ധ്യാനവും ധനവും

തിരുവനന്തപുരം ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നൂറ്റാണ്ടുകളായി സൂക്ഷിക്കപ്പെട്ടു വരുന്ന ബില്യന്‍ കണക്കിന്‌ രൂപയുടെ മൂല്യമുള്ള ധനശേഖരം പുറംലോകം കണ്ടതായിരുന്നു പോയ മാസത്തിലെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്‌. എ ഡി എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതും തിരുവിതാംകൂര്‍ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മ പണി പൂര്‍ത്തിയാക്കിയതുമായ ക്ഷേത്രത്തിന്റെ നിലവറകളിലുള്ളത്‌ ആരുമറിയാതെ മണ്‍മറഞ്ഞുകിടന്ന നിധിയല്ല; അമൂല്യശേഖരമുണ്ടെന്നറിഞ്ഞു കൊണ്ടു തന്നെ കോടതി ഉത്തരവോടെ തുറന്നുനോക്കിയ ധനശേഖരമാണ്‌. ക്ഷേത്രത്തിന്റെ ഖ്യാതി കേരളത്തിലൊതുങ്ങുന്നുവെങ്കിലും കണ്ടെടുത്ത ധനം ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായി. വര്‍ത്തമാനകാല ഭാരത സര്‍ക്കാറിനു പോലും സങ്കല്‍പിക്കാനാവാത്തത്ര മൂല്യമുള്ള സമ്പത്ത്‌.

ഈ ഖജനാവ്‌ സര്‍ക്കാറിന്നവകാശപ്പെട്ടതോ ക്ഷേത്രത്തിന്റേതു മാത്രമോ എന്ന തര്‍ക്കങ്ങള്‍ പൊന്തിവന്നു. ഹിന്ദുക്കള്‍ക്കവകാശപ്പെട്ടതാണെന്ന അവകാശവാദം കേള്‍ക്കാനിടയായി. രാജകുടുംബത്തിന്നാണിതിന്റെ അവകാശമെന്ന്‌ ചിലര്‍ പറയുന്നു. പുരാവസ്‌തുവായി പരിഗണിച്ച്‌ മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന്‌ അഭിപ്രായപ്പെട്ടവരുമുണ്ട്‌. ഈ ക്ഷേത്രസമ്പത്ത്‌ ക്ഷേത്രത്തില്‍ തന്നെ വയ്‌ക്കണമെന്നും അതു സംരക്ഷിക്കന്‍ വേണ്ടതു ചെയ്യുമെന്നുമുള്ള കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സുചിന്തിതവും വാദകോലാഹലങ്ങള്‍ തണുപ്പിക്കുന്നതുമായിരുന്നുവെങ്കിലും `സംരക്ഷണ'മെന്നത്‌ എളുപ്പമുള്ള കാര്യമല്ല എന്ന്‌ ഏവര്‍ക്കും ബോധ്യമുണ്ട്‌. വിശ്വാസികള്‍ പദ്‌മനാഭ തൃപ്പടികളില്‍ അര്‍പ്പിച്ചതാണെങ്കിലും ഈ സ്വത്ത്‌ സൂക്ഷിക്കാനും സംരക്ഷിക്കാനും ആവശ്യമായി വന്നേക്കാവുന്ന കോടികള്‍ കേരളീയരുടെ നികുതിപ്പണത്തില്‍ നിന്നെടുക്കുന്നത്‌ അത്ര ശരിയാണോ എന്ന്‌ ആലോചിക്കേണ്ടതാണ്‌.

നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ രാജാവും ഭക്തജനങ്ങളും തങ്ങളുടെ ഇഷ്‌ടദേവന്‌ കാഴ്‌ചവെച്ച സമ്പദ്‌കൂമ്പാരത്തെപ്പറ്റി മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ സാന്ദര്‍ഭികമായി ചില `ഭക്തിചിന്തകള്‍' ആലോചനയ്‌ക്കു വേണ്ടി സമര്‍പ്പിക്കുകയാണ്‌. ഇത്രയും വലിയ സമ്പത്തിന്റെ മുകളിലിരുന്ന്‌ നൂറ്റാണ്ടുകള്‍ ഭരണം നടത്തിയ രാജാക്കന്മാരുടെ ഭക്തിയും സത്യസന്ധതയും ഇന്നത്തെ കാലത്ത്‌ ഫണ്ടുകള്‍ മുക്കി ജയിലില്‍ പോകുന്നവര്‍ക്കും പൊതുപണം കട്ടുതിന്ന്‌ ദിനംപ്രതി രാജിവെക്കേണ്ടിവരുന്ന `രാജാക്കന്മാര്‍ക്കും' പാഠമാണ്‌്‌. ക്ഷേത്രങ്ങളില്‍ സമ്പത്ത്‌ കുമിഞ്ഞുകൂടുക എന്നത്‌ ചരിത്രത്തില്‍ ഏറെ അറിയപ്പെടുന്ന ഒരു കാര്യമാണെന്നു മാത്രമല്ല, ഈ സത്യം കണ്ടറിഞ്ഞായിരുന്നു പല അധിനിവേശ ശക്തികളും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചിരുന്നത്‌ എന്നതും ചരിത്രത്തിന്റെ പാഠങ്ങളിലൊന്നാണ്‌.

1750ല്‍ മാര്‍ത്താണ്ഡവര്‍മ എന്ന തിരുവിതാംകൂര്‍ രാജാവ്‌ തന്റെ രാജ്യത്തെ തന്നെ ശ്രീപദ്‌മനാഭന്‌ കാണിക്കയായി അര്‍പ്പിച്ചു (തൃപ്പടി ദാനം) എന്നതാണ്‌ ചരിത്രം. ദൈവത്തിന്റെ പേരില്‍ ഭരണം നടത്തിയവരും ദൈവത്തിനു വേണ്ടി നാടുഭരിച്ചവരും കഴിഞ്ഞുപോയിട്ടുണ്ട്‌. എന്തിനാണ്‌ ദൈവത്തിന്‌ പണം എന്നതാണ്‌ നമ്മുടെ ചിന്താവിഷയത്തിന്റെ ബാക്കിഭാഗം. മനുഷ്യമനസ്സിലാണ്‌ ഭക്തി കുടികൊള്ളുന്നത്‌. സ്രഷ്‌ടാവായ ദൈവത്തിനു മുന്നില്‍ തന്റെ സര്‍വസ്വവും അര്‍പ്പിക്കുന്നവനാണ്‌ ഭക്തന്‍ (വിശ്വാസി) എന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. ഇസ്‌ലാം എന്ന പദത്തിന്നര്‍ഥം തന്നെ സമര്‍പ്പണം എന്നാണ്‌. ഈ സമര്‍പ്പണം സമ്പത്തോ ഭൗതികവസ്‌തുക്കളോ അല്ല. ദൈവത്തിന്റെ മാര്‍ഗത്തില്‍ എന്തു വിലപ്പെട്ടതും അര്‍പ്പിക്കാനുള്ള മനസ്ഥിതിയാണ്‌. കാണിക്കയര്‍പ്പിക്കലും പ്രസാദം നല്‍കലും ഇസ്‌ലാമിലില്ല. പൂജാരിക്ക്‌ കൈമടക്കും ഭിക്ഷാദാനവും ഇസ്‌ലാം പുണ്യമായി കാണുന്നില്ല.

ഇസ്‌ലാമിലെ ഏത്‌ ആരാധനാകര്‍മത്തിനും ഒരു പൈസ പോലും മുടക്കേണ്ടതില്ല. ഒരു ആരാധനാകര്‍മവും സ്വീകരിക്കാനോ യഥാസ്ഥാനത്ത്‌ എത്തിക്കാനോ മധ്യവര്‍ത്തികളില്ല. ഏറ്റവും പ്രധാനപ്പെട്ട ആരാധനാകര്‍മമാണ്‌ നമസ്‌കാരം. പള്ളിയില്‍ വെച്ചോ ഭൂമിയിലെവിടെ വെച്ചും -നിരോധിക്കപ്പെട്ട ചില സ്ഥലങ്ങളൊഴികെ- ഇത്‌ നിര്‍വഹിക്കാം. ഒന്നിലേറെ ആളുകളുണ്ടെങ്കില്‍ ഒരാള്‍ നേതൃത്വം നല്‍കുന്നു. ആരും ആര്‍ക്കും ഒന്നും കൊടുക്കേണ്ടതില്ല. വ്രതാനുഷ്‌ഠാനമാണെങ്കില്‍ മറ്റാര്‍ക്കും കാണാന്‍ പോലും കഴിയാത്ത അനുഷ്‌ഠാനമാണ്‌. സകാത്ത്‌ പണമിടപാടാണെന്നു പറയാം. എന്നാല്‍ തന്റെ ധനം പാവങ്ങള്‍ക്കെത്തിക്കുന്നതാണ്‌ ആ കര്‍മം. പള്ളി ഇമാമിനോ മതനേതൃത്വത്തിന്നോ സകാത്ത്‌ നല്‍കേണ്ടതില്ല. ദരിദ്രന്‍ എന്ന നിലയിലോ സകാത്തിന്റെ അവകാശികള്‍ എന്ന നിലയ്‌ക്കോ അര്‍ഹതയുണ്ടെങ്കില്‍ നല്‍കാമെന്നു മാത്രം. സകാത്ത്‌ പ്രാവര്‍ത്തികമാക്കിയ പ്രവാചകനും കുടുംബത്തിനും അതിന്റെ ഗുണഭോക്താക്കളാകല്‍ നിഷിദ്ധമാണെന്നാണ്‌ പ്രവാചകന്‍ അറിയിച്ചത്‌. ഹജ്ജിന്റെ യാത്രയ്‌ക്കാവശ്യമായ ധനം ചെലവഴിക്കണമെന്നല്ലാതെ ആ കര്‍മത്തിന്‌ ഒരു രൂപ പോലും ചെലവില്ല.

പള്ളിയാണ്‌ ഇസ്‌ലാമിക സമൂഹത്തിന്റെ മതകേന്ദ്രം. ഒരു സ്ഥാപനം എന്ന നിലയില്‍ അതു പരിപാലിക്കാന്‍ ആവശ്യമായ ചെലവ്‌ വിശ്വാസികള്‍ നല്‍കുന്നു. ആരാധനയ്‌ക്കോ പ്രാര്‍ഥനകള്‍ക്കോ വഴിപാടുകള്‍ക്കോ പണമോ ദ്രവ്യങ്ങളോ ആവശ്യമില്ല. പള്ളികളില്‍ പരിപാലനത്തിനേല്‍പിച്ച ജീവനക്കാരല്ലാതെ ഭക്തരുടെ വിഹിതം ഏറ്റുവാങ്ങാന്‍ ആരുമില്ല. ഭൗതികചിന്തകളില്‍ നിന്നകന്ന്‌ സ്രഷ്‌ടാവിന്റെ സന്നിധിയില്‍ ഒഴിഞ്ഞിരുന്ന ധ്യാനിക്കുക; പ്രാര്‍ഥിക്കുക. ധ്യാനവും ധനവുമായി യാതൊരു ബന്ധവുമില്ല. മറ്റു മതസ്ഥരുടെ കേന്ദ്രങ്ങളില്‍ പലതും വരുമാനത്തിന്റെ കേന്ദ്രങ്ങളാണ്‌. വാര്‍ഷിക നടവരവായി കോടികള്‍ എത്തുന്ന ക്ഷേത്രങ്ങള്‍ ഇന്നും നിലവിലുണ്ട്‌.

ബലിക്കല്ലിലെ മാംസം പൂജാരിക്കുള്ളതാണ്‌. വെട്ടിയ കോഴിയുടെ മാംസം കോമരത്തിനുള്ളതാണ്‌. ഇസ്‌ലാമില്‍ ബലി ആരാധനയാണ്‌. എന്നാല്‍ ബലിയറുത്ത മൃഗത്തിന്റെ മാംസം പാവങ്ങള്‍ക്ക്‌ പൂര്‍ണമായും വിതരണം ചെയ്യണം. ഉടമസ്ഥനും അതില്‍ നിന്ന്‌ അല്‍പം എടുക്കാം. അതിനിടയില്‍ ആരുമില്ല. പ്രതിഷ്‌ഠയ്‌ക്ക്‌ രക്താഭിഷേകമില്ല. ``അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്‌ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌'' (22:37). ഇസ്‌ലാമില്‍ നേര്‍ച്ചയുണ്ട്‌. നേര്‍ച്ചക്കാരായി ഒരു പ്രത്യേക വിഭാഗമില്ല. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യകര്‍മം സ്വയം നിര്‍ബന്ധമായി പ്രഖ്യാപിക്കലാണ്‌ നേര്‍ച്ച. ആ കര്‍മം അയാള്‍ ചെയ്‌തുതീര്‍ക്കല്‍ നിര്‍ബന്ധമാണ്‌.

ഇസ്‌ലാം ചില പാപങ്ങള്‍ക്ക്‌ പാപമോചന പ്രാര്‍ഥനയ്‌ക്കു പുറമെ പ്രയാശ്ചിത്തം നിശ്ചയിച്ചിട്ടുണ്ട്‌. എന്നാല്‍ അതില്‍ നിന്ന്‌ ഒരംശവും `അമ്പലവാസി'കള്‍ക്കില്ല. അടിമയെ മോചിപ്പിക്കല്‍, അഗതിക്ക്‌ ആഹാരം നല്‍കല്‍, വ്രതമനുഷ്‌ഠിക്കല്‍ എന്നതെല്ലാമാണ്‌ പ്രായശ്ചിത്തം (കഫ്‌ഫാറത്ത്‌). പാപമോചനം തേടല്‍ കുമ്പസാരമല്ല. പുരോഹിതനെ പ്രീണിപ്പിച്ച്‌ പാപമോചനം നേടലില്ല. പാപം പൊറുക്കാന്‍ കടപ്പെട്ടവനായ അല്ലാഹുവിനോട്‌ അകമഴിഞ്ഞ്‌ പ്രാര്‍ഥിക്കാന്‍ നൈവേദ്യമോ മധ്യസ്ഥനോ വേണ്ട. നിര്‍മലമായ മനസ്സ്‌ മാത്രം മതി.

ലോകത്ത്‌ ഒരു പള്ളിയും സമ്പത്തിന്റെ കേന്ദ്രമല്ല. പള്ളി നിര്‍മാണത്തിന്നാവശ്യമായ പണം വിശ്വാസികളില്‍ നിന്ന്‌ പിരിച്ചെടുക്കുന്നു എന്നല്ലാതെ മറ്റു പണമിടപാടുകള്‍ പള്ളിയിലില്ല. മുസ്‌ലിംകള്‍ക്ക്‌ ഒരൊറ്റ തീര്‍ഥാടനമേ ഉള്ളൂ; ഹജ്ജ്‌. നാല്‍പതു ലക്ഷം ഹാജിമാരില്‍ നിന്ന്‌ പ്രതിശീര്‍ഷം ആയിരം രൂപ മാത്രം വാങ്ങിയാല്‍ ആലോചിച്ചുനോക്കൂ, പ്രതിവര്‍ഷ വരുമാനത്തിന്റെ തോത്‌! സുഊദി അറേബ്യന്‍ രാജാവ്‌ ഖാദിമുന്‍ ഹറമൈന്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു. ഹറമുകളുടെ സേവകന്‍ എന്നാണര്‍ഥം. മസ്‌ജിദുല്‍ ഹറാമിനും (മക്ക) മസ്‌ജിദുന്നബവിക്കും(മദീന) സൗകര്യപ്പെടുത്തലിനായി പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുന്നു. ഹറമിനെ കണ്ണഞ്ചിപ്പിക്കുന്ന വരുമാനത്തിന്റെ ബിംബമായി കാണുന്നില്ല. പുണ്യം തേടിപ്പോകുന്ന മൂന്ന്‌ കേന്ദ്രങ്ങളേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. മസ്‌ജിദുല്‍ഹറാം, മസ്‌ജിദുന്നബവി, മസ്‌ജിദുല്‍ അഖ്‌സ്വാ. ഹറമിലൊഴിച്ച്‌ മറ്റു രണ്ടിടങ്ങളിലും ഒരു കര്‍മവും ചെയ്യാനില്ല. ഒരു പൈസയും കൊടുക്കേണ്ടതില്ല. ആ പുണ്യസ്ഥലങ്ങളിലെ പ്രാര്‍ഥനയിലൂടെ പ്രതിഫലം മാത്രമാണ്‌ ലക്ഷ്യം.

ഇത്രയും പറഞ്ഞത്‌ ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ്‌. ഭക്തിയും ആരാധനയും പുണവുമായി ബന്ധപ്പെട്ടുകിടക്കുന്നില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇസ്‌ലാമിന്റെ ഈ ലളിത സത്യങ്ങള്‍ മുസ്‌ലിംകള്‍ക്കു പോലും അജ്ഞാതമാണ്‌. ഇതര സമൂഹങ്ങളില്‍ നിന്ന്‌ ആചാരവും സംസ്‌കാരവും മാത്രമല്ല, ആരാധനയും പകരുന്ന തരത്തിലാണ്‌ മുസ്‌ലിംകളുടെ അജ്ഞതയുടെ ആഴം. ഹൈന്ദവ ക്ഷേത്രങ്ങള്‍ പോലെയാണ്‌ ജാറങ്ങള്‍. പൂവിട്ടു പൂജിക്കല്‍ ഉള്‍പ്പെടെ ആരാധനയില്‍ സാമ്യം. ആരാധനയിലൂടെ സമ്പാദ്യം നടത്തുന്നതില്‍ സാമ്യം മാത്രമല്ല, മാതൃകയും. `അമ്പലവാസി'കള്‍ എന്ന പ്രയോഗം പോലെ ജാറങ്ങളുടെ ഗുണഭോക്താക്കള്‍ ധാരാളം. മിക്ക ജാറങ്ങളിലെയും വരുമാനം കാണിക്കകളാണ്‌. പൊന്നാനിക്കടുത്ത പുത്തന്‍പള്ളി ജാറത്തിന്റെ സെക്രട്ടറി ദീര്‍ഘകാലം കമ്യൂണിസ്റ്റുകാരനായിരുന്നുവല്ലോ. സ്ഥാനത്തര്‍ക്കവും കോടതിക്കേസുകളുമായി വര്‍ഷങ്ങള്‍ കടന്നുപോയതും ചരിത്രം.

മറ്റുള്ളവരുടെ കാര്യത്തില്‍ മുതല്‍മുടക്കില്ലാതെ അഭിപ്രായം പറയുന്നതിനു മുമ്പായി നാം നമ്മെപ്പറ്റി ആലോചിക്കുക. മുസ്‌ലിം സമൂഹത്തില്‍ ഇന്നു കാണുന്ന നേര്‍ച്ചകള്‍ മുഴുവന്‍ ക്ഷേത്രോത്സവങ്ങളുടെ തനിപ്പകര്‍പ്പല്ലേ? ഭണ്ഡാരപ്പെട്ടിയും കാണിക്കവഞ്ചിയും രണ്ടിടത്തുമുണ്ടല്ലോ. `അപ്പവാണിഭനേര്‍ച്ച' എന്ന്‌ പേരിട്ടുകൊണ്ട്‌ ആരാധനയെ വാണിഭമാക്കിയവാരണ്‌ മുസ്‌ലിംകളില്‍ ചിലര്‍. സായിബാബ എന്ന ആള്‍ദൈവം മരിച്ചപ്പോള്‍ മറിഞ്ഞതും ഒഴുകിയതും ശതകോടികളായിരുന്നു. അവകാശത്തര്‍ക്കം സ്വാഭാവികം. സ്വലാത്ത്‌ നഗറില്‍ ലക്ഷങ്ങള്‍ പിരിഞ്ഞുകിട്ടുന്നത്‌ ഇസ്‌ലാമിക ചരിത്രത്തില്‍ പരിചയമില്ലാത്ത വരുമാനമാണ്‌. നാല്‍പതുകോടി മുടക്കി മുടിപ്പള്ളി പണിയുന്നതും ധനവും ധ്യാനവും സമ്മേളിക്കുന്ന മേളങ്ങളിലൊന്നു തന്നെയാണ്‌.

ദൈവത്തെ ആരാധിക്കാന്‍ ഒരു പൈസ പോലും ചെലവഴിക്കേണ്ടതില്ല. ഏതു മതക്കാര്‍ക്കിടയിലും അറിയപ്പെടുന്ന പൗരാണിക ഋഷിമാരും മുനിമാരും പണത്തിനു പിന്നാലെ പോയവരായിരുന്നില്ല. ത്യാഗികളും യോഗികളുമായിരുന്നു. പിന്മുറക്കാരില്‍ നിന്ന്‌ ഉരുത്തിരിയുന്നത്‌ ഭോഗതൃഷ്‌ണയും പണക്കൊതിയുമാണ്‌. ഇത്‌ ഭക്തിയുടെ മാര്‍ഗമല്ല.

from shabab editorial 2011 july 22

സ്വീകാര്യത നേടുന്നവര്‍

ഇസ്‌ലാം മനുഷ്യന്‌ ആഗ്രഹിക്കുന്നത്‌ ശാശ്വതമായ പാരത്രിക വിജയമാണ്‌. അതിലെ വിശ്വാസങ്ങളും ആരാധനകളും ആചാരങ്ങളും സ്വഭാവഗുണങ്ങളും ക്രമീകരിച്ചിരിക്കുന്നത്‌ ഈ ലക്ഷ്യം കൈവരിക്കാനാണ്‌. ഇത്‌ ജീവിതശൈലിയായി സ്വീകരിക്കുന്ന വ്യക്തിക്ക്‌ അതിന്റെ സദ്‌ഫലങ്ങള്‍ ഈ ലോകത്ത്‌ തന്നെയും അനുഭവിക്കാനാവുമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. സമാധാനവും സന്തുഷ്‌ടിയും നിറഞ്ഞ ജീവിതവും ആരോഗ്യമുള്ള

ശരീരവും മനസ്സും ഇത്തരം സദ്‌ഫലങ്ങളാണ്‌. ജീവിക്കുന്ന സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതിന്റെ ഭാഗമാണെന്ന്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിക്കുന്നു. ഖുദുസിയായ ഒരു ഹദീസില്‍ വന്നിരിക്കുന്നത്‌ ഇപ്രകാരമാണ്‌:

``അല്ലാഹു തന്റെ അടിമയെ ഇഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍ ജിബ്‌രീലിനോട്‌ വിളിച്ചുപറയും: ഇന്ന വ്യക്തിയെ ഞാന്‍ ഇഷ്‌ടപ്പെടുന്നു. താങ്കളും അയാളെ ഇഷ്‌ടപ്പെടുക. അപ്പോള്‍ ജിബ്‌രീലും അയാളെ സ്‌നേഹിക്കുന്നു. തുടര്‍ന്ന്‌ ജിബ്‌രീല്‍ ആകാശത്തെ മുഴുവന്‍ മാലാഖമാരേയും വിളിച്ച്‌ പറയും: ഇന്ന വ്യക്തിയെ അല്ലാഹു ഇഷ്‌ടപ്പെട്ടിരിക്കുന്നു. നിങ്ങളും അദ്ദേഹത്തെ ഇഷ്‌ടപ്പെടുക. അതോടുകൂടി അവരെല്ലാവരും ആ വ്യക്തിയെ സ്‌നേഹിക്കാനും ആദരിക്കാനും തുടങ്ങുന്നു. തുടര്‍ന്ന്‌ അയാള്‍ക്ക്‌ ഭൂമിയില്‍ സര്‍വസ്വീകാര്യത നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു.''

മലക്കുകള്‍ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടാറുണ്ടെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. സദ്‌വൃത്തരായ ആളുകളുടെ പാപമോചനത്തിനും സ്വര്‍ഗപ്രവേശത്തിനും അവര്‍ നിരന്തരം അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നുണ്ട്‌. ഇബാദുന്‍ മുക്‌റമൂന്‍ (ആദരണീയരായ ദാസന്മാര്‍) എന്നാണ്‌ മലക്കുകള്‍ക്ക്‌ ഖുര്‍ആന്‍ ബഹുമതി നല്‌കുന്നത്‌. ഇവരുടെ പ്രാര്‍ഥന സത്യവിശ്വാസിക്ക്‌ ലഭിക്കുകയെന്നതു തന്നെ വലിയ നേട്ടമാണ്‌. അതിലും മഹത്തായ നേട്ടമാണ്‌ ഈ ഹദീസിലൂടെ നബി(സ) പഠിപ്പിക്കുന്നത്‌.

ജനങ്ങള്‍ സ്വീകരിച്ചാലും കയ്യൊഴിച്ചാലും ഇകഴ്‌ത്തിയാലും പുകഴ്‌ത്തിയാലും ഒരു കുറവും സംഭവിക്കാത്ത വിശിഷ്‌ട വ്യക്തിത്വമായി നിലകൊള്ളാന്‍ സാധിക്കുന്ന ഉന്നതമായ അവസ്ഥയാണ്‌ ഹദീസില്‍ പറഞ്ഞ, ഭൂമിയില്‍ ലഭിക്കുന്ന സ്വീകാര്യത. ഇത്‌ നേടാന്‍ ഒരേയൊരു യോഗ്യത മാത്രമേ ആവശ്യമുള്ളൂ. സകല കാര്യങ്ങളിലും അല്ലാഹുവിന്റെ പ്രീതിയും ഇഷ്‌ടവും കരസ്ഥമാക്കുക. ഇത്‌ വളരെ എളുപ്പവുമാണ്‌. എപ്പോഴും തന്റെ കൂടെ അല്ലാഹു ഉണ്ടെന്നും താന്‍ അവന്റെ കൂടെയാണെന്നും ഉറപ്പുവരുത്തിയാല്‍ മതി. അവന്‍ നമുക്ക്‌ ഇഷ്‌ടപ്പെട്ടുനല്‌കിയ ഈമാന്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും വേണം.

അല്ലാഹു ഇഷ്‌ടപ്പെടുന്നതും ഇഷ്‌ടപ്പെടാത്തതുമായ കാര്യങ്ങളുടെ ഒരു നിര തന്നെ ഖുര്‍ആനില്‍ കാണാം. നന്മ, പുണ്യം, ശാരീരികവും മാനസികവുമായ വിശുദ്ധി, പശ്ചാത്താപ ചിന്ത, നീതിബോധം, വിട്ടുവീഴ്‌ച, ക്ഷമ, ഭയഭക്തി, തവക്കുല്‍, ധര്‍മസമരം തുടങ്ങിയവയെല്ലാം അവനിഷ്‌ടമാണ്‌. അഹങ്കാരം, സത്യനിഷേധം, നന്ദികേട്‌, കുറ്റകൃത്യങ്ങള്‍, അനീതി, വഞ്ചന, അക്രമം, അമിതവ്യയം, ദുരഭിമാനം, നശീകരണചിന്ത, അനുസരണക്കേട്‌ തുടങ്ങിയവയെല്ലാം അവന്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളുമാകുന്നു.

നമുക്ക്‌ ലഭ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്ര അധ്വാനിച്ചാലും സേവനം ചെയ്‌താലും ഒരു ഗ്രാമത്തിലെ ആളുകളുടെ സ്വീകാര്യതപോലും നമുക്ക്‌ എന്നുമുണ്ടാകും എന്നുറപ്പിക്കാനാവില്ല. നമ്മുടെ ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയും പൂര്‍ണമായി വിലയിരുത്താന്‍ അവര്‍ക്ക്‌ കഴിയില്ലെന്നതാണിതിന്‌ കാരണം. ആയുഷ്‌കാലം മുഴുവന്‍ സേവനം ചെയ്‌തിട്ടും പരിഹാസവും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരും സമൂഹത്തിലുണ്ട്‌. ജനങ്ങള്‍ നല്‌കിയിരിക്കുന്ന സ്ഥാനമാനങ്ങളും പദവികളും ഈ ഭൂമുഖത്ത്‌ ലഭിക്കുന്ന സ്വീകാര്യതയുടെ അടയാളമല്ല. ആ സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അല്ലാഹു നല്‌കുന്ന സ്വീകാര്യത നഷ്‌ടമാവാന്‍ കാരണമാകും. ഭൂമിയിലുള്ളവരുടെ മുഴുവന്‍ ആദരവ്‌ നേടിയിരുന്നാലും ആകാശത്തുള്ളവരുടെ സ്‌നേഹാദരവുകള്‍ നേടാന്‍ കഴിയണമെന്നില്ല. ആകാശത്തുള്ളവരുടേത്‌ നേടിയെടുത്താല്‍ അത്‌ ഭൂമിയിലെവിടെയും പ്രതിഫലിക്കുകയും ചെയ്യും.

ഈ ഭൂമിയില്‍ കഴിഞ്ഞുപോയവരും ജീവിക്കുന്നവരും ഇനി വരാനിരിക്കുന്നവരുമായി എത്ര പേരുണ്ടോ, അതിന്റെ എത്രയോ ഇരട്ടിയാണ്‌ അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍. ഇവരുടെ സ്‌നേഹാദരവുകള്‍ ഒരു വ്യക്തിക്ക്‌ പിടിച്ചുപറ്റാന്‍ കഴിയുകയെന്നത്‌ മഹത്തായ ഭാഗ്യമാണ്‌. ഇത്തരം ഭാഗ്യശാലികള്‍ക്ക്‌ മാത്രമേ സമൂഹത്തിന്റെ അവജ്ഞയും അവഗണനയും അതിജീവിച്ച്‌ സര്‍വ സ്വീകാര്യതയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക്‌ മുമ്പില്‍ എങ്ങനെ പിടിച്ചുനില്‍ക്കാമെന്ന്‌ ചിന്തിക്കുന്നതിനെക്കാള്‍ അല്ലാഹുവിന്റെ വിചാരണ എങ്ങനെ നേരിടാമെന്ന ചിന്തയുണ്ടെങ്കില്‍ അവന്റെയും മലക്കുകളുടേയും സ്‌നേഹാദരവുകള്‍ സമ്പാദിക്കുക എളുപ്പമാണ്‌.

by അബ്‌ദുല്‍ഹലീം @ ശബാബ്

പുണ്യം നേടാന്‍ തയ്യാറെടുക്കുക

ഈലോകത്ത്‌ ഏതൊരു കാര്യവും വിജയത്തിലെത്തിക്കണമെങ്കില്‍ അതിന്നായി മുന്‍കൂട്ടി തയ്യാറെടുക്കേണ്ടതുണ്ട്‌. പ്രീപ്ലാനിംഗില്ലാതെ ഏത്‌ സംരംഭത്തിനിറങ്ങിത്തിരിച്ചാലും വഴിയില്‍ വച്ചവസാനിപ്പിക്കുകയോ വന്‍ നഷ്‌ടം സഹിക്കുകയോ ചെയ്യേണ്ടിവരും. നമ്മള്‍ എത്ര പ്ലാന്‍ ചെയ്‌താലും അത്‌ മുഴുവന്‍ നടപ്പിലാവണമെന്നില്ല.

അല്ലാഹുവിന്റെ തീരുമാനമനുസരിച്ചേ കാര്യങ്ങള്‍ നടപ്പില്‍ വരൂ. അതുകൊണ്ടാണ്‌ വിശ്വാസികള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ഇന്‍ശാ അല്ലാഹ്‌ എന്ന്‌ പറയുകയും ചെയ്യുന്നത്‌.

ഭൗതികമായ കാര്യങ്ങള്‍ക്ക്‌ മാത്രമല്ല, ഇസ്‌ലാമികമായ കാര്യങ്ങള്‍ നിര്‍വഹിക്കാനൊരുങ്ങുമ്പോഴും ഈ പ്ലാനിംഗ്‌ ആവശ്യമാണ്‌. ദഅ്‌വത്ത്‌ പ്രവര്‍ത്തനങ്ങളും നവോത്ഥാനസംരംഭങ്ങളും ഇതില്‍ നിന്നൊഴിവല്ല. സമൂഹത്തിന്റെ ആവശ്യവും അത്‌ നിര്‍വഹിക്കാനുള്ള നമ്മുടെ വിഭവശേഷിയും പോരായ്‌മ നികത്താനായുള്ള വിഭവ സമാഹരണ സാധ്യതയും കണക്കിലെടുത്തുവേണം ദീനീസംരംഭങ്ങളും ആരംഭിക്കേണ്ടത്‌. ആത്യന്തികമായ വിജയപരാജയങ്ങള്‍ നമുക്ക്‌ തീരുമാനിക്കാനോ മുന്‍കൂട്ടി കാണാനോ കഴിയില്ല. എന്നാല്‍ കാര്യകാരണങ്ങള്‍ക്ക്‌ അടിസ്ഥാനമായി വിജയസാധ്യത മുന്‍കൂട്ടി കാണുന്നവര്‍ക്കേ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കാനാവൂ. അതുകൊണ്ടു തന്നെ മതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ താല്‍ക്കാലിക നേട്ടങ്ങളെക്കാള്‍ അടുത്ത തലമുറയെ മുന്നില്‍കണ്ടു കൊണ്ടുവേണം വര്‍ത്തമാന കാലത്തെ കരുക്കള്‍ നീക്കാന്‍.

മതരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമല്ല, മതപരമായ കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നതിനു വേണ്ടിയും മുന്നൊരുക്കം കൂടിയേ കഴിയൂ. വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശര്‍ഇയ്യായ നിലയില്‍ ഹജ്ജ്‌ നിര്‍ബന്ധമായിക്കഴിഞ്ഞ ഒരാള്‍ ഹജ്ജിന്‌ അനുമതി കിട്ടാനും കിട്ടിക്കഴിഞ്ഞാല്‍ യാത്രയ്‌ക്കും മറ്റുമായി എന്തു മാത്രം മുന്നൊരുക്കങ്ങളും ഗൃഹപാഠങ്ങളും ചെയ്‌തുകൊണ്ടിരിക്കുന്നു! സകാത്ത്‌ നല്‍കാന്‍ പ്രത്യേകിച്ച്‌ തയ്യാറെടുപ്പുകള്‍ ആവശ്യമില്ലെങ്കിലും നബി(സ) കാണിച്ചുതന്ന രീതിയില്‍ ഒരു നാട്ടില്‍ സകാത്ത്‌ നടപ്പില്‍ വരുത്തണമെങ്കില്‍ നിരവധി തയ്യാറെടുപ്പുകള്‍ ആവശ്യമാണ്‌.

വിശുദ്ധ റമദാന്‍ ഒരു വിളിപ്പാടകലെ എത്തിനില്‌ക്കുകയാണ്‌. പുണ്യങ്ങളുടെ പൂക്കാലമെന്നും നന്മയുടെ വസന്തമെന്നുമൊക്കെ പറയാവുന്ന റമദാനിന്റെ അനുഗൃഹീതമായ ദിനരാത്രങ്ങളിലൂടെ പുണ്യംനേടാന്‍ ഒരു വ്യക്തി എന്ന നിലയില്‍ വലിയ മുന്നൊരുക്കങ്ങളൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ മുസ്‌ലിംകള്‍ ഒരു സമൂഹമെന്ന നിലയില്‍ റമദാന്‍ കാലത്തിനു മുന്നോടിയായി ചില മുന്നൊരുക്കങ്ങളും പ്ലാനിംഗുകളും നടത്തേണ്ടതുണ്ട്‌. റമദാനിനെക്കുറിച്ച്‌ ചിന്തിക്കാനും പറയാനും ഇനിയും സമയമുണ്ടല്ലോ എന്നു തോന്നിയേക്കാം. എങ്കിലും പുണ്യം പരമാവധി നേടിയെടുക്കാന്‍ താല്‍പര്യമുള്ള വിശ്വാസികള്‍ അതിനു ഭംഗം വരാവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമല്ലോ.

കഴിഞ്ഞ റമദാന്‍ പിന്നിട്ടുപോയിട്ട്‌ ഒരു വര്‍ഷമായി. അസുഖമോ യാത്രയോ മറ്റെന്തെങ്കിലും സംഗതികളോ നിമിത്തം നോമ്പുകള്‍ നഷ്‌ടപ്പെട്ടുപോകാന്‍ സാധ്യതുണ്ടല്ലോ. റമദാന്‍ കഴിഞ്ഞ ഉടനെ അത്‌ നോറ്റുവീട്ടിയവരുണ്ടാകും. ശരിയായ കാരണത്താലോ മാനുഷികമായ അശ്രദ്ധയാലോ അത്‌ ചെയ്‌തിട്ടില്ലാത്തവര്‍ നഷ്‌ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാന്‍ ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധിക്കണം. വളരെ അടിയന്തിരമായ മുന്‍ഗണന ഓരോ വിശ്വാസിയും നല്‍കേണ്ട കാര്യമാണിത്‌. കലാലയങ്ങളില്‍ പഠിക്കുന്ന മക്കളെ മാതാപിതാക്കള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുകയും അവരെ ശരിയായ മാര്‍ഗദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്‌. ചെറിയ കുട്ടികളോട്‌ റമദാനിന്റെ പ്രത്യേകതയും വ്രതാനുഷ്‌ഠാനത്തിന്റെ പ്രാധാന്യവും പറഞ്ഞുകൊടുത്ത്‌ അവരെ ഈ പുണ്യകാലത്തോട്‌ താല്‍പര്യമുള്ളവരാക്കിയെടുക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കേണ്ടതാണ്‌.

ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനങ്ങളിലൊന്നായ സകാത്തിന്‌ പ്രത്യേക കാലമില്ല. ബിസിനസുകാര്‍ക്ക്‌ അത്‌ തുടങ്ങിയ മുറയ്‌ക്ക്‌ വര്‍ഷത്തിലൊരിക്കലും കര്‍ഷകര്‍ക്ക്‌ വിളവെടുക്കുമ്പോഴുമാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌. യഥാര്‍ഥത്തില്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട ഒരു സംഗതിയാണ്‌ നാട്ടിലെ സകാത്ത്‌. എങ്കിലും നമ്മുടെ നാട്ടിലെ മിക്ക ആളുകളും സകാത്തിന്‌ തെരഞ്ഞെടുക്കുന്നത്‌ റമദാന്‍ മാസമാണ്‌. റമദാനില്‍ സകാത്ത്‌ നല്‍കുന്നതുകൊണ്ട്‌ പ്രത്യേക പുണ്യമൊന്നുമില്ലെങ്കിലും വര്‍ഷം കണക്കാക്കാന്‍ റമദാന്‍ തെരഞ്ഞെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. സ്വഹാബിമാരില്‍ ചിലര്‍ അങ്ങനെ ചെയ്‌തിരുന്നു. റമദാന്‍ സകാത്തിന്റെ സന്ദര്‍ഭമായി കണക്കാക്കുന്ന ബിസിനസുകാര്‍ ലൈലതുല്‍ ഖദ്‌റിന്റെ തലേന്നാള്‍ രാപ്പകലില്ലാതെ കണക്കെടുക്കുന്നതിനുപകരം റമദാനിനു മുമ്പായി എല്ലാം തയ്യാറാക്കിവെച്ചാല്‍ റമദാനിന്റെ വിലപ്പെട്ട സമയം ആരാധനയ്‌ക്ക്‌ വേണ്ടി നീക്കിവയ്‌ക്കാം.

ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞ റമദാനിലേക്ക്‌ വേണ്ടി ഭക്ഷണം ഒരുക്കിവെക്കാനാണ്‌ മിക്കപ്പോഴും നാം തയ്യാറാകുന്നത്‌. ആവശ്യമായ തയ്യാറെടുപ്പുകള്‍ ആവാമെങ്കിലും മെനുവാണ്‌ നോമ്പിന്റെ മെയ്‌ന്‍ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ്‌ മുസ്‌ലിം സമൂഹത്തിന്റെ പെരുമാറ്റം. ഇന്നത്തെ പ്രിന്റ്‌-ദൃശ്യ മീഡിയ നോമ്പിനെ ഉയര്‍ത്തിക്കാണിക്കുന്നത്‌ ഭക്ഷ്യവൈവിധ്യത്തിന്റെ ആഘോഷകാലമായിട്ടാണ്‌. വിശ്വാസികള്‍ അതില്‍ വീഴരുത്‌.

റമദാനിന്റെ സമാപനത്തോടെ ഈദുല്‍ഫിത്വ്‌ര്‍ വരുന്നു. ഈദുല്‍ഫിത്വ്‌ര്‍ ആഘോഷമാണ്‌. അതിന്നായി പുത്തനുടുപ്പുകളോ മറ്റു വസ്‌തുക്കളോ വാങ്ങാന്‍ സമയം കാണേണ്ടിവരും. റമദാനിന്റെ ഏറെയും പുണ്യകരമായ ഒടുവിലെ പത്തില്‍ മുസ്‌ലിം സ്‌ത്രീപുരുഷന്മാര്‍ തെരുവുകളില്‍ കഴിഞ്ഞുകൂടുന്ന ദുരവസ്ഥയ്‌ക്ക്‌ മാറ്റം ഉണ്ടാകണമെങ്കില്‍ ഇപ്പോള്‍ തന്നെ ഒരുങ്ങണം. കഴിവതും വലിയ തരത്തിലുള്ള ഷോപ്പിംഗിന്‌ റമദാന്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അന്നന്നത്തെ അധ്വാനത്തിന്റെ വേതനം കൊണ്ട്‌ ജീവിക്കുന്ന പതിനായിരങ്ങളെ മുന്നില്‍കണ്ടുകൊണ്ട്‌ തന്നെയാണിത്‌ പറയുന്നത്‌. അത്തരക്കാരല്ല, നിത്യവിപണി സജീവമാക്കുന്നത്‌. സൗകര്യമുള്ളവര്‍ക്ക്‌ നേരത്തെ തയ്യാറെടുക്കാമല്ലോ. എങ്കില്‍ റമദാനിലെ പുണ്യം തേടി ഏറെ സമയം കഴിച്ചുകൂട്ടാം.

ഇസ്‌ലാമിക പഠനകേന്ദ്രമായ മദ്‌റസകള്‍ക്ക്‌ റമദാനില്‍ പൂര്‍ണമായ അവധി നല്‍കുന്ന പ്രവണത നമ്മുടെ നാട്ടില്‍ കാണുന്നുണ്ട്‌. എന്നാല്‍ കൂട്ടികള്‍ക്ക്‌ വിശുദ്ധ ഖുര്‍ആനുമായി കൂടുതല്‍ ബന്ധപ്പെടുവാന്‍ അവസരമൊരുക്കുകയല്ലേ നല്ലത്‌! കുട്ടികള്‍ക്ക്‌ പഠിച്ചത്‌ ആവര്‍ത്തിക്കാനും ഖുര്‍ആന്‍ മനപ്പാഠമാക്കാനും പാഠം തീരാത്ത പ്രശ്‌നമുണ്ടെങ്കില്‍ അത്‌ പരിഹരിക്കാനും റമദാനിലെ മദ്‌റസാ ക്ലാസ്സുകള്‍ക്ക്‌ സാധിക്കുന്നു. വ്രതവേളയില്‍ ദീനീ കാര്യങ്ങള്‍ പഠിക്കാനും അനുസ്‌മരിക്കാനും നടത്തപ്പെടുന്ന ക്ലാസുകളും പഠനക്യാമ്പുകളും ശ്ലാഘനീയമാണ്‌. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൂട്ടി ഒരുക്കങ്ങള്‍ ആവശ്യമാണ്‌.

പഴയകാലത്ത്‌ മലബാറിലെ മുസ്‌ലിം സ്‌ത്രീകള്‍ റമദാനിന്റെ തലേ ദിവസം `നനച്ചുകുളി' എന്ന പേരില്‍ വീടും പരിസരവും അടിച്ചുതളിച്ച്‌ അലക്കിവെളുപ്പിച്ച്‌ നോമ്പിനൊരുങ്ങുന്ന തരത്തിലുള്ള ഒരുക്കമല്ല നാം സൂചിപ്പിച്ചത്‌. മറിച്ച്‌, റമദാനിന്റെ പുണ്യസമയം പരമാവധി നമസ്‌കാരം, ദിക്‌റ്‌, ദുആ, ഖുര്‍ആന്‍ പാരായണം, തഹജ്ജുദ്‌, ഇഅ്‌തികാഫ്‌ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തിനിഷ്‌ഠമായ പരിമിതികളില്‍ നിന്നുകൊണ്ട്‌, വ്യാപൃതരാവാന്‍ വേണ്ടി മറ്റു കാര്യങ്ങള്‍ കഴിവതും മുന്‍കൂട്ടി ചെയ്‌തുതീര്‍ക്കാന്‍ ശ്രമിക്കാമെന്നാണ്‌ പറഞ്ഞതിന്റെ ചുരുക്കം.

റമദാന്‍ ആഘോഷമല്ല, ആരാധനയാണ്‌. എന്നാല്‍ പുറത്തിറങ്ങിയാല്‍ കാണുന്നത്‌ റമദാന്‍ ആഘോഷിക്കുന്നതാണ്‌. ബിസിനസ്‌ ലോബി ഒരുക്കിവയ്‌ക്കുന്ന കെണികളില്‍ വിശ്വാസികള്‍ ചെന്നുചാടരുത്‌. റമദാന്‍ ബംബര്‍, റമദാന്‍ ഓഫര്‍ തുടങ്ങിയവയാല്‍ പുഷ്‌കലമായ ലോകമാണ്‌ കണ്‍മുന്നില്‍. എന്നാല്‍ ഓരോ കര്‍മത്തിനും സദ്‌വിചാരങ്ങള്‍ക്കു പോലും നൂറിരട്ടി പ്രതിഫലമാകുന്നു അല്ലാഹുവിന്റെ ഓഫര്‍. ഈ ഓഫര്‍ കരസ്ഥമാക്കി പാരത്രിക വിജയം കരസ്ഥമാക്കാന്‍ വേണ്ടി നമുക്ക്‌ തയ്യാറെടുക്കാം; ഇപ്പോള്‍ തന്നെ.

FROM SHABAB EDITORIAL

ഇസ്‌ലാം എന്ന ജീവിതവ്യവസ്ഥ

ലോകത്ത്‌ നിയോഗിക്കപ്പെട്ട എല്ലാ ദൈവദൂതന്മാരും (പ്രവാചകന്മാര്‍) പ്രബോധനം ചെയ്‌തത്‌ ഒരേ മതമായിരുന്നു. അതിന്റെ സമ്പൂര്‍ണവും അന്തിമവുമായ ഗ്രന്ഥം മുഹമ്മദ്‌ നബി(സ)യിലൂടെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്‌തു. അന്ത്യപ്രവാചകന്‍ മുഖേന ലോകത്തിന്‌ സമര്‍പ്പിച്ച വേദഗ്രന്ഥമാണ്‌ ഖുര്‍ആന്‍. അത്‌ ലോകാന്ത്യം വരെ നിലനില്‍ക്കുകയും ചെയ്യും.

ലോകത്ത്‌ നിരവധി മതങ്ങളും മതഗ്രന്ഥങ്ങളുമുണ്ട്‌. എല്ലാ മതങ്ങളും മുന്നോട്ടുവെക്കുന്നത്‌ സത്യവും ധര്‍മവുമാണ്‌. വേദഗ്രന്ഥങ്ങളിലെല്ലാം ധാര്‍മിക സനാതന മൂല്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇസ്‌ലാമും വിശുദ്ധ ഖുര്‍ആനും മറ്റുള്ളവയില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്നത്‌ അതിന്റെ ജീവിതവീക്ഷണങ്ങളിലാണ്‌. തത്വങ്ങളും ധര്‍മങ്ങളും പഠിക്കുക എന്നതിലപ്പുറം ഈ ലോകത്ത്‌ ജീവിക്കുന്ന വ്യക്തിയുടെ ജീവിതത്തെ ആമൂലാഗ്രം ഗ്രസിക്കുന്ന ലളിതവും പ്രായോഗികവുമായ നിയമങ്ങളാണ്‌ ഇസ്‌ലാമിന്റേത്‌. തന്നെയുമല്ല, വ്യക്തി, കുടുംബം, സമൂഹം എന്നിങ്ങനെ ഓരോ തലത്തിലും ജീവിതസ്‌പര്‍ശിയായി നിലകൊള്ളുകയും മാതൃകാ സമൂഹ ജീവിതം കാഴ്‌ചവെക്കുകയും ചെയ്യുന്ന ഒരു തത്വസംഹിതയും - ഭൗതികമോ ആധ്യാത്മികമോ - ലോകത്തിലില്ല; ഇസ്‌ലാമല്ലാതെ.

എന്നാല്‍ ഇസ്‌ലാമിന്റെ അനുയായികളാണെന്ന്‌ പറയുന്നവര്‍ പോലും ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. കേവലം ഒരു പാരമ്പര്യ സമുദായിക മതം എന്നതിലപ്പുറം അധികമാളുകളും സ്വന്തം മതത്തെ കാണുന്നില്ല. `നമസ്‌കാരവും നോമ്പുമൊക്കെയുണ്ട്‌' എന്നത്‌ ഒരു നല്ല മുസ്‌ലിമിന്റെ ഐഡന്റിറ്റിയായി പരിഗണിക്കപ്പെട്ടുപോരുന്നു. നമസ്‌കാരവും നോമ്പും ഇസ്‌ലാമിന്റെ അടിസ്ഥാന കര്‍മങ്ങളാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതു മാത്രമല്ല ഇസ്‌ലാം എന്ന്‌ ഓര്‍ക്കണം.

ഇസ്‌ലാം മനുഷ്യര്‍ക്കുള്ള ജീവിത വ്യവസ്ഥയാണ്‌. വിശ്വാസമാണതിന്റെ മൗലിക ഘടകം. മരണാനന്തര ജീവിതസൗഖ്യമാണതിന്റെ ലക്ഷ്യം. സമൂഹജീവിതമാണ്‌ ഇസ്‌ലാം മനുഷ്യര്‍ക്ക്‌ നിര്‍ദേശിക്കുന്നത്‌. ജനക്ഷേമ താല്‍പര്യമാണതിന്റെ വ്യവസ്ഥകള്‍. ലളിതവും പ്രയോഗക്ഷമവുമാണതിന്റെ കര്‍മപഥം. അടിസ്ഥാന കാര്യങ്ങളും ഐച്ഛിക കാര്യങ്ങളും അതിലുണ്ട്‌. പ്രയോക്താവിന്റെ കഴിവുകളും കുറവുകളും അത്‌ പരിഗണിക്കുന്നുണ്ട്‌. ഇസ്‌ലാം നിര്‍ദേശിക്കുന്ന ജീവിതരീതിയെ രണ്ടായി തിരിക്കാം. ഒന്ന്‌), അല്ലാഹുവും റസൂലും നിര്‍ദേശിച്ചതിലപ്പുറം കൂട്ടാനോ കുറയ്‌ക്കാനോ പാടില്ലാത്തവ. ആരാധനാകര്‍മങ്ങള്‍ അതില്‍ പെട്ടതാണ്‌. രണ്ട്‌), സാധാരണ ജീവിതമേഖലകള്‍. അതിന്റെ രീതിയും രൂപവും തെരഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടേ അവ ഉപയോഗപ്പെടുത്താവൂ. കൃഷി, കച്ചവടം, ഭക്ഷണം, വസ്‌ത്രം, നേതൃത്വം, ഭരണം തുടങ്ങിയവ അത്തരത്തിലുള്ളതാണ്‌.

വേറൊരു തരത്തില്‍ ഇസ്‌ലാം കാര്യങ്ങളെ നോക്കിക്കാണാം. വിശ്വാസം (അഖാഇദ്‌), ആരാധനകള്‍ (ഇബാദത്ത്‌), സംസ്‌കാരം (അഖ്‌ലാഖ്‌), ഇടപാടുകള്‍ (മുആമലാത്ത്‌). നബി(സ) ഇങ്ങനെ വിഭജിച്ചു പഠിപ്പിച്ചതല്ല, മറിച്ച്‌ കാര്യങ്ങള്‍ വിശദമായി വിശകലനം ചെയ്യാനായി മുന്‍കാല പണ്ഡിതന്മാരും ഇമാമുമാരും മുഖദ്ദിസ്സുകളും നടത്തിയ അക്കാദമിക്‌ വിഭജനമാണിത്‌. എന്നാല്‍ ഇവയില്‍ ആരാധനാ കാര്യങ്ങള്‍ മാത്രമേ നിഷ്‌ഠയോടും നിഷ്‌കര്‍ഷയോടും കൂടി പാലിക്കപ്പെടാന്‍ ശ്രദ്ധിക്കാറുള്ളൂ. വിശ്വാസകാര്യങ്ങള്‍ പോലും അര്‍ഹിക്കുന്ന ഗൗരവത്തില്‍ `വിശ്വാസികള്‍' കണക്കിലെടുത്തിട്ടില്ല എന്നുവേണം കരുതാന്‍.

വിശുദ്ധ ഖുര്‍ആനിന്റെ മൂന്നില്‍ രണ്ടു ഭാഗവും വിശ്വാസകാര്യങ്ങളാണ്‌ ചര്‍ച്ചചെയ്‌തിരിക്കുന്നത്‌. സാമൂഹ്യ മര്യാദകളും (സംസ്‌കാരവും) ഇടപാടുകളും സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ആരാധനാകര്‍മങ്ങളുടെ മൗലിക നിര്‍ദേശങ്ങള്‍ മാത്രം പറഞ്ഞു പ്രായോഗികത പ്രവാചകന്‍(സ) പഠിപ്പിക്കുകയായിരുന്നു. ഹദീസ്‌ ഗ്രന്ഥങ്ങളിലും കര്‍മശാസ്‌ത്ര (ഫിഖ്‌ഹ്‌) ഗ്രന്ഥങ്ങളിലും ഇടപാടുകള്‍ക്ക്‌ (മുആമലാത്ത്‌) ആരാധനകളെക്കാള്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ആരാധനാകര്‍മങ്ങള്‍ അപ്രധാനമാണ്‌ എന്നല്ല; മറിച്ച്‌ ആരാധനയോടൊപ്പം മുസ്‌ലിംകളില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്‌ സ്വഭാവശുദ്ധിയും ഇടപാടുകളിലെ വിശുദ്ധിയും എന്നാണ്‌. പ്രത്യേകിച്ചും സാമ്പത്തിക രംഗത്ത്‌.

മഹാനായ ഉമറുല്‍ ഫാറൂഖ്‌(റ) ഒരു കേസില്‍ സാക്ഷി പറയാന്‍ വന്നവനോട്‌ കക്ഷിയെ താങ്കള്‍ക്ക്‌ അടുത്ത്‌ പരിചയമുണ്ടോ എന്ന്‌ ആരാഞ്ഞത്‌ ലളിതമായ രണ്ട്‌ ചോദ്യങ്ങളിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്‌തിട്ടുണ്ടോ? അദ്ദേഹവുമായി സാമ്പത്തിക ഇടപാട്‌ നടത്തിയിട്ടുണ്ടോ?~ഒന്നാം ചോദ്യം സ്വഭാവവും സംസ്‌കാരവും അറിയാനും രണ്ടാമത്തേത്‌ ഇടപാടിലെ സത്യസന്ധത അളക്കാനും പര്യാപ്‌തമാണ്‌. പ്രസിദ്ധ പണ്ഡിതനും ചിന്തകനുമായ ഇമാം ഗസ്സാലിയുടെ പ്രസിദ്ധമായ ഒരു കവിതയുണ്ട്‌. അതിന്റെ ആശയം ഇങ്ങനെയാണ്‌: `ഒരു വ്യക്തിയുടെ മുഖമുദ്രയും ഉടയാടകളും ബാഹ്യനടപടികളും കണ്ട്‌ നീ വഞ്ചിതനാകേണ്ട. ദിര്‍ഹമന്റെ മുന്‍പില്‍ അയാളുടെ ദുഷ്‌ടതയും സൂക്ഷ്‌മതയും നീ നിരീക്ഷിക്കുക.' ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌ സൂക്ഷ്‌മത (തഖ്‌വാ) എന്നത്‌ ജീവിതത്തിന്റെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്നതാണ്‌ എന്നാണ്‌.

ഇത്രയും പറഞ്ഞ തത്വങ്ങളില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടാകാനിടയില്ല. എന്നാല്‍ സോദാഹരണം ജീവിതത്തെ മാറ്റുരയ്‌ക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ യാഥാര്‍ഥ്യം വെളിപ്പെടും. അഞ്ചുനേരവും നമസ്‌കരിക്കുന്ന, നോമ്പെടുക്കുന്ന, സകാത്ത്‌ നല്‌കുന്ന, ഹജ്ജും ഉംറയും നിര്‍വഹിച്ച ആളുകള്‍ കോഴ, സ്‌ത്രീധനം, നിക്ഷേപത്തട്ടിപ്പ്‌ തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇസ്‌ലാമിനെ കൃത്യമായി മനസ്സിലാക്കുന്നതില്‍ പിഴവു പറ്റിയിരിക്കുന്നു. ആരാധനാകാര്യങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്തുന്നവര്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നതിലും കുടുംബബന്ധം നിലനിര്‍ത്തുന്നതിലും വീഴ്‌ച വരുത്തുന്നുവെങ്കില്‍ അവര്‍ അപരാധികള്‍ തന്നെ. മതനിഷ്‌ഠയുണ്ട്‌ എന്ന്‌ കരുതുന്നവര്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തുന്നുവെങ്കില്‍ അത്‌ വലിയ കുറ്റം തന്നെയാണ്‌. ഇവ ഉദാഹരണങ്ങള്‍ മാത്രം.

ചുരുക്കത്തില്‍ സത്യവിശ്വാസി (മുഅ്‌മിന്‍) എന്നു പറഞ്ഞാല്‍ കേവലം ഏതാനും വിശ്വാസങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവനല്ല, മറിച്ച്‌, ഇസ്‌ലാമിന്റെ മൗലികവും ശാഖാപരവുമായ എല്ലാ കാര്യങ്ങളും കഴിവതും സൂക്ഷിക്കുന്നവരാണ്‌. ഇസ്‌ലാമിക കാര്യങ്ങള്‍ മൊത്തത്തില്‍ വിശ്വാസം, ആരാധനകള്‍, സംസ്‌കാരം, ഇടപാടുകള്‍ എന്നിങ്ങനെ വിഭജിച്ചത്‌ വിസ്‌തരിച്ച്‌ വിശദീകരിക്കാന്‍ വേണ്ടി മാത്രമാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. ഇവ ഓരോന്നും വെവ്വേറെ സംഗതികളല്ല. ഇവ പരസ്‌പര ബന്ധിതങ്ങളും അനുപൂരകങ്ങളുമാണ്‌. നബി(സ) ലളിതമായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.

സത്യവിശ്വാസം (ഈമാന്‍) എഴുപതില്‍ പരം ശാഖകളാണ്‌. ഏറ്റവും ശ്രേഷ്‌ഠമായത്‌ `അല്ലാഹുവല്ലാതെ ആരാധനയ്‌ക്കര്‍ഹനായി ആരുമില്ല' എന്ന വചനവും ഏറ്റവും താഴ്‌ന്ന പടിയിലുള്ളത്‌ വഴിയില്‍ നിന്ന്‌ തടസ്സങ്ങള്‍ നീക്കലുമാണ്‌. (മുസ്‌ലിം) സംസ്‌കാരം, മര്യാദ, മാനേഴ്‌സ്‌ എന്നൊക്കെപ്പറയാവുന്ന സല്‍സ്വഭാവത്തിന്റെ ഒരു ഭാഗമായ ലജ്ജ ഈമാനില്‍ പെട്ടതാണ്‌ എന്നതാണ്‌ ഹദീസിന്റെ ബാക്കി ഭാഗം (മുസ്‌ലിം). ഇതില്‍ നിന്നെല്ലാം നാം ഉള്‍ക്കൊള്ളേണ്ട ചില കാര്യങ്ങളുണ്ട്‌. മതമെന്നു പറഞ്ഞാല്‍ ബാഹ്യമായ ചില കര്‍മങ്ങളോ മുസ്‌ലിം സമൂഹത്തിന്റെ മേല്‍വിലാസമോ അല്ല, മറിച്ച്‌ വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയാണ്‌.

വലിയ തിന്മകളിലോ സമൂഹ ജീര്‍ണതയിലോ മുസ്‌ലിംകള്‍ താരതമ്യേന കുറവായി കാണുന്നത്‌ ഈ വിശ്വാസം മുറുകെ പിടിച്ചതുകൊണ്ടാണ്‌. എന്നാല്‍ സമകാല സംഭവങ്ങള്‍ നമ്മെ ഭീതിപ്പെടുത്തുന്നു; ചിന്തിപ്പിക്കുകയും ചെയ്യുന്നു. കൊള്ള, കൊല, കവര്‍ച്ച, വ്യഭിചാരം, സ്‌ത്രീപീഡനം ആത്മഹത്യ, സാമ്പത്തിക ക്രമക്കേടുകള്‍, അഴിമതി, തട്ടിപ്പ്‌ തുടങ്ങി എന്തെല്ലാം ജീര്‍ണതകള്‍ സമൂഹത്തിലുണ്ടോ അവയില്‍ മിക്കതിലും മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളും ഏറിവരുന്നതായി കാണുന്നു. അതേസമയം പള്ളികള്‍, മദ്‌റസകള്‍, മതപഠന ക്ലാസുകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി മുസ്‌ലിം സമൂഹത്തിന്റെ മതകീയ ഉണര്‍വുകള്‍ മുന്‍കാലത്തില്‍ നിന്ന്‌ എത്രയോ മടങ്ങ്‌ മുന്‍പന്തിയിലാണു താനും. ഇവിടെയാണ്‌ മതപ്രവര്‍ത്തകരും മതപ്രബോധകരും ചിന്തിക്കേണ്ടത്‌. നമ്മുടെ ഊര്‍ജവും പണവും സമയവും വൃഥാവിലാകുന്നുവോ? വിഭാഗീയതകള്‍ക്കപ്പുറം കൂട്ടായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്‌.

from SHABAB WEEKLY

മനശാന്തിയും ആരോഗ്യവും

ഇന്നത്തെ ആധുനിക മനുഷ്യന്‍ മനസ്സമാധാനം തേടിയുള്ള യാത്രയിലാണ്. അവര്‍ ഇന്ന് കൊതിക്കുന്നത് മനശാന്തിയും ജീവിതത്തില്‍ സ്വസ്ഥതയുമാണ്‌. ശാന്തിയും സമാധാനവും തേടിയുള്ള യാത്രയില്‍ അവര്‍ക്ക് ഇന്ന് അതു ലഭിക്കുന്നുണ്ടോ? അതു വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ആരോഗ്യവും മനസ്സമാധാനവും വളരെയധികം ബന്ധപെട്ടു നില്‍ക്കുന്ന ഒന്നാണെന്നും അതുണ്ടായാല്‍ മാത്രമേ സ്വസ്ഥത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കരുതുന്നവരാണ് ഭൂരിഭാഗവും. ഉല്‍ക്കണ്ടയും സംഘര്‍ഷവും ഇല്ലാതെ നല്ലമനസ്സാണ് ഇന്ന് ഏറ്റവും വലിയ കാര്യമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. പക്ഷെ, ഇന്ന് ആധുനിക മനുഷ്യന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് മനസ്സിന്‍റെ സമാധാനമാണ്.

പൂര്‍ണ്ണമായ മനസ്സമാധാനം കരഗതമാക്കാന്‍ നമുക്ക് കഴിയുമോ? ഈ ചോദ്യത്തിനു മുന്നില്‍ നാം ഉത്തരം മുട്ടുന്നു. ആധുനിക വൈദ്യശാസ്ത്രശാഖ ഇന്ന് കുറെ പുരോഗമിച്ചു പക്ഷെ ഇവയൊന്നും ശാശ്വത പരിഹാരമാകാന്‍ സഹായിക്കുന്നുണ്ടോ? സമാധാനത്തിന്‍റെ ഔഷധത്തിലൂടെ ഇതിനു ശാശ്വത പരിഹാരമാകുന്നുണ്ടോ? പക്ഷെ അതിലൂടെ നഷ്ടപ്പെടുന്ന ആരോഗ്യം നാം വിസ്മരിക്കുന്നു, പക്ഷെ മനസ്സുകളെ ശാന്തമാക്കാന്‍ ഇതൊക്കെ താല്‍കാലികമാണ്.‌ ഇതൊന്നും ശാശ്വത പരിഹാരമാവുന്നില്ല. ഇന്ന് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന രോഗങ്ങളിലധികവും മാനസികസമ്മര്‍ദം മൂലമാണ്. ഈ രോഗങ്ങള്‍ ഇന്ന് വൈദ്യശാസ്ത്രത്തിനു തലവേദനയായി മാറുകയാണ്.

മനസ്സിന്‍റെ സമാധാനം തകര്‍ക്കുന്ന കാരണങ്ങള്‍ മനുഷ്യന്‍ തന്നെയാണ് ഇന്നു സൃഷ്ടിക്കുന്നത് ആധുനിക ജീവിതം സൌകര്യപ്പെടുത്താന്‍ അതു അടുത്ത ആളില്‍ നിന്നും കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു അതിനു വേണ്ടിയുള്ള പരക്കംപാച്ചിലില്‍ അവര്‍ക്ക് മാനസിക സമ്മര്‍ദം കൂടിവരുന്നു, അസൂയ പക സ്വാര്‍ഥത എന്നിവ അവരില്‍ ഉടലെടുക്കുന്നു അതുകൊണ്ട് അമിതഭാരം കേറ്റുന്ന വണ്ടി കേടാവുന്നത് പോലെ അമിതഭാരം കയറ്റി അവന്‍റെ ജീവിതത്തിന്‍റെ താളം തെറ്റുകയും അവരറിയാതെ അവരിലേക്ക്‌ രോഗം വന്നു കയറുന്നു. മനുഷ്യന്‍റെ ദുരയും തെറ്റായ ജീവിതവും അവരെ അശാന്തിയിലേക്ക് വലിച്ചു കൊണ്ടുപോകുന്നു അതുകൊണ്ട് നാം തിരിച്ചുപോകേണ്ടിയിരിക്കുന്നു. നന്മയുടെ വാതില്‍ മുട്ടിക്കൊണ്ട് പരോപകാരങ്ങള്‍ ചെയ്തുകൊണ്ട് സദ്ജനങ്ങളായി സ്വന്തം കാര്യത്തിലേക്ക് വലിയാതെ മറ്റുള്ളവര്‍ക്ക്കൂടി ഗുണം ചെയ്തു കൊണ്ട് ശാന്തത,സത്യം,ക്ഷമ,ദയ എന്നിവ സ്വന്തം മുതല്‍കൂട്ടായിക്കൊണ്ട് പോകുക. നല്ല സുഹൃത്തുക്കളെ കണ്ടെത്തുക, ഒരു ഒത്തുകൂടല്‍, പരസ്പര ആശയങ്ങള്‍ പങ്കിട്ടെടുത്തു മറ്റുള്ളവര്‍ക്ക് സന്തോഷം ഉണ്ടാക്കിക്കൊടുത്തു പരസ്പരം സ്നേഹിച്ചു നമുക്ക് മുന്നോട്ട് യാത്ര ചെയ്യാം, സ്നേഹം ദയ സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. മനശാന്തിക്കുള്ള പരിഹാരം അതുമാത്രമാണ്

ഒരു വിശ്വാസിയെ സംബന്ധിച്ചെടുത്തോളം 'അലാ ബി ദികിരില്ലാഹി തത്ത്മ ഇന്നല്‍ ഖുലൂബ്' [അറിയുക ദൈവസ്മരണകൊണ്ടേ മനസ്സുകള്‍ സമാധാനം അടയുകയുള്ളൂ]. അത് കൊണ്ട് നാം വിശ്വാസത്തിലേക്ക് മടങ്ങുക സമാധാനവും ശാന്തിയും ഉറപ്പുവരുത്തുക.

by Dr അബൂബക്കര്‍ BHMS,LLB

തൊഴില്‍, തൊഴിലാളി, തൊഴിലുടമ: ഇസ്‌ലാമിക വ്യവസ്ഥയുടെ മൗലികത

തൊഴിലിനെക്കുറിച്ച്‌ ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു. തൊഴിലിന്റെ പേരില്‍, തൊഴിലാളികളെ മേലാളനും കീഴാളനുമാക്കുന്ന ഫ്യൂഡല്‍ സംസ്‌കാരത്തിന്‌ അറുതിവരുത്തുകയും ഇത്തരം ദിനാഘോഷങ്ങളുടെ ലക്ഷ്യമാണ്‌. ആഗോളതലത്തില്‍, ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ തൊഴില്‍ നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ടതോടെയാണ്‌ അടിമ-ഉടമ സമ്പ്രദായത്തിനു തന്നെ അറുതിയായത്‌. എന്നാല്‍, മൂന്നാം ലോകരാജ്യങ്ങളില്‍ തൊഴിലുടമ-തൊഴിലാളി ബന്ധം ഇന്ന്‌ ആരോഗ്യകരമാണെന്ന്‌ പറയാന്‍ കഴിയില്ലെന്നത്‌ മറ്റൊരു സത്യം.

കാര്‍ഷികമേഖലയിലും നിര്‍മാണരംഗത്തും സേവന തുറകളിലുമെല്ലാമുള്ള തൊഴിലാളികള്‍ ലോകത്തിന്റെ വികാസത്തിന്‌ ആവശ്യമാണ്‌. അതിനാല്‍ ഒരു തൊഴിലിനോടും വിവേചനം പാടില്ല. എല്ലാ തൊഴിലിനും മാന്യതയുണ്ട്‌. തൊഴിലിനെയും താഴിലാളിയെയും ആദരിക്കണം -ഇതാണ്‌ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന തൊഴില്‍ വ്യവസ്ഥയുടെ ആധാര പ്രമാണം. ലോകത്ത്‌ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മതം ഇസ്‌ലാമാണ്‌. തൊഴിലാളികളെ ചൂഷണം ചെയ്യരുതെന്ന്‌ പഠിപ്പിക്കുന്ന ഇസ്‌ലാം, തൊഴിലാളി തൊഴിലുടമയെയും വഞ്ചിക്കരുതെന്ന്‌ നിഷ്‌കര്‍ഷിക്കുന്നു.

തൊഴില്‍ ചെയ്യല്‍ അഭിമാനകരമാണ്‌. എത്ര ഉന്നതനായാലും കായികാധ്വാനം നടത്തുക തന്നെ വേണമെന്നു അത്‌ നിഷ്‌കര്‍ഷിക്കുന്നു. തന്റെ ഉപജീവനമാര്‍ഗം അധ്വാനം തന്നെയായിരിക്കണം. ഇമാം ബുഖാരി നിവേദനം ചെയ്‌ത ഒരു പ്രവാചകവചനം ഇതിലേക്കു വെളിച്ചം വീശുന്നു: ``സ്വന്തം കൈകൊണ്ടു വേല ചെയ്‌ത്‌ നേടിയതിനെക്കാള്‍ ഉത്തമമായ ആഹാരം ആരും കഴിക്കുന്നില്ല. പ്രവാചകനായ ദാവൂദ്‌(അ) സ്വന്തം അധ്വാനഫലം കൊണ്ടാണ്‌ ഭക്ഷണം കഴിച്ചിരുന്നത്‌.'' ദാവൂദ്‌(അ) പ്രവാചകന്‍ മാത്രമായിരുന്നില്ല. രാജാവുകൂടിയായിരുന്നുവെന്നു ഓര്‍ക്കേണ്ടതാണ്‌. പടയങ്കി നിര്‍മാണത്തിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്‌ധ്യം.

മുഹമ്മദ്‌ നബി(സ) ബാല്യകാലം ചെലവഴിച്ചത്‌ ആട്ടിടയനായിട്ടാണ്‌. എല്ലാ പ്രവാചകന്മാരും ആടുമേച്ചിട്ടുണ്ടെന്ന്‌ ചില ഹദീസുകളില്‍ കാണുന്നുണ്ട്‌. മൂസാ(അ) എട്ടുവര്‍ഷം മദാഇനില്‍ കൂലിവേല ചെയ്‌തിട്ടുണ്ട്‌. ഈസാ നബി(അ) ആശാരിപ്പണിയെടുത്തിരുന്നതായി വേദപുസ്‌തകങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നു. അബൂബക്കര്‍(റ) ഖലീഫയായിരിക്കുമ്പോള്‍ തന്നെ മാര്‍ക്കറ്റില്‍ പോയി ജോലി ചെയ്‌തിട്ടുണ്ട്‌. ഒരു തൊഴിലും നിന്ദ്യമായി ഇസ്‌ലാം കരുതുന്നില്ല. പരസ്‌പരം ക്ഷൗരംനടത്തല്‍ നബിശിഷ്യന്മാരുടെ പതിവായിരുന്നു. നബിതിരുമേനി പോലും ശിഷ്യന്മാരുടെ മുടിവെട്ടിയിട്ടുണ്ട്‌.

പല മുസ്‌ലിം പണ്ഡിതന്മാരുടെയും പേരിന്‌ ശേഷം ഹദ്ദാദ്‌ (കൊല്ലന്‍), നജ്ജാര്‍ (ആശാരി), ദബ്ബാഗ്‌ (തോല്‍ ഊറക്കിടുന്നവന്‍), നഹ്‌ഹാസ്‌ (ചെമ്പ്‌കൊട്ടി), ഖയ്യാം (ടെന്റ്‌ പണിക്കാരന്‍) എന്നിങ്ങനെ തൊഴിലിനെക്കുറിക്കുന്ന പദങ്ങള്‍ കാണാം. ഇവയൊന്നും ജാതിപ്പേരല്ല. അവര്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലിനെ കുറിക്കുന്ന വാക്കുകളാണ്‌.

തൊഴിലാളി-തൊഴിലുടമ

മനുഷ്യ സാഹോദര്യത്തില്‍ അധിഷ്‌ഠിതമായ മതമാണ്‌ ഇസ്‌ലാം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന നിയമങ്ങളാണ്‌ അതിന്റേത്‌. സമൂഹത്തിലെ ഓരോ വിഭാഗത്തിനും അവകാശങ്ങളും ബാധ്യതകളുമുണ്ട്‌. അവ പരസ്‌പരം സമന്വയിപ്പിച്ചു പരസ്‌പര സഹകരണവും സൗഭ്രാത്രവും സംജാതമാക്കുന്ന ഒരു വ്യവസ്ഥിതിയാണ്‌ അതിന്റേത്‌. മുതലാളിയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ പരസ്‌പര വിരുദ്ധമായിട്ടല്ല; പരസ്‌പര പൂരകമായിട്ടാണ്‌ അതു കാണുന്നത്‌. ``നന്മയിലും ധര്‍മത്തിലും നിങ്ങള്‍ പരസ്‌പരം സഹകരിക്കുക. തിന്മയിലും അക്രമത്തിലും സഹകരിക്കരുത്‌.'' (വി.ഖു 5:2)

കമ്യൂണിസവും ഇസ്‌ലാമും തമ്മില്‍ വേര്‍പിരിയുന്നത്‌ ഇവിടെയാണ്‌. മുതലാളിയും തൊഴിലാളിയും പരസ്‌പര വൈരികളാണെന്നും വിരുദ്ധ താല്‌പര്യങ്ങളാണ്‌ അവര്‍ക്കുള്ളതെന്നും കമ്യൂണിസം സിദ്ധാന്തിക്കുന്നു. വര്‍ഗസമരത്തില്‍ അധിഷ്‌ഠിതമായ പ്രസ്ഥാനം വര്‍ഗവിദ്വേഷത്തില്‍ വിശ്വസിക്കുന്നു. കാറല്‍ മാര്‍ക്‌സും ഏംഗല്‍സും സംയുക്തമായി രചിച്ച കമ്യൂണിസ്റ്റു മാനിഫെസ്റ്റോയിലെ ആദ്യവചനം ഇങ്ങനെയാണ്‌: ``ഇതുവരെയുള്ള എല്ലാ സമുദായങ്ങളുടെയും ചരിത്രം വര്‍ഗസമരത്തിന്റേതാണ്‌.''

വര്‍ഗസമരത്തിലൂടെ മാത്രമേ നാഗരികത പുരോഗമിക്കുകയുള്ളൂവെന്ന്‌ മാര്‍ക്‌സിസം സിദ്ധാന്തിക്കുന്നു. അതേസമയം മനുഷ്യനില്‍ നിന്ന്‌ അസൂയ, വിദ്വേഷം, വൈരം തുടങ്ങിയ ഹീനവികാരങ്ങള്‍ വിപാടനം ചെയ്‌ത്‌ അവരെ പരസ്‌പരം സ്‌നേഹിക്കാനും സഹിഷ്‌ണുതയോടെ വര്‍ത്തിക്കാനും പ്രേരിപ്പിച്ച്‌ ഉന്നതലക്ഷ്യങ്ങളിലേക്ക്‌ മുന്നേറാന്‍ നേതൃത്വം കൊടുക്കുകയാണ്‌ ഇസ്‌ലാം ചെയ്യുന്നത്‌. സംഹാരത്തിലല്ല, സഹകരണത്തിലാണ്‌ മനുഷ്യപുരോഗതിയെന്നാണ്‌ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇസ്‌ലാമിന്റെ സിദ്ധാന്തം.

തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ സൗഹാര്‍ദാന്തരീക്ഷത്തില്‍ ചര്‍ച്ചചെയ്‌ത്‌ പരിഹരിക്കപ്പെടുകയാണ്‌ ഇസ്‌ലാമിക രീതി. അനുരഞ്‌ജനത്തിന്റെയും മധ്യസ്ഥതയുടെയും മാര്‍ഗമാണ്‌ സ്വീകരിക്കേണ്ടത്‌. ഘൊരാവോ, പിക്കറ്റിംഗ്‌, മെല്ലെപ്പോക്ക്‌, പണിമുടക്ക്‌ തുടങ്ങിയ രീതികള്‍ ഉല്‍പാദന വളര്‍ച്ചയെ മുരടിപ്പിക്കുന്നു. നീതിയുക്തയും അര്‍ഹവുമായ അവകാശങ്ങളും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കുന്നതിന്‌ വിമുഖത കാണിക്കാന്‍ തൊഴിലാളികളോ, അമിതമായത്‌ ആവശ്യപ്പെടാന്‍ മറുവിഭാഗമോ മുതിര്‍ന്നുകൂടാ. പണിമുടക്ക്‌ സമൂഹത്തിന്‌ വമ്പിച്ച നാശനഷ്‌ടം വരുത്തുകയും സാമ്പത്തിക വളര്‍ച്ചയെ തടയുകയും ചെയ്യുന്നതിനാല്‍ ഇസ്‌ലാം അത്‌ അംഗീകരിക്കുന്നില്ല. നിഷേധാത്മക സമരമുറകള്‍ സ്വീകരിക്കുന്ന ഒരു രാജ്യത്തും ജനങ്ങളുടെ ദുരിതം അവസാനിക്കുകയോ നാട്‌ സാമ്പത്തികാഭിവൃദ്ധി നേടുന്നതായി കാണുന്നില്ല എന്നത്‌ സത്യമത്രെ.

തൊഴിലാളികളുടെയും തൊഴില്‍ ഉടമകളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ഒരേയവസരം സംരക്ഷിക്കുകയും ഈ മൂന്ന്‌ ഘടകങ്ങളും തമ്മിലുള്ള സഹകരണവും സൗഹാര്‍ദവും നിലനിര്‍ത്തുകയും അതുവഴി സാമ്പത്തികാഭിവൃദ്ധി നേടിയെടുക്കുയും ചെയ്യുംവിധമുള്ള ഒരു തൊഴില്‍ നയവും നിയമവുമാണ്‌ ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുള്ളത്‌. ഭൗതികജീവിതത്തിലെ എല്ലാ പ്രവര്‍ത്തികളും മരണശേഷം ദൈവത്തിന്റെ വിചാരണയ്‌ക്കും രക്ഷാ-ശിക്ഷകള്‍ അടങ്ങിയ പ്രതിഫലത്തിനും വിധേയമാകുമെന്ന വിശ്വാസം തൊഴിലാളികളെയും തൊഴിലുടമകളെയും കടമകളുടെയും അവകാശങ്ങളുടെയും വിഷയത്തില്‍ നീതിയുടെയും നന്മയുടെയും മാര്‍ഗത്തില്‍ ചലിക്കാന്‍ പ്രേരിപ്പിക്കുന്നു.

ചൂഷണം നിഷിദ്ധം

സഹകരണത്തെ സംബന്ധിച്ച്‌ അമൂര്‍ത്തമായ കുറെ ആശയങ്ങള്‍ വിളംബരം ചെയ്യുക മാത്രമല്ല ഇസ്‌ലാം ചെയ്‌തിട്ടുള്ളത്‌. പ്രത്യുത, സുനിശ്ചിതമായ നിയമങ്ങള്‍ അത്‌ ആവിഷ്‌കരിക്കുകയും പ്രായോഗികമായി നടപ്പിലാക്കുകയും ചെയ്‌തിരിക്കുന്നു. ചൂഷണത്തിന്റെ സകല കവാടങ്ങളും അതു കൊട്ടിയടച്ചിരിക്കുന്നു. തൊഴിലാളി ദുര്‍ബലനാണ്‌. മുതലാളി പ്രബലനും. മുതലാളി തന്റെ പ്രാബല്യം കൊണ്ട്‌ തൊഴിലാളിയുടെ മാത്രമല്ല സാമാന്യജനങ്ങളുടെയും അവകാശങ്ങള്‍ ധ്വംസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഇസ്‌ലാം ഇല്ലാതാക്കുന്നു.

``തൊഴിലാളിക്ക്‌ വിയര്‍പ്പ്‌ വറ്റുന്നതിനു മുമ്പ്‌ അവന്റെ വേതനം നല്‌കണം'' എന്ന പ്രവാചകശാസന ഇതില്‍ പെടുന്നു. അവന്റെ വേതനമെന്ന പ്രയോഗത്തില്‍ നിന്ന്‌ ജോലിക്കനുസരിച്ചതെന്ന്‌ സിദ്ധം. ഞാന്‍ പരലോകത്ത്‌ തൊഴിലാളിയുടെ കൂലി പൂര്‍ണമായി നല്‌കാത്തവന്റെ എതിരാളിയായിരിക്കുമെന്ന മറ്റൊരു പ്രവാചകവചനവും ഇവിടെ പ്രസക്തമാണ്‌. വേതനത്തിന്റെ വിശാലമായ അര്‍ഥത്തില്‍മിനിമംവേജ്‌, ബോണസ്‌, ഗ്രാറ്റിവിറ്റി, പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ബോണസും ഗ്രാറ്റിവിറ്റിയും പെന്‍ഷനുമെല്ലാം മാറ്റിവെച്ച വേതനമാണെന്നാണല്ലോ ആധുനിക നിയമശാസ്‌ത്രമതം. തിരുമേനി പ്രസ്‌താവിച്ച തൊഴിലാളിയുടെ വേതനത്തില്‍ അവ ഉള്‍പ്പെടുന്നു.

സമ്പത്തെന്ന മര്‍ദനോപാധി

സമ്പത്ത്‌ ചില കൈകളില്‍ മാത്രം കേന്ദ്രീകൃതമാവുമ്പോള്‍ അത്‌ ന്യൂനപക്ഷത്തിന്‌ ഭൂരിപക്ഷത്തെ മര്‍ദിക്കാനുള്ള ഉപാധിയായിത്തീരുന്നു. പണം സമൂഹത്തിലെ എല്ലാവര്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതാണ്‌. `അതു പണക്കാര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്‌ മാത്രമാകരുത്‌' എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (59:6) നല്‍കിയ താക്കീത്‌ കുത്തക മുതലാളിത്തത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്നതാണ്‌. സര്‍ക്കാറിന്റെയും വ്യക്തികളുടെയും ധനത്തില്‍ ദരിദ്രര്‍ക്കും അവശര്‍ക്കും അനാഥര്‍ക്കും അവകാശങ്ങളുണ്ടെന്ന്‌ ഖുര്‍ആന്‍ അടിക്കടി പ്രസ്‌താവിക്കുമ്പോള്‍ സാമൂഹ്യസുരക്ഷാ നിയമങ്ങളുടെയും ക്ഷേമനിധികളുടെയും അനിവാര്യതയും അതിന്റെ നിയാമകത്വവും പ്രസ്‌പഷ്‌ടമാണ്‌. ആധുനിക തൊഴില്‍ നിയമങ്ങള്‍ ഇവയുള്‍ക്കൊള്ളുന്നതാണല്ലോ.

പലിശ, പൂഴ്‌ത്തിവെപ്പ്‌, കൊള്ളലാഭമെടുക്കല്‍, ഊഹക്കച്ചവടം മുതലായ മുതലാളിത്തത്തിന്റെ വിഷപ്പല്ലുകള്‍ ഇസ്‌ലാം പിഴുതെറിഞ്ഞിരിക്കുന്നു. അവയുടെ മാരകത്വം ഇപ്പോള്‍ മാത്രമാണ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞന്മാരും സര്‍ക്കാറുകളും മനസ്സിലാക്കിയത്‌. പലിശ നിരോധിക്കുക മാത്രമല്ല, അതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ ഖുര്‍ആന്‍ ചെയ്‌തത്‌ (2:279). പലിശയില്‍ കൂടി മൂലധനം സംഭരിച്ച്‌ അതിനെ തൊഴിലാളികളുടെ നേരെ മാത്രമല്ല മുഴുവന്‍ മനുഷ്യര്‍ക്കെതിരായും മര്‍ദനോപകരണമാക്കുന്നതു കൊണ്ടാണ്‌ ഖുര്‍ആന്‍ അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്‌.

ആധുനിക തൊഴില്‍ നിയമങ്ങള്‍

ആധുനിക തൊഴില്‍ നിയമങ്ങള്‍ അവയുടെ എണ്ണത്തെ സംബന്ധിച്ചിടത്തോളം ഒരു പാരാവാരം തന്നെയാണ്‌. ഓരോ വ്യവസായത്തിനും പ്രത്യേകം പ്രത്യേകം തൊഴില്‍ നിയമങ്ങളുണ്ട്‌. ജീവിതത്തിന്റെ നൂറുകണക്കിന്‌ മേഖലകളില്‍ തൊഴിലെടുക്കുന്ന വിവിധ വിഭാഗം തൊഴിലാളികളുടെ താല്‌പര്യസംരക്ഷണം ലക്ഷ്യമാക്കുന്ന ഇത്തരം നിയമങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്കും ആ രാജ്യങ്ങളിലെ പ്രവിശ്യകള്‍ക്കും പ്രത്യേകമായുണ്ട്‌.

ഈ നിയമങ്ങള്‍ക്കെല്ലാം ആധാരമായ ചില മൗലിക തത്വങ്ങളുണ്ട്‌. സത്യം, സമത്വം, സ്‌നേഹം, നീതി, നന്മ, ക്ഷേമം എന്നിവയാണത്‌. അവയെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല, അത്യന്തം കണിശമായി നടപ്പിലാക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിലെ സകല നിയമങ്ങളിലും ഈ തത്വങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്‌. ``നിങ്ങള്‍ മര്‍ദിക്കുകയോ മര്‍ദനത്തിനു വിധേയരാവുകയോ അരുത്‌'' എന്ന ഖുര്‍ആന്‍ വാക്യവും ``ദ്രോഹിക്കുകയോ ദ്രോഹം സഹിക്കുകയോ ചെയ്യരുത്‌'' എന്ന നബിവാക്യവും ഇസ്‌ലാമിക വ്യവസ്ഥയിലെ നിയമ നിര്‍മാണ മാനദണ്ഡങ്ങളാണ്‌. എല്ലാ ഇസ്‌ലാമിക നിയമങ്ങളും മതം, സ്വത്ത്‌, ജീവന്‍, അഭിമാനം, കുടുംബം എന്നീ പഞ്ചപദാര്‍ഥങ്ങളുടെ സംരക്ഷണത്തിനാണെന്ന്‌ നിയമ വിശാരദന്മാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ഇസ്‌ലാം ചലനാത്മകമാണ്‌; കാലദേശ ഭേദങ്ങള്‍ക്കതീതവും. വ്യവസായ വിപ്ലവത്തിന്റെയും യന്ത്രവത്‌കരണത്തിന്റെയും മാസ്‌ പ്രൊഡക്ഷന്റെയും (കൂട്ടായ ഉല്‌പാദനം) സന്തതിയാണ്‌ ആധുനിക തൊഴിലാളി വര്‍ഗം. ഇസ്‌ലാമിക നീതിശാസ്‌ത്രം ക്രോഡീകരിച്ചിരുന്ന കാലത്ത്‌ ഈ പ്രതിഭാസങ്ങളില്ല. അതുകൊണ്ട്‌ അത്തരം വിശദമായ നിയമങ്ങള്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലില്ല. എങ്കിലും മുകളില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇവയുള്‍ക്കൊള്ളാനുള്ള ചലനാത്മകത്വവും വഴക്കവും വൈപുല്യവും ഇസ്‌ലാമിനുണ്ട്‌. ഏതു ആധുനിക പ്രതിഭാസത്തെയും അതിന്നഭിമുഖീകരിക്കാന്‍ കഴിയും. ഈ രംഗത്ത്‌ കുറെ അനക്കമില്ലാത്ത നിയമങ്ങള്‍ സൃഷ്‌ടിച്ച്‌ മനുഷ്യജീവിതത്തെ അത്‌ നിര്‍ജീവമാക്കുന്നില്ല.

മുതലാളി-തൊഴിലാളി ബന്ധം നിയമങ്ങള്‍ കൊണ്ട്‌ നിര്‍ണിതമാക്കുമ്പോള്‍ തന്നെ ആശയതലത്തിലും അവ ഇസ്‌ലാം കൈകാര്യം ചെയ്‌തിരിക്കുന്നു. അവകാശങ്ങളും ബാധ്യതകളും നിറവേറ്റുന്നതിനുള്ള ഏറ്റവും വലിയ ഉറപ്പ്‌ ദൈവവിശ്വാസം തന്നെയാണ്‌. എല്ലാം അല്ലാഹു നിരീക്ഷിക്കുന്നു എന്ന അവബോധം തൊഴിലാളിയോട്‌ നീതി കാണിക്കാന്‍ മുതലാളിയെയും ആത്മാര്‍ഥമായി ചുമതല നിര്‍വഹിക്കാന്‍ തൊഴിലാളിയെയും പ്രേരിപ്പിക്കുന്നു. ഈ അവബോധം സൃഷ്‌ടിക്കാന്‍ ഭൗതിക സംവിധാനങ്ങള്‍ക്കു സാധ്യമല്ല. ഇസ്‌ലാമിലെ ധാര്‍മിക ബോധനത്തില്‍ നിന്ന്‌ അതിന്റെ സാമൂഹ്യനിയമങ്ങളെ വിച്ഛേദിക്കാവതല്ല. അപ്പോള്‍ അത്‌ ആത്മാവില്ലാത്ത ജഡമായിത്തീരുന്നു.

ഇസ്‌ലാമിന്റെ തൊഴില്‍സംസ്‌കാരം കമ്യൂണിസമല്ല; മുതലാളിത്തവുമല്ല. സ്‌നേഹവും സൗഹാര്‍ദവും സഹകരണവും സര്‍വരുടെയും ക്ഷേമവും ലക്ഷ്യംവെക്കുന്ന ഈ സംസ്‌കാരം ജനങ്ങളെ മുതലാളി, തൊഴിലാളി എന്നിങ്ങനെ രണ്ടു വര്‍ഗമായി വിഭജിക്കുന്നുമില്ല.

by അന്‍വര്‍ അഹ്‌മദ്‌ @ ശബാബ് വാരിക

പരിസ്ഥിതിക്ക്‌ പരുക്കേല്‍ക്കുമ്പോള്‍

അമ്പരപ്പിക്കുന്ന വാര്‍ത്തകളുമായാണ്‌ ഓരോ വര്‍ഷവും പരിസ്ഥിതിദിനം കടന്നുപോകുന്നത്‌. ഓസോണ്‍ പാളികള്‍ക്കുണ്ടാകുന്ന വിള്ളലുകള്‍, ആഗോളതാപനം, അന്തരീക്ഷ മലിനീകരണം, ജലദൗര്‍ലഭ്യം തുടങ്ങിയവ ഇവയില്‍ ചിലത്‌ മാത്രം. ദൈവം നിശ്ചയിച്ച പ്രപഞ്ച സംവിധാനങ്ങളില്‍ മനുഷ്യര്‍ കൈകടത്തുകയും പ്രകൃതിയുടെ താളപ്പൊരുത്തം നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്‌ക്കും ഗുരുതരമായ പരിക്കേറ്റുകൊണ്ടിരിക്കുകയാണ്‌. ഉണങ്ങാത്ത മുറിവുകളായി അവേശേഷിക്കുന്ന ഈ പരിക്കുകള്‍ സൂചിപ്പിക്കുന്നത്‌ ജൈവലോകത്തിന്റെയും തുടര്‍ന്ന്‌ മനുഷ്യവംശത്തിന്റെയും അന്ത്യമടുത്തിരിക്കുന്നുവെന്നാണ്‌.

പരിസ്ഥിതി സംരക്ഷണത്തിന്‌ ഇസ്‌ലാം നല്‍കുന്ന നിര്‍ദേശങ്ങള്‍ കണിശമായി തന്നെ പാലിക്കപ്പെടേണ്ടതുണ്ട്‌. ഭൂമിയില്‍ ജീവിക്കുന്ന അവസാന മനുഷ്യന്‍ വരെ പരിസ്ഥിതിയില്‍ ജീവന്റെ തുടിപ്പ്‌ നിലനില്‍ക്കാന്‍ ഇതാവശ്യമാണ്‌. മനുഷ്യന്റെ ഹൃദയമിടിപ്പിനെക്കാള്‍ പ്രധാനമാണ്‌ ഈ ജീവന്‍ തുടിപ്പുകള്‍.

പരിസ്ഥിതിയുടെ കേന്ദ്രബിന്ദു

പരിസ്ഥിതിപഠനങ്ങളുടെ കേന്ദ്രബിന്ദുവായി ഖുര്‍ആന്‍ കാണുന്നത്‌ അത്യുല്‍കൃഷ്‌ട ജീവിയായ മനുഷ്യനെയാണ്‌. അവന്റെ ഭൗതിക ജീവിതസൗഖ്യവും ഉപജീവനവും നിലനില്‍പും അടിസ്ഥാനമാക്കിയാണ്‌ പരിസ്ഥിതിയുടെ ഘടനയും പ്രവര്‍ത്തനവും നിശ്ചയിച്ചിരിക്കുന്നത്‌. ``അവനാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിച്ചിരിക്കുന്നത്‌'' (വി.ഖു 2:29) എന്ന വചനം ഈ യാഥാര്‍ഥ്യം സാക്ഷ്യപ്പെടുത്തുന്നു. ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിക്കപ്പെട്ടത്‌ മനുഷ്യന്‌ വേണ്ടിയാകുമ്പോള്‍ ഭൗമേതര സംവിധാനങ്ങളെയും അതിനോട്‌ പൊരുത്തപ്പെടും വിധമാണ്‌ അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്‌. പരിസ്ഥിതിയുടെ പാരസ്‌പര്യത്തിന്‌ അനുഗുണമായിട്ടാണ്‌ പ്രകൃതിയിലെ ദ്രവ, വാതക, ഖര വിഭവങ്ങളുടെ വിന്യാസവും നടന്നിട്ടുള്ളത്‌. ഈ സന്തുലിതാവസ്ഥയ്‌ക്ക്‌ നേരെ കടന്നാക്രമണം പാടില്ല എന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്‌ (വി.ഖു 55:8). പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും പ്രഥമവും പ്രധാനവുമായി ബാധിക്കുന്നത്‌ മനുഷ്യനെയായിരിക്കും എന്നതും വിസ്‌മരിക്കാന്‍ പാടില്ല.

മനുഷ്യന്റെയും ജൈവലോകത്തിന്റെയും ഇടയിലുള്ള ശക്തമായ ഈ ബന്ധം പ്രകൃതി പരിസ്ഥിതി പഠനങ്ങളുടെ രീതിശാസ്‌ത്രം കൂടിയാണ്‌. പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളുടെ ഭദ്രതയ്‌ക്കും കണിശതയ്‌ക്കുമുള്ള അക്ഷരസാക്ഷ്യമായി ഖുര്‍ആന്‍ നിലനില്‍ക്കുന്നത്‌ തന്നെ പരിസ്ഥിതിയോട്‌ വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട ഹൃദയബന്ധം വ്യക്തമാക്കുന്നു. അന്യൂനമായ ജ്ഞാനശേഖരവും അതിന്റെ ആവിഷ്‌കാരത്തിന്നാവശ്യമായ വാക്‌വിന്യാസവുമാണ്‌ ഖുര്‍ആനെ അമാനുഷികമാക്കുന്നതെങ്കില്‍ പ്രപഞ്ചത്തെ ഖുര്‍ആന്‍ കാണുന്നത്‌ അതി അമാനുഷികമായിട്ടാണ്‌. സൃഷ്‌ടിപ്പ്‌, പ്രവര്‍ത്തനക്ഷമത, ഫലപ്രാപ്‌തി എന്നിവയില്‍ എല്ലാം ഈ അമാനുഷികത ദര്‍ശിക്കാന്‍ കഴിയും.

അന്യൂനമായ സംവിധാനങ്ങള്‍

മനുഷ്യന്റെ ക്ഷേമം ലക്ഷ്യംവെച്ച്‌ അന്യൂനമായ വിഭവവിതരണ ശൃംഖലയാണ്‌ പരിസ്ഥിതിയില്‍ അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സൃഷ്‌ടിപ്പിന്റെ ഘട്ടം മുതല്‍ തന്നെ ഇത്‌ പ്രകടമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ``പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല, ദൃഷ്‌ടി ഒന്ന്‌ കൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?'' (വി.ഖു. 67:3). മാനത്തെ ഭദ്രമായ മേല്‍പ്പുരയാക്കിയതും ഭൂമിയെ മെത്തയാക്കിയതും പുഴകളും അരുവികളും ഒഴുക്കിയതും പര്‍വതങ്ങളെ ഉയര്‍ത്തിനിര്‍ത്തിയതും സസ്യങ്ങളും വൃക്ഷങ്ങളുമായി ഭൂമിയുടെ ഹരിതാഭ നിലനിര്‍ത്തിയതും പരിസ്ഥിതിയിലെ ആവാസവ്യവസ്ഥയുടെ പരിരക്ഷയ്‌ക്ക്‌ വേണ്ടിയാണ്‌.

സൃഷ്‌ടിജാലങ്ങളുടെ അനുപാതവും ഇതിന്റെ ഭാഗം തന്നെ. ``ഓരോ വസ്‌തുവിനെയും അവന്‍ സൃഷ്‌ടിക്കുകയും അതിനെ ശരിയായ വിധത്തില്‍ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു'' (വി.ഖു 25:2). ``ഏതൊരു വസ്‌തുവിനെയും നാം സൃഷ്‌ടിച്ചിരിക്കുന്നത്‌ ഒരു വ്യവസ്ഥപ്രകാരമാണ്‌.'' (വി.ഖു. 54:49)

പരിസ്ഥിതിയില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്ന ജൈവ വൈവിധ്യമാണ്‌ ഈ സംവിധാനങ്ങളുടെ മറ്റൊരു പ്രത്യേകത. പ്രകൃതത്തിലും സ്വഭാവത്തിലും നിര്‍വഹണത്തിലുമുള്ള വൈവിധ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്തേകുന്നു. ``അവനാണ്‌ മാനത്ത്‌ നിന്ന്‌ വെള്ളം ചൊരിയുന്നത്‌. അതിലൂടെ എല്ലാ വസ്‌തുക്കളുടെയും മുളകള്‍ നാം പുറത്തുകൊണ്ടുവന്നു. അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ നാം വളര്‍ത്തിയെടുക്കുകയും ചെയ്‌തു. ആ ചെടികളില്‍ നിന്ന്‌ തിങ്ങിനിറഞ്ഞ ധാന്യം പുറത്തുവരുന്നു.'' (വി.ഖു 6:99)

ജന്തുലോകത്തും വൈവിധ്യമുണ്ടെന്ന്‌ അല്ലാഹു പറയുന്നു: ``എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചിരിക്കുന്നു. അവയുടെ കൂട്ടത്തില്‍ ഉദരത്തിന്മേല്‍ ഇഴഞ്ഞു നടക്കുന്നവയുണ്ട്‌. രണ്ടു കാലില്‍ നടക്കുന്നവയും നാലുകാലില്‍ നടക്കുന്നവയുമുണ്ട്‌. താനുദ്ദേശിക്കുന്നത്‌ അവന്‍ -അല്ലാഹു- സൃഷ്‌ടിക്കുന്നു.'' (വി.ഖു 24:45) ``കുതിരകളെയും കോവര്‍കഴുതകളെയും കഴുതകളെയും അവന്‍ സൃഷ്‌ടിച്ചിരിക്കുന്നു. അവയെ വാഹനമായും ഉപയോഗിക്കാം. നിങ്ങള്‍ക്കറിവില്ലാത്തതും അവന്‍ സൃഷ്‌ടിക്കുന്നു.'' (വി.ഖു 16:8)

സൃഷ്‌ടിലോകത്തുള്ള വിസ്‌മയ യാഥാര്‍ഥ്യങ്ങളിലേക്കാണ്‌ ഈ വചനത്തിന്റെ അവസാനഭാഗം സൂചന നല്‍കുന്നത്‌. പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും പരിരക്ഷയ്‌ക്കും നിലനില്‍പിനും ആവശ്യമായ സൂക്ഷ്‌മജീവികള്‍ കോടിക്കണക്കിനുണ്ടെങ്കിലും അവയെല്ലാം കണ്ടെത്താന്‍ മനുഷ്യന്‌ കഴിയില്ല. പരസ്‌പര ആശ്രിതത്വമാണ്‌ ജൈവവൈവിധ്യത്തിലെ മുഖ്യ സവിശേഷത. ധാതുലോകം സസ്യലോകത്തെയും അത്‌ ജന്തുലോകത്തെയും താങ്ങിനിര്‍ത്തുന്നു. ഭൂമിയുടെ മൂന്നിലൊന്ന്‌ ഭാഗത്ത്‌ നിലകൊള്ളുന്ന ആവാസ വ്യവസ്ഥയുടെ ഭദ്രതയ്‌ക്കും പ്രവര്‍ത്തനക്ഷമതയ്‌ക്കും അതിന്റെ ഇരട്ടി ഭാഗം ജലശേഖരമായി നിലനിര്‍ത്തിയതും ഈ ആശ്രിതത്വ സംവിധാനത്തിന്റെ ഭാഗമാണ്‌.

പരിസ്ഥിതിസംരക്ഷണവും വിശ്വാസികളും

വിശ്വാസത്തിന്റെ അനുബന്ധമായി നിര്‍വഹിക്കേണ്ട സല്‍പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ വരുന്നതാണ്‌ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. ജൈവസമ്പത്തിന്‌ പോറലേല്‍ക്കുന്ന എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളും ഖുര്‍ആന്‍ നിരോധിച്ചിട്ടുണ്ട്‌. വളരെ വിരളമായി കാണപ്പെടുന്ന സസ്യങ്ങളും വൃക്ഷങ്ങളും മുറിക്കുന്നത്‌ പ്രവാചകനും വിലക്കിയിട്ടുണ്ട്‌. താളിമരം മുറിക്കരുതെന്ന അദ്ദേഹത്തിന്റെ കല്‍പന (അബൂദാവൂദ്‌) ഇതിന്റെ ഭാഗമാണ്‌. ലോകം അവസാനിക്കുന്ന വേളയില്‍ പോലും തന്റെ കൈയിലുള്ള വൃക്ഷത്തൈ അവന്‍ മണ്ണില്‍ കുഴിച്ചുമൂടണം (ബുഖാരി) എന്ന പ്രവാചക ഉപദേശവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. തന്നെ താലോലിച്ച പരിസ്ഥിതിയോട്‌ ചെയ്യാവുന്ന ഏറ്റവും ചെറിയ കടപ്പാടാണ്‌ ഈ കൃത്യത്തിലൂടെ വിശ്വാസി പ്രകടിപ്പിക്കുന്നത്‌.

ഭൂമിയാണല്ലോ ആവാസവ്യവസ്ഥയുടെ കേന്ദ്രം. അതിന്റെ ജൈവഗുണങ്ങള്‍ നിലനില്‍ക്കേണ്ടതും വര്‍ധിപ്പിക്കേണ്ടതും അനിവാര്യമാണ്‌. ഭൂമി കൃഷിയോഗ്യമാക്കണമെന്ന കല്‍പന ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ``ആര്‍ക്കെങ്കിലും ഭൂമി കൈവശമുണ്ടെങ്കില്‍ അതില്‍ അവന്‍ കൃഷിയിറക്കട്ടെ. അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ തന്റെ സഹോദരനത്‌ വിട്ടുകൊടുക്കട്ടെ.'' (ബുഖാരി) എന്ന നബിവചനം ശ്രദ്ധേയമാണ്‌.

യുദ്ധവേളകളില്‍ പോലും ജൈവസമ്പത്തിന്‌ പരിക്കേല്‍പിക്കരുതെന്നാണ്‌ ഇസ്‌ലാമിന്റെ നിര്‍ദേശം. ഒന്നാം ഖലീഫ അബൂബക്കറിന്റെ(റ) സൈനിക ഉപദേശം ഇത്‌ വ്യക്തമാക്കുന്നു: ``നിങ്ങള്‍ ഈത്തപ്പന മുറിക്കരുത്‌. കായ്‌കനികളുളള മരങ്ങളെ നശിപ്പിക്കരുത്‌. ആട്‌, പശു, ഒട്ടകം എന്നിവയെ കൊല്ലരുത്‌. കൃഷി നശിപ്പിക്കുകയോ തീയിടുകയോ ചെയ്യരുത്‌.''

സൈനിക താല്‍പര്യങ്ങളെക്കാള്‍ പരിസ്ഥിതി സംരക്ഷണത്തിന്‌ മുസ്‌ലിം ഭരണാധികാരികള്‍ നല്‍കിയ പ്രാധാന്യത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌ ഈ വാക്കുകള്‍. പ്രവാചകന്റെ കാലത്ത്‌ വിവിധ ഭാഗങ്ങളിലായി വളരെയധികം `സംരക്ഷിത മേഖലകള്‍' (ഹിമ) ഉണ്ടായിരുന്നു. കന്നുകാലികളെ മേയാന്‍ അനുവദിക്കാത്ത പ്രദേശങ്ങള്‍, മരംമുറിക്കാന്‍ പാടില്ലാത്ത പ്രദേശങ്ങള്‍, തേനീച്ചകള്‍ക്ക്‌ കൂടുകൂട്ടാന്‍ പറ്റുന്ന പ്രദേശങ്ങള്‍ എന്നിവയായിരുന്നു ഹിമ കൊണ്ട്‌ അര്‍ഥമാക്കിയിരുന്നത്‌. അറേബ്യന്‍ പശ്ചാത്തലത്തില്‍ ഇത്തരം സംരക്ഷിത മേഖലകള്‍ക്ക്‌ പരിസ്ഥിതിപരമായ വലിയ ദൗത്യങ്ങളായിരുന്നു നിര്‍വഹിക്കാനുണ്ടായിരുന്നത്‌.

പരിസ്ഥിതി ദുരന്തങ്ങള്‍

മേല്‍പറഞ്ഞ ദൈവിക സംവിധാനങ്ങളോട്‌ സൗഹൃദ ബന്ധമായിരിക്കണം വിശ്വാസികള്‍ക്കുണ്ടാവേണ്ടത്‌. ജൈവവിഭവങ്ങള്‍ അനാവശ്യമായോ അമിതമായോ വിനിയോഗം ചെയ്യുന്നതും അത്‌ മലിനപ്പെടുത്തുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമാകും. കടല്‍ നികത്തുന്നതും കുന്നും മലകളും ഇടിച്ചുനിരത്തുന്നതും വനനശീകരണവുമെല്ലാം ഇന്ന്‌ പരിസ്ഥിതിക്ക്‌ നേരെയുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളാണ്‌. ഇതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങള്‍ ദുര മൂത്ത മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്‌.

``മനുഷ്യന്റെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും നാശം പ്രകടമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക്‌ അനുഭവിപ്പിക്കാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ഒരുപക്ഷേ, സത്യത്തിലേക്ക്‌ മടങ്ങിയേക്കാം.'' (വി.ഖു 30:41)

അണുബോംബിനെക്കാളും മാരകമായിരിക്കും പരിസ്ഥിതി ദുരന്തങ്ങള്‍. ആവാസ വ്യവസ്ഥയിലെ താളപ്പൊരുത്തം തെറ്റുമ്പോള്‍ പരസ്‌പരാശ്രിത ഘടകങ്ങളിലുണ്ടാകുന്ന അസന്തുലിതത്വം അവസാനമായി എത്തിപ്പെടുന്നത്‌ മനുഷ്യന്റെ നാശത്തിലായിരിക്കും. ശാരീരികവും മാനസികവുമായ സങ്കീര്‍ണതകള്‍, രോഗങ്ങള്‍, സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങിയ തലങ്ങളിലെല്ലാം പരിസ്ഥിതി ദുരന്തങ്ങള്‍ പ്രതിഫലിക്കുമെന്ന്‌ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ഈ ദുരന്തങ്ങളുടെ പാരമ്യത ഖുര്‍ആന്‍ പ്രവചിക്കുന്നത്‌ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്‌.

``അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത്‌ ഒരു ജീവിയെപ്പോലും ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത സമയം വരെ അവരെ അവന്‍ നീട്ടിയിടുന്നു'' (വി.ഖു 35:45). ജൈവലോകത്ത്‌ സംഭവിച്ചേക്കാവുന്ന ശൂന്യത എങ്ങനെയാണ്‌ മനുഷ്യന്റെ ഉന്മൂല നാശത്തിന്‌ വഴിവെക്കുക എന്നത്‌ പഠനം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ്‌. മനുഷ്യന്റെ ദുരാഗ്രഹങ്ങളും ഭൗതിക താല്‍പര്യങ്ങളും മത്സരചിന്തയും അവസാനിപ്പിച്ചുകൊണ്ടല്ലാതെ പരിസ്ഥിതി സംരക്ഷണം സാധ്യമാകുകയില്ല.

by ഡോ. ജമാലുദ്ദീന്‍ ഫാറൂഖി @ SHABAB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts