പൗരോഹിത്യത്തിന്റെ ഭാവപ്പകര്‍ച്ചകള്‍

മതപരമായ ചടങ്ങുകളില്‍ ആചാര്യസ്ഥാനം വഹിക്കുന്ന ആള്‍ എന്ന അര്‍ഥമാണ്‌ മലയാളത്തിലെ പ്രധാന നിഘണ്ടുകളില്‍ പുരോഹിതന്‌ നല്‌കപ്പെട്ടിട്ടുള്ള ഭാഷ്യം. പുരോഹിതന്റെ കര്‍മങ്ങളെ പൗരോഹിത്യം എന്നും വിവക്ഷിക്കുന്നു. മതവിശ്വാസികളുടെ ജീവിതത്തില്‍ വലിഞ്ഞുകയറിവരികയും തങ്ങളുടെ കാര്‍മികത്വത്തിലും ആശീര്‍വാദത്തിലും സാന്നിധ്യത്തിലും മാത്രമേ മതവിശ്വാസികള്‍ക്ക്‌ മതകര്‍മങ്ങള്‍ നിര്‍വഹിക്കാനും മതപരമായ ജീവിതം നയിക്കാനും കഴിയുകയുള്ളൂ എന്ന തെറ്റായ സങ്കല്‌പമാണ്‌ `പൗരോഹിത്യത്തിന്റെ' അടിത്തറ.

മതത്തിന്റെ താല്‌പര്യങ്ങള്‍ക്കും അനുശാസനങ്ങള്‍ക്കും അനുകൂലമായതും പ്രതികൂലമായതുമായ കാര്യങ്ങളെ കൂട്ടിക്കലര്‍ത്തി മതവിശ്വാസികളാല്‍ ഇവര്‍ ചെയ്യുന്ന കര്‍മങ്ങളാണ്‌ പൗരോഹിത്യം എന്നും മനസ്സിലാക്കപ്പെടുന്നു.

ഇത്തരമൊരു പൗരോഹിത്യ സങ്കല്‌പം ഇസ്‌ലാമിന്നന്യവും അപരിചിതവുമാണ്‌. മതപരമായ കാര്യങ്ങള്‍ ആധികാരികമായി ജനങ്ങള്‍ക്ക്‌ താത്വികമായും പ്രായോഗികമായും വിവരിച്ചുകൊടുത്ത പ്രഥമ പരിഗണനീയരായ ദൈവദൂതന്മാരെ പ്രവാചകന്മാര്‍ എന്നാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. പ്രവാചകന്മാര്‍ ഒരിക്കലും പുരോഹിതന്മാരായിരുന്നില്ല. എന്നു മാത്രമല്ല, ഖുര്‍ആന്‍ (9:31,34) പുരോഹിതന്മാരെയും പൗരോഹിത്യപ്രവണതകളെയും പരാമര്‍ശിച്ചുകൊണ്ട്‌ അവ തിന്മയുടെ പ്രതിരൂപങ്ങളും സത്യവിശ്വാസികള്‍ അവരുമായി അടുക്കുകയല്ല, അകലം കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌ എന്നുമുള്ള സേന്ദശമാണ്‌ നല്‌കുന്നത്‌. മതത്തെപ്പറ്റി ശരിയായ അവബോധമില്ലാത്ത മതവിശ്വാസികള്‍ മതനേതാക്കളെയും ചിലപ്പോള്‍ പ്രവാചകന്മാരെപ്പോലും ദൈവതുല്യരോ ദൈവത്തിലേക്കുള്ള ഇടയാളന്മാരോ എന്ന നിലയില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പൗരോഹിത്യ പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി നിരാകരിക്കുകയും പൗരോഹിത്യവലയത്തില്‍ കുടുങ്ങിയ മതവിശ്വാസികളെ ഗുണദോഷിക്കുകയും ചെയ്യുന്നുണ്ട്‌. പൗരോഹിത്യത്തിന്റെ ദുഷ്‌ടലാക്കുകളെയും നീചസംസ്‌കാരത്തെയും കുറിച്ച്‌ ഖുര്‍ആന്‍ ശക്തമായി താക്കീതുനല്‌കിയിട്ടുണ്ട്‌.

പ്രവാചകന്മാരെ ഖുര്‍ആന്‍ അംഗീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. മതപണ്ഡിതന്മാര്‍ക്കും ഇസ്‌ലാമിക ദൃഷ്‌ട്യാ പ്രസക്തിയും പ്രാധാന്യവുമുണ്ട്‌. എന്നാല്‍ മതത്തെ ചൂഷണോപാധിയാക്കുന്ന പുരോഹിതന്മാരെ ഇസ്‌ലാം നിരാകരിക്കുന്നു. പ്രവാചകന്മാരെയും പണ്ഡിതന്മാരെയും വേര്‍തിരിച്ചുകാണണം എന്നതാണ്‌ ഖുര്‍ആനിന്റെ നിര്‍ദേശം. സുപ്രധാനമായ ഈ ദൈവികസന്ദേശത്തെ അവഗണിക്കുകയും നിരാകരിക്കുകയും ചെയ്‌തവരാണ്‌ ജൂത-ക്രിസ്‌തീയ മതവിഭാഗങ്ങള്‍ എന്ന്‌ സോദാഹരണം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഉയര്‍ത്തപ്പെട്ട ഈസാനബിയെയും ജീവിച്ചിരിക്കുന്ന പണ്ഡിതരെയും പുരോഹിതന്മാരെയും ക്രിസ്‌ത്യാനികള്‍ ദൈവത്തിലേക്കുള്ള ഇടത്തട്ടു കേന്ദ്രങ്ങളോ ദൈവതുല്യരായിത്തന്നെയോ സങ്കല്‌പിച്ചു. സദ്‌വൃത്തനായ ഉസൈറി(റ)നെ ദൈവപുത്രനായി ജൂതന്മാരും സങ്കല്‌പിച്ചു. ദൈവം, പ്രവാചകന്‍, പണ്ഡിതന്‍, പുരോഹിതന്‍ എന്നീ പരികല്‌പനയിലെ വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാനുള്ള മതപരമായ ഉല്‍ബുദ്ധതയിലേക്ക്‌ ഈ മതവിഭാഗങ്ങള്‍ ഉയര്‍ന്നില്ല. അങ്ങനെയൊരു തിരിച്ചറിവിന്റെ മതപരമായ സാധ്യതയെ സംബന്ധിച്ച്‌ ആ മതവിഭാഗങ്ങള്‍ ഗൗനിച്ചതേയില്ല. അതിനാല്‍ തന്നെ അല്ലാഹുവിന്റെ ശക്തമായ വെറുപ്പിനും ശാപകോപങ്ങള്‍ക്കും അവര്‍ വിധേയമാവുകയും ചെയ്‌തു. മൂസാ(അ), ഈസാ(അ) എന്നീ പ്രവാചകന്മാര്‍ പകര്‍ന്നുകൊടുത്ത സത്യശുദ്ധമായ മതമാര്‍ഗരേഖ ജൂത-ക്രിസ്‌ത്യാനികള്‍ പാടെ കൈയൊഴിച്ചു. അങ്ങനെയവര്‍ പൗരോഹിത്യത്തിന്റെ ചൂഷണവലയില്‍ പെട്ട്‌ മതകീയമായ ചൈതന്യം കളഞ്ഞുകുളിച്ചു.

ജൂത-ക്രിസ്‌തീയ ജനവിഭാഗങ്ങള്‍ക്ക്‌ സംഭവിച്ച വിനാശകരമായ ഈ അപചയത്തെക്കുറിച്ച്‌ ഖുര്‍ആന്‍ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: ``ഉസൈര്‍ ദൈവപുത്രനാണെന്ന്‌ യഹൂദന്മാര്‍ പറഞ്ഞു. മസീഹ്‌ ദൈവപുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും പറഞ്ഞു. അതവരുടെ വായ്‌ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?

അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവരോട്‌ കല്‌പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ ഒരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്ര പരിശുദ്ധന്‍.'' (വി.ഖു. 9:30,31)

പുരോഹിതന്മാരുടെയും ആ മാര്‍ഗത്തില്‍ ചരിക്കുന്ന പണ്ഡിതന്മാരുടെയും ദുഷ്‌ടലാക്കുകളെപ്പറ്റി ഖുര്‍ആന്‍ പറയുന്നതിപ്രകാരമാണ്‌: ``സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി `സന്തോഷവാര്‍ത്ത' അറിയിക്കുക.'' (വി.ഖു. 9:34)

പൗരോഹിത്യത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഈ ദിവ്യസൂക്തത്തില്‍ നിന്ന്‌ വായിച്ചെടുക്കാനാകും. മതവിശ്വാസികളുടെ കൈയിലുള്ള പണം കൈവശപ്പെടുത്തുക എന്ന സാമ്പത്തിക ദുര്‍മോഹമാണ്‌ പുരോഹിതന്മാരുടെയും പുരോഹിതസ്വഭാവമുള്ള ചില പണ്ഡിതന്മാരുടെയും ആത്യന്തികലക്ഷ്യം. ഇതിനവര്‍ കാണുന്ന മാര്‍ഗം മതവിശ്വാസികളെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിപ്പിക്കുക എന്നതാണ്‌. മതത്തിന്റെ അടിത്തറ അല്ലാഹുവുമായി മനുഷ്യന്‍ ദൃഢബന്ധം സ്ഥാപിക്കുകയെന്നതും അല്ലാഹുവിന്നവകാശപ്പെട്ട അധികാരാവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ വകവെച്ചുകൊടുക്കാതിരിക്കുക എന്നുമുള്ള തൗഹീദാണ്‌. അപ്പോള്‍ പൗരോഹിത്യം പ്രഥമമായും പ്രധാനമായും ചെയ്യുന്നത്‌ മതവിശ്വാസികളെ തൗഹീദില്‍ നിന്നകറ്റുകയും സ്രഷ്‌ടാവിന്റെയും സൃഷ്‌ടികളുടെയുമിടയില്‍ ഇടത്തട്ട്‌ കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ്‌. അങ്ങനെ പുരോഹിതന്മാര്‍ മതവിശ്വാസികളുടെ മേല്‍ പിടിമുറുക്കുകയും തങ്ങളുടെ സാമ്പത്തിക പരിപോഷണത്തിന്റെ മാധ്യമങ്ങളായി മതവിശ്വാസികളെ ദുരുപയോഗം ചെയ്യുകയും ചൂഷണംചെയ്യുകയും ചെയ്യുന്നു.

മതവിശ്വാസികളെ ചൂഷണംചെയ്യുന്ന പൗരോഹിത്യ വിപത്ത്‌ മൂസാനബി(അ)യുടെയും ഈസാനബി(അ)യുടെയും അനുയായികളിലാണ്‌ രൗദ്രഭാവം പൂണ്ട്‌ വികാസംപ്രാപിച്ചത്‌ എന്ന്‌ ഖുര്‍ആനില്‍ നിന്ന്‌ മനസ്സിലാകുന്നു. സ്വയം ദൈവം ചമഞ്ഞ ഫിര്‍ഔനിന്റെ സമഗ്രാധിപത്യത്തില്‍ നിന്ന്‌ ഇസ്‌റാഈല്‍ ജനതയെ മൂസാ(അ) മോചിപ്പിക്കുകയും സംശുദ്ധമായ തൗഹീദിന്റെ ദിവ്യസന്ദേശങ്ങള്‍ പകര്‍ന്ന്‌ നല്‌കി അവരെ നന്നാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ്‌ ദൈവകല്‌പന പ്രകാരം മൂസാ(അ) തൗറാത്ത്‌ വാങ്ങാന്‍വേണ്ടി അല്‌പം വിട്ടുനില്‍ക്കേണ്ടി വന്നത്‌.

മൂസാ(അ) അനുയായികളോടൊപ്പം ഇല്ലാതിരുന്ന ഈ ഇടവേള ചൂഷണംചെയ്‌തുകൊണ്ട്‌ സാമിരി എന്ന പുരോഹിതന്‍ ഇസ്‌റാഈല്യര്‍ക്കിടയില്‍ `ആളാ'വുകയും പശുക്കുട്ടിയെ ആരാധിക്കുക എന്ന വ്യക്തമായ ശിര്‍ക്കിലേക്ക്‌ അവരെ വ്യതിചലിപ്പിക്കുകയും ചെയ്‌തു. ജനങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണമെല്ലാം ശേഖരിച്ച്‌ ഒരു സ്വര്‍ണക്കാളക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊണ്ടാണ്‌ സാമിരീ പുരോഹിതന്‍ തന്റെ ലക്ഷ്യം സാധിച്ചെടുത്തത്‌. മൂസാ(അ) പറഞ്ഞ ദൈവം തന്നെയാണ്‌ ഈ കാളക്കുട്ടി എന്ന്‌ അയാള്‍ സമര്‍ഥമായി ബനൂഇസ്‌റാഈല്യരെ ധരിപ്പിച്ചു. മതത്തിന്റെ മേലങ്കിയണിഞ്ഞു കാര്യങ്ങള്‍ വിശദീകരിക്കുന്ന സാമിരിയെ അവര്‍ കണ്ണടച്ചു വിശ്വസിച്ചു. അവര്‍ കാളക്കുട്ടിയെ ദൈവമെന്ന ധാരണയില്‍ ഭക്ത്യാദരപൂര്‍വം ആരാധിക്കാനും തുടങ്ങി. മൂസാ(അ) തൗറാത്തുമായി തിരിച്ചുവരുമ്പോള്‍ കാണുന്ന കാഴ്‌ച ഹൃദയഭേദകം! തൗഹീദിന്റെ സത്യസരണിയിലൂടെ നടന്നു തുടങ്ങിയ ബനൂഇസ്‌റാഈല്യര്‍ ചെറിയൊരു ഇടവേളയില്‍ ശിര്‍ക്കിന്റെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നു!

മതത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ടാണ്‌ സാമിരി കാര്യങ്ങളെല്ലാം ചെയ്‌തതെങ്കിലും ഖുര്‍ആന്‍ പറഞ്ഞത്‌ സാമിരി അവരെ വഴിതെറ്റിച്ചുകളഞ്ഞിരിക്കുന്നു എന്നാണ്‌. ഖുര്‍ആന്‍ (20:83-99) വിശകലനംചെയ്‌തിട്ടുള്ള സാമിരി സംഭവത്തില്‍ നിന്ന്‌ പുരോഹിതര്‍ മതസമൂഹത്തെ എത്ര സമര്‍ഥമായാണ്‌ വഴികേടിലാക്കുന്നത്‌ എന്നതിന്റെ രേഖാചിത്രം ലഭിക്കും.

ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദും(സ) വരുന്നതിനു മുമ്പ്‌ മദീനയിലെ ജൂത-ക്രിസ്‌ത്യാനികള്‍ പ്രവചിത പ്രവാചകനായ മുഹമ്മദിന്റെ ആഗമനത്തെ അക്ഷമയോടെ കാത്തിരുന്നു. മുഹമ്മദില്‍ ഞങ്ങള്‍ ആദ്യം വിശ്വസിക്കും എന്ന്‌ ജൂതന്മാരും ക്രിസ്‌ത്യാനികളും പരസ്‌പരം വീറും വാശിയും പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ തൗറാത്തിലും ഇഞ്ചീലിലും പ്രവചിത പ്രവാചകനെന്നെ നിലയില്‍ മുഹമ്മദ്‌ നബി ജൂത- ക്രിസ്‌ത്യാനികള്‍ക്ക്‌ സുപരിചിതനായിരുന്നിട്ടും പ്രവാചകാഗമനത്തിന്‌ ശേഷം അവരുടെ മട്ടും ഭാവവും മാറി. അവര്‍ നബി(സ)യുടെ ശക്തമായ എതിരാളികളായി നിലയുറപ്പിച്ചു. മുഹമ്മദിന്റെ നേതൃത്വമംഗീകരിച്ചാല്‍ തങ്ങളുടെ പൗരോഹിത്യ താല്‌പര്യങ്ങളൊന്നും നടക്കാതെയാവും എന്ന കാരണത്താലാണ്‌ അവര്‍ എതിര്‍ചേരിയില്‍ നിലയുറപ്പിച്ചത്‌.

മതത്തെ ഈ വിധം തങ്ങളുടെ താല്‌പര്യ പൂര്‍ത്തീകരണത്തിന്റെ ഉപാധിയായി മാത്രം നോക്കിക്കണ്ട മതവിഭാഗം എന്ന നിലയിലാണ്‌ ജൂതപൗരോഹിത്യത്തെ ഖുര്‍ആന്‍ വിശകലനംചെയ്‌തിട്ടുള്ളത്‌. ജൂത-ക്രിസ്‌തീയ ജനവിഭാഗത്തെ ബാധിച്ച പൗരോഹിത്യജീര്‍ണതകള്‍ അല്‌പം പോലും ഇല്ലാതെയാണ്‌ മുഹമ്മദ്‌ നബി(സ) ഇസ്‌ലാമിക സമൂഹത്തെ വാര്‍ത്തെടുത്തത്‌. എന്നിട്ടവിടുന്നിപ്രകാരം പറഞ്ഞു: ``സ്വര്‍ഗത്തിലേക്ക്‌ നിങ്ങളെ അടുപ്പിക്കുകയും നരകത്തില്‍ നിന്ന്‌ നിങ്ങളെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക്‌ ഞാന്‍ വ്യക്തമാക്കിത്തന്നിട്ടുണ്ട്‌.'' ഇസ്‌ലാമികജീവിതം നയിക്കാന്‍ ഒരു മുസ്‌ലിമിന്‌ ഒരു മതപുരോഹിതന്റെ കൈത്താങ്ങ്‌ ആവശ്യമില്ലെന്നര്‍ഥം. പ്രവാചകന്‍(സ) തന്റെ അവസാനനാളുകളില്‍ ഇപ്രകാരം വ്യക്തമാക്കുകയും ചെയ്‌തു. ``രണ്ട്‌ കാര്യം നിങ്ങളെ ഏല്‌പിച്ചു ഞാന്‍ പോകുന്നു. അവ മുറുകെ പിടിച്ചു ജീവിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല. ഖുര്‍ആനും നബിചര്യയുമാണവ.'' നിങ്ങള്‍ എന്ന പ്രയോഗത്തില്‍ ലോകാവസാനം വരെയുള്ള ഓരോ മുസ്‌ലിമും പെട്ടു. ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിക്കാന്‍ തിരുമാനിച്ച മുസ്‌ലിംകളെ പൗരോഹിത്യം ഇടപെട്ട്‌ അലങ്കോലമാക്കരുത്‌ എന്നുതന്നെയല്ലേ ഈ വചനത്തിലടങ്ങിയ താക്കീത്‌?

ജനനം, മരണം, വിവാഹം, ഗൃഹപ്രവേശം, യാത്ര പുറപ്പെടല്‍ തുടങ്ങിയ ജീവിതസന്ദര്‍ഭങ്ങളിലെല്ലാം മറ്റു പല മതവിഭാഗങ്ങളിലും ഒരു പുരോഹിതന്റെ കാര്‍മികത്വം അനിവാര്യമായി വരുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തില്‍ അങ്ങനെയൊരു പുരോഹിത ചടങ്ങ്‌ മേല്‍ സന്ദര്‍ഭങ്ങളിലൊന്നുമില്ല എന്നത്‌ വളരെ ശ്രദ്ധേയമാണ്‌. എന്നാല്‍ മതത്തെപ്പറ്റി ശരിയായ അവബോധമില്ലാത്ത മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നോ അതിലധികമോ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെടുന്ന അവസ്ഥ കാണുന്നു. ആദ്യകാല മുസ്‌ലിംകള്‍ക്കിടയിലില്ലാത്തതും പില്‍ക്കാലത്ത്‌ കടന്നുവന്നതുമായ പൗരോഹിത്യ പ്രവണതയാണിത്‌. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പുരോഹിതന്മാര്‍ തങ്ങളുടെ ചടങ്ങ്‌ കഴിഞ്ഞ്‌ `ഫീസ്‌' വാങ്ങിയാണ്‌ പോകുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. വി.ഖു. 9:34ല്‍ പൗരോഹിത്യത്തെ സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെടുത്തിയത്‌ ഓര്‍ക്കുക.

by ശംസുദ്ദീന്‍ പാലക്കോട്‌ @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts