മിതവ്യയത്തിലൂടെ സന്തുലിത ജീവിതം

ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മനുഷ്യ പുരോഗതിക്കും ജീവിത വളര്‍ച്ചക്കും സഹായകമാവുന്ന വിധത്തിലാണുള്ളത്‌. തീവ്രമായ ശൈലിയുടെയും, നിസ്സംഗമായ നിശ്ചലാവസ്ഥയുടെയും മധ്യേയാണ്‌ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന മുഴുവന്‍ ജീവിത രീതികളും. ധനത്തിന്റെ കാര്യത്തിലും ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന ഈ മധ്യമ നിലപാട്‌ നമുക്ക്‌

മനസ്സിലാക്കാന്‍ കഴിയും. ഇസ്‌ലാം മതത്തിന്റെ അനിവാര്യമായ താല്‌പര്യമാണ്‌ മനുഷ്യനെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നത്‌. മനുഷ്യന്‌ കഴിയാത്തത്‌ അവനോടൊരിക്കലും കല്‌പിക്കാത്തവനാകുന്നു ജഗനിയന്താവായ അല്ലാഹു. ജീവിതത്തിലുടനീളം ഏത്‌ കാര്യത്തിലും മധ്യമ നിലപാട്‌ കാത്തുസൂക്ഷിക്കാനാണ്‌ അല്ലാഹു പഠിപ്പിക്കുന്നത്‌. ഇത്തരമൊരു മതമാണ്‌ (ജീവിത രീതിയാണ്‌) അല്ലാഹു നമുക്കുവേണ്ടി തൃപ്‌തിപ്പെട്ട്‌ തന്നിരിക്കുന്നത്‌. അല്ലാഹു പറയുന്നു. ``ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്‌തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെട്ട്‌ തന്നിരിക്കുന്നു'' (വി.ഖു 5:3). ഒരു മധ്യമ സമൂഹമായിട്ടാണ്‌ മുസ്‌ലിം സമുദായത്തെ അല്ലാഹു വിലയിരുത്തുന്നത്‌. ഖുര്‍ആന്‍ പറയുന്നത്‌ കാണുക. ``അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി'' (വി.ഖു 2:143). ഒരു മധ്യമ സമൂഹത്തിന്റെ മുഴുവന്‍ അടയാളങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കണം മുസ്‌ലിമിന്റെ ജീവിതം. അമിത വ്യയത്തിന്റെയോ ധൂര്‍ത്തിന്റെയോ പൊങ്ങച്ചത്തിന്റെയോ രൂപങ്ങള്‍ ഒരു മധ്യമ സമൂഹത്തില്‍ ഒരിക്കലും കാണാന്‍ പാടില്ല. ഈ മധ്യമ സമൂഹത്തില്‍ അംഗമായിട്ടുള്ള ഓരോരുത്തരുടെയും ജീവിതത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്ന സന്തുലിതാവസ്ഥയുണ്ടായിരിക്കണമെന്ന്‌ സാരം.

ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സത്യവിശ്വാസി മുറുകെ പിടിക്കേണ്ട ഗുണമായിട്ടാണ്‌ മധ്യമനിലപാടിനെ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുള്ളത്‌. ധനം ചെലവഴിക്കുന്ന കാര്യത്തിലും ഈ മധ്യമ നിലപാട്‌ ലംഘിക്കാതിരിക്കാന്‍ സത്യവിശ്വാസി സദാ ശ്രദ്ധിക്കേണ്ടതുണ്ട്‌. ജീവിതം പരമാവധി ആസ്വദിക്കുവാന്‍ വേണ്ടി സമ്പത്ത്‌ അമിതവ്യയം ചെയ്യുന്നത്‌ തീര്‍ച്ചയായും തെറ്റാകുന്നു. ഈ ജീവിതം ആസ്വദിച്ച്‌ തീര്‍ക്കാനുള്ളതാണ്‌ എന്ന ചിന്ത വിശ്വാസികള്‍ക്ക്‌ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്‌. ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മധ്യമനിലപാടിനെ മാനിക്കുന്നതും അതിനെ പരിരക്ഷിക്കുന്ന വിധത്തിലുള്ളതുമാകുന്നു. ആരാധനയിലാവട്ടെ, ആഘോഷങ്ങളുടെ കാര്യത്തിലാവട്ടെ, എല്ലാറ്റിലും മിതവും ഹിതവും സന്തുലിതവുമായ രീതിയും ശൈലിയുമായിരിക്കണം വിശ്വാസിയില്‍ നിന്നും ഉണ്ടാവേണ്ടത്‌.

ധനം (സമ്പത്ത്‌) ചെലവഴിക്കുന്നതിനെപ്പറ്റിയും അത്‌ സമ്പാദിക്കുന്നതിനെപ്പറ്റിയുമെല്ലാം ഇസ്‌ലാമില്‍ കൃത്യമായ നിയമ നിര്‍ദേശങ്ങളുണ്ട്‌. ധനം കണക്കില്ലാതെ ധൂര്‍ത്തടിച്ചുകളയുന്നതിനെ വിരോധിക്കുന്ന മതം സമ്പത്ത്‌ അടച്ചുപൂട്ടി കെട്ടിവെക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇഫ്‌റാത്തും (ധനം അമിതമായി ചെലവഴിക്കല്‍) തഫ്‌രീത്തും (ധനം ഒട്ടും ചെലവഴിക്കാതിരിക്കല്‍) ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയതായി കാണാം.

മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ഒന്നായി സമ്പത്ത്‌ ഇന്ന്‌ മാറിക്കഴിഞ്ഞിട്ടുണ്ട്‌. പൂര്‍വകാലത്തും ധനത്തിന്റെ അതുല്യ ശേഖരങ്ങളുമായി കഴിഞ്ഞുപോന്നവരുണ്ടായിരുന്നു. പണത്തോടുള്ള പ്രണയം പുതിയതല്ല. ഒരുപാട്‌ പഴക്കമുണ്ടതിന്‌. വലിയ സമ്പത്ത്‌ മനുഷ്യരില്‍ ചിലരെയെങ്കിലും അഹങ്കാരികളോ, പൊങ്ങച്ചക്കാരോ ആക്കി മാറ്റുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. അമിതവ്യയം, ഭൂമിയില്‍ കുഴപ്പം സൃഷ്‌ടിക്കല്‍, അഹന്ത, ജനങ്ങളെ നിസ്സാരരായി കാണല്‍, ദുരഭിമാനം, സത്യനിഷേധം, ദൈവാനുഗ്രഹങ്ങളെ മറന്നുപോവല്‍, നന്ദികേടിലേര്‍പ്പെടല്‍, അത്യാഗ്രഹം, വെറുപ്പ്‌, അസൂയ മുതലായ ചീത്ത ഗുണങ്ങള്‍ക്കും സമ്പത്ത്‌ പല പ്പോഴും കാരണമായിത്തീരാറുണ്ട്‌. ഐഹിക ജീവിതത്തെ അനശ്വര ജീവിതാവസരമായി കാണാനും പരമാവധി ആസ്വദിക്കുവാനും ഇക്കൂട്ടര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. സമ്പത്ത്‌ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിരന്തര മത്സരങ്ങളിലേര്‍പ്പെടുകയും ഈ മാര്‍ഗത്തില്‍ ചതിയും വഞ്ചനയും നടത്താന്‍ ഒരുമ്പെടുകയും ചെയ്യും. അവസാനം അനുഗ്രഹ ദാതാവായ അല്ലാഹുവിനെ മറന്നുകൊണ്ട്‌ ജീവിക്കുകയും ഈ ഐഹിക ജീവിതത്തില്‍ മാത്രം തന്റെ ലക്ഷ്യങ്ങളെയും സ്വപ്‌നങ്ങളെയും കേന്ദ്രീകരിക്കുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌ - ``അവര്‍ പറഞ്ഞിരുന്നു ഞങ്ങളുടെ ഐഹിക ജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്നവരുമല്ല എന്ന്‌.'' (വി.ഖു 6:29)

ഐഹിക ജീവിതാലങ്കാരങ്ങളില്‍ മതിമറന്നുപോയവര്‍ പറയുന്നത്‌ ഖുര്‍ആന്‍ വരച്ചുകാട്ടുന്നതിങ്ങനെയാണ്‌. അവര്‍ പറഞ്ഞു: ``ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത്‌ കാലം മാത്രമാകുന്നു. (വാസ്‌തവത്തില്‍) അവര്‍ക്ക്‌ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.'' (വി.ഖു 45:24)

യഥാര്‍ഥത്തില്‍ സമ്പത്ത്‌ എന്നത്‌ ഒരു പരീക്ഷണം മാത്രമാണ്‌. അല്ലാഹു ചിലര്‍ക്കത്‌ കൂടുതല്‍ നല്‌കി പരീക്ഷിക്കുന്നു. ചിലര്‍ക്കത്‌ കുറച്ചു മാത്രം നല്‌കി പരീക്ഷിക്കുന്നു. സമ്പത്തുകൊണ്ടും സന്താനങ്ങള്‍ കൊണ്ടും അധികാരം കൊണ്ടും മതിമറന്നുപോയ അഹങ്കാരികളെപ്പറ്റി ഖുര്‍ആനില്‍ പ്രതിപാദനങ്ങളുണ്ട്‌. ഫിര്‍ഔനും ഖാറൂനും അബൂജഹലും അബുലഹബും ഉബയ്യ്‌ബ്‌നു ഖലഫുമെല്ലാം സമ്പത്തിന്റെയും അധികാരത്തിന്റെയും അടിമകളായി അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അതുപോലെത്തന്നെ ഇബ്‌റാഹീം, ഹൂദ്‌, സ്വാലിഹ്‌, ലൂത്വ്‌, ശുഐബ്‌ തുടങ്ങിയ പ്രവാചകന്മാരുടെ സമൂഹങ്ങളുടെ ചരിത്രവും മറ്റൊന്നല്ല നമ്മെ പഠിപ്പിക്കുന്നത്‌. ഇഹലോക നേട്ടങ്ങള്‍ക്കു വേണ്ടി സത്യം മറച്ചുപിടിക്കുകയും അമിതവ്യയം നടത്തുകയും ചെയ്യുന്നവരോടുള്ള ഖുര്‍ആന്റെ മറുപടി ഇങ്ങനെയാണ്‌. ``ഈ ഐഹിക ജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ്‌ യഥാര്‍ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.'' (വി.ഖു 29:64)

ധാരാളം സമ്പത്ത്‌ നല്‌കിക്കൊണ്ടും ഒരുപാട്‌ അനുഗ്രഹങ്ങള്‍ നല്‌കിക്കൊണ്ടും പൂര്‍വ സമൂഹങ്ങ ളെ അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്‌. അതുപോലെത്തന്നെ അനുഗ്രഹങ്ങള്‍ തടഞ്ഞുവെച്ചും ദാരിദ്ര്യം നല്‌കിയും പരീക്ഷിച്ചിട്ടുണ്ട്‌. മൂന്ന്‌ തരത്തിലാണത്‌ ഖുര്‍ആന്‍ നമുക്ക്‌ വിശദീകരിച്ചുതരുന്നത്‌. ഒന്നാമത്തെ വിഭാഗത്തിന്‌ ധാരാളം നന്മകളും വിശാലമായ സമ്പത്തും നല്‌കി. അവര്‍ സമ്പത്തും അനുഗ്രഹങ്ങളും നേരായ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുകയും, പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്‌തു. സമ്പത്തോ അധികാരമോ പദവികളോ സ്ഥാനമാനങ്ങളോ അതിക്രമം പ്രവര്‍ത്തിക്കാനോ അഹങ്കാരം പ്രദര്‍ശിപ്പിക്കാനോ അവര്‍ ഉപയോഗിച്ചില്ലെന്ന്‌ മാത്രമല്ല, അല്ലാഹുവിന്‌ കീഴ്‌പ്പെട്ട്‌ ജീവിക്കുകയും ചെയ്‌തു. യൂസുഫ്‌ നബി(അ), ആസ്യാബീവി, സുലൈമാന്‍ നബി(അ), ദുല്‍ഖര്‍നൈന്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്‌. ആസ്യാബീവി(റ)ക്ക്‌, രാജാവായ ഫിര്‍ഔന്റെ ഭാര്യയായി സസുഖം വാഴുവാനുള്ള അവസരം അവിടെ ഉണ്ടായിരുന്നു. പക്ഷെ, അവര്‍ ആ അവസരം വേണ്ടെന്ന്‌ വെക്കുകയും സത്യത്തിന്റെ പാത തെരഞ്ഞെടുക്കുകയും ചെയ്‌തു. അതുപോലെത്തന്നെ വിപുലമായ ഭരണഅധികാര-ശക്തികളെല്ലാം കൂടെയുണ്ടായിട്ടും അതിക്രമം കാട്ടാതെ മുന്നോട്ട്‌ പോയവരായിരുന്നു അവരൊക്കെയും. രണ്ടാമത്തെ വിഭാഗത്തെ അല്ലാഹു പരീക്ഷിച്ചത്‌ തിന്മ കൊണ്ടും ദാരിദ്ര്യം കൊണ്ടുമായിരുന്നു. എന്നാലവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കുകയാണുണ്ടായത്‌. ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെട്ട്‌ മൂസാ(അ)യില്‍ വിശ്വസിച്ചവര്‍ക്ക്‌ വലിയ പരീക്ഷണങ്ങള്‍ നേരിട്ടുവെങ്കിലും ഒടുവിലവര്‍ വിജയിക്കുകയാണുണ്ടായത്‌. മൂന്നാമത്തെ വിഭാഗം അല്ലാഹുവില്‍ നിന്ന്‌ വലിയ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്‌. അവരതിന്‌ നന്ദി കാണിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമ്പോഴും അവര്‍ ക്ഷമിക്കുകയും അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ചെയ്യുന്നു. സ്വത്തും സമ്പാദ്യവുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണെന്ന്‌ തിരിച്ചറിവുള്ളവരാകുന്നു അവര്‍.'' നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക (ഖു. 8:28)

ഐഹിക ജീവിതത്തില്‍ സുഖവും ക്ഷേമവും ഐശ്വര്യവും ഉണ്ടാകുന്നതിന്‌ മതം എതിരല്ല. എന്നാല്‍ എല്ലാറ്റിലും ഒരു നിയന്ത്രണവും അടുക്കും ചിട്ടയും ഉണ്ടാവേണ്ടതുണ്ട്‌. മനുഷ്യനെ വഴിപിഴപ്പിക്കുന്ന ഐഹിക വിഭവങ്ങളില്‍ ഒന്ന്‌ സമ്പത്താണെന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ദാരിദ്രാവസ്ഥയിലുള്ളതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാമ്പത്തിക വളര്‍ച്ച പലരെയും പ്രേരിപ്പിക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ സമ്പത്തിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ ഫിത്‌ന എന്ന്‌ പ്രയോഗിച്ചിട്ടുള്ളത്‌. പ്രവാചകന്‍ പറഞ്ഞതിപ്രകാരമാണ്‌. ``എല്ലാ സമുദായത്തിലും ഫിത്‌നയുണ്ട്‌. എന്റെ സമുദായത്തിലെ ഫിത്‌ന സമ്പത്താകുന്നു.'' (തിര്‍മിദി)

അമിതമായി ധനം ചെലവഴിക്കുന്നതുപോലെത്തന്നെ വിരോധിക്കപ്പെട്ടതാണ്‌ തഫ്‌രീത്തും. (ചെലവഴിക്കാതിരിക്കല്‍) ധനം ഒട്ടും ചെലവഴിക്കാതെ കെട്ടിപ്പൂട്ടലും പിശുക്കിവെക്കലും തഫ്‌രീത്തിന്റെ പരിധിയില്‍ പെടുന്നതാണ്‌. എല്ലാവിധ കുഴപ്പത്തിന്റെയും അടിസ്ഥാനം `ധന'മാണ്‌ എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ പൂര്‍വിക മുസ്‌ലിംകളില്‍ ചിലര്‍ സമ്പത്തിനെ പേടിക്കുകയും സാമ്പത്തികമായ കാര്യത്തിലൊന്നും ശ്രദ്ധ കൊടുക്കാതെ പ്രാര്‍ഥനയിലും ആരാധനയിലും മാത്രമായി ചടഞ്ഞുകൂടുയും ചെയ്‌ തിരുന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഉള്ള ധനം മുഴുവന്‍ നന്മയുടെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ വേണ്ടി പ്രവാചകനോട്‌ സമ്മതം ചോദിച്ചവര്‍ പോലും മുന്‍കാലത്ത്‌ കഴിഞ്ഞുപോയിട്ടുണ്ട്‌. അതേപോലെത്തന്നെ ഭൗതിക ജീവിതാലങ്കാരങ്ങളില്‍ നിന്നെല്ലാം വിട്ട്‌ നില്‌ക്കാന്‍ തീരുമാനിച്ചുറപ്പിച്ച നബിയുടെ സ്വഹാബികളുടെ ചരിത്രവും ഹദീസില്‍ വന്നിട്ടുണ്ട്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഐഹിക ജീവിതാലങ്കാരങ്ങള്‍ ജീവിതത്തെ നശിപ്പിക്കുമെന്നും പാരത്രിക വിജയം നേടുന്നതില്‍ നിന്ന്‌ അത്‌ തടയുമെന്നുമുള്ള വിശ്വാസക്കാരും ഇവിടെ ജീവിച്ചിരുന്നുവെന്നതാണ്‌.

ഭൗതിക ജീവിതത്തില്‍ നിന്നും പുറംതിരിഞ്ഞുനില്‌ക്കുന്ന ഈ രീതിയെ ഇസ്‌ലാം കടുത്ത ഭാഷയില്‍ എതിര്‍ക്കുകയാണുണ്ടായത്‌. എല്ലാ കാര്യത്തിലും ഒരു മധ്യമ നിലപാട്‌ സ്വീകരിക്കാനാണ്‌ മതം മനുഷ്യനോട്‌ ഉണര്‍ത്തുന്നത്‌. പ്രത്യേകിച്ചും ധനം ചെലവുചെയ്യുന്ന കാര്യത്തില്‍. അല്ലാഹു നല്‌കിയ അനുഗ്രഹമാകുന്ന എല്ലാം നിയന്ത്രണത്തോടും ഫലവത്തായും ഉപയോഗപ്പെടുത്തേണ്ടവനാണ്‌ സത്യവിശ്വാസി. അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളെ നിഷിദ്ധമാക്കുന്നവരെപ്പറ്റി ഖുര്‍ആന്‍ പരാമര്‍ശിച്ചതിങ്ങനെയാണ്‌: ``(നബിയേ) പറയുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കുവേണ്ടി ഉല്‌പാദിപ്പിച്ചിട്ടുള്ള അലങ്കാരവസ്‌തുക്കളും വിശിഷ്‌ടമായ ആഹാര പദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവര്‍ക്ക്‌ മാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 7:32)

ആധുനിക ലോകം അമിതവ്യയത്തിന്റേതായിത്തീര്‍ന്നിരിക്കുന്നു. പണമുള്ളവരും പരമദരിദ്രരുമെല്ലാം ജീവിതത്തില്‍ ആര്‍ഭാടം വേണമെന്ന്‌ ശഠിക്കുന്നു. ഇതിനുവേണ്ടി അമിതമായി പണം ചെലവഴിക്കുന്നു. കടം വാങ്ങിയിട്ടായാലും പുതിയ വാഹനവും വീടും സ്വന്തമായി കെട്ടിപ്പൊക്കണമെന്നാണ്‌ അധികപേരുടെയും ഉള്ളിലിരിപ്പ്‌. അനാവശ്യമായത്‌ പോലും അതാവശ്യമായി കൊണ്ടുനടക്കുന്ന ലോകം. എത്രയേറെ സമ്പത്തുണ്ടായിട്ടും അമിതമായി ഒരു പൈസപോലും നഷ്‌ടപ്പെടുത്താത്തവനും പരമ ദരിദ്രാവസ്ഥയിലും അന്യന്റേത്‌ ആഗ്രഹിക്കാതെ ഉള്ളതില്‍ തൃപ്‌തിപ്പെട്ട്‌ ജീവിക്കുന്നവരും ഈ ലോകത്ത്‌ വളരെ കുറഞ്ഞുവരുന്നുവെന്നതാണ്‌ സത്യം. എന്നാല്‍ പൂര്‍വ കാലത്ത്‌, വലിയ ധനശേഖരത്തിന്റെ ഉടമസ്ഥരായിരുന്നവര്‍ പോലും മിതവ്യയത്തിന്റെയും വിരക്തിയുടെയും മാതൃകാ നക്ഷത്രങ്ങളായി തിളങ്ങിയവരായിരുന്നുവെന്ന്‌ ചരിത്രം പഠിപ്പിക്കുന്നു. ഹസന്‍ ബിന്‍ ആലി(റ), അബ്‌ദുല്ലാഹിബ്‌നു മുബാറക്‌, ലൈസുബ്‌നു സഅദ്‌, സുഫ്‌യാന്‍ മുതലായവര്‍ ധനികരായ ഐഹിക വിരക്തരായിരുന്നു. ``ദുന്‍യാവിന്‌ വേണ്ടി നീ അധ്വാനിക്കുക, എന്നെന്നും നീയിവിടെ ജീവിക്കുമെന്ന നിലയില്‍. പരലോകത്തിന്‌ വേണ്ടി നീ പണിയെടുക്കുക. നീ നാളെത്തന്നെ മരണപ്പെട്ടുപോകുമെന്ന നിലയി ല്‍''. ഈ തത്വം ഉള്‍ക്കൊള്ളുന്ന വിധത്തിലായിരുന്നു മുന്‍ഗാമികളുടെ ജീവിതമെന്ന്‌ ചുരുക്കം. അല്ലാഹുവാണ്‌ സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥനെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടും ധനത്തിന്റെ കൈവശാവകാശം മാത്രമാണ്‌ നമുക്കുള്ളതെന്ന്‌ ഓര്‍മിച്ചുകൊണ്ടും സമ്പത്തിനെ സമീപിക്കാനാണ്‌ ഇസ്‌ലാം ഉണര്‍ത്തുന്നത്‌.

അമിതവ്യയം നടത്തി ഭൂമിയില്‍ നെഗളിച്ച്‌ ജീവിക്കുന്നവരെപ്പറ്റി നാമൊരിക്കലും അസ്വസ്ഥരാകേണ്ടതില്ല എന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അവരുടെ ആര്‍ഭാട ജീവിതത്തിന്റെ ആയുസ്സ്‌ വളരെ കുറവ്‌ മാത്രമാകുന്നു. നാളെ പരലോകത്ത്‌ ധനം എവിടെനിന്ന്‌ സമ്പാദിച്ചുവെന്നതിനെപ്പറ്റിയും അതേത്‌ രൂപത്തില്‍ ചെലവഴിച്ചുവെന്നതിന്റെയും ഉത്തരം ബോധിപ്പിച്ചാലല്ലാതെ നമ്മുടെയൊന്നും കാലെടുത്ത്‌ മുന്നോട്ട്‌ വെക്കാനാവില്ലെന്ന്‌ മുഹമ്മദ്‌ നബി(സ) താക്കീത്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹു പറയുന്നത്‌ ഇപ്രകാരമാകുന്നു: ``നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക്‌ തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍ (വി.ഖു 64:15,16)

ധനം ചെലവഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസിക്ക്‌ ഒട്ടും അലംഭാവത്തിന്‌ അവസരമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള അമാനത്തായി ധനം വിനിയോഗിക്കാന്‍ കഴിയണം. പരമകരുണികന്റെ നല്ലവരായ അടിമകളുടെ സ്വഭാവമായി അല്ലാഹു അടയാളപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌. ``ചെലവ്‌ ചെയ്യുകയാണെങ്കില്‍ അമിത്യവയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍.'' (വി.ഖു 25:67)

അമിതമായി ധനം ചെലവഴിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ മിതവ്യയത്തിന്റെ സുന്ദര ശീലങ്ങള്‍ മുറുകെപിടിച്ച്‌ സന്തുലിത ജീവിതത്തിന്റെ മാതൃകകളായി തലയുയര്‍ത്തി നില്‌ക്കാന്‍ നമ്മിലെത്ര പേര്‍ക്ക്‌ കഴിയും?

by ജംഷിദ്‌ നരിക്കുനി @ ശബാബ്

ഇനിയും ഞെട്ടാത്ത മനസ്സാക്ഷി

മനുഷ്യനെ മനുഷ്യനാക്കുന്നതില്‍ വലിയൊരു ഘടകം മനസ്സാക്ഷിയാണ്‌. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍ക്കു പോലും കാലം കുറെ കഴിഞ്ഞിട്ടെങ്കിലും കുറ്റബോധം ഉണ്ടാവാറുണ്ട്‌. തന്നെ ആക്ഷേപിക്കുന്ന തന്റെ മനസ്സിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ (75:2) സൂചിപ്പിക്കുന്നുണ്ട്‌. ആധുനിക മനശ്ശാസ്‌ത്രവും മനസ്സിന്റെ വിവിധ ധര്‍മങ്ങളിലൊന്നായി ഇതിനെ കണക്കാക്കിയിട്ടുണ്ട്‌.

എന്നാല്‍ ഏതെങ്കിലും കാരണങ്ങളാല്‍ മനസ്സാക്ഷി മരവിച്ചു കഴിഞ്ഞാല്‍ ഈ കുറ്റബോധമോ പ്രതികരണ മനോഭാവമോ ഇല്ലാതാകും. എത്ര ഭീകരമായ കാര്യങ്ങളിലും നിസ്സംഗത പുലര്‍ത്തുന്നവര്‍ മനസ്സാക്ഷി മരവിച്ചവരായിരിക്കും. പ്രബുദ്ധ കേരളം -ഉയര്‍ന്ന സാക്ഷര നിമിത്തമാണോ എന്നറിയില്ല- മനസ്സാക്ഷി മരവിപ്പിലേക്ക്‌ നീങ്ങുകയാണ്‌. നിത്യവും കാണുന്ന, കേള്‍ക്കുന്ന, വായിക്കുന്ന വാര്‍ത്തകള്‍ ഈ ദിശയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.

ഈയടുത്ത ഏതാനും ആഴ്‌ചകളിലായി നാം കേട്ടുകൊണ്ടിരിക്കുന്ന ബലാല്‍സംഗ-കൊലപാതക വാര്‍ത്തകളാണ്‌ ഇങ്ങനെ ആലോചിക്കാന്‍ കാരണം. പെണ്‍വാണിഭവും സ്‌ത്രീപീഡനവും ഇന്ന്‌ വാര്‍ത്തയല്ല. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും ചില പ്രത്യേക സാഹചര്യങ്ങളുമെല്ലാം മനുഷ്യനെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിച്ചു എന്നുവരാം. ലോകത്തുള്ള എല്ലാ മതങ്ങളും ലൈംഗിക സദാചാരത്തെ ഉന്നത മൂല്യമായി കാണുന്നു. അതിന്റെ ഏറ്റവും വലിയ പരിഹാരമാണ്‌ വിവാഹവും ദാമ്പത്യ കുടുംബജീവിതവും. അപഥസഞ്ചാരം പാപമായി കാണാത്ത ഒരു സാമൂഹവും നിലവിലില്ല. മതകീയവും മതേതരവും ഒരു വേള മതവിരുദ്ധവും ആയ എല്ലാ ഇസങ്ങളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്‌. എന്നിട്ടുമെന്തേ ഇങ്ങനെ?

മനുഷ്യേതര ജന്തുക്കള്‍ക്ക്‌ ലൈംഗികതയ്‌ക്ക്‌ ഒരു നിയന്ത്രണവുമില്ല. എന്നാല്‍ അവ പ്രത്യുല്‌പാദനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ഇണയെ പ്രാപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മൃഗങ്ങള്‍ ഇണചേരില്ല. ഗര്‍ഭിണിയായ മൃഗത്തെയും അടയിരിക്കുന്ന പക്ഷിയെയും ഇണകള്‍ പ്രാപിക്കില്ല. ജന്തുലോകത്ത്‌ ബലാല്‍സംഗങ്ങളില്ല, അതിന്റെ പേരില്‍ കൊലപാതകം നടക്കുന്നില്ല. എന്നാല്‍ ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള മനുഷ്യര്‍ ഇപ്പറഞ്ഞതെല്ലാം ചെയ്യുന്നു. അപ്പോള്‍ ഇന്നു കേള്‍ക്കുന്ന ഈദൃശ സംഭവങ്ങള്‍ മൃഗീയമെന്ന്‌ വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പോലും ലജ്ജിക്കും. പൈശാചികമെന്നു വേണമെങ്കില്‍ പറയാം.

ഐസ്‌ക്രീമും കിളിരൂരും ഭരണപ്രതിപക്ഷ കക്ഷികളുടെ ബ്രാന്റ്‌ പീഡനക്കേസുകളായി അധപ്പതിക്കുകയും സദാചാരബോധത്തെ തട്ടിക്കളിക്കുകയും ചെയ്യുന്ന ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ മേല്‍പറഞ്ഞ പൈശാചികതക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, മീഡിയ അതിന്റെ ചാലകശക്തിയായി വര്‍ത്തിക്കുക കൂടി ചെയ്യുന്നു. താരതമ്യേന അപ്രസക്തമായ കാര്യങ്ങളില്‍ വലിയ വിവാദം സൃഷ്‌ടിക്കുന്ന `സാംസ്‌കാരിക നായകന്മാര്‍' ഇത്തരം കേസുകള്‍ അറിഞ്ഞിട്ടേയില്ല. പീഡകരില്‍ നിന്ന്‌ പാവങ്ങളെ രക്ഷിക്കേണ്ട പോലീസ്‌ പലപ്പോഴും പീഡകരായിത്തന്നെ രംഗത്തുവരുന്നു. ലൈംഗികാരാജകത്വത്തിന്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്ന കോടതികളും കുറ്റകൃത്യം പെരുകുന്നതില്‍ രാസത്വരകമായി വര്‍ത്തിക്കുന്നു. സര്‍ക്കാര്‍ എല്ലാം നിസ്സംഗമായി നോക്കിക്കാണുന്നു. നിയമസഭയില്‍ `ഉടുത്തതഴിച്ച്‌' ആടുന്ന സാമാജികരിലാരെങ്കിലും രാഷ്‌ട്രീയത്തിന്നതീതമായി ഹൃദയഭേദക പീഡനങ്ങള്‍ക്കെതിരെ `നടുത്തള'ത്തിലിറങ്ങിയതായി കേട്ടിട്ടില്ല.

പറവൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി നരാധമന്മാരുടെ കാമപൂര്‍ത്തിക്കായി എത്തിച്ചുകൊടുത്തു കൊണ്ടിരുന്നത്‌ സ്വന്തം പിതാവു തന്നെ ആയിരുന്നു എന്നത്‌ എന്തുമാത്രം ഭയാനകമാണ്‌! പത്താം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പിച്ചിച്ചീന്തിയ കോതമംഗലം പീഡനക്കേസിലെ ഒന്നാം പ്രതി `ബിലോ ഫിഫ്‌റ്റീന്‍' ആണ്‌. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയാണല്ലോ ഹൈസ്‌കൂള്‍ പ്രായം. പത്തൊന്‍പതു പേര്‍ പിടിയിലായി.

മിക്കതും മുസ്‌ലിം നാമധാരികള്‍! അതിലും ഭയങ്കരമാണ്‌ അടുത്തത്‌. പതിമൂന്നു വയസ്സുകാരനാണ്‌ ഒരു കൊച്ചുകുഞ്ഞിനെ ബലാല്‍സംഗത്തിന്‌ ശ്രമിച്ച്‌, കഴുത്തുഞെരിച്ചു കൊന്ന്‌, മരപ്പൊത്തിലിട്ട്‌ മറച്ചുവെച്ചത്‌!! അല്‌പമെങ്കിലും മനസ്സാക്ഷി അവശേഷിക്കുന്ന ഒരാള്‍ക്കും കണ്ണുതള്ളിപ്പോകാതെ വായിച്ചുതള്ളാന്‍ കഴിയാത്ത വാര്‍ത്ത! പത്തുവയസ്സുകാരന്‍ നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ കുളത്തില്‍ വീണ്‌ കുഞ്ഞ്‌ മരിച്ചു! ലൈംഗികത എന്താണെന്നു പോലും അറിയാത്ത കുട്ടിയെ അതിനു പ്രേരിപ്പിച്ചത്‌ തന്റെ വീട്ടുകാര്‍ പതിവായി കാണുന്ന സിഡി ദൃശ്യങ്ങളായിരുന്നു എന്നാണ്‌ വാര്‍ത്തയുടെ ബാക്കി. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ആശുപത്രിക്കിടക്കയില്‍ കഴിയുന്ന പെണ്‍രൂപത്തെ മയക്കുമരുന്ന്‌ കുത്തിവെച്ച്‌ പീഡിപ്പിച്ച സ്റ്റാഫ്‌ നഴ്‌സിനെയും കണ്ട കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പീഡനക്കഥകള്‍ നിരത്താനല്ല ഇക്കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്‌. ഓരോ സംഭവം കഴിയുമ്പോഴും അത്‌ അന്വേഷിച്ച്‌ കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നത്‌ നേര്‌. എന്നാല്‍ സമൂഹത്തെ ഈ അധപ്പതനത്തിലേക്ക്‌ നയിക്കുന്ന കാരണമെന്തെന്ന്‌ തേടുകയും ആ കാരണങ്ങളെ `ചികിത്സി'ക്കുകയുമാണ്‌ വേണ്ടത്‌. വ്യഭിചാരം ഏത്‌ കാലത്തും നടന്നിട്ടുണ്ട്‌. അരമനകളിലും അള്‍ത്താരകളിലും പണിശാലകളിലും വയലേലകളിലും അതുണ്ടായിട്ടുണ്ട്‌. എന്നാല്‍ പൈശാചികതയുടെ രൗദ്രഭാവം പൂണ്ട ക്രിമിനലുകള്‍ വ്യാപിച്ച ഈ ആധുനിക സമൂഹത്തിന്റെ ദുഷ്‌ചെയ്‌തികള്‍ക്ക്‌ ചരിത്രത്തില്‍ തുല്യത കാണുന്നില്ല.

അനിയന്ത്രിതമായ നഗ്നത പ്രദര്‍ശനമാണ്‌ ഇതിലേക്ക്‌ നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. വളര്‍ന്നുവരുന്ന ബാലമനസ്സില്‍ നിന്ന്‌ ലജ്ജ എന്ന ഗുണം നഷ്‌ടപ്പെടുത്തുന്ന വിധത്തിലാണ്‌ പത്രങ്ങളും മാസികകളും പരസ്യങ്ങളും ടിവി സീരിയലുകളും സിനിമയും സിനിമാ പോസ്റ്ററുകളും. ലൈംഗിക അരാജകത്വത്തിലേക്ക്‌ നയിക്കുന്ന ഈ കാരണത്തിന്നെതിരെ ഒരിക്കലും ഇവിടുത്തെ മീഡിയ പ്രതികരിക്കില്ല. നഗ്നത പ്രദര്‍ശനത്തിലാണ്‌ മീഡിയയുടെ ജീവിതം. കാറിന്റെ ബാറ്ററിപ്പരസ്യത്തിനു പോലും ഉടുക്കാത്ത പെണ്ണിന്റെ കവാത്ത്‌ കാണിക്കണം! കടകളില്‍ പരസ്യമായി തൂക്കിയിട്ടിരിക്കുന്ന ആനുകാലികങ്ങള്‍ പോലും മക്കള്‍ക്കൊപ്പം മാതാപിതാക്കള്‍ക്ക്‌ കാണാന്‍ കഴിയാത്തത്ര മോശമാണ്‌. പിന്നെ അതിന്റെ സമാന്തരമായി അധോലോകത്ത്‌ വിഹരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളുടെ `ധര്‍മ'മെന്താണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. കൂണുപോലെ മുളച്ചുപൊന്തിയ `സീഡിക്കട'കളിലെ നീലച്ചിത്രങ്ങളെയും അവയുടെ `കാര്യര്‍'മാരായി വര്‍ത്തിക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയും പറ്റി നിരവധി ഫീച്ചറുകള്‍ പുറത്തുവന്നു കഴിഞ്ഞു. ഇത്തരം സീഡിയാണല്ലോ പത്തു വയസ്സുകാരനെ വഴിതെറ്റിച്ചത്‌.

പ്രേമനാടകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും ക്ലോസപ്പുകള്‍ കാണിക്കുന്ന ചലച്ചിത്രലോകം മനുഷ്യനെ ദുര്‍നടപ്പിലേക്ക്‌ നയിക്കുന്ന കാരണങ്ങളിലൊന്നാണ്‌. കഥകളും നോവലുകളുമെല്ലാം ഇതിവൃത്തമാക്കുന്നതും ലൈംഗികതയും ക്രൈംത്രില്ലറുകളുമാണ്‌. മനുഷ്യമനസ്സിന്‌ നന്മയുടെ പാതയിലേക്ക്‌ നീങ്ങാന്‍ സാഹചര്യങ്ങള്‍ നന്നേ കുറവാണ്‌. വിവരസാങ്കേതികതയുടെ ഉത്‌പന്നമായ മൊബൈല്‍ ഫോണിന്റെ അനിയന്ത്രിതമായ ഉപയോഗമാണ്‌ പാതാളപാതയിലേക്കുള്ള ഒരു കവാടം. മറ്റുള്ളവരുടെ നഗ്നതയിലേക്ക്‌ `ഒളിക്യാമറ'വയ്‌ക്കാന്‍ മാത്രം ദുഷ്‌ടമായിപ്പോയി യുവതലമുറയുടെ മനസ്സ്‌! മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗവും ലഭ്യതയുമാണ്‌ മറ്റൊരു പ്രധാന കാരണം. എന്തും ചെയ്യാന്‍ മനുഷ്യനെ ധൃഷ്‌ടനാക്കുന്നതാണല്ലോ മദ്യവീര്യം. തിന്മകളുടെ താക്കോലാണ്‌ മദ്യമെന്ന്‌ പറഞ്ഞ പ്രവാചകനെ ആര്‌ ശ്രദ്ധിക്കാന്‍! ഇപ്പറഞ്ഞ ശോചനീയാവസ്ഥകള്‍ക്ക്‌ ദിനംപ്രതി ആക്കംകൂടുന്നതായിട്ടാണ്‌ കാണുന്നത്‌.

ധാര്‍മികതയില്‍ താല്‍പര്യമുള്ള ഒരു ന്യൂനപക്ഷം എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലുമുണ്ട്‌ എന്ന സത്യം ഓര്‍ക്കുക. ഇത്തരം സമാനചിന്താഗതിക്കാരുടെ കൂട്ടായ്‌മ ഈ രംഗത്ത്‌ ആവശ്യമാണ്‌. ഒരു മതമെന്ന നിലയില്‍ ഇസ്‌ലാം മുന്നോട്ടുവയ്‌ക്കുന്ന സമൂഹജീവിതം യഥാര്‍ഥ മനുഷ്യത്വത്തെ ഉള്‍ക്കൊള്ളുന്നതാണ്‌. ആണും പെണ്ണും സമൂഹത്തിന്റെ അനുപൂരകപാതികളാണ്‌. കുടുംബത്തിലെ സഹകാരികളാണ്‌. കുട്ടികളുടെ മാതാപിതാക്കളാണ്‌. അന്യ സ്‌ത്രീപുരുഷന്മാര്‍ അത്യാവശ്യങ്ങള്‍ക്കായി മാന്യമായി ഇടപഴകുന്നതില്‍ തെറ്റില്ല. എന്നാല്‍ ആവശ്യമായ അകലം പാലിച്ചുകൊണ്ടാരിക്കണം. മഹ്‌റം ഇല്ലാതെ സ്‌ത്രീ ദീര്‍ഘ യാത്ര ചെയ്യരുത്‌ എന്ന്‌ പറഞ്ഞത്‌ പിന്തിരിപ്പനായി കാണേണ്ടതില്ല. അന്യ സ്‌ത്രീയും പുരുഷനും ഒറ്റയ്‌ക്ക്‌ ഒരിടക്ക്‌ ആയിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണം. ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ സ്‌ത്രീപുരുഷന്മാര്‍ മാന്യമായി വസ്‌ത്രം ധരിക്കണം. നഗ്നത പരസ്‌പരം കാണരുത്‌; കാണിക്കരുത്‌. സ്‌ത്രീ സൗന്ദര്യം ഒട്ടും പ്രദര്‍ശിപ്പിച്ചു കൂടാ. കൗമാരത്തോടടുക്കുമ്പോള്‍ തന്നെ ആണ്‍മക്കളെയും പെണ്‍മക്കളെയും ഉറക്കറകളില്‍ വേറിട്ടു കിടത്തണമെന്ന്‌ നിര്‍ദേശിച്ച പ്രവാചകന്റെ ദീര്‍ഘദര്‍ശിത്വവും മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധതയും എത്ര പേര്‍ക്കറിയാം! സ്‌ത്രീ പുരുഷന്മാര്‍ അനാവശ്യമായി പരസ്‌പരം നോക്കുകപോലുമരുത്‌. പ്രായപൂര്‍ത്തി ആയാല്‍ വിവാഹജീവിതം നയിക്കാന്‍ പ്രേരിപ്പിക്കണം. ഇങ്ങനെയുള്ള നിഷ്‌കര്‍ഷയുടെ പാരമ്യമാണ്‌ വ്യഭിചാരത്തിനുള്ള അതികഠിനമായ ശിക്ഷ (24:2). സ്‌ത്രീകളെ അപമാനിക്കുന്നവര്‍ക്കു പോലും കടുത്ത ശിക്ഷ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്‌ (24:4). പഴുതടയ്‌ക്കുക, അതിരുകവിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കുക.

സാമ്പത്തികരംഗത്ത്‌ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ ലോകത്ത്‌ ചര്‍ച്ചയായതുപോലെ സദാചാരരംഗത്ത്‌ ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ വ്യാപകമായി ചര്‍ച്ചയ്‌ക്കു വയ്‌ക്കേണ്ട സന്ദര്‍ഭമാണിത്‌.

from SHABAB editorial

ധ്യാനവും ധനവും

തിരുവനന്തപുരം ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നൂറ്റാണ്ടുകളായി സൂക്ഷിക്കപ്പെട്ടു വരുന്ന ബില്യന്‍ കണക്കിന്‌ രൂപയുടെ മൂല്യമുള്ള ധനശേഖരം പുറംലോകം കണ്ടതായിരുന്നു പോയ മാസത്തിലെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്‌. എ ഡി എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതും തിരുവിതാംകൂര്‍ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മ പണി പൂര്‍ത്തിയാക്കിയതുമായ ക്ഷേത്രത്തിന്റെ നിലവറകളിലുള്ളത്‌ ആരുമറിയാതെ മണ്‍മറഞ്ഞുകിടന്ന നിധിയല്ല; അമൂല്യശേഖരമുണ്ടെന്നറിഞ്ഞു കൊണ്ടു തന്നെ കോടതി ഉത്തരവോടെ തുറന്നുനോക്കിയ ധനശേഖരമാണ്‌. ക്ഷേത്രത്തിന്റെ ഖ്യാതി കേരളത്തിലൊതുങ്ങുന്നുവെങ്കിലും കണ്ടെടുത്ത ധനം ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായി. വര്‍ത്തമാനകാല ഭാരത സര്‍ക്കാറിനു പോലും സങ്കല്‍പിക്കാനാവാത്തത്ര മൂല്യമുള്ള സമ്പത്ത്‌.

ഈ ഖജനാവ്‌ സര്‍ക്കാറിന്നവകാശപ്പെട്ടതോ ക്ഷേത്രത്തിന്റേതു മാത്രമോ എന്ന തര്‍ക്കങ്ങള്‍ പൊന്തിവന്നു. ഹിന്ദുക്കള്‍ക്കവകാശപ്പെട്ടതാണെന്ന അവകാശവാദം കേള്‍ക്കാനിടയായി. രാജകുടുംബത്തിന്നാണിതിന്റെ അവകാശമെന്ന്‌ ചിലര്‍ പറയുന്നു. പുരാവസ്‌തുവായി പരിഗണിച്ച്‌ മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന്‌ അഭിപ്രായപ്പെട്ടവരുമുണ്ട്‌. ഈ ക്ഷേത്രസമ്പത്ത്‌ ക്ഷേത്രത്തില്‍ തന്നെ വയ്‌ക്കണമെന്നും അതു സംരക്ഷിക്കന്‍ വേണ്ടതു ചെയ്യുമെന്നുമുള്ള കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സുചിന്തിതവും വാദകോലാഹലങ്ങള്‍ തണുപ്പിക്കുന്നതുമായിരുന്നുവെങ്കിലും `സംരക്ഷണ'മെന്നത്‌ എളുപ്പമുള്ള കാര്യമല്ല എന്ന്‌ ഏവര്‍ക്കും ബോധ്യമുണ്ട്‌. വിശ്വാസികള്‍ പദ്‌മനാഭ തൃപ്പടികളില്‍ അര്‍പ്പിച്ചതാണെങ്കിലും ഈ സ്വത്ത്‌ സൂക്ഷിക്കാനും സംരക്ഷിക്കാനും ആവശ്യമായി വന്നേക്കാവുന്ന കോടികള്‍ കേരളീയരുടെ നികുതിപ്പണത്തില്‍ നിന്നെടുക്കുന്നത്‌ അത്ര ശരിയാണോ എന്ന്‌ ആലോചിക്കേണ്ടതാണ്‌.

നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ രാജാവും ഭക്തജനങ്ങളും തങ്ങളുടെ ഇഷ്‌ടദേവന്‌ കാഴ്‌ചവെച്ച സമ്പദ്‌കൂമ്പാരത്തെപ്പറ്റി മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ സാന്ദര്‍ഭികമായി ചില `ഭക്തിചിന്തകള്‍' ആലോചനയ്‌ക്കു വേണ്ടി സമര്‍പ്പിക്കുകയാണ്‌. ഇത്രയും വലിയ സമ്പത്തിന്റെ മുകളിലിരുന്ന്‌ നൂറ്റാണ്ടുകള്‍ ഭരണം നടത്തിയ രാജാക്കന്മാരുടെ ഭക്തിയും സത്യസന്ധതയും ഇന്നത്തെ കാലത്ത്‌ ഫണ്ടുകള്‍ മുക്കി ജയിലില്‍ പോകുന്നവര്‍ക്കും പൊതുപണം കട്ടുതിന്ന്‌ ദിനംപ്രതി രാജിവെക്കേണ്ടിവരുന്ന `രാജാക്കന്മാര്‍ക്കും' പാഠമാണ്‌്‌. ക്ഷേത്രങ്ങളില്‍ സമ്പത്ത്‌ കുമിഞ്ഞുകൂടുക എന്നത്‌ ചരിത്രത്തില്‍ ഏറെ അറിയപ്പെടുന്ന ഒരു കാര്യമാണെന്നു മാത്രമല്ല, ഈ സത്യം കണ്ടറിഞ്ഞായിരുന്നു പല അധിനിവേശ ശക്തികളും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചിരുന്നത്‌ എന്നതും ചരിത്രത്തിന്റെ പാഠങ്ങളിലൊന്നാണ്‌.

1750ല്‍ മാര്‍ത്താണ്ഡവര്‍മ എന്ന തിരുവിതാംകൂര്‍ രാജാവ്‌ തന്റെ രാജ്യത്തെ തന്നെ ശ്രീപദ്‌മനാഭന്‌ കാണിക്കയായി അര്‍പ്പിച്ചു (തൃപ്പടി ദാനം) എന്നതാണ്‌ ചരിത്രം. ദൈവത്തിന്റെ പേരില്‍ ഭരണം നടത്തിയവരും ദൈവത്തിനു വേണ്ടി നാടുഭരിച്ചവരും കഴിഞ്ഞുപോയിട്ടുണ്ട്‌. എന്തിനാണ്‌ ദൈവത്തിന്‌ പണം എന്നതാണ്‌ നമ്മുടെ ചിന്താവിഷയത്തിന്റെ ബാക്കിഭാഗം. മനുഷ്യമനസ്സിലാണ്‌ ഭക്തി കുടികൊള്ളുന്നത്‌. സ്രഷ്‌ടാവായ ദൈവത്തിനു മുന്നില്‍ തന്റെ സര്‍വസ്വവും അര്‍പ്പിക്കുന്നവനാണ്‌ ഭക്തന്‍ (വിശ്വാസി) എന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. ഇസ്‌ലാം എന്ന പദത്തിന്നര്‍ഥം തന്നെ സമര്‍പ്പണം എന്നാണ്‌. ഈ സമര്‍പ്പണം സമ്പത്തോ ഭൗതികവസ്‌തുക്കളോ അല്ല. ദൈവത്തിന്റെ മാര്‍ഗത്തില്‍ എന്തു വിലപ്പെട്ടതും അര്‍പ്പിക്കാനുള്ള മനസ്ഥിതിയാണ്‌. കാണിക്കയര്‍പ്പിക്കലും പ്രസാദം നല്‍കലും ഇസ്‌ലാമിലില്ല. പൂജാരിക്ക്‌ കൈമടക്കും ഭിക്ഷാദാനവും ഇസ്‌ലാം പുണ്യമായി കാണുന്നില്ല.

ഇസ്‌ലാമിലെ ഏത്‌ ആരാധനാകര്‍മത്തിനും ഒരു പൈസ പോലും മുടക്കേണ്ടതില്ല. ഒരു ആരാധനാകര്‍മവും സ്വീകരിക്കാനോ യഥാസ്ഥാനത്ത്‌ എത്തിക്കാനോ മധ്യവര്‍ത്തികളില്ല. ഏറ്റവും പ്രധാനപ്പെട്ട ആരാധനാകര്‍മമാണ്‌ നമസ്‌കാരം. പള്ളിയില്‍ വെച്ചോ ഭൂമിയിലെവിടെ വെച്ചും -നിരോധിക്കപ്പെട്ട ചില സ്ഥലങ്ങളൊഴികെ- ഇത്‌ നിര്‍വഹിക്കാം. ഒന്നിലേറെ ആളുകളുണ്ടെങ്കില്‍ ഒരാള്‍ നേതൃത്വം നല്‍കുന്നു. ആരും ആര്‍ക്കും ഒന്നും കൊടുക്കേണ്ടതില്ല. വ്രതാനുഷ്‌ഠാനമാണെങ്കില്‍ മറ്റാര്‍ക്കും കാണാന്‍ പോലും കഴിയാത്ത അനുഷ്‌ഠാനമാണ്‌. സകാത്ത്‌ പണമിടപാടാണെന്നു പറയാം. എന്നാല്‍ തന്റെ ധനം പാവങ്ങള്‍ക്കെത്തിക്കുന്നതാണ്‌ ആ കര്‍മം. പള്ളി ഇമാമിനോ മതനേതൃത്വത്തിന്നോ സകാത്ത്‌ നല്‍കേണ്ടതില്ല. ദരിദ്രന്‍ എന്ന നിലയിലോ സകാത്തിന്റെ അവകാശികള്‍ എന്ന നിലയ്‌ക്കോ അര്‍ഹതയുണ്ടെങ്കില്‍ നല്‍കാമെന്നു മാത്രം. സകാത്ത്‌ പ്രാവര്‍ത്തികമാക്കിയ പ്രവാചകനും കുടുംബത്തിനും അതിന്റെ ഗുണഭോക്താക്കളാകല്‍ നിഷിദ്ധമാണെന്നാണ്‌ പ്രവാചകന്‍ അറിയിച്ചത്‌. ഹജ്ജിന്റെ യാത്രയ്‌ക്കാവശ്യമായ ധനം ചെലവഴിക്കണമെന്നല്ലാതെ ആ കര്‍മത്തിന്‌ ഒരു രൂപ പോലും ചെലവില്ല.

പള്ളിയാണ്‌ ഇസ്‌ലാമിക സമൂഹത്തിന്റെ മതകേന്ദ്രം. ഒരു സ്ഥാപനം എന്ന നിലയില്‍ അതു പരിപാലിക്കാന്‍ ആവശ്യമായ ചെലവ്‌ വിശ്വാസികള്‍ നല്‍കുന്നു. ആരാധനയ്‌ക്കോ പ്രാര്‍ഥനകള്‍ക്കോ വഴിപാടുകള്‍ക്കോ പണമോ ദ്രവ്യങ്ങളോ ആവശ്യമില്ല. പള്ളികളില്‍ പരിപാലനത്തിനേല്‍പിച്ച ജീവനക്കാരല്ലാതെ ഭക്തരുടെ വിഹിതം ഏറ്റുവാങ്ങാന്‍ ആരുമില്ല. ഭൗതികചിന്തകളില്‍ നിന്നകന്ന്‌ സ്രഷ്‌ടാവിന്റെ സന്നിധിയില്‍ ഒഴിഞ്ഞിരുന്ന ധ്യാനിക്കുക; പ്രാര്‍ഥിക്കുക. ധ്യാനവും ധനവുമായി യാതൊരു ബന്ധവുമില്ല. മറ്റു മതസ്ഥരുടെ കേന്ദ്രങ്ങളില്‍ പലതും വരുമാനത്തിന്റെ കേന്ദ്രങ്ങളാണ്‌. വാര്‍ഷിക നടവരവായി കോടികള്‍ എത്തുന്ന ക്ഷേത്രങ്ങള്‍ ഇന്നും നിലവിലുണ്ട്‌.

ബലിക്കല്ലിലെ മാംസം പൂജാരിക്കുള്ളതാണ്‌. വെട്ടിയ കോഴിയുടെ മാംസം കോമരത്തിനുള്ളതാണ്‌. ഇസ്‌ലാമില്‍ ബലി ആരാധനയാണ്‌. എന്നാല്‍ ബലിയറുത്ത മൃഗത്തിന്റെ മാംസം പാവങ്ങള്‍ക്ക്‌ പൂര്‍ണമായും വിതരണം ചെയ്യണം. ഉടമസ്ഥനും അതില്‍ നിന്ന്‌ അല്‍പം എടുക്കാം. അതിനിടയില്‍ ആരുമില്ല. പ്രതിഷ്‌ഠയ്‌ക്ക്‌ രക്താഭിഷേകമില്ല. ``അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്‌ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌'' (22:37). ഇസ്‌ലാമില്‍ നേര്‍ച്ചയുണ്ട്‌. നേര്‍ച്ചക്കാരായി ഒരു പ്രത്യേക വിഭാഗമില്ല. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യകര്‍മം സ്വയം നിര്‍ബന്ധമായി പ്രഖ്യാപിക്കലാണ്‌ നേര്‍ച്ച. ആ കര്‍മം അയാള്‍ ചെയ്‌തുതീര്‍ക്കല്‍ നിര്‍ബന്ധമാണ്‌.

ഇസ്‌ലാം ചില പാപങ്ങള്‍ക്ക്‌ പാപമോചന പ്രാര്‍ഥനയ്‌ക്കു പുറമെ പ്രയാശ്ചിത്തം നിശ്ചയിച്ചിട്ടുണ്ട്‌. എന്നാല്‍ അതില്‍ നിന്ന്‌ ഒരംശവും `അമ്പലവാസി'കള്‍ക്കില്ല. അടിമയെ മോചിപ്പിക്കല്‍, അഗതിക്ക്‌ ആഹാരം നല്‍കല്‍, വ്രതമനുഷ്‌ഠിക്കല്‍ എന്നതെല്ലാമാണ്‌ പ്രായശ്ചിത്തം (കഫ്‌ഫാറത്ത്‌). പാപമോചനം തേടല്‍ കുമ്പസാരമല്ല. പുരോഹിതനെ പ്രീണിപ്പിച്ച്‌ പാപമോചനം നേടലില്ല. പാപം പൊറുക്കാന്‍ കടപ്പെട്ടവനായ അല്ലാഹുവിനോട്‌ അകമഴിഞ്ഞ്‌ പ്രാര്‍ഥിക്കാന്‍ നൈവേദ്യമോ മധ്യസ്ഥനോ വേണ്ട. നിര്‍മലമായ മനസ്സ്‌ മാത്രം മതി.

ലോകത്ത്‌ ഒരു പള്ളിയും സമ്പത്തിന്റെ കേന്ദ്രമല്ല. പള്ളി നിര്‍മാണത്തിന്നാവശ്യമായ പണം വിശ്വാസികളില്‍ നിന്ന്‌ പിരിച്ചെടുക്കുന്നു എന്നല്ലാതെ മറ്റു പണമിടപാടുകള്‍ പള്ളിയിലില്ല. മുസ്‌ലിംകള്‍ക്ക്‌ ഒരൊറ്റ തീര്‍ഥാടനമേ ഉള്ളൂ; ഹജ്ജ്‌. നാല്‍പതു ലക്ഷം ഹാജിമാരില്‍ നിന്ന്‌ പ്രതിശീര്‍ഷം ആയിരം രൂപ മാത്രം വാങ്ങിയാല്‍ ആലോചിച്ചുനോക്കൂ, പ്രതിവര്‍ഷ വരുമാനത്തിന്റെ തോത്‌! സുഊദി അറേബ്യന്‍ രാജാവ്‌ ഖാദിമുന്‍ ഹറമൈന്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു. ഹറമുകളുടെ സേവകന്‍ എന്നാണര്‍ഥം. മസ്‌ജിദുല്‍ ഹറാമിനും (മക്ക) മസ്‌ജിദുന്നബവിക്കും(മദീന) സൗകര്യപ്പെടുത്തലിനായി പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുന്നു. ഹറമിനെ കണ്ണഞ്ചിപ്പിക്കുന്ന വരുമാനത്തിന്റെ ബിംബമായി കാണുന്നില്ല. പുണ്യം തേടിപ്പോകുന്ന മൂന്ന്‌ കേന്ദ്രങ്ങളേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. മസ്‌ജിദുല്‍ഹറാം, മസ്‌ജിദുന്നബവി, മസ്‌ജിദുല്‍ അഖ്‌സ്വാ. ഹറമിലൊഴിച്ച്‌ മറ്റു രണ്ടിടങ്ങളിലും ഒരു കര്‍മവും ചെയ്യാനില്ല. ഒരു പൈസയും കൊടുക്കേണ്ടതില്ല. ആ പുണ്യസ്ഥലങ്ങളിലെ പ്രാര്‍ഥനയിലൂടെ പ്രതിഫലം മാത്രമാണ്‌ ലക്ഷ്യം.

ഇത്രയും പറഞ്ഞത്‌ ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ്‌. ഭക്തിയും ആരാധനയും പുണവുമായി ബന്ധപ്പെട്ടുകിടക്കുന്നില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇസ്‌ലാമിന്റെ ഈ ലളിത സത്യങ്ങള്‍ മുസ്‌ലിംകള്‍ക്കു പോലും അജ്ഞാതമാണ്‌. ഇതര സമൂഹങ്ങളില്‍ നിന്ന്‌ ആചാരവും സംസ്‌കാരവും മാത്രമല്ല, ആരാധനയും പകരുന്ന തരത്തിലാണ്‌ മുസ്‌ലിംകളുടെ അജ്ഞതയുടെ ആഴം. ഹൈന്ദവ ക്ഷേത്രങ്ങള്‍ പോലെയാണ്‌ ജാറങ്ങള്‍. പൂവിട്ടു പൂജിക്കല്‍ ഉള്‍പ്പെടെ ആരാധനയില്‍ സാമ്യം. ആരാധനയിലൂടെ സമ്പാദ്യം നടത്തുന്നതില്‍ സാമ്യം മാത്രമല്ല, മാതൃകയും. `അമ്പലവാസി'കള്‍ എന്ന പ്രയോഗം പോലെ ജാറങ്ങളുടെ ഗുണഭോക്താക്കള്‍ ധാരാളം. മിക്ക ജാറങ്ങളിലെയും വരുമാനം കാണിക്കകളാണ്‌. പൊന്നാനിക്കടുത്ത പുത്തന്‍പള്ളി ജാറത്തിന്റെ സെക്രട്ടറി ദീര്‍ഘകാലം കമ്യൂണിസ്റ്റുകാരനായിരുന്നുവല്ലോ. സ്ഥാനത്തര്‍ക്കവും കോടതിക്കേസുകളുമായി വര്‍ഷങ്ങള്‍ കടന്നുപോയതും ചരിത്രം.

മറ്റുള്ളവരുടെ കാര്യത്തില്‍ മുതല്‍മുടക്കില്ലാതെ അഭിപ്രായം പറയുന്നതിനു മുമ്പായി നാം നമ്മെപ്പറ്റി ആലോചിക്കുക. മുസ്‌ലിം സമൂഹത്തില്‍ ഇന്നു കാണുന്ന നേര്‍ച്ചകള്‍ മുഴുവന്‍ ക്ഷേത്രോത്സവങ്ങളുടെ തനിപ്പകര്‍പ്പല്ലേ? ഭണ്ഡാരപ്പെട്ടിയും കാണിക്കവഞ്ചിയും രണ്ടിടത്തുമുണ്ടല്ലോ. `അപ്പവാണിഭനേര്‍ച്ച' എന്ന്‌ പേരിട്ടുകൊണ്ട്‌ ആരാധനയെ വാണിഭമാക്കിയവാരണ്‌ മുസ്‌ലിംകളില്‍ ചിലര്‍. സായിബാബ എന്ന ആള്‍ദൈവം മരിച്ചപ്പോള്‍ മറിഞ്ഞതും ഒഴുകിയതും ശതകോടികളായിരുന്നു. അവകാശത്തര്‍ക്കം സ്വാഭാവികം. സ്വലാത്ത്‌ നഗറില്‍ ലക്ഷങ്ങള്‍ പിരിഞ്ഞുകിട്ടുന്നത്‌ ഇസ്‌ലാമിക ചരിത്രത്തില്‍ പരിചയമില്ലാത്ത വരുമാനമാണ്‌. നാല്‍പതുകോടി മുടക്കി മുടിപ്പള്ളി പണിയുന്നതും ധനവും ധ്യാനവും സമ്മേളിക്കുന്ന മേളങ്ങളിലൊന്നു തന്നെയാണ്‌.

ദൈവത്തെ ആരാധിക്കാന്‍ ഒരു പൈസ പോലും ചെലവഴിക്കേണ്ടതില്ല. ഏതു മതക്കാര്‍ക്കിടയിലും അറിയപ്പെടുന്ന പൗരാണിക ഋഷിമാരും മുനിമാരും പണത്തിനു പിന്നാലെ പോയവരായിരുന്നില്ല. ത്യാഗികളും യോഗികളുമായിരുന്നു. പിന്മുറക്കാരില്‍ നിന്ന്‌ ഉരുത്തിരിയുന്നത്‌ ഭോഗതൃഷ്‌ണയും പണക്കൊതിയുമാണ്‌. ഇത്‌ ഭക്തിയുടെ മാര്‍ഗമല്ല.

from shabab editorial 2011 july 22

സ്വീകാര്യത നേടുന്നവര്‍

ഇസ്‌ലാം മനുഷ്യന്‌ ആഗ്രഹിക്കുന്നത്‌ ശാശ്വതമായ പാരത്രിക വിജയമാണ്‌. അതിലെ വിശ്വാസങ്ങളും ആരാധനകളും ആചാരങ്ങളും സ്വഭാവഗുണങ്ങളും ക്രമീകരിച്ചിരിക്കുന്നത്‌ ഈ ലക്ഷ്യം കൈവരിക്കാനാണ്‌. ഇത്‌ ജീവിതശൈലിയായി സ്വീകരിക്കുന്ന വ്യക്തിക്ക്‌ അതിന്റെ സദ്‌ഫലങ്ങള്‍ ഈ ലോകത്ത്‌ തന്നെയും അനുഭവിക്കാനാവുമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. സമാധാനവും സന്തുഷ്‌ടിയും നിറഞ്ഞ ജീവിതവും ആരോഗ്യമുള്ള

ശരീരവും മനസ്സും ഇത്തരം സദ്‌ഫലങ്ങളാണ്‌. ജീവിക്കുന്ന സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതിന്റെ ഭാഗമാണെന്ന്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിക്കുന്നു. ഖുദുസിയായ ഒരു ഹദീസില്‍ വന്നിരിക്കുന്നത്‌ ഇപ്രകാരമാണ്‌:

``അല്ലാഹു തന്റെ അടിമയെ ഇഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍ ജിബ്‌രീലിനോട്‌ വിളിച്ചുപറയും: ഇന്ന വ്യക്തിയെ ഞാന്‍ ഇഷ്‌ടപ്പെടുന്നു. താങ്കളും അയാളെ ഇഷ്‌ടപ്പെടുക. അപ്പോള്‍ ജിബ്‌രീലും അയാളെ സ്‌നേഹിക്കുന്നു. തുടര്‍ന്ന്‌ ജിബ്‌രീല്‍ ആകാശത്തെ മുഴുവന്‍ മാലാഖമാരേയും വിളിച്ച്‌ പറയും: ഇന്ന വ്യക്തിയെ അല്ലാഹു ഇഷ്‌ടപ്പെട്ടിരിക്കുന്നു. നിങ്ങളും അദ്ദേഹത്തെ ഇഷ്‌ടപ്പെടുക. അതോടുകൂടി അവരെല്ലാവരും ആ വ്യക്തിയെ സ്‌നേഹിക്കാനും ആദരിക്കാനും തുടങ്ങുന്നു. തുടര്‍ന്ന്‌ അയാള്‍ക്ക്‌ ഭൂമിയില്‍ സര്‍വസ്വീകാര്യത നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു.''

മലക്കുകള്‍ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടാറുണ്ടെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. സദ്‌വൃത്തരായ ആളുകളുടെ പാപമോചനത്തിനും സ്വര്‍ഗപ്രവേശത്തിനും അവര്‍ നിരന്തരം അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നുണ്ട്‌. ഇബാദുന്‍ മുക്‌റമൂന്‍ (ആദരണീയരായ ദാസന്മാര്‍) എന്നാണ്‌ മലക്കുകള്‍ക്ക്‌ ഖുര്‍ആന്‍ ബഹുമതി നല്‌കുന്നത്‌. ഇവരുടെ പ്രാര്‍ഥന സത്യവിശ്വാസിക്ക്‌ ലഭിക്കുകയെന്നതു തന്നെ വലിയ നേട്ടമാണ്‌. അതിലും മഹത്തായ നേട്ടമാണ്‌ ഈ ഹദീസിലൂടെ നബി(സ) പഠിപ്പിക്കുന്നത്‌.

ജനങ്ങള്‍ സ്വീകരിച്ചാലും കയ്യൊഴിച്ചാലും ഇകഴ്‌ത്തിയാലും പുകഴ്‌ത്തിയാലും ഒരു കുറവും സംഭവിക്കാത്ത വിശിഷ്‌ട വ്യക്തിത്വമായി നിലകൊള്ളാന്‍ സാധിക്കുന്ന ഉന്നതമായ അവസ്ഥയാണ്‌ ഹദീസില്‍ പറഞ്ഞ, ഭൂമിയില്‍ ലഭിക്കുന്ന സ്വീകാര്യത. ഇത്‌ നേടാന്‍ ഒരേയൊരു യോഗ്യത മാത്രമേ ആവശ്യമുള്ളൂ. സകല കാര്യങ്ങളിലും അല്ലാഹുവിന്റെ പ്രീതിയും ഇഷ്‌ടവും കരസ്ഥമാക്കുക. ഇത്‌ വളരെ എളുപ്പവുമാണ്‌. എപ്പോഴും തന്റെ കൂടെ അല്ലാഹു ഉണ്ടെന്നും താന്‍ അവന്റെ കൂടെയാണെന്നും ഉറപ്പുവരുത്തിയാല്‍ മതി. അവന്‍ നമുക്ക്‌ ഇഷ്‌ടപ്പെട്ടുനല്‌കിയ ഈമാന്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും വേണം.

അല്ലാഹു ഇഷ്‌ടപ്പെടുന്നതും ഇഷ്‌ടപ്പെടാത്തതുമായ കാര്യങ്ങളുടെ ഒരു നിര തന്നെ ഖുര്‍ആനില്‍ കാണാം. നന്മ, പുണ്യം, ശാരീരികവും മാനസികവുമായ വിശുദ്ധി, പശ്ചാത്താപ ചിന്ത, നീതിബോധം, വിട്ടുവീഴ്‌ച, ക്ഷമ, ഭയഭക്തി, തവക്കുല്‍, ധര്‍മസമരം തുടങ്ങിയവയെല്ലാം അവനിഷ്‌ടമാണ്‌. അഹങ്കാരം, സത്യനിഷേധം, നന്ദികേട്‌, കുറ്റകൃത്യങ്ങള്‍, അനീതി, വഞ്ചന, അക്രമം, അമിതവ്യയം, ദുരഭിമാനം, നശീകരണചിന്ത, അനുസരണക്കേട്‌ തുടങ്ങിയവയെല്ലാം അവന്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളുമാകുന്നു.

നമുക്ക്‌ ലഭ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്ര അധ്വാനിച്ചാലും സേവനം ചെയ്‌താലും ഒരു ഗ്രാമത്തിലെ ആളുകളുടെ സ്വീകാര്യതപോലും നമുക്ക്‌ എന്നുമുണ്ടാകും എന്നുറപ്പിക്കാനാവില്ല. നമ്മുടെ ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയും പൂര്‍ണമായി വിലയിരുത്താന്‍ അവര്‍ക്ക്‌ കഴിയില്ലെന്നതാണിതിന്‌ കാരണം. ആയുഷ്‌കാലം മുഴുവന്‍ സേവനം ചെയ്‌തിട്ടും പരിഹാസവും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരും സമൂഹത്തിലുണ്ട്‌. ജനങ്ങള്‍ നല്‌കിയിരിക്കുന്ന സ്ഥാനമാനങ്ങളും പദവികളും ഈ ഭൂമുഖത്ത്‌ ലഭിക്കുന്ന സ്വീകാര്യതയുടെ അടയാളമല്ല. ആ സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അല്ലാഹു നല്‌കുന്ന സ്വീകാര്യത നഷ്‌ടമാവാന്‍ കാരണമാകും. ഭൂമിയിലുള്ളവരുടെ മുഴുവന്‍ ആദരവ്‌ നേടിയിരുന്നാലും ആകാശത്തുള്ളവരുടെ സ്‌നേഹാദരവുകള്‍ നേടാന്‍ കഴിയണമെന്നില്ല. ആകാശത്തുള്ളവരുടേത്‌ നേടിയെടുത്താല്‍ അത്‌ ഭൂമിയിലെവിടെയും പ്രതിഫലിക്കുകയും ചെയ്യും.

ഈ ഭൂമിയില്‍ കഴിഞ്ഞുപോയവരും ജീവിക്കുന്നവരും ഇനി വരാനിരിക്കുന്നവരുമായി എത്ര പേരുണ്ടോ, അതിന്റെ എത്രയോ ഇരട്ടിയാണ്‌ അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍. ഇവരുടെ സ്‌നേഹാദരവുകള്‍ ഒരു വ്യക്തിക്ക്‌ പിടിച്ചുപറ്റാന്‍ കഴിയുകയെന്നത്‌ മഹത്തായ ഭാഗ്യമാണ്‌. ഇത്തരം ഭാഗ്യശാലികള്‍ക്ക്‌ മാത്രമേ സമൂഹത്തിന്റെ അവജ്ഞയും അവഗണനയും അതിജീവിച്ച്‌ സര്‍വ സ്വീകാര്യതയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക്‌ മുമ്പില്‍ എങ്ങനെ പിടിച്ചുനില്‍ക്കാമെന്ന്‌ ചിന്തിക്കുന്നതിനെക്കാള്‍ അല്ലാഹുവിന്റെ വിചാരണ എങ്ങനെ നേരിടാമെന്ന ചിന്തയുണ്ടെങ്കില്‍ അവന്റെയും മലക്കുകളുടേയും സ്‌നേഹാദരവുകള്‍ സമ്പാദിക്കുക എളുപ്പമാണ്‌.

by അബ്‌ദുല്‍ഹലീം @ ശബാബ്

പുണ്യം നേടാന്‍ തയ്യാറെടുക്കുക

ഈലോകത്ത്‌ ഏതൊരു കാര്യവും വിജയത്തിലെത്തിക്കണമെങ്കില്‍ അതിന്നായി മുന്‍കൂട്ടി തയ്യാറെടുക്കേണ്ടതുണ്ട്‌. പ്രീപ്ലാനിംഗില്ലാതെ ഏത്‌ സംരംഭത്തിനിറങ്ങിത്തിരിച്ചാലും വഴിയില്‍ വച്ചവസാനിപ്പിക്കുകയോ വന്‍ നഷ്‌ടം സഹിക്കുകയോ ചെയ്യേണ്ടിവരും. നമ്മള്‍ എത്ര പ്ലാന്‍ ചെയ്‌താലും അത്‌ മുഴുവന്‍ നടപ്പിലാവണമെന്നില്ല.

അല്ലാഹുവിന്റെ തീരുമാനമനുസരിച്ചേ കാര്യങ്ങള്‍ നടപ്പില്‍ വരൂ. അതുകൊണ്ടാണ്‌ വിശ്വാസികള്‍ കാര്യങ്ങള്‍ തീരുമാനിക്കുകയും ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ഇന്‍ശാ അല്ലാഹ്‌ എന്ന്‌ പറയുകയും ചെയ്യുന്നത്‌.

ഭൗതികമായ കാര്യങ്ങള്‍ക്ക്‌ മാത്രമല്ല, ഇസ്‌ലാമികമായ കാര്യങ്ങള്‍ നിര്‍വഹിക്കാനൊരുങ്ങുമ്പോഴും ഈ പ്ലാനിംഗ്‌ ആവശ്യമാണ്‌. ദഅ്‌വത്ത്‌ പ്രവര്‍ത്തനങ്ങളും നവോത്ഥാനസംരംഭങ്ങളും ഇതില്‍ നിന്നൊഴിവല്ല. സമൂഹത്തിന്റെ ആവശ്യവും അത്‌ നിര്‍വഹിക്കാനുള്ള നമ്മുടെ വിഭവശേഷിയും പോരായ്‌മ നികത്താനായുള്ള വിഭവ സമാഹരണ സാധ്യതയും കണക്കിലെടുത്തുവേണം ദീനീസംരംഭങ്ങളും ആരംഭിക്കേണ്ടത്‌. ആത്യന്തികമായ വിജയപരാജയങ്ങള്‍ നമുക്ക്‌ തീരുമാനിക്കാനോ മുന്‍കൂട്ടി കാണാനോ കഴിയില്ല. എന്നാല്‍ കാര്യകാരണങ്ങള്‍ക്ക്‌ അടിസ്ഥാനമായി വിജയസാധ്യത മുന്‍കൂട്ടി കാണുന്നവര്‍ക്കേ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കാനാവൂ. അതുകൊണ്ടു തന്നെ മതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ താല്‍ക്കാലിക നേട്ടങ്ങളെക്കാള്‍ അടുത്ത തലമുറയെ മുന്നില്‍കണ്ടു കൊണ്ടുവേണം വര്‍ത്തമാന കാലത്തെ കരുക്കള്‍ നീക്കാന്‍.

മതരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാത്രമല്ല, മതപരമായ കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നതിനു വേണ്ടിയും മുന്നൊരുക്കം കൂടിയേ കഴിയൂ. വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശര്‍ഇയ്യായ നിലയില്‍ ഹജ്ജ്‌ നിര്‍ബന്ധമായിക്കഴിഞ്ഞ ഒരാള്‍ ഹജ്ജിന്‌ അനുമതി കിട്ടാനും കിട്ടിക്കഴിഞ്ഞാല്‍ യാത്രയ്‌ക്കും മറ്റുമായി എന്തു മാത്രം മുന്നൊരുക്കങ്ങളും ഗൃഹപാഠങ്ങളും ചെയ്‌തുകൊണ്ടിരിക്കുന്നു! സകാത്ത്‌ നല്‍കാന്‍ പ്രത്യേകിച്ച്‌ തയ്യാറെടുപ്പുകള്‍ ആവശ്യമില്ലെങ്കിലും നബി(സ) കാണിച്ചുതന്ന രീതിയില്‍ ഒരു നാട്ടില്‍ സകാത്ത്‌ നടപ്പില്‍ വരുത്തണമെങ്കില്‍ നിരവധി തയ്യാറെടുപ്പുകള്‍ ആവശ്യമാണ്‌.

വിശുദ്ധ റമദാന്‍ ഒരു വിളിപ്പാടകലെ എത്തിനില്‌ക്കുകയാണ്‌. പുണ്യങ്ങളുടെ പൂക്കാലമെന്നും നന്മയുടെ വസന്തമെന്നുമൊക്കെ പറയാവുന്ന റമദാനിന്റെ അനുഗൃഹീതമായ ദിനരാത്രങ്ങളിലൂടെ പുണ്യംനേടാന്‍ ഒരു വ്യക്തി എന്ന നിലയില്‍ വലിയ മുന്നൊരുക്കങ്ങളൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ മുസ്‌ലിംകള്‍ ഒരു സമൂഹമെന്ന നിലയില്‍ റമദാന്‍ കാലത്തിനു മുന്നോടിയായി ചില മുന്നൊരുക്കങ്ങളും പ്ലാനിംഗുകളും നടത്തേണ്ടതുണ്ട്‌. റമദാനിനെക്കുറിച്ച്‌ ചിന്തിക്കാനും പറയാനും ഇനിയും സമയമുണ്ടല്ലോ എന്നു തോന്നിയേക്കാം. എങ്കിലും പുണ്യം പരമാവധി നേടിയെടുക്കാന്‍ താല്‍പര്യമുള്ള വിശ്വാസികള്‍ അതിനു ഭംഗം വരാവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമല്ലോ.

കഴിഞ്ഞ റമദാന്‍ പിന്നിട്ടുപോയിട്ട്‌ ഒരു വര്‍ഷമായി. അസുഖമോ യാത്രയോ മറ്റെന്തെങ്കിലും സംഗതികളോ നിമിത്തം നോമ്പുകള്‍ നഷ്‌ടപ്പെട്ടുപോകാന്‍ സാധ്യതുണ്ടല്ലോ. റമദാന്‍ കഴിഞ്ഞ ഉടനെ അത്‌ നോറ്റുവീട്ടിയവരുണ്ടാകും. ശരിയായ കാരണത്താലോ മാനുഷികമായ അശ്രദ്ധയാലോ അത്‌ ചെയ്‌തിട്ടില്ലാത്തവര്‍ നഷ്‌ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാന്‍ ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധിക്കണം. വളരെ അടിയന്തിരമായ മുന്‍ഗണന ഓരോ വിശ്വാസിയും നല്‍കേണ്ട കാര്യമാണിത്‌. കലാലയങ്ങളില്‍ പഠിക്കുന്ന മക്കളെ മാതാപിതാക്കള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുകയും അവരെ ശരിയായ മാര്‍ഗദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്‌. ചെറിയ കുട്ടികളോട്‌ റമദാനിന്റെ പ്രത്യേകതയും വ്രതാനുഷ്‌ഠാനത്തിന്റെ പ്രാധാന്യവും പറഞ്ഞുകൊടുത്ത്‌ അവരെ ഈ പുണ്യകാലത്തോട്‌ താല്‍പര്യമുള്ളവരാക്കിയെടുക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കേണ്ടതാണ്‌.

ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനങ്ങളിലൊന്നായ സകാത്തിന്‌ പ്രത്യേക കാലമില്ല. ബിസിനസുകാര്‍ക്ക്‌ അത്‌ തുടങ്ങിയ മുറയ്‌ക്ക്‌ വര്‍ഷത്തിലൊരിക്കലും കര്‍ഷകര്‍ക്ക്‌ വിളവെടുക്കുമ്പോഴുമാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌. യഥാര്‍ഥത്തില്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട ഒരു സംഗതിയാണ്‌ നാട്ടിലെ സകാത്ത്‌. എങ്കിലും നമ്മുടെ നാട്ടിലെ മിക്ക ആളുകളും സകാത്തിന്‌ തെരഞ്ഞെടുക്കുന്നത്‌ റമദാന്‍ മാസമാണ്‌. റമദാനില്‍ സകാത്ത്‌ നല്‍കുന്നതുകൊണ്ട്‌ പ്രത്യേക പുണ്യമൊന്നുമില്ലെങ്കിലും വര്‍ഷം കണക്കാക്കാന്‍ റമദാന്‍ തെരഞ്ഞെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. സ്വഹാബിമാരില്‍ ചിലര്‍ അങ്ങനെ ചെയ്‌തിരുന്നു. റമദാന്‍ സകാത്തിന്റെ സന്ദര്‍ഭമായി കണക്കാക്കുന്ന ബിസിനസുകാര്‍ ലൈലതുല്‍ ഖദ്‌റിന്റെ തലേന്നാള്‍ രാപ്പകലില്ലാതെ കണക്കെടുക്കുന്നതിനുപകരം റമദാനിനു മുമ്പായി എല്ലാം തയ്യാറാക്കിവെച്ചാല്‍ റമദാനിന്റെ വിലപ്പെട്ട സമയം ആരാധനയ്‌ക്ക്‌ വേണ്ടി നീക്കിവയ്‌ക്കാം.

ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞ റമദാനിലേക്ക്‌ വേണ്ടി ഭക്ഷണം ഒരുക്കിവെക്കാനാണ്‌ മിക്കപ്പോഴും നാം തയ്യാറാകുന്നത്‌. ആവശ്യമായ തയ്യാറെടുപ്പുകള്‍ ആവാമെങ്കിലും മെനുവാണ്‌ നോമ്പിന്റെ മെയ്‌ന്‍ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ്‌ മുസ്‌ലിം സമൂഹത്തിന്റെ പെരുമാറ്റം. ഇന്നത്തെ പ്രിന്റ്‌-ദൃശ്യ മീഡിയ നോമ്പിനെ ഉയര്‍ത്തിക്കാണിക്കുന്നത്‌ ഭക്ഷ്യവൈവിധ്യത്തിന്റെ ആഘോഷകാലമായിട്ടാണ്‌. വിശ്വാസികള്‍ അതില്‍ വീഴരുത്‌.

റമദാനിന്റെ സമാപനത്തോടെ ഈദുല്‍ഫിത്വ്‌ര്‍ വരുന്നു. ഈദുല്‍ഫിത്വ്‌ര്‍ ആഘോഷമാണ്‌. അതിന്നായി പുത്തനുടുപ്പുകളോ മറ്റു വസ്‌തുക്കളോ വാങ്ങാന്‍ സമയം കാണേണ്ടിവരും. റമദാനിന്റെ ഏറെയും പുണ്യകരമായ ഒടുവിലെ പത്തില്‍ മുസ്‌ലിം സ്‌ത്രീപുരുഷന്മാര്‍ തെരുവുകളില്‍ കഴിഞ്ഞുകൂടുന്ന ദുരവസ്ഥയ്‌ക്ക്‌ മാറ്റം ഉണ്ടാകണമെങ്കില്‍ ഇപ്പോള്‍ തന്നെ ഒരുങ്ങണം. കഴിവതും വലിയ തരത്തിലുള്ള ഷോപ്പിംഗിന്‌ റമദാന്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അന്നന്നത്തെ അധ്വാനത്തിന്റെ വേതനം കൊണ്ട്‌ ജീവിക്കുന്ന പതിനായിരങ്ങളെ മുന്നില്‍കണ്ടുകൊണ്ട്‌ തന്നെയാണിത്‌ പറയുന്നത്‌. അത്തരക്കാരല്ല, നിത്യവിപണി സജീവമാക്കുന്നത്‌. സൗകര്യമുള്ളവര്‍ക്ക്‌ നേരത്തെ തയ്യാറെടുക്കാമല്ലോ. എങ്കില്‍ റമദാനിലെ പുണ്യം തേടി ഏറെ സമയം കഴിച്ചുകൂട്ടാം.

ഇസ്‌ലാമിക പഠനകേന്ദ്രമായ മദ്‌റസകള്‍ക്ക്‌ റമദാനില്‍ പൂര്‍ണമായ അവധി നല്‍കുന്ന പ്രവണത നമ്മുടെ നാട്ടില്‍ കാണുന്നുണ്ട്‌. എന്നാല്‍ കൂട്ടികള്‍ക്ക്‌ വിശുദ്ധ ഖുര്‍ആനുമായി കൂടുതല്‍ ബന്ധപ്പെടുവാന്‍ അവസരമൊരുക്കുകയല്ലേ നല്ലത്‌! കുട്ടികള്‍ക്ക്‌ പഠിച്ചത്‌ ആവര്‍ത്തിക്കാനും ഖുര്‍ആന്‍ മനപ്പാഠമാക്കാനും പാഠം തീരാത്ത പ്രശ്‌നമുണ്ടെങ്കില്‍ അത്‌ പരിഹരിക്കാനും റമദാനിലെ മദ്‌റസാ ക്ലാസ്സുകള്‍ക്ക്‌ സാധിക്കുന്നു. വ്രതവേളയില്‍ ദീനീ കാര്യങ്ങള്‍ പഠിക്കാനും അനുസ്‌മരിക്കാനും നടത്തപ്പെടുന്ന ക്ലാസുകളും പഠനക്യാമ്പുകളും ശ്ലാഘനീയമാണ്‌. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൂട്ടി ഒരുക്കങ്ങള്‍ ആവശ്യമാണ്‌.

പഴയകാലത്ത്‌ മലബാറിലെ മുസ്‌ലിം സ്‌ത്രീകള്‍ റമദാനിന്റെ തലേ ദിവസം `നനച്ചുകുളി' എന്ന പേരില്‍ വീടും പരിസരവും അടിച്ചുതളിച്ച്‌ അലക്കിവെളുപ്പിച്ച്‌ നോമ്പിനൊരുങ്ങുന്ന തരത്തിലുള്ള ഒരുക്കമല്ല നാം സൂചിപ്പിച്ചത്‌. മറിച്ച്‌, റമദാനിന്റെ പുണ്യസമയം പരമാവധി നമസ്‌കാരം, ദിക്‌റ്‌, ദുആ, ഖുര്‍ആന്‍ പാരായണം, തഹജ്ജുദ്‌, ഇഅ്‌തികാഫ്‌ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തിനിഷ്‌ഠമായ പരിമിതികളില്‍ നിന്നുകൊണ്ട്‌, വ്യാപൃതരാവാന്‍ വേണ്ടി മറ്റു കാര്യങ്ങള്‍ കഴിവതും മുന്‍കൂട്ടി ചെയ്‌തുതീര്‍ക്കാന്‍ ശ്രമിക്കാമെന്നാണ്‌ പറഞ്ഞതിന്റെ ചുരുക്കം.

റമദാന്‍ ആഘോഷമല്ല, ആരാധനയാണ്‌. എന്നാല്‍ പുറത്തിറങ്ങിയാല്‍ കാണുന്നത്‌ റമദാന്‍ ആഘോഷിക്കുന്നതാണ്‌. ബിസിനസ്‌ ലോബി ഒരുക്കിവയ്‌ക്കുന്ന കെണികളില്‍ വിശ്വാസികള്‍ ചെന്നുചാടരുത്‌. റമദാന്‍ ബംബര്‍, റമദാന്‍ ഓഫര്‍ തുടങ്ങിയവയാല്‍ പുഷ്‌കലമായ ലോകമാണ്‌ കണ്‍മുന്നില്‍. എന്നാല്‍ ഓരോ കര്‍മത്തിനും സദ്‌വിചാരങ്ങള്‍ക്കു പോലും നൂറിരട്ടി പ്രതിഫലമാകുന്നു അല്ലാഹുവിന്റെ ഓഫര്‍. ഈ ഓഫര്‍ കരസ്ഥമാക്കി പാരത്രിക വിജയം കരസ്ഥമാക്കാന്‍ വേണ്ടി നമുക്ക്‌ തയ്യാറെടുക്കാം; ഇപ്പോള്‍ തന്നെ.

FROM SHABAB EDITORIAL

ഇസ്‌ലാം എന്ന ജീവിതവ്യവസ്ഥ

ലോകത്ത്‌ നിയോഗിക്കപ്പെട്ട എല്ലാ ദൈവദൂതന്മാരും (പ്രവാചകന്മാര്‍) പ്രബോധനം ചെയ്‌തത്‌ ഒരേ മതമായിരുന്നു. അതിന്റെ സമ്പൂര്‍ണവും അന്തിമവുമായ ഗ്രന്ഥം മുഹമ്മദ്‌ നബി(സ)യിലൂടെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്‌തു. അന്ത്യപ്രവാചകന്‍ മുഖേന ലോകത്തിന്‌ സമര്‍പ്പിച്ച വേദഗ്രന്ഥമാണ്‌ ഖുര്‍ആന്‍. അത്‌ ലോകാന്ത്യം വരെ നിലനില്‍ക്കുകയും ചെയ്യും.

ലോകത്ത്‌ നിരവധി മതങ്ങളും മതഗ്രന്ഥങ്ങളുമുണ്ട്‌. എല്ലാ മതങ്ങളും മുന്നോട്ടുവെക്കുന്നത്‌ സത്യവും ധര്‍മവുമാണ്‌. വേദഗ്രന്ഥങ്ങളിലെല്ലാം ധാര്‍മിക സനാതന മൂല്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇസ്‌ലാമും വിശുദ്ധ ഖുര്‍ആനും മറ്റുള്ളവയില്‍ നിന്ന്‌ വേറിട്ടുനില്‍ക്കുന്നത്‌ അതിന്റെ ജീവിതവീക്ഷണങ്ങളിലാണ്‌. തത്വങ്ങളും ധര്‍മങ്ങളും പഠിക്കുക എന്നതിലപ്പുറം ഈ ലോകത്ത്‌ ജീവിക്കുന്ന വ്യക്തിയുടെ ജീവിതത്തെ ആമൂലാഗ്രം ഗ്രസിക്കുന്ന ലളിതവും പ്രായോഗികവുമായ നിയമങ്ങളാണ്‌ ഇസ്‌ലാമിന്റേത്‌. തന്നെയുമല്ല, വ്യക്തി, കുടുംബം, സമൂഹം എന്നിങ്ങനെ ഓരോ തലത്തിലും ജീവിതസ്‌പര്‍ശിയായി നിലകൊള്ളുകയും മാതൃകാ സമൂഹ ജീവിതം കാഴ്‌ചവെക്കുകയും ചെയ്യുന്ന ഒരു തത്വസംഹിതയും - ഭൗതികമോ ആധ്യാത്മികമോ - ലോകത്തിലില്ല; ഇസ്‌ലാമല്ലാതെ.

എന്നാല്‍ ഇസ്‌ലാമിന്റെ അനുയായികളാണെന്ന്‌ പറയുന്നവര്‍ പോലും ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. കേവലം ഒരു പാരമ്പര്യ സമുദായിക മതം എന്നതിലപ്പുറം അധികമാളുകളും സ്വന്തം മതത്തെ കാണുന്നില്ല. `നമസ്‌കാരവും നോമ്പുമൊക്കെയുണ്ട്‌' എന്നത്‌ ഒരു നല്ല മുസ്‌ലിമിന്റെ ഐഡന്റിറ്റിയായി പരിഗണിക്കപ്പെട്ടുപോരുന്നു. നമസ്‌കാരവും നോമ്പും ഇസ്‌ലാമിന്റെ അടിസ്ഥാന കര്‍മങ്ങളാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതു മാത്രമല്ല ഇസ്‌ലാം എന്ന്‌ ഓര്‍ക്കണം.

ഇസ്‌ലാം മനുഷ്യര്‍ക്കുള്ള ജീവിത വ്യവസ്ഥയാണ്‌. വിശ്വാസമാണതിന്റെ മൗലിക ഘടകം. മരണാനന്തര ജീവിതസൗഖ്യമാണതിന്റെ ലക്ഷ്യം. സമൂഹജീവിതമാണ്‌ ഇസ്‌ലാം മനുഷ്യര്‍ക്ക്‌ നിര്‍ദേശിക്കുന്നത്‌. ജനക്ഷേമ താല്‍പര്യമാണതിന്റെ വ്യവസ്ഥകള്‍. ലളിതവും പ്രയോഗക്ഷമവുമാണതിന്റെ കര്‍മപഥം. അടിസ്ഥാന കാര്യങ്ങളും ഐച്ഛിക കാര്യങ്ങളും അതിലുണ്ട്‌. പ്രയോക്താവിന്റെ കഴിവുകളും കുറവുകളും അത്‌ പരിഗണിക്കുന്നുണ്ട്‌. ഇസ്‌ലാം നിര്‍ദേശിക്കുന്ന ജീവിതരീതിയെ രണ്ടായി തിരിക്കാം. ഒന്ന്‌), അല്ലാഹുവും റസൂലും നിര്‍ദേശിച്ചതിലപ്പുറം കൂട്ടാനോ കുറയ്‌ക്കാനോ പാടില്ലാത്തവ. ആരാധനാകര്‍മങ്ങള്‍ അതില്‍ പെട്ടതാണ്‌. രണ്ട്‌), സാധാരണ ജീവിതമേഖലകള്‍. അതിന്റെ രീതിയും രൂപവും തെരഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടേ അവ ഉപയോഗപ്പെടുത്താവൂ. കൃഷി, കച്ചവടം, ഭക്ഷണം, വസ്‌ത്രം, നേതൃത്വം, ഭരണം തുടങ്ങിയവ അത്തരത്തിലുള്ളതാണ്‌.

വേറൊരു തരത്തില്‍ ഇസ്‌ലാം കാര്യങ്ങളെ നോക്കിക്കാണാം. വിശ്വാസം (അഖാഇദ്‌), ആരാധനകള്‍ (ഇബാദത്ത്‌), സംസ്‌കാരം (അഖ്‌ലാഖ്‌), ഇടപാടുകള്‍ (മുആമലാത്ത്‌). നബി(സ) ഇങ്ങനെ വിഭജിച്ചു പഠിപ്പിച്ചതല്ല, മറിച്ച്‌ കാര്യങ്ങള്‍ വിശദമായി വിശകലനം ചെയ്യാനായി മുന്‍കാല പണ്ഡിതന്മാരും ഇമാമുമാരും മുഖദ്ദിസ്സുകളും നടത്തിയ അക്കാദമിക്‌ വിഭജനമാണിത്‌. എന്നാല്‍ ഇവയില്‍ ആരാധനാ കാര്യങ്ങള്‍ മാത്രമേ നിഷ്‌ഠയോടും നിഷ്‌കര്‍ഷയോടും കൂടി പാലിക്കപ്പെടാന്‍ ശ്രദ്ധിക്കാറുള്ളൂ. വിശ്വാസകാര്യങ്ങള്‍ പോലും അര്‍ഹിക്കുന്ന ഗൗരവത്തില്‍ `വിശ്വാസികള്‍' കണക്കിലെടുത്തിട്ടില്ല എന്നുവേണം കരുതാന്‍.

വിശുദ്ധ ഖുര്‍ആനിന്റെ മൂന്നില്‍ രണ്ടു ഭാഗവും വിശ്വാസകാര്യങ്ങളാണ്‌ ചര്‍ച്ചചെയ്‌തിരിക്കുന്നത്‌. സാമൂഹ്യ മര്യാദകളും (സംസ്‌കാരവും) ഇടപാടുകളും സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ആരാധനാകര്‍മങ്ങളുടെ മൗലിക നിര്‍ദേശങ്ങള്‍ മാത്രം പറഞ്ഞു പ്രായോഗികത പ്രവാചകന്‍(സ) പഠിപ്പിക്കുകയായിരുന്നു. ഹദീസ്‌ ഗ്രന്ഥങ്ങളിലും കര്‍മശാസ്‌ത്ര (ഫിഖ്‌ഹ്‌) ഗ്രന്ഥങ്ങളിലും ഇടപാടുകള്‍ക്ക്‌ (മുആമലാത്ത്‌) ആരാധനകളെക്കാള്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ആരാധനാകര്‍മങ്ങള്‍ അപ്രധാനമാണ്‌ എന്നല്ല; മറിച്ച്‌ ആരാധനയോടൊപ്പം മുസ്‌ലിംകളില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്‌ സ്വഭാവശുദ്ധിയും ഇടപാടുകളിലെ വിശുദ്ധിയും എന്നാണ്‌. പ്രത്യേകിച്ചും സാമ്പത്തിക രംഗത്ത്‌.

മഹാനായ ഉമറുല്‍ ഫാറൂഖ്‌(റ) ഒരു കേസില്‍ സാക്ഷി പറയാന്‍ വന്നവനോട്‌ കക്ഷിയെ താങ്കള്‍ക്ക്‌ അടുത്ത്‌ പരിചയമുണ്ടോ എന്ന്‌ ആരാഞ്ഞത്‌ ലളിതമായ രണ്ട്‌ ചോദ്യങ്ങളിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്‌തിട്ടുണ്ടോ? അദ്ദേഹവുമായി സാമ്പത്തിക ഇടപാട്‌ നടത്തിയിട്ടുണ്ടോ?~ഒന്നാം ചോദ്യം സ്വഭാവവും സംസ്‌കാരവും അറിയാനും രണ്ടാമത്തേത്‌ ഇടപാടിലെ സത്യസന്ധത അളക്കാനും പര്യാപ്‌തമാണ്‌. പ്രസിദ്ധ പണ്ഡിതനും ചിന്തകനുമായ ഇമാം ഗസ്സാലിയുടെ പ്രസിദ്ധമായ ഒരു കവിതയുണ്ട്‌. അതിന്റെ ആശയം ഇങ്ങനെയാണ്‌: `ഒരു വ്യക്തിയുടെ മുഖമുദ്രയും ഉടയാടകളും ബാഹ്യനടപടികളും കണ്ട്‌ നീ വഞ്ചിതനാകേണ്ട. ദിര്‍ഹമന്റെ മുന്‍പില്‍ അയാളുടെ ദുഷ്‌ടതയും സൂക്ഷ്‌മതയും നീ നിരീക്ഷിക്കുക.' ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്‌ സൂക്ഷ്‌മത (തഖ്‌വാ) എന്നത്‌ ജീവിതത്തിന്റെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്നതാണ്‌ എന്നാണ്‌.

ഇത്രയും പറഞ്ഞ തത്വങ്ങളില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടാകാനിടയില്ല. എന്നാല്‍ സോദാഹരണം ജീവിതത്തെ മാറ്റുരയ്‌ക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ യാഥാര്‍ഥ്യം വെളിപ്പെടും. അഞ്ചുനേരവും നമസ്‌കരിക്കുന്ന, നോമ്പെടുക്കുന്ന, സകാത്ത്‌ നല്‌കുന്ന, ഹജ്ജും ഉംറയും നിര്‍വഹിച്ച ആളുകള്‍ കോഴ, സ്‌ത്രീധനം, നിക്ഷേപത്തട്ടിപ്പ്‌ തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇസ്‌ലാമിനെ കൃത്യമായി മനസ്സിലാക്കുന്നതില്‍ പിഴവു പറ്റിയിരിക്കുന്നു. ആരാധനാകാര്യങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്തുന്നവര്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നതിലും കുടുംബബന്ധം നിലനിര്‍ത്തുന്നതിലും വീഴ്‌ച വരുത്തുന്നുവെങ്കില്‍ അവര്‍ അപരാധികള്‍ തന്നെ. മതനിഷ്‌ഠയുണ്ട്‌ എന്ന്‌ കരുതുന്നവര്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തുന്നുവെങ്കില്‍ അത്‌ വലിയ കുറ്റം തന്നെയാണ്‌. ഇവ ഉദാഹരണങ്ങള്‍ മാത്രം.

ചുരുക്കത്തില്‍ സത്യവിശ്വാസി (മുഅ്‌മിന്‍) എന്നു പറഞ്ഞാല്‍ കേവലം ഏതാനും വിശ്വാസങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവനല്ല, മറിച്ച്‌, ഇസ്‌ലാമിന്റെ മൗലികവും ശാഖാപരവുമായ എല്ലാ കാര്യങ്ങളും കഴിവതും സൂക്ഷിക്കുന്നവരാണ്‌. ഇസ്‌ലാമിക കാര്യങ്ങള്‍ മൊത്തത്തില്‍ വിശ്വാസം, ആരാധനകള്‍, സംസ്‌കാരം, ഇടപാടുകള്‍ എന്നിങ്ങനെ വിഭജിച്ചത്‌ വിസ്‌തരിച്ച്‌ വിശദീകരിക്കാന്‍ വേണ്ടി മാത്രമാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. ഇവ ഓരോന്നും വെവ്വേറെ സംഗതികളല്ല. ഇവ പരസ്‌പര ബന്ധിതങ്ങളും അനുപൂരകങ്ങളുമാണ്‌. നബി(സ) ലളിതമായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.

സത്യവിശ്വാസം (ഈമാന്‍) എഴുപതില്‍ പരം ശാഖകളാണ്‌. ഏറ്റവും ശ്രേഷ്‌ഠമായത്‌ `അല്ലാഹുവല്ലാതെ ആരാധനയ്‌ക്കര്‍ഹനായി ആരുമില്ല' എന്ന വചനവും ഏറ്റവും താഴ്‌ന്ന പടിയിലുള്ളത്‌ വഴിയില്‍ നിന്ന്‌ തടസ്സങ്ങള്‍ നീക്കലുമാണ്‌. (മുസ്‌ലിം) സംസ്‌കാരം, മര്യാദ, മാനേഴ്‌സ്‌ എന്നൊക്കെപ്പറയാവുന്ന സല്‍സ്വഭാവത്തിന്റെ ഒരു ഭാഗമായ ലജ്ജ ഈമാനില്‍ പെട്ടതാണ്‌ എന്നതാണ്‌ ഹദീസിന്റെ ബാക്കി ഭാഗം (മുസ്‌ലിം). ഇതില്‍ നിന്നെല്ലാം നാം ഉള്‍ക്കൊള്ളേണ്ട ചില കാര്യങ്ങളുണ്ട്‌. മതമെന്നു പറഞ്ഞാല്‍ ബാഹ്യമായ ചില കര്‍മങ്ങളോ മുസ്‌ലിം സമൂഹത്തിന്റെ മേല്‍വിലാസമോ അല്ല, മറിച്ച്‌ വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയാണ്‌.

വലിയ തിന്മകളിലോ സമൂഹ ജീര്‍ണതയിലോ മുസ്‌ലിംകള്‍ താരതമ്യേന കുറവായി കാണുന്നത്‌ ഈ വിശ്വാസം മുറുകെ പിടിച്ചതുകൊണ്ടാണ്‌. എന്നാല്‍ സമകാല സംഭവങ്ങള്‍ നമ്മെ ഭീതിപ്പെടുത്തുന്നു; ചിന്തിപ്പിക്കുകയും ചെയ്യുന്നു. കൊള്ള, കൊല, കവര്‍ച്ച, വ്യഭിചാരം, സ്‌ത്രീപീഡനം ആത്മഹത്യ, സാമ്പത്തിക ക്രമക്കേടുകള്‍, അഴിമതി, തട്ടിപ്പ്‌ തുടങ്ങി എന്തെല്ലാം ജീര്‍ണതകള്‍ സമൂഹത്തിലുണ്ടോ അവയില്‍ മിക്കതിലും മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളും ഏറിവരുന്നതായി കാണുന്നു. അതേസമയം പള്ളികള്‍, മദ്‌റസകള്‍, മതപഠന ക്ലാസുകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി മുസ്‌ലിം സമൂഹത്തിന്റെ മതകീയ ഉണര്‍വുകള്‍ മുന്‍കാലത്തില്‍ നിന്ന്‌ എത്രയോ മടങ്ങ്‌ മുന്‍പന്തിയിലാണു താനും. ഇവിടെയാണ്‌ മതപ്രവര്‍ത്തകരും മതപ്രബോധകരും ചിന്തിക്കേണ്ടത്‌. നമ്മുടെ ഊര്‍ജവും പണവും സമയവും വൃഥാവിലാകുന്നുവോ? വിഭാഗീയതകള്‍ക്കപ്പുറം കൂട്ടായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്‌.

from SHABAB WEEKLY

മനശാന്തിയും ആരോഗ്യവും

ഇന്നത്തെ ആധുനിക മനുഷ്യന്‍ മനസ്സമാധാനം തേടിയുള്ള യാത്രയിലാണ്. അവര്‍ ഇന്ന് കൊതിക്കുന്നത് മനശാന്തിയും ജീവിതത്തില്‍ സ്വസ്ഥതയുമാണ്‌. ശാന്തിയും സമാധാനവും തേടിയുള്ള യാത്രയില്‍ അവര്‍ക്ക് ഇന്ന് അതു ലഭിക്കുന്നുണ്ടോ? അതു വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ആരോഗ്യവും മനസ്സമാധാനവും വളരെയധികം ബന്ധപെട്ടു നില്‍ക്കുന്ന ഒന്നാണെന്നും അതുണ്ടായാല്‍ മാത്രമേ സ്വസ്ഥത കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കരുതുന്നവരാണ് ഭൂരിഭാഗവും. ഉല്‍ക്കണ്ടയും സംഘര്‍ഷവും ഇല്ലാതെ നല്ലമനസ്സാണ് ഇന്ന് ഏറ്റവും വലിയ കാര്യമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. പക്ഷെ, ഇന്ന് ആധുനിക മനുഷ്യന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് മനസ്സിന്‍റെ സമാധാനമാണ്.

പൂര്‍ണ്ണമായ മനസ്സമാധാനം കരഗതമാക്കാന്‍ നമുക്ക് കഴിയുമോ? ഈ ചോദ്യത്തിനു മുന്നില്‍ നാം ഉത്തരം മുട്ടുന്നു. ആധുനിക വൈദ്യശാസ്ത്രശാഖ ഇന്ന് കുറെ പുരോഗമിച്ചു പക്ഷെ ഇവയൊന്നും ശാശ്വത പരിഹാരമാകാന്‍ സഹായിക്കുന്നുണ്ടോ? സമാധാനത്തിന്‍റെ ഔഷധത്തിലൂടെ ഇതിനു ശാശ്വത പരിഹാരമാകുന്നുണ്ടോ? പക്ഷെ അതിലൂടെ നഷ്ടപ്പെടുന്ന ആരോഗ്യം നാം വിസ്മരിക്കുന്നു, പക്ഷെ മനസ്സുകളെ ശാന്തമാക്കാന്‍ ഇതൊക്കെ താല്‍കാലികമാണ്.‌ ഇതൊന്നും ശാശ്വത പരിഹാരമാവുന്നില്ല. ഇന്ന് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന രോഗങ്ങളിലധികവും മാനസികസമ്മര്‍ദം മൂലമാണ്. ഈ രോഗങ്ങള്‍ ഇന്ന് വൈദ്യശാസ്ത്രത്തിനു തലവേദനയായി മാറുകയാണ്.

മനസ്സിന്‍റെ സമാധാനം തകര്‍ക്കുന്ന കാരണങ്ങള്‍ മനുഷ്യന്‍ തന്നെയാണ് ഇന്നു സൃഷ്ടിക്കുന്നത് ആധുനിക ജീവിതം സൌകര്യപ്പെടുത്താന്‍ അതു അടുത്ത ആളില്‍ നിന്നും കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു അതിനു വേണ്ടിയുള്ള പരക്കംപാച്ചിലില്‍ അവര്‍ക്ക് മാനസിക സമ്മര്‍ദം കൂടിവരുന്നു, അസൂയ പക സ്വാര്‍ഥത എന്നിവ അവരില്‍ ഉടലെടുക്കുന്നു അതുകൊണ്ട് അമിതഭാരം കേറ്റുന്ന വണ്ടി കേടാവുന്നത് പോലെ അമിതഭാരം കയറ്റി അവന്‍റെ ജീവിതത്തിന്‍റെ താളം തെറ്റുകയും അവരറിയാതെ അവരിലേക്ക്‌ രോഗം വന്നു കയറുന്നു. മനുഷ്യന്‍റെ ദുരയും തെറ്റായ ജീവിതവും അവരെ അശാന്തിയിലേക്ക് വലിച്ചു കൊണ്ടുപോകുന്നു അതുകൊണ്ട് നാം തിരിച്ചുപോകേണ്ടിയിരിക്കുന്നു. നന്മയുടെ വാതില്‍ മുട്ടിക്കൊണ്ട് പരോപകാരങ്ങള്‍ ചെയ്തുകൊണ്ട് സദ്ജനങ്ങളായി സ്വന്തം കാര്യത്തിലേക്ക് വലിയാതെ മറ്റുള്ളവര്‍ക്ക്കൂടി ഗുണം ചെയ്തു കൊണ്ട് ശാന്തത,സത്യം,ക്ഷമ,ദയ എന്നിവ സ്വന്തം മുതല്‍കൂട്ടായിക്കൊണ്ട് പോകുക. നല്ല സുഹൃത്തുക്കളെ കണ്ടെത്തുക, ഒരു ഒത്തുകൂടല്‍, പരസ്പര ആശയങ്ങള്‍ പങ്കിട്ടെടുത്തു മറ്റുള്ളവര്‍ക്ക് സന്തോഷം ഉണ്ടാക്കിക്കൊടുത്തു പരസ്പരം സ്നേഹിച്ചു നമുക്ക് മുന്നോട്ട് യാത്ര ചെയ്യാം, സ്നേഹം ദയ സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. മനശാന്തിക്കുള്ള പരിഹാരം അതുമാത്രമാണ്

ഒരു വിശ്വാസിയെ സംബന്ധിച്ചെടുത്തോളം 'അലാ ബി ദികിരില്ലാഹി തത്ത്മ ഇന്നല്‍ ഖുലൂബ്' [അറിയുക ദൈവസ്മരണകൊണ്ടേ മനസ്സുകള്‍ സമാധാനം അടയുകയുള്ളൂ]. അത് കൊണ്ട് നാം വിശ്വാസത്തിലേക്ക് മടങ്ങുക സമാധാനവും ശാന്തിയും ഉറപ്പുവരുത്തുക.

by Dr അബൂബക്കര്‍ BHMS,LLB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts