ജീര്‍ണതയുടെ ബ്രാന്റ്‌ അംബാസഡര്‍മാര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരിചയപ്പെടുത്തേണ്ടതില്ല. മേല്‍വിലാസം, പോസ്റ്റ്‌ ഓഫീസ്‌, ഫോണ്‍ നമ്പര്‍ തുടങ്ങിയവയൊന്നും ആവശ്യമില്ല. നാമശ്രവണ മാത്രയില്‍ എല്ലാവര്‍ക്കും സുപരിചിതന്‍. ആരാണ്‌ ഇദ്ദേഹം? ഇന്ത്യയുടെ പ്രിയപ്പെട്ട ക്രിക്കറ്റര്‍. ക്രീസിലും ഫീല്‍ഡിലും നിറഞ്ഞുനില്‌ക്കുന്ന സച്ചിന്റെ പ്രകടനങ്ങള്‍ക്ക്‌ സാക്ഷിയാകാന്‍ സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന ജനകോടികള്‍. ഇപ്പോള്‍ ഇതെല്ലാം എന്തിനാണ്‌ ഓര്‍ത്തതെന്നല്ലേ? രണ്ടു നാലു ദിവസം മുന്‍പ്‌ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത. `സച്ചിന്‍ ഇനി കോളയില്‍'. അതാണ്‌ ഇങ്ങനെ ചിന്തിക്കാന്‍ കാരണം.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക്‌ കൊക്കക്കോള ഉത്‌പന്നങ്ങളുടെ ബ്രാന്റ്‌ അംബാസഡറായി നിശ്ചയിക്കപ്പെട്ടുവത്രെ. പ്രതിഫലം ഇരുപതുകോടി രൂപ മാത്രം. ബിസിനസ്‌ രംഗത്ത്‌ കോളയുടെ മുഖ്യ എതിരാളിയായ പെപ്‌സിയുടെ ബ്രാന്റ്‌ അംബാസഡറെന്ന നിലയില്‍ ചെയ്‌ത കരാറിന്റെ കാലാവധി കഴിഞ്ഞ പിറ്റേന്ന്‌ ആ `വിഗ്രഹ'ത്തെ കോള വിലക്കെടുത്തു. ഈ സ്വതന്ത്ര ഇന്ത്യയില്‍ ആര്‍ക്കും ഏതു കമ്പനിയുടെയും മാര്‍ക്കറ്റിംഗില്‍ പങ്കാളിയായി പ്രതിഫലം പറ്റാം. എന്നാല്‍ ചില ചിന്താശകലങ്ങള്‍ പങ്കുവെയ്‌ക്കുകയാണിവിടെ ഉദ്ദേശിക്കുന്നത്‌.
ക്രിക്കറ്റ്‌ കളിക്കാനുള്ള വസ്‌തു തന്റെ കഴിവുകള്‍ വികസിപ്പിച്ച്‌, നിരവധി അവസരങ്ങള്‍ ലഭിച്ച്‌, നൂറുകോടി മനുഷ്യരുടെ പ്രാതിനിധ്യത്തോടെ ലോകവേദികളില്‍ കളിച്ചു വിജയിച്ചപ്പോള്‍ ശരാശരി ഇന്ത്യക്കാരന്റെ മനസ്സില്‍ ആ കളിക്കാരന്‍ ഹീറോയായി മാറി. അത്‌ സ്വാഭാവികമാണ്‌. കലാകായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ആദരിക്കപ്പെടുന്നതിനു പകരം ആരാധനയുടെ വിതാനത്തിലെത്തി `വിഗ്രഹ'ങ്ങളായിത്തീരുകയാണ്‌. തന്റെ കഴിവിന്‌ അംഗീകാരം നല്‌കിക്കൊണ്ട്‌, ദാരിദ്ര്യരേഖയ്‌ക്കു താഴെ കിടക്കുന്ന പരകോടികള്‍ പിന്നില്‍ കാത്തിരിക്കുന്നതു കൊണ്ടാണ്‌ സച്ചിന്‌ ഇരുപതു കോടി വില ലഭിച്ചത്‌. ടെസ്റ്റില്‍ അന്‍പത്‌ സെഞ്ച്വറി നേടിയതോടെ ബ്രാന്റ്‌ മൂല്യം ഇരട്ടിയാവുകയായിരുന്നുവത്രെ. ഇത്‌ സച്ചിനെന്ന കളിക്കാരനെപ്പറ്റി മാത്രമല്ല പറയുന്നത്‌. ഏതെങ്കിലും തരത്തില്‍ അംഗീകാരം നേടിയവര്‍ തങ്ങളുടെ പോപ്പുലാരിറ്റി വിറ്റ്‌ കാശിക്കുകയാണ്‌.
ഏതൊരു ഉത്‌പന്നവും വിറ്റഴിക്കപ്പെടുന്നത്‌ അതിന്റെ മേന്മയും പ്രയോജനവും അനുസരിച്ചല്ല; അതിന്റെ പരസ്യത്തില്‍ ആരുടെ തലയാണ്‌ കാണുന്നത്‌ എന്നതിന്നനുസരിച്ചാണത്രെ. ഈ മാനസികാവസ്ഥയിലേക്ക്‌ സമൂഹം മാറിയതെങ്ങനെയാണ്‌? അതൊരു വശം. ഏതു തരം ഉത്‌പന്നത്തിനും സമൂഹത്തിലെ `വിഗ്രഹ'ങ്ങള്‍ ബ്രാന്റ്‌ അംബാസഡറാകാന്‍ തയ്യാറാണ്‌. ഏക മാനദണ്ഡം പണം. ഇങ്ങനെ ഇവര്‍ വാരിക്കൂട്ടുന്ന കോടികള്‍ എന്തു ചെയ്യുന്നു എന്നാരും ചോദിക്കുന്നില്ല. ഭൂട്ടാന്‍-സിക്കിം ലോട്ടറി വിവാദമായിരുന്നുവല്ലോ ഏതാനും മാസമായി മീഡിയയില്‍. വിവാദച്ചുഴിയില്‍ പെട്ട്‌ ഉലഞ്ഞാടിയ ഈ ചൂതാട്ടത്തിന്റെ ബ്രാന്റ്‌ അംബാസഡര്‍ സ്ഥാനത്തു നിന്ന്‌ ജഗതി ശ്രീകുമാര്‍ എന്ന സിനിമാ നടന്‍ പിന്മാറിയതും വാര്‍ത്തയായി. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ്‌ താന്‍ മാറിയതെന്ന്‌ ജഗതി. വാഗ്‌ദത്ത തുക മുഴുവന്‍ എക്കൗണ്ടിലെത്തിയ ശേഷമാണ്‌ പിന്‍മാറിയതെന്ന്‌ മറ്റു ചിലര്‍. അതെന്തായാലും ഈ പിന്‍മാറ്റം ശ്ലാഘനീയമാണ്‌.
എന്നാല്‍ സമൂഹമനസ്സില്‍ ബിംബപ്രതിഷ്‌ഠ നേടിയ മറ്റൊരു കലാകാരന്‍ കള്ളുകമ്പനിയുടെ ബ്രാന്റ്‌ അംബാസഡറായി സമൂഹത്തിന്റെ മുഖത്തു നോക്കി ചോദിക്കുന്നു; വൈകീട്ടെന്താ പരിപാടി?! കേരളത്തിന്റെ സാംസ്‌കാരിക നായകരിലൊരാള്‍ എന്നറിയപ്പെടുന്ന ഡോ. സുകുമാര്‍ അഴീക്കോട്‌ ആ വിഗ്രഹത്തെ വിലിച്ചു താഴെയിട്ട്‌ ആക്രമിച്ചത്‌ മീഡിയ വിശദീകരിച്ചു. ഒരു അഴീക്കോടെങ്കിലും ഈ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാന്‍ വേണ്ടേ എന്ന്‌ തോന്നിപ്പോയിട്ടുണ്ട്‌. മൊട്ടുസൂചി വില്‍ക്കാനും സിനിമാനടിയുടെ അര്‍ധനഗ്ന പൂര്‍ണകായ ചിത്രം വേണമെന്ന നിലയിലേക്കാണ്‌ സമഹത്തിന്റെയും ഉത്‌പാദകരുടെയും പോക്ക്‌.
കലാ കായിക രംഗത്തെ ഈ മോഡല്‍സ്‌ ആരെങ്കിലും ജീവിതത്തിന്റെ `റോള്‍ മോഡല്‍' ആണോ? കുടിച്ചു കൂത്താടി ലക്കു കെടുന്നവര്‍, കുടുംബ ബന്ധം ശിഥിലമായി കോടതി വരാന്തയില്‍ നിത്യ സന്ദര്‍ശകരായി മാറിയവര്‍, കണക്കില്ലാത്ത പണത്തിന്റെ കൂമ്പാരത്തില്‍ കണ്ണു മഞ്ഞളിച്ച്‌ മേല്‍ത്തരം വിദേശ നിര്‍മിത കാറുകളുടെ ശേഖരം തന്നെ വീട്ടില്‍ സൂക്ഷിക്കുന്നവര്‍, സമൂഹത്തിന്റെ മുന്നില്‍ പ്രകടന പരമായി പലതും ചെയ്‌ത്‌ ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടിയവര്‍, അക്ഷന്തവ്യമായ കോഴവിവാദത്തില്‍ കുടുങ്ങി അരങ്ങൊഴിഞ്ഞവര്‍... ഇങ്ങനെ എത്രയെത്ര തരം ബിംബങ്ങള്‍!
ഇന്ത്യക്കാരുടെ പേരില്‍ വളര്‍ന്നു വലുതായ ഈ താരങ്ങള്‍ വാരിക്കൂട്ടുന്ന കോടികള്‍ക്ക്‌ ആദായനികുതി അടയ്‌ക്കുന്നില്ല എന്നും അത്‌ പിടിച്ചുവാങ്ങാന്‍ കഴിയുന്നില്ല എന്നും വാര്‍ത്തകള്‍ വരുമ്പോള്‍ പൗരന്മാര്‍ ഞെട്ടുന്നു. സംസ്ഥാന ബജറ്റിനെ പോലും വെല്ലുന്ന തരത്തില്‍ സ്വന്തമായി ആസ്‌തിയുള്ളവരാണ്‌ മേല്‍പറയപ്പെട്ടവര്‍. മുകളില്‍ പറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കോളയില്‍ നിന്ന്‌ ഇരുപതു കോടി വാങ്ങുമ്പോള്‍ തന്നെ തോഷിബ, ഐ ടി സി ബൂസ്റ്റ്‌, ആര്‍ ബി എസ്‌, റെയ്‌നോള്‍ഡ്‌സ്‌, ജെ പീ സിമെന്റ്‌, അവീവ എന്നിവയുടെ കൂടി ബ്രാന്റ്‌ അംബാസഡര്‍ ആണ്‌ എന്നോര്‍ക്കണം.
സമൂഹത്തെ നന്മയിലേക്കു നയിക്കുന്ന, സമൂഹത്തിന്‌ ദിശാബോധം നല്‌കുന്ന തരത്തില്‍ പൊതുകാര്യ പ്രസക്തമായ വിഷയങ്ങളില്‍ ബ്രാന്റ്‌ അംബാസഡര്‍മാരായി രാഷ്‌ട്ര സേവനം ചെയ്യുകയല്ലേ ഈ പൊതുവ്യക്തിത്വങ്ങള്‍ ചെയ്യേണ്ട്‌? സമൂഹ മനസ്സില്‍ ഏതെങ്കിലും തരത്തില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ വ്യക്തിത്വങ്ങള്‍ ഒരിക്കലും ജീര്‍ണതയുടെ ബ്രാന്റ്‌ അംബാസഡര്‍മാരായിക്കൂടാ.

From Shabab Editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts