വീട്‌ നിര്‍മാണത്തിലെ ഇസ്‌ലാമിക മൂല്യങ്ങള്‍

ഏതാനും ദിവസം മുന്‍പ്‌ നടന്ന ഒരു അനുഭവം പങ്കുവയ്‌ക്കട്ടെ. വീട്ടാവശ്യത്തിന്‌ ഇറക്കിയ മണലില്‍ നിന്ന്‌ അയല്‍വാസിക്ക്‌ അല്‌പം വായ്‌പയായി വേണം. അതിന്നായി ഗുഡ്‌സ്‌ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത്‌ നിര്‍ത്തി ഡ്രൈവര്‍ എന്റെ വീടൊന്ന്‌ വീക്ഷിച്ചു. അടുത്ത്‌ പരിചയമില്ലെങ്കിലും ഇന്നാട്ടുകാരന്‍ തന്നെ. മുസ്‌ലിമാണ്‌ കക്ഷി. എന്നോടൊരു ചോദ്യം: ഇവിടെ ആര്‍ക്കെങ്കിലും അസുഖമുണ്ടാവാറുണ്ടോ? ഞാന്‍ ആശ്ചര്യപ്പെട്ടു. ഇയാള്‍ ഓട്ടോ ഡ്രൈവറോ ഹെല്‍ത്ത്‌വര്‍ക്കറോ?! ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രത്യേകിച്ച്‌ അസുഖമൊന്നും ആര്‍ക്കുമില്ല. അദ്ദേഹം വിടാന്‍ ഭാവമില്ല. ``ലക്ഷണം കണ്ടാല്‍ അസുഖം ഉണ്ടാവാതിരിക്കാന്‍ വഴിയില്ല. കാരണം കന്നിമൂലയ്‌ക്കാണ്‌ കക്കൂസ്‌.''

ഓ, ആതാണ്‌ കാര്യം. ഞാന്‍ പറഞ്ഞു: ``സഹോദരാ, ആ അസുഖം ഈ വീട്ടിലുണ്ടാവില്ല. കക്കൂസ്‌ നില്‍ക്കുന്ന സ്ഥാനമനുസരിച്ച്‌ ഈ വീട്ടില്‍ രോഗം വരില്ല. കാരണം ഞങ്ങള്‍ക്ക്‌ അല്ലാഹുവില്‍ വിശ്വാസമുണ്ട്‌. കക്കൂസും പരിസരവും വൃത്തികേടായിക്കിടക്കുകയാണെങ്കില്‍ അസുഖം വരാം.''

ഗുഡ്‌സ്‌കാരന്‍ വിടുന്നില്ല. കന്നി മൂലയ്‌ക്ക്‌ കക്കൂസ്‌ നിര്‍മിക്കുകയും അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്‌തിട്ട്‌ അത്‌ പൊളിച്ചുമാറ്റിയപ്പോള്‍ അസുഖം മാറിയ ഏതാനും പേരുടെ പട്ടിക അയാള്‍ നിരത്തി. എന്റെ അടുത്ത ചോദ്യം: ഇതാരാ പറഞ്ഞത്‌? ഡോക്‌ടറോ, എന്‍ജിനീയറോ, മുഹമ്മദ്‌ നബിയോ അതോ ആശാരിയോ? മറുപടി: അതെനിക്കറിയില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മലബാറിലെ ജനങ്ങളുടെ പൊതുവിശ്വാസത്തിന്റെ ഭാഗമാണിത്‌. (തെക്കന്‍ കേരളത്തിലോ മറ്റെവിടെയെങ്കിലുമോ ഇത്തരം വിശ്വസമുണ്ടോ എന്നറിയില്ല). വീട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ നിലനില്‌ക്കുന്ന നിരവധി അന്ധവിശ്വാസങ്ങളില്‍ ഒന്നാണിത്‌. ഇതര സമുദായങ്ങളിലെ അന്ധവിശ്വാസങ്ങള്‍ മുസ്‌ലിംകളിലേക്ക്‌ നടത്തിയ അധിനിവേശത്തിന്റെ മികച്ച ഉദാഹരണമാണിത്‌. നമസ്‌കാരം, നോമ്പ്‌ തുടങ്ങിയ കര്‍മങ്ങള്‍ക്കപ്പുറം ഇസ്‌ലാമിന്‌ വ്യക്തമായ ജീവിതവീക്ഷണവും സംസ്‌കാരവുമുണ്ട്‌ എന്ന കാര്യത്തിലുള്ള അജ്ഞതയുടെ ആഴം കാണിക്കുന്ന നിരവധി കാര്യങ്ങളിലൊന്നാണിത്‌. ഒരു സത്യവിശ്വാസി എന്ന നിലയില്‍ `വാസ്‌തുവിദ്യ'യുമായി ബന്ധപ്പെട്ട്‌ എന്തെല്ലാം ശ്രദ്ധിക്കണമെന്നും നാം തിരിച്ചറിയേണ്ടതില്ലേ?

ആഹാരം പോലെ തന്നെ, മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ ആവാസത്തിന്നൊരു കേന്ദ്രമെന്നത്‌. ഇതര ജന്തുക്കളില്‍ നിന്ന്‌ മനുഷ്യന്‍ വ്യതിരിക്തനാകുന്ന ഒരു ഘടകമാണ്‌ വീട്‌ എന്ന സങ്കല്‌പം. പക്ഷി മൃഗാദികളും ഉരഗങ്ങളും പ്രത്യുല്‍പാദനത്തിനു വേണ്ടി മാത്രം ഇണയെ തേടുന്നു. ആവശ്യം കഴിഞ്ഞാല്‍ ഇണകള്‍ വേര്‍പിരിയുന്നു. മുട്ടയിടാന്‍ വേണ്ടി കൂടുണ്ടാക്കുന്നു. കുഞ്ഞുങ്ങള്‍ക്ക്‌ പറക്കമുറ്റിയാല്‍ ആ കൂടുപേക്ഷിക്കുന്നു. കൂടുനിര്‍മാണം സഹജമായ ജന്മബോധമാണ്‌. അമ്മക്കിളി കുഞ്ഞിനെ കൂടുനിര്‍മാണം പഠിപ്പിക്കുന്നില്ല. ആയിരം കൊല്ലം മുന്‍പുള്ള കാക്കക്കൂടും ഈ `ഐ ടി യുഗ'ത്തിലെ കാക്കക്കൂടും ഒരുപോലെ! മനുഷ്യനോ... ആലോചിക്കേണ്ടതില്ലേ? കൂട്ടുജീവിതത്തിന്‌ ഒരു ആജീവനാന്ത ഇണയെ തേടുന്നു (വിവാഹം). മാതാപിതാക്കളും മക്കളും പേരമക്കളുമായി ബന്ധങ്ങള്‍ മുറിയാതെ, കുടുംബമായി കഴിയുന്നു. കുടുംബജീവിതത്തിന്റെ സ്വകാര്യതയ്‌ക്കു വേണ്ടി വീടു നിര്‍മിക്കുന്നു. അതില്‍ സ്ഥിരതാമസമാക്കുന്നു. അന്തിയുറങ്ങാനോ പ്രജനന പ്രക്രിയയ്‌ക്കോ വേണ്ടി മാത്രമല്ല; വീട്‌ കുടുംബത്തിന്റെ ആവാസകേന്ദ്രമാണ്‌.

മനുഷ്യബുദ്ധിയുടെ പ്രവര്‍ത്തനത്താല്‍ വികസിപ്പിച്ചെടുത്ത അനേകം ശാസ്‌ത്രശാഖകളിലൊന്നാണ്‌ വാസ്‌തുവിദ്യ അഥവാ ആര്‍ക്കിടെക്‌ചര്‍ (Art of building Construction). സിവില്‍ എന്‍ജിനീയറിംഗ്‌ ബി ആര്‍ക്ക്‌, എന്‍ജിനീയറിംഗ്‌ ഡിപ്ലോമ തുടങ്ങി നിരവധി വിദ്യാഭ്യാസ തലങ്ങള്‍ കെട്ടിട നിര്‍മാണരംഗത്ത്‌ നിലവിലുണ്ട്‌. ഒരു കെട്ടിടം-വീടായാലും അല്ലെങ്കിലും-നിര്‍മിക്കാനുദ്ദേശിക്കുന്നവര്‍ ഇത്തരം സാങ്കേതിക വിദഗ്‌ധരുടെ സഹായം തേടുന്നു. മനുഷ്യചരിത്രത്തില്‍ പാര്‍പ്പിട നിര്‍മാണത്തില്‍ വന്ന പരിവര്‍ത്തനങ്ങള്‍ വിസ്‌മയാവഹമാണ്‌. അളയില്‍ (ഗുഹ) താമസിച്ചിരുന്ന ആദിവാസി മുതല്‍ ആധുനിക പഞ്ചനക്ഷത്ര ഭവനങ്ങളില്‍ താമസിക്കുന്നവര്‍ വരെയുള്ള പരിവര്‍ത്തനം ഭൗതിക പുരോഗതിയുടെ നിദര്‍ശനങ്ങളിലൊന്നാണ്‌.

എന്നാല്‍ ഈ രംഗത്ത്‌ വിശ്വാസപരമായ ഒരു സമാന്തര ചാനല്‍ ഉണ്ട്‌. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരുടെ ശില്‌പിയായ വിശ്വകര്‍മാവിന്റെ പിന്‍മുറക്കാരാണ്‌ വിശ്വകര്‍മര്‍ അഥവാ ആശാരിമാര്‍. വിശ്വം (ലോകം) നിര്‍മിക്കുന്ന ദേവന്റെ ഭൂമിയിലെ പ്രതിരൂപമോ പ്രതിപുരുഷനോ ആണ്‌ വിശ്വകര്‍മര്‍ എന്നാണ്‌ സങ്കല്‌പം. (ആശാരിപ്പണി ഈയടുത്തകാലം വരെ ഒരു ജാതി വിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നുവല്ലോ. കാലം മാറി. ആശാരിയുടെ മക്കള്‍ സര്‍ക്കാര്‍ ജോലിയും മറ്റും തേടിപ്പോയി. ഇതരവിഭാഗങ്ങളില്‍ പെട്ടവര്‍ ജാതിമത ഭേദമില്ലാതെ വരുമാന മേന്മ കണ്ട്‌ ആശാരിപ്പണിയിലേക്ക്‌ നീങ്ങി; എങ്കിലും സാമ്പ്രദായിക ആശാരിമാര്‍ കുറ്റിയറ്റു പോയിട്ടില്ല). മരപ്പണിയും കൂട്ടുകയറ്റലും കോണ്‍ക്രീറ്റിനും ഇന്‍ഡസ്‌ട്രിയല്‍ വര്‍ക്കിനും വഴിമാറിയെങ്കിലും ഭവനനിര്‍മാണരംഗത്ത്‌ നിലനില്‌ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക്‌ കുറവുവന്നു കാണുന്നില്ല.

സ്ഥാനം നോക്കല്‍, കുറ്റിയടിക്കല്‍, കട്ടിലവയ്‌ക്കല്‍ തുടങ്ങിയവ ആത്മീയ പ്രധാനമായ കര്‍മങ്ങളായി കാണുകയും അവയ്‌ക്കൊക്കെ കാര്‍മികന്മാരെ കണ്ടെത്തുകയും ചെയ്യുന്നത്‌ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. അതിന്‌ പ്രമാണങ്ങളുടെയോ ശാസ്‌ത്രീയ തത്വങ്ങളുടെയോ പിന്‍ബലമില്ല. വീട്‌ നിര്‍മാണത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ജലലഭ്യത, യാത്രാസൗകര്യം, പള്ളി സൗകര്യം, മക്കളുടെ വിദ്യാഭ്യാസത്തിന്‌ പ്രാഥമിക വിദ്യാലയങ്ങളുടെ സാമീപ്യം, ഒരുവിധം നല്ല അയല്‍പക്കം. ഏതാണ്ടിത്രയൊക്കെ ഉണ്ടെങ്കില്‍ അനുയോജ്യമായ സ്ഥലം ആണെന്ന്‌ പറയാം.

ഈ സ്ഥലത്ത്‌ എവിടെയാണ്‌ വീടിന്റെ `സ്ഥാനം'? കൂടുതല്‍ അധ്വാനം കൂടാതെ തറകെട്ടാന്‍ പറ്റുന്നത്‌ എവിടെയാണോ അവിടെ വീടുവയ്‌ക്കാം. ഈ `സ്ഥാനം' നോക്കലില്‍ ഒരു ആത്മീയ ഘടകവും ഇല്ല. ആശാരിയോ പൂജാരിയോ തങ്ങള്‍പാപ്പയോ വേണ്ട. സ്ഥാനത്തിന്റെ നിര്‍ണായക ഘടകം വീട്ടുടമയും അദ്ദേഹത്തിന്റെ കുടുംബവുമാണ്‌. ഇനി വീട്‌ എങ്ങനെയായിരിക്കണം? തന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചേ നിര്‍മാണപദ്ധതി പാടുള്ളൂ. മുറികള്‍ക്കകത്ത്‌ കാറ്റും വെളിച്ചവും കിട്ടണം. ആറുമാസം മഴ പെയ്യുന്ന കേരളത്തിന്റെ നിര്‍മിതിയല്ല മണല്‍കാറ്റടിക്കുന്ന മരുഭൂമിയിലും ഹിമപാതമുള്ള ഗിരിശൃംഗങ്ങളിലും ഭൂകമ്പസാധ്യതകളുള്ള ജപ്പാന്‍ പോലുള്ള പ്രദേശങ്ങളിലും വീടിനു വേണ്ടത്‌. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വാസിയെന്നോ അവിശ്വാസിയെന്നോ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ സ്വീകരിക്കേണ്ട കാര്യങ്ങളാണ്‌.

എന്നാല്‍ മുസ്‌ലിം എന്ന നിലയില്‍ നാം വീടുനിര്‍മിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. വീടുനിര്‍മാണത്തിലും ധൂര്‍ത്ത്‌ പാടില്ല. ആവശ്യത്തിലേറെയുള്ള വീടിന്റെ മുറികള്‍ പിശാചിന്റെ കേന്ദ്രമാണ്‌. വീടിനുള്ളില്‍ നമസ്‌കാരത്തിന്‌ പ്രത്യേകം ഇടം കരുതിവയ്‌ക്കുന്നത്‌ അഭികാമ്യമാണ്‌. വീടിനകത്ത്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാതെ വീട്‌ ശ്‌മശാനമാക്കരുത്‌. ദൈവത്തില്‍ ഭരമേല്‍പിക്കുന്ന പ്രാര്‍ഥനയോടെ നിത്യവും വീടുവിട്ടിറങ്ങണം. ദൈവാനുഗ്രഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടും വീടെന്ന അഭയകേന്ദ്രത്തിന്‌ അനുഗ്രഹം ചൊരിയണമെന്ന്‌ പ്രാര്‍ഥിച്ചുകൊണ്ടും വീട്ടില്‍ പ്രവേശിക്കണം. (ഗൃഹപ്രവേശമല്ല; നിത്യപ്രവേശം). ഇതെല്ലാം പ്രവാചകന്‍(സ) പഠിപ്പിച്ച മര്യാദകളാണ്‌. ഇതിലപ്പുറം വച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ഇസ്‌ലാമിനന്ന്യമാണ്‌.

കന്നി മൂലയ്‌ക്ക്‌ (തെക്കുപടിഞ്ഞാറ്‌) കുറ്റിയടിച്ച്‌ തേങ്ങയുടച്ച്‌ വെറ്റിലവച്ച്‌ പുണ്യകര്‍മം ചെയ്‌തിട്ടേ പഴയ ആശാരിമാര്‍ വീടിന്‌ സ്ഥാനമുറപ്പിക്കൂ. മുസ്‌ലിംകളുടെ വീടിനും. നിര്‍മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന്‌ പാഠഭേദം) നടത്തിയേ ഗൃഹപ്രവേശം നടത്തൂ. കെട്ടിടനിര്‍മാണം പൂര്‍ത്തിയായാല്‍ വാസ്‌തുദേവനെ ഉദ്ദേശിച്ച്‌ തച്ചന്മാര്‍ നടത്തുന്ന പൂജ എന്നാണ്‌ `കുറ്റിപൂജ' യുടെ അര്‍ഥമെന്ന്‌ ശ്രീകണ്‌ഠേശ്വരം (ശബ്‌ദതാരാവലി) സാക്ഷ്യപ്പെടുത്തുന്നു. എത്രയോ സുഹൃത്തുക്കള്‍ തങ്ങളുടെ ഗൃഹപ്രവേശം നിശ്ചയിച്ചപ്പോള്‍ സ്വകാര്യമായി, നല്ല ഉദ്ദേശ്യത്തോടെ, ചോദിക്കുന്നു; എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? സുബ്‌ഹിക്ക്‌ പോകണമെന്നുണ്ടോ? ആദ്യം പാല്‍ കാച്ചണമെന്നുണ്ടോ?

അന്ധമായ വിശ്വാസങ്ങളും അബദ്ധ ധാരണകളുമാണിതെല്ലാം. സമൂഹസ്വാധീനത്തിന്റെ സമ്മര്‍ദമാണ്‌ ഈ സംശയങ്ങള്‍. ഇസ്‌ലാമിക ദൃഷ്‌ട്യാ നല്ല സമയമെന്നോ ചീത്ത സമയമെന്നോ ഉള്ള സങ്കല്‌പമില്ല. ശകുനവും ദുശ്ശകുനവും ഇല്ല. നമുക്ക്‌ സൗകര്യപ്പെടുന്ന ദിവസം, സൗകര്യപ്പെടുന്ന സമയത്ത്‌, ബിസ്‌മി ചൊല്ലി പുതിയ വീട്ടില്‍ താമസം തുടങ്ങുക. വീട്ടിലേക്ക്‌ കടന്നുചെല്ലുമ്പോള്‍, എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ച ദുആ ചൊല്ലുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ സദ്യയുണ്ടാക്കി സന്തോഷത്തില്‍ പങ്കാളികളാക്കാം. കെട്ടിക്കുടുക്കുകളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഇസ്‌ലാമിന്റെ സുതാര്യ സമീപനത്തെ ഇറക്കുമതി ചെയ്‌ത അന്ധവിശ്വാസങ്ങളില്‍ കെട്ടി ദുര്‍ഗ്രഹവും ദുസ്സഹവും ആക്കാതിരിക്കുക.

ഗുഡ്‌സ്‌ ഡ്രൈവര്‍ പറഞ്ഞ തരത്തില്‍ യാതൊരാശങ്കയും മുസ്‌ലിമിന്‌ ആവശ്യമില്ല. നന്മതിന്മകള്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന വിധിവിശ്വാസമുള്ള മുസ്‌ലിമിന്‌ ആശാരിക്കണക്കിലെ ചെകുത്താന്‍ ദോഷത്തെ ഭയക്കേണ്ടതില്ല എന്ന്‌ തിരിച്ചറിയുക. ഇസ്‌ലാമിക വിശ്വാസമേത്‌, കടന്നുകൂടിയതേത്‌ എന്ന്‌ വിവേചിച്ചറിയുക. ഇല്ലെങ്കില്‍ പനി വരുമ്പോഴേക്ക്‌ ആശങ്കയാല്‍ മനസ്സ്‌ തളരും. കക്കൂസിന്റെ സ്ഥാനത്തില്‍ ശ്രദ്ധിക്കേണ്ടത്‌ സാനിറ്റേഷന്‍ ശരിയായ വിധത്തിലാണോ, വെയ്‌സ്റ്റ്‌ ടാങ്ക്‌ കിണറില്‍ നിന്ന്‌ ആവശ്യമായ അകലത്തിലായിട്ടില്ലേ എന്നൊക്കെയാണ്‌. കന്നിമൂലയിലോ അഗ്നിമൂലയിലോ എവിടെയാണ്‌ സൗകര്യമെങ്കില്‍ അവിടെ കക്കൂസ്‌ നിര്‍മിക്കാം.

കിണറിന്റെ കാര്യവും തഥൈവ. ശാസ്‌ത്രീയമായി ജലലഭ്യത കണ്ടെത്താന്‍ ഇന്ന്‌ സംവിധാനമുണ്ട്‌. ചില പ്രത്യേക രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ ജലലഭ്യത അറിയാന്‍ കഴിയുമത്രേ. ചിരപരിചിതമായി വിദഗ്‌ധര്‍ക്ക്‌ ഭൂമിയുടെ കിടപ്പുകണ്ടാല്‍ കുറേയൊക്കെ ജലലഭ്യത ഊഹിക്കാന്‍ കഴിയൂ. എന്നാല്‍ തങ്ങള്‍ക്കും പൂജാരിക്കും അതില്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല. ചില നാട്ടിലൊക്കെ `കുറ്റിയടി തങ്ങന്മാര്‍' ഉണ്ട്‌. ഓരോ കുറ്റിയടിക്കും അഞ്ഞൂറും ആയിരവും വീമ്പുവാക്കും; വെള്ളം കണ്ടാലും കണ്ടില്ലെങ്കിലും.

`സ്ഥാനം' ശരിയല്ല എന്ന തെറ്റായ ധാരണ പരത്തി എത്രയോ വീടുകളുടെ കക്കൂസും പൂമുഖവും അടുക്കളയുമെല്ലാം പൊളിച്ച്‌ മാറ്റിപ്പണിതത്‌ ഈ ലേഖകനറിയാം. നിര്‍ഭാഗ്യവശാല്‍ മുജാഹിദുകള്‍ പോലും! എല്ലാം കഷ്‌ടപ്പെട്ട്‌ വീടുപണി പൂര്‍ത്തിയാക്കുന്ന ഇടത്തരക്കാരും! അന്ധവിശ്വാസം കൈവെടിയുക. ഇസ്‌ലാമിന്റെ ലളിതവും സുതാര്യവുമായ സംസ്‌കാരവും അന്യൂനമായ ഏകദൈവവിശ്വാസവും കൈമുതലാക്കി ജീവിക്കുക. അതിലാണ്‌ വിജയം.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ്

ഹിജ്‌റ : പരിശുദ്ധിയുടെ പുതുവര്‍ഷം

പുതിയൊരു വര്‍ഷം പിറന്നിരിക്കുന്നു. ഒരു ആരവവുമില്ലാതെ, ഹിജ്‌റ 1433. രണ്ടായിരത്തി പന്ത്രണ്ടാമാണ്ടിന്റെ പിറവി അടുത്തുകൊണ്ടേയിരിക്കുന്നു. അതിനിടയ്‌ക്ക്‌ കടന്നുവന്ന ഈ അതിഥിയെ ശ്രദ്ധിക്കാതിരിക്കുന്നത്‌ സ്വാഭാവികം. അല്ലെങ്കിലും മുസ്‌ലിംകള്‍പോലും ഹിജ്‌റ കലണ്ടറിനെ അവഗണിക്കുകയല്ലേ പതിവ്‌.

മുഹര്‍റം, റമദാന്‍, ദുല്‍ഹിജ്ജ എന്നീ മാസങ്ങള്‍ പിറക്കുമ്പോള്‍ അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടതായതു കൊണ്ട്‌ അവയെ ഓര്‍ക്കുന്നു. ഹിജ്‌റ കൊല്ലവും തിയ്യതിയും നിത്യജീവിതത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു സംസ്‌കാരം ദൗര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ത്തപ്പെട്ടില്ല.

യഥാര്‍ഥത്തില്‍ ക്രിസ്‌തുവര്‍ഷവും ഹിജ്‌റവര്‍ഷവും തമ്മില്‍ അവയുടെ ചരിത്രപശ്ചാത്തലത്തിലെന്ന പോലെ അവ ഉളവാക്കുന്ന അനുഭൂതിവിശേഷത്തിലും വലിയ വ്യത്യാസമുണ്ട്‌. ഹിജ്‌റ, ആ പേര്‌ ധ്വനിപ്പിക്കുംപോലെ വിശ്വാസദാര്‍ഢ്യത്തെയും അതിനു വേണ്ടി പ്രിയപ്പെട്ടതെന്തും ഉപേക്ഷിച്ചു നടത്തുന്ന ത്യാഗത്തെയും അനുസ്‌മരിപ്പിക്കുന്നു. ക്രിസ്‌തുവര്‍ഷത്തിന്റെ ഒന്നാം മാസമായ ജനുവരിയില്‍ നിന്ന്‌ വ്യത്യസ്‌തമായി മുഹര്‍റത്തില്‍ സുപ്രധാനമായ ഒരു കര്‍മം- ഉപവാസം അനുഷ്‌ഠിക്കപ്പെടുന്നു. ഹിജ്‌റ വര്‍ഷ നിര്‍ണയത്തിന്റെ അടിസ്ഥാനം തന്നെ ചന്ദ്രക്കലയാണ്‌. ഈ ചന്ദ്രക്കലയെ ആധാരമാക്കിയാണ്‌ നോമ്പും ഹജ്ജും പെരുന്നാളും ആചരിക്കപ്പെടുന്നത്‌. ചന്ദ്രക്കല കാണുമ്പോള്‍ തന്നെ വിശ്വാസിയുടെ ഉള്ളില്‍ അവാച്യമായ ഒരാത്മീയ സൗന്ദര്യം അനുഭവപ്പെടുന്നു. ചന്ദ്രക്കലയുളവാക്കുന്ന ബാഹ്യസൗന്ദര്യം ആസ്വദിക്കാത്ത ഒരു സഹൃദയനുമുണ്ടാവുകയില്ല. പക്ഷേ, അതില്‍ അന്തര്‍ലീനമായ ആന്തരികരഹസ്യങ്ങളെയും അത്‌ ദ്യോതിപ്പിക്കുന്ന ദൈവിക മഹത്വത്തെയും വായിക്കാന്‍ വിശ്വാസിയുടെ കണ്ണിനു മാത്രമേ കഴിയുകയുള്ളൂ. ഓരോ ചന്ദ്രക്കലയും ആയുസ്സില്‍നിന്ന്‌ കടന്നുപോയ ഒരു മാസത്തെയും അഭിമുഖീകരിക്കാന്‍ പോകുന്ന പുതിയ മാസത്തെയും പറ്റി മനുഷ്യനെ ഉണര്‍ത്തുന്നു. അറബി അക്ഷരമാലയിലെ `നൂന്‌' പോലെ പ്രത്യക്ഷപ്പെട്ട്‌ പൗര്‍ണമിയായി വളര്‍ന്നു വീണ്ടും പൂര്‍വസ്ഥിതിയിലേക്ക്‌ ക്ഷയിക്കുന്ന ചന്ദ്രക്കലയും അതിന്റെ പോക്കുവരവുമെല്ലാം കാലം എന്ന ഒരു സത്യത്തിന്റെ നേരെയാണ്‌ വിരല്‍ചൂണ്ടുന്നത്‌.

ഓരോ പുതിയ വര്‍ഷം പിറക്കുമ്പോഴും കാലം എന്ന മഹാത്ഭുതത്തെപ്പറ്റിയുള്ള ചിന്ത ഉയര്‍ന്നുവരുന്നു. കാലം എപ്പോള്‍ തുടങ്ങി? എപ്പോള്‍ അവസാനിക്കും? ഇത്‌ അനാദിയാണോ? അനന്തമാണോ? നാം കാലത്തെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നു. പക്ഷേ, ഇത്‌ ആപേക്ഷികം മാത്രം. നാളെ പിറന്നാല്‍ ഇന്ന്‌ ഭൂതകാലമായി. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഇതൊരു ദുരൂഹമായ പ്രതിഭാസം തന്നെ. കാലത്തിന്റെ ഏറ്റവും ചെറിയ അളവിനെ നാം ഇന്നു സെക്കന്റ്‌ എന്നു വിശേഷിപ്പിക്കുന്നു. അതിനെയും എത്രയോ അംശമായി വിഭജിക്കാം. ഇന്നത്തെ നമ്മുടെ സങ്കല്‌പപ്രകാരം ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഒരു വട്ടം തിരിയുമ്പോള്‍ പകലും രാത്രിയും അടങ്ങുന്ന ഒരു ദിവസമുണ്ടാകുന്നു. ഭൂമി സൂര്യനെ ഒരു വട്ടം ചുറ്റുമ്പോള്‍ ഒരു വര്‍ഷവും. ഒരു ഹിലാല്‍ പിറന്ന്‌ അടുത്ത ഹിലാല്‍ പ്രത്യക്ഷപ്പെടും വരെയുള്ള കാലയളവാണ്‌ ഹിജ്‌റ കലണ്ടര്‍ പ്രകാരം മാസം. ഇങ്ങനെ വര്‍ഷത്തെ പന്ത്രണ്ടു മാസങ്ങളായി വ്യവസ്ഥപ്പെടുത്തിയ അല്ലാഹുവിന്റെ നടപടിയിലേക്കു ഖുര്‍ആന്‍ 9:73ല്‍ മനുഷ്യന്റെ ശ്രദ്ധ തിരിക്കുന്നു. ഇങ്ങനെ രാവും പകലും മാസവും വര്‍ഷവുമായി അതിവേഗം കൃത്യമായ വ്യവസ്ഥയോടെ ഓടിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ കറക്കത്തില്‍ ഒരു ബിന്ദുവായി മനുഷ്യനും കറങ്ങുന്നു. പക്ഷേ, കാലത്തിന്റെ പ്രവാഹത്തില്‍ അവന്‍ വെറും ഒരു പൊങ്ങുതടിയായാലോ? എങ്കില്‍ അവന്റെ ജീവിതം എത്ര വലിയ നഷ്‌ടമാകും! ``കാലം തന്നെ സത്യം! നിശ്ചയം, മനുഷ്യന്‍ നഷ്‌ടത്തിലാണ്‌.'' (വി.ഖു.103:1,2)

ഒരു മനുഷ്യനു ജീവിക്കാന്‍ നിശ്ചയിക്കപ്പെട്ട കാലയളവ്‌ അവനറിയുകയില്ല. അറിയുന്നവന്‍ അല്ലാഹു മാത്രം! ഏതു നിമിഷവും കാലം അവനെ വഴിക്കു വലിച്ചെറിഞ്ഞു യാത്ര തുടര്‍ന്നെന്നുവരാം. തന്റെ ഈ യാത്ര എവിടെവെച്ചും ഏതു നിമിഷവും അവസാനിക്കാം എന്ന ഈ വിചാരമാണ്‌ യഥാര്‍ഥത്തില്‍ മനുഷ്യന്റെ ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നത്‌. അഹ്‌മദ്‌ ശൗഖി പാടിയത്‌ എത്ര സത്യം:

ഹൃദയമിടിപ്പുകള്‍
പറയുന്നു, മനുഷ്യനോടെപ്പോഴും
ഈ ജീവിതം
മിനുറ്റുകളും സെക്കന്റുകളും മാത്രം.


അപ്പോള്‍ ജീവിതത്തിലെ ഓരോ സെക്കന്റും എത്ര വിലയുള്ളതാണ്‌! ഒരു സെക്കന്റിന്റെ എത്രയോ ചെറിയ ഒരംശത്തിന്റെ വ്യത്യാസത്തിന്‌ ഓട്ടമത്സരത്തില്‍ ഒരു താരത്തിനു സ്ഥാനം നഷ്‌ടപ്പെടുമ്പോള്‍ സെക്കന്റിന്റെ വില മനുഷ്യന്‍ അറിയുന്നു. സമയം ഫലപ്രദമായി നന്മയ്‌ക്കു ഉപയോഗപ്പെടുത്തുന്നതിലാണ്‌ മനുഷ്യന്റെ സാമര്‍ഥ്യം. അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുക, നല്ലതുപ്രവര്‍ത്തിക്കുക, സത്യവും ക്ഷമയും ഉപദേശിക്കുക എന്നീ ബാധ്യതകള്‍ നിര്‍വഹിക്കുന്നവനേ ജീവിതം ഒരു നഷ്‌ടമായിത്തീരുക എന്ന മഹാവിപത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുകയുള്ളൂവെന്നു ഖുര്‍ആന്‍ 103ാം അധ്യായത്തില്‍ ഉണര്‍ത്തുന്നു.

പുതിയൊരു വര്‍ഷം പിറക്കുമ്പോള്‍ സംഘടനകളും സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളുമെല്ലാം മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും അവലോകനം ചെയ്യാറുണ്ട്‌. ഈ കണക്കു പരിശോധന ഓരോ വ്യക്തിയുടെ ജീവിതത്തിലും ആവശ്യമല്ലേ? ജീവിച്ച കാലയളവ്‌ വയസ്സുകൊണ്ടാണല്ലോ സാധാരണ കണക്കാക്കാറുള്ളത്‌. പുതിയൊരു വര്‍ഷം പിറന്നപ്പോള്‍ നമ്മുടെ ആയുസ്സില്‍ നിന്നും ഒരു കൊല്ലം കടന്നുപോയി; അഥവാ നമുക്കു ഒരു വയസ്സുകൂടി. ഇനി എത്രകാലം? ഈ ചോദ്യത്തിന്റെ ഉത്തരത്തിലെ അനിശ്ചിതത്വം ഒരു പേടിസ്വപ്‌നമായി എപ്പോഴും മനുഷ്യന്റെ മുമ്പില്‍ ഫണമുയര്‍ത്തിനില്‌ക്കുന്നു.

പെടുന്നനവെ, ഓര്‍ക്കാപ്പുറത്ത്‌ നമുക്ക്‌ അനുവദിക്കപ്പെട്ട കാലാവധി തീര്‍ന്നെന്നു വരാം. ഏതു നാട്ടില്‍ വെച്ചു മരണം സംഭവിക്കുമെന്നു ഒരു മനുഷ്യനുമറിഞ്ഞുകൂടാ (വി.ഖു. 31:34). നാളെ എന്തുചെയ്യുമെന്നും ഒരു മനുഷ്യനുമറിഞ്ഞുകൂടാ (വി.ഖു. 31:34). പോയവര്‍ഷത്തിന്റെ കണക്കു പരിശോധന നടത്തുമ്പോള്‍ നമ്മുടെ മനസ്സിനു സന്തോഷവും സമാധാനവും അനുഭവപ്പെടുന്നുണ്ടോ? പുണ്യങ്ങള്‍ എത്ര കൂടുതല്‍ ചെയ്‌തു? നാവുകൊണ്ടു ചെയ്‌തുകൂട്ടിയ പാപങ്ങള്‍ എത്ര? താന്‍ കാരണമായി വേദനയനുഭവിക്കേണ്ടിവന്ന മനുഷ്യരുണ്ടായിട്ടില്ലേ? സാമ്പത്തികരംഗത്തു പൂര്‍ണമായും സംശുദ്ധത പാലിക്കാന്‍ കഴിഞ്ഞുവോ? അല്ലാഹുവിനോടും മനുഷ്യരോടുമുള്ള കടമകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്‌ചകള്‍ പറ്റിയിട്ടില്ലേ? ഇത്തരം ഒരു വിചാരണ, ആത്മപരിശോധന ഓരോ വ്യക്തിക്കും ഈ സന്ദര്‍ഭത്തില്‍ ആവശ്യമാണ്‌. നബി(സ) പറഞ്ഞു: ``നിങ്ങള്‍ വിചാരണ ചെയ്യപ്പെടും മുമ്പ്‌ നിങ്ങളെത്തന്നെ സ്വയം വിചാരണ നടത്തുക.''

ജീവിതത്തിന്റെ ഒരു വാര്‍ഷികാവലോകനം നടത്തുമ്പോള്‍ മരണമെന്ന പൊള്ളുന്ന സത്യത്തെപ്പറ്റി എങ്ങനെ പറയാതിരിക്കും? കഴിഞ്ഞ വര്‍ഷം നാം അതിന്റെ പിടുത്തത്തില്‍ നിന്നു രക്ഷപ്പെട്ടു. ഒരുപക്ഷേ, മരണത്തിന്റെ വക്കോളമെത്തിയ സന്ദര്‍ഭങ്ങളുമുണ്ടാകാം. എങ്കിലും നമ്മുടെ ബന്ധുക്കളും പരിചയക്കാരും നമ്മുടെ ആദരവിനും സ്‌നേഹത്തിനും പാത്രമായവരുമടക്കം പലരുടെയും ജനാസ സംസ്‌കരണ രംഗത്തിനു നാം സാക്ഷികളാകേണ്ടിവന്നു. അവരുടെ ചലനമറ്റ ശരീരം അവസാനമായി കണ്ടും അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചും അവരെ മറവുചെയ്‌ത ഖബ്‌റിലേക്കു മൂന്നു പിടി മണ്ണുവാരിയെറിഞ്ഞും നാം തിരിച്ചുപോന്നു. അവരെല്ലാം ഇപ്പോള്‍ വല്ലപ്പോഴും മനസ്സിലേക്കു കടന്നു വരുന്ന ഓര്‍മകള്‍ മാത്രമായി മാറി. നാളെ, വരും വര്‍ഷത്തില്‍ തനിക്കും ഈ ഗതി വന്നുചേരുകയില്ലെന്നു ആരുകണ്ടു? ഈറനണിഞ്ഞ കണ്ണുകളോടെ ബന്ധുമിത്രാദികള്‍ തന്നെ യാത്രയയക്കുന്ന ആ നിമിഷം....

ഈ മരണചിന്തയാണ്‌ മനുഷ്യനെ കര്‍മോന്മുഖനാക്കുന്നത്‌; നേടിയതൊക്കെ ഇവിടെ ഉപേക്ഷിച്ചുപോകുമ്പോള്‍ കൂടെകൊണ്ടുപോകാന്‍ ഉതകുന്ന ഒരു ധനം സമ്പാദിക്കുന്നതിനെപ്പറ്റി ബോധമുളവാക്കുന്നത്‌. ``നാളെക്കു വേണ്ടി മുന്‍കൂട്ടി എന്തുചെയ്‌തു എന്നു ഓരോ മനുഷ്യനും ചിന്തിക്കട്ടെ'' (വി.ഖു. 59:18). കുറച്ചുകാലം കൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ കുറേ നന്മകള്‍ ചെയ്യാമായിരുന്നു എന്നു മനുഷ്യന്‍ കൊതിക്കുക; ഒരു നിമിഷവും ഇനി അവധി നീട്ടിത്തരികയില്ലെന്നു വെട്ടിമുറിച്ച്‌ മറുപടി അവനു ലഭിക്കുക -ഈ രംഗം ഭയാനകം തന്നെ. ഇതാണ്‌ മനുഷ്യന്റെ അവസ്ഥയെങ്കില്‍ അനന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ ഓരോ നിമിഷവും മനുഷ്യന്‍ എത്ര ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം? ആയുഷ്‌കാലം എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിനു മറുപടി പറയാതെ ഒരടിയും മുന്നോട്ടുപോകാന്‍ ആരെയും അല്ലാഹു അനുവദിക്കുകയില്ലെന്നു റസൂല്‍(സ) ഉണര്‍ത്തുന്നു.

ഈ മനോഭാവം പുലര്‍ത്തി ജീവിക്കുകയും മരണത്തിനുശേഷമുള്ള ജീവിതത്തില്‍ ശാശ്വത സൗഭാഗ്യം ലഭിക്കാനായി ഇഹലോകത്ത്‌ കഷ്‌ടനഷ്‌ടങ്ങള്‍ സഹിച്ചു ത്യാഗംവരിക്കാന്‍ സന്നദ്ധരാവുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ സ്‌മരണ തുടിക്കുന്നതാണ്‌ ഹിജ്‌റ വര്‍ഷാരംഭം. നാടും വീടും കുടുംബവും സ്വത്തുക്കളുമെല്ലാം അവര്‍ ഉപേക്ഷിച്ചു. എന്തിനു വേണ്ടി? തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശമനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി. മറ്റെന്തിനേക്കാളും കൂടുതല്‍ അവര്‍ തങ്ങളുടെ മതത്തിനു, ആദര്‍ശത്തിനു പ്രാമുഖ്യം നല്‌കി. അല്ലാഹുവിങ്കല്‍ അവര്‍ ഏറ്റവും പ്രിയങ്കരരായി. ചരിത്രത്തില്‍ അവര്‍ എന്നും അനുസ്‌മരിക്കപ്പെട്ടു. ലോകത്തുള്ളവര്‍ക്കു മുഴുവന്‍ അനുഗ്രഹമായ നബിയുടെ ജനനമല്ല, ആട്ടിയോടിക്കപ്പെട്ട ശേഷം അഭിമാനപൂര്‍വം പിറന്ന നാട്ടിലേക്കു തിരിച്ചുവന്ന മക്കാവിജയമല്ല ചരിത്രത്തിന്റെ തുടക്കമായി തെരഞ്ഞെടുക്കപ്പെട്ടത്‌. മറിച്ച്‌ ചരിത്രത്തിന്റെ ഒരു വഴിത്തിരിവായ `ഹിജ്‌റ'യാണ്‌. തീവ്രയത്‌നത്തിന്റെയും ഒരു നല്ല ലക്ഷ്യത്തിനു വേണ്ടി എന്തും ത്യജിക്കാനുള്ള സന്നദ്ധതയുടെയും പ്രതീകമായ ഹിജ്‌റ. ഓരോ വ്യക്തിക്കും എന്നും എപ്പോഴും സ്വന്തം ജീവിതത്തില്‍ ഹിജ്‌റ മനോഭാവം വേണം. ജീവിതത്തില്‍ ലക്ഷ്യപ്രാപ്‌തിക്കു അത്‌ അനിവാര്യമാണ്‌.

മുഹര്‍റത്തിന്റെ ചന്ദ്രക്കലയുടെ വെണ്മയും വിശുദ്ധിയുമുള്ള ഒരു പുതുജീവിതത്തിനു വര്‍ഷാരംഭം പ്രചോദനമേകേണ്ടതുണ്ട്‌. മനുഷ്യന്റെ കളങ്കത്തെപ്പറ്റിയുള്ള വാര്‍ത്തകളേ ഇന്നു കേള്‍ക്കുന്നുള്ളൂ.

ഉള്ളും പുറവും ഒരുപോലെ ശുദ്ധമായ മനസ്സിന്റെ ഉടമകളായാലേ ജീവിതം കളങ്കരഹിതമാവുകയുള്ളൂ. കടലിനെ പിളര്‍ത്ത്‌ അക്കരെ കടക്കാന്‍ മൂസാ (അ)ക്കു കഴിഞ്ഞു. അതേ കടല്‍ തന്നെ ഫിര്‍ഔനിനെ വിഴുങ്ങുകയും ചെയ്‌തു. ഓരോ വ്യക്തിയിലുമുണ്ട്‌ മൂസായും ഫിര്‍ഔനും, ഇവര്‍ തമ്മിലുള്ള പോരാട്ടവും. നാം ഓരോരുത്തരും മൂസാ ആകുമ്പോഴേ അല്ലാഹു നമ്മിലെ ഫിര്‍ഔനിനെ നശിപ്പിച്ചു നമ്മെ രക്ഷപ്പെടുത്തുകയുള്ളൂവെന്ന സന്ദേശം മുഹര്‍റം നല്‌കുന്നുണ്ട്‌.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തെറ്റുകള്‍ ചെയ്യാത്ത, കൂടുതല്‍ നന്മകള്‍ നിറഞ്ഞ, വെണ്മയാര്‍ന്ന ഒരു പുതിയ ജീവിതം നയിക്കാന്‍ പടച്ചവനേ, എന്നെ അനുഗ്രഹിക്കേണമേ! എന്നായിരിക്കട്ടെ ഈ വര്‍ഷാരംഭത്തില്‍ നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ഥന.

by പി മുഹമ്മദ്‌ കുട്ടശ്ശേരി @ ശബാബ്

ആശൂറാഅ്‌ നോമ്പും നഹ്‌സ്‌ വിശ്വാസവും

മുസ്‌ലിം സമുദായത്തില്‍ കണ്ടുവരുന്ന ഒട്ടേറെ ആചാരങ്ങളും സമ്പ്രദായങ്ങളും ഇസ്‌ലാമുമായി ബന്ധമുള്ളതല്ല. പല കാലങ്ങളിലായി പല സമൂഹങ്ങളില്‍ നിന്നും പകര്‍ന്ന ആചാരങ്ങള്‍ അവയിലുണ്ട്‌. ഒരു സമൂഹം ഒന്നടങ്കം ഇസ്‌ലാമിലേക്കു വരികയും എന്നാല്‍ ഇസ്‌ലാം എന്തെന്ന്‌ കൂടുതല്‍ പഠിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവരില്‍ അവശേഷിക്കുന്ന ആചാരങ്ങള്‍ മുസ്‌ലിംകളായ ശേഷവും കൊണ്ടുനടക്കാറുമുണ്ട്‌. യഥാര്‍ഥത്തിലുള്ള വിശ്വാസാചാരങ്ങളെ വികലമായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവരുമുണ്ട്‌. ഇവയില്‍ പലതും മതാചാരങ്ങളാണെന്ന ധാരണയില്‍ അറിവില്ലാത്ത ജനത അനുഷ്‌ഠിക്കുകയാണ്‌. മുഹര്‍റം മാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുടെ സ്ഥിതിയും ഇങ്ങനെ തന്നെ.

ഹിജ്‌റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹര്‍റം ആദരണീയമായി അല്ലാഹു നിശ്ചയിച്ചതാണ്‌. ആകാശഭൂമികള്‍ സംവിധാനിച്ചതു മുതല്‍ മാസങ്ങള്‍ പന്ത്രണ്ടായി അല്ലാഹു നിശ്ചയിച്ചത്‌ പ്രകൃതിയിലെ ഒരു അന്യൂന വ്യവസ്ഥയാണ്‌. അവയില്‍ നാലെണ്ണം ആദരണീയ മാസങ്ങളാണ്‌ എന്ന്‌ അല്ലാഹു നമ്മെ അറിയിക്കുന്നു. (വി.ഖു. 36) അല്ലാഹുവിന്റെ മാസം (ശഹ്‌റുല്ലാഹ്‌) എന്നാണ്‌ മുഹര്‍റത്തിന്‌ നബി(സ) നല്‌കിയ വിശേഷണം (ബുഖാരി). ആദരണീയമാസത്തില്‍ അതിക്രമങ്ങളോ യുദ്ധമോ ചെയ്യുന്നത്‌ നിഷിദ്ധമാണ്‌.

നാലു മാസങ്ങള്‍ ഏതൊക്കെയെന്ന്‌ നബി(സ) വിശദീകരിച്ചു. ഹജ്ജും അതിനു വേണ്ടിയുള്ള യാത്രകളും മറ്റുമായി ബന്ധപ്പെട്ട ദുല്‍ഖഅ്‌ദ്‌, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്നു മാസങ്ങളും റജബ്‌ എന്ന മറ്റൊരു മാസവുമാണ്‌ ഈ പവിത്ര മാസങ്ങള്‍. ഈ മാസങ്ങളുടെ ആദരണീയത നിലനിര്‍ത്തുന്നവരായിരുന്നു പ്രവാചകന്‌ മുമ്പുണ്ടായിരുന്ന ജാഹിലിയ്യ കാലത്തെ അറബികളും. അല്ലാഹു ആദരിച്ച `ചിഹ്നങ്ങളെ' ആദരിക്കുന്നത്‌ ഭക്തിയുടെ ഭാഗമാണെന്ന്‌ (22:32) ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

മുഹര്‍റം മാസത്തിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. ഈ മാസം പത്താം ദിനം `ആശൂറാഅ്‌' എന്നറിയപ്പെടുന്നു. ആ ദിനത്തില്‍ വ്രതമെടുക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ജാഹിലിയ്യ കാലത്ത്‌ ഖുറൈശികള്‍ ആശൂറാഅ്‌ വ്രതമെടുത്തിരുന്നു. മുഹമ്മദ്‌ നബിയും (പ്രവാചകത്വത്തിനു മുമ്പ്‌) ഈ നോമ്പ്‌ അനുഷ്‌ഠിച്ചിരുന്നു. മദീനയിലെ യഹൂദികളും ഈ നോമ്പെടുത്തിരുന്നു. മുഹമ്മദ്‌ നബി(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ആശൂറാഅ്‌ വ്രതം അനുഷ്‌ഠിക്കുകയും അനുയായികള്‍ക്ക്‌ വ്രതം നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനമായ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ്‌ ഐച്‌ഛികമായി പരിഗണിച്ചു. (ബുഖാരി)

ഫറോവയുടെ മര്‍ദനത്തില്‍ നിന്നും പീഡനത്തില്‍ നിന്നും എന്നെന്നേക്കുമായി മൂസാ(അ)യെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയത്‌ മുഹര്‍റം പത്തിനായിരുന്നു എന്ന്‌ ഹദീസില്‍ കാണാം. മുഹര്‍റം ഒന്‍പതിനും താന്‍ നോമ്പ്‌ അനുഷ്‌ഠിക്കുമെന്ന്‌ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്രയും കാര്യങ്ങള്‍ മുഹര്‍റവുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യങ്ങളാണ്‌.

എന്നാല്‍ മുസ്‌ലിം സമുദായത്തില്‍ `മുഹര്‍റം' സംബന്ധിച്ച ധാരണകളും ആചാരങ്ങളും ഇതില്‍ നിന്നും തികച്ചും വ്യത്യസ്‌തവും പ്രമാണവിരുദ്ധവുമാണ്‌. അല്ലാഹു ആദരിച്ച വര്‍ഷാദ്യമാസത്തെ വരവേല്‍ക്കുന്നതിനു പകരം മ്ലാനവദനരായി ഒരു ദുശ്ശകുനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വൈരുധ്യമാണ്‌ കാണുന്നത്‌. മുഹര്‍റത്തിലെ ആദ്യ പത്തു ദിവസം `നഹ്‌സ്‌' അഥവാ ദുശ്ശകുനമായി ചില മുസ്‌ലിംകള്‍ കണക്കാക്കുന്നു! ജീവിതത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും നല്ല കാര്യങ്ങളിലേക്കു കാല്‍വെയ്‌പ്‌ ഈ ദിവസത്തില്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു! വിവാഹം, തൊഴില്‍, കച്ചവടം, വീടുവെക്കല്‍, വീട്ടില്‍ താമസം തുടങ്ങല്‍ തുടങ്ങിയ ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അശുഭമുഹൂര്‍ത്തമായി മുസ്‌ലിം സമുദായം ഈ പത്തുദിവസങ്ങളെ കണക്കാക്കുന്നു! ഇസ്‌ലാമിക പ്രമാണങ്ങളുമായി ബന്ധമില്ലാത്ത ഒരു വിശ്വാസമാണിത്‌. അല്ലാഹു ആദരിച്ച ദിവസങ്ങള്‍ നമ്മള്‍ ദുശ്ശകുനമായി കണക്കാക്കുകയോ? ഏടിലുള്ളത്‌ എന്താണെന്നറിയാത്ത എത്രയെത്ര നാട്ടുനടപ്പുകള്‍! ഇസ്‌ലാമില്‍ ജാഹിലിയ്യത്തിനു സ്ഥാനമില്ല.

മുഹമ്മദ്‌ നബിയുടെ പ്രവാചകത്വത്തിനു മുമ്പ്‌ ആ സമൂഹത്തില്‍ നടന്നിരുന്ന ചില കാര്യങ്ങള്‍ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടു. ചില കര്‍മങ്ങള്‍ കുറ്റമറ്റതാക്കി. ഉദാഹരണത്തിന്‌ ആശൂറാഅ്‌ നോമ്പുതന്നെ. ഹജ്ജ്‌ ഖുറൈശികള്‍ ചെയ്‌തിരുന്നു. അതിലുള്ള ബഹുദൈവാരാധനാപരമായ തല്‍ബിയത്തും നഗ്നപ്രദക്ഷിണം പോലുള്ള തോന്നിവാസങ്ങളും ഇഫാദത്തിലെ വി ഐ പി പരിഗണന പോലുള്ള ആഢ്യത്വവും ഒഴിവാക്കുകയുണ്ടായി.

ജാഹിലിയ്യാകാലത്തുണ്ടായിരുന്ന അനേകം ആചാരങ്ങള്‍ നബി(സ) നിരാകരിക്കുകയും നിഷിദ്ധമാക്കുകയും ചെയ്‌തു. ശകുനം നോക്കലും ലക്ഷണം നോക്കലും സ്വഫര്‍ മാസത്തിന്‌ നഹ്‌സ്‌ കല്‌പിക്കലും മറ്റും അതില്‍ പെട്ടതാണ്‌. നബി(സ) അക്കാര്യം അര്‍ഥശങ്കയ്‌ക്കിടമില്ലാത്തവിധം പ്രഖ്യാപിച്ചു: `ലക്ഷണം നോക്കലോ സ്വഫര്‍ നഹ്‌സോ സാംക്രമികരോഗം ഭയന്നോടലോ പാടില്ല.' ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ കാണാം.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നബി(സ) നിഷിദ്ധമാക്കിയതും മുസ്‌ലിംകള്‍ക്കിടയില്‍ ആചാരമായി മാറി! എന്നാല്‍ ഇത്‌ സ്വഹാബികള്‍ മുഖേനയോ താബിഉകള്‍ മുഖേനയോ വന്നുകിട്ടിയതല്ല. പില്‌ക്കാലത്ത്‌ മറ്റു പലരില്‍ നിന്നും കടന്നുകൂടുകയും അക്കാലത്തെ പണ്ഡിതന്മാര്‍ അതു വിലക്കാതിരിക്കുകയും ചെയ്‌തു. പ്രമാണനിബദ്ധമായ വിവേചനത്തിനു കഴിയാത്ത സാധാരണക്കാര്‍ വേണ്ടതും വേണ്ടാത്തതും ആചാരമാക്കി. ഇരുട്ടില്‍ വിറകുകെട്ടിയവന്‍ പാമ്പിനെയും കൂട്ടിക്കെട്ടി തലയിലെടുത്തുവെച്ചതു പോലെ!

പ്രവാചകനു ശേഷം മുസ്‌ലിം സമുദായത്തിലുണ്ടായ ചില അന്തഃഛിദ്രങ്ങള്‍ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടുന്നതില്‍ പങ്കുവഹിച്ചു. അലി(റ)യുടെ പേരില്‍ വ്യാജമായി സംഘടിക്കപ്പെട്ട ശീഅ വിഭാഗത്തിന്‌ ഇതില്‍ വലിയ പങ്കുണ്ട്‌. ശീഅ എന്ന ഒരു വിഭാഗം ഉടലെടുക്കാന്‍ കാരണക്കാരായ അമവികളില്‍ ചിലര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്നു മാറാന്‍ കഴിയില്ല. മുഹര്‍റത്തിലെ ദുശ്ശകുന ചിന്തയുമായി ഇതിനെന്തുബന്ധം എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്‌.

മൂന്നാം ഖലീഫ ഉസ്‌മാനി(റ)ന്റെ ഭരണകാലത്ത്‌ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ രാഷ്‌ട്രീയ ധ്രുവീകരണം, ഖലീഫാവധം, അലി(റ), മുആവിയ(റ) എന്നിവരുടെ ഇരട്ട ഖിലാഫത്ത്‌, മുസ്‌ലിംകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍, മധ്യസ്ഥത, വഞ്ചനയിലൂടെ അധികാരമുറപ്പിക്കല്‍, നാലാം ഖലീഫയുടെ വധം തുടങ്ങി ഒരുപാട്‌ അരുതായ്‌മകള്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായി. അമവീ ഖലീഫമാര്‍ തങ്ങളുടെ ആസ്ഥാനം മദീനയില്‍ നിന്ന്‌ ദിമശ്‌ഖി(ഡമസ്‌ കസ്‌)ലേക്കു മാറ്റി. മുആവിയയ്‌ക്ക്‌ ശേഷം മകന്‍ യസീദ്‌ അധികാരമേറ്റു. കുടുംബാധിപത്യത്തില്‍ എതിര്‍പ്പുണ്ടായി. അലി(റ)യുടെ മകന്‍ ഹുസൈന്‍(റ)പോലുള്ള ചില പ്രമുഖര്‍ ഖിലാഫത്തിലെ ദുഷ്‌പ്രവണതകളെ എതിര്‍ത്തു. കൂഫക്കാര്‍ ഹുസൈനെ(റ) അങ്ങോട്ടു ക്ഷണിച്ചു. മുതിര്‍ന്ന സ്വഹാബികളുടെ വിലക്കുകള്‍ പരിഗണിക്കാതെ അദ്ദേഹം കൂഫയിലേക്കു പുറപ്പെട്ടു. യസീദിന്റെ കൂഫയിലെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്‌നു സിയാദിന്റെ പട്ടാളം കര്‍ബലയില്‍ വെച്ച്‌ ഹുസൈനെ(റ) തടഞ്ഞു. ന്യായമായ ആവശ്യങ്ങളോ സന്ധിവ്യവസ്ഥകളോ അംഗീകരിക്കാതെ പ്രവാചകന്റെ പേരമകന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അത്‌ ഒരു മുഹര്‍റം പത്തിനായിരുന്നു. ഹിജ്‌റ വര്‍ഷം 61ല്‍. അഥവാ പ്രവാചകന്റെ മരണത്തിനു ശേഷം അരനൂറ്റാണ്ടുകഴിഞ്ഞിട്ട്‌.

ഇപ്പറഞ്ഞത്‌ ചരിത്രം. ചരിത്രത്തിലെ അപ്രിയസത്യം. ഈ സംഭവത്തോെടയാണ്‌ യഥാര്‍ഥത്തില്‍ ശീഅ ഒരു കക്ഷിയായി രംഗത്തുവരുന്നത്‌. ഹുസൈന്‍(റ) വധിക്കപ്പെട്ട ദിവസം അവര്‍ `കരിദിന'മായി കണക്കാക്കിയെങ്കില്‍ അത്‌ സ്വാഭാവികം. എന്നാല്‍ മതത്തില്‍ അത്‌ ആചാരമായിക്കൂടാ. ശീഅകള്‍ ഇന്നും മുഹര്‍റം ആചരിക്കുന്നത്‌ `രക്തപങ്കില'മായിട്ടാണ്‌. `സ്വയംപീഡനം' നടത്തി കോമരം പോലെ ദേഹത്തു നിന്ന്‌ ചോരയൊലിപ്പിക്കുന്നത്‌ ഇസ്‌ലാമികമല്ല. ശീഅകള്‍ നടത്തുന്ന ആ ദുഃഖാചരണമായിരിക്കാം പ്രസ്‌തുത പത്തുദിവസം ദുശ്ശകുനമായി കണക്കാക്കാന്‍ കാരണം. നിര്‍ഭാഗ്യമെന്നു പറയട്ടെ മറ്റു മുസ്‌ലിംകളും ഇക്കാര്യം സ്വന്തം ആചാരമായി കാണുന്നു! കതിരേത്‌, പതിരേത്‌ എന്നു തിരിച്ചറിയാത്ത കുഞ്ഞാടുകളും അവരെ സ്വന്തം താല്‌പര്യത്തിനനുസരിച്ച്‌ മേയ്‌ക്കുന്ന പൗരോഹി ത്യവും മുസ്‌ലിം സമൂഹത്തിലും കടന്നുവരികയാണെന്നു തോന്നുന്നു!

ജാഹിലിയ്യത്തിലെ ശകുന- ദുശ്ശകുന വീക്ഷണം ശീആ അടിത്തറയോടു കൂടി കടന്നുവന്നിട്ട്‌ നൂറ്റാണ്ടുകള്‍ പഴക്കം ചെന്നപ്പോള്‍ ഒഴിവാക്കാനാവാത്ത ആചാരമായി മാറിയത്‌ മുസ്‌ലിം സമുദായത്തില്‍! ഇതെത്ര മാത്രം വേദനാജനകമാണ്‌! കക്ഷി-സംഘടനാ വിഭാഗീയതകള്‍ക്കതീതമായി സമുദായത്തിലെ സാധാരണക്കാരെ ബോധ്യപ്പെടുത്തേണ്ട ഒരു സംഗതിയാണിത്‌.

``നബിയേ, പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്‌ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിച്ചുകൊണ്ടിരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.'' (16:103,104) വിശുദ്ധഖുര്‍ആനിന്റെ മുന്നറിയിപ്പ്‌ മറക്കാതിരിക്കുക.

by സാജ് @ ശബാബ് വാരിക

ഖാദിയാനിസത്തെ മനസ്സിലാക്കാന്‍ ഒരെളുപ്പവഴി

മുഹമ്മദ്‌നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള 'ഇജ ്മാഉം' നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ) പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണെന്നത് മുസ്‌ലിംകളുടെ വിശ്വാസപൂര്‍ണതയുടെ ഭാഗവും സമുദായഭദ്രതയുടെ ആണിക്കല്ലുമാണ്. ഇതിനെ തകര്‍ക്കുന്ന ഒന്നിനോടും രാജിയാകുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ല. ഇനി വാദത്തിനുവേണ്ടി പ്രവാചകപരമ്പര സമാപിച്ചിട്ടില്ലെന്ന് സങ്കല്‍പിച്ച് സംസാരിച്ചാല്‍പോലും ഗുലാം അഹമ്മദ് ഖാദിയാനിയെപ്പോലുള്ള ഒരു വ്യക്തിക്ക് 'നബി'യെന്ന പദവി നല്‍കാന്‍ പറ്റുമോയെന്ന് നമുക്ക് ചിന്തിക്കാം.

ഇതിലേക്കായി ഞാന്‍ നിങ്ങളുടെ മുമ്പില്‍ നാല് അടിസ്ഥാനതത്വങ്ങള്‍ വിവരിക്കാം. ആ നാലു കാര്യങ്ങളില്‍ മനസ്സിരുത്തി ചിന്തിച്ചാല്‍ ഗുലാം അഹ്മദ് ഖാദിയാനി ആരാണെന്ന് നമുക്ക് മനസ്സിലാകും. അതിലൂടെ അദ്ദേഹം സ്ഥാപിച്ച 'അഹ്മദീ മുസ്‌ലിം ജമാഅത്ത്' എന്തെന്നും ഗ്രഹിക്കാന്‍ കഴിയും.

ഒന്ന്: പ്രവാചകന്മാരെല്ലാവരും ഒരേ ആദര്‍ശകുടുംബത്തിലെ അംഗങ്ങളാണെന്നിരിക്കേ, ഏതൊരു സത്യപ്രവാചകനും തനിക്കു മുമ്പുവന്ന മുഴുവന്‍ പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാതിരിക്കില്ല. തങ്ങളുടെ പ്രബോധനത്തിലും പ്രവര്‍ത്തനങ്ങളിലും ആളുകള്‍ക്ക് ആ മുന്‍ഗാമികളായ പ്രവാചകന്മാരോടു മതിപ്പും ആദരവും ബഹുമാനവും ജനിപ്പിക്കും. കാരണം സമസ്ത പ്രവാചകന്മാരും അല്ലാഹുവിന്റെ സന്ദേശവാഹകരായ അവന്റെ ഇഷ്ടദൂതന്മാരാണ്. പ്രവാചകന്മാരില്‍ ഒരാളെപ്പോലും അവഗണിക്കാനോ അവഹേളിക്കാനോ അല്പമെങ്കിലും ഈമാനുള്ള ഒരു സാധാരണക്കാരനു പോലും സാധ്യമല്ല. എങ്കില്‍ പിന്നെ ഒരു പ്രവാചകനെന്ന് പറയുന്ന വ്യക്തിക്ക് അതിന് കഴിയുമോ? ഇല്ലെന്ന് ഇസ്‌ലാമിക വിശ്വാസസംഹിതയും ഓരോ മനുഷ്യന്റെ ശുദ്ധപ്രകൃതിയും നമ്മളെ പഠിപ്പിക്കുന്നു. എന്നാല്‍ നോക്കൂ: 'ഉലുല്‍അസ്മ'(നിശ്ചയദാര്‍ഢ്യമുള്ളവര്‍) എന്ന് വി ഖുര്‍ആന്‍ വിശേഷിപ്പിച്ച പ്രവാചകരില്‍പ്പെട്ട ആദരണീയനായ ഈസബ്‌നുമര്‍യം(അ)മിനെക്കുറിച്ചും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ നിരവധി സൂക്തങ്ങളിലൂടെ അപദാനം നടത്തിയ ആ പ്രവാചകന്റെ മാതാവിനെക്കുറിച്ചും വളരെ നിന്ദ്യവും നീചവും നികൃഷ്ടവുമായ രീതിയിലാണ് ഗുലാം അഹമ്മദ് ഖാദിയാനി തന്റെ 'ദാഫിഉല്‍ബലാഇ' ന്റെ അവസാനപേജില്‍ എഴുതിയിരിക്കുന്നത്. 'സമീമയേ അന്‍ജാമെആഥം' എന്ന കൃതിയുടെ ഏഴാം പേജിലും അതുണ്ട്. 'ഫത്ഹുല്‍ മുബീന്‍'(പേ:48) 'ചശ്മയേ മസീഹി'(പേ:9) 'മക്തൂബാതെ അഹ്മദയ്യ'(ഭാഗം:3 പേജ്:49) തുടങ്ങിയ സ്ഥലങ്ങളിലും മറ്റു ധാരാളം പേജുകളിലും ഇതാവര്‍ത്തിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജൂതന്മാര്‍പോലും ഇത്ര വൃത്തികെട്ട രീതിയില്‍ ഈസാനബിയെ(അ)യും മാതാവിനെയും കുറിച്ചു പറയാന്‍ മടിച്ച കാര്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഗുലാം അഹ്മദ് ഖാദിയാനി എഴുതിവിട്ടത്. അതിനെക്കുറിച്ച് അനുയായികളുടെ വിശദീകരണം ഇസ്‌ലാമിന്റെ ശത്രുക്കളായ പാതിരിമാരെ ഉത്തരംമുട്ടിക്കാന്‍ പറഞ്ഞതാണെന്നാണ്. 1400 വര്‍ഷമായി വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയോട് ഈസാനബിയുടെ 'നുബുവ്വ'ത്തും അദ്ദേഹത്തിന്റെ മാതാവിന്റെ പാതിവ്രത്യവും തുറന്നു പ്രഖ്യാപിക്കുന്നു. അതു മനസ്സിലാക്കി ഇസ്‌ലാമിലേക്കു കടന്നുവന്ന ക്രിസ്ത്യാനികളായിരുന്നു സഹാബികള്‍ തൊട്ട് ഇന്നുവരെയുള്ള കോടിക്കണക്കിന് മുസ്‌ലിംകള്‍. മനുഷ്യരാശിയില്‍ ഈ നീണ്ട കാലത്തിനിടയ്ക്ക് ജൂതന്മാരും ഗുലാം അഹ്മദ് ഖാദിയാനിയുമല്ലാതെ ആരും മഹാനായ ഈസാനബിയെ(അ)ക്കുറിച്ച് ഇപ്രകാരം അസഭ്യവും ദുരാരോപണവും നടത്തിയിട്ടില്ല. ഈസാനബി(അ)യെ ഇകഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സഭ്യേതരമായ വരികള്‍ തുടങ്ങുന്നതിങ്ങനെയാണ്: 'മസീഹിന്റെ സത്യസന്ധത അദ്ദേഹത്തിന്റെ കാലത്തെ മറ്റു സത്യസന്ധരേക്കാള്‍ കൂടുതലായിട്ടൊന്നും അറിയപ്പെട്ടിരുന്നില്ല. മറിച്ച് യഹ്‌യാ നബിക്ക് മസീഹിനേക്കാള്‍ ചില ശ്രേഷ്ഠതകളൊക്കെയുണ്ടായിരുന്നു. കാരണം അദ്ദേഹം മദ്യപിച്ചിരുന്നില്ല............................................അദ്ദേഹത്തെ ഏതെങ്കിലും ഒരു ചെറുപ്പക്കാരി പരിചരിച്ചതും അറിയില്ല. ഇക്കാരണത്താലാണ് അല്ലാഹു യഹ്‌യാനബിക്ക് ഖുര്‍ആനില്‍ 'ഹസ്വൂര്‍'(ആത്മനിയന്ത്രണമുള്ളവന്‍-വി ഖു: 3/39) എന്ന പ്രശംസാനാമം നല്‍കിയത്. മസീഹിനു (ഈസാനബി) അത് നല്‍കാതിരുന്നതും.'

(ദാഫിഉല്‍ ബലാഅ്-പുറം:36, സമീമെ അന്‍ജാമെ ആഥം-പു: 6-7)

ഹൈഫനിട്ട ഭാഗം ബോധപൂര്‍വം വിട്ടുകളഞ്ഞതാണ്. കാരണം സംസ്‌കാരശൂന്യമായ വാക്കുകള്‍. എന്താണതെന്ന് അറിയണമെന്നുള്ളവര്‍ ഗുലാം അഹ്മദ് ഖാദിയാനിയുടെ ഉപരിസൂചിത ഗ്രന്ഥങ്ങള്‍ നോക്കുക.

വിശുദ്ധ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളില്‍, ശതക്കണക്കിനു പേജുകളില്‍ നന്മയുടെയും ത്യാഗത്തിന്റെയും മൂര്‍ത്തിമത് ഭാവമായി അല്ലാഹു വാനോളം വാഴ്ത്തിയ ഒരു പ്രവാചകപ്രവരനെയാണ് ഈ മനുഷ്യന്‍ ഇങ്ങനെ പരദൂഷണം പറഞ്ഞത്. അയാളാണ് 'നബി'യാണെന്ന് വാദിക്കുന്നതും. അക്കാലത്തെ ക്രിസ്ത്യന്‍ പാതിരിമാരുടെ ഇസ്‌ലാമിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാനാണ് ഇങ്ങനെ എഴുതിയതെന്നാണ് ഖാദിയാനികള്‍ ഇതിന് 'ശറഹെ'ഴുതുന്നത്. പക്ഷേ, അങ്ങനെയായിരുന്നെങ്കില്‍ അല്ലാഹുവിനെയും വിശുദ്ധ ഖുര്‍ആനിനെയും ഇതിലേക്കു വലിച്ചിഴക്കുമായിരുന്നോ? യഹ്‌യാനബിയെ അല്ലാഹു 'ഹസ്വൂറെ' ന്ന് വാഴ്ത്തിയതും ഈസാനബി(അ)നെ അങ്ങനെ വാഴ്ത്താതിരുന്നതും ദുര്‍നടപ്പ് കൊണ്ടായിരുന്നു എന്നു പറയുന്നതെന്തിന്? അതിന്റെ 'ശറഹ്' കൂടി പറയേണ്ടതല്ലേ? ഇനി വിവരംകെട്ട ചില ക്രിസ്ത്യാനി പാതിരിമാര്‍ മുഹമ്മദ് നബി(സ)യെയും ഇസ്‌ലാമിനെയും സഭ്യേതരമായി ആക്രമിച്ചാല്‍ ഒരു മുസ്‌ലിമിന് ഈസാനബി(അ)യെ അസഭ്യം പറയാമെന്നോ? ഇതാരു പറഞ്ഞു? അത്തരത്തിലുള്ളയാളെ ഒരു മുസ്‌ലിമായിട്ടുതന്നെ പരിഗണിക്കില്ല. എന്നിട്ടല്ലേ ഒരു വിവേകശാലിയായ പണ്ഡിതന്‍!! പിന്നെയല്ലേ അയാള്‍ ഒരു നബി!!!

രണ്ട്: അടുത്ത അടിസ്ഥാന തത്വമായി ഞാന്‍ കാണുന്നത് ഒരു പ്രവാചകനും തന്റെ മഹത്വത്തിന്റെയും വാദത്തിന്റെയും സത്യസന്ധത തെളിയിക്കാന്‍ ഒരിക്കലും കളവു പറയില്ല. എന്നാല്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി യാതൊരു ലജ്ജയും മടിയുമില്ലാതെ നൂറുകണക്കിന് കളവുകള്‍ പറഞ്ഞിട്ടുണ്ട്. അതദ്ദേഹത്തിന്റെ വരമൊഴിയായി ഇന്നും കിടപ്പുണ്ട്. ഇനിയും അതിവിടെയുണ്ടാകും.(ഇങ്ങനെയുണ്ടോയെന്ന് നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ കൃതികള്‍ ചോദിക്കുന്നവരോട് അതിപ്പോള്‍ കിട്ടാനില്ല, പാകിസ്താനിലെ 'റബ്‌വ'യില്‍ മാത്രമേ ലഭിക്കുകയുള്ളൂ, സ്മഗളിംഗ് ആയി കൊണ്ടുവരാന്‍ പറ്റില്ലല്ലോ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്ലാത്ത ഏതെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പകരം കൊടുക്കലുകൊണ്ടുമായില്ല.)

അദ്ദേഹം പറഞ്ഞ കളവുകള്‍ മുഴുവനും ഞാനിവിടെ രേഖപ്പെടുത്തുന്നില്ല. അങ്ങനെ മറ്റുള്ളവരുടെ കുറവുകളും തെറ്റുകളും തെരഞ്ഞുനടക്കുന്ന പ്രകൃതവും എനിക്കില്ല. മറിച്ച് ഇതെല്ലാം ഇവിടെ പറയേണ്ടിവരുന്നത് ഇത്തരത്തിലുള്ള ഒരു വ്യക്തിയെ പ്രവാചകനാണെന്ന് ഞാനും നിങ്ങളും വിശ്വസിക്കണമെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും പറയുമ്പോള്‍ മാത്രമാണ്.

അദ്ദേഹം എഴുതിയിരിക്കുന്ന ഒന്നുരണ്ടു കളവുകള്‍ ഉദാഹരണത്തിനുമാത്രം ഇവിടെ രേഖപ്പെടുത്താം: 'മൗലവി ദസ്തഗീ ഖുസൂരിയും മൗലവി ഇസ്മാഈല്‍ അലിഗഡിയും എന്നെ സംബന്ധിച്ച് ഇങ്ങനെ എഴുതി: 'ഞാന്‍ കള്ളവാദിയാണെങ്കില്‍ അവര്‍ക്കുമുമ്പ് മരിച്ചുപോകും. തീര്‍ച്ചയായും മരിക്കുകതന്നെ ചെയ്യും. കാരണം അവന്‍ കള്ളനാണ്.' പക്ഷേ, ഈ കൃതി പുറത്തിറങ്ങി ഭൂമുഖത്ത് പരന്നതോടെ എത്രയും പെട്ടെന്നു അവര്‍ രണ്ടുപേരും മരിച്ചുപോയി.' 'അല്‍അര്‍ബഈന്‍ നമ്പര്‍3 പു:11'

ഈ രണ്ടു മഹാന്മാരും തങ്ങളുടെ കൃതികളിലെവിടെയും ഇങ്ങനെ എഴുതിയിട്ടില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ഗുലാംഅഹ്മദ് സാഹിബ് ജീവിച്ചിരുന്ന കാലത്ത് ഇതു കാണിച്ചുതരാന്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അനുയായികളോടും. പക്ഷേ, ഇന്നുവരെ അതിനു മറുപടിയുണ്ടായിട്ടില്ല. അടുത്ത ഉദാഹരണം വ്യക്തികളെക്കുറിച്ചുള്ള വിഷയമല്ല. അതിനേക്കാള്‍ എളുപ്പത്തില്‍ ആര്‍ക്കും എക്കാലത്തും മനസ്സിലാകുന്ന ഒന്നാണത്. അദ്ദേഹം എഴുതുന്നു: 'തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫിലും ഹദീസിലും പറയപ്പെട്ട പ്രവചനങ്ങള്‍ പൂര്‍ണമായും പുലരുക തന്നെ ചെയ്യും. അതായത് 'മസീഹ് മൗഊദ്' വെളിപ്പെടുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാരുടെ കരങ്ങളാല്‍ അദ്ദേഹം നിരവധി പീഡനങ്ങള്‍ക്ക് വിധേയനാകും. അദ്ദേഹം അവരില്‍നിന്ന് അനേകം ദു:ഖങ്ങളും കഷ്ടപ്പാടുകളും ഏറ്റുവാങ്ങും. അവര്‍ അദ്ദേഹത്തെ 'കാഫിറെ'ന്ന് മുദ്രകുത്തും. വധിക്കാന്‍ 'ഫത്‌വ' നല്‍കും. അതിശക്തമായ ഭാഷയില്‍ നിന്ദിക്കും. അവര്‍ അദ്ദേഹത്തെ ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്താക്കും. അദ്ദേഹത്തെക്കുറിച്ച് 'ദീന്‍' നശിപ്പിക്കാന്‍ വന്നതാണെന്ന് വിചാരിക്കും.'(അല്‍അര്‍ബഈന്‍-നമ്പര്‍ 3 പുറം:21) വിശുദ്ധ ഖുര്‍ആന്‍ എല്ലാ ഭവനങ്ങളിലുമുണ്ട്. ഹദീസും നമ്മുടെ കൈവശമുണ്ട്. അതു രണ്ടിലും ഒരിടത്തും ഇത്തരം ഒരു കാര്യം പറഞ്ഞിട്ടില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.

മൂന്ന്: മറ്റൊരു അടിസ്ഥാനതത്വം അദ്ദേഹം നടത്തിയ ശതക്കണക്കിന് പ്രവചനങ്ങളാണ്. ആളുകള്‍ക്ക് താന്‍ സത്യവാനാണോ അസത്യവാദിയാണോ എന്ന് തിരിച്ചറിയാന്‍ വേണ്ടി അദ്ദേഹം തന്നെ നടത്തിയ പ്രവചനങ്ങളാണവ.

അല്ലാഹു അല്ലാതെ ഒരു തിരു'ഇലാഹ്'(ആരാധ്യന്‍) ഇല്ലെന്നും മുഹമ്മദ്‌നബി(സ) പ്രവാചകപരമ്പരയിലെ അവസാന കണ്ണി(ഖാതമുന്നബിയ്യീന്‍)യാണെന്നും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മനസ്സിലാക്കി വിശ്വസിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് 'ദജ്ജാല്‍' എന്ത് അത്ഭുതങ്ങള്‍ കാണിച്ചാലും, വ്യാജപ്രവാചകന്മാര്‍ ഏതു പ്രവചനം നടത്തി പുലര്‍ത്തിയാലും അവരുടെ വിശ്വാസത്തിനു ഒരു ഇളക്കവും ഉണ്ടാകില്ല. എന്റെ ശേഷം നിരവധി വ്യാജപ്രവാചകന്മാര്‍ വരും; 'നബി'യും 'റസൂലു'മാണെന്ന് അവരെല്ലാവരും വാദിക്കും എന്ന് മുഹമ്മദ് നബി(സ) പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം ഇവിടെ പുലര്‍ന്നിട്ടുമുണ്ട്. പ്രവാചക കാലം തൊട്ട് മുസൈലിമ, അസ്‌വദുല്‍അന്‍സി, തുലൈഹ:മുതല്‍ ഈ അടുത്ത് മൗറീഷ്യസില്‍ രംഗത്തുവന്ന ഹസ്രത്ത് മുഹ്‌യുദ്ദീന്‍ മുനീര്‍ അഹ്മദ് എന്ന പുതിയ ഖാദിയാനി വരെ 'നബി'ത്വം വാദിച്ചത് മുഹമ്മദ് നബി(സ)യുടെ പ്രവചനം സാക്ഷാത്കരിച്ചു എന്നതിനു തെളിവാണ്. പ്രവാചക കുലത്തില്‍ എന്റെ ശേഷം ഒരു നബിയും ജനിക്കാനില്ല; ഞാനാണ് ആ കുലത്തില്‍ അവസാനം ജനിച്ചവന്‍ - എന്നു സുവ്യക്തമായി മുസ്‌ലിംകള്‍ പഠിപ്പിക്കപ്പെട്ടതുകൊണ്ട് ഒരാള്‍ പ്രവാചകത്വം വാദിച്ചുവന്നാല്‍ അതിനു പ്രവചനമായി തെളിവെന്തെന്ന് തെരയേണ്ട ആവശ്യമില്ല. പക്ഷേ, നാമിവിടെ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രവചനങ്ങള്‍ പരിശോധിക്കുന്നത് സത്യദൂതന്മാര്‍ നടത്തിയ പ്രവചനങ്ങള്‍ എല്ലാം പുലര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ വ്യാജദൂതന്മാരുടേതു മാത്രമേ പുലരാതിരുന്നിട്ടുള്ളൂ എന്നും കാണിക്കാനാണ്.

ചിലപ്പോള്‍ ജ്യോത്സ്യന്മാരും ഗണിതക്കാരും മഷിനോട്ടക്കാരുമെല്ലാം പറയുന്ന പ്രവചനങ്ങള്‍പോലും യാദൃശ്ചികമായി ഒത്തുവരാറുണ്ടെന്ന് പലരും പറയാറുണ്ട്. അദ്ദേഹം നടത്തിയ നിരവധി പ്രവചന കുതൂഹലങ്ങളില്‍ ഒന്നുമാത്രം ഇവിടെ വളരെ ചുരുക്കി വിവരിക്കാം. അത് പരിശോധനക്ക് വിധേയമാക്കാം:

ഗുലാം അഹ്മദ് ഖാദിയാനി സാഹിബിന്റെ ഒരു അകന്ന ബന്ധുവായിരുന്നു അഹ്മദ്‌ബേഗ്. അദ്ദേഹത്തിന്ഒരു പെണ്‍കുട്ടി വിവാഹപ്രായമെത്തി; മുഹമ്മദീബീഗം. ഗുലാം അഹ്മദ് സാഹിബിന് ഈ കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം ജനിച്ചു. പക്ഷേ, കുട്ടിയുടെ രക്ഷിതാക്കളും കുടുംബവും അതിനെതിരാണെന്ന് അദ്ദേഹം മനസ്സിലാക്കി. സാധാരണ ഒരു മാന്യനായ മനുഷ്യനാണെങ്കില്‍ പ്രശ്‌നത്തിന് അവിടെ പൂര്‍ണവിരാമമിടേണ്ടതായിരുന്നു. എന്നാല്‍ സങ്കീര്‍ണമായ സംഭവപരമ്പരയ്ക്ക് തുടക്കമിടുന്നത് ഇനിയാണ്. ഈ പ്രശ്‌നത്തിന്റെപേരില്‍ ഇവിടന്നങ്ങോട്ടു നടക്കുന്ന കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ തനിനിറം ലോകത്തിനു കാണാന്‍ സഹായകമായ നിരവധി പ്രശ്‌നങ്ങളില്‍ ഒന്നും. വിവാഹത്തിന് എല്ലാവരും എതിരാണെന്നു വന്നപ്പോള്‍ അദ്ദേഹം ഇത് ദൈവത്തിന്റെ കല്പനയാണെന്ന് കുടുംബത്തെ അറിയിച്ചു. എന്നിട്ടും നടക്കില്ലെന്നു കണ്ടപ്പോള്‍ 1891 ല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദീ ബീഗത്തെ തനിക്ക് ആകാശത്ത് വെച്ച് അല്ലാഹു'നിക്കാഹ്' ചെയ്തു തന്നിരിക്കുന്നു. ഇനി ഈ പെണ്‍കുട്ടിയെ എനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തുകൊടുത്താല്‍ വരന്‍ രണ്ടരവര്‍ഷത്തിനുള്ളില്‍ മരിക്കും. ആറുമാസത്തിനുശേഷം കുട്ടിയുടെ പിതാവ് അഹ്മദുബേഗും മരിക്കും. അനന്തരം അവള്‍ എന്റെ വധുവായിത്തീരും. പിതാവിന്റെ മരണം വരന്റെ ശേഷമാക്കി ആറുമാസം നീട്ടിക്കൊടുത്തതെന്തിന്? മകളെ തനിക്കു വിവാഹം ചെയ്തുതരാത്തതില്‍ കുറ്റബോധമുണ്ടെങ്കില്‍ പശ്ചാത്തപിച്ച് അവളുടെ ദീക്ഷ കാലം കഴിയുമ്പോള്‍ മിര്‍സാ ഗുലാമിന് വിവാഹം ചെയ്തുകൊടുക്കാനും അങ്ങനെ അദ്ദേഹത്തെ മരണത്തില്‍നിന്ന് മോചിപ്പിക്കാനുമായിരുന്നു.

പിന്നീടെന്തുണ്ടായി? 1892 ഏപ്രില്‍ 7 ന് ലാഹോറിലെ പട്ടി ജില്ലയിലെ സുല്‍ത്താന്‍ മുഹമ്മദ് എന്ന ഒരു പട്ടാളക്കാരന്‍ ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. എന്നാല്‍ തന്റെ പ്രവചനത്തെ അട്ടിമറിച്ചുകൊണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ വധുവിന്റെ പിതാവ് പ്രവചനത്തില്‍ പറയപ്പെട്ട രണ്ടരവര്‍ഷം മുമ്പ് - മരിച്ചു. വരന്‍ സുല്‍ത്താന്‍ മുഹമ്മദാകട്ടെ പട്ടാളത്തിലെ വെടിയുണ്ടകള്‍ക്കിടയിലൂടെ മുഹമ്മദീബീഗത്തോടൊത്ത് ശാന്തമായ കുടുംബജീവിതം നയിച്ചു. ഇതിനിടയില്‍ ഗുലാം അഹ്മദ് ഖാദിയാനി സാഹിബ് തൊട്ടതിനും പിടിച്ചതിനുമെല്ലാം എതിരാളിയുടെ മരണംകൊണ്ട് പ്രവചനക്കളി നടത്തുന്നതിനാല്‍ പല പ്രശ്‌നങ്ങളുമുണ്ടായി. അങ്ങനെ 1901 ല്‍ കോടതിയില്‍വെച്ച് ജഡ്ജിയോടും ഇക്കാര്യം വ്യക്തമാക്കി. 'അഹ്മദ് ബേഗിന്റെ മകളുമായി നടക്കേണ്ട വിവാഹപ്രവചനം പരസ്യമാണ്... ആ സ്ത്രീയുടെ വിവാഹം ഞാനുമായി നടന്നിട്ടില്ല.(ആകാശത്തുവെച്ച് അല്ലാഹു നികാഹ് ചെയ്തുകൊടുത്തു എന്ന കാര്യം കോടതിയില്‍ പറഞ്ഞില്ല). പക്ഷേ, ഞാനുമായി അവളുടെ 'നികാഹ്' ഒരുനാള്‍ നടക്കും. പ്രതീക്ഷയല്ല, പൂര്‍ണ ഉറപ്പാണ്. ഇത് ദൈവത്തിന്റെ തീരുമാനമായതിനാല്‍ മാറ്റമില്ല. സംഭവിക്കുകതന്നെ ചെയ്യും.' അവസാനം 1908 മെയ് 26 ന് ഗുലാം അഹ്മദ് സാഹിബ് ഈ ലോകത്തോടു വിടപറഞ്ഞു. അപ്പോഴും സുല്‍ത്താന്‍ മുഹമ്മദും നമ്മുടെ കഥയിലെ വീരവനിത മുഹമ്മദീബീഗവും സുഖമായി ജീവിക്കുകയായിരുന്നു. ആരെയും കൊല്ലാനും ജീവിപ്പിക്കാനും ശക്തിയുള്ള ബ്രിട്ടീഷുസാമ്രാജ്യത്തിന്റെ ഓമനപുത്രന്റെ പ്രവചനത്തിന് അവരെ കൊല്ലാന്‍ കഴിഞ്ഞില്ല. ഗുലാംസാഹിബിന്റെ മരണശേഷം 30 വര്‍ഷത്തിലധികം സുല്‍ത്താന്‍ മുഹമ്മദും 58 വര്‍ഷം മുഹമ്മദീബീഗവും കഴിഞ്ഞുകൂടി. 1966 നവംബര്‍ 19 നായിരുന്നു ബീഗത്തിന്റെ മരണം. ഈ നീണ്ടകാലമത്രയും ഗുലാം അഹ്മദ് എന്ന വ്യാജപ്രവാചകന്റെ വ്യാജപ്രവചനത്തിന്റെ ജീവിക്കുന്ന സാക്ഷിയായി അവര്‍ കഴിഞ്ഞുകൂടി. ഗുലാം അഹ്മദ് ഖാദിയാനി തന്റെ പ്രവചനത്തിലൂടെ ഭീഷണിപ്പെടുത്തി വശത്താക്കാന്‍ നോക്കിയ ആ പെണ്‍കുട്ടി 90 വയസ്സിലേറെ ജീവിച്ചു. കരുണാമയനായ അല്ലാഹു അവര്‍ക്ക് മരിക്കുന്നത് വരെ നല്ല ആരോഗ്യവും സമ്പത്തും സന്താനങ്ങളും നല്‍കി. മരണസമയത്ത് വസ്വിയ്യത്തില്‍ തന്റെ 'മയ്യിത്' കാണാന്‍ ഒരു ഖാദിയാനിയേയും അനുവദിക്കരുതെന്ന് അവര്‍ എഴുതിവെച്ചു.

(മുഹമ്മദീ ബീഗവുമായി നടന്ന ആകാശ വിവാഹക്കഥ-'തതിമ്മയേ ഹഖീഖത്തുല്‍ വഹ്‌യ്, പുറം: 132, ആയിനയേകമാലാതെ ഇസ്‌ലാം പു: 573, ശഹാദതുല്‍ ഖുര്‍ആന്‍ പു:80, സമീമെ അന്‍ജാമെആദം(ഹാശിയ) പു:31 തബ്‌ലീഗേരിസാലത്-വാ:1 പു: 115 തുടങ്ങിയ ഗുലാം അഹ്മദിന്റെ കൃതികളിലുണ്ട്. അല്‍ഹകം-ഖാദിയാന്‍ 1905 ജൂണ്‍ 30 അല്‍ ഇഅ് തിസ്വാം 1967 ഏപ്രില്‍ 7-ലാഹോര്‍')

നാല്: പരിശോധനക്കു പറ്റിയ മറ്റൊരു അടിസ്ഥാനപരമായ അളവുകോല്‍ ഗുലാം അഹ്മദ് ഖാദിയാനിയും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധമാണ്. 'കുഫ്‌റു', ധര്‍മനിഷേധം, അക്രമം, അധര്‍മവാഴ്ച തുടങ്ങിയ ഗുണങ്ങളുള്ള ഭരണകൂടങ്ങളുടെ സ്തുതിപാഠകരായ ഈ ലോകത്തു ഒരു പ്രവാചകനും വന്നിട്ടില്ല. പ്രവാചകന്‍ പോയിട്ട് ശുദ്ധപ്രകൃതിയുള്ള ഒരു സാധാരണക്കാരന്‍ പോലും അധര്‍മകാരികളും അക്രമികളുമായ ഭരണാധികാരികളെ വാഴ്താനോ പുകഴ്ത്താനോ അതിലൂടെ അവരില്‍ നിന്ന് ആനുകൂല്യം പറ്റാനോ തയ്യാറാവുകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടവും ഇംഗ്ലിഷുകാരും പറങ്കികളും ലോകത്തിന്റെ പല ഭാഗത്തും കാട്ടിക്കൂട്ടിയ അക്രമങ്ങളും അഴിച്ചുവിട്ട ധര്‍മച്യുതിയും ആര്‍ക്കും പറഞ്ഞറിയിക്കേണ്ടതില്ല. ബ്രിട്ടീഷുസാമ്രാജ്യത്തിന്റെ ക്രൂരഹസ്തങ്ങളില്‍ നിന്ന് മോചനം നേടി സ്വതന്ത്രരായി ജീവിക്കാന്‍ വേണ്ടിയാണ് ഇവിടെ നടന്ന സ്വാതന്ത്ര്യസമരങ്ങള്‍ നടന്നത്. കച്ചവടാവശ്യാര്‍ഥം ഇന്ത്യയില്‍ വന്ന് ക്രമേണ ഈ നാട്ടിലെ മനുഷ്യരെ മുഴുവനും തമ്മില്‍തല്ലിച്ച് പരസ്പരം ഭിന്നിപ്പിച്ച് ഭരണചെങ്കോല്‍ ഏറ്റെടുത്തവരാണ് ഇംഗ്ലിഷുകാര്‍. ഭരിക്കുന്നതാരാകട്ടെ, ഈ രാജ്യം കൊള്ളയടിക്കാതെ, ഇവിടത്തെ വിഭവങ്ങള്‍ ഇവിടെയുള്ളവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ചെലവാക്കുകയും ബഹുസ്വരസമൂഹത്തില്‍ സത്യവും നീതിയും നടപ്പാക്കുകയും ചെയ്തിരുന്നെങ്കില്‍ ബ്രിട്ടീഷുകാരെ ഇവിടെനിന്നു പുറത്താക്കാന്‍ സകല ജാതിമതസ്ഥരും ഒരുമിച്ചു പടക്കളത്തിലിറങ്ങുമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെനിന്നും പോകരുത്. അവരുടെ ഭരണത്തിന് സമാനമായ ഭരണം ഭൂമുഖത്തെവിടെയുമില്ല എന്നുവേണമെങ്കില്‍ ഒരാള്‍ക്ക് അന്ന് സ്വന്തം അഭിപ്രായം പറയാം. അങ്ങനെ പറഞ്ഞ നിരവധി ആളുകള്‍ എല്ലാ വിഭാഗത്തിലുമുണ്ടായിരുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ അതയാളുടെ രാഷ്ട്രീയ വീക്ഷണമായിട്ടേ ഗണിക്കുകയുള്ളൂ. അതു പിന്നീട് മാറാം മാറാതിരിക്കാം. പക്ഷേ, ഇക്കാര്യം എനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് 'വഹ്‌യ്'(ദിവ്യബോധനം) ലഭിക്കുന്നു എന്നു പറഞ്ഞത് മിര്‍സാം ഗുലാം അഹ്മദ് ഖാദിയാനി മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന ഈ 'വഹ്‌യി'നെ അവഗണിച്ചുകൊണ്ട് അവര്‍ക്കെതിരില്‍ 'ജിഹാദ്' പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രബോധനം. ഗുലാം അഹ്മദ് സാഹിബ് ആദ്യം പാതിരിമാരോട് വാദപ്രതിവാദനാടകം നടത്തിയതും പിന്നീടങ്ങോട്ട് 'മുജദ്ദിദ്', 'മുഹദ്ദഥ്', വസീഹ്, അവസാനബിയുമെല്ലാം ആയി. ഇടക്ക് അദ്ദേഹം ഇങ്ങനെയും എഴുതി:
'ഇന്ത്യാരാജ്യത്ത് കൃഷ്ണന്‍ എന്ന നാമത്തില്‍ ഒരു പ്രവാചകന്‍ കഴിഞ്ഞുപോയിട്ടുണ്ട്. രുദ്രഗോപാലന്‍ എന്നും അദ്ദേഹത്തിനു പേരുണ്ടായിരുന്നു. ആ നാമവും എനിക്കു നല്‍കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ആര്യവിഭാഗക്കാര്‍ ഇന്ന് കാത്തുകൊണ്ടിരിക്കുന്ന കൃഷ്ണനും ഞാന്‍ തന്നെയാണ്....' അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന ആര്യവംശ രാജാവ് നീ തന്നെയാണെന്നും പല പ്രാവശ്യം അല്ലാഹു എനിക്കു ബോധനം നല്‍കി.' (തതിമ്മയേഹഖീഖത്തുല്‍ വഹ്‌യ്. പേജ്:85) ഈ പദവിയെല്ലാമുള്ള ഒരാളുടെ പ്രധാന ദൗത്യം എന്ത്? മുസ്‌ലിംകളോട് 'നബി'യുടെ പദവി ഉപയോഗിച്ച് ഹിന്ദുക്കളോട് കൃഷ്ണന്റെ പദവി ഉപയോഗിച്ചും ഗുലാംസാഹിബിന് പറയാനുള്ള കാര്യമെന്ത്? അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളിലും ആ കാര്യം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു സ്ഥലത്തല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് വ്യംഗ്യമായോ വ്യക്തമായോ അദ്ദേഹം വ്യക്തമാക്കി. തന്റെ 'ശഹാദത്തുല്‍ ഖുര്‍ആന്‍' എന്ന കൃതിയുടെ കൂടെ പ്രസിദ്ധീകരിച്ച 'ഗവര്‍മെന്റിന്റെ ശ്രദ്ധയ്ക്ക്' എന്ന ലേഖനത്തിന്റെ ഒരു ഭാഗം ഇവിടെ കൊടുക്കാം:
'എന്റെ പിതാവിന് ഈ ഗവണ്‍മെന്റിനോട് എത്രകണ്ട് കൂറും ഗുണകാംക്ഷയും ആത്മാര്‍ഥതയുമുണ്ടായിരുന്നത് പോലെ എനിക്കുമുണ്ടായിരിക്കുമെന്ന് ഞാനിതാ ഉറപ്പുതരുന്നു. എല്ലാ വിധ നാശത്തില്‍നിന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും ഈ ഗവണ്‍മെന്റിനെ രക്ഷിക്കേണമേയെന്ന് പ്രാര്‍ഥിക്കുകയല്ലാതെ എന്തുചെയ്യും? ദൈവത്തോട് എങ്ങനെ നന്ദി കാട്ടണമെന്നോ അവന്‍ കല്പിച്ചത് അതേ അളവില്‍ നന്മചെയ്യുന്ന ഗവണ്‍മെന്റിനോടും നന്ദി കാട്ടണമെന്നാണ് അവന്റെ കല്പന. ഈ ജനോപകാരം ചെയ്യുന്ന ഭരണകൂടത്തോട് ഒരാള്‍ കൂറുകാട്ടുന്നില്ലെങ്കില്‍, അല്ലെങ്കില്‍ അതിന്നെതിരില്‍ എന്തെങ്കിലും തിന്മ മനസ്സില്‍ വിചാരിക്കണമെങ്കില്‍ അവന്‍ ദൈവത്തോടും നന്ദിയില്ലാത്തവനാണ്. കാരണം ദൈവത്തിന്റെ അനുഗ്രഹം ഏതു ഭരണകൂടത്തിലൂടെയാണോ ലഭിക്കുന്നത് ആ ഭരണകൂടത്തിനുള്ള നന്ദിയും ദൈവത്തിനുള്ള നന്ദിയും ഒന്നുതന്നെയാണ്. അത് പരസ്പരപൂരകമാണ്. ഒന്നില്ലെങ്കില്‍ മറ്റേതുമില്ല. ഈ ഗവണ്‍മെന്റിനെതിരില്‍ 'ജിഹാദു' പറ്റുമോയെന്ന് വിഡ്ഢികളും വിവരദോഷികളുമായ ചിലര്‍ ചോദിക്കുന്നു. മനസ്സിലാക്കുക: ഈ ചോദ്യം അവന്റെ അഗാധമായ അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്. കാരണം നന്മക്കു പകരം നന്ദി ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്. അപ്പോള്‍ നന്മക്കും പുണ്യത്തിനുമെതിരില്‍ എന്തു ജിഹാദ്? ഞാന്‍ പറയട്ടെ: നന്മ ചെയ്യുന്നവനോടും നന്ദികേടു കാണിക്കല്‍ തനി തെമ്മാടിയുടെയും 'ഹറാമി'യുടെ ജോലിയാണ്. എന്റെ മതമായ ഇസ്‌ലാമിന് രണ്ടു ഭാഗമുണ്ട്. ഒന്ന്: അല്ലാഹുവിനുള്ള അനുസരണം, രണ്ട്: അക്രമികളെ അടിച്ചമര്‍ത്തി സമാധാനവും ശാന്തിയും നല്‍കുന്ന ബ്രിട്ടീഷുഗവണ്‍മെന്റിനുള്ള അനുസരണം'.(പേജ്-3)
മുന്നൂറു വര്‍ഷത്തോളം രാജ്യത്തിന്റെ സമ്പത്ത് മുഴുവനും കൊള്ളയടിക്കുകയും തദ്ദേശീയരായ ജനങ്ങളെ പട്ടിണിക്കിടുകയും അവരുടെ ജന്മനാട്ടില്‍ അവരെ അടിമകളാക്കി വെക്കുകയും ചെയ്യുന്ന ഭരണകൂടം ഒരു വശത്ത് അതിനെതിരില്‍ മോചനം നേടി സ്വതന്ത്രരായി ജീവിക്കാനും അഭിമാനത്തോടെ കഴിഞ്ഞുകൂടാനും പടപൊരുതുന്ന ഒരു ജനത മറുവശത്ത്. അപ്പോഴാണ് ദൈവത്തിന്റെ ദൂതനാണ് താനെന്നു പറഞ്ഞുകൊണ്ട് ഒരു വ്യക്തി പ്രത്യക്ഷപ്പെടുന്നത്. ആ വ്യക്തി ധര്‍മസമരം ചെയ്യുന്ന യോദ്ധാക്കളെ നന്ദികെട്ടവരും 'ഹറാമി'കളുമാക്കുന്നു. അക്രമത്തിന്റെയും അധര്‍മത്തിന്റെയും പ്രതീകമായ ഗവര്‍മെന്റിനെ നന്മയുടെ നടുക്കഷ്ണവുമാകുന്നു. ഈ വ്യക്തിയെക്കുറിച്ച് ബുദ്ധിയുള്ളവരെന്തുപറയും.

അപ്പോള്‍ നാം പറഞ്ഞുവെന്നതിന്റെ ചുരുക്കമിതാണ്: മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌നബി(സ) പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണെന്നതിനും അദ്ദേഹത്തിന്റെ ശേഷം പ്രവാചകകുലത്തില്‍ ഇനി ആരും ജനിക്കാനില്ലെന്നതിനും തെളിവായി വിശുദ്ധ ഖുര്‍ആനും നബിതിരുമേനി(സ്വ)യുടെ തിരുവചനങ്ങളും മതി. എന്നാല്‍ അതിലൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് വേണ്ടി പറയുന്നു: ഒരു പ്രവാചകനുണ്ടാകണമെന്ന് നാം കാണുന്ന ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. ആ മൂല്യങ്ങള്‍കൊണ്ട് അത്തരക്കാരെ അളന്നുനോക്കണം. അതില്‍ പ്രധാനപ്പെട്ട നാലു കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കപ്പെട്ടത്.

ഒന്ന് : ഏതൊരു പ്രവാചകനും മറ്റൊരു പ്രവാചകനെ അവമതിക്കുകയോ സഭ്യേതരമായി സംസാരിക്കുകയോ ഇല്ല.

രണ്ട് : പ്രവാചകന്‍ തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും തന്റെ വ്യക്തിപ്രഭാവ പ്രകടനത്തിനും കളവു പറയുകയില്ല.

മൂന്ന് : പ്രവാചകന്‍ നടത്തുന്ന പ്രവചനങ്ങള്‍ പുലരുകതന്നെ ചെയ്യും.

നാല്: അക്രമവും അധര്‍മവും നടമാടുന്ന ഒരു ഭരണകൂടത്തിന്റെ പ്രചാരകനും പാദസേവകനുമായി ഒരു കാലത്തും പ്രവാചകന്‍ വരില്ല.

ഈ നാല് അടിസ്ഥാനമൂല്യങ്ങളുടെ അളവുകോല്‍ കൊണ്ടു അല്ലെന്നാലും മിര്‍സാ ഗുലാം അഹ്മദ് തന്റെ വാദത്തില്‍ വ്യാജനാണെന്ന് സൂര്യപ്രകാശംപോലെ സുവ്യക്തമാകും.

[വിഖ്യാതപണ്ഡിതനും റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയയുലെ അംഗവും നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന അല്ലാമ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി എഴുതിയ 'ഖാദിയാനിയത് പര്‍ ഗൗര്‍കര്‍നേകാ സീദാ രാസ്ത' (ഖാദിയാനിസത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരെളുപ്പമാര്‍ഗം) എന്ന കൃതിയോടു കടപ്പാട്]

by എം എം നദ്‌വി @ വര്‍ത്തമാനം

പന്നിമാംസ നിരോധം : ദൈവികനിയമങ്ങളുടെ യുക്തിഭദ്രത

മനുഷ്യനിലെ വ്യത്യസ്‌തവും എന്നാല്‍ പരസ്‌പര ബന്ധിതവുമായ ശരീരം, ആത്മാവ്‌, മനസ്സ്‌ എന്നിവയുടെ സമ്പൂര്‍ണ വികാസത്തെ ഉള്‍ക്കൊള്ളുന്ന ജീവിത ദര്‍ശനമാണ്‌ ഇസ്‌ലാം. സ്രഷ്‌ടാവിനെ ആരാധിക്കാന്‍ വേണ്ടിയാണ്‌ മനുഷ്യനെ സൃഷ്‌ടിച്ചത്‌ (51:56). എന്നാല്‍ അല്ലാഹു മനുഷ്യനെ ഒരു അരക്ഷിത ലോകത്തേക്ക്‌ തള്ളിവിടുന്നില്ല. ഇഹപര വിജയത്തിന്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന വിശുദ്ധ ഖുര്‍ആന്‍ അവന്‍ മനുഷ്യന്‌ നല്‍കിയിരിക്കുന്നു. സ്രഷ്‌ടാവിന്റെ നിയമങ്ങളുടെ അനുസരണത്തിലൂടെ മാത്രമേ വിജയം വരിക്കാനാവൂ എന്ന്‌ വിശുദ്ധ ഖുര്‍ആനും പ്രവാചകന്മാരുടെ ജീവിതവും നമ്മെ പഠിപ്പിക്കുന്നു.

അല്ലാഹുവിനുള്ള ആരാധനയിലൂടെയും അവന്റെ നിയമങ്ങളുടെ അനുസരണത്തിലൂടെയുമാണ്‌ ഒരു മുസ്‌ലിം തന്റെ ജീവിതം ക്രമപ്പെടുത്തുന്നത്‌. ഒരു മുസ്‌ലിം നിര്‍ബന്ധമായും അനുസരിക്കേണ്ട ഒരു നിയമമാണ്‌ പന്നിമാംസ നിരോധം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണമായ പന്നിമാംസം കഴിക്കുന്നതില്‍ എന്ത്‌ അപകടം എന്ന്‌ ചിലരെങ്കിലും ചിന്തിച്ചേക്കാം. പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന പരാന്നജീവികള്‍ മനുഷ്യശരീരത്തിന്‌ ദോഷം ചെയ്യുന്നു എന്ന വസ്‌തുത അത്‌ വര്‍ജിക്കാനുള്ള ന്യായമായ കാരണമാണ്‌. എന്നാല്‍ ഒരു മുസ്‌ലിം എന്തുകൊണ്ട്‌ പന്നിമാംസം വര്‍ജിക്കുന്നു എന്നതിനുള്ള കാരണങ്ങളില്‍ ഈ വസ്‌തുതക്ക്‌ രണ്ടാംസ്ഥാനം മാത്രമാണുള്ളത്‌. അല്ലാഹു അത്‌ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന വിശദീകരണമാണ്‌ ഒരു മുസ്‌ലിമിനെ സംബന്ധിച്ച്‌ പരമപ്രധാനം. ``ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ.'' (2:173)

അല്ലാഹു ഒരു കാര്യത്തെ അനുവദിച്ചതിലും മറ്റൊരു കാര്യത്തെ വിരോധിച്ചതിലുമുള്ള യുക്തി എല്ലായ്‌പ്പോഴും മനുഷ്യബുദ്ധിക്ക്‌ മനസ്സിലായെന്ന്‌ വരില്ല. പന്നിമാംസത്തിന്റെ കാര്യത്തില്‍, അത്‌ മ്ലേച്ഛമാണ്‌ (6:145) എന്ന്‌ പ്രസ്‌താവിക്കുന്നതിനപ്പുറം കൂടുതല്‍ വിശദീകരണങ്ങള്‍ നല്‌കുന്നില്ല. ഒരു മുസ്‌ലിമിന്‌ കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യവുമില്ല. കാരണം അവന്‍ ദൈവികനിയമങ്ങള്‍ക്ക്‌ സ്വയം കീഴ്‌പ്പെട്ടവനാണ്‌. കാര്യങ്ങളെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്‌ ഒരു വിശ്വാസിയുടെ സവിശേഷ ഗുണമാണ്‌. ``ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്‌തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും അവര്‍. അവര്‍ തന്നെയാണ്‌ വിജയം നേടിയവര്‍.'' (24:51). ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്‌ത്രീയ്‌ക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴികേടിലാകുന്നു.''(33:36)

അല്ലാഹു യുക്തിമാനും നീതിമാനുമാണെന്ന്‌ ഒരു വിശ്വാസി മനസ്സിലാക്കുന്നു. അതുകൊണ്ട്‌ അല്ലാഹുവിന്റെ നിയമങ്ങള്‍ നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ ദൈനംദിന ആവശ്യങ്ങള്‍ക്ക്‌ അനുഗുണവുമാണ്‌. തന്റെ സൃഷ്‌ടികള്‍ക്ക്‌ ഈ ലോകത്ത്‌ ഏറ്റവും നല്ല മാര്‍ഗമേതെന്ന്‌ അറിയിച്ചുകൊണ്ടാണ്‌ സ്രഷ്‌ടാവ്‌ അവരെ അടുത്ത ലോകത്തേക്ക്‌ തയ്യാറാക്കുന്നത്‌. അത്യന്തം നിര്‍ബന്ധിത സാഹചര്യത്തില്‍ ഒഴികെ, ഒരു മുസ്‌ലിം പന്നിമാംസം തീര്‍ത്തും വര്‍ജിക്കേണ്ടതാണ്‌. നിര്‍ബന്ധിത സാഹചര്യത്തില്‍ ചില നിഷിദ്ധ കാര്യങ്ങളെ അല്ലാഹു അനുവദിക്കുന്നുണ്ട്‌. നിയമാനുസൃതമായ എല്ലാറ്റിനെയും ആസ്വദിക്കാന്‍ അല്ലാഹു അനുവാദം നല്‌കുന്നു. അതോടൊപ്പം, നമ്മുടെ വിശ്വാസത്തിനും ശരീരത്തിനും വികാസത്തിനും ധാര്‍മികതക്കും ദോഷം വരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും വിലക്കുകയും ചെയ്യുന്നു. അതിനാല്‍, നിഷിദ്ധമായവ ഭക്ഷിക്കുന്നതിലെ അപകടത്തെ കുറിച്ച്‌ മുസ്‌ലിംകള്‍ ബോധവാന്മാരാണ്‌. അല്‌പം ബുദ്ധിമുട്ടിയാലും, അനുവദിച്ച ഭക്ഷണം തേടിപ്പോകാന്‍ ഇത്‌ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അറിവില്ലായ്‌മ മൂലമോ അബദ്ധമായോ പന്നിമാംസം കഴിക്കുന്നത്‌ പാപമല്ല. അല്ലാഹു ഒരാളെയും അയാളുടെ അറിവില്ലായ്‌മ, അബദ്ധം, മറവി എന്നീ കാരണങ്ങളാല്‍ ശിക്ഷിക്കുന്നതല്ല. എന്നാല്‍ അറിഞ്ഞുകൊണ്ട്‌ പന്നിമാംസമോ പന്നിമാംസം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, പാനീയങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയോ ഉപയോഗിക്കുന്നത്‌ അനുവദനീയമല്ല. വല്ല ഉല്‍പന്നങ്ങളിലും സംശയം തോന്നിയാല്‍ അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെ പറ്റി അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്‌. ചേരുവകളെപ്പറ്റിയും നിര്‍മാണ പ്രക്രിയകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇക്കാലത്ത്‌ ലഭ്യമാണ്‌. പന്നിമാംസത്തിന്റെ അളവ്‌ എത്ര ചെറുതായിരുന്നാല്‍ പോലും അത്‌ നിഷിദ്ധമാണ്‌.

പന്നിമാംസത്തിലെ അശുദ്ധിയെ ഒഴിച്ചുനിര്‍ത്തിയാല്‍ അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങള്‍ ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്‌. ഭക്ഷണത്തിനും മരുന്നിനും വേണ്ടി രൂപം മാറ്റപ്പെടുമ്പോള്‍ അത്‌ മറ്റൊരു പദാര്‍ഥമായി മാറുന്നതിനാല്‍ അത്‌ അനുവദിക്കപ്പെട്ടതാണ്‌ എന്ന അഭിപ്രായമാണ്‌ വൈദ്യശാസ്‌ത്ര രംഗത്തെ ഇസ്‌ലാമിക സംഘടന (Islamic Organisation for Medical Sciences) അഭിപ്രായപ്പെടുന്നത്‌. എന്നാല്‍ പന്നിയില്‍ നിന്നും വരുന്ന ഉണക്കിയതടക്കമുള്ള ഏത്‌ തരത്തിലുള്ള മാംസവും നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.

അടുത്ത കാലത്ത്‌ മെക്‌സിക്കോയിലും അമേരിക്കയിലുമുണ്ടായ പന്നിപ്പനിയുടെ (Swine flue) പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ പന്നികള്‍ കൂട്ടമായി കശാപ്പു ചെയ്യപ്പെടുകയുണ്ടായി. പന്നികള്‍ മനുഷ്യന്‌ ഹാനികരമായ പരാന്നജീവികളുടെ വാഹകരും പകര്‍ച്ചപ്പനി പരത്തുന്നവയുമാണ്‌ എന്നത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതാണ്‌. പകര്‍ച്ചപ്പനിയുടെ കാരണമായ വൈറസ്‌ വളര്‍ന്നുവരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌ പന്നിയുടെ ശരീരം എന്ന വസ്‌തുത വൈറസ്‌ ശാസ്‌ത്രജ്ഞര്‍ (virologists) സ്ഥിരീകരിച്ചിട്ടുണ്ട്‌. ഗ്രഹാം ബര്‍ഗസ്‌ പറയുന്നു: ``സാധാരണ കോഴികളില്‍ കാണപ്പെടുന്ന വൈറസ്‌ പന്നികളില്‍ എളുപ്പത്തില്‍ വളരുന്നു. അതുപോലെ മനുഷ്യനിലെ വൈറസുകളും പന്നികളില്‍ വളരാന്‍ സാധ്യതയേറെയുണ്ട്‌. അതുകൊണ്ടു തന്നെ, പന്നി വൈറസ്‌ നിറഞ്ഞ ഒരു പാത്രമായാണ്‌ കണക്കാക്കപ്പെടുന്നത്‌.''

പരാന്ന ജീവികള്‍, ബാക്‌ടീരിയ, വൈറസുകള്‍ എന്നിവയുടെ അഭയകേന്ദ്രമാണ്‌ പന്നിയുടെ ശരീരം. പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന നാടവിരയുടെ (Taenia solium) പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ഒരു അണുബാധയാണ്‌ സിസ്റ്റിസാര്‍ക്കോസിസ്‌ (cysticercosis). പന്നിമാംസത്തിലെ നാടവിരകളുടെ ലാര്‍വ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ്‌ അണുബാധ ഉണ്ടാകുന്നത്‌. സിസ്റ്റിസര്‍സായ്‌ (cysticerci) അണുക്കള്‍ തലച്ചോറില്‍ കാണപ്പെടുന്ന അവസ്ഥക്ക്‌ ന്യൂറോ സിസ്റ്റി സര്‍ക്കോസിസ്‌ (neuro cysticercosis) എന്ന്‌ പറയപ്പെടുന്നു. പന്നികളിലെ നാടവിരകള്‍ ഒരു ആഗോള പ്രതിഭാസമാണ്‌. എന്നാല്‍ അത്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ പന്നികള്‍ മനുഷ്യരുമായി ഇടപഴകി ജീവിക്കുന്ന വികസ്വര രാജ്യങ്ങളിലാണ്‌. വികസിതരാജ്യങ്ങളിലും ഇത്തരം അസുഖങ്ങള്‍ കാണപ്പെടുന്നു. പക്ഷെ, പന്നിമാംസം നിഷിദ്ധമാക്കിയ മുസ്‌ലിം രാജ്യങ്ങളില്‍ വളരെ അപൂര്‍വമായി മാത്രമാണ്‌ ഇത്‌ കാണപ്പെടുന്നതെന്ന്‌ അമേരിക്കന്‍ രോഗനിവാരണ കേന്ദ്രം (Centre for disease control and prevention - CDC) റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വേവിക്കാത്ത ചില മാംസങ്ങള്‍ കഴിക്കുന്നതു മൂലമുണ്ടാകുന്ന ഒരു അസുഖമാണ്‌ ട്രിക്കിനോസിസ്‌ (trichinosis). മാംസത്തിലെ ട്രിക്കിനെല്ല (Trichinella) എന്നറിയപ്പെടുന്ന നാടവിരയുടെ ലാര്‍വയാണ്‌ രോഗകാരണം. മിശ്രഭുക്കുകളായ കാട്ടുമൃഗങ്ങളില്‍ കാണപ്പെടുന്ന ഈ അണുബാധ വളര്‍ത്തുപന്നികളിലും സംഭവിക്കാന്‍ ഇടയുണ്ട്‌. അണുബാധയുള്ള മാംസം കഴിക്കുന്നവരുടെ ആമാശയ സഞ്ചിയുടെ ആവരണം നശിപ്പിക്കപ്പെടാന്‍ കാരണമായേക്കാം എന്ന്‌ അമേരിക്കന്‍ രോഗ നിവാരണകേന്ദ്രം മുന്നറിയിപ്പ്‌ നല്‌കുന്നു.

ട്രിക്കിനെല്ല വിരകള്‍ ഒന്ന്‌ രണ്ട്‌ ദിവസത്തിനകം ചെറുകുടലില്‍ പ്രവേശിച്ചു ശക്തി പ്രാപിക്കുന്നു. സ്‌ത്രീവിരകള്‍ മുട്ടയിട്ടു വിരിയിക്കുന്ന കുഞ്ഞുവിരകള്‍ രക്തധമനികളിലൂടെ പേശികളിലേക്ക്‌ നീക്കപ്പെടുന്നു. പേശികളില്‍ ഇവ ഉരുണ്ടുകൂടുന്നു. മാംസത്തില്‍ ഉരുണ്ടുകൂടിയ ഇവയെ ഭക്ഷിക്കുമ്പോള്‍ അണുബാധയുണ്ടാകുന്നു. പന്നിമാംസം കഴിക്കുന്നതിനെ കുറിച്ചുള്ള ബോധവല്‍കരണത്തിന്റെ ഫലമായി ട്രിക്കിനോസിസ്‌ അണുബാധ കുറഞ്ഞുവരുന്നുണ്ട്‌.

ഏറ്റവും വൃത്തിഹീനമായ ഭക്ഷണങ്ങള്‍ പോലും കഴിക്കുന്ന മിശ്രഭുക്കാണ്‌ പന്നി. പന്നികളിലെ വിയര്‍പ്പ്‌ ഗ്രന്ഥികളുടെ അളവ്‌ കുറവായതിനാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ മുഴുവനായി പുറംതള്ളാന്‍ അവയ്‌ക്ക്‌ കഴിയുന്നില്ല. പന്നികളുടെ പരിപാലനം നടത്തുന്നവരില്‍ ബാക്‌ടീരിയയുടെ അണുബാധ കൂടുതലായി കാണപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഇടുങ്ങിയതും വൃത്തിഹീനവുമായ സ്ഥലങ്ങളിലാണ്‌ മിക്കവാറും പന്നികള്‍ ജീവിക്കുന്നത്‌. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്‌ടീരിയകള്‍ വരെ പന്നികളില്‍ കാണപ്പെട്ടിട്ടുണ്ട്‌. ഈ ബാക്‌ടീരിയ ഭക്ഷണ വസ്‌തുക്കളിലൂടെ പകരുന്നതായും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അമേരിക്കയില്‍ അടുത്തകാലത്ത്‌ നടന്ന ചില പഠനങ്ങള്‍ നല്‌കുന്ന സൂചനകള്‍ അപടകരമാണ്‌: 49 ശതമാനം പന്നികളും 45 ശതമാനം പന്നികളുമായി ഇടപഴകി ജീവിക്കുന്ന തൊഴിലാളികളും ഇത്തരത്തിലുള്ള ബാക്‌ടീരിയ ബാധിച്ചവരാണ്‌. ഇതിന്റെ ഫലമായി ഓരോ വര്‍ഷവും പതിനെട്ടായിരം ആളുകള്‍ അമേരിക്കയില്‍ മരണത്തിന്‌ കീഴ്‌പ്പെടുന്നു!

മുസ്‌ലിംകള്‍ പന്നിമാംസത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങളില്‍ നിന്നും വിട്ടുനില്‌ക്കുന്നു, കാരണം അത്‌ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. പന്നിയുടെ ശരീരഘടനയെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചുമുള്ള പഠനം തീര്‍ച്ചയായും അത്‌ വൃത്തിഹീനമായ ഒരു മൃഗമാണെന്ന കാര്യമാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌. അതുകൊണ്ടു തന്നെ ആരോഗ്യപ്രദവും ശുദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും, പന്നിമാംസവും അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങളും വര്‍ജിക്കേണ്ടതാണ്‌.

By ആയിശ സ്റ്റെയ്‌സി @ ശബാബ് [വിവ. സി പി ശഫീഖ്‌]

അനശ്വര ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാള്‍

മാനവതയുടെ മഹാനായകന്‍ ഇബ്‌റാഹീം നബി(അ)യുടെ അഭൂതപൂര്‍വമായ ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാള്‍ സമാഗതമാകുന്നു. സത്യവിശ്വാസികളുടെ ജീവിതത്തില്‍ ഭക്തിയുടെയും ആനന്ദത്തിന്റെയും നിറവ്‌ അനുഭവപ്പെടുന്ന ഒരു അസുലാഭവസരമത്രെ ഈദുല്‍ അദ്വ്‌ഹാ അഥവാ ബലിപെരുന്നാള്‍.

പരിശുദ്ധഭൂമിയില്‍ അവരുടെ പ്രതിനിധികള്‍ ഇബ്‌റാഹീം (അ) പഠിപ്പിച്ച ഹജ്ജ്‌ കര്‍മങ്ങളില്‍ ഭക്തിപുരസ്സരം മുഴുകുമ്പോള്‍ സ്വദേശങ്ങളില്‍ അവര്‍ അറഫാനോമ്പും തക്‌ബീര്‍ ധ്വനികളുമായി ഈദ്‌ ആചരിക്കുന്നു. ആ പ്രവാചക ശ്രേഷ്‌ഠനെ മാതൃകയാക്കി ബലിയര്‍പ്പിക്കുന്നു.

മുസ്‌ലിംകളും ക്രൈസ്‌തവരും യഹൂദരും ഉള്‍പ്പെടെ ശതകോടിക്കണക്കില്‍ മനുഷ്യര്‍ ആദരപൂര്‍വം അനുസ്‌മരിക്കുന്ന ഒരു അനിതര വ്യക്തിത്വമാണ്‌, അല്ലാഹുവിന്റെ മിത്രമെന്നും മാനവതയുടെ നായകനെന്നും വിശുദ്ധഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ട ഇബ്‌റാഹീം നബി(അ). അദ്ദേഹത്തിന്റെ വിശ്വാസവും ധര്‍മനിഷ്‌ഠയും ത്യാഗസന്നദ്ധതയും സകല പരീക്ഷണങ്ങളെയും അതിജീവിച്ചു എന്നതാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത. യാതൊരു വിധ പ്രകോപനത്തിനും പ്രേലാഭനത്തിനും അദ്ദേഹത്തെ ആദര്‍ശത്തില്‍ നിന്ന്‌ ഒട്ടും വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആദര്‍ശദാര്‍ഢ്യം പരീക്ഷിക്കപ്പെട്ട ഒട്ടേറെ സന്ദര്‍ഭങ്ങള്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക്‌ കാണിച്ചുതരുന്നു. ഓരോ സന്ദര്‍ഭത്തിലും അദ്ദേഹം അക്ഷോഭ്യനായി, അചഞ്ചലനായി നിലകൊണ്ടു. ആരൊക്കെ കൈയൊഴിച്ചാലും ആരൊക്കെ എതിര്‍ത്താലും അല്ലാഹുവിന്റെ സഹായവും പിന്തുണയും കൊണ്ടുമാത്രം അതീജീവിക്കാമെന്ന പ്രതീക്ഷയാണ്‌ അദ്ദേഹത്തിന്‌ താങ്ങും തണലുമായത്‌.

പരമകാരുണികനായ അല്ലാഹുവെ മാത്രം ആരാധിക്കാനും പിശാചിന്റെ മാര്‍ഗമായ ബഹുദൈവാരാധന വര്‍ജിക്കാനും സ്വന്തം പിതാവിനെ അദ്ദേഹം സ്‌നേഹപുരസ്സരം ഉപദേശിച്ചപ്പോള്‍ പിതാവിന്റെ പ്രതികരണം വളരെ കടുത്തതായിരുന്നു. ``അയാള്‍ പറഞ്ഞു: ഹേ, ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്നു വെക്കുകയാണോ? (ഇതില്‍ നിന്ന്‌) നീ വിരമിക്കുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും.'' (19:46) ഇത്‌ കേട്ടപ്പോള്‍ ക്രുദ്ധനായ ഒരു പ്രക്ഷോഭകാരിയെപ്പോലെ അദ്ദേഹം പിതാവിന്റെ നേരെ തട്ടിക്കയറിയില്ല. പിതാവ്‌ വെറുത്താല്‍, കുടുംബത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടാല്‍ ജീവിതം വഴിമുട്ടിപ്പോകുമെന്ന ആശങ്കനിമിത്തം സാമ്പ്രദായിക മതവുമായി രാജിയാകാമെന്ന്‌ ആലോചിച്ചതുമില്ല. ശാന്തസ്വരത്തില്‍ തന്നെ പിതാവിനോട്‌ തനിക്കുള്ള കടപ്പാടും തന്റെ ആദര്‍ശ പ്രതിബദ്ധതയും വ്യക്തമാക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വിശുദ്ധഖുര്‍ആന്‍ ഉദ്ധരിക്കുന്നു:

``അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക്‌ ശാന്തിയുണ്ടായിരിക്കട്ടെ. താങ്കള്‍ക്കുവേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ എന്നോട്‌ ദയയുള്ളവനാകുന്നു. നിങ്ങളെയും അല്ലാഹുവിനു പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട്‌ പ്രാര്‍ഥിക്കുന്നതുമൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.'' (19:47,48) അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥിക്കാതിരിക്കുകയും അല്ലാഹുവോട്‌ നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്യുന്ന യഥാര്‍ഥ വിശ്വാസി എപ്പോഴും യഥാര്‍ഥ സൗഭാഗ്യത്തിന്‌ അവകാശിയായിരിക്കുമെന്നതിന്‌ ഇബ്‌റാഹീം നബി(അ)യുടെ തുടര്‍ന്നുള്ള ജീവിതം സാക്ഷ്യം വഹിക്കുന്നു.

തന്റെ നാട്ടിലെ സ്വേച്ഛാധിപതിയായ ഭരണാധികാരിയോട്‌ ഇബ്‌റാഹീം നബി(അ) സംവാദം നടത്തിയ സന്ദര്‍ഭവും വിശുദ്ധഖുര്‍ആനില്‍ അനുസ്‌മരിക്കുന്നുണ്ട്‌. ``ഇബ്‌റാഹീമിനോട്‌ അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീ അറിഞ്ഞില്ലേ? അല്ലാഹു അവന്‌ ആധിപത്യം നല്‌കിയതിനാലാണ്‌ (അവനതിന്ന്‌ മുതിര്‍ന്നത്‌.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്ന്‌ കൊണ്ടുവരുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന്‌ കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക്‌ ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.'' (2:258) സര്‍വ ജീവജാലങ്ങളെയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥനെ മാത്രം രക്ഷാധികാരിയായി സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ച ഇബ്‌റാഹീമി(അ)നോട്‌ രാജാവിന്റെ പ്രതികരണം ധാര്‍ഷ്‌ട്യം കലര്‍ന്നതായിരുന്നു. തന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട പ്രതികളില്‍ ചിലരെ താന്‍ വിട്ടയക്കുകയും ചിലര്‍ക്ക്‌ വധശിക്ഷ നല്‌കുകയും ചെയ്യുന്നതിനാല്‍ താനും ജനിമൃതികളുടെ അധിപനായ തമ്പുരാനാണെന്ന്‌ സമര്‍ഥിക്കാനുള്ള രാജാവിന്റെ ഉദ്യമത്തെ ഇബ്‌റാഹീം നബി(അ) അക്ഷോഭ്യനായി നേരിട്ടു. കുതര്‍ക്കത്തിന്‌ സാധ്യതയില്ലാത്ത ഒരു പ്രശ്‌നം- സൂര്യന്റെ ഉദയവും അസ്‌തമനവും ആര്‌ നിയന്ത്രിക്കുന്നു എന്ന പ്രശ്‌നം- ഇബ്‌റാഹീം (അ) ഉന്നയിച്ചപ്പോള്‍ രാജാവ്‌ സ്‌തബ്‌ധനായിപ്പോയി. തനിക്ക്‌ ആരെയും കൊല്ലാന്‍ അധികാരമുണ്ടെന്ന്‌ രാജാവ്‌ വ്യക്തമാക്കിയിട്ടും ഇബ്‌റാഹീം (അ) പതറിയില്ല, ചഞ്ചല ചിത്തനായില്ല.

പ്രാര്‍ഥനയ്‌ക്ക്‌ ഉത്തരം നല്‌കാനോ ഉപകാരമോ ഉപദ്രവമോ ചെയ്യാനോ വിഗ്രഹങ്ങള്‍ക്ക്‌ കഴിവില്ലെന്ന്‌ സ്ഥാപിക്കാന്‍ ഇബ്‌റാഹീം തെരെഞ്ഞടുത്ത മാര്‍ഗം- വിഗ്രഹഭഞ്‌ജനം- അദ്ദേഹത്തിന്റെ ആദര്‍ശധീരതയുടെ പ്രകടമായ തെളിവാകുന്നു. പിതാവും നാട്ടുകാരും രാജാവുമെല്ലാം വിഗ്രഹാരാധനയുടെ വക്താക്കളായിട്ടും ഭവിഷ്യത്ത്‌ ഭയപ്പെടാതെ വ്യാജദൈവങ്ങളുടെ നിസ്സഹായത അദ്ദേഹം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചു. അദ്ദേഹത്തെ അഗ്നികുണ്ഡത്തിലെറിഞ്ഞ്‌ ഒരു പിടി ചാരമാക്കി മാറ്റാന്‍ എല്ലാവരും കൂടി തീരുമാനിച്ചത്‌ ഈ വിഗ്രഹഭഞ്‌ജനത്തെ തുടര്‍ന്നായിരുന്നു. എന്തും നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കി മാറ്റാന്‍ പാകത്തില്‍ തീജ്വാലകള്‍ ഉയര്‍ന്നുപൊങ്ങുന്ന അഗ്‌നികുണ്ഡത്തിലേക്ക്‌ എറിയപ്പെട്ടാല്‍ തനിക്കൊരു ഹാനിയും സംഭവിക്കുകയില്ലെന്ന്‌ അദ്ദേഹം നേരത്തെ മനസ്സിലാക്കിയിരുന്നില്ല. അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ഏത്‌ വിധത്തില്‍ വരുമെന്ന്‌ മുന്‍കൂട്ടി അറിയാതിരുന്നതിനാല്‍ സ്വാഭാവികമായ ആശങ്ക അദ്ദേഹത്തിന്റെ മനസ്സിലൂടെയും കടന്നുപോയിട്ടുണ്ടാകും. എന്നാല്‍ എല്ലാ ആശങ്കകളെയും അതിവര്‍ത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശധീരത. വിശുദ്ധഖുര്‍ആന്‍ ആ സംഭവം ഇപ്രകാരം വിവരിക്കുന്നു:

``അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക: നാം പറഞ്ഞു. തീയേ, നീ ഇബ്‌റാഹീമിന്‌ തണുപ്പും സമാധാനവും ആയിരിക്കുക, അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്‌ടം പറ്റിയവരാക്കുകയാണ്‌ നാം ചെയ്‌തത്‌.'' (21:68-70) തന്റെ മാര്‍ഗത്തില്‍ അഗ്നിപരീക്ഷ നേരിടാന്‍ നിര്‍ഭയം തയ്യാറായ ഇബ്‌റാഹീമി(അ)നെ അല്ലാഹു അത്ഭുതകരമാം വിധം രക്ഷപ്പെടുത്തുകയും സത്യമതപ്രബോധനാര്‍ഥം കൂടുതല്‍ ത്യാഗങ്ങള്‍ വരിക്കാന്‍ അദ്ദേഹത്തിന്‌ അവസരം നല്‌കുകയും ചെയ്‌തു.

ആ ത്യാഗങ്ങള്‍ക്കെല്ലാം മകുടം ചാര്‍ത്തുന്നതായിരുന്നു അല്ലാഹുവിന്റെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട്‌ പ്രിയപുത്രനെ ബലിയര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായ സന്ദര്‍ഭം. ഏറ്റവും അമൂല്യവും ഏറ്റവും പ്രിയങ്കരവുമായ എന്തും അല്ലാഹുവിനുവേണ്ടി ത്യജിക്കാനുള്ള സന്നദ്ധത അദ്ദേഹം സംശയാതീതമായി തെളിയിച്ചതോടെ അല്ലാഹു അദ്ദേഹത്തെ അറിയിച്ചു; മകനുപകരം ഒരു ബലിമൃഗത്തെ അറുത്താല്‍ മതിയെന്ന്‌. അങ്ങനെ അദ്ദേഹം നടത്തിയ ബലിയുടെ ഓര്‍മപ്പെരുന്നാളാണ്‌ ഈദുല്‍അദ്വ്‌ഹ. ഈ സുദിനത്തില്‍ ലോകമെങ്ങും ലക്ഷക്കണക്കില്‍ മുസ്‌ലിംകള്‍ മൃഗബലി നടത്തിക്കൊണ്ടിരിക്കുന്നു. മൃഗബലി ഒരു പ്രതീകമാണ്‌. രക്തമൊഴുക്കലോ മാംസം വിതരണംചെയ്യലോ അതിന്റെ ആത്യന്തികമായ ലക്ഷ്യമല്ല. കണിശമായ ഏകദൈവവിശ്വാസത്തില്‍ അചഞ്ചലമായി ഉറച്ചു നില്‌ക്കുകയും ആ ആദര്‍ശം ആര്‍ജവത്തോടെ പ്രബോധനം നടത്തുകയും ചെയ്യുന്ന വിഷയത്തില്‍ എന്തും ഏതും ത്യജിക്കാനുള്ള സന്നദ്ധതയാണ്‌ ബലിയിലൂടെ സാക്ഷാത്‌കരിക്കപ്പെടേണ്ടത്‌.

``അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്‌ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു. (നബിയേ) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (22:37)

from SHABAB

പ്രവാചക തിരുശേഷിപ്പുകളും ബര്‍കത്തെടുക്കലും

നിരവധി ആള്‍ദൈവങ്ങളും വ്യാജസിദ്ധന്മാരും കള്ളപുരോഹിതന്മാരും വിലസുന്ന ഈ നാട്ടില്‍ പുതിയൊരു മുടി ദൈവത്തെക്കൂടി പ്രതിഷ്‌ഠിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കാന്തപുരവും കൂട്ടരും. എന്നാല്‍ ഇ കെ സുന്നികളടക്കം പലരും വാദിക്കുന്നത്‌, കാന്തപുരത്തിന്റെ കൈവശമുള്ളത്‌ നബി(സ)യുടെ മുടിയല്ല, ആണെന്ന്‌ വാദമുണ്ടെങ്കില്‍ സ്വഹീഹായ പരമ്പരകള്‍ കൊണ്ട്‌ തെളിയിക്കണം എന്നാണ്‌. അത്‌ തെളിഞ്ഞാല്‍ ഇന്ന്‌ മുടിയുടെ പേരില്‍ കാന്തപുരം കാണിക്കുന്ന അനാചാരങ്ങള്‍ സാധുവാകും. ഇതേ വാദം തന്നെയാണ്‌ ഈ അടുത്ത കാലത്ത്‌ രംഗപ്രവേശം ചെയ്യുകയും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ കടുത്ത ഖുറാഫാത്തുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന നവയാഥാസ്ഥിതികരുടേതും.

അവരുടെ ഈയിടെയിറങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇത്‌ വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌ കാന്തപുരം കൈവശം വെച്ചുകൊണ്ടിരിക്കുന്ന അര മീറ്ററില്‍ അധികം നീളമുള്ള ചെമ്പിച്ച മുടി നബിയുടേത്‌ തന്നെയാണോ മറ്റാരുടെതോ എന്നല്ല. മറിച്ച്‌, പ്രസ്‌തുത മുടി നബി(സ)യുടേത്‌ ആണെങ്കില്‍ പോലും അതുകൊണ്ട്‌ ബര്‍കത്തെടുക്കാം എന്ന്‌ ഖുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ വന്നിട്ടുണ്ടോ എന്നതാണ്‌.

എന്താണ്‌ ബര്‍കത്തെടുക്കല്‍? മലയാള ഭാഷയില്‍ അതിന്റെ അര്‍ഥം `അനുഗ്രഹം തേടല്‍' എന്നാണ്‌. അഥവാ `ഒരു വ്യക്തിയില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഉപകാരം കരസ്ഥമാക്കുക' എന്നതാണ്‌ ബര്‍കത്തെടുക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നബി(സ)യുടെ തിരുശേഷിപ്പുകളായ മലം, മൂത്രം, നഖം, വിയര്‍പ്പ്‌, മുടി, വസ്‌ത്രം തുടങ്ങിയ നബി(സ) കഴുകിക്കളയുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ മറ്റുള്ളവര്‍ക്ക്‌ ബര്‍കത്ത്‌ (അനുഗ്രഹം) നല്‍കുകയെന്നത്‌ സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച്‌, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത്‌ ഒരു വസ്‌തുതയാണ്‌.

അദൃശ്യമായ നിലയില്‍ ബര്‍കത്ത്‌ നല്‍കുന്നവന്‍ അല്ലാഹുവാണ്‌. `നബി(സ)ക്കു പോലും സ്വന്തം ശരീരത്തിന്‌ ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ സാധ്യമല്ല' എന്നാണ്‌ സൂറത്ത്‌ അഅ്‌റാഫ്‌ 188-ാം വചനത്തിലും സൂറതുല്‍ ജിന്ന്‌ 21-ാം വചനത്തിലും ജനങ്ങളോട്‌ പറയാന്‍ അല്ലാഹു നബി(സ)യോട്‌ കല്‌പിക്കുന്നത്‌. പിന്നെയെങ്ങനെയാണ്‌ അവിടുത്തെ നിര്‍ജീവങ്ങളായ ശേഷിപ്പുകള്‍ക്ക്‌ ബര്‍കത്ത്‌ നല്‍കാന്‍ സാധിക്കുക?!

നബി(സ)യുടെ തിരുശേഷിപ്പുകള്‍ കൊണ്ട്‌ ബര്‍കത്തെടുക്കാം എന്ന്‌ സ്ഥാപിക്കാറുള്ളത്‌ അവിടുത്തെ മുഅ്‌ജിസാതുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌. യഥാര്‍ഥത്തില്‍ മുഅ്‌ജിസാത്തുകള്‍ എന്നത്‌ പ്രവാചകന്മാരുടെ കഴിവില്‍പെട്ടതോ അവര്‍ ഉദ്ദേശിക്കുമ്പോള്‍ നടപ്പില്‍ വരുത്താവുന്ന കാര്യങ്ങളോ അല്ല. മറിച്ച്‌, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ പ്രവാചകന്മാര്‍ക്ക്‌ അത്‌ വെളിപ്പെടുത്താന്‍ സാധിക്കൂ. ഇത്‌ വിശുദ്ധ ഖുര്‍ആനില്‍ പരന്നു കിടക്കുന്ന വസ്‌തുതയാണ്‌. ഉദാഹരണം: ബദ്‌ര്‍യുദ്ധ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍(അ) നബി(സ)യുടെ അടുക്കല്‍ വന്ന്‌ ഇപ്രകാരം കല്‌പിക്കുന്നു: `ഒരുപിടി മണ്ണെടുത്ത്‌ മുശ്‌രിക്കുകളായ ശത്രുക്കളിലേക്ക്‌ എറിയുക' നബി(സ) അപ്രകാരം എറിയുകയും യുദ്ധരംഗത്തുള്ള മുഴുവന്‍ ശത്രുക്കള്‍ക്കും കണ്ണ്‌ കാണാത്ത അവസ്ഥയുണ്ടാകുകയും പലവഴിക്കും ഓടുകയും ചെയ്‌തു. എന്നാല്‍ ഈ ഏറിനെപ്പറ്റി അല്ലാഹു പറഞ്ഞത്‌ ഇപ്രകാരമാണ്‌: ``നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌' (അന്‍ഫാല്‍ 17).

അഥവാ നബി(സ)യുടെ കഴിവുകൊണ്ടോ കയ്യിന്റെ ശക്തികൊണ്ടോ അല്ല എറിയാന്‍ കഴിഞ്ഞത്‌. മറിച്ച്‌, അല്ലാഹുവിന്റെ കഴിവുകൊണ്ടാണ്‌ എന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. ഇക്കാര്യം അല്ലാഹു മുഅ്‌ജിസാത്തുകള്‍ നല്‍കി അനുഗ്രഹിച്ച മുഴുവന്‍ പ്രവാചകന്മാരെക്കൊണ്ടും അവന്‍ പറയിപ്പിച്ചിട്ടുമുണ്ട്‌. സൂറത്ത്‌ ഇബ്‌റാഹീമിലെ പ്രവാചകന്മാരുടെ പ്രസ്‌താവന അപ്രകാരമാണ്‌: ``അല്ലാഹുവിന്റെ സമ്മതം കൂടാതെ നിങ്ങള്‍ക്ക്‌ യാതൊരുവിധ ദൃഷ്‌ടാന്തവും കൊണ്ട്‌ വന്നുതരാന്‍ ഞങ്ങളാല്‍ സാധ്യമല്ല'' (ഇബ്‌റാഹീം 11). അപ്പോള്‍ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ക്ക്‌ ബര്‍കത്തുണ്ട്‌ എന്ന്‌ സ്ഥാപിക്കാന്‍ മുഅ്‌ജിസാത്തുകളെ ദുരുപയോഗം ചെയ്യല്‍ വിവരക്കേടും മുഅ്‌ജിസാതുകളെ നിസ്സാരപ്പെടുത്തലുമാണ്‌.

നബി(സ)യുടെ സ്ഥാനവും വ്യക്തിത്വവും നിലകൊള്ളുന്നത്‌ അവിടുത്തെ തിരുശേഷിപ്പുകളായ മലം, മൂത്രം, വിയര്‍പ്പ്‌, വസ്‌ത്രം, മുടി, നഖം എന്നിവയിലൊന്നുമല്ല. മറിച്ച്‌, നുബുവ്വത്തിലും രിസാലത്തിലുമാണ്‌. പ്രവാചകന്റെ പ്രത്യേകതകള്‍ ആത്മീയങ്ങളാണ്‌. മുഅ്‌ജിസത്ത്‌, വഹ്‌യ്‌, ഇസ്വ്‌മത്ത്‌, നുബുവ്വത്ത്‌, വേദഗ്രന്ഥം എന്നിവകളൊക്കെയാണത്‌. നബി(സ) സമുദായത്തിനു വേണ്ടി ഉപേക്ഷിച്ചുപോയത്‌ മലവും മൂത്രവും മുടിയും വിയര്‍പ്പുമല്ല. മറിച്ച്‌, ഖുര്‍ആനും സുന്നത്തുമാണ്‌. അവകള്‍ മുറുകെ പിടിക്കാനാണ്‌ നമ്മോടുള്ള കല്‍പന: ``രണ്ട്‌ കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ശേഷിപ്പായി വെച്ചിരിക്കുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും അവന്റെ ദൂതന്റെ ചര്യയുമാണവ.'' (മാലിക്‌)

നബി(സ)യുടെ ഭൗതികാവസ്ഥ നമ്മെ പോലെതന്നെയാണ്‌. അവിടുത്തെ ഭൗതികമായ ശരീരത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോ, കഴുകിക്കളയുന്നതോ ആയിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ ബര്‍ക്കത്തുണ്ട്‌ എന്ന്‌ ജല്‍പിക്കുന്നവര്‍ താഴെ വരുന്ന വചനത്തിന്‌ എന്ത്‌ സ്ഥാനമാണ്‌ കൊടുക്കുക. അല്ലാഹു നബി(സ)യോട്‌ പറയാന്‍ കല്‌പിക്കുന്നത്‌ ഇപ്രകാരമാണ്‌: ``നബിയേ പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു'' (അല്‍കഹ്‌ഫ്‌ 110). മേല്‍വചനത്തെ ഇമാം റാസി വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കുക: ``അല്ലാഹു എനിക്ക്‌ അവനല്ലാതെ ആരാധ്യനില്ല എന്ന ബോധനം നല്‍കി എന്നതൊഴിച്ചാല്‍ യാതൊരുവിധ വിശേഷണ ഗുണങ്ങളിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു വ്യത്യാസവുമില്ല.'' (തഫ്‌സീറുല്‍കബീര്‍ 11/159).

മാത്രമല്ല, ഞാനൊരു മനുഷ്യന്‍ മാത്രമാണ്‌, ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌ എന്ന നിലയിലും ധാരാളം സ്വഹീഹായ നബിവചനങ്ങള്‍ വന്നിട്ടുണ്ട്‌. ഇനി നബി(സ) തന്റെ വിയര്‍പ്പെടുക്കാന്‍ അനുവദിച്ചതും മുടിവിതരണം പറഞ്ഞതും അവകള്‍ ബര്‍കത്ത്‌ നല്‍കും എന്ന നിലയിലല്ല. അപ്രകാരം എന്റെ മുടിക്കും വിയര്‍പ്പിനും ബര്‍ക്കത്തുണ്ടെന്ന്‌ അവിടുന്ന്‌ പറഞ്ഞിട്ടുമില്ല. മറിച്ച്‌, പ്രവാചകസ്‌നേഹവും, ചില വസ്‌തുക്കള്‍ നജസല്ല എന്ന്‌ പഠിപ്പിക്കാനുമാണ്‌ നബി(സ) അപ്രകാരം അനുവദിച്ചതും കല്‌പിച്ചതും. അതും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ്‌.

ഈ വിഷയത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള പല റിപ്പോര്‍ട്ടുകളും നിര്‍മ്മിതമോ ദുര്‍ബലമോ ആയിട്ടുള്ളതാണ്‌. നബി(സ)യുടെ തിരുശേഷിപ്പുകള്‍ കൊണ്ട്‌ ബര്‍കത്തെടുക്കാം എന്ന്‌ പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌ എന്നാണ്‌ വാദമെങ്കില്‍ അത്തരം വാദങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണ്‌. കാരണം ഖുര്‍ആനിനും സുന്നത്തിനും എതിരില്‍ വിവിധ കാലഘട്ടങ്ങളില്‍ പല പണ്ഡിതന്മാരും പലതും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. അതൊന്നും നാം അംഗീകരിക്കാറില്ലല്ലോ. ഉദാഹരണത്തിന്‌ ഫത്‌ഹുല്‍മുഈന്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം: ``അഹ്‌മദുബ്‌നു ഹന്‍ബലിന്റെ അഭിപ്രായപ്രകാരം മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രം മറച്ചു നമസ്‌കരിച്ചാല്‍ നമസ്‌കാരം സ്വഹീഹാകും. ഔറത്ത്‌ എന്ന്‌ പറയുന്നത്‌ മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രമാണ്‌.'' (ഫത്‌ഹുല്‍ മുഈന്‍, പേ 343). മേല്‍ രേഖപ്പെടുത്തിയത്‌ നാം അംഗീകരിക്കാത്തത്‌ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായതുകൊണ്ടാണ്‌.

അതുപോലെ കോടിക്കണക്കില്‍ വരുമാനം ലഭിക്കുന്ന റബ്ബര്‍ പോലുള്ള പല നാണ്യവിളകള്‍ക്കും ഹനഫീ മദ്‌ഹബ്‌ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ്‌ മൂന്ന്‌ മദ്‌ഹബുകളിലും സകാത്തില്ല (ഫിഖ്‌ഹുസ്സുന്ന). ഖുര്‍ആനില്‍ ആദായത്തിനു വേണ്ടി ഉല്‍പാദിപ്പിക്കപ്പെടുന്ന എല്ലാ വസ്‌തുക്കള്‍ക്കും സകാത്ത്‌ നിര്‍ബന്ധമാണ്‌. (അല്‍ബഖറ 267, അന്‍ആം 141) ഇതുപോലെ നിരവധി പണ്ഡിതാഭിപ്രായങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി വന്നിട്ടുണ്ട്‌. ഒരഭിപ്രായം ഖുര്‍ആനിനും സമുന്നത്തിനും എതിരാണെങ്കില്‍ അത്‌ നബി(സ)യുടെ, സ്വഹാബിയുടെ അഭിപ്രായമായിരുന്നാല്‍ പോലും ശരി അത്‌ സ്വീകാര്യമല്ലെന്ന്‌ ശറഹുമുസ്‌ലിം 155ലും, അല്‍മുസ്‌ത്വസ്വ്‌ഫാ 1262ലും ജംഉല്‍ ജവാമിഅ്‌ 2/370ലും കാണാം. മേല്‍പറഞ്ഞ മൂന്ന്‌ ഗ്രന്ഥങ്ങളും ശാഫിഈ മദ്‌ഹബ്‌ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ളവയാണ്‌.

നാല്‌ ഖലീഫമാരുള്‍പ്പെടെ പ്രമുഖരായ സ്വഹാബികളാരും തന്നെ നബി(സ)യുടെ മുടി, വിയര്‍പ്പ്‌ എന്നിവകള്‍ കൊണ്ട്‌ ബര്‍കത്തെടുത്തതായി രേഖയില്ല. നബി(സ) ബര്‍കത്തെടുക്കാന്‍ കല്‍പിച്ചതായും രേഖയില്ല. പിന്നെ എന്തിനാണ്‌ നബി(സ) ഹജ്ജതുല്‍ വിദാഇല്‍ തന്റെ മുടി വിതരണം ചെയ്യാന്‍ അബൂത്വല്‍ഹത്‌(റ)വിനോട്‌ കല്‍പിച്ചത്‌. മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``മനുഷ്യന്റെ മുടി ശുദ്ധമാണ്‌ എന്നതാണ്‌ ഈ ഹദീസില്‍ നിന്നും ലഭിക്കുന്നത്‌. അല്ലാ എന്നുണ്ടെങ്കില്‍ അവരത്‌ സൂക്ഷിച്ചുവെക്കുമായിരുന്നില്ല'' (ഫത്‌ഹുല്‍ബാരി 1/510). അദ്ദേഹം വീണ്ടും രേഖപ്പെടുത്തുന്നു: ``ഈ ഹദീസില്‍ മനുഷ്യന്റെ മുടി ശുദ്ധമാണ്‌ എന്ന്‌ തെളിവുണ്ട്‌. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അപ്രകാരം പ്രസ്‌താവിച്ചിരിക്കുന്നു. നാം അംഗീകരിച്ചിട്ടുള്ളതും അപ്രകാരം തന്നെ'' (ഫത്‌ഹുല്‍ബാരി 1/511).

നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ കല്‌പിച്ചതിന്റെ മറ്റൊരു കാരണവുംകൂടി അദ്ദേഹം രേഖപ്പെടുത്തുന്നു: ``ഏതൊരു നേതാവിനെയാണ്‌ ജനങ്ങള്‍ ഇപ്രകാരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന്‌ ശത്രുക്കള്‍ക്ക്‌ തോന്നാന്‍ വേണ്ടിയാണ്‌ നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ കല്‌പിച്ചത്‌. (ഫത്‌ഹുല്‍ബാരി 7/231). ചുരുക്കത്തില്‍ നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത്‌ മനുഷ്യമുടി നജസല്ല, ശുദ്ധമാണ്‌ എന്ന്‌ സ്വഹാബത്തിനെ പഠിപ്പിക്കാനും നബി(സ)യോടുള്ള മതിപ്പും സ്‌നേഹവും വര്‍ധിപ്പിക്കാനുമായിരുന്നു. നബി(സ)യെ സ്‌നേഹിച്ചാല്‍ ബര്‍ക്കത്ത്‌ ലഭിക്കുന്നത്‌ പരലോകത്ത്‌ വെച്ചാണെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

by പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts