ധ്യാനവും ധനവും

തിരുവനന്തപുരം ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നൂറ്റാണ്ടുകളായി സൂക്ഷിക്കപ്പെട്ടു വരുന്ന ബില്യന്‍ കണക്കിന്‌ രൂപയുടെ മൂല്യമുള്ള ധനശേഖരം പുറംലോകം കണ്ടതായിരുന്നു പോയ മാസത്തിലെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്‌. എ ഡി എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതും തിരുവിതാംകൂര്‍ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മ പണി പൂര്‍ത്തിയാക്കിയതുമായ ക്ഷേത്രത്തിന്റെ നിലവറകളിലുള്ളത്‌ ആരുമറിയാതെ മണ്‍മറഞ്ഞുകിടന്ന നിധിയല്ല; അമൂല്യശേഖരമുണ്ടെന്നറിഞ്ഞു കൊണ്ടു തന്നെ കോടതി ഉത്തരവോടെ തുറന്നുനോക്കിയ ധനശേഖരമാണ്‌. ക്ഷേത്രത്തിന്റെ ഖ്യാതി കേരളത്തിലൊതുങ്ങുന്നുവെങ്കിലും കണ്ടെടുത്ത ധനം ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായി. വര്‍ത്തമാനകാല ഭാരത സര്‍ക്കാറിനു പോലും സങ്കല്‍പിക്കാനാവാത്തത്ര മൂല്യമുള്ള സമ്പത്ത്‌.

ഈ ഖജനാവ്‌ സര്‍ക്കാറിന്നവകാശപ്പെട്ടതോ ക്ഷേത്രത്തിന്റേതു മാത്രമോ എന്ന തര്‍ക്കങ്ങള്‍ പൊന്തിവന്നു. ഹിന്ദുക്കള്‍ക്കവകാശപ്പെട്ടതാണെന്ന അവകാശവാദം കേള്‍ക്കാനിടയായി. രാജകുടുംബത്തിന്നാണിതിന്റെ അവകാശമെന്ന്‌ ചിലര്‍ പറയുന്നു. പുരാവസ്‌തുവായി പരിഗണിച്ച്‌ മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന്‌ അഭിപ്രായപ്പെട്ടവരുമുണ്ട്‌. ഈ ക്ഷേത്രസമ്പത്ത്‌ ക്ഷേത്രത്തില്‍ തന്നെ വയ്‌ക്കണമെന്നും അതു സംരക്ഷിക്കന്‍ വേണ്ടതു ചെയ്യുമെന്നുമുള്ള കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സുചിന്തിതവും വാദകോലാഹലങ്ങള്‍ തണുപ്പിക്കുന്നതുമായിരുന്നുവെങ്കിലും `സംരക്ഷണ'മെന്നത്‌ എളുപ്പമുള്ള കാര്യമല്ല എന്ന്‌ ഏവര്‍ക്കും ബോധ്യമുണ്ട്‌. വിശ്വാസികള്‍ പദ്‌മനാഭ തൃപ്പടികളില്‍ അര്‍പ്പിച്ചതാണെങ്കിലും ഈ സ്വത്ത്‌ സൂക്ഷിക്കാനും സംരക്ഷിക്കാനും ആവശ്യമായി വന്നേക്കാവുന്ന കോടികള്‍ കേരളീയരുടെ നികുതിപ്പണത്തില്‍ നിന്നെടുക്കുന്നത്‌ അത്ര ശരിയാണോ എന്ന്‌ ആലോചിക്കേണ്ടതാണ്‌.

നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ രാജാവും ഭക്തജനങ്ങളും തങ്ങളുടെ ഇഷ്‌ടദേവന്‌ കാഴ്‌ചവെച്ച സമ്പദ്‌കൂമ്പാരത്തെപ്പറ്റി മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ സാന്ദര്‍ഭികമായി ചില `ഭക്തിചിന്തകള്‍' ആലോചനയ്‌ക്കു വേണ്ടി സമര്‍പ്പിക്കുകയാണ്‌. ഇത്രയും വലിയ സമ്പത്തിന്റെ മുകളിലിരുന്ന്‌ നൂറ്റാണ്ടുകള്‍ ഭരണം നടത്തിയ രാജാക്കന്മാരുടെ ഭക്തിയും സത്യസന്ധതയും ഇന്നത്തെ കാലത്ത്‌ ഫണ്ടുകള്‍ മുക്കി ജയിലില്‍ പോകുന്നവര്‍ക്കും പൊതുപണം കട്ടുതിന്ന്‌ ദിനംപ്രതി രാജിവെക്കേണ്ടിവരുന്ന `രാജാക്കന്മാര്‍ക്കും' പാഠമാണ്‌്‌. ക്ഷേത്രങ്ങളില്‍ സമ്പത്ത്‌ കുമിഞ്ഞുകൂടുക എന്നത്‌ ചരിത്രത്തില്‍ ഏറെ അറിയപ്പെടുന്ന ഒരു കാര്യമാണെന്നു മാത്രമല്ല, ഈ സത്യം കണ്ടറിഞ്ഞായിരുന്നു പല അധിനിവേശ ശക്തികളും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചിരുന്നത്‌ എന്നതും ചരിത്രത്തിന്റെ പാഠങ്ങളിലൊന്നാണ്‌.

1750ല്‍ മാര്‍ത്താണ്ഡവര്‍മ എന്ന തിരുവിതാംകൂര്‍ രാജാവ്‌ തന്റെ രാജ്യത്തെ തന്നെ ശ്രീപദ്‌മനാഭന്‌ കാണിക്കയായി അര്‍പ്പിച്ചു (തൃപ്പടി ദാനം) എന്നതാണ്‌ ചരിത്രം. ദൈവത്തിന്റെ പേരില്‍ ഭരണം നടത്തിയവരും ദൈവത്തിനു വേണ്ടി നാടുഭരിച്ചവരും കഴിഞ്ഞുപോയിട്ടുണ്ട്‌. എന്തിനാണ്‌ ദൈവത്തിന്‌ പണം എന്നതാണ്‌ നമ്മുടെ ചിന്താവിഷയത്തിന്റെ ബാക്കിഭാഗം. മനുഷ്യമനസ്സിലാണ്‌ ഭക്തി കുടികൊള്ളുന്നത്‌. സ്രഷ്‌ടാവായ ദൈവത്തിനു മുന്നില്‍ തന്റെ സര്‍വസ്വവും അര്‍പ്പിക്കുന്നവനാണ്‌ ഭക്തന്‍ (വിശ്വാസി) എന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. ഇസ്‌ലാം എന്ന പദത്തിന്നര്‍ഥം തന്നെ സമര്‍പ്പണം എന്നാണ്‌. ഈ സമര്‍പ്പണം സമ്പത്തോ ഭൗതികവസ്‌തുക്കളോ അല്ല. ദൈവത്തിന്റെ മാര്‍ഗത്തില്‍ എന്തു വിലപ്പെട്ടതും അര്‍പ്പിക്കാനുള്ള മനസ്ഥിതിയാണ്‌. കാണിക്കയര്‍പ്പിക്കലും പ്രസാദം നല്‍കലും ഇസ്‌ലാമിലില്ല. പൂജാരിക്ക്‌ കൈമടക്കും ഭിക്ഷാദാനവും ഇസ്‌ലാം പുണ്യമായി കാണുന്നില്ല.

ഇസ്‌ലാമിലെ ഏത്‌ ആരാധനാകര്‍മത്തിനും ഒരു പൈസ പോലും മുടക്കേണ്ടതില്ല. ഒരു ആരാധനാകര്‍മവും സ്വീകരിക്കാനോ യഥാസ്ഥാനത്ത്‌ എത്തിക്കാനോ മധ്യവര്‍ത്തികളില്ല. ഏറ്റവും പ്രധാനപ്പെട്ട ആരാധനാകര്‍മമാണ്‌ നമസ്‌കാരം. പള്ളിയില്‍ വെച്ചോ ഭൂമിയിലെവിടെ വെച്ചും -നിരോധിക്കപ്പെട്ട ചില സ്ഥലങ്ങളൊഴികെ- ഇത്‌ നിര്‍വഹിക്കാം. ഒന്നിലേറെ ആളുകളുണ്ടെങ്കില്‍ ഒരാള്‍ നേതൃത്വം നല്‍കുന്നു. ആരും ആര്‍ക്കും ഒന്നും കൊടുക്കേണ്ടതില്ല. വ്രതാനുഷ്‌ഠാനമാണെങ്കില്‍ മറ്റാര്‍ക്കും കാണാന്‍ പോലും കഴിയാത്ത അനുഷ്‌ഠാനമാണ്‌. സകാത്ത്‌ പണമിടപാടാണെന്നു പറയാം. എന്നാല്‍ തന്റെ ധനം പാവങ്ങള്‍ക്കെത്തിക്കുന്നതാണ്‌ ആ കര്‍മം. പള്ളി ഇമാമിനോ മതനേതൃത്വത്തിന്നോ സകാത്ത്‌ നല്‍കേണ്ടതില്ല. ദരിദ്രന്‍ എന്ന നിലയിലോ സകാത്തിന്റെ അവകാശികള്‍ എന്ന നിലയ്‌ക്കോ അര്‍ഹതയുണ്ടെങ്കില്‍ നല്‍കാമെന്നു മാത്രം. സകാത്ത്‌ പ്രാവര്‍ത്തികമാക്കിയ പ്രവാചകനും കുടുംബത്തിനും അതിന്റെ ഗുണഭോക്താക്കളാകല്‍ നിഷിദ്ധമാണെന്നാണ്‌ പ്രവാചകന്‍ അറിയിച്ചത്‌. ഹജ്ജിന്റെ യാത്രയ്‌ക്കാവശ്യമായ ധനം ചെലവഴിക്കണമെന്നല്ലാതെ ആ കര്‍മത്തിന്‌ ഒരു രൂപ പോലും ചെലവില്ല.

പള്ളിയാണ്‌ ഇസ്‌ലാമിക സമൂഹത്തിന്റെ മതകേന്ദ്രം. ഒരു സ്ഥാപനം എന്ന നിലയില്‍ അതു പരിപാലിക്കാന്‍ ആവശ്യമായ ചെലവ്‌ വിശ്വാസികള്‍ നല്‍കുന്നു. ആരാധനയ്‌ക്കോ പ്രാര്‍ഥനകള്‍ക്കോ വഴിപാടുകള്‍ക്കോ പണമോ ദ്രവ്യങ്ങളോ ആവശ്യമില്ല. പള്ളികളില്‍ പരിപാലനത്തിനേല്‍പിച്ച ജീവനക്കാരല്ലാതെ ഭക്തരുടെ വിഹിതം ഏറ്റുവാങ്ങാന്‍ ആരുമില്ല. ഭൗതികചിന്തകളില്‍ നിന്നകന്ന്‌ സ്രഷ്‌ടാവിന്റെ സന്നിധിയില്‍ ഒഴിഞ്ഞിരുന്ന ധ്യാനിക്കുക; പ്രാര്‍ഥിക്കുക. ധ്യാനവും ധനവുമായി യാതൊരു ബന്ധവുമില്ല. മറ്റു മതസ്ഥരുടെ കേന്ദ്രങ്ങളില്‍ പലതും വരുമാനത്തിന്റെ കേന്ദ്രങ്ങളാണ്‌. വാര്‍ഷിക നടവരവായി കോടികള്‍ എത്തുന്ന ക്ഷേത്രങ്ങള്‍ ഇന്നും നിലവിലുണ്ട്‌.

ബലിക്കല്ലിലെ മാംസം പൂജാരിക്കുള്ളതാണ്‌. വെട്ടിയ കോഴിയുടെ മാംസം കോമരത്തിനുള്ളതാണ്‌. ഇസ്‌ലാമില്‍ ബലി ആരാധനയാണ്‌. എന്നാല്‍ ബലിയറുത്ത മൃഗത്തിന്റെ മാംസം പാവങ്ങള്‍ക്ക്‌ പൂര്‍ണമായും വിതരണം ചെയ്യണം. ഉടമസ്ഥനും അതില്‍ നിന്ന്‌ അല്‍പം എടുക്കാം. അതിനിടയില്‍ ആരുമില്ല. പ്രതിഷ്‌ഠയ്‌ക്ക്‌ രക്താഭിഷേകമില്ല. ``അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്‌ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌'' (22:37). ഇസ്‌ലാമില്‍ നേര്‍ച്ചയുണ്ട്‌. നേര്‍ച്ചക്കാരായി ഒരു പ്രത്യേക വിഭാഗമില്ല. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യകര്‍മം സ്വയം നിര്‍ബന്ധമായി പ്രഖ്യാപിക്കലാണ്‌ നേര്‍ച്ച. ആ കര്‍മം അയാള്‍ ചെയ്‌തുതീര്‍ക്കല്‍ നിര്‍ബന്ധമാണ്‌.

ഇസ്‌ലാം ചില പാപങ്ങള്‍ക്ക്‌ പാപമോചന പ്രാര്‍ഥനയ്‌ക്കു പുറമെ പ്രയാശ്ചിത്തം നിശ്ചയിച്ചിട്ടുണ്ട്‌. എന്നാല്‍ അതില്‍ നിന്ന്‌ ഒരംശവും `അമ്പലവാസി'കള്‍ക്കില്ല. അടിമയെ മോചിപ്പിക്കല്‍, അഗതിക്ക്‌ ആഹാരം നല്‍കല്‍, വ്രതമനുഷ്‌ഠിക്കല്‍ എന്നതെല്ലാമാണ്‌ പ്രായശ്ചിത്തം (കഫ്‌ഫാറത്ത്‌). പാപമോചനം തേടല്‍ കുമ്പസാരമല്ല. പുരോഹിതനെ പ്രീണിപ്പിച്ച്‌ പാപമോചനം നേടലില്ല. പാപം പൊറുക്കാന്‍ കടപ്പെട്ടവനായ അല്ലാഹുവിനോട്‌ അകമഴിഞ്ഞ്‌ പ്രാര്‍ഥിക്കാന്‍ നൈവേദ്യമോ മധ്യസ്ഥനോ വേണ്ട. നിര്‍മലമായ മനസ്സ്‌ മാത്രം മതി.

ലോകത്ത്‌ ഒരു പള്ളിയും സമ്പത്തിന്റെ കേന്ദ്രമല്ല. പള്ളി നിര്‍മാണത്തിന്നാവശ്യമായ പണം വിശ്വാസികളില്‍ നിന്ന്‌ പിരിച്ചെടുക്കുന്നു എന്നല്ലാതെ മറ്റു പണമിടപാടുകള്‍ പള്ളിയിലില്ല. മുസ്‌ലിംകള്‍ക്ക്‌ ഒരൊറ്റ തീര്‍ഥാടനമേ ഉള്ളൂ; ഹജ്ജ്‌. നാല്‍പതു ലക്ഷം ഹാജിമാരില്‍ നിന്ന്‌ പ്രതിശീര്‍ഷം ആയിരം രൂപ മാത്രം വാങ്ങിയാല്‍ ആലോചിച്ചുനോക്കൂ, പ്രതിവര്‍ഷ വരുമാനത്തിന്റെ തോത്‌! സുഊദി അറേബ്യന്‍ രാജാവ്‌ ഖാദിമുന്‍ ഹറമൈന്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു. ഹറമുകളുടെ സേവകന്‍ എന്നാണര്‍ഥം. മസ്‌ജിദുല്‍ ഹറാമിനും (മക്ക) മസ്‌ജിദുന്നബവിക്കും(മദീന) സൗകര്യപ്പെടുത്തലിനായി പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുന്നു. ഹറമിനെ കണ്ണഞ്ചിപ്പിക്കുന്ന വരുമാനത്തിന്റെ ബിംബമായി കാണുന്നില്ല. പുണ്യം തേടിപ്പോകുന്ന മൂന്ന്‌ കേന്ദ്രങ്ങളേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. മസ്‌ജിദുല്‍ഹറാം, മസ്‌ജിദുന്നബവി, മസ്‌ജിദുല്‍ അഖ്‌സ്വാ. ഹറമിലൊഴിച്ച്‌ മറ്റു രണ്ടിടങ്ങളിലും ഒരു കര്‍മവും ചെയ്യാനില്ല. ഒരു പൈസയും കൊടുക്കേണ്ടതില്ല. ആ പുണ്യസ്ഥലങ്ങളിലെ പ്രാര്‍ഥനയിലൂടെ പ്രതിഫലം മാത്രമാണ്‌ ലക്ഷ്യം.

ഇത്രയും പറഞ്ഞത്‌ ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ്‌. ഭക്തിയും ആരാധനയും പുണവുമായി ബന്ധപ്പെട്ടുകിടക്കുന്നില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇസ്‌ലാമിന്റെ ഈ ലളിത സത്യങ്ങള്‍ മുസ്‌ലിംകള്‍ക്കു പോലും അജ്ഞാതമാണ്‌. ഇതര സമൂഹങ്ങളില്‍ നിന്ന്‌ ആചാരവും സംസ്‌കാരവും മാത്രമല്ല, ആരാധനയും പകരുന്ന തരത്തിലാണ്‌ മുസ്‌ലിംകളുടെ അജ്ഞതയുടെ ആഴം. ഹൈന്ദവ ക്ഷേത്രങ്ങള്‍ പോലെയാണ്‌ ജാറങ്ങള്‍. പൂവിട്ടു പൂജിക്കല്‍ ഉള്‍പ്പെടെ ആരാധനയില്‍ സാമ്യം. ആരാധനയിലൂടെ സമ്പാദ്യം നടത്തുന്നതില്‍ സാമ്യം മാത്രമല്ല, മാതൃകയും. `അമ്പലവാസി'കള്‍ എന്ന പ്രയോഗം പോലെ ജാറങ്ങളുടെ ഗുണഭോക്താക്കള്‍ ധാരാളം. മിക്ക ജാറങ്ങളിലെയും വരുമാനം കാണിക്കകളാണ്‌. പൊന്നാനിക്കടുത്ത പുത്തന്‍പള്ളി ജാറത്തിന്റെ സെക്രട്ടറി ദീര്‍ഘകാലം കമ്യൂണിസ്റ്റുകാരനായിരുന്നുവല്ലോ. സ്ഥാനത്തര്‍ക്കവും കോടതിക്കേസുകളുമായി വര്‍ഷങ്ങള്‍ കടന്നുപോയതും ചരിത്രം.

മറ്റുള്ളവരുടെ കാര്യത്തില്‍ മുതല്‍മുടക്കില്ലാതെ അഭിപ്രായം പറയുന്നതിനു മുമ്പായി നാം നമ്മെപ്പറ്റി ആലോചിക്കുക. മുസ്‌ലിം സമൂഹത്തില്‍ ഇന്നു കാണുന്ന നേര്‍ച്ചകള്‍ മുഴുവന്‍ ക്ഷേത്രോത്സവങ്ങളുടെ തനിപ്പകര്‍പ്പല്ലേ? ഭണ്ഡാരപ്പെട്ടിയും കാണിക്കവഞ്ചിയും രണ്ടിടത്തുമുണ്ടല്ലോ. `അപ്പവാണിഭനേര്‍ച്ച' എന്ന്‌ പേരിട്ടുകൊണ്ട്‌ ആരാധനയെ വാണിഭമാക്കിയവാരണ്‌ മുസ്‌ലിംകളില്‍ ചിലര്‍. സായിബാബ എന്ന ആള്‍ദൈവം മരിച്ചപ്പോള്‍ മറിഞ്ഞതും ഒഴുകിയതും ശതകോടികളായിരുന്നു. അവകാശത്തര്‍ക്കം സ്വാഭാവികം. സ്വലാത്ത്‌ നഗറില്‍ ലക്ഷങ്ങള്‍ പിരിഞ്ഞുകിട്ടുന്നത്‌ ഇസ്‌ലാമിക ചരിത്രത്തില്‍ പരിചയമില്ലാത്ത വരുമാനമാണ്‌. നാല്‍പതുകോടി മുടക്കി മുടിപ്പള്ളി പണിയുന്നതും ധനവും ധ്യാനവും സമ്മേളിക്കുന്ന മേളങ്ങളിലൊന്നു തന്നെയാണ്‌.

ദൈവത്തെ ആരാധിക്കാന്‍ ഒരു പൈസ പോലും ചെലവഴിക്കേണ്ടതില്ല. ഏതു മതക്കാര്‍ക്കിടയിലും അറിയപ്പെടുന്ന പൗരാണിക ഋഷിമാരും മുനിമാരും പണത്തിനു പിന്നാലെ പോയവരായിരുന്നില്ല. ത്യാഗികളും യോഗികളുമായിരുന്നു. പിന്മുറക്കാരില്‍ നിന്ന്‌ ഉരുത്തിരിയുന്നത്‌ ഭോഗതൃഷ്‌ണയും പണക്കൊതിയുമാണ്‌. ഇത്‌ ഭക്തിയുടെ മാര്‍ഗമല്ല.

from shabab editorial 2011 july 22

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts