മറ്റുള്ളവരെ ഉള്‍ക്കൊള്ളുക


``വ്യക്തമായ രീതി, അവധാനത, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാലില്‍ ഒരംശമാകുന്നു.'' (തിര്‍മിദി)

ദൈവികസന്ദേശം മാനവതക്ക്‌ കൈമാറാനാണ്‌ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്‌. ഭക്തിക്കും തദടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട സ്വഭാവമൂല്യങ്ങള്‍ക്കും ഉത്തമമാതൃകകളായിരുന്നു പ്രവാചകന്മാര്‍. പ്രബോധനപ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യ ഇടപെടലുകളിലും അവര്‍ പുലര്‍ത്തിയ മഹിതസ്വഭാവങ്ങളുടെ കാതലായ വശമാണ്‌ നബി(സ) ഇവിടെ പരാമര്‍ശിക്കുന്നത്‌. വ്യക്തിത്വവികസനത്തിനാവശ്യമായ സ്വഭാവമൂല്യങ്ങളില്‍ പരസ്‌പരപൂരകങ്ങളായ ഗുണങ്ങളാണ്‌ ഇതില്‍ അടങ്ങിയിരിക്കുന്നത്‌. വ്യക്തികള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ തലപൊക്കുന്നത്‌ ഇവയുടെ അഭാവത്തിലാണ്‌.

ഈ ലോകത്തുള്ള മനുഷ്യരെല്ലാം വീക്ഷണങ്ങളിലും വിശ്വാസാചാരങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നവരാണ്‌. എല്ലാ കാര്യങ്ങളിലും ഒരുപോലെയിരിക്കുന്ന രണ്ട്‌ വ്യക്തികളെ നമുക്ക്‌ കാണാന്‍കഴിയില്ല. ദൈവികസൃഷ്‌ടിയുടെ അത്ഭുതമായിട്ടാണ്‌ ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌. മനുഷ്യനില്‍ ഉണ്ടാവേണ്ട ഒരു ഉത്‌കൃഷ്‌ട സ്വഭാവം വളര്‍ത്തിയെടുക്കുകയെന്നതാണ്‌ ഈ സൃഷ്‌ടി വൈവിധ്യത്തിന്റെ ലക്ഷ്യം. വീക്ഷണവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണത്‌. ഭദ്രമായ സാമൂഹ്യബോധത്തിന്റെ ആദ്യപാഠവുമാണത്‌. ഇതു കൈവരിക്കാന്‍ ഓരോരുത്തരുടേയും സമീപനങ്ങളിലുണ്ടാകേണ്ട അവക്രമായ ശൈലിയാണ്‌ ഹദീസിന്റെ ആദ്യഭാഗത്ത്‌ പരാമര്‍ശിക്കുന്നത്‌. ബുദ്ധിസാമര്‍ഥ്യവും ചിന്താശേഷിയുമുള്ള പലരും മനുഷ്യരുമായുള്ള ഇടപെടലുകളില്‍ പരാജയപ്പെടുന്നത്‌ അവരുടെ സമീപനങ്ങളില്‍ വരുന്ന വീഴ്‌ചകൊണ്ടാണ്‌. യഥാര്‍ഥവിശ്വാസത്തിലൂടെ ഒരു മുസ്‌ലിമിന്‌ കിട്ടുന്ന പ്രധാനനേട്ടം മനസ്സിന്റെ വിശാലതയാണ്‌.

ഈ വിശാലതയില്‍നിന്നാണ്‌ വ്യക്തമായ സമീപനരീതികള്‍ രൂപപ്പെടുന്നത്‌. കുടുസ്സായ മനസ്സുകൊണ്ട്‌ വിദൂരതയിലേക്ക്‌ നോക്കുക സാധ്യമല്ല. വിശ്വാസിക്ക്‌ മറ്റു മനുഷ്യരുമായുള്ള സമ്പര്‍ക്കങ്ങളില്‍ തുറന്ന മനസ്സോടെയുള്ള സമീപനങ്ങള്‍ക്ക്‌ തടസ്സംനില്‌ക്കുന്ന യാതൊരുവിധ ബാഹ്യ ഇടപെടലുകളുമുണ്ടാകുന്നത്‌ നബി(സ) ഇഷ്‌ടപ്പെട്ടിരുന്നില്ല. ``നിങ്ങളില്‍ ആരും ഒരാളെ പറ്റിയും മുന്‍ധാരണയുണ്ടാക്കും വിധം എന്നോട്‌ സംസാരിക്കരുത്‌. തുറന്ന മനസ്സോടെ എല്ലാവരെയും സമീപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' എന്നദ്ദേഹം പറയാറുണ്ടായിരുന്നു. വിശ്വാസവും പ്രവര്‍ത്തനവും സുതാര്യമാക്കുവാനും ഈ സമീപനശൈലി സഹായിക്കുന്നു. ജനങ്ങള്‍ നമ്മെ ഏതുവിധത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടോ ആ രൂപത്തില്‍ അവരെ ഉള്‍ക്കൊള്ളുമ്പോഴാണ്‌ വ്യക്തിബന്ധങ്ങള്‍ ശക്തമാകുന്നത്‌.

സമീപനരീതി കുറ്റമറ്റതാക്കുവാന്‍ ഉപകരിക്കുന്നതാണ്‌ ഹദീസില്‍ പരാമര്‍ശിക്കുന്ന അവധാനത. ധൃതിപിടിച്ചു നടത്തുന്ന ഏതു കാര്യവും അബദ്ധത്തില്‍ കലാശിക്കും. സാവകാശവും അവധാനതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌ ദൈവാനുഗ്രഹമാണെന്നും ധൃതിപിടിച്ചുള്ളവ പൈശാചികമാണെന്നും ഇമാം അഹ്‌മദ്‌ റിപ്പോര്‍ട്ട്‌ചെയ്യുന്ന മറ്റൊരു ഹദീസില്‍ കാണാം. അവധാനതയും സഹിഷ്‌ണുതയും മുഖമുദ്രയാക്കി ജീവിച്ച ഒരു സ്വഹാബിയെ നബി(സ) പ്രശംസിക്കാറുണ്ടായിരുന്നു. ചിന്ത ക്രമീകരിക്കാനും കാര്യങ്ങളുടെ വരുംവരായ്‌കകള്‍ മുന്‍കൂട്ടി കാണാനും ഈ ഗുണമുള്ളവര്‍ക്ക്‌ കഴിയും. കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും ഉണ്ടാകുന്ന മിക്ക ദുരന്തങ്ങളും അവധാനതയോടെ യാഥാര്‍ഥ്യം മനസ്സിലാക്കാതെയുള്ള എടുത്തുചാട്ടങ്ങളുടെ ഫലമായിരിക്കും.
മേല്‍പറഞ്ഞ രണ്ടുഗുണങ്ങളും സാമ്പത്തികരംഗത്ത്‌ പ്രതിഫലിക്കുമ്പോഴാണ്‌ മിതവ്യയശീലം വ്യക്തിയില്‍ വളര്‍ന്നുവരുന്നത്‌. തത്വദീക്ഷയില്ലാതെ പണം ചെലവിടുമ്പോള്‍ ധൂര്‍ത്തും അനാവശ്യങ്ങളുമുണ്ടാകുന്നു.

അവധാനതയും നല്ല സമീപനങ്ങളും സ്വഭാവങ്ങളെ സംസ്‌കരിക്കുന്നതുപോലെ മിതവ്യയം സാമ്പത്തികരംഗത്തെയും സംസ്‌കരിക്കുന്നു. വളരെ കുറഞ്ഞ സാമ്പത്തികശേഷിയില്‍ ജീവിക്കുന്നവര്‍ക്കും അവരുടെ പണത്തിന്‌ മൂല്യവും ഉപയുക്തതയും വര്‍ധിക്കുന്നത്‌ മിതവ്യയം ശീലിക്കുമ്പോഴാണ്‌. അമിതവ്യയം പൊങ്ങച്ചപ്രകടനങ്ങള്‍ക്കും ദുരഭിമാനത്തിനുമായിരിക്കും; അവയാകട്ടെ സല്‍സ്വഭാവങ്ങളുടെ അന്തകനുമാണ്‌. അവധാനത നഷ്‌ടപ്പെടുമ്പോള്‍ സ്വഭാവത്തിന്‌ സംഭവിക്കുന്നതിനേക്കാള്‍ അപകടകരമായിരിക്കും മിതവ്യയത്തിന്റെ അഭാവത്തില്‍ സാമ്പത്തികരംഗത്ത്‌ സംഭവിക്കുന്നത്‌. അതുകൊണ്ടാണ്‌ ധൂര്‍ത്തിനെ പൈശാചികതയുടെ ഭാഗമായി ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. (17:27) മനസ്സിനെ ബാധിക്കുന്ന പിശുക്കില്‍നിന്നു മുക്തിനേടലാണ്‌ വിജയത്തിനാവശ്യം. അത്‌ നേടിയാല്‍ സ്വഭാവങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ഉദാരത നിലനിര്‍ത്താന്‍ സാധിക്കും.

by ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts