ലജ്ജയെന്ന കവചം ഭേദിക്കാതിരിക്കുക

സമൂഹജീവിയാണ്‌ മനുഷ്യന്‍. സമൂഹത്തിലെ ഒരംഗമെന്ന നിലയില്‍ ഓരോ വ്യക്തിയും ഇതര മനുഷ്യരോട്‌ എങ്ങനെ വര്‍ത്തിക്കണമെന്ന രീതിശാസ്‌ത്രത്തിന്റെ ആകെത്തുകയാണ്‌ സ്വഭാവ-സംസ്‌കാര മര്യാദകള്‍. മതങ്ങളാണ്‌ ഇവയുടെ സ്രോതസ്സ്‌. ശാസ്‌ത്രീയ നിരീക്ഷണങ്ങള്‍ക്കോ ഭൗതിക പ്രത്യയശാസ്‌ത്രങ്ങള്‍ക്കോ സാംസ്‌കാരിക രംഗത്ത്‌ നല്‍കാനൊന്നുമില്ല. ഇസ്‌ലാം ഇതിന്റെ ഏറ്റവും ഉത്തമവും ഉത്തുംഗവുമായ നിലവാരം മനുഷ്യരുടെ മുന്നില്‍ വയ്‌ക്കുന്നു. അചഞ്ചലമായ വിശ്വാസം, വിശ്വാസത്തില്‍ നിന്ന്‌ ഉത്ഭൂതമാകുന്ന കര്‍മാനുഷ്‌ഠാനങ്ങള്‍, തജ്ജന്യമായ മഹത്തായ സ്വഭാവം എന്നീ മൂന്നു ഘടകങ്ങളാണ്‌ മതമെന്ന്‌ സാമാന്യമായി പറയാം.

ഇത്തരത്തിലുള്ള സ്വഭാവമര്യാദകളാണ്‌ മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വ്യതിരിക്തനാക്കുന്നത്‌. മനുഷ്യനെ മനുഷ്യനാക്കുന്ന ഉത്‌കൃഷ്‌ട സ്വഭാവങ്ങളിലൊന്നാണ്‌ ലജ്ജ. സ്വകാര്യതകള്‍ കാത്തുസൂക്ഷിക്കാനും മാനവികത സംരക്ഷിക്കാനും ഏറ്റവും ആവശ്യമായ ഒരു ഗുണവിശേഷവും കൂടിയാണ്‌ ലജ്ജ. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കും നഗ്നതകളിലേക്കും എത്തിനോക്കാനോ തന്റെ സ്വകാര്യതകള്‍ പ്രദര്‍ശിപ്പിക്കാനോ ലജ്ജ എന്ന ഗുണുള്ള ആളുകള്‍ മുതിരുകയില്ല. ആശാസ്യമല്ലാത്ത കാര്യങ്ങള്‍ സമൂഹമധ്യത്തില്‍ വരാതിരിക്കാനുള്ള പ്രധാന കാരണം മനുഷ്യരുടെ ലജ്ജാശീലമാണ്‌.

വിവേകമെത്തിയിട്ടില്ലാത്ത പിഞ്ചുകുട്ടികള്‍ക്ക്‌ ലജ്ജ എന്നൊരു വികാരമില്ല. അതുകൊണ്ട്‌ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ത്യാജ്യഗ്രാഹ്യബോധമോ വിവേചനമോ കാണില്ല. എന്നാല്‍ നിഷ്‌കളങ്കമായ ആ കുരുന്നുകളുടെ ഏതുതരം ചെയ്‌തികളും നമുക്ക്‌ വിമ്മിട്ടമോ അലോസരമോ ഉണ്ടാക്കില്ല. നഗ്നത വെളിപ്പെടുത്തുക, പരസ്യമായി മലമൂത്ര വിസര്‍ജനം നടത്തുക, പരിസരബോധമില്ലാതെ സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലജ്ജയില്ലാത്തവന്റെ പ്രവൃത്തികളാണെങ്കിലും പിഞ്ചുകുഞ്ഞുങ്ങളാണെങ്കില്‍ അതില്‍ ആര്‍ക്കും വിഷമമില്ല. വിവേകത്തിനു ശേഷം പ്രായാധിക്യമെത്തി വീണ്ടും കുട്ടിത്തത്തിന്റെ ചേഷ്‌ടകള്‍ കാണിക്കുന്ന പടുവൃദ്ധരില്‍ നിന്ന്‌ ലജ്ജാവിഹീനമായ പ്രവൃത്തികള്‍ കാണുമ്പോള്‍ മുതിര്‍ന്നവര്‍ സഹതപിക്കുകയും അവരെ അതില്‍ നിന്ന്‌ യഥോചിതം വിലക്കുകയും ചെയ്യുന്നു. ബുദ്ധിഭ്രംശം മൂലം മാനസിക രോഗങ്ങള്‍ക്കടിപ്പെട്ട മനുഷ്യര്‍ക്ക്‌ മറ്റു പല മാനവിക ഗുണങ്ങളുമെന്ന പോലെ ലജ്ജ എന്ന വികാരവും നഷ്‌ടപ്പെടുന്നു. അതുകൊണ്ടാണ്‌ വിവേകമുള്ളവര്‍ അത്‌ രോഗമായി കണ്ട്‌ അവരെ ചികിത്സിക്കാന്‍ മുതിരുന്നത്‌. പിഞ്ചുകുഞ്ഞിനും പടുവൃദ്ധനും മാനസികരോഗിക്കും നിയമങ്ങള്‍ ബാധകമാവുകയോ അവര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇസ്‌ലാമിന്റെ ദൃഷ്‌ടിയിലും അവര്‍ കുറ്റക്കാരല്ല.

എന്നാല്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അടിമകളായി ബുദ്ധിഭ്രംശം വിലയ്‌ക്കു വാങ്ങുന്നവര്‍ക്കും ലജ്ജ എന്ന വികാരം നഷ്‌ടപ്പെടുന്നു. സ്വബോധം നഷ്‌ടപ്പെടുന്നതിനാല്‍ സമൂഹത്തില്‍ വെച്ച്‌ ഏതുതരം ചേഷ്‌ടകളും അവര്‍ നിര്‍ലജ്ജം ചെയ്‌തുകൂട്ടും. താന്‍ എന്തു പറയുന്നുവെന്നോ ആരോട്‌ പറയുന്നുവെന്നോ താന്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ സമൂഹത്തില്‍ എന്ത്‌ പ്രത്യാഘാതമാണ്‌ ഉണ്ടാവുന്നതെന്നോ ചിന്തിക്കാന്‍ കഴിയാത്ത മദ്യാസക്തര്‍ തികച്ചും കുറ്റവാളികളും ശിക്ഷിക്കപ്പെടേണ്ടവരുമായി കണക്കാക്കപ്പെടുന്നത്‌ ഇത്‌ അവരുടെ സ്വന്തം കാരണങ്ങളാല്‍ ആര്‍ജിച്ച തിന്മയായതുകൊണ്ടാണ്‌.

ഒരു കുഞ്ഞ്‌ മുതിര്‍ന്നു വരുന്നതിന്നനുസരിച്ച്‌ അവനില്‍ ലജ്ജാബോധവും വളര്‍ന്നുവരുന്നു. കാരണം ഇത്‌ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ഒരു ഗുണമാണ്‌. വിവസ്‌ത്രമാക്കപ്പെടുമ്പോള്‍ ലജ്ജ തോന്നുന്നത്‌ ഈ നൈസര്‍ഗികബോധം കൊണ്ടാണ്‌. പ്രകൃതി വിശേഷം അടിസ്ഥാനഗുണമായി കാണുന്ന മതമാണ്‌ ഇസ്‌ലാം. ലജ്ജയുടെ കാര്യത്തിലും അങ്ങനെ തന്നെ. നബി(സ)പറയുന്നു: ``ഈമാന്‍ എഴുപതില്‍പരം ശാഖകളാണ്‌. അവയിലേറ്റവും ശ്രേഷ്‌ഠം ഏകദൈവവിശ്വാസവും ഏറ്റവും താഴ്‌ന്നത്‌ വഴിയില്‍ നിന്ന്‌ ഉപദ്രവം നീക്കലുമാണ്‌. ലജ്ജ ഈമാനിന്റെ ഒരു ഭാഗമാണ്‌.''. മനുഷ്യന്റെ നല്ല നടപ്പുകളിലെല്ലാം ഈമാന്‍ പ്രതിഫലിക്കുന്നു എന്നര്‍ഥം. അപ്പോള്‍ ലജ്ജയില്ലാതാകുന്നത്‌ ഈമാനിന്റെ കുറവായി ഗണിക്കേണ്ടിവരും. മനുഷ്യന്‍ പല തിന്മകളും ചെയ്യാതിരിക്കാന്‍ ഒരു കാരണം ലജ്ജാബോധമാണ്‌. മതവിശ്വാസമോ സാംസ്‌കാരിക ചിന്തയോ ഒന്നുമില്ലെങ്കിലും ഒരു സാമൂഹ്യബോധമെന്ന നിലയില്‍ ലജ്ജ മനുഷ്യനെ തിന്മകളില്‍ നിന്ന്‌ പ്രതിരോധിക്കുന്നു. സ്വകാര്യമായി തെറ്റു ചെയ്യുന്നവര്‍ പോലും പകല്‍ മാന്യന്മാരാകുന്നതിന്റെ പിന്നുള്ളത്‌ ലജ്ജ എന്ന കവചമാണ്‌. അതാണ്‌ നബി(സ) പറഞ്ഞത്‌. ``നിനക്ക്‌ ലജ്ജയില്ലെങ്കില്‍ നിനക്കിഷ്‌ടമുള്ളത്‌ ചെയ്‌തോളൂ.'' എന്തും ചെയ്യാനുള്ള അനുവാദമല്ല; ലജ്ജയില്ലാതായാല്‍ ഉണ്ടാകാവുന്ന പരിണതിയാണ്‌ റസൂല്‍(സ) മുന്നറിയിപ്പ്‌ തരുന്നത്‌.

മനുഷ്യന്റെ ജന്മബോധവും ഇസ്‌ലാമിന്റെ സംസ്‌കാരവുമായ ലജ്ജാബോധം മനുഷ്യനില്‍ നിന്ന്‌ പതുക്കെപ്പതുക്കെ എടുത്തുമാറ്റപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷം നമുക്കു ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നു. കലയും സാഹിത്യവുമെന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മിക്ക സംഗതികളും മനുഷ്യനെ ലജ്ജയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നവയാണ്‌. മീഡിയ, പ്രത്യേകിച്ചും ദൃശ്യമീഡിയ, നമുക്കു മുന്നില്‍ വിളമ്പിത്തരുന്നതില്‍ മുച്ചൂടും നിര്‍ലജ്ജമായ പരിപാടികളാണ്‌. സിനിമയും സീരിയലും സംവേദനത്തിനുപകരിക്കുന്ന ഉത്തമ മാധ്യമമാണെന്നിരിക്കെ അവയെ ദുരുപയോഗപ്പെടുത്തി അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിച്ച്‌ പ്രേക്ഷക മനസ്സില്‍ നിന്ന്‌ ലജ്ജ എന്ന വികാരം തന്നെ നഷ്‌ടപ്പടുത്തുകയാണ്‌. കുടുംബത്തോടൊപ്പം കാണാന്‍ പറ്റാത്തതും കുട്ടികള്‍ കാണാന്‍ പാടില്ലാത്തതുമായ സിനിമകള്‍ മുന്‍കാലങ്ങളില്‍ `എ' എന്ന പേരില്‍ മാറ്റിനിര്‍ത്തിയിരുന്നത്‌ ഈ സാമൂഹ്യബോധം മൂലമായിരുന്നു. പക്ഷേ, ഫലം പൂര്‍ണമായും നെഗറ്റീവ്‌ ആയിരുന്നു. സകലമാന വേര്‍തിരിവും അതിലംഘിച്ച്‌ പുറത്തിറങ്ങുന്ന സിനിമകളും പൊതുസ്ഥലങ്ങളില്‍ കൊത്തിവച്ച ശില്‌പങ്ങളും വഴിയിലുടനീളം കാണുന്ന അശ്ലീല പോസ്റ്ററുകളും കണ്ടുകണ്ട്‌ -ഒഴിഞ്ഞുമാറാന്‍ കഴിയാഞ്ഞ്‌- അശ്ലീലതകള്‍ക്കു നേരെ ഒരുതരം നിസ്സംഗത മനുഷ്യരില്‍ വന്നുചേര്‍ന്നിരിക്കുകയാണ്‌. ലജ്ജ എന്ന കവചപാളിക്ക്‌ ഓട്ട വീണാല്‍ സാംസ്‌കാരികത്തകര്‍ച്ചയായിരിക്കും ഫലം. ഈയൊരു ദുരവസ്ഥയിലേക്ക്‌ സമൂഹം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഇതിന്നെതിരെ ബോധവത്‌കരണം നടത്തുക, വിശ്വാസത്തിന്റെ രക്ഷാകവചം തേടുക എന്നത്‌ മാത്രമാണ്‌ നമുക്ക്‌ മുന്നിലുള്ള പോംവഴി.

വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ. അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്‌താലും അത്‌ ബഹുദൈവാരാധന (ശിര്‍ക്ക്‌) ആയിത്തീരുന്നു. അഭൗതികമായ നേട്ടം പ്രതീക്ഷിക്കാതെ ജനപ്രീതി നേടാന്‍ വേണ്ടി നന്മ ചെയ്യുമ്പോള്‍ അത്‌ ഗോപ്യമായ ശിര്‍ക്ക്‌ (ശിര്‍ക്കുല്‍ഖഫിയ്യ്‌), ചെറിയശിര്‍ക്ക്‌ (ശിര്‍ക്കുല്‍അസ്വ്‌ഗര്‍) നബി(സ) വിശേഷിപ്പിച്ചു. അതിന്റെ നേര്‍വിപരീതം ശ്രദ്ധിക്കുക. അല്ലാഹു കാണുമല്ലോ എന്ന ചിന്തയാല്‍ തെറ്റില്‍ നിന്ന്‌ മാറിനില്‍ക്കുന്നത്‌ വലിയ പുണ്യം ജനങ്ങള്‍ കാണുന്നത്‌ ഭയന്ന്‌-ലജ്ജയാല്‍-തിന്മ ചെയ്യാതിരിക്കുന്നതും വ്യക്തിക്കും സമൂഹത്തിനും ഗുണകരമാണ്‌. അതാണല്ലോ അത്‌ ഈമാനില്‍ പെട്ടതാണ്‌ എന്ന്‌ നബി(സ) പ്രോത്സാഹിപ്പിക്കാന്‍ കാരണം. നമ്മുടെ പിന്‍തലമുറ ലജ്ജയില്ലാത്തവരാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

from shabab editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts