൂറഃ അന്നബഇല്‍ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ക്ക്‌ ഉറക്കത്തെ വിശ്രമവും രാവിനെ ഉടുവസ്‌ത്രവും പകലിനെ ജീവിതസന്ധാരണവേളയും ആക്കിത്തന്നില്ലയോ?'' (78:9-11) സൂര്യന്റെയും ഭൂമിയുടെയും ആകാശങ്ങളുടെയും സൃഷ്‌ടിപ്പിനെപ്പറ്റി ചിന്തിക്കാന്‍ ആഹ്വാനം ചെയ്‌ത ഉടനെയാണീ പരാമര്‍ശം. അതായത്‌ ജോലിയും വിശ്രമവും ഇടവിട്ട്‌ അനുഭവിക്കാവുന്ന തരത്തിലാണ്‌ പ്രപഞ്ചസംവിധാനം പോലും.

മനുഷ്യജീവിതത്തില്‍ സമയം ഒരു വിലപ്പെട്ട ഘടകം തന്നെയാണ്‌. കൈവിട്ടുപോയാല്‍ ഒരിക്കലും തിരിച്ചുപിടിക്കാന്‍ സാധിക്കാത്തതാണ്‌ കാലവും സമയവും. അതുകൊണ്ട്‌ തന്നെയാവാം ഖുര്‍ആന്‍ ഇക്കാര്യം ഇടക്കിടെ ഉണര്‍ത്തുന്നത്‌. അപ്പോള്‍ സത്യവിശ്വാസി എന്ന നിലയില്‍ സമയത്തിനു വിലകല്‌പിക്കുകയും അത്‌ പാഴായിപ്പോകുന്നത്‌ സൂക്ഷിക്കുകയും വേണം.

`കാലം' എന്ന പേരില്‍ ഒരധ്യായം തന്നെ ഖുര്‍ആനിലുണ്ട്‌. മാത്രമല്ല കാലത്തിലൂടെ കടന്നുപോന്ന, യുഗാന്തരങ്ങള്‍ പിന്നിട്ട മനുഷ്യ സമൂഹങ്ങളുടെ ചരിത്രപാഠങ്ങള്‍ സമകാലിക സമൂഹത്തിന്നുമുന്നില്‍ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു. ചരിത്രവും കാലവും ഒരര്‍ഥത്തില്‍ ഒന്നുതന്നെയാണല്ലോ. കാലത്തെ മുന്‍നിര്‍ത്തി സത്യം ചെയ്‌തുകൊണ്ട്‌ ഖുര്‍ആന്‍ പറഞ്ഞത്‌ മനുഷ്യന്റെ ആത്യന്തികമായ നഷ്‌ടത്തെപ്പറ്റിയാണ്‌ എന്നതും ഏറെ ശ്രദ്ധേയമാണ്‌. (103:1, 2)

കാലത്തെ വര്‍ഷം, മാസം, ആഴ്‌ച, ദിവസം, മണിക്കൂര്‍ എന്നിങ്ങനെ വിഭജിക്കുകയും ആധുനിക ടെക്‌നോളജിക്കനുസൃതമായി ഒരു സെക്കന്‍ഡിന്റെ ആയിരത്തിലൊരംശം പോലും അളക്കാന്‍ മാത്രം മനുഷ്യന്‍ അറിവുനേടുകയും അതനുസരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഇത്‌ യാദൃച്ഛികമല്ല. പടച്ചവന്‍ പറയുന്നതുനോക്കൂ. ``ആകാശഭൂമികള്‍ സംവിധാനിച്ചതുമുതല്‍ തന്നെ അല്ലാഹുവിങ്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടത്രെ.'' (9:36) മനുഷ്യന്‍ അതിനെ വിപുലപ്പെടുത്തിയെന്നേയുള്ളൂ. സൂര്യചന്ദ്രഭൗമ ചലനങ്ങള്‍ക്കനുസൃതമാണല്ലോ ഋതുക്കളും മാസങ്ങളും കണക്കാക്കപ്പെടുന്നത്‌.

ഉപയോഗശാസ്‌ത്രത്തില്‍ ഏറ്റവും മിതത്വം പാലിച്ച ഇസ്‌ലാം സമയത്തിന്റെ കാര്യത്തിലും ഇത്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ഒരു നിമിഷവും മനുഷ്യന്‌ പാഴാക്കാനില്ല. ഏതു വിഷയത്തിലും പ്ലാനിംഗ്‌ ആകാം. എന്നാല്‍ ആയുസ്സ്‌ മാത്രം പ്ലാന്‍ ചെയ്യാന്‍ പാടില്ല. മരണം എപ്പോള്‍ എന്നത്‌ ആര്‍ക്കും അറിയാത്തത്‌ തന്നെകാരണം. ഖുര്‍ആന്‍ (31:34) ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്‌.

ഒന്നിനും സമയം തികയുന്നില്ല എന്ന്‌ പരാതിപ്പെടുന്നവര്‍. എങ്ങനെയെങ്കിലും സമയത്തെ കൊന്നുകളയുന്നവര്‍. എല്ലാവര്‍ക്കും ദിവസം ഇരുപത്തിനാലു മണിക്കൂര്‍ തന്നെ. എന്തുചെയ്യും? ഇവിടെയാണ്‌ `ടൈം മാനേജ്‌മെന്റി'ന്റെ പ്രസക്തി. വിശ്രമമില്ലാത്ത അധ്വാനം പോലെ തന്നെ അധ്വാനമില്ലാത്ത വിശ്രമവും അപകടകരമാണ്‌. ജോലിയില്ലാത്ത ചെറുപ്പക്കാര്‍ ടൈംപാസിനുവേണ്ടി പല കാര്യങ്ങള്‍ ചെയ്യാറുണ്ട്‌. ഈ സമയം രചനാത്മകമായി വിനിയോഗിച്ചാല്‍ നാടിനും സമൂഹത്തിനും വലിയ മുതല്‍ക്കൂട്ടാക്കാനും ആശാവഹമായ വിപ്ലവങ്ങള്‍ സൃഷ്‌ടിക്കാനും കഴിയും. അതേ സമയം `വെറുതെകിടക്കുന്ന' ഈ സമയം ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സമൂഹത്തില്‍ സംഹാരാത്മകവും നിഷേധാത്മകവുമായ പല പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നത്‌.

നബി(സ) ഇക്കാര്യത്തെക്കുറിച്ച്‌ നല്‌കുന്ന മുന്നറിയിപ്പ്‌ എത്ര ചിന്തോദ്ദീപകമാണ്‌. ``അധികമനുഷ്യര്‍ക്കും നഷ്‌ടംപറ്റുന്ന രണ്ട്‌ അനുഗ്രഹങ്ങളുണ്ട്‌. ആരോഗ്യവും ഒഴിവുസമയവുമത്രെ അത്‌.'' കൈയിലാകുമ്പോള്‍ അവയുടെ വിലയറിയില്ല. നഷ്‌ടപ്പെട്ടാല്‍ തിരിച്ചുകിട്ടുകയുമില്ല. പ്രവാചകന്‌ (സ) പ്രബോധനരംഗത്ത്‌ സ്ഥൈര്യം നല്‌കുന്നതിനായി വിശുദ്ധഖുര്‍ആന്‍ പല കാര്യങ്ങളും ഓര്‍മിപ്പിച്ച കൂട്ടത്തില്‍ ഒരു പ്രധാന കാര്യം സമയം വിനിയോഗിക്കുന്നതിനെപ്പറ്റിയാണ്‌. ``നീ ഒരു കാര്യത്തില്‍ നിന്നുവിരമിച്ചാല്‍ മറ്റൊന്നില്‍ ഏര്‍പ്പെടുക.'' (94:7,8) ഒരു കാര്യം നിര്‍വഹിച്ചുകഴിഞ്ഞാല്‍ വിശ്രമവേള മറ്റൊന്നിനുവേണ്ടി വിനിയോഗിക്കുക. അവധിവേളയെന്നാല്‍ നിഷ്‌ക്രിയത്വത്തിന്റെതോ നിഷേധാത്മകതയുടെതോ അല്ല.

സ്‌കൂള്‍ഫൈനല്‍ പരീക്ഷയോ വാര്‍ഷിക പരീക്ഷയോ കഴിഞ്ഞിറങ്ങുന്ന കുട്ടികളുടെ മനസ്ഥിതി പഠനഭാരത്തിന്റെ മാറാപ്പുകെട്ടുകള്‍ മൂലക്കെറിഞ്ഞുകൊണ്ട്‌ സര്‍വത്ര സ്വതന്ത്രനായിരിക്കണമെന്നാണ്‌. അത്തരത്തില്‍ തന്നെ മീഡിയ അതിന്‌ പ്രോപഗണ്ടയും നല്‌കുന്നു.

യഥാര്‍ഥത്തില്‍ പഠനകാലത്ത്‌ പഠിതാവ്‌ അസ്വതന്ത്രനാണോ? അവന്‍ നിത്യവും കളിക്കുന്നു. ആഴ്‌ചയില്‍ രണ്ടുദിവസം അവധി ആസ്വദിക്കുന്നു. പഠനാനുബന്ധമായി കായിക വിനോദങ്ങളും കലാമത്സരവേളകളും ഈ രംഗത്തെ മഹാമേളകളും നടക്കുന്നു. സ്‌കൗട്ടും എന്‍ സി സിയും എന്‍ എസ്‌ എസും ഒക്കെ കുട്ടികള്‍ക്കു ശാരീരികവും മാനസികവും സാമൂഹികവുമായ ആശ്വാസങ്ങളല്ലേ? `പഠനമുഷിപ്പില്‍' നിന്നുള്ള വ്യതിരിക്തതയുമല്ലേ? ഇതൊന്നും കാണാതെ വെക്കേഷന്‍ ആസ്വദിക്കാന്‍ വേണ്ടിമാത്രമാണെന്ന്‌ ധരിക്കുന്നതു ശരിയല്ല.

അതിരാവിലെ പുസ്‌തകക്കെട്ടും പൊതിച്ചോറുമായി പടിയിറങ്ങുകയും വൈകിട്ട്‌ തിരിച്ചെത്തുകയും ചെയ്യുന്ന കുട്ടികള്‍, യാത്രാദുരിതവും `കിളിശല്യവും' മറ്റുപ്രയാസങ്ങളുമായി നീങ്ങുന്ന കുട്ടികള്‍ അല്‍പം വൈകിപ്പോയാല്‍ വേവലാതിയിലകപ്പെടുന്ന രക്ഷിതാക്കള്‍. ഇതൊരു തുടര്‍ക്കഥയാകുമ്പോള്‍ ഇവര്‍ക്കും അവധി ആനന്ദദായകമായിത്തീരണം. ഏറെ ചുരുങ്ങിയത്‌ വീടിന്റെ അകത്തളങ്ങളില്‍ ഒന്നിച്ചിരുന്ന്‌ വര്‍ത്തമാനം പറയാനും ഒന്നിച്ചാഹാരം കഴിക്കാനും സമയം കണ്ടെത്തണം. കാരണം ഈ പ്രക്രിയയിലൂടെ സ്‌നേഹവും ആശ്വാസവും അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ഉത്തേജനവും ലഭിക്കും തീര്‍ച്ച.

സമൂഹത്തില്‍ നിന്ന്‌ തീരെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്‌ കുടുംബബന്ധം. ബന്ധം ചേര്‍ക്കലിന്റെ കാലമായി അവധിയെ കാണാവുന്നതാണ്‌. വിരുന്നുപോവുക, വിരുന്നിനു വിളിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മാനസിക വികാസവും കുടുംബബന്ധവും ഉറപ്പാക്കാന്‍ കഴിയും. മറ്റുള്ളവരുടെ ക്ഷേമാന്വേഷണത്തോടൊപ്പം തങ്ങളിലേക്ക്‌, സ്വയം തോടിനുള്ളിലേക്ക്‌ ചുരുങ്ങിപ്പോകുന്ന ആധുനിക സമൂഹത്തിന്റെ പ്രവണതയില്‍ നിന്ന്‌ രക്ഷപ്പെടാനും സഹായിക്കും.

മതവിദ്യാഭ്യാസവും ധാര്‍മിക സദാചാരചിന്തയും സമൂഹത്തില്‍ കുറഞ്ഞുവരികയാണ്‌. രണ്ടുവര്‍ഷത്തെ പ്രാഥമിക പഠനത്തില്‍ മതം ഒതുങ്ങി നില്‌ക്കുകയാണിന്ന്‌. ഒഴിവുകാലങ്ങള്‍ ഇത്തരം കുട്ടികള്‍ക്ക്‌ മതബോധത്തില്‍ വളരാവുന്ന സാംസ്‌കാരിക പരിപാടികളും വിരസമാകാത്ത, വൈവിധ്യമാര്‍ന്ന, തുടര്‍പഠനത്തിന്ന നുകൂലമാകുന്ന റിലീജ്യസ്‌ സ്‌കൂളുകളും ആകാവുന്നതാണ്‌. തങ്ങളുടെ അവധി കവര്‍ന്നെടുക്കുന്നു എന്ന തോന്നലുളവാക്കാത്ത വിധം ക്രമീകരിച്ചാല്‍ വിജയകരമാകും. ഓരോ നാട്ടിലും സാമൂഹ്യകൂട്ടായ്‌മയിലൂടെ ഇതൊക്കെ സംഘടിപ്പിക്കാവുന്നതാണ്‌.

ജീവിക്കുന്ന വീടിന്റെ ഒരു ഭാഗമാണ്‌ തങ്ങള്‍ എന്ന തോന്നലും ഉത്തരവാദിത്വ ബോധവും കുട്ടികള്‍ക്ക്‌ അവധിക്കാലത്തെങ്കിലും ഉണ്ടാകണമല്ലോ. കാലാകാലവും മാതാപിതാക്കളോടൊത്ത്‌ അധ്വാനിച്ച്‌ ജീവിതം വിരസമായിത്തീരുന്നവരും അക്കാരണത്താല്‍ തന്നെ പഠനത്തില്‍ പിന്നാക്കം ആയിത്തീരുന്നവരുമായ ഒരു വലിയ സമൂഹം നമുക്ക്‌ മുന്നിലുണ്ട്‌. നാലും അഞ്ചും മക്കള്‍ വീട്ടിലുണ്ടായിട്ടും മീന്‍ വാങ്ങാന്‍ വൃദ്ധമാതാവ്‌ തന്നെ പോകണം എന്ന അവസ്ഥയും നിലനില്‌ക്കുന്നു. ഇതു രണ്ടിന്നും മധ്യേയുള്ള ഒരു ജീവിതവീക്ഷണം യുവതലമുറക്ക്‌ നല്‌കപ്പെടണം.

നിത്യവും കളിക്കുന്നു. ആഴ്‌ചയിലൊരിക്കല്‍ ഏറെ കളിക്കുന്നു. അവധിക്കാലത്ത്‌ കളി മാത്രമാക്കുന്നു. ഇതിനൊക്കെ പുറമെ മിനിസ്‌ക്രീനില്‍ ലോകത്ത്‌ നടക്കുന്ന മുഴുവന്‍ കളികളും ദിവസങ്ങളോളും ചടഞ്ഞിരുന്ന്‌ കാണുകയും ചെയ്യുന്നു. കളിഭ്രാന്ത്‌ (അഡിക്ഷന്‍) ഏതായാലും കുറച്ചേപറ്റൂ. വീടും ബന്ധവും ഒരു ചിന്തയും തീണ്ടാത്ത കളിയിലെ മതിഭ്രമം ഉളവാക്കുന്ന പ്രവണത ജീവസ്സുറ്റ ഒരു സമൂഹത്തിന്‌ ഏതായാലും നന്നല്ല.

കുടുംബത്തിനകത്ത്‌ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ചില മാറ്റങ്ങള്‍ക്ക്‌ തുടക്കമിടാനും നല്ല ശീലങ്ങള്‍ ആരംഭിക്കാനും `കുടുംബം' എന്ന സദ്‌വികാരം ശക്തിപ്പെടുത്താനും അവധിക്കാലം ബോധപൂര്‍വം പ്രയോജനപ്പെടുത്താം. ജീവിത, പഠനത്തിരക്കുകളില്‍ പുലര്‍കാലത്തോടെ നാലു ദിക്കുകളിലേക്ക്‌ പോകുന്ന വീട്ടംഗങ്ങള്‍ക്ക്‌, അവധിക്കാലത്തെങ്കിലും കുറെ നാളുകള്‍ ഒന്നിച്ചിരിക്കാനും ഒന്നിച്ചുനടക്കാനും ഒന്നായി യാത്രചെയ്യാനും അങ്ങനെ `ഒന്നായി'ത്തീരാനുമാകട്ടെ!

by Anwar Ahamad @ SHABAB WEEKLY

വിശുദ്ധ ജീവിതത്തിന്റെ മതതാല്‍പര്യങ്ങള്‍

വിശുദ്ധജീവിതം നയിക്കാനാണ്‌ മതം കല്‍പിക്കുന്നത്‌. ഒരു വിശ്വാസി തന്റെ ആരാധനകര്‍മങ്ങളിലൂടെ ജീവിതത്തില്‍ സംഭവിക്കുന്ന തിന്മകളെ വിമലീകരിക്കുകയാണ്‌ ചെയ്യുന്നത്‌. കള്ളത്തരങ്ങളെയും വൈകൃതങ്ങളെയും ശുദ്ധീകരിച്ച്‌ ജീവിതത്തെ പുനക്രമീകരിക്കേണ്ടവനാണ്‌ സത്യവിശ്വാസി. ഈ പ്രക്രിയയെ ഇസ്വ്‌ലാഹ്‌ എന്ന്‌ വിളിക്കാം. ഇസ്വ്‌ലാഹ്‌ ആദ്യം നടത്തേണ്ടത്‌ മനസ്സുകളിലാണ്‌. മനസ്സുകള്‍ ശുദ്ധീകരിക്കപ്പെടുമ്പോള്‍ കുടുംബങ്ങള്‍ നന്നാകും. കുടുംബങ്ങള്‍ നന്നാവുമ്പോള്‍ സമൂഹവും നന്നാകും. നന്മ വളര്‍ത്തുകയും തിന്മകളെ ജാഗ്രതയോടെ നേരിടുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ഇസ്‌ലാഹി പ്രവര്‍ത്തനം. ഇത്തരക്കാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌: ``സുകൃതം ചെയ്‌തവര്‍ക്ക്‌ ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.'' (വി.ഖു. 10:26)

സമൂഹത്തെ നന്നാക്കുക എന്നത്‌ വിശിഷ്‌ട കര്‍മമായിട്ടാണ്‌ മതം പഠിപ്പിക്കുന്നത്‌. പരസ്‌പരം നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ്‌ നല്ല സമൂഹത്തിന്റെ പ്രത്യേകത. സ്‌ത്രീപുരുഷന്മാര്‍, ചെറിയവര്‍, മുതിര്‍ന്നവര്‍, ഭരണാധികാരികള്‍, ഭരണീയര്‍ തുടങ്ങി എല്ലാവരും നന്മകള്‍ക്ക്‌ വേണ്ടി നിലകൊള്ളുകയും തിന്മകളെ പ്രതിരോധിക്കുകയും ചെയ്‌താല്‍ തിന്മയും നിന്ദ്യതയും ജീവിതത്തില്‍ നിന്നകലുകയും നന്മകള്‍ ജീവിതത്തിന്‌ സൗന്ദര്യം പ്രദാനം ചെയ്യുകയും ചെയ്യും. ഇതുവഴി വ്യക്തി-കുടുംബം-സമൂഹം തുടങ്ങി എല്ലാ രംഗങ്ങളിലും നന്മയുടെ വെളിച്ചം പരക്കും.

സ്രഷ്‌ടാവായ അല്ലാഹു തിന്മകളെ അത്യധികം വെറുക്കുന്നവനാണ്‌. സത്യവിശ്വാസികളും തിന്മകളെ വെറുക്കുന്നവരാണ്‌. എന്നാല്‍ മനുഷ്യന്റെ ജീവിതത്തില്‍ തിന്മകള്‍ സ്ഥാനം പിടിക്കാറുണ്ട്‌. പല വിധത്തിലും രൂപത്തിലുമാണ്‌ തിന്മകള്‍ മനുഷ്യരെ വരിഞ്ഞുമുറുക്കാറുള്ളത്‌. മനസ്സിന്റെ ഇച്ഛകള്‍ക്കനുസൃതമായി ജീവിക്കുന്ന മനുഷ്യന്‍ തിന്മകള്‍ക്ക്‌ മുമ്പില്‍ പതറിപ്പോവുന്നു. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും ഭയഭക്തിയും വിശ്വാസിയുടെ രക്ഷക്കെത്തുന്നു. വിശ്വാസികള്‍ക്ക്‌ മാത്രമാണ്‌ ഇത്തരമൊരു രക്ഷയും ഭാഗ്യവുമുള്ളത്‌. ``നീ ഉദ്‌ബോധിപ്പിക്കുക, തീര്‍ച്ചയായും ഉദ്‌ബോധനം സത്യവിശ്വാസികള്‍ക്ക്‌ പ്രയോജനം ചെയ്യും.'' (വി.ഖു. 51:55)

പാപത്തിലേക്ക്‌ മനുഷ്യനെ വലിച്ചിഴക്കുന്ന ഒരുപാട്‌ കാരണങ്ങളും പ്രേരകങ്ങളും ഇവിടെയുണ്ട്‌. അവയെ കൃത്യമായി തിരിച്ചറിയുക എന്നതാണ്‌ പാപങ്ങളില്‍ ചെന്ന്‌ വീഴാതിരിക്കാനുള്ള ഒന്നാമത്തെ മാര്‍ഗം. നമ്മുടെ മനസ്സിന്റെ തെറ്റായ ആഗ്രഹങ്ങള്‍ പോലെത്തന്നെ നമ്മുടെ കൂട്ടുകെട്ടുകള്‍ക്കും ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. അല്ലാഹുവിനെക്കുറിച്ച്‌ ഒട്ടും സ്‌മരിക്കാത്തതും തിന്മയിലേക്കെത്തിക്കുന്നതുമായ ഇരിപ്പിടങ്ങളെ നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്‌. അല്ലാഹുവിനെക്കുറിച്ച്‌ സ്‌മരിക്കാത്ത സദസ്സില്‍ ഇരുന്ന മനുഷ്യന്‌ നിന്ദ്യതയുണ്ടായിരിക്കുമെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അല്ലാഹു നിഷിദ്ധമായി വിവരിച്ചിട്ടുള്ള സദസ്സുകളെ സൂക്ഷിക്കേണ്ടവനാണ്‌ സത്യവിശ്വാസി. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്നപക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ അവതരിപ്പിച്ചുതന്നിട്ടുണ്ടല്ലോ.'' (വി.ഖു. 4:140). ലുഖ്‌മാന്‍(അ) തന്റെ മകന്‌ നല്‌കുന്ന ഉപദേശങ്ങളില്‍ ഒന്ന്‌ ഇപ്രകാരമാണ്‌: ഒരു സുഹൃത്തിന്റെ ഇരിപ്പിടത്തിലേക്ക്‌ നീ പോയാല്‍ അവരെന്താണ്‌ പറയുന്നത്‌ എന്ന്‌ നീ കേള്‍ക്കുക. നന്മയാണ്‌ അവര്‍ പറയുന്നതെങ്കില്‍ അവിടെ നീ ഇരിക്കുക. അങ്ങനെയല്ലെങ്കില്‍ അവിടെ നിന്നും പോവുക. എന്തൊക്കെ മാര്‍ഗം ഉപയോഗിച്ച്‌ തിന്മയെ തടുത്തു നിര്‍ത്താന്‍ സാധിക്കുമോ അത്രയും അവയെ പ്രതിരോധിക്കണമെന്നാണ്‌ ഖുര്‍ആനികാധ്യാപനം. അതുകൊണ്ടാണ്‌ പ്രതിക്രിയയില്‍ നിങ്ങള്‍ക്ക്‌ നന്മയുണ്ടെന്ന്‌ അല്ലാഹു പറഞ്ഞത്‌ (വി. ഖു. 2:179). മനുഷ്യര്‍ക്ക്‌ പരസ്‌പരമുള്ള അഭിമാനത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ വ്യഭിചാരത്തെ അല്ലാഹു നിരോധിച്ചത്‌. ധനത്തിന്റെ സംരക്ഷണത്തിനുവേണ്ടി മോഷണത്തെയും ബുദ്ധിയുടെ സംരക്ഷണത്തിനു വേണ്ടി ലഹരിയെയും അല്ലാഹു നിഷിദ്ധമാക്കി.

സത്യവിശ്വാസിയുടെ ജീവിതം നന്മയിലായിരിക്കണം. പുഞ്ചിരിക്കുന്ന വദനത്തോടെ തന്റെ സഹോദരനെ എതിരേല്‌ക്കുന്നത്‌ പോലും നന്മയാണെന്നാണ്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചത്‌. ഒരു ചീത്ത കാര്യം കേട്ടാല്‍ അത്‌ പ്രചരിപ്പിക്കാതിരിക്കുക. ``തീര്‍ച്ചയായും മനുഷ്യന്‍ നഷ്‌ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ'' (വി.ഖു. 103:2,3). വിശ്വസിക്കുകയും സര്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണ്‌ സത്യംകൊണ്ടും ക്ഷമകൊണ്ടും പരസ്‌പരം ഉപദേശം നടത്തുക എന്നത്‌.

മതം ഗുണകാംക്ഷയാണെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. അചഞ്ചലമായ ദൈവവിശ്വാസം, പ്രവര്‍ത്തനങ്ങളിലുള്ള ആത്മാര്‍ഥത, സത്യസന്ധത മുതലായവ ഗുണകാംക്ഷയുടെ ഭാഗങ്ങളാണ്‌. ഇഹപര വിജയത്തിനുവേണ്ടി മനുഷ്യനെ സഹായിക്കുന്നവയാണ്‌ ഗുണകാംക്ഷയുടെ പരിധിയില്‍ പെടുന്നത്‌. അപ്പോള്‍ മതമെന്നത്‌ പരലോക ജീവിതവിജയത്തെ മാത്രം ലക്ഷ്യംവെക്കുന്ന ജീവിതരീതിയല്ല. മറിച്ച്‌ ഇഹലോക ജീവിതത്തിന്റെ നന്മയും പുരോഗതിയും ശ്രേയസ്സും മതത്തിന്റെ താല്‌പര്യം തന്നെയാണ്‌. മനുഷ്യര്‍ പരസ്‌പരം നടത്തുന്ന ഉപദേശ നിര്‍ദേശങ്ങള്‍ നന്മയും പുരോഗതിയും നേടിത്തരുന്നതായിരിക്കണം. തിന്മക്ക്‌ പ്രേരിപ്പിക്കുന്നതോ തിന്മയിലേക്ക്‌ വഴിനടത്തുന്നതോ ആവരുത്‌.

ഓരോ മനുഷ്യനും ജനിക്കുന്നത്‌ ശുദ്ധപ്രകൃതിയിലാണ്‌. തിന്മയായിട്ട്‌ യാതൊന്നും അവനിലില്ല. നിഷ്‌കളങ്ക ഹൃദയത്തിനുടമയാണവന്‍. പിന്നീടാണ്‌ മനുഷ്യര്‍ വളരുന്നതിനനുസരിച്ച്‌ അവന്റെ ശുദ്ധപ്രകൃതിക്ക്‌ കോട്ടം തട്ടുന്നത്‌. ``ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (വി.ഖു. 30:30). വക്രതയില്ലാത്ത മതമവനോട്‌ ആഹ്വാനം ചെയ്യുന്നത്‌ ജീവിതത്തില്‍ വൈകൃതമുണ്ടാകുന്ന സകല തിന്മകളെയും കയ്യൊഴിഞ്ഞ്‌ ഏറ്റവും ശുദ്ധമായ ജീവിതത്തിലേക്ക്‌ വളരാനാണ്‌. പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും ഭൗതിക ജീവിതാലങ്കാരങ്ങളുടെ പ്രലോഭനങ്ങളില്‍ നിന്നും ഏറ്റവും ഉയര്‍ന്നതും ഉന്നതവുമായ വിശുദ്ധ ജീവിതത്തിന്റെ വെളിച്ചം സ്വീകരിക്കാനാണ്‌ മതം താല്‌പര്യപ്പെടുന്നത്‌.

നന്മ കല്‌പിക്കുന്ന പോലെത്തന്നെ പ്രധാനമാണ്‌ അത്‌ സ്വയം പ്രവര്‍ത്തിക്കുക എന്നതും. നന്മ കല്‌പിക്കുകയും സ്വന്തം ജീവിതത്തില്‍ അതൊട്ടുമില്ലാതിരിക്കുകയും ചെയ്യുന്നത്‌ മനുഷ്യന്റെ നാശത്തിന്‌ കാരണമായിത്തീരുമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്‌. ``നിങ്ങള്‍ ചെയ്യാത്തത്‌ നിങ്ങള്‍ പറയുക എന്നത്‌ അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന്‌ കാരണമായിരിക്കുന്നു'' (വി.ഖു. 61:3). നന്മ ജനങ്ങളോട്‌ കല്‌പിക്കുകയും എന്നാലത്‌ സ്വന്തം ജീവിതത്തില്‍ പാലിക്കാതിരിക്കുകയും ചെയ്‌തവനോട്‌ നരകവാസികള്‍ ചോദിക്കുമത്രെ: ഹേ, മനുഷ്യാ! നീ ഞങ്ങളോട്‌ നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്‌തിരുന്നുവല്ലോ? അദ്ദേഹം പറയും: അതെ ഞാന്‍ നന്മ കല്‌പിച്ചിരുന്നു. ചെയ്‌തിരുന്നില്ല. തിന്മ വിരോധിച്ചിരുന്നു. ഞാനത്‌ ചെയ്‌തിരുന്നു.'' നാശനഷ്‌ടത്തിന്‌ മാത്രം കാരണമാകുന്ന ഇത്തരം ജീവിത ശൈലികളില്‍ നിന്നും വിട്ടുനിന്ന്‌ സ്വയം ശുദ്ധീകരണത്തിന്റെ തെളിഞ്ഞ പാതയിലൂടെ മുന്നോട്ട്‌ പോവേണ്ടവനാണ്‌ സത്യവിശ്വാസി.

വിശുദ്ധ ജീവിതവഴിയില്‍ നിന്നും തെന്നിമാറി തന്നിഷ്‌ടപ്രകാരം ജീവിച്ചവര്‍ക്കും അധര്‍മത്തില്‍ കഴിഞ്ഞുപോന്നവര്‍ക്കും നാളെ പരലോകത്ത്‌ ശിക്ഷയാണ്‌ വരാനിരിക്കുന്നത്‌. ``ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്‌ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്‌ടക്കാര്‍. അതുതന്നെയാണ്‌ വ്യക്തമായ നഷ്‌ടം.'' (വി.ഖു 39:15). മറ്റുള്ള ജനങ്ങള്‍ക്ക്‌ അനുകരിക്കപ്പെടാവുന്ന വിധത്തില്‍ മാതൃകാജീവിതത്തിന്റെ ഉടമകളായിത്തീരാന്‍ സത്യവിശ്വാസികള്‍ക്ക്‌ കഴിയണം. ജീവിതത്തിലെ എല്ലാ മേഖലകളിലും സത്യവിശ്വാസി മാതൃകായോഗ്യനായിരിക്കണം. ഇത്‌ നമ്മുടെ ചുറ്റിലുമുള്ളവര്‍ക്ക്‌ അനുഭവിച്ചറിയാന്‍ സാധിക്കണം. സത്യവിശ്വാസികളായ നമ്മള്‍ പരസ്‌പരം കാരുണ്യവും സ്‌നേഹവും സമ്മാനവും ആദരവും പകരുന്നവരായിരിക്കണം. തമ്മിലടിക്കുന്നതും കുഴപ്പങ്ങളിലേര്‍പ്പെടുന്നതും സത്യവിശ്വാസത്തോട്‌ ചേര്‍ന്ന പ്രവര്‍ത്തനങ്ങളല്ല. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‌കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട്‌ അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌ (വി.ഖു 9:71). നന്മയുടെ സന്ദേശവാഹകരും തിന്മകളുടെ തിരുത്തല്‍ ശക്തികളുമായി വിശുദ്ധ ജീവിതം നയിക്കുന്നവരാണ്‌ സത്യവിശ്വാസികള്‍. ``നിങ്ങളാരെങ്കിലും തിന്മ കണ്ടാല്‍ അതിനെ കൈകൊണ്ട്‌ മാറ്റുക. അതിന്‌ കഴിയില്ലെങ്കില്‍ നാവുകൊണ്ട്‌. അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും. ഇത്‌ ഈമാനിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാകുന്നു.'' നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക നിമിത്തം ഏറ്റവും ഉത്തമ സമൂഹമായി മാറാന്‍ നമുക്ക്‌ കഴിയുന്നു. ``മനുഷ്യവംശത്തിനുവേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു (വി.ഖു 3:110). നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പരസ്‌പര ബഹുമാനത്തോടെയും കാരുണ്യത്തോടെയും സമൂഹത്തെ നോക്കിക്കാണുക കൂടി വേണം. ഊഷരമായ ഹൃദയത്തില്‍ നിന്നും പുറത്തുവരുന്ന വാക്കുകളെക്കാള്‍ നനവും കരുണയുമുള്ള ഉപദേശങ്ങളായിരിക്കും സമൂഹത്തെ സ്വാധീനിക്കാന്‍ ഉപകരിക്കുക. അലിവും അനുകമ്പയും ഒട്ടുമില്ലാത്ത മതപ്രബോധകര്‍ ബാധ്യതയായിത്തീരുന്നതും അതുകൊണ്ടാണ്‌. പ്രവാചകന്‍(സ) തന്റെ സമൂഹത്തോട്‌ സംവദിച്ച ശൈലി എത്രമാത്രം ഉദാത്തമായിരുന്നു. അനുതാപ മനസ്ഥിതി എല്ലായ്‌പ്പോഴും കാത്തുസൂക്ഷിച്ചതുകൊണ്ടായിരുന്നു മുഹമ്മദ്‌ നബി(സ)യുടെ വാക്കുകള്‍ ആളുകള്‍ കേള്‍ക്കാന്‍ തയ്യാറായത്‌. ഖുര്‍ആന്‍ തന്നെ അക്കാര്യം വെളിപ്പെടുത്തുന്നു. ``അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു (വി.ഖു 3:159). ഈയൊരു തത്വം ജീവിതത്തില്‍ മുഴുവന്‍ ബാധകമായ കാര്യമാണ്‌. നമ്മുടെ വാക്കുകളേക്കാള്‍ സ്വാധീനം സമീപനങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കുമുണ്ടെന്ന്‌ സാരം.

ചെറുതും വലുതുമായ പാപ കൃത്യങ്ങള്‍ മനുഷ്യന്റെ വിശുദ്ധിക്ക്‌ പോറലേല്‌പിക്കുന്നു. പാപത്തിന്റെ പടുകുഴിയില്‍ മനുഷ്യന്‍ എത്തിപ്പെടുന്നതിന്റെ കാരണങ്ങള്‍ വിഭിന്നങ്ങളാണ്‌. ജീവിതം ആസ്വദിക്കുവാന്‍ വേണ്ടി മനുഷ്യന്‍ തിന്മ ചെയ്യുന്നു. ഇതിനുവേണ്ടി അന്യായമായി സമ്പാദിക്കുന്നു. വ്യഭിചാരത്തിലേര്‍പ്പെടുന്നു. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നു. വിചാരിക്കുന്നതെല്ലാം അനുഭവിക്കണമെന്ന മനുഷ്യന്റെ ആഗ്രഹം പലപ്പോഴും നന്മതിന്മകളെ പരിഗണിക്കാന്‍ കൂട്ടാക്കുന്നില്ല. അങ്ങനെ തിന്മയില്‍ അകപ്പെട്ട്‌ ജീവിത വിശുദ്ധി നഷ്‌ടമാകുന്ന അവസ്ഥയുണ്ടാവുന്നു. ഐഹിക ജീവിതത്തിന്റെ സുഖാസ്വാദനങ്ങള്‍ക്ക്‌ പിന്നാലെ അലഞ്ഞുനടക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്‌ (വി.ഖു 46:20). അറ്റമില്ലാത്ത ആഗ്രഹങ്ങളും മനുഷ്യനെ തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഭൗതിക ജീവിതത്തിന്റെ തിളക്കത്തില്‍ കണ്ണ്‌ മഞ്ഞളിച്ചുപോയവര്‍ക്കും നാളെ നഷ്‌ടമാണ്‌ കാത്തിരിക്കുന്നത്‌.'' നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാവുകയും ചെയ്‌തുകൊള്ളട്ടെ (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും (വി.ഖു 15:3). ഭൗതിക പ്രലോഭനങ്ങളില്‍ കുടുങ്ങി ജീവിക്കുന്ന ഇത്തരം മനുഷ്യരെ അപകടത്തില്‍ പെടുത്തുവാന്‍ പിശാച്‌ ശ്രമിക്കുമെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. (വി.ഖു. 14:22)

അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ അറിവുകൊണ്ടും അവനിലുള്ള ദൃഢമായ വിശ്വാസം കൊണ്ടും മാത്രമേ തിന്മകളോട്‌ പടപൊരുതാനും ജീവിതത്തെ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുവാനും മനുഷ്യര്‍ക്ക്‌ സാധിക്കുകയുള്ളൂ. അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ ധാരണയും അവന്റെ ശിക്ഷയെത്തൊട്ടുള്ള ഭയവും അവന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും മനുഷ്യ മനസ്സുകളില്‍ പച്ചയായി നിലനിന്നാല്‍ അവന്റെ ജീവിതം തെളിഞ്ഞ്‌ തന്നെ നിലകൊള്ളും. ഇങ്ങനെയുള്ള സത്യവിശ്വാസികളുടെ ജീവിതത്തെ അല്ലാഹു പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌. ``തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കു ചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക്‌ തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന്‌ മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍, അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും (വി.ഖു. 23:57-61). മനുഷ്യാസ്‌തിത്വത്തിന്റെ വിശുദ്ധാവസ്ഥയെ കാത്തുവെച്ചവന്‍ വിജയിക്കുകയും അല്ലാത്തവരെല്ലാം പരാജിതരായിത്തീരുകയും ചെയ്യും (വി.ഖു 91:9,10)

ഒരു വ്യക്തി നന്മ ചെയ്യുമ്പോള്‍ അത്‌ സമൂഹത്തിന്‌ നന്മയായി ഭവിക്കും. തിന്മയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ സമൂഹം അതിന്റെ ദോഷം അനുഭവിക്കുകയും ചെയ്യും. വ്യക്തികളുടെ ചെയ്‌തികള്‍ സമൂഹത്തില്‍ ചെറുതോ വലുതോ ആയ പ്രതികരണങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. ഈയൊരു തത്വത്തെ സാധൂകരിക്കും വിധമാണ്‌ അല്ലാഹു മനുഷ്യര്‍ക്കുവേണ്ട മുഴുവന്‍ നിയമങ്ങളും അവതരിപ്പിച്ചിട്ടുള്ളത്‌. സത്യവിശ്വാസിയുടെ ജീവിതം മനുഷ്യര്‍ക്കോ, മറ്റു ജീവികള്‍ക്കോ പ്രകൃതിയിലെ മറ്റു വസ്‌തുക്കള്‍ക്കോ ഒരിക്കലും ഭീഷണി സൃഷ്‌ടിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍ സ്വന്തത്തോടോ സമൂഹത്തോടോ അതിക്രമം പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ ജീവിത വിശുദ്ധിയെ അത്‌ കളങ്കപ്പെടുത്തുന്നു. ഇരുട്ടിനെ വെളുപ്പിക്കുന്ന ധാര്‍മിക പോരാട്ടങ്ങളുടെ അവിരാമമായ പ്രകാശത്തിലെ കണികകളാവണം നമ്മള്‍. പാപക്കറയുടെ പാപത്തറയില്‍ നിന്നും വിശുദ്ധിയുടെ വിഹായസ്സിലേക്കുയരേണ്ടവരാണ്‌ സത്യവിശ്വാസികള്‍. അവരാണ്‌ വിജയികള്‍.

by ജംഷിദ്‌ നരിക്കുനി @ SHABAB weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts