നഗ്‌നത അഴിഞ്ഞാടുമ്പോള്‍

മനുഷ്യനും ഇതര ജന്തുക്കളും തമ്മില്‍ നിരവധി സാജാത്യ വൈജാത്യങ്ങളുണ്ട്‌. വിശപ്പ്‌, ദാഹം, ഉറക്കം, ക്ഷീണം, ജനനം, മരണം, പ്രജനനം, സ്‌നേഹം, ഭയം.... തുടങ്ങി ജന്തുവര്‍ഗമെന്ന നിലയില്‍ നിരവധി കാര്യങ്ങളില്‍ ഇവര്‍ തമ്മില്‍ സാമ്യമുണ്ട്‌. എന്നാല്‍ ചിന്താശേഷിയും ചലനശേഷിയും വിശേഷബുദ്ധിയുമുള്ള മനുഷ്യന്‌ തിര്യക്കുകളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ നിരവധി മേഖലകളുണ്ട്‌. അസ്‌തിത്വത്തിന്റെ സ്വാതന്ത്ര്യമനുഭവിക്കുന്ന മനുഷ്യന്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കുകയും മറ്റുള്ളവര്‍ക്ക്‌ വിവരിച്ചു നല്‌കുകയും തലമുറകളിലേക്ക്‌ പകരുകയും ചെയ്യുന്നു. ആയുഷ്‌കാലമത്രയും കേവല ജീവിതം നയിച്ച്‌ മരണമെന്ന തിരശ്ശീലയ്‌ക്കു പിന്നിലേക്ക്‌ തിരോഭവിക്കുകയല്ല മനുഷ്യന്‍. അവന്റെ ജീവിതത്തിന്‌ അര്‍ഥവും ലക്ഷ്യവും ഉണ്ട്‌. അവന്‌ നിയമങ്ങളും അതിരുകളും അരുതുകളും ബാധകമാണ്‌. അതുകൊണ്ടു തന്നെ ശിക്ഷയ്‌ക്കും രക്ഷയ്‌ക്കും വിധേയനാകുന്നു. ദശലക്ഷക്കണക്കിന്‌ ജന്തുജാലങ്ങളുള്‍പ്പെടെ ഈ സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്‌മതലങ്ങളില്‍ പോലും അവന്റെ പഠനവും മനനവും ഗവേഷണങ്ങളും ആവിഷ്‌കാരങ്ങളും നിറഞ്ഞുനില്‌ക്കുന്നു. ഇതാണ്‌ മനുഷ്യവര്‍ഗത്തിന്റെ പുരോഗതിക്കു കാരണം. ഈ പുരോഗതി ഇതര ജന്തുക്കളില്‍ കാണുന്നില്ല. ഇത്‌ യാദൃച്ഛിക സംഭവമല്ല. പ്രപഞ്ചസ്രഷ്‌ടാവ്‌ സോദ്ദേശ്യം പടച്ചതാണ്‌ മനുഷ്യവര്‍ഗത്തെ എന്നാണിതിന്നര്‍ഥം. അഥവാ ലോകത്തെ തന്നെ നിയന്ത്രിക്കത്തക്ക ശേഷിയോടെ അല്ലാഹു സംവിധാനിച്ചതാണ്‌ മനുഷ്യജീവിതം. ഇതാണ്‌ വസ്‌തുത. ഇതു തന്നെയാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടും.

മനുഷ്യനെ ജന്തുക്കളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്നാണ്‌ വസ്‌ത്രധാരണം. എന്തിനാണ്‌ വസ്‌ത്രം? നഗ്നത മറയ്‌ക്കാന്‍. എന്താണ്‌ നഗ്നത? മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയുടെ ഘടകമായ ചില ഭാഗങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ മറച്ചുവയ്‌ക്കുക! ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ല. സ്വാഭാവിക ജൈവപ്രക്രിയയുടെ ഭാഗമായ ചില പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായി മാത്രം നിര്‍വഹിക്കുക. ഇത്‌ `ലോജിക്കല്‍' ആയി വിശദീകരിക്കാന്‍ പ്രയാസം. എന്നാല്‍ ഇതല്ലേ യാഥാര്‍ഥ്യം! ചുരുക്കത്തില്‍ ഗുഹ്യം, ഗോപ്യം തുടങ്ങിയ പദങ്ങളില്‍ വ്യവഹരിക്കപ്പെടുന്ന ചില മേഖലകള്‍ മനുഷ്യശരീരത്തിലുണ്ട്‌. ഈ തിരിച്ചറിവിന്നാണ്‌ നഗ്നതാ ബോധം എന്നു പറയുന്നത്‌. നാഗരിക മനുഷ്യനും ഗിരിശൃംഗങ്ങളില്‍, നാഗരികതയെന്തെന്നറിയാതെ, `അള'കളില്‍ താമസിക്കുന്ന ആദിവാസികളും നാണം മറയ്‌ക്കുന്നു. രീതിയില്‍ മാത്രമേ വ്യത്യാസമുള്ളൂ. ലോകാരംഭം മുതല്‍ ഇന്നേവരെ ഇതു തുടരുന്നു.

മനുഷ്യത്വത്തിന്റെ പച്ചയായ ഈ യാഥാര്‍ഥ്യം (നഗ്നത മറയ്‌ക്കല്‍) പ്രകൃതി മതമായ ഇസ്‌ലാം അതിന്റെ സാംസ്‌കാരിക മര്യാദയായി സ്വീകരിക്കുന്നു. ആദി പിതാവായ ആദമിന്റെ സൃഷ്‌ടിപ്പുമായി ബന്ധപ്പെടുത്തി ഇക്കാര്യം ഖുര്‍ആന്‍ വിവരിക്കുന്നു. വിലപ്പെട്ട കനി രുചിച്ചതോടെ ആദമിനും ഹവ്വാഇന്നും (അ) നഗ്നതാബോധമുണ്ടായി. ഉടനെ അവര്‍ ഇലകള്‍ പറിച്ച്‌ നാണം മറയ്‌ക്കാന്‍ തുടങ്ങി (വി.ഖു 7:22). മുഴുവന്‍ മനുഷ്യരുടെയും സ്ഥിതി ഇങ്ങനെ തന്നെ. എല്ലാ മതദര്‍ശനങ്ങളും നഗ്നത മറയ്‌ക്കല്‍ നിര്‍ബന്ധമായി കാണുന്നതും ഇതുകൊണ്ടു തന്നെ.

ജനമധ്യത്തില്‍ വെച്ച്‌ പാഞ്ചാലിയുടെ വസ്‌ത്രാക്ഷേപം നടത്തിയ ദുശ്ശാസനന്‍ മഹാഭാരതത്തിലെ വെറുക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്‌. ഇസ്‌ലാമിക ദൃഷ്‌ടിയില്‍ ഔറത്ത്‌ (ഗോപ്യസ്ഥാനങ്ങള്‍) മറ്റുള്ളവര്‍ക്ക്‌ കാണിക്കുന്നതും മറ്റുള്ളവരുടെ നഗ്നതയിലേക്ക്‌ നോക്കുന്നതും പാപമാണ്‌. വിവാഹമെന്ന പുണ്യകര്‍മത്തിലൂടെ ദമ്പതികളായവര്‍ തമ്മിലല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുകൂടാ. വിവാഹേതര ലൈംഗികവൃത്തിയും ലൈംഗിക അരാജകത്വത്തിലേക്കു നയിക്കുന്ന നോട്ടവും ചേഷ്‌ടകളും വാഗ്‌വിചാര കര്‍മങ്ങളും കുറ്റകരമാണ്‌. വ്യഭിചാരം കടുത്ത ശിക്ഷയ്‌ക്ക്‌ വിധേയമാകുന്ന ക്രിമിനല്‍ കുറ്റവുമാണ്‌.

മനുഷ്യത്വത്തിന്റെ ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ എക്കാലത്തും സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്‌. ഉടുതുണി ഉരിയല്‍ പുണ്യമായി കണ്ട മാനസിക രോഗികളുണ്ട്‌. ചില മതവിശ്വാസികള്‍ തങ്ങളുടെ ദേവതകളെ നഗ്നമായി ചിത്രീകരിച്ച്‌ നിര്‍വൃതി കൊള്ളുന്നുണ്ട്‌. അതുപോലെ സാംസ്‌കാരിക രംഗത്ത്‌ വിരാജിക്കുന്നവരെന്ന്‌ കരുതപ്പെടുന്ന കലാകാരന്മാരും സാഹിത്യകാരന്മാരും നഗ്നത ആസ്വദിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നവരാണ്‌. പ്രാചീന അറബികളുടെ മുഖ്യമായ വര്‍ണന കള്ളും പെണ്ണുമായിരുന്നു. പെണ്ണിന്റെ നഗ്‌നത വിറ്റ്‌ കാശാക്കുകയാണ്‌ ആധുനിക കമ്പോളം. ലജ്ജയെന്ന മാനവികത ഇല്ലാതാക്കുകയാണ്‌ ദൃശ്യമീഡിയ. പെണ്ണിനെ വസ്‌ത്രാക്ഷേപം നടത്തി മലമ്പുഴ ഉദ്യാനത്തില്‍ കൊണ്ടുവെച്ച കാനായി കുഞ്ഞിരാമനും അതിനു കൂട്ടുനിന്ന സാംസ്‌കാരിക വകുപ്പും മനുഷ്യത്വത്തെ അപമാനിക്കുന്നു. പതിനെട്ടു മുതല്‍ ഇരുപത്തഞ്ച്‌ വയസ്സുവരെ പ്രായപരിധിയില്‍ നില്‌ക്കുന്ന യുവതീയുവാക്കള്‍ പഠിക്കുന്ന കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലാ കാമ്പസില്‍ നൂല്‍ബന്ധമില്ലാതെ മലര്‍ന്നുകിടക്കുന്ന പെണ്ണിന്റെ പ്രതിമ സ്ഥാപിച്ചവര്‍ സമൂഹത്തിനു കൈമാറുന്ന മെസ്സേജ്‌ എന്താണ്‌? ആ പ്രതിമക്കു പോറലേറ്റപ്പോള്‍ നഗ്നതയുടെ ഉപാസകരായ `സാംസ്‌കാരികന്‍'മാര്‍ ഉണര്‍ന്നെങ്കിലും അന്വേഷണം നടത്തിയ പ്രോ വൈസ്‌ ചാന്‍സലര്‍ ആ പ്രതിമ എടുത്തുമാറ്റി സ്‌ത്രീത്വത്തെയും മനുഷ്യത്വത്തെയും രക്ഷിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തിരിക്കുന്നു. സാംസ്‌കാരിക കേരളത്തിന്‌ കളങ്കംചാര്‍ത്തുന്ന പ്രതിമാ സംസ്‌കാരം അരുതെന്ന്‌ പറയാനെങ്കിലും നമുക്ക്‌ നാവു പൊങ്ങണം.


from Shabab Editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts