ശാന്തിയുടെ തീരം അകലെയല്ല

സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും മുറയ്‌ക്ക്‌ നടക്കുന്ന ആധുനിക ലോകത്ത്‌ മനശ്ശാന്തിയും മനസ്സുഖവും വിനഷ്‌ടമായിക്കൊണ്ടിരിക്കുന്നു. സമ്മര്‍ദങ്ങളും അതുളവാക്കുന്ന സംഘര്‍ഷങ്ങളും ആധുനിക മനുഷ്യരെ അശാന്തിയുടെ ആഴങ്ങളിലേക്ക്‌ തള്ളിവിടുകയാണ്‌. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും വികലമായ സാമൂഹ്യ കാഴ്‌ചപ്പാടുകളും കളങ്കം വരുത്തുന്നത്‌ സമാധാന ജീവിതത്തിനാണ്‌. പണാധിപത്യത്തിന്റെ പുതിയ ലോകം
സമ്മാനിക്കുന്നത്‌ കു ടുംബത്തകര്‍ച്ചയും സദാചാരമൂല്യ വിചാരങ്ങളുടെ തളര്‍ച്ചയും മാത്രമാണ്‌. കുടുംബങ്ങളിലും സമൂഹത്തിലും സമാധാനത്തിന്റെ പച്ചക്കതിരുകള്‍ വാടിയുണങ്ങുന്നതായ വാര്‍ത്തകള്‍ നിത്യവും നാം കേട്ടുകൊണ്ടിരിക്കുന്നു.

അഴിമതിയും അനീതിയും സ്വജനപക്ഷപാതവും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളും അശ്ലീല പ്രവര്‍ത്തനങ്ങളും നിയമനത്തട്ടിപ്പുകളും ഒളിക്യാമറകളുമെല്ലാമടങ്ങുന്ന ആധുനിക പരിസരം സംഘര്‍ഷ പൂരിതമാവുന്നതില്‍ അത്ഭുതപ്പെടാനില്ല. ആധുനികതയുടെ മാസ്‌മരികലോകത്ത്‌ നില്‌ക്കുന്ന ആധുനിക മനുഷ്യന്‍ അശാന്തിയെയാണ്‌ ദിനേന വരവേറ്റുകൊണ്ടിരിക്കുന്നത്‌. ഒരു സത്യവിശ്വാസിക്ക്‌ പതറാത്ത പാദങ്ങളുമായി ആധുനിക ലോകത്തെ അഭിമുഖീകരിക്കാന്‍ കഴിയും. യഥാര്‍ഥ സമാധാനത്തിന്റെയും വറ്റാത്ത മനസ്സുഖത്തിന്റെയും അടിസ്ഥാനം സത്യവിശ്വാസമാകുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നത്‌ അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ ഈ പ്രപഞ്ചത്തിന്റെ പുരോഗതിയും വളര്‍ച്ചയും ഊര്‍ജം സംഭരിക്കുന്നത്‌ ഈ വിശ്വാസത്തില്‍ നിന്നാണ്‌. സ്വന്തത്തിലുള്ള വിശ്വാസം വളരെ പ്രധാനമാണ്‌. സ്വന്തത്തെ വിശ്വാസമില്ലാത്തവന്‌ മറ്റുള്ളവരെ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. സ്വന്തത്തെക്കുറിച്ച്‌ കൃത്യമായ ധാരണ രൂപപ്പെടുത്താന്‍ കഴിയാത്തവന്‌ മറ്റുള്ളവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. ഒരു സത്യവിശ്വാസി തന്നെ കരുതുന്ന പോലെത്തന്നെ മറ്റുള്ളവരെയും ഉള്‍ക്കൊള്ളാന്‍ മനസ്സുള്ളവനായിരിക്കും. വിശ്വാസത്തെ അറിഞ്ഞനുഭവിക്കാന്‍ സാധിക്കുന്നതു കൊണ്ട്‌ മാത്രമാണ്‌ സത്യവശ്വാസിക്ക്‌ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്‌.

വിശ്വാസത്തില്‍ ഏറ്റവും വലുത്‌ അല്ലാഹുവിലുള്ള വിശ്വാസമാണ്‌. ഒരു മനുഷ്യന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതോടു കൂടി അയാളുടെ ചിന്തകളും സങ്കല്‌പങ്ങളും മാറുന്നു. അവന്റെ ജീവിതത്തില്‍ നിഴലിച്ചുകാണുക ആദര്‍ശദാര്‍ഢ്യവും നേരായ വിചാരങ്ങളുമായിരിക്കും. പ്രതിസന്ധികള്‍ക്കും പരീക്ഷണങ്ങള്‍ക്കും മുമ്പില്‍ മനോവീര്യത്തോടെയും പ്രതീക്ഷയോടെയും നിവര്‍ന്നു നില്‌ക്കാനുള്ള കരുത്തായി വിശ്വാസം അവന്‌ അനുഭവവേദ്യമാകുന്നു. ഇതാണ്‌ യഥാര്‍ഥ ദൈവവിശ്വാസം. സമാധാനത്തിന്റെ ഒന്നാമത്തെ ഉപാധി സത്യവിശ്വാസമാണ്‌. അല്ലാഹുവേ, നീയാണ്‌ സമാധാനം, നിന്നില്‍ നിന്നാണ്‌ സമാധാനം, ആദരവും മഹത്വവും ഉള്ളവനായ നീ അനുഗ്രഹപൂര്‍ണനാകുന്നു എന്നാണ്‌ വിശ്വാസി മന്ത്രിക്കുന്നത്‌. സമാധാനത്തിന്റെ വറ്റാത്ത ഉറവ അല്ലാഹുവിലുള്ള കരുത്തുറ്റ വിശ്വാസമത്രെ.

അനശ്വരനും അജയ്യനും അന്യൂനുമായ അല്ലാഹുവിന്‌ മാത്രമേ അനശ്വരശാന്തി നല്‌കാനാവുകയുള്ളൂ. ഈ തത്വമാണ്‌ മുഴുവന്‍ പ്രവാചകന്മാരും ജനങ്ങളെ പ്രബോധനം ചെയ്‌തത്‌. സാമ്പത്തിക നേട്ടങ്ങളും സന്താനസൗഭാഗ്യങ്ങളും നേടിത്തരാന്‍ പ്രാപ്‌തരായ സൃഷ്‌ടികള്‍ ഈ ലോകത്തുണ്ടെന്ന്‌ കരുതുന്നവരുണ്ട്‌. ചെപ്പടിവിദ്യകള്‍ കൊണ്ട്‌ സമാധാനവും സൗഭാഗ്യവും നേടാമെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. താല്‍ക്കാലികമായ മറിമായങ്ങള്‍ ഒപ്പിക്കാമെന്നതിലപ്പുറം ശാശ്വതമായ സമാധാനം നല്‌കാനോ ജീവിതസുരക്ഷ പ്രദാനം ചെയ്യാനോ ഇവര്‍ക്കൊന്നുമാവില്ല. എന്നാല്‍ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിന്റെ സഹായവും രക്ഷയും എപ്പോഴും കൂടെയുണ്ടായിരിക്കും. അല്ലാഹു സത്യവിശ്വാസികയുടെ രക്ഷാധികാരിയാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌ (47:11). അല്ലാഹു വിശ്വാസികള്‍ക്ക്‌ ഇഹപര ജീവിതസുരക്ഷ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌: ``വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുന്നു'' (വി.ഖു. 2:257). യഥാര്‍ഥ വെളിച്ചം സത്യവിശ്വാസമാകുന്നു. മനശ്ശാന്തിയുടെ സ്രോതസ്സും അതുതന്നെ.

ജീവിതത്തിലുണ്ടാകുന്ന അസമാധാനങ്ങള്‍ക്ക്‌ നിരവധി കാരണങ്ങളുണ്ടാകാം. അമിതമായ മോഹങ്ങള്‍, അനാവശ്യ വിചാരങ്ങള്‍, സ്വന്തത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍, ഊഹം, അസൂയ, അത്യാഗ്രഹങ്ങള്‍ തുടങ്ങി ഒട്ടനവധി കാരണങ്ങള്‍. അന്യന്റെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നുന്നവനും തകര്‍ച്ചയില്‍ അത്യാഹ്ലാദം പ്രകടിപ്പിക്കുന്നവനും സമാധാനം ലഭ്യമാവില്ല. നിങ്ങള്‍ നിങ്ങളെക്കാള്‍ മുകളിലുള്ളവരിലേക്കല്ല, താഴെയുള്ളവരിലേക്കാണ്‌ നോക്കേണ്ടതെന്നും അല്ലാത്തപക്ഷം അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക്‌ മനസ്സിലാവില്ലെന്നും മുഹമ്മദ്‌ നബി(സ) അരുളിയത്‌ എത്ര ശ്രദ്ധേയം. പാവപ്പെട്ടവന്‌ പണക്കാരനോട്‌ അസൂയ തോന്നേണ്ടതില്ല. ധനികന്‍ ദരി ദ്രനോട്‌ അഹങ്കാരം പ്രകടിപ്പിക്കേണ്ടതുമില്ല. ഓരോരുത്തവര്‍ക്കും അല്ലാഹു നല്‌കിയ ജീവിതവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി നാളെയുടെ ഭവനത്തെ തേടിക്കൊള്ളാനാണ്‌ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട്‌ ആഹ്വാനം ചെയ്യുന്നത്‌.

എന്നാല്‍ ഇന്ന്‌ ലോകത്തിന്റെ സഞ്ചാരം ഈ വഴിക്കല്ല. മറിച്ച്‌ തങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നവരിലേക്ക്‌ നോക്കിനെടുവീര്‍പ്പിടുന്നവരാണ്‌ അധികവും. ഇങ്ങനെ അസ്വസ്ഥരായി ജീവിതം തുഴയുന്നവര്‍ക്ക്‌ സമാധാനം വിദൂരമായിരിക്കും. തനിക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ള ആരോഗ്യം, അറിവ്‌, ശേഷി, സമ്പത്ത്‌, സന്താനങ്ങള്‍, അധികാരം, മറ്റു പദവികള്‍ തുടങ്ങി എല്ലാറ്റിനും ദൈവത്തോട്‌ കടപ്പെട്ടവനാണ്‌ താനെന്ന ബോധമാണ്‌ വിശ്വാസിക്കുണ്ടാവേണ്ടത്‌. തനിക്ക്‌ ലഭിച്ച പലതും പലര്‍ക്കും ലഭിച്ചിട്ടില്ലല്ലോ എന്ന വിചാരത്തോടെ, തനിക്ക്‌ ലഭിച്ചതില്‍ ദൈവത്തോട്‌ അങ്ങേയറ്റം നന്ദിയുള്ളവനായാല്‍ അല്ലാഹു വീണ്ടും വീണ്ടും അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരുമെന്ന്‌ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌: ``നിങ്ങള്‍ ശുക്‌റ്‌ കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്‌.'' (വി.ഖു. 14:7)

പക്ഷേ, അധിക പേരും നന്ദി കാണിക്കാറില്ല. ഖുര്‍ആന്‍ പറയുന്നത്‌ നോക്കൂ: ``അവന്‍ (ഇബ്‌ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുമ്പിലൂടെയും അവരുടെ പിന്നിലൂടെയും വലതു ഭാഗങ്ങളിലൂടെയും ഇടതു ഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധിക പേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.'' (വി.ഖു 7:16,17)

ജീവിതസുഖത്തിന്റെ പ്രഥമവഴി മനശ്ശാന്തിയാണ്‌. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാകുന്നു അത്‌. ഭൗതിക വിഭവങ്ങളില്‍ നിന്ന്‌ മനശ്ശാന്തി നേടിയെടുക്കാനാവില്ല. ആത്മീയമായ ഉണര്‍വില്‍ നിന്നേ മനശ്ശാന്തി രൂപപ്പെടൂ. അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള ഇളക്കം തട്ടാത്ത വിശ്വാസത്തില്‍ നിന്ന്‌ മാത്രമേ അനശ്വരശാന്തിയുടെ ഉറവപൊട്ടൂ. വിശ്വാസത്തിന്റെ അഭാവത്തില്‍ മനസ്സുകള്‍ അശാന്തമായിത്തീരും. അസ്വസ്ഥതകളും പിരിമുറുക്കവും വിഭ്രാന്തിയും വിഷാദവുമായിരിക്കും ഫലം. അത്താണിയില്ലാത്ത അവസ്ഥയായിരിക്കും പരിണതി.

എന്നാല്‍ അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യനെ കരുത്തനാക്കുന്നു. മദീനയിലേക്കുള്ള പലായനവേളയില്‍ നബി(സ)യുടെ ഹൃദയത്തില്‍ തുളുമ്പി നിന്നത്‌ ഈ വിശ്വാസമായിരുന്നു. ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട അവസ്ഥയില്‍ ആകുലചിത്തനായ അബൂബക്കറി(റ)നോടുള്ള നബി(സ)യുടെ ആശ്വാസവാക്കുകള്‍ ഇങ്ങനെയായിരുന്നു:

``അബൂബക്‌ര്‍! മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടുപേരെ പറ്റി താങ്കള്‍ എന്താണ്‌ വിചാരിക്കുന്നത്‌?'' ഖുര്‍ആന്‍ അക്കാര്യം വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌: ``സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിത്തീരുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌ ദു:ഖിക്കണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായിട്ടുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെ ക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിന്‍ബലം നല്‌കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്‌ത്തിക്കളയുകയും ചെയ്‌തു.'' (വി.ഖു. 9:40)

വിശ്വാസിയുടെ മനസ്സ്‌ എന്തിനെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ്‌. ആ വിശാലതയില്‍ അവന്‍ അനുഭവിക്കുന്നത്‌ ആത്മീയ സുഖമാണ്‌, മനശ്ശാന്തിയാണ്‌. ``അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‌കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്‌തുവോ'' (സുമര്‍ 22) എന്ന വചനത്തെക്കുറിച്ച്‌ പ്രവാചകന്‍ വിശദീകരിച്ചത്‌ ഇപ്രകാരമായിരുന്നു: ``വെളിച്ചം ഹൃദയത്തില്‍ പ്രവേശിച്ചാല്‍ അത്‌ വിശാലതയും വിസ്‌തൃതിയുമായിത്തീരും.'' വിശ്വാസത്തിന്റെ വെളിച്ചം ഹൃദയത്തിലെത്തുന്നതോടെ അശാന്തിയുടെ ഇരുട്ടറകള്‍ അപ്രത്യക്ഷമാകുന്നു. ആകുലപ്പെടുത്തുന്ന ചിന്തകളുടെയും വിഭ്രാന്തിയുടെയും ലോകത്തു നിന്നും ശാന്തിയുടെ നിറവിലേക്കെത്തിച്ചേരാന്‍ സാധിക്കുന്നു. വിശ്വാസത്തിന്റെ ഊര്‍ജം ഉള്ളിലേറ്റിയവന്‌ മാത്രമേ ശാന്തിയുടെ തീരത്തേക്ക്‌ നീന്തിക്കയറാനാവുകയുള്ളൂ.

by ജംഷിദ് നരിക്കുനി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts