വ്രതത്തിന്റെ അകപ്പെരുമ

ആസക്തികളുടെയും ദേഹേച്ഛകളുടെയും വലയത്തില്‍ നിന്ന്‌ മനുഷ്യനെ മോചിപ്പിച്ചെടുക്കാനാണ്‌ അല്ലാഹു വ്രതാനുഷ്‌ഠാനത്തെ ഇബാദത്തായി നിശ്ചയിച്ചത്‌. ഈ ഇബാദത്തിന്റെ അടയാളങ്ങള്‍ എല്ലാ പൂര്‍വമതങ്ങളിലും കാണപ്പെടുന്നുണ്ട്‌. ആത്മസംസ്‌കരണത്തിനു വേണ്ടി ലോകത്ത്‌ ഇന്നോളം ആവിഷ്‌കരിക്കപ്പെട്ട എല്ലാ മാര്‍ഗങ്ങളിലും ഈ ഇബാദത്തിന്‌ വലിയ പ്രാധാന്യം നല്‌കപ്പെട്ടിരിക്കുന്നു.

മറ്റു ഇബാദത്തുകളെ അപേക്ഷിച്ച്‌ ശരീരത്തിന്‌ കൂടുതല്‍ ക്ലേശമുണ്ടാക്കുന്നതാണ്‌ നോമ്പ്‌. അതിന്‌ കാരണം മനുഷ്യമനസ്സിനെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുകയെന്നുള്ള അതിന്റെ ജോലി ഏറെ പ്രയാസകരമാണെന്നതാണ്‌. മനുഷ്യന്റെ ഏറ്റവും ശക്തമായ ആസക്തികളായ വിശപ്പ്‌, ലൈംഗികതൃഷ്‌ണ എന്നിവയെയാണ്‌ അതിന്‌ നിയന്ത്രിക്കാനും മെരുക്കാനുമുള്ളത്‌. അതുകൊണ്ട്‌ തന്നെ അത്‌ കഠിനവും പരുഷവുമാവുക സ്വാഭാവികം.

ദേഹേച്ഛകളുടെ സമ്മര്‍ദത്തില്‍ നിന്ന്‌ മനുഷ്യനെ മോചിപ്പിച്ചെടുക്കുക എന്നതാണ്‌ നോമ്പിന്റെ ഏറ്റവും വലിയ ധര്‍മം. ദേഹേച്ഛകളെ പുല്‍കുക എന്ന മനുഷ്യമനസ്സിന്റെ പ്രവണതയെ ദുര്‍ബലപ്പെടുത്തി, സന്തുലിതമായ ഒരവസ്ഥയില്‍ അതിനെ നിലനിര്‍ത്താന്‍ വേണ്ടിയാണ്‌ ഇസ്‌ലാം നോമ്പ്‌ നിര്‍ബന്ധമാക്കിയത്‌. മനസ്സിനെ നിയന്ത്രിച്ച്‌ ദൈവത്തിന്റെ നിയമപരിധികള്‍ക്ക്‌ വിധേയമാക്കാന്‍ മനുഷ്യന്റെ ഇച്ഛാശക്തിക്ക്‌ ശക്തി പകരുകയെന്നതും അതിന്റെ ലക്ഷ്യമാണ്‌. ഈ ഇരട്ടധര്‍മം നിര്‍വഹിക്കാനുള്ളതുകൊണ്ടു തന്നെ നോമ്പിന്‌ വലിയ പ്രാധാന്യമാണുള്ളത്‌. നോമ്പിന്റെ അനുഗ്രഹങ്ങള്‍ക്കാകട്ടെ കയ്യും കണക്കുമില്ല.

ദേഹേച്ഛകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളുടെ മേല്‍ നോമ്പ്‌ നിയന്ത്രണമേര്‍പ്പെടുത്തുന്നു. നോമ്പനുഷ്‌ഠിക്കുമ്പോള്‍ മനുഷ്യന്റെ തീറ്റയും കുടിയും ഉറക്കവുമെല്ലാം കുറയുന്നു. മറ്റുള്ള സുഖാസ്വാദനങ്ങള്‍ക്കു പോലും നിയന്ത്രണങ്ങള്‍ കൈവരുന്നു. ഇങ്ങനെയൊരു സവിശേഷത നോമ്പിനുള്ളതുകൊണ്ടാണ്‌ അത്‌ തനിക്കുള്ളതാണെന്ന്‌ അല്ലാഹു പ്രത്യേകം പറഞ്ഞത്‌. നോമ്പനുഷ്‌ഠിക്കുന്നവര്‍ക്ക്‌ പ്രത്യേകമായ പ്രതിഫലവും അല്ലാഹു വാഗ്‌ദാനംചെയ്‌തിട്ടുണ്ട്‌. ഇസ്‌ലാമിലെ എല്ലാ അനുഷ്‌ഠാനങ്ങളും അല്ലാഹുവിന്നുള്ളതാണ്‌. എന്നാല്‍ വ്രതാനുഷ്‌ഠാനത്തിന്‌ ചില പ്രത്യേകതകളുണ്ട്‌. ഭൗതികമായ എല്ലാ സുഖഭോഗങ്ങളും ത്യജിച്ച്‌ അല്ലാഹുവോട്‌ അടുക്കാനുള്ള പരിശ്രമമാണ്‌ അതില്‍ നടത്തപ്പെടുന്നത്‌. ഇതിനുവേണ്ടി വളരെയധികം കഷ്‌ടപ്പാട്‌ അവന്‍ സഹിക്കുന്നുണ്ട്‌. ഇത്ര ക്ലേശം മറ്റൊരനുഷ്‌ഠാനത്തിനുമില്ല. ദാരിദ്ര്യം, വിരക്തി, നിസ്സംഗത, ഭൗതികപരിത്യാഗം, ദൈവത്തിലേക്കുള്ള ആഭിമുഖ്യം മുതലായ ഗുണങ്ങള്‍ മറ്റൊരനുഷ്‌ഠാനത്തിലും ഇത്രയധികം പ്രകടമാകുന്നില്ല. ഭൗതികലോകത്തിന്റെ സുഖലോലുപതകളില്‍ നിന്ന്‌ മോചനംനേടി, ദൈവസാമീപ്യം ലഭിക്കണമെന്ന താല്‌പര്യത്തോടെ ഒരാള്‍ വ്രതാനുഷ്‌ഠാനത്തിന്റെ ക്ലേശങ്ങളത്രയും സഹിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകമായ സാമീപ്യത്തിനും നോമ്പിന്റെ പ്രതിഫലം അല്ലാഹുവില്‍ നിന്ന്‌ പ്രത്യേകമായി ലഭിക്കുന്നതിനും അയാള്‍ അര്‍ഹനായിത്തീരും.

``അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: അല്ലാഹു അരുള്‍ചെയ്‌തിട്ടുണ്ട്‌: മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവന്‌ തന്നെയുള്ളതാണ്‌. എന്നാല്‍ നോമ്പ്‌ എനിക്കുള്ളതാകുന്നു. ഞാനാണ്‌ അതിന്‌ പ്രതിഫലം നല്‌കുന്നത്‌. നോമ്പ്‌ ഒരു പരിചയാകുന്നു. നോമ്പനുഷ്‌ഠിച്ചവന്‍ അശ്ലീലം പറയരുത്‌. വല്ലവരും വഴക്കിന്‌ വന്നാല്‍ അവനോട്‌, ഞാന്‍ നോമ്പുകാരനാണെന്ന്‌ പറഞ്ഞുകൊള്ളണം. മുഹമ്മദിന്റെ ആത്മാവ്‌ ആരുടെ കൈയിലാണോ അവനാണ്‌ സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്‌തൂരിയെക്കാളും സുഗന്ധമേറിയതാണ്‌. നോമ്പുകാരന്‌ രണ്ട്‌ സന്തോഷങ്ങളുണ്ട്‌. ഒന്ന്‌ നോമ്പ്‌ തുറക്കുമ്പോള്‍ അവന്‌ ലഭിക്കും. രണ്ടാമത്തേത്‌ അവന്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും.''

മറ്റൊരു ഹദീസില്‍ കുറച്ചുകൂടി വിശദമായി പ്രതിപാദിക്കുന്നുണ്ട്‌: ``അല്ലാഹു പറഞ്ഞു: മനുഷ്യന്‍ എനിക്കു വേണ്ടിയാണ്‌ അന്നപാനീയങ്ങളും ലൈംഗികമോഹങ്ങളും ത്യജിക്കുന്നത്‌. നോമ്പ്‌ എനിക്കുള്ളതാണ്‌. ഞാനാണ്‌ അതിന്‌ പ്രതിഫലം നല്‌കുന്നത്‌. നന്മകള്‍ക്ക്‌ പത്തിരട്ടി പ്രതിഫലമുണ്ടാകും (മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ നന്മകള്‍ക്ക്‌ പത്തുമുതല്‍ എഴുനൂറ്‌ വരെ ഇരട്ടിയെന്നാണുള്ളത്‌). മനുഷ്യന്‍ അവന്റെ ഭക്ഷണവും പാനീയങ്ങളും ലൈംഗികമോഹങ്ങളും എനിക്കു വേണ്ടിയാണ്‌ ഉപേക്ഷിക്കുന്നത്‌.''

നോമ്പ്‌ തനിക്കുള്ളതാണെന്ന്‌ അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞത്‌, അവന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനു വേണ്ടി മനുഷ്യന്‍ തന്റെ വികാരങ്ങളെയും ആസക്തികളെയും പരിത്യജിക്കുന്നതുകൊണ്ടാണ്‌. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ഭൗതിക സുഖാനുഭൂതികളെ ത്യജിക്കുന്നത്‌ അല്ലാഹു ഏറെ ഇഷ്‌ടപ്പെടുന്നു. നോമ്പിന്‌ താന്‍ തന്നെയാണ്‌ പ്രതിഫലം നല്‌കുന്നതെന്ന്‌ അല്ലാഹു പറഞ്ഞതിന്റെ വിവക്ഷയിതാണ്‌: നന്മയ്‌ക്ക്‌ പ്രതിഫലം നല്‌കുക എന്നത്‌ അല്ലാഹു അവന്റെ ദാസന്മാര്‍ക്കു നല്‌കിയ കരാറും വ്യവസ്ഥയുമാണ്‌. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പത്തുമുതല്‍ എഴുനൂറ്‌ ഇരട്ടിവരെ പ്രതിഫലം നല്‌കുമെന്ന്‌ അവന്‍ അറിയിക്കുന്നുണ്ട്‌. എന്നാല്‍ വ്രതാനുഷ്‌ഠാനത്തെ അല്ലാഹു ഈ മാനദണ്ഡത്തിലല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. അല്ലാഹുവിന്‌ മാത്രം നിശ്ചയമുള്ള മറ്റേതോ മാനദണ്ഡമാണ്‌ അവനതിന്‌ വെച്ചിട്ടുള്ളത്‌. അല്ലാഹുവിന്റെ പ്രതിഫലം കൈപ്പറ്റുമ്പോള്‍ ഒരു നോമ്പുകാരന്‌ ലഭിക്കുന്ന സംതൃപ്‌തിയാണ്‌ ഉപരിസൂചിത ഹദീസുകളില്‍ സൂചിപ്പിച്ച നോമ്പുകാരന്റെ രണ്ടാമത്തെ സന്തോഷം.

തിന്മയെ തടയുന്നു

തിന്മകളെ നിയന്ത്രിക്കുന്നു എന്നതാണ്‌ വ്രതാനുഷ്‌ഠാനത്തിന്റെ മറ്റൊരു സവിശേഷത. ഹദീസുകളില്‍ പരാമര്‍ശിച്ചതനുസരിച്ച്‌ തിന്മകളിലേക്ക്‌ വഴിതുറക്കുന്ന രണ്ട്‌ പ്രധാന കവാടങ്ങളാണ്‌ വയറും ഗുഹ്യാവയവങ്ങളും. ഇവ മനുഷ്യരെ എന്തെല്ലാം അപകടങ്ങളിലാണ്‌ കൊണ്ടെത്തിക്കുന്നത്‌. ഈ രണ്ട്‌ വഴികളിലൂടെയാണ്‌ പിശാച്‌ മുഖ്യമായും മനുഷ്യരിലേക്ക്‌ പ്രവേശിക്കുന്നത്‌. അവയെ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ നരകശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാം. പ്രവാചകന്‍ പറയുന്നത്‌ നോക്കൂ: ``സഅ്‌ലുബ്‌നു സഅ്‌ദ്‌ (റ) പറയുന്നു: രണ്ട്‌ താടിയെല്ലുകള്‍ക്കും രണ്ട്‌ തുടകള്‍ക്കും ഇടയിലുള്ള അവയവങ്ങളെ സൂക്ഷിക്കാമെന്ന്‌ ഉറപ്പുതരുന്നവര്‍ക്ക്‌ സ്വര്‍ഗം ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു.'' (ബുഖാരി, മുസ്‌ലിം)

ലൈംഗികബന്ധം മാത്രമല്ല ഇവിടെ നിഷിദ്ധമാകുന്നത്‌. മറിച്ച്‌ ലൈംഗികശമനം നല്‌കുന്ന മറ്റു പ്രവൃത്തികളില്‍ നിന്നും അവയെ ഉദ്ദീപിപ്പിക്കുന്ന പ്രവൃത്തികളില്‍ നിന്നും നോമ്പുകാരന്‍ വിട്ടുനില്‍ക്കേണ്ടതാണ്‌. കലഹം, കളവുപറയല്‍, പരദൂഷണം, ഏഷണി, അനാവശ്യ സംസാരം തുടങ്ങിയവയും നോമ്പിന്റെ വിശുദ്ധി നഷ്‌ടപ്പെടുത്തും. തഖ്‌വയോടെ നോമ്പനുഷ്‌ഠിക്കുന്നവന്റെ മുമ്പില്‍ പിശാച്‌ നിസ്സഹായനായിരിക്കും. അവനെ യാതൊരു നിലയ്‌ക്കും സ്വാധീനിക്കാന്‍ പിശാചിന്‌ സാധിക്കുകയില്ല. ``അബൂഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍ അരുള്‍ചെയ്‌തു: റമദാന്‍ ആഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും പിശാച്‌ ചങ്ങലക്കിടപ്പെടുകയും ചെയ്യുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

മനുഷ്യന്‌ വിശപ്പും ദാഹവുമുണ്ടാകുമ്പോള്‍ കോപം വര്‍ധിക്കുക സ്വാഭാവികമാണ്‌. നിസ്സാരമായ പ്രകോപനങ്ങള്‍ക്ക്‌ വരെ പെട്ടെന്ന്‌ ചൂടാകും. ക്ഷിപ്രകോപികളായ ഇത്തരം ആളുകള്‍ക്ക്‌ നോമ്പിലൂടെ തങ്ങളുടെ സ്വഭാവം മാറ്റിയെടുക്കാന്‍ സാധിക്കണം. കോപമുണ്ടാകുമ്പോഴും മറ്റുള്ളവര്‍ പ്രകോപനങ്ങളുണ്ടാക്കുമ്പോഴും `ഞാന്‍ നോമ്പുകാരനാണ്‌' എന്നു പറയുക. വികാരവിക്ഷുബ്‌ധനാകുന്നത്‌ നോമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്‌ വിരുദ്ധമാകും. എന്നാല്‍ പലരും നോമ്പിനെ പരിചയാക്കുന്നില്ല, മറിച്ച്‌ വാളായി ഉപയോഗിക്കുകയാണവര്‍. നോമ്പ്‌ അവര്‍ക്ക്‌ ആത്മനിയന്ത്രണത്തിനുള്ള മാര്‍ഗമാകുന്നില്ല, പകരം മനസ്സിന്റെ വിക്ഷോഭങ്ങള്‍ക്കുള്ള ഒഴികഴിവാകുകയാണ്‌. ഭാര്യയോടും മക്കളോടും കയര്‍ക്കുകയും തട്ടിക്കയറുകയും ചെയ്‌തതിനുശേഷം, എന്തുചെയ്യാനാണ്‌, നോമ്പല്ലേ എന്ന്‌ പറഞ്ഞ്‌ `രക്ഷപ്പെടാനാണ്‌' ശ്രമിക്കുക. പ്രകോപനങ്ങളെ നോമ്പിന്റെ പരിചകൊണ്ട്‌ തടയണം.

നോമ്പിനോടുള്ള ബഹുമാനം ശക്തമായി നില്‍ക്കുമ്പോള്‍ ഏത്‌ പ്രകോപനത്തെയും നേരിടാന്‍ നോമ്പുകാരന്‌ സാധിക്കും. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ വരുമ്പോള്‍, ഞാന്‍ പിശാചിനു മേല്‍ വിജയം നേടിയിരിക്കുകയാണ്‌ എന്ന ചിന്ത അയാള്‍ക്കുണ്ടാവണം. വിജയത്തെക്കുറിച്ച ഈ വിചാരം കോപത്തെ ആശ്വാസവും സമാധാനവുമാക്കി മാറ്റാന്‍ അയാള്‍ക്ക്‌ പ്രേരണനല്‌കും.
നോമ്പ്‌ മനുഷ്യമനസ്സില്‍ പരോപകാരചിന്ത വളര്‍ത്തും. ദരിദ്രരും പട്ടിണിക്കാരും മര്‍ദിതരുമായ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും ദുഖങ്ങളെയും കുറിച്ച്‌ ആലോചിക്കാന്‍ നോമ്പ്‌ അവന്‌ അവസരംനല്‌കും. വിശപ്പും ദാഹവും സഹിക്കുക വഴി അയാള്‍ പട്ടിണിക്കാരോട്‌ ഏറെ അടുക്കുന്നു. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുന്നു. അവര്‍ക്കു വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്ന ചിന്ത അയാളില്‍ അങ്കുരിക്കുന്നു. നോമ്പിന്റെ ഈ സദ്‌ഫലം ഓരോരുത്തരിലും അവരുടെ കഴിവിനും ശേഷിക്കുമനുസരിച്ചാണ്‌ ഉടലെടുക്കുക. ചിലരില്‍ കൂടുതല്‍, ചിലരില്‍ അല്‌പം. എന്തായാലും യഥാര്‍ഥ ഗുണചൈതന്യത്തോടെ നോമ്പനുഷ്‌ഠിച്ചവനില്‍ ഈ സദ്‌ഫലമുണ്ടാവാതിരിക്കില്ല. തിരുനബി(സ) എല്ലാ കാലത്തും ദാനധര്‍മങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ റമദാനില്‍ അദ്ദേഹം ദാനധര്‍മങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന നല്‌കിയിരുന്നു. ഇബ്‌നുഅബ്ബാസ്‌ പറയുന്നു: ``നബി(സ) സാധാരണ കാലങ്ങളില്‍ അങ്ങേയറ്റം ഉദാരശീലനായിരുന്നു. എന്നാല്‍ റമദാനില്‍ അദ്ദേഹം അടിമുടി ഔദാര്യവാനാകുമായിരുന്നു.'' (ബുഖാരി, മുസ്‌ലിം)

ആത്മ വിശുദ്ധിക്ക്‌

തഖ്‌വയാണ്‌ വ്രതത്തിന്റെ പരമമായ ലക്ഷ്യം. റമദാനിന്റെ രാപ്പകലുകളില്‍ തഖ്‌വ നിലനിര്‍ത്താനായില്ലെങ്കില്‍ വ്രതം പാഴായി എന്നാണര്‍ഥം. വ്രതം മനുഷ്യന്റെ ഇച്ഛാശക്തിക്ക്‌ മികച്ച പരിശീലനം നല്‌കുന്നു. ദുര്‍ബലമായ ഇച്ഛാശക്തിയുള്ളവര്‍ പലപ്പോഴും പതറിപ്പോകും. കോപം വന്നാല്‍ നിയന്ത്രിക്കാനാവാതിരിക്കുക, വല്ല വസ്‌തുവാലും ആകര്‍ഷിക്കപ്പെട്ടാല്‍ അതില്‍ പ്രലോഭിതരാകുക, നിരുത്സാഹപ്പെടുത്തുന്ന വല്ലതും കേട്ടാല്‍ പെട്ടെന്ന്‌ നിരാശരാകുക ഇങ്ങനെ ദുര്‍ബലമായ ഇച്ഛാശക്തിയുള്ളവര്‍ ധാരാളമുണ്ട്‌. അതിനിസ്സാരമായ കാര്യങ്ങള്‍ പോലും അവര്‍ക്ക്‌ ദുഷ്‌കരമായിരിക്കും. നല്ല ക്ഷമ ആവശ്യമായതും തിന്മകളില്‍ നിന്ന്‌ തടയുന്നതുമായ മതാധ്യാപനങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക്‌ പ്രയാസമേറെയായിരിക്കും. ഈ ക്ഷമയാണ്‌ നോമ്പ്‌ പരിശീലിപ്പിക്കുന്നത്‌. ഈ ക്ഷമയില്‍ നിന്നു തന്നെയാണ്‌ നോമ്പിന്റെ അടിസ്ഥാനലക്ഷ്യമായ തഖ്‌വ ഉത്ഭൂതമാകുന്നതും. ``വിശ്വസിച്ചവരേ, നിങ്ങളുടെ പൂര്‍വികര്‍ക്ക്‌ നിര്‍ബന്ധമാക്കിയിരുന്നതു പോലെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടി.'' (വി.ഖു. 2:183)

അല്ലാഹു വിലക്കിയ കാര്യങ്ങള്‍ വര്‍ജിക്കുകയും കല്‌പിച്ചത്‌ അനുഷ്‌ഠിക്കുകയും ചെയ്‌തുകൊണ്ട്‌ ജീവിതത്തെ കാത്തുസൂക്ഷിക്കുന്നതാണല്ലോ തഖ്‌വ. നമസ്‌കാരം ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനത്തെക്കുറിച്ച്‌ ഖുര്‍ആന്‍ പറഞ്ഞത്‌, അത്‌ മനുഷ്യനെ മ്ലേച്ഛവും ദുഷ്‌ടവുമായ പ്രവൃത്തികളില്‍ നിന്ന്‌ വിലക്കുമെന്നാണ്‌. വ്രതമനുഷ്‌ഠിക്കാന്‍ ആജ്ഞാപിക്കുന്ന ഖുര്‍ആന്‍ വചനത്തിലും തഖ്‌വയുടെ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിം സമൂഹത്തില്‍ മതഭക്തി വര്‍ധിച്ചുവരുന്നുവെന്നത്‌ ആര്‍ക്കും ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയും. ബഹുഭൂരിപക്ഷം നമസ്‌കരിക്കുന്നു. പതിവായി നമസ്‌കരിക്കാത്തവര്‍ തന്നെ മിക്കവരും ജുമുഅകളില്‍ പങ്കെടുക്കുന്നു. തീരെ നിഷ്‌ഠ കുറഞ്ഞവര്‍ പോലും റമദാനിലെ ജുമുഅകള്‍ പാഴാക്കുന്നില്ല. നോമ്പിന്റെ കാര്യത്തിലും സമൂഹം സജീവ താല്‌പര്യം കാണിക്കുന്നു. റമദാനില്‍ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്ന മുസ്‌ലിംകളുടെ എണ്ണത്തിലും കുറവുണ്ട്‌. എന്നാല്‍ തഖ്‌വയുടെ വിഷയത്തില്‍ സമൂഹം ഇപ്പോഴും വളരെ പിറകിലാണ്‌.
ജീവിതരംഗങ്ങളില്‍ ദുഷിച്ച വാക്കുകളും പ്രവൃത്തികളും വര്‍ജിക്കാനുള്ള സന്നദ്ധത നമസ്‌കാരത്തിലൂടെയും നോമ്പിലൂടെയും വിശ്വാസികള്‍ കൈവരിക്കണം. അല്ലാത്തപക്ഷം അവരുടെ അനുഷ്‌ഠാനങ്ങള്‍ സഫലമാകുകയില്ലെന്ന്‌ ഖുര്‍ആന്‍ മുന്നറിയിപ്പ്‌ നല്‌കുന്നുണ്ട്‌. മദ്യപാനവും വ്യഭിചാരവുമുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി പാപങ്ങള്‍ ചെയ്യുന്ന ധാരാളം പേര്‍ മുസ്‌ലിം സമുദായത്തിലുണ്ട്‌. ശീലങ്ങളെയും സ്വഭാവങ്ങളെയും സ്വാധീനിക്കാത്ത, യാന്ത്രികമായ അനുഷ്‌ഠാനങ്ങള്‍ തങ്ങളെ മോക്ഷത്തിലേക്ക്‌ നയിക്കുമെന്നിവര്‍ കരുതുന്നു. ചിലര്‍ മദ്യം, വ്യഭിചാരം തുടങ്ങിയവയില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയും ആരാധനകള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ പരദൂഷണം, അപവാദം, ഏഷണി, വാഗ്‌ദാനലംഘനം, ഇടപാടുകളിലെ കൃത്രിമങ്ങള്‍ തുടങ്ങിയ പാപങ്ങളില്‍ യാതൊരു കുറ്റബോധവുമില്ലാതെ മുഴുകുകയും ചെയ്യുന്നു. വ്യാജമായ വാക്കും തദനുസൃതമായ പ്രവൃത്തികളും ഒഴിവാക്കാന്‍ സന്നദ്ധതയില്ലാത്ത വ്യക്തി ആഹാരപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ നോമ്പെടുക്കണമെന്ന്‌ അല്ലാഹുവിന്‌ യാതൊരാവശ്യവുമില്ല എന്ന്‌ നബി(സ) പ്രസ്‌താവിച്ചിട്ടുണ്ട്‌. സത്യസന്ധമല്ലാത്ത സംസാരക്കാരെയും സത്യവിരുദ്ധമായ വ്യവഹാരക്കാരെയും സംബന്ധിച്ചാണീ പരാമര്‍ശം.

നോമ്പനുഷ്‌ഠിച്ചുകൊണ്ടു തന്നെ കള്ളംപറയുകയും കള്ളക്കച്ചവടം നടത്തുകയും ചെയ്യുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്‌. നോമ്പ്‌ മുറിയുന്ന കാര്യത്തില്‍ അവര്‍ക്ക്‌ ശ്രദ്ധയുണ്ടായിരിക്കുമെങ്കിലും ധര്‍മനിഷ്‌ഠ പാലിക്കാന്‍ അവര്‍ തയ്യാറാകാറില്ല. തിന്മകളില്‍ നിന്ന്‌ പിന്മാറാന്‍ പ്രചോദനമരുളാത്ത നോമ്പ്‌ ജീവനില്ലാത്ത ഒരു ആചാരം മാത്രമായിരിക്കും എന്ന്‌ ഇത്തരക്കാര്‍ മറന്നുപോകുന്നു. നോമ്പ്‌ മുറിയുമെന്ന്‌ കരുതി പുകവലി ഉപേക്ഷിക്കുന്നവര്‍ നോമ്പ്‌ തുറന്ന ഉടനെ തന്നെ സിഗരറ്റ്‌ കത്തിച്ചുവലിക്കുന്നു. ദുശ്ശീലങ്ങളില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കാന്‍ ഈ നോമ്പ്‌ പര്യാപ്‌തമായില്ല എന്നല്ലേ ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. ദുശ്ശീലങ്ങളും ദുഷ്‌ചെയ്‌തികളും വെടിയാത്തവന്റെ നോമ്പ്‌ സഫലമാകുകയില്ല. നീചവൃത്തികളില്‍ നിന്നും അനാവശ്യ സംസാരങ്ങളില്‍ നിന്നും നോമ്പുകാരന്‍ പിന്മാറണം. വ്രതദിനരാത്രങ്ങള്‍ പുണ്യങ്ങള്‍ കൊണ്ട്‌ പൂത്തുലയണം. ഓരോ പുണ്യത്തിനും അനേകം മടങ്ങ്‌ പ്രതിഫലമാണ്‌ റമദാനില്‍ നല്‌കപ്പെടുക.

ആത്മസംസ്‌കരണത്തിലൂന്നിയായിരുന്നു പ്രവാചകന്റെ പ്രബോധനം. ഏതൊരു കാര്യത്തെയും അവിടുന്ന്‌ സമീപിച്ചത്‌ തുറന്ന ഹൃദയത്തോടെയായിരുന്നു. തന്റെ ചുറ്റും കൂടിയവര്‍ക്കത്‌ ബോധ്യമായതോടെ ക്രമേണ അവര്‍ അദ്ദേഹത്തില്‍ ആകൃഷ്‌ടരായി. നിര്‍ബന്ധിക്കാതെയും അടിച്ചേല്‌പിക്കാതെയും സ്വയം സന്നദ്ധരായ ഒരു തലമുറ അവിടെ ജന്മം കൊണ്ടു. ലോകം പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത, ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത വിശുദ്ധിയുടെ ഒരു തലമുറ! ആത്മവിശുദ്ധിയില്‍ എല്ലാം സ്വച്ഛമാക്കിത്തീര്‍ത്ത അനുയായികള്‍. ലക്ഷണമൊത്തൊരു ജനത. വ്രതപരീക്ഷയില്‍ അവര്‍ സര്‍വവും നേടി. നോമ്പനുഷ്‌ഠിച്ചാണവര്‍ ബദ്‌റിലേക്ക്‌ പോയത്‌. ലോകം കണ്ടതിലേറ്റവും അത്ഭുതകരമായ വിജയവുമായവര്‍ തിരിച്ചുവന്നു. അത്തരം അനേകം പരീക്ഷണങ്ങള്‍ക്കവര്‍ വിശുദ്ധറമദാനില്‍ വിധേയരായി. ഒന്നിലും അവര്‍ തോറ്റുകൊടുത്തില്ല. വ്രതവിശുദ്ധിയില്‍ ആത്മസംസ്‌കരണമവര്‍ നേടി. ഇതില്‍പരം മാതൃക വേറെ വേണ്ടതില്ല.

പാപമോചനവും വന്‍ പ്രതിഫലവും വിശ്വാസികള്‍ക്ക്‌ ദൈവത്തിന്റെ വാഗ്‌ദാനമാണല്ലോ. ആത്മവിശുദ്ധിയിലൂടെ അത്‌ നേടിയെടുക്കണം. അര്‍പ്പണം, വിശ്വാസം, ഭക്തി, സത്യസന്ധത, ക്ഷമ, വിനയം, ദാനധര്‍മം, വിരക്തി, ലൈംഗികവിശുദ്ധി, ദൈവസ്‌മരണ എന്നീ ഗുണങ്ങള്‍ സമഞ്‌ജസമായി സമ്മേളിച്ച നോമ്പുപോലൊരു കര്‍മം ഇസ്‌ലാമില്‍ വേറെയില്ല. ``എല്ലാം അല്ലാഹുവിലര്‍പ്പിച്ച സ്‌ത്രീപുരുഷന്മാര്‍, നിഷ്‌കളങ്ക വിശ്വാസികളായ സ്‌ത്രീ പുരുഷന്മാര്‍, ഭക്തിയുള്ളവരായ സ്‌ത്രീപുരുഷന്മാര്‍, സത്യസന്ധരായ സ്‌ത്രീപുരുഷന്മാര്‍, സഹനശീലരായ സ്‌ത്രീപുരുഷന്മാര്‍, വിനയാന്വിതരായ സ്‌ത്രീ പുരുഷന്മാര്‍, ധര്‍മനിഷ്‌ഠരായ സ്‌ത്രീ പുരുഷന്മാര്‍, വ്രതാനുഷ്‌ഠാനികളായ സ്‌ത്രീപുരുഷന്മാര്‍, ലൈംഗികവിശുദ്ധരായ സ്‌ത്രീപുരുഷന്മാര്‍, നിരന്തര ദൈവസ്‌മരണയില്‍ മുഴുകിയ സ്‌ത്രീ പുരുഷന്മാര്‍ തീര്‍ച്ചയായും അവര്‍ക്ക്‌ അല്ലാഹു പാപമോചനവും മഹത്തരമായ പ്രതിഫലവും സജ്ജമാക്കിയിരിക്കുന്നു'' (വി.ഖു. 33:35). വിശുദ്ധഖുര്‍ആനും കുറ്റമറ്റ പ്രവാചകവചനങ്ങളും വ്രതാനുഷ്‌ഠാനത്തിന്റെ ബാഹ്യവും ആന്തരികവുമായ ചൈതന്യങ്ങളെക്കുറിച്ച്‌ വിവരിച്ചതെല്ലാം മേല്‍പറഞ്ഞ പത്തുകാര്യങ്ങളില്‍ ഉള്‍ക്കൊണ്ടതായി വ്യക്തമാകുന്നു.

ഖല്‍ബുന്‍ സലീം

വ്രതം നിര്‍ബന്ധമാക്കിയ ആയത്തില്‍ (2:183-185) ശ്രദ്ധേയമായ രണ്ടു പരാമര്‍ശങ്ങളുണ്ട്‌. `നിങ്ങള്‍ ധര്‍മജീവിതം നയിക്കുന്നവരാകാന്‍' എന്നതാണ്‌ ഒന്നാമത്തേത്‌. ദോഷബാധയെ സൂക്ഷിക്കുക എന്നാണിതിന്റെ വിവക്ഷ. നോമ്പനുഷ്‌ഠിച്ചവന്‍ പാപത്തിലകപ്പെടില്ല. തിരുനബി(സ) അരുളി: ``ഒരു റമദാന്‍ മറ്റൊരു റമദാന്‍ വരെയുള്ള പാപങ്ങള്‍ക്ക്‌ (വന്‍പാപങ്ങള്‍ ചെയ്യാത്തിടത്തോളം) പ്രായശ്ചിത്തമത്രെ'' (അഹ്‌മദ്‌, ബൈഹഖി). ആത്മസംസ്‌കരണം നേടിയവനു മാത്രമെ പാപം ചെയ്യാതിരിക്കാന്‍ കഴിയൂ. വ്രതാനുഷ്‌ഠാനം കൊണ്ട്‌ ബാഹ്യവും ആന്തരികവുമായ അഴുക്കുകള്‍ കഴുകപ്പെടണമെന്നാണ്‌ അല്ലാഹു അനുശാസിക്കുന്നത്‌.

185ാം വചനത്തില്‍ പറയുന്ന ``നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയാണ്‌ ഇങ്ങനെ കല്‌പിച്ചിട്ടുള്ളത്‌'' എന്നതാണ്‌ രണ്ടാമത്തെ പരാമര്‍ശം. അല്ലാഹുവിന്റെ ബര്‍കത്തുകളാല്‍ അനുഗൃഹീതനാണ്‌ മനുഷ്യന്‍. ജീവിതകാലം മുഴുവന്‍ നന്ദികാണിച്ചാലും തീരാത്തത്ര അനുഗ്രഹങ്ങള്‍ സദാ അവന്‍ ആസ്വദിക്കുന്നു. വായുവും വെള്ളവും അന്നവും തുടങ്ങി എണ്ണമറ്റ അനുഗ്രഹങ്ങള്‍! അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കാന്‍ തയ്യാറുള്ള ഹൃദയത്തെയാണ്‌ ഖല്‍ബുന്‍സലീം (നിര്‍മലഹൃദയം) എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. ഖല്‍ബുന്‍സലീമില്ലാതെ വിചാരണ നാളില്‍ രക്ഷയില്ല. അതുള്ളവന്റെ സമ്പത്തിനും സന്തതികള്‍ക്കും മാത്രമേ പരലോകത്ത്‌ എന്തെങ്കിലും ഫലം പ്രദാനം ചെയ്യൂ (വി.ഖു. 26:88, 89) എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഒരു നോമ്പുകാരന്‍ വ്രതത്തിലൂടെ ഖല്‍ബുന്‍സലീം ഉണ്ടാക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നു. അതുണ്ടായാല്‍ അവന്‍ നന്ദിയുള്ള യഥാര്‍ഥ ദൈവദാസനായിത്തീരും.

by അബ്‌ദുല്‍ഹാദി @ shabab weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts