ജീര്‍ണതയുടെ അടിയൊഴുക്ക്‌

മീഡിയകള്‍ വിളമ്പിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ജീര്‍ണതയുടെ പര്യായമായിക്കൊണ്ട്‌ ആവര്‍ത്തിക്കപ്പെടുന്ന വന്‍ പാപങ്ങളില്‍ മുസ്‌ലിം സമുദായാംഗങ്ങളുടെ സാന്നിധ്യം കൂടിവരികയാണെന്നു തോന്നുന്നു. എന്തൊക്കെ പോരായ്‌മകളുണ്ടെങ്കിലും മദ്യപാനം, ഭവനഭേദനം, കളവ്‌, കൊടുംചതി, വ്യഭിചാരം, കൊലപാതകം തുടങ്ങിയ വന്‍ പാപങ്ങളില്‍ നിന്ന്‌ മുസ്‌ലിം സമൂഹം താരതമ്യേന അകലം പാലിച്ചു നില്‌ക്കുന്നു. എന്നാല്‍ ഈ സമാശ്വാസം നഷ്‌ടപ്പെടുമോ എന്നു തോന്നുമാറ്‌ ഭീതിതമായിക്കൊണ്ടിരിക്കുകയാണ്‌ ലഭ്യമാകുന്ന വര്‍ത്തമാനങ്ങള്‍. സമൂഹത്തില്‍ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന തിന്മകളില്‍ പ്രധാനമാണ്‌ മയക്കുമരുന്ന്‌ കച്ചവടം, കള്ളപ്പണ വ്യവഹാരം, പിടിച്ചുപറി തുടങ്ങിയവ. ലഹരിക്കടിമപ്പെടുക എന്ന വലിയ അപരാധം മാത്രമല്ല, ലഹരിമരുന്നിന്റെ വാഹകരോ ഏജന്റുമാരോ ആയിത്തീരുന്ന പ്രവണതയാണ്‌ യുവതലമുറക്കിടയില്‍ നാം കണ്ടുവരുന്നത്‌. യുവതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മയക്കുമരുന്നിന്റെയും സ്‌ത്രീപീഡനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളില്‍ നിരവധി മധ്യവയസ്‌കരും പ്രതികളാണ്‌. പ്രതികളെല്ലാം കുറ്റക്കാരല്ല പൊതു ന്യായത്തിനപ്പുറം പിടിക്കപ്പെടുന്നവരില്‍ മിക്കയാളുകളും അനേകം കുറ്റത്തിന്‌ നിരവധി തവണ ശിക്ഷയനുഭവിച്ച `കേഡി'കളാണ്‌.

ഈ പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നത്‌ സമുദായത്തിനകത്ത്‌ ജീര്‍ണത പെരുകുന്നു എന്ന്‌ വിളിച്ചുപറയാനോ ഒറ്റപ്പെട്ട സംഭവങ്ങള്‍ സാമാന്യവല്‍കരിച്ച്‌ പെരുപ്പിച്ച്‌ കാണിക്കാനോ അല്ല. മറിച്ച്‌ ചെറുപാപങ്ങളില്‍ നിന്നുപോലും അകന്നു നില്‌ക്കാന്‍ നിരന്തരം ഉപദേശിക്കപ്പെടുന്ന മുസ്‌ലിം സമൂഹത്തിനിടയിലും -ഒറ്റപ്പെട്ടതെങ്കിലും-വന്‍ പാപങ്ങള്‍ കടന്നുവരുന്നു എന്ന ആശങ്കകള്‍ പങ്കുവെയ്‌ക്കാനും അതിന്‌ പരിഹാരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന്‌ ചിന്തിക്കാനും വേണ്ടിയാണ്‌. ജീവിതത്തിന്റെ ലക്ഷ്യബോധം നഷ്‌ടപ്പെടുമ്പോള്‍ ഭൗതിക ജീവിതസുഖം പരമലക്ഷ്യമായി കാണുന്നു. ഈ ലോകജീവിതം കഴിയുന്നേടത്തോളം `സുഖ സമൃദ്ധ'മായി കഴിഞ്ഞുകൂടണമെന്ന നിലപാടു മൂലമാണ്‌ പലരും ജീര്‍ണതകളുടെ മാര്‍ഗം അവലംബിക്കുന്നത്‌. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നതാണ്‌ ഈ നിലപാടിന്റെ മുഖമുദ്ര. ഫലത്തില്‍ ഇത്‌ പിശാചിന്റെ മാര്‍ഗത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന്‌ തിരിച്ചറിയുമ്പോഴേക്ക്‌ നേരം ഏറെ വൈകിയിരിക്കും. മനുഷ്യസമൂഹത്തെ വിളിച്ചുകൊണ്ട്‌ സ്രഷ്‌ടാവായ അല്ലാഹു ഓര്‍മപ്പെടുത്തുന്നു: ``മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവ്‌ തന്റെ സന്തതിക്കോ സന്തതികള്‍ പിതാവിനോ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ.'' (31:33)

 ലോകത്ത്‌ മുസ്‌ലിംകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. പ്രശ്‌ന സങ്കീര്‍ണമാണെങ്കിലും ഇന്ത്യയില്‍ മുസ്‌ലിംകളുടെ പൊതുസ്ഥിതി ഭിന്നമാണ്‌. അതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ഒട്ടൊക്കെ നല്ല നില കൈവരിക്കാന്‍ സാധിച്ച കേരള മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്‌ ആഭ്യന്തര ജീര്‍ണതകളാണ്‌. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന്‌ ഈയടുത്ത കാലത്തായി പിടിക്കപ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ മുസ്‌ലിം സമുദായത്തില്‍ പിറന്നവര്‍ ധാരാളമായി അകപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്‌ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്‌. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വിദ്യ തേടുന്നതിനിടയിലാണ്‌ പലരും അധോലോക ബന്ധത്തിലേക്കും അതുവഴി മയക്കുമരുന്നു `ക്യാരിയര്‍' തൊഴിലിലേക്കും നീങ്ങുന്നത്‌. അതിന്റെ ഫലം താല്‍ക്കാലിക പണലബ്‌ധി എന്നതിനേക്കാള്‍ ആത്യന്തിക ജീവിത നഷ്‌ടമാണ്‌. കോടിക്കണക്കിന്‌ രൂപ വിലവരുന്ന മയക്കുമരുന്നുകള്‍ ദേശീയപാതയുടെ ഓരങ്ങളില്‍ നിന്ന്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നിത്യവും പിടിക്കപ്പെടുന്നു. ആകര്‍ഷകമായ സമ്പാദ്യം, ദുര്‍ബലമായ നിയമവ്യവസ്ഥ, അഴിമതി നിറഞ്ഞ നിയമ പാലക സംവിധാനം, അപര്യാപ്‌തമായ ശിക്ഷാ നിയമം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയ്‌ക്ക്‌ വളമേകുന്നു. കള്ളക്കടത്തുകള്‍ ഒരുകാലത്ത്‌ കേരളത്തില്‍, വിശിഷ്യാ തീരദേശങ്ങളില്‍ വ്യാപകമായിരുന്നു. സ്വര്‍ണമുള്‍പ്പെടെ എന്തും സ്വതന്ത്രമായി കൈകാര്യം ചെയ്യാവുന്ന വിപണിയുടെ അവസ്ഥാമാറ്റം കള്ളക്കടത്തിന്‌ പ്രസക്തി നഷ്‌ടപ്പെടുത്തിയെങ്കിലും കുഴല്‍ പണം അരങ്ങുതകര്‍ത്താടുകയാണ്‌. നിരവധി ഏജന്റുമാര്‍, നാടുനീളെ കാരിയര്‍മാര്‍, സംരക്ഷണത്തിന്‌ ഗുണ്ടകള്‍, തെറ്റിയാല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍. നീളുന്ന മുറുകുന്ന നെറ്റ്‌ വര്‍ക്കുകള്‍. ലാഭം കൊതിക്കുന്ന ചെറുപ്പക്കാര്‍ അതിവേഗം കണ്ണികളാകുന്നു. കരിയര്‍മാരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. അതിനു ചോദ്യമില്ല. കേസ്‌ കൊടുക്കാന്‍ മാര്‍ഗവുമില്ല. കടുവായെ പിടിക്കുന്ന കിടുവകള്‍. പിന്നെ ശരണം ക്വട്ടേഷന്‍. നോക്കുകുത്തിയാകുന്ന നിയമവ്യവസ്ഥ. കൂട്ടപ്രതികളായി ചേര്‍ത്തുവെക്കാവുന്ന നിയമപാലകവൃന്ദം. ഫലം അധോലോകം തടിച്ചുകൊഴുക്കുന്നു. ബൈക്കിലെത്തി വഴിയേ പോകുന്ന പെണ്ണിന്റെ കഴുത്തിലെ മാല പിടിച്ചുപറിച്ച്‌ രക്ഷപ്പെടുന്നത്‌ ത്രില്‍ ആയി കാണുന്ന കൗമരക്കാര്‍. ഏറ്റവും റിസ്‌ക്‌ കുറഞ്ഞ പരിപാടി!

 ഈ മൂന്നു മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിക്കുന്നത്‌ ജീവിതത്തിന്റെ അടിസ്ഥാനാവാശ്യങ്ങള്‍ക്കുവേണ്ടിയല്ല. ആഡംബരപൂര്‍ണമായ `അടിച്ചുപൊളിക്കു' വേണ്ടിയാണ്‌ എന്തു കിട്ടിയാലും മതിവരാത്ത സുഖലോലുപതയിലേക്കാണ്‌ ഇതു മനുഷ്യനെ നയിക്കുക. സമൂഹത്തിന്റെ ഒന്നാകെയുള്ള നാശമായിരിക്കും ഫലം. പൗരാണിക സമൂഹങ്ങള്‍ കൂട്ടനാശത്തിന്‌ ഹേതുവായ സാഹചര്യം ഖുര്‍ആന്‍ വിവരിക്കുന്നു: ``ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാര്‍ക്ക്‌ നാം ആജ്ഞകള്‍ നല്‌കും. എന്നാല്‍ അത്‌ വകവയ്‌ക്കാതെ അവര്‍ അവിടെ താന്തോന്നിത്തം നടത്തും. ശിക്ഷയെപ്പറ്റിയുള്ള വാക്ക്‌ അങ്ങനെ ആ രാജ്യത്തിന്റെ കാര്യത്തില്‍ സ്ഥിരപ്പെടുകയും നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്‌.'' (17:16) അകവും പുറവും ബന്ധമില്ലാത്ത ഒരു മുഖം കൂടിയുണ്ട്‌ സമുദായത്തിന്‌. കേരള മുസ്‌ലിംകള്‍ സംഘടനാ ബന്ധിതങ്ങളാണ്‌. മതസംഘടനകള്‍ നിരവധി. ആദര്‍ശ വൈജാത്യം ശക്തമായിത്തന്നെ പ്രകടിപ്പിക്കുന്നവര്‍. ഓരോരുത്തര്‍ക്കും പദ്ധതികളും പരിപാടികളുമുണ്ട്‌. അവയിലേറെയും സമൂഹനന്മയ്‌ക്കു വേണ്ടിയാണ്‌. എന്നാല്‍ ഇതൊന്നും ബാധകമാവാത്ത ഒരു വലിയ വിഭാഗം തോന്നിയ പോലെ ജീവിതം നയിക്കുന്നു. മതനിഷേധികളല്ല; മതകീയ ജീവിതം ഉള്‍ക്കൊള്ളുന്നവര്‍ തന്നെ. എന്നാല്‍ അവരുടെ വിവാഹം, വ്യവഹാരം, തൊഴില്‍, സമ്പാദനം, വിനിമയം തുടങ്ങിയ ഒരു കാര്യത്തിലും സ്വന്തം താല്‌പര്യങ്ങള്‍ക്കപ്പുറം ആലോചന പോകാറില്ല.

 മുസ്‌ലിം സമൂഹത്തിന്റെ സമഗ്രോന്നമനം ആഗ്രഹിക്കുന്നവരെ മഥിക്കുന്ന ചിന്തകള്‍ പങ്കുവെച്ചതാണിവിടെ. നമുക്ക്‌ എന്തു ചെയ്യാന്‍ പറ്റും! കൂട്ടായി ആലോചിക്കാം. നിയമങ്ങള്‍ക്കോ അധികാര കൈകള്‍ക്കോ കല്‍ത്തുറുങ്കുകള്‍ക്കോ ചെയ്യാന്‍ കഴിയാത്തത്‌ സ്‌നേഹ സഹവാസങ്ങള്‍ക്ക്‌ ചിലപ്പോള്‍ കഴിഞ്ഞേക്കാം. മുസ്‌ലിം സമുദായങ്ങള്‍ക്ക്‌ ലക്ഷ്യബോധം (പരലോക വിശ്വാസം) നല്‌കുക എന്നതാണ്‌ ആദ്യപടി. ലക്ഷ്യത്തിലൂന്നിയ ജീവിത വീക്ഷണം തകര്‍ന്നടിയാത്ത കുടുംബബന്ധങ്ങള്‍. മഹല്ലടിസ്ഥാനത്തില്‍ ആത്മാവുണര്‍ത്തുന്ന ആത്മാര്‍ഥ ബോധവത്‌കരണം. സാമൂഹിക കൂട്ടായ്‌മ. ഇത്യാദി കാര്യങ്ങളിലൂടെ ഒരളവോളം പിടിച്ചുനിര്‍ത്താനാവുന്നതാണ്‌ ഈ വ്യാധി. മേല്‍പറഞ്ഞ ശ്രമങ്ങള്‍ സംഘടനാപരമായ വീക്ഷണ വൈജാത്യങ്ങള്‍ക്കപ്പുറം സമാനതയുള്ളതാണ്‌. തിക്തഫലം -ഏറ്റക്കുറവു കാണാമെങ്കിലും- എല്ലാവര്‍ക്കുമുള്ളതാണ്‌. അതുകൊണ്ടു തന്നെ പരിഹാരമാര്‍ഗത്തിലും അഭിപ്രായൈക്യം അസാധ്യമാകേണ്ടതില്ല. ഓരോ നാട്ടിലും വിവിധ മുസ്‌ലിം സംഘടനകള്‍ ജീര്‍ണതകള്‍ക്കെതിരില്‍ പൊതുവായും വന്‍ പാപങ്ങള്‍ വ്യാപിക്കാനിടയാകുന്ന സാഹചര്യങ്ങള്‍ക്കെതിരില്‍ പ്രത്യേകിച്ചും കൂട്ടായ്‌മകള്‍ ഉണ്ടാക്കുകയും തിന്മക്കെതിരെ സക്രിയമായി ഇടപെടുകയും ചെയ്‌താല്‍ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനാവുമെന്നതില്‍ തര്‍ക്കമില്ല. നന്മയില്‍ പരസ്‌പരം സഹകരിക്കല്‍ (വി.ഖു 5:2) എല്ലാവരുടെയും ബാധ്യതയാണല്ലോ.

From ശബാബ് Editorial 

സന്താന നിയന്ത്രണവും പ്രപഞ്ചത്തിന്റെ സന്തുലനവും

 അത്യത്ഭുതകരമാണ്‌ പ്രപഞ്ചത്തിന്റെ ഘടനയും സംവിധാനങ്ങളും. അന്യൂനമായ സൃഷ്‌ടിപ്പ്‌. ഏറ്റക്കുറച്ചിലുകളോ താളഭംഗമോ ഇല്ല. കണിശവും വ്യവസ്ഥാപിതവുമായ ക്രമീകരണം. സൃഷ്‌ടികളെ വിന്യസിക്കുന്നതിലും സൃഷ്‌ടിക്കുന്നതിലും മാത്രമല്ല, അവയുടെ ധര്‍മനിര്‍വഹണ രീതികള്‍, ജൈവികപ്രവര്‍ത്തനങ്ങള്‍, പരസ്‌പരാശ്രിതത്വം തുടങ്ങി ഉപജീവനം വരെയുള്ള ക്രമീകരണങ്ങള്‍ അദ്വിദീയമാണ്‌. ദൈവനിഷേധികളും ധിക്കാരികളുമല്ലാതെ ഒരാളുംപ്രപഞ്ചത്തിലെ ഈ അന്യൂന സംവിധാനങ്ങളില്‍ വിസ്‌മയിക്കാതിരിക്കില്ല. ``പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നില്‍ നീ ദൃഷ്‌ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?''(വി.ഖു 67:3). ``എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു'' (27:88). ``അങ്ങനെ നാം എല്ലാം നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍'' (77:23). ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക. സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത (രക്ഷിതാവിന്റെ) വ്യവസ്ഥ നിര്‍ണയിച്ച്‌ മാര്‍ഗദര്‍ശനം നല്‍കിയവനുമായ (രക്ഷിതാവ്‌.'' (വി.ഖു 87:1-3)

 അന്യൂനമായ പ്രാപഞ്ചിക ക്രമീകരണത്തിന്റെ ഭാഗമാണ്‌ ഭൂമിയിലെ സന്തുലിതാവസ്ഥ. വ്യത്യസ്‌തമായ സന്തുലന സംവിധാനങ്ങള്‍ സ്രഷ്‌ടാവ്‌ തയ്യാറാക്കിയിട്ടുണ്ട്‌. മനുഷ്യരുടെ മാത്രമല്ല, എല്ലാ ജൈവവസ്‌തുക്കളുടെയും സുരക്ഷിതത്വത്തിനും സുഗമമായ വളര്‍ച്ചയ്‌ക്കും ഉപോല്‍പലകമാകുന്ന ക്രമീകരണങ്ങള്‍. ജീവികളുടെ വലുപ്പവ്യത്യാസങ്ങള്‍, ശക്തി വ്യത്യാസങ്ങള്‍ എന്നിവ മറ്റു ജീവികളുടെ ജീവന്‌ ഭീഷണിയല്ല. വലിയ മൃഗത്തിന്റെ ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറിയ ജീവികളാവാം എന്നിരിക്കിലും അത്തരം ജീവികള്‍ അതുവഴി വംശനാശത്തിന്‌ കാരണമായിട്ടില്ല. മനുഷ്യനൊഴികെ മറ്റു പല ജീവികളുടെയും ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറുജീവികളാണ്‌. ഇത്‌ പക്ഷേ പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ഭാഗമാണ്‌. പ്രപഞ്ചത്തിന്റെ നിയതമായ താളത്തിനോ വളര്‍ച്ചയ്‌ക്കോ ഇവ തടസ്സമല്ലെന്ന്‌ മാത്രമല്ല, സന്തുലിതാവസ്ഥക്ക്‌ അനിവാര്യവുമാണ്‌. സസ്യങ്ങള്‍, മാംസം എന്നിവ മനുഷ്യന്റെ മുഖ്യ ഭക്ഷണങ്ങളാണ്‌. അഹിതവും അഹിതവുമായ വിഭവചൂഷണം മനുഷ്യന്‌ ഏറെ ഭീഷണിയും ഭീതിയും പ്രദാനം ചെയ്‌തിട്ടുണ്ട്‌. സ്രഷ്‌ടാവ്‌ ഏര്‍പ്പെടുത്തിയ `സന്തുലിതാവസ്ഥയില്‍', `വികസനം'(?) ലക്ഷ്യംവെച്ച്‌ മനുഷ്യന്‍ ചെയ്‌ത കടന്നാക്രമണമാണ്‌ ഇതിന്‌ പ്രധാന കാരണം.

ഭൂമിയിലെ ഒരു ജീവിയുടെ ജനനവും മറ്റൊരു ജീവിക്ക്‌ ഭീഷണിയല്ല. പ്രത്യുല്‍പാദനത്തില്‍ പോലും സന്തുലിതാവസ്ഥ ദൈവം ക്രമീകരിച്ചിട്ടുണ്ട്‌. `പന്നിപ്പേറും ആനപ്പേറും' തമ്മിലെ വ്യത്യാസം നോക്കൂ. വലിയ സമയവ്യത്യാസങ്ങള്‍ അവയുടെ പ്രത്യുല്‍പാദനത്തില്‍ ഉണ്ട്‌. ഒരു ശതാബ്‌ദത്തില്‍ ഒരിക്കല്‍പോലും ആന പ്രസവിക്കണമെന്നില്ല. (12 വര്‍ഷത്തില്‍ ഒരു തവണ -ശരാശരി കണക്ക്‌). ഉഗ്രവിഷമുള്ള പാമ്പുകളുടെ കാര്യവും തഥൈവ. ചില ജീവികളുടെ കുഞ്ഞുങ്ങള്‍ അപൂര്‍വമായി മാത്രമേ അതിജീവനശേഷി നേടുകയുള്ളൂ. ഗര്‍ഭകാലദൈര്‍ഘ്യം വര്‍ധിപ്പിച്ചും രണ്ട്‌ പ്രസവങ്ങള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചും സ്രഷ്‌ടാവ്‌ പ്രപഞ്ചത്തില്‍ സന്തുലിതാവസ്ഥ ക്രമീകരിച്ചിട്ടുണ്ട്‌. ശാക്തിക സന്തുലിതാവസ്ഥ പ്രപഞ്ചത്തില്‍ ദൃശ്യമാണ്‌. ചെറുജീവികള്‍ക്ക്‌ ശക്തികൊണ്ടല്ല, മറ്റേതെങ്കിലും സവിശേഷ ഉപായങ്ങള്‍ കൊണ്ടാണ്‌ സംരക്ഷണം നല്‍കുന്നത്‌. മാനവ ചരിത്രത്തില്‍ പോലും ശാക്തിക സന്തുലിതാവസ്ഥയുണ്ട്‌. പ്രപഞ്ചത്തില്‍ ഈ സന്തുലിതാവസ്ഥ നിലനില്‍ക്കാതെ വരുന്നത്‌ സംസ്‌കാരങ്ങളുടെയും അനുബന്ധ ആരാധനാകേന്ദ്രങ്ങളുടെയും നാശത്തിന്‌ കളമൊരുക്കുമെന്ന്‌ ചരിത്രത്തെ സാക്ഷി നിര്‍ത്തി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്‌. (22:40, 2:251) ``മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസി മഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.''

ഭൂമിയിലെ ജൈവസമ്പത്ത്‌ അത്യന്തം ബൃഹത്തായതാണ്‌. അസംഖ്യം ജീവജാതികള്‍, അതിലേറെ അവയുടെ എണ്ണവും. കണ്ടെത്തിയതും കണ്ടെത്താത്തതും എത്രയെത്രെ! നശിച്ച്‌ മണ്ണായി മാറിയതും ജീവിക്കുന്നവയും ജീവിക്കാനുള്ളവയും ഈ കൊച്ചുഗോളത്തില്‍ തന്നെ; മുക്കാല്‍ ഭാഗത്തിലധികം വെള്ളമുള്ള ഈ ജലഗോളത്തില്‍. അവയുടെ എല്ലാ നിയോഗങ്ങളും പ്രവര്‍ത്തനവും വിഹാരവും ഇവിടെതന്നെ. അതിനെല്ലാം പാകപ്പെടുത്തിയതാണ്‌ ഭൂമി. ഭൂമിയുടെ അടിസ്ഥാന ഭാഗങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കേടുവരുത്താത്തിടത്തോളം കാലം പ്രപഞ്ചം ഈ ധര്‍മം നിര്‍വഹിക്കുക തന്നെ ചെയ്യും. ജീവിച്ചവരെയും മരിച്ചവരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഭൂമിയുടെ ഈ ദൗത്യനിര്‍വഹണത്തിന്‌ ജീവികളുടെ എണ്ണത്തിലോ ഇനങ്ങളിലോ നിയന്ത്രണമേല്‍പ്പെടുത്തിയിട്ടില്ല. ഒരു ധര്‍മദര്‍ശനത്തിലും ഏതെങ്കിലും ഒരു ജീവിവര്‍ഗത്തിന്റെ എണ്ണം ഇത്രയേ പാടുള്ളൂവെന്ന നിര്‍ദേശം നമുക്ക്‌ കാണാന്‍ സാധ്യമല്ല. മനുഷ്യന്‍ അവന്റെ ചൂഷണ മനസ്ഥിതികൊണ്ട്‌ സ്വയമേവ പ്രഖ്യാപിച്ചതല്ലാതെ. മനുഷ്യരെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഈ പ്രപഞ്ചത്തിന്‌ സാധ്യമാവില്ലെന്ന വിഡ്‌ഢിത്വത്തെ ചോദ്യം ചെയ്യുന്നു, ഖുര്‍ആന്‍. ``ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ? മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്ക്‌ നാം സ്വഛജലം കുടിക്കാന്‍ തരികയും ചെയ്‌തിരിക്കുന്നു. അന്നേ ദിവസം നിഷേധിച്ച്‌ തള്ളിയവര്‍ക്കാകുന്നു നാശം.'' (വി.ഖു 77:25-27)

 ഭക്ഷണം സ്രഷ്‌ടാവിന്റെ ബാധ്യത 

 പ്രപഞ്ചത്തില്‍ പിറവിയെടുക്കുന്ന ഏതൊരു ജീവിക്കും രണ്ട്‌ കാര്യങ്ങള്‍ തന്റെ ബാധ്യതയായി സ്രഷ്‌ടാവ്‌ ഏറ്റിരിക്കുന്നു. ഒന്ന്‌, ജീവന്‍ നശിക്കുന്നതു വരെയുള്ള അവയുടെ പ്രവര്‍ത്തനം. മതവ്യത്യാസമില്ലാതെ മനുഷ്യര്‍ക്ക്‌ അവരവരുടെ ശാരീരിക ധര്‍മങ്ങള്‍ വ്യവസ്ഥാപിതമായി നിര്‍വഹിക്കാന്‍ സാധിക്കുന്നത്‌ അതുകൊണ്ടാണ്‌. ദഹനവ്യവസ്ഥ, പ്രത്യുല്‌പാദന വ്യവസ്ഥ പേശീ-നാഡീ സംവിധാനങ്ങള്‍ തുടങ്ങി അത്യത്ഭുതകരമായ ശരീരത്തിലെ സംവിധാനങ്ങള്‍ ക്രമതടസ്സം കൂടാതെ നിര്‍വഹിച്ചുതരികയെന്നത്‌ സ്രഷ്‌ടാവ്‌ സ്വയം ഏറ്റെടുത്ത ബാധ്യതയും നമുക്ക്‌ നല്‍കുന്ന അനുഗ്രഹവുമാണ്‌. നമ്മുടെ നിര്‍വഹണത്തില്‍ സംഭവിക്കുന്ന അപാകതകള്‍ വഴിയല്ലാതെ അവയ്‌ക്ക്‌ ഒരു തടസ്സവും സംഭവിക്കുകയില്ല തന്നെ. രണ്ട്‌, ജീവിക്കാനാവശ്യമായ ഉപജീവനോപാധികള്‍. സ്രഷ്‌ടാവിന്റെ നാമവിശേഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ റബ്ബ്‌ (ഘട്ടംഘട്ടമായി വളര്‍ത്തിയെടുക്കുന്നവന്‍), റാസിഖ്‌ (ഉപജീവനം നല്‍കുന്നവന്‍), ഖബീര്‍, ബസ്വീര്‍ (ജാഗ്രതയോടെ നിരീക്ഷിക്കുകയും സൂക്ഷ്‌മമായി അറിയുകയും ചെയ്യുന്നവന്‍) തുടങ്ങിയവ. ഖുര്‍ആന്‍ പറയുന്നു: ``ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പു സ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയില്‍ ഉണ്ട്‌.''(11:6) ``സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ്‌ അവയ്‌ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവനാണ്‌ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.'' (29:60) ഈ ഉപജീവനം എല്ലാ ജീവികള്‍ക്കും ഒരേ തരത്തിലോ സ്വഭാവത്തിലോ അല്ല നല്‍കിയിരിക്കുന്നത്‌. ജീവികളുടെ കഴിവുകള്‍, രീതികള്‍ വ്യത്യസ്‌തമാണല്ലോ. എല്ലാവര്‍ക്കും ഒരേപോലെ എല്ലാം നല്‍കുകയെന്നതല്ല നീതി. ആവശ്യമുള്ളത്‌ ആവശ്യമായ സമയത്തും അളവിലും നല്‍കുകയാണ്‌. അതത്രെ സന്തുലിതമായ സംവിധാനവും. സന്താനങ്ങളുടെ ഏറ്റക്കുറച്ചില്‍ ഈ സന്തുലിതാവസ്ഥയെ തകര്‍ക്കുകയില്ല. ഉപഭോഗത്തിന്റെ ധാരാളിത്വം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. ചരിത്രം അതിന്‌ സാക്ഷിയാണ്‌.

ദാരിദ്ര്യമല്ല ഐശ്വര്യവും സമ്പല്‍സമൃദ്ധിയുമാണ്‌ മാനവചരിത്രത്തില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടുള്ളത്‌. സ്വജനപക്ഷപാതിത്വവും അഴിമതിയും കൊള്ളയും ദാരിദ്ര്യത്തിന്റെ സൃഷ്‌ടിയല്ല; സമൃദ്ധിയുടേതാണ്‌. ``അല്ലാഹു തന്റെ ദാസന്മാര്‍ക്ക്‌ ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ അവന്‍ ഒരു കണക്കനുസരിച്ച്‌ താന്‍ ഉദ്ദേശിക്കുന്നത്‌ ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനും കണ്ടറിയുന്നവനും ആകുന്നു'' (42:27). ``അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചുകൊടുക്കുന്നത്‌? നാമാണ്‌ ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ച്‌ കൊടുക്കുന്നത്‌.''(43:32) പ്രഥമ വീക്ഷണത്തില്‍ ഉപജീവനത്തിലെ വ്യത്യസ്‌തതകളുടെ ലക്ഷ്യം കണ്ടെത്താനാവില്ല. എന്നാല്‍ സ്ഥിതി സമത്വവും സാമൂഹിക സുരക്ഷിതത്വവും പരസ്‌പരാശ്രിതത്വവും പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും ഈ വ്യത്യസ്‌തതയിലും വൈവിധ്യങ്ങളിലുമാണ്‌ കുടികൊള്ളുന്നത്‌. ആഹാരവസ്‌തുക്കളുടെ ഉപയോഗക്രമത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അമിതാഹാരവും അഹിതാഹാരവും നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ള സ്രഷ്‌ടാവ്‌, പക്ഷേ ഭക്ഷ്യ വിഭവങ്ങളുടെ പേരിലുള്ള ആശങ്ക ആവശ്യമില്ലെന്ന്‌ ഖണ്ഡിതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ആദ്യാഹാരമായ മുലപ്പാല്‍ തന്നെ നോക്കാം. അത്‌ രണ്ട്‌ കുട്ടികളില്‍ പരിമിതമല്ലല്ലോ, ആവശ്യാനുസരണം മാതാവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മനുഷ്യേതര ജീവിവര്‍ഗങ്ങളിലും രണ്ടിലധികം സന്താനങ്ങളില്ലേ, അവകള്‍ക്കിടയില്‍ ഉപജീവനരംഗത്ത്‌ വല്ല അസന്തുലിതാവസ്ഥയും കണ്ടെത്തിയിട്ടുണ്ടോ? പ്രപഞ്ചത്തില്‍ വിഭവനഷ്‌ടം സംഭവിക്കുമെന്ന്‌ പേടിച്ചും അസംഖ്യം സൃഷ്‌ടികള്‍ക്ക്‌ ഉപജീവനം തടസ്സപ്പെടുമെന്ന്‌ കരുതിയും സന്താനനിയന്ത്രണത്തിന്‌ ആഹ്വാനം ചെയ്യുന്നവര്‍ തിരിച്ചറിയാതെ പോകുന്നത്‌ ഭൂമിയുടെ പ്രകൃതമാണത്‌. സ്രഷ്‌ടാവിന്‌ സൃഷ്‌ടികളുടെ എണ്ണവണ്ണങ്ങളുടെ പേരില്‍ ഉപജീവനത്തിലോ വിഭവ വിന്യാസത്തിലോ ആശങ്കയില്ലെന്നിരിക്കെ, സൃഷ്‌ടികള്‍ ആശങ്കാകുലരാകുന്നത്‌ എന്തുമാത്രം അല്‍പത്തമാണ്‌! ഉപജീവനത്തിന്റെ മാര്‍ഗം തേടുന്നവര്‍ക്ക്‌ ദൈവം അത്‌ തടയാറില്ല. അലസതയും അഹങ്കാരവും നിഷേധവും വഴി പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ലഭ്യമാവാതിരിക്കുന്നതിന്‌ ഇനിമേല്‍ ജനിക്കേണ്ടതില്ലെന്ന തിട്ടൂരം ലളിതമായി പറഞ്ഞാല്‍ ശുദ്ധ ഭോഷ്‌കാണ്‌! പ്രഭാതത്തില്‍ കൂടുവിടുന്ന പറവകള്‍ക്ക്‌ സമൃദ്ധമായി ഭക്ഷണം ലഭ്യമാകുന്നത്‌ അധ്വാനത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ്‌. എന്നാല്‍ ജൈവദൗത്യം നിര്‍വഹിക്കാന്‍ കിലോമീറ്ററുകള്‍, ദിനങ്ങളോളം ആകാശ വിഹായസ്സില്‍ സഞ്ചരിക്കുന്ന ദേശാടനപക്ഷികള്‍ക്ക്‌ ശരീരം തളരാതെ ആവശ്യമായ ഊര്‍ജം പ്രദാനംചെയ്യുന്നതും സ്രഷ്‌ടാവ്‌ തന്നെ. 1965ല്‍ ലോക ഭക്ഷ്യകൃഷി സംഘടനയുടെ (FAO) ഡയറക്‌ടര്‍ ജനറല്‍ ഡോക്‌ടര്‍ ബി ആര്‍ സെന്‍, രണ്ടാം ലോക ജനസംഖ്യാ സമ്മേളനത്തില്‍ ചെയ്‌ത പ്രസംഗം ശ്രദ്ധേയമാണ്‌: ``ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിലും വ്യവസ്ഥപ്പെടുത്തുന്നതിലും മനുഷ്യര്‍ കാണിച്ച അലസതയും അമാന്തവും ആസൂത്രണമില്ലായ്‌മയുമാണ്‌ ഭക്ഷ്യപ്രശ്‌നങ്ങളുടെ മൂലകാരണം. ഇവയുടെ പരിഹാരമാണ്‌ ആദ്യം കാണേണ്ടത്‌. ജനസംഖ്യാ വര്‍ധനവിന്റെ പരിഹാരമല്ല.''

 സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുന്ന രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളോട്‌ കിടമാത്സര്യം നടത്താ നും വിഭവങ്ങള്‍ കൊള്ളയടിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. വികസ്വര രാഷ്‌ട്രങ്ങളിലെ സുഖിയന്മാര്‍ തീന്‍മേശയില്‍ അലങ്കാരത്തിന്‌ വെക്കുന്ന ഭക്ഷണ വിഭവങ്ങള്‍ മാത്രം മതിയാവും പല രാജ്യങ്ങളിലെയും പട്ടിണിക്ക്‌ പരിഹാരമേകാന്‍. ലോകം ഉപയോഗിക്കാതെ നശിപ്പിച്ചുകളയുന്ന `അധികഭക്ഷണം' കൊണ്ട്‌ മാത്രം ദരിദ്ര രാജ്യങ്ങളുടെ ഭക്ഷ്യക്കമ്മി പരിഹരിക്കാവുന്നതേയുള്ളൂ. ഖുര്‍ആന്റെ ഒരു പ്രഖ്യാപനം ഇങ്ങനെ: ``നിങ്ങള്‍ക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുവീന്‍ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, അവിശ്വാസികള്‍ വിശ്വാസികളോട്‌ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‌കുമായിരുന്ന ആളുകള്‍ക്ക്‌ ഞങ്ങള്‍ ഭക്ഷണം നല്‌കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാവുന്നു.'' (36:47) ഭൂമിയില്‍ ദൈവസൃഷ്‌ടിയാവാനുള്ള മഹാസൗഭാഗ്യം ചെറുതല്ല. മഹത്തായ സൗഭാഗ്യമാണ്‌ സന്താനസൗഭാഗ്യം എന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. സന്താന സൗഭാഗ്യം മുഖേന ദമ്പതികളിലും കുടുംബങ്ങളിലുമുണ്ടാകുന്ന വിഷമതകള്‍ ഈ സൗഭാഗ്യത്തിന്റെ ആഴവും അര്‍ഥവും വര്‍ധിപ്പിക്കുന്നു. ഭിന്ന ശേഷികളും സാധ്യതകളുമുള്ള മനുഷ്യവംശത്തിന്റെ തുടര്‍ച്ച പ്രജനന സംവിധാനത്തില്‍ നിക്ഷിപ്‌തമാണ്‌. മകനോ മകളോ ആകാനുള്ള അതിമഹത്തായ ദൈവകാരുണ്യം ലഭ്യമായവര്‍, മാതാവും പിതാവുമാകാനുള്ള മറ്റുള്ളവരുടെ അവകാശത്തെ വെല്ലുവിളിക്കുന്നത്‌ എന്തുമാത്രം ധിക്കാരമാണ്‌. പ്രപഞ്ചം വിശാലമാണെന്നിരിക്കെ മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ഥനാവുകയാണ്‌.

 സന്താന നിയന്ത്രണം? 

 ഇസ്‌ലാം ഈ വിഷയം അതീവ ഗൗരവത്തോടെ കാണുന്നു. ദാരിദ്ര്യം ഭയന്ന്‌, വിഭവനഷ്‌ടം മുന്നില്‍ കണ്ട്‌ മനുഷ്യജന്മത്തിന്‌ തടസ്സങ്ങളുന്നയിക്കുന്നത്‌ മഹാപാതകമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. ജീവിച്ചിരിക്കുന്ന സന്താനങ്ങളെയോ ജീവിക്കാനിരിക്കുന്നവരെയോ ഒരു തരത്തിലുമുള്ള `കൊല'ക്ക്‌ വിധേയമാക്കരുതെന്ന്‌ ശക്തമായി താക്കീത്‌ നല്‌കുകയാണ്‌ ഇസ്‌ലാം. ``ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‌കുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ (യുദ്ധം പ്രതിക്രിയാശിക്ഷ പോലുള്ള സന്ദര്‍ഭങ്ങള്‍) നിങ്ങള്‍ ഹനിച്ച്‌ കളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി, അവന്‍ നിങ്ങള്‍ക്ക്‌ നല്‌കിയ ഉപദേശമാണത്‌ (6:151) ഈ വചനത്തിലെ മിന്‍ ഇംലാക്വ്‌ എന്ന പദപ്രയോഗം നിലവിലുള്ള ദാരിദ്ര്യ ഭീഷണി നിമിത്തം കൊല്ലരുത്‌ എന്ന സൂചനയും മറ്റൊരു വചനത്തില്‍ (17:31) ദാരിദ്ര്യമുണ്ടാകുമെന്ന ഭയത്താല്‍ കൊല്ലരുത്‌ (ഖശ്‌യത്തി ഇംലാക്വിന്‍) എന്ന താക്കീതും നല്‍കുന്നു. ``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31) പിറക്കാനിരിക്കുന്ന കുഞ്ഞി ന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

 ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ, നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌. പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.''(ബുഖാരി, മുസ്‌ലിം) സന്താന നിയന്ത്രണത്തിന്‌ നിയമപരിരക്ഷ ഉറപ്പാക്കുകയും ഗര്‍ഭഛിദ്രം ഉദാരമാക്കുകയും ചെയ്യുക വഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയില്‍ മനുഷ്യര്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോകത്ത്‌ സന്താന നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മാനവ വിഭവശേഷിയുടെ മാന്ദ്യംമൂലം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബ സംവിധാനങ്ങളെ തകര്‍ത്തെറിയുക വഴി വന്നുചേര്‍ന്ന മഹാദുരന്തങ്ങള്‍ക്കും സ്‌ത്രീ-പുരുഷ അനുപാത വ്യത്യാസം വരുത്തിയ അപരിഹാര്യമായ അസന്തുലിതാവസ്ഥയ്‌ക്കുമൊക്കെ മനുഷ്യനിര്‍മി ത നിയമങ്ങള്‍ തന്നെയാണ്‌ കാരണക്കാരന്‍. വിഭവ നഷ്‌ടമോ ഉപജീവനത്തെ കുറിച്ച ആശങ്കയോ നിമിത്തം വിവാഹബന്ധത്തില്‍ നിന്ന്‌ പിന്മാറുന്ന സമീപനവും ഇസ്‌ലാം പ്രോത്സാഹപ്പിക്കുന്നില്ല. ധര്‍മനിഷ്‌ഠയില്‍ കുടംബജീവിതം നയിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ മഹാ ഔദാര്യത്തിന്റെ ഭാഗമായി ഐശ്വര്യം പ്രദാനംചെയ്യുമെന്ന്‌ മതം പഠിപ്പിക്കുന്നു. ഭാര്യയുടെ അനാരോഗ്യം പോലുള്ള കാരണങ്ങളാല്‍ സന്താനനിയന്ത്രണം അനിവാര്യമാണെന്ന്‌ വരുന്ന ഘട്ടത്തില്‍ അത്‌ ചെയ്യുന്നതിന്‌ മതം എതിരല്ല. മറിച്ച്‌ അനാവശ്യമായ ആശങ്കയുടെ നൂലിഴകളില്‍ ജനന നിയന്ത്രണം `ആസൂത്രണം' ചെയ്യുന്നതാണ്‌ ഇസ്‌ലാം വിലക്കുന്നത്‌.

 പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‌പിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താനാണ്‌. അവയെ വ്യവസ്ഥപ്പെടുത്തി ഉപയോഗക്ഷമമാക്കേണ്ട ബാധ്യത മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌. ഈ ദൗത്യനിര്‍വഹണത്തില്‍ നിന്ന്‌ പിന്‍മാറുകയും കൃഷിയോഗ്യ ഭൂമിയെ ചതുപ്പു നിലങ്ങളും കോണ്‍ക്രീറ്റ്‌ കാടുകളുമാക്കി വരുംതലമുറക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ ഗൗരവത്തോടെ താക്കീത്‌ നല്‌കുന്നു. ഒരുവേള, ധാര്‍മിക ബോധം നഷ്‌ടമായ അധികാര കേന്ദ്രങ്ങള്‍ ഭൂമിയില്‍ ഇത്തരം നാശങ്ങള്‍ക്ക്‌ പ്രേരണയേകുമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. ``ചില ആളുകളുണ്ട്‌. ഐഹിക ജീവിതത്തില്‍ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും അവരുടെ ഹൃദയശുദ്ധിക്ക്‌ അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്‌തവത്തില്‍ അവര്‍ സത്യത്തിന്റെ കഠിന വൈരികളത്രെ. അവര്‍ക്ക്‌ അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിളയും ജീവനും നശിപ്പിക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്‌ടപ്പെടുന്നതല്ല.'' (വി.ഖു 2:204-205)

By ജാബിര്‍ അമാനി 

വിശുദ്ധ ഹജ്‌ജ്‌ ചില പ്രായോഗിക പ്രശ്‌നങ്ങള്‍

ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ അഞ്ച്‌ തൂണുകളിലൊന്നാണത്‌. കേവലം ഒരു ചടങ്ങ്‌ എന്ന നിലയില്‍ അതിനെ കണ്ടുകൂടാ. ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരധ്യായം. തൗഹീദ്‌ പ്രബോധനത്തിന്റെ പരിച്ഛേദം. പ്രവാചകപിതാവ്‌, അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഇബ്‌റാഹീം(അ) പില്‍ക്കാലക്കാര്‍ക്കു വേണ്ടി ചര്യയാക്കിയ കര്‍മാനുഷ്‌ഠാനം. മുഹമ്മദ്‌ നബി(സ) പരിപൂര്‍ണമാക്കി കാണിച്ചുതന്ന ആഗോള ഒത്തുചേരല്‍. ചെയ്‌തവന്‌ പ്രതിഫലം സ്വര്‍ഗം മാത്രം. വിശ്വാസപരവും ചരിത്രപരവും സാമൂഹികപരവുമായ ഒട്ടേറെ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഹജ്ജ്‌ കര്‍മത്തെ ആ അളവില്‍ പരിഗണിക്കുകയും അതിന്റെ അന്തസ്സാരം ഉള്‍ക്കൊള്ളുകയും അതേ `സ്‌പിരിറ്റി'ല്‍ അത്‌ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കൂ. നമ്മുടെ ചുറ്റുപാടില്‍ ഹജ്ജിനു പോകുന്ന ആളുകള്‍ എല്ലാവരും ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്മാര്‍ അല്ലെന്നതാണ്‌ നേര്‌.

 പഴയ കാലത്ത്‌ പ്രതാപത്തിന്റെ പ്രതീകമായിരുന്നു ഹജ്ജ്‌. നാട്ടിലെ പ്രമാണിയും പ്രഥമഗണനീയനുമായിരുന്നു ഹാജിയാര്‍. എഴുപതില്‍ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുത്തൊഴുക്കോടെ എല്ലാവരും ഹാജിമാരായിത്തീര്‍ന്നു. എന്നിരുന്നാലും ഇപ്പോഴും `ഹാജി' എന്ന പട്ടം പേരിനൊപ്പം പെരുമക്കു വേണ്ടി ചേര്‍ക്കുന്ന ആളുകളുണ്ട്‌. പ്രവാചകനോ സ്വഹാബികളോ ഖലീഫമാരോ ഇസ്‌ലാമിക പണ്ഡിതന്മാരോ ചെയ്യാത്ത ഒരു മാതൃകയാണത്‌. നമസ്‌കാരം, നോമ്പ്‌, സകാത്ത്‌ പോലുള്ള ഒരു നിര്‍ബന്ധ കടമയത്രെ ഹജ്ജ്‌. അത്‌ നിര്‍വഹിച്ചവര്‍ അത്‌ വിളിച്ചുപറഞ്ഞു നടക്കുന്നതും എഴുതിതൂക്കുന്നതും ഒട്ടും ശരിയല്ല. അഭംഗിയാണ്‌. ``മാര്‍ഗം സൗകര്യപ്പെടുന്നവര്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജ്‌ നിര്‍വഹിക്കണം'' (3:97) എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്‌. അഥവാ മറ്റു അനുഷ്‌ഠാനങ്ങളെപ്പോലെയല്ല എന്നര്‍ഥം.

നമസ്‌കാരം എല്ലാവര്‍ക്കും ഏതു പരിതസ്ഥിതിയിലും നിര്‍ബന്ധം. ഏത്‌ പ്രതിസന്ധിഘട്ടത്തിലും നമസ്‌കാരം നിര്‍വഹിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ചില സൗകര്യങ്ങളും സൗജന്യങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്‌ എന്നുമാത്രം. നോമ്പാകട്ടെ ആരോഗ്യമുള്ളവനും നാട്ടില്‍ നില്‍ക്കുന്നവരും നിര്‍വഹിക്കുക. രോഗികളും യാത്രക്കാരും ശാരീരിക ശുദ്ധിയില്ലാത്ത സ്‌ത്രീകളും പിന്നീട്‌ നിര്‍വഹിക്കുക. സകാത്ത്‌ സാമ്പത്തിക ശേഷിയുള്ളവര്‍ക്കാണ്‌ നിര്‍ബന്ധം. ഹജ്ജാകട്ടെ ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യങ്ങള്‍ ഒത്തുചേരണം. വളരെ ദൂരെ, മറ്റൊരു രാജ്യത്ത്‌ നിശ്ചിത ദിവസങ്ങളില്‍ പോയിവരാന്‍ സൗകര്യം വേണമെന്നര്‍ഥം. ``ഇസ്‌ലാം സ്ഥാപിച്ചിരിക്കുന്നത്‌ അഞ്ച്‌ പ്രധാന കാര്യങ്ങളിലാണ്‌. അല്ലാഹുവല്ലാതെ ആരാധനക്ക്‌ അര്‍ഹമായി ഒന്നുമില്ല, മുഹമ്മദ്‌(സ) അല്ലാഹുവിന്റെ ദൂതനാണ്‌ എന്നീ സാക്ഷ്യവചനങ്ങള്‍, നമസ്‌കാരം മുറപോലെ നിര്‍വഹിക്കല്‍, സകാത്ത്‌ കൊടുക്കല്‍, റമദാനില്‍ വ്രതമെടുക്കല്‍, മാര്‍ഗം സൗകര്യപ്പെട്ടവര്‍ കഅ്‌ബയില്‍ ചെന്ന്‌ ഹജ്ജ്‌ ചെയ്യല്‍ (എന്നിവയത്രെ അത്‌)'' (ബുഖാരി) ഹജ്ജിനെപ്പറ്റി പറഞ്ഞപ്പോള്‍ മനിസ്‌തത്വാഅ ഇലൈഹി സബീലന്‍ എന്ന പരാമര്‍ശം ശ്രദ്ധേയം. ആരോഗ്യം, സാമ്പത്തികശേഷി, ദേശാന്തഗമന സൗകര്യം എല്ലാം ഒത്തിണങ്ങിയവനു മാത്രമേ ഹജ്ജ്‌ ചെയ്യേണ്ടതുളളൂ. സമ്പത്തുണ്ട്‌ ആരോഗ്യമില്ല, അതല്ലെങ്കില്‍ സമ്പത്തും ആരോഗ്യവുമുണ്ട്‌ രാഷ്‌ട്രത്തിന്റെ അനുമതിയില്ല. അതുമല്ലെങ്കില്‍ വേണ്ടത്ര ആരോഗ്യശേഷിയില്ല. ഇത്തരക്കാര്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമില്ല. സമ്പത്തില്ലാത്തവന്‍ സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥനല്ലാത്തതു പോലെ മേല്‍പറഞ്ഞ സൗകര്യങ്ങള്‍ ഒത്തിണങ്ങാത്തവന്‌ ഹജ്ജും ബാധ്യതയില്ല. ഇതിന്റെ വെളിച്ചത്തില്‍ പ്രായോഗികരംഗത്തെ ചില കാര്യങ്ങള്‍ ഓര്‍ത്തുപോവുകയാണ്‌. മേല്‍പറഞ്ഞ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു സുഹൃത്തിനോട്‌ മുമ്പൊരിക്കല്‍ ഹജ്ജിനെപ്പറ്റി പറഞ്ഞപ്പോള്‍ `നാല്‌പത്‌ വയസ്സെങ്കിലുമാകട്ടെ' എന്ന മറുപടി കേട്ട്‌ അത്ഭുതപ്പെട്ടു. വികലമായ ഒരു ധാരണയാണിത്‌. വയസ്സായിട്ട്‌ ഹജ്ജ്‌ ചെയ്‌ത്‌ നല്ലവനായിത്തീരാം. അതുവരെ ഇങ്ങനെയൊക്കെ അങ്ങ്‌ പോകട്ടെ എന്ന ഒരു ലാഘവത്വം ഈ ചിന്താഗതിയിലുണ്ട്‌. ഇത്തരം ചിന്താഗതി ഒടുവില്‍ എത്തിച്ചേരുന്നത്‌ വാര്‍ധക്യത്തിന്റെ പ്രയാസങ്ങളോടെ കഷ്‌ടപ്പെട്ട്‌ ഹജ്ജ്‌ യാത്ര ചെയ്യുന്നതിലാണ്‌.

തന്റെ ശാരീരിക പ്രയാസങ്ങള്‍ക്കിടയില്‍ എങ്ങനെയെങ്കിലും `കര്‍മം കഴിച്ചുകൂട്ടുക' എന്ന രീതിയില്‍ അത്‌ പര്യവസാനിക്കുന്നു, ചൈതന്യം നഷ്‌ടപ്പെട്ട ഹജ്ജായി മാറുന്നു. ഇപ്പറഞ്ഞതിനര്‍ഥം പ്രായമായവര്‍ക്ക്‌ ഹജ്ജിന്‌ പോകാന്‍ പാടില്ല എന്നല്ല. മറിച്ച്‌ ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കുമ്പോള്‍ ഹജ്ജ്‌ നിര്‍വഹിക്കണം എന്നാണ്‌. വാര്‍ധക്യത്തിന്റെയോ മാറാരോഗങ്ങളുടെയോ പിടിയില്‍പെട്ട ശേഷമാണ്‌ മറ്റു സൗകര്യങ്ങള്‍ ഒത്തിണങ്ങിയത്‌ എന്നിരിക്കട്ടെ; അയാള്‍ക്ക്‌ ഹജ്ജ്‌ ബാധ്യതയില്ല എന്നു മനസ്സിലാക്കണം. പുരയിടം വിറ്റ്‌ ഹജ്ജിന്‌ പോകുന്നവരുണ്ട്‌. തന്റെ പിന്‍ഗാമിക്ക്‌ ദാരിദ്ര്യം ബാക്കിവെച്ചുകൊണ്ട്‌ ഹജ്ജ്‌ നിര്‍വഹിച്ച്‌ ഹാജിയായിത്തീരാന്‍ ഇസ്‌ലാം കല്‌പിക്കുന്നില്ല. എങ്ങനെയെങ്കിലും കഷ്‌ടെപ്പട്ട്‌ ഹജ്ജിന്റെ `പൂതി' തീര്‍ക്കുന്ന ഏര്‍പ്പാടല്ല ഇസ്‌ലാം കാര്യങ്ങളില്‍ ഉള്‍പ്പെട്ട ഹജ്ജ്‌. ഹജ്ജിന്‌ പോകാനുള്ള ആഗ്രഹം സഫലമാകാന്‍ സംഭാവന ചോദിക്കുന്ന വിരുതന്മാരും കൂട്ടത്തിലുണ്ട്‌. ഒരു സംഭവം: ഒരിക്കല്‍ ചെയ്‌ത ഹജ്ജിനിടയില്‍ അയാള്‍ക്ക്‌ സംഗതിവശാല്‍ മദീനയില്‍ പോകാന്‍ കഴിഞ്ഞില്ല. ഏറെ വൈകാതെ പറമ്പ്‌ വിറ്റ്‌ വീണ്ടും ഹജ്ജിന്‌ പോയി. ഇതില്‍ രണ്ടു പ്രശ്‌നങ്ങള്‍, മദീനയില്‍ പോകലും മസ്‌ജിദുന്നബവിയില്‍ നമസ്‌കരിക്കലും പുണ്യകരമാണ്‌ എന്നല്ലാതെ ഹജ്ജിന്റെ ഭാഗമല്ല. ഈ തിരിച്ചറിവ്‌ നഷ്‌ടപ്പെടുമ്പോള്‍ സ്വയം ദാരിദ്ര്യത്തിലേക്ക്‌ നീങ്ങിക്കൊണ്ടെങ്കിലും `കടം'വീട്ടുന്നു. ആവശ്യത്തിലേറെ വരുമാനമുണ്ടായിട്ടും ആഡംബരങ്ങള്‍ക്കും ധൂര്‍ത്തിനും വേണ്ടി പണം തുലച്ചുകളഞ്ഞ്‌, സകാത്തും ഹജ്ജും നിര്‍വഹിക്കാനാകാത്ത ഹതഭാഗ്യരും സമൂഹത്തിലുണ്ട്‌. അല്ലാഹുവിന്റെ അനുഗ്രഹത്തിന്‌ നന്ദി ചെയ്യാന്‍ സാധിക്കാത്തവന്‌ ദൈവകോപം ഏറ്റുവാങ്ങേണ്ടിവരും. `ശരിയായി ഹജ്ജ്‌ നിര്‍വഹിച്ച മനുഷ്യന്‍ നവജാത ശിശുവിനെപ്പോലെ നിര്‍മലമാണ്‌' എന്ന പ്രവാചക വചനം ഒരു മുസ്‌ലിമില്‍ എത്ര സ്വാധീനം ചെലുത്തണം. എന്നാല്‍ നാട്ടില്‍, ചട്ടമ്പികളായി നടക്കുന്ന, നമസ്‌കരിക്കാത്തെ, മുസ്‌ലിം സമൂഹത്തിന്‌ ഭാരമായി നടക്കുന്ന ചില ഹാജിമാരെങ്കിലുമുണ്ട്‌. നന്നെ ചുരുങ്ങിയത്‌ അവരെ ഹാജിയെന്ന്‌ വിളിക്കാതിരിക്കാനെങ്കിലും സമൂഹം ഉണരണം. നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും മനുഷ്യന്റെ മനസ്സ്‌ മാലിന്യമുക്തമാക്കാനുള്ളതാണ്‌. ഫലം സ്വര്‍ഗപ്രാപ്‌തിയും. അതിലൂടെ ഭൗതികവും ഐഹികവുമായ ഒട്ടേറെ ഗുണങ്ങളും ഇസ്‌ലാം വാഗ്‌ദാനം ചെയ്യുന്നു. ഈ വസ്‌തുതകള്‍ ഉള്‍ക്കൊണ്ടുവേണം ഹജ്ജിനെ സമീപിക്കാന്‍; ഹജ്ജ്‌ ചെയ്‌തവരും ഈ വര്‍ഷം ചെയ്യുന്നവരും ഹജ്ജ്‌ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരും.

By മുഹമ്മദ്‌ അമീന്‍

സ്‌നേഹിക്കുക; നോവിക്കുന്നവരെയും

ബദ്‌റിലേറ്റ ദയനീയ പരാജയത്തിന്‌ പ്രതികാരം ചെയ്യാന്‍ സര്‍വസന്നാഹങ്ങളോടെ ഖുറൈശിപ്പട പുറപ്പെട്ടു. മൂവായിരം വരുന്ന നിഷേധിക്കൂട്ടത്തെ പ്രതിരോധിക്കാന്‍ ആയിരത്തോളം വരുന്ന സ്വഹാബികളുമായി തിരുമേനിയും ഉഹ്‌ദ്‌ ലക്ഷ്യമാക്കി നീങ്ങി. ബദ്‌ര്‍ വിജയം നല്‌കിയ ആവേശം ഒട്ടും നഷ്‌ടപ്പെടാതെ തക്‌ബീറും തസ്‌ബീഹുമായി നീങ്ങുന്ന മുസ്‌ലിം സൈന്യം വഴിമധ്യെ കൂടിയാലോചനയ്‌ക്കും വിശ്രമത്തിനുമായി അല്‌പസമയം തങ്ങി. അവിടെവെച്ചാണ്‌ അബ്‌ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ എന്ന കപടവിശ്വാസിയുടെ മനസ്സില്‍ പിശാച്‌ കുടിയേറിയത്‌. ഏതാനും ചെറുപ്പക്കാരുടെ അഭിപ്രായം മാത്രം സ്വീകരിച്ച്‌ നമ്മെ അവഗണിക്കുന്ന മുഹമ്മദിനോടൊപ്പം യുദ്ധം ചെയ്യാന്‍ നാമെന്തിന്‌ പോകണം?അയാളുടെ ദുര്‍ബോധനം സൈന്യത്തില്‍ ആശങ്ക പരത്തി. ഒടുവില്‍ തന്റെ വലയില്‍ കുടുങ്ങിയ മുന്നൂറുപേരുമായി അയാള്‍ മദീനയിലേക്ക്‌ മടങ്ങുകയും ചെയ്‌തു. കൊടുംചതിയിലൂടെ മുസ്‌ലിംകളെ പരാജയപ്പെടുത്തുക എന്ന ഗൂഢലക്ഷ്യമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്‌.

 മറ്റൊരിക്കല്‍ ബനുല്‍മുസ്‌ത്വലഖ്‌ യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിം സൈന്യം മടങ്ങുന്നു. മദീനയിലെത്തിയ സൈന്യത്തില്‍ പ്രവാചകപത്‌നി ആഇശയെ കാണാനില്ല. അല്‌പസമയത്തിനു ശേഷം, വഴിയില്‍ ഒറ്റപ്പെട്ടുപോയ ആഇശ(റ)യെയും കൂട്ടി സ്വഫ്‌വാന്‍(റ) മദീനയിലെത്തുന്നു. ഇക്കാര്യമറിഞ്ഞ അബ്‌ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ ആഇശ(റ)യെയും സ്വഫ്‌വാനെ(റ)യും ചേര്‍ത്ത്‌ അപവാദം പറഞ്ഞുപരത്തുന്നു. വിശ്വാസികളുടെ മാതാവിനെതിരിലുള്ള ഈ ആരോപണം സ്വഹാബികളെയും പ്രത്യേകിച്ച്‌ നബി(സ)യെയും അത്യധികം വേദനിപ്പിച്ചു. ആഇശ(റ)യെ ദിവസങ്ങളോളം കരയിക്കുകയും ചെയ്‌തു. ഇബ്‌നു സുലൂല്‍ എന്ന കപടവിശ്വാസിയുടെ നാവ്‌ ഇങ്ങനെ നിരവധി തവണ നബി(സ)യെയും സ്വഹാബികളെയും മുറിപ്പെടുത്തിക്കൊണ്ടേയിരുന്നു.

 ഒടുവില്‍ ഇബ്‌നുസുലൂല്‍ മരിച്ചു. വിവരമറിഞ്ഞ റസൂല്‍(സ) ജനാസ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഇബ്‌നു സുലൂലിന്റെ വിശ്വാസിയായ മകന്‍, പിതാവിനെ കഫന്‍ ചെയ്യാനായി നബി(സ)യുടെ വസ്‌ത്രം ആവശ്യപ്പെട്ടു. സന്തോഷപൂര്‍വം അവിടുന്ന്‌ തന്റെ വസ്‌ത്രം അഴിച്ചുകൊടുത്തു. ശേഷം മകന്റെ ആവശ്യ പ്രകാരം അയാള്‍ക്കു വേണ്ടി നമസ്‌കരിക്കുകയും ചെയ്‌തു. എന്നാല്‍ നമസ്‌കരിച്ചതിനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു: ``അവരുടെ കൂട്ടത്തില്‍നിന്ന്‌ മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്‌. അവന്റെ ഖബ്‌റിന്നരികില്‍ നില്‌ക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്‌തിരിക്കുന്നു.'' (തൗബ: 84). 

നമസ്‌കാരം ഖുര്‍ആന്‍ വിലക്കുന്നു. പക്ഷേ മയ്യിത്ത്‌ കാണാനും കഫന്‍പുടവയായി സ്വന്തം വസ്‌ത്രം അഴിച്ചുകൊടുക്കാനും സന്നദ്ധനാവുന്ന അവിടുത്തെ ഹൃദയവിശാലത എത്ര മഹത്തരമാണ്‌. യുദ്ധമുഖത്തു വെച്ചു പോലും മുസ്‌ലിംകളെ വഞ്ചിച്ച, സ്വപത്‌നിക്കെതിരെ അപവാദമാരോപിച്ച്‌ തന്നെ വേദനിപ്പിച്ച, അഇശ(റ)യെ കണ്ണീരുകുടിപ്പിച്ച കുടിലമനസ്സിന്റെ ഉടമ മരിച്ചുകിടക്കുമ്പോള്‍ അയാള്‍ക്കു നേരെ കനിവിന്റെയും അനുകമ്പയുടെയും സഹായഹസ്‌തം നീട്ടാന്‍ നബി (സ)ക്കെങ്ങനെ കഴിഞ്ഞു എന്നത്‌ അത്ഭുതമായി അവശേഷിക്കുന്നു. അവിടുത്തെ വ്യക്തിത്വം ഏവര്‍ക്കും മീതെ ഉയര്‍ന്നുനില്‌ക്കുന്നതും മറ്റൊന്നും കൊണ്ടല്ലല്ലോ. നോവിക്കുന്നവരോടും വഞ്ചിക്കുന്നവരോടും പോലും സ്‌നേഹവും ഹൃദയവിശാലതയും കാണിക്കുന്ന തിരുനബി(സ) വിദ്വേഷവും പകയും തീണ്ടാത്ത മനസ്സിന്റെ ഉജ്വല മാതൃക തീര്‍ക്കുകയായിരുന്നു.

By അബൂസന 

അക്ഷരജാലകം തുറന്നപ്പോള്‍

പി എം എ ഗഫൂര്‍ 

 അറബി മലയാളത്തില്‍ സജീവമായിത്തുടങ്ങിയ കേരളത്തിലെ മുസ്‌ലിംസാഹിത്യം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മലയാള ഭാഷയിലേക്ക്‌ കാല്‍വെച്ചു. സയ്യിദ്‌ സനാഉല്ലാഹ്‌ മക്തി തങ്ങളുടെ കാലം തൊട്ട്‌ മലയാളത്തില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നെങ്കിലും വക്കം മൗലവിയാണ്‌ ആദ്യമായി ഒരു പ്രസാധനാലയം തുടങ്ങിയത്‌. മുസ്‌ലിംകള്‍ക്കിടയില്‍ പല സംരംഭങ്ങളുടെയും ആരംഭം വക്കം മൗലവിയില്‍ നിന്നാണ്‌. 1917ല്‍ തിരുവനന്തപുരം ജില്ലയിലെ വക്കത്ത്‌ ഇസ്‌ലാമിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ വക്കം മൗലവി സ്ഥാപിച്ചു. മൗലവിയുടെ ദീപിക മാസികയുടെ പ്രസാധനത്തോടെയായിരുന്നു തുടക്കം. ദീപികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഖുര്‍ആന്‍ പംക്തിയും The New World of Islam എന്ന ലൂത്‌റോപ്‌ സ്റ്റൊഡാര്‍ഡിന്റെ കൃതിയും ഇസ്‌ലാമിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ പുസ്‌തമാക്കി. അഭിനവ ഇസ്‌ലാംലോകം എന്നായിരുന്നു പരിഭാഷാ ഗ്രന്ഥത്തിന്റെ പേര്‌. സയ്യിദ്‌ സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്നവല്‍ ജമാഅ എന്ന ഗ്രന്ഥവും അവിടെ പ്രസിദ്ധീകരിച്ചു. വക്കം മൗലവിക്കു ശേഷം ആ പ്രസാധനാലയം മുന്നോട്ടുപോയില്ല. ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പ്രസാധനത്തിന്‌ മുന്‍കൈയെടുത്ത മറ്റൊരാള്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബാണ്‌. അദ്ദേഹത്തിന്റെ വരവോടെയാണ്‌ മലബാറില്‍ പ്രസാധനരംഗം സജീവമായതെന്ന്‌ പറയാം. 1924ല്‍ അദ്ദേഹം കോഴിക്കോട്ട്‌ സ്ഥാപിച്ച അല്‍അമീന്‍ പ്രസ്സ്‌ മലയാള ഭാഷയില്‍ അനേകം ഗ്രന്ഥങ്ങളും പുറത്തിറക്കി. കണിയാപുരം അബ്‌ദുല്ല തമിഴില്‍ നിന്ന്‌ മൊഴിമാറ്റിയ ഹദ്‌റത്ത്‌ ബിലാല്‍ ജീവചരിത്രം, ആനിബസന്റ്‌ രചിച്ച ഇസ്‌ലാം മത മഹാത്മ്യം, പി അബ്‌ദുല്‍ഖാദിര്‍ മൗലവിയുടെ ഖുര്‍ആനും ഖാദിയാനികളും, ഇ മൊയ്‌തുമൗലവിയുടെ വിശുദ്ധ നബി, കെ മൂസാന്‍കുട്ടി മൗലവി വിവര്‍ത്തനം ചെയ്‌ത തുഹ്‌ഫതുല്‍ മുജാഹിദീന്‍ എന്നിവ അല്‍അമീന്‍ പ്രസ്സിലാണ്‌ അച്ചടിച്ചത്‌.

1932ല്‍ രൂപമെടുത്ത മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയാണ്‌ മറ്റൊരു സംരംഭം. കെ എം മൗലവി, പി കെ മൂസാ മൗലവി, എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി എന്നിവര്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയുടെ ആദ്യഭാഗങ്ങള്‍ സൊസൈറ്റിയാണ്‌ പ്രസിദ്ധീകരിച്ചത്‌. പരോപകാരി, മുസ്‌ലിം സഹകാരി, ഹിദായത്‌, യുവലോകം, ഇഖ്‌ബാല്‍, ടാഗോര്‍ ഗ്രന്ഥാവലി, പൗരശക്തി, മാപ്പിള റിവ്യൂ എന്നിവയും മലയാളത്തില്‍ പുറത്തിറങ്ങി. വ്യക്തികളും സംഘങ്ങളും പുസ്‌തകങ്ങള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്ന രീതി പതുക്കെ അവസാനിച്ച്‌ പ്രസാധനാലയങ്ങള്‍ രംഗം കൈയ്യടക്കിയത്‌ മലയാള ലിപിയുടെ വ്യാപനത്തോടെയാണ്‌. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ മാര്‍ഗങ്ങള്‍ അന്വേഷിച്ചവര്‍ക്കുള്ള നല്ല ഉപായങ്ങളിലൊന്നായിരുന്നു പുസ്‌തക പ്രസാധനം.

1945ല്‍ മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സമിതിക്കു കീഴില്‍ വി പി മുഹമ്മദലി ഹാജി സ്ഥാപിച്ച ഇസ്‌ലാമിക്‌ പബ്‌ളിഷിംഗ്‌ ഹൗസ്‌ ശ്രദ്ധേയമായ സംരംഭമാണ്‌. ജമാഅത്ത്‌ സ്ഥാപകന്‍ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ രിസാലേ ദീനിയ്യാത്തിന്റെ മലയാള ഭാഷാന്തരം ഇസ്‌ലാംമതം എന്ന പേരില്‍ പ്രസിദ്ധീകരിച്ചായിരുന്നു ഐ പി എച്ചിന്റെ ആരംഭം. രക്ഷാസരണി, ഖുത്വ്‌ബാത്ത്‌, സത്യസാക്ഷ്യം, തഫ്‌ഹീമുല്‍ ഖുര്‍ആന്‍ തുടങ്ങിയവയാണ്‌ പിന്നീട്‌ പുറത്തിക്കിയത്‌. ഐ പി എച്ച്‌ കൃതികളുടെ വ്യാപനത്തിന്റെ തോത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കൂടി വ്യാപനമായിരുന്നു. അറുപതിലേറെ വര്‍ഷത്തിനിടയില്‍ അഞ്ഞൂറോളം ഗ്രന്ഥങ്ങള്‍ ഐ പി എച്ച്‌ പുറത്തിറക്കി. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍, ഇസ്‌ലാമിക വിജ്ഞാനകോശം, ഹദീസ്‌ പരിഭാഷകള്‍, നിരൂപണം, ബാലസാഹിത്യം, കര്‍മശാസ്‌ത്രം, ഗവേഷണ പഠനങ്ങള്‍, ചരിത്രം തുടങ്ങിവയില്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ ഐ പി എച്ചിന്റേതായുണ്ട്‌. ഖുര്‍ആന്‍ ബോധനം, അമൃതവാണി, ഖുര്‍ആന്‍ ലളിതസാരം, ഫിഖ്‌ഹുസ്സുന്ന, ഖറദാവിയുടെ ഫത്‌വകള്‍, പ്രശ്‌നങ്ങള്‍ വീക്ഷണങ്ങള്‍, ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, മക്കയിലേക്കുള്ള പാത, ഇസ്‌ലാം രാജമാര്‍ഗം, ഇസ്‌ലാമിലെ സാമൂഹ്യനീതി, വിധിവിലക്കുകള്‍, ഫാറൂഖ്‌ ഉമര്‍, ഇസ്‌ലാം-പ്രബോധവും പ്രചാരണവും, ഇബാദത്ത്‌ ഒരു സമഗ്രപഠനം, അല്ലാഹു ഖുര്‍ആനില്‍, വിശ്വാസവും ജീവിതവും, ഖിലാഫത്തും രാജവാഴ്‌ചയും, മലബാര്‍ സമരം: എം പി നാരായണ മേനോനും സഹപ്രവര്‍ത്തരും, തെറ്റിദ്ധരിക്കപ്പെട്ട മതം, പരലോകം ഖുര്‍ആനില്‍, യുക്തിവാദികളും ഇസ്‌ലാമും തുടങ്ങിയ ഐ പി എച്ചിന്റെ ശ്രദ്ധേയ സംരംഭങ്ങളാണ്‌.

 1948ല്‍ കെ ബി അബൂബക്കര്‍ തൃശൂരിലെ വിയ്യൂരില്‍ സ്ഥാപിച്ച ആമിന ബുക്ക്‌സ്റ്റാള്‍ അനേകം കൃതികള്‍ പുറത്തിറക്കി. ബദ്‌ര്‍ വിജയം ആണ്‌ ആദ്യകൃതി. സി എച്ച്‌ മുഹമ്മദ്‌ കോയയും അബൂസ്സ്വിദ്ദീഖ്‌ എന്ന അബ്‌ദുര്‍റഹിമാനും 1950ല്‍ സ്ഥാപിച്ച പുസ്‌തകാലയമാണ്‌ കോഴിക്കോട്ടെ ഗ്രീന്‍ഹൗസ്‌. എം അലവിക്കുട്ടി രചിച്ച മൂന്ന്‌ മുസ്‌ലിംലീഗ്‌ നേതാക്കള്‍ കെ കെ മുഹമ്മദ്‌ മദനിയുടെ പ്രവാചകന്മാര്‍, അബുസ്സ്വിദ്ദീഖിന്റെ മുസ്‌ലിംലീഗ്‌: ഭൂതം ഭാവി വര്‍ത്തമാനം, സി എച്ചിന്റെ ഹജ്ജ്‌ യാത്ര, ലണ്ടന്‍- കൈറോ ലോകം ചുറ്റിക്കണ്ടു, കെ എം പന്നിക്കോട്ടൂരിന്റെ നബിയുടെ ഭാര്യമാര്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ ഗ്രീന്‍ഹൗസിന്റേതായുണ്ട്‌. എറണാകുളത്ത്‌ സ്ഥാപിക്കപ്പെട്ട മുജാഹിദ്‌ പബ്ലിഷിംഗ്‌ ഹൗസാണ്‌ മറ്റൊന്ന്‌. 1944 ല്‍ പി എം നൈനാര്‍ കുട്ടി മുജാഹിദ്‌ എന്ന വാരിക ആരംഭിച്ചുവെങ്കിലും ആറു മാസത്തിലധികം അതിന്‌ ആയുസ്സുണ്ടായിരുന്നില്ല. പിന്നീട്‌ അതേ പേരില്‍ അദ്ദേഹം സ്ഥാപിച്ച പ്രസാധനാലയമാണ്‌ മുജാഹിദ്‌ പബ്ലിഷിംഗ്‌ ഹൗസ്‌. കര്‍ബലാ രക്തക്കളം, മലപ്പുറം രക്തസാക്ഷികള്‍, ഹിറ്റ്‌ലറെ വഞ്ചിച്ച ഹൃദയേശ്വരി എന്നീ കൃതികള്‍ പുറത്തിറക്കി. പുനലൂരില്‍ ക്രസന്റ്‌ പബ്ലിഷിംഗ്‌ എന്ന പേരില്‍ മറ്റൊരു പ്രസാധനാലയവുമുണ്ടായിരുന്നു. വക്കം മൗലവിയുടെ പുത്രന്‍ എം അബ്‌ദുല്‍ഹഖ്‌ രചിച്ച മുസ്‌ലിം ഇന്ത്യയുടെ ഉദ്ധാരകന്മാര്‍ രണ്ടു വാള്യങ്ങളിലായി 1947ല്‍ ക്രസന്റിലൂടെ പുറത്തിറങ്ങി. ഇന്ത്യയിലെ ഇസ്‌ലാമിക പ്രചാരണ ചരിത്രം ആഴത്തില്‍ വിലയിരുത്തപ്പെടുന്ന ഗ്രന്ഥമാണിത്‌. ദക്ഷിണ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പ്രചാരണത്തിന്‌ മികച്ച സേവനമര്‍പ്പിച്ച സ്ഥാപനമാണ്‌ ആലുവയിലെ ഇസ്‌ലാമിയ്യാ ബുക്‌സ്റ്റാള്‍. ലേഖനം, കഥ, കവിത, നാടകം തുടങ്ങിയ വിഷയങ്ങളില്‍ അനേകം ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിയ്യ പുറത്തിറക്കി. പെരുമ്പാവൂരിലെ ഭാരതചന്ദ്രിക പ്രസ്സാണ്‌ മറ്റൊന്ന്‌. അബ്‌ദുല്‍മജീദ്‌ മരക്കാരാണ്‌ സ്ഥാപകന്‍. സി എന്‍ അഹ്‌മദ്‌ മൗലവിയുടെ ഒരു ഖുര്‍ആന്‍ പരിഭാഷയായിരുന്നു ഭാരതചന്ദ്രികയുടെ പ്രധാന പദ്ധതി. കെ മുഹമ്മദലി വിവര്‍ത്തനം ചെയ്‌ത 700 ഹദീസുകള്‍ അല്‍ഹദീസ്‌ എന്ന പേരില്‍ ഭാരതചന്ദ്രിക പുറത്തിറക്കി. പി മുഹമ്മദ്‌ മൈതീന്റെ വിശുദ്ധ ഖുര്‍ആനിലെ ദുആകള്‍, വക്കം അബ്‌ദുല്‍ ഖാദിറിന്റെ ഇസ്‌ലാമിലെ ചിന്താപ്രസ്ഥാനങ്ങള്‍, എസ്‌ മുഹമ്മദ്‌ അബ്‌ദു, എം അബ്‌ദുല്‍ വഹ്‌ഹാബ്‌ എന്നിവര്‍ വിവര്‍ത്തനം ചെയ്‌ത ഇസ്‌ലാം ചരിത്രത്തിലെ സുവര്‍ണ സംഭവങ്ങള്‍ എം അബ്‌ദുല്‍ ഖാദിര്‍ മൗലവിയുടെ ഹൃദയകൗമുദി തുടങ്ങി അനേകം നല്ല ഗ്രന്ഥങ്ങള്‍ ഭാരതചന്ദ്രിക പുറത്തിറക്കി. തിരുവനന്തപുരത്തെ കരമനയില്‍ അല്‍ഇസ്‌ലാം പബ്ലിഷിംഗ്‌ ഹൗസ്‌ നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. കരമനയിലെ എ മുഹമ്മദ്‌ സാഹിബാണ്‌ സ്ഥാപകന്‍. അഅ്‌ളംഗഢിലെ ദാറുല്‍ മുസ്വന്നിഫീന്‍ പുറത്തിറക്കിയ കൃതികള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യാനുള്ള അംഗീകാരം നേടിടെയെടുത്ത അല്‍ഇസ്‌ലാം അതുവഴി ഒട്ടേറെ മികച്ച ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു. മുഹമ്മദ്‌ നബി, ഖുലഫായേ റാശിദീന്‍, അല്‍ഗസ്സാലി, ചാര്‍ ദര്‍വേശ്‌, സല്‍മ, നമസ്‌കാര ക്രമം, ഏഴു മുസ്‌ലിം നേതാക്കള്‍, മിഅ്‌റാജുന്നബി എന്നിവ അവയില്‍ പെട്ടതാണ്‌.

1951ല്‍ പരപ്പനങ്ങാടിയില്‍ ടി കെ അബ്‌ദുല്ലാ മൗലവി സ്ഥാപിച്ച ബയാനിയ്യാ ബുക്‌സ്റ്റാള്‍ നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഖുര്‍ആന്‍ പരിഭാഷ, കീമിയായെ സആദ, ഇസ്‌ലാം ചരിത്ര സംഭവം, സ്വഹാബിവര്യന്മാര്‍, ടിപ്പുസുല്‍ത്താന്‍, ഹജ്ജാജി മാര്‍ഗദര്‍ശകന്‍ എന്നിവ അതില്‍പ്പെടുന്നു. 1952 ല്‍ ഉബൈദിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ തിരൂരങ്ങാടിയില്‍ സ്ഥാപിതമായി. കെ കെ ജമാലുദ്ദീന്‍ മൗലവിയുടെ ഖുത്വ്‌ബയുടെ വിധികള്‍, ഖിദ്‌ര്‍ നബിയെ കണ്ട നഫീസ, സൈനബ്‌ എന്നീ നോവലുകളും ഉബൈദിയ്യാ ഹൗസ്‌ പുറത്തിറക്കി. 

1960ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കെ എന്‍ എം പബ്ലിഷിംഗ്‌ ഹൗസ്‌ സ്ഥാപിക്കപ്പെട്ടു. മുഹമ്മദ്‌ അമാനി മൗലവിയുടെ നാലു വാള്യങ്ങളുള്ള വിശുദ്ധ ഖുര്‍ആന്‍ വിവരണമാണ്‌ പ്രധാന കൃതി. കെ പി മുഹമ്മദ്‌ ബിന്‍ അഹ്‌മദിന്റെ ഇബാദത്തും ഇത്വാഅതും, പി എം അബ്‌ദുര്‍റഹീം മൗലവിയുടെ ജുമുഅ ഖുത്വ്‌ബ മാതൃഭാഷയില്‍, കെ കുഞ്ഞീതു മദനിയുടെ ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്‌, പി മുഹമ്മദ്‌ കുട്ടശ്ശേരിയുടെ ഇതാണ്‌ ഇസ്‌ലാം, എ അബ്‌ദുസ്സലാം സുല്ലമിയുടെ ഹദീസ്‌ രണ്ടാം പ്രമാണമോ? എന്നിവ പ്രധാനകൃതികളാണ്‌.

 ഐ എസ്‌ എം സംസ്ഥാന സമിതിയുടെ കീഴില്‍ 1987ല്‍ ആരംഭിച്ച യുവത ബുക്‌ഹൗസ്‌ പേരിലും കൃതികളുടെ വൈവിധ്യത്തിലും വേറിട്ടുനിന്നു. ഇസ്വ്‌ലാഹീ ആദര്‍ശ പ്രചാരണത്തിലും നവോത്ഥാന സംരംഭങ്ങളിലും യൗവന തീക്ഷ്‌ണമായ പ്രസരിപ്പ്‌ പുലര്‍ത്തിയ `യുവത' കുറഞ്ഞ കാലം കൊണ്ട്‌ മുന്നൂറിലേറെ മികച്ച ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. മൗലിക പ്രതിഭകളുടെ ഉത്‌കൃഷ്‌ട രചനകള്‍ കൊണ്ട്‌, വിവര്‍ത്തനകൃതികളെ അധികം ആശ്രയിക്കാതെ മികച്ചുനിന്നുവെന്നത്‌ യുവതയുടെ പ്രത്യേകതയാണ്‌. ഇസ്‌ലാമിക ആദര്‍ശത്തെയും അനുഷ്‌ഠാനങ്ങളെയും സംസ്‌കൃതിയെയും ചരിത്രത്തെയും ബൗദ്ധികമായി സമര്‍ഥിക്കുന്ന ഇസ്‌ലാം അഞ്ചു വാള്യങ്ങള്‍ യുവതയുടെ സമുന്നത ഗ്രന്ഥപരമ്പരയാണ്‌. ഖുര്‍ആന്‍ ഹദീസ്‌ പരിഭാഷകള്‍, കര്‍മശാസ്‌ത്രഗ്രന്ഥങ്ങള്‍, ചരിത്രം, സാഹിത്യം, സ്വഭാവശാസ്‌ത്രം, ബാലസാഹിത്യം, ശാസ്‌ത്രകൃതികള്‍, കഥ, കവിത, നോവല്‍, ഐ ടി, മതാന്തര സംവാദം തുടങ്ങി ഭിന്നവിഷയങ്ങളില്‍ ഒട്ടേറെ രചനകള്‍ ഇതിനകം പുറത്തിറങ്ങി. ഇസ്‌ലാം വെല്ലുവിളിക്കുന്നു, കെ എം മൗലവിയുടെ ഫത്‌വകള്‍, മതമൈത്രിയും ഇസ്‌ലാമിന്റെ മാനുഷികമുഖവും, മുഹമ്മദ്‌ നബി ലോകവേദങ്ങളില്‍, ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുന്നില്‍, ഖാദിയാനിസം, വിപ്ലവത്തിന്റെ പ്രവാചകന്‍, ദൈവാസ്‌തിക്യത്തിന്റെ അടയാളങ്ങള്‍, ഇസ്‌ലാമികചിന്ത ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ദൈവം മതം വേദം പ്രവാചകന്‍, ഇബാദത്ത്‌ വീക്ഷണങ്ങളുടെ താരതമ്യം, പ്രകാശത്തിനു മേല്‍ പ്രകാശം, സ്ഥലകാല സങ്കല്‌പം ഖുര്‍ആനില്‍, ദൈവവിശ്വാസവും ബുദ്ധിയുടെ വിധിയും, മതവും യുക്തിവാദവും, മുഹമ്മദ്‌ നബി ജീവചരിത്ര സംഗ്രഹം, മുസ്‌ലിം ചിന്താപ്രസ്ഥാനങ്ങള്‍, ദൈവിക നിയമത്തിന്റെ ശാസ്‌ത്ര വിസ്‌മയങ്ങള്‍, ദിവ്യദീപ്‌തി ഖുര്‍ആന്‍ കാവ്യാവിഷ്‌കാരം, വികസിക്കുന്ന പ്രപഞ്ചം, പദാര്‍ഥത്തിന്റെ പൊരുള്‍, ഖുര്‍ആനും പ്രപഞ്ച ശാസ്‌ത്രവും, ഹദീസ്‌ നിഷേധികള്‍ക്ക്‌ മറുപടി, ഖുര്‍ആനും പാലിയന്തോളജിയും, മുഅ്‌ജിസത്തും കറാമത്തും, മതം-രാഷ്‌ട്രീയം- ഇസ്‌ലാഹീ പ്രസ്ഥാനം, ധിഷണയും വെളിപാടും, തീവ്രവാദം-ഭീകരവാദം-ജിഹാദ്‌, ദഅ്‌വത്ത്‌ ചിന്തകള്‍- അഞ്ചു വാള്യം, അന്ധവിശ്വാസങ്ങളുടെ ലോകം, മുസ്‌ലിംകളിലെ അനാചാരങ്ങള്‍, കെ എം മൗലവിയുടെ ജീവചരിത്രം, കെ എം മൗലവിയുടെ ഫത്‌വകള്‍, സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം നായകര്‍, വര്‍ഗീയത-മതനിരപേക്ഷത-സംസ്‌കാരം, ആഗോളവത്‌കരണത്തിന്റെ അനന്തര ഫലങ്ങള്‍, ഇസ്‌ലാമില്‍ സ്‌ത്രീയുടെ പദവി, ഹദീസ്‌ സമാഹാരങ്ങള്‍ എന്നിവ യുവതയുടെ പ്രസിദ്ധീകരണങ്ങള്‍ ചിലതാണ്‌. 1977ല്‍ കോഴിക്കോട്ട്‌ തുടങ്ങിയ പ്രതിഭാ ബുക്‌സ്‌ ശ്രദ്ധേയമായ അനേകം കൃതികള്‍ ഭാഷയ്‌ക്ക്‌ നല്‍കി. വക്കം അബ്‌ദുല്‍ഖാദിറിന്റെ അതുലനായ മനുഷ്യന്‍, ഗിദ്വാനിയുടെ ടിപ്പുവിന്റെ കരവാള്‍, മുഹമ്മദ്‌ ഹുസൈന്‍ ഹൈകലിന്റെ അബൂബക്‌ര്‍ എന്നിവ അതില്‍ പെടുന്നു. മാഹിന്‍ അലി സാഹിബ്‌ തലശ്ശേരിയില്‍ ആരംഭിച്ച ജിന്നാ ബുക്‌സ്‌ മികച്ച ഗ്രന്ഥങ്ങളുടെ വിതരണക്കാരുമായിരുന്നു.

1949ല്‍ വി അബ്‌ദുല്‍ഖയ്യും കോഴിക്കോട്‌ എരഞ്ഞിപ്പാലത്ത്‌ സ്ഥാപിച്ച ബുശ്‌റാ പബ്ലിഷിംഗ്‌ഹൗസും നല്ല കൃതികളുടെ പ്രസാധകരായി. മൗലാനാ ശംസുദ്ദീന്‍ ഖാദിരിയുടെ പ്രാചീന മലബാര്‍, തുര്‍ക്കി വിപ്ലവം, ഒ അബുവിന്റെ ദീനുല്‍ ഇസ്‌ലാമിന്റെ ദിവ്യസംഭാവന, ഇഖ്‌ബാലിന്റെ കത്തുകള്‍ എന്നിവ ബുശ്‌റയുടെ പ്രസിദ്ധീകരണങ്ങളാണ്‌. ഡോ. എം വി മുഹമ്മദ്‌ തലശ്ശേരിയില്‍ സ്ഥാപിച്ച അനീസ്‌ പബ്ലിക്കേഴ്‌സ്‌, സി എന്‍ അഹ്‌മദ്‌ മൗലവിയുടെ അന്‍സ്വാരി ബുക്‌ ഡിപ്പോ, ആയഞ്ചേരിയിലെ നാസ്വിര്‍ ബുക്‌സ്റ്റാള്‍, വളാഞ്ചേരിയിലെ മുഹമ്മദിയ്യാ ബുക്‌സ്റ്റാള്‍, ചെമ്മാട്‌ സ്ഥാപിതമായ സുന്നി പബ്ലിക്കേഷന്‍ സെന്റര്‍, സമസ്‌ത വിദ്യാര്‍ഥി വിഭാഗത്തിന്റെ ഇസ പബ്ലിക്കേഷന്‍സ്‌, മഞ്ചേരിയിലെ ഹാദി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്ടെ കലിമ ബുക്‌സ്‌, 1962ല്‍ തിരൂരങ്ങാടിയില്‍ തുടങ്ങിയ കെ മുഹമ്മദ്‌കുട്ടി സണ്‍സ്‌, വൈലത്തൂരിലെ അല്‍ഹിന്ദ്‌ ബുക്‌സ്റ്റാള്‍ എന്നിവയും നിരവധി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980ല്‍ തിരൂരിലെ പൊന്മുണ്ടം സ്വദേശി കെ ഹംസ സ്ഥാപിച്ച അല്‍ഹുദാ ബുക്‌സ്റ്റാള്‍ കുറേ നല്ല ഗ്രന്ഥങ്ങളുടെ പ്രസാധകരാണ്‌. ഹദീസ്‌ ഗ്രന്ഥങ്ങളുടെ പരിഭാഷ, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, പി എ സൈത്‌ മുഹമ്മദിന്റെ കേരള മുസ്‌ലിം ചരിത്രം, പി കെ ബാലകൃഷ്‌ണന്റെ ടിപ്പുസുല്‍ത്താന്‍, ഉര്‍ദു-മലയാളം നിഘണ്ടു, ഇ മൊയ്‌തു മൗലവിയുടെ ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യസമര പ്രസ്ഥാനവും എന്നിവ അല്‍ഹുദായുടെ സംഭാവനയാണ്‌. വൈലത്തൂരിലെ അല്‍അമാന്‍ കിതാബ്‌ ഭവന്‍ 1977ല്‍ എം ആലിക്കുട്ടി ഹാജി സ്ഥാപിച്ച അയ്യൂബി ബുക്‌ഹൗസ്‌, ഡോ. സി കെ കരീം സ്ഥാപിച്ച ചരിത്രം പബ്ലിക്കേഷന്‍സ്‌-തിരുവനന്തപുരം എന്നിവയും ഏറെ ശ്രദ്ധേയ രചനകള്‍ പുറത്തിറക്കി. ഇന്ത്യാ ചരിത്രത്തിന്‌ ഒരുമുഖവുര, ചരിത്രത്തിലെ ഗുണപാഠങ്ങള്‍, ഇബ്‌നുബതൂതയുടെ കള്ളക്കഥകള്‍, മുഹമ്മദ്‌ തുഗ്ലക്ക്‌ ഒരു പഠനം, ഡോ. സി കെ കരീമിന്റെ ചരിത്രപഠനങ്ങള്‍, കേരള മുസ്‌ലിം ചരിത്രം: സ്ഥിതിവിവരക്കണക്ക്‌ ഡയറക്‌ടറി (മൂന്ന്‌ വാള്യങ്ങള്‍) എന്നിവ ചരിത്രം പബ്ലിക്കേഷന്‍സിന്റെ പ്രധാന കൃതികളാണ്‌.

 ശഹീദ്‌ സയ്യിദ്‌ ഖുത്വ്‌ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍ വിവര്‍ത്തനം ലക്ഷ്യമാക്കി സ്ഥാപിതമായ ആലുവയിലെ മനാസ്‌ ഫൗണ്ടേഷന്‍ (1991) ഖുര്‍ആന്റെ തണലില്‍ എന്ന പ്രസ്‌തുത വിവര്‍ത്തനത്തിനു പുറമെ ഖുര്‍ആന്‍ മലയാളസാരം, കുടുംബവിജ്ഞാനകോശം, മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്നിവയും പുറത്തിറക്കി. 1986ല്‍ സ്ഥാപിക്കപ്പെട്ട തിരൂരങ്ങാടി ബുക്‌സ്റ്റാള്‍, 1992ല്‍ ആരംഭിച്ച അശ്‌റഫി ബുക്‌സ്റ്റാള്‍, 1999ല്‍ തുടങ്ങിയ വചനം, ദഅ്‌വ ബുക്‌സ്‌, മഹിമ പബ്ലിക്കേഷന്‍, അല്‍ ഇര്‍ശാദ്‌ ബുക്‌സ്‌, പൂങ്കാവനം, പബ്ലിക്കേഷന്‍സ്‌, ഇസ്‌ലാം പബ്ലിഷിംഗ്‌ ബ്യൂറോ, മക്‌തബ അന്‍സ്വാറുല്‍ ഇസ്‌ലാം, അരീക്കോട്ടെ ഇസ്‌ലാമിക്‌ ഫൗണ്ടേഷന്‍, അദര്‍ ബുക്‌സ്‌ കോഴിക്കോട്‌, സമന്വയം ബുക്‌സ്‌-കോഴിക്കോട്‌ തുടങ്ങി അനേകം പ്രസാധനാലയങ്ങള്‍ വഴി നിരവധി രചനകള്‍ മുസ്‌ലിം സാഹിത്യത്തെ സമ്പന്നമാക്കി.

വിവാഹവും തട്ടിപ്പിന്റെ മാര്‍ഗമോ?

`കളിയല്ല കല്യാണം' എന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. എന്നാല്‍ വര്‍ത്തമാനകാല സംഭവവികാസങ്ങളിലേക്ക്‌ കണ്ണോടിച്ചാല്‍ `തട്ടിപ്പല്ല കല്യാണം' എന്ന മൊഴിമാറ്റം ആവശ്യമാണെന്നു തോന്നുന്നു. നിത്യവും പ്രഭാതത്തില്‍ നമ്മുടെ മുന്നിലെത്തുന്ന വാര്‍ത്തകളില്‍ പ്രധാന ഇനമായി വിവാഹത്തട്ടിപ്പും അനുബന്ധ കഥകളും മാറിയിരിക്കുന്നു. തട്ടിപ്പു നടത്തുന്നതും തട്ടിപ്പിന്നു വിധേയരാകുന്നതും അധികവും മുസ്‌ലിംകളാണ്‌. മറ്റുള്ളവരുടെ പണം അവിഹിതമായി കൈക്കലാക്കാനുള്ള മാര്‍ഗമാണല്ലോ തട്ടിപ്പ്‌. വിവാഹമെങ്ങനെ തട്ടിപ്പുവീരന്മാര്‍ക്ക്‌ വിലസാനുള്ള രംഗമായി മാറി എന്നതും ചിന്താവിഷയമാണ്‌.

 യഥാര്‍ഥത്തില്‍ എന്താണ്‌ വിവാഹം? ലോകത്തുള്ള ജന്തുജാലങ്ങളില്‍ മനുഷ്യന്‍ വ്യതിരിക്തനാകുന്ന നിരവധി ഘടകങ്ങളുണ്ട്‌. അവയിലൊന്നാണ്‌ വിവാഹം. പ്രായപൂര്‍ത്തിയെത്തിയാല്‍ ഇണചേരുകയും പ്രത്യുല്‌പാദനം നടത്തുകയും ചെയ്യുക എന്നത്‌ ജന്തുക്കള്‍ക്ക്‌ അല്ലാഹു നല്‌കിയ പ്രകൃതിയാണ്‌. ഒരു ജീവിവര്‍ഗം എന്ന നിലയില്‍ മനുഷ്യനും ഇത്‌ ബാധകമാണ്‌. എന്നാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ ഈ രംഗത്ത്‌ ഏറെ വ്യതിരിക്തനാണ്‌. പ്രായപൂര്‍ത്തി എത്തുകയും കാര്യപ്രാപ്‌തി നേടുകയും ചെയ്‌താല്‍ സ്‌ത്രീപുരുഷന്മാര്‍ വിവാഹിതരാകുന്നു. അഥവാ ആജീവനാന്തം ഒരിണയെ തെരഞ്ഞെടുക്കുന്നു. പ്രജനനത്തിനുവേണ്ടി ഇണ ചേരുക എന്ന ജന്തുതൃഷ്‌ണയ്‌ക്കപ്പുറം മനുഷ്യന്‍ തന്റെ ഇണയോടൊത്ത്‌ ജീവിതം നയിക്കുകയാണ്‌; മരണംവരെ. ഈ തെരഞ്ഞെടുപ്പാണ്‌ വിവാഹം. ഈ `ഇണയെ കണ്ടെത്തല്‍' പ്രക്രിയ കുറ്റമറ്റ രീതിയില്‍ ഇസ്‌ലാം വരച്ചുവെച്ചിട്ടുണ്ട്‌. ഇത്‌ മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്‌. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നു: ``മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്‌ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്‌ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്‌ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്‌തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍'' (4:1).

ഇത്‌ മനുഷ്യ വര്‍ഗത്തിന്റെ പൊതുപ്രകൃതിയാണ്‌. ഓരോ വ്യക്തിയുടെയും വിവാഹജീവിതം ഖുര്‍ആന്‍ വിശദീകരിക്കുന്നു: ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്‌'' (30:21). ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ അഥവാ വിവാഹം നടത്തുമ്പോള്‍ പുരുഷന്‍ തന്റെ കഴിവനുസരിച്ച്‌ വിവാഹമൂല്യം നല്‌കി ഇണയെ (ഭാര്യയെ) അവളുടെ രക്ഷിതാവില്‍ നിന്ന്‌ സ്വീകരിക്കുന്നു (4:4). സാമ്പത്തിക ബാധ്യതയും കുടുംബച്ചെലവും പുരുഷനില്‍ നിക്ഷിപ്‌തം. എന്നാല്‍ രണ്ടുപേരും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ ജീവിക്കുക; ആ ജീവിതത്തിന്നിടയില്‍ മക്കള്‍, മാതാപിതാക്കള്‍, പേരമക്കള്‍, പിതാമഹന്‍മാര്‍ തുടങ്ങിയ ബന്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു (16:72). വിവാഹം അതീവലളിതവും സുതാര്യവും ചെലവുകുറഞ്ഞതുമായ ഒരു നടപടിയായിട്ടാണ്‌ ഇസ്‌ലാം നിശ്ചയിച്ചത്‌. വിശുദ്ധമായ ഈ ബന്ധമെങ്ങനെ തട്ടിപ്പിന്റെ മാര്‍ഗമായി എന്ന്‌ ചിന്തിക്കേണ്ടതല്ലേ?

ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. എറണാകുളത്തുകാരനായ ജോണ്‍സന്‍ എന്ന യുവാവ്‌ ജമാല്‍ എന്ന മുസ്‌ലിം പേര്‌ സ്വീകരിച്ചുകൊണ്ട്‌ മുസ്‌ലിം കേന്ദ്രമായ മലപ്പുറം ജില്ലയില്‍ നിന്ന്‌ നിരവധി വിവാഹങ്ങള്‍ നടത്തി. തിരുവനന്തപുരം സ്വദേശി ഷറഫുദ്ദീന്‍ പത്രപരസ്യങ്ങള്‍ ദുരുപയോഗപ്പെടുത്തി അനവധി വിവാഹങ്ങള്‍ കഴിച്ചു. നിലമ്പൂര്‍ കരുളായി സ്വദേശി കരീം ഏഴു വിവാഹം കഴിച്ചു. തോന്നിയ പോലെ വിവാഹം ചെയ്യുക, പൊന്നും പണവും മാനവും കവര്‍ന്ന്‌ തടിതപ്പുക, അടുത്ത ഇരയെ തേടുക. ഇത്‌ പതിവാക്കിയവരുടെ ഏറ്റവും പുതിയ ചില പ്രതീകങ്ങള്‍ മാത്രമാണ്‌ ഇയ്യിടെ അറസ്റ്റ്‌ ചെയ്യപ്പെട്ട മേല്‍പറഞ്ഞവര്‍. ഇത്തരക്കാരുടെ ഈ `വിവാഹയാത്ര'യില്‍ സംഭവിക്കുന്നതെന്താണ്‌? നിരവധി പതിവ്രതകളുടെ സ്‌ത്രീത്വം അപഹരിക്കപ്പെടുന്നു. ഇരയായ സ്‌ത്രീകളും അവരുടെ കുടുംബങ്ങളും കണ്ണീരും ദുരിതവും മാനഹാനിയുമായി കഴിഞ്ഞുകൂടുന്നു. അതിന്നിടയില്‍ ജനിച്ച നിരപരാധികളായ കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥകളായി വളരുന്നു. തിരിച്ചറിവു നേടുമ്പോള്‍ തന്റെ പിതാവ്‌ ഒരു വിവാഹതട്ടിപ്പുകാരനായിരുന്നു എന്ന `സത്യം' തിരിച്ചറിയുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ അചിന്ത്യമാണ്‌. ആ തലമുറ എങ്ങനെയാണ്‌ സമൂഹത്തിന്‌ ഗുണകരമായി വളര്‍ന്നുവരിക!

എല്ലാറ്റിനും പുറമെ മുസ്‌ലിം സമുദായം അവമതിക്കപ്പെടുന്നു. ലോകോത്തരനിയമം കയ്യില്‍വച്ചുകൊണ്ട്‌ ലോകത്തിനു മുന്നില്‍ പരിഹാസ്യരാവുന്നു! ഉദാത്തമായ വിവാഹ സമ്പ്രദായം തട്ടിപ്പുവീരന്മാര്‍ക്ക്‌ വിലസാനുള്ള വിഹാരരംഗമായി മാറിയതെന്തുകൊണ്ട്‌ എന്ന്‌ ചിന്തിക്കേണ്ടതാണ്‌. പണമുണ്ടാക്കാനുള്ള മാര്‍ഗമായി വിവാഹം അധപ്പതിച്ചു. ഭാരിച്ച തുക (ലക്ഷങ്ങള്‍) സ്‌ത്രീധനമായും അതിലേറെ തുകയ്‌ക്കുള്ള സ്വര്‍ണം ആഭരണ വകയിലും വരന്‍ വധൂപിതാവില്‍ നിന്ന്‌ കൈപ്പറ്റുന്നു; ഇത്‌ ഇസ്‌ലാമിന്റെ വഴിയല്ല. ഈ തലതിരിഞ്ഞ സമ്പ്രദായം സമുദായത്തിന്റെ `സംസ്‌കാരമായി' മാറിയപ്പോള്‍ പെണ്‍മക്കള്‍ ഭാരമായിത്തീര്‍ന്നു. എങ്ങനെയെങ്കിലും `കെട്ടിച്ചയക്കുക' എന്ന മിനിമം പരിപാടിയില്‍ രക്ഷിതാവ്‌ എല്ലാം മറക്കുന്നു. സാമാന്യം കുറഞ്ഞ `റെയ്‌റ്റിന്‌' കിട്ടുന്ന വരന്മാര്‍ക്ക്‌ മകളെ പിടിച്ചു കൊടുക്കുന്നു. `മൈസൂര്‍ വിവാഹവും അറബിക്കല്യാണവും' അരങ്ങുതകര്‍ത്തിരുന്നതും ഇപ്പോള്‍ തട്ടിപ്പുവീരന്മാര്‍ നിര്‍ബാധം വിലസുന്നതും ഈ ദൗര്‍ബല്യം ചൂഷണം ചെയ്‌തുകൊണ്ടാണ്‌. കൈനിറയെ പണവും പീഡനമെന്ന ആക്ഷേപമില്ലാതെ ലൈംഗികാസ്വാദനവും! ആര്‍ത്തിപൂണ്ട മനുഷ്യാധമന്മാര്‍ക്ക്‌ ഇതിലപ്പുറം എന്തുവേണം? സമുദായ നേതൃത്വത്തിനും മഹല്ലുകള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ പാതകത്തില്‍ പങ്കുണ്ട്‌. മതിയായ അന്വേഷണമില്ലാതെ, പണത്തിന്‌ രേഖകളില്ലാതെ നടത്തപ്പെടുന്ന ഏര്‍പ്പാട്‌ ഇസ്‌ലാമികമല്ലെന്ന്‌ മാത്രമല്ല, ഒരു നീതിശാസ്‌ത്രവും അംഗീകരിക്കുന്നതുമല്ല.

തട്ടിപ്പിന്‌ വിധേയരായവര്‍ അതു തുറന്നുപറയുന്നില്ല എന്നത്‌ തട്ടിപ്പ്‌ വ്യാപിക്കാനുള്ള കാരണങ്ങളിലൊന്നാണെന്ന്‌ മറക്കരുത്‌. മുസ്‌ലിം സമൂഹത്തില്‍ മാത്രമാണ്‌ ഈ തട്ടിപ്പുകളെല്ലാം എന്ന്‌ ഇപ്പറഞ്ഞതിന്നര്‍ഥമില്ല. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയിലെ ജീര്‍ണതകളില്‍ നാം ഏറെ ആശങ്കപ്പെടുന്നതുകൊണ്ടാണ്‌ സമുദായത്തെ ഇത്‌ തെര്യപ്പെടുത്തുന്നത്‌. ഈ ദുരവസ്ഥയ്‌ക്ക്‌ എന്തുണ്ട്‌ പരിഹാരം എന്നുകൂടി ആലോചിക്കണമല്ലോ. വിവാഹം മഹത്തരമായ ഒരു ബന്ധമാണെന്നും അതിലൂടെ ഉത്തരവാദിത്തമാണ്‌ ഏറ്റെടുക്കേണ്ടത്‌ എന്നും ബോധവത്‌കരണം നടത്തുക എന്നാണ്‌ ഒന്നാമത്തെതും അതിപ്രധാനമായതുമായ പരിഹാരമാര്‍ഗം. സാമ്പത്തിക സ്രോതസ്സായി വിവാഹത്തെ കാണാതെ വിവാഹകര്‍മവും രീതിയും ഇസ്‌ലാമികമാക്കുക എന്നതാണ്‌ അടുത്തപടി. മക്കള്‍ ഭാരമല്ലെന്ന ബോധം രക്ഷിതാക്കള്‍ക്കുണ്ടാവണം. നിസ്സാഹായത ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ പെണ്‍മക്കള്‍ക്ക്‌ ധൈര്യം പകരണം. വനിതാ സംഘടനകള്‍ക്കും സ്‌ത്രീ കൂട്ടായ്‌മകള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാകും. വനിതാസമ്മേളനങ്ങളില്‍ ഇത്തരം ബോധവത്‌കരണങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതാണ്‌. മഹല്ലുകമ്മിറ്റിയും `നിക്കാഹ്‌ നടത്തുന്ന' ഖാദിമാരും വേണ്ടത്ര അന്വേഷണം നടത്താന്‍ ശ്രമിച്ചാല്‍ തന്നെ ഒരു പരിധി വരെ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയും. സമുദായത്തിന്റെ എല്ലാ തലങ്ങളിലും ജാഗ്രത പാലിക്കുന്നു എന്നറിഞ്ഞാല്‍ കള്ളനാണയങ്ങള്‍ ഏറെ വിലപ്പോവില്ല. തട്ടിപ്പു വീരന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നത്‌ പ്രശ്‌നം വ്യാപകമാകാതിരിക്കാന്‍ പര്യാപ്‌തമാണ്‌. മാനഹാനി ഭയന്ന്‌ ഇരകള്‍ മിണ്ടാതിരുന്നാല്‍ ഇരകളുടെ എണ്ണം കൂടുക മാത്രമായിരിക്കും ഫലം. തട്ടിപ്പിന്‌ വിധേയരായവര്‍ക്ക്‌ നിയമത്തിന്റെ കൈത്താങ്ങ്‌ ലഭിക്കാന്‍ പൗരസമിതികളും മതസംഘടനകളും അധികൃതരും ആത്മാര്‍ഥമായി ശ്രമിക്കേണ്ടതുണ്ട്‌. ഈ സാമൂഹിക തിന്മയില്‍ കൂട്ടുപ്രതി ആകാതിരിക്കാനെങ്കിലും നമുക്ക്‌ ബാധ്യതയുണ്ട്‌.

From ശബാബ് എഡിറ്റോരിയൽ 

റബീഅതുര്‍റഅ്‌യ്‌ വിജ്‌ഞാന കുതുകിയായ പണ്ഡിതന്‍

അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ 

 ഹിജ്‌റ അമ്പത്തിയൊന്നാം വര്‍ഷം മുസ്‌ലിം സൈനികവിഭാഗങ്ങള്‍ വിവിധ രാജ്യങ്ങള്‍ അധീനപ്പെടുത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിര്‍മാണാത്മകമായ ഒരു പ്രത്യയശാസ്‌ത്രം വഹിച്ചും സ്‌നേഹപൂര്‍ണമായ പരിഷ്‌കരണ നടപടികള്‍ അവരുടെ നേരെ നീട്ടിയും, മനുഷ്യന്റെ അടിമത്തത്തില്‍ നിന്നു ജനങ്ങളെ വിമോചിപ്പിക്കുന്ന നിയമങ്ങള്‍ അവരില്‍ പ്രചരിപ്പിച്ചും പങ്കാളികളില്ലാത്ത ഏകഇലാഹിനു മാത്രമാണ്‌ അധികാര-രക്ഷാകര്‍തൃത്വമെന്ന്‌ ഉത്‌ബോധിപ്പിച്ചുമായിരുന്നു ജൈത്രയാത്ര. ഖുറാസാന്‍ ഭരണാധികാരി, സിജിസ്‌താന്‍ കീഴടക്കിയ വ്യക്തി, ശക്തനായ പടനായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന മഹാനായ സ്വഹാബി റബീഉബ്‌നു സിയാദില്‍ ഹാരിസിയാണ്‌ സൈന്യത്തിനു നേതൃത്വംനല്‌കി പ്രയാണമാരംഭിച്ചിരിക്കുന്നത്‌. ധീരനായ പടയാളി ഫര്‍റൂഖും കൂടെയുണ്ട്‌. സിജിസ്‌താന്‍ തുടങ്ങിയ പ്രദേശങ്ങള്‍ കീഴടക്കിയ അദ്ദേഹം ഒരു ദൃഢനിശ്ചയം ചെയ്‌തു. സൈഹൂന്‍ നദി മുറിച്ചുകടന്നു മാവറാഅന്നഹ്‌റ്‌ എന്ന പേരിലറിയപ്പെടുന്ന രാജ്യത്ത്‌ ഉച്ചിയില്‍ തൗഹീദിന്റെ വെന്നിക്കൊടി പറത്തിയശേഷമേ തന്റെ സംഭവബഹുലമായ ജീവിതത്തിന്‌ അന്ത്യമുണ്ടാകാവൂ എന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. റബീഅ്‌ബിന്‍ സിയാദ്‌ നിശ്ചിതയുദ്ധത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും വേണ്ട മുന്‍കരുതലുകളെല്ലാം ചെയ്യുകയും ചെയ്‌തതിന്‌ ശേഷം അതിനുവേണ്ടി സമയവും സ്ഥലവും നിര്‍ണയിക്കുകയും ചെയ്‌തു. ചരിത്രം തങ്കലിപികളാല്‍ രേഖപ്പെടുത്തിയ, ആവേശത്തോടെ സ്‌മരിക്കുന്ന പ്രസ്‌തുത യുദ്ധത്തില്‍ റബീഉം തന്റെ സൈന്യവും വിവിധ പരീക്ഷണങ്ങള്‍ക്ക്‌ വിധേയരായി. തന്റെ അടിമയായ ഫര്‍റൂഖ്‌ എന്ന ചെറുപ്പക്കാരന്‍ യുദ്ധരംഗത്ത്‌ പ്രകടിപ്പിച്ച അനന്യ സാധാരണമായ ധീരതയും നെഞ്ചൂക്കും കടന്നുകയറ്റവും സേനാനായകനായ റബീഇന്‌ ഭയങ്കര മതിപ്പുളവാക്കുകയും തന്മൂലം അവനെ സര്‍വവിധേനയും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. മുസ്‌ലിംകള്‍ക്ക്‌ ശക്തമായ വിജയത്തോടെയാണ്‌ യുദ്ധം അവസാനിച്ചത്‌. ശത്രുക്കളെ ശിഥിലമാക്കുകയും അവരുടെ ശക്തി ക്ഷയിപ്പിക്കുകയും മുന്നണിപ്പോരാളികളെ വിറകൊള്ളിക്കുകയും ചെയ്‌തു പ്രസ്‌തുത യുദ്ധം. അനന്തരം തുര്‍ക്കിയിലേക്കു പ്രവേശിക്കുന്നതിന്‌ തടസ്സമായി നിന്നിരുന്ന സൈഹൂന്‍ നദി അവര്‍ മുറിച്ചുകടന്നു. ചൈനയിലേക്കും സഗദ്‌ രാഷ്‌ട്രത്തിലേക്കും പ്രവേശിക്കുന്നതിനുള്ള തടസ്സവും ആ നദിയായിരുന്നു. മഹാനായ ആ പടയാളി നദി മുറിച്ചുകടന്നു അക്കരെ കാലുകുത്തിയ ഉടന്‍ അദ്ദേഹവും സൈന്യവും വുദ്വൂവെടുത്ത്‌ ഖിബ്‌ലക്ക്‌ തിരിഞ്ഞു നന്ദി സൂചകമായി രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിച്ചു. സ്‌തുത്യര്‍ഹമായ സേനവത്തിന്‌ തന്റെ ഭൃത്യന്‍ ഫര്‍റൂഖിന്‌ പാരിതോഷികം നല്‌കുകയും അവനെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്‌തു. മാത്രമല്ല കൂമ്പാരമായി കുന്നുകൂടിയ സമരാര്‍ജിത സമ്പത്തില്‍ നിന്ന്‌ അവന്റെ ഓഹരിയും സൈനിക നായകന്റെ വകയായി പ്രത്യേക വിഭാഗവും അവന്‌ നല്‌കി. റബീഉബിന്‍ സിയാദ്‌ പിന്നീട്‌ അധിക കാലം ജീവിച്ചില്ല. തന്റെ മഹത്തായ സ്വപ്‌നം സാക്ഷാല്‍ക്കരിച്ച്‌ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം സംതൃപ്‌തനായി തന്റെ റബ്ബിങ്കലേക്ക്‌ യാത്രയായി. ധീരനും ശൂരനുമായ ചെറുപ്പക്കാരന്‍ ഫര്‍റൂഖ്‌ തനിക്കു ലഭിച്ച വമ്പിച്ച ഗനീമത്തും സേനാനായകന്‍ നല്‌കിയ പാരിതോഷികങ്ങളുമായി മദീനയിലേക്കു മടങ്ങി. ഇതിന്റെ കൂടെ തനിക്ക്‌ ലഭിച്ച അമൂല്യമായ സ്വാതന്ത്ര്യവും മധുരിക്കുന്ന ഓര്‍മകളും ഫര്‍റൂഖിനു മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു. ധീരതയും ശൂരതയും മേളിച്ച ചുറുചുറുക്കുള്ള യൗവനം കത്തിനില്‌ക്കുന്ന ഫര്‍റൂഖ്‌ മദീനയില്‍ തിരിച്ചെത്തുമ്പോള്‍ മുപ്പതിലേക്കു കാലെടുത്തുവെക്കുകയായിരുന്നു. തനിക്കു താമസിക്കാന്‍ ഒരു വീടും അനുയോജ്യയായ ഒരു വധുവിനെയും സ്വന്തമാക്കുകയെന്നത്‌ അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അങ്ങനെ മദീനയിലെ വീടുകള്‍ക്കു മധ്യേ ഒരു വീട്‌ വിലക്കു വാങ്ങി. ബുദ്ധിമതിയായ സ്വഭാവവൈശിഷ്‌ട്യവും ദീനിനിഷ്‌ഠയുമുള്ള ഏതാണ്ട്‌ തന്റെ പ്രായത്തോടടുത്ത ഒരു സ്‌ത്രീയെ അദ്ദേഹം വധുവായി തെരഞ്ഞെടുക്കുകയും ചെയ്‌തു. അല്ലാഹു കനിഞ്ഞേകിയ ഭവനം ഫര്‍റൂഖിനു സുഖജീവിതം പ്രദാനം ചെയ്‌തു. ഭാര്യയുമൊത്തുള്ള ജീവിതം താന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്‌തതിനപ്പുറം ആനന്ദവും സന്തോഷവും നല്‌കി. എല്ലാം ഒത്തിണങ്ങിയ സമൃദ്ധമായ വീടും സ്‌നേഹസമ്പന്നയും നല്ലവളുമായ ഭാര്യയുടെ സഹവാസവുമൊന്നും, പോര്‍ക്കളത്തില്‍ അടരാടുന്ന ഒരു മുസ്‌ലിം യോദ്ധാവിന്റെ സൈനിക നീക്കമെന്ന ആഗ്രഹത്തെ അതിജീവിക്കാന്‍ പര്യാപ്‌തമായിരുന്നില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനുള്ള താല്‌പര്യവും പടക്കളത്തിലെ ഏറ്റമുട്ടലുകളുടെ ശബ്‌ദവും അദ്ദേഹത്തിന്റെ ആഗ്രഹം വര്‍ധിപ്പിച്ചു. യുദ്ധമുഖത്തു നിന്ന്‌ സൈനിക വിജയങ്ങളുടെ വാര്‍ത്ത മദീനയില്‍ എത്തുമ്പോള്‍ ജിഹാദി അഭിനിവേശവും രക്തസാക്ഷിത്വത്തിനുള്ള ആഗ്രഹവും ഉത്തരോത്തരം വര്‍ധിച്ചുവന്നു. ഒരു വെള്ളിയാഴ്‌ച. മസ്‌ജിദുന്നബവിയിലെ ഖത്തീബ്‌, അധികമേഖലകളിലും ഇസ്‌ലാമിക സൈന്യം നേടിക്കൊണ്ടിരിക്കുന്ന നിര്‍ണായക വിജയങ്ങളെക്കുറിച്ചുള്ള സന്തോഷവാര്‍ത്തകള്‍ പറഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദിന്നിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ആ ഖുതുബ ഫര്‍റൂഖും ശ്രവിച്ചിരുന്നു. തന്റെ മതത്തിന്റെ അന്തസ്സ്‌ കാത്തുസൂക്ഷിക്കാനും രക്തസാക്ഷിത്വം വഹിക്കാനും അതിലൂടെ നാഥന്റെ സംതൃപ്‌തി കരസ്ഥമാക്കാനും ഖതീബ്‌ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒരു പതാകയ്‌ക്കു കീഴില്‍ സൈനിക മേഖലയിലേക്കു പുറപ്പെടണമെന്ന ദൃഢനിശ്ചയവുമായാണ്‌ ഫര്‍റൂഖ്‌ വീട്ടില്‍ മടങ്ങിയെത്തിയത്‌. തന്റെ തീരുമാനം ഭാര്യയെ അറിയിക്കുകയും ചെയ്‌തു. ഭാര്യ ചോദിച്ചു: ``അബൂ അബ്‌ദിര്‍റഹ്‌മാന്‍, എന്നെയും ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനെയും ആരെ ഏല്‌പിച്ചാണ്‌ നിങ്ങള്‍ പോകാനൊരുങ്ങുന്നത്‌? നിങ്ങളാണെങ്കില്‍ മദീനയില്‍ വന്നു താമസമാക്കിയ ആളുമാണ്‌. ഇവിടെ നിങ്ങള്‍ക്ക്‌ കുടുംബമോ ബന്ധുമിത്രാദികളോ ആരുമില്ല.'' അദ്ദേഹം പറഞ്ഞു: ``നിന്നെ ഞാന്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഏല്‌പിക്കുന്നു. അതിനു പുറമെ മുപ്പതിനായിരം ദീനാര്‍ നിനക്കു വേണ്ടി ഞാന്‍ കരുതിവെച്ചിട്ടുണ്ട്‌. യുദ്ധമേഖലയില്‍ നിന്ന്‌ സമ്പാദിച്ചതാണിതെല്ലാം. നീ അവനെ നോക്കി വളര്‍ത്തുക. മാന്യമായ രീതിയില്‍ നിനക്കും കുഞ്ഞിനും വേണ്ടി ചെലവഴിക്കുക. ഒരുപക്ഷെ ഞാന്‍ സമരാര്‍ജിത സമ്പത്തുമായി സുരക്ഷിതനായി മടങ്ങിവരാം. അല്ലെങ്കില്‍ ഞാനാഗ്രഹിക്കുന്ന രക്തസാക്ഷ്യമെന്ന സൗഭാഗ്യം എനിക്ക്‌ ലഭിച്ചേക്കാം'' -അങ്ങനെ യാത്ര പറഞ്ഞു അദ്ദേഹം തന്റെ ലക്ഷ്യസ്ഥാനത്തേക്കു പുറപ്പെട്ടു. ഭര്‍ത്താവ്‌ പോയിക്കഴിഞ്ഞ്‌ ഏതാനും മാസം കഴിഞ്ഞപ്പോള്‍ മഹതി ഒരു കുഞ്ഞിനു ജന്മം നല്‌കി. മുഖകാന്തിയും ആകാരസൗന്ദര്യവും ഒത്തിണങ്ങിയ, ആരെയും ആകര്‍ഷിക്കുന്ന ഒരു ആണ്‍കുട്ടി. കുട്ടിയുടെ സാന്നിധ്യം പിതാവിന്റെ അസാന്നിധ്യം മറന്നുപോകുന്ന രീതിയിലുള്ള സന്തോഷം അവര്‍ക്ക്‌ നല്‌കി. കുട്ടിക്ക്‌ റബീഅ എന്ന പേരുവിളിച്ചു. ചെറുപ്പം മുതല്‍ തന്നെ കുട്ടിയില്‍ ബുദ്ധിസാമര്‍ഥ്യം പ്രകടമായിരുന്നു. വാക്കിലും പ്രവൃത്തിയിലും കാര്യബോധത്തിന്റെ അടയാളങ്ങള്‍ കാണാമായിരുന്നു. ഉമ്മ കുട്ടിയെ അധ്യാപകരെ ഏല്‌പിച്ചു. നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‌കാന്‍ അവര്‍ക്ക്‌ നിര്‍ദേശം നല്‌കി. സംസ്‌കാര സമ്പന്നരുടെ സമ്പര്‍ക്കത്തിലൂടെ നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനു പ്രോത്സാഹനം നല്‌കി. അധികം കഴിയുന്നതിനു മുമ്പെ അവന്‍ എഴുത്തും വായനയും സ്വായത്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. നബിതിരുമേനിക്കവതരിപ്പിക്കപ്പെട്ടത്‌ പോലെ ഖുര്‍ആന്‍ ഭംഗിയായി പാരായണം ചെയ്യാനും അവന്‍ പഠിച്ചു. കഴിയുന്നത്ര ഹദീസുകള്‍ പഠനവിധേയമാക്കി. അറബികളുടെ ഭാഷാശൈലിയിലും മറ്റു കാര്യങ്ങളിലും പ്രാഗത്ഭ്യം നേടി. റബീഅയുടെ ഉമ്മ അധ്യാപകര്‍ക്ക്‌ സമ്പത്തും സമ്മാനങ്ങളും വാരിക്കോരി നല്‌കി. അവന്റെ വൈജ്ഞാനിക നിലവാരമുയരുന്നതിനനുസരിച്ച്‌ അവരോടുള്ള ആദരവും അനുകമ്പയും വര്‍ധിച്ചുകൊണ്ടിരുന്നു. പിതാവിന്റെ മടങ്ങിവരവ്‌ അവര്‍ വളരെയധികം ആഗ്രഹിച്ചു. രണ്ടുപേര്‍ക്കും പൂര്‍ണസന്തോഷം നല്‌കുന്ന നിലയില്‍ കുട്ടിയെ വളര്‍ത്തുന്നതില്‍ ആ ഉമ്മ എല്ലാ നിലക്കും പരിശ്രമിച്ചു. നാടുവിട്ടുപോയി വളരെക്കാലം കഴിഞ്ഞിട്ടും പിതാവ്‌ മടങ്ങിവരാതായപ്പോള്‍ നാട്ടില്‍ പലവിധ അഭിപ്രായങ്ങളും പ്രചരിച്ചു. ശത്രുക്കളുടെ തടങ്കലില്‍പ്പെട്ടിരിക്കുമെന്ന്‌ ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍ ഒരു യുദ്ധമുഖത്തു നിന്ന്‌ മറ്റൊന്നിലേക്കു മാറി യുദ്ധമുഖത്ത്‌ തന്നെ നിലയുറപ്പിച്ചിരിക്കുമെന്നു വേറൊരു കൂട്ടര്‍. അദ്ദേഹം ആഗ്രഹിച്ച രക്തസാക്ഷിത്വം നേടിയിരിക്കുമെന്ന്‌ മൂന്നാമത്തെ കൂട്ടര്‍. മൂന്നാമത്തെ അഭിപ്രായത്തിനാണു റബീഅയുടെ ഉമ്മ മുന്‍ഗണന നല്‌കിയത്‌. കാരണം അത്രയും കാലമായിട്ടു യാതൊരു വിവരവും അദ്ദേഹത്തെക്കുറിച്ചില്ല. അവര്‍ വളരെയധികം ദു:ഖിച്ചെങ്കിലും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുന്ന സമാധാനത്തില്‍ കഴിഞ്ഞു. ഇപ്പോള്‍ റബീഅക്ക്‌ പ്രായപൂര്‍ത്തി ആവാറായി. പലരും ഉമ്മയെ ഉപദേശിച്ചു: അവനെപ്പോലെയുള്ള കുട്ടികള്‍ സ്വായത്തമാക്കിയതിനേക്കാള്‍ എഴുത്തും വായനയും അവന്‍ ആര്‍ജിച്ചുകഴിഞ്ഞിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇനി അവനെ വല്ല ജോലിയിലേക്കും തിരിച്ചുവിടുകയാണെങ്കില്‍ അതില്‍ അവന്‍ പ്രാഗത്ഭ്യം നേടുകയും നിങ്ങള്‍ക്കും അവനും ചെലവിനു ആവശ്യമുള്ളത്‌ അവന്‍ സമ്പാദിക്കുകയും ചെയ്യും. ഇഹ-പര ലോകത്ത്‌ അവന്‌ നന്മയുണ്ടാവുന്നത്‌ തെരഞ്ഞെടുക്കാന്‍ അവനെ സഹായിക്കണമെന്ന്‌ ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിച്ചു. റബീഅ തനിക്കു വേണ്ടി തെരഞ്ഞെടുത്തത്‌ വിജ്ഞാനത്തിന്റെ വഴിയാണ്‌. വിദ്യാര്‍ഥിയും അധ്യാപകനുമായി ജീവിതകാലമത്രയും കഴിയണമെന്നാണ്‌ അവന്‍ തീരുമാനിച്ചത്‌. യാതൊരു വീഴ്‌ചയും വരുത്താതെ റബീഅ താന്‍ തെരഞ്ഞെടുത്ത വഴിയിലൂടെ മുന്നോട്ടുപോയി. മസ്‌ജിദുന്നബവിയെ ശബ്‌ദമുഖരിതമാക്കിയിരുന്ന വിജ്ഞാനക്ലാസുകളില്‍ പങ്കെടുത്തു; ദാഹാര്‍ത്തനായ ഒരാള്‍ ശുദ്ധജലത്തിന്നരികിലേക്കു പാഞ്ഞടുക്കുന്നതുപോലെ. ജീവിച്ചിരിക്കുന്ന പല സ്വഹാബിമാരെയും പിന്തുടര്‍ന്നു. അവരില്‍ പ്രമുഖന്‍ റസൂലിന്റെ(സ) പരിചാരകനായിരുന്ന അനസ്‌ബിന്‍ മാലിക്‌(റ) ആയിരുന്നു. ഒന്നാംനിരയിലുള്ള താബിഉകളില്‍ നിന്നു വേണ്ടത്ര കരസ്ഥമാക്കി. സഈദുബ്‌നുല്‍ മുസയ്യബ്‌, മക്‌ഹൂലുശ്ശാമി, സലമതുബിന്‍ ദീനാര്‍ തുടങ്ങിയവരാണ്‌ പ്രമുഖര്‍. രാപ്പകലില്ലാതെയുള്ള പരിശ്രമം ശരീരത്തെ വല്ലാതെ ക്ഷീണിപ്പിച്ചു. ഇതിനെക്കുറിച്ചു ഗുണദോഷിക്കുന്നവരോട്‌ അദ്ദേഹം പറഞ്ഞു: ``വിജ്ഞാനത്തില്‍ നിന്ന്‌ അല്‌പമെങ്കിലും നിനക്ക്‌ ലഭിക്കണമെങ്കില്‍ നിന്റെ ശരീരത്തെ പൂര്‍ണമായും നീ അതിനു നല്‌കിയേ പറ്റൂ എന്ന്‌ നമ്മുടെ ഗുരുനാഥന്‍മാര്‍ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.'' അധികകാലം വേണ്ടിവന്നില്ല. റബീഅ നാട്ടിലാകെ പ്രശസ്‌തനായി. തന്റെ നക്ഷത്രം ഉദിച്ചുയര്‍ന്നു. സുഹൃത്തുക്കള്‍ വര്‍ധിച്ചു. ശിഷ്യന്മാര്‍ തന്നിലേക്ക്‌ ആകൃഷ്‌ടരായി. ജനം നേതാവായി അംഗീകരിച്ചു. അങ്ങനെ ജീവിതം ശാന്തവും സമാധാനപൂര്‍ണവുമായി. ദിവസത്തിന്റെ ഒരു ഭാഗം വീട്ടില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി നീക്കിവെച്ചു. മറ്റൊരു ഭാഗം മസ്‌ജിദുന്നബവിയിലെ വിജ്ഞാന സദസ്സുകള്‍ക്കായി മാറ്റിവെച്ചു. ഇങ്ങനെ ജീവിതം മുന്നോട്ടുപോകുന്നതിന്നിടയില്‍ അവിചാരിതമായി അത്‌ സംഭവിച്ചു. ചന്ദ്രന്‍ പ്രകാശം പരത്തി നില്‌ക്കുന്ന ഒരു രാത്രി അറുപത്‌ വയസ്സ്‌ പിന്നിട്ട ഒരു യോദ്ധാവ്‌ മദീന മുനവ്വറയില്‍ എത്തിച്ചേര്‍ന്നു. തന്റെ സവാരികുതിരയുടെ പുറത്തുകയറി വീടന്വേഷിച്ച്‌ അയാള്‍ നടന്നു. തന്റെ വീട്‌ പഴയതുപോലെ യഥാസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നുണ്ടോ അല്ലെങ്കില്‍ കാലപ്പഴക്കത്താല്‍ നശിച്ചുപോയോ എന്നൊന്നും അയാള്‍ക്കറിയില്ല. മുപ്പത്‌ വര്‍ഷത്തിലധികമായി ഈ നാട്‌ വിട്ടുപോയിട്ട്‌. താന്‍ പോകുമ്പോള്‍ തനിച്ചാക്കിവിട്ട യുവതിയായ തന്റെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും. താന്‍ പോകുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ ആ കുഞ്ഞിനു ജന്മം നല്‌കിയോ? എങ്കില്‍ കുഞ്ഞ്‌ ആണോ പെണ്ണോ? ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാകുമോ? അല്ലെങ്കില്‍ മരണപ്പെട്ടുപോയിട്ടുണ്ടാകുമോ? ജീവിച്ചിരിക്കുമെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയെന്തായിരിക്കും തുടങ്ങിയ നൂറുകൂട്ടം ചോദ്യങ്ങള്‍ അയാള്‍ തന്നോട്‌ തന്നെ ചോദിച്ചു. ബുഖാറ, സമര്‍ഖന്ദ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ തിരിച്ച ഇസ്‌ലാമിക സൈന്യത്തോടൊപ്പം യോദ്ധാവായി പുറപ്പെടുന്ന സമയത്ത്‌ ഭാര്യയുടെ കൈവശം ഏല്‌പിച്ച വമ്പിച്ച സമ്പത്തിനെ കുറിച്ച്‌ അദ്ദേഹം ആലോചിച്ചു. മദീനയിലെ ഇടവഴികളും റോഡുകളും സഞ്ചാരികളെ കൊണ്ട്‌ നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ ഇശാനമസ്‌കാരം കഴിഞ്ഞ്‌ ഇപ്പോള്‍ പുറത്തിറങ്ങിയതേയുള്ളൂ. പക്ഷേ, അരികിലൂടെ നടന്നുപോയ ആരും ഈ വൃദ്ധയോദ്ധാവിനെ അറിയുന്നില്ല. ആരും തന്നെ ശ്രദ്ധിക്കുന്നുമില്ല. തന്റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വാളിലേക്കോ തന്റെ മേത്തരം കുതിരയിലേക്കോ ആരും തിരിഞ്ഞു നോക്കുന്നുമില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പുറപ്പെടുന്നവരെയും മടങ്ങിവരുന്നവരെയുമെല്ലാം മുസ്‌ലിംനാടുകളിലെ നിവാസികള്‍ തിരിച്ചറിയാറുണ്ട്‌. ഇവിടെ നേരെ മറിച്ചാണ്‌ സംഭവങ്ങള്‍. അത്‌ യോദ്ധാവിന്റെ ദു:ഖങ്ങള്‍ അണപൊട്ടി ഒഴുകാനും സന്ദേഹങ്ങള്‍ വര്‍ധിക്കാനും കാരണമായിത്തീര്‍ന്നു. ഇത്തരം ചിന്തകളില്‍ മുഴുകി ധാരാളം മാറ്റങ്ങള്‍ക്ക്‌ വിധേയമായ ഇടവഴിയിലൂടെ നടന്നു നീങ്ങുന്നതിനിടയില്‍ പെട്ടെന്ന്‌ തന്റെ വീടിനു മുമ്പില്‍ എത്തിപ്പെട്ടതായി അദ്ദേഹത്തിനു തോന്നി. മുമ്പില്‍ വാതില്‍ കണ്ടു. സന്തോഷാധിക്യത്താല്‍ ആരോടും ചോദിക്കാന്‍ കാത്തുനില്‌ക്കാതെ ധൃതിയില്‍ അകത്തുകടന്ന്‌ നടുത്തളത്തില്‍ എത്തി. വാതിലിന്റെ കിറുകിറു ശബ്‌ദം കേട്ടു വീട്ടുടമസ്ഥന്‍ മുകളില്‍ നിന്ന്‌ എത്തിനോക്കി. വാള്‍ ധരിച്ചു കുന്തം കഴുത്തില്‍ തൂക്കി ആയുധ ധാരിയായ ഒരാള്‍ രാത്രിയില്‍ വീട്ടിലേക്ക്‌ തള്ളിക്കയറുന്നത്‌ നിലാവില്‍ അദ്ദേഹം കണ്ടു. അപരിചിതനായ മനുഷ്യന്റെ ദൃഷ്‌ടിയില്‍ നിന്നു വളരെ അകലെയല്ലാതെ അയാളുടെ ചെറുപ്പക്കാരിയായ ഭാര്യ നില്‌ക്കുന്നുണ്ടായിരുന്നു. കോപാകുലനായ അയാള്‍ താഴത്തേക്ക്‌ ഓടി ഇറങ്ങിവന്നു പറഞ്ഞു: ``അല്ലാഹുവിന്റെ ശത്രു! രാത്രിയുടെ മറവില്‍ പതുങ്ങി നീ എന്റെ വീട്ടിലേക്ക്‌ അതിക്രമിച്ചു കയറുന്നോ? എന്റെ ഭാര്യയെ കയ്യേറ്റം ചെയ്യുന്നോ?'' -ക്രുദ്ധനായ സിംഹം തന്റെ ഇരയുടെ മേല്‍ ചാടിവീഴുന്നതു പോലെ സംസാരിക്കാന്‍ അവസരം ലഭിക്കുന്നതിനു മുമ്പെ അയാളുടെ മീതെ ചാടിവീണു. രണ്ടുപേരും പരസ്‌പരം കയ്യേറ്റം നടത്തി. വാളുകള്‍ മിന്നി പ്രകാശിച്ചു. ശബ്‌ദമുയര്‍ന്നു. ചുറ്റുഭാഗത്തുള്ള അയല്‍വാസികള്‍ അങ്ങോട്ട്‌ പ്രവഹിച്ചു. അപരിചിതനായ അയാളെ അവരെല്ലാം ചേര്‍ന്ന്‌ ചങ്ങലയില്‍ ബന്ധിച്ചു. എല്ലാവരും വീട്ടുകാരെ സഹായിച്ചു. വീട്ടുകാര്‍ അയാളെ ബന്ധനസ്ഥനാക്കി കഴുത്തിന്‌ പിടിച്ചു പറഞ്ഞു: ``അല്ലാഹുവിന്റെ ശത്രു! നിന്നെ ഞാന്‍ വെറുതെ വിടുന്ന പ്രശ്‌നമില്ല. നിന്നെ ഞാന്‍ അധികാരിയുടെ മുമ്പില്‍ ഹാജരാക്കും.'' അപ്പോള്‍ അയാള്‍ ദയനീയസ്വരത്തില്‍ പറഞ്ഞു: ``ഞാന്‍ അല്ലാഹുവിന്റെ ശത്രുവല്ല. ഒരു തെറ്റും ഞാന്‍ ചെയ്‌തിട്ടുമില്ല. ഇതെന്റെ വീടാണ്‌. ഇപ്പോഴും എന്റെ കൈവശവുമാണ്‌. വാതില്‍ തുറന്നുകിടക്കുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ അകത്ത്‌ കയറി. അത്രമാത്രം.'' പിന്നെ ജനങ്ങളുടെ നേരെ തിരിഞ്ഞു അദ്ദേഹം പറഞ്ഞു: ``ജനങ്ങളേ, ഞാന്‍ പറയുന്നത്‌ കേള്‍ക്കൂ. ഇതെന്റെ വീടാണ്‌. ഞാന്‍ വില കൊടുത്തുവാങ്ങിയതാണ്‌. ജനങ്ങളെ ഞാന്‍ ഫര്‍റൂഖാണ്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിനായി മുപ്പത്‌ വര്‍ഷം മുമ്പ്‌ ഇറങ്ങിത്തിരിച്ച ഫര്‍റൂഖിനെ അറിയുന്ന ഒരു അയല്‍വാസിയും ഇന്നില്ലേ?'' ഉറങ്ങിക്കിടന്നിരുന്ന വീട്ടുകാരി ഈ ശബ്‌ദകോലാഹലങ്ങളെല്ലാം കേട്ടുണര്‍ന്നു. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ എല്ലാവരാലും വലയംചെയ്യപ്പെട്ടിരിക്കുന്ന തന്റെ പ്രിയ ഭര്‍ത്താവിനെയാണ്‌ അവള്‍ കണ്ടത്‌. അമ്പരപ്പ്‌ കൊണ്ട്‌ ആദ്യം ഒന്നും പറയാന്‍ കഴിഞ്ഞില്ലെങ്കിലും ധൈര്യം സംഭരിച്ച്‌ അവര്‍ പറഞ്ഞു: ``അദ്ദേഹത്തെ വിടൂ! റബീഅ്‌ അദ്ദേഹത്തെ വിട്ടേക്കൂ!! ജനങ്ങളേ, നിങ്ങളെല്ലാം പിരിഞ്ഞുപോയ്‌ക്കോളൂ. പടച്ചവന്‍ നിങ്ങളെയൊക്കെ അനുഗ്രഹിക്കട്ടെ.'' ``അബൂ അബ്‌ദുര്‍റഹ്‌മാന്‍! സൂക്ഷിക്കുക. നിങ്ങള്‍ക്കു തടസ്സമുണ്ടാക്കിയത്‌ നിങ്ങളുടെ മകനും കരളിന്റെ കഷ്‌ണവുമാണ്‌.'' അവരുടെ വാക്കുകള്‍ മുഴുമിക്കും മുമ്പേ ഫര്‍റൂഖ്‌ മകന്റെ അടുത്തേക്ക്‌ നീങ്ങി അവനെ കെട്ടിപ്പിടിച്ച്‌ ആലിംഗനം ചെയ്‌തു. റബീഅ പിതാവിനെയും കെട്ടിപ്പിടിച്ച്‌ കൈയിലും നെറ്റിയിലും മുഖത്തും മാറിമാറി ചുംബിക്കുകയും ചെയ്‌തു. ജനം പിരിഞ്ഞുപോയി. ഏതാണ്ട്‌ മുപ്പത്‌ വര്‍ഷക്കാലം യാതൊരു വിവരവുമില്ലാതിരുന്ന, ഇനിയൊരിക്കലും ഇഹലോകത്തുവെച്ച്‌ തന്റെ പ്രിയതമനെ കാണാന്‍ കഴിയുകയില്ലെന്ന്‌ വിചാരിച്ചിരുന്ന വ്യക്തിയെ വിചാരിക്കാതെ കണ്ടപ്പോള്‍ അവര്‍ പെട്ടെന്ന്‌ താഴെ ഇറങ്ങിവന്ന്‌ സലാം ചൊല്ലി. രണ്ടുപേരും അടുത്തിരുന്ന്‌ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങി. വിവരങ്ങള്‍ അറിയിക്കാന്‍ കഴിയാത്തതിനെ കുറിച്ചു വിശദീകരിച്ചു. അയാള്‍ പറയുന്നതൊന്നും കേള്‍ക്കാതെ ഭാര്യയുടെ മനസ്സ്‌ എവിടെയോ വിഹരിക്കുകയായിരുന്നു. ഭര്‍ത്താവ്‌ തിരിച്ചുവന്നതും മകനുമായി കണ്ടുമുട്ടിയതുമായ സന്തോഷങ്ങളെല്ലാം ഒരു നിമിഷംകൊണ്ട്‌ മാറിമറഞ്ഞു. ഭര്‍ത്താവ്‌ തന്നെ ഏല്‌പിച്ച ഭീമമായ സംഖ്യ മുഴുവന്‍ ചെലവഴിച്ചുപോയതും അതിനെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ ഭര്‍ത്താവിന്റെ ദേഷ്യത്തെ കുറിച്ചുമായിരുന്നു അവര്‍ ചിന്തിച്ചുകൊണ്ടിരുന്നത്‌. അവര്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു: എന്റെ കൈവശം അമാനത്തായി ഏല്‌പിച്ച ഭീമമായ സംഖ്യയെ കുറിച്ച്‌ ചോദിച്ചാല്‍ എന്താകും അവസ്ഥ? മാന്യമായ രീതിയില്‍ ചെലവഴിക്കാനാണ്‌ നിര്‍ദേശിച്ചിരുന്നത്‌. അതില്‍ ഒരു സംഖ്യപോലും ബാക്കിയില്ലെന്ന്‌ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? മകന്റെ വിദ്യാഭ്യാസത്തിനും ശിക്ഷണത്തിനുമാണ്‌ അവയത്രയും ചെലവഴിച്ചതെന്ന്‌ പറഞ്ഞാല്‍ അദ്ദേഹം സംതൃപ്‌തനാകുമോ? ഒരു കുട്ടിയുടെ ചെലവ്‌ മുപ്പതിനായിരം ദീനാര്‍ വരുമോ? മഴ വര്‍ഷിക്കുന്ന മേഘത്തേക്കാള്‍ ഉദാരമാണ്‌ തന്റെ മകന്റെ കൈ എന്നു പറഞ്ഞാല്‍ അദ്ദേഹം വിശ്വസിക്കുമോ? ഒരു ദീനാറോ ദിര്‍ഹമോ അവന്‍ ബാക്കിയാക്കാറില്ലെന്ന്‌ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? നിര്‍ധനരായ ആയിരക്കണക്കിനു സുഹൃത്തുക്കള്‍ക്ക്‌ അവന്‍ ചെലവഴിക്കാറുണ്ടെന്ന്‌ മദീനക്കാര്‍ക്കു മുഴുവനുമറിയാം. ഇത്യാദി ചിന്തകളില്‍ മുഴുകിയിരിക്കെ അയാള്‍ ഭാര്യയുടെ നേരെ തിരിഞ്ഞുപറഞ്ഞു: ``ഉമ്മു റബീഅ! ഞാന്‍ നാലായിരം ദീനാര്‍ കൂടി കൊണ്ടുവന്നിട്ടുണ്ട്‌. ഞാന്‍ നിന്റെ അരികെ സൂക്ഷിച്ചിരുന്ന ധനമെവിടെ? ഇതുകൂടി അതോടൊപ്പം ചേര്‍ക്കാം. എന്നിട്ട്‌ ഒരു തോട്ടമോ ജീവിക്കാന്‍ വരുമാനം ലഭിക്കുന്ന ഒരു പറമ്പോ മറ്റോ വാങ്ങാം.'' ഭാര്യ ഇതൊന്നും ശ്രദ്ധക്കുകയോ മറുപടി പറയുകയോ ചെയ്‌തില്ല. അയാള്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു: ``എവിടെ ആ ധനം? ഇതും അതുമായി ചേര്‍ത്ത്‌ നമുക്കു എണ്ണി തിട്ടപ്പെടുത്താമല്ലോ?'' അവള്‍ പറഞ്ഞു: ``സൂക്ഷിക്കേണ്ട സ്ഥലത്ത്‌ ഞാനത്‌ സൂക്ഷിച്ചിട്ടുണ്ട്‌. ഇന്‍ശാഅല്ലാഹാ... ഏതാനും ദിവസങ്ങള്‍ക്കകം ഞാനത്‌ പുറത്തെടുക്കാം.'' ബാങ്ക്‌ വിളിക്കുന്ന ശബ്‌ദം കേട്ടപ്പോള്‍ രണ്ടുപേരും സംസാരം അവസാനിപ്പിച്ചു. ഫര്‍റൂഖ്‌ അംഗശുദ്ധി വരുത്തി വാതിലിന്നരികിലേക്കു ധൃതിയില്‍ നടക്കുന്നതിനിടെ ചോദിച്ചു: `റബീഅ എവിടെ?' ``ഒന്നാംബാങ്ക്‌ വിളിച്ച ഉടനെ നിങ്ങള്‍ക്കു മുമ്പെ റബീഅ പള്ളിയിലേക്കു പോയിക്കഴിഞ്ഞു. നിങ്ങള്‍ക്ക്‌ ജമാഅത്ത്‌ കിട്ടുമെന്ന്‌ തോന്നുന്നില്ല.'' ഫര്‍റൂഖ്‌ പള്ളിയിലെത്തിയപ്പോള്‍ അല്‌പം മുമ്പ്‌ ജമാഅത്ത്‌ കഴിഞ്ഞതായി മനസ്സിലായി. ഉടന്‍ ഫര്‍ദ്വ്‌ നമസ്‌കാരം നിര്‍വഹിച്ച്‌ തിരുനബി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്കു നീങ്ങി നബി(സ)ക്ക്‌ സലാം ചൊല്ലി. പിന്നീട്‌ റസൂലിന്റെ(സ) ഖബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള റൗദ്വയിലേക്ക്‌ മടങ്ങിവന്നു. അവിടെ കുറേ നേരം ചെലവഴിക്കണമെന്ന ആഗ്രഹവും അവിടെ വെച്ച്‌ നമസ്‌കരിക്കാനുള്ള ആശയും മനസ്സ്‌ നിറയെ ഉണ്ടായിരുന്നു. പ്രശോഭനമായ ആ ഭാഗത്ത്‌ ഒരു സ്ഥലം തെരഞ്ഞെടുത്തു സംതൃപ്‌തി വരുന്നതുവരെ സുന്നത്ത്‌ നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമായിക്കഴിഞ്ഞു. പള്ളിയില്‍ നിന്നു വിടവാങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിന്റെ അകത്തളങ്ങള്‍ വിശാലമായിരുന്നിട്ടു കൂടി ഇല്‍മിന്റെ സദസ്സുകളെക്കൊണ്ട്‌ ഞെരുങ്ങുന്നതായി അദ്ദേഹം മനസ്സിലാക്കി. ഇതുപോലെ ഒരു അനുഭവം മുമ്പുണ്ടായിട്ടില്ല. കാല്‍വെക്കാന്‍ ഇടമില്ലാത്ത വിധം സദസ്സിലെ ശൈഖിനു ചുറ്റും ജനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി വട്ടമിട്ടിരിക്കുന്നത്‌ അദ്ദേഹം കണ്ടു. അദ്ദേഹം ചുറ്റും കണ്ണോടിച്ചു. പല്ലുപോയ ശിരോവസ്‌ത്ര ധാരികളായ ശൈഖുമാര്‍, ഉന്നതസ്ഥാനീയരെന്ന്‌ ഒറ്റനോട്ടത്തില്‍ തന്നെ തോന്നിപ്പോകുന്ന രൂപഭാവങ്ങളോടെയുള്ള വ്യക്തികള്‍, കാല്‍മുട്ടില്‍ പതിഞ്ഞിരിക്കുന്ന യുവാക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുമുണ്ട്‌ സദസ്സില്‍. മുത്തുകള്‍ പെറുക്കിയെടുക്കുന്നതുപോലെ അദ്ദേഹത്തിന്റെ മൊഴികള്‍ രേഖപ്പെത്തുന്നതിനു വേണ്ടി അവര്‍ പേനകള്‍ കൈയില്‍ പിടിച്ചിരിക്കുന്നു. എല്ലാം കടലാസില്‍ പകര്‍ത്തുന്നു. വളരെ നിശ്ശബ്‌ദരായി ശൈഖിലേക്ക്‌ നോക്കിയാണ്‌ അവരുടെ ഇരുപ്പ്‌. ശൈഖിന്റെ രൂപം വ്യക്തമായി കിട്ടുന്നതിന്‌ ഫര്‍റൂഖ്‌ വളരെയധികം ശ്രമിച്ചു. പക്ഷെ അകലം കാരണം അതിനു കഴിഞ്ഞില്ല. അത്ഭുതകരമായ ഓര്‍മശക്തിയും നിറഞ്ഞുതുളുമ്പുന്ന വിജ്ഞാനവും വിശദീകരണത്തിലെ സുതാര്യതയും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ശൈഖിന്റെ മുമ്പില്‍ ജനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിനയം കണ്ടപ്പോള്‍ ഫര്‍റൂഖ്‌ അമ്പരന്നു. അല്‌പം കഴിഞ്ഞപ്പോള്‍ ശൈഖ്‌ ക്ലാസ്‌ അവസാനിപ്പിച്ച്‌ പോകാന്‍ എഴുന്നേറ്റു. അദ്ദേഹത്തിനു മുമ്പില്‍ തിങ്ങിക്കൂടിയ ജനങ്ങള്‍ അദ്ദേഹത്തെ വളഞ്ഞു. പള്ളിയുടെ പുറത്തേക്കിറങ്ങുന്ന ശൈഖിനെ യാത്രയയക്കാന്‍ അവര്‍ ആവേശം കാണിച്ചു. തന്റെ അരികിലിരിക്കുന്ന ആളുടെ നേരെ തിരിഞ്ഞു ഫര്‍റൂഖ്‌ ചോദിച്ചു: ``ആരാണീ ശൈഖ്‌?'' ``നിങ്ങള്‍ മദീനക്കാരനല്ലേ?'' -അത്ഭുതത്തോടെ അയാള്‍ ചോദിച്ചു. ``അതെ.'' ``ശൈഖിനെ പരിചയമില്ലാത്ത വ്യക്തികള്‍ മദീനയിലുണ്ടെന്നോ?'' -അയാള്‍ അത്ഭുതപ്പെട്ടു. ``ക്ഷമിക്കണം എനിക്കു പരിചയമില്ല. ഞാന്‍ മുപ്പത്‌ വര്‍ഷമായി മദീനയില്‍ നിന്നു വിട്ട്‌ അകലെ കഴിയുകയായിരുന്നു. ഇന്നലെയാണ്‌ മടങ്ങിവന്നത്‌'' -ഫര്‍റൂഖ്‌ വിശദീകരിച്ചു. ``എങ്കില്‍ കുഴപ്പമില്ല. അടുത്തിരിക്കൂ. ശൈഖിനെ കുറിച്ച്‌ ഞാന്‍ പറഞ്ഞുതരാം'' -എന്നിട്ട്‌ അയാള്‍ തുടര്‍ന്നു. ``നിങ്ങള്‍ ക്ലാസ്‌ ശ്രവിച്ച ശൈഖ്‌ താബിഈ പ്രമുഖനും മുസ്‌ലിംകളിലെ ഉന്നത വ്യക്തിയുമാണ്‌. മദീനയിലെ മുഹദ്ദിസും കര്‍മശാസ്‌ത്രപണ്ഡിതനും ഇമാമും അദ്ദേഹമാണ്‌. പ്രായം ചെറുപ്പമാണെങ്കിലും.'' ``മാശാ അല്ലാഹ്‌'' -ഫര്‍റുഖ്‌ പറഞ്ഞു. ``നിങ്ങള്‍ കണ്ടതു പോലെ അദ്ദേഹത്തിന്റെ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ മാലിക്‌ ബിന്‍ അനസ്‌, അബൂഹനീഫ, യഹ്‌യബ്‌നുസഈദില്‍ അന്‍സാരി, സുഫ്‌യാനുസ്സൗരി, അബ്‌ദുര്‍റഹ്‌മാന്‍ ബിന്‍ അംറില്‍ ഔസാഇ, ലൈസ്‌ബിന്‍സഅ്‌ദ്‌ തുടങ്ങിയ മഹത്തുക്കളാണ്‌'' -അയാള്‍ പറഞ്ഞു. ``ഇതിനൊക്കെ പുറമെ അദ്ദേഹം നേതാവും വിശിഷ്‌ട ഗുണങ്ങളുടെ ഉടമയും വിനയാന്വിതനും, ധര്‍മിഷ്‌ഠനുമാണ്‌. സുഹൃത്തുക്കള്‍ക്കു അദ്ദേഹത്തേക്കാള്‍ ധര്‍മിഷ്‌ഠനായ ഒരാളെ പരിചയമില്ല. അന്യരുടെ സമ്പത്തില്‍ തീരെ താല്‌പര്യമില്ലാതെയും അല്ലാഹുവില്‍ നിന്നുള്ളതിനെ മാത്രം ആഗ്രഹിച്ചുകൊണ്ടും ദാനം ചെയ്യുന്ന മറ്റൊരാളുമില്ല.'' ``എന്നിട്ടും നിങ്ങള്‍ പേരു പറഞ്ഞില്ല'' -ഫര്‍റൂഖ്‌. ``റബീഅതുര്‍റഅ്‌യ്‌ എന്നാണ്‌ പേര്‌'' -അയാള്‍ പറഞ്ഞു. ``റബീഅതുര്‍റഅ്‌യ്‌ എന്നോ?'' -ഫര്‍റൂഖ്‌ അത്ഭുതത്തോടെ ചോദിച്ചു. ``അതെ, പേര്‌ റബീഅ എന്നാണ്‌. മദീനയിലെ പണ്ഡിതന്മാരും ശൈഖുമാരും അങ്ങനെയാണ്‌ വിളിക്കുന്നത്‌. കാരണം വല്ല പ്രശ്‌നങ്ങളിലും വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ അവര്‍ ഖണ്ഡിതമായ രേഖ കണ്ടില്ലെങ്കില്‍ അദ്ദേഹത്തെയാണ്‌ അവലംബിക്കാറുള്ളത്‌. അദ്ദേഹം ഗവേഷണം നടത്തി പ്രശ്‌നങ്ങള്‍ പരസ്‌പരം തുലനം ചെയ്‌ത്‌ അതില്‍ വിധി പറയും. അത്‌ എല്ലാവരെയും തൃപ്‌തിപ്പെടുത്തുകയും ചെയ്യും.'' ``പക്ഷെ, നിങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബ ബന്ധങ്ങള്‍ പറഞ്ഞില്ല'' -ഫര്‍റൂഖ്‌ ശാന്തനായി പറഞ്ഞു. ``അബൂ അബ്‌ദിര്‍റഹ്‌മാന്‍ എന്ന്‌ വിളിപ്പേരുള്ള ഫര്‍റൂഖ്‌ എന്ന വ്യക്തിയുടെ പുത്രനാണ്‌ റബീഅ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യോദ്ധാവായി പിതാവ്‌ മദീന വിട്ടുപോയതിനു ശേഷമാണ്‌ അദ്ദേഹം ജനിക്കുന്നത്‌. അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും വളര്‍ച്ചയുമെല്ലാം ഉമ്മയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ഉപ്പ മടങ്ങിവന്നതായി സുബ്‌ഹിനു മുമ്പ്‌ ജനങ്ങള്‍ പറയുന്നത്‌ ഞാന്‍ കേട്ടു. ആ സന്ദര്‍ഭത്തില്‍ ഫര്‍റൂഖിന്റെ കണ്ണില്‍ നിന്ന്‌ രണ്ടു വലിയ കണ്ണീര്‍ കണങ്ങള്‍ ഉതിര്‍ന്നുവീണു. ഫര്‍റൂഖ്‌ വളരെ വേഗം വീട്ടിലേക്ക്‌ നടന്നു. കണ്ണീര്‍ കണങ്ങള്‍ കണ്ടപ്പോള്‍ റബീഅയുടെ ഉമ്മ ചോദിച്ചു: ``അബൂറബീഅ: താങ്കള്‍ക്കെന്തുപറ്റി?'' ``നന്മയല്ലാതെ എനിക്കൊന്നും സംഭവിച്ചിട്ടില്ല.'' റബീഅ പറഞ്ഞു: ``മറ്റൊരാള്‍ക്കു കണ്ടിട്ടില്ലാത്ത മഹത്വവും മാന്യതയും വൈജ്ഞാനിക പദവിയുമാണ്‌ നമ്മുടെ മകന്‍ റബീഅക്ക്‌ ഞാന്‍ കണ്ടത്‌.'' സന്ദര്‍ഭം മുതലെടുത്തുകൊണ്ട്‌ ഉമ്മുറബീഅ ചോദിച്ചു: ``പറയൂ. നിങ്ങള്‍ക്ക്‌ ഏതാണ്‌ ഏറെ ഇഷ്‌ടം? മുപ്പതിനായിരം ദീനാറോ, അല്ലെങ്കില്‍ മകന്‍ നേടിയെടുത്ത ഈ മഹോന്നതപദവിയോ?'' ``അല്ലാഹുവാണ്‌ സത്യം! ഇതാണ്‌ എനിക്ക്‌ ഏറെ ഇഷ്‌ടം. ദുന്‍യാവിലെ സര്‍വ സമ്പത്തിനെക്കാളും ഇതാണ്‌ ഞാന്‍ തെരഞ്ഞെടുക്കുന്നത്‌'' -ഫര്‍റുഖ്‌ പറഞ്ഞു. ``നിങ്ങള്‍ എന്റെ കൈവശം ഏല്‌പിച്ചിരുന്നതെല്ലാം മകനു വേണ്ടിയാണ്‌ ഞാന്‍ ചെലവഴിച്ചത്‌. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ സംതൃപ്‌തിയായോ?'' -ഉമ്മുറബീഅ. ``അതെ! നിനക്ക്‌ എല്ലാവിധ നന്മയും ലഭിക്കട്ടെ.'' ഫര്‍റൂഖിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts