വേഷം, ഫാഷന്‍, ഇസ്‌ലാം

ഒരാളുടെ വേഷവിധാനം കണ്ടാല്‍ അയള്‍ ഏതു രാജ്യക്കാരനാണെന്നു മാത്രമല്ല, ഏതു നാട്ടുകാരനാണെന്നും ഏറെക്കുറെ മനസ്സിലാക്കാന്‍ സാധിക്കുന്നു. താന്‍ ജീവിക്കുന്ന പ്രദേശത്തിന്റെയും കാലാവസ്ഥയുടെയും സംസ്‌കൃതിയുടെയും പാരമ്പര്യത്തിന്റെയും ഒരു പരിധി വരെ വിശ്വാസത്തിന്റെയും പ്രതിഫലനം

വസ്‌ത്രധാരണത്തില്‍ പ്രകടമാകുന്നു എന്നാണല്ലോ ഇതിന്നര്‍ഥം. എന്നാല്‍ ഈ പാരമ്പര്യങ്ങളും നാഗരികതകളും ഒരു മാറ്റവും വരാതെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഒരു സംഗതിയല്ല. ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസങ്ങള്‍ക്കനുസരിച്ച്‌, മറ്റെല്ലാ ജീവിതസൗകര്യങ്ങളിലുമെന്ന പോലെ വസ്‌ത്രങ്ങളിലും വലിയ മാറ്റങ്ങള്‍ കടന്നുവന്നു. ആയിരം കൊല്ലം മുമ്പുണ്ടായിരുന്ന `വസ്‌ത്ര'ങ്ങളും ഇന്നത്തേതും താതമ്യപ്പെടുത്തിയാല്‍ അത്ഭുതാവഹമായ പരിവര്‍ത്തനങ്ങള്‍ വന്നതായി കാണാം. എന്നാല്‍ വസ്‌ത്രമെന്ന ആശയം യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നു. ഭക്ഷണം, പാര്‍പ്പിടം, എന്നിവ പോലെ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ വസ്‌ത്രം.

വസ്‌ത്രം ഒരു ഭൗതിക വസ്‌തുവാണെങ്കിലും വസ്‌ത്രധാരണം ഒരാശയമാണ്‌. മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന വിവിധ ഘടകങ്ങളില്‍ ഒന്നാണ്‌ വസ്‌ത്രധാരണം. നഗ്നത മറയ്‌ക്കുക എന്നാണതിന്റെ പ്രാഥമികാവശ്യം. എന്താണ്‌ നഗ്നത? അതും മനുഷ്യന്റെ പ്രത്യേകതയാണ്‌. ശരീരത്തിലെ ഗോപ്യസ്ഥാനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ മറച്ചുവെക്കുക; മറ്റുള്ളവര്‍ അത്‌ കാണുമ്പോള്‍ ലജ്ജ തോന്നുക. ഇത്‌ മനുഷ്യ പ്രകൃതിയാണ്‌. അതിനുള്ള പ്രതിവിധി അതു മറച്ചുവെക്കലാണ്‌. അതു മറച്ചുവെക്കാന്‍ എന്തുപയോഗിക്കണം? അത്‌ മനുഷ്യ പുരോഗതിക്കും നാഗരികതക്കും മനുസരിച്ച്‌ മാറ്റങ്ങള്‍ വരും. ഈ പ്രകൃതി യാഥാര്‍ഥ്യം ഏറ്റവും ബുദ്ധിപരമായും പ്രായോഗികമായും അംഗീകരിക്കുകയും അത്‌ നിയമമായി നിഷ്‌കര്‍ഷിക്കുകയും ചെയ്‌തത്‌ ഇസ്‌ലാമാണ്‌. മറ്റേതൊരു മതത്തിലും ഭൗതിക ഇസങ്ങളിലും വസ്‌ത്രധാരണം നിഷ്‌കൃഷ്‌ട നിയമമായി ഇല്ല. ചില സ്ഥാന വസ്‌ത്രങ്ങളെപ്പറ്റിയുള്ള സങ്കല്‍പങ്ങളോ പാരമ്പര്യ ധാരണകളോ മാത്രമേ കാണുന്നുള്ളൂ.

ആദിപിതാവിന്‌ (മനുഷ്യവര്‍ഗത്തിന്‌) ഭൂമിയിലിറങ്ങേണ്ടി വന്നപ്പോള്‍ നഗ്‌നതാബോധമുണ്ടായി എന്നും നഗ്നത വെളിവാകാന്‍ കാരണക്കാരന്‍ പിശാചാണെന്നും വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. ``അങ്ങനെ അവരിരുവരെയും വഞ്ചനയിലൂടെ അവന്‍ (പിശാച്‌) തരംതാഴ്‌ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത്‌ അവരിരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി.'' (വി.ഖു. 7:22)

ആദിപിതാവായ ആദമിന്‌ നഗ്‌നതാ ബോധമുണ്ടായപ്പോള്‍ ഒരു ആന്തരികബോധമെന്ന നിലയ്‌ക്കാണ്‌ സ്വര്‍ഗവൃക്ഷത്തിലെ ഇലകള്‍ പറിച്ച്‌ നഗ്‌നത മറച്ചത്‌. ആദം സന്തതികളായ മനുഷ്യര്‍ക്ക്‌ നഗ്‌നത മറയ്‌ക്കല്‍ നിയമമായി നിശ്ചയിച്ചിരിക്കുന്നു. ``ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്‌ക്കാനുതകുന്ന വസ്‌ത്രം നല്‍കിയിരിക്കുന്നു.'' (7:26) ആദിമനുഷ്യന്‍ ഇലകള്‍ കൊണ്ട്‌ നഗ്‌നത മറച്ചു. വനാന്തരങ്ങളില്‍ കഴിഞ്ഞിരുന്ന ഋഷിമാരും മറ്റും മരവുരി ഉടുത്തിരുന്നതായി പുരാണങ്ങളില്‍ കാണുന്നു ഇന്നും വസ്‌ത്രനിര്‍മാണത്തിന്‌ മനുഷ്യന്‍ ആശ്രയിക്കുന്നത്‌ ചെടികളെയും മരങ്ങളെയും തന്നെ. നാഗരിക സമൂഹങ്ങളില്‍ രാസമിശ്രിതങ്ങള്‍ ചേര്‍ത്ത കൃത്രിമ വസ്‌ത്രങ്ങളും നിര്‍മിച്ചുവരുന്നു. വസ്‌ത്രത്തിന്റെ വസ്‌തു ഇങ്ങനെയാണെങ്കിലും വസ്‌ത്രത്തിന്റെ ആവശ്യകതയെന്താണെന്നത്‌ നാം തിരിച്ചറിയണം. പ്രാഥമികാവശ്യം നഗ്‌നത മറയ്‌ക്കലാണെങ്കിലും മനുഷ്യന്‌ അലങ്കാരമായും വ്യക്തിത്വത്തിന്റെ നിദാനമായും ചില പ്രത്യേക ചിഹ്‌നമായും വസ്‌ത്രം നിലകൊള്ളുന്നു. ഇക്കാര്യവും അല്ലാഹു സൂചിപ്പിക്കുന്നു. ``മനുഷ്യര്‍ക്ക്‌ നഗ്‌നത മറയ്‌ക്കാനും മറ്റ്‌ അലങ്കാരങ്ങള്‍ക്കുമായിട്ടാണ്‌ അല്ലാഹു വസ്‌ത്രം ഒരുക്കിത്തന്നിരിക്കുന്നത്‌'' എന്ന്‌ ഖുര്‍ആനില്‍ (7:26) വ്യക്തമാക്കുന്നു. വസ്‌ത്രം മനുഷ്യന്‌ അലങ്കാരമാണെന്ന്‌ പറഞ്ഞ ഉടനെ വസ്‌ത്രത്തെ ആലങ്കാരികമായി പ്രയോഗിച്ചുകൊണ്ട്‌ ഖുര്‍ആന്‍ നമ്മുടെ ചിന്തയെ തട്ടിയുണര്‍ത്തുന്നതു നോക്കൂ: ``ധര്‍മനിഷ്‌ഠയാകുന്ന വസ്‌ത്രമാകട്ടെ, അതാണ്‌ കൂടുതല്‍ ഉത്തമം.'' (അതേ സൂക്തം)

ദൈവഭക്തിയുടെ ഭാഗമാണ്‌ വസ്‌ത്രം ധരിക്കല്‍ എന്നു പറഞ്ഞ ഉടനെ `പിശാച്‌ നിങ്ങളനെ നഗ്‌നരാക്കി നിര്‍ത്താനാണ്‌ ശ്രമിക്കുന്നത്‌' എന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആധുനിക ഫാഷനെന്ന വ്യാജേന വസ്‌ത്രത്തിന്റെ പേരില്‍ ഇന്ന്‌ ചിലര്‍ കാട്ടിക്കൂട്ടുന്നത്‌ തോന്നിവാസങ്ങളാണ്‌. ഓരോ കാലത്തും വസ്‌ത്രങ്ങളുടെ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാലിന്ന്‌ ഫാഷന്‍ ഡിസൈനിംഗ്‌ ഒരു പ്രൊഫഷനാണ്‌. അതില്‍ ഡിഗ്രിയും ഡിപ്ലോമയും മറ്റും വന്നുകഴിഞ്ഞു. പ്രമുഖ വസ്‌ത്ര നിര്‍മാണ കമ്പനികള്‍ വന്‍ തുക ശമ്പളം നല്‍കി ഫാഷന്‍ ഡിസൈനര്‍മാരെ നിയമിച്ച്‌ തങ്ങളുടെ ബിസിനസ്‌ സാമ്രാജ്യം വികസിപ്പിക്കുന്നു. ദൃശ്യ ശ്രാവ്യ മീഡിയയിലൂടെ കോടികള്‍ ചെലവഴിച്ച്‌ നിത്യവും പരസ്യം ചെയ്യുന്നത്‌ പുതിയ പുതിയ ഫാഷനുകള്‍. മാറുന്ന ഓരോ ഫാഷന്റെയും പിന്നാലെ ജനം ഓടിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സാധാരണ കാര്യങ്ങളാണല്ലോ എന്നായിരിക്കും പലരുടെയും ചിന്ത. `എന്നാല്‍ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും' എന്നു പറഞ്ഞതു പോലെ `അഴിച്ചിട്ടതിനൊക്കുമോ ഉടുത്തിരിക്കിലും' എന്ന തരത്തിലേക്ക്‌ ഫാഷന്‍ തരം താഴ്‌ന്നുകൊണ്ടിരിക്കുന്നു. വസ്‌ത്രമെന്നത്‌ ഒരാദര്‍ശമായി `വാനരാനുകരണം' പോലെ വാരിപ്പുണരേണ്ടതുണ്ടോ എന്ന്‌ ഒരല്‍പനേരം ആലോചിക്കുന്നത്‌ ഉചിതമായിരിക്കും.

മുസ്‌ലിംകള്‍ക്ക്‌ പ്രത്യേകമായി ഒരു വസ്‌ത്രമില്ല. ഏതെങ്കിലും ബ്രാന്റഡ്‌ വസ്‌ത്രങ്ങള്‍ക്ക്‌ ഇസ്‌ലാമിന്റെ പാറ്റന്റുമില്ല. എന്നാല്‍ വസ്‌ത്രത്തിന്‌ വ്യക്തമായ മാര്‍ഗനിര്‍ദേശം ഇസ്‌ലാം വരച്ചു കാണിച്ചിട്ടുണ്ട്‌. `പുരുഷന്‌ പട്ട്‌ നിഷിദ്ധം. വെള്ള വസ്‌ത്രം അഭികാമ്യം. ഞെരിയാണിക്ക്‌ താഴെ വസ്‌ത്രം ഇഴഞ്ഞുകൂടാ. സ്‌ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരിക്കണം. തലയിലിടുന്ന വസ്‌ത്രം മാറിടത്തിലൂടെ താഴ്‌ത്തിയിടണം.' വസ്‌ത്രത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ പ്രാഥമിക നിഷ്‌കര്‍ഷയാണിത്‌.

`ആണും പെണ്ണും വേര്‍തിരിച്ചറിയാത്ത വസ്‌ത്രമാകരുത്‌. സ്‌ത്രീ പുരുഷവേഷം കെട്ടരുത്‌; മറിച്ചും. തൊലി മറഞ്ഞിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള്‍ വ്യക്തമായി കാണത്തക്ക വിധം ഇടുങ്ങിയതോ ശരീരം നിഴലിച്ചുകാണുന്നതോ ആകരുത്‌.' ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഏതു ഫാഷന്‍ വസ്‌ത്രവും മുസ്‌ലിംകള്‍ക്കണിയാം. മൂക്കും മുഖവും പോലും മറയ്‌ക്കുന്ന പുരുഷനും മാറും വയറും മറയ്‌ക്കാത്ത പെണ്ണും ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കിതു ഭൂഷണമല്ല. ആണിന്റേതിനേക്കാള്‍ ആകര്‍ഷകമാണ്‌ പെണ്‍ സൗന്ദര്യമെന്നത്‌ ഒരു പരമാര്‍ഥമാണ്‌. സൗന്ദര്യ പ്രകടനമോ സൗന്ദര്യ മത്സരമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനപരമായി അംഗീകരിക്കുന്നതോടൊപ്പം മക്കള്‍ക്ക്‌ -വിശിഷ്യാ പെണ്‍മക്കള്‍ക്ക്‌ - ടീവിയില്‍ കണ്ട ഡ്രസ്‌ തന്നെ വാങ്ങിക്കൊടുക്കുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിനെ കളിയാക്കുകയാണ്‌. ബോഡിഷെയ്‌പ്‌, സ്‌കിന്‍ കംഫര്‍ട്ട്‌ എന്നൊക്കെ പറയുന്നത്‌ തൊലിയോടൊട്ടി നില്‍ക്കുന്ന, കട്ടി കുറഞ്ഞ `ശീലയുറ'കളാണ്‌. ഈ വസ്‌ത്രമെനിക്കു വേണ്ട എന്നു പറയാന്‍ ആര്‍ജവം കാണിക്കാത്തവന്‍ ഇസ്‌ലാമിക സംസ്‌കാരത്തെ കരിതേക്കുകയാണ്‌. കുഞ്ഞുടുപ്പുകളുടെ കാര്യമാണ്‌ ഏറെ സങ്കടം. അരയ്‌ക്കു താഴെ ചെറിയൊരു തുണിയും അരയ്‌ക്കു മീതെ കഴുത്തിലേക്കൊരു ചരടും കെട്ടിയാല്‍ ഒരു `ഫാഷന്‍ കുഞ്ഞുടുപ്പാ'യി. ഇത്‌ വൃത്തികേടാണെന്ന്‌ വിളിച്ചുപറയാന്‍ നിത്യവും പള്ളിയില്‍ വരുന്നവര്‍ക്കെങ്കിലും തോന്നാതിരുന്നാല്‍ കഷ്‌ടമാണ്‌.

കാല്‍സറായിയും ഷര്‍വാണിയും മാത്രമാണ്‌ ഇസ്‌ലാമിക വസ്‌ത്രമെന്ന്‌ മുസ്‌ലിംകള്‍ക്കിടയില്‍ ചിലര്‍ ധരിച്ചുവശായിട്ടുണ്ട്‌. എന്നാല്‍ ഏതു വൃത്തികേടിനും മുന്നില്‍നില്‍ക്കാന്‍ മടിക്കാത്ത ഒരു വിഭാഗം വേറെയുമുണ്ട്‌. ഇത്‌ രണ്ടും അമിതമാണ്‌. അടിസ്ഥാന ആശയത്തില്‍ നിന്നുകൊണ്ട്‌ കാലത്തിനൊത്ത ഫാഷനോ നാടിനൊത്ത വസ്‌ത്രമോ ധരിക്കാവുന്നതാണ്‌. വിദ്യാലയങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ യൂനിഫോം ആകാവുന്നതാണ്‌. ഏതുതരം വസ്‌ത്രം തെരഞ്ഞെടുത്താലും മേനി മറയുന്നതും മാന്യത സ്‌ഫുരിക്കുന്നതും വ്യക്തിത്വം നിലനില്‍ക്കുന്നതും ആയിരിക്കണം. മൂത്രമൊഴിക്കാനോ സുജൂദ്‌ ചെയ്യാനോ കഴിയാത്ത തരത്തില്‍ ഇടുങ്ങിയ വസ്‌ത്രം ഇസ്‌ലാമികമല്ല. ഒറത്ത്‌ മറയാന്‍ പര്യാപ്‌തമല്ലാത്ത വസ്‌ത്രം മുസ്‌ലിം ധരിച്ചുകൂടാ. പുരുഷന്മാരില്‍ ചിലര്‍ നമസ്‌കാര നേരത്ത്‌ മാത്രം വസ്‌ത്രം ഞെരിയാണിക്ക്‌ മേല്‍ കയറ്റിവെക്കുന്നു. നമസ്‌കാരം കഴിഞ്ഞാല്‍ നിലത്ത്‌ വലിച്ചിഴയ്‌ക്കുന്നു. ഇത്‌ അനിസ്‌ലാമികമാണ്‌.

നബിയുടെ രണ്ട്‌ താക്കീതുകള്‍ ഏതു ഫാഷന്‍മാളില്‍ കയറുമ്പോഴും ഓര്‍മ വെക്കുക: ``ഉടുവസ്‌ത്രം അഹംഭാവപൂര്‍വം നിലത്തു വലിച്ചിഴച്ചു നടക്കുന്നവനെ പുനരുത്ഥാന ദിവസം അല്ലാഹു കടാക്ഷിക്കുകയില്ല.'' ``വസ്‌ത്രം ധരിച്ചിട്ടും നഗ്‌നകളായി ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്‌ത്രീകള്‍ക്ക്‌ നാശം.''

ഇസ്‌ലാം പഴഞ്ചനല്ല. ആധുനികതയ്‌ക്കും ഫാഷനും എതിരല്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നില്ല. എന്നാല്‍ അടിസ്ഥാനപരമായ നൈതിക മൂല്യങ്ങള്‍ അനുയായികള്‍ക്ക്‌ നിഷ്‌കര്‍ഷിക്കുന്നു. മൂല്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട്‌ സ്വതന്ത്രമായി ജീവിക്കാം. ഒരു നിയന്ത്രണത്തിനും വിധേയമാകാത്ത സര്‍വ തന്ത്ര സ്വതന്ത്ര്യമല്ല മുസ്‌ലിമിന്റെ ജീവിതം.

from ശബാബ് എഡിറ്റോറിയല്‍

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts