അവധിക്കാലം: ചില കുടുംബകാര്യങ്ങള്‍

കേരളത്തില്‍ മധ്യവേനല്‍ അവധിക്കാലമാണിപ്പോള്‍. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍, അവധിക്കാലത്തിന്റെ വിനിയോഗത്തിലുള്ള കാഴ്‌ചപ്പാടിലും സമീപനത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു.

അവധിക്കാലം ഉത്സവകാലമാക്കി അവതരിപ്പിച്ചു, അതിനെ ചൂഷണം ചെയ്യാന്‍ ടൂറിസ്റ്റ്‌പാക്കേജുകാര്‍ ഒരു ഭാഗത്ത്‌ ശ്രമിക്കുന്നു. ബുദ്ധിവളര്‍ച്ച, നേതൃപരിശീലനം, വ്യക്തിത്വപോഷണം തുടങ്ങിയ പാക്കേജുമായി മറ്റു പലരും മാര്‍ക്കറ്റില്‍ മത്സരിക്കുന്നു.

നിരന്തരം ജോലിയില്‍ ഏര്‍പ്പെട്ട ഒരാള്‍ക്ക്‌ വിശ്രമം കൂടിയേതീരൂ. ശാരീരികമായ ക്ഷീണം തീര്‍ക്കാനും മാനസിക ഉത്തേജനത്തിനും വിശ്രമം ആവശ്യമാണ്‌. വിശ്രമമില്ലാത്ത ജോലികള്‍ മനുഷ്യനെ തളര്‍ത്തും. ഒന്നോ രണ്ടോ മാസം അവധികിട്ടുന്നത്‌ കേവലം ചെറിയ ശതമാനം ആളുകള്‍ക്ക്‌ മാത്രം. ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പഠിതാക്കള്‍ക്ക്‌. സമൂഹത്തിന്റെ ഏറെ ജീവസുറ്റ ഭാഗം എന്ന നിലയില്‍ അവരുടെ ഒഴിവ്‌ പൊതുവെ ഒഴിവായി ഗണിക്കപ്പെടുന്നു. പരിഗണന നല്ലതു തന്നെ.

ജോലിയും ഒഴിവും സമ്മിശ്രമായിട്ടാണ്‌ വരേണ്ടത്‌. മതിയായ വിശ്രമം കിട്ടാത്തവരും ജീവിതത്തില്‍ വിശ്രമമെന്തെന്നറിയാത്തവരും സമൂഹത്തിലുണ്ട്‌. ഒഴിവും വിശ്രമവും മാത്രം കൈമുതലാക്കിയ നിഷ്‌ക്രിയത്വത്തിന്റെ പ്രതീകങ്ങളും നമുക്കിടയിലുണ്ട്‌. ജോലിയില്‍ നിയമനം കിട്ടിയിട്ടുവേണം ഒരു ലീവെടുക്കാന്‍ എന്നു ചിന്തിക്കുന്ന ഒരു തലമുറ ഇവിടെ ഇല്ലെന്നു പറഞ്ഞുകൂടാ!

പടച്ചവന്‍ പ്രപഞ്ചം സംവിധാനിച്ചതുതന്നെ ഈ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ്‌. സൂറഃ അന്നബഇല്‍ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ക്ക്‌ ഉറക്കത്തെ വിശ്രമവും രാവിനെ ഉടുവസ്‌ത്രവും പകലിനെ ജീവിതസന്ധാരണവേളയും ആക്കിത്തന്നില്ലയോ?'' (78:9-11) സൂര്യന്റെയും ഭൂമിയുടെയും ആകാശങ്ങളുടെയും സൃഷ്‌ടിപ്പിനെപ്പറ്റി ചിന്തിക്കാന്‍ ആഹ്വാനം ചെയ്‌ത ഉടനെയാണീ പരാമര്‍ശം. അതായത്‌ ജോലിയും വിശ്രമവും ഇടവിട്ട്‌ അനുഭവിക്കാവുന്ന തരത്തിലാണ്‌ പ്രപഞ്ചസംവിധാനം പോലും.

മനുഷ്യജീവിതത്തില്‍ സമയം ഒരു വിലപ്പെട്ട ഘടകം തന്നെയാണ്‌. കൈവിട്ടുപോയാല്‍ ഒരിക്കലും തിരിച്ചുപിടിക്കാന്‍ സാധിക്കാത്തതാണ്‌ കാലവും സമയവും. അതുകൊണ്ട്‌ തന്നെയാവാം ഖുര്‍ആന്‍ ഇക്കാര്യം ഇടക്കിടെ ഉണര്‍ത്തുന്നത്‌. അപ്പോള്‍ സത്യവിശ്വാസി എന്ന നിലയില്‍ സമയത്തിനു വിലകല്‌പിക്കുകയും അത്‌ പാഴായിപ്പോകുന്നത്‌ സൂക്ഷിക്കുകയും വേണം.

`കാലം' എന്ന പേരില്‍ ഒരധ്യായം തന്നെ ഖുര്‍ആനിലുണ്ട്‌. മാത്രമല്ല കാലത്തിലൂടെ കടന്നുപോന്ന, യുഗാന്തരങ്ങള്‍ പിന്നിട്ട മനുഷ്യ സമൂഹങ്ങളുടെ ചരിത്രപാഠങ്ങള്‍ സമകാലിക സമൂഹത്തിന്നുമുന്നില്‍ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു. ചരിത്രവും കാലവും ഒരര്‍ഥത്തില്‍ ഒന്നുതന്നെയാണല്ലോ. കാലത്തെ മുന്‍നിര്‍ത്തി സത്യം ചെയ്‌തുകൊണ്ട്‌ ഖുര്‍ആന്‍ പറഞ്ഞത്‌ മനുഷ്യന്റെ ആത്യന്തികമായ നഷ്‌ടത്തെപ്പറ്റിയാണ്‌ എന്നതും ഏറെ ശ്രദ്ധേയമാണ്‌. (103:1, 2)

കാലത്തെ വര്‍ഷം, മാസം, ആഴ്‌ച, ദിവസം, മണിക്കൂര്‍ എന്നിങ്ങനെ വിഭജിക്കുകയും ആധുനിക ടെക്‌നോളജിക്കനുസൃതമായി ഒരു സെക്കന്‍ഡിന്റെ ആയിരത്തിലൊരംശം പോലും അളക്കാന്‍ മാത്രം മനുഷ്യന്‍ അറിവുനേടുകയും അതനുസരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഇത്‌ യാദൃച്ഛികമല്ല. പടച്ചവന്‍ പറയുന്നതുനോക്കൂ. ``ആകാശഭൂമികള്‍ സംവിധാനിച്ചതുമുതല്‍ തന്നെ അല്ലാഹുവിങ്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടത്രെ.'' (9:36) മനുഷ്യന്‍ അതിനെ വിപുലപ്പെടുത്തിയെന്നേയുള്ളൂ. സൂര്യചന്ദ്രഭൗമ ചലനങ്ങള്‍ക്കനുസൃതമാണല്ലോ ഋതുക്കളും മാസങ്ങളും കണക്കാക്കപ്പെടുന്നത്‌.

ഉപയോഗശാസ്‌ത്രത്തില്‍ ഏറ്റവും മിതത്വം പാലിച്ച ഇസ്‌ലാം സമയത്തിന്റെ കാര്യത്തിലും ഇത്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ഒരു നിമിഷവും മനുഷ്യന്‌ പാഴാക്കാനില്ല. ഏതു വിഷയത്തിലും പ്ലാനിംഗ്‌ ആകാം. എന്നാല്‍ ആയുസ്സ്‌ മാത്രം പ്ലാന്‍ ചെയ്യാന്‍ പാടില്ല. മരണം എപ്പോള്‍ എന്നത്‌ ആര്‍ക്കും അറിയാത്തത്‌ തന്നെകാരണം. ഖുര്‍ആന്‍ (31:34) ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്‌.

ഒന്നിനും സമയം തികയുന്നില്ല എന്ന്‌ പരാതിപ്പെടുന്നവര്‍. എങ്ങനെയെങ്കിലും സമയത്തെ കൊന്നുകളയുന്നവര്‍. എല്ലാവര്‍ക്കും ദിവസം ഇരുപത്തിനാലു മണിക്കൂര്‍ തന്നെ. എന്തുചെയ്യും? ഇവിടെയാണ്‌ `ടൈം മാനേജ്‌മെന്റി'ന്റെ പ്രസക്തി. വിശ്രമമില്ലാത്ത അധ്വാനം പോലെ തന്നെ അധ്വാനമില്ലാത്ത വിശ്രമവും അപകടകരമാണ്‌. ജോലിയില്ലാത്ത ചെറുപ്പക്കാര്‍ ടൈംപാസിനുവേണ്ടി പല കാര്യങ്ങള്‍ ചെയ്യാറുണ്ട്‌. ഈ സമയം രചനാത്മകമായി വിനിയോഗിച്ചാല്‍ നാടിനും സമൂഹത്തിനും വലിയ മുതല്‍ക്കൂട്ടാക്കാനും ആശാവഹമായ വിപ്ലവങ്ങള്‍ സൃഷ്‌ടിക്കാനും കഴിയും. അതേ സമയം `വെറുതെകിടക്കുന്ന' ഈ സമയം ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സമൂഹത്തില്‍ സംഹാരാത്മകവും നിഷേധാത്മകവുമായ പല പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നത്‌.

നബി(സ) ഇക്കാര്യത്തെക്കുറിച്ച്‌ നല്‌കുന്ന മുന്നറിയിപ്പ്‌ എത്ര ചിന്തോദ്ദീപകമാണ്‌. ``അധികമനുഷ്യര്‍ക്കും നഷ്‌ടംപറ്റുന്ന രണ്ട്‌ അനുഗ്രഹങ്ങളുണ്ട്‌. ആരോഗ്യവും ഒഴിവുസമയവുമത്രെ അത്‌.'' കൈയിലാകുമ്പോള്‍ അവയുടെ വിലയറിയില്ല. നഷ്‌ടപ്പെട്ടാല്‍ തിരിച്ചുകിട്ടുകയുമില്ല. പ്രവാചകന്‌ (സ) പ്രബോധനരംഗത്ത്‌ സ്ഥൈര്യം നല്‌കുന്നതിനായി വിശുദ്ധഖുര്‍ആന്‍ പല കാര്യങ്ങളും ഓര്‍മിപ്പിച്ച കൂട്ടത്തില്‍ ഒരു പ്രധാന കാര്യം സമയം വിനിയോഗിക്കുന്നതിനെപ്പറ്റിയാണ്‌. ``നീ ഒരു കാര്യത്തില്‍ നിന്നുവിരമിച്ചാല്‍ മറ്റൊന്നില്‍ ഏര്‍പ്പെടുക.'' (94:7,8) ഒരു കാര്യം നിര്‍വഹിച്ചുകഴിഞ്ഞാല്‍ വിശ്രമവേള മറ്റൊന്നിനുവേണ്ടി വിനിയോഗിക്കുക. അവധിവേളയെന്നാല്‍ നിഷ്‌ക്രിയത്വത്തിന്റെതോ നിഷേധാത്മകതയുടെതോ അല്ല.

സ്‌കൂള്‍ഫൈനല്‍ പരീക്ഷയോ വാര്‍ഷിക പരീക്ഷയോ കഴിഞ്ഞിറങ്ങുന്ന കുട്ടികളുടെ മനസ്ഥിതി പഠനഭാരത്തിന്റെ മാറാപ്പുകെട്ടുകള്‍ മൂലക്കെറിഞ്ഞുകൊണ്ട്‌ സര്‍വത്ര സ്വതന്ത്രനായിരിക്കണമെന്നാണ്‌. അത്തരത്തില്‍ തന്നെ മീഡിയ അതിന്‌ പ്രോപഗണ്ടയും നല്‌കുന്നു.

യഥാര്‍ഥത്തില്‍ പഠനകാലത്ത്‌ പഠിതാവ്‌ അസ്വതന്ത്രനാണോ? അവന്‍ നിത്യവും കളിക്കുന്നു. ആഴ്‌ചയില്‍ രണ്ടുദിവസം അവധി ആസ്വദിക്കുന്നു. പഠനാനുബന്ധമായി കായിക വിനോദങ്ങളും കലാമത്സരവേളകളും ഈ രംഗത്തെ മഹാമേളകളും നടക്കുന്നു. സ്‌കൗട്ടും എന്‍ സി സിയും എന്‍ എസ്‌ എസും ഒക്കെ കുട്ടികള്‍ക്കു ശാരീരികവും മാനസികവും സാമൂഹികവുമായ ആശ്വാസങ്ങളല്ലേ? `പഠനമുഷിപ്പില്‍' നിന്നുള്ള വ്യതിരിക്തതയുമല്ലേ? ഇതൊന്നും കാണാതെ വെക്കേഷന്‍ ആസ്വദിക്കാന്‍ വേണ്ടിമാത്രമാണെന്ന്‌ ധരിക്കുന്നതു ശരിയല്ല.

അതിരാവിലെ പുസ്‌തകക്കെട്ടും പൊതിച്ചോറുമായി പടിയിറങ്ങുകയും വൈകിട്ട്‌ തിരിച്ചെത്തുകയും ചെയ്യുന്ന കുട്ടികള്‍, യാത്രാദുരിതവും `കിളിശല്യവും' മറ്റുപ്രയാസങ്ങളുമായി നീങ്ങുന്ന കുട്ടികള്‍ അല്‍പം വൈകിപ്പോയാല്‍ വേവലാതിയിലകപ്പെടുന്ന രക്ഷിതാക്കള്‍. ഇതൊരു തുടര്‍ക്കഥയാകുമ്പോള്‍ ഇവര്‍ക്കും അവധി ആനന്ദദായകമായിത്തീരണം. ഏറെ ചുരുങ്ങിയത്‌ വീടിന്റെ അകത്തളങ്ങളില്‍ ഒന്നിച്ചിരുന്ന്‌ വര്‍ത്തമാനം പറയാനും ഒന്നിച്ചാഹാരം കഴിക്കാനും സമയം കണ്ടെത്തണം. കാരണം ഈ പ്രക്രിയയിലൂടെ സ്‌നേഹവും ആശ്വാസവും അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ഉത്തേജനവും ലഭിക്കും തീര്‍ച്ച.

സമൂഹത്തില്‍ നിന്ന്‌ തീരെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്‌ കുടുംബബന്ധം. ബന്ധം ചേര്‍ക്കലിന്റെ കാലമായി അവധിയെ കാണാവുന്നതാണ്‌. വിരുന്നുപോവുക, വിരുന്നിനു വിളിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മാനസിക വികാസവും കുടുംബബന്ധവും ഉറപ്പാക്കാന്‍ കഴിയും. മറ്റുള്ളവരുടെ ക്ഷേമാന്വേഷണത്തോടൊപ്പം തങ്ങളിലേക്ക്‌, സ്വയം തോടിനുള്ളിലേക്ക്‌ ചുരുങ്ങിപ്പോകുന്ന ആധുനിക സമൂഹത്തിന്റെ പ്രവണതയില്‍ നിന്ന്‌ രക്ഷപ്പെടാനും സഹായിക്കും.

മതവിദ്യാഭ്യാസവും ധാര്‍മിക സദാചാരചിന്തയും സമൂഹത്തില്‍ കുറഞ്ഞുവരികയാണ്‌. രണ്ടുവര്‍ഷത്തെ പ്രാഥമിക പഠനത്തില്‍ മതം ഒതുങ്ങി നില്‌ക്കുകയാണിന്ന്‌. ഒഴിവുകാലങ്ങള്‍ ഇത്തരം കുട്ടികള്‍ക്ക്‌ മതബോധത്തില്‍ വളരാവുന്ന സാംസ്‌കാരിക പരിപാടികളും വിരസമാകാത്ത, വൈവിധ്യമാര്‍ന്ന, തുടര്‍പഠനത്തിന്ന നുകൂലമാകുന്ന റിലീജ്യസ്‌ സ്‌കൂളുകളും ആകാവുന്നതാണ്‌. തങ്ങളുടെ അവധി കവര്‍ന്നെടുക്കുന്നു എന്ന തോന്നലുളവാക്കാത്ത വിധം ക്രമീകരിച്ചാല്‍ വിജയകരമാകും. ഓരോ നാട്ടിലും സാമൂഹ്യകൂട്ടായ്‌മയിലൂടെ ഇതൊക്കെ സംഘടിപ്പിക്കാവുന്നതാണ്‌.

ജീവിക്കുന്ന വീടിന്റെ ഒരു ഭാഗമാണ്‌ തങ്ങള്‍ എന്ന തോന്നലും ഉത്തരവാദിത്വ ബോധവും കുട്ടികള്‍ക്ക്‌ അവധിക്കാലത്തെങ്കിലും ഉണ്ടാകണമല്ലോ. കാലാകാലവും മാതാപിതാക്കളോടൊത്ത്‌ അധ്വാനിച്ച്‌ ജീവിതം വിരസമായിത്തീരുന്നവരും അക്കാരണത്താല്‍ തന്നെ പഠനത്തില്‍ പിന്നാക്കം ആയിത്തീരുന്നവരുമായ ഒരു വലിയ സമൂഹം നമുക്ക്‌ മുന്നിലുണ്ട്‌. നാലും അഞ്ചും മക്കള്‍ വീട്ടിലുണ്ടായിട്ടും മീന്‍ വാങ്ങാന്‍ വൃദ്ധമാതാവ്‌ തന്നെ പോകണം എന്ന അവസ്ഥയും നിലനില്‌ക്കുന്നു. ഇതു രണ്ടിന്നും മധ്യേയുള്ള ഒരു ജീവിതവീക്ഷണം യുവതലമുറക്ക്‌ നല്‌കപ്പെടണം.

നിത്യവും കളിക്കുന്നു. ആഴ്‌ചയിലൊരിക്കല്‍ ഏറെ കളിക്കുന്നു. അവധിക്കാലത്ത്‌ കളി മാത്രമാക്കുന്നു. ഇതിനൊക്കെ പുറമെ മിനിസ്‌ക്രീനില്‍ ലോകത്ത്‌ നടക്കുന്ന മുഴുവന്‍ കളികളും ദിവസങ്ങളോളും ചടഞ്ഞിരുന്ന്‌ കാണുകയും ചെയ്യുന്നു. കളിഭ്രാന്ത്‌ (അഡിക്ഷന്‍) ഏതായാലും കുറച്ചേപറ്റൂ. വീടും ബന്ധവും ഒരു ചിന്തയും തീണ്ടാത്ത കളിയിലെ മതിഭ്രമം ഉളവാക്കുന്ന പ്രവണത ജീവസ്സുറ്റ ഒരു സമൂഹത്തിന്‌ ഏതായാലും നന്നല്ല.

കുടുംബത്തിനകത്ത്‌ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ചില മാറ്റങ്ങള്‍ക്ക്‌ തുടക്കമിടാനും നല്ല ശീലങ്ങള്‍ ആരംഭിക്കാനും `കുടുംബം' എന്ന സദ്‌വികാരം ശക്തിപ്പെടുത്താനും അവധിക്കാലം ബോധപൂര്‍വം പ്രയോജനപ്പെടുത്താം. ജീവിത, പഠനത്തിരക്കുകളില്‍ പുലര്‍കാലത്തോടെ നാലു ദിക്കുകളിലേക്ക്‌ പോകുന്ന വീട്ടംഗങ്ങള്‍ക്ക്‌, അവധിക്കാലത്തെങ്കിലും കുറെ നാളുകള്‍ ഒന്നിച്ചിരിക്കാനും ഒന്നിച്ചുനടക്കാനും ഒന്നായി യാത്രചെയ്യാനും അങ്ങനെ `ഒന്നായി'ത്തീരാനുമാകട്ടെ!

by Anwar Ahamad @ SHABAB WEEKLY

വിശുദ്ധ ജീവിതത്തിന്റെ മതതാല്‍പര്യങ്ങള്‍

വിശുദ്ധജീവിതം നയിക്കാനാണ്‌ മതം കല്‍പിക്കുന്നത്‌. ഒരു വിശ്വാസി തന്റെ ആരാധനകര്‍മങ്ങളിലൂടെ ജീവിതത്തില്‍ സംഭവിക്കുന്ന തിന്മകളെ വിമലീകരിക്കുകയാണ്‌ ചെയ്യുന്നത്‌. കള്ളത്തരങ്ങളെയും വൈകൃതങ്ങളെയും ശുദ്ധീകരിച്ച്‌ ജീവിതത്തെ പുനക്രമീകരിക്കേണ്ടവനാണ്‌ സത്യവിശ്വാസി. ഈ പ്രക്രിയയെ ഇസ്വ്‌ലാഹ്‌ എന്ന്‌ വിളിക്കാം. ഇസ്വ്‌ലാഹ്‌ ആദ്യം നടത്തേണ്ടത്‌ മനസ്സുകളിലാണ്‌. മനസ്സുകള്‍ ശുദ്ധീകരിക്കപ്പെടുമ്പോള്‍ കുടുംബങ്ങള്‍ നന്നാകും. കുടുംബങ്ങള്‍ നന്നാവുമ്പോള്‍ സമൂഹവും നന്നാകും. നന്മ വളര്‍ത്തുകയും തിന്മകളെ ജാഗ്രതയോടെ നേരിടുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ഇസ്‌ലാഹി പ്രവര്‍ത്തനം. ഇത്തരക്കാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌: ``സുകൃതം ചെയ്‌തവര്‍ക്ക്‌ ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.'' (വി.ഖു. 10:26)

സമൂഹത്തെ നന്നാക്കുക എന്നത്‌ വിശിഷ്‌ട കര്‍മമായിട്ടാണ്‌ മതം പഠിപ്പിക്കുന്നത്‌. പരസ്‌പരം നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ്‌ നല്ല സമൂഹത്തിന്റെ പ്രത്യേകത. സ്‌ത്രീപുരുഷന്മാര്‍, ചെറിയവര്‍, മുതിര്‍ന്നവര്‍, ഭരണാധികാരികള്‍, ഭരണീയര്‍ തുടങ്ങി എല്ലാവരും നന്മകള്‍ക്ക്‌ വേണ്ടി നിലകൊള്ളുകയും തിന്മകളെ പ്രതിരോധിക്കുകയും ചെയ്‌താല്‍ തിന്മയും നിന്ദ്യതയും ജീവിതത്തില്‍ നിന്നകലുകയും നന്മകള്‍ ജീവിതത്തിന്‌ സൗന്ദര്യം പ്രദാനം ചെയ്യുകയും ചെയ്യും. ഇതുവഴി വ്യക്തി-കുടുംബം-സമൂഹം തുടങ്ങി എല്ലാ രംഗങ്ങളിലും നന്മയുടെ വെളിച്ചം പരക്കും.

സ്രഷ്‌ടാവായ അല്ലാഹു തിന്മകളെ അത്യധികം വെറുക്കുന്നവനാണ്‌. സത്യവിശ്വാസികളും തിന്മകളെ വെറുക്കുന്നവരാണ്‌. എന്നാല്‍ മനുഷ്യന്റെ ജീവിതത്തില്‍ തിന്മകള്‍ സ്ഥാനം പിടിക്കാറുണ്ട്‌. പല വിധത്തിലും രൂപത്തിലുമാണ്‌ തിന്മകള്‍ മനുഷ്യരെ വരിഞ്ഞുമുറുക്കാറുള്ളത്‌. മനസ്സിന്റെ ഇച്ഛകള്‍ക്കനുസൃതമായി ജീവിക്കുന്ന മനുഷ്യന്‍ തിന്മകള്‍ക്ക്‌ മുമ്പില്‍ പതറിപ്പോവുന്നു. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും ഭയഭക്തിയും വിശ്വാസിയുടെ രക്ഷക്കെത്തുന്നു. വിശ്വാസികള്‍ക്ക്‌ മാത്രമാണ്‌ ഇത്തരമൊരു രക്ഷയും ഭാഗ്യവുമുള്ളത്‌. ``നീ ഉദ്‌ബോധിപ്പിക്കുക, തീര്‍ച്ചയായും ഉദ്‌ബോധനം സത്യവിശ്വാസികള്‍ക്ക്‌ പ്രയോജനം ചെയ്യും.'' (വി.ഖു. 51:55)

പാപത്തിലേക്ക്‌ മനുഷ്യനെ വലിച്ചിഴക്കുന്ന ഒരുപാട്‌ കാരണങ്ങളും പ്രേരകങ്ങളും ഇവിടെയുണ്ട്‌. അവയെ കൃത്യമായി തിരിച്ചറിയുക എന്നതാണ്‌ പാപങ്ങളില്‍ ചെന്ന്‌ വീഴാതിരിക്കാനുള്ള ഒന്നാമത്തെ മാര്‍ഗം. നമ്മുടെ മനസ്സിന്റെ തെറ്റായ ആഗ്രഹങ്ങള്‍ പോലെത്തന്നെ നമ്മുടെ കൂട്ടുകെട്ടുകള്‍ക്കും ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. അല്ലാഹുവിനെക്കുറിച്ച്‌ ഒട്ടും സ്‌മരിക്കാത്തതും തിന്മയിലേക്കെത്തിക്കുന്നതുമായ ഇരിപ്പിടങ്ങളെ നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്‌. അല്ലാഹുവിനെക്കുറിച്ച്‌ സ്‌മരിക്കാത്ത സദസ്സില്‍ ഇരുന്ന മനുഷ്യന്‌ നിന്ദ്യതയുണ്ടായിരിക്കുമെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അല്ലാഹു നിഷിദ്ധമായി വിവരിച്ചിട്ടുള്ള സദസ്സുകളെ സൂക്ഷിക്കേണ്ടവനാണ്‌ സത്യവിശ്വാസി. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്നപക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ അവതരിപ്പിച്ചുതന്നിട്ടുണ്ടല്ലോ.'' (വി.ഖു. 4:140). ലുഖ്‌മാന്‍(അ) തന്റെ മകന്‌ നല്‌കുന്ന ഉപദേശങ്ങളില്‍ ഒന്ന്‌ ഇപ്രകാരമാണ്‌: ഒരു സുഹൃത്തിന്റെ ഇരിപ്പിടത്തിലേക്ക്‌ നീ പോയാല്‍ അവരെന്താണ്‌ പറയുന്നത്‌ എന്ന്‌ നീ കേള്‍ക്കുക. നന്മയാണ്‌ അവര്‍ പറയുന്നതെങ്കില്‍ അവിടെ നീ ഇരിക്കുക. അങ്ങനെയല്ലെങ്കില്‍ അവിടെ നിന്നും പോവുക. എന്തൊക്കെ മാര്‍ഗം ഉപയോഗിച്ച്‌ തിന്മയെ തടുത്തു നിര്‍ത്താന്‍ സാധിക്കുമോ അത്രയും അവയെ പ്രതിരോധിക്കണമെന്നാണ്‌ ഖുര്‍ആനികാധ്യാപനം. അതുകൊണ്ടാണ്‌ പ്രതിക്രിയയില്‍ നിങ്ങള്‍ക്ക്‌ നന്മയുണ്ടെന്ന്‌ അല്ലാഹു പറഞ്ഞത്‌ (വി. ഖു. 2:179). മനുഷ്യര്‍ക്ക്‌ പരസ്‌പരമുള്ള അഭിമാനത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ വ്യഭിചാരത്തെ അല്ലാഹു നിരോധിച്ചത്‌. ധനത്തിന്റെ സംരക്ഷണത്തിനുവേണ്ടി മോഷണത്തെയും ബുദ്ധിയുടെ സംരക്ഷണത്തിനു വേണ്ടി ലഹരിയെയും അല്ലാഹു നിഷിദ്ധമാക്കി.

സത്യവിശ്വാസിയുടെ ജീവിതം നന്മയിലായിരിക്കണം. പുഞ്ചിരിക്കുന്ന വദനത്തോടെ തന്റെ സഹോദരനെ എതിരേല്‌ക്കുന്നത്‌ പോലും നന്മയാണെന്നാണ്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചത്‌. ഒരു ചീത്ത കാര്യം കേട്ടാല്‍ അത്‌ പ്രചരിപ്പിക്കാതിരിക്കുക. ``തീര്‍ച്ചയായും മനുഷ്യന്‍ നഷ്‌ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ'' (വി.ഖു. 103:2,3). വിശ്വസിക്കുകയും സര്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണ്‌ സത്യംകൊണ്ടും ക്ഷമകൊണ്ടും പരസ്‌പരം ഉപദേശം നടത്തുക എന്നത്‌.

മതം ഗുണകാംക്ഷയാണെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. അചഞ്ചലമായ ദൈവവിശ്വാസം, പ്രവര്‍ത്തനങ്ങളിലുള്ള ആത്മാര്‍ഥത, സത്യസന്ധത മുതലായവ ഗുണകാംക്ഷയുടെ ഭാഗങ്ങളാണ്‌. ഇഹപര വിജയത്തിനുവേണ്ടി മനുഷ്യനെ സഹായിക്കുന്നവയാണ്‌ ഗുണകാംക്ഷയുടെ പരിധിയില്‍ പെടുന്നത്‌. അപ്പോള്‍ മതമെന്നത്‌ പരലോക ജീവിതവിജയത്തെ മാത്രം ലക്ഷ്യംവെക്കുന്ന ജീവിതരീതിയല്ല. മറിച്ച്‌ ഇഹലോക ജീവിതത്തിന്റെ നന്മയും പുരോഗതിയും ശ്രേയസ്സും മതത്തിന്റെ താല്‌പര്യം തന്നെയാണ്‌. മനുഷ്യര്‍ പരസ്‌പരം നടത്തുന്ന ഉപദേശ നിര്‍ദേശങ്ങള്‍ നന്മയും പുരോഗതിയും നേടിത്തരുന്നതായിരിക്കണം. തിന്മക്ക്‌ പ്രേരിപ്പിക്കുന്നതോ തിന്മയിലേക്ക്‌ വഴിനടത്തുന്നതോ ആവരുത്‌.

ഓരോ മനുഷ്യനും ജനിക്കുന്നത്‌ ശുദ്ധപ്രകൃതിയിലാണ്‌. തിന്മയായിട്ട്‌ യാതൊന്നും അവനിലില്ല. നിഷ്‌കളങ്ക ഹൃദയത്തിനുടമയാണവന്‍. പിന്നീടാണ്‌ മനുഷ്യര്‍ വളരുന്നതിനനുസരിച്ച്‌ അവന്റെ ശുദ്ധപ്രകൃതിക്ക്‌ കോട്ടം തട്ടുന്നത്‌. ``ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (വി.ഖു. 30:30). വക്രതയില്ലാത്ത മതമവനോട്‌ ആഹ്വാനം ചെയ്യുന്നത്‌ ജീവിതത്തില്‍ വൈകൃതമുണ്ടാകുന്ന സകല തിന്മകളെയും കയ്യൊഴിഞ്ഞ്‌ ഏറ്റവും ശുദ്ധമായ ജീവിതത്തിലേക്ക്‌ വളരാനാണ്‌. പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും ഭൗതിക ജീവിതാലങ്കാരങ്ങളുടെ പ്രലോഭനങ്ങളില്‍ നിന്നും ഏറ്റവും ഉയര്‍ന്നതും ഉന്നതവുമായ വിശുദ്ധ ജീവിതത്തിന്റെ വെളിച്ചം സ്വീകരിക്കാനാണ്‌ മതം താല്‌പര്യപ്പെടുന്നത്‌.

നന്മ കല്‌പിക്കുന്ന പോലെത്തന്നെ പ്രധാനമാണ്‌ അത്‌ സ്വയം പ്രവര്‍ത്തിക്കുക എന്നതും. നന്മ കല്‌പിക്കുകയും സ്വന്തം ജീവിതത്തില്‍ അതൊട്ടുമില്ലാതിരിക്കുകയും ചെയ്യുന്നത്‌ മനുഷ്യന്റെ നാശത്തിന്‌ കാരണമായിത്തീരുമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്‌. ``നിങ്ങള്‍ ചെയ്യാത്തത്‌ നിങ്ങള്‍ പറയുക എന്നത്‌ അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന്‌ കാരണമായിരിക്കുന്നു'' (വി.ഖു. 61:3). നന്മ ജനങ്ങളോട്‌ കല്‌പിക്കുകയും എന്നാലത്‌ സ്വന്തം ജീവിതത്തില്‍ പാലിക്കാതിരിക്കുകയും ചെയ്‌തവനോട്‌ നരകവാസികള്‍ ചോദിക്കുമത്രെ: ഹേ, മനുഷ്യാ! നീ ഞങ്ങളോട്‌ നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്‌തിരുന്നുവല്ലോ? അദ്ദേഹം പറയും: അതെ ഞാന്‍ നന്മ കല്‌പിച്ചിരുന്നു. ചെയ്‌തിരുന്നില്ല. തിന്മ വിരോധിച്ചിരുന്നു. ഞാനത്‌ ചെയ്‌തിരുന്നു.'' നാശനഷ്‌ടത്തിന്‌ മാത്രം കാരണമാകുന്ന ഇത്തരം ജീവിത ശൈലികളില്‍ നിന്നും വിട്ടുനിന്ന്‌ സ്വയം ശുദ്ധീകരണത്തിന്റെ തെളിഞ്ഞ പാതയിലൂടെ മുന്നോട്ട്‌ പോവേണ്ടവനാണ്‌ സത്യവിശ്വാസി.

വിശുദ്ധ ജീവിതവഴിയില്‍ നിന്നും തെന്നിമാറി തന്നിഷ്‌ടപ്രകാരം ജീവിച്ചവര്‍ക്കും അധര്‍മത്തില്‍ കഴിഞ്ഞുപോന്നവര്‍ക്കും നാളെ പരലോകത്ത്‌ ശിക്ഷയാണ്‌ വരാനിരിക്കുന്നത്‌. ``ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്‌ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്‌ടക്കാര്‍. അതുതന്നെയാണ്‌ വ്യക്തമായ നഷ്‌ടം.'' (വി.ഖു 39:15). മറ്റുള്ള ജനങ്ങള്‍ക്ക്‌ അനുകരിക്കപ്പെടാവുന്ന വിധത്തില്‍ മാതൃകാജീവിതത്തിന്റെ ഉടമകളായിത്തീരാന്‍ സത്യവിശ്വാസികള്‍ക്ക്‌ കഴിയണം. ജീവിതത്തിലെ എല്ലാ മേഖലകളിലും സത്യവിശ്വാസി മാതൃകായോഗ്യനായിരിക്കണം. ഇത്‌ നമ്മുടെ ചുറ്റിലുമുള്ളവര്‍ക്ക്‌ അനുഭവിച്ചറിയാന്‍ സാധിക്കണം. സത്യവിശ്വാസികളായ നമ്മള്‍ പരസ്‌പരം കാരുണ്യവും സ്‌നേഹവും സമ്മാനവും ആദരവും പകരുന്നവരായിരിക്കണം. തമ്മിലടിക്കുന്നതും കുഴപ്പങ്ങളിലേര്‍പ്പെടുന്നതും സത്യവിശ്വാസത്തോട്‌ ചേര്‍ന്ന പ്രവര്‍ത്തനങ്ങളല്ല. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‌കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട്‌ അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌ (വി.ഖു 9:71). നന്മയുടെ സന്ദേശവാഹകരും തിന്മകളുടെ തിരുത്തല്‍ ശക്തികളുമായി വിശുദ്ധ ജീവിതം നയിക്കുന്നവരാണ്‌ സത്യവിശ്വാസികള്‍. ``നിങ്ങളാരെങ്കിലും തിന്മ കണ്ടാല്‍ അതിനെ കൈകൊണ്ട്‌ മാറ്റുക. അതിന്‌ കഴിയില്ലെങ്കില്‍ നാവുകൊണ്ട്‌. അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും. ഇത്‌ ഈമാനിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാകുന്നു.'' നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക നിമിത്തം ഏറ്റവും ഉത്തമ സമൂഹമായി മാറാന്‍ നമുക്ക്‌ കഴിയുന്നു. ``മനുഷ്യവംശത്തിനുവേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു (വി.ഖു 3:110). നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പരസ്‌പര ബഹുമാനത്തോടെയും കാരുണ്യത്തോടെയും സമൂഹത്തെ നോക്കിക്കാണുക കൂടി വേണം. ഊഷരമായ ഹൃദയത്തില്‍ നിന്നും പുറത്തുവരുന്ന വാക്കുകളെക്കാള്‍ നനവും കരുണയുമുള്ള ഉപദേശങ്ങളായിരിക്കും സമൂഹത്തെ സ്വാധീനിക്കാന്‍ ഉപകരിക്കുക. അലിവും അനുകമ്പയും ഒട്ടുമില്ലാത്ത മതപ്രബോധകര്‍ ബാധ്യതയായിത്തീരുന്നതും അതുകൊണ്ടാണ്‌. പ്രവാചകന്‍(സ) തന്റെ സമൂഹത്തോട്‌ സംവദിച്ച ശൈലി എത്രമാത്രം ഉദാത്തമായിരുന്നു. അനുതാപ മനസ്ഥിതി എല്ലായ്‌പ്പോഴും കാത്തുസൂക്ഷിച്ചതുകൊണ്ടായിരുന്നു മുഹമ്മദ്‌ നബി(സ)യുടെ വാക്കുകള്‍ ആളുകള്‍ കേള്‍ക്കാന്‍ തയ്യാറായത്‌. ഖുര്‍ആന്‍ തന്നെ അക്കാര്യം വെളിപ്പെടുത്തുന്നു. ``അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു (വി.ഖു 3:159). ഈയൊരു തത്വം ജീവിതത്തില്‍ മുഴുവന്‍ ബാധകമായ കാര്യമാണ്‌. നമ്മുടെ വാക്കുകളേക്കാള്‍ സ്വാധീനം സമീപനങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കുമുണ്ടെന്ന്‌ സാരം.

ചെറുതും വലുതുമായ പാപ കൃത്യങ്ങള്‍ മനുഷ്യന്റെ വിശുദ്ധിക്ക്‌ പോറലേല്‌പിക്കുന്നു. പാപത്തിന്റെ പടുകുഴിയില്‍ മനുഷ്യന്‍ എത്തിപ്പെടുന്നതിന്റെ കാരണങ്ങള്‍ വിഭിന്നങ്ങളാണ്‌. ജീവിതം ആസ്വദിക്കുവാന്‍ വേണ്ടി മനുഷ്യന്‍ തിന്മ ചെയ്യുന്നു. ഇതിനുവേണ്ടി അന്യായമായി സമ്പാദിക്കുന്നു. വ്യഭിചാരത്തിലേര്‍പ്പെടുന്നു. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നു. വിചാരിക്കുന്നതെല്ലാം അനുഭവിക്കണമെന്ന മനുഷ്യന്റെ ആഗ്രഹം പലപ്പോഴും നന്മതിന്മകളെ പരിഗണിക്കാന്‍ കൂട്ടാക്കുന്നില്ല. അങ്ങനെ തിന്മയില്‍ അകപ്പെട്ട്‌ ജീവിത വിശുദ്ധി നഷ്‌ടമാകുന്ന അവസ്ഥയുണ്ടാവുന്നു. ഐഹിക ജീവിതത്തിന്റെ സുഖാസ്വാദനങ്ങള്‍ക്ക്‌ പിന്നാലെ അലഞ്ഞുനടക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്‌ (വി.ഖു 46:20). അറ്റമില്ലാത്ത ആഗ്രഹങ്ങളും മനുഷ്യനെ തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഭൗതിക ജീവിതത്തിന്റെ തിളക്കത്തില്‍ കണ്ണ്‌ മഞ്ഞളിച്ചുപോയവര്‍ക്കും നാളെ നഷ്‌ടമാണ്‌ കാത്തിരിക്കുന്നത്‌.'' നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാവുകയും ചെയ്‌തുകൊള്ളട്ടെ (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും (വി.ഖു 15:3). ഭൗതിക പ്രലോഭനങ്ങളില്‍ കുടുങ്ങി ജീവിക്കുന്ന ഇത്തരം മനുഷ്യരെ അപകടത്തില്‍ പെടുത്തുവാന്‍ പിശാച്‌ ശ്രമിക്കുമെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. (വി.ഖു. 14:22)

അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ അറിവുകൊണ്ടും അവനിലുള്ള ദൃഢമായ വിശ്വാസം കൊണ്ടും മാത്രമേ തിന്മകളോട്‌ പടപൊരുതാനും ജീവിതത്തെ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുവാനും മനുഷ്യര്‍ക്ക്‌ സാധിക്കുകയുള്ളൂ. അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ ധാരണയും അവന്റെ ശിക്ഷയെത്തൊട്ടുള്ള ഭയവും അവന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും മനുഷ്യ മനസ്സുകളില്‍ പച്ചയായി നിലനിന്നാല്‍ അവന്റെ ജീവിതം തെളിഞ്ഞ്‌ തന്നെ നിലകൊള്ളും. ഇങ്ങനെയുള്ള സത്യവിശ്വാസികളുടെ ജീവിതത്തെ അല്ലാഹു പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌. ``തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കു ചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക്‌ തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന്‌ മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍, അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും (വി.ഖു. 23:57-61). മനുഷ്യാസ്‌തിത്വത്തിന്റെ വിശുദ്ധാവസ്ഥയെ കാത്തുവെച്ചവന്‍ വിജയിക്കുകയും അല്ലാത്തവരെല്ലാം പരാജിതരായിത്തീരുകയും ചെയ്യും (വി.ഖു 91:9,10)

ഒരു വ്യക്തി നന്മ ചെയ്യുമ്പോള്‍ അത്‌ സമൂഹത്തിന്‌ നന്മയായി ഭവിക്കും. തിന്മയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ സമൂഹം അതിന്റെ ദോഷം അനുഭവിക്കുകയും ചെയ്യും. വ്യക്തികളുടെ ചെയ്‌തികള്‍ സമൂഹത്തില്‍ ചെറുതോ വലുതോ ആയ പ്രതികരണങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. ഈയൊരു തത്വത്തെ സാധൂകരിക്കും വിധമാണ്‌ അല്ലാഹു മനുഷ്യര്‍ക്കുവേണ്ട മുഴുവന്‍ നിയമങ്ങളും അവതരിപ്പിച്ചിട്ടുള്ളത്‌. സത്യവിശ്വാസിയുടെ ജീവിതം മനുഷ്യര്‍ക്കോ, മറ്റു ജീവികള്‍ക്കോ പ്രകൃതിയിലെ മറ്റു വസ്‌തുക്കള്‍ക്കോ ഒരിക്കലും ഭീഷണി സൃഷ്‌ടിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍ സ്വന്തത്തോടോ സമൂഹത്തോടോ അതിക്രമം പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ ജീവിത വിശുദ്ധിയെ അത്‌ കളങ്കപ്പെടുത്തുന്നു. ഇരുട്ടിനെ വെളുപ്പിക്കുന്ന ധാര്‍മിക പോരാട്ടങ്ങളുടെ അവിരാമമായ പ്രകാശത്തിലെ കണികകളാവണം നമ്മള്‍. പാപക്കറയുടെ പാപത്തറയില്‍ നിന്നും വിശുദ്ധിയുടെ വിഹായസ്സിലേക്കുയരേണ്ടവരാണ്‌ സത്യവിശ്വാസികള്‍. അവരാണ്‌ വിജയികള്‍.

by ജംഷിദ്‌ നരിക്കുനി @ SHABAB weekly

ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുമ്പോള്‍

ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ ജപ്പാനില്‍ മാര്‍ച്ച്‌ പതിനൊന്നിനുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ഇനിയുമുണ്ടാകാന്‍ സാധ്യതയുള്ള അനന്തര സംഭവവികാസങ്ങളിലും നടുങ്ങി നില്‍ക്കുകയാണ്‌ ലോകം. ഭൂകമ്പങ്ങളുടെയും അഗ്നിപര്‍വതങ്ങളുടെയും നാട്‌ എന്നറിയപ്പെടുന്ന ജപ്പാന്‍ പക്ഷേ,

കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായ ഏറ്റവും വലിയ ഭൂമികുലുക്കത്തില്‍ വന്‍ നാശനഷ്‌ടങ്ങള്‍ക്ക്‌ വിധേയമായി. റിക്‌ടര്‍ സ്‌കെയിലില്‍ ഒന്‍പത്‌ രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിലും തുടര്‍ന്നുണ്ടായ സുനാമിത്തിരമാലയിലും പതിനായിരങ്ങള്‍ മരണപ്പെട്ടു. നാല്‌പത്‌ ലക്ഷം വീടുകള്‍ നാമാവശേഷമായി. നഷ്‌ടമെത്ര കോടിയാണെന്ന്‌ കണക്കാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഉണ്ടായ നാശനഷ്‌ടങ്ങള്‍ പൂര്‍വസ്ഥിതി പ്രാപിക്കണമെങ്കില്‍ പത്ത്‌ വര്‍ഷമെങ്കിലുമെടുക്കുമെന്നാണ്‌ വിദഗ്‌ധ മതം. സംഭവിച്ചുകഴിഞ്ഞ ഭൂമികുലുക്കത്തേക്കാള്‍ ജപ്പാനും ലോകം മുഴുവനും ഭയക്കുന്നത്‌, ലോകത്തില്‍ ഏറ്റവും മികച്ച ആറ്റം റിയാക്‌ടറുകളിലൊന്നായ ഫുക്കുഷിമ ആണവകേന്ദ്രത്തിലെ റിയാക്‌ടറുകള്‍ ഇനിയും പൊട്ടിത്തെറിക്കുമോ എന്ന കാര്യത്തിലാണ്‌. കൂനിന്‍മേല്‍ കുരുവെന്നോണം ജപ്പാനിലെ ഷിന്‍മൊഡാകെ അഗ്നിപര്‍വതവും പൊട്ടിത്തെറിച്ച്‌ നാശം വിതച്ചുകൊണ്ടിരിക്കുന്നു!

വലുപ്പംകൊണ്ട്‌ ലോകത്തിലെ ചെറിയ രാജ്യങ്ങളിലൊന്നായ ജപ്പാന്‍ യഥാര്‍ഥത്തില്‍ കടലിന്‍നടുവിലുള്ള ഒരു ദ്വീപ്‌സമൂഹമാണ്‌. അര്‍പ്പണബോധത്തിലും കര്‍മകുശലതയിലും ആത്മവിശ്വാസത്തിലും ആത്മാര്‍ഥതയിലും മികച്ചുനില്‍ക്കുന്ന ഒരു സമൂഹമാണ്‌ ജപ്പാന്‍ ജനത. ഒന്നാം ലോകമഹായുദ്ധത്തിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേ വന്നുപെട്ട രണ്ടാംലോകമഹായുദ്ധത്തിലും ജപ്പാന്‍ നിര്‍ണായക കക്ഷിയായിരുന്നു. യുദ്ധമുഖത്ത്‌ `അടിച്ചുകയറിയ' ജപ്പാനെ തളയ്‌ക്കാന്‍ അമേരിക്ക ലോകചരിത്രത്തിലെ ഏറ്റവും വലിയ കടുംകൈ ചെയ്‌തു. 1945 ആഗസ്‌തില്‍ അടുത്തടുത്ത ദിവസങ്ങളിലായി ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ്‌ വര്‍ഷിച്ചു. നിലംപരിശായ ജപ്പാന്‍ യുദ്ധമുഖത്ത്‌ നിന്ന്‌ പിന്‍മാറി. രണ്ടുലക്ഷത്തിലേറെ മനുഷ്യജീവന്‍ വെന്തുമരിച്ച ആ ദുരന്തഭൂമിയിലെ അണുവികിരണം അടുത്ത തലമുറകളിലേക്കു പോലും നീണ്ടുചെന്നു. പതിനായിരക്കണക്കിന്‌ വികലാംഗരായ മക്കള്‍ പിന്നീട്‌ ജനിച്ചുവെന്നതാണ്‌ നേര്‌. തകര്‍ന്നടിഞ്ഞ ഈ ചാരക്കൂമ്പാരത്തില്‍ നിന്ന്‌ `ഐതിഹ്യത്തിലെ ഫീനിസ്‌ക്‌സ്‌ പക്ഷി'യെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ജപ്പാന്‍ അഞ്ചാറു പതിറ്റാണ്ടുകള്‍ കൊണ്ട്‌ ലോകത്തിന്റെ നെറുകയില്‍ വികസനമികവുമായി എഴുന്നേറ്റുനില്‍ക്കാന്‍ പ്രാപ്‌തമായത്‌ ആ ജനതയുടെ നിശ്ചയ ദാര്‍ഢ്യവും അവരെ നയിച്ചവരുടെ ദീര്‍ഘവീക്ഷണവും കൊണ്ടാണ്‌. ഇക്കാര്യത്തില്‍ ജപ്പാന്‍ ലോകത്തിനു മാതൃകയാണെന്നതു പോലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും തങ്ങള്‍ മുന്‍പന്തിയിലാണെന്ന്‌ അവര്‍ ഇപ്പോഴത്തെ സംഭവത്തിലും തെളിയിച്ചിരിക്കുകയാണ്‌.

`ഹിരോഷിമ'യില്‍ ബാഹ്യശക്തികള്‍ ആറ്റം ബോംബ്‌ വര്‍ഷിപ്പിച്ചതായിരുന്നുവെങ്കില്‍ ഫുക്കുഷിമയില്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത അതിശക്തമായ ആണവോര്‍ജ റിയാക്‌ടറുകളുടെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ്‌. ഇതെഴുതുമ്പോള്‍ ഫുക്കുഷിമയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു എന്ന വാര്‍ത്തയാണ്‌ കേള്‍ക്കുന്നത്‌.

ഭൂകമ്പങ്ങളുടെയും സുനാമികളുടെയും മറ്റു `പ്രകൃതിക്ഷോഭ'ങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനോഗതി എന്താണ്‌ എന്നാലോചിക്കേണ്ടതല്ലേ? അത്‌ അവിടെയല്ലേ? നമ്മെ അത്‌ നേരിട്ടു ബാധിക്കില്ലല്ലോ എന്ന നിസ്സംഗത ചിലരിലെങ്കിലും കണ്ടേക്കാം. എന്നാല്‍ അത്യാധുനിക ശാസ്‌ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ഈ ഭൂകമ്പം ജപ്പാനിന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങുന്നില്ല. നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്ന നാല്‌ ഭൂഫലകങ്ങളുടെ മുകളിലാണ്‌ ജപ്പാന്‍ ഉള്‍ക്കൊള്ളുന്ന ഭൗമഖണ്ഡം നിലകൊള്ളുന്നത്‌. ആയതിനാല്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണിത്‌. ഇപ്പോള്‍ സംഭവിച്ച ഭൂകമ്പത്താല്‍ ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന്‌ പത്ത്‌ സെന്റിമീറ്റര്‍ വ്യതിചലിച്ചു എന്നാണ്‌ വാര്‍ത്തകളില്‍ കാണുന്നത്‌. അച്ചുതണ്ട്‌ ഒരു മൂര്‍ത്തമായ സാധനമല്ല; സാങ്കല്‌പികമാണ്‌.

എന്നാല്‍ ഭൂമിയുടെ സ്ഥാനം യഥാര്‍ഥമാണ്‌. ജപ്പാന്‍ ദ്വീപ്‌സമൂഹത്തിന്റെ പ്രധാനദ്വീപിന്‌ എട്ടടിയോളം സ്ഥാനചലനം സംഭവിച്ചു എന്നും ശാസ്‌ത്രലോകം സ്ഥിരീകരിക്കുന്നു. ഇതിന്നര്‍ഥമെന്താണ്‌? സംഭവിച്ചത്‌ നിരീക്ഷിച്ചറിയാന്‍ സാധിക്കുമെന്നല്ലാതെ ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. പ്രപഞ്ച ചംക്രമണത്തിലോ സംഭവവികാസങ്ങളിലോ മനുഷ്യന്‌ യാതൊരു പങ്കുമില്ല. സൃഷ്‌ടികളില്‍ അത്യുന്നതനും അതിശക്തനുമായ മനുഷ്യന്‍ സാക്ഷാല്‍ സ്രഷ്‌ടാവായ ദൈവത്തിന്റെ മുന്നില്‍ തികച്ചും നിസ്സാരനും നിസ്സഹായനുമാണ്‌.

`പ്രകൃതിക്ഷോഭം' എന്നു നാം വിളിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെപ്പറ്റി ഒരു സത്യവിശ്വാസി എന്ന നിലയില്‍ നമ്മുടെ മനോഭാവമെന്തായിരിക്കണം എന്നതും ചിന്താവിഷയമാണ്‌. പ്രപഞ്ചത്തെയാകമാനം സംവിധാനിച്ച്‌ പരിപാലിച്ചുപോരുന്ന സ്രഷ്‌ടാവായ അല്ലാഹുവിന്‌ ഇതെല്ലാം നിമിഷനേരം കൊണ്ട്‌ മാറ്റിമറിക്കാനും പ്രയാസമില്ല. ഇവിടെ സ്വസ്ഥമായും സുഖമായും ജീവിക്കാന്‍ സൗകര്യപ്പെട്ടു എന്നതിന്‌ നാം അല്ലാഹുവിനെ സ്‌തുതിക്കണം. കുന്നും മലയും കരയും കടലും ചതുപ്പും മരുഭൂമിയും കാടും പുഴയും ചേര്‍ന്ന ഭൂമി. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ക്ഷീരപഥങ്ങളും ചേര്‍ന്ന നമുക്കറിയാത്ത കണ്ണെത്താ ദൂരത്തുള്ള ആകാശം. ഭൂമിയില്‍ മാത്രം ജീവന്‍. ദശലക്ഷക്കണക്കിന്‌ ജന്തുജാലങ്ങള്‍. അവയിലൊന്നായ മനുഷ്യന്‍. എന്നാല്‍ മനുഷ്യന്‍ മാത്രം മറ്റെല്ലാത്തിനും ഉപരി, എല്ലാറ്റിനെയും നിയന്ത്രിച്ച്‌ വരുതിയില്‍ നിര്‍ത്തുന്നു. വിശേഷബുദ്ധിയാണതിനു കാരണം. അതുകൊണ്ടു തന്നെ അവന്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടവനാണ്‌. ചോദ്യം ചെയ്യപ്പെടുന്നവനും. നിന്നും ഇരുന്നും കിടന്നും ദൈവത്തിന്റെ മഹത്വത്തെപ്പറ്റി ഓര്‍ക്കുന്നവനാണ്‌ യഥാര്‍ഥ ബുദ്ധിമാന്‍ എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. (3:191)

വെള്ളം, വായു, മണ്ണ്‌ ഇതെല്ലാം മനുഷ്യന്റെ ജീവിതത്തിന്‌ അത്യാവശ്യമാണ്‌. ഇവയുടെ ആധിക്യമോ ദൗര്‍ലഭ്യമോ മനുഷ്യന്‌ സഹിക്കാന്‍ കഴിയില്ല. വെള്ളം, വായു, മണ്ണ്‌ എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ അതിരുകവിഞ്ഞ രൂപമല്ലേ പ്രളയം, കൊടുങ്കാറ്റ്‌, ഭൂമികുലുക്കം എന്നിവ! സത്യനിഷേധത്തിന്റെ മൂര്‍ത്തീഭാവമായ മുന്‍കാല സമൂഹങ്ങളില്‍ ചിലതിനെ അല്ലാഹു നശിപ്പിച്ചത്‌ ഈ വക പ്രകൃതി പ്രതിഭാസങ്ങള്‍ കൊണ്ടായിരുന്നുവല്ലോ. അന്തരീക്ഷത്തിലുറഞ്ഞു കൂടുന്ന ഇടിയും മിന്നലും മനുഷ്യജീവിതത്തിന്‌ അനിവാര്യമായ ഘടകങ്ങള്‍ ഉല്‌പാദിപ്പിക്കാന്‍ ഭൂമിക്കാവശ്യമാണ്‌. അതേ ഇടിനാദം ശിക്ഷയായി ഇറക്കപ്പെട്ടതായി ഖുര്‍ആന്‍ (41:13,17) ചൂണ്ടിക്കാണിക്കുന്നു.

വാനഭൗമ പ്രതിഭാസങ്ങള്‍ക്ക്‌ ശാസ്‌ത്രീയമായി കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത കാലത്ത്‌ പ്രവാചകന്‍(സ) കാറ്റടിച്ചുവീശുമ്പോഴും ഗ്രഹണം സംഭവിക്കുമ്പോഴും ഇടിമിന്ന്‌ വെട്ടിത്തിളങ്ങുമ്പോഴുമൊക്കെ അല്ലാഹുവോട്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ ഈ കാറ്റിലടങ്ങിയ നന്മയും അതെന്തിന്‌ നിയോഗിക്കപ്പെട്ടുവോ അതിലുള്ള നന്മയും ഞാന്‍ നിന്നോട്‌ തേടുന്നു. അല്ലാഹുവേ, ഈ കാറ്റിലടങ്ങിയ തിന്മയില്‍ നിന്നും അതെന്തിന്‌ നിയോഗിക്കപ്പെട്ടുവോ അതിലുള്ള തിന്മയില്‍ നിന്നും ഞാന്‍ നിന്നോട്‌ രക്ഷതേടുന്നു. (മുസ്‌ലിം, തിര്‍മിദി)

സയന്‍സിന്റെയും ടെക്‌നോളജിയുടെയും നെറുകയില്‍ നില്‍ക്കുന്ന ഇന്നും നമുക്ക്‌ അതിലപ്പുറം എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ചിന്തിക്കുക. വിനയാന്വിതരാവുക, പ്രാര്‍ഥിക്കുക. ഓരോ സംഭവങ്ങളും നമുക്ക്‌ പാഠമായിത്തീരട്ടെ. അന്താരാഷ്‌ട്ര തലത്തില്‍ ദുരന്തബാധിതര്‍ക്ക്‌ സഹായമെത്തിക്കട്ടെ. മനുഷ്യസഹോദരങ്ങള്‍ എന്ന നിലയില്‍ നമുക്ക്‌ അവരുടെ വിഷമത്തില്‍ പങ്കുചേരാം.

from shabab editorial

ശിപാര്‍ശകര്‍ രക്ഷിക്കുമെന്ന പ്രതീക്ഷ

സാക്ഷാല്‍ ദൈവത്തില്‍ പങ്കുകാരായി കല്‌പിക്കുന്ന ആരാധ്യരെല്ലാം ഭക്തന്മാര്‍ക്കു വേണ്ടി ദൈവത്തിന്റെയടുക്കല്‍ ശിപാര്‍ശ ചെയ്യുമെന്നാണ്‌ ബഹുദൈവാരാധകര്‍ വിശ്വസിക്കുന്നത്‌. എക്കാലത്തും ഈ വിശ്വാസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ബഹുദൈവ വിശ്വാസികള്‍ കഴിഞ്ഞുപോരുന്നത്‌. യഥാര്‍ഥ ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച ബോധമില്ലായ്‌മയും ദൈവകാരുണ്യത്തിലുള്ള നിരാശയും ഒരുപോലെ ഇതിനു കാരണമായിട്ടുണ്ട്‌. മുഹമ്മദ്‌ നബി പ്രബോധനം ചെയ്‌തിരുന്ന മക്കയിലെ ബഹുദൈവാരാധകര്‍ വെച്ചുപുലര്‍ത്തിയിരുന്ന വിശ്വാസം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു: ``അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശകരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു'' (10:18). ഇത്തരം ശിപാര്‍ശകരെ ഇടയാളന്മാരായി ആരാധിക്കാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ചിട്ടില്ലെന്ന്‌ തുടര്‍ന്ന്‌ പറയുന്നു: ``നബിയേ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്‌ അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.'' (10:18)

ബഹുദൈവാരാധന സൃഷ്‌ടിക്കുന്ന ഏറ്റവും വലിയ അപചയങ്ങളില്‍ ഒന്നാണ്‌ ശുപാര്‍ശകരിലുള്ള അബദ്ധവിശ്വാസം. യഥാര്‍ഥ ദൈവത്തിന്റെയടുക്കല്‍ രക്ഷകിട്ടാത്ത പല കാര്യങ്ങളും ഇഹത്തിലും പരത്തിലും ഈ ശുപാര്‍ശകര്‍ ഭക്തര്‍ക്കു വേണ്ടി നേടിക്കൊടുക്കുമെന്നാണ്‌ ഈ വിശ്വാസത്തിന്റെ താല്‌പര്യം. ഇത്‌, മനുഷ്യജീവിതത്തില്‍ നിന്ന്‌ തിന്മകള്‍ തടയുന്നതിന്‌ തടസ്സമായി നില്‍ക്കുന്നു. ദൈവത്തിന്‌ ഇഷ്‌ടപ്പെടാത്ത ഏത്‌ തിന്മകളും ശുപാര്‍ശകരില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്‌ ഭക്തന്മാര്‍ ചെയ്‌തുകൂട്ടുന്നു. പ്രപഞ്ചനാഥനായ ദൈവത്തെ സ്വാധീനങ്ങള്‍ക്ക്‌ വശംവദനാകുന്ന ദുനിയാവിലെ രാജാവിനോട്‌ സാദൃശ്യപ്പെടുത്തുന്ന ഈ വിശ്വാസം മറ്റു പല തെറ്റായ സങ്കല്‌പങ്ങളിലേക്കും മനുഷ്യനെ എത്തിക്കുന്നു. ഇഹത്തില്‍ പല കാര്യങ്ങളും നേട്ടങ്ങളും പെട്ടെന്ന്‌ നേടിത്തരാന്‍ ശുപാര്‍ശകര്‍ക്കാവുമെന്ന്‌ വിശ്വസിക്കുന്നതിനാല്‍ ദൈവത്തെ പൂര്‍ണമായും വിസ്‌മരിച്ച്‌ ശിപാര്‍ശകരെ മാത്രം ആരാധനയും പ്രാര്‍ഥനയും നേര്‍ച്ചയും കാണിക്കകളും വഴി സ്വാധീനിക്കാന്‍ ഭക്തന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവയ്‌ക്ക്‌ സമര്‍പ്പിക്കുന്ന നേര്‍ച്ച കാഴ്‌ചകളും ദ്രവ്യങ്ങളുമെല്ലാം ഒരര്‍ഥത്തില്‍ ദൈവത്തിനുള്ള കോഴയായി മാറുന്നു. ഇത്‌ ദൈവത്തിന്റെ എല്ലാ മഹത്വവും ഇടിച്ചുതാഴ്‌ത്തുന്നതാണ്‌.

ഹൈന്ദവ പുരാണങ്ങളില്‍ ഇങ്ങനെ സ്വാധീനത്തിന്‌ വശംവദരായി കാര്യങ്ങള്‍ നേടിക്കൊടുക്കുകയും ശത്രുവിനെ നിഗ്രഹിക്കുകയും മിത്രത്തെ സംരക്ഷിക്കുകയും ചെയ്യുന്ന കഥകള്‍ സുലഭമാണ്‌. ക്രൈസ്‌തവസമൂഹം പുണ്യാളന്മാരെയും കാലാകാലങ്ങളില്‍ വാഴ്‌ത്തപ്പെട്ടവരെയും ശുപാര്‍ശകരായി സ്വീകരിക്കുകയും തങ്ങളുടെ പാപങ്ങളും കുറ്റങ്ങളും ഇവരോട്‌ ഏറ്റുപറഞ്ഞ്‌ പരിഹരിക്കപ്പെടുമെന്ന്‌ കരുതുകയും ചെയ്യുന്നു. പുരോഹിതന്മാരുടെ മുമ്പിലുള്ള കുമ്പസാരവും ദൈവത്തിന്റെ അടുക്കലേക്കുള്ള ശുപാര്‍ശ തന്നെ. ഇതിനെല്ലാം പുറമെ യേശുവിനെക്കുറിച്ച വിശ്വാസവും തിന്മകളില്‍ നിന്ന്‌ മാറിനില്‍ക്കുന്നതിന്‌ തടസ്സമായി മാറുന്നുണ്ട്‌. പാപപരിഹാരാര്‍ഥം ക്രിസ്‌തു കുരിശുമരണം വരിച്ചതോടെ അദ്ദേഹത്തില്‍ വിശ്വസിക്കുന്നവരെല്ലാം രക്ഷപ്പെട്ടുവെന്നതാണ്‌ ഇവരുടെ വിശ്വാസം. ശൈഖ്‌ മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനിയെക്കുറിച്ച്‌ മുസ്‌ലിം സമൂഹം വെച്ചുപുലര്‍ത്തുന്ന വിശ്വാസവും ഇങ്ങനെ തന്നെ. പാപങ്ങള്‍ എത്ര ചെയ്‌താലും ഇഹത്തിലും പരത്തിലും അദ്ദേഹം തുണയായി വരുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ശൈഖ്‌ അവര്‍കളെക്കുറിച്ച്‌ പാടുന്ന കാവ്യത്തിലെ വരികള്‍ നോക്കുക.

എന്റെ മുരീദാരും നരകത്തിലില്ലെന്ന്‌
നരകത്തെ കാക്കും മലക്ക്‌ പറഞ്ഞോവര്‍

ശൈഖിന്റെ ഭക്തന്മാര്‍ നരകത്തില്‍ ഇല്ലെന്ന്‌ വരുന്നത്‌ അവരുടെ സുകൃതം കൊണ്ടല്ല, പ്രത്യുത ശൈഖിന്റെ മുരീദ്‌ (ഭക്തന്‍) ആയതുകൊണ്ട്‌, അദ്ദേഹത്തിന്റെ മഹത്വവും നന്മയും കൊണ്ട്‌ അവര്‍ രക്ഷപ്പെടുകയാണെന്നാണ്‌ തുടര്‍ന്നുള്ള വരികളിലുള്ളത്‌.

എന്റെ മുരീദാരും നല്ലവരല്ലെങ്കില്‍
എപ്പോഴും നല്ലവന്‍ ഞാനെന്ന്‌ ചൊന്നോവര്‍

ഇത്തരമൊരു ശുപാര്‍ശാവിശ്വാസം ജീവിതത്തില്‍ എന്തുതരം പ്രതികരണമാണുണ്ടാക്കുകയെന്ന്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന്‌ അല്ലാഹു ജനങ്ങളോട്‌ ആവശ്യപ്പെടുമ്പോള്‍, അതിനു കാരണമായി, ജീവിതത്തില്‍ ഭക്തിയും ധര്‍മനിഷ്‌ഠയുമുണ്ടാകാന്‍ വേണ്ടി എന്ന്‌ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത്‌. ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച്‌ ജീവി)ക്കാന്‍ വേണ്ടിയത്രെ അത്‌.'' (വി.ഖു 2:21) ഇഹലോകത്ത്‌ മാത്രമല്ല പരലോകജീവിതത്തിലും ഈ ശുപാര്‍ശകര്‍ ഒരു ഉപകാരവും ചെയ്യില്ല. അത്തരമൊരു വിശ്വാസത്തിന്‌ മാത്രമേ ജീവിതത്തെ വിമലീകരിക്കാനാവുകയുള്ളൂ. ബഹുദൈവാരാധനയുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളിലേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട്‌ ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: ``തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഒരുമിച്ചു കൂട്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവര്‍ക്ക്‌ ഇത്‌ (ദിവ്യബോധനം) മുഖേന നീ താക്കീത്‌ നല്‌കുക. അവന്‌ പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്‌മത പാലിക്കുന്നവരായേക്കാം.'' (6:51)

തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം തനിക്കു തന്നെയാണെന്ന വിശ്വാസത്തിനു മാത്രമേ മനുഷ്യനെ നന്നാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ശുപാര്‍ശകരും രക്ഷകരുമായി മറ്റുപലരെയും കണ്ടുവെക്കുന്നവര്‍ക്ക്‌ അവിഹിതമായത്‌ ചെയ്യാന്‍ പ്രയാസമുണ്ടാവുകയില്ല. അതിനാല്‍ ബഹുദൈവാരാധകരുടെ ഇത്തരം ധാരണകളെ ഇസ്‌ലാം തിരുത്തുന്നു. സ്വന്തം ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്‌ അവനവന്റെ കര്‍മങ്ങളാണെന്ന്‌ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു (17:13). ഒരണുത്തൂക്കം നന്മ ചെയ്‌താല്‍ അതിന്റെ പ്രതിഫലവും ഒരണുത്തൂക്കം തിന്മയാണ്‌ ചെയ്‌തതെങ്കില്‍ അതിന്റെ ശിക്ഷയും ഓരോരുത്തരും അനുഭവിക്കേണ്ടിവരുമെന്നതാണ്‌ ഇസ്‌ലാമിന്റെ തത്വം (99:7,8). സാക്ഷാല്‍ ദൈവത്തിനു പുറമെ രക്ഷകരെയും ശുപാര്‍ശകരെയും സ്വീകരിച്ച്‌ വണങ്ങുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ ജീവിതരംഗത്ത്‌ ദൈവഭയത്താല്‍ സൂക്ഷ്‌മത പുലര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നില്ല. പ്രത്യുത, ദൈവത്തോട്‌ ധിക്കാരം കാണിച്ചാലും ശുപാര്‍ശകര്‍ രക്ഷപ്പെടുത്തുമെന്ന്‌ വിശ്വസിച്ച്‌ സമാധാനമടയുന്നു.

ബുദ്ധിശൂന്യം

ബഹുദൈവവിശ്വാസം ബുദ്ധിപരമായ ഒരു നിലപാടല്ല. തികച്ചും ബുദ്ധിശൂന്യവും അര്‍ഥരഹിതവുമായ ഒരു കാര്യം മാത്രം. ഒരു വിജ്ഞാനത്തിന്റെയോ അന്വേഷണത്തിന്റെയോ ഫലവുമല്ല. ഈ പ്രപഞ്ചം ഏകനായ ഒരു സ്രഷ്‌ടാവിന്റെ പ്രവര്‍ത്തനമാണെന്നത്‌ ലളിതമായ ഒരു ചിന്തയുടെയും ബുദ്ധിയുടെയും താല്‌പര്യം മാത്രമാണ്‌. പ്രപഞ്ചത്തിനു പിന്നിലെ താളപ്പൊരുത്തവും ഐക്യവും ഇത്‌ മനസ്സിലാക്കിത്തരുന്നു. സൃഷ്‌ടിപ്രപഞ്ചത്തിനു പിന്നില്‍ ഒന്നിലേറെ സ്രഷ്‌ടാക്കളെയോ നിയന്താക്കളെയോ സങ്കല്‌പിക്കുക എന്നത്‌ മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമല്ല. പ്രപഞ്ച സംവിധാനത്തോടും ഘടനയോടും യോജിക്കുന്ന കാര്യവുമല്ല. വിശുദ്ധ ഖുര്‍ആന്റെ ഒരു ചോദ്യം വളരെ പ്രസക്തമാണ്‌: ``ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തില്‍ സംശയമോ?'' (14:10). ബഹുദൈവാരാധകര്‍ പോലും ഏകദൈവവിശ്വാസം അവകാശപ്പെടുന്നവരാണ്‌. അവര്‍ അംഗീകരിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ്‌ അവരെ ഏകദൈവാരാധനയിലേക്ക്‌ ഖുര്‍ആന്‍ ക്ഷണിക്കുന്നത്‌. സാക്ഷാല്‍ ദൈവത്തിനു പുറമെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരോട്‌ ഖുര്‍ആന്‍ ചോദിക്കുന്നത്‌ നോക്കുക: ``ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്കാഹാരം നല്‍കുന്നതാരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്‌ചയും അധീനപ്പെടുത്തുന്നത്‌ ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ ചോദിക്കുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുന്നില്ലേ? (വി.ഖു 10:31) പ്രപഞ്ചത്തിന്റെ സൃഷ്‌ടി-സ്ഥിതി കാര്യങ്ങളെല്ലാം ഏകനായ ദൈവത്തിന്റെ മാത്രം പ്രവര്‍ത്തനങ്ങളാണെന്ന്‌ ഇതര ദൈവങ്ങളെ പൂജിക്കുന്നവരും സമ്മതിക്കുന്നുവെന്നാണ്‌ ഇവിടെ പറയുന്നത്‌.

മനുഷ്യ പ്രകൃതിക്കും ബുദ്ധിക്കും ഈ ഏകദൈവത്വം പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. അതുകൊണ്ടാണ്‌, പ്രവാചകനായ യൂസുഫ്‌(അ) തന്റെ കൂടെ ജയിലില്‍ കഴിച്ചുകൂട്ടിയ രണ്ട്‌ കൂട്ടുകാരോട്‌ ഇങ്ങനെ ചോദിക്കുന്നത്‌: ``വ്യത്യസ്‌ത രക്ഷാധികാരികളാണോ ഉത്തമം. അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ?'' (12:39) ഇതിനെ തുടര്‍ന്ന്‌ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ നിരര്‍ഥകത അദ്ദേഹം അവരെ ബോധ്യപ്പെടുത്തുന്നു: ``അവന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല.'' (12:40)

ഒന്നിലേറെ ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ പരസ്‌പരം കിടമത്സരവും അധികാരമേല്‍ക്കോയ്‌മയും കാണിക്കാന്‍ ഇടയുണ്ടെന്ന്‌ വ്യക്തം. ഹൈന്ദവപുരാണങ്ങളില്‍ ഇത്തരം ദേവലോക കഥകള്‍ സുലഭമാണ്‌. ബ്രഹ്‌മാവും വിഷ്‌ണുവും ശിവനുമെല്ലാം പരസ്‌പരം വഴക്കും സംഘട്ടനവുമുണ്ടാക്കിയതായി പുരാണങ്ങളില്‍ കാണാം. പ്രസിദ്ധമായ ത്രിശങ്കു സ്വര്‍ഗത്തിന്റെ കഥയും ഇത്തരത്തിലൊന്നുതന്നെ, ഇതിലേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക: ``അല്ലാഹുവോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്‌ടിച്ചതുമായി പോയ്‌ക്കളയും. അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!'' (23:91)

ഒന്നിലേറെ ദൈവങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായാല്‍ ഈ പ്രപഞ്ചത്തിന്റെ കാര്യമെല്ലാം അവതാളത്തിലാവുകയും പ്രപഞ്ചത്തിന്റെ നാശത്തിനു തന്നെ അതു കാരണമാവുകയും ചെയ്യും. അല്ലാഹു പറയുന്നത്‌ നോക്കുക: ``ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത്‌ രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍, സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാകുന്നു!''(21:22). അധികാരപ്രശ്‌നം ദൈവങ്ങള്‍ക്കിടയില്‍ സംഘട്ടനത്തിന്‌ അവസരമുണ്ടാക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ 17:42ല്‍ സൂചിപ്പിക്കുന്നു.

കര്‍മങ്ങള്‍ നിഷ്‌ഫലം

കര്‍മനിരതമായ ഒരു ജീവിതമാണ്‌ ഇസ്‌ലാം മനുഷ്യന്‌ വിഭാവനം ചെയ്യുന്നത്‌. ഐഹികജീവിതം കര്‍മങ്ങളുടെ ലോകവും പാരത്രികജീവിതം പ്രതിഫലം അനുഭവിക്കുന്ന ലോകവുമാണ്‌. ഇഹലോക ജീവിതത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌, ``നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന്‌ പരീക്ഷിക്കാന്‍ വേണ്ടി'' (67:2) എന്നാണ്‌. അപ്പോള്‍, ജീവിതവിജയത്തിന്‌ നിദാനം ഐഹികജീവിതത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയെന്നതാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം മരണാനന്തര ജീവിതത്തില്‍ മനുഷ്യന്‌ ഉപകാരപ്പെടണമെങ്കില്‍ അത്‌ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ടു മാത്രമായിരിക്കണമെന്നത്‌ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന കാര്യമാണ്‌. ലൗകികമോ ഭൗതികമോ ആയ താല്‌പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമായിരിക്കുമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രതിഫലം നല്‍കുന്നവന്‍ പ്രപഞ്ചനാഥനായതു കൊണ്ട്‌ അവന്റെ തൃപ്‌തി മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള കര്‍മങ്ങള്‍ക്ക്‌ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന്‌ വ്യക്തം. ബഹുദൈവാരാധന എന്നത്‌, സാക്ഷാല്‍ ദൈവത്തിനു മാത്രം സമര്‍പ്പിക്കേണ്ട കാര്യങ്ങള്‍ ദൈവേതരന്മാര്‍ക്ക്‌ സമര്‍പ്പിക്കുക എന്നതാണല്ലോ. അതുകൊണ്ടു തന്നെ അവരുടെ എല്ലാ കര്‍മങ്ങളും തീര്‍ത്തും നിഷ്‌ഫലമായിരിക്കും. ദൈവദൂതനായ മുഹമ്മദ്‌ നബിയെ തന്നെ സംബോധന ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുന്നത്‌ ശ്രദ്ധേയമാണ്‌: ``(അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്‌ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്‌ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65). മുഹമ്മദ്‌ നബിക്ക്‌ മുമ്പ്‌ വന്നുപോയ പ്രവാചകന്മാരോടും ഇതുപോലെ കര്‍മങ്ങള്‍ നിഷ്‌ഫലമാകുമെന്ന്‌ അല്ലാഹു അറിയിച്ചിട്ടുണ്ട്‌. (6:88)

സാമൂഹിക സേവനപ്രവര്‍ത്തനങ്ങളും മനുഷ്യോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും നിരന്തരം ചെയ്‌തുകൊണ്ടിരിക്കുന്ന ധാരാളം ആളുകളുണ്ട്‌. അവരുടെ കര്‍മങ്ങളെല്ലാം മരണാനന്തര ജീവിതത്തില്‍ പ്രതിഫലാര്‍ഹമായി മാറണമെങ്കില്‍ അവര്‍ ഏകദൈവ വിശ്വാസികളും ഏകദൈവാരാധകരുമായിരിക്കണമെന്നത്‌ കണിശതയുള്ള കാര്യമാണ്‌. ഇസ്‌ലാമിന്‌ മുമ്പുണ്ടായിരുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു അബ്‌ദുല്ലാഹിബ്‌നു ജുദ്‌ആന്‍. ഇദ്ദേഹം കുടുംബബന്ധം ചേര്‍ക്കുകയും പാവപ്പെട്ടവരെ ഊട്ടുകയുമെല്ലാം ചെയ്‌തിരുന്നു. ഇത്‌ അദ്ദേഹത്തിന്‌ മരണാനന്തരം ഉപകരിക്കുമോ എന്ന്‌ ചോദിച്ച പ്രവാചകപത്‌നി ആഇശ(റ)യോട്‌ തിരുദൂതര്‍ പറഞ്ഞത്‌: ``ഇല്ല, അദ്ദേഹമൊരിക്കലും അല്ലാഹുവോട്‌ പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരണമേ എന്ന്‌ പ്രാര്‍ഥിച്ചിട്ടില്ല'' (മുസ്‌ലിം) എന്നാണ്‌. അപ്പോള്‍ മുഴുവന്‍ കര്‍മങ്ങളും നിഷ്‌ഫലമാക്കിക്കളയുന്ന അതീവ ഗുരുതരമായ പാപമായി ബഹുദൈവാരാധനയെ ഇസ്‌ലാം കാണുന്നു. ബഹുദൈവാരാധനയുടെ അടിത്തറയില്‍ സ്ഥാപിതമായിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തുടങ്ങി മനുഷ്യന്‌ ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ദൈവത്തിങ്കല്‍ സ്വീകാര്യമല്ലാത്തവയാണ്‌ എന്നത്‌ എന്തുമാത്രം ദു:ഖകരമായ കാര്യമാണ്‌!

ദൈവത്തിന്‌ പിതൃപുത്ര ബന്ധങ്ങളാരോപിച്ചോ ആരാധനയില്‍ മറ്റുള്ളവര്‍ക്ക്‌ പങ്കുനല്‍കിയോ അസ്‌തിത്വത്തിലോ വിശേഷണങ്ങളിലോ പങ്കുചേര്‍ത്തോ ഏത്‌ വിധത്തിലായിരുന്നാലും ശരി ബഹുദൈവത്വം ഏറ്റവും വലിയ അക്രമം തന്നെയാണ്‌. ഇത്തരം അക്രമം ചെയ്യുന്ന ആളുകളുടെ വാസസ്ഥലം നരകമായിരിക്കുമെന്ന്‌ അല്ലാഹു അറിയിക്കുന്നു (5:72). ഇവര്‍ക്ക്‌ സ്വര്‍ഗവാസം നിഷിദ്ധവുമായിരിക്കും. മറ്റേതൊരു പാപവും അല്ലാഹു പൊറുത്തുകൊടുക്കാന്‍ ഇടയുണ്ട്‌. അത്‌ അവന്റെ ഹിതത്തിന്‌ വിധേയമാണ്‌. എന്നാല്‍, ബഹുദൈവാരാധകന്‍ അതില്‍ നിന്ന്‌ പശ്ചാത്തപിച്ച്‌ മടങ്ങാതെ മരിച്ചുപോയാല്‍ പിന്നീട്‌ അവനത്‌ പൊറുത്തുകൊടുക്കുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്ന്‌ അല്ലാഹു അറിയിക്കുന്നു. കാരണം, ദൈവത്തെക്കുറിച്ച ഏറ്റവും വലിയ ദുരാരോപണമാണ്‌ അവന്‍ ഉന്നയിച്ചിരിക്കുന്നത്‌. അല്ലാഹുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ``തന്നോട്‌ പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.'' (4:48)

by സി മുഹമ്മദ്‌സലീം സുല്ലമി @ SHABAB

പുണ്യപാപങ്ങളുടെ മാനദണ്ഡം

മാലാഖമാരില്‍ നിന്നും തിര്യക്കുകളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യന്‍ അസ്‌തിത്വ സ്വാതന്ത്ര്യമുള്ള സൃഷ്‌ടിയാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ നല്ലതും തിയ്യതും ഉണ്ടാവും. പുണ്യവും പാപവും ഉണ്ടാവും. നന്മതിന്മകളുടെയും പുണ്യപാപങ്ങളുടെയും വേര്‍തിരിവുകളുടെ അതിര്‍വരമ്പുകളും മതനിയമങ്ങളില്‍ നിന്നും ധര്‍മചിന്തയില്‍ നിന്നും

മാത്രമേ കാണൂ. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന കാര്യം ഇന്നമാതിരിയാണെന്ന്‌ കണ്ടെത്തുകയല്ലാതെ അതിലെ നന്മതിന്മകള്‍ വ്യവഛേദിക്കാന്‍ ശാസ്‌ത്രത്തിനു കഴിയില്ല. മതനിരാസം മുഖമുദ്രയാക്കിയവര്‍ ധാര്‍മികരംഗത്ത്‌ ഇരുട്ടില്‍ തപ്പാന്‍ കാരണമിതാണ്‌.

നന്മതിന്മകള്‍ ദൈവപ്രോക്തമാണ്‌. മതങ്ങള്‍ ദൈവിക സന്ദേശമാണല്ലോ. നിര്‍ഭാഗ്യവശാല്‍ പല മതങ്ങളും അവയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുള്‍പ്പെടെ മായം കലര്‍ത്തപ്പെടാതെ തനിരൂപത്തില്‍ ഇന്നു ലഭ്യമല്ല. വിശ്വാസികളില്‍ വന്നുപെട്ട സ്ഥാപിത താല്‌പര്യങ്ങളും പൗരോഹിത്യവും ചേര്‍ന്നുകൊണ്ടാണ്‌ ഈ അവസ്ഥയിലെത്തിച്ചത്‌. എന്നാല്‍ ഇസ്‌ലാം അതിന്റെ തനിമയാര്‍ന്ന സ്വരൂപത്തില്‍ -ദൈവിക വചനങ്ങളും പ്രവാചകചര്യയും- ഇന്നും നിലനില്‌ക്കുന്നു. അത്‌ ലോകാവസാനം വരെ നലനില്‌ക്കുകയും ചെയ്യും. അതേസമയം പ്രമാണങ്ങള്‍ ചൈതന്യവത്തായി നിലനില്‍ക്കെ തന്നെ അനുഗാമികള്‍ വഴിതെറ്റി സഞ്ചരിക്കുന്ന വിരോധാഭാസത്തില്‍ നിന്ന്‌ മുസ്‌ലിംകളും ഒഴിവല്ല.

പുണ്യപാപങ്ങള്‍ ദൈവപ്രോക്തമാണെന്നു പറഞ്ഞുവല്ലോ. വിശ്വാസി ഒരു കാര്യം നല്ലതെന്നോ ചീത്തയെന്നോ നിശ്ചയിക്കുന്നത്‌ മതപ്രമാണങ്ങളില്‍ മാറ്റുരച്ചുകൊണ്ടായിരിക്കും. അതുപോലെത്തന്നെ പുണ്യവാന്മാര്‍ ആരെല്ലാം, പുണ്യസ്ഥലങ്ങള്‍ എവിടെയെല്ലാം, പുണ്യസമയങ്ങള്‍ ഏതെല്ലാം എന്ന്‌ നിശ്ചയിക്കേണ്ടതും വിശുദ്ധ ഖുര്‍ആനും നബിചര്യയും അനുസരിച്ചു തന്നെയാണ്‌. ചില മനുഷ്യരില്‍ ദിവ്യത്വം ആരോപിക്കുകയും ആള്‍ദൈവങ്ങളെ സങ്കല്‌പിക്കുകയും ചെയ്യുക എന്നത്‌ സത്യവിശ്വാസത്തില്‍ പെട്ടതല്ല. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ദൈവദൂതന്മാര്‍ (നബിമാര്‍) മനുഷ്യരായിരിക്കെത്തന്നെ പുണ്യപുരുഷന്മാരും പാപസുരക്ഷിതരുമാണ്‌. പ്രവാചകന്മാരുടെ സന്തത സഹചാരികള്‍, രക്തസാക്ഷികള്‍, പ്രവാചകദൗത്യം സാര്‍ഥകമാക്കി ജീവിച്ചവര്‍ എന്നിവര്‍ക്കും മഹത്വമുണ്ടെന്നു ഖുര്‍ആന്‍ പറയുന്നു: ``ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍, അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (4:69)

ഈ നല്ല കൂട്ടുകാര്‍ സ്വര്‍ഗസ്ഥരാണ്‌ എന്നല്ലാതെ മറ്റു മനുഷ്യരുടെ ജീവിതവുമായോ കര്‍മങ്ങളുമായോ മാനുഷികതയ്‌ക്കപ്പുറം ബന്ധമുള്ളവരോ അവര്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുത്തവരോ അല്ല. ``ആര്‍ സുകൃതം ചെയ്‌തുവോ അതിന്റെ ഫലം അവന്‍ കാണും. ആര്‍ തിന്മ ചെയ്‌തുവോ അതിന്റെ ഫലം അവനും കാണും'' (വി.ഖു 99:7,8) എന്നതാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. അല്ലാഹുവോ റസൂലോ പറയാത്ത ഒരാളെയും പുണ്യപുരുഷനായി കണക്കാക്കാനോ പുണ്യവാളനായി പ്രഖ്യാപിക്കാനോ മനുഷ്യര്‍ക്കാര്‍ക്കും അവകാശമില്ല.

വ്യക്തികളെപ്പോലെത്തന്നെ ചില സ്ഥലങ്ങള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ അല്ലാഹു പറയുന്നു. അല്ലാഹുവിനെ ആരാധിക്കാനുള്ള മസ്‌ജിദുകള്‍ പുണ്യസ്ഥലങ്ങളാണ്‌. അവയില്‍ മൂന്നെണ്ണം പ്രത്യേകം പുണ്യം അര്‍ഹിക്കുന്നു. മസ്‌ജിത്തുല്‍ ഹറം (മക്ക), മസ്‌ജിദുന്നബവി (മദീന), മസ്‌ജിദുല്‍ അഖ്‌സ്വാ (ജറൂസലം) എന്നിവയാണത്‌. ഈ മൂന്നു പള്ളികളിലേക്കു മാത്രമേ ഒരു മുസ്‌ലിം പുണ്യംതേടി യാത്ര പോകാവൂ എന്ന്‌ നബി(സ) വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ മൂന്നു കേന്ദ്രങ്ങളിലേക്കല്ലാതെ തീര്‍ഥാടനമില്ല. അതില്‍ തന്നെ മസ്‌ജിദുല്‍ ഹറമിലല്ലാതെ (ഹജ്ജും ഉംറയും) മറ്റു രണ്ടിടത്തും പ്രത്യേകിച്ച്‌ ഒരു കര്‍മവും ചെയ്യാനില്ല. നമസ്‌കാരം, ദിക്‌റ്‌, ദുആ, ഖുര്‍ആന്‍ പാരായണം മുതലായവ മാത്രം. ലോകത്തുള്ള മറ്റെല്ലാ പള്ളികള്‍ക്കും തുല്യപദവി മാത്രം. ഹജ്ജുമായി ബന്ധപ്പെട്ട സ്വഫാ, മര്‍വ, മിനാ, മുസ്‌ദലിഫ തുടങ്ങിയ സ്ഥലങ്ങളും പുണ്യകേന്ദ്രങ്ങള്‍ തന്നെ. അവിടങ്ങളിലും ഹജ്ജോ ഉംറയോ അല്ലാതെ പ്രത്യേക കര്‍മങ്ങളില്ല താനും.

വ്യക്തികളും സ്ഥലങ്ങളും എന്ന പോലെ ചില സമയങ്ങള്‍ക്കും അല്ലാഹു പുണ്യം കല്‌പിച്ചിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ടു മാസമാണെന്നും അവയില്‍ നാലുമാസങ്ങള്‍ ആദരണീയമായവയാണെന്നും ഖുര്‍ആന്‍ (9:36) വ്യക്തമാക്കി. ആ നാലു മാസങ്ങള്‍ മുഹര്‍റം, റജബ്‌, ദുല്‍ഖഅദ്‌, ദുല്‍ഹിജ്ജ എന്നിവയാണെന്ന്‌ നബി(സ) വിശദീകരിച്ചു. വിശുദ്ധഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ റമദാന്‍ മാസം പുണ്യകരമാണെന്നും ആ മാസത്തില്‍ വ്രതമനുഷ്‌ഠിക്കണമെന്നും ഖുര്‍ആന്‍ കല്‌പിച്ചു (2:185). അതില്‍ തന്നെ ആ പ്രത്യേക രാത്രി ആയിരം മാസത്തെക്കാള്‍ ശ്രേഷ്‌ഠമാണെന്ന്‌ പ്രത്യേകം പറഞ്ഞു (97:3). ആ രാത്രി നിര്‍ണയിക്കപ്പെട്ടതെങ്കിലും നമുക്ക്‌ അറിയിക്കപ്പെട്ടിട്ടില്ല. റമദാനിലെ അവസാനത്തെ പത്തിലാണെന്ന്‌ നബി(സ) വിശദീകരിച്ചു. ആഴ്‌ചയില്‍ ഏറ്റവും നല്ല ദിനം വെള്ളിയാഴ്‌ചയാണെന്ന്‌ നബി(സ) പഠിപ്പിച്ചു. അതില്‍ തന്നെ കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത ഒരു സമയം പ്രാര്‍ഥനയ്‌ക്കുത്തരം ലഭിക്കാന്‍ ഏറെ പര്യാപ്‌തമാണെന്ന്‌ നബി(സ) അറിയിച്ചു. ഹജ്ജും പെരുന്നാളുകളും സുന്നത്ത്‌ നോമ്പുകളും നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്‌.

പുണ്യപാപങ്ങളെല്ലാം നിഷ്‌കൃഷ്‌ടമായി നിര്‍ദേശിച്ച്‌ തന്റെ ദൗത്യപൂര്‍ത്തീകരണത്തിനു ശേഷം പ്രവാചകന്‍ ലോകത്തോട്‌ വിടവാങ്ങി. അദ്ദേഹം വിടവാങ്ങുന്നതിനു മുന്‍പായി അല്ലാഹു പറഞ്ഞു: ``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു'' (5:3). പ്രവാചകന്‍ പ്രഖ്യാപിച്ചു: ``അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയും വിട്ടേച്ചുകൊണ്ട്‌ ഞാന്‍ പോകുന്നു'' (ബുഖാരി). അദ്ദേഹത്തിന്റെ താക്കീത്‌: ``നമ്മുടെ കല്‌പനയില്ലാത്ത ഏതെങ്കിലും കാര്യം ആരെങ്കിലും പുതുതായി മതത്തില്‍ ഉണ്ടാക്കിയാല്‍ അത്‌ തള്ളേണ്ടതാകുന്നു.''

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാല മുസ്‌ലിം സമുദായം ഈ തത്വങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചു. ദിവ്യന്മാരെയും പുണ്യാത്മാക്കളെയും സങ്കല്‌പിച്ചു. വ്യത്യസ്‌ത തീര്‍ഥാടന കേന്ദ്രങ്ങള്‍ -അതും മഖ്‌ബറകള്‍- സൃഷ്‌ടിച്ചു. കല്‌പിക്കപ്പെട്ടതിനപ്പുറം ദിനങ്ങള്‍ക്കും മാസങ്ങള്‍ക്കും പുണ്യം കല്‌പിച്ചു. ആഘോഷങ്ങളും ആചാരങ്ങളും പുതുതായി സൃഷ്‌ടിക്കപ്പെട്ടു. ഈയൊരു നിലപാടുതറയില്‍ നിന്നുകൊണ്ടുവേണം നൂതനാചാരമായ റബീഉല്‍ അവ്വലിനെയും നബിജയന്തിയാഘോഷത്തെയും കാണേണ്ടത്‌. ബറാത്ത്‌ രാവും മിഅ്‌റാജ്‌ രാവും വിലയിരുത്തേണ്ടത്‌.

വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും മുസ്‌ലിംകള്‍ തിരിച്ചുവരിക എന്നതു മാത്രമാണ്‌ പരിഹാരമായി നിര്‍ദേശിക്കാനുള്ളത്‌.

from SHABAB editorial

അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെ

അല്ലാഹുവോ റസൂലോ നിര്‍ദേശിക്കാത്ത ഒരു `നൂതന മതാചാരം' മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാവുകയാണ്‌. അത്‌ ആഴത്തില്‍ വേരോടാന്‍ വേണ്ടി ഒരു വിഭാഗം അഹോരാത്രം പരിശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ ഇന്ന്‌ നാട്ടില്‍ കാണപ്പെടുന്ന മീലാദ്‌ കാമ്പയിന്‍. നബി(സ) ഒരിക്കല്‍ പോലും ചെയ്‌തു കാണിക്കുകയോ നിര്‍ദേശിക്കുകയോ സ്വഹാബിമാര്‍ അനുഷ്‌ഠിക്കുകയോ ചെയ്യാത്ത ഒരാചാരമാണ്‌ നബിജയന്തി. മുസ്‌ലിംസമൂഹത്തിന്‌ ആഘോഷമായി നബി(സ) നിര്‍ദേശിക്കുകയും മാതൃക കാണിക്കുകയും ചെയ്‌ത രണ്ട്‌ പെരുന്നാള്‍ സുദിനങ്ങള്‍ ആഘോഷിക്കുന്നതിനെക്കാള്‍ എത്രയോ കേമമായി പ്രവാചകജയന്തി ആഘോഷിക്കുന്ന ആളുകള്‍ ഓരോവര്‍ഷവും തങ്ങളുടെ ആഘോഷരീതികളില്‍ വൈവിധ്യങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നത്‌ കാണാം. മീലാദ്‌ നൈറ്റ്‌, മീലാദ്‌ മീറ്റ്‌, മീലാദ്‌ ഫെസ്റ്റ്‌ തുടങ്ങിയ വ്യത്യസ്‌തമായ പേരുകളില്‍ ഒരുതരം മത്സര ബുദ്ധിയോടെ ഇറക്കിക്കൊണ്ടിരിക്കുന്ന വാള്‍പോസ്റ്ററുകളില്‍ ചിലതില്‍ പ്രത്യേക പ്രമേയങ്ങളും ശീര്‍ഷകങ്ങളും നല്‍കിക്കാണാം.

ഇത്തരത്തിലുള്ള ചില പോസ്റ്ററുകളില്‍ കണ്ട ഒരു പ്രമേയവാക്യം ഇങ്ങനെയാണ്‌: `നബിയിലൂടെ അല്ലാഹുവിലേക്ക്‌.' സത്യവിശ്വാസിക്ക്‌ ഞെട്ടലുളവാക്കുന്ന ഒരു വാചകമാണിത്‌. വിഗ്രഹങ്ങളിലൂടെയും മരിച്ചുപോയ മഹത്തുക്കളിലൂടെയും അല്ലാഹുവിലേക്കടുക്കാന്‍ കര്‍മങ്ങള്‍ ചെയ്‌തിരുന്ന സമൂഹത്തോട്‌ ആശയപരമായി പടപൊരുതി `അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെ' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ ജീവിച്ചു മരിച്ചുപോയ അന്ത്യപ്രവാചകന്റെ പേരില്‍ അദ്ദേഹം പഠിപ്പിച്ച അടിസ്ഥാനാദര്‍ശത്തിന്‌ കടകവിരുദ്ധമായ ആദര്‍ശം പ്രചരിപ്പിക്കുന്നത്‌ എന്തുമാത്രം അപരാധമാണ്‌! ഇത്‌ കേവലം ഒരു പോസ്റ്റര്‍ വാക്യമല്ല. തലമുറകളിലേക്ക്‌ പകരുന്ന തെറ്റായ ഒരു സന്ദേശമാണ്‌. മുസ്‌ലിംസമൂഹം ജാഗ്രത പുലര്‍ത്തിയേ പറ്റൂ.

പ്രവാചക പിതാവായ ഇബ്‌റാഹീം(അ) വിഗ്രഹാരാധനയില്‍ മുഴുകിയ, തന്റെ സമൂഹത്തില്‍ നിരന്തരമായ സംവേദനത്തിലൂടെയും ധൈഷണിക സംവാദത്തിലൂടെയും ഏകദൈവവിശ്വാസത്തിന്റെ (തൗഹീദ്‌) സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒരു കാര്യം വിശുദ്ധഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌: ``തീര്‍ച്ചയായും ഞാന്‍ ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചവനിലേക്ക്‌ ഋജുമനസ്‌കനായിക്കൊണ്ട്‌ എന്റെ മുഖം തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല''(6:69). അദ്ദേഹത്തിന്റെ ആ പ്രഖ്യാപനം അനശ്വരമാക്കിക്കൊണ്ട്‌ നിത്യവും നിര്‍ബന്ധമായി അഞ്ചുതവണ ഓരോ വിശ്വാസിയും തന്റെ നമസ്‌കാരത്തില്‍ അതാവര്‍ത്തിക്കണമെന്ന്‌ നബി(സ) പഠിപ്പിക്കുന്നു. വജ്ജഹ്‌തു വജ്‌ഹിയ ലില്ലദീ ഫത്വറസ്സമാവാതി വല്‍ അര്‍ദ്വ ഹനീഫന്‍.... എന്നിട്ട്‌ ആ പ്രവാചകനെത്തന്നെ അല്ലാഹുവിലേക്കുള്ള മാധ്യമമായി സ്വീകരിക്കുകയോ?

ജനങ്ങളിലേക്ക്‌ അല്ലാഹു തന്റെ ദൗത്യവുമായി പറഞ്ഞയച്ച ദൂതനും സന്ദേശവാഹകനുമാണ്‌ പ്രവാചകന്‍(സ). അത്‌ അല്ലാഹു നിശ്ചയിച്ച ഒരു വ്യവസ്ഥയാണ്‌. അഥവാ മനുഷ്യരില്‍ നിന്നു തന്നെ തെരഞ്ഞെടുത്ത ദൂതന്‍ (റസൂല്‍) മുഖേന മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുക എന്നത്‌. അത്‌ ഖുര്‍ആന്‍ എടുത്തുപറയുന്നു: ``അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്‌ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ (അല്ലാഹു).'' (62:2)

എന്നാല്‍ ഈ ദൂതന്‍ പഠിപ്പിച്ചതെന്താണ്‌? ഇടയാളന്മാരോ മധ്യവര്‍ത്തികളോ ഇല്ലാതെ ഓരോ മനുഷ്യനും നേര്‍ക്കുനേരെ അല്ലാഹുവിലേക്കടുക്കണമെന്ന്‌. ബഹുദൈവാരാധകരായ സമൂഹങ്ങള്‍ പ്രവാചകന്മാരോട്‌ തങ്ങളുടെ ശിര്‍ക്ക്‌ ന്യായീകരിച്ചത്‌ ഖുര്‍ആന്‍ വിവരിക്കുന്നു: ``അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്‌ നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.'' (39:3)

അപ്പോള്‍ മനുഷ്യരിലേക്ക്‌ അല്ലാഹു ദൂതന്മാരെ നിശ്ചയിക്കുന്നു. എന്നാല്‍ ആ ദൂതന്മാരിലൂടെയല്ല അല്ലാഹുവിലേക്കടുക്കുന്നതും അവനോട്‌ പ്രാര്‍ഥിക്കുന്നതും. മനുഷ്യര്‍ അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെയാണ്‌ അടുക്കേണ്ടത്‌. നബിയിലൂടെ അല്ലാഹുവിലേക്ക്‌ എന്ന മുദ്രാവാക്യം ഇസ്‌ലാമിനന്യമാണ്‌. മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു സന്ദേശം നല്‍കുന്നത്‌ എങ്ങനെയാണ്‌? അതിനു മൂന്നു മാര്‍ഗങ്ങള്‍ അല്ലാഹു അവലംബിക്കാറുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``(നേരിട്ടുള്ള) ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത്‌ ആ ദൂതന്‍ ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല'' (42:51). ജിബ്‌രീല്‍(അ) എന്ന മലക്ക്‌ മുഖേനയാണ്‌ മുഹമ്മദ്‌ നബി(സ)ക്ക്‌ വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വഹ്‌യുകള്‍ നല്‍കിയത്‌.

അല്ലാഹു നബി(സ)ക്ക്‌ സന്ദേശം നല്‍കാന്‍ മലക്ക്‌ എന്ന മാധ്യമം ഉപയോഗിച്ചത്‌ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയനുസരിച്ചാണ്‌. എന്നാല്‍ നബി(സ)യോ മറ്റു പ്രവാചകരോ ആ മലക്ക്‌ മുഖേനയല്ല അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചതും അല്ലാഹുവിലേക്കടുത്തതും. അതുപോലെ അല്ലാഹു പ്രവാചകന്‍ മുഖേന നമുക്ക്‌ സന്മാര്‍ഗം എത്തിച്ചു. എന്നാല്‍ തിരിച്ച്‌ അല്ലാഹുവിനെ സമീപിക്കുന്നത്‌ ആ പ്രവാചകന്‍ മുഖേനയല്ല. നേര്‍ക്കുനേരെയാണ്‌. പ്രവാചകനെ അല്ലാഹു ദൂതന്‍ എന്ന അര്‍ഥത്തിലുള്ള റസൂല്‍ എന്ന്‌ വിശേഷിപ്പിച്ചതു പോലെ (62:2) പ്രവാചകന്‌ അല്ലാഹുവിന്റെ ദൗത്യമെത്തിച്ച മലക്കിനെയും സന്ദേശവാഹകന്‍ എന്ന അര്‍ഥത്തില്‍ റസൂല്‍ (81:19) എന്നാണ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍ മലക്കിനെയോ പ്രവാചകനെയോ അല്ലാഹുവിലേക്ക്‌ അടുക്കാനുള്ള മധ്യവര്‍ത്തിയോ മാധ്യമമോ ആയി സങ്കല്‍പിച്ചാല്‍ അത്‌ ബഹുദൈവാരാധന(ശിര്‍ക്ക്‌)യായി. റസൂലിനോടോ മലക്കിനോടോ പാപമോചനത്തിന്നര്‍ഥിച്ചു കൂടാ. സ്വര്‍ഗപ്രവേശം ആവശ്യപ്പെട്ടുകൂടാ. മനുഷ്യന്റെ ആത്മാവിനെ പിടിക്കാന്‍ (മരണം) ഏല്‌പിക്കപ്പെട്ട മലക്കിനോട്‌ ദീര്‍ഘായുസ്സ്‌ നല്‍കാന്‍ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്കാകുന്നതു പോലെ നേര്‍മാര്‍ഗം കാണിച്ചുതരാന്‍ അല്ലാഹു നിശ്ചയിച്ച പ്രവാചകന്മാരോട്‌ `നേര്‍മാര്‍ഗത്തിലാക്കണേ' എന്ന്‌ പ്രാര്‍ഥിച്ചാല്‍ അതും ശിര്‍ക്കായിത്തീരുന്നു. ഇത്‌ നബിമാരെയും മലക്കുകളെയും ഇകഴ്‌ത്തലല്ല, അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ്‌.

from SHABAB EDITORIAL

പ്രവാചകനിന്ദയും പ്രവാചകസ്‌നേഹവും

അനുപമായ പ്രവാചക വ്യക്തിത്വത്തെയും ദൈവവചനങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും അവമതിച്ചുകൊണ്ട്‌ ഒന്നുരണ്ട്‌ പതിറ്റാണ്ടു മുമ്പ്‌ ഒരു മലയാളി യുക്തിവാദി ഒരു വിമര്‍ശനപഠനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. മലയാളക്കരയിലെ മുസ്‌ലിംകള്‍ അതിനെ ധൈഷണികമായി നേരിട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മുസ്‌ലിം നാമധാരി വിശുദ്ധ ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും `ചെകുത്താന്റെ വാക്കുകള്‍' ആയി ചിത്രീകരിച്ചുകൊണ്ട്‌ രചന നടത്തി. തീവ്രവാദിയായ ഒരു ഭരണാധികാരി അദ്ദേഹത്തെ വധാര്‍ഹനായി പ്രഖ്യാപിച്ചതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം ആ നാലാംകിട സാഹിത്യം വിശ്വോത്തരമായിത്തീര്‍ന്നു! ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രവാചക വ്യക്തിത്വത്തെ തേജോഹത്യ ചെയ്യാന്‍ വേണ്ടി ഡെന്മാര്‍ക്കിലെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധം അടിച്ചുവീശി. ഈയിടെ ഒരു കോളെജധ്യാപകന്‍ `പഠനപ്രവര്‍ത്തന'ത്തിനുള്ള മാധ്യമമായി പ്രവാചകനിന്ദ ഉപയോഗിച്ചതും അനന്തരപ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്‌.

അല്ലാഹുവിന്റെ സന്ദേശത്തെയും സന്ദേശവാഹകനെയും (റസൂല്‍) ആയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ എതിരാളികള്‍ ഏതു കാലത്തും ചെയ്‌തുപോന്നതാണ്‌ പ്രവാചകനിന്ദ എന്നത്‌. നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്നു. സമകാല സംഭവങ്ങളായ ചിലത്‌ സൂചിപ്പിച്ചുവെന്നു മാത്രമേയുള്ളൂ. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത്‌ ഒന്നുകില്‍ ഇതര മതവിശ്വാസികളായ തീവ്രവാദികളോ അല്ലെങ്കില്‍ മതനിഷേധികളായ യുക്തിവാദികളോ ആണ്‌. ഏതെങ്കിലും തരത്തില്‍ പെട്ട ഒരാള്‍ മുഹമ്മദ്‌ നബി(സ)യെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്നത്‌ ഒരു സത്യവിശ്വാസിക്ക്‌ സഹിക്കാനാവില്ല. വിശ്വാസികള്‍ക്ക്‌ പ്രവാചകനുമായി അത്രമാത്രം ആത്മബന്ധമുണ്ട്‌ എന്നതാണതിനു കാരണം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാള്‍ അടുത്ത ആളാകുന്നു.

അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളാകുന്നു'' (35:6). എങ്ങനെയാണ്‌ ഈ അടുപ്പവും കടപ്പാടും പാലിക്കപ്പെടേണ്ടത്‌ എന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി സ്‌മരിക്കുകയും ചെയ്യുന്നവര്‍ക്ക്‌'' (35:21). ``നിങ്ങള്‍ക്ക്‌ റസൂല്‍ നല്‌കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. ഏതൊന്നില്‍ നിന്ന്‌ റസൂല്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ വിട്ടുനില്‌ക്കുകയും ചെയ്യുക'' (59:7). അഥവാ സത്യവിശ്വാസി തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത്‌ പ്രവാചകന്റെ ജീവിത മാതൃകയനുസരിച്ചാണ്‌ എന്നര്‍ഥം.
ഈ ദൗത്യം വളരെ കൃത്യമായി പാലിച്ചവരായിരുന്നു റസൂലിന്റെ അനുചരന്മാര്‍ അഥവാ സ്വഹാബികള്‍. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുത്തു സ്വാംശീകരിച്ചു. തങ്ങളുടെ ജീവനെക്കാള്‍ അവര്‍ പ്രവാചകനെ സ്‌നേഹിച്ചു; ആദരിച്ചു. അദ്ദേഹത്തിനെതിരെ വന്ന ആക്ഷേപ ശരങ്ങള്‍ക്ക്‌ മറുപടി പറയുക മാത്രമല്ല, അദ്ദേഹത്തിനു നേരെ വന്ന അസ്‌ത്രങ്ങള്‍ സ്വദേഹം കൊണ്ട്‌ തടുത്തു. പിന്മുറക്കാരായ നമ്മുടെ മുന്നില്‍ പ്രവാചകന്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹം കാണിച്ചുതന്ന ജീവിതമാതൃക (സുന്നത്ത്‌) അനശ്വരമായി നിലനില്‌ക്കുന്നു. അത്‌ പിന്‍പറ്റുകയും അതിന്റെ മഹത്വങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയും ആ അനുപമ വ്യക്തിത്വത്തിനു നേരെ വരുന്ന നിന്ദാ ശരങ്ങള്‍ സമചിത്തത കൈവിടാതെ നേരിടുകയും വേണം.

നിര്‍ഭാഗ്യവശാല്‍ ജാജ്ജ്വലമായ ആ ജീവിതസരണിയിലൂടെ മുന്നോട്ടുനീങ്ങാന്‍ പ്രവാചകന്റെ അനുയായികള്‍ക്കു തന്നെ സാധിക്കുന്നില്ല. ഇസ്‌ലാം എന്നത്‌ പാരമ്പര്യവും നാട്ടുനടപ്പുമാണ്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ച മുസ്‌ലിം ഭൂരിപക്ഷത്തിന്‌ നബിചര്യ എന്താണെന്ന്‌ അജ്ഞാതമാണ്‌. എന്നാല്‍ ഏതെങ്കിലും ഭാഗത്തുനിന്ന്‌ പ്രവാചകനിന്ദ ഉണ്ടായി എന്നു കേട്ടാല്‍ വൈകാരികമായി പ്രതികരിക്കാന്‍ അവര്‍ മുന്നോട്ടുവരുന്നു. ഇത്‌ വലിയ വിരോധാഭാസമാണ്‌.

പ്രവാചകനെ സ്‌നേഹിക്കുക എന്നാല്‍ അദ്ദേഹത്തെ ശരിയാംവണ്ണം പിന്‍പറ്റലാണ്‌ എന്ന സത്യം മനസ്സിലാക്കാതെ ഇതര മതക്കാരും മറ്റു ചില പ്രസ്ഥാനക്കാരും തങ്ങളുടെ ആചാര്യന്മാരോടു പുലര്‍ത്തുന്ന ബന്ധമാണ്‌ അന്ത്യപ്രവാചകനോട്‌ ചില മുസ്‌ലിംകള്‍ പുലര്‍ത്തുന്നത്‌. ഭാഗ്യന്തരേണ ഈ നിലപാട്‌ പ്രവാചക സ്‌നേഹത്തിനുപകരം പ്രവാചക നിന്ദയായിത്തീരുകയാണെന്ന വസ്‌തുത അവരറിയാതെ പോകുന്നു.

അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ റബീഉല്‍ അവ്വല്‍ മാസത്തില്‍ മുസ്‌ലിം സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രവാചക ജയന്തി ആഘോഷം. മുഹമ്മദ്‌ നബി(സ) ജീവിതത്തിലൊരിക്കലും തന്റെ ബെര്‍ത്ത്‌ഡേ ആഘോഷിച്ചിട്ടില്ല. പ്രവാചകനെ ജീവനെക്കാള്‍ സ്‌നേഹിച്ച ഖലീഫമാരോ സ്വഹാബികളോ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ആചരിച്ചില്ല. സ്വഹാബിമാരില്‍ നിന്ന്‌ നേരിട്ട്‌ ദീന്‍ പഠിച്ച സച്ചരിതരായ മുന്‍ഗാമികള്‍ (സലഫുസ്സ്വാലിഹ്‌) ജന്മദിനാഘോഷം എന്തെന്നറിഞ്ഞിട്ടില്ല. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികമായി നയിച്ചവരും പില്‍ക്കാലത്ത്‌ മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ടവരുമായ മഹാന്മാരോ അവരുടെ ശിഷ്യരോ ഈ നൂതനകര്‍മം ചെയ്‌തിട്ടില്ല.

പ്രവാചക വിയോഗം കഴിഞ്ഞ്‌ നൂറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായ നബിദിനാഘോഷം എന്ന നൂതനാചാരം പുണ്യകരമായ മത കര്‍മമാണെന്ന രീതിയില്‍ ചിലര്‍ അനുഷ്‌ഠിക്കുന്നത്‌ ഖേദകരമാണ്‌. ഇത്തരം പുതിയ മതാചാരങ്ങള്‍ക്കാണ്‌ ബിദ്‌അത്ത്‌ എന്ന്‌ സാങ്കേതികമായി പറയപ്പെടുന്നത്‌. ബിദ്‌അത്തുകള്‍ വഴികേടിലാണ്‌ എന്നാണ്‌ പ്രവാചകന്റെ മുന്നറിയിപ്പ്‌. സമൂഹത്തില്‍ കാണുന്നത്‌ വിവേചനമില്ലാതെ വാരിപ്പുണരുന്ന മുസ്‌ലിം സമുദായത്തോട്‌ ഇക്കാര്യത്തില്‍ സ്‌നേഹബുധ്യാ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്‌ പ്രബോധകന്മാരുടെ ബാധ്യത.

from SHABAB editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts