അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെ

അല്ലാഹുവോ റസൂലോ നിര്‍ദേശിക്കാത്ത ഒരു `നൂതന മതാചാരം' മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാവുകയാണ്‌. അത്‌ ആഴത്തില്‍ വേരോടാന്‍ വേണ്ടി ഒരു വിഭാഗം അഹോരാത്രം പരിശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ ഇന്ന്‌ നാട്ടില്‍ കാണപ്പെടുന്ന മീലാദ്‌ കാമ്പയിന്‍. നബി(സ) ഒരിക്കല്‍ പോലും ചെയ്‌തു കാണിക്കുകയോ നിര്‍ദേശിക്കുകയോ സ്വഹാബിമാര്‍ അനുഷ്‌ഠിക്കുകയോ ചെയ്യാത്ത ഒരാചാരമാണ്‌ നബിജയന്തി. മുസ്‌ലിംസമൂഹത്തിന്‌ ആഘോഷമായി നബി(സ) നിര്‍ദേശിക്കുകയും മാതൃക കാണിക്കുകയും ചെയ്‌ത രണ്ട്‌ പെരുന്നാള്‍ സുദിനങ്ങള്‍ ആഘോഷിക്കുന്നതിനെക്കാള്‍ എത്രയോ കേമമായി പ്രവാചകജയന്തി ആഘോഷിക്കുന്ന ആളുകള്‍ ഓരോവര്‍ഷവും തങ്ങളുടെ ആഘോഷരീതികളില്‍ വൈവിധ്യങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നത്‌ കാണാം. മീലാദ്‌ നൈറ്റ്‌, മീലാദ്‌ മീറ്റ്‌, മീലാദ്‌ ഫെസ്റ്റ്‌ തുടങ്ങിയ വ്യത്യസ്‌തമായ പേരുകളില്‍ ഒരുതരം മത്സര ബുദ്ധിയോടെ ഇറക്കിക്കൊണ്ടിരിക്കുന്ന വാള്‍പോസ്റ്ററുകളില്‍ ചിലതില്‍ പ്രത്യേക പ്രമേയങ്ങളും ശീര്‍ഷകങ്ങളും നല്‍കിക്കാണാം.

ഇത്തരത്തിലുള്ള ചില പോസ്റ്ററുകളില്‍ കണ്ട ഒരു പ്രമേയവാക്യം ഇങ്ങനെയാണ്‌: `നബിയിലൂടെ അല്ലാഹുവിലേക്ക്‌.' സത്യവിശ്വാസിക്ക്‌ ഞെട്ടലുളവാക്കുന്ന ഒരു വാചകമാണിത്‌. വിഗ്രഹങ്ങളിലൂടെയും മരിച്ചുപോയ മഹത്തുക്കളിലൂടെയും അല്ലാഹുവിലേക്കടുക്കാന്‍ കര്‍മങ്ങള്‍ ചെയ്‌തിരുന്ന സമൂഹത്തോട്‌ ആശയപരമായി പടപൊരുതി `അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെ' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ ജീവിച്ചു മരിച്ചുപോയ അന്ത്യപ്രവാചകന്റെ പേരില്‍ അദ്ദേഹം പഠിപ്പിച്ച അടിസ്ഥാനാദര്‍ശത്തിന്‌ കടകവിരുദ്ധമായ ആദര്‍ശം പ്രചരിപ്പിക്കുന്നത്‌ എന്തുമാത്രം അപരാധമാണ്‌! ഇത്‌ കേവലം ഒരു പോസ്റ്റര്‍ വാക്യമല്ല. തലമുറകളിലേക്ക്‌ പകരുന്ന തെറ്റായ ഒരു സന്ദേശമാണ്‌. മുസ്‌ലിംസമൂഹം ജാഗ്രത പുലര്‍ത്തിയേ പറ്റൂ.

പ്രവാചക പിതാവായ ഇബ്‌റാഹീം(അ) വിഗ്രഹാരാധനയില്‍ മുഴുകിയ, തന്റെ സമൂഹത്തില്‍ നിരന്തരമായ സംവേദനത്തിലൂടെയും ധൈഷണിക സംവാദത്തിലൂടെയും ഏകദൈവവിശ്വാസത്തിന്റെ (തൗഹീദ്‌) സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒരു കാര്യം വിശുദ്ധഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌: ``തീര്‍ച്ചയായും ഞാന്‍ ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചവനിലേക്ക്‌ ഋജുമനസ്‌കനായിക്കൊണ്ട്‌ എന്റെ മുഖം തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല''(6:69). അദ്ദേഹത്തിന്റെ ആ പ്രഖ്യാപനം അനശ്വരമാക്കിക്കൊണ്ട്‌ നിത്യവും നിര്‍ബന്ധമായി അഞ്ചുതവണ ഓരോ വിശ്വാസിയും തന്റെ നമസ്‌കാരത്തില്‍ അതാവര്‍ത്തിക്കണമെന്ന്‌ നബി(സ) പഠിപ്പിക്കുന്നു. വജ്ജഹ്‌തു വജ്‌ഹിയ ലില്ലദീ ഫത്വറസ്സമാവാതി വല്‍ അര്‍ദ്വ ഹനീഫന്‍.... എന്നിട്ട്‌ ആ പ്രവാചകനെത്തന്നെ അല്ലാഹുവിലേക്കുള്ള മാധ്യമമായി സ്വീകരിക്കുകയോ?

ജനങ്ങളിലേക്ക്‌ അല്ലാഹു തന്റെ ദൗത്യവുമായി പറഞ്ഞയച്ച ദൂതനും സന്ദേശവാഹകനുമാണ്‌ പ്രവാചകന്‍(സ). അത്‌ അല്ലാഹു നിശ്ചയിച്ച ഒരു വ്യവസ്ഥയാണ്‌. അഥവാ മനുഷ്യരില്‍ നിന്നു തന്നെ തെരഞ്ഞെടുത്ത ദൂതന്‍ (റസൂല്‍) മുഖേന മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുക എന്നത്‌. അത്‌ ഖുര്‍ആന്‍ എടുത്തുപറയുന്നു: ``അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്‌ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ (അല്ലാഹു).'' (62:2)

എന്നാല്‍ ഈ ദൂതന്‍ പഠിപ്പിച്ചതെന്താണ്‌? ഇടയാളന്മാരോ മധ്യവര്‍ത്തികളോ ഇല്ലാതെ ഓരോ മനുഷ്യനും നേര്‍ക്കുനേരെ അല്ലാഹുവിലേക്കടുക്കണമെന്ന്‌. ബഹുദൈവാരാധകരായ സമൂഹങ്ങള്‍ പ്രവാചകന്മാരോട്‌ തങ്ങളുടെ ശിര്‍ക്ക്‌ ന്യായീകരിച്ചത്‌ ഖുര്‍ആന്‍ വിവരിക്കുന്നു: ``അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്‌ നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.'' (39:3)

അപ്പോള്‍ മനുഷ്യരിലേക്ക്‌ അല്ലാഹു ദൂതന്മാരെ നിശ്ചയിക്കുന്നു. എന്നാല്‍ ആ ദൂതന്മാരിലൂടെയല്ല അല്ലാഹുവിലേക്കടുക്കുന്നതും അവനോട്‌ പ്രാര്‍ഥിക്കുന്നതും. മനുഷ്യര്‍ അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെയാണ്‌ അടുക്കേണ്ടത്‌. നബിയിലൂടെ അല്ലാഹുവിലേക്ക്‌ എന്ന മുദ്രാവാക്യം ഇസ്‌ലാമിനന്യമാണ്‌. മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു സന്ദേശം നല്‍കുന്നത്‌ എങ്ങനെയാണ്‌? അതിനു മൂന്നു മാര്‍ഗങ്ങള്‍ അല്ലാഹു അവലംബിക്കാറുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``(നേരിട്ടുള്ള) ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത്‌ ആ ദൂതന്‍ ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല'' (42:51). ജിബ്‌രീല്‍(അ) എന്ന മലക്ക്‌ മുഖേനയാണ്‌ മുഹമ്മദ്‌ നബി(സ)ക്ക്‌ വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വഹ്‌യുകള്‍ നല്‍കിയത്‌.

അല്ലാഹു നബി(സ)ക്ക്‌ സന്ദേശം നല്‍കാന്‍ മലക്ക്‌ എന്ന മാധ്യമം ഉപയോഗിച്ചത്‌ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയനുസരിച്ചാണ്‌. എന്നാല്‍ നബി(സ)യോ മറ്റു പ്രവാചകരോ ആ മലക്ക്‌ മുഖേനയല്ല അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചതും അല്ലാഹുവിലേക്കടുത്തതും. അതുപോലെ അല്ലാഹു പ്രവാചകന്‍ മുഖേന നമുക്ക്‌ സന്മാര്‍ഗം എത്തിച്ചു. എന്നാല്‍ തിരിച്ച്‌ അല്ലാഹുവിനെ സമീപിക്കുന്നത്‌ ആ പ്രവാചകന്‍ മുഖേനയല്ല. നേര്‍ക്കുനേരെയാണ്‌. പ്രവാചകനെ അല്ലാഹു ദൂതന്‍ എന്ന അര്‍ഥത്തിലുള്ള റസൂല്‍ എന്ന്‌ വിശേഷിപ്പിച്ചതു പോലെ (62:2) പ്രവാചകന്‌ അല്ലാഹുവിന്റെ ദൗത്യമെത്തിച്ച മലക്കിനെയും സന്ദേശവാഹകന്‍ എന്ന അര്‍ഥത്തില്‍ റസൂല്‍ (81:19) എന്നാണ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍ മലക്കിനെയോ പ്രവാചകനെയോ അല്ലാഹുവിലേക്ക്‌ അടുക്കാനുള്ള മധ്യവര്‍ത്തിയോ മാധ്യമമോ ആയി സങ്കല്‍പിച്ചാല്‍ അത്‌ ബഹുദൈവാരാധന(ശിര്‍ക്ക്‌)യായി. റസൂലിനോടോ മലക്കിനോടോ പാപമോചനത്തിന്നര്‍ഥിച്ചു കൂടാ. സ്വര്‍ഗപ്രവേശം ആവശ്യപ്പെട്ടുകൂടാ. മനുഷ്യന്റെ ആത്മാവിനെ പിടിക്കാന്‍ (മരണം) ഏല്‌പിക്കപ്പെട്ട മലക്കിനോട്‌ ദീര്‍ഘായുസ്സ്‌ നല്‍കാന്‍ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്കാകുന്നതു പോലെ നേര്‍മാര്‍ഗം കാണിച്ചുതരാന്‍ അല്ലാഹു നിശ്ചയിച്ച പ്രവാചകന്മാരോട്‌ `നേര്‍മാര്‍ഗത്തിലാക്കണേ' എന്ന്‌ പ്രാര്‍ഥിച്ചാല്‍ അതും ശിര്‍ക്കായിത്തീരുന്നു. ഇത്‌ നബിമാരെയും മലക്കുകളെയും ഇകഴ്‌ത്തലല്ല, അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ്‌.

from SHABAB EDITORIAL

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts