ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുമ്പോള്‍

ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ ജപ്പാനില്‍ മാര്‍ച്ച്‌ പതിനൊന്നിനുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ഇനിയുമുണ്ടാകാന്‍ സാധ്യതയുള്ള അനന്തര സംഭവവികാസങ്ങളിലും നടുങ്ങി നില്‍ക്കുകയാണ്‌ ലോകം. ഭൂകമ്പങ്ങളുടെയും അഗ്നിപര്‍വതങ്ങളുടെയും നാട്‌ എന്നറിയപ്പെടുന്ന ജപ്പാന്‍ പക്ഷേ,

കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായ ഏറ്റവും വലിയ ഭൂമികുലുക്കത്തില്‍ വന്‍ നാശനഷ്‌ടങ്ങള്‍ക്ക്‌ വിധേയമായി. റിക്‌ടര്‍ സ്‌കെയിലില്‍ ഒന്‍പത്‌ രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിലും തുടര്‍ന്നുണ്ടായ സുനാമിത്തിരമാലയിലും പതിനായിരങ്ങള്‍ മരണപ്പെട്ടു. നാല്‌പത്‌ ലക്ഷം വീടുകള്‍ നാമാവശേഷമായി. നഷ്‌ടമെത്ര കോടിയാണെന്ന്‌ കണക്കാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഉണ്ടായ നാശനഷ്‌ടങ്ങള്‍ പൂര്‍വസ്ഥിതി പ്രാപിക്കണമെങ്കില്‍ പത്ത്‌ വര്‍ഷമെങ്കിലുമെടുക്കുമെന്നാണ്‌ വിദഗ്‌ധ മതം. സംഭവിച്ചുകഴിഞ്ഞ ഭൂമികുലുക്കത്തേക്കാള്‍ ജപ്പാനും ലോകം മുഴുവനും ഭയക്കുന്നത്‌, ലോകത്തില്‍ ഏറ്റവും മികച്ച ആറ്റം റിയാക്‌ടറുകളിലൊന്നായ ഫുക്കുഷിമ ആണവകേന്ദ്രത്തിലെ റിയാക്‌ടറുകള്‍ ഇനിയും പൊട്ടിത്തെറിക്കുമോ എന്ന കാര്യത്തിലാണ്‌. കൂനിന്‍മേല്‍ കുരുവെന്നോണം ജപ്പാനിലെ ഷിന്‍മൊഡാകെ അഗ്നിപര്‍വതവും പൊട്ടിത്തെറിച്ച്‌ നാശം വിതച്ചുകൊണ്ടിരിക്കുന്നു!

വലുപ്പംകൊണ്ട്‌ ലോകത്തിലെ ചെറിയ രാജ്യങ്ങളിലൊന്നായ ജപ്പാന്‍ യഥാര്‍ഥത്തില്‍ കടലിന്‍നടുവിലുള്ള ഒരു ദ്വീപ്‌സമൂഹമാണ്‌. അര്‍പ്പണബോധത്തിലും കര്‍മകുശലതയിലും ആത്മവിശ്വാസത്തിലും ആത്മാര്‍ഥതയിലും മികച്ചുനില്‍ക്കുന്ന ഒരു സമൂഹമാണ്‌ ജപ്പാന്‍ ജനത. ഒന്നാം ലോകമഹായുദ്ധത്തിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേ വന്നുപെട്ട രണ്ടാംലോകമഹായുദ്ധത്തിലും ജപ്പാന്‍ നിര്‍ണായക കക്ഷിയായിരുന്നു. യുദ്ധമുഖത്ത്‌ `അടിച്ചുകയറിയ' ജപ്പാനെ തളയ്‌ക്കാന്‍ അമേരിക്ക ലോകചരിത്രത്തിലെ ഏറ്റവും വലിയ കടുംകൈ ചെയ്‌തു. 1945 ആഗസ്‌തില്‍ അടുത്തടുത്ത ദിവസങ്ങളിലായി ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ്‌ വര്‍ഷിച്ചു. നിലംപരിശായ ജപ്പാന്‍ യുദ്ധമുഖത്ത്‌ നിന്ന്‌ പിന്‍മാറി. രണ്ടുലക്ഷത്തിലേറെ മനുഷ്യജീവന്‍ വെന്തുമരിച്ച ആ ദുരന്തഭൂമിയിലെ അണുവികിരണം അടുത്ത തലമുറകളിലേക്കു പോലും നീണ്ടുചെന്നു. പതിനായിരക്കണക്കിന്‌ വികലാംഗരായ മക്കള്‍ പിന്നീട്‌ ജനിച്ചുവെന്നതാണ്‌ നേര്‌. തകര്‍ന്നടിഞ്ഞ ഈ ചാരക്കൂമ്പാരത്തില്‍ നിന്ന്‌ `ഐതിഹ്യത്തിലെ ഫീനിസ്‌ക്‌സ്‌ പക്ഷി'യെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ജപ്പാന്‍ അഞ്ചാറു പതിറ്റാണ്ടുകള്‍ കൊണ്ട്‌ ലോകത്തിന്റെ നെറുകയില്‍ വികസനമികവുമായി എഴുന്നേറ്റുനില്‍ക്കാന്‍ പ്രാപ്‌തമായത്‌ ആ ജനതയുടെ നിശ്ചയ ദാര്‍ഢ്യവും അവരെ നയിച്ചവരുടെ ദീര്‍ഘവീക്ഷണവും കൊണ്ടാണ്‌. ഇക്കാര്യത്തില്‍ ജപ്പാന്‍ ലോകത്തിനു മാതൃകയാണെന്നതു പോലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും തങ്ങള്‍ മുന്‍പന്തിയിലാണെന്ന്‌ അവര്‍ ഇപ്പോഴത്തെ സംഭവത്തിലും തെളിയിച്ചിരിക്കുകയാണ്‌.

`ഹിരോഷിമ'യില്‍ ബാഹ്യശക്തികള്‍ ആറ്റം ബോംബ്‌ വര്‍ഷിപ്പിച്ചതായിരുന്നുവെങ്കില്‍ ഫുക്കുഷിമയില്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത അതിശക്തമായ ആണവോര്‍ജ റിയാക്‌ടറുകളുടെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ്‌. ഇതെഴുതുമ്പോള്‍ ഫുക്കുഷിമയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു എന്ന വാര്‍ത്തയാണ്‌ കേള്‍ക്കുന്നത്‌.

ഭൂകമ്പങ്ങളുടെയും സുനാമികളുടെയും മറ്റു `പ്രകൃതിക്ഷോഭ'ങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനോഗതി എന്താണ്‌ എന്നാലോചിക്കേണ്ടതല്ലേ? അത്‌ അവിടെയല്ലേ? നമ്മെ അത്‌ നേരിട്ടു ബാധിക്കില്ലല്ലോ എന്ന നിസ്സംഗത ചിലരിലെങ്കിലും കണ്ടേക്കാം. എന്നാല്‍ അത്യാധുനിക ശാസ്‌ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ഈ ഭൂകമ്പം ജപ്പാനിന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങുന്നില്ല. നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്ന നാല്‌ ഭൂഫലകങ്ങളുടെ മുകളിലാണ്‌ ജപ്പാന്‍ ഉള്‍ക്കൊള്ളുന്ന ഭൗമഖണ്ഡം നിലകൊള്ളുന്നത്‌. ആയതിനാല്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണിത്‌. ഇപ്പോള്‍ സംഭവിച്ച ഭൂകമ്പത്താല്‍ ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന്‌ പത്ത്‌ സെന്റിമീറ്റര്‍ വ്യതിചലിച്ചു എന്നാണ്‌ വാര്‍ത്തകളില്‍ കാണുന്നത്‌. അച്ചുതണ്ട്‌ ഒരു മൂര്‍ത്തമായ സാധനമല്ല; സാങ്കല്‌പികമാണ്‌.

എന്നാല്‍ ഭൂമിയുടെ സ്ഥാനം യഥാര്‍ഥമാണ്‌. ജപ്പാന്‍ ദ്വീപ്‌സമൂഹത്തിന്റെ പ്രധാനദ്വീപിന്‌ എട്ടടിയോളം സ്ഥാനചലനം സംഭവിച്ചു എന്നും ശാസ്‌ത്രലോകം സ്ഥിരീകരിക്കുന്നു. ഇതിന്നര്‍ഥമെന്താണ്‌? സംഭവിച്ചത്‌ നിരീക്ഷിച്ചറിയാന്‍ സാധിക്കുമെന്നല്ലാതെ ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. പ്രപഞ്ച ചംക്രമണത്തിലോ സംഭവവികാസങ്ങളിലോ മനുഷ്യന്‌ യാതൊരു പങ്കുമില്ല. സൃഷ്‌ടികളില്‍ അത്യുന്നതനും അതിശക്തനുമായ മനുഷ്യന്‍ സാക്ഷാല്‍ സ്രഷ്‌ടാവായ ദൈവത്തിന്റെ മുന്നില്‍ തികച്ചും നിസ്സാരനും നിസ്സഹായനുമാണ്‌.

`പ്രകൃതിക്ഷോഭം' എന്നു നാം വിളിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെപ്പറ്റി ഒരു സത്യവിശ്വാസി എന്ന നിലയില്‍ നമ്മുടെ മനോഭാവമെന്തായിരിക്കണം എന്നതും ചിന്താവിഷയമാണ്‌. പ്രപഞ്ചത്തെയാകമാനം സംവിധാനിച്ച്‌ പരിപാലിച്ചുപോരുന്ന സ്രഷ്‌ടാവായ അല്ലാഹുവിന്‌ ഇതെല്ലാം നിമിഷനേരം കൊണ്ട്‌ മാറ്റിമറിക്കാനും പ്രയാസമില്ല. ഇവിടെ സ്വസ്ഥമായും സുഖമായും ജീവിക്കാന്‍ സൗകര്യപ്പെട്ടു എന്നതിന്‌ നാം അല്ലാഹുവിനെ സ്‌തുതിക്കണം. കുന്നും മലയും കരയും കടലും ചതുപ്പും മരുഭൂമിയും കാടും പുഴയും ചേര്‍ന്ന ഭൂമി. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ക്ഷീരപഥങ്ങളും ചേര്‍ന്ന നമുക്കറിയാത്ത കണ്ണെത്താ ദൂരത്തുള്ള ആകാശം. ഭൂമിയില്‍ മാത്രം ജീവന്‍. ദശലക്ഷക്കണക്കിന്‌ ജന്തുജാലങ്ങള്‍. അവയിലൊന്നായ മനുഷ്യന്‍. എന്നാല്‍ മനുഷ്യന്‍ മാത്രം മറ്റെല്ലാത്തിനും ഉപരി, എല്ലാറ്റിനെയും നിയന്ത്രിച്ച്‌ വരുതിയില്‍ നിര്‍ത്തുന്നു. വിശേഷബുദ്ധിയാണതിനു കാരണം. അതുകൊണ്ടു തന്നെ അവന്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടവനാണ്‌. ചോദ്യം ചെയ്യപ്പെടുന്നവനും. നിന്നും ഇരുന്നും കിടന്നും ദൈവത്തിന്റെ മഹത്വത്തെപ്പറ്റി ഓര്‍ക്കുന്നവനാണ്‌ യഥാര്‍ഥ ബുദ്ധിമാന്‍ എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. (3:191)

വെള്ളം, വായു, മണ്ണ്‌ ഇതെല്ലാം മനുഷ്യന്റെ ജീവിതത്തിന്‌ അത്യാവശ്യമാണ്‌. ഇവയുടെ ആധിക്യമോ ദൗര്‍ലഭ്യമോ മനുഷ്യന്‌ സഹിക്കാന്‍ കഴിയില്ല. വെള്ളം, വായു, മണ്ണ്‌ എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ അതിരുകവിഞ്ഞ രൂപമല്ലേ പ്രളയം, കൊടുങ്കാറ്റ്‌, ഭൂമികുലുക്കം എന്നിവ! സത്യനിഷേധത്തിന്റെ മൂര്‍ത്തീഭാവമായ മുന്‍കാല സമൂഹങ്ങളില്‍ ചിലതിനെ അല്ലാഹു നശിപ്പിച്ചത്‌ ഈ വക പ്രകൃതി പ്രതിഭാസങ്ങള്‍ കൊണ്ടായിരുന്നുവല്ലോ. അന്തരീക്ഷത്തിലുറഞ്ഞു കൂടുന്ന ഇടിയും മിന്നലും മനുഷ്യജീവിതത്തിന്‌ അനിവാര്യമായ ഘടകങ്ങള്‍ ഉല്‌പാദിപ്പിക്കാന്‍ ഭൂമിക്കാവശ്യമാണ്‌. അതേ ഇടിനാദം ശിക്ഷയായി ഇറക്കപ്പെട്ടതായി ഖുര്‍ആന്‍ (41:13,17) ചൂണ്ടിക്കാണിക്കുന്നു.

വാനഭൗമ പ്രതിഭാസങ്ങള്‍ക്ക്‌ ശാസ്‌ത്രീയമായി കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത കാലത്ത്‌ പ്രവാചകന്‍(സ) കാറ്റടിച്ചുവീശുമ്പോഴും ഗ്രഹണം സംഭവിക്കുമ്പോഴും ഇടിമിന്ന്‌ വെട്ടിത്തിളങ്ങുമ്പോഴുമൊക്കെ അല്ലാഹുവോട്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ ഈ കാറ്റിലടങ്ങിയ നന്മയും അതെന്തിന്‌ നിയോഗിക്കപ്പെട്ടുവോ അതിലുള്ള നന്മയും ഞാന്‍ നിന്നോട്‌ തേടുന്നു. അല്ലാഹുവേ, ഈ കാറ്റിലടങ്ങിയ തിന്മയില്‍ നിന്നും അതെന്തിന്‌ നിയോഗിക്കപ്പെട്ടുവോ അതിലുള്ള തിന്മയില്‍ നിന്നും ഞാന്‍ നിന്നോട്‌ രക്ഷതേടുന്നു. (മുസ്‌ലിം, തിര്‍മിദി)

സയന്‍സിന്റെയും ടെക്‌നോളജിയുടെയും നെറുകയില്‍ നില്‍ക്കുന്ന ഇന്നും നമുക്ക്‌ അതിലപ്പുറം എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ചിന്തിക്കുക. വിനയാന്വിതരാവുക, പ്രാര്‍ഥിക്കുക. ഓരോ സംഭവങ്ങളും നമുക്ക്‌ പാഠമായിത്തീരട്ടെ. അന്താരാഷ്‌ട്ര തലത്തില്‍ ദുരന്തബാധിതര്‍ക്ക്‌ സഹായമെത്തിക്കട്ടെ. മനുഷ്യസഹോദരങ്ങള്‍ എന്ന നിലയില്‍ നമുക്ക്‌ അവരുടെ വിഷമത്തില്‍ പങ്കുചേരാം.

from shabab editorial

ശിപാര്‍ശകര്‍ രക്ഷിക്കുമെന്ന പ്രതീക്ഷ

സാക്ഷാല്‍ ദൈവത്തില്‍ പങ്കുകാരായി കല്‌പിക്കുന്ന ആരാധ്യരെല്ലാം ഭക്തന്മാര്‍ക്കു വേണ്ടി ദൈവത്തിന്റെയടുക്കല്‍ ശിപാര്‍ശ ചെയ്യുമെന്നാണ്‌ ബഹുദൈവാരാധകര്‍ വിശ്വസിക്കുന്നത്‌. എക്കാലത്തും ഈ വിശ്വാസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ബഹുദൈവ വിശ്വാസികള്‍ കഴിഞ്ഞുപോരുന്നത്‌. യഥാര്‍ഥ ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച ബോധമില്ലായ്‌മയും ദൈവകാരുണ്യത്തിലുള്ള നിരാശയും ഒരുപോലെ ഇതിനു കാരണമായിട്ടുണ്ട്‌. മുഹമ്മദ്‌ നബി പ്രബോധനം ചെയ്‌തിരുന്ന മക്കയിലെ ബഹുദൈവാരാധകര്‍ വെച്ചുപുലര്‍ത്തിയിരുന്ന വിശ്വാസം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു: ``അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശകരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു'' (10:18). ഇത്തരം ശിപാര്‍ശകരെ ഇടയാളന്മാരായി ആരാധിക്കാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ചിട്ടില്ലെന്ന്‌ തുടര്‍ന്ന്‌ പറയുന്നു: ``നബിയേ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്‌ അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.'' (10:18)

ബഹുദൈവാരാധന സൃഷ്‌ടിക്കുന്ന ഏറ്റവും വലിയ അപചയങ്ങളില്‍ ഒന്നാണ്‌ ശുപാര്‍ശകരിലുള്ള അബദ്ധവിശ്വാസം. യഥാര്‍ഥ ദൈവത്തിന്റെയടുക്കല്‍ രക്ഷകിട്ടാത്ത പല കാര്യങ്ങളും ഇഹത്തിലും പരത്തിലും ഈ ശുപാര്‍ശകര്‍ ഭക്തര്‍ക്കു വേണ്ടി നേടിക്കൊടുക്കുമെന്നാണ്‌ ഈ വിശ്വാസത്തിന്റെ താല്‌പര്യം. ഇത്‌, മനുഷ്യജീവിതത്തില്‍ നിന്ന്‌ തിന്മകള്‍ തടയുന്നതിന്‌ തടസ്സമായി നില്‍ക്കുന്നു. ദൈവത്തിന്‌ ഇഷ്‌ടപ്പെടാത്ത ഏത്‌ തിന്മകളും ശുപാര്‍ശകരില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്‌ ഭക്തന്മാര്‍ ചെയ്‌തുകൂട്ടുന്നു. പ്രപഞ്ചനാഥനായ ദൈവത്തെ സ്വാധീനങ്ങള്‍ക്ക്‌ വശംവദനാകുന്ന ദുനിയാവിലെ രാജാവിനോട്‌ സാദൃശ്യപ്പെടുത്തുന്ന ഈ വിശ്വാസം മറ്റു പല തെറ്റായ സങ്കല്‌പങ്ങളിലേക്കും മനുഷ്യനെ എത്തിക്കുന്നു. ഇഹത്തില്‍ പല കാര്യങ്ങളും നേട്ടങ്ങളും പെട്ടെന്ന്‌ നേടിത്തരാന്‍ ശുപാര്‍ശകര്‍ക്കാവുമെന്ന്‌ വിശ്വസിക്കുന്നതിനാല്‍ ദൈവത്തെ പൂര്‍ണമായും വിസ്‌മരിച്ച്‌ ശിപാര്‍ശകരെ മാത്രം ആരാധനയും പ്രാര്‍ഥനയും നേര്‍ച്ചയും കാണിക്കകളും വഴി സ്വാധീനിക്കാന്‍ ഭക്തന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവയ്‌ക്ക്‌ സമര്‍പ്പിക്കുന്ന നേര്‍ച്ച കാഴ്‌ചകളും ദ്രവ്യങ്ങളുമെല്ലാം ഒരര്‍ഥത്തില്‍ ദൈവത്തിനുള്ള കോഴയായി മാറുന്നു. ഇത്‌ ദൈവത്തിന്റെ എല്ലാ മഹത്വവും ഇടിച്ചുതാഴ്‌ത്തുന്നതാണ്‌.

ഹൈന്ദവ പുരാണങ്ങളില്‍ ഇങ്ങനെ സ്വാധീനത്തിന്‌ വശംവദരായി കാര്യങ്ങള്‍ നേടിക്കൊടുക്കുകയും ശത്രുവിനെ നിഗ്രഹിക്കുകയും മിത്രത്തെ സംരക്ഷിക്കുകയും ചെയ്യുന്ന കഥകള്‍ സുലഭമാണ്‌. ക്രൈസ്‌തവസമൂഹം പുണ്യാളന്മാരെയും കാലാകാലങ്ങളില്‍ വാഴ്‌ത്തപ്പെട്ടവരെയും ശുപാര്‍ശകരായി സ്വീകരിക്കുകയും തങ്ങളുടെ പാപങ്ങളും കുറ്റങ്ങളും ഇവരോട്‌ ഏറ്റുപറഞ്ഞ്‌ പരിഹരിക്കപ്പെടുമെന്ന്‌ കരുതുകയും ചെയ്യുന്നു. പുരോഹിതന്മാരുടെ മുമ്പിലുള്ള കുമ്പസാരവും ദൈവത്തിന്റെ അടുക്കലേക്കുള്ള ശുപാര്‍ശ തന്നെ. ഇതിനെല്ലാം പുറമെ യേശുവിനെക്കുറിച്ച വിശ്വാസവും തിന്മകളില്‍ നിന്ന്‌ മാറിനില്‍ക്കുന്നതിന്‌ തടസ്സമായി മാറുന്നുണ്ട്‌. പാപപരിഹാരാര്‍ഥം ക്രിസ്‌തു കുരിശുമരണം വരിച്ചതോടെ അദ്ദേഹത്തില്‍ വിശ്വസിക്കുന്നവരെല്ലാം രക്ഷപ്പെട്ടുവെന്നതാണ്‌ ഇവരുടെ വിശ്വാസം. ശൈഖ്‌ മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനിയെക്കുറിച്ച്‌ മുസ്‌ലിം സമൂഹം വെച്ചുപുലര്‍ത്തുന്ന വിശ്വാസവും ഇങ്ങനെ തന്നെ. പാപങ്ങള്‍ എത്ര ചെയ്‌താലും ഇഹത്തിലും പരത്തിലും അദ്ദേഹം തുണയായി വരുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ശൈഖ്‌ അവര്‍കളെക്കുറിച്ച്‌ പാടുന്ന കാവ്യത്തിലെ വരികള്‍ നോക്കുക.

എന്റെ മുരീദാരും നരകത്തിലില്ലെന്ന്‌
നരകത്തെ കാക്കും മലക്ക്‌ പറഞ്ഞോവര്‍

ശൈഖിന്റെ ഭക്തന്മാര്‍ നരകത്തില്‍ ഇല്ലെന്ന്‌ വരുന്നത്‌ അവരുടെ സുകൃതം കൊണ്ടല്ല, പ്രത്യുത ശൈഖിന്റെ മുരീദ്‌ (ഭക്തന്‍) ആയതുകൊണ്ട്‌, അദ്ദേഹത്തിന്റെ മഹത്വവും നന്മയും കൊണ്ട്‌ അവര്‍ രക്ഷപ്പെടുകയാണെന്നാണ്‌ തുടര്‍ന്നുള്ള വരികളിലുള്ളത്‌.

എന്റെ മുരീദാരും നല്ലവരല്ലെങ്കില്‍
എപ്പോഴും നല്ലവന്‍ ഞാനെന്ന്‌ ചൊന്നോവര്‍

ഇത്തരമൊരു ശുപാര്‍ശാവിശ്വാസം ജീവിതത്തില്‍ എന്തുതരം പ്രതികരണമാണുണ്ടാക്കുകയെന്ന്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന്‌ അല്ലാഹു ജനങ്ങളോട്‌ ആവശ്യപ്പെടുമ്പോള്‍, അതിനു കാരണമായി, ജീവിതത്തില്‍ ഭക്തിയും ധര്‍മനിഷ്‌ഠയുമുണ്ടാകാന്‍ വേണ്ടി എന്ന്‌ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത്‌. ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച്‌ ജീവി)ക്കാന്‍ വേണ്ടിയത്രെ അത്‌.'' (വി.ഖു 2:21) ഇഹലോകത്ത്‌ മാത്രമല്ല പരലോകജീവിതത്തിലും ഈ ശുപാര്‍ശകര്‍ ഒരു ഉപകാരവും ചെയ്യില്ല. അത്തരമൊരു വിശ്വാസത്തിന്‌ മാത്രമേ ജീവിതത്തെ വിമലീകരിക്കാനാവുകയുള്ളൂ. ബഹുദൈവാരാധനയുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളിലേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട്‌ ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: ``തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഒരുമിച്ചു കൂട്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവര്‍ക്ക്‌ ഇത്‌ (ദിവ്യബോധനം) മുഖേന നീ താക്കീത്‌ നല്‌കുക. അവന്‌ പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്‌മത പാലിക്കുന്നവരായേക്കാം.'' (6:51)

തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം തനിക്കു തന്നെയാണെന്ന വിശ്വാസത്തിനു മാത്രമേ മനുഷ്യനെ നന്നാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ശുപാര്‍ശകരും രക്ഷകരുമായി മറ്റുപലരെയും കണ്ടുവെക്കുന്നവര്‍ക്ക്‌ അവിഹിതമായത്‌ ചെയ്യാന്‍ പ്രയാസമുണ്ടാവുകയില്ല. അതിനാല്‍ ബഹുദൈവാരാധകരുടെ ഇത്തരം ധാരണകളെ ഇസ്‌ലാം തിരുത്തുന്നു. സ്വന്തം ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്‌ അവനവന്റെ കര്‍മങ്ങളാണെന്ന്‌ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു (17:13). ഒരണുത്തൂക്കം നന്മ ചെയ്‌താല്‍ അതിന്റെ പ്രതിഫലവും ഒരണുത്തൂക്കം തിന്മയാണ്‌ ചെയ്‌തതെങ്കില്‍ അതിന്റെ ശിക്ഷയും ഓരോരുത്തരും അനുഭവിക്കേണ്ടിവരുമെന്നതാണ്‌ ഇസ്‌ലാമിന്റെ തത്വം (99:7,8). സാക്ഷാല്‍ ദൈവത്തിനു പുറമെ രക്ഷകരെയും ശുപാര്‍ശകരെയും സ്വീകരിച്ച്‌ വണങ്ങുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ ജീവിതരംഗത്ത്‌ ദൈവഭയത്താല്‍ സൂക്ഷ്‌മത പുലര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നില്ല. പ്രത്യുത, ദൈവത്തോട്‌ ധിക്കാരം കാണിച്ചാലും ശുപാര്‍ശകര്‍ രക്ഷപ്പെടുത്തുമെന്ന്‌ വിശ്വസിച്ച്‌ സമാധാനമടയുന്നു.

ബുദ്ധിശൂന്യം

ബഹുദൈവവിശ്വാസം ബുദ്ധിപരമായ ഒരു നിലപാടല്ല. തികച്ചും ബുദ്ധിശൂന്യവും അര്‍ഥരഹിതവുമായ ഒരു കാര്യം മാത്രം. ഒരു വിജ്ഞാനത്തിന്റെയോ അന്വേഷണത്തിന്റെയോ ഫലവുമല്ല. ഈ പ്രപഞ്ചം ഏകനായ ഒരു സ്രഷ്‌ടാവിന്റെ പ്രവര്‍ത്തനമാണെന്നത്‌ ലളിതമായ ഒരു ചിന്തയുടെയും ബുദ്ധിയുടെയും താല്‌പര്യം മാത്രമാണ്‌. പ്രപഞ്ചത്തിനു പിന്നിലെ താളപ്പൊരുത്തവും ഐക്യവും ഇത്‌ മനസ്സിലാക്കിത്തരുന്നു. സൃഷ്‌ടിപ്രപഞ്ചത്തിനു പിന്നില്‍ ഒന്നിലേറെ സ്രഷ്‌ടാക്കളെയോ നിയന്താക്കളെയോ സങ്കല്‌പിക്കുക എന്നത്‌ മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമല്ല. പ്രപഞ്ച സംവിധാനത്തോടും ഘടനയോടും യോജിക്കുന്ന കാര്യവുമല്ല. വിശുദ്ധ ഖുര്‍ആന്റെ ഒരു ചോദ്യം വളരെ പ്രസക്തമാണ്‌: ``ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തില്‍ സംശയമോ?'' (14:10). ബഹുദൈവാരാധകര്‍ പോലും ഏകദൈവവിശ്വാസം അവകാശപ്പെടുന്നവരാണ്‌. അവര്‍ അംഗീകരിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ്‌ അവരെ ഏകദൈവാരാധനയിലേക്ക്‌ ഖുര്‍ആന്‍ ക്ഷണിക്കുന്നത്‌. സാക്ഷാല്‍ ദൈവത്തിനു പുറമെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരോട്‌ ഖുര്‍ആന്‍ ചോദിക്കുന്നത്‌ നോക്കുക: ``ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്കാഹാരം നല്‍കുന്നതാരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്‌ചയും അധീനപ്പെടുത്തുന്നത്‌ ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ ചോദിക്കുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുന്നില്ലേ? (വി.ഖു 10:31) പ്രപഞ്ചത്തിന്റെ സൃഷ്‌ടി-സ്ഥിതി കാര്യങ്ങളെല്ലാം ഏകനായ ദൈവത്തിന്റെ മാത്രം പ്രവര്‍ത്തനങ്ങളാണെന്ന്‌ ഇതര ദൈവങ്ങളെ പൂജിക്കുന്നവരും സമ്മതിക്കുന്നുവെന്നാണ്‌ ഇവിടെ പറയുന്നത്‌.

മനുഷ്യ പ്രകൃതിക്കും ബുദ്ധിക്കും ഈ ഏകദൈവത്വം പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. അതുകൊണ്ടാണ്‌, പ്രവാചകനായ യൂസുഫ്‌(അ) തന്റെ കൂടെ ജയിലില്‍ കഴിച്ചുകൂട്ടിയ രണ്ട്‌ കൂട്ടുകാരോട്‌ ഇങ്ങനെ ചോദിക്കുന്നത്‌: ``വ്യത്യസ്‌ത രക്ഷാധികാരികളാണോ ഉത്തമം. അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ?'' (12:39) ഇതിനെ തുടര്‍ന്ന്‌ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ നിരര്‍ഥകത അദ്ദേഹം അവരെ ബോധ്യപ്പെടുത്തുന്നു: ``അവന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല.'' (12:40)

ഒന്നിലേറെ ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ പരസ്‌പരം കിടമത്സരവും അധികാരമേല്‍ക്കോയ്‌മയും കാണിക്കാന്‍ ഇടയുണ്ടെന്ന്‌ വ്യക്തം. ഹൈന്ദവപുരാണങ്ങളില്‍ ഇത്തരം ദേവലോക കഥകള്‍ സുലഭമാണ്‌. ബ്രഹ്‌മാവും വിഷ്‌ണുവും ശിവനുമെല്ലാം പരസ്‌പരം വഴക്കും സംഘട്ടനവുമുണ്ടാക്കിയതായി പുരാണങ്ങളില്‍ കാണാം. പ്രസിദ്ധമായ ത്രിശങ്കു സ്വര്‍ഗത്തിന്റെ കഥയും ഇത്തരത്തിലൊന്നുതന്നെ, ഇതിലേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക: ``അല്ലാഹുവോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്‌ടിച്ചതുമായി പോയ്‌ക്കളയും. അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!'' (23:91)

ഒന്നിലേറെ ദൈവങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായാല്‍ ഈ പ്രപഞ്ചത്തിന്റെ കാര്യമെല്ലാം അവതാളത്തിലാവുകയും പ്രപഞ്ചത്തിന്റെ നാശത്തിനു തന്നെ അതു കാരണമാവുകയും ചെയ്യും. അല്ലാഹു പറയുന്നത്‌ നോക്കുക: ``ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത്‌ രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍, സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാകുന്നു!''(21:22). അധികാരപ്രശ്‌നം ദൈവങ്ങള്‍ക്കിടയില്‍ സംഘട്ടനത്തിന്‌ അവസരമുണ്ടാക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ 17:42ല്‍ സൂചിപ്പിക്കുന്നു.

കര്‍മങ്ങള്‍ നിഷ്‌ഫലം

കര്‍മനിരതമായ ഒരു ജീവിതമാണ്‌ ഇസ്‌ലാം മനുഷ്യന്‌ വിഭാവനം ചെയ്യുന്നത്‌. ഐഹികജീവിതം കര്‍മങ്ങളുടെ ലോകവും പാരത്രികജീവിതം പ്രതിഫലം അനുഭവിക്കുന്ന ലോകവുമാണ്‌. ഇഹലോക ജീവിതത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌, ``നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന്‌ പരീക്ഷിക്കാന്‍ വേണ്ടി'' (67:2) എന്നാണ്‌. അപ്പോള്‍, ജീവിതവിജയത്തിന്‌ നിദാനം ഐഹികജീവിതത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയെന്നതാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം മരണാനന്തര ജീവിതത്തില്‍ മനുഷ്യന്‌ ഉപകാരപ്പെടണമെങ്കില്‍ അത്‌ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ടു മാത്രമായിരിക്കണമെന്നത്‌ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന കാര്യമാണ്‌. ലൗകികമോ ഭൗതികമോ ആയ താല്‌പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമായിരിക്കുമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രതിഫലം നല്‍കുന്നവന്‍ പ്രപഞ്ചനാഥനായതു കൊണ്ട്‌ അവന്റെ തൃപ്‌തി മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള കര്‍മങ്ങള്‍ക്ക്‌ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന്‌ വ്യക്തം. ബഹുദൈവാരാധന എന്നത്‌, സാക്ഷാല്‍ ദൈവത്തിനു മാത്രം സമര്‍പ്പിക്കേണ്ട കാര്യങ്ങള്‍ ദൈവേതരന്മാര്‍ക്ക്‌ സമര്‍പ്പിക്കുക എന്നതാണല്ലോ. അതുകൊണ്ടു തന്നെ അവരുടെ എല്ലാ കര്‍മങ്ങളും തീര്‍ത്തും നിഷ്‌ഫലമായിരിക്കും. ദൈവദൂതനായ മുഹമ്മദ്‌ നബിയെ തന്നെ സംബോധന ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുന്നത്‌ ശ്രദ്ധേയമാണ്‌: ``(അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്‌ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്‌ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65). മുഹമ്മദ്‌ നബിക്ക്‌ മുമ്പ്‌ വന്നുപോയ പ്രവാചകന്മാരോടും ഇതുപോലെ കര്‍മങ്ങള്‍ നിഷ്‌ഫലമാകുമെന്ന്‌ അല്ലാഹു അറിയിച്ചിട്ടുണ്ട്‌. (6:88)

സാമൂഹിക സേവനപ്രവര്‍ത്തനങ്ങളും മനുഷ്യോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും നിരന്തരം ചെയ്‌തുകൊണ്ടിരിക്കുന്ന ധാരാളം ആളുകളുണ്ട്‌. അവരുടെ കര്‍മങ്ങളെല്ലാം മരണാനന്തര ജീവിതത്തില്‍ പ്രതിഫലാര്‍ഹമായി മാറണമെങ്കില്‍ അവര്‍ ഏകദൈവ വിശ്വാസികളും ഏകദൈവാരാധകരുമായിരിക്കണമെന്നത്‌ കണിശതയുള്ള കാര്യമാണ്‌. ഇസ്‌ലാമിന്‌ മുമ്പുണ്ടായിരുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു അബ്‌ദുല്ലാഹിബ്‌നു ജുദ്‌ആന്‍. ഇദ്ദേഹം കുടുംബബന്ധം ചേര്‍ക്കുകയും പാവപ്പെട്ടവരെ ഊട്ടുകയുമെല്ലാം ചെയ്‌തിരുന്നു. ഇത്‌ അദ്ദേഹത്തിന്‌ മരണാനന്തരം ഉപകരിക്കുമോ എന്ന്‌ ചോദിച്ച പ്രവാചകപത്‌നി ആഇശ(റ)യോട്‌ തിരുദൂതര്‍ പറഞ്ഞത്‌: ``ഇല്ല, അദ്ദേഹമൊരിക്കലും അല്ലാഹുവോട്‌ പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരണമേ എന്ന്‌ പ്രാര്‍ഥിച്ചിട്ടില്ല'' (മുസ്‌ലിം) എന്നാണ്‌. അപ്പോള്‍ മുഴുവന്‍ കര്‍മങ്ങളും നിഷ്‌ഫലമാക്കിക്കളയുന്ന അതീവ ഗുരുതരമായ പാപമായി ബഹുദൈവാരാധനയെ ഇസ്‌ലാം കാണുന്നു. ബഹുദൈവാരാധനയുടെ അടിത്തറയില്‍ സ്ഥാപിതമായിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തുടങ്ങി മനുഷ്യന്‌ ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ദൈവത്തിങ്കല്‍ സ്വീകാര്യമല്ലാത്തവയാണ്‌ എന്നത്‌ എന്തുമാത്രം ദു:ഖകരമായ കാര്യമാണ്‌!

ദൈവത്തിന്‌ പിതൃപുത്ര ബന്ധങ്ങളാരോപിച്ചോ ആരാധനയില്‍ മറ്റുള്ളവര്‍ക്ക്‌ പങ്കുനല്‍കിയോ അസ്‌തിത്വത്തിലോ വിശേഷണങ്ങളിലോ പങ്കുചേര്‍ത്തോ ഏത്‌ വിധത്തിലായിരുന്നാലും ശരി ബഹുദൈവത്വം ഏറ്റവും വലിയ അക്രമം തന്നെയാണ്‌. ഇത്തരം അക്രമം ചെയ്യുന്ന ആളുകളുടെ വാസസ്ഥലം നരകമായിരിക്കുമെന്ന്‌ അല്ലാഹു അറിയിക്കുന്നു (5:72). ഇവര്‍ക്ക്‌ സ്വര്‍ഗവാസം നിഷിദ്ധവുമായിരിക്കും. മറ്റേതൊരു പാപവും അല്ലാഹു പൊറുത്തുകൊടുക്കാന്‍ ഇടയുണ്ട്‌. അത്‌ അവന്റെ ഹിതത്തിന്‌ വിധേയമാണ്‌. എന്നാല്‍, ബഹുദൈവാരാധകന്‍ അതില്‍ നിന്ന്‌ പശ്ചാത്തപിച്ച്‌ മടങ്ങാതെ മരിച്ചുപോയാല്‍ പിന്നീട്‌ അവനത്‌ പൊറുത്തുകൊടുക്കുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്ന്‌ അല്ലാഹു അറിയിക്കുന്നു. കാരണം, ദൈവത്തെക്കുറിച്ച ഏറ്റവും വലിയ ദുരാരോപണമാണ്‌ അവന്‍ ഉന്നയിച്ചിരിക്കുന്നത്‌. അല്ലാഹുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ``തന്നോട്‌ പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.'' (4:48)

by സി മുഹമ്മദ്‌സലീം സുല്ലമി @ SHABAB

പുണ്യപാപങ്ങളുടെ മാനദണ്ഡം

മാലാഖമാരില്‍ നിന്നും തിര്യക്കുകളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യന്‍ അസ്‌തിത്വ സ്വാതന്ത്ര്യമുള്ള സൃഷ്‌ടിയാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ നല്ലതും തിയ്യതും ഉണ്ടാവും. പുണ്യവും പാപവും ഉണ്ടാവും. നന്മതിന്മകളുടെയും പുണ്യപാപങ്ങളുടെയും വേര്‍തിരിവുകളുടെ അതിര്‍വരമ്പുകളും മതനിയമങ്ങളില്‍ നിന്നും ധര്‍മചിന്തയില്‍ നിന്നും

മാത്രമേ കാണൂ. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന കാര്യം ഇന്നമാതിരിയാണെന്ന്‌ കണ്ടെത്തുകയല്ലാതെ അതിലെ നന്മതിന്മകള്‍ വ്യവഛേദിക്കാന്‍ ശാസ്‌ത്രത്തിനു കഴിയില്ല. മതനിരാസം മുഖമുദ്രയാക്കിയവര്‍ ധാര്‍മികരംഗത്ത്‌ ഇരുട്ടില്‍ തപ്പാന്‍ കാരണമിതാണ്‌.

നന്മതിന്മകള്‍ ദൈവപ്രോക്തമാണ്‌. മതങ്ങള്‍ ദൈവിക സന്ദേശമാണല്ലോ. നിര്‍ഭാഗ്യവശാല്‍ പല മതങ്ങളും അവയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുള്‍പ്പെടെ മായം കലര്‍ത്തപ്പെടാതെ തനിരൂപത്തില്‍ ഇന്നു ലഭ്യമല്ല. വിശ്വാസികളില്‍ വന്നുപെട്ട സ്ഥാപിത താല്‌പര്യങ്ങളും പൗരോഹിത്യവും ചേര്‍ന്നുകൊണ്ടാണ്‌ ഈ അവസ്ഥയിലെത്തിച്ചത്‌. എന്നാല്‍ ഇസ്‌ലാം അതിന്റെ തനിമയാര്‍ന്ന സ്വരൂപത്തില്‍ -ദൈവിക വചനങ്ങളും പ്രവാചകചര്യയും- ഇന്നും നിലനില്‌ക്കുന്നു. അത്‌ ലോകാവസാനം വരെ നലനില്‌ക്കുകയും ചെയ്യും. അതേസമയം പ്രമാണങ്ങള്‍ ചൈതന്യവത്തായി നിലനില്‍ക്കെ തന്നെ അനുഗാമികള്‍ വഴിതെറ്റി സഞ്ചരിക്കുന്ന വിരോധാഭാസത്തില്‍ നിന്ന്‌ മുസ്‌ലിംകളും ഒഴിവല്ല.

പുണ്യപാപങ്ങള്‍ ദൈവപ്രോക്തമാണെന്നു പറഞ്ഞുവല്ലോ. വിശ്വാസി ഒരു കാര്യം നല്ലതെന്നോ ചീത്തയെന്നോ നിശ്ചയിക്കുന്നത്‌ മതപ്രമാണങ്ങളില്‍ മാറ്റുരച്ചുകൊണ്ടായിരിക്കും. അതുപോലെത്തന്നെ പുണ്യവാന്മാര്‍ ആരെല്ലാം, പുണ്യസ്ഥലങ്ങള്‍ എവിടെയെല്ലാം, പുണ്യസമയങ്ങള്‍ ഏതെല്ലാം എന്ന്‌ നിശ്ചയിക്കേണ്ടതും വിശുദ്ധ ഖുര്‍ആനും നബിചര്യയും അനുസരിച്ചു തന്നെയാണ്‌. ചില മനുഷ്യരില്‍ ദിവ്യത്വം ആരോപിക്കുകയും ആള്‍ദൈവങ്ങളെ സങ്കല്‌പിക്കുകയും ചെയ്യുക എന്നത്‌ സത്യവിശ്വാസത്തില്‍ പെട്ടതല്ല. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ദൈവദൂതന്മാര്‍ (നബിമാര്‍) മനുഷ്യരായിരിക്കെത്തന്നെ പുണ്യപുരുഷന്മാരും പാപസുരക്ഷിതരുമാണ്‌. പ്രവാചകന്മാരുടെ സന്തത സഹചാരികള്‍, രക്തസാക്ഷികള്‍, പ്രവാചകദൗത്യം സാര്‍ഥകമാക്കി ജീവിച്ചവര്‍ എന്നിവര്‍ക്കും മഹത്വമുണ്ടെന്നു ഖുര്‍ആന്‍ പറയുന്നു: ``ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍, അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (4:69)

ഈ നല്ല കൂട്ടുകാര്‍ സ്വര്‍ഗസ്ഥരാണ്‌ എന്നല്ലാതെ മറ്റു മനുഷ്യരുടെ ജീവിതവുമായോ കര്‍മങ്ങളുമായോ മാനുഷികതയ്‌ക്കപ്പുറം ബന്ധമുള്ളവരോ അവര്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുത്തവരോ അല്ല. ``ആര്‍ സുകൃതം ചെയ്‌തുവോ അതിന്റെ ഫലം അവന്‍ കാണും. ആര്‍ തിന്മ ചെയ്‌തുവോ അതിന്റെ ഫലം അവനും കാണും'' (വി.ഖു 99:7,8) എന്നതാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. അല്ലാഹുവോ റസൂലോ പറയാത്ത ഒരാളെയും പുണ്യപുരുഷനായി കണക്കാക്കാനോ പുണ്യവാളനായി പ്രഖ്യാപിക്കാനോ മനുഷ്യര്‍ക്കാര്‍ക്കും അവകാശമില്ല.

വ്യക്തികളെപ്പോലെത്തന്നെ ചില സ്ഥലങ്ങള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ അല്ലാഹു പറയുന്നു. അല്ലാഹുവിനെ ആരാധിക്കാനുള്ള മസ്‌ജിദുകള്‍ പുണ്യസ്ഥലങ്ങളാണ്‌. അവയില്‍ മൂന്നെണ്ണം പ്രത്യേകം പുണ്യം അര്‍ഹിക്കുന്നു. മസ്‌ജിത്തുല്‍ ഹറം (മക്ക), മസ്‌ജിദുന്നബവി (മദീന), മസ്‌ജിദുല്‍ അഖ്‌സ്വാ (ജറൂസലം) എന്നിവയാണത്‌. ഈ മൂന്നു പള്ളികളിലേക്കു മാത്രമേ ഒരു മുസ്‌ലിം പുണ്യംതേടി യാത്ര പോകാവൂ എന്ന്‌ നബി(സ) വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ മൂന്നു കേന്ദ്രങ്ങളിലേക്കല്ലാതെ തീര്‍ഥാടനമില്ല. അതില്‍ തന്നെ മസ്‌ജിദുല്‍ ഹറമിലല്ലാതെ (ഹജ്ജും ഉംറയും) മറ്റു രണ്ടിടത്തും പ്രത്യേകിച്ച്‌ ഒരു കര്‍മവും ചെയ്യാനില്ല. നമസ്‌കാരം, ദിക്‌റ്‌, ദുആ, ഖുര്‍ആന്‍ പാരായണം മുതലായവ മാത്രം. ലോകത്തുള്ള മറ്റെല്ലാ പള്ളികള്‍ക്കും തുല്യപദവി മാത്രം. ഹജ്ജുമായി ബന്ധപ്പെട്ട സ്വഫാ, മര്‍വ, മിനാ, മുസ്‌ദലിഫ തുടങ്ങിയ സ്ഥലങ്ങളും പുണ്യകേന്ദ്രങ്ങള്‍ തന്നെ. അവിടങ്ങളിലും ഹജ്ജോ ഉംറയോ അല്ലാതെ പ്രത്യേക കര്‍മങ്ങളില്ല താനും.

വ്യക്തികളും സ്ഥലങ്ങളും എന്ന പോലെ ചില സമയങ്ങള്‍ക്കും അല്ലാഹു പുണ്യം കല്‌പിച്ചിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ടു മാസമാണെന്നും അവയില്‍ നാലുമാസങ്ങള്‍ ആദരണീയമായവയാണെന്നും ഖുര്‍ആന്‍ (9:36) വ്യക്തമാക്കി. ആ നാലു മാസങ്ങള്‍ മുഹര്‍റം, റജബ്‌, ദുല്‍ഖഅദ്‌, ദുല്‍ഹിജ്ജ എന്നിവയാണെന്ന്‌ നബി(സ) വിശദീകരിച്ചു. വിശുദ്ധഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ റമദാന്‍ മാസം പുണ്യകരമാണെന്നും ആ മാസത്തില്‍ വ്രതമനുഷ്‌ഠിക്കണമെന്നും ഖുര്‍ആന്‍ കല്‌പിച്ചു (2:185). അതില്‍ തന്നെ ആ പ്രത്യേക രാത്രി ആയിരം മാസത്തെക്കാള്‍ ശ്രേഷ്‌ഠമാണെന്ന്‌ പ്രത്യേകം പറഞ്ഞു (97:3). ആ രാത്രി നിര്‍ണയിക്കപ്പെട്ടതെങ്കിലും നമുക്ക്‌ അറിയിക്കപ്പെട്ടിട്ടില്ല. റമദാനിലെ അവസാനത്തെ പത്തിലാണെന്ന്‌ നബി(സ) വിശദീകരിച്ചു. ആഴ്‌ചയില്‍ ഏറ്റവും നല്ല ദിനം വെള്ളിയാഴ്‌ചയാണെന്ന്‌ നബി(സ) പഠിപ്പിച്ചു. അതില്‍ തന്നെ കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത ഒരു സമയം പ്രാര്‍ഥനയ്‌ക്കുത്തരം ലഭിക്കാന്‍ ഏറെ പര്യാപ്‌തമാണെന്ന്‌ നബി(സ) അറിയിച്ചു. ഹജ്ജും പെരുന്നാളുകളും സുന്നത്ത്‌ നോമ്പുകളും നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്‌.

പുണ്യപാപങ്ങളെല്ലാം നിഷ്‌കൃഷ്‌ടമായി നിര്‍ദേശിച്ച്‌ തന്റെ ദൗത്യപൂര്‍ത്തീകരണത്തിനു ശേഷം പ്രവാചകന്‍ ലോകത്തോട്‌ വിടവാങ്ങി. അദ്ദേഹം വിടവാങ്ങുന്നതിനു മുന്‍പായി അല്ലാഹു പറഞ്ഞു: ``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു'' (5:3). പ്രവാചകന്‍ പ്രഖ്യാപിച്ചു: ``അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയും വിട്ടേച്ചുകൊണ്ട്‌ ഞാന്‍ പോകുന്നു'' (ബുഖാരി). അദ്ദേഹത്തിന്റെ താക്കീത്‌: ``നമ്മുടെ കല്‌പനയില്ലാത്ത ഏതെങ്കിലും കാര്യം ആരെങ്കിലും പുതുതായി മതത്തില്‍ ഉണ്ടാക്കിയാല്‍ അത്‌ തള്ളേണ്ടതാകുന്നു.''

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാല മുസ്‌ലിം സമുദായം ഈ തത്വങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചു. ദിവ്യന്മാരെയും പുണ്യാത്മാക്കളെയും സങ്കല്‌പിച്ചു. വ്യത്യസ്‌ത തീര്‍ഥാടന കേന്ദ്രങ്ങള്‍ -അതും മഖ്‌ബറകള്‍- സൃഷ്‌ടിച്ചു. കല്‌പിക്കപ്പെട്ടതിനപ്പുറം ദിനങ്ങള്‍ക്കും മാസങ്ങള്‍ക്കും പുണ്യം കല്‌പിച്ചു. ആഘോഷങ്ങളും ആചാരങ്ങളും പുതുതായി സൃഷ്‌ടിക്കപ്പെട്ടു. ഈയൊരു നിലപാടുതറയില്‍ നിന്നുകൊണ്ടുവേണം നൂതനാചാരമായ റബീഉല്‍ അവ്വലിനെയും നബിജയന്തിയാഘോഷത്തെയും കാണേണ്ടത്‌. ബറാത്ത്‌ രാവും മിഅ്‌റാജ്‌ രാവും വിലയിരുത്തേണ്ടത്‌.

വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും മുസ്‌ലിംകള്‍ തിരിച്ചുവരിക എന്നതു മാത്രമാണ്‌ പരിഹാരമായി നിര്‍ദേശിക്കാനുള്ളത്‌.

from SHABAB editorial

അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെ

അല്ലാഹുവോ റസൂലോ നിര്‍ദേശിക്കാത്ത ഒരു `നൂതന മതാചാരം' മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാവുകയാണ്‌. അത്‌ ആഴത്തില്‍ വേരോടാന്‍ വേണ്ടി ഒരു വിഭാഗം അഹോരാത്രം പരിശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ ഇന്ന്‌ നാട്ടില്‍ കാണപ്പെടുന്ന മീലാദ്‌ കാമ്പയിന്‍. നബി(സ) ഒരിക്കല്‍ പോലും ചെയ്‌തു കാണിക്കുകയോ നിര്‍ദേശിക്കുകയോ സ്വഹാബിമാര്‍ അനുഷ്‌ഠിക്കുകയോ ചെയ്യാത്ത ഒരാചാരമാണ്‌ നബിജയന്തി. മുസ്‌ലിംസമൂഹത്തിന്‌ ആഘോഷമായി നബി(സ) നിര്‍ദേശിക്കുകയും മാതൃക കാണിക്കുകയും ചെയ്‌ത രണ്ട്‌ പെരുന്നാള്‍ സുദിനങ്ങള്‍ ആഘോഷിക്കുന്നതിനെക്കാള്‍ എത്രയോ കേമമായി പ്രവാചകജയന്തി ആഘോഷിക്കുന്ന ആളുകള്‍ ഓരോവര്‍ഷവും തങ്ങളുടെ ആഘോഷരീതികളില്‍ വൈവിധ്യങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നത്‌ കാണാം. മീലാദ്‌ നൈറ്റ്‌, മീലാദ്‌ മീറ്റ്‌, മീലാദ്‌ ഫെസ്റ്റ്‌ തുടങ്ങിയ വ്യത്യസ്‌തമായ പേരുകളില്‍ ഒരുതരം മത്സര ബുദ്ധിയോടെ ഇറക്കിക്കൊണ്ടിരിക്കുന്ന വാള്‍പോസ്റ്ററുകളില്‍ ചിലതില്‍ പ്രത്യേക പ്രമേയങ്ങളും ശീര്‍ഷകങ്ങളും നല്‍കിക്കാണാം.

ഇത്തരത്തിലുള്ള ചില പോസ്റ്ററുകളില്‍ കണ്ട ഒരു പ്രമേയവാക്യം ഇങ്ങനെയാണ്‌: `നബിയിലൂടെ അല്ലാഹുവിലേക്ക്‌.' സത്യവിശ്വാസിക്ക്‌ ഞെട്ടലുളവാക്കുന്ന ഒരു വാചകമാണിത്‌. വിഗ്രഹങ്ങളിലൂടെയും മരിച്ചുപോയ മഹത്തുക്കളിലൂടെയും അല്ലാഹുവിലേക്കടുക്കാന്‍ കര്‍മങ്ങള്‍ ചെയ്‌തിരുന്ന സമൂഹത്തോട്‌ ആശയപരമായി പടപൊരുതി `അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെ' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ ജീവിച്ചു മരിച്ചുപോയ അന്ത്യപ്രവാചകന്റെ പേരില്‍ അദ്ദേഹം പഠിപ്പിച്ച അടിസ്ഥാനാദര്‍ശത്തിന്‌ കടകവിരുദ്ധമായ ആദര്‍ശം പ്രചരിപ്പിക്കുന്നത്‌ എന്തുമാത്രം അപരാധമാണ്‌! ഇത്‌ കേവലം ഒരു പോസ്റ്റര്‍ വാക്യമല്ല. തലമുറകളിലേക്ക്‌ പകരുന്ന തെറ്റായ ഒരു സന്ദേശമാണ്‌. മുസ്‌ലിംസമൂഹം ജാഗ്രത പുലര്‍ത്തിയേ പറ്റൂ.

പ്രവാചക പിതാവായ ഇബ്‌റാഹീം(അ) വിഗ്രഹാരാധനയില്‍ മുഴുകിയ, തന്റെ സമൂഹത്തില്‍ നിരന്തരമായ സംവേദനത്തിലൂടെയും ധൈഷണിക സംവാദത്തിലൂടെയും ഏകദൈവവിശ്വാസത്തിന്റെ (തൗഹീദ്‌) സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒരു കാര്യം വിശുദ്ധഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌: ``തീര്‍ച്ചയായും ഞാന്‍ ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചവനിലേക്ക്‌ ഋജുമനസ്‌കനായിക്കൊണ്ട്‌ എന്റെ മുഖം തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല''(6:69). അദ്ദേഹത്തിന്റെ ആ പ്രഖ്യാപനം അനശ്വരമാക്കിക്കൊണ്ട്‌ നിത്യവും നിര്‍ബന്ധമായി അഞ്ചുതവണ ഓരോ വിശ്വാസിയും തന്റെ നമസ്‌കാരത്തില്‍ അതാവര്‍ത്തിക്കണമെന്ന്‌ നബി(സ) പഠിപ്പിക്കുന്നു. വജ്ജഹ്‌തു വജ്‌ഹിയ ലില്ലദീ ഫത്വറസ്സമാവാതി വല്‍ അര്‍ദ്വ ഹനീഫന്‍.... എന്നിട്ട്‌ ആ പ്രവാചകനെത്തന്നെ അല്ലാഹുവിലേക്കുള്ള മാധ്യമമായി സ്വീകരിക്കുകയോ?

ജനങ്ങളിലേക്ക്‌ അല്ലാഹു തന്റെ ദൗത്യവുമായി പറഞ്ഞയച്ച ദൂതനും സന്ദേശവാഹകനുമാണ്‌ പ്രവാചകന്‍(സ). അത്‌ അല്ലാഹു നിശ്ചയിച്ച ഒരു വ്യവസ്ഥയാണ്‌. അഥവാ മനുഷ്യരില്‍ നിന്നു തന്നെ തെരഞ്ഞെടുത്ത ദൂതന്‍ (റസൂല്‍) മുഖേന മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുക എന്നത്‌. അത്‌ ഖുര്‍ആന്‍ എടുത്തുപറയുന്നു: ``അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്‌ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ (അല്ലാഹു).'' (62:2)

എന്നാല്‍ ഈ ദൂതന്‍ പഠിപ്പിച്ചതെന്താണ്‌? ഇടയാളന്മാരോ മധ്യവര്‍ത്തികളോ ഇല്ലാതെ ഓരോ മനുഷ്യനും നേര്‍ക്കുനേരെ അല്ലാഹുവിലേക്കടുക്കണമെന്ന്‌. ബഹുദൈവാരാധകരായ സമൂഹങ്ങള്‍ പ്രവാചകന്മാരോട്‌ തങ്ങളുടെ ശിര്‍ക്ക്‌ ന്യായീകരിച്ചത്‌ ഖുര്‍ആന്‍ വിവരിക്കുന്നു: ``അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്‌ നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.'' (39:3)

അപ്പോള്‍ മനുഷ്യരിലേക്ക്‌ അല്ലാഹു ദൂതന്മാരെ നിശ്ചയിക്കുന്നു. എന്നാല്‍ ആ ദൂതന്മാരിലൂടെയല്ല അല്ലാഹുവിലേക്കടുക്കുന്നതും അവനോട്‌ പ്രാര്‍ഥിക്കുന്നതും. മനുഷ്യര്‍ അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെയാണ്‌ അടുക്കേണ്ടത്‌. നബിയിലൂടെ അല്ലാഹുവിലേക്ക്‌ എന്ന മുദ്രാവാക്യം ഇസ്‌ലാമിനന്യമാണ്‌. മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു സന്ദേശം നല്‍കുന്നത്‌ എങ്ങനെയാണ്‌? അതിനു മൂന്നു മാര്‍ഗങ്ങള്‍ അല്ലാഹു അവലംബിക്കാറുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``(നേരിട്ടുള്ള) ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത്‌ ആ ദൂതന്‍ ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല'' (42:51). ജിബ്‌രീല്‍(അ) എന്ന മലക്ക്‌ മുഖേനയാണ്‌ മുഹമ്മദ്‌ നബി(സ)ക്ക്‌ വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വഹ്‌യുകള്‍ നല്‍കിയത്‌.

അല്ലാഹു നബി(സ)ക്ക്‌ സന്ദേശം നല്‍കാന്‍ മലക്ക്‌ എന്ന മാധ്യമം ഉപയോഗിച്ചത്‌ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയനുസരിച്ചാണ്‌. എന്നാല്‍ നബി(സ)യോ മറ്റു പ്രവാചകരോ ആ മലക്ക്‌ മുഖേനയല്ല അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചതും അല്ലാഹുവിലേക്കടുത്തതും. അതുപോലെ അല്ലാഹു പ്രവാചകന്‍ മുഖേന നമുക്ക്‌ സന്മാര്‍ഗം എത്തിച്ചു. എന്നാല്‍ തിരിച്ച്‌ അല്ലാഹുവിനെ സമീപിക്കുന്നത്‌ ആ പ്രവാചകന്‍ മുഖേനയല്ല. നേര്‍ക്കുനേരെയാണ്‌. പ്രവാചകനെ അല്ലാഹു ദൂതന്‍ എന്ന അര്‍ഥത്തിലുള്ള റസൂല്‍ എന്ന്‌ വിശേഷിപ്പിച്ചതു പോലെ (62:2) പ്രവാചകന്‌ അല്ലാഹുവിന്റെ ദൗത്യമെത്തിച്ച മലക്കിനെയും സന്ദേശവാഹകന്‍ എന്ന അര്‍ഥത്തില്‍ റസൂല്‍ (81:19) എന്നാണ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍ മലക്കിനെയോ പ്രവാചകനെയോ അല്ലാഹുവിലേക്ക്‌ അടുക്കാനുള്ള മധ്യവര്‍ത്തിയോ മാധ്യമമോ ആയി സങ്കല്‍പിച്ചാല്‍ അത്‌ ബഹുദൈവാരാധന(ശിര്‍ക്ക്‌)യായി. റസൂലിനോടോ മലക്കിനോടോ പാപമോചനത്തിന്നര്‍ഥിച്ചു കൂടാ. സ്വര്‍ഗപ്രവേശം ആവശ്യപ്പെട്ടുകൂടാ. മനുഷ്യന്റെ ആത്മാവിനെ പിടിക്കാന്‍ (മരണം) ഏല്‌പിക്കപ്പെട്ട മലക്കിനോട്‌ ദീര്‍ഘായുസ്സ്‌ നല്‍കാന്‍ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്കാകുന്നതു പോലെ നേര്‍മാര്‍ഗം കാണിച്ചുതരാന്‍ അല്ലാഹു നിശ്ചയിച്ച പ്രവാചകന്മാരോട്‌ `നേര്‍മാര്‍ഗത്തിലാക്കണേ' എന്ന്‌ പ്രാര്‍ഥിച്ചാല്‍ അതും ശിര്‍ക്കായിത്തീരുന്നു. ഇത്‌ നബിമാരെയും മലക്കുകളെയും ഇകഴ്‌ത്തലല്ല, അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ്‌.

from SHABAB EDITORIAL

പ്രവാചകനിന്ദയും പ്രവാചകസ്‌നേഹവും

അനുപമായ പ്രവാചക വ്യക്തിത്വത്തെയും ദൈവവചനങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും അവമതിച്ചുകൊണ്ട്‌ ഒന്നുരണ്ട്‌ പതിറ്റാണ്ടു മുമ്പ്‌ ഒരു മലയാളി യുക്തിവാദി ഒരു വിമര്‍ശനപഠനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. മലയാളക്കരയിലെ മുസ്‌ലിംകള്‍ അതിനെ ധൈഷണികമായി നേരിട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മുസ്‌ലിം നാമധാരി വിശുദ്ധ ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും `ചെകുത്താന്റെ വാക്കുകള്‍' ആയി ചിത്രീകരിച്ചുകൊണ്ട്‌ രചന നടത്തി. തീവ്രവാദിയായ ഒരു ഭരണാധികാരി അദ്ദേഹത്തെ വധാര്‍ഹനായി പ്രഖ്യാപിച്ചതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം ആ നാലാംകിട സാഹിത്യം വിശ്വോത്തരമായിത്തീര്‍ന്നു! ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രവാചക വ്യക്തിത്വത്തെ തേജോഹത്യ ചെയ്യാന്‍ വേണ്ടി ഡെന്മാര്‍ക്കിലെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധം അടിച്ചുവീശി. ഈയിടെ ഒരു കോളെജധ്യാപകന്‍ `പഠനപ്രവര്‍ത്തന'ത്തിനുള്ള മാധ്യമമായി പ്രവാചകനിന്ദ ഉപയോഗിച്ചതും അനന്തരപ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്‌.

അല്ലാഹുവിന്റെ സന്ദേശത്തെയും സന്ദേശവാഹകനെയും (റസൂല്‍) ആയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ എതിരാളികള്‍ ഏതു കാലത്തും ചെയ്‌തുപോന്നതാണ്‌ പ്രവാചകനിന്ദ എന്നത്‌. നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്നു. സമകാല സംഭവങ്ങളായ ചിലത്‌ സൂചിപ്പിച്ചുവെന്നു മാത്രമേയുള്ളൂ. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത്‌ ഒന്നുകില്‍ ഇതര മതവിശ്വാസികളായ തീവ്രവാദികളോ അല്ലെങ്കില്‍ മതനിഷേധികളായ യുക്തിവാദികളോ ആണ്‌. ഏതെങ്കിലും തരത്തില്‍ പെട്ട ഒരാള്‍ മുഹമ്മദ്‌ നബി(സ)യെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്നത്‌ ഒരു സത്യവിശ്വാസിക്ക്‌ സഹിക്കാനാവില്ല. വിശ്വാസികള്‍ക്ക്‌ പ്രവാചകനുമായി അത്രമാത്രം ആത്മബന്ധമുണ്ട്‌ എന്നതാണതിനു കാരണം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാള്‍ അടുത്ത ആളാകുന്നു.

അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളാകുന്നു'' (35:6). എങ്ങനെയാണ്‌ ഈ അടുപ്പവും കടപ്പാടും പാലിക്കപ്പെടേണ്ടത്‌ എന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി സ്‌മരിക്കുകയും ചെയ്യുന്നവര്‍ക്ക്‌'' (35:21). ``നിങ്ങള്‍ക്ക്‌ റസൂല്‍ നല്‌കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. ഏതൊന്നില്‍ നിന്ന്‌ റസൂല്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ വിട്ടുനില്‌ക്കുകയും ചെയ്യുക'' (59:7). അഥവാ സത്യവിശ്വാസി തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത്‌ പ്രവാചകന്റെ ജീവിത മാതൃകയനുസരിച്ചാണ്‌ എന്നര്‍ഥം.
ഈ ദൗത്യം വളരെ കൃത്യമായി പാലിച്ചവരായിരുന്നു റസൂലിന്റെ അനുചരന്മാര്‍ അഥവാ സ്വഹാബികള്‍. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുത്തു സ്വാംശീകരിച്ചു. തങ്ങളുടെ ജീവനെക്കാള്‍ അവര്‍ പ്രവാചകനെ സ്‌നേഹിച്ചു; ആദരിച്ചു. അദ്ദേഹത്തിനെതിരെ വന്ന ആക്ഷേപ ശരങ്ങള്‍ക്ക്‌ മറുപടി പറയുക മാത്രമല്ല, അദ്ദേഹത്തിനു നേരെ വന്ന അസ്‌ത്രങ്ങള്‍ സ്വദേഹം കൊണ്ട്‌ തടുത്തു. പിന്മുറക്കാരായ നമ്മുടെ മുന്നില്‍ പ്രവാചകന്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹം കാണിച്ചുതന്ന ജീവിതമാതൃക (സുന്നത്ത്‌) അനശ്വരമായി നിലനില്‌ക്കുന്നു. അത്‌ പിന്‍പറ്റുകയും അതിന്റെ മഹത്വങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയും ആ അനുപമ വ്യക്തിത്വത്തിനു നേരെ വരുന്ന നിന്ദാ ശരങ്ങള്‍ സമചിത്തത കൈവിടാതെ നേരിടുകയും വേണം.

നിര്‍ഭാഗ്യവശാല്‍ ജാജ്ജ്വലമായ ആ ജീവിതസരണിയിലൂടെ മുന്നോട്ടുനീങ്ങാന്‍ പ്രവാചകന്റെ അനുയായികള്‍ക്കു തന്നെ സാധിക്കുന്നില്ല. ഇസ്‌ലാം എന്നത്‌ പാരമ്പര്യവും നാട്ടുനടപ്പുമാണ്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ച മുസ്‌ലിം ഭൂരിപക്ഷത്തിന്‌ നബിചര്യ എന്താണെന്ന്‌ അജ്ഞാതമാണ്‌. എന്നാല്‍ ഏതെങ്കിലും ഭാഗത്തുനിന്ന്‌ പ്രവാചകനിന്ദ ഉണ്ടായി എന്നു കേട്ടാല്‍ വൈകാരികമായി പ്രതികരിക്കാന്‍ അവര്‍ മുന്നോട്ടുവരുന്നു. ഇത്‌ വലിയ വിരോധാഭാസമാണ്‌.

പ്രവാചകനെ സ്‌നേഹിക്കുക എന്നാല്‍ അദ്ദേഹത്തെ ശരിയാംവണ്ണം പിന്‍പറ്റലാണ്‌ എന്ന സത്യം മനസ്സിലാക്കാതെ ഇതര മതക്കാരും മറ്റു ചില പ്രസ്ഥാനക്കാരും തങ്ങളുടെ ആചാര്യന്മാരോടു പുലര്‍ത്തുന്ന ബന്ധമാണ്‌ അന്ത്യപ്രവാചകനോട്‌ ചില മുസ്‌ലിംകള്‍ പുലര്‍ത്തുന്നത്‌. ഭാഗ്യന്തരേണ ഈ നിലപാട്‌ പ്രവാചക സ്‌നേഹത്തിനുപകരം പ്രവാചക നിന്ദയായിത്തീരുകയാണെന്ന വസ്‌തുത അവരറിയാതെ പോകുന്നു.

അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ റബീഉല്‍ അവ്വല്‍ മാസത്തില്‍ മുസ്‌ലിം സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രവാചക ജയന്തി ആഘോഷം. മുഹമ്മദ്‌ നബി(സ) ജീവിതത്തിലൊരിക്കലും തന്റെ ബെര്‍ത്ത്‌ഡേ ആഘോഷിച്ചിട്ടില്ല. പ്രവാചകനെ ജീവനെക്കാള്‍ സ്‌നേഹിച്ച ഖലീഫമാരോ സ്വഹാബികളോ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ആചരിച്ചില്ല. സ്വഹാബിമാരില്‍ നിന്ന്‌ നേരിട്ട്‌ ദീന്‍ പഠിച്ച സച്ചരിതരായ മുന്‍ഗാമികള്‍ (സലഫുസ്സ്വാലിഹ്‌) ജന്മദിനാഘോഷം എന്തെന്നറിഞ്ഞിട്ടില്ല. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികമായി നയിച്ചവരും പില്‍ക്കാലത്ത്‌ മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ടവരുമായ മഹാന്മാരോ അവരുടെ ശിഷ്യരോ ഈ നൂതനകര്‍മം ചെയ്‌തിട്ടില്ല.

പ്രവാചക വിയോഗം കഴിഞ്ഞ്‌ നൂറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായ നബിദിനാഘോഷം എന്ന നൂതനാചാരം പുണ്യകരമായ മത കര്‍മമാണെന്ന രീതിയില്‍ ചിലര്‍ അനുഷ്‌ഠിക്കുന്നത്‌ ഖേദകരമാണ്‌. ഇത്തരം പുതിയ മതാചാരങ്ങള്‍ക്കാണ്‌ ബിദ്‌അത്ത്‌ എന്ന്‌ സാങ്കേതികമായി പറയപ്പെടുന്നത്‌. ബിദ്‌അത്തുകള്‍ വഴികേടിലാണ്‌ എന്നാണ്‌ പ്രവാചകന്റെ മുന്നറിയിപ്പ്‌. സമൂഹത്തില്‍ കാണുന്നത്‌ വിവേചനമില്ലാതെ വാരിപ്പുണരുന്ന മുസ്‌ലിം സമുദായത്തോട്‌ ഇക്കാര്യത്തില്‍ സ്‌നേഹബുധ്യാ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്‌ പ്രബോധകന്മാരുടെ ബാധ്യത.

from SHABAB editorial

മനസ്സ്‌ കുറ്റമറ്റതാക്കാന്‍

``നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും സംസാരങ്ങളില്‍ ഏറ്റവും വ്യാജമായത്‌ ഊഹമത്രെ.''
(ബുഖാരി, മുസ്‌ലിം)

``കേള്‍ക്കുന്നതെല്ലാം പറയുക എന്നത്‌ തന്നെ മതിയാകുന്നതാണ്‌ ഒരാള്‍ കളവ്‌ പറയുന്നവനായിത്തീരാന്‍.''
(മുസ്‌ലിം)

ഒരു സത്യവിശ്വാസി തന്റെ കാതും നാവും മനസ്സും അപഭ്രംശത്തില്‍ നിന്ന്‌ കാത്തുസൂക്ഷിക്കണമെന്നുണര്‍ത്തുന്ന നബിവചനങ്ങളാണ്‌ മുകളിലുദ്ധരിച്ചത്‌. ഊഹവും പരദൂഷണവും പരസ്‌പര പൂരകങ്ങളാണ്‌. സംസാരം പരദൂഷണമാകുമ്പോള്‍ പറയുന്ന നാവും കേള്‍ക്കുന്ന കാതും ഒരേസമയം കുറ്റത്തില്‍ പങ്കുവഹിക്കുന്നു.

പരദൂഷണം കേള്‍ക്കാന്‍ നിര്‍ബന്ധിതരായ വ്യക്തികള്‍ക്ക്‌ താന്‍ കേട്ട കാര്യത്തെപ്പറ്റി സ്വന്തമായ ഒരന്വേഷണത്തിലൂടെയും കുറ്റവിമുക്തി നേടാവുന്നതാണ്‌. കേട്ട കാര്യങ്ങള്‍ അന്വേഷണത്തിലൂടെ സത്യമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ആ വ്യക്തിയെ നേരില്‍ കണ്ട്‌ തെറ്റ്‌ തിരുത്താന്‍ ഗുണദോഷിക്കുകയാണ്‌ വേണ്ടത്‌. ബന്ധപ്പെട്ട വ്യക്തി കുറ്റക്കാരനല്ലെന്ന്‌ കണ്ടാല്‍ പരദൂഷണം പറഞ്ഞ്‌ തന്നെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തിനെ തിരുത്താനും സാധിക്കണം.

വ്യക്തികളെപ്പറ്റി തെറ്റായ ധാരണകളുണ്ടാക്കി വ്യക്തിബന്ധം തകര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്‌. രാഷ്‌ട്രീയവൈരവും പാര്‍ട്ടി പക്ഷപാതിത്വവും ഇതിന്‌ നിമിത്തമായി വര്‍ത്തിക്കുന്നു. തന്റെ പാര്‍ട്ടിക്കാരനും കക്ഷിക്കാരനുമാണ്‌ മറ്റൊരാളെപ്പറ്റി ദുഷിച്ച്‌ സംസാരിക്കുന്നതെങ്കില്‍ അത്‌ കണ്ണടച്ച്‌ വിശ്വസിക്കുകയും അതേറ്റു വിളിക്കുകയും ചെയ്യുന്നു. ഓരോ കക്ഷിയും തങ്ങളുടെ എതിരാളിയെ ഇവ്വിധം ചെളിവാരിയെറിയുന്ന കാഴ്‌ച എത്രയോ ഉണ്ട്‌. മറ്റൊരാളെ ദുഷിച്ച്‌ പറയുകയും അത്‌ കണ്ണടച്ച്‌ വിശ്വസിക്കുകയും ചെയ്യുന്നവര്‍ അതിന്റെ ഇസ്‌ലാമിക നിയമങ്ങള്‍ പലപ്പോഴും ഗൗനിക്കാറില്ല.

പരദൂഷണവും ഊഹാപോഹങ്ങളും കൊണ്ട്‌ നാവും കാതും മനസ്സും മലിനമാക്കിയവര്‍ ഇഹത്തിലും പരത്തിലും നഷ്‌ടക്കാരായിരിക്കുമെന്നാണ്‌ മതപ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഇത്തരക്കാര്‍ ഇഹലോകത്ത്‌ ചെയ്‌ത സല്‍കര്‍മങ്ങള്‍ പരലോകത്ത്‌ വെച്ച്‌ തന്റെ പ്രതിയോഗികള്‍ക്ക്‌ വീതിച്ചുകൊടുത്ത്‌ പാപ്പരായിത്തീരുന്ന ദയനീയാവസ്ഥയെപ്പറ്റി നബിവചനങ്ങളിലുണ്ട്‌.

ബനുല്‍മുസ്‌തലഖ്‌ യുദ്ധം കഴിഞ്ഞ്‌ വിജയശ്രീലാളിതരായി തിരിച്ചെത്തിയ മുസ്‌ലിംകള്‍ കപടവിശ്വാസികള്‍ പ്രചരിപ്പിച്ച അപവാദകഥയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. യാത്രാമധ്യേ വഴിയില്‍ ഒറ്റപ്പെട്ടുപോയ പ്രവാചകപത്‌നി ആഇശ(റ)യെ പ്രവാചകശിഷ്യനും സൈന്യത്തിന്റെ നിരീക്ഷകനുമായ സ്വഫ്‌വാന്‍(റ) കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു എന്ന സ്വാഭാവികമായ ഒരു സംഭവത്തെ കപടവിശ്വാസികള്‍ ഊഹാധിഷ്‌ടിതമായി നോക്കിക്കാണുകയും ദുഷിച്ച വ്യാഖ്യാനം നല്‌കി പ്രചരിപ്പിക്കുകയും ചെയ്‌തു.

ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്‌മത പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്‌. കപടവിശ്വാസികള്‍ ബോധപൂര്‍വം രൂപപ്പെടുത്തിയ അപവാദക്കഥയില്‍ വിശ്വസിക്കുന്നവര്‍ സ്വഹാബികളിലുണ്ടായി. ഊഹം, അപവാദം, പരദൂഷണം എന്നിവയുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലാഹു സത്യവിശ്വാസികളെ അറിയിച്ചിട്ടുണ്ട്‌. (വി.ഖു. 24:11-24)

സംശുദ്ധ മനസ്സുമായി ദൈവസന്നിധിയിലെത്തുന്നവര്‍ക്ക്‌ മാത്രമേ പരലോകത്ത്‌ രക്ഷപ്പെടാനാവൂ എന്ന്‌ ഇബ്‌റാഹീം നബി(അ)യുടെ ഒരു പ്രാര്‍ഥനയിലൂടെ ഖുര്‍ആന്‍ അടിവരയിടുന്നു: ``അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‌പ്‌ ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത്‌, കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.'' (വി.ഖു. 26:87-89)

കുറ്റമറ്റ ഹൃദയമുണ്ടാകണമെങ്കില്‍ പരദൂഷണം പറയുന്നതില്‍ നിന്ന്‌ നാവിനെയും കേള്‍ക്കുന്നതില്‍ നിന്ന്‌ കാതിനെയും ഊഹാപോഹങ്ങള്‍ കുത്തിനിറക്കുന്നതില്‍ നിന്ന്‌ മനസ്സിനെയും സംരക്ഷിച്ചുനിര്‍ത്തണം. ``സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്തുവന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്‌ക്ക്‌ നിങ്ങള്‍ ആപത്ത്‌ വരുത്തുകയും എന്നിട്ട്‌ അതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.'' (ഹുജുറാത്ത്‌ 49)

``തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.''(നജ്‌മ്‌ 28)

ദൈവബോധവും പരലോകചിന്തയുമുള്ള സത്യവിശ്വാസികള്‍ ഇഹപരജീവിതം ദുഷ്‌കരമാക്കുന്ന ഊഹം, അപവാദം, പരദൂഷണം എന്നീ ദുര്‍ഗുണങ്ങളില്‍ നിന്നകന്ന്‌ മനസ്സിനെ കുറ്റമറ്റതാക്കാന്‍ ശ്രമിക്കുക.

from Shabab Hadees Paadam

ലജ്ജയെന്ന കവചം ഭേദിക്കാതിരിക്കുക

സമൂഹജീവിയാണ്‌ മനുഷ്യന്‍. സമൂഹത്തിലെ ഒരംഗമെന്ന നിലയില്‍ ഓരോ വ്യക്തിയും ഇതര മനുഷ്യരോട്‌ എങ്ങനെ വര്‍ത്തിക്കണമെന്ന രീതിശാസ്‌ത്രത്തിന്റെ ആകെത്തുകയാണ്‌ സ്വഭാവ-സംസ്‌കാര മര്യാദകള്‍. മതങ്ങളാണ്‌ ഇവയുടെ സ്രോതസ്സ്‌. ശാസ്‌ത്രീയ നിരീക്ഷണങ്ങള്‍ക്കോ ഭൗതിക പ്രത്യയശാസ്‌ത്രങ്ങള്‍ക്കോ സാംസ്‌കാരിക രംഗത്ത്‌ നല്‍കാനൊന്നുമില്ല. ഇസ്‌ലാം ഇതിന്റെ ഏറ്റവും ഉത്തമവും ഉത്തുംഗവുമായ നിലവാരം മനുഷ്യരുടെ മുന്നില്‍ വയ്‌ക്കുന്നു. അചഞ്ചലമായ വിശ്വാസം, വിശ്വാസത്തില്‍ നിന്ന്‌ ഉത്ഭൂതമാകുന്ന കര്‍മാനുഷ്‌ഠാനങ്ങള്‍, തജ്ജന്യമായ മഹത്തായ സ്വഭാവം എന്നീ മൂന്നു ഘടകങ്ങളാണ്‌ മതമെന്ന്‌ സാമാന്യമായി പറയാം.

ഇത്തരത്തിലുള്ള സ്വഭാവമര്യാദകളാണ്‌ മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വ്യതിരിക്തനാക്കുന്നത്‌. മനുഷ്യനെ മനുഷ്യനാക്കുന്ന ഉത്‌കൃഷ്‌ട സ്വഭാവങ്ങളിലൊന്നാണ്‌ ലജ്ജ. സ്വകാര്യതകള്‍ കാത്തുസൂക്ഷിക്കാനും മാനവികത സംരക്ഷിക്കാനും ഏറ്റവും ആവശ്യമായ ഒരു ഗുണവിശേഷവും കൂടിയാണ്‌ ലജ്ജ. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കും നഗ്നതകളിലേക്കും എത്തിനോക്കാനോ തന്റെ സ്വകാര്യതകള്‍ പ്രദര്‍ശിപ്പിക്കാനോ ലജ്ജ എന്ന ഗുണുള്ള ആളുകള്‍ മുതിരുകയില്ല. ആശാസ്യമല്ലാത്ത കാര്യങ്ങള്‍ സമൂഹമധ്യത്തില്‍ വരാതിരിക്കാനുള്ള പ്രധാന കാരണം മനുഷ്യരുടെ ലജ്ജാശീലമാണ്‌.

വിവേകമെത്തിയിട്ടില്ലാത്ത പിഞ്ചുകുട്ടികള്‍ക്ക്‌ ലജ്ജ എന്നൊരു വികാരമില്ല. അതുകൊണ്ട്‌ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ത്യാജ്യഗ്രാഹ്യബോധമോ വിവേചനമോ കാണില്ല. എന്നാല്‍ നിഷ്‌കളങ്കമായ ആ കുരുന്നുകളുടെ ഏതുതരം ചെയ്‌തികളും നമുക്ക്‌ വിമ്മിട്ടമോ അലോസരമോ ഉണ്ടാക്കില്ല. നഗ്നത വെളിപ്പെടുത്തുക, പരസ്യമായി മലമൂത്ര വിസര്‍ജനം നടത്തുക, പരിസരബോധമില്ലാതെ സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലജ്ജയില്ലാത്തവന്റെ പ്രവൃത്തികളാണെങ്കിലും പിഞ്ചുകുഞ്ഞുങ്ങളാണെങ്കില്‍ അതില്‍ ആര്‍ക്കും വിഷമമില്ല. വിവേകത്തിനു ശേഷം പ്രായാധിക്യമെത്തി വീണ്ടും കുട്ടിത്തത്തിന്റെ ചേഷ്‌ടകള്‍ കാണിക്കുന്ന പടുവൃദ്ധരില്‍ നിന്ന്‌ ലജ്ജാവിഹീനമായ പ്രവൃത്തികള്‍ കാണുമ്പോള്‍ മുതിര്‍ന്നവര്‍ സഹതപിക്കുകയും അവരെ അതില്‍ നിന്ന്‌ യഥോചിതം വിലക്കുകയും ചെയ്യുന്നു. ബുദ്ധിഭ്രംശം മൂലം മാനസിക രോഗങ്ങള്‍ക്കടിപ്പെട്ട മനുഷ്യര്‍ക്ക്‌ മറ്റു പല മാനവിക ഗുണങ്ങളുമെന്ന പോലെ ലജ്ജ എന്ന വികാരവും നഷ്‌ടപ്പെടുന്നു. അതുകൊണ്ടാണ്‌ വിവേകമുള്ളവര്‍ അത്‌ രോഗമായി കണ്ട്‌ അവരെ ചികിത്സിക്കാന്‍ മുതിരുന്നത്‌. പിഞ്ചുകുഞ്ഞിനും പടുവൃദ്ധനും മാനസികരോഗിക്കും നിയമങ്ങള്‍ ബാധകമാവുകയോ അവര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇസ്‌ലാമിന്റെ ദൃഷ്‌ടിയിലും അവര്‍ കുറ്റക്കാരല്ല.

എന്നാല്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അടിമകളായി ബുദ്ധിഭ്രംശം വിലയ്‌ക്കു വാങ്ങുന്നവര്‍ക്കും ലജ്ജ എന്ന വികാരം നഷ്‌ടപ്പെടുന്നു. സ്വബോധം നഷ്‌ടപ്പെടുന്നതിനാല്‍ സമൂഹത്തില്‍ വെച്ച്‌ ഏതുതരം ചേഷ്‌ടകളും അവര്‍ നിര്‍ലജ്ജം ചെയ്‌തുകൂട്ടും. താന്‍ എന്തു പറയുന്നുവെന്നോ ആരോട്‌ പറയുന്നുവെന്നോ താന്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ സമൂഹത്തില്‍ എന്ത്‌ പ്രത്യാഘാതമാണ്‌ ഉണ്ടാവുന്നതെന്നോ ചിന്തിക്കാന്‍ കഴിയാത്ത മദ്യാസക്തര്‍ തികച്ചും കുറ്റവാളികളും ശിക്ഷിക്കപ്പെടേണ്ടവരുമായി കണക്കാക്കപ്പെടുന്നത്‌ ഇത്‌ അവരുടെ സ്വന്തം കാരണങ്ങളാല്‍ ആര്‍ജിച്ച തിന്മയായതുകൊണ്ടാണ്‌.

ഒരു കുഞ്ഞ്‌ മുതിര്‍ന്നു വരുന്നതിന്നനുസരിച്ച്‌ അവനില്‍ ലജ്ജാബോധവും വളര്‍ന്നുവരുന്നു. കാരണം ഇത്‌ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ഒരു ഗുണമാണ്‌. വിവസ്‌ത്രമാക്കപ്പെടുമ്പോള്‍ ലജ്ജ തോന്നുന്നത്‌ ഈ നൈസര്‍ഗികബോധം കൊണ്ടാണ്‌. പ്രകൃതി വിശേഷം അടിസ്ഥാനഗുണമായി കാണുന്ന മതമാണ്‌ ഇസ്‌ലാം. ലജ്ജയുടെ കാര്യത്തിലും അങ്ങനെ തന്നെ. നബി(സ)പറയുന്നു: ``ഈമാന്‍ എഴുപതില്‍പരം ശാഖകളാണ്‌. അവയിലേറ്റവും ശ്രേഷ്‌ഠം ഏകദൈവവിശ്വാസവും ഏറ്റവും താഴ്‌ന്നത്‌ വഴിയില്‍ നിന്ന്‌ ഉപദ്രവം നീക്കലുമാണ്‌. ലജ്ജ ഈമാനിന്റെ ഒരു ഭാഗമാണ്‌.''. മനുഷ്യന്റെ നല്ല നടപ്പുകളിലെല്ലാം ഈമാന്‍ പ്രതിഫലിക്കുന്നു എന്നര്‍ഥം. അപ്പോള്‍ ലജ്ജയില്ലാതാകുന്നത്‌ ഈമാനിന്റെ കുറവായി ഗണിക്കേണ്ടിവരും. മനുഷ്യന്‍ പല തിന്മകളും ചെയ്യാതിരിക്കാന്‍ ഒരു കാരണം ലജ്ജാബോധമാണ്‌. മതവിശ്വാസമോ സാംസ്‌കാരിക ചിന്തയോ ഒന്നുമില്ലെങ്കിലും ഒരു സാമൂഹ്യബോധമെന്ന നിലയില്‍ ലജ്ജ മനുഷ്യനെ തിന്മകളില്‍ നിന്ന്‌ പ്രതിരോധിക്കുന്നു. സ്വകാര്യമായി തെറ്റു ചെയ്യുന്നവര്‍ പോലും പകല്‍ മാന്യന്മാരാകുന്നതിന്റെ പിന്നുള്ളത്‌ ലജ്ജ എന്ന കവചമാണ്‌. അതാണ്‌ നബി(സ) പറഞ്ഞത്‌. ``നിനക്ക്‌ ലജ്ജയില്ലെങ്കില്‍ നിനക്കിഷ്‌ടമുള്ളത്‌ ചെയ്‌തോളൂ.'' എന്തും ചെയ്യാനുള്ള അനുവാദമല്ല; ലജ്ജയില്ലാതായാല്‍ ഉണ്ടാകാവുന്ന പരിണതിയാണ്‌ റസൂല്‍(സ) മുന്നറിയിപ്പ്‌ തരുന്നത്‌.

മനുഷ്യന്റെ ജന്മബോധവും ഇസ്‌ലാമിന്റെ സംസ്‌കാരവുമായ ലജ്ജാബോധം മനുഷ്യനില്‍ നിന്ന്‌ പതുക്കെപ്പതുക്കെ എടുത്തുമാറ്റപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷം നമുക്കു ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നു. കലയും സാഹിത്യവുമെന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മിക്ക സംഗതികളും മനുഷ്യനെ ലജ്ജയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നവയാണ്‌. മീഡിയ, പ്രത്യേകിച്ചും ദൃശ്യമീഡിയ, നമുക്കു മുന്നില്‍ വിളമ്പിത്തരുന്നതില്‍ മുച്ചൂടും നിര്‍ലജ്ജമായ പരിപാടികളാണ്‌. സിനിമയും സീരിയലും സംവേദനത്തിനുപകരിക്കുന്ന ഉത്തമ മാധ്യമമാണെന്നിരിക്കെ അവയെ ദുരുപയോഗപ്പെടുത്തി അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിച്ച്‌ പ്രേക്ഷക മനസ്സില്‍ നിന്ന്‌ ലജ്ജ എന്ന വികാരം തന്നെ നഷ്‌ടപ്പടുത്തുകയാണ്‌. കുടുംബത്തോടൊപ്പം കാണാന്‍ പറ്റാത്തതും കുട്ടികള്‍ കാണാന്‍ പാടില്ലാത്തതുമായ സിനിമകള്‍ മുന്‍കാലങ്ങളില്‍ `എ' എന്ന പേരില്‍ മാറ്റിനിര്‍ത്തിയിരുന്നത്‌ ഈ സാമൂഹ്യബോധം മൂലമായിരുന്നു. പക്ഷേ, ഫലം പൂര്‍ണമായും നെഗറ്റീവ്‌ ആയിരുന്നു. സകലമാന വേര്‍തിരിവും അതിലംഘിച്ച്‌ പുറത്തിറങ്ങുന്ന സിനിമകളും പൊതുസ്ഥലങ്ങളില്‍ കൊത്തിവച്ച ശില്‌പങ്ങളും വഴിയിലുടനീളം കാണുന്ന അശ്ലീല പോസ്റ്ററുകളും കണ്ടുകണ്ട്‌ -ഒഴിഞ്ഞുമാറാന്‍ കഴിയാഞ്ഞ്‌- അശ്ലീലതകള്‍ക്കു നേരെ ഒരുതരം നിസ്സംഗത മനുഷ്യരില്‍ വന്നുചേര്‍ന്നിരിക്കുകയാണ്‌. ലജ്ജ എന്ന കവചപാളിക്ക്‌ ഓട്ട വീണാല്‍ സാംസ്‌കാരികത്തകര്‍ച്ചയായിരിക്കും ഫലം. ഈയൊരു ദുരവസ്ഥയിലേക്ക്‌ സമൂഹം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഇതിന്നെതിരെ ബോധവത്‌കരണം നടത്തുക, വിശ്വാസത്തിന്റെ രക്ഷാകവചം തേടുക എന്നത്‌ മാത്രമാണ്‌ നമുക്ക്‌ മുന്നിലുള്ള പോംവഴി.

വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ. അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്‌താലും അത്‌ ബഹുദൈവാരാധന (ശിര്‍ക്ക്‌) ആയിത്തീരുന്നു. അഭൗതികമായ നേട്ടം പ്രതീക്ഷിക്കാതെ ജനപ്രീതി നേടാന്‍ വേണ്ടി നന്മ ചെയ്യുമ്പോള്‍ അത്‌ ഗോപ്യമായ ശിര്‍ക്ക്‌ (ശിര്‍ക്കുല്‍ഖഫിയ്യ്‌), ചെറിയശിര്‍ക്ക്‌ (ശിര്‍ക്കുല്‍അസ്വ്‌ഗര്‍) നബി(സ) വിശേഷിപ്പിച്ചു. അതിന്റെ നേര്‍വിപരീതം ശ്രദ്ധിക്കുക. അല്ലാഹു കാണുമല്ലോ എന്ന ചിന്തയാല്‍ തെറ്റില്‍ നിന്ന്‌ മാറിനില്‍ക്കുന്നത്‌ വലിയ പുണ്യം ജനങ്ങള്‍ കാണുന്നത്‌ ഭയന്ന്‌-ലജ്ജയാല്‍-തിന്മ ചെയ്യാതിരിക്കുന്നതും വ്യക്തിക്കും സമൂഹത്തിനും ഗുണകരമാണ്‌. അതാണല്ലോ അത്‌ ഈമാനില്‍ പെട്ടതാണ്‌ എന്ന്‌ നബി(സ) പ്രോത്സാഹിപ്പിക്കാന്‍ കാരണം. നമ്മുടെ പിന്‍തലമുറ ലജ്ജയില്ലാത്തവരാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

from shabab editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts