സന്താന നിയന്ത്രണവും പ്രപഞ്ചത്തിന്റെ സന്തുലനവും

അത്യത്ഭുതകരമാണ്‌ പ്രപഞ്ചത്തിന്റെ ഘടനയും സംവിധാനങ്ങളും. അന്യൂനമായ സൃഷ്‌ടിപ്പ്‌. ഏറ്റക്കുറച്ചിലുകളോ താളഭംഗമോ ഇല്ല. കണിശവും വ്യവസ്ഥാപിതവുമായ ക്രമീകരണം. സൃഷ്‌ടികളെ വിന്യസിക്കുന്നതിലും സൃഷ്‌ടിക്കുന്നതിലും മാത്രമല്ല, അവയുടെ ധര്‍മനിര്‍വഹണ രീതികള്‍, ജൈവികപ്രവര്‍ത്തനങ്ങള്‍, പരസ്‌പരാശ്രിതത്വം തുടങ്ങി ഉപജീവനം വരെയുള്ള ക്രമീകരണങ്ങള്‍ അദ്വിദീയമാണ്‌.

ദൈവനിഷേധികളും ധിക്കാരികളുമല്ലാതെ ഒരാളുംപ്രപഞ്ചത്തിലെ ഈ അന്യൂന സംവിധാനങ്ങളില്‍ വിസ്‌മയിക്കാതിരിക്കില്ല.

``പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നില്‍ നീ ദൃഷ്‌ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?''(വി.ഖു 67:3). ``എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു'' (27:88). ``അങ്ങനെ നാം എല്ലാം നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍'' (77:23). ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക. സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത (രക്ഷിതാവിന്റെ) വ്യവസ്ഥ നിര്‍ണയിച്ച്‌ മാര്‍ഗദര്‍ശനം നല്‍കിയവനുമായ (രക്ഷിതാവ്‌.'' (വി.ഖു 87:1-3)

അന്യൂനമായ പ്രാപഞ്ചിക ക്രമീകരണത്തിന്റെ ഭാഗമാണ്‌ ഭൂമിയിലെ സന്തുലിതാവസ്ഥ. വ്യത്യസ്‌തമായ സന്തുലന സംവിധാനങ്ങള്‍ സ്രഷ്‌ടാവ്‌ തയ്യാറാക്കിയിട്ടുണ്ട്‌. മനുഷ്യരുടെ മാത്രമല്ല, എല്ലാ ജൈവവസ്‌തുക്കളുടെയും സുരക്ഷിതത്വത്തിനും സുഗമമായ വളര്‍ച്ചയ്‌ക്കും ഉപോല്‍പലകമാകുന്ന ക്രമീകരണങ്ങള്‍. ജീവികളുടെ വലുപ്പവ്യത്യാസങ്ങള്‍, ശക്തി വ്യത്യാസങ്ങള്‍ എന്നിവ മറ്റു ജീവികളുടെ ജീവന്‌ ഭീഷണിയല്ല. വലിയ മൃഗത്തിന്റെ ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറിയ ജീവികളാവാം എന്നിരിക്കിലും അത്തരം ജീവികള്‍ അതുവഴി വംശനാശത്തിന്‌ കാരണമായിട്ടില്ല. മനുഷ്യനൊഴികെ മറ്റു പല ജീവികളുടെയും ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറുജീവികളാണ്‌. ഇത്‌ പക്ഷേ പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ഭാഗമാണ്‌. പ്രപഞ്ചത്തിന്റെ നിയതമായ താളത്തിനോ വളര്‍ച്ചയ്‌ക്കോ ഇവ തടസ്സമല്ലെന്ന്‌ മാത്രമല്ല, സന്തുലിതാവസ്ഥക്ക്‌ അനിവാര്യവുമാണ്‌.

സസ്യങ്ങള്‍, മാംസം എന്നിവ മനുഷ്യന്റെ മുഖ്യ ഭക്ഷണങ്ങളാണ്‌. അഹിതവും അഹിതവുമായ വിഭവചൂഷണം മനുഷ്യന്‌ ഏറെ ഭീഷണിയും ഭീതിയും പ്രദാനം ചെയ്‌തിട്ടുണ്ട്‌. സ്രഷ്‌ടാവ്‌ ഏര്‍പ്പെടുത്തിയ `സന്തുലിതാവസ്ഥയില്‍', `വികസനം'(?) ലക്ഷ്യംവെച്ച്‌ മനുഷ്യന്‍ ചെയ്‌ത കടന്നാക്രമണമാണ്‌ ഇതിന്‌ പ്രധാന കാരണം. ഭൂമിയിലെ ഒരു ജീവിയുടെ ജനനവും മറ്റൊരു ജീവിക്ക്‌ ഭീഷണിയല്ല. പ്രത്യുല്‍പാദനത്തില്‍ പോലും സന്തുലിതാവസ്ഥ ദൈവം ക്രമീകരിച്ചിട്ടുണ്ട്‌. `പന്നിപ്പേറും ആനപ്പേറും' തമ്മിലെ വ്യത്യാസം നോക്കൂ. വലിയ സമയവ്യത്യാസങ്ങള്‍ അവയുടെ പ്രത്യുല്‍പാദനത്തില്‍ ഉണ്ട്‌. ഒരു ശതാബ്‌ദത്തില്‍ ഒരിക്കല്‍പോലും ആന പ്രസവിക്കണമെന്നില്ല. (12 വര്‍ഷത്തില്‍ ഒരു തവണ -ശരാശരി കണക്ക്‌). ഉഗ്രവിഷമുള്ള പാമ്പുകളുടെ കാര്യവും തഥൈവ. ചില ജീവികളുടെ കുഞ്ഞുങ്ങള്‍ അപൂര്‍വമായി മാത്രമേ അതിജീവനശേഷി നേടുകയുള്ളൂ. ഗര്‍ഭകാലദൈര്‍ഘ്യം വര്‍ധിപ്പിച്ചും രണ്ട്‌ പ്രസവങ്ങള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചും സ്രഷ്‌ടാവ്‌ പ്രപഞ്ചത്തില്‍ സന്തുലിതാവസ്ഥ ക്രമീകരിച്ചിട്ടുണ്ട്‌.

ശാക്തിക സന്തുലിതാവസ്ഥ പ്രപഞ്ചത്തില്‍ ദൃശ്യമാണ്‌. ചെറുജീവികള്‍ക്ക്‌ ശക്തികൊണ്ടല്ല, മറ്റേതെങ്കിലും സവിശേഷ ഉപായങ്ങള്‍ കൊണ്ടാണ്‌ സംരക്ഷണം നല്‍കുന്നത്‌. മാനവ ചരിത്രത്തില്‍ പോലും ശാക്തിക സന്തുലിതാവസ്ഥയുണ്ട്‌. പ്രപഞ്ചത്തില്‍ ഈ സന്തുലിതാവസ്ഥ നിലനില്‍ക്കാതെ വരുന്നത്‌ സംസ്‌കാരങ്ങളുടെയും അനുബന്ധ ആരാധനാകേന്ദ്രങ്ങളുടെയും നാശത്തിന്‌ കളമൊരുക്കുമെന്ന്‌ ചരിത്രത്തെ സാക്ഷി നിര്‍ത്തി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്‌. (22:40, 2:251)

``മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസി മഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.'' ഭൂമിയിലെ ജൈവസമ്പത്ത്‌ അത്യന്തം ബൃഹത്തായതാണ്‌. അസംഖ്യം ജീവജാതികള്‍, അതിലേറെ അവയുടെ എണ്ണവും. കണ്ടെത്തിയതും കണ്ടെത്താത്തതും എത്രയെത്രെ! നശിച്ച്‌ മണ്ണായി മാറിയതും ജീവിക്കുന്നവയും ജീവിക്കാനുള്ളവയും ഈ കൊച്ചുഗോളത്തില്‍ തന്നെ; മുക്കാല്‍ ഭാഗത്തിലധികം വെള്ളമുള്ള ഈ ജലഗോളത്തില്‍. അവയുടെ എല്ലാ നിയോഗങ്ങളും പ്രവര്‍ത്തനവും വിഹാരവും ഇവിടെതന്നെ. അതിനെല്ലാം പാകപ്പെടുത്തിയതാണ്‌ ഭൂമി. ഭൂമിയുടെ അടിസ്ഥാന ഭാഗങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കേടുവരുത്താത്തിടത്തോളം കാലം പ്രപഞ്ചം ഈ ധര്‍മം നിര്‍വഹിക്കുക തന്നെ ചെയ്യും.

ജീവിച്ചവരെയും മരിച്ചവരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഭൂമിയുടെ ഈ ദൗത്യനിര്‍വഹണത്തിന്‌ ജീവികളുടെ എണ്ണത്തിലോ ഇനങ്ങളിലോ നിയന്ത്രണമേല്‍പ്പെടുത്തിയിട്ടില്ല. ഒരു ധര്‍മദര്‍ശനത്തിലും ഏതെങ്കിലും ഒരു ജീവിവര്‍ഗത്തിന്റെ എണ്ണം ഇത്രയേ പാടുള്ളൂവെന്ന നിര്‍ദേശം നമുക്ക്‌ കാണാന്‍ സാധ്യമല്ല. മനുഷ്യന്‍ അവന്റെ ചൂഷണ മനസ്ഥിതികൊണ്ട്‌ സ്വയമേവ പ്രഖ്യാപിച്ചതല്ലാതെ. മനുഷ്യരെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഈ പ്രപഞ്ചത്തിന്‌ സാധ്യമാവില്ലെന്ന വിഡ്‌ഢിത്വത്തെ ചോദ്യം ചെയ്യുന്നു, ഖുര്‍ആന്‍. ``ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ? മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്ക്‌ നാം സ്വഛജലം കുടിക്കാന്‍ തരികയും ചെയ്‌തിരിക്കുന്നു. അന്നേ ദിവസം നിഷേധിച്ച്‌ തള്ളിയവര്‍ക്കാകുന്നു നാശം.'' (വി.ഖു 77:25-27)

ഭക്ഷണം സ്രഷ്‌ടാവിന്റെ ബാധ്യത

പ്രപഞ്ചത്തില്‍ പിറവിയെടുക്കുന്ന ഏതൊരു ജീവിക്കും രണ്ട്‌ കാര്യങ്ങള്‍ തന്റെ ബാധ്യതയായി സ്രഷ്‌ടാവ്‌ ഏറ്റിരിക്കുന്നു. ഒന്ന്‌, ജീവന്‍ നശിക്കുന്നതു വരെയുള്ള അവയുടെ പ്രവര്‍ത്തനം. മതവ്യത്യാസമില്ലാതെ മനുഷ്യര്‍ക്ക്‌ അവരവരുടെ ശാരീരിക ധര്‍മങ്ങള്‍ വ്യവസ്ഥാപിതമായി നിര്‍വഹിക്കാന്‍ സാധിക്കുന്നത്‌ അതുകൊണ്ടാണ്‌. ദഹനവ്യവസ്ഥ, പ്രത്യുല്‌പാദന വ്യവസ്ഥ പേശീ-നാഡീ സംവിധാനങ്ങള്‍ തുടങ്ങി അത്യത്ഭുതകരമായ ശരീരത്തിലെ സംവിധാനങ്ങള്‍ ക്രമതടസ്സം കൂടാതെ നിര്‍വഹിച്ചുതരികയെന്നത്‌ സ്രഷ്‌ടാവ്‌ സ്വയം ഏറ്റെടുത്ത ബാധ്യതയും നമുക്ക്‌ നല്‍കുന്ന അനുഗ്രഹവുമാണ്‌. നമ്മുടെ നിര്‍വഹണത്തില്‍ സംഭവിക്കുന്ന അപാകതകള്‍ വഴിയല്ലാതെ അവയ്‌ക്ക്‌ ഒരു തടസ്സവും സംഭവിക്കുകയില്ല തന്നെ.

രണ്ട്‌, ജീവിക്കാനാവശ്യമായ ഉപജീവനോപാധികള്‍. സ്രഷ്‌ടാവിന്റെ നാമവിശേഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ റബ്ബ്‌ (ഘട്ടംഘട്ടമായി വളര്‍ത്തിയെടുക്കുന്നവന്‍), റാസിഖ്‌ (ഉപജീവനം നല്‍കുന്നവന്‍), ഖബീര്‍, ബസ്വീര്‍ (ജാഗ്രതയോടെ നിരീക്ഷിക്കുകയും സൂക്ഷ്‌മമായി അറിയുകയും ചെയ്യുന്നവന്‍) തുടങ്ങിയവ.

ഖുര്‍ആന്‍ പറയുന്നു: ``ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പു സ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയില്‍ ഉണ്ട്‌.''(11:6) ``സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ്‌ അവയ്‌ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവനാണ്‌ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.'' (29:60)

ഈ ഉപജീവനം എല്ലാ ജീവികള്‍ക്കും ഒരേ തരത്തിലോ സ്വഭാവത്തിലോ അല്ല നല്‍കിയിരിക്കുന്നത്‌. ജീവികളുടെ കഴിവുകള്‍, രീതികള്‍ വ്യത്യസ്‌തമാണല്ലോ. എല്ലാവര്‍ക്കും ഒരേപോലെ എല്ലാം നല്‍കുകയെന്നതല്ല നീതി. ആവശ്യമുള്ളത്‌ ആവശ്യമായ സമയത്തും അളവിലും നല്‍കുകയാണ്‌. അതത്രെ സന്തുലിതമായ സംവിധാനവും. സന്താനങ്ങളുടെ ഏറ്റക്കുറച്ചില്‍ ഈ സന്തുലിതാവസ്ഥയെ തകര്‍ക്കുകയില്ല. ഉപഭോഗത്തിന്റെ ധാരാളിത്വം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. ചരിത്രം അതിന്‌ സാക്ഷിയാണ്‌. ദാരിദ്ര്യമല്ല ഐശ്വര്യവും സമ്പല്‍സമൃദ്ധിയുമാണ്‌ മാനവചരിത്രത്തില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടുള്ളത്‌. സ്വജനപക്ഷപാതിത്വവും അഴിമതിയും കൊള്ളയും ദാരിദ്ര്യത്തിന്റെ സൃഷ്‌ടിയല്ല; സമൃദ്ധിയുടേതാണ്‌.

``അല്ലാഹു തന്റെ ദാസന്മാര്‍ക്ക്‌ ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ അവന്‍ ഒരു കണക്കനുസരിച്ച്‌ താന്‍ ഉദ്ദേശിക്കുന്നത്‌ ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനും കണ്ടറിയുന്നവനും ആകുന്നു'' (42:27). ``അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചുകൊടുക്കുന്നത്‌? നാമാണ്‌ ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ച്‌ കൊടുക്കുന്നത്‌.''(43:32)

പ്രഥമ വീക്ഷണത്തില്‍ ഉപജീവനത്തിലെ വ്യത്യസ്‌തതകളുടെ ലക്ഷ്യം കണ്ടെത്താനാവില്ല. എന്നാല്‍ സ്ഥിതി സമത്വവും സാമൂഹിക സുരക്ഷിതത്വവും പരസ്‌പരാശ്രിതത്വവും പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും ഈ വ്യത്യസ്‌തതയിലും വൈവിധ്യങ്ങളിലുമാണ്‌ കുടികൊള്ളുന്നത്‌. ആഹാരവസ്‌തുക്കളുടെ ഉപയോഗക്രമത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അമിതാഹാരവും അഹിതാഹാരവും നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ള സ്രഷ്‌ടാവ്‌, പക്ഷേ ഭക്ഷ്യ വിഭവങ്ങളുടെ പേരിലുള്ള ആശങ്ക ആവശ്യമില്ലെന്ന്‌ ഖണ്ഡിതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ആദ്യാഹാരമായ മുലപ്പാല്‍ തന്നെ നോക്കാം. അത്‌ രണ്ട്‌ കുട്ടികളില്‍ പരിമിതമല്ലല്ലോ, ആവശ്യാനുസരണം മാതാവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മനുഷ്യേതര ജീവിവര്‍ഗങ്ങളിലും രണ്ടിലധികം സന്താനങ്ങളില്ലേ, അവകള്‍ക്കിടയില്‍ ഉപജീവനരംഗത്ത്‌ വല്ല അസന്തുലിതാവസ്ഥയും കണ്ടെത്തിയിട്ടുണ്ടോ?

പ്രപഞ്ചത്തില്‍ വിഭവനഷ്‌ടം സംഭവിക്കുമെന്ന്‌ പേടിച്ചും അസംഖ്യം സൃഷ്‌ടികള്‍ക്ക്‌ ഉപജീവനം തടസ്സപ്പെടുമെന്ന്‌ കരുതിയും സന്താനനിയന്ത്രണത്തിന്‌ ആഹ്വാനം ചെയ്യുന്നവര്‍ തിരിച്ചറിയാതെ പോകുന്നത്‌ ഭൂമിയുടെ പ്രകൃതമാണത്‌. സ്രഷ്‌ടാവിന്‌ സൃഷ്‌ടികളുടെ എണ്ണവണ്ണങ്ങളുടെ പേരില്‍ ഉപജീവനത്തിലോ വിഭവ വിന്യാസത്തിലോ ആശങ്കയില്ലെന്നിരിക്കെ, സൃഷ്‌ടികള്‍ ആശങ്കാകുലരാകുന്നത്‌ എന്തുമാത്രം അല്‍പത്തമാണ്‌!

ഉപജീവനത്തിന്റെ മാര്‍ഗം തേടുന്നവര്‍ക്ക്‌ ദൈവം അത്‌ തടയാറില്ല. അലസതയും അഹങ്കാരവും നിഷേധവും വഴി പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ലഭ്യമാവാതിരിക്കുന്നതിന്‌ ഇനിമേല്‍ ജനിക്കേണ്ടതില്ലെന്ന തിട്ടൂരം ലളിതമായി പറഞ്ഞാല്‍ ശുദ്ധ ഭോഷ്‌കാണ്‌! പ്രഭാതത്തില്‍ കൂടുവിടുന്ന പറവകള്‍ക്ക്‌ സമൃദ്ധമായി ഭക്ഷണം ലഭ്യമാകുന്നത്‌ അധ്വാനത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ്‌. എന്നാല്‍ ജൈവദൗത്യം നിര്‍വഹിക്കാന്‍ കിലോമീറ്ററുകള്‍, ദിനങ്ങളോളം ആകാശ വിഹായസ്സില്‍ സഞ്ചരിക്കുന്ന ദേശാടനപക്ഷികള്‍ക്ക്‌ ശരീരം തളരാതെ ആവശ്യമായ ഊര്‍ജം പ്രദാനംചെയ്യുന്നതും സ്രഷ്‌ടാവ്‌ തന്നെ.

1965ല്‍ ലോക ഭക്ഷ്യകൃഷി സംഘടനയുടെ (FAO) ഡയറക്‌ടര്‍ ജനറല്‍ ഡോക്‌ടര്‍ ബി ആര്‍ സെന്‍, രണ്ടാം ലോക ജനസംഖ്യാ സമ്മേളനത്തില്‍ ചെയ്‌ത പ്രസംഗം ശ്രദ്ധേയമാണ്‌: ``ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിലും വ്യവസ്ഥപ്പെടുത്തുന്നതിലും മനുഷ്യര്‍ കാണിച്ച അലസതയും അമാന്തവും ആസൂത്രണമില്ലായ്‌മയുമാണ്‌ ഭക്ഷ്യപ്രശ്‌നങ്ങളുടെ മൂലകാരണം. ഇവയുടെ പരിഹാരമാണ്‌ ആദ്യം കാണേണ്ടത്‌. ജനസംഖ്യാ വര്‍ധനവിന്റെ പരിഹാരമല്ല.''

സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുന്ന രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളോട്‌ കിടമാത്സര്യം നടത്താ നും വിഭവങ്ങള്‍ കൊള്ളയടിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. വികസ്വര രാഷ്‌ട്രങ്ങളിലെ സുഖിയന്മാര്‍ തീന്‍മേശയില്‍ അലങ്കാരത്തിന്‌ വെക്കുന്ന ഭക്ഷണ വിഭവങ്ങള്‍ മാത്രം മതിയാവും പല രാജ്യങ്ങളിലെയും പട്ടിണിക്ക്‌ പരിഹാരമേകാന്‍. ലോകം ഉപയോഗിക്കാതെ നശിപ്പിച്ചുകളയുന്ന `അധികഭക്ഷണം' കൊണ്ട്‌ മാത്രം ദരിദ്ര രാജ്യങ്ങളുടെ ഭക്ഷ്യക്കമ്മി പരിഹരിക്കാവുന്നതേയുള്ളൂ. ഖുര്‍ആന്റെ ഒരു പ്രഖ്യാപനം ഇങ്ങനെ: ``നിങ്ങള്‍ക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുവീന്‍ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, അവിശ്വാസികള്‍ വിശ്വാസികളോട്‌ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‌കുമായിരുന്ന ആളുകള്‍ക്ക്‌ ഞങ്ങള്‍ ഭക്ഷണം നല്‌കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാവുന്നു.'' (36:47)

ഭൂമിയില്‍ ദൈവസൃഷ്‌ടിയാവാനുള്ള മഹാസൗഭാഗ്യം ചെറുതല്ല. മഹത്തായ സൗഭാഗ്യമാണ്‌ സന്താനസൗഭാഗ്യം എന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. സന്താന സൗഭാഗ്യം മുഖേന ദമ്പതികളിലും കുടുംബങ്ങളിലുമുണ്ടാകുന്ന വിഷമതകള്‍ ഈ സൗഭാഗ്യത്തിന്റെ ആഴവും അര്‍ഥവും വര്‍ധിപ്പിക്കുന്നു.

ഭിന്ന ശേഷികളും സാധ്യതകളുമുള്ള മനുഷ്യവംശത്തിന്റെ തുടര്‍ച്ച പ്രജനന സംവിധാനത്തില്‍ നിക്ഷിപ്‌തമാണ്‌. മകനോ മകളോ ആകാനുള്ള അതിമഹത്തായ ദൈവകാരുണ്യം ലഭ്യമായവര്‍, മാതാവും പിതാവുമാകാനുള്ള മറ്റുള്ളവരുടെ അവകാശത്തെ വെല്ലുവിളിക്കുന്നത്‌ എന്തുമാത്രം ധിക്കാരമാണ്‌. പ്രപഞ്ചം വിശാലമാണെന്നിരിക്കെ മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ഥനാവുകയാണ്‌.

സന്താന നിയന്ത്രണം?

ഇസ്‌ലാം ഈ വിഷയം അതീവ ഗൗരവത്തോടെ കാണുന്നു. ദാരിദ്ര്യം ഭയന്ന്‌, വിഭവനഷ്‌ടം മുന്നില്‍ കണ്ട്‌ മനുഷ്യജന്മത്തിന്‌ തടസ്സങ്ങളുന്നയിക്കുന്നത്‌ മഹാപാതകമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. ജീവിച്ചിരിക്കുന്ന സന്താനങ്ങളെയോ ജീവിക്കാനിരിക്കുന്നവരെയോ ഒരു തരത്തിലുമുള്ള `കൊല'ക്ക്‌ വിധേയമാക്കരുതെന്ന്‌ ശക്തമായി താക്കീത്‌ നല്‌കുകയാണ്‌ ഇസ്‌ലാം. ``ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‌കുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ (യുദ്ധം പ്രതിക്രിയാശിക്ഷ പോലുള്ള സന്ദര്‍ഭങ്ങള്‍) നിങ്ങള്‍ ഹനിച്ച്‌ കളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി, അവന്‍ നിങ്ങള്‍ക്ക്‌ നല്‌കിയ ഉപദേശമാണത്‌ (6:151)

ഈ വചനത്തിലെ മിന്‍ ഇംലാക്വ്‌ എന്ന പദപ്രയോഗം നിലവിലുള്ള ദാരിദ്ര്യ ഭീഷണി നിമിത്തം കൊല്ലരുത്‌ എന്ന സൂചനയും മറ്റൊരു വചനത്തില്‍ (17:31) ദാരിദ്ര്യമുണ്ടാകുമെന്ന ഭയത്താല്‍ കൊല്ലരുത്‌ (ഖശ്‌യത്തി ഇംലാക്വിന്‍) എന്ന താക്കീതും നല്‍കുന്നു. ``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ, നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌. പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.''(ബുഖാരി, മുസ്‌ലിം)

സന്താന നിയന്ത്രണത്തിന്‌ നിയമപരിരക്ഷ ഉറപ്പാക്കുകയും ഗര്‍ഭഛിദ്രം ഉദാരമാക്കുകയും ചെയ്യുക വഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയില്‍ മനുഷ്യര്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോകത്ത്‌ സന്താന നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മാനവ വിഭവശേഷിയുടെ മാന്ദ്യംമൂലം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബ സംവിധാനങ്ങളെ തകര്‍ത്തെറിയുക വഴി വന്നുചേര്‍ന്ന മഹാദുരന്തങ്ങള്‍ക്കും സ്‌ത്രീ-പുരുഷ അനുപാത വ്യത്യാസം വരുത്തിയ അപരിഹാര്യമായ അസന്തുലിതാവസ്ഥയ്‌ക്കുമൊക്കെ മനുഷ്യനിര്‍മി ത നിയമങ്ങള്‍ തന്നെയാണ്‌ കാരണക്കാരന്‍.

വിഭവ നഷ്‌ടമോ ഉപജീവനത്തെ കുറിച്ച ആശങ്കയോ നിമിത്തം വിവാഹബന്ധത്തില്‍ നിന്ന്‌ പിന്മാറുന്ന സമീപനവും ഇസ്‌ലാം പ്രോത്സാഹപ്പിക്കുന്നില്ല. ധര്‍മനിഷ്‌ഠയില്‍ കുടംബജീവിതം നയിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ മഹാ ഔദാര്യത്തിന്റെ ഭാഗമായി ഐശ്വര്യം പ്രദാനംചെയ്യുമെന്ന്‌ മതം പഠിപ്പിക്കുന്നു. ഭാര്യയുടെ അനാരോഗ്യം പോലുള്ള കാരണങ്ങളാല്‍ സന്താനനിയന്ത്രണം അനിവാര്യമാണെന്ന്‌ വരുന്ന ഘട്ടത്തില്‍ അത്‌ ചെയ്യുന്നതിന്‌ മതം എതിരല്ല. മറിച്ച്‌ അനാവശ്യമായ ആശങ്കയുടെ നൂലിഴകളില്‍ ജനന നിയന്ത്രണം `ആസൂത്രണം' ചെയ്യുന്നതാണ്‌ ഇസ്‌ലാം വിലക്കുന്നത്‌.

പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‌പിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താനാണ്‌. അവയെ വ്യവസ്ഥപ്പെടുത്തി ഉപയോഗക്ഷമമാക്കേണ്ട ബാധ്യത മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌. ഈ ദൗത്യനിര്‍വഹണത്തില്‍ നിന്ന്‌ പിന്‍മാറുകയും കൃഷിയോഗ്യ ഭൂമിയെ ചതുപ്പു നിലങ്ങളും കോണ്‍ക്രീറ്റ്‌ കാടുകളുമാക്കി വരുംതലമുറക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ ഗൗരവത്തോടെ താക്കീത്‌ നല്‌കുന്നു. ഒരുവേള, ധാര്‍മിക ബോധം നഷ്‌ടമായ അധികാര കേന്ദ്രങ്ങള്‍ ഭൂമിയില്‍ ഇത്തരം നാശങ്ങള്‍ക്ക്‌ പ്രേരണയേകുമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. ``ചില ആളുകളുണ്ട്‌. ഐഹിക ജീവിതത്തില്‍ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും അവരുടെ ഹൃദയശുദ്ധിക്ക്‌ അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്‌തവത്തില്‍ അവര്‍ സത്യത്തിന്റെ കഠിന വൈരികളത്രെ. അവര്‍ക്ക്‌ അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിളയും ജീവനും നശിപ്പിക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്‌ടപ്പെടുന്നതല്ല.'' (വി.ഖു 2:204-205)

by ജാബിര്‍ അമാനി @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts