നമസ്‌കാരത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങള്‍

ദൈവസാമീപ്യവും ദൈവപ്രീതിയും നേടി ഇഹപരവിജയങ്ങള്‍ കൈവരിക്കാന്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക്‌ നിയമമാക്കിയ ആരാധനകളുടെ (ഇബാദത്ത്‌) കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ നമസ്‌കാരം. അത്‌ ഇസ്‌ലാമിക ജീവിതത്തിന്റെ മുഖ്യസ്‌തംഭവും മുസ്‌ലിമിന്റെ സത്വപ്രകാശനവുമാണ്‌. ഒരു മനുഷ്യനും ശിര്‍ക്കിനുമിടയില്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ കുഫ്‌റിനുമിടയില്‍) നമസ്‌കാരമുപേക്ഷിക്കല്‍

മാത്രമേയുള്ളൂ എന്ന പ്രവാചകവചനം അതിന്റെ അനിവാര്യതയും സര്‍വ പ്രാധാന്യവും വ്യക്തമാക്കുന്നു. ഇത്രയും മഹത്തായ ഈ ഇബാദത്ത്‌ വെറും ചടങ്ങും ഔപചാരികമായ അനുഷ്‌ഠാനവും അല്ല; ആയിക്കൂടാ. അതില്‍ ഭൗതികവും ആത്മീയവും വ്യക്തിപരവും സാമൂഹികവും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അര്‍ഥതലങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അന്തര്‍ലീനമായിരിക്കുന്നു.

ലക്ഷ്യം

നമസ്‌കാരത്തിന്റെ പരമലക്ഷ്യം എന്താണ്‌? അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ പറയുന്നു: ``....എന്നെ ഓര്‍മിക്കാന്‍ വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക.'' (ത്വാഹാ 14)

നമസ്‌കാരത്തിന്റെ ഉദ്ദിഷ്‌ടലക്ഷ്യം ദൈവസ്‌മരണയും അതിലൂടെ അല്ലാഹുവുമായുള്ള നിരന്തരമായ ബന്ധവും നിലനിര്‍ത്തലായതിനാല്‍, അത്‌ ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ നിര്‍വഹിക്കുന്ന ഏറ്റവും പുണ്യകരവും ശ്രേഷ്‌ഠവുമായ കര്‍മമായിത്തീരുന്നു. കാരണം, ജീവിതത്തിലെ മറ്റെല്ലാറ്റിനേക്കാളും വലിയ, ഏറ്റവും മഹത്തായ കാര്യം അല്ലാഹുവിനെ ഓര്‍മിക്കുക എന്നതാണെന്ന്‌ അവന്‍ നമ്മെ അറിയിച്ചിട്ടുണ്ട്‌. (അന്‍കബൂത്ത്‌ 45)

അതുകൊണ്ട്‌ ഒരു സത്യവിശ്വാസിയുടെ ജീവിതവിജയത്തിന്റെ മുഖ്യനിദാനം നമസ്‌കാരത്തിന്റെ ഭക്തിപൂര്‍ണവും ആത്മാര്‍ഥവുമായ നിര്‍വഹണമാണ്‌. ``തങ്ങളുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ള സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു...''(മുഅ്‌മിനൂന്‍ 12) ഈ ആശയം ഖുര്‍ആനില്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌.

ചൈതന്യം

എല്ലാ ഇബാദത്തുകളുടെയും ചൈതന്യമായിരിക്കേണ്ടത്‌ ഇഹ്‌സാന്‍ ആണ്‌. അതിനെ നബി(സ) ഒരു ഹദീസില്‍ ഇങ്ങനെ നിര്‍വചിക്കുന്നു: ``ഇഹ്‌സാന്‍ എന്നാല്‍ അല്ലാഹുവിനെ നീ കാണുന്നുവെന്ന പോലെ അവനെ നീ ആരാധിക്കുകയെന്നതാണ്‌. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടല്ലോ.'' അതായത്‌, സദാസമയവും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ്‌ നാം എന്ന ദൃഢമായ ബോധം. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഈ ഗുണം ഏറ്റവുമധികം പ്രകടമാകുന്നത്‌ നമസ്‌കാരത്തിലാണ്‌. അതുകൊണ്ട്‌, തന്റെ കണ്‍മുമ്പിലുണ്ട്‌ എന്ന മാനസിക ഭാവത്തോടെ ഭയഭക്തിയോടെ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യവിശ്വാസി സ്വാഭാവികമായും അല്ലാഹു ഇഷ്‌ടപ്പെടാത്ത പാപകൃത്യങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും വിട്ടുനിന്നു വിശുദ്ധമായ ഒരു ജീവിതം നയിക്കാന്‍ പരമാവധി ശ്രമിക്കാതിരിക്കില്ല. അതാണ്‌ അല്ലാഹു പറയുന്നത്‌: ``....നിശ്ചയം, നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത്‌ ഏറ്റവും മഹത്തായത്‌ തന്നെയാകുന്നു...'' (അന്‍കബൂത്ത്‌ 45). നമസ്‌കാരത്തിന്റെ ലക്ഷ്യവും ചൈതന്യവും എന്താണെന്ന്‌ ഈ വചനം ചുരുങ്ങിയ വാക്കുകളിലൂടെ നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. ഒരാള്‍ തന്റെ വീട്ടിന്റെ മുമ്പിലൂടെ ഒഴുകുന്ന ഒരു നദിയില്‍ നിന്ന്‌ എല്ലാ ദിവസവും അഞ്ചുനേരം കുളിക്കുകയാണെങ്കില്‍ അയാളുടെ ശരീരം എത്രമാത്രം വൃത്തിയുള്ളതായിരിക്കുമോ, അതുപോലെ അഞ്ചുനേരം നമസ്‌കരിക്കുന്ന മനുഷ്യന്‍ പാപമാലിന്യങ്ങളില്‍ നിന്ന്‌ ശുദ്ധനായിരിക്കും എന്ന പ്രസിദ്ധമായ നബിവചനവും ഇവിടെ ഓര്‍ക്കുക.

മനസ്സിന്റെ ശാന്തിക്ക്‌

നമസ്‌കാരത്തില്‍ നിന്നുളവാകുന്ന മറ്റൊരു മഹത്തായ നേട്ടം, അത്‌ വിശ്വാസിയുടെ മനസ്സിനെ ശാന്തവും ശക്തവും ദൃഢവുമാക്കി മാറ്റുന്നു എന്നതാണ്‌. കാരണം, നമസ്‌കാരം ഏറ്റവും ഉദാത്തവും ചിരസ്ഥായിയുമായ ദൈവസ്‌മരണയാണ്‌. ദൈവസ്‌മരണ മനസ്സിനെ ശാന്തവും സ്വസ്ഥവുമാക്കാന്‍ പര്യാപ്‌തമാണ്‌. അല്ലാഹു പറയുന്നു: ``....അറിയുക, അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ്‌ ഹൃദയങ്ങള്‍ ശാന്തമാകുന്നത്‌.'' (റഅ്‌ദ്‌ 28)

നമസ്‌കാരം കൊണ്ട്‌ ലഭ്യമാകുന്ന ഈ മനശ്ശാന്തി സത്യവിശ്വാസിയില്‍ മാനസിക സന്തുലിതത്വവും വൈകാരിക പക്വതയും വളര്‍ത്തുന്നു. പൊതുവെ മനുഷ്യരില്‍ കാണപ്പെടുന്ന ഉത്‌കണ്‌ഠകളെയും അസ്വസ്ഥതകളെയും അരക്ഷിതത്വബോധത്തെയും സ്വാര്‍ഥതയെയും സങ്കുചിതത്വത്തെയും അതിജയിക്കാന്‍ അത്‌ അവനെ പ്രാപ്‌തനാക്കുന്നു. അതാണ്‌ ഈ ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത്‌:

``നിശ്ചയം, മനുഷ്യന്‍ അത്യധികം അക്ഷമനായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. തിന്മ ബാധിച്ചാല്‍ അവന്‍ പരിഭ്രാന്തനും നന്മ കൈവന്നാല്‍ (അത്‌ സ്വന്തമാക്കി മറ്റുള്ളവരില്‍ നിന്നും) തടഞ്ഞുവെക്കുന്നവനും ആകുന്നു- തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിരനിഷ്‌ഠയുള്ളവരായ നമസ്‌കാരക്കാരൊഴികെ......'' (മആരിജ്‌ 19-22)

ശക്തിയുടെ സ്രോതസ്സ്‌

നമസ്‌കാരം ജീവിതത്തില്‍ എപ്പോഴെങ്കിലും നിര്‍വഹിക്കേണ്ട ഒരു കര്‍മമല്ല; ഒരു മുസ്‌ലിം പ്രായപൂര്‍ത്തി എത്തിയതു മുതല്‍ മരണംവരെ ജീവിതത്തിലുടനീളം ഓരോ ദിവസവും നിശ്ചിത സമയങ്ങളില്‍ നിര്‍വഹിക്കേണ്ട ഒരു ഇബാദത്താണ്‌. ``നിശ്ചയം, നമസ്‌കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണയിക്കപ്പെട്ട ഒരു ബാധ്യതയാകുന്നു'' (നിസാഅ്‌ 103).

നമസ്‌കാര നിര്‍വഹണത്തില്‍ പാലിക്കേണ്ട ഈ നൈരന്തര്യവും സ്ഥിരനിഷ്‌ഠയും സത്യവിശ്വാസിയില്‍ ക്ഷമയുടെയും സഹനത്തിന്റെയും മനസ്ഥൈര്യത്തിന്റെയും ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ജീവിതത്തിലെ ഏത്‌ പ്രതിസന്ധികളെയും ശാന്തതയോടെയും ധീരതയോടെയും ആത്മസംയമനത്തോടുംകൂടി അഭിമുഖീകരിക്കാന്‍ അത്‌ അവനെ പ്രാപ്‌തനാക്കുന്നു. അല്ലാഹു പറയുന്നു: ``നിങ്ങള്‍ സഹനവും നമസ്‌കാരവും കൊണ്ട്‌ (അല്ലാഹുവിന്റെ) സഹായംതേടുക...''(ബഖറ 45)

ഓരോ ദിവസവും നിശ്ചിതമായ അഞ്ചു സമയങ്ങളില്‍ -സമയചംക്രമണത്തിന്റെ അഞ്ച്‌ സംക്രമണഘട്ടങ്ങളില്‍ -കൃത്യമായി നമസ്‌കരിക്കുന്ന ഒരു മുസ്‌ലിം പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും താളക്രമത്തിനൊപ്പം തന്റെ ജീവിതത്തെ ക്രമീകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌, ജീവിതത്തില്‍ കൃത്യനിഷ്‌ഠയുടെയും അച്ചടക്കത്തിന്റെയും ക്രമത്തിന്റെയും വ്യവസ്ഥയുടെയും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവനെ സഹായിക്കുന്നു.

ആത്മീയാനുഭൂതി

നമസ്‌കാരം ശാരീരികമായ ഒരു ആരാധനാകര്‍മമാണെങ്കിലും അതില്‍ ശരീരം മാത്രമല്ല, നമസ്‌കരിക്കുന്നവന്റെ ആത്മാവും മനസ്സും ബുദ്ധിയുമെല്ലാം ഒരുമിച്ചു ഭാഗഭാക്കാവുന്നു. എല്ലാ ലൗകിക ചിന്തകളില്‍ നിന്നും സ്വത്വത്തെ വിച്ഛേദിച്ചുകൊണ്ട്‌ പൂര്‍ണമായ ജാഗ്രതയോടും മനസ്സാന്നിധ്യത്തോടും ദൈവഭയത്തോടും കൂടി നിര്‍ദിഷ്‌ടമായ പ്രാര്‍ഥനകളിലൂടെയും ദൈവസ്‌മരണാ വചനങ്ങളിലൂടെയും മാറിമാറിവരുന്ന ചലനങ്ങളിലൂടെയും തന്റെ നമസ്‌കാരത്തില്‍ സത്യവിശ്വാസി അല്ലാഹുവുമായി കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.

നമസ്‌കാരത്തിലെ ഓരോ പ്രവര്‍ത്തനത്തിലൂടെയും പ്രാര്‍ഥനോച്ചാരണത്തിലൂടെയും ചിന്തയിലൂടെയും ദൈവത്തോടുള്ള പരമമായ വിധേയത്വവും കീഴ്‌വണക്കവും ഭയഭക്തികളും അവന്‍ പ്രഖ്യാപിക്കുന്നു. ഈ ദൈവവിധേയത്വവും സാമീപ്യവും സാഷ്‌ടാംഗ പ്രണാമത്തില്‍ (സുജൂദ്‌) അതിന്റെ പാരമ്യത്തിലെത്തുന്നു. ഒരു അടിമ തന്റെ നാഥനായ ദൈവവുമായി ഏറ്റവുമധികം അടുക്കുന്നത്‌ സുജൂദിലാണെന്ന്‌ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്‌. ഇങ്ങനെ, സത്യവിശ്വാസിയെ ഭൂമിയില്‍ നിന്നും ദൈവസന്നിധിയിലേക്കുയര്‍ത്തുന്ന അതുല്യവും അത്യുന്നതവുമായ ഒരു ആത്മീയാനുഭൂതിയാണ്‌ നമസ്‌കാരം. അതുകൊണ്ട്‌ സത്യവിശ്വാസിയുടെ മിഅ്‌റാജ്‌ (ആകാശാരോഹണം) എന്ന്‌ അത്‌ വിശേഷിപ്പിക്കപ്പെടുന്നു.

ഭൗതികബന്ധങ്ങളില്‍ നിന്നെല്ലാം മുക്തനായി പ്രാര്‍ഥനയിലൂടെയും ദൈവസ്‌മരണയിലൂടെയും ദൈവസന്നിധാനത്തിലേക്കുയര്‍ത്തപ്പെടുമ്പോഴും അവന്‍ സ്വയം മറന്നു `പരമാത്മാവില്‍ ലയിച്ച്‌' ഇല്ലാതാകുന്നില്ല. അല്ലാഹുവുമായി മുനാജാത്ത്‌ (രഹസ്യഭാഷണം) നടത്തുമ്പോഴും അവന്‍ തന്റെ ഭൗതിക ചുറ്റുപാടുകളെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവാനായിരിക്കും. ആത്മീയതയെയും ഭൗതികതയെയും സമഞ്‌ജസമായി സമ്മേളിപ്പിക്കുന്ന ഇസ്‌ലാമിന്റെ ജീവിതവീക്ഷണത്തെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതാണ്‌ നമസ്‌കാരമടക്കമുള്ള അതിലെ ആരാധനകള്‍. നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ ആകാശത്തിലേക്കുയര്‍ത്തുകയല്ല, ഭൂമിയില്‍ ദൃഷ്‌ടികളൂന്നുകയാണ്‌ വേണ്ടതെന്ന പ്രവാചകന്റെ(സ) നിര്‍ദേശം ഈ ആശയത്തിന്റെ പ്രതീകാത്മകമായ വിവരണമായി കണക്കാക്കാം.

ഇങ്ങനെ, ധ്യാനത്തിന്റെ നിശ്ചലതയും കര്‍മത്തിന്റെ ചലനാത്മകതയും ഒരുപോലെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അനുപമമായ ഒരു ആരാധനയാണ്‌ നമസ്‌കാരം. യോഗയുടെയും ധ്യാനത്തിന്റെയും ജീവിതകലയുടെയും ദിക്‌റ്‌ ഹല്‍ഖകളുടെയും എല്ലാ നല്ല ഗുണങ്ങളും അതോടൊപ്പം അതിനപ്പുറം നിരവധി ആത്മീയ ഭൗതിക നന്മകളും ഉള്‍ക്കൊള്ളുന്ന നമസ്‌കാരം കൃത്യമായും ഭയഭക്തിയോടെയും ആചരിക്കുന്ന ഒരു മുസ്‌ലിം ശാരീരികവും മാനസികവുമായ സൗഖ്യവും ശാന്തിയും തേടിക്കൊണ്ട്‌ ഈ പറഞ്ഞ `ആത്മീയ അഭ്യാസങ്ങള്‍ക്കു' പിന്നാലെ പോകേണ്ടതില്ല.

സംഘനമസ്‌കാരത്തിന്റെ മഹത്വം

ഒറ്റക്ക്‌ നമസ്‌കരിക്കുന്നത്‌ അനുവദനീയമാണെങ്കിലും അത്‌ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്‌, മുസ്‌ലിംകള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി സംഘമായി (ജമാഅത്തായി) നമസ്‌കരിക്കണമെന്നാണ്‌ അനുശാസിക്കപ്പെട്ടിട്ടുള്ളത്‌. ലോകമുസ്‌ലിംകളുടെ ആത്മീയകേന്ദ്രമായ മക്കയിലെ കഅ്‌ബയുടെ ദിശയിലേക്ക്‌ (ഖിബ്‌ല) തിരിഞ്ഞുകൊണ്ട്‌ കൃത്യമായി അണികളൊപ്പിച്ച്‌ ഒട്ടും വിടവില്ലാതെ പരസ്‌പരം ചേര്‍ന്നുനിന്നു, ഏകമനസ്സോടും ഏകലക്ഷ്യത്തോടും കൂടി തങ്ങളുടെ നാഥന്റെ മുമ്പില്‍, നിന്നും ഇരുന്നും നമിച്ചും കൊണ്ട്‌ അവര്‍ ഒന്നിച്ചുനമസ്‌കരിക്കുമ്പോള്‍ എന്തെല്ലാം അര്‍ഥതലങ്ങളാണ്‌ അതിന്‌ കൈവരുന്നതെന്നും എന്തെല്ലാം പ്രയോജനങ്ങളും സദ്‌ഫലങ്ങളുമാണ്‌ അതില്‍നിന്ന്‌ ഉത്ഭൂതമാകുന്നതെന്നും എന്തെല്ലാം ദൈവികാനുഗ്രഹങ്ങളാണ്‌ അവരുടെ മേല്‍ വര്‍ഷിക്കുന്നതെന്നും വിവരിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല.

മുസ്‌ലിംകളുടെ മാനസികമായ ഏകീഭാവം, സാമൂഹ്യമായ ഐക്യവും കെട്ടുറപ്പും സമത്വബോധവും, ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകൃതമായ ദിശാബോധം, ആദര്‍ശപരമായ ഒരുമ, സാര്‍വലൗകിക സാഹോദര്യം, ഭിന്നിപ്പിന്റെയും ശൈഥില്യത്തിന്റെയും പ്രവണതകള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധം, പ്രവാചകന്മാരെല്ലാം പ്രബോധനംചെയ്‌ത തൗഹീദിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യത്തിന്റെയും ചരിത്രത്തിലൂടെയുള്ള നൈരന്തര്യത്തിന്റെ പ്രഘോഷണം. പരസ്‌പരമുള്ള ആശയവിനിമയങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കുമുള്ള അവസരലഭ്യത, കൂട്ടായ പ്രാര്‍ഥനയിലൂടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാനുള്ള സാധ്യത, അവരുടെ നന്മയ്‌ക്കുവേണ്ടിയുള്ള മലക്കുകളുടെ പ്രാര്‍ഥന.... എന്നിങ്ങനെ പലതും.

ആള്‍ക്കൂട്ടത്തിന്നിടയിലും സ്വന്തമായ ഏകാന്ത പ്രാര്‍ഥന, ഏകാന്ത പ്രാര്‍ഥനയ്‌ക്കിടയിലും താനുള്‍പ്പെടുന്ന സമൂഹത്തെ കുറിച്ചുള്ള ബോധവും ശ്രദ്ധയും -ഈ രണ്ട്‌ അവസ്ഥകളെയും സമഞ്‌ജസമായി സമ്മേളിപ്പിക്കുന്ന അതുല്യവും മനോഹരവുമായ ഒരു കര്‍മമാണ്‌ ജമാഅത്ത്‌ നമസ്‌കാരം.'

ആരോഗ്യപരമായ സദ്‌ഫലങ്ങള്‍

നമസ്‌കാരത്തില്‍ നിന്ന്‌ ആരോഗ്യപരവും വൈദ്യശാസ്‌ത്രപരവുമായ ചില പ്രയോജനങ്ങളും ലഭ്യമാകുന്നുണ്ട്‌. മുന്‍പറഞ്ഞതുപോലെ നമസ്‌കാരത്തിലൂടെ ലഭ്യമാകുന്ന മനശ്ശാന്തിയുടെ ഫലമായി മാനസികാരോഗ്യം വര്‍ധിക്കുകയും അതിലൂടെ ശാരീരികമായ സൗഖ്യവും സുസ്ഥിതിയും ഉണ്ടാവുകയും ചെയ്യുന്നു. മിതവും സ്ഥിരവുമായ ഒരു വ്യായാമം അത്‌ ശരീരത്തിനു പ്രദാനംചെയ്യുന്നു. ഹൃദ്‌രോഗം, രക്തസമ്മര്‍ദം, ആസ്‌ത്‌മ പോലുള്ള ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, കരള്‍രോഗം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, മസ്‌തിഷ്‌ക സ്രാവം തുടങ്ങിയ ചില രോഗങ്ങളുടെ ശമനത്തിന്‌ നമസ്‌കാരം സഹായകമാണ്‌. രക്തചംക്രമണത്തിന്റെ ക്രമീകരണത്തിലൂടെ ശരീരാവയവങ്ങളുടെ ആരോഗ്യസംരക്ഷണം, ഹോര്‍മോണുകളുടെ ഉല്‌പാദനത്തിന്റെയും അളവിന്റെയും ക്രമീകരണം, പേശീ-നാഡീ വ്യവസ്ഥകളുടെ പ്രവര്‍ത്തനക്ഷമത, ചര്‍മസംരക്ഷണം, സൂക്ഷ്‌മമായ ഇന്ദ്രിയ സംവേദനത്വം, ബുദ്ധിയുടെയും ഓര്‍മശക്തിയുടെയും തെളിമ... തുടങ്ങിയ ധാരാളം പ്രയോജനങ്ങള്‍ നമസ്‌കാരം കൊണ്ട്‌ ലഭിക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിശദീകരിച്ചിട്ടുണ്ട്‌.

വയ്‌ലുന്‍ ലില്‍ മുസ്വല്ലീന്‍

നമസ്‌കാരത്തിന്റെ മഹത്തായ അര്‍ഥങ്ങളുള്‍ക്കൊള്ളാനും പ്രയോജനങ്ങള്‍ നേടാനും നമസ്‌കരിക്കുന്ന എല്ലാ മുസ്‌ലിംകള്‍ക്കും കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌. തീര്‍ച്ചയായും ആത്മാര്‍ഥതയോടും ഭക്തിയോടും കൃത്യനിഷ്‌ഠയോടും കൂടി നമസ്‌കാരം നിര്‍വഹിക്കുന്ന വിശ്വാസികള്‍ക്ക്‌ അതിനു കഴിയുന്നുണ്ട്‌. ഇതൊരു അനുഭവസത്യമാണ്‌. എന്നാല്‍ നമസ്‌കരിക്കുന്നവരില്‍ എല്ലാവര്‍ക്കും അത്‌ കഴിയുന്നില്ല. കാരണം, പലരും അലസമായും അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരാണ്‌. അവര്‍ക്ക്‌ നമസ്‌കാരത്തിന്റെ ഉദാത്തമായ അര്‍ഥങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അനുഭവവേദ്യമാകുന്നില്ല. അവരെക്കുറിച്ചാണ്‌ അല്ലാഹു ഇങ്ങനെ പറയുന്നത്‌: ``....തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച്‌ അശ്രദ്ധരും (മറ്റുള്ളവരെ) കാണിക്കാനായി (അത്‌) നിര്‍വഹിക്കുന്നവരും പരോപകാരവസ്‌തുക്കള്‍ (ആവശ്യക്കാര്‍ക്ക്‌ കൊടുക്കാതെ) തടഞ്ഞുവെക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം!'' (അല്‍മാഊന്‍ 4-7)

ഈ ദൈവവചനങ്ങള്‍ അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരെ കാത്തിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ച്‌ താക്കീത്‌ ചെയ്യുക മാത്രമല്ല, ആത്മാര്‍ഥവും ഭക്തിപൂര്‍ണവുമായ നമസ്‌കാരം അത്‌ അനുഷ്‌ഠിക്കുന്നവരില്‍ മനുഷ്യസ്‌നേഹവും സാമൂഹ്യബോധവും പരോപകാരതല്‌പരതയും വളര്‍ത്തുമെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു. അതും നമസ്‌കാരത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. അത്തരത്തില്‍ നമസ്‌കാരം അനുഷ്‌ഠിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാനാകട്ടെ നമ്മുടെ ശ്രമം.

by ഡോ. ഇ കെ അഹ്‌മദ്‌കുട്ടി @ ശബാബ് വാരിക

ബിദ്‌അത്ത്‌ ഉത്‌ഭവവും വ്യാപനവും

ശൈശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്‌അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്‌ സമുദായത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. അതിനെപ്പറ്റി റസൂല്‍(സ) നേരത്തെ പ്രവചിച്ചിട്ടുണ്ട്‌: ``എനിക്കു ശേഷം ജീവിക്കുന്നവര്‍ക്ക്‌ ധാരാളം അഭിപ്രായ വ്യത്യാസം കാണാം. അപ്പോള്‍ നിങ്ങള്‍ എന്റെയും ഖുലഫാഉര്‍റാശിദിന്റെയും സുന്നത്ത്‌ സ്വീകരിക്കുക.''

ആദ്യമായി പ്രത്യക്ഷപ്പെട്ട ബിദ്‌അത്ത്‌ ഖദ്‌രിയ്യ, മുര്‍ജിഅ, ശീഅ, ഖവാരിജ്‌ എന്നീ വിഭാഗങ്ങളുടെ ബിദ്‌അത്താണ്‌. ഈ ബിദ്‌അത്തുകള്‍ രണ്ടാം നൂറ്റാണ്ടിലാണ്‌ രംഗത്തുവന്നത്‌, സ്വഹാബിമാര്‍ ജീവിച്ചിരിക്കുമ്പോള്‍. അവര്‍ അതിനെ എതിര്‍ക്കുകയും ചെയ്‌തു. പിന്നെയാണ്‌ മുഅ്‌തസിലുകളുടെ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങള്‍ ഉണ്ടായി. അഭിപ്രായവ്യത്യാസങ്ങളും ബിദ്‌അത്തുകളും തന്നിഷ്‌ടങ്ങളോടുള്ള താല്‌പര്യങ്ങളും ഉടലെടുത്തു. സ്വൂഫിസവും ഖബ്‌റുകള്‍ കെട്ടിപൊക്കലും വിശിഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷം നിലവില്‍വന്നു.

പല മുസ്‌ലിംനാടുകളിലും ബിദ്‌അത്ത്‌ ഉണ്ടായിട്ടുണ്ട്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: നബി(സ)യുടെ സ്വഹാബിമാര്‍ താമസിച്ചിരുന്നതും ഇല്‍മും ഈമാനും പുറത്തേക്ക്‌ പ്രവഹിച്ചിരുന്നതുമായ പട്ടണങ്ങള്‍ അഞ്ചെണ്ണമായിരുന്നു. മക്ക, മദീന, ബസ്വറ, കൂഫ, ശാം. അവയില്‍ നിന്നാണ്‌ ഖുര്‍ആനും ഹദീസും ഫിഖ്‌ഹും ഇബാദത്തും അവയോടനുബന്ധിച്ച ഇസ്‌ലാമിന്റെ കാര്യങ്ങളും പുറത്തുവന്നത്‌. മദീന ഒഴികെയുള്ള ഈ പട്ടണങ്ങളില്‍ നിന്നാണ്‌ മൗലിക ബിദ്‌അത്തുകള്‍ പ്രവഹിച്ചത്‌. കൂഫയിലാണ്‌ ശീഅയും മുര്‍ജിഅയും ഉടലെടുത്ത്‌ മറ്റു നാടുകളില്‍ പ്രചരിച്ചത്‌. ഖദരിയ്യയും മുഅ്‌തസിലയും ദുഷിച്ച ആചാരസമ്പ്രദായങ്ങളും ബസ്വറയില്‍ മുളച്ച്‌ മറ്റു നാടുകളിലേക്ക്‌ പ്രചരിച്ചവയാണ്‌. ഖദരിയ്യയുടെ കേന്ദ്രം ശാം ആണ്‌. ഏറ്റവും ദുഷിച്ച ബിദ്‌അത്തായ ജഹ്‌മിയ്യ ഖുറാസാനിലാണ്‌ ജന്മമെടുത്തത്‌.

ഉസ്‌മാന്‍(റ) വധിക്കപ്പെട്ടപ്പോള്‍ ഹറൂറിയ്യ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മദീന ഇതില്‍ നിന്നെല്ലാം സുരക്ഷിതമായിരുന്നു- ബിദ്‌അത്ത്‌ ഉള്ളില്‍ ഒളിച്ചുവെക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും. അതായത്‌ അവിടെ ഖദ്‌രിയ്യ വിഭാഗക്കാരായ ചിലര്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ തലപൊക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കൂഫയിലെയും ബസ്വറയിലെയും ശാമിലെയും സ്ഥിതി അതായിരുന്നില്ല. ദജ്ജാല്‍ മദീനയില്‍ പ്രവേശിക്കുകയില്ല എന്ന്‌ നബി(സ) വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. നാലാം നൂറ്റാണ്ടുകാരനായ മാലികിന്റെ അനുയായികളുടെ കാലം വരെയും അവിടെ ഇല്‍മും ഈമാനും രംഗത്തുണ്ടായിരുന്നു.

അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുകയാണ്‌ ബിദ്‌അത്തിലും പിഴവിലും അകപ്പെടുന്നതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗം. അല്ലാഹു പറയുന്നു: ``ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിമ്പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ചുകളയും'' (വി.ഖു 6:153)

നബി(സ) അത്‌ ഇങ്ങനെ വ്യക്തമാക്കി: ``ഇബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: നബി ഞങ്ങള്‍ക്ക്‌ ഒരു വര വരച്ചുതന്നു. തുടര്‍ന്നു പറഞ്ഞു: ഇതാണ്‌ അല്ലാഹുവിന്റെ മാര്‍ഗം. പിന്നെ അതിന്റെ ഇടത്തും വലത്തും കുറെ വരകള്‍ വരച്ചു. എന്നിട്ടു പറഞ്ഞു: ഇവയെല്ലാം വ്യത്യസ്‌ത വഴികളാണ്‌. ഓരോ വഴിയിലും അതിലേക്ക്‌ ക്ഷണിക്കുന്ന ഓരോ പിശാച്‌ ഉണ്ട്‌. തുടര്‍ന്ന്‌ അദ്ദേഹം മുകളില്‍ കൊടുത്ത ഖുര്‍ആന്‍ വാക്യമോതി. അപ്പോള്‍ കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും ആരെങ്കിലും മുഖം തിരിച്ചാല്‍ പിഴപ്പിക്കുന്ന വഴികളും പുത്തന്‍ ബിദ്‌അത്തുകളും അവനോട്‌ പിടിവലി നടത്തും.'' താഴെ പറയുന്ന കാര്യങ്ങളാലാണ്‌ ബിദ്‌അത്തുകള്‍ ജന്മമെടുക്കുക.

മതനിയമങ്ങളെപ്പറ്റിയുള്ള അജ്ഞത

കാലം മുന്നോട്ടുപോവുകയും റസൂലിന്റെ കാലടിപ്പാടുകളില്‍ നിന്ന്‌ ജനങ്ങള്‍ അകലുകയും ചെയ്‌ത ക്രമത്തില്‍ വിജ്ഞാനം കുറയുകയും അജ്ഞത വ്യാപിക്കുകയും ചെയ്‌തു. റസൂല്‍(സ) ഇത്‌ വ്യക്തമാക്കിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു: ``എനിക്കു ശേഷം നിങ്ങളിലാരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കില്‍ ധാരാളം അഭിപ്രായവ്യത്യാസം അവന്‍ കാണും.''

റസൂല്‍ ഇപ്രകാരവും പറഞ്ഞു: ``അല്ലാഹു ഇല്‍മിനെ പിടിച്ചുകൊണ്ടുപോവുക ജനങ്ങളില്‍ നിന്ന്‌ അതിനെ തട്ടിയെടുത്തല്ല. മറിച്ച്‌ പണ്ഡിതന്മാരെ പിടിച്ചുകൊണ്ടുപോവുക മുഖേനയാണ്‌. അങ്ങനെ അവന്‍ ഒരു പണ്ഡിതനെയും ബാക്കിവെക്കാതിരിക്കുമ്പോള്‍ ജനങ്ങള്‍ അജ്ഞരായ ആളുകളെ നേതാക്കളാക്കും. അവരോട്‌ ആളുകള്‍ ചോദിക്കും. അവര്‍ വിവരമില്ലാതെ ഫത്‌വാ നല്‌കും. അങ്ങനെ അവര്‍ പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. അപ്പോള്‍ ഇല്‍മും ഉലമാക്കളും ഇല്ലാതാകുമ്പോള്‍ ബിദ്‌അത്തുകള്‍ക്ക്‌ രംഗത്തുവരാനും അതിന്റെ ആളുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനും സൗകര്യമാകും.''

തന്നിഷ്‌ടം പിമ്പറ്റുക

കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും മുഖം തിരിക്കുന്നവന്‍ പിന്നെ അവന്റെ തന്നിഷ്‌ടത്തെയാണ്‌ പിമ്പറ്റുക. അല്ലാഹു പറയുന്നു: ``എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്‌ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിന്മേല്‍ ഒരു മൂടി ഇടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കാനുള്ളത്‌?'' (വി.ഖു 45:23). ബിദ്‌അത്തുകള്‍ തന്നിഷ്‌ടത്തിന്റെ സൃഷ്‌ടിയാണ്‌.

ചില അഭിപ്രായങ്ങളോടും ആളുകളോടുമുള്ള പക്ഷപാതിത്വം

ഇത്‌ തെളിവുകള്‍ പരിശോധിച്ചു സത്യം കണ്ടെത്തുന്നതിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. അല്ലാഹു പറയുന്നു: ``നിങ്ങള്‍ അല്ലാഹു അവതരിപ്പിച്ചതിനെ പിമ്പറ്റുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വികരെ എന്തൊന്നിലാണോ കണ്ടിട്ടുള്ളതെങ്കില്‍ അതിനെയാണ്‌ പിമ്പറ്റുക'' (വി.ഖു 2:170). ചില മദ്‌ഹബുകളും സ്വൂഫിസവും പിമ്പറ്റുന്നവരും ഖബ്‌ര്‍ ആരാധകരുമായ പക്ഷപാത ചിന്താഗതിക്കാരുടെ നിലപാട്‌ ഇതാണ്‌. സുന്നത്ത്‌ പിമ്പറ്റേണമെന്നും ഇതിനു വിരുദ്ധമായി ഇവര്‍ സ്വീകരിച്ചുവരുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇവരോട്‌ പറഞ്ഞാല്‍ മദ്‌ഹബിന്റെയും മശാഇഖിന്റെയും പൂര്‍വികരുടെയും പേര്‌ പറഞ്ഞ്‌ വാദിക്കുകയാണ്‌ അവര്‍ ചെയ്യുക.

അവിശ്വാസികളെ അനുകരിക്കല്‍

ഇതാണ്‌ മനുഷ്യരെ ബിദ്‌അത്തുകളില്‍ വീഴ്‌ത്തുന്ന ഏറ്റവും ചീത്തയായ കാര്യം. ഇതിനുദാഹരണം അബൂവാഖിദില്ലൈസി റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ വിവരിച്ച സംഭവം. അദ്ദേഹം പറയുന്നു: ഞങ്ങള്‍ റസൂലിന്റെ(സ) കൂടെ ഹുനൈനിലേക്ക്‌ പുറപ്പെട്ടു. ഞങ്ങള്‍ അടുത്തകാലം വരെയും കുഫ്‌റിലായിരുന്നു. മുശ്‌രിക്കുകള്‍ക്ക്‌ ഒരു നബ്‌ഖ്‌ മരമുണ്ട്‌. അവര്‍ അതിനടുത്ത്‌ ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള്‍ അതില്‍ കെട്ടിത്തൂക്കുകയും ചെയ്‌തു. `ദാത്തുഅന്‍വാത്ത്‌' എന്നാണ്‌ ഈ മരത്തെ വിളിക്കുക. അങ്ങനെ ഒരു നബ്‌ഖ്‌ മരത്തിനരികിലൂടെ നടന്നുപോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു:

അവര്‍ക്ക്‌ ദാത്തുഅന്‍വാത്ത്‌ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്തുഅന്‍വാത്ത്‌ ഏര്‍പ്പെടുത്തണം തിരുമേനീ. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ഇത്‌ പൂര്‍വികരുടെ സമ്പ്രദായമാണ്‌. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിങ്ങള്‍ ബനൂഇസ്‌റാഈല്‍ മൂസായോട്‌ പറഞ്ഞതുപോലെ പറയുകയാണ്‌: അവര്‍ക്ക്‌ ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ വെച്ചുതരൂ! അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിവരമില്ലാത്ത ജനതയാണ്‌. നിങ്ങളുടെ മുമ്പുള്ളവരുടെ നടപടിക്രമങ്ങള്‍ നിങ്ങള്‍ പിമ്പറ്റുകതന്നെ ചെയ്യും. (തിര്‍മിദി)

കാഫിറുകളെ അനുകരിച്ചതുകൊണ്ടാണ്‌ ബനൂഇസ്‌റാഈലും നബിയുടെ അനുയായികളില്‍ ചിലരും അവരുടെ നബിയോട്‌ ഈ ചീത്ത ആവശ്യം- അല്ലാഹുവിനെ കൂടാതെ അവര്‍ക്ക്‌ ആരാധിക്കാനും ബര്‍കത്ത്‌ തേടാനും ഇലാഹുകളെ വെച്ചുതരിക- ഉന്നയിച്ചത്‌. ഇത്‌ തന്നെയാണ്‌ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്‌ലിംകളില്‍ അധികപേരും ശിര്‍ക്കും ബിദ്‌അത്തും പ്രവര്‍ത്തിക്കുന്നതില്‍ കാഫിറുകളെ അനുകരിക്കുകയാണ്‌.

ജന്മദിനാഘോഷം, ചില പ്രത്യേക കര്‍മങ്ങള്‍ക്ക്‌ ദിവസങ്ങളും ആഴ്‌ചകളും നിശ്ചയിക്കുക, മതചടങ്ങുകളും അനുസ്‌മരണങ്ങളും ആഘോഷിക്കുക, പ്രതിമകളും സ്‌മാരകങ്ങളും സ്ഥാപിക്കുക, ചരമദിനങ്ങള്‍ ആഘോഷിക്കുക, മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ബിദ്‌അത്തുകള്‍, ഖബ്‌റുകള്‍ക്കു മുകളിലെ കെട്ടിടനിര്‍മാണം തുടങ്ങിയവയെല്ലാം ഇതില്‍ പെട്ടതാണ്‌.

എന്നാല്‍ ബിദ്‌അത്തുകള്‍ തലപൊക്കുമ്പോഴൊക്കെയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്‌ അതിനെ എതിര്‍ക്കുകയും അതിന്റെ ആളുകളെ തടയുകയും ചെയ്‌തിരുന്നു. ഒരു ഉദാഹരണം: എന്റെ പിതാവ്‌ അദ്ദേഹത്തിന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നതായി കേട്ടു: ഞങ്ങള്‍ സ്വുബ്‌ഹ്‌ നമസ്‌കാരത്തിന്റെ മുമ്പ്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദിന്റെ വാതില്‍ക്കല്‍ ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം പുറത്തുവന്നാല്‍ അദ്ദേഹത്തിന്റെ കൂടെ പള്ളിയിലേക്ക്‌ നടന്നുപോകും. അങ്ങനെ അബൂമൂസല്‍ അശ്‌അരി വന്ന്‌ ഇപ്രകാരം ചോദിച്ചു: അബൂഅബ്‌ദിര്‍റഹ്‌മാന്‍ ഇതുവരെയും വന്നില്ലേ? ഞങ്ങള്‍ പറഞ്ഞു: ഇല്ല. അങ്ങനെ അദ്ദേഹവും ഞങ്ങളുടെ കൂടെയിരുന്നു.

പിന്നെ അബൂഅബ്‌ദിര്‍റഹ്‌മാന്‍ പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്ക്‌ എഴുന്നേറ്റു ചെന്നു. അബൂമൂസാ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞാന്‍ പള്ളിയില്‍ അല്‌പം മുമ്പ്‌ മോശപ്പെട്ട ഒരു കാര്യം കണ്ടു. ആയുസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത്‌ കാണാം. പള്ളിയില്‍ ആളുകള്‍ നമസ്‌കാരവും കാത്ത്‌ വട്ടത്തില്‍ ഇരിക്കുകയാണ്‌. ഓരോ വട്ടത്തിലും ഒരു നേതാവുണ്ട്‌. അവരുടെയെല്ലാം കൈകളില്‍ കൊച്ചുകല്ലുകളുണ്ട്‌. നേതാവ്‌ പറയുന്നു: നിങ്ങള്‍ ആറ്‌ തക്‌ബീര്‍ ചൊല്ലുക. അപ്പോള്‍ ആളുകള്‍ അപ്രകാരം ചെയ്യുന്നു. പിന്നെ അയാള്‍ നൂറുവട്ടം `ലാ ഇലാഹ ഇല്ലല്ലാഹ്‌' ചൊല്ലാന്‍ പറയുന്നു. അവര്‍ അപ്രകാരം ചെയ്യുന്നു. തസ്‌ബീഹും അതുപോലെ തന്നെ.

അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നിട്ട്‌ നിങ്ങള്‍ അവരോട്‌ എന്താണ്‌ പറഞ്ഞത്‌? അബൂമൂസാ: ഒന്നും പറഞ്ഞില്ല. നിങ്ങള്‍ എന്തു പറയുന്നു എന്നു കാത്തിരിക്കുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍: അവരുടെ തിന്മകളെണ്ണാന്‍ കല്‌പിച്ചുകൂടായിരുന്നുവോ? നന്മകളൊന്നും നഷ്‌ടപ്പെടുകയില്ലെന്ന്‌ അവര്‍ക്ക്‌ ഉറപ്പുകൊടുത്തുകൂടായിരുന്നുവോ?

പിന്നെ അദ്ദേഹത്തോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്‌ പോയി. ഒരു വട്ടത്തില്‍ ചെന്ന്‌ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എന്താണ്‌ ഈ ചെയ്യുന്നത്‌? അവര്‍: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഇത്‌ കല്ലുകളാണ്‌; ഇതുകൊണ്ട്‌ ഞങ്ങള്‍ തക്‌ബീറും തഹ്‌ലീലും തസ്‌ബീഹുമൊക്കെ എണ്ണുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നാല്‍ നിങ്ങളുടെ തിന്മകളാണ്‌ നിങ്ങള്‍ എണ്ണുന്നത്‌. നിങ്ങളുടെ നന്മകള്‍ ഒന്നും നഷ്‌ടപ്പെടുകയില്ലെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു. കഷ്‌ടം, മുഹമ്മദ്‌ നബിയുടെ സമുദായമേ, എത്രവേഗത്തിലാണ്‌ നിങ്ങള്‍ നശിച്ചത്‌? ഇതാ, നബിയുടെ സ്വഹാബികള്‍ ഇവിടെയുണ്ട്‌, അദ്ദേഹത്തിന്റെ വസ്‌ത്രങ്ങള്‍ നുരുമ്പിയിട്ടില്ല. അദ്ദേഹം ഉപയോഗിച്ച പാത്രങ്ങള്‍ പൊട്ടിയിട്ടില്ല. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നബിയുടെ മാര്‍ഗത്തേക്കാള്‍ ശരിയായ ഒരു മാര്‍ഗത്തിലാണോ നിങ്ങള്‍? അതോ നിങ്ങള്‍ ഒരു ദുര്‍മാര്‍ഗത്തിലേക്ക്‌ തിരക്കി കയറുകയാണോ? അവര്‍ പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞങ്ങള്‍ നന്മമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. അബൂഅബ്‌ദിര്‍റഹ്‌മാന്‍: നന്മ ഉദ്ദേശിച്ചിട്ട്‌ അത്‌ കിട്ടാതെ പോകുന്ന എത്രയോ മനുഷ്യരുണ്ട്‌. റസൂല്‍(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ചില ആളുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. എന്നാല്‍ അവരുടെ നെഞ്ചെല്ലിന്‌ അപ്പുറത്തേക്ക്‌ അത്‌ കടക്കുകയില്ല. അല്ലാഹു തന്നെ സത്യം, നിങ്ങള്‍ അധികപേരും അക്കൂട്ടത്തില്‍ പെട്ടവരാണോ എന്നെനിക്കറിഞ്ഞുകൂടാ. ഇതും പറഞ്ഞ്‌ അദ്ദേഹം അവിടെനിന്ന്‌ പിന്‍വാങ്ങി. അംറുബ്‌നുസല്‍മ പറയുന്നു: ആ വട്ടക്കാരില്‍ അധികപേരും നഹ്‌റുവാന്‍ യുദ്ധവേളയില്‍ ഖവാരിജുകളോടൊപ്പം ചേര്‍ന്നു ഞങ്ങളെ കുത്തുന്നതായികണ്ടു.

by ശൈഖ്‌ സ്വാലിഹ്‌ ഫൗസാന്‍ @ ശബാബ്

ഹജ്ജ്‌ തീര്‍ഥാടനത്തിന്റെ ഉത്തമ മാതൃക

ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌ അഞ്ചു കാര്യങ്ങളടങ്ങിയ അടിത്തറയിലാണ്‌. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹമായി യാതൊന്നുമില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും (ജീവിതംകൊണ്ട്‌) സാക്ഷിയാവുക. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, സകാത്തുകൊടുക്കുക, കഅ്‌ബയില്‍ ഹജ്ജ്‌ നിര്‍വഹിക്കുക, റമദാനില്‍ വ്രതമനുഷ്‌ഠിക്കുക.'' (ബുഖാരി, മുസ്‌ലിം)

എല്ലാ മതങ്ങളിലും അടിസ്ഥാനകര്‍മങ്ങള്‍ ഏകദേശം ഒന്നുതന്നെയാണെന്നു കാണാം. നിര്‍ണിതവും നിശ്ചിതവുമായ പ്രാര്‍ഥനകള്‍ (നമസ്‌കാരം), ദാനധര്‍മങ്ങള്‍ (സകാത്തും സ്വദഖയും), വ്രതാനുഷ്‌ഠാനം, തീര്‍ഥാടനം, ബലിദാനം തുടങ്ങിയ പല കാര്യങ്ങളും രൂപഭാവഭേദങ്ങളോടെ എല്ലാ മതങ്ങളിലും കാണാം. മതങ്ങളുടെ സ്രോതസ്സ്‌ ഒന്നുതന്നെയാണെന്നും പില്‍ക്കാലത്ത്‌ വികലമാക്കപ്പെട്ടതാണെന്നും നമുക്ക്‌ മനസ്സിലാക്കാം. ``ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്‌. അവര്‍ അതാണ്‌ അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത്‌.''(വി.ഖു. 22:67)

തീര്‍ഥാടനം പുണ്യകരമായി കാണാത്ത ഒരു മതവുമില്ല. മുസ്‌ലിംലോകം ഹജ്ജ്‌ യാത്രയ്‌ക്കുള്ള ഒരുക്കം തുടങ്ങുന്ന ഈ സമയത്ത്‌ തീര്‍ഥാടനചിന്തയ്‌ക്ക്‌ പ്രസക്തിയുണ്ടെന്ന്‌ പറയേണ്ടതില്ല. പ്രത്യേക വിശുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിച്ച്‌ അങ്ങോട്ട്‌ തീര്‍ഥാടനം നടത്തുകയും നിശ്ചിതകാലത്തും സ്ഥലത്തും സമ്മേളിക്കുകയും ചെയ്യാത്ത മതസമൂഹങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. തീര്‍ഥാടനത്തിനുള്ള താല്‍പര്യം ഒരര്‍ഥത്തില്‍ മനുഷ്യപ്രകൃതിയുടെ താല്‍പര്യം കൂടിയാണ്‌.

തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ അല്‌പം ആശ്വാസം ലഭിക്കാനും ഇതര സമൂഹങ്ങളുമായി ഇഴുകിച്ചേര്‍ന്ന്‌ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താനും അതുവഴി മനസ്സമാധാനം കൈവരിക്കാനും ആഗ്രഹിക്കുന്നവരാണ്‌ മനുഷ്യര്‍. ഭൂമുഖത്ത്‌ മണ്‍മറഞ്ഞുപോയ നാഗരികതകളില്‍ വിശുദ്ധ തീര്‍ഥാടനകേന്ദ്രങ്ങളുണ്ടായിരുന്നുവെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ അനുമാനിക്കുന്നു. നിലവിലുള്ള മതസമൂഹങ്ങളില്‍ ജൂത- ക്രൈസ്‌തവര്‍ക്കും ഹൈന്ദവര്‍ക്കുമൊക്കെ തീര്‍ഥാടന കേന്ദ്രങ്ങളുണ്ട്‌.

വര്‍ഷത്തില്‍ മൂന്നുതവണ ജൂതര്‍ ബൈതുല്‍ മുഖദ്ദസിലേക്ക്‌ (ഹജ്ജ്‌) തീര്‍ഥാനം നടത്തിയിരുന്നുവെന്നും Harvest festival, E-aster, Feast of Tabernacles എന്നീ പേരുകളില്‍ അവ അറിയപ്പെട്ടിരുന്നുവെന്നും പതിനായിരക്കണക്കിനാളുകള്‍ അതില്‍ പങ്കെടുത്തിരുന്നുവെന്നും ജൂയിഷ്‌ എന്‍സൈക്ലോപീഡിയ പറയുന്നു. എ ഡി പതിമൂന്നാം നൂറ്റാണ്ടായപ്പോഴേക്ക്‌ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ളതിനേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ റോമിലേക്കായിരുന്നുവത്രെ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരമായ റോം കത്തോലിക്കരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായിത്തീര്‍ന്നു. (എന്‍സൈക്ലോപീഡിയ ഓഫ്‌ റിലീജ്യന്‍ ആന്റ്‌ എത്തിക്‌സ്‌)

ബുദ്ധ- ജൈനരുള്‍പെടെ ഭാരതത്തിലെ ഹൈന്ദവര്‍ക്കും അവരുടേതായ പുണ്യസ്ഥലങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളുമുണ്ട്‌. ഗംഗാനദിയുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്‌ ഇവയിലധികവും. ഗംഗാസ്‌നാനവും കാശിയാത്രയും പുണ്യമായി കരുതുന്നു അവര്‍. എല്ലാ സമൂഹവും തങ്ങളുടെ തീര്‍ഥാടനകേന്ദ്രമായി കാണുന്നത്‌ ആചാര്യന്മാരുടെയോ പുണ്യപുരുഷന്മാരുടെയോ ശ്‌മശാനങ്ങളാണ്‌. അവരുടെ ജനനമോ മരണമോ ആയി ബന്ധപ്പെട്ട ദിനങ്ങളാണ്‌ തീര്‍ഥാടനത്തിന്‌ തെരഞ്ഞെടുക്കാറുള്ളത്‌.

ഇസ്‌ലാം തീര്‍ഥാടനത്തിന്റെ കാര്യത്തിലും ഉത്തമമായ മാതൃക കാണിക്കുന്നു. ഏകദൈവവിശ്വാസമാണ്‌ ഹജ്ജിന്റെ മര്‍മം. ലോകത്തിലാദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി `പ്രവാചകപിതാവ്‌' എന്ന്‌ വിശേഷിപ്പിക്കാവുന്ന ഇബ്‌റാഹീം(അ) പടുത്തുയര്‍ത്തിയ കഅ്‌ബയാണ്‌ ഹജ്ജിന്റെ ആസ്ഥാനം. ഇബ്‌റാഹീമിന്റെ(അ)യും ഇസ്‌മാഈലിന്റെ(റ)യും തൗഹീദ്‌ പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രം നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ്‌ ഹജ്ജിന്റെ പശ്ചാത്തലം. എല്ലാ മനുഷ്യരും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന്‌ വിളിച്ചോതുന്ന സാഹോദര്യവും സമത്വവുമാണ്‌ ഹജ്ജിന്റെ സന്ദേശം.

ഒരേ വേഷവും ഒരേ മന്ത്രവും ഒരേ ലക്ഷ്യവുമായി ലക്ഷക്കണക്കിനാളുകള്‍ ഒരേ സമയത്ത്‌ ഒന്നിച്ചുചെയ്യുന്ന ഒരു കര്‍മവുമില്ല; ഹജ്ജല്ലാതെ. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും എത്തിച്ചേരുന്ന മനുഷ്യര്‍ ഓരോ കാലഘട്ടത്തിലെയും മനുഷ്യവര്‍ഗത്തിന്റെ പരിച്ഛേദമാണ്‌. ബാഹ്യകര്‍മങ്ങള്‍ക്കപ്പുറം ആത്മീയോത്‌കര്‍ഷം പ്രദാനംചെയ്യുന്ന ഹജ്ജ്‌ കര്‍മത്തിന്റെ ഫലം സ്വര്‍ഗമാണ്‌. ഭാര്യാസമേതം ഹജ്ജിന്‌ പോകുന്നു; സല്ലാപങ്ങളിലേര്‍പ്പെടാതെ. എതിരാളിയോടൊത്ത്‌ ഹജ്ജ്‌ ചെയ്യുന്നു; ശണ്‌ഠയില്ലാതെ. കൂട്ടുകാരനോടൊത്ത്‌ ഹജ്ജിന്‌ പോകുന്നു; തമാശകളിലേര്‍പ്പെടാതെ. അതായത്‌, മനുഷ്യനെ ഉത്തമവ്യക്തിത്വത്തിന്റെ ഉന്നതങ്ങളിലേക്കെത്തിക്കുന്ന കര്‍മവും കൂടിയാണ്‌ ഹജ്ജ്‌. അതേസമയം ഭൗതികജീവിത പരിത്യാഗമല്ല ഹജ്ജ്‌. ``അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും....''(22:28) എന്ന്‌ ഹജ്ജിനെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത്‌ ആത്മീയതക്കൊപ്പം ഭൗതികനേട്ടങ്ങളും ആഗ്രഹിക്കുന്നതിനു വിരോധമില്ല എന്ന്‌ അറിയിക്കാനാണ്‌.

ഇസ്‌ലാമിന്റെ അടിസ്ഥാനകര്‍മങ്ങള്‍ വ്യത്യസ്‌ത രീതിയിലാണ്‌. നമസ്‌കാരം ഒരു പരിതസ്ഥിതിയിലും മാറ്റിവെക്കാനോ ഉപേക്ഷിക്കാനോ പാടില്ല. സമ്പത്ത്‌ ഉള്ളവര്‍ക്കു മാത്രമേ സകാത്ത്‌ നിര്‍വഹിക്കേണ്ടതുള്ളൂ. നോമ്പിന്‌ വിഘാതം സൃഷ്‌ടിക്കുന്ന രോഗമോ യാത്രയോ ഉണ്ടെങ്കില്‍ താത്‌കാലികമായി മാറ്റിവെക്കാം. പിന്നീട്‌ നിര്‍വഹിച്ചാല്‍ മതി. ഹജ്ജിനെപ്പറ്റി അല്ലാഹു പറഞ്ഞതിങ്ങനെയാണ്‌: ``ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക്‌ തീര്‍ഥാടനം നടത്തല്‍ അയാള്‍ക്ക്‌ അല്ലാഹുവിനോടുള്ള ബാധ്യതയാകുന്നു.''(വി.ഖു. 3:97)

`എത്തിച്ചേരാനുള്ള കഴിവ്‌' എന്നത്‌ ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യങ്ങളാണ്‌. അവ ഒത്തിണങ്ങിയാല്‍ അയാള്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമായി. ചില ആളുകള്‍ തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്‌. ഇപ്പറഞ്ഞ സൗകര്യങ്ങള്‍ ഒത്തിണങ്ങിയിട്ടും `നാല്‌പത്‌ വയസ്സ്‌ കഴിയട്ടെ' എന്നു കരുതി കാത്തിരിക്കുന്നവര്‍ മുസ്‌ലിംസമൂഹത്തിലുണ്ട്‌. ഇത്‌ തെറ്റായ ഒരു ധാരണയാണ്‌. ബ്രഹ്‌മചര്യവും ഗാര്‍ഹസ്ഥ്യവും കഴിഞ്ഞ്‌ വാനപ്രസ്ഥത്തിലേക്ക്‌ നീക്കുക എന്ന ഹൈന്ദവ സങ്കല്‌പമായിരിക്കണം ഇതിന്റെ അടിത്തറ. ദാമ്പത്യ- കുടുംബജീവിതമൊക്കെ കഴിഞ്ഞ്‌ കുഴിയിലേക്ക്‌ കാലുനീട്ടിയ കാലത്ത്‌ ഗംഗാസ്‌നാനവും കഴിഞ്ഞ്‌ കാശിക്കുപോയി അവിടെക്കിടന്ന്‌ മരിക്കുക എന്ന സങ്കല്‌പവും നാം പറഞ്ഞുകേള്‍ക്കുന്നവയാണ്‌.

ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ അതല്ല. ആരോഗ്യവും കരുത്തും ഐശ്വര്യവും ഉള്ളപ്പോള്‍ ഹജ്ജ്‌ ചെയ്യുക. അതുപോലെത്തന്നെ എല്ലാ ബാധ്യതയും തീര്‍ത്തിട്ടേ ഹജ്ജിന്‌ പോകാവൂ എന്ന കാഴ്‌ചപ്പാട്‌ തെറ്റായ രീതിയിലേക്ക്‌ നയിക്കപ്പെടുന്നതു കാണാം. ഒരാള്‍ സംസാരത്തിന്നിടയില്‍ പറഞ്ഞത്‌ ഇവിടെ അനുമസ്‌മരിക്കട്ടെ: ``ഒരു വിവാഹവും കൂടി നടത്താനുണ്ട്‌. എന്നിട്ടുവേണം ഹജ്ജിനു പോകാന്‍.'' അദ്ദേഹത്തിന്റെ മകള്‍ എട്ടാംതരത്തില്‍ പഠിക്കുന്നു. ആ കുട്ടി വലുതായി വിവാഹം നടത്തിയിട്ടേ ഹജ്ജിന്‌ പോകാവൂ എന്ന ധാരണ തെറ്റാണ്‌. `കഅ്‌ബയില്‍ എത്തിച്ചേരാനുള്ള കഴിവ്‌' എന്ന്‌ അല്ലാഹു പറഞ്ഞ സൗകര്യം ലഭിച്ചിട്ടും അതു നിര്‍വഹിച്ചില്ലെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്‌. ബാധ്യതകള്‍ ഓരോന്നു വരുമ്പോള്‍ അപ്പപ്പോള്‍ കഴിവനുസരിച്ച്‌ നിര്‍വഹിക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ തന്റെ യാതൊരു ബാധ്യതകളും തീരെ പരിഗണിക്കാതെ എങ്ങനെയെങ്കിലും പണമുണ്ടാക്കി ഹജ്ജ്‌ നിര്‍വഹിക്കുക എന്നത്‌ ജീവിതാഭിലാഷമായി കാണുന്നതും ശരിയല്ല.

സകാത്ത്‌ നല്‌കാന്‍ വേണ്ടി ആരും പണമുണ്ടാക്കാറില്ല. സമ്പത്ത്‌ അതിന്റെ നിശ്ചിത പരിധിയെത്തിയാല്‍ സകാത്ത്‌ നിര്‍ബന്ധമാകുന്നതു പോലെ തന്നെയാണ്‌ ഹജ്ജിന്റെയും സ്ഥിതി. ഹജ്ജ്‌ പോലെത്തന്നെ ജീവിതത്തിലൊരിക്കല്‍ ഉംറയും നിര്‍ബന്ധമാണ്‌. എന്നാല്‍ `ഉംറവിസ' എന്ന ഒരു മാധ്യമത്തിന്റെ ഭാഗമായി മാത്രം ഉംറ എന്ന പദം കേള്‍ക്കുന്നവരും സമൂഹത്തിലുണ്ട്‌. വിവരമില്ലായ്‌മയാണ്‌ ഇതിനെല്ലാം കാരണം.

സമൂഹത്തിലെ ഒരു സ്റ്റാറ്റസ്‌ സിംബലായി ഹജ്ജിനെ കണ്ടിരുന്ന കാലവുമുണ്ടായിരുന്നു. `ഹാജിയാര്‍' സമൂഹത്തിലെ പരമോന്നതനായിരുന്നു. ഹജ്ജ്‌ നിര്‍വഹിച്ചവരെ ഹാജി എന്നു വളിച്ചില്ലെങ്കില്‍ കുറച്ചിലായി കാണുന്നവരുമുണ്ട്‌. വാസ്‌തവത്തില്‍ നമസ്‌കാരം, സകാത്ത്‌, നോമ്പ്‌ എന്നിവ പോലെത്തന്നെ ഒരു സത്യവിശ്വാസിക്ക്‌ നിര്‍ബന്ധമായ കര്‍മമാണത്‌. `എത്തിച്ചേരാനുള്ള കഴിവ്‌' ഉണ്ടാവുകയും ഹജ്ജ്‌ നിര്‍വഹിക്കുകയും ചെയ്‌തയാളും `കഴിവി'ല്ലാത്ത കാരണത്താല്‍ ഹജ്ജ്‌ നിര്‍വഹിക്കാത്തവനും അല്ലാഹുവിന്റെ മുമ്പില്‍ തുല്യരാണ്‌.

സകാത്ത്‌ നല്‌കുന്ന മുതലാളി ധര്‍മിഷ്‌ഠനും നല്‌കാത്ത മുതലാളി പിശുക്കനുമല്ല. സമ്പത്തുണ്ടായിട്ട്‌ സകാത്ത്‌ നല്‌കിയവന്‍ ബാധ്യത നിര്‍വഹിച്ചവനും അതു ചെയ്യാത്തവന്‍ സത്യനിഷേധിയുമാണ്‌. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ സകാത്ത്‌ നല്‌കാത്തവന്‍ സത്യവിശ്വാസിയാണല്ലോ. ഹജ്ജിന്റെ കാര്യവും ഇങ്ങനെത്തന്നെയാണ്‌. പ്രവാചകന്മാരുടെ ധീരോദാത്തമായ ഏകദൈവവിശ്വാസ പ്രബോധനത്തിന്റെയും ഒരു മാതാവിന്റെ ത്യാഗോജ്വലമായ സഹനത്തിന്റെയും ചരിത്രമാണ്‌ ഹജ്ജിനുള്ളത്‌. ഇബ്‌റാഹീം(അ), ഭാര്യ ഹാജര്‍, മകന്‍ ഇസ്‌മാഈല്‍(അ) എന്നിവരുടെ ജീവിതപശ്ചാത്തലം ഹജ്ജില്‍ അനുസ്‌മരിക്കപ്പെടുന്നു.

മക്കാ പ്രദേശത്ത്‌ മനുഷ്യവാസമുണ്ടാവുകയും അന്ത്യപ്രവാചകന്‍ മുഹമ്മദിന്റെ(സ) നിയോഗവും ഇസ്‌ലാമിന്റെ പൂര്‍ത്തീകരണവും നടന്നത്‌ അല്ലാഹുവിന്റെ പ്രത്യേകമായ ഉദ്ദേശ്യത്തോടു കൂടി തന്നെയാണ്‌. ഇബ്‌റാഹീമി(അ)ന്റെ പ്രപൗത്രനായ മുഹമ്മദ്‌നബി(സ) ജീവിതത്തിന്റെ അവസാനവര്‍ഷം ഹജ്ജ്‌ നിര്‍വഹിച്ചതും `ഇന്ന്‌ നിങ്ങള്‍ക്ക്‌ ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചിരിക്കുന്നു' (വി.ഖു. 5:3) എന്ന്‌ ദിവ്യസന്ദേശം ലഭിച്ചതും മക്കയില്‍ വെച്ചുതന്നെയായിരുന്നു.

കേവലം ഒരു തീര്‍ഥാടനം എന്നതിലുപരി മനുഷ്യവര്‍ഗത്തിന്റെ സോേദ്ദശ്യ സൃഷ്‌ടിപ്പും മാര്‍ഗദര്‍ശനവും അതിന്റെ പരിപൂര്‍ണതയും എല്ലാം വിളിച്ചോതുന്ന ഒരു മഹത്തായ മനുഷ്യസംഗമം തന്നെയാണ്‌ ഹജ്ജ്‌. അതിനെ ആ അര്‍ഥത്തിലെടുക്കാനും അതു നിര്‍വഹിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ് വാരിക

പൗരോഹിത്യത്തിന്റെ ഭാവപ്പകര്‍ച്ചകള്‍

മതപരമായ ചടങ്ങുകളില്‍ ആചാര്യസ്ഥാനം വഹിക്കുന്ന ആള്‍ എന്ന അര്‍ഥമാണ്‌ മലയാളത്തിലെ പ്രധാന നിഘണ്ടുകളില്‍ പുരോഹിതന്‌ നല്‌കപ്പെട്ടിട്ടുള്ള ഭാഷ്യം. പുരോഹിതന്റെ കര്‍മങ്ങളെ പൗരോഹിത്യം എന്നും വിവക്ഷിക്കുന്നു. മതവിശ്വാസികളുടെ ജീവിതത്തില്‍ വലിഞ്ഞുകയറിവരികയും തങ്ങളുടെ കാര്‍മികത്വത്തിലും ആശീര്‍വാദത്തിലും സാന്നിധ്യത്തിലും മാത്രമേ മതവിശ്വാസികള്‍ക്ക്‌ മതകര്‍മങ്ങള്‍ നിര്‍വഹിക്കാനും മതപരമായ ജീവിതം നയിക്കാനും കഴിയുകയുള്ളൂ എന്ന തെറ്റായ സങ്കല്‌പമാണ്‌ `പൗരോഹിത്യത്തിന്റെ' അടിത്തറ.

മതത്തിന്റെ താല്‌പര്യങ്ങള്‍ക്കും അനുശാസനങ്ങള്‍ക്കും അനുകൂലമായതും പ്രതികൂലമായതുമായ കാര്യങ്ങളെ കൂട്ടിക്കലര്‍ത്തി മതവിശ്വാസികളാല്‍ ഇവര്‍ ചെയ്യുന്ന കര്‍മങ്ങളാണ്‌ പൗരോഹിത്യം എന്നും മനസ്സിലാക്കപ്പെടുന്നു.

ഇത്തരമൊരു പൗരോഹിത്യ സങ്കല്‌പം ഇസ്‌ലാമിന്നന്യവും അപരിചിതവുമാണ്‌. മതപരമായ കാര്യങ്ങള്‍ ആധികാരികമായി ജനങ്ങള്‍ക്ക്‌ താത്വികമായും പ്രായോഗികമായും വിവരിച്ചുകൊടുത്ത പ്രഥമ പരിഗണനീയരായ ദൈവദൂതന്മാരെ പ്രവാചകന്മാര്‍ എന്നാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. പ്രവാചകന്മാര്‍ ഒരിക്കലും പുരോഹിതന്മാരായിരുന്നില്ല. എന്നു മാത്രമല്ല, ഖുര്‍ആന്‍ (9:31,34) പുരോഹിതന്മാരെയും പൗരോഹിത്യപ്രവണതകളെയും പരാമര്‍ശിച്ചുകൊണ്ട്‌ അവ തിന്മയുടെ പ്രതിരൂപങ്ങളും സത്യവിശ്വാസികള്‍ അവരുമായി അടുക്കുകയല്ല, അകലം കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌ എന്നുമുള്ള സേന്ദശമാണ്‌ നല്‌കുന്നത്‌. മതത്തെപ്പറ്റി ശരിയായ അവബോധമില്ലാത്ത മതവിശ്വാസികള്‍ മതനേതാക്കളെയും ചിലപ്പോള്‍ പ്രവാചകന്മാരെപ്പോലും ദൈവതുല്യരോ ദൈവത്തിലേക്കുള്ള ഇടയാളന്മാരോ എന്ന നിലയില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പൗരോഹിത്യ പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി നിരാകരിക്കുകയും പൗരോഹിത്യവലയത്തില്‍ കുടുങ്ങിയ മതവിശ്വാസികളെ ഗുണദോഷിക്കുകയും ചെയ്യുന്നുണ്ട്‌. പൗരോഹിത്യത്തിന്റെ ദുഷ്‌ടലാക്കുകളെയും നീചസംസ്‌കാരത്തെയും കുറിച്ച്‌ ഖുര്‍ആന്‍ ശക്തമായി താക്കീതുനല്‌കിയിട്ടുണ്ട്‌.

പ്രവാചകന്മാരെ ഖുര്‍ആന്‍ അംഗീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. മതപണ്ഡിതന്മാര്‍ക്കും ഇസ്‌ലാമിക ദൃഷ്‌ട്യാ പ്രസക്തിയും പ്രാധാന്യവുമുണ്ട്‌. എന്നാല്‍ മതത്തെ ചൂഷണോപാധിയാക്കുന്ന പുരോഹിതന്മാരെ ഇസ്‌ലാം നിരാകരിക്കുന്നു. പ്രവാചകന്മാരെയും പണ്ഡിതന്മാരെയും വേര്‍തിരിച്ചുകാണണം എന്നതാണ്‌ ഖുര്‍ആനിന്റെ നിര്‍ദേശം. സുപ്രധാനമായ ഈ ദൈവികസന്ദേശത്തെ അവഗണിക്കുകയും നിരാകരിക്കുകയും ചെയ്‌തവരാണ്‌ ജൂത-ക്രിസ്‌തീയ മതവിഭാഗങ്ങള്‍ എന്ന്‌ സോദാഹരണം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഉയര്‍ത്തപ്പെട്ട ഈസാനബിയെയും ജീവിച്ചിരിക്കുന്ന പണ്ഡിതരെയും പുരോഹിതന്മാരെയും ക്രിസ്‌ത്യാനികള്‍ ദൈവത്തിലേക്കുള്ള ഇടത്തട്ടു കേന്ദ്രങ്ങളോ ദൈവതുല്യരായിത്തന്നെയോ സങ്കല്‌പിച്ചു. സദ്‌വൃത്തനായ ഉസൈറി(റ)നെ ദൈവപുത്രനായി ജൂതന്മാരും സങ്കല്‌പിച്ചു. ദൈവം, പ്രവാചകന്‍, പണ്ഡിതന്‍, പുരോഹിതന്‍ എന്നീ പരികല്‌പനയിലെ വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാനുള്ള മതപരമായ ഉല്‍ബുദ്ധതയിലേക്ക്‌ ഈ മതവിഭാഗങ്ങള്‍ ഉയര്‍ന്നില്ല. അങ്ങനെയൊരു തിരിച്ചറിവിന്റെ മതപരമായ സാധ്യതയെ സംബന്ധിച്ച്‌ ആ മതവിഭാഗങ്ങള്‍ ഗൗനിച്ചതേയില്ല. അതിനാല്‍ തന്നെ അല്ലാഹുവിന്റെ ശക്തമായ വെറുപ്പിനും ശാപകോപങ്ങള്‍ക്കും അവര്‍ വിധേയമാവുകയും ചെയ്‌തു. മൂസാ(അ), ഈസാ(അ) എന്നീ പ്രവാചകന്മാര്‍ പകര്‍ന്നുകൊടുത്ത സത്യശുദ്ധമായ മതമാര്‍ഗരേഖ ജൂത-ക്രിസ്‌ത്യാനികള്‍ പാടെ കൈയൊഴിച്ചു. അങ്ങനെയവര്‍ പൗരോഹിത്യത്തിന്റെ ചൂഷണവലയില്‍ പെട്ട്‌ മതകീയമായ ചൈതന്യം കളഞ്ഞുകുളിച്ചു.

ജൂത-ക്രിസ്‌തീയ ജനവിഭാഗങ്ങള്‍ക്ക്‌ സംഭവിച്ച വിനാശകരമായ ഈ അപചയത്തെക്കുറിച്ച്‌ ഖുര്‍ആന്‍ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: ``ഉസൈര്‍ ദൈവപുത്രനാണെന്ന്‌ യഹൂദന്മാര്‍ പറഞ്ഞു. മസീഹ്‌ ദൈവപുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും പറഞ്ഞു. അതവരുടെ വായ്‌ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?

അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവരോട്‌ കല്‌പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ ഒരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്ര പരിശുദ്ധന്‍.'' (വി.ഖു. 9:30,31)

പുരോഹിതന്മാരുടെയും ആ മാര്‍ഗത്തില്‍ ചരിക്കുന്ന പണ്ഡിതന്മാരുടെയും ദുഷ്‌ടലാക്കുകളെപ്പറ്റി ഖുര്‍ആന്‍ പറയുന്നതിപ്രകാരമാണ്‌: ``സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി `സന്തോഷവാര്‍ത്ത' അറിയിക്കുക.'' (വി.ഖു. 9:34)

പൗരോഹിത്യത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഈ ദിവ്യസൂക്തത്തില്‍ നിന്ന്‌ വായിച്ചെടുക്കാനാകും. മതവിശ്വാസികളുടെ കൈയിലുള്ള പണം കൈവശപ്പെടുത്തുക എന്ന സാമ്പത്തിക ദുര്‍മോഹമാണ്‌ പുരോഹിതന്മാരുടെയും പുരോഹിതസ്വഭാവമുള്ള ചില പണ്ഡിതന്മാരുടെയും ആത്യന്തികലക്ഷ്യം. ഇതിനവര്‍ കാണുന്ന മാര്‍ഗം മതവിശ്വാസികളെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിപ്പിക്കുക എന്നതാണ്‌. മതത്തിന്റെ അടിത്തറ അല്ലാഹുവുമായി മനുഷ്യന്‍ ദൃഢബന്ധം സ്ഥാപിക്കുകയെന്നതും അല്ലാഹുവിന്നവകാശപ്പെട്ട അധികാരാവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ വകവെച്ചുകൊടുക്കാതിരിക്കുക എന്നുമുള്ള തൗഹീദാണ്‌. അപ്പോള്‍ പൗരോഹിത്യം പ്രഥമമായും പ്രധാനമായും ചെയ്യുന്നത്‌ മതവിശ്വാസികളെ തൗഹീദില്‍ നിന്നകറ്റുകയും സ്രഷ്‌ടാവിന്റെയും സൃഷ്‌ടികളുടെയുമിടയില്‍ ഇടത്തട്ട്‌ കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ്‌. അങ്ങനെ പുരോഹിതന്മാര്‍ മതവിശ്വാസികളുടെ മേല്‍ പിടിമുറുക്കുകയും തങ്ങളുടെ സാമ്പത്തിക പരിപോഷണത്തിന്റെ മാധ്യമങ്ങളായി മതവിശ്വാസികളെ ദുരുപയോഗം ചെയ്യുകയും ചൂഷണംചെയ്യുകയും ചെയ്യുന്നു.

മതവിശ്വാസികളെ ചൂഷണംചെയ്യുന്ന പൗരോഹിത്യ വിപത്ത്‌ മൂസാനബി(അ)യുടെയും ഈസാനബി(അ)യുടെയും അനുയായികളിലാണ്‌ രൗദ്രഭാവം പൂണ്ട്‌ വികാസംപ്രാപിച്ചത്‌ എന്ന്‌ ഖുര്‍ആനില്‍ നിന്ന്‌ മനസ്സിലാകുന്നു. സ്വയം ദൈവം ചമഞ്ഞ ഫിര്‍ഔനിന്റെ സമഗ്രാധിപത്യത്തില്‍ നിന്ന്‌ ഇസ്‌റാഈല്‍ ജനതയെ മൂസാ(അ) മോചിപ്പിക്കുകയും സംശുദ്ധമായ തൗഹീദിന്റെ ദിവ്യസന്ദേശങ്ങള്‍ പകര്‍ന്ന്‌ നല്‌കി അവരെ നന്നാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ്‌ ദൈവകല്‌പന പ്രകാരം മൂസാ(അ) തൗറാത്ത്‌ വാങ്ങാന്‍വേണ്ടി അല്‌പം വിട്ടുനില്‍ക്കേണ്ടി വന്നത്‌.

മൂസാ(അ) അനുയായികളോടൊപ്പം ഇല്ലാതിരുന്ന ഈ ഇടവേള ചൂഷണംചെയ്‌തുകൊണ്ട്‌ സാമിരി എന്ന പുരോഹിതന്‍ ഇസ്‌റാഈല്യര്‍ക്കിടയില്‍ `ആളാ'വുകയും പശുക്കുട്ടിയെ ആരാധിക്കുക എന്ന വ്യക്തമായ ശിര്‍ക്കിലേക്ക്‌ അവരെ വ്യതിചലിപ്പിക്കുകയും ചെയ്‌തു. ജനങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണമെല്ലാം ശേഖരിച്ച്‌ ഒരു സ്വര്‍ണക്കാളക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊണ്ടാണ്‌ സാമിരീ പുരോഹിതന്‍ തന്റെ ലക്ഷ്യം സാധിച്ചെടുത്തത്‌. മൂസാ(അ) പറഞ്ഞ ദൈവം തന്നെയാണ്‌ ഈ കാളക്കുട്ടി എന്ന്‌ അയാള്‍ സമര്‍ഥമായി ബനൂഇസ്‌റാഈല്യരെ ധരിപ്പിച്ചു. മതത്തിന്റെ മേലങ്കിയണിഞ്ഞു കാര്യങ്ങള്‍ വിശദീകരിക്കുന്ന സാമിരിയെ അവര്‍ കണ്ണടച്ചു വിശ്വസിച്ചു. അവര്‍ കാളക്കുട്ടിയെ ദൈവമെന്ന ധാരണയില്‍ ഭക്ത്യാദരപൂര്‍വം ആരാധിക്കാനും തുടങ്ങി. മൂസാ(അ) തൗറാത്തുമായി തിരിച്ചുവരുമ്പോള്‍ കാണുന്ന കാഴ്‌ച ഹൃദയഭേദകം! തൗഹീദിന്റെ സത്യസരണിയിലൂടെ നടന്നു തുടങ്ങിയ ബനൂഇസ്‌റാഈല്യര്‍ ചെറിയൊരു ഇടവേളയില്‍ ശിര്‍ക്കിന്റെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നു!

മതത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ടാണ്‌ സാമിരി കാര്യങ്ങളെല്ലാം ചെയ്‌തതെങ്കിലും ഖുര്‍ആന്‍ പറഞ്ഞത്‌ സാമിരി അവരെ വഴിതെറ്റിച്ചുകളഞ്ഞിരിക്കുന്നു എന്നാണ്‌. ഖുര്‍ആന്‍ (20:83-99) വിശകലനംചെയ്‌തിട്ടുള്ള സാമിരി സംഭവത്തില്‍ നിന്ന്‌ പുരോഹിതര്‍ മതസമൂഹത്തെ എത്ര സമര്‍ഥമായാണ്‌ വഴികേടിലാക്കുന്നത്‌ എന്നതിന്റെ രേഖാചിത്രം ലഭിക്കും.

ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദും(സ) വരുന്നതിനു മുമ്പ്‌ മദീനയിലെ ജൂത-ക്രിസ്‌ത്യാനികള്‍ പ്രവചിത പ്രവാചകനായ മുഹമ്മദിന്റെ ആഗമനത്തെ അക്ഷമയോടെ കാത്തിരുന്നു. മുഹമ്മദില്‍ ഞങ്ങള്‍ ആദ്യം വിശ്വസിക്കും എന്ന്‌ ജൂതന്മാരും ക്രിസ്‌ത്യാനികളും പരസ്‌പരം വീറും വാശിയും പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ തൗറാത്തിലും ഇഞ്ചീലിലും പ്രവചിത പ്രവാചകനെന്നെ നിലയില്‍ മുഹമ്മദ്‌ നബി ജൂത- ക്രിസ്‌ത്യാനികള്‍ക്ക്‌ സുപരിചിതനായിരുന്നിട്ടും പ്രവാചകാഗമനത്തിന്‌ ശേഷം അവരുടെ മട്ടും ഭാവവും മാറി. അവര്‍ നബി(സ)യുടെ ശക്തമായ എതിരാളികളായി നിലയുറപ്പിച്ചു. മുഹമ്മദിന്റെ നേതൃത്വമംഗീകരിച്ചാല്‍ തങ്ങളുടെ പൗരോഹിത്യ താല്‌പര്യങ്ങളൊന്നും നടക്കാതെയാവും എന്ന കാരണത്താലാണ്‌ അവര്‍ എതിര്‍ചേരിയില്‍ നിലയുറപ്പിച്ചത്‌.

മതത്തെ ഈ വിധം തങ്ങളുടെ താല്‌പര്യ പൂര്‍ത്തീകരണത്തിന്റെ ഉപാധിയായി മാത്രം നോക്കിക്കണ്ട മതവിഭാഗം എന്ന നിലയിലാണ്‌ ജൂതപൗരോഹിത്യത്തെ ഖുര്‍ആന്‍ വിശകലനംചെയ്‌തിട്ടുള്ളത്‌. ജൂത-ക്രിസ്‌തീയ ജനവിഭാഗത്തെ ബാധിച്ച പൗരോഹിത്യജീര്‍ണതകള്‍ അല്‌പം പോലും ഇല്ലാതെയാണ്‌ മുഹമ്മദ്‌ നബി(സ) ഇസ്‌ലാമിക സമൂഹത്തെ വാര്‍ത്തെടുത്തത്‌. എന്നിട്ടവിടുന്നിപ്രകാരം പറഞ്ഞു: ``സ്വര്‍ഗത്തിലേക്ക്‌ നിങ്ങളെ അടുപ്പിക്കുകയും നരകത്തില്‍ നിന്ന്‌ നിങ്ങളെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക്‌ ഞാന്‍ വ്യക്തമാക്കിത്തന്നിട്ടുണ്ട്‌.'' ഇസ്‌ലാമികജീവിതം നയിക്കാന്‍ ഒരു മുസ്‌ലിമിന്‌ ഒരു മതപുരോഹിതന്റെ കൈത്താങ്ങ്‌ ആവശ്യമില്ലെന്നര്‍ഥം. പ്രവാചകന്‍(സ) തന്റെ അവസാനനാളുകളില്‍ ഇപ്രകാരം വ്യക്തമാക്കുകയും ചെയ്‌തു. ``രണ്ട്‌ കാര്യം നിങ്ങളെ ഏല്‌പിച്ചു ഞാന്‍ പോകുന്നു. അവ മുറുകെ പിടിച്ചു ജീവിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല. ഖുര്‍ആനും നബിചര്യയുമാണവ.'' നിങ്ങള്‍ എന്ന പ്രയോഗത്തില്‍ ലോകാവസാനം വരെയുള്ള ഓരോ മുസ്‌ലിമും പെട്ടു. ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിക്കാന്‍ തിരുമാനിച്ച മുസ്‌ലിംകളെ പൗരോഹിത്യം ഇടപെട്ട്‌ അലങ്കോലമാക്കരുത്‌ എന്നുതന്നെയല്ലേ ഈ വചനത്തിലടങ്ങിയ താക്കീത്‌?

ജനനം, മരണം, വിവാഹം, ഗൃഹപ്രവേശം, യാത്ര പുറപ്പെടല്‍ തുടങ്ങിയ ജീവിതസന്ദര്‍ഭങ്ങളിലെല്ലാം മറ്റു പല മതവിഭാഗങ്ങളിലും ഒരു പുരോഹിതന്റെ കാര്‍മികത്വം അനിവാര്യമായി വരുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തില്‍ അങ്ങനെയൊരു പുരോഹിത ചടങ്ങ്‌ മേല്‍ സന്ദര്‍ഭങ്ങളിലൊന്നുമില്ല എന്നത്‌ വളരെ ശ്രദ്ധേയമാണ്‌. എന്നാല്‍ മതത്തെപ്പറ്റി ശരിയായ അവബോധമില്ലാത്ത മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നോ അതിലധികമോ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെടുന്ന അവസ്ഥ കാണുന്നു. ആദ്യകാല മുസ്‌ലിംകള്‍ക്കിടയിലില്ലാത്തതും പില്‍ക്കാലത്ത്‌ കടന്നുവന്നതുമായ പൗരോഹിത്യ പ്രവണതയാണിത്‌. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പുരോഹിതന്മാര്‍ തങ്ങളുടെ ചടങ്ങ്‌ കഴിഞ്ഞ്‌ `ഫീസ്‌' വാങ്ങിയാണ്‌ പോകുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. വി.ഖു. 9:34ല്‍ പൗരോഹിത്യത്തെ സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെടുത്തിയത്‌ ഓര്‍ക്കുക.

by ശംസുദ്ദീന്‍ പാലക്കോട്‌ @ ശബാബ് വാരിക

വ്രതനിര്‍വൃതിയില്‍ ഒരാഘോഷം

മാനവകുലത്തിന്‌ സന്മാര്‍ഗദര്‍ശകമായി സ്രഷ്‌ടാവായ അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥം അവതരിപ്പിച്ച ഓര്‍മ പുതുക്കിക്കൊണ്ട്‌ വിശുദ്ധ റമദാന്‍ മാസം നമ്മില്‍ നിന്ന്‌ വിടപറയുകയാണ്‌. വ്രത വിശുദ്ധിയുടെ മുപ്പത്‌ നാളുകള്‍, ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ ഒരു രാവ്‌, ഒരു പുരുഷായുസ്സില്‍ നേടാവുന്ന നന്മകള്‍ ആര്‍ജിക്കാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം നമ്മിലൂടെ കടന്നുപോവുകയാണ്‌.

നാം തിരിഞ്ഞുനോക്കുക; എന്തുനേടി? ഓരോരുത്തരും സ്വയം വിലയിരുത്തുക; എന്ത്‌ മാറ്റമാണ്‌ തന്നില്‍ ഉണ്ടായിട്ടുള്ളത്‌? നന്മകളും തിന്മകളും സമ്മിശ്രമായി സമ്മേളിക്കുന്ന ജീവിതത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതത്തില്‍ ഇല്ലാതിരുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ കര്‍മപഥത്തിലെത്തിക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതശൈലിയായി മാറിയിരുന്ന ഏതെങ്കിലും ദുസ്സ്വഭാവങ്ങളോ ദുശ്ശീലങ്ങളോ മാറ്റിവയ്‌ക്കാന്‍ സാധിച്ചുവോ?

ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍. സ്വയം വിലയിരുത്തലിനുള്ള ഈ ചോദ്യങ്ങള്‍ക്ക്‌ പോസിറ്റീവ്‌ ആയ ഉത്തരം നല്‍കാന്‍ കഴിയുന്നവര്‍ക്ക്‌ വ്രതം സാര്‍ഥകമായി എന്ന്‌ സമാധാനിക്കാം. ഓരോ ദിവസവും നോമ്പ്‌ തുറക്കുമ്പോള്‍ നാം പറയേണ്ട ഒരു പ്രാര്‍ഥനയുണ്ട്‌. `ദാഹമെല്ലാം നീങ്ങി, ഞരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി' (അബൂദാവൂദ്‌). ആത്യന്തികഫലം പരലോകത്താണ്‌.

എങ്കിലും ഇഹലോകത്തെ ജീവിതത്തില്‍ വ്രതം പരിവര്‍ത്തനം ഉണ്ടാക്കണം. തിരിഞ്ഞുനോക്കുമ്പോള്‍ ഫലം ആശാവഹമായി എന്നു തോന്നുന്നുവെങ്കില്‍ ഈ പ്രഭ ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയിലേക്ക്‌ നമുക്ക്‌ വെളിച്ചംപകരാന്‍ ശ്രമിക്കുക. എന്നാല്‍ ആശയ്‌ക്കു വകയില്ലാത്ത അവസ്ഥയാണ്‌ ആര്‍ക്കെങ്കിലും ഉള്ളതെങ്കില്‍ അവര്‍ ഭഗ്‌നാശരായിത്തീരേണ്ടതില്ല. അവശേഷിക്കുന്ന ദിനങ്ങളില്‍ നഷ്‌ടപ്പെട്ടെന്ന്‌ തോന്നിയത്‌ വീണ്ടെടുക്കാന്‍ ശ്രമിക്കുക. ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങാന്‍ (തൗബ) അവസരം കണ്ടെത്തുക. ``അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്‌.'' (39:53)

ഇസ്‌ലാം നിശ്ചയിച്ച ആരാധനാകര്‍മങ്ങള്‍ വ്യക്തിപരമായ വിശുദ്ധിക്കും മോക്ഷത്തിനും വേണ്ടിയാണ്‌. അതോടൊപ്പം സമൂഹനന്മയും അതില്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്‌. റമദാന്‍ മാസത്തിലെ വ്രതാനുഷ്‌ഠാനം അവസാനിപ്പിക്കുന്നത്‌ മറ്റൊരു അനുഷ്‌ഠാനത്തിലൂടെയാണ്‌. അഥവാ സകാതുല്‍ ഫിത്വ്‌ര്‍. ഫിത്വ്‌ര്‍ എന്നാല്‍ വ്രതസമാപനമെന്നാണര്‍ഥം. സകാത്ത്‌ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ട ഒരു കര്‍മമാണ്‌. എന്നാല്‍ ഫിത്വ്‌ര്‍ സകാത്ത്‌ വ്യക്തിക്കുള്ള സകാത്താണ്‌. നബി(സ) അതിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്‌: ``അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന്‌ വന്നുപോയ പിഴവുകളില്‍ നിന്ന്‌ അവനെ ശുദ്ധീകരിക്കാനും പാവങ്ങള്‍ക്ക്‌ ആഹാരത്തിനുമായി റസൂല്‍(സ) ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയിരിക്കുന്നു.'' (അബൂദാവൂദ്‌). റമദാനിന്റെ അവസാനത്തെ പകല്‍ അസ്‌തമിക്കുന്നതോടെയാണ്‌ സകാത്തുല്‍ഫിത്വ്‌ര്‍ നിര്‍ബന്ധമായിത്തീരുന്നത്‌. സൗകര്യത്തിനായി ഒന്നോ രണ്ടോ ദിവസം മുന്‍പായി അത്‌ നല്‍കുകയും ചെയ്യാം.

ഓരോ വിശ്വാസിയും ഒരു മാസം നോമ്പെടുത്ത നിര്‍വൃതിയില്‍, സകാതുല്‍ ഫിത്വ്‌റും നല്‍കി, നേരം പുലരുന്നത്‌ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുപ്രഭാതത്തിലേക്കാണ്‌. അതായത്‌ ഈദുല്‍ഫിത്വ്‌റിന്റെ ആഘോഷത്തിലേക്ക്‌. ഈദ്‌ എന്നാല്‍ ആഘോഷമെന്നാണര്‍ഥം. വ്രത സമാപനത്തിലുള്ള ആഘോഷമാണ്‌ ഈദുല്‍ഫിത്വ്‌ര്‍. ഒത്തുചേര്‍ന്ന്‌ ആഹ്ലാദം പങ്കിടുക, ആനന്ദത്തോടെ ആഘോഷിക്കുക; ഇത്‌ മനുഷ്യപ്രകൃതിയാണ്‌. മനുഷ്യ പ്രകൃതിയുടെ താല്‍പര്യങ്ങള്‍ ഇസ്‌ലാം നിരാകരിക്കുന്നല്ല; നിയന്ത്രിച്ചിട്ടേയുള്ളൂ. ആഘോഷവും അങ്ങനെത്തന്നെ.

ആഘോഷങ്ങള്‍ക്ക്‌ മനുഷ്യനോളം പഴക്കമുണ്ട്‌. മതകീയവും രാഷ്‌ട്രീയവും പ്രാദേശികവുമായ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ ഇന്നും നിലവിലുണ്ട്‌. ആഘോഷവേളകള്‍ അതിരുവിടാറുള്ള വേദിയായി പലപ്പോഴും കാണാറുണ്ട്‌. ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കുക എന്നത്‌ മനുഷ്യസഹജമാണ്‌. മാനുഷിക ബന്ധങ്ങള്‍ക്ക്‌ വില കല്‍പിക്കാത്ത, ലഹരിക്കടിമപ്പെടുന്ന കൂത്താട്ടങ്ങള്‍ നിറഞ്ഞ നിരവധി ആഘോഷങ്ങള്‍ സമൂഹത്തിലുണ്ട്‌. മതകീയ ആഘോഷങ്ങളെങ്കില്‍ വിഗ്രഹാരാധനയ്‌ക്കും അന്ധവിശ്വാസനിബദ്ധമായ നിരവധി കാര്യങ്ങള്‍ക്കും അത്‌ വേദിയൊരുക്കുന്നു. പല ആഘോഷങ്ങളും ഉത്സവമായി മാറുന്നു. കൊട്ടും കുരവയും ഘോഷങ്ങളും ആനയും അമ്പാരിയും കരിമരുന്നും പിന്നെ വൈവിധ്യമാര്‍ന്ന കച്ചവടങ്ങളും ആള്‍ക്കൂട്ടവും. ഇതാണ്‌ എക്കാലത്തും ഉത്സവങ്ങളുടെ മുഖമുദ്ര. അതിനിടയിലേക്ക്‌ രാവുപകല്‍ ഭേദമില്ലാതെ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ജനം ഒഴുകുന്നു. ബഹളമയമായ ഉത്സവപ്പറമ്പുകളുടെ അധോഭാഗത്ത്‌ നടക്കുന്നതാകട്ടെ മാനവികതയ്‌ക്ക്‌ പോലും നിരയ്‌ക്കാത്ത അധാര്‍മികതകള്‍!

മുഹമ്മദ്‌ നബി(സ) അനുചരന്മാരുമൊത്ത്‌ മദീനയിലെത്തിയ ചരിത്രപ്രസിദ്ധമായ ഹിജ്‌റ. മദീനയില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍, പലായനം ചെയ്‌ത്‌ എത്തിച്ചേര്‍ന്ന മുഹാജിറുകളും അവര്‍ക്ക്‌ തങ്ങളുടെ പാതിപകുത്തു കൊടുത്ത്‌ സഹായമൊരുക്കിയ അന്‍സ്വാറുകളും ചേര്‍ന്ന്‌ ഒരു മുസ്‌ലിം ഉമ്മത്ത്‌ രൂപപ്പെട്ടു. അവിടെ നിലനിന്നിരുന്ന സമൂഹങ്ങളില്‍ സാമ്പ്രദായികമായി നടന്നുപോന്നിരുന്ന ആഘോഷങ്ങളും ഉത്സവങ്ങളും ഉണ്ടായിരുന്നു. സഹജമായ താല്‍പര്യത്താല്‍, അതില്‍ പങ്കുകൊള്ളട്ടെയോ എന്ന്‌ സ്വഹാബിമാര്‍ നബി(സ)യോട്‌ അനുവാദം ചോദിച്ചു. നബി(സ) അതിനെപ്പറ്റി അന്വേഷിച്ചറിഞ്ഞു. അക്കാലത്തെ-എക്കാലത്തെയും-ആഘോഷങ്ങളിലെ പ്രധാന ആചാരങ്ങള്‍ ബഹുദൈവാരാധനാപരമായ ചടങ്ങുകളായിരുന്നു. മദ്യപാനമായിരുന്നു അതിന്റെ മറ്റൊരു പ്രധാനഘടകം. നബി(സ) തന്റെ അനുചരന്മാര്‍ക്ക്‌ അത്തരം ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിനു പകരം രണ്ട്‌ ആഘോഷസുദിനങ്ങള്‍ നിശ്ചയിച്ചു നല്‍കുകയുണ്ടായി. അവയാണ്‌ ഈദുല്‍ഫിത്വ്‌റും ഈദുല്‍ അദ്‌ഹായും.

ആഘോഷങ്ങള്‍ക്ക്‌ മാന്യതയുടെയും മാനവികതയുടെയും മാനങ്ങള്‍ നല്‍കിയത്‌ ഇസ്‌ലാമാണ്‌.എല്ലാത്തരം ബന്ധങ്ങളും മറന്നാടുന്ന ആഘോഷ-ഉത്സവരീതികള്‍ക്ക്‌ പകരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു അവസരമായി ആഘോഷങ്ങളെ ഇസ്‌ലാം പരിവര്‍ത്തിപ്പിച്ചു. സ്രഷ്‌ടാവിനെ മറന്നുകൊണ്ടുള്ള ഒരാഘോഷവും അംഗീകരിക്കാവതല്ല. പെരുന്നാള്‍ സുദിനത്തിന്റെ സുവിശേഷം ശ്രവിക്കുന്ന മാത്രയില്‍ വിശ്വാസി പറയുന്നു; അല്ലാഹു അക്‌ബര്‍. സ്രഷ്‌ടാവായ അല്ലാഹുവാണ്‌ അത്യുന്നതന്‍. അവന്റെ താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി താന്‍ യാതൊന്നിനും പ്രാമുഖ്യം കാണിക്കില്ല എന്ന വിളംബരം.

ഈദ്‌ പ്രോഗ്രാമുകളുടെ പ്രഥമസംരംഭം ആരാധനതന്നെ. ആബാലവൃദ്ധം ഒത്തുചേരുന്നു. നമസ്‌കരിക്കുന്നു. ഉപദേശം ശ്രദ്ധിക്കുന്നു. ആശംസകള്‍ കൈമാറുന്നു. ബന്ധങ്ങള്‍ പുതുക്കുന്നു. സ്രഷ്‌ടാവുമായുള്ള ബന്ധവും ഒപ്പം സാഹോദര്യവും കുടുംബബന്ധവും എല്ലാം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചേര്‍ക്കുന്നു. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ തിരക്കുപിടിച്ച മനുഷ്യര്‍ എല്ലാം താല്‍ക്കാലികമായി മാറ്റിവയ്‌ക്കുന്നു. വീട്ടിലേക്ക്‌ എത്തിച്ചേരുന്നു. തന്റെ പിഞ്ചോമന മക്കള്‍, ഭാര്യമാര്‍, നിര്‍ബന്ധിതമായിട്ടാണെങ്കിലും അകന്നുകഴിയേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന വിഷമതകള്‍ക്ക്‌ താല്‍ക്കാലിക വിരാമമിട്ടുകൊണ്ട്‌ കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍.... ഈ ബന്ധമാണ്‌ പെരുന്നാളാഘോഷത്തിന്റെ രണ്ടാമത്തെ ഘടകം. പുത്തനുടുപ്പുകളും മികച്ച ആഹാരങ്ങളും അനാവശ്യമല്ലാത്ത വിനോദങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. അശരണരായി, ശയ്യാവലംബികളായി കഴിയുന്നവരെ ചെന്നുകണ്ട്‌ ആഘോഷഹര്‍ഷം അവര്‍ക്കെത്തിക്കുന്നു. ഇങ്ങനെയാണ്‌ സമൂഹത്തിന്റെ രചനാത്മകമായ ആഘോഷം ഇസ്‌ലാം കാണിച്ചുതന്നത്‌.

ആഘോഷം നിശ്ചയിച്ച പശ്ചാത്തലം പോലും ചിന്തോദ്ദീപകമാണ്‌. മഹാന്മാരുടെ ജനനദിനങ്ങളോ ചരമദിനങ്ങളോ ആണ്‌ പലസമൂഹങ്ങളിലും ആഘോഷത്തിന്റെ സമയം. ശവകുടീരങ്ങളാണ്‌ പലതിന്റെയും വേദി. എന്നാല്‍ ത്യാഗനിര്‍ഭരമായ രണ്ട്‌ ആരാധനാകര്‍മങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇസ്‌ലാം ഈദുകള്‍ നിശ്ചയിച്ചത്‌. ഒന്ന്‌ റമദാനിലെ വ്രതം. മറ്റേത്‌ ദുല്‍ഹിജ്ജയിലെ ഹജ്ജ്‌ കര്‍മം. വ്രതസമാപനമായി കടന്നുവന്ന ഈദുല്‍ഫിത്വ്‌റാണ്‌ നമ്മുടെ മുന്നിലുള്ളത്‌. സമൂഹത്തിലെ പാവപ്പെട്ടവരുടെ അവസ്ഥ ആഘോഷവേളയില്‍ അവഗണിക്കരുത്‌. അതിനു വേണ്ടിയാണ്‌ `നോമ്പുപെരുന്നാളി'നോടനുബന്ധിച്ച്‌ സകാതുല്‍ഫിത്വ്‌റും `ഹജ്ജുപെരുന്നാളി'നോടനുബന്ധിച്ച്‌ ബലികര്‍മവും വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാക്കിയത്‌.

പെരുന്നാളിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ അധികപേരും തയ്യാറാകുന്നില്ല. കേവല ചടങ്ങുകളായി എല്ലാം നടത്തിത്തീര്‍ക്കുന്നു. സാമ്പത്തിക സുസ്ഥിതിയും സുഭിക്ഷിതയും മൂലം `നമുക്ക്‌ പെരുന്നാളാണ്‌' എന്ന പ്രയോഗം പോലും അസ്ഥാനത്തായിരിക്കുന്നു. ഇതരസമൂഹങ്ങളെ അനുകരിച്ച്‌ പടക്കവും പൂത്തിരിയും മറ്റുമായി പെരുന്നാളിനെ വഴിതിരിച്ചുവിടുന്നു ചിലര്‍. എല്ലാവരും കുടുംബത്തില്‍ ഒത്തുചേരുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പെരുന്നാളിന്‌ `ടൂര്‍' സംഘടിപ്പിക്കുക എന്നത്‌ ഇന്ന്‌ വ്യാപകമായിരിക്കുകയാണ്‌!

ഇതര സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനുള്ള അവസരമായി ഈദ്‌ സുദിനങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്‌. മതനിരപേക്ഷ ഭാരതത്തില്‍ പരസ്‌പരം മനസ്സിലാക്കുക, ഉള്‍ക്കൊള്ളുക എന്നത്‌ അനിവാര്യമാണ്‌. മതവിശ്വാസികള്‍ തമ്മിലെ സൗഹാര്‍ദത്തിന്‌ പേരുകേട്ട കേരളത്തില്‍പോലും ഈദുല്‍ഫിത്വ്‌ര്‍ എന്നതിന്‌ `റംസാന്‍' എന്നാണ്‌ ഇന്നും ഉപയോഗിക്കുന്നത്‌. ചാന്ദ്രമാസങ്ങളിലെ ഒരു മാസമാണ്‌ `റംസാന്‍' എന്നും റമദാനിനു ശേഷമുള്ള ആഘോഷം ഈദുല്‍ഫിത്വ്‌ര്‍ ആണെന്നുമുളള സാമാന്യജ്ഞാനമെങ്കിലും ശരാശരി കേരളീയനു പകര്‍ന്നുനല്‍കാന്‍ ഈയവസരം ഉപയോഗപ്പെടട്ടെ. വ്രതനിര്‍വൃതിയോടെ ഈദുല്‍ ഫിത്വ്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുക. എല്ലാവര്‍ക്കം ഈദുല്‍ഫുത്വ്‌ര്‍ ആശംസകള്‍. അല്ലാഹു അക്‌ബര്‍... വലില്ലാഹില്‍ഹംദ്‌.


from ശബാബ് എഡിറ്റോറിയല്‍

മിതവ്യയത്തിലൂടെ സന്തുലിത ജീവിതം

ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മനുഷ്യ പുരോഗതിക്കും ജീവിത വളര്‍ച്ചക്കും സഹായകമാവുന്ന വിധത്തിലാണുള്ളത്‌. തീവ്രമായ ശൈലിയുടെയും, നിസ്സംഗമായ നിശ്ചലാവസ്ഥയുടെയും മധ്യേയാണ്‌ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന മുഴുവന്‍ ജീവിത രീതികളും. ധനത്തിന്റെ കാര്യത്തിലും ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന ഈ മധ്യമ നിലപാട്‌ നമുക്ക്‌

മനസ്സിലാക്കാന്‍ കഴിയും. ഇസ്‌ലാം മതത്തിന്റെ അനിവാര്യമായ താല്‌പര്യമാണ്‌ മനുഷ്യനെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നത്‌. മനുഷ്യന്‌ കഴിയാത്തത്‌ അവനോടൊരിക്കലും കല്‌പിക്കാത്തവനാകുന്നു ജഗനിയന്താവായ അല്ലാഹു. ജീവിതത്തിലുടനീളം ഏത്‌ കാര്യത്തിലും മധ്യമ നിലപാട്‌ കാത്തുസൂക്ഷിക്കാനാണ്‌ അല്ലാഹു പഠിപ്പിക്കുന്നത്‌. ഇത്തരമൊരു മതമാണ്‌ (ജീവിത രീതിയാണ്‌) അല്ലാഹു നമുക്കുവേണ്ടി തൃപ്‌തിപ്പെട്ട്‌ തന്നിരിക്കുന്നത്‌. അല്ലാഹു പറയുന്നു. ``ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്‌തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെട്ട്‌ തന്നിരിക്കുന്നു'' (വി.ഖു 5:3). ഒരു മധ്യമ സമൂഹമായിട്ടാണ്‌ മുസ്‌ലിം സമുദായത്തെ അല്ലാഹു വിലയിരുത്തുന്നത്‌. ഖുര്‍ആന്‍ പറയുന്നത്‌ കാണുക. ``അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി'' (വി.ഖു 2:143). ഒരു മധ്യമ സമൂഹത്തിന്റെ മുഴുവന്‍ അടയാളങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കണം മുസ്‌ലിമിന്റെ ജീവിതം. അമിത വ്യയത്തിന്റെയോ ധൂര്‍ത്തിന്റെയോ പൊങ്ങച്ചത്തിന്റെയോ രൂപങ്ങള്‍ ഒരു മധ്യമ സമൂഹത്തില്‍ ഒരിക്കലും കാണാന്‍ പാടില്ല. ഈ മധ്യമ സമൂഹത്തില്‍ അംഗമായിട്ടുള്ള ഓരോരുത്തരുടെയും ജീവിതത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്ന സന്തുലിതാവസ്ഥയുണ്ടായിരിക്കണമെന്ന്‌ സാരം.

ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സത്യവിശ്വാസി മുറുകെ പിടിക്കേണ്ട ഗുണമായിട്ടാണ്‌ മധ്യമനിലപാടിനെ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുള്ളത്‌. ധനം ചെലവഴിക്കുന്ന കാര്യത്തിലും ഈ മധ്യമ നിലപാട്‌ ലംഘിക്കാതിരിക്കാന്‍ സത്യവിശ്വാസി സദാ ശ്രദ്ധിക്കേണ്ടതുണ്ട്‌. ജീവിതം പരമാവധി ആസ്വദിക്കുവാന്‍ വേണ്ടി സമ്പത്ത്‌ അമിതവ്യയം ചെയ്യുന്നത്‌ തീര്‍ച്ചയായും തെറ്റാകുന്നു. ഈ ജീവിതം ആസ്വദിച്ച്‌ തീര്‍ക്കാനുള്ളതാണ്‌ എന്ന ചിന്ത വിശ്വാസികള്‍ക്ക്‌ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്‌. ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മധ്യമനിലപാടിനെ മാനിക്കുന്നതും അതിനെ പരിരക്ഷിക്കുന്ന വിധത്തിലുള്ളതുമാകുന്നു. ആരാധനയിലാവട്ടെ, ആഘോഷങ്ങളുടെ കാര്യത്തിലാവട്ടെ, എല്ലാറ്റിലും മിതവും ഹിതവും സന്തുലിതവുമായ രീതിയും ശൈലിയുമായിരിക്കണം വിശ്വാസിയില്‍ നിന്നും ഉണ്ടാവേണ്ടത്‌.

ധനം (സമ്പത്ത്‌) ചെലവഴിക്കുന്നതിനെപ്പറ്റിയും അത്‌ സമ്പാദിക്കുന്നതിനെപ്പറ്റിയുമെല്ലാം ഇസ്‌ലാമില്‍ കൃത്യമായ നിയമ നിര്‍ദേശങ്ങളുണ്ട്‌. ധനം കണക്കില്ലാതെ ധൂര്‍ത്തടിച്ചുകളയുന്നതിനെ വിരോധിക്കുന്ന മതം സമ്പത്ത്‌ അടച്ചുപൂട്ടി കെട്ടിവെക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇഫ്‌റാത്തും (ധനം അമിതമായി ചെലവഴിക്കല്‍) തഫ്‌രീത്തും (ധനം ഒട്ടും ചെലവഴിക്കാതിരിക്കല്‍) ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയതായി കാണാം.

മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ഒന്നായി സമ്പത്ത്‌ ഇന്ന്‌ മാറിക്കഴിഞ്ഞിട്ടുണ്ട്‌. പൂര്‍വകാലത്തും ധനത്തിന്റെ അതുല്യ ശേഖരങ്ങളുമായി കഴിഞ്ഞുപോന്നവരുണ്ടായിരുന്നു. പണത്തോടുള്ള പ്രണയം പുതിയതല്ല. ഒരുപാട്‌ പഴക്കമുണ്ടതിന്‌. വലിയ സമ്പത്ത്‌ മനുഷ്യരില്‍ ചിലരെയെങ്കിലും അഹങ്കാരികളോ, പൊങ്ങച്ചക്കാരോ ആക്കി മാറ്റുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. അമിതവ്യയം, ഭൂമിയില്‍ കുഴപ്പം സൃഷ്‌ടിക്കല്‍, അഹന്ത, ജനങ്ങളെ നിസ്സാരരായി കാണല്‍, ദുരഭിമാനം, സത്യനിഷേധം, ദൈവാനുഗ്രഹങ്ങളെ മറന്നുപോവല്‍, നന്ദികേടിലേര്‍പ്പെടല്‍, അത്യാഗ്രഹം, വെറുപ്പ്‌, അസൂയ മുതലായ ചീത്ത ഗുണങ്ങള്‍ക്കും സമ്പത്ത്‌ പല പ്പോഴും കാരണമായിത്തീരാറുണ്ട്‌. ഐഹിക ജീവിതത്തെ അനശ്വര ജീവിതാവസരമായി കാണാനും പരമാവധി ആസ്വദിക്കുവാനും ഇക്കൂട്ടര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. സമ്പത്ത്‌ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിരന്തര മത്സരങ്ങളിലേര്‍പ്പെടുകയും ഈ മാര്‍ഗത്തില്‍ ചതിയും വഞ്ചനയും നടത്താന്‍ ഒരുമ്പെടുകയും ചെയ്യും. അവസാനം അനുഗ്രഹ ദാതാവായ അല്ലാഹുവിനെ മറന്നുകൊണ്ട്‌ ജീവിക്കുകയും ഈ ഐഹിക ജീവിതത്തില്‍ മാത്രം തന്റെ ലക്ഷ്യങ്ങളെയും സ്വപ്‌നങ്ങളെയും കേന്ദ്രീകരിക്കുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌ - ``അവര്‍ പറഞ്ഞിരുന്നു ഞങ്ങളുടെ ഐഹിക ജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്നവരുമല്ല എന്ന്‌.'' (വി.ഖു 6:29)

ഐഹിക ജീവിതാലങ്കാരങ്ങളില്‍ മതിമറന്നുപോയവര്‍ പറയുന്നത്‌ ഖുര്‍ആന്‍ വരച്ചുകാട്ടുന്നതിങ്ങനെയാണ്‌. അവര്‍ പറഞ്ഞു: ``ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത്‌ കാലം മാത്രമാകുന്നു. (വാസ്‌തവത്തില്‍) അവര്‍ക്ക്‌ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.'' (വി.ഖു 45:24)

യഥാര്‍ഥത്തില്‍ സമ്പത്ത്‌ എന്നത്‌ ഒരു പരീക്ഷണം മാത്രമാണ്‌. അല്ലാഹു ചിലര്‍ക്കത്‌ കൂടുതല്‍ നല്‌കി പരീക്ഷിക്കുന്നു. ചിലര്‍ക്കത്‌ കുറച്ചു മാത്രം നല്‌കി പരീക്ഷിക്കുന്നു. സമ്പത്തുകൊണ്ടും സന്താനങ്ങള്‍ കൊണ്ടും അധികാരം കൊണ്ടും മതിമറന്നുപോയ അഹങ്കാരികളെപ്പറ്റി ഖുര്‍ആനില്‍ പ്രതിപാദനങ്ങളുണ്ട്‌. ഫിര്‍ഔനും ഖാറൂനും അബൂജഹലും അബുലഹബും ഉബയ്യ്‌ബ്‌നു ഖലഫുമെല്ലാം സമ്പത്തിന്റെയും അധികാരത്തിന്റെയും അടിമകളായി അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അതുപോലെത്തന്നെ ഇബ്‌റാഹീം, ഹൂദ്‌, സ്വാലിഹ്‌, ലൂത്വ്‌, ശുഐബ്‌ തുടങ്ങിയ പ്രവാചകന്മാരുടെ സമൂഹങ്ങളുടെ ചരിത്രവും മറ്റൊന്നല്ല നമ്മെ പഠിപ്പിക്കുന്നത്‌. ഇഹലോക നേട്ടങ്ങള്‍ക്കു വേണ്ടി സത്യം മറച്ചുപിടിക്കുകയും അമിതവ്യയം നടത്തുകയും ചെയ്യുന്നവരോടുള്ള ഖുര്‍ആന്റെ മറുപടി ഇങ്ങനെയാണ്‌. ``ഈ ഐഹിക ജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ്‌ യഥാര്‍ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.'' (വി.ഖു 29:64)

ധാരാളം സമ്പത്ത്‌ നല്‌കിക്കൊണ്ടും ഒരുപാട്‌ അനുഗ്രഹങ്ങള്‍ നല്‌കിക്കൊണ്ടും പൂര്‍വ സമൂഹങ്ങ ളെ അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്‌. അതുപോലെത്തന്നെ അനുഗ്രഹങ്ങള്‍ തടഞ്ഞുവെച്ചും ദാരിദ്ര്യം നല്‌കിയും പരീക്ഷിച്ചിട്ടുണ്ട്‌. മൂന്ന്‌ തരത്തിലാണത്‌ ഖുര്‍ആന്‍ നമുക്ക്‌ വിശദീകരിച്ചുതരുന്നത്‌. ഒന്നാമത്തെ വിഭാഗത്തിന്‌ ധാരാളം നന്മകളും വിശാലമായ സമ്പത്തും നല്‌കി. അവര്‍ സമ്പത്തും അനുഗ്രഹങ്ങളും നേരായ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുകയും, പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്‌തു. സമ്പത്തോ അധികാരമോ പദവികളോ സ്ഥാനമാനങ്ങളോ അതിക്രമം പ്രവര്‍ത്തിക്കാനോ അഹങ്കാരം പ്രദര്‍ശിപ്പിക്കാനോ അവര്‍ ഉപയോഗിച്ചില്ലെന്ന്‌ മാത്രമല്ല, അല്ലാഹുവിന്‌ കീഴ്‌പ്പെട്ട്‌ ജീവിക്കുകയും ചെയ്‌തു. യൂസുഫ്‌ നബി(അ), ആസ്യാബീവി, സുലൈമാന്‍ നബി(അ), ദുല്‍ഖര്‍നൈന്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്‌. ആസ്യാബീവി(റ)ക്ക്‌, രാജാവായ ഫിര്‍ഔന്റെ ഭാര്യയായി സസുഖം വാഴുവാനുള്ള അവസരം അവിടെ ഉണ്ടായിരുന്നു. പക്ഷെ, അവര്‍ ആ അവസരം വേണ്ടെന്ന്‌ വെക്കുകയും സത്യത്തിന്റെ പാത തെരഞ്ഞെടുക്കുകയും ചെയ്‌തു. അതുപോലെത്തന്നെ വിപുലമായ ഭരണഅധികാര-ശക്തികളെല്ലാം കൂടെയുണ്ടായിട്ടും അതിക്രമം കാട്ടാതെ മുന്നോട്ട്‌ പോയവരായിരുന്നു അവരൊക്കെയും. രണ്ടാമത്തെ വിഭാഗത്തെ അല്ലാഹു പരീക്ഷിച്ചത്‌ തിന്മ കൊണ്ടും ദാരിദ്ര്യം കൊണ്ടുമായിരുന്നു. എന്നാലവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കുകയാണുണ്ടായത്‌. ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെട്ട്‌ മൂസാ(അ)യില്‍ വിശ്വസിച്ചവര്‍ക്ക്‌ വലിയ പരീക്ഷണങ്ങള്‍ നേരിട്ടുവെങ്കിലും ഒടുവിലവര്‍ വിജയിക്കുകയാണുണ്ടായത്‌. മൂന്നാമത്തെ വിഭാഗം അല്ലാഹുവില്‍ നിന്ന്‌ വലിയ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്‌. അവരതിന്‌ നന്ദി കാണിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമ്പോഴും അവര്‍ ക്ഷമിക്കുകയും അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ചെയ്യുന്നു. സ്വത്തും സമ്പാദ്യവുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണെന്ന്‌ തിരിച്ചറിവുള്ളവരാകുന്നു അവര്‍.'' നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക (ഖു. 8:28)

ഐഹിക ജീവിതത്തില്‍ സുഖവും ക്ഷേമവും ഐശ്വര്യവും ഉണ്ടാകുന്നതിന്‌ മതം എതിരല്ല. എന്നാല്‍ എല്ലാറ്റിലും ഒരു നിയന്ത്രണവും അടുക്കും ചിട്ടയും ഉണ്ടാവേണ്ടതുണ്ട്‌. മനുഷ്യനെ വഴിപിഴപ്പിക്കുന്ന ഐഹിക വിഭവങ്ങളില്‍ ഒന്ന്‌ സമ്പത്താണെന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ദാരിദ്രാവസ്ഥയിലുള്ളതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാമ്പത്തിക വളര്‍ച്ച പലരെയും പ്രേരിപ്പിക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ സമ്പത്തിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ ഫിത്‌ന എന്ന്‌ പ്രയോഗിച്ചിട്ടുള്ളത്‌. പ്രവാചകന്‍ പറഞ്ഞതിപ്രകാരമാണ്‌. ``എല്ലാ സമുദായത്തിലും ഫിത്‌നയുണ്ട്‌. എന്റെ സമുദായത്തിലെ ഫിത്‌ന സമ്പത്താകുന്നു.'' (തിര്‍മിദി)

അമിതമായി ധനം ചെലവഴിക്കുന്നതുപോലെത്തന്നെ വിരോധിക്കപ്പെട്ടതാണ്‌ തഫ്‌രീത്തും. (ചെലവഴിക്കാതിരിക്കല്‍) ധനം ഒട്ടും ചെലവഴിക്കാതെ കെട്ടിപ്പൂട്ടലും പിശുക്കിവെക്കലും തഫ്‌രീത്തിന്റെ പരിധിയില്‍ പെടുന്നതാണ്‌. എല്ലാവിധ കുഴപ്പത്തിന്റെയും അടിസ്ഥാനം `ധന'മാണ്‌ എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ പൂര്‍വിക മുസ്‌ലിംകളില്‍ ചിലര്‍ സമ്പത്തിനെ പേടിക്കുകയും സാമ്പത്തികമായ കാര്യത്തിലൊന്നും ശ്രദ്ധ കൊടുക്കാതെ പ്രാര്‍ഥനയിലും ആരാധനയിലും മാത്രമായി ചടഞ്ഞുകൂടുയും ചെയ്‌ തിരുന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഉള്ള ധനം മുഴുവന്‍ നന്മയുടെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ വേണ്ടി പ്രവാചകനോട്‌ സമ്മതം ചോദിച്ചവര്‍ പോലും മുന്‍കാലത്ത്‌ കഴിഞ്ഞുപോയിട്ടുണ്ട്‌. അതേപോലെത്തന്നെ ഭൗതിക ജീവിതാലങ്കാരങ്ങളില്‍ നിന്നെല്ലാം വിട്ട്‌ നില്‌ക്കാന്‍ തീരുമാനിച്ചുറപ്പിച്ച നബിയുടെ സ്വഹാബികളുടെ ചരിത്രവും ഹദീസില്‍ വന്നിട്ടുണ്ട്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഐഹിക ജീവിതാലങ്കാരങ്ങള്‍ ജീവിതത്തെ നശിപ്പിക്കുമെന്നും പാരത്രിക വിജയം നേടുന്നതില്‍ നിന്ന്‌ അത്‌ തടയുമെന്നുമുള്ള വിശ്വാസക്കാരും ഇവിടെ ജീവിച്ചിരുന്നുവെന്നതാണ്‌.

ഭൗതിക ജീവിതത്തില്‍ നിന്നും പുറംതിരിഞ്ഞുനില്‌ക്കുന്ന ഈ രീതിയെ ഇസ്‌ലാം കടുത്ത ഭാഷയില്‍ എതിര്‍ക്കുകയാണുണ്ടായത്‌. എല്ലാ കാര്യത്തിലും ഒരു മധ്യമ നിലപാട്‌ സ്വീകരിക്കാനാണ്‌ മതം മനുഷ്യനോട്‌ ഉണര്‍ത്തുന്നത്‌. പ്രത്യേകിച്ചും ധനം ചെലവുചെയ്യുന്ന കാര്യത്തില്‍. അല്ലാഹു നല്‌കിയ അനുഗ്രഹമാകുന്ന എല്ലാം നിയന്ത്രണത്തോടും ഫലവത്തായും ഉപയോഗപ്പെടുത്തേണ്ടവനാണ്‌ സത്യവിശ്വാസി. അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളെ നിഷിദ്ധമാക്കുന്നവരെപ്പറ്റി ഖുര്‍ആന്‍ പരാമര്‍ശിച്ചതിങ്ങനെയാണ്‌: ``(നബിയേ) പറയുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കുവേണ്ടി ഉല്‌പാദിപ്പിച്ചിട്ടുള്ള അലങ്കാരവസ്‌തുക്കളും വിശിഷ്‌ടമായ ആഹാര പദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവര്‍ക്ക്‌ മാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 7:32)

ആധുനിക ലോകം അമിതവ്യയത്തിന്റേതായിത്തീര്‍ന്നിരിക്കുന്നു. പണമുള്ളവരും പരമദരിദ്രരുമെല്ലാം ജീവിതത്തില്‍ ആര്‍ഭാടം വേണമെന്ന്‌ ശഠിക്കുന്നു. ഇതിനുവേണ്ടി അമിതമായി പണം ചെലവഴിക്കുന്നു. കടം വാങ്ങിയിട്ടായാലും പുതിയ വാഹനവും വീടും സ്വന്തമായി കെട്ടിപ്പൊക്കണമെന്നാണ്‌ അധികപേരുടെയും ഉള്ളിലിരിപ്പ്‌. അനാവശ്യമായത്‌ പോലും അതാവശ്യമായി കൊണ്ടുനടക്കുന്ന ലോകം. എത്രയേറെ സമ്പത്തുണ്ടായിട്ടും അമിതമായി ഒരു പൈസപോലും നഷ്‌ടപ്പെടുത്താത്തവനും പരമ ദരിദ്രാവസ്ഥയിലും അന്യന്റേത്‌ ആഗ്രഹിക്കാതെ ഉള്ളതില്‍ തൃപ്‌തിപ്പെട്ട്‌ ജീവിക്കുന്നവരും ഈ ലോകത്ത്‌ വളരെ കുറഞ്ഞുവരുന്നുവെന്നതാണ്‌ സത്യം. എന്നാല്‍ പൂര്‍വ കാലത്ത്‌, വലിയ ധനശേഖരത്തിന്റെ ഉടമസ്ഥരായിരുന്നവര്‍ പോലും മിതവ്യയത്തിന്റെയും വിരക്തിയുടെയും മാതൃകാ നക്ഷത്രങ്ങളായി തിളങ്ങിയവരായിരുന്നുവെന്ന്‌ ചരിത്രം പഠിപ്പിക്കുന്നു. ഹസന്‍ ബിന്‍ ആലി(റ), അബ്‌ദുല്ലാഹിബ്‌നു മുബാറക്‌, ലൈസുബ്‌നു സഅദ്‌, സുഫ്‌യാന്‍ മുതലായവര്‍ ധനികരായ ഐഹിക വിരക്തരായിരുന്നു. ``ദുന്‍യാവിന്‌ വേണ്ടി നീ അധ്വാനിക്കുക, എന്നെന്നും നീയിവിടെ ജീവിക്കുമെന്ന നിലയില്‍. പരലോകത്തിന്‌ വേണ്ടി നീ പണിയെടുക്കുക. നീ നാളെത്തന്നെ മരണപ്പെട്ടുപോകുമെന്ന നിലയി ല്‍''. ഈ തത്വം ഉള്‍ക്കൊള്ളുന്ന വിധത്തിലായിരുന്നു മുന്‍ഗാമികളുടെ ജീവിതമെന്ന്‌ ചുരുക്കം. അല്ലാഹുവാണ്‌ സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥനെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടും ധനത്തിന്റെ കൈവശാവകാശം മാത്രമാണ്‌ നമുക്കുള്ളതെന്ന്‌ ഓര്‍മിച്ചുകൊണ്ടും സമ്പത്തിനെ സമീപിക്കാനാണ്‌ ഇസ്‌ലാം ഉണര്‍ത്തുന്നത്‌.

അമിതവ്യയം നടത്തി ഭൂമിയില്‍ നെഗളിച്ച്‌ ജീവിക്കുന്നവരെപ്പറ്റി നാമൊരിക്കലും അസ്വസ്ഥരാകേണ്ടതില്ല എന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അവരുടെ ആര്‍ഭാട ജീവിതത്തിന്റെ ആയുസ്സ്‌ വളരെ കുറവ്‌ മാത്രമാകുന്നു. നാളെ പരലോകത്ത്‌ ധനം എവിടെനിന്ന്‌ സമ്പാദിച്ചുവെന്നതിനെപ്പറ്റിയും അതേത്‌ രൂപത്തില്‍ ചെലവഴിച്ചുവെന്നതിന്റെയും ഉത്തരം ബോധിപ്പിച്ചാലല്ലാതെ നമ്മുടെയൊന്നും കാലെടുത്ത്‌ മുന്നോട്ട്‌ വെക്കാനാവില്ലെന്ന്‌ മുഹമ്മദ്‌ നബി(സ) താക്കീത്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹു പറയുന്നത്‌ ഇപ്രകാരമാകുന്നു: ``നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക്‌ തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍ (വി.ഖു 64:15,16)

ധനം ചെലവഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസിക്ക്‌ ഒട്ടും അലംഭാവത്തിന്‌ അവസരമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള അമാനത്തായി ധനം വിനിയോഗിക്കാന്‍ കഴിയണം. പരമകരുണികന്റെ നല്ലവരായ അടിമകളുടെ സ്വഭാവമായി അല്ലാഹു അടയാളപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌. ``ചെലവ്‌ ചെയ്യുകയാണെങ്കില്‍ അമിത്യവയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍.'' (വി.ഖു 25:67)

അമിതമായി ധനം ചെലവഴിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ മിതവ്യയത്തിന്റെ സുന്ദര ശീലങ്ങള്‍ മുറുകെപിടിച്ച്‌ സന്തുലിത ജീവിതത്തിന്റെ മാതൃകകളായി തലയുയര്‍ത്തി നില്‌ക്കാന്‍ നമ്മിലെത്ര പേര്‍ക്ക്‌ കഴിയും?

by ജംഷിദ്‌ നരിക്കുനി @ ശബാബ്

ഇനിയും ഞെട്ടാത്ത മനസ്സാക്ഷി

മനുഷ്യനെ മനുഷ്യനാക്കുന്നതില്‍ വലിയൊരു ഘടകം മനസ്സാക്ഷിയാണ്‌. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍ക്കു പോലും കാലം കുറെ കഴിഞ്ഞിട്ടെങ്കിലും കുറ്റബോധം ഉണ്ടാവാറുണ്ട്‌. തന്നെ ആക്ഷേപിക്കുന്ന തന്റെ മനസ്സിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ (75:2) സൂചിപ്പിക്കുന്നുണ്ട്‌. ആധുനിക മനശ്ശാസ്‌ത്രവും മനസ്സിന്റെ വിവിധ ധര്‍മങ്ങളിലൊന്നായി ഇതിനെ കണക്കാക്കിയിട്ടുണ്ട്‌.

എന്നാല്‍ ഏതെങ്കിലും കാരണങ്ങളാല്‍ മനസ്സാക്ഷി മരവിച്ചു കഴിഞ്ഞാല്‍ ഈ കുറ്റബോധമോ പ്രതികരണ മനോഭാവമോ ഇല്ലാതാകും. എത്ര ഭീകരമായ കാര്യങ്ങളിലും നിസ്സംഗത പുലര്‍ത്തുന്നവര്‍ മനസ്സാക്ഷി മരവിച്ചവരായിരിക്കും. പ്രബുദ്ധ കേരളം -ഉയര്‍ന്ന സാക്ഷര നിമിത്തമാണോ എന്നറിയില്ല- മനസ്സാക്ഷി മരവിപ്പിലേക്ക്‌ നീങ്ങുകയാണ്‌. നിത്യവും കാണുന്ന, കേള്‍ക്കുന്ന, വായിക്കുന്ന വാര്‍ത്തകള്‍ ഈ ദിശയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.

ഈയടുത്ത ഏതാനും ആഴ്‌ചകളിലായി നാം കേട്ടുകൊണ്ടിരിക്കുന്ന ബലാല്‍സംഗ-കൊലപാതക വാര്‍ത്തകളാണ്‌ ഇങ്ങനെ ആലോചിക്കാന്‍ കാരണം. പെണ്‍വാണിഭവും സ്‌ത്രീപീഡനവും ഇന്ന്‌ വാര്‍ത്തയല്ല. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും ചില പ്രത്യേക സാഹചര്യങ്ങളുമെല്ലാം മനുഷ്യനെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിച്ചു എന്നുവരാം. ലോകത്തുള്ള എല്ലാ മതങ്ങളും ലൈംഗിക സദാചാരത്തെ ഉന്നത മൂല്യമായി കാണുന്നു. അതിന്റെ ഏറ്റവും വലിയ പരിഹാരമാണ്‌ വിവാഹവും ദാമ്പത്യ കുടുംബജീവിതവും. അപഥസഞ്ചാരം പാപമായി കാണാത്ത ഒരു സാമൂഹവും നിലവിലില്ല. മതകീയവും മതേതരവും ഒരു വേള മതവിരുദ്ധവും ആയ എല്ലാ ഇസങ്ങളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്‌. എന്നിട്ടുമെന്തേ ഇങ്ങനെ?

മനുഷ്യേതര ജന്തുക്കള്‍ക്ക്‌ ലൈംഗികതയ്‌ക്ക്‌ ഒരു നിയന്ത്രണവുമില്ല. എന്നാല്‍ അവ പ്രത്യുല്‌പാദനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ഇണയെ പ്രാപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മൃഗങ്ങള്‍ ഇണചേരില്ല. ഗര്‍ഭിണിയായ മൃഗത്തെയും അടയിരിക്കുന്ന പക്ഷിയെയും ഇണകള്‍ പ്രാപിക്കില്ല. ജന്തുലോകത്ത്‌ ബലാല്‍സംഗങ്ങളില്ല, അതിന്റെ പേരില്‍ കൊലപാതകം നടക്കുന്നില്ല. എന്നാല്‍ ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള മനുഷ്യര്‍ ഇപ്പറഞ്ഞതെല്ലാം ചെയ്യുന്നു. അപ്പോള്‍ ഇന്നു കേള്‍ക്കുന്ന ഈദൃശ സംഭവങ്ങള്‍ മൃഗീയമെന്ന്‌ വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പോലും ലജ്ജിക്കും. പൈശാചികമെന്നു വേണമെങ്കില്‍ പറയാം.

ഐസ്‌ക്രീമും കിളിരൂരും ഭരണപ്രതിപക്ഷ കക്ഷികളുടെ ബ്രാന്റ്‌ പീഡനക്കേസുകളായി അധപ്പതിക്കുകയും സദാചാരബോധത്തെ തട്ടിക്കളിക്കുകയും ചെയ്യുന്ന ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ മേല്‍പറഞ്ഞ പൈശാചികതക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, മീഡിയ അതിന്റെ ചാലകശക്തിയായി വര്‍ത്തിക്കുക കൂടി ചെയ്യുന്നു. താരതമ്യേന അപ്രസക്തമായ കാര്യങ്ങളില്‍ വലിയ വിവാദം സൃഷ്‌ടിക്കുന്ന `സാംസ്‌കാരിക നായകന്മാര്‍' ഇത്തരം കേസുകള്‍ അറിഞ്ഞിട്ടേയില്ല. പീഡകരില്‍ നിന്ന്‌ പാവങ്ങളെ രക്ഷിക്കേണ്ട പോലീസ്‌ പലപ്പോഴും പീഡകരായിത്തന്നെ രംഗത്തുവരുന്നു. ലൈംഗികാരാജകത്വത്തിന്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്ന കോടതികളും കുറ്റകൃത്യം പെരുകുന്നതില്‍ രാസത്വരകമായി വര്‍ത്തിക്കുന്നു. സര്‍ക്കാര്‍ എല്ലാം നിസ്സംഗമായി നോക്കിക്കാണുന്നു. നിയമസഭയില്‍ `ഉടുത്തതഴിച്ച്‌' ആടുന്ന സാമാജികരിലാരെങ്കിലും രാഷ്‌ട്രീയത്തിന്നതീതമായി ഹൃദയഭേദക പീഡനങ്ങള്‍ക്കെതിരെ `നടുത്തള'ത്തിലിറങ്ങിയതായി കേട്ടിട്ടില്ല.

പറവൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി നരാധമന്മാരുടെ കാമപൂര്‍ത്തിക്കായി എത്തിച്ചുകൊടുത്തു കൊണ്ടിരുന്നത്‌ സ്വന്തം പിതാവു തന്നെ ആയിരുന്നു എന്നത്‌ എന്തുമാത്രം ഭയാനകമാണ്‌! പത്താം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പിച്ചിച്ചീന്തിയ കോതമംഗലം പീഡനക്കേസിലെ ഒന്നാം പ്രതി `ബിലോ ഫിഫ്‌റ്റീന്‍' ആണ്‌. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയാണല്ലോ ഹൈസ്‌കൂള്‍ പ്രായം. പത്തൊന്‍പതു പേര്‍ പിടിയിലായി.

മിക്കതും മുസ്‌ലിം നാമധാരികള്‍! അതിലും ഭയങ്കരമാണ്‌ അടുത്തത്‌. പതിമൂന്നു വയസ്സുകാരനാണ്‌ ഒരു കൊച്ചുകുഞ്ഞിനെ ബലാല്‍സംഗത്തിന്‌ ശ്രമിച്ച്‌, കഴുത്തുഞെരിച്ചു കൊന്ന്‌, മരപ്പൊത്തിലിട്ട്‌ മറച്ചുവെച്ചത്‌!! അല്‌പമെങ്കിലും മനസ്സാക്ഷി അവശേഷിക്കുന്ന ഒരാള്‍ക്കും കണ്ണുതള്ളിപ്പോകാതെ വായിച്ചുതള്ളാന്‍ കഴിയാത്ത വാര്‍ത്ത! പത്തുവയസ്സുകാരന്‍ നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ കുളത്തില്‍ വീണ്‌ കുഞ്ഞ്‌ മരിച്ചു! ലൈംഗികത എന്താണെന്നു പോലും അറിയാത്ത കുട്ടിയെ അതിനു പ്രേരിപ്പിച്ചത്‌ തന്റെ വീട്ടുകാര്‍ പതിവായി കാണുന്ന സിഡി ദൃശ്യങ്ങളായിരുന്നു എന്നാണ്‌ വാര്‍ത്തയുടെ ബാക്കി. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന പെണ്‍രൂപത്തെ മയക്കുമരുന്ന്‌ കുത്തിവെച്ച്‌ പീഡിപ്പിച്ച സ്റ്റാഫ്‌ നഴ്‌സിനെയും കണ്ട കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പീഡനക്കഥകള്‍ നിരത്താനല്ല ഇക്കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്‌. ഓരോ സംഭവം കഴിയുമ്പോഴും അത്‌ അന്വേഷിച്ച്‌ കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നത്‌ നേര്‌. എന്നാല്‍ സമൂഹത്തെ ഈ അധപ്പതനത്തിലേക്ക്‌ നയിക്കുന്ന കാരണമെന്തെന്ന്‌ തേടുകയും ആ കാരണങ്ങളെ `ചികിത്സി'ക്കുകയുമാണ്‌ വേണ്ടത്‌. വ്യഭിചാരം ഏത്‌ കാലത്തും നടന്നിട്ടുണ്ട്‌. അരമനകളിലും അള്‍ത്താരകളിലും പണിശാലകളിലും വയലേലകളിലും അതുണ്ടായിട്ടുണ്ട്‌. എന്നാല്‍ പൈശാചികതയുടെ രൗദ്രഭാവം പൂണ്ട ക്രിമിനലുകള്‍ വ്യാപിച്ച ഈ ആധുനിക സമൂഹത്തിന്റെ ദുഷ്‌ചെയ്‌തികള്‍ക്ക്‌ ചരിത്രത്തില്‍ തുല്യത കാണുന്നില്ല.

അനിയന്ത്രിതമായ നഗ്നത പ്രദര്‍ശനമാണ്‌ ഇതിലേക്ക്‌ നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. വളര്‍ന്നുവരുന്ന ബാലമനസ്സില്‍ നിന്ന്‌ ലജ്ജ എന്ന ഗുണം നഷ്‌ടപ്പെടുത്തുന്ന വിധത്തിലാണ്‌ പത്രങ്ങളും മാസികകളും പരസ്യങ്ങളും ടിവി സീരിയലുകളും സിനിമയും സിനിമാ പോസ്റ്ററുകളും. ലൈംഗിക അരാജകത്വത്തിലേക്ക്‌ നയിക്കുന്ന ഈ കാരണത്തിന്നെതിരെ ഒരിക്കലും ഇവിടുത്തെ മീഡിയ പ്രതികരിക്കില്ല. നഗ്നത പ്രദര്‍ശനത്തിലാണ്‌ മീഡിയയുടെ ജീവിതം. കാറിന്റെ ബാറ്ററിപ്പരസ്യത്തിനു പോലും ഉടുക്കാത്ത പെണ്ണിന്റെ കവാത്ത്‌ കാണിക്കണം! കടകളില്‍ പരസ്യമായി തൂക്കിയിട്ടിരിക്കുന്ന ആനുകാലികങ്ങള്‍ പോലും മക്കള്‍ക്കൊപ്പം മാതാപിതാക്കള്‍ക്ക്‌ കാണാന്‍ കഴിയാത്തത്ര മോശമാണ്‌. പിന്നെ അതിന്റെ സമാന്തരമായി അധോലോകത്ത്‌ വിഹരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളുടെ `ധര്‍മ'മെന്താണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. കൂണുപോലെ മുളച്ചുപൊന്തിയ `സീഡിക്കട'കളിലെ നീലച്ചിത്രങ്ങളെയും അവയുടെ `കാര്യര്‍'മാരായി വര്‍ത്തിക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയും പറ്റി നിരവധി ഫീച്ചറുകള്‍ പുറത്തുവന്നു കഴിഞ്ഞു. ഇത്തരം സീഡിയാണല്ലോ പത്തു വയസ്സുകാരനെ വഴിതെറ്റിച്ചത്‌.

പ്രേമനാടകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും ക്ലോസപ്പുകള്‍ കാണിക്കുന്ന ചലച്ചിത്രലോകം മനുഷ്യനെ ദുര്‍നടപ്പിലേക്ക്‌ നയിക്കുന്ന കാരണങ്ങളിലൊന്നാണ്‌. കഥകളും നോവലുകളുമെല്ലാം ഇതിവൃത്തമാക്കുന്നതും ലൈംഗികതയും ക്രൈംത്രില്ലറുകളുമാണ്‌. മനുഷ്യമനസ്സിന്‌ നന്മയുടെ പാതയിലേക്ക്‌ നീങ്ങാന്‍ സാഹചര്യങ്ങള്‍ നന്നേ കുറവാണ്‌. വിവരസാങ്കേതികതയുടെ ഉത്‌പന്നമായ മൊബൈല്‍ ഫോണിന്റെ അനിയന്ത്രിതമായ ഉപയോഗമാണ്‌ പാതാളപാതയിലേക്കുള്ള ഒരു കവാടം. മറ്റുള്ളവരുടെ നഗ്നതയിലേക്ക്‌ `ഒളിക്യാമറ'വയ്‌ക്കാന്‍ മാത്രം ദുഷ്‌ടമായിപ്പോയി യുവതലമുറയുടെ മനസ്സ്‌! മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗവും ലഭ്യതയുമാണ്‌ മറ്റൊരു പ്രധാന കാരണം. എന്തും ചെയ്യാന്‍ മനുഷ്യനെ ധൃഷ്‌ടനാക്കുന്നതാണല്ലോ മദ്യവീര്യം. തിന്മകളുടെ താക്കോലാണ്‌ മദ്യമെന്ന്‌ പറഞ്ഞ പ്രവാചകനെ ആര്‌ ശ്രദ്ധിക്കാന്‍! ഇപ്പറഞ്ഞ ശോചനീയാവസ്ഥകള്‍ക്ക്‌ ദിനംപ്രതി ആക്കംകൂടുന്നതായിട്ടാണ്‌ കാണുന്നത്‌.

ധാര്‍മികതയില്‍ താല്‍പര്യമുള്ള ഒരു ന്യൂനപക്ഷം എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലുമുണ്ട്‌ എന്ന സത്യം ഓര്‍ക്കുക. ഇത്തരം സമാനചിന്താഗതിക്കാരുടെ കൂട്ടായ്‌മ ഈ രംഗത്ത്‌ ആവശ്യമാണ്‌. ഒരു മതമെന്ന നിലയില്‍ ഇസ്‌ലാം മുന്നോട്ടുവയ്‌ക്കുന്ന സമൂഹജീവിതം യഥാര്‍ഥ മനുഷ്യത്വത്തെ ഉള്‍ക്കൊള്ളുന്നതാണ്‌. ആണും പെണ്ണും സമൂഹത്തിന്റെ അനുപൂരകപാതികളാണ്‌. കുടുംബത്തിലെ സഹകാരികളാണ്‌. കുട്ടികളുടെ മാതാപിതാക്കളാണ്‌. അന്യ സ്‌ത്രീപുരുഷന്മാര്‍ അത്യാവശ്യങ്ങള്‍ക്കായി മാന്യമായി ഇടപഴകുന്നതില്‍ തെറ്റില്ല. എന്നാല്‍ ആവശ്യമായ അകലം പാലിച്ചുകൊണ്ടാരിക്കണം. മഹ്‌റം ഇല്ലാതെ സ്‌ത്രീ ദീര്‍ഘ യാത്ര ചെയ്യരുത്‌ എന്ന്‌ പറഞ്ഞത്‌ പിന്തിരിപ്പനായി കാണേണ്ടതില്ല. അന്യ സ്‌ത്രീയും പുരുഷനും ഒറ്റയ്‌ക്ക്‌ ഒരിടക്ക്‌ ആയിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണം. ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ സ്‌ത്രീപുരുഷന്മാര്‍ മാന്യമായി വസ്‌ത്രം ധരിക്കണം. നഗ്നത പരസ്‌പരം കാണരുത്‌; കാണിക്കരുത്‌. സ്‌ത്രീ സൗന്ദര്യം ഒട്ടും പ്രദര്‍ശിപ്പിച്ചു കൂടാ. കൗമാരത്തോടടുക്കുമ്പോള്‍ തന്നെ ആണ്‍മക്കളെയും പെണ്‍മക്കളെയും ഉറക്കറകളില്‍ വേറിട്ടു കിടത്തണമെന്ന്‌ നിര്‍ദേശിച്ച പ്രവാചകന്റെ ദീര്‍ഘദര്‍ശിത്വവും മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധതയും എത്ര പേര്‍ക്കറിയാം! സ്‌ത്രീ പുരുഷന്മാര്‍ അനാവശ്യമായി പരസ്‌പരം നോക്കുകപോലുമരുത്‌. പ്രായപൂര്‍ത്തി ആയാല്‍ വിവാഹജീവിതം നയിക്കാന്‍ പ്രേരിപ്പിക്കണം. ഇങ്ങനെയുള്ള നിഷ്‌കര്‍ഷയുടെ പാരമ്യമാണ്‌ വ്യഭിചാരത്തിനുള്ള അതികഠിനമായ ശിക്ഷ (24:2). സ്‌ത്രീകളെ അപമാനിക്കുന്നവര്‍ക്കു പോലും കടുത്ത ശിക്ഷ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്‌ (24:4). പഴുതടയ്‌ക്കുക, അതിരുകവിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കുക.

സാമ്പത്തികരംഗത്ത്‌ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ ലോകത്ത്‌ ചര്‍ച്ചയായതുപോലെ സദാചാരരംഗത്ത്‌ ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ വ്യാപകമായി ചര്‍ച്ചയ്‌ക്കു വയ്‌ക്കേണ്ട സന്ദര്‍ഭമാണിത്‌.

from SHABAB editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts