മനസ്സ്‌ കുറ്റമറ്റതാക്കാന്‍

``നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും സംസാരങ്ങളില്‍ ഏറ്റവും വ്യാജമായത്‌ ഊഹമത്രെ.''
(ബുഖാരി, മുസ്‌ലിം)

``കേള്‍ക്കുന്നതെല്ലാം പറയുക എന്നത്‌ തന്നെ മതിയാകുന്നതാണ്‌ ഒരാള്‍ കളവ്‌ പറയുന്നവനായിത്തീരാന്‍.''
(മുസ്‌ലിം)

ഒരു സത്യവിശ്വാസി തന്റെ കാതും നാവും മനസ്സും അപഭ്രംശത്തില്‍ നിന്ന്‌ കാത്തുസൂക്ഷിക്കണമെന്നുണര്‍ത്തുന്ന നബിവചനങ്ങളാണ്‌ മുകളിലുദ്ധരിച്ചത്‌. ഊഹവും പരദൂഷണവും പരസ്‌പര പൂരകങ്ങളാണ്‌. സംസാരം പരദൂഷണമാകുമ്പോള്‍ പറയുന്ന നാവും കേള്‍ക്കുന്ന കാതും ഒരേസമയം കുറ്റത്തില്‍ പങ്കുവഹിക്കുന്നു.

പരദൂഷണം കേള്‍ക്കാന്‍ നിര്‍ബന്ധിതരായ വ്യക്തികള്‍ക്ക്‌ താന്‍ കേട്ട കാര്യത്തെപ്പറ്റി സ്വന്തമായ ഒരന്വേഷണത്തിലൂടെയും കുറ്റവിമുക്തി നേടാവുന്നതാണ്‌. കേട്ട കാര്യങ്ങള്‍ അന്വേഷണത്തിലൂടെ സത്യമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ആ വ്യക്തിയെ നേരില്‍ കണ്ട്‌ തെറ്റ്‌ തിരുത്താന്‍ ഗുണദോഷിക്കുകയാണ്‌ വേണ്ടത്‌. ബന്ധപ്പെട്ട വ്യക്തി കുറ്റക്കാരനല്ലെന്ന്‌ കണ്ടാല്‍ പരദൂഷണം പറഞ്ഞ്‌ തന്നെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തിനെ തിരുത്താനും സാധിക്കണം.

വ്യക്തികളെപ്പറ്റി തെറ്റായ ധാരണകളുണ്ടാക്കി വ്യക്തിബന്ധം തകര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്‌. രാഷ്‌ട്രീയവൈരവും പാര്‍ട്ടി പക്ഷപാതിത്വവും ഇതിന്‌ നിമിത്തമായി വര്‍ത്തിക്കുന്നു. തന്റെ പാര്‍ട്ടിക്കാരനും കക്ഷിക്കാരനുമാണ്‌ മറ്റൊരാളെപ്പറ്റി ദുഷിച്ച്‌ സംസാരിക്കുന്നതെങ്കില്‍ അത്‌ കണ്ണടച്ച്‌ വിശ്വസിക്കുകയും അതേറ്റു വിളിക്കുകയും ചെയ്യുന്നു. ഓരോ കക്ഷിയും തങ്ങളുടെ എതിരാളിയെ ഇവ്വിധം ചെളിവാരിയെറിയുന്ന കാഴ്‌ച എത്രയോ ഉണ്ട്‌. മറ്റൊരാളെ ദുഷിച്ച്‌ പറയുകയും അത്‌ കണ്ണടച്ച്‌ വിശ്വസിക്കുകയും ചെയ്യുന്നവര്‍ അതിന്റെ ഇസ്‌ലാമിക നിയമങ്ങള്‍ പലപ്പോഴും ഗൗനിക്കാറില്ല.

പരദൂഷണവും ഊഹാപോഹങ്ങളും കൊണ്ട്‌ നാവും കാതും മനസ്സും മലിനമാക്കിയവര്‍ ഇഹത്തിലും പരത്തിലും നഷ്‌ടക്കാരായിരിക്കുമെന്നാണ്‌ മതപ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഇത്തരക്കാര്‍ ഇഹലോകത്ത്‌ ചെയ്‌ത സല്‍കര്‍മങ്ങള്‍ പരലോകത്ത്‌ വെച്ച്‌ തന്റെ പ്രതിയോഗികള്‍ക്ക്‌ വീതിച്ചുകൊടുത്ത്‌ പാപ്പരായിത്തീരുന്ന ദയനീയാവസ്ഥയെപ്പറ്റി നബിവചനങ്ങളിലുണ്ട്‌.

ബനുല്‍മുസ്‌തലഖ്‌ യുദ്ധം കഴിഞ്ഞ്‌ വിജയശ്രീലാളിതരായി തിരിച്ചെത്തിയ മുസ്‌ലിംകള്‍ കപടവിശ്വാസികള്‍ പ്രചരിപ്പിച്ച അപവാദകഥയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. യാത്രാമധ്യേ വഴിയില്‍ ഒറ്റപ്പെട്ടുപോയ പ്രവാചകപത്‌നി ആഇശ(റ)യെ പ്രവാചകശിഷ്യനും സൈന്യത്തിന്റെ നിരീക്ഷകനുമായ സ്വഫ്‌വാന്‍(റ) കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു എന്ന സ്വാഭാവികമായ ഒരു സംഭവത്തെ കപടവിശ്വാസികള്‍ ഊഹാധിഷ്‌ടിതമായി നോക്കിക്കാണുകയും ദുഷിച്ച വ്യാഖ്യാനം നല്‌കി പ്രചരിപ്പിക്കുകയും ചെയ്‌തു.

ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്‌മത പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്‌. കപടവിശ്വാസികള്‍ ബോധപൂര്‍വം രൂപപ്പെടുത്തിയ അപവാദക്കഥയില്‍ വിശ്വസിക്കുന്നവര്‍ സ്വഹാബികളിലുണ്ടായി. ഊഹം, അപവാദം, പരദൂഷണം എന്നിവയുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലാഹു സത്യവിശ്വാസികളെ അറിയിച്ചിട്ടുണ്ട്‌. (വി.ഖു. 24:11-24)

സംശുദ്ധ മനസ്സുമായി ദൈവസന്നിധിയിലെത്തുന്നവര്‍ക്ക്‌ മാത്രമേ പരലോകത്ത്‌ രക്ഷപ്പെടാനാവൂ എന്ന്‌ ഇബ്‌റാഹീം നബി(അ)യുടെ ഒരു പ്രാര്‍ഥനയിലൂടെ ഖുര്‍ആന്‍ അടിവരയിടുന്നു: ``അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‌പ്‌ ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത്‌, കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.'' (വി.ഖു. 26:87-89)

കുറ്റമറ്റ ഹൃദയമുണ്ടാകണമെങ്കില്‍ പരദൂഷണം പറയുന്നതില്‍ നിന്ന്‌ നാവിനെയും കേള്‍ക്കുന്നതില്‍ നിന്ന്‌ കാതിനെയും ഊഹാപോഹങ്ങള്‍ കുത്തിനിറക്കുന്നതില്‍ നിന്ന്‌ മനസ്സിനെയും സംരക്ഷിച്ചുനിര്‍ത്തണം. ``സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്തുവന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്‌ക്ക്‌ നിങ്ങള്‍ ആപത്ത്‌ വരുത്തുകയും എന്നിട്ട്‌ അതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.'' (ഹുജുറാത്ത്‌ 49)

``തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.''(നജ്‌മ്‌ 28)

ദൈവബോധവും പരലോകചിന്തയുമുള്ള സത്യവിശ്വാസികള്‍ ഇഹപരജീവിതം ദുഷ്‌കരമാക്കുന്ന ഊഹം, അപവാദം, പരദൂഷണം എന്നീ ദുര്‍ഗുണങ്ങളില്‍ നിന്നകന്ന്‌ മനസ്സിനെ കുറ്റമറ്റതാക്കാന്‍ ശ്രമിക്കുക.

from Shabab Hadees Paadam

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts