സ്‌നേഹിക്കുക; നോവിക്കുന്നവരെയും

ബദ്‌റിലേറ്റ ദയനീയ പരാജയത്തിന്‌ പ്രതികാരം ചെയ്യാന്‍ സര്‍വസന്നാഹങ്ങളോടെ ഖുറൈശിപ്പട പുറപ്പെട്ടു. മൂവായിരം വരുന്ന നിഷേധിക്കൂട്ടത്തെ പ്രതിരോധിക്കാന്‍ ആയിരത്തോളം വരുന്ന സ്വഹാബികളുമായി തിരുമേനിയും ഉഹ്‌ദ്‌ ലക്ഷ്യമാക്കി നീങ്ങി. ബദ്‌ര്‍ വിജയം നല്‌കിയ ആവേശം ഒട്ടും നഷ്‌ടപ്പെടാതെ തക്‌ബീറും തസ്‌ബീഹുമായി നീങ്ങുന്ന മുസ്‌ലിം സൈന്യം വഴിമധ്യെ കൂടിയാലോചനയ്‌ക്കും വിശ്രമത്തിനുമായി അല്‌പസമയം തങ്ങി. അവിടെവെച്ചാണ്‌ അബ്‌ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ എന്ന കപടവിശ്വാസിയുടെ മനസ്സില്‍ പിശാച്‌ കുടിയേറിയത്‌. ഏതാനും ചെറുപ്പക്കാരുടെ അഭിപ്രായം മാത്രം സ്വീകരിച്ച്‌ നമ്മെ അവഗണിക്കുന്ന മുഹമ്മദിനോടൊപ്പം യുദ്ധം ചെയ്യാന്‍ നാമെന്തിന്‌ പോകണം?അയാളുടെ ദുര്‍ബോധനം സൈന്യത്തില്‍ ആശങ്ക പരത്തി. ഒടുവില്‍ തന്റെ വലയില്‍ കുടുങ്ങിയ മുന്നൂറുപേരുമായി അയാള്‍ മദീനയിലേക്ക്‌ മടങ്ങുകയും ചെയ്‌തു. കൊടുംചതിയിലൂടെ മുസ്‌ലിംകളെ പരാജയപ്പെടുത്തുക എന്ന ഗൂഢലക്ഷ്യമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്‌.

 മറ്റൊരിക്കല്‍ ബനുല്‍മുസ്‌ത്വലഖ്‌ യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിം സൈന്യം മടങ്ങുന്നു. മദീനയിലെത്തിയ സൈന്യത്തില്‍ പ്രവാചകപത്‌നി ആഇശയെ കാണാനില്ല. അല്‌പസമയത്തിനു ശേഷം, വഴിയില്‍ ഒറ്റപ്പെട്ടുപോയ ആഇശ(റ)യെയും കൂട്ടി സ്വഫ്‌വാന്‍(റ) മദീനയിലെത്തുന്നു. ഇക്കാര്യമറിഞ്ഞ അബ്‌ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ ആഇശ(റ)യെയും സ്വഫ്‌വാനെ(റ)യും ചേര്‍ത്ത്‌ അപവാദം പറഞ്ഞുപരത്തുന്നു. വിശ്വാസികളുടെ മാതാവിനെതിരിലുള്ള ഈ ആരോപണം സ്വഹാബികളെയും പ്രത്യേകിച്ച്‌ നബി(സ)യെയും അത്യധികം വേദനിപ്പിച്ചു. ആഇശ(റ)യെ ദിവസങ്ങളോളം കരയിക്കുകയും ചെയ്‌തു. ഇബ്‌നു സുലൂല്‍ എന്ന കപടവിശ്വാസിയുടെ നാവ്‌ ഇങ്ങനെ നിരവധി തവണ നബി(സ)യെയും സ്വഹാബികളെയും മുറിപ്പെടുത്തിക്കൊണ്ടേയിരുന്നു.

 ഒടുവില്‍ ഇബ്‌നുസുലൂല്‍ മരിച്ചു. വിവരമറിഞ്ഞ റസൂല്‍(സ) ജനാസ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഇബ്‌നു സുലൂലിന്റെ വിശ്വാസിയായ മകന്‍, പിതാവിനെ കഫന്‍ ചെയ്യാനായി നബി(സ)യുടെ വസ്‌ത്രം ആവശ്യപ്പെട്ടു. സന്തോഷപൂര്‍വം അവിടുന്ന്‌ തന്റെ വസ്‌ത്രം അഴിച്ചുകൊടുത്തു. ശേഷം മകന്റെ ആവശ്യ പ്രകാരം അയാള്‍ക്കു വേണ്ടി നമസ്‌കരിക്കുകയും ചെയ്‌തു. എന്നാല്‍ നമസ്‌കരിച്ചതിനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു: ``അവരുടെ കൂട്ടത്തില്‍നിന്ന്‌ മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്‌. അവന്റെ ഖബ്‌റിന്നരികില്‍ നില്‌ക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്‌തിരിക്കുന്നു.'' (തൗബ: 84). 

നമസ്‌കാരം ഖുര്‍ആന്‍ വിലക്കുന്നു. പക്ഷേ മയ്യിത്ത്‌ കാണാനും കഫന്‍പുടവയായി സ്വന്തം വസ്‌ത്രം അഴിച്ചുകൊടുക്കാനും സന്നദ്ധനാവുന്ന അവിടുത്തെ ഹൃദയവിശാലത എത്ര മഹത്തരമാണ്‌. യുദ്ധമുഖത്തു വെച്ചു പോലും മുസ്‌ലിംകളെ വഞ്ചിച്ച, സ്വപത്‌നിക്കെതിരെ അപവാദമാരോപിച്ച്‌ തന്നെ വേദനിപ്പിച്ച, അഇശ(റ)യെ കണ്ണീരുകുടിപ്പിച്ച കുടിലമനസ്സിന്റെ ഉടമ മരിച്ചുകിടക്കുമ്പോള്‍ അയാള്‍ക്കു നേരെ കനിവിന്റെയും അനുകമ്പയുടെയും സഹായഹസ്‌തം നീട്ടാന്‍ നബി (സ)ക്കെങ്ങനെ കഴിഞ്ഞു എന്നത്‌ അത്ഭുതമായി അവശേഷിക്കുന്നു. അവിടുത്തെ വ്യക്തിത്വം ഏവര്‍ക്കും മീതെ ഉയര്‍ന്നുനില്‌ക്കുന്നതും മറ്റൊന്നും കൊണ്ടല്ലല്ലോ. നോവിക്കുന്നവരോടും വഞ്ചിക്കുന്നവരോടും പോലും സ്‌നേഹവും ഹൃദയവിശാലതയും കാണിക്കുന്ന തിരുനബി(സ) വിദ്വേഷവും പകയും തീണ്ടാത്ത മനസ്സിന്റെ ഉജ്വല മാതൃക തീര്‍ക്കുകയായിരുന്നു.

By അബൂസന 

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts