പുണ്യപാപങ്ങളുടെ മാനദണ്ഡം

മാലാഖമാരില്‍ നിന്നും തിര്യക്കുകളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യന്‍ അസ്‌തിത്വ സ്വാതന്ത്ര്യമുള്ള സൃഷ്‌ടിയാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ നല്ലതും തിയ്യതും ഉണ്ടാവും. പുണ്യവും പാപവും ഉണ്ടാവും. നന്മതിന്മകളുടെയും പുണ്യപാപങ്ങളുടെയും വേര്‍തിരിവുകളുടെ അതിര്‍വരമ്പുകളും മതനിയമങ്ങളില്‍ നിന്നും ധര്‍മചിന്തയില്‍ നിന്നും

മാത്രമേ കാണൂ. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന കാര്യം ഇന്നമാതിരിയാണെന്ന്‌ കണ്ടെത്തുകയല്ലാതെ അതിലെ നന്മതിന്മകള്‍ വ്യവഛേദിക്കാന്‍ ശാസ്‌ത്രത്തിനു കഴിയില്ല. മതനിരാസം മുഖമുദ്രയാക്കിയവര്‍ ധാര്‍മികരംഗത്ത്‌ ഇരുട്ടില്‍ തപ്പാന്‍ കാരണമിതാണ്‌.

നന്മതിന്മകള്‍ ദൈവപ്രോക്തമാണ്‌. മതങ്ങള്‍ ദൈവിക സന്ദേശമാണല്ലോ. നിര്‍ഭാഗ്യവശാല്‍ പല മതങ്ങളും അവയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുള്‍പ്പെടെ മായം കലര്‍ത്തപ്പെടാതെ തനിരൂപത്തില്‍ ഇന്നു ലഭ്യമല്ല. വിശ്വാസികളില്‍ വന്നുപെട്ട സ്ഥാപിത താല്‌പര്യങ്ങളും പൗരോഹിത്യവും ചേര്‍ന്നുകൊണ്ടാണ്‌ ഈ അവസ്ഥയിലെത്തിച്ചത്‌. എന്നാല്‍ ഇസ്‌ലാം അതിന്റെ തനിമയാര്‍ന്ന സ്വരൂപത്തില്‍ -ദൈവിക വചനങ്ങളും പ്രവാചകചര്യയും- ഇന്നും നിലനില്‌ക്കുന്നു. അത്‌ ലോകാവസാനം വരെ നലനില്‌ക്കുകയും ചെയ്യും. അതേസമയം പ്രമാണങ്ങള്‍ ചൈതന്യവത്തായി നിലനില്‍ക്കെ തന്നെ അനുഗാമികള്‍ വഴിതെറ്റി സഞ്ചരിക്കുന്ന വിരോധാഭാസത്തില്‍ നിന്ന്‌ മുസ്‌ലിംകളും ഒഴിവല്ല.

പുണ്യപാപങ്ങള്‍ ദൈവപ്രോക്തമാണെന്നു പറഞ്ഞുവല്ലോ. വിശ്വാസി ഒരു കാര്യം നല്ലതെന്നോ ചീത്തയെന്നോ നിശ്ചയിക്കുന്നത്‌ മതപ്രമാണങ്ങളില്‍ മാറ്റുരച്ചുകൊണ്ടായിരിക്കും. അതുപോലെത്തന്നെ പുണ്യവാന്മാര്‍ ആരെല്ലാം, പുണ്യസ്ഥലങ്ങള്‍ എവിടെയെല്ലാം, പുണ്യസമയങ്ങള്‍ ഏതെല്ലാം എന്ന്‌ നിശ്ചയിക്കേണ്ടതും വിശുദ്ധ ഖുര്‍ആനും നബിചര്യയും അനുസരിച്ചു തന്നെയാണ്‌. ചില മനുഷ്യരില്‍ ദിവ്യത്വം ആരോപിക്കുകയും ആള്‍ദൈവങ്ങളെ സങ്കല്‌പിക്കുകയും ചെയ്യുക എന്നത്‌ സത്യവിശ്വാസത്തില്‍ പെട്ടതല്ല. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ദൈവദൂതന്മാര്‍ (നബിമാര്‍) മനുഷ്യരായിരിക്കെത്തന്നെ പുണ്യപുരുഷന്മാരും പാപസുരക്ഷിതരുമാണ്‌. പ്രവാചകന്മാരുടെ സന്തത സഹചാരികള്‍, രക്തസാക്ഷികള്‍, പ്രവാചകദൗത്യം സാര്‍ഥകമാക്കി ജീവിച്ചവര്‍ എന്നിവര്‍ക്കും മഹത്വമുണ്ടെന്നു ഖുര്‍ആന്‍ പറയുന്നു: ``ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍, അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (4:69)

ഈ നല്ല കൂട്ടുകാര്‍ സ്വര്‍ഗസ്ഥരാണ്‌ എന്നല്ലാതെ മറ്റു മനുഷ്യരുടെ ജീവിതവുമായോ കര്‍മങ്ങളുമായോ മാനുഷികതയ്‌ക്കപ്പുറം ബന്ധമുള്ളവരോ അവര്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുത്തവരോ അല്ല. ``ആര്‍ സുകൃതം ചെയ്‌തുവോ അതിന്റെ ഫലം അവന്‍ കാണും. ആര്‍ തിന്മ ചെയ്‌തുവോ അതിന്റെ ഫലം അവനും കാണും'' (വി.ഖു 99:7,8) എന്നതാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. അല്ലാഹുവോ റസൂലോ പറയാത്ത ഒരാളെയും പുണ്യപുരുഷനായി കണക്കാക്കാനോ പുണ്യവാളനായി പ്രഖ്യാപിക്കാനോ മനുഷ്യര്‍ക്കാര്‍ക്കും അവകാശമില്ല.

വ്യക്തികളെപ്പോലെത്തന്നെ ചില സ്ഥലങ്ങള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ അല്ലാഹു പറയുന്നു. അല്ലാഹുവിനെ ആരാധിക്കാനുള്ള മസ്‌ജിദുകള്‍ പുണ്യസ്ഥലങ്ങളാണ്‌. അവയില്‍ മൂന്നെണ്ണം പ്രത്യേകം പുണ്യം അര്‍ഹിക്കുന്നു. മസ്‌ജിത്തുല്‍ ഹറം (മക്ക), മസ്‌ജിദുന്നബവി (മദീന), മസ്‌ജിദുല്‍ അഖ്‌സ്വാ (ജറൂസലം) എന്നിവയാണത്‌. ഈ മൂന്നു പള്ളികളിലേക്കു മാത്രമേ ഒരു മുസ്‌ലിം പുണ്യംതേടി യാത്ര പോകാവൂ എന്ന്‌ നബി(സ) വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ മൂന്നു കേന്ദ്രങ്ങളിലേക്കല്ലാതെ തീര്‍ഥാടനമില്ല. അതില്‍ തന്നെ മസ്‌ജിദുല്‍ ഹറമിലല്ലാതെ (ഹജ്ജും ഉംറയും) മറ്റു രണ്ടിടത്തും പ്രത്യേകിച്ച്‌ ഒരു കര്‍മവും ചെയ്യാനില്ല. നമസ്‌കാരം, ദിക്‌റ്‌, ദുആ, ഖുര്‍ആന്‍ പാരായണം മുതലായവ മാത്രം. ലോകത്തുള്ള മറ്റെല്ലാ പള്ളികള്‍ക്കും തുല്യപദവി മാത്രം. ഹജ്ജുമായി ബന്ധപ്പെട്ട സ്വഫാ, മര്‍വ, മിനാ, മുസ്‌ദലിഫ തുടങ്ങിയ സ്ഥലങ്ങളും പുണ്യകേന്ദ്രങ്ങള്‍ തന്നെ. അവിടങ്ങളിലും ഹജ്ജോ ഉംറയോ അല്ലാതെ പ്രത്യേക കര്‍മങ്ങളില്ല താനും.

വ്യക്തികളും സ്ഥലങ്ങളും എന്ന പോലെ ചില സമയങ്ങള്‍ക്കും അല്ലാഹു പുണ്യം കല്‌പിച്ചിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ടു മാസമാണെന്നും അവയില്‍ നാലുമാസങ്ങള്‍ ആദരണീയമായവയാണെന്നും ഖുര്‍ആന്‍ (9:36) വ്യക്തമാക്കി. ആ നാലു മാസങ്ങള്‍ മുഹര്‍റം, റജബ്‌, ദുല്‍ഖഅദ്‌, ദുല്‍ഹിജ്ജ എന്നിവയാണെന്ന്‌ നബി(സ) വിശദീകരിച്ചു. വിശുദ്ധഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ റമദാന്‍ മാസം പുണ്യകരമാണെന്നും ആ മാസത്തില്‍ വ്രതമനുഷ്‌ഠിക്കണമെന്നും ഖുര്‍ആന്‍ കല്‌പിച്ചു (2:185). അതില്‍ തന്നെ ആ പ്രത്യേക രാത്രി ആയിരം മാസത്തെക്കാള്‍ ശ്രേഷ്‌ഠമാണെന്ന്‌ പ്രത്യേകം പറഞ്ഞു (97:3). ആ രാത്രി നിര്‍ണയിക്കപ്പെട്ടതെങ്കിലും നമുക്ക്‌ അറിയിക്കപ്പെട്ടിട്ടില്ല. റമദാനിലെ അവസാനത്തെ പത്തിലാണെന്ന്‌ നബി(സ) വിശദീകരിച്ചു. ആഴ്‌ചയില്‍ ഏറ്റവും നല്ല ദിനം വെള്ളിയാഴ്‌ചയാണെന്ന്‌ നബി(സ) പഠിപ്പിച്ചു. അതില്‍ തന്നെ കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത ഒരു സമയം പ്രാര്‍ഥനയ്‌ക്കുത്തരം ലഭിക്കാന്‍ ഏറെ പര്യാപ്‌തമാണെന്ന്‌ നബി(സ) അറിയിച്ചു. ഹജ്ജും പെരുന്നാളുകളും സുന്നത്ത്‌ നോമ്പുകളും നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്‌.

പുണ്യപാപങ്ങളെല്ലാം നിഷ്‌കൃഷ്‌ടമായി നിര്‍ദേശിച്ച്‌ തന്റെ ദൗത്യപൂര്‍ത്തീകരണത്തിനു ശേഷം പ്രവാചകന്‍ ലോകത്തോട്‌ വിടവാങ്ങി. അദ്ദേഹം വിടവാങ്ങുന്നതിനു മുന്‍പായി അല്ലാഹു പറഞ്ഞു: ``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു'' (5:3). പ്രവാചകന്‍ പ്രഖ്യാപിച്ചു: ``അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയും വിട്ടേച്ചുകൊണ്ട്‌ ഞാന്‍ പോകുന്നു'' (ബുഖാരി). അദ്ദേഹത്തിന്റെ താക്കീത്‌: ``നമ്മുടെ കല്‌പനയില്ലാത്ത ഏതെങ്കിലും കാര്യം ആരെങ്കിലും പുതുതായി മതത്തില്‍ ഉണ്ടാക്കിയാല്‍ അത്‌ തള്ളേണ്ടതാകുന്നു.''

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാല മുസ്‌ലിം സമുദായം ഈ തത്വങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചു. ദിവ്യന്മാരെയും പുണ്യാത്മാക്കളെയും സങ്കല്‌പിച്ചു. വ്യത്യസ്‌ത തീര്‍ഥാടന കേന്ദ്രങ്ങള്‍ -അതും മഖ്‌ബറകള്‍- സൃഷ്‌ടിച്ചു. കല്‌പിക്കപ്പെട്ടതിനപ്പുറം ദിനങ്ങള്‍ക്കും മാസങ്ങള്‍ക്കും പുണ്യം കല്‌പിച്ചു. ആഘോഷങ്ങളും ആചാരങ്ങളും പുതുതായി സൃഷ്‌ടിക്കപ്പെട്ടു. ഈയൊരു നിലപാടുതറയില്‍ നിന്നുകൊണ്ടുവേണം നൂതനാചാരമായ റബീഉല്‍ അവ്വലിനെയും നബിജയന്തിയാഘോഷത്തെയും കാണേണ്ടത്‌. ബറാത്ത്‌ രാവും മിഅ്‌റാജ്‌ രാവും വിലയിരുത്തേണ്ടത്‌.

വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും മുസ്‌ലിംകള്‍ തിരിച്ചുവരിക എന്നതു മാത്രമാണ്‌ പരിഹാരമായി നിര്‍ദേശിക്കാനുള്ളത്‌.

from SHABAB editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts